• Latest articles
മാര്‍ 20, 2024
Encounter മാര്‍ 20, 2024

രക്ഷ നേടാനുള്ള അവസാന അവസരത്തെക്കുറിച്ച് യേശു പറയുന്നു, “ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.”

നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. ‘ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കണം’ എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താന്‍ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂര്‍വം നിഷേധിക്കുന്നവര്‍ മാത്രമേ കര്‍ത്താവിന്‍റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതില്‍ തിരസ്കരിക്കുന്നവര്‍ക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതില്‍.

ദൈവത്തിന്‍റെ നീതിപൂര്‍വമായ ശിക്ഷ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നല്‍കുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂര്‍. ഈ മൂന്നു മണിക്കൂറില്‍ എന്തെല്ലാം സംഭവിക്കും? ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളില്‍ ഭൂമി മുഴുവന്‍ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യര്‍ക്ക് ആകാശത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്‍റെ ദര്‍ശനം ലഭിക്കും. യേശുവിന്‍റെ തിരുമുറിവുകളില്‍നിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്‍റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനവേളയായിരിക്കും.

“അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും” (യോഹന്നാന്‍ 16/8).

ലോകത്തിന്‍റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് എന്ന തിരിച്ചറിവില്‍ ഞെട്ടും. ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറില്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് വിലപിക്കും. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ അര്‍ത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂര്‍ കൃപയുടെ മണിക്കൂറായിരിക്കും.

ലോകജനതയെ മുഴുവന്‍ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്‍റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നല്‍കുമ്പോള്‍ തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവര്‍ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും?

ദൈവത്തിന്‍റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാല്‍വരിയിലെ ക്രൂശില്‍ മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്‍റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്‍റെ നിമിഷങ്ങളിലും ഉണ്ടാകും.

“ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി…. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു യേശു ജീവന്‍ വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു…. യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു” (മത്തായി 27/45-54).

അയര്‍ലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെര്‍ക്ക് നല്‍കപ്പെട്ട സന്ദേശത്തില്‍ മാതാവ് പറയുന്നതിപ്രകാരമാണ്. “ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നല്‍കപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാല്‍ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും.

“ലോകത്തിലുള്ള എല്ലാവര്‍ക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തില്‍നിന്നാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്‍റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ അന്ധകാരത്തില്‍ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്.”

മരിയ എസ്പരന്‍സാ (വെനിസ്വേല)

“ഇതാ പ്രകാശത്തിന്‍റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങള്‍ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകള്‍ക്ക് പരിഹാരം ചെയ്യുവാനും അതവരെ സജ്ജരാക്കും.”

മുന്നറിയിപ്പിന്‍റെ വിശദീകരണം

അമേരിക്കയിലുള്ള ഒരു ദര്‍ശകയ്ക്ക് 1992-ല്‍ ദൈവം ലോകത്തിനു നല്‍കുവാന്‍ പോകുന്ന വലിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. ‘ദി തണ്ടര്‍ ആന്‍റ് ജസ്റ്റിസ്’ എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ആ സന്ദേശം ഇപ്രകാരമാണ്.

“എന്‍റെ കൃപയില്‍ വസിക്കുന്നവര്‍ക്ക് ‘മുന്നറിയിപ്പ്’ വരുമ്പോള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. എന്‍റെ സ്നേഹത്തെക്കാള്‍ മഹത്തരമായി യാതൊന്നുമില്ല എന്ന് നിങ്ങളെന്നാണ് ഇനി മനസിലാക്കുക? എന്‍റെ സ്നേഹത്തിന്‍റെ ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? എനിക്കുപരിയായി ആരെങ്കിലും ഉണ്ടോ? എന്തിന് നിങ്ങള്‍ മറ്റിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്നു. എന്‍റെ വലയത്തിലേക്ക് കടന്നുവരിക.”

മനുഷ്യവംശത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തതുപോലുള്ള ഒരു സമയമായിരിക്കും അത്. മരണസമയത്ത് ഉണ്ടാകുന്ന തിരിച്ചറിവ് അപ്പോള്‍ മനുഷ്യന് നല്‍കപ്പെടും. എന്‍റെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായിരിക്കും ഇത്. തന്‍റെ ജീവിതത്തിലെ പാപങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ആ നിമിഷങ്ങളില്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും അതിനെ എങ്ങനെ വേണമെങ്കിലും സ്വീകരിക്കാന്‍. ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്‍റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍ തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം.

മനുഷ്യവംശത്തെ ബാധിച്ചിരിക്കുന്ന അന്ധകാരം നിമിത്തം ലോകത്തിലെ പാപത്തിന്‍റെ ആഴം ആര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. തല്‍ഫലമായി പാപത്തിന്‍റെ പരിണത ഫലങ്ങളുടെ ഭീകരതയും തിരിച്ചറിയാതെ പോകുന്നു. എന്‍റെ പീഡാസഹനത്തിന്‍റെ മഹത്വീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവന്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവന്‍ ഒരിക്കല്‍ക്കൂടി എന്‍റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്‍റെ പാപം നിമിത്തം എന്‍റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലര്‍ക്കും ബോധ്യമുണ്ടാകും.
പാപത്തിന്‍റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളില്‍നിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്‍റെ ചരിത്രത്തിലാദ്യമായി ദൈവത്തിനര്‍ഹമായ ആദരവ് നല്‍കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും.

മുന്നറിയിപ്പിനുശേഷമുള്ള എന്‍റെ ആത്മാവിന്‍റെ വര്‍ഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ… എന്‍റെ പിതാവിന്‍റെ ഹൃദയത്തിലെ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? എന്‍റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല.

പിതാവായ ദൈവം സ്വര്‍ഗത്തില്‍നിന്നും സംസാരിച്ചു. “എന്‍റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാന്‍ സൂര്യനെ മൂന്നുമണിക്കൂര്‍ സമയത്തേക്ക് അന്ധകാരത്തിലാക്കുവാന്‍ പോവുകയാണ്.”
“ജനങ്ങള്‍ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവരും… അവരില്‍ ചിലരെ ആശ്വസിപ്പിക്കുവാന്‍പോലും സാധിക്കുകയില്ല. വൈദികര്‍പോലും ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടും.”

ജപമാല ചൊല്ലണം

ജപമാല ചൊല്ലുവാനായി ജനങ്ങളോട് പറയുക. ഇത് അത്രയധികം പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ എന്നെ സഹായിക്കേണ്ടിവരും. മറ്റൊരു ഉപവാസംകൂടി അവര്‍ എടുക്കേണ്ടതുണ്ട്. ജനങ്ങള്‍ തങ്ങളെത്തന്നെ വിസ്മരിക്കണം. അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടണം. അതെ, അവര്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യും. വിവാഹിതരാകാതെ ദമ്പതികളെപ്പോലെ ജീവിക്കുന്നവര്‍ വേര്‍പിരിയും. അതിരുവിട്ടുള്ള എല്ലാത്തിനും അവസാനം കുറിക്കും. അത്യാസക്തികളാല്‍ ബന്ധിതരായവരും എന്‍റെ കൃപകൊണ്ടുതന്നെ വീണ്ടെടുക്കപ്പെടും.

മുന്നറിയിപ്പിനെക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും അതിന്‍റെ സമയം. അന്തരീക്ഷം വലിയ ഇരുട്ടു നിറഞ്ഞതായിത്തീരും. ഭൂമി കുലുങ്ങും. ലോകം മുഴുവനും അസ്വസ്ഥത വ്യാപിക്കും. ഏറ്റവും വലിയ ദുരന്തം മനുഷ്യഹൃദയങ്ങളിലായിരിക്കും സംഭവിക്കുക. ലോകം അവസാനിക്കുവാന്‍ പോകുകയാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് ആനുപാതികമായിട്ടായിരിക്കും അവര്‍ അനുഭവിക്കുന്ന ഭയവും.

അവര്‍ക്കാവശ്യമായ സമയം ഞാന്‍ നല്‍കും. ക്ഷമയോടെ ഞാനവരുടെ മുന്നില്‍ കുരിശില്‍ തൂങ്ങിയ നിലയില്‍ നില്‍ക്കും. അവര്‍ എന്നെ കാണുന്ന നിമിഷങ്ങളില്‍ത്തന്നെ പരിശുദ്ധാത്മാവിന്‍റെ ചൊരിയല്‍ ആരംഭിക്കും. അതു മനുഷ്യവര്‍ഗത്തിന്‍റെ നിര്‍ണായക സമയമാണ്. അവന് തന്‍റെ പാപങ്ങളില്‍നിന്നും കഴുകി വിശുദ്ധീകരിക്കപ്പെടുകയോ അവ വഴിയായി തന്‍റെ നാശം ക്ഷണിച്ചുവരുത്തുകയോ ചെയ്യാം.

എന്‍റെ കരങ്ങള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും. എന്‍റെ കാരുണ്യം കരകവിഞ്ഞൊഴുകും. അത് അവസാനത്തേതായി മാറും. സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല – ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്).

മുന്നറിയിപ്പിന്‍റെ സമയത്ത് കാല്‍വരി ആവര്‍ത്തിക്കുവാന്‍ പോകുകയാണോ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നല്‍കി.

ലോകത്തിന്‍റെ പാപങ്ങള്‍ അത്രമാത്രം പെരുകിയതിനാല്‍ അതിനെ അതിലംഘിക്കുവാന്‍ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്‍റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തില്‍ കുരിശിനെ നിങ്ങള്‍ കാണും. ഞാന്‍ വാഗ്ദാനം ചെയ്തത് ഞാന്‍ നിറവേറ്റും. അപ്പോള്‍ നിങ്ങളെല്ലാവരും പറയും:

“സത്യമായും ഇത് ദൈവപുത്രനാകുന്നു.”

'

By: Chev. Benny Punnathara

More
മാര്‍ 20, 2024
Encounter മാര്‍ 20, 2024

സ്പെയിനിന്‍റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന്‍ ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്‍റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്‍റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്‍പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, “സാരമില്ല, വേറെ കടലാസുണ്ടല്ലോ.” ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി.

“മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍”

'

By: Shalom Tidings

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

കുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം.

പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, “സോറി…. നിങ്ങളൊരു ഡോക്ടറല്ലേ…? പിന്നെന്തിനീ സൗഖ്യം…? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല…”

ഡോക്ടര്‍ വല്ലാതെയായി. “എന്‍റെ മാലാഖേ… പ്ലീസ്… പതുക്കെപ്പറ…. ഇങ്ങനെ പരസ്യമായി… എല്ലാരും എന്തു വിചാരിക്കും…”

മാലാഖ തുടര്‍ന്നു: “രോഗത്തിന്‍റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്‍റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്‍റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്… രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക.”

വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3).

ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. “….ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു” (2 കോറിന്തോസ് 1/4).

'

By: Shalom Tidings

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

ഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ?

ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്‍റെ മകന്‍ ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ…

അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്‍റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ…

അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്‍റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്‍റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്‍റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന്‍ ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്‍റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി.

സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്‍റെ വിശ്വാസജീവിതം ആരംഭിച്ചത്.

അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്‍റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. “കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന്‍ തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും” (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന്‍ സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്.

മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ.

നിയമനിര്‍മാണത്തിലെ സ്വാധീനം

രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു.

ദുരനുഭവങ്ങള്‍ പേടിച്ച് പിന്‍മാറില്ല!

എന്‍റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്‍ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്‍റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന്‍ എന്‍റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും.

ഇതിന്‍റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. “ക്രിസ്തുവിന്‍റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?” (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്‍റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു.

ചതിയില്‍ പെട്ടതിങ്ങനെ…

ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്‍റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു.

ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്.

ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്‍റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്‍റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള്‍ രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല.

ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന്‍ എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. “അവന്‍ നുണയനും നുണയുടെ പിതാവുമാണ്” (യോഹന്നാന്‍ 8/44).

നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്‍റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന്‍ ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.

'

By: Serge Abad Gallardo

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

ഒരു ഇന്‍റര്‍വ്യൂവിനായി 2022 ആഗസ്റ്റില്‍ കോട്ടയത്തുനിന്ന് ആന്ധ്രാപ്രദേശിലെ എന്‍.ഐ.ടിയിലേക്ക് ട്രെയിന്‍യാത്ര ചെയ്യേണ്ടിവന്നു. പെട്ടെന്ന് അറിഞ്ഞതായതിനാല്‍ ആര്‍.എ.സി ടിക്കറ്റിലായിരുന്നു യാത്ര. എന്‍റെ സഹയാത്രികന്‍, പിന്നെ ഒരു ഉത്തരേന്ത്യന്‍ – ഇങ്ങനെ ഞാനുള്‍പ്പെടെ മൂന്നുപേര്‍മാത്രമാണ് ഞങ്ങളുടെ കാബിനില്‍.

കോയമ്പത്തൂര്‍ കഴിഞ്ഞപ്പോള്‍, രാത്രി ഏകദേശം പത്തുമണി സമയത്ത്, മൂന്ന് ഉത്തരേന്ത്യന്‍ യുവാക്കള്‍ ടിക്കറ്റില്ലാതെ കയറി. കാലിയായ കാബിനില്‍ ഇരിപ്പുറപ്പിച്ചതും പോരാഞ്ഞ് അവര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു. ഉള്ളിലൊരു ഭയം നിറഞ്ഞു. ഉടനെ ജപമാല കൈയിലെടുത്തു, ‘കൃപ നിറഞ്ഞ മറിയമേ’ ചൊല്ലാന്‍ തുടങ്ങി. മാതാവിനെ വിളിച്ച് അഞ്ചുമിനിറ്റ് പോലും കഴിഞ്ഞില്ല, വേറേതോ കാബിനിലെ ടി.ടി.ആര്‍ വരുന്നു. അവരുടെ കയ്യില്‍ ടിക്കറ്റില്ലെന്ന് മനസിലാക്കി ഫൈന്‍ നല്കി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴും എന്‍റെ ടിക്കറ്റ് ആര്‍.എ.സിതന്നെയാണ്. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞങ്ങളുടെ കാബിന്‍ ഡ്യൂട്ടിയുള്ള ടി.ടി.ആര്‍ വന്നു. എനിക്ക് വേറൊരു സീറ്റ് അലോട്ട് ചെയ്തു. അതാകട്ടെ മലയാളിയാത്രക്കാരുടെ അരികിലും. മാതാവ് കൂടെവന്ന അനുഭവം.

ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി. ഞാനൊരു കത്തോലിക്കയല്ല. പക്ഷേ എന്നെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിച്ചത് ശാലോമിലെ ലേഖനങ്ങളാണ്.

'

By: Emmanuel

More
ഫെബ്രു 23, 2024
Encounter ഫെബ്രു 23, 2024

ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍…

ഒരു ആശ്രമദൈവാലയത്തില്‍ വാര്‍ഷികധ്യാനം നടക്കുകയായിരുന്നു. ദൈവാലയത്തിനു പുറത്ത് സ്റ്റേജിലാണ് ധ്യാനം. ഞാന്‍ കുമ്പസാരം കഴിഞ്ഞ് ദൈവാലയത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. പുറത്ത് സ്തുതിപ്പും പാട്ടുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ആ ദൈവാലയത്തിനുള്ളിലെ നിശബ്ദതയെ ഭേദിക്കാത്തത് എന്നെ ആശ്ചര്യപ്പെടുത്തി. ആ നിശബ്ദതയില്‍ മനസിലേക്കുവന്ന ഒരു ചോദ്യം ഞാന്‍ വ്യക്തമായി കേട്ടു.

“എന്തുകൊണ്ട് നിനക്കും ഒരു വൈദികനായിക്കൂടാ…?”
ആ ചോദ്യത്തോടുകൂടിയാണ് എന്‍റെ ദൈവവിളി ആരംഭിക്കുന്നത്.

മനസില്‍നിന്നുയര്‍ന്ന ചോദ്യം സക്രാരിക്കുള്ളിലെ ദിവ്യകാരുണ്യനാഥനില്‍നിന്നുമാണ് വന്നതെന്ന് ഞാന്‍ മനസിലാക്കി. അന്നുമുതല്‍ ദിവ്യകാരുണ്യ ഈശോയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. അതിനുശേഷം ദിവ്യകാരുണ്യത്തെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹമായി.

ആന്‍റണി നെറ്റിക്കാട്ടച്ചന്‍റെ ‘ദിവ്യകാരുണ്യ അത്ഭുതങ്ങള്‍’ എന്ന പുസ്തകം പലയാവര്‍ത്തി വായിച്ച് ദിവ്യകാരുണ്യനാഥന്‍റെ സ്നേഹത്തില്‍ ആഴ്ന്നുപോവുകയും കൂടുതല്‍ അറിയാനുള്ള ആഗ്രഹം വളരുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ വിശുദ്ധ പാദ്രേ പിയോയുടെ വിശുദ്ധ കുര്‍ബാനയോടുള്ള അതീവമായ ഭക്തിയും സ്നേഹവും നിരന്തരം എന്നെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.

പക്ഷേ, ആ നാളുകളില്‍ ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചോ ഏകാന്ത പ്രാര്‍ത്ഥനകളുടെ ശക്തിയെക്കുറിച്ചോ എനിക്കറിവില്ലായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമാണ് ഏകാന്ത പ്രാര്‍ത്ഥനയിലേക്ക് കടക്കുന്നത്. സെമിനാരിയിലെ ആദ്യത്തെ ദിവസംതന്നെ എനിക്ക് അതിനുള്ള പ്രേരണ ഉണ്ടായി.

നിശാപ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും എഴുന്നേറ്റുപോകുമ്പോള്‍ ദൈവാലയത്തിനുള്ളില്‍ ഈശോ തനിച്ചാകുമല്ലോ എന്ന ചിന്ത എന്‍റെയുള്ളില്‍ നിറഞ്ഞു. അന്നുമുതല്‍ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും ദിവ്യകാരുണ്യത്തിന്‍റെ മുന്നില്‍ നിശബ്ദനായിരിക്കുന്നത് ശീലമാക്കി.

ഒരു ദിവസം ചാപ്പലില്‍ ഇരിക്കുമ്പോള്‍ ശക്തമായൊരു പ്രലോഭനം ഉണ്ടായി. ഉള്ളിലിരുന്നാരോ എഴുന്നേറ്റു പോകാന്‍ പറയുന്നതുപോലെ. ഞാന്‍ എഴുന്നേറ്റു മുട്ടുകുത്തി കുരിശുവരയ്ക്കാനാരംഭിച്ചു. അപ്പോള്‍ ഉള്ളില്‍നിന്ന് മറ്റൊരു സ്വരം ഞാന്‍ കേട്ടു. “എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ.”

ഞാന്‍ ഞെട്ടിപ്പോയി. വീണ്ടും ചാപ്പലില്‍ത്തന്നെ ഇരുന്നു. ഏകാന്തവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇത്തരത്തില്‍ എഴുന്നേറ്റു പോകാന്‍ തോന്നുമ്പോള്‍ ഇപ്പോഴും ഇങ്ങനെയൊരു തേങ്ങല്‍ കേള്‍ക്കാറുണ്ട്.

അന്നുമുതല്‍ ഞാന്‍ മറ്റൊരു കാര്യവുംകൂടി മനസിലാക്കിത്തുടങ്ങി. ഓരോ മനുഷ്യനോടും ഈശോയ്ക്ക് ഒരുപാടൊരുപാട് സംസാരിക്കാനുണ്ട്. ഏറെ കളിതമാശകള്‍ പറയുവാനുണ്ട്. നമ്മുടെ ജീവിതത്തിനാവശ്യമായ തിരുത്തലുകള്‍ അവിടുത്തേക്ക് നല്‍കാനുണ്ട്. പക്ഷേ, നമ്മുടെ ഉച്ചസ്ഥായിയിലുള്ള പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കുമിടയില്‍ അവിടുത്തെ സ്വരം നാം ശ്രവിക്കാതെ പോകുന്നു. അവിടുത്തേക്ക് പറയുവാനുള്ളതൊന്നും നാം കേള്‍ക്കുന്നില്ല.

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സോറെന്‍ കീര്‍ക്കെഗോറിന്‍റെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന എന്നത് ദൈവസന്നിധിയില്‍ പ്രശാന്തതയോടെ നിശ്ചലനായിരിക്കുക എന്നതും ദൈവം സംസാരിക്കുന്നത് കേള്‍ക്കുവോളം കാത്തിരിക്കുക എന്നതുമാണ്. വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ ശാന്തമായ സ്വരം ശ്രവിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിശബ്ദത അനിവാര്യമാണ്. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ മണിക്കൂറുകള്‍ മുട്ടിന്മേല്‍ നിന്നതിന്‍റെ ഫലമാണ് കര്‍മലീത്താസഭയുടെ നവീകരണവും ‘സുകൃതസരണി’ എന്ന ഗ്രന്ഥവുമൊക്കെ. സാന്‍ ഡാമിയാനോ ദൈവാലയത്തിലെ നിശബ്ദതയില്‍കേട്ട യേശുവിന്‍റെ സ്വരത്തില്‍നിന്നാണ് ഫ്രാന്‍സിസ് അസീസി രണ്ടാം ക്രിസ്തുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഈശോപോലും നിശബ്ദതയില്‍ പിതാവിനോ ട് പ്രാര്‍ത്ഥിക്കുന്നതായി വചനത്തില്‍ നാം കാണുന്നു. “അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 1/35).

ഏറെ ആശങ്കകളും നെടുവീര്‍പ്പുകളും ഓട്ടപ്പാച്ചിലുകളും ശബ്ദമുണ്ടാക്കുന്ന ഈ ലോകത്ത് എല്ലാം മറന്ന് അല്പസമയം ദിവ്യകാരുണ്യനാഥന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതുതന്നെ മതിയാകും നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍. ദിവ്യകാരുണ്യത്തിന്‍റെ മുമ്പിലിരിക്കുമ്പോള്‍ അവിടുത്തെ സ്നേഹത്തില്‍ നാം അലിഞ്ഞുചേരും. ഉത്തരം കിട്ടാതെ മനസില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം അവിടുന്ന് നമുക്ക് തരും. “അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്” (സങ്കീര്‍ത്തനങ്ങള്‍ 84/10).

'

By: Brother Anson Jose

More
ഫെബ്രു 21, 2024
Encounter ഫെബ്രു 21, 2024

ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്‍റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, “അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും കിട്ടി.

എന്നിട്ടെന്തേ അങ്ങ് ഇവിടെ “യുവവൈദികന്‍ തേങ്ങലോടെ ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്‍റെ ജീവിതത്തില്‍ ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും അതെത്തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കേണ്ടി വന്നതും ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ യാചകനായി ജീവിതം ആരംഭിച്ചതുമെല്ലാം വിവരിച്ചു. വേദനയോടെ അതെല്ലാം ശ്രവിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വൈദികന്‍ മടങ്ങി.

എന്നാല്‍ അദ്ദേഹത്തിന് തന്‍റെ സഹപാഠിയെ മറക്കുവാന്‍ സാധിച്ചില്ല. അന്നുമുതല്‍ അദ്ദേഹത്തിനുവേണ്ടി ഈ വൈദികന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. നാളുകള്‍ കഴിഞ്ഞു. റോമിലെ പഠനം അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കവേ, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനെ കണ്ട് അനുഗ്രഹം വാങ്ങുവാനുള്ള അവസരം ഉണ്ടായി. സന്ദര്‍ശനസമയത്ത് പാപ്പയോട് ആരും ഒന്നുംതന്നെ സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.

എന്നാല്‍ സന്ദര്‍ശനവേളയില്‍ പാപ്പയുടെ മുന്‍പില്‍ മുട്ടുകുത്തിയതും വൈദികന്‍ പാപ്പയോടു തനിക്ക് ഒരു പ്രാര്‍ത്ഥനാപേക്ഷ ഉണ്ടെന്നും അത് തന്‍റെ സഹപാഠിയായിരുന്ന വൈദികനുവേണ്ടിയാണെന്നും അദ്ദേഹം വൈദികവൃത്തി ഉപേക്ഷിച്ചു ഇപ്പോള്‍ യാചകനാണെന്നും ധൃതിയില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും പേപ്പല്‍ ഗാര്‍ഡുകള്‍ അദ്ദേഹത്തെ അവിടെനിന്നും പുറത്തേക്കു നയിച്ചു.

ഏതാനും ദിവസങ്ങള്‍ക്കുശേഷം വൈദികനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. മാര്‍പാപ്പയുടെകൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും സഹപാഠിയായിരുന്ന ഭിക്ഷാടകനുമുള്ള ഒരു ക്ഷണം ആയിരുന്നു അത്. അദ്ദേഹം വലിയ സന്തോഷത്തോടെ തന്‍റെ സഹപാഠിയെ അന്വേഷിച്ച് ദൈവാലയ വാതില്‍ക്കല്‍ എത്തി. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിക്കാന്‍കൂടി തയാറായില്ല. തനിക്കതിന് അര്‍ഹതയില്ലെന്ന മട്ടില്‍ നിന്നിരുന്ന യാചകസുഹൃത്തിനെ കുളിച്ചു വൃത്തിയാകാന്‍ സഹായിച്ചു, നല്ല വസ്ത്രം ധരിപ്പിച്ച് അദ്ദേഹം കൂടെ കൊണ്ടുപോയി.

പേപ്പല്‍ കൊട്ടാരത്തിന്‍റെ ഊട്ടുമുറിയില്‍ പാപ്പ അവര്‍ ഇരുവരെയും കാത്ത് മുന്‍പേതന്നെ ഇരിപ്പുണ്ടായിരുന്നു. വളരെ ബഹുമാനത്തോടെ അവര്‍ അങ്ങോട്ടേക്കാനയിക്കപ്പെട്ടു. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം യാചകനായ വൈദികനെ മാര്‍പാപ്പ ഒരു സ്വകാര്യ സംഭാഷണത്തിനായി ക്ഷണിച്ചു. ഏറെനേരം കഴിഞ്ഞ് രണ്ടുപേരും തിരികെ വന്നു. എന്നാല്‍ ഇരുവരും നിശബ്ദരായിരുന്നു. യാത്ര പറഞ്ഞ് പിരിഞ്ഞുപോരവേ, കൗതുകം അടക്കാന്‍ സാധിക്കാതെ യുവവൈദികന്‍ തന്‍റെ സുഹൃത്തിനോട് സംഭവിച്ച കാര്യങ്ങള്‍ തിരക്കി.

വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആ സമാഗമത്തില്‍ നടന്നത്. മാര്‍പാപ്പ യാചകനായ വൈദികനോട് തന്നെ ഒന്ന് കുമ്പസാരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ലജ്ജിച്ചുപോയ വൈദികന്‍ താന്‍ വൈദികവൃത്തി ഉപേക്ഷിച്ചവന്‍ ആണെന്നും തനിക്ക് പൗരോഹിത്യ അധികാരങ്ങള്‍ ഇല്ലെന്നും പാപ്പയെ അറിയിച്ചു. പാപ്പ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിയോടെ പറഞ്ഞു, “ഒരിക്കല്‍ വൈദികന്‍ ആയിരുന്ന വ്യക്തി എന്നെന്നും ഒരു വൈദികന്‍ ആയിരിക്കും.”

അദ്ദേഹം ആഗ്രഹിക്കുന്നു എങ്കില്‍, കത്തോലിക്കാ സഭയുടെ തലവനും റോമിന്‍റെ മെത്രാനും
എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തിന്‍റെ പൗരോഹിത്യ അധികാരങ്ങള്‍ തിരികെ നല്‍കാന്‍ അധികാരം ഉണ്ടെന്നും പാപ്പാ പറഞ്ഞു. അതിനുശേഷം പാപ്പ അദ്ദേഹത്തിന്‍റെ കുമ്പസാരം കേള്‍ക്കുകയും പൗരോഹിത്യ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്‍റെ മുന്‍പില്‍ മുട്ടുകുത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ പാപ്പാ, വൈദികനോട് അദ്ദേഹം ഭിക്ഷ യാചിച്ചിരുന്ന ദൈവാലയത്തില്‍ചെന്ന് അവിടുത്തെ വികാരിയച്ചനെ കാണാനാണ് നിര്‍ദേശിച്ചത്. അവിടത്തെ സഹവികാരിയായി അദ്ദേഹത്തെ നിയമിക്കുന്നുവെന്നും അവിടെ എത്തുന്ന യാചകരുടെ ആത്മീയശുശ്രൂഷകള്‍ ഏല്‍പിക്കുന്നുവെന്നും പാപ്പ അറിയിച്ചു. യാചകനായ വൈദികന്‍ കഥ പൂര്‍ത്തിയാക്കുമ്പോള്‍, അദ്ദേഹത്തിനും യുവവൈദികനും കണ്ണുനീര്‍ അടക്കാനായില്ല.

ദൈവകരുണയുടെ ഇടപെടല്‍ ഒരു ജീവിതം എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണിത്. ഒപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ എളിമയുടെയും പിതൃവാത്സല്യത്തിന്‍റെയും കഥയും.

'

By: Shalom Tidings

More
ഫെബ്രു 21, 2024
Encounter ഫെബ്രു 21, 2024

വചനത്തിലൂടെ ദൈവം സംസാരിക്കുമെന്നതിന് ലേഖികയുടെ വേറിട്ടൊരു ഉത്തരം.

കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു ചേച്ചിയെ പരിചയപ്പെട്ടു. ഏതാണ്ട് 65 വയസ് പ്രായമുണ്ട് അവര്‍ക്ക്. അവര്‍ പറഞ്ഞു, “തിന്മയില്‍ വീഴാനുള്ള സാഹചര്യങ്ങളാണ് ചുറ്റും. എന്നാല്‍ അനുദിനവചനവായനയിലൂടെ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ് പാപങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്.”

ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതി, “എന്നോടുമാത്രമെന്താ ദൈവം വചനത്തിലൂടെ സംസാരിക്കാത്തത്?”

ഈ ചിന്ത എന്‍റെ മനസിലൂടെ കടന്നുപോയി ഏറെനേരം കഴിയുംമുമ്പേ യൗവനകാലത്തെ ചില ഓര്‍മകളിലേക്ക് ഈശോ എന്നെ കൂട്ടിക്കൊണ്ടുപോയി. അന്ന് ഞാന്‍ ഉത്തരേന്ത്യയിലായിരുന്നു പഠിച്ചിരുന്നത്. തലപ്പാവ് അണിഞ്ഞ, അരോഗദൃഢഗാത്രരായ സിഖ് യുവാക്കള്‍ എന്‍റെ ശ്രദ്ധ കവര്‍ന്നു. അവരുടെ രൂപത്തിലും വേഷത്തിലും എന്തോ ഒരു പ്രത്യേക ആകര്‍ഷണം അനുഭവപ്പെട്ടു.

അങ്ങനെയിരിക്കെ, കൂടെയുള്ള ഒരു മലയാളി ചേച്ചി അവരുടെ സഹോദരിയുടെ വിവാഹചിത്രങ്ങള്‍ കാണിച്ചു. ആ സഹോദരി ഒരു സര്‍ദാര്‍ജിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അതുംകൂടി കണ്ടപ്പോള്‍ യൗവനത്തിന്‍റെ തിളപ്പില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി, “പ്രേമിക്കുകയാണെങ്കില്‍ ഒരു സര്‍ദാര്‍ജിയെത്തന്നെ പ്രേമിക്കണം. പ്രേമിച്ചാല്‍ എന്തായാലും നാട്ടിലും വീട്ടിലും സംസാരവിഷയമാകും. എങ്കില്‍പ്പിന്നെ എല്ലാവരും കണ്ടാല്‍ അല്പം അതിശയത്തോടെയും ബഹുമാനത്തോടെയും നോക്കുന്ന സര്‍ദാര്‍ജിതന്നെ ആവട്ടെ.”

ഈ ചിന്തയുമായി നടക്കുന്ന കാലത്ത് വ്യത്യസ്തമായൊരു പ്രേരണ കര്‍ത്താവ് തന്നു. ബൈബിള്‍ വായിക്കുക എന്നതായിരുന്നു അത്. അതിനാല്‍ ഒരു കഥപുസ്തകം വായിക്കുന്നതുപോലെ ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. രാജാക്കന്‍മാരുടെ പുസ്തകം വായിച്ചപ്പോള്‍ സോളമന്‍ രാജാവിന്‍റെ പതനത്തിന് കാരണം വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചതാണ് എന്ന് മനസിലായി (1 രാജാക്കന്‍മാര്‍ 11/1-12). ഇത് വായിച്ചപ്പോള്‍ എന്‍റെ കാഴ്ചപ്പാടില്‍ ഒരു മാറ്റം. അന്യമതസ്ഥരെ വിവാഹം കഴിച്ചാല്‍ പല ഭവിഷ്യത്തുകളും അതോടൊപ്പം ഏകദൈവത്തില്‍നിന്ന് അകലുന്ന സാഹചര്യങ്ങളും ഉണ്ടാകുമെന്ന് എനിക്ക് ബോധ്യപ്പെട്ടു. പിന്നീട് ഒരിക്കലും എനിക്ക് മുമ്പ് തോന്നിയ തെറ്റായ ആകര്‍ഷണം വളരാന്‍ അനുവദിച്ചില്ല.

ദൈവം പ്രത്യക്ഷത്തില്‍ വചനത്തിലൂടെ നമ്മോട് സംസാരിക്കുന്നതായി തോന്നിയില്ലെങ്കിലും വചനം നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളിലിരുന്ന് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തോട് പാപത്തിന്‍റെയും തിന്മയുടെയും ചായ്വുകളെപ്പറ്റി സംസാരിക്കുന്നുണ്ട്. ആ ദൈവികമന്ത്രണത്തോട് പ്രത്യുത്തരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ബാക്കി കര്‍ത്താവ് നോക്കിക്കൊള്ളും.

'

By: Tessy Sunny

More
ഫെബ്രു 21, 2024
Encounter ഫെബ്രു 21, 2024

കടല്‍ക്കരയില്‍ എന്നും ഒരു ബലൂണ്‍വില്പനക്കാരന്‍ എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും.

ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, “കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ പറക്കുമോ?”

ബലൂണ്‍വില്പനക്കാരന് കൗതുകമായി. “അതെന്താ കുട്ടീ, അങ്ങനെ ചോദിച്ചത്?”

“എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരന്‍ ഉണ്ടാക്കിക്കൊണ്ടുവന്ന പട്ടം അവനെപ്പോലെ കറുത്തതാണ്; അത് പറത്താന്‍ കഴിയില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞല്ലോ. അവര്‍ അവനെ ഞങ്ങള്‍ക്കൊപ്പം പട്ടം പറത്താന്‍ കൂട്ടിയുമില്ല.”

അവന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനര്‍ത്ഥം വില്പനക്കാരന് മനസിലായി. അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു, “ബലൂണിന്‍റെ നിറം ഏതായാലും പ്രശ്നമില്ല, ഉള്ളില്‍ നിറച്ച ഹീലിയമാണ് മോനേ, ബലൂണിനെ പറത്തുന്നത്. നിന്‍റെ കൂട്ടുകാരന്‍ നല്ല കുട്ടിയായി വളര്‍ന്നാല്‍മതി. അവനെ ദൈവം ഉയര്‍ത്തിക്കൊള്ളും. പിന്നെ ആര്‍ക്കും അവനെ കളിയാക്കാനാവില്ല.”

അതുകേട്ട് ഒരു കറുത്ത ബലൂണും വാങ്ങി സന്തോഷത്തോടെ ആ കുട്ടി തിരികെപ്പോയി.

“ലജ്ജിതരായതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും. അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും” (ഏശയ്യാ 61/7)

'

By: Shalom Tidings

More
നവം 18, 2023
Encounter നവം 18, 2023

മക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ ‘ശില്പം’ പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്‍റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള്‍ സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള്‍ സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന്‍ അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു.

ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്‍റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്‍മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്‍, അത് തിരികെ നല്കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന്‍ ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന്‍ ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. “അക്കാലത്ത് കര്‍ത്താവിന്‍റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു” (1 രാജാക്കന്‍മാര്‍ 3/1). അതേ സമയം, ദൈവം തന്‍റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്‍റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്‍ത്താവിന് നല്കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ

ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.

'

By: Shalom Tidings

More
നവം 18, 2023
Encounter നവം 18, 2023

കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച് പോകുന്ന അധ്യാപികക്ക് ചില വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ യാത്രയയപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. പ്രതീകാത്മക കുഴിമാടം ഒരുക്കി അതില്‍ റീത്ത് വച്ചാണത്രേ അവര്‍ അധ്യാപികയെ യാത്രയാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തിയെ മൃേ ശിമെേഹഹമശേീി എന്ന് വിശേഷിപ്പിക്കാനും ആളുണ്ടായി.
നന്നായി എഴുതാന്‍ കഴിയുന്നവരുണ്ട്… പാടാന്‍… പ്രസംഗിക്കാന്‍… അഭിനയിക്കാന്‍… സംവിധാനം ചെയ്യാന്‍… എടുത്ത് ഉപയോഗിക്കുംതോറും പെരുകി വരികയേ ഉള്ളൂ കഴിവുകള്‍, തേഞ്ഞുപോകില്ലെന്നുറപ്പാണ്. എന്നിട്ടും ചിലരൊക്കെ തങ്ങളുടെ കഴിവുകള്‍ കൊണ്ട് മൃേ ശിമെേഹഹമശേീി നടത്തുന്നത് നാരകീയ ശക്തികളുടെയും നെഗറ്റിവിറ്റികളുടെയും പ്രചാരകരാകാന്‍ വേണ്ടിയാണ്, അധ്യാപികക്ക് കുഴിമാടം ഒരുക്കാനാണ്.

എന്നാല്‍ ഇവിടെ പരിശുദ്ധ മറിയത്തെ ധ്യാനിക്കണം. സ്വര്‍ഗരാജ്യത്തിന്‍റെ ഏറ്റവും വലിയ അലങ്കാരകാരണം ആയിരുന്നു പരിശുദ്ധ കന്യകാമറിയം. കറകളഞ്ഞ ദൈവഭക്തികൊണ്ട്, വിനയം കൊണ്ട്, സഹന കാലങ്ങളിലെ മൗനം കൊണ്ട്, വിശുദ്ധി കൊണ്ട്, ദൈവമാതൃസ്ഥാനം വഹിക്കാന്‍ അവള്‍ തന്നെത്തന്നെ ഒരുക്കി ഉപകരണമായി സമര്‍പ്പിച്ചു.

സ്വര്‍ഗം ഇന്നും തേടുന്നുണ്ട്, എഴുതിയോ വരച്ചോ പാടിയോ പ്രസംഗിച്ചോ നൃത്തം ചെയ്തോ റീലുകള്‍ ചെയ്തോ സ്റ്റാറ്റസ് ഇട്ടോ ഒക്കെ സ്വര്‍ഗത്തിന്‍റെ പ്രചാരകരാകുവാന്‍ സ്വയം സമര്‍പ്പിക്കുന്ന ഉപകരണങ്ങളെ. ഏതൊരു ദുര്‍ബലനും തന്‍റെ ചെറിയ കഴിവുകളെ വിട്ടു കൊടുത്തു കൊണ്ട് ദൈവകൃപയുടെ വാതില്‍ അനേകര്‍ക്കായി തുറക്കാന്‍ കഴിയും.

പരിചയമുള്ള ചെമ്പുമുക്ക് സെന്‍റ് മൈക്കിള്‍സ് ദൈവാലയത്തിലെ 13 മണി ആരാധനയ്ക്കു വേണ്ടി അവിടുത്തെ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ അള്‍ത്താരയിലൊരുക്കിയ മാലാഖച്ചിറകുകള്‍, പെസഹാ വ്യാഴാഴ്ചത്തെ ദിവ്യകാരുണ്യ ആരാധനയ്ക്കായി ദിവ്യകാരുണ്യത്തിനുചുറ്റും തീര്‍ത്ത മുള്‍മുടി എന്നിവയും മൃേ ശിമെേഹഹമശേീിെ ആയിരുന്നു. ഇവിടെ ഇങ്ങനെയും കലാപരമായ കഴിവുകള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുണ്ട്, സ്വര്‍ഗരാജ്യത്തിന്‍റെ താരപ്രചാരകര്‍.

ഫേസ് ബുക്ക് പേജുകളെ, ടൈം ലൈനുകളെ, സ്റ്റാറ്റസുകളെ, റീലുകളെ, വാട്ട്സാപ്പ് സ്റ്റാറ്റസുകളെ എല്ലാം… പരിശുദ്ധ അമ്മേ, അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നു. അവയെല്ലാം സ്വര്‍ഗരാജ്യത്തിന്‍റെ കൃപയുടെ വാതിലുകളാകട്ടെ

'

By: Joy Mathew Planthra

More