Home/Enjoy/Article

സെപ് 30, 2023 135 0 Mangala Francis
Enjoy

ടീച്ചറുടെ ടീച്ചറായി ഈശോ

“ടീച്ചറേ, ഈ വര്‍ഷം ടീച്ചറുമതി അവന്‍റെ ക്യാറ്റിക്കിസം ടീച്ചറായിട്ടെന്ന് പറഞ്ഞോണ്ടിരിക്കുവാ…”‘ ആ അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു. സത്യം പറയാമല്ലോ. പിന്നെ മനസില്‍ നിറയെ അഹങ്കാരത്തിന്‍റെ ചിന്തകളായിരുന്നു. എന്‍റെ കഴിവ്, എന്‍റെ അറിവ്, എന്‍റെ വായന. ഇങ്ങനെ ‘ഞാന്‍’ എന്ന അഹങ്കാരത്തിലാണ് പ്രാര്‍ത്ഥിക്കാന്‍ തിരുഹൃദയ രൂപത്തിനു മുന്നില്‍ മുട്ടുകുത്തിയത്. പക്ഷേ ഈശോ ചിരിക്കുന്ന കണ്ടപ്പോഴേ തോന്നി അഹങ്കാരം ഇത്തിരി കൂടി പ്പോയെന്ന്. പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു, “സോറീട്ടോ, പ്രശംസയും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്ന ഒരാളാണല്ലോ ഈ ഞാനും.” ഈശോ പിന്നെയും ചിരിച്ചതേയുള്ളൂ…

കൊന്ത ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ മനസു നിറയെ അതുതന്നെയായിരുന്നു ചിന്ത. ഒരു വചനം മനസിലേക്കു വന്നു. “എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും” (1 കോറിന്തോസ് 1/27). ഒരു കണ്ണു തുറന്ന് ഈശോയുടെ നേരെ നോക്കി, “ഭോഷന്മാര്‍ എന്നുദ്ദേശിച്ചതില്‍ ഞാനും പെടുമല്ലേ?”

ക്യാറ്റിക്കിസം പഠിപ്പിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളോര്‍ക്കുകയായിരുന്നു. അത്ര വലിയ ഒരു പ്രാധാന്യമോ ഭാരമോ ഒന്നും അതേപ്പറ്റി തോന്നിയില്ല. ചെറുപ്പം മുതലേ കേള്‍ക്കുന്ന ഈശോയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനല്ലേ! അതുകൊണ്ടുതന്നെ ഒരു മുന്നൊരുക്കവും ഇല്ലാതെ ക്ലാസിലെത്തി പാഠം വായിച്ച്, വായിപ്പിച്ച്, എന്തൊക്കെയോ പറഞ്ഞ്, ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊടുത്ത് ഇടയ്ക്ക് ചോദ്യം ചോദിച്ച്, ദിവസങ്ങള്‍ കടന്നു പോയി…

പൊള്ളിച്ച വാക്കുകള്‍

ഒരു ദിവസം ക്ലാസിനിടയില്‍ എന്തോ കാര്യം വേറൊരു ടീച്ചറോട് ചോദിക്കാനായി പുറത്തു പോയി തിരികെ ക്ലാസിലേക്ക് കയറുമ്പോള്‍ ഒരു കുഞ്ഞ് എണീറ്റുനിന്ന് ഇങ്ങനെ പറയുന്നതാണ് കേട്ടത്…”ഹൊ! ഈ ഞായറാഴ്ചകള്‍ ഇല്ലാതിരുന്നെങ്കില്‍! ഈ ക്യാറ്റിക്കിസം ക്ലാസ് കണ്ടു പിടിച്ചത് ആരാണാവോ!”

എന്നെ കണ്ടതും അവന്‍ പെട്ടെന്നിരുന്നു. അത് കേള്‍ക്കാത്തപോലെ ഞാന്‍ ക്ലാസ് തുടര്‍ന്നു. പക്ഷേ ആ വാക്കുകള്‍ വല്ലാതെ പൊള്ളിച്ചുകൊണ്ടേയിരുന്നു. തിരികെ വീട്ടിലെത്തിയിട്ടും മറ്റ് പല കാര്യങ്ങളിലേക്ക് മനസ് തിരിച്ചു വിടാന്‍ ശ്രമിച്ചിട്ടും ആ വാക്കുകള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഏറിയതേയുള്ളൂ. രാത്രി ഉറങ്ങാനാകുന്നില്ല, എണീറ്റിരുന്നു. സങ്കടം… ഒരുപാട് കരഞ്ഞു… വീഴ്ചകളിലാണല്ലോ ഈശോയെ തേടുക. “ഈശോയേ, തെറ്റ് പറ്റിപ്പോയി. ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും ഈശോയുടെ സ്നേഹത്താല്‍ എന്നെ വിളിച്ചിട്ട്, ഒരുക്കമില്ലാതെ, പ്രാര്‍ത്ഥിക്കാതെ….” സങ്കടത്തിന്‍റെയും കുറ്റബോധത്തിന്‍െറയും ദിവസങ്ങളായിരുന്നു പിന്നീട്… പതിയെപ്പതിയെ ഈശോയുടെ ആശ്വാസം, സ്നേഹം മനസില്‍ നിറയുന്നത് അറിഞ്ഞു തുടങ്ങി…

പിന്നെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുമായി ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഇരുന്നു. ‘എനിക്ക് ഒന്നും… ഒന്നും അറിയില്ല… എങ്ങനെ പഠിപ്പിക്കണമെന്ന്, എന്ത് പഠിപ്പിക്കണമെന്ന്…’ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. എല്ലാ ദിവസവും ആ പ്രാര്‍ത്ഥനയോടെ ഈശോയുടെ മുന്നിലിരുന്നു. “എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്‍റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും” (ജറെമിയാ 33/3).

ഓരോ കുഞ്ഞുങ്ങളുടെയും പേരുകളെഴുതി ഈശോയ്ക്ക് സമര്‍പ്പിച്ചു, “ഈശോയേ, ഭാവിയില്‍ ഇവര്‍ ആരായിത്തീരുമെന്നെറിയില്ല. ഈശോ ആഗ്രഹിക്കുന്നത് അവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍, അതുമാത്രം പകരപ്പെടാന്‍, എന്നെ ഒരുപകരണമാക്കണമേ…”

പതിയെ ഈശോ പഠിപ്പിക്കാന്‍ ആരംഭിക്കുന്നത് അറിഞ്ഞു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. ഇന്നും തുടരുന്ന ദൈവസ്നേഹത്തിന്‍റെ വലിയ അനുഭവം. കഥകളിലൂടെ, ബൈബിളിലൂടെ, വിശുദ്ധരുടെ ജീവിതങ്ങളിലൂടെ, എന്‍റെതന്നെ അനുഭവങ്ങളിലൂടെ… എല്ലാം ഈശോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. പക്ഷേ ഞാനിതുവരെയും നല്ല വിദ്യാര്‍ത്ഥിയായിട്ടില്ല, തോല്‍വികളാണധികവും.

ബൈബിള്‍ മുഴുവന്‍ വായിക്കുക, എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക, യോഗ്യതയോടെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുക ഇതെല്ലാം പരിശീലനത്തിന്‍റെ പ്രധാനഭാഗങ്ങളായിരുന്നു. ഒരു വിശ്വാസ പരിശീലകന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും, എല്ലാ തലങ്ങളും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം എന്ന് ഈശോ മനസിലാക്കി ത്തന്നു. വാക്കും പ്രവൃത്തിയും ജീവിതരീതികളും കൂട്ടുകെട്ടുകളും വസ്ത്രധാരണവും എല്ലാമെല്ലാം പരിശുദ്ധാത്മനിറവിലായിരിക്കണം.

വസ്ത്രം മാറ്റുക!

ഒരിക്കല്‍ ഷോപ്പിംഗിനായി പുറത്തേക്ക് ഇറങ്ങിയ സമയം. അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുറത്തുപോകരുതെന്നു ശക്തമായി ഉള്ളില്‍ ഒരു സ്വരം. ഒടുവില്‍ വീണ്ടും തിരികെ വീട്ടില്‍ കയറി അത് മാറ്റി മറ്റൊരു വസ്ത്രം ധരിച്ചുപോയി. കടയില്‍ ചെന്നപ്പോള്‍ ഞാന്‍ ക്യാറ്റിക്കിസം പഠിപ്പിക്കുന്ന ഒരു കുട്ടിയെയും അവരുടെ കുടുംബത്തെയും കണ്ടു. അവരോടൊപ്പം ഗ്രാന്‍റ് പാരന്‍റ്സും ഉണ്ടായിരുന്നു. ക്യാറ്റിക്കിസം ടീച്ചര്‍ എന്നുപറഞ്ഞു പരിചയപെടുത്തുമ്പോള്‍ ഞാന്‍ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്ന് ഈശോയ്ക്കറിയാം. അത്രമാത്രം ആ വിളി വിലപ്പെട്ടതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നു.

ആഴമേറിയ പ്രാര്‍ത്ഥനാജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. ഈശോ ദൈവപുത്രനായിരുന്നിട്ടും മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഞാന്‍ എത്രയോ എത്രയോ അധികം പ്രാര്‍ത്ഥിക്കണം! ഞായറാഴ്ചകളിലെ ഒന്നരമണിക്കൂര്‍ ക്ലാസിനായി അതിനെത്രയോ ഇരട്ടി സമയം പ്രാര്‍ത്ഥനയിലായിരിക്കേണ്ടതുണ്ട്! എത്രയോ ദിവസങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്! ത്യാഗങ്ങളെടുക്കേണ്ടതുണ്ട്…! ഉപവസിക്കേണ്ടതുണ്ട്…! ആ തിരിച്ചറിവ് വലിയൊരു പ്രകാശമാണ് മനസില്‍ തന്നത്. അറിവോ കഴിവോ സൗന്ദര്യമോ പ്രായമോ വാക്ചാതുര്യമോ ഒന്നും ഒന്നും അല്ല; ഓരോ കുഞ്ഞിനു വേണ്ടിയും എടുക്കുന്ന ത്യാഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, അവര്‍ക്കായി കാഴ്ചവയ്ക്കുന്ന വിശുദ്ധ കുര്‍ബ്ബാനകള്‍, ഈശോയോടൊപ്പമായിരിക്കാന്‍- ആ സ്വരം കേള്‍ക്കാന്‍- നാം സമര്‍പ്പിക്കുന്ന സമയം, അതാണ് ഈശോയ്ക്കായി ഓരോ കുഞ്ഞിനെയും നേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത്, പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കുന്നത്.

ഭക്ഷണം വിളമ്പിത്തരുന്ന സ്പൂണിനെ ആരും പ്രശംസിക്കാറില്ലല്ലോ, നന്ദി പറയാറില്ലല്ലോ! ഭക്ഷണം തരുന്ന ആള്‍ക്കല്ലേ മഹത്വമത്രയും. സത്യത്തില്‍ നാമോരോരുത്തരും ആ സ്പൂണ്‍ ആണ്. കൂദാശസ്വീകരണങ്ങളാലും പ്രാര്‍ത്ഥനകളാലും ത്യാഗങ്ങളാലും എപ്പോഴും കഴുകി ശുദ്ധി വരുത്തിയിരിക്കാം. എങ്കിലല്ലേ നമ്മെ വിളമ്പാനായി ഉപയോഗിക്കാനാവൂ…

Share:

Mangala Francis

Mangala Francis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles