Home/Evangelize/Article
Trending Articles
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: “ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം.” ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: “ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം.” ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ!
ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: “നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?” ക്ലാര മറുപടി പറഞ്ഞു: “എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക.” ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: “നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്.” ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു.
വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: “ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം.” മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: “ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്.” ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും.
പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: “കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!” അവള് തുടരുന്നു: “പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്… എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്.” ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല.
വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും.
ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
Father James Kiliyananickal
ക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന്, അതിനു ചേര്‍ന്നവിധത്തില്‍ നന്മകള് ചെയ്ത യുവതിക്ക് ലഭിച്ച ദൈവാനുഭവങ്ങള്‍ എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ദൈവഹിതപ്രകാരം ചെയ്യുന്ന സത്പ്രവൃത്തികള്‍ക്കെല്ലാം അവിടുന്ന് പ്രതിഫലം നല്‍കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. തിരുഹൃദയവും സ്വര്‍ണലോക്കറ്റും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂണ്‍ മാസത്തില്‍ കാന്‍സര്‍ ബാധിതയായ എന്റെ അമ്മയുടെ അമ്മ തീര്‍ത്തും കിടപ്പായി. ആ അമ്മ ഒറ്റക്കായിരുന്നു താമസം. തിരുഹൃദയത്തിനോടുള്ള വണക്കത്തിനായി ആ മാസം എല്ലാ ദിവസവും അമ്മയ്ക്കുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് വിചാരിച്ചു. അന്ന് ഞാന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. എങ്കിലും രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞു വിശുദ്ധ കുര്‍ബ്ബാനക്കുപോകും. തിരികെ വന്നു കുട്ടികളെ സ്കൂളില്‍ അയച്ചതിനുശേഷം നാലഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയെ തുടച്ചു വൃത്തിയാക്കി, ഭക്ഷണവും മരുന്നും കൊടുത്ത് ജോലിസ്ഥലത്തേക്ക് യാത്രയാവും. അക്കാലത്ത് ഭര്‍ത്താവും ഒപ്പം ഉണ്ടാവുമായിരുന്നു. അപ്പോള്‍ അമ്മ പറയും ദൈവം ഇതിന് നിനക്ക് സമ്മാനം തരുമെന്ന്. ഈ ജോലികള്‍ എല്ലാം ചെയ്യാന്‍ എങ്ങനെ ശക്തി കിട്ടി എന്നുപോലുമറിയില്ല. ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ആ ദിവസങ്ങള്‍ കടന്നു പോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കെ.എസ്.എഫ്.ഇ-യില്‍നിന്നും ഒരു ഫോണ്‍ കാള്‍. അത്തവണ കെ.എസ്.എഫ്.ഇ ചിട്ടിയുടെ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത് എനിക്കാണെന്ന്. കുറേനാള്‍ കഴിഞ്ഞു സ്വര്‍ണനാണയം ലഭിച്ചപ്പോള്‍ അതുമാറ്റി ലോക്കറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന്റെ ഒരേയൊരു ലോക്കറ്റേ ആ കടയിലുള്ളൂ. അത് ഞാന്‍ സ്വന്തമാക്കി. മുമ്പ് അങ്ങനെ ഒന്ന് കണ്ടിട്ടില്ലായിരുന്നു, അപ്പോഴാണ് അമ്മ പറഞ്ഞ ഈശോയുടെ സമ്മാനമാണ് അതെന്ന് ഓര്മ വന്നത്. "നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക" (ഉത്തമഗീതം 8/6) എന്ന വചനം ഓര്‍ത്ത് ഈ ലോക്കറ്റ് അണിഞ്ഞു നടക്കുന്നത് എനിക്കു ഭയങ്കര സന്തോഷമായിരുന്നു. വീട്ടില്‍ എന്നെ കാണാന്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരു ചേച്ചി വരാറുണ്ട്, അവരും ഞാന്‍ ചേര്‍ന്നിരുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. "ഗോള്‍ഡ് കോയിന് കിട്ടിയല്ലോ, അത് എന്തു ചെയ്തു?" വളരെ സന്തോഷത്തോടെ അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്റെ കഴുത്തില്‍ കിടന്നിരുന്ന ഈശോയുടെ തിരുഹൃദയരൂപം ഉയര്‍ത്തിക്കാട്ടി, അത് കണ്ടതും അവരുടെ ഭാവം മാറി. എന്നെയും ഈശോയെയും മാതാവിനെയും കുറെ ചീത്ത പറഞ്ഞു. എനിക്കാകെ ദേഷ്യമായി. പക്ഷേ ഈശോ ഓര്‍മിപ്പിച്ചു, "തിരികെ ഒന്നും പറയണ്ട!" എന്നെപ്രതി അവഹേളിക്കപ്പെടാനുള്ള ഭാഗ്യം കൂടി (മത്തായി 5/11-12) നിനക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവിടുന്ന് പറഞ്ഞത്. താലിയില്‍ ഒരു 'ചോയ്സ്' ഹൈന്ദവ അടയാളമുള്ള താലിയായിരുന്നു എന്റെ കഴുത്തില്‍. അത് കാണുമ്പോള്‍ എനിക്ക് എന്തോ വിഷമം തോന്നും, ഞാന്‍ വിചാരിക്കുമായിരുന്നു താലി വാങ്ങാന്‍ പോയവര്‍ക്ക് ഒരടയാളവും ഇല്ലാത്ത താലി വാങ്ങിയാല്‍ പോരായിരുന്നോ? എന്നാല്‍, വിവാഹ ഉടമ്പടിയുടെ അടയാളമായ താലി പവിത്രമായതിനാല്‍ അത് മാറ്റാനും ശ്രമിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തോട് അനുബന്ധിച്ച് അവിടത്തെ മുറികള്‍ വൃത്തിയാക്കാന്‍ ചെല്ലണമെന്ന് ഞങ്ങളുടെ സുഹൃത്തായ വൈദികന് പറഞ്ഞു. ഞായാറാഴ്ച ആയതുകൊണ്ട് അവിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നും തീരുമാനിച്ചു. ഭര്‍ത്താവും ഞാനും രാവിലെ വീട്ടില്‍നിന്നും ഇറങ്ങി. പക്ഷേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ചില ചേച്ചിമാര് മിക്കവാറും വൃത്തിയാക്കി കഴിഞ്ഞിരുന്നു, ഞങ്ങള്‍ക്ക് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും രാവിലത്തെ കുര്‍ബാന കഴിഞ്ഞതിനാല്‍ പിന്നെ വൈകിട്ട് നാലുമണി മുതലേ വിശുദ്ധ കുര്‍ബാനകള്‍ ഉള്ളൂ. വീട്ടില്‍ തിരികെ ചെന്നിട്ട് വീണ്ടും വിശുദ്ധ കുര്‍ബാനക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ജോലി ഏല്‍പ്പിച്ച വൈദികനും അവിടെയില്ല, ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു നില്ക്കുമ്പോള് അധികം ദൂരത്തല്ലാത്ത ഭരണങ്ങാനത്തേക്ക് പോകാന്‍ ഒരു തോന്നല്‍. എന്തായാലും പോയി നോക്കാമെന്ന് കരുതി. അവിടെ എത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃത്യം വിശുദ്ധ കുര്‍ബാന തുടങ്ങുന്നു! മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച്ച് വിശുദ്ധബലിയില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോഴാണ് കഴുത്തിലെ മാല അഴിഞ്ഞുകിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ മാലയില്‍ കൊളുത്തും ഈശോയുടെ തിരുഹൃദയത്തിന്റെ ലോക്കറ്റും ഉണ്ട്. മാല പൊട്ടിയിട്ടുമില്ല. സാധാരണ ഗതിയില്‍ താലിയെക്കാള്‍ വലിയ ലോക്കറ്റായിരുന്നു ഊരിപ്പോകേണ്ടിയിരുന്നത്. പക്ഷേ താലിമാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയും, പോയ വാഹനത്തിലും ധ്യാനകേന്ദ്രത്തിലും തിരഞ്ഞുവെങ്കിലും താലി കണ്ടു കിട്ടിയില്ല. വീണ്ടും താലി വാങ്ങിക്കാന്‍ ജ്വല്ലറിയില്‍ പോയി. ഇത്തവണ ഒരു അടയാളവുമില്ലാത്ത പ്ലെയിന്‍ ആയിട്ടുള്ള താലി വാങ്ങിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നു, പക്ഷേ കടയില്‍ രണ്ടു തരം താലി മാത്രം. ഒന്ന് ഓം എന്ന് എഴുതിയത്, അല്ലെങ്കില്‍ കുരിശ് അടയാളമുള്ളത്. ഞാന്‍ ആകെ വിഷമത്തിലായി. താമസിക്കുന്നത് ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന കൂട്ടുകുടുംബത്തില്‍. ഈശോ എന്റെ മുന്പില് ഒരു തിരഞ്ഞെടുപ്പിനായി ആ താലികള്‍ വച്ചുതന്നിരിക്കുകയാണെന്ന് തോന്നി, ഏതു വേണം? എവിടെയോ മായിച്ചു മറന്ന വാചകം ഓര്മ വന്നു, "നിനക്കുവേണ്ടി ഞാന്‍ കുരിശില്‍, എനിക്കുവേണ്ടി നീ ലോകത്തില്‍" "എന്റെ ഈശോയേ, എനിക്ക് നീ മതി" എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. കുരിശടയാളമുള്ള താലി നോക്കിയിട്ട് ഭര്‍ത്താവും അതുതന്നെ എടുത്തോളാന്‍ പറഞ്ഞു. അതൊരു മെയ്മാസം ആയിരുന്നു, ഞങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഞങ്ങളുടെ സുഹൃത്തായ വൈദികന് താലി ആശീര്‍വദിച്ചു തന്നു. അതും അണിഞ്ഞ് ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു മെയ് മാസത്തില്‍ ഞങ്ങള്‍ മാമോദീസയും സ്വീകരിച്ചു. "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവ് നല്കി" (യോഹന്നാന് 1/12).
By: Alphonsa Joseph
Moreതുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, "ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന് എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ." നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള് ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു, "ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി." ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.
By: Shalom Tidings
Moreസ്പെയിനിന്റെ രാജാവായിരുന്ന ഫിലിപ് രണ്ടാമന് ഒരിക്കല്‍ മാര്‍പ്പാപ്പക്ക് നല്‍കാനായി സുപ്രധാനമായ ഒരു കത്ത് തയാറാക്കി, വളരെ ദീര്‍ഘമായ ഒരു കത്ത്. രാത്രി ഏറെ സമയം ഉറക്കമിളച്ചാണ് അദ്ദേഹം അതെഴുതിയത്. അത് മടക്കി മുദ്രവയ്ക്കാനായി സെക്രട്ടറിയെ ഏല്പിച്ചിട്ട് രാജാവ് വിശ്രമിക്കാനായി പോയി. രാജാവിന്റെ കത്തെഴുത്ത് തീരുന്നതും നോക്കി ഉറക്കംതൂങ്ങി കാത്തിരിക്കുകയായിരുന്നു സെക്രട്ടറി. കത്തിന്റെ മഷി ഉണക്കി മുദ്രവയ്ക്കാനുള്ള തിരക്കില്‍ മഷിയുണക്കാനുള്ള മണല്പ്പൊടിയാണെന്ന് കരുതി അദ്ദേഹം എടുത്തത് മഷിക്കുപ്പിയായിരുന്നു. അത് കത്തിലേക്ക് ചൊരിഞ്ഞു. തനിക്ക് സംഭവിച്ച വലിയ അബദ്ധം മനസിലാക്കിയതോടെ അദ്ദേഹത്തിന് ലജ്ജയും ഭയവുമായി. എന്നാല്‍ കാര്യമറിഞ്ഞ രാജാവ് ശാന്തതയോടെ അദ്ദേഹത്തോട് പറഞ്ഞു, "സാരമില്ല, വേറെ കടലാസുണ്ടല്ലോ." ദേഷ്യമോ അസ്വസ്ഥതയോ പ്രകടിപ്പിക്കാതെ തുടര്‍ന്നുള്ള സമയംകൊണ്ട് അദ്ദേഹം വേഗം ആ കത്ത് വീണ്ടും എഴുതി പൂര്‍ത്തിയാക്കി. "മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍"
By: Shalom Tidings
Moreഒരു ഇന്റര്‍വ്യൂവിനായി 2022 ആഗസ്റ്റില്‍ കോട്ടയത്തുനിന്ന് ആന്ധ്രാപ്രദേശിലെ എന്‍.ഐ.ടിയിലേക്ക് ട്രെയിന്‍യാത്ര ചെയ്യേണ്ടിവന്നു. പെട്ടെന്ന് അറിഞ്ഞതായതിനാല്‍ ആര്.എ.സി ടിക്കറ്റിലായിരുന്നു യാത്ര. എന്റെ സഹയാത്രികന്, പിന്നെ ഒരു ഉത്തരേന്ത്യന്‍ - ഇങ്ങനെ ഞാനുള്‍പ്പെടെ മൂന്നുപേര്‍മാത്രമാണ് ഞങ്ങളുടെ കാബിനില്‍. കോയമ്പത്തൂര്‍ കഴിഞ്ഞപ്പോള്‍, രാത്രി ഏകദേശം പത്തുമണി സമയത്ത്, മൂന്ന് ഉത്തരേന്ത്യന്‍ യുവാക്കള്‍ ടിക്കറ്റില്ലാതെ കയറി. കാലിയായ കാബിനില്‍ ഇരിപ്പുറപ്പിച്ചതും പോരാഞ്ഞ് അവര്‍ എന്നെ നോക്കി എന്തൊക്കെയോ പറയുന്നു. ഉള്ളിലൊരു ഭയം നിറഞ്ഞു. ഉടനെ ജപമാല കൈയിലെടുത്തു, 'കൃപ നിറഞ്ഞ മറിയമേ' ചൊല്ലാന്‍ തുടങ്ങി. മാതാവിനെ വിളിച്ച് അഞ്ചുമിനിറ്റ് പോലും കഴിഞ്ഞില്ല, വേറേതോ കാബിനിലെ ടി.ടി.ആര് വരുന്നു. അവരുടെ കയ്യില്‍ ടിക്കറ്റില്ലെന്ന് മനസിലാക്കി ഫൈന്‍ നല്കി ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. അപ്പോഴും എന്റെ ടിക്കറ്റ് ആര്.എ.സിതന്നെയാണ്. പക്ഷേ എന്നോട് ഒന്നും പറഞ്ഞില്ല. അല്പം കഴിഞ്ഞ് ഞങ്ങളുടെ കാബിന് ഡ്യൂട്ടിയുള്ള ടി.ടി.ആര് വന്നു. എനിക്ക് വേറൊരു സീറ്റ് അലോട്ട് ചെയ്തു. അതാകട്ടെ മലയാളിയാത്രക്കാരുടെ അരികിലും. മാതാവ് കൂടെവന്ന അനുഭവം. ഈശോയ്ക്കും മാതാവിനും ഒരായിരം നന്ദി. ഞാനൊരു കത്തോലിക്കയല്ല. പക്ഷേ എന്നെ ജപമാല ചൊല്ലാന്‍ പ്രേരിപ്പിച്ചത് ശാലോമിലെ ലേഖനങ്ങളാണ്.
By: Emmanuel
Moreന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന് റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, "അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും കിട്ടി. എന്നിട്ടെന്തേ അങ്ങ് ഇവിടെ "യുവവൈദികന് തേങ്ങലോടെ ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തില്‍ ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും അതെത്തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കേണ്ടി വന്നതും ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ യാചകനായി ജീവിതം ആരംഭിച്ചതുമെല്ലാം വിവരിച്ചു. വേദനയോടെ അതെല്ലാം ശ്രവിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വൈദികന് മടങ്ങി. എന്നാല്‍ അദ്ദേഹത്തിന് തന്റെ സഹപാഠിയെ മറക്കുവാന്‍ സാധിച്ചില്ല. അന്നുമുതല്‍ അദ്ദേഹത്തിനുവേണ്ടി ഈ വൈദികന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. നാളുകള്‍ കഴിഞ്ഞു. റോമിലെ പഠനം അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കവേ, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനെ കണ്ട് അനുഗ്രഹം വാങ്ങുവാനുള്ള അവസരം ഉണ്ടായി. സന്ദര്‍ശനസമയത്ത് പാപ്പയോട് ആരും ഒന്നുംതന്നെ സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ സന്ദര്‍ശനവേളയില്‍ പാപ്പയുടെ മുന്പില് മുട്ടുകുത്തിയതും വൈദികന് പാപ്പയോടു തനിക്ക് ഒരു പ്രാര്‍ത്ഥനാപേക്ഷ ഉണ്ടെന്നും അത് തന്റെ സഹപാഠിയായിരുന്ന വൈദികനുവേണ്ടിയാണെന്നും അദ്ദേഹം വൈദികവൃത്തി ഉപേക്ഷിച്ചു ഇപ്പോള്‍ യാചകനാണെന്നും ധൃതിയില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും പേപ്പല്‍ ഗാര്‍ഡുകള്‍ അദ്ദേഹത്തെ അവിടെനിന്നും പുറത്തേക്കു നയിച്ചു. ഏതാനും ദിവസങ്ങള്‍ക്കുശേഷം വൈദികനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. മാര്‍പാപ്പയുടെകൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും സഹപാഠിയായിരുന്ന ഭിക്ഷാടകനുമുള്ള ഒരു ക്ഷണം ആയിരുന്നു അത്. അദ്ദേഹം വലിയ സന്തോഷത്തോടെ തന്റെ സഹപാഠിയെ അന്വേഷിച്ച് ദൈവാലയ വാതില്ക്കല് എത്തി. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിക്കാന്‍കൂടി തയാറായില്ല. തനിക്കതിന് അര്‍ഹതയില്ലെന്ന മട്ടില്‍ നിന്നിരുന്ന യാചകസുഹൃത്തിനെ കുളിച്ചു വൃത്തിയാകാന്‍ സഹായിച്ചു, നല്ല വസ്ത്രം ധരിപ്പിച്ച് അദ്ദേഹം കൂടെ കൊണ്ടുപോയി. പേപ്പല്‍ കൊട്ടാരത്തിന്റെ ഊട്ടുമുറിയില്‍ പാപ്പ അവര്‍ ഇരുവരെയും കാത്ത് മുന്‍പേതന്നെ ഇരിപ്പുണ്ടായിരുന്നു. വളരെ ബഹുമാനത്തോടെ അവര്‍ അങ്ങോട്ടേക്കാനയിക്കപ്പെട്ടു. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം യാചകനായ വൈദികനെ മാര്‍പാപ്പ ഒരു സ്വകാര്യ സംഭാഷണത്തിനായി ക്ഷണിച്ചു. ഏറെനേരം കഴിഞ്ഞ് രണ്ടുപേരും തിരികെ വന്നു. എന്നാല്‍ ഇരുവരും നിശബ്ദരായിരുന്നു. യാത്ര പറഞ്ഞ് പിരിഞ്ഞുപോരവേ, കൗതുകം അടക്കാന്‍ സാധിക്കാതെ യുവവൈദികന് തന്റെ സുഹൃത്തിനോട് സംഭവിച്ച കാര്യങ്ങള്‍ തിരക്കി. വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആ സമാഗമത്തില്‍ നടന്നത്. മാര്‍പാപ്പ യാചകനായ വൈദികനോട് തന്നെ ഒന്ന് കുമ്പസാരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ലജ്ജിച്ചുപോയ വൈദികന് താന്‍ വൈദികവൃത്തി ഉപേക്ഷിച്ചവന് ആണെന്നും തനിക്ക് പൗരോഹിത്യ അധികാരങ്ങള്‍ ഇല്ലെന്നും പാപ്പയെ അറിയിച്ചു. പാപ്പ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിയോടെ പറഞ്ഞു, "ഒരിക്കല്‍ വൈദികന് ആയിരുന്ന വ്യക്തി എന്നെന്നും ഒരു വൈദികന് ആയിരിക്കും." അദ്ദേഹം ആഗ്രഹിക്കുന്നു എങ്കില്‍, കത്തോലിക്കാ സഭയുടെ തലവനും റോമിന്റെ മെത്രാനും എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തിന്റെ പൗരോഹിത്യ അധികാരങ്ങള്‍ തിരികെ നല്കാന് അധികാരം ഉണ്ടെന്നും പാപ്പാ പറഞ്ഞു. അതിനുശേഷം പാപ്പ അദ്ദേഹത്തിന്റെ കുമ്പസാരം കേള്‍ക്കുകയും പൗരോഹിത്യ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്റെ മുന്പില് മുട്ടുകുത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ പാപ്പാ, വൈദികനോട് അദ്ദേഹം ഭിക്ഷ യാചിച്ചിരുന്ന ദൈവാലയത്തില്‍ചെന്ന് അവിടുത്തെ വികാരിയച്ചനെ കാണാനാണ് നിര്‍ദേശിച്ചത്. അവിടത്തെ സഹവികാരിയായി അദ്ദേഹത്തെ നിയമിക്കുന്നുവെന്നും അവിടെ എത്തുന്ന യാചകരുടെ ആത്മീയശുശ്രൂഷകള്‍ ഏല്പിക്കുന്നുവെന്നും പാപ്പ അറിയിച്ചു. യാചകനായ വൈദികന് കഥ പൂര്‍ത്തിയാക്കുമ്പോള്‍, അദ്ദേഹത്തിനും യുവവൈദികനും കണ്ണുനീര് അടക്കാനായില്ല. ദൈവകരുണയുടെ ഇടപെടല്‍ ഒരു ജീവിതം എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്റെ ദൃഷ്ടാന്തമാണിത്. ഒപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ എളിമയുടെയും പിതൃവാത്സല്യത്തിന്റെയും കഥയും.
By: Shalom Tidings
Moreഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു... അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി... മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു... അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു. പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്റെയും ജാഡ്വിക ക്ലിംസകിന്റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്റെ. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര് പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: "ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു. ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല. നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള് കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു. കുഞ്ഞിന് ജീവന് ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി. മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. "അവര്‍ക്കു വീഞ്ഞില്ല," എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന് 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു. ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.
By: Ancimol Joseph
Moreസഹനങ്ങളെ വ്യത്യസ്തമായി നേരിടാന്‍ ഈശോ പറഞ്ഞുകൊടുത്ത രഹസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്‍വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ എനിക്ക് ഒരു അനുഭവം ഉണ്ടായി. എന്നെ ആരോ ഒരു കുന്നിന്ചെരുവില് കൊണ്ടുപോയി നിര്‍ത്തി. ഒരു മിന്നല്‍പോലെയാണ് അവിടെയെത്തിച്ചത്. മുന്നില്‍ ഒരു വഴിയുണ്ട്. ആ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെകൂടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു, പക്ഷേ ആളെ കാണാനാകുന്നില്ല. കുന്നിന്‍ചെരുവിലേക്ക് നോക്കിയപ്പോള്‍ കുറെയധികം കുരിശുകള്‍ നാട്ടിയിരിക്കുന്നു. അവയിലെല്ലാം ഓരോ വ്യക്തികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഒരു കുരിശ് ചൂണ്ടിക്കാണിച്ച് ഉറച്ച ഒരു സ്വരം ഇങ്ങനെ പറഞ്ഞു, "അത് നീയാണ്!" ഞാന്‍ നോക്കി, അവിടെ മുഴുവന്‍ കുരിശില്‍ തൂങ്ങപ്പെട്ടവരാണ്. ഏറ്റവും മുന്നില്‍ ഒരു വലിയ കുരിശുണ്ട്. അതിന്റെ വശങ്ങളിലും പിറകിലുമായാണ് ക്രൂശിതര്‍ കിടക്കുന്നത്. അനക്കമൊന്നുമില്ല. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ആ സ്വരം അത്ര ഗാംഭീര്യമുള്ളതായിരുന്നു. പിറ്റേന്ന് കുട്ടികളെല്ലാം സ്കൂളില്‍ പോയപ്പോള്‍ ഈ സംഭവം വീണ്ടും മനസില്‍ പൊങ്ങിവന്നു. വീട്ടില്‍ മറ്റാരുമില്ല. മൂന്നരവരെ സര്‍വത്ര നിശബ്ദതയാണ്. പലപ്പോഴും ഈശോയോട് സംസാരിക്കുന്നത് വീട്ടുപണികള്‍ക്കിടയിലുള്ള ആ സമയത്താണ്. ഈശോയ്ക്കും അതാണ് ഇഷ്ടമെന്ന് തോന്നാറുണ്ട്. ഈ സംഭവം മനസില്‍ വന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു, "സമാധാനമായി, എന്തായാലും കുരിശിലാണല്ലോ കിടക്കുന്നത്. പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ആരും കൊലപാതകിയോ മോഷ്ടാവോ ആയിട്ടല്ല നന്മ ചെയ്തിട്ടാണ് ദുരിതമനുഭവിക്കുന്നതെങ്കില്‍ അത് ദൈവാനുഗ്രഹത്തിന് കാരണമാകും എന്നല്ലേ." അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഈശോയോടൊപ്പമാണല്ലോ ക്രൂശിക്കപ്പെട്ടിരിക്കുന്നത്. ആ സന്തോഷവും സമാധാനവും അധികനേരം നീണ്ടുനിന്നില്ല. ഈശോ എന്നോട് ചോദിച്ചു, "നീ ഏത് വശത്താണ് കിടക്കുന്നത്? ഇപ്പോള്‍ നിന്റെ കുരിശിലെ കിടപ്പ് എങ്ങനെയാണ്?" അതുകേട്ട് ഞാനൊന്ന് ആലോചിച്ചുനോക്കി, "ഇപ്പോഴത്തെ എന്റെ കിടപ്പ് അതിഭീകരമാണ്. ശപിച്ചും ശകാരിച്ചും നിന്ദിച്ചും കുറ്റപ്പെടുത്തിയുമാണ് ഞാന്‍ കിടക്കുന്നത്. കഴുകനോ മലങ്കാക്കകള്‍ക്കോപോലും എന്റെയടുത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അവപോലും പേടിച്ചോടും. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഈ കിടപ്പ് അധികനേരം കിടന്നാല്‍ പടയാളികള്‍ വന്ന് എന്റെ കണങ്കാല് തകര്‍ത്തുകളയും, പെട്ടെന്ന് മരിച്ച് എന്റെ ശല്യമൊഴിയാന്‍. അതിനുമുമ്പ് വശം മാറണം. അതുകൊണ്ട് ഞാന്‍ ചോദിച്ചു, "ഈശോയേ, ഞാനെന്ത് ചെയ്യണം?" ഈശോ പറഞ്ഞു, "നീ സഹനങ്ങളെല്ലാം എന്റെ കൈയില്‍നിന്ന് സ്വീകരിക്കണം. എല്ലാ സഹനങ്ങളും ഞാന്‍ നിനക്ക് തന്നതല്ല. വചനം അറിയാത്തതുമൂലം നീ എടുത്ത തെറ്റായ തീരുമാനങ്ങളും തിന്മയുടെസ്വാധീനത്താല്‍ ചെയ്ത പാപങ്ങളുമൊക്കെയുണ്ട് നിന്റെ ഈ കിടപ്പിനുപിന്നില്‍. നിന്നെത്തന്നെ വിശുദ്ധീകരിക്കാന്‍ തയാറാവുക. എന്റെ വീഴ്ചക്ക് കാരണം കര്‍ത്താവാണെന്നോ മറ്റാരെങ്കിലും ആണെന്നോ നീ പറയരുത്. നിന്റെ മുമ്പില്‍ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. യോഹന്നാന്റെ സുവിശേഷത്തില്‍ എന്റെ പ്രാര്‍ത്ഥന നീ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിച്ചു. നിന്റെ ജീവിതപങ്കാളിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, നീ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നിന്റെ സഹനങ്ങള്‍ എന്റെ കുരിശിലെ ബലിയോട് ചേര്‍ത്തുവച്ച് നിന്നെ ഏല്‍പ്പിച്ചവര്‍ക്ക് ജീവന് പകരുക. അപ്പോള്‍ നീ തലമുറകളുടെ കേടുപോക്കുന്നവള്‍(ഏശയ്യാ 58/12) എന്ന് വിളിക്കപ്പെടും. അല്ലാതെ നീ സഹനത്തിന്റെ കാരണക്കാരെ ശപിക്കരുത്. നീ ഇപ്പോള്‍ കിടക്കുന്നത് എന്റെ ഇടതുവശത്താണ്, അവിടെനിന്നും മാറി എന്റെ വലതുവശത്തേക്ക് വരുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിന്റെ ഞെരുക്കങ്ങള്‍ ഞാനറിയുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. അല്പകാലത്തെ സഹനത്തിനുശേഷം ഞാന്‍ നിന്നെ സ്ഥിരീകരിക്കും." ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവിടുന്ന് എനിക്ക് തന്നത്. എന്നോട് ആവശ്യപ്പെടുന്നത് ഇടതുഭാഗത്തെ കള്ളന്റെ സ്ഥാനത്തുനിന്ന് വലതുഭാഗത്തെ കള്ളന്റെ സ്ഥാനത്തേക്കുള്ള മാറ്റമാണ്. അതാണ് മാനസാന്തരം. അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് എളിമയോടെയും അനുതാപത്തോടെയും മുന്നോട്ടുപോകാനുള്ള ആഗ്രഹത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക" (ഏശയ്യാ 66/2).
By: Lisa Denny
Moreഞാന്‍ ഇരുപത്തിയൊന്നും പത്തും വയസുള്ള രണ്ട് കുട്ടികളുടെ അമ്മയാണ്. മാര്‍ച്ച് 2023-ലെ ശാലോം മാസികയില്‍ വായിച്ച ഒരു സാക്ഷ്യം (മകളുടെ മാനസാന്തരം - രണ്ട് ദിവസത്തിനകം - ടീന കുര്യന്) സമാന അവസ്ഥയിലൂടെ ഒരാഴ്ചയായി കടന്നുപൊയ്ക്കൊണ്ടിരുന്ന എന്നെ വല്ലാതെ സ്വാധീനിച്ചു. എന്റെ മകള്‍ ഒരു അക്രൈസ്തവ യുവാവുമായി അടുപ്പത്തിലായി. പപ്പയെയും അമ്മയെയും സഹോദരനെയുംകാള്‍ ആ ബന്ധത്തിന് അവള് വിലകൊടുക്കുന്നു എന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. കാരണം ചെറുപ്പത്തില്‍ തന്നെ വേദപാഠം പഠിപ്പിച്ചും വചനങ്ങള്‍ ചൊല്ലി പഠിപ്പിച്ചും ക്രിസ്തീയ വിശ്വാസത്തില്‍ ശക്തമായൊരു അടിസ്ഥാനം രണ്ട് മക്കള്‍ക്കും നല്‍കിയിരുന്നു. ആത്മീയ ചാനലുകള്‍വഴി ലഭിക്കുന്ന സഭയുടെ ഓരോ പ്രബോധനങ്ങളും അവരിലേക്ക് എത്തിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. എന്റെ മകള്‍ ഒരിക്കലും വഴിതെറ്റുകയില്ല എന്നൊരു ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു ബന്ധമായിരുന്നു അത്. ആ യുവാവിന്റെ വീട്ടുകാരും ഈ ബന്ധത്തെ അനുകൂലിച്ചില്ല. തുടര്‍ന്ന് ഞങ്ങളുടെ ചില അടുത്ത ബന്ധുക്കളുടെ പിന്തുണയോടെ അവര്‍ ഏറ്റവും അടുത്ത ദിവസംതന്നെ രജിസ്റ്റര്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. ഈ ദിവസങ്ങളിലെല്ലാം ഞാന്‍ കണ്ണുനീരോടെ കരണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയായിരുന്നു. മാതാവിന്റെ വ്യാകുലങ്ങളോടു ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിച്ചു. വിശ്വാസപ്രമാണം ചൊല്ലി. മാസികയിലെ അനുഭവക്കുറിപ്പില്‍ വായിച്ചതുപോലെ വിശുദ്ധ മോനിക്കയുടെയും വിശുദ്ധ അഗസ്റ്റിന്റെയും മാധ്യസ്ഥ്യം തേടി. വചനം ചൊല്ലി പ്രാര്‍ത്ഥിച്ചു. ശാലോമിലേക്ക് വിളിച്ച് പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉപവസിച്ചു. അത്ഭുതമെന്നു പറയട്ടെ, ഈ പ്രശ്നങ്ങളെത്തുടര്‍ന്ന് ഞങ്ങളുടെ വീട്ടില്‍നിന്നും ഇറങ്ങിപ്പോയ മകള്‍ അന്ന് രാത്രി പപ്പയെ വിളിച്ചു, "അവനെ അവന്റെ വീട്ടുകാര്‍ പൂട്ടിയിട്ടിരിക്കുകയാണ്. യാതൊരു വിധത്തിലും കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല." ഇതായിരുന്നു അവള് പറഞ്ഞത്. തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തു. അവനെ അവന്റെ വീട്ടുകാര്‍ സ്റ്റേഷനില്‍ ഹാജരാക്കുകയും എല്ലാവരുടെയും മുന്പില്വച്ച് ഈ ബന്ധത്തില്‍നിന്നും സ്വമനസാലെ പിന്മാറുകയാണെന്ന് അവന് ഒപ്പിട്ടു കൊടുത്തു. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ചെയ്തതായിരിക്കാം. ഈ സംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം ഞാന്‍ ഹൃദയം നൊന്ത് വിശ്വാസപ്രമാണം 33 തവണ ചൊല്ലുകയായിരുന്നു. മാതാവിനോട് 'അവളെ തിന്മയ്ക്ക് വിട്ടുകൊടുക്കരുതേ, അമ്മയുടെ നീലമേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷണം കൊടുക്കണേ' എന്ന് കരഞ്ഞ് മാധ്യസ്ഥ്യം യാചിക്കുകയും ചെയ്തു. ദൈവത്തിന്റെ മഹാകരുണയാല്‍, നഷ്ടപ്പെട്ടുപോയി എന്ന് ഞങ്ങള്‍ കരുതിയിരുന്ന മകളെ തിരിച്ചുകിട്ടി. ഇപ്പോള്‍ അവള് ഞങ്ങളുടെ കൂടെത്തന്നെയുണ്ട്, അവളുടെ പഠനകാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8/28).
By: Rita Lewis
Moreവിഷമിച്ച് പ്രാര്‍ത്ഥിച്ച ഒരു രാത്രിയില്‍ ഈശോ നല്കിയ സന്ദേശം ഞാന്‍ നവീകരണധ്യാനത്തില്‍ പങ്കെടുത്തതിനുശേഷമുള്ള ആദ്യനാളുകളില്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു കറവപ്പശു രോഗത്തില്‍പ്പെട്ടു. ഡോക്ടര്‍ വന്ന് ഇന്ജക്ഷന് എടുത്തു. മരുന്നുകള്‍ മാറിമാറി കൊടുത്തു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പശുവിന്റെ രോഗവും ക്ഷീണവും വര്‍ധിച്ചുവന്നു. അതുകൊണ്ട് ആയുര്‍വേദചികിത്സകള്‍ ആരംഭിച്ചു. കഷായം, കിഴി, കുഴമ്പ് എന്നിങ്ങനെയുള്ള ചികിത്സകളും നടത്തി. യാതൊരു മെച്ചവും ഉണ്ടായില്ല. ഇങ്ങനെ വിഷമിച്ച് ഒരു രാത്രി വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ഈശോയോട് പരാതി പറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ലഭിച്ച സന്ദേശം: 'വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക.' ജീവിതത്തില്‍ അന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചിട്ടില്ല. എന്നിരുന്നാലും സന്ദേശത്തില്‍ വിശ്വസിച്ചുകൊണ്ട് ഒരു സ്വര്‍ഗസ്ഥനായ പിതാവേ, ഒരു നന്മനിറഞ്ഞ മറിയമേ, ഒരു ത്രിത്വസ്തുതി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലി വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചു, പശുവിന്റെ സൗഖ്യപ്രാപ്തിക്കായി. കൂടെ ഒരു നിബന്ധനയും വച്ചു, "ഞാന്‍ ഇപ്പോള്‍ അന്തോനീസ് പുണ്യവാന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാളെ രാവിലെ ഞാന്‍ പശുത്തൊഴുത്തില്‍ ചെന്ന് നോക്കുമ്പോള്‍ പശുവിന്റെ രോഗം പൂര്‍ണമായി മാറിയിരിക്കണം. എങ്കില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ എന്നും വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നതും ഈ ഭക്തി പ്രചരിപ്പിക്കുന്നതുമാണ്." ഇപ്രകാരം കര്‍ത്താവിനോട് പറഞ്ഞതിനുശേഷം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് തൊഴുത്തില്‍പ്പോയി നോക്കിയപ്പോള്‍ പശുവിന് ഇങ്ങനെയൊരു രോഗം ഉണ്ടായിട്ടുള്ളതിന്റെ ലക്ഷണംപോലും ഇല്ലാതെ സുഖമായി തൊഴുത്തില്‍ നില്ക്കുന്നു! ദൈവത്തിന് സ്തുതി. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. അതുപോലെതന്നെ എന്റെ വ്യക്തിജീവിതത്തില്‍ ഒരിക്കല്‍ ഒരു അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന സമയത്ത്, പരിശുദ്ധാരൂപി ഒരു സന്ദേശം തന്നു, ഈ അനുഗ്രഹം ലഭിക്കാനായി വിശുദ്ധ റീത്തായോട് 14 ദിവസം മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക. റീത്താ പുണ്യവതി എന്ന് എനിക്ക് കേട്ടുകേള്‍വിമാത്രമാണ് ഉണ്ടായിരുന്നത്. ഏതായാലും അന്നുമുതല്‍ റീത്താ പുണ്യവതിയോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 14-ാം ദിവസം ആ ദൈവാനുഗ്രഹം ലഭിച്ചു. ദൈവത്തിന് സ്തുതി. വിശുദ്ധരോടുള്ള ഭക്തിയും മാധ്യസ്ഥ്യവുംവഴി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയും എന്ന് തിരുസഭാമാതാവ് നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. ഇങ്ങനെ പ്രാപിച്ച ഏറെ പ്രാര്‍ത്ഥനാനുഭവങ്ങള്‍ ദീര്‍ഘസമയം പങ്കുവയ്ക്കാവുന്നതരത്തില് എനിക്കുണ്ടായിട്ടുണ്ട്. "നാലു ജീവികളും ഇരുപത്തിനാല് ശ്രേഷ്ഠന്മാരും കുഞ്ഞാടിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വര്‍ണക്കലശങ്ങളും കൈയിലേന്തിയിരുന്നു" (വെളിപാട് 5/8).
By: Jose Kappen
Moreസ്ലോ മോഷന്‍ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഫുട്ബോള്‍ ലോകകപ്പിലെ ഓരോ കളികളും ഏറെ ആവേശത്തോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ആസ്വദിച്ചിരുന്നത്. കളിക്കിടെ പലപ്പോഴും റഫറിക്ക് തീരുമാനമെടുക്കാന്‍ വിഷമമുണ്ടാകുന്ന വേഗതയേറിയ ചലനങ്ങളില്‍ തീരുമാനമെടുക്കാന്‍ സ്ലോ മോഷന്‍ വിദ്യ സഹായിച്ചു. ചലച്ചിത്രങ്ങളിലാകട്ടെ ഏറെ ശ്രദ്ധ നേടേണ്ട രംഗങ്ങള്‍ സ്ലോ മോഷനില്‍ കാണിക്കുന്നത് നാം പരിചയിച്ചിട്ടുള്ളതാണ്. എന്നാല്‍, വീഡിയോയുടെ വേഗത കുറയ്ക്കുന്ന സ്ലോ മോഷന്‍ വിദ്യ ആദ്യമായി പരീക്ഷിച്ചത് എങ്ങനെയാണെന്നറിയാമോ? വീഡിയോ പകര്‍ത്തുമ്പോള്‍ സാധാരണയായി ഉപയോഗിക്കുന്നതിനുപകരം ഇരട്ടി വേഗതയില്‍ സെക്കന്‍ഡില്‍ 32 ഫ്രെയിം എന്ന കണക്കില്‍ ഉപയോഗിച്ചു. തുടര്‍ന്ന് അത് സാധാരണ ഫ്രെയിം റേറ്റില്‍ത്തന്നെ തിരിച്ച് പ്ലേ ചെയ്തു. അങ്ങനെ ദൃശ്യങ്ങളുടെ വേഗത കുറഞ്ഞു. അതായിരുന്നു ആദ്യത്തെ സ്ലോ മോഷന്‍ രംഗം. ഈ വിദ്യക്ക് കത്തോലിക്കാസഭയും വൈദികരുമായി എന്തെങ്കിലും ബന്ധമുണ്ടോ? ഇല്ലെന്നായിരിക്കും എല്ലാവരും കരുതുക. എന്നാല്‍ ഫാ. ഓഗസ്റ്റ് മസ്ഗര്‍ എന്ന കത്തോലിക്കാവൈദികനാണ് സ്ലോ മോഷന്‍ വിദ്യ കണ്ടെത്തിയത് എന്ന് അധികമാര്‍ക്കും അറിയില്ല. ഭൗതികശാസ്ത്രജ്ഞനും അതോടൊപ്പം ചലച്ചിത്രപ്രേമിയുമായിരുന്നു അദ്ദേഹം. 1868-ല്‍ ഓസ്ട്രിയയിലെ സ്റ്റൈറിയയിലാണ് ജനിച്ചത്. ദൈവശാസ്ത്ര ഫാക്കല്റ്റിയില്നിന്ന് ബിരുദം നേടിയ അദ്ദേഹം 1890ല്‍ വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഗണിതം, ഭൗതികശാസ്ത്രം, ചിത്രരചന എന്നിവ പഠിക്കുകയും 1899ല്‍ പ്രൊഫസറാവുകയും ചെയ്തു. സിങ്ക്രണൈസിംഗ് മെക്കാനിസത്തിനായി മിറര്‍ ചെയ്ത ഡ്രം ഉപയോഗിച്ചാണ് അദ്ദേഹം സ്ലോ മോഷന്‍ ടെക്നിക് നടപ്പാക്കിയത്. 1907-ല്‍ ഫാ. മസ്ഗര്‍ സ്ലോ മോഷന്‍ വിദ്യക്ക് പേറ്റന്റ് നേടുകയും ബര്‍ലിനില്‍ പ്രൊഫസര്‍ മസ്ഗര്‍ കൈനെറ്റോസ്കോപ് GmbH എന്ന കമ്പനി സ്ഥാപിക്കുകയും ചെയ്തു. ആ കമ്പനിവഴിയാണ് തന്റെ പ്രൊജക്ടര്‍ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്തിരുന്നത്. നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കാന്‍ വിഷമമുള്ള ദൃശ്യങ്ങള്‍ നിരീക്ഷിക്കാന്‍ സാധിക്കുന്ന ഈ വിദ്യ പില്ക്കാലത്ത് ചലച്ചിത്രരംഗത്തുമാത്രമല്ല, മിലിട്ടറി പരിശീലനത്തിനും കായികരംഗത്തും മറ്റ് വിവിധ മേഖലകളിലും ഉപകാരപ്രദമായി. കത്തോലിക്കാവൈദികര്‍ നല്കിയ അവിസ്മരണീയമായ സംഭാവനകളിലൊന്നായി സ്ലോ മോഷന്‍ വിദ്യ പരിഗണിക്കപ്പെടേണ്ടിയിരിക്കുന്നു.
By: Shalom Tidings
Moreനിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreമോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, "വലുതാകുമ്പോള്‍ ആരായിത്തീരണം?" പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. "നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?" അവന്റെ മറുപടി പെട്ടെന്നായിരുന്നു. "എനിക്കൊരു പുരോഹിതനാവണം." സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, 'ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.' ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി. 1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു. വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ ... ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി. പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. 'അതെന്റെ കടമയായി എനിക്ക് തോന്നി...' അദ്ദേഹം പിന്നീട് എഴുതി. സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. 'എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,' എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്. ഡോണ്‍ബോസ്കോയുടെ കൂടെ അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, "ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍." പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍ യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d'Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ 'pastoral notes' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d'Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി. തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്. 1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് 'ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം' എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു. പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ 'ധന്യ' പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് 'Sister Disciples of the Divine Master‑' ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു. 1938, ഒക്ടോബര്‍ 7-ന് 'Institute of the Sisters of Jesus the Good Shepherd' (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു. അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട് അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, "ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്." തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി. ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കാല്‍മുട്ടിന്റെ പണി'കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. 1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, 'ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!' റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
By: Jills Joy
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
Moreഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. "പത്തുസെന്റും വീടും നിനക്കുള്ളതാണ്" അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന് കരുതി, "സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍..." എന്നാല്‍ അവന് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, "സ്വത്ത് തുല്യമായി വീതിക്കണം." "ചേട്ടാ വീടെനിക്കുള്ളതല്ലേ..." പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ? "വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്" അവര്‍ ആവശ്യപ്പെട്ടു. "വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്...? പകരം സ്ഥലം തരട്ടെ..." യാചനാപൂര്‍വം അനുജന് അവരോടഭ്യര്‍ത്ഥിച്ചു. "വേണ്ട, വീടു പൊളിക്കണം" ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു. വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു "നിനക്ക് കിടന്നുറങ്ങാമല്ലോ?" വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന് പറഞ്ഞു, "അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു." ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: "അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല" (വിലാപങ്ങള്‍ 3/35-36). വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന് വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍... സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു "പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി" (സങ്കീര്‍ത്തനങ്ങള്‍ 107/17). ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5). നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. "തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും" (സുഭാഷിതങ്ങള്‍ 28/13).
By: Joey Pullolikal
More