Home/Encounter/Article

ഏപ്രി 09, 2020 1673 0 Shalom Tidings
Encounter

മറക്കാനാവാത്ത മഹോത്സവം

വിശുദ്ധ കൊച്ചുത്രേസ്യയുടെ സെലിന്‍ ചേച്ചി ആദ്യകുര്‍ബാനസ്വീകരണത്തിന് ഒരുങ്ങിക്കൊണ്ടിരുന്ന നാളുകള്‍. ഇരുവരുടെയും ചേച്ചിയായ പൗളിന്‍ ആയിരുന്നു സെലിനെ ഒരുക്കിക്കൊണ്ടിരുന്നത്. എല്ലാ ദിവസവും വൈകുന്നേരം അമ്മയെന്നവണ്ണം സെലിനെ മടിയിലിരുത്തിക്കൊണ്ട് വരാനിരിക്കുന്ന ആ വലിയ കാര്യത്തിന്‍റെ മഹിമയെക്കുറിച്ച് പൗളിന്‍ ചേച്ചി പറഞ്ഞുകൊടുക്കും. കൊച്ചുത്രേസ്യയും അത് കേള്‍ക്കാന്‍ കാത് കൂര്‍പ്പിക്കും. എന്നാല്‍ തീരെ കുഞ്ഞായതുകൊണ്ട് അവിടെനിന്നും പൊയ്ക്കൊള്ളാന്‍ ‘ചേച്ചിയമ്മ’ പറയാറുണ്ട്. പക്ഷേ അത് വിഷമമായിരുന്നു കൊച്ചുത്രേസ്യക്ക്. നല്ല ദൈവത്തെ വിശുദ്ധ കുര്‍ബാനയില്‍ സ്വീകരിക്കാന്‍ നാല് വര്‍ഷം മുമ്പേ ഒരുങ്ങുന്നത് ഒട്ടും കൂടുതലാവില്ല എന്നായിരുന്നു അവളുടെ ചിന്ത.

പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടെ ഒരു പുതിയ ജീവിതം തുടങ്ങണമെന്ന് പൗളിന്‍ ചേച്ചി പറയുന്നത് കേട്ടപ്പോള്‍ അവള്‍ ഇങ്ങനെ തീരുമാനിച്ചു. “ഞാന്‍ അതുവരെയും കാത്തുനില്‍ക്കുകയില്ല. സെലിന്‍ചേച്ചി പുതിയ ജീവിതം തുടങ്ങുന്ന സമയത്തുതന്നെ ഞാനും അങ്ങനെ ചെയ്യും.” ആ ദിവസം വന്നെത്തിയപ്പോഴാകട്ടെ അത് തനിക്കും സ്വന്തമായിരുന്നാലെന്നപോലെ സന്തോഷമായിരുന്നു കൊച്ചുത്രേസ്യക്ക്.

മറ്റൊരിക്കല്‍ താന്‍ കണ്ടുമുട്ടിയ പാവപ്പെട്ട ഒരു മനുഷ്യനെ സഹായിക്കാന്‍ അവള്‍ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം സഹായം നിരസിക്കുകയാണ് ചെയ്തത്. ആ മനുഷ്യനെ എങ്ങനെ സഹായിക്കാന്‍ കഴിയുമെന്ന് കൊച്ചുത്രേസ്യ ആലോചിച്ചു. തന്‍റെ പ്രഥമദിവ്യകാരുണ്യസ്വീകരണദിവസം അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കുക എന്നതാണ് അവള്‍ കണ്ടെത്തിയ വഴി.

ചേച്ചിക്കുശേഷം നാല് വര്‍ഷത്തോളം കഴിഞ്ഞായിരുന്നു കൊച്ചുത്രേസ്യയുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം. മുമ്പേതന്നെ അതിനായി ഒരുങ്ങിക്കൊണ്ടിരുന്ന കൊച്ചുത്രേസ്യക്ക് പുതിയ ഉത്തേജനത്തിനായി പൗളിന്‍ ചേച്ചി ഒരു കുഞ്ഞുപുസ്തകം നല്കി; അനുദിനം ചെയ്തുകൊണ്ടിരുന്ന പുണ്യപ്രകരണങ്ങളാകുന്ന പൂക്കള്‍ക്കൊപ്പം ആ പുസ്തകത്തിലെ സ്നേഹപ്രകരണങ്ങളാകുന്ന പൂമൊട്ടുകളും ചേര്‍ത്തുവച്ച് അവള്‍ യേശുവിനെ സ്വീകരിക്കാന്‍ തയാറെടുത്തു.

കൂടാതെ പതിവനുസരിച്ച് സമീപത്തുള്ള മഠത്തില്‍ ബോര്‍ഡിംഗില്‍ ധ്യാനത്തിനായി കുറച്ച് ദിവസം താമസിച്ചു. അവിടെ വൈദികര്‍ കുട്ടികളെ ധ്യാനിപ്പിച്ചിരുന്നു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തെ മഹോത്സവം എന്നാണ് കൊച്ചുത്രേസ്യ വിശേഷിപ്പിക്കുന്നത്. മഹോത്സവത്തിന്‍റെ തലേന്ന് അവള്‍ കുമ്പസാരിച്ചു. അന്ന് അവളെ കാണാന്‍ മഠത്തിലെത്തിയ കുടുംബാംഗങ്ങളോട് അവള്‍ കണ്ണീരോടെയാണത്രേ വന്നുപോയ തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചത്.

പിറ്റേന്ന് ആ അതിമനോഹരമായ ദിനം വന്നെത്തി. അന്ന് യേശു തന്‍റെ ആത്മാവില്‍ പതിപ്പിച്ച ആദ്യത്തെ മുത്തം അതീവഹൃദ്യമായിരുന്നു. യേശു തന്നെ സ്നേഹിക്കുന്നതായി ത്രേസ്യക്ക് ആഴത്തില്‍ അനുഭവപ്പെട്ടു. അതിനാല്‍ അവള്‍ പറഞ്ഞു, “ഞാനും അങ്ങയെ സ്നേഹിക്കുന്നു. എന്നേക്കുമായി എന്നെത്തന്നെ അങ്ങേക്ക് നല്കുന്നു.” സന്തോഷത്താല്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

അന്ന് രാത്രി വീട്ടില്‍ ആഘോഷപരിപാടികളില്‍ പങ്കുചേര്‍ന്നു. ആ ദിവ്യകാരുണ്യസ്വീകരണത്തിനുശേഷം നല്ല ദൈവത്തെ സ്വീകരിക്കാനുള്ള ആഗ്രഹം കൂടിക്കൊണ്ടിരുന്നു. വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞ് തന്‍റെ ആത്മകഥയായ നവമാലികയില്‍ ഇതേപ്പറ്റി വിശുദ്ധ വര്‍ണിക്കുന്നത് അതീവമനോഹരമായാണ്. വിശുദ്ധ കൊച്ചുത്രേസ്യയെപ്പോലെ നമ്മുടെ കുട്ടികള്‍ക്കുമുണ്ടാകട്ടെ മറക്കാനാവാത്ത ‘മഹോത്സവം!’

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles