Trending Articles
കടല്ക്കരയില് എന്നും ഒരു ബലൂണ്വില്പനക്കാരന് എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും.
ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, “കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ പറക്കുമോ?”
ബലൂണ്വില്പനക്കാരന് കൗതുകമായി. “അതെന്താ കുട്ടീ, അങ്ങനെ ചോദിച്ചത്?”
“എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരന് ഉണ്ടാക്കിക്കൊണ്ടുവന്ന പട്ടം അവനെപ്പോലെ കറുത്തതാണ്; അത് പറത്താന്‍ കഴിയില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞല്ലോ. അവര്‍ അവനെ ഞങ്ങള്‍ക്കൊപ്പം പട്ടം പറത്താന്‍ കൂട്ടിയുമില്ല.”
അവന്റെ നിഷ്കളങ്കമായ ചോദ്യത്തിനര്‍ത്ഥം വില്പനക്കാരന് മനസിലായി. അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു, “ബലൂണിന്റെ നിറം ഏതായാലും പ്രശ്നമില്ല, ഉള്ളില്‍ നിറച്ച ഹീലിയമാണ് മോനേ, ബലൂണിനെ പറത്തുന്നത്. നിന്റെ കൂട്ടുകാരന് നല്ല കുട്ടിയായി വളര്‍ന്നാല്‍മതി. അവനെ ദൈവം ഉയര്‍ത്തിക്കൊള്ളും. പിന്നെ ആര്‍ക്കും അവനെ കളിയാക്കാനാവില്ല.”
അതുകേട്ട് ഒരു കറുത്ത ബലൂണും വാങ്ങി സന്തോഷത്തോടെ ആ കുട്ടി തിരികെപ്പോയി.
“ലജ്ജിതരായതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും. അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും” (ഏശയ്യാ 61/7)
Shalom Tidings
ഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreഈവര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, "അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല" (യോഹന്നാന് 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. "ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ" എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതിന്റെ രണ്ടാം ദിവസം ഒരാള്‍ മഠത്തില്‍ വന്നു പറഞ്ഞു, "കുഴല്‍കിണറിന് യന്ത്രം ഉപയോഗിച്ച് സ്ഥാനം കാണുന്നവര്‍ ഈ പ്രദേശത്ത് വരുന്നുണ്ട്. ഈ വര്‍ഷം കിണര്‍ കുഴിക്കുന്നില്ലെങ്കിലും സ്ഥാനം കണ്ടുവയ്ക്കുന്നത് നല്ലതായിരിക്കും." അന്നുരാത്രി ഞങ്ങളുടെ പറമ്പില്‍ രണ്ട് സ്ഥലത്ത് വെള്ളമുള്ളതായി ഞാന്‍ സ്വപ്നം കണ്ടു. പിറ്റേന്ന് അതിലൊരു സ്ഥലത്തുതന്നെ കുഴല്‍കിണറിന് സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. എങ്കിലും മഴക്കാലം അടുത്തുവരുന്നതുകൊണ്ടും അടുത്തുള്ള മഠത്തില്‍ കുഴല്‍കിണര്‍ കുത്തിയിട്ട് വെള്ളം ലഭിക്കാത്തതുകൊണ്ടും ആ സമയത്ത് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിക്കുക എന്നത് അല്പം ക്ലേശകരമായ കാര്യമായിരുന്നു. എന്തായാലും ദൈവത്തില്‍ ആശ്രയിച്ച് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ 29-ന് രാവിലെ എട്ടുമണിക്കാണ് കിണര്‍പണി ആരംഭിക്കുന്നത്. വെള്ളമില്ലാത്തപ്പോള്‍ സ്തുതിച്ച് പ്രാര്ത്ഥിച്ചാല്മതിയെന്ന ഞങ്ങളുടെ സ്ഥാപകപിതാവ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ വാക്കുകള്‍ അനുസരിച്ച്, കിണറിന് സ്ഥാനം കണ്ടിരുന്നിടത്ത് അന്ന് അതിരാവിലെ പോയി സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം എട്ടുമണിക്കുതന്നെ കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. അവരിലൊരാള്‍ പറഞ്ഞു, "സിസ്റ്ററേ, ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോ നാലോ കിണറുകള്‍ കുഴിച്ചു. എവിടെയും വെള്ളം കിട്ടിയില്ല. ഇവിടെയും സാധ്യതയില്ല." അതുകേട്ട് ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, "ഇത് ദൈവത്തിന്റെ ഭവനമാണ്. അതുകൊണ്ട് ദൈവം വെള്ളം തരും. ദയവായി പണി തുടങ്ങണം." അങ്ങനെ അവര്‍ പണി ആരംഭിച്ചു. ഈ സമയം ഞാന്‍ പ്രാര്‍ത്ഥിച്ചു, "വെള്ളം ലഭിച്ചാല്‍ ദൈവമഹത്വത്തിനായി ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം." അതോടൊപ്പം, "അമ്മേ, മാതാവേ, വെള്ളത്തിന്റെ കാര്യം ഈശോയെ ഓര്‍മ്മിപ്പിക്കണമേ" എന്ന യാചനയും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 50 അടി ആയപ്പോള്‍ പാറ കണ്ടു. അതിനാല്‍ പൈപ്പ് ഇറക്കി. 135 അടി ആയപ്പോള്‍ വെള്ളം കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് അത്ഭുതമായിരുന്നു. 200 അടി ആയപ്പോഴേക്കും സമൃദ്ധമായി വെള്ളം ലഭിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. നിലവിലുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുതന്നെയായിരുന്നു പുതിയ കുഴല്‍കിണര്‍. ഈശോ കാണിച്ച കരുണയും സ്നേഹവും അവിടുത്തെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തുന്നു.
By: Sr Sherly Mathew M.S.M.I
Moreഎപ്പോഴും പ്രാര്‍ത്ഥിക്കണമെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു എന്ന് പഴി കേട്ട വീട്ടമ്മ അടുക്കളയില്‍ പുണ്യം അഭ്യസിക്കാന്‍ തുടങ്ങിയപ്പോള്‍... പാചകം ഒരു കലയാണ് എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും, ദിവസവും നേരിടേണ്ട ഒരു യുദ്ധം ആയിട്ടാണ് ഞാന്‍ അതിനെ വീക്ഷിച്ചുകൊണ്ടിരുന്നത്. ഭര്‍ത്താവിന്റെ ഹൃദയത്തിലേക്കുള്ള വഴി വായിലൂടെയാണ് എന്ന പഴമൊഴി ഉണ്ടല്ലോ! പക്ഷേ അതിന്റെ മറുവശമാണ് എന്റെ ജീവിതത്തില്‍ സത്യമായിക്കൊണ്ടിരുന്നത്. പഠനശേഷമുള്ള പരിശീലനത്തിന്റെ കാലത്തായിരുന്നു വിവാഹം. അതിനാല്‍ത്തന്നെ അടുക്കള എന്നത് ആദ്യനാളുകളില്‍ എന്റെ പരീക്ഷണശാല ആയിരുന്നു. ഭര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ച് ചെയ്ത പാചക പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. അതോടൊപ്പം ചില പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടിയും വന്നു. ഇതൊന്നും കൂടാതെ ദീര്‍ഘനേരം നില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ശാരീരികമായ ചില അസ്വസ്ഥതകള്‍ എനിക്കുണ്ടായിരുന്നു. അക്കാരണംനിമിത്തം പാചകവും അതിനെക്കാളുപരി പാചകശേഷമുള്ള ശുചീകരണങ്ങളും വലിയ ഒരു ബുദ്ധിമുട്ടായി അനുഭവപ്പെടാന്‍ തുടങ്ങി. സ്വതേ മന്ദഗതിക്കാരിയായ ഞാന്‍ പിന്നീടങ്ങോട്ട് സമയത്ത് കടമ തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ള അടുക്കള അഭ്യാസങ്ങളാണ് ചെയ്തുകൊണ്ടിരുന്നത്. ജോലിസമയം കഴിഞ്ഞുള്ള സമയത്തിന്റെ സിംഹഭാഗവും അപഹരിക്കുന്ന ഒരു വില്ലന്‍ ആയിട്ടാണ് അടുക്കളപ്പണിയെ ഞാന്‍ വീക്ഷിച്ചത്. പ്രാര്‍ത്ഥിക്കാനോ വായിക്കാനോ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനോ കഴിയാത്തതിന്റെ വിതുമ്പലും എന്റെയുള്ളില്‍ ഉണ്ടായിരുന്നു. എന്റെ ഈശോയെ വിട്ട് ഈ ലോകത്തിന്റെ പിടിയിലമര്‍ന്നോ എന്ന് വേദനിച്ച നാളുകള്‍.... ഈ ചിന്ത പങ്കു വയ്ക്കുമ്പോള്‍ 'എപ്പോഴും പ്രാര്‍ത്ഥനയുമായി നടക്കണമായിരുന്നെങ്കില്‍ മഠത്തില്‍ ചേരണമായിരുന്നു' എന്ന് പറഞ്ഞവരെ തെറ്റ് പറയാനുമില്ലല്ലോ! കോളേജില്‍ എന്നും വിശുദ്ധ കുര്‍ബാനയ്ക്ക് പങ്കെടുക്കുകയും ആഴ്ചയില്‍ രണ്ട് പ്രെയര്‍ ഗ്രൂപ്പുകളില്‍ പങ്കെടുക്കുകയും ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളുമായി മറ്റിടങ്ങളിലേക്ക് യാത്രകള്‍ ചെയ്യുകയും ഒക്കെ ചെയ്ത നാളുകള്‍ എന്റെയുള്ളില്‍ നഷ്ടബോധത്തോടെ തെളിഞ്ഞു വന്നുകൊണ്ടിരുന്നു. ഞാനിപ്പോള്‍ ദൈവരാജ്യ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ലല്ലോ, ആത്മാക്കളുടെ രക്ഷയ്ക്ക് വേണ്ടി കുറച്ചു സമയം പ്രാര്‍ത്ഥിക്കാന്‍ പോലും ആവുന്നില്ലല്ലോ എന്നൊക്കെ ഉള്ളില്‍ വിങ്ങി നടന്ന നാളുകളായിരുന്നു അവ. സോഷ്യല്‍ മീഡിയകളിലൂടെ കുറച്ചു മെസേജുകള്‍ ഒക്കെ തയാറാക്കി അയക്കുമായിരുന്നു. എങ്കിലും അത് എപ്പോഴും ദൈവഹിതത്തിന് അനുരൂപമായിട്ടാണോ ചെയ്തിരുന്നത് എന്ന് സംശയം തോന്നിയിരുന്നു. ആ സമയത്ത് ഒരു ഓണ്‍ലൈന്‍ പ്രയര്‍ഗ്രൂപ്പിലൂടെ സ്വര്‍ഗം എന്റെ പരിഭവങ്ങള്‍ പരിഹരിക്കാനായി കനിവോടെ ഇടപെട്ടു. വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ക്രമമായി സങ്കീര്‍ത്തന ആരാധന നടത്തുന്ന Psalms Adoration Group UAEയില്‍ ഞാനും അംഗമായതോടെയാണ് അത് ആരംഭിച്ചത്. ഇതോടൊപ്പം സങ്കീര്‍ത്തന ആരാധന കൂടാതെ ആത്മവിശുദ്ധിക്കായുള്ള അവരുടെ മറ്റ് ഗ്രൂപ്പുകളിലും ഞാന്‍ പങ്കാളിയായി. അവിടെയായിരുന്നു ഫാസ്റ്റിംഗ് ക്ലബ്, വിമലഹൃദയപ്രതിഷ്ഠ തുടങ്ങിയ കാര്യങ്ങള്‍ ആഘോഷമായി നടത്തപ്പെടുന്നത്. ഇവിടെ ഈശോയുടെ സഹനങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിച്ച് ഉപവാസം മാത്രമല്ല, പുണ്യങ്ങള്‍ അഭ്യസിപ്പിക്കല് (Virtue Training), ICU എന്ന ഇന്റെന്‍സീവ് ക്ലെന്‍സിങ് യൂണിറ്റ്, സാത്താനെ തോല്പിക്കല്, വചന വിചിന്തനങ്ങള്‍, ജപമാല നദി, കരുണക്കടല്‍ എന്ന് തുടങ്ങി എന്നും എല്ലായ്പോഴും കര്‍ത്താവിനോടു ചേര്‍ന്ന് നില്‍ക്കാനും ഒക്കെ ഞങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്. "ഏത് അവസ്ഥയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടുവോ ആ അവസ്ഥയില്‍ ദൈവത്തോടൊത്ത് നിലനില്ക്കുവിന്" (1 കോറിന്തോസ് 7/24). പുണ്യങ്ങള്‍ അഭ്യസിപ്പിക്കുന്നതിലൂടെ ജീവനുള്ള നന്മപ്രവൃത്തികള് ചെയ്യാനും ഞങ്ങളെ ഒരുക്കിയിരുന്നു. അങ്ങനെ എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് നാം ചെയ്ത പുണ്യങ്ങള്‍ എണ്ണിയെടുത്ത് പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ സ്തുതിക്കായി സമര്‍പ്പിക്കുന്നു എന്ന് അതാത് ഗ്രൂപ്പുകളില്‍ ടൈപ്പ് ചെയ്ത് അയക്കുന്ന പതിവുമുണ്ട്. അനുദിനജീവിതത്തിലെ മാറ്റം ഗ്രൂപ്പില്‍ നല്‍കിയിരുന്ന ക്ലാസുകള്‍ കേട്ടപ്പോള്‍ അനുദിന ജീവിതത്തോടുള്ള മനോഭാവത്തിലും ആത്മീയ ജീവിതത്തെക്കുറിച്ചുള്ള ധാരണകളിലും വിപ്ലവാത്മകമായ ഒരു മാറ്റം വരേണ്ടതുണ്ട് എന്നെനിക്ക് ബോധ്യമായി. പുണ്യങ്ങളെക്കുറിച്ചുള്ള ധാരണയ്ക്കും മാറ്റം വന്നു. വീരോചിതമായ രീതിയില്‍ ചെയ്ത ദൈവസ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും പ്രവൃത്തികളെമാത്രമേ പുണ്യങ്ങള്‍ എന്ന് വിളിക്കാനാവൂ എന്നായിരുന്നു അതുവരെ എന്റെ ധാരണ. അതെല്ലാം വിശുദ്ധപദവിയില്‍ എത്തിയവര്‍ക്ക് മാത്രമേ സമ്പാദിക്കാനായിട്ടുള്ളൂ എന്നും... എന്നാല്‍ അങ്ങനെയല്ല, നമ്മള് ദൈവതിരുമനസിനൊത്തവിധം ചെയ്യുന്ന എല്ലാ പ്രവൃത്തികളും വാക്കുകളും, ചിന്തകള്‍ പോലും, ദൈവസ്നേഹത്തെപ്രതി നിര്‍വഹിക്കുമ്പോള്‍ അവയെല്ലാം പുണ്യങ്ങളായി മാറുന്നു എന്ന് ക്ലാസുകളിലൂടെ ബോധ്യമായി. പക്ഷേ നാം അപൂര്‍ണരായതിനാല്‍ നമ്മുടേതായതെല്ലാം അപൂര്‍ണമായിരിക്കും. അവയെ പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ നല്കുമ്പോള് അമ്മ അവയെ മനോഹരമാക്കിയാണ് ദൈവത്തിനു നല്‍കുക. സ്നേഹത്തിന്റെ പര്യായമായ ദൈവത്തിന്റെ പിതൃഹൃദയം അവയെ ആര്‍ദ്രതയോടെ കൈക്കൊള്ളുന്നു. അങ്ങനെ തങ്ങളുടെ സാധാരണ ജീവിതത്തെ, ഉന്നതമായ ദൈവസ്നേഹം കൊണ്ട് വിശുദ്ധീകരിച്ച് ദൈവത്തിന് സന്തോഷം നല്കുന്ന വ്യക്തികളുടെ സാക്ഷ്യങ്ങളും സ്ഥിരതയും എനിക്ക് പ്രചോദനം പകര്‍ന്നു. മദര്‍ തെരേസ പറഞ്ഞത് പോലെ ചെറിയ പ്രവൃത്തികളിലെ വലിയ സ്നേഹം കൊണ്ട് നമുക്ക് ദൈവത്തെ സന്തോഷിപ്പിക്കാനാവും എന്ന ചിന്ത എന്നിലും വെളിച്ചമായി. എല്ലാം കര്‍ത്താവിനോടൊപ്പം ചെയ്യാന്‍... സാധാരണ നമ്മുടെ മിക്ക പ്രവൃത്തികളുടെയും വാക്കുകളുടെയും ചിന്തകളുടെയും ഉറവിടം ദൈവസ്നേഹമോ പരസ്നേഹമോ അല്ല മറിച്ച് സ്വയംസ്നേഹമാണ് അല്ലെങ്കില്‍ മറ്റു സൃഷ്ടികളോടുള്ള സ്വാര്‍ത്ഥത നിറഞ്ഞ സ്നേഹമാണ്. അവയുടെ ലക്ഷ്യമോ മിക്കപ്പോഴും ദൈവമഹത്വവുമല്ല, നമ്മുടെ അഹത്തിനും ജഡത്തിനും ലഭിക്കുന്ന സംതൃപ്തിയും ലോകത്തിന്റെ പ്രശംസയുമാണ്. അതായത്, നമ്മുടെ അനുദിനജീവിതത്തില്‍ നാം നിര്‍വഹിക്കുന്ന ഏറെക്കാര്യങ്ങളും സ്വര്‍ഗോന്‍മുഖമല്ല. കൂടാതെ, ഫരിസേയരോട് ഈശോ പറഞ്ഞതുപോലെ, അതിനുള്ള പ്രതിഫലമായ മനുഷ്യപ്രീതി ഈ ലോകത്തുവച്ച് ലഭിച്ചും കഴിഞ്ഞു. ദൈവപ്രീതി നേടുന്നതിനായിട്ടല്ലല്ലോ നാം അവയൊന്നും ചെയ്തത്? പൗലോസ് ശ്ലീഹ പറയുന്ന വയ്ക്കോല്പോലെ കത്തിപ്പോകുന്ന നിര്‍ജീവ പ്രവൃത്തികള്‍! (1 കോറിന്തോസ് 3/12-15). എന്നാല്‍, 'ദൈവത്തെപ്രതിമാത്രം' എന്ന ശുദ്ധ നിയോഗത്തോടെ എല്ലാം നിര്‍വഹിക്കുമ്പോള്‍ നമ്മിലും വലിയ അളവില്‍ വിശുദ്ധീകരണം സംഭവിക്കുന്നു എന്നു ഞാന്‍ മനസിലാക്കി. കാരണം നമ്മുടെ എല്ലാ കര്‍മങ്ങളിലും മറ്റുള്ളവര്‍ക്ക് ഉളവാകുന്ന പ്രീതി- അപ്രീതികള്‍ക്കനുസരിച്ചാണ് നാം സന്തോഷിക്കുന്നത് അല്ലെങ്കില്‍ സങ്കടപ്പെടുന്നത്. എന്നാല്‍ എല്ലാം ദൈവത്തെ പ്രതി ഈശോയില്‍ ആയിരുന്നു കൊണ്ട് ചെയ്യുമ്പോള്‍ സൃഷ്ടികളുടെ പ്രതികരണമോ, അതിലെ ജയപരാജയങ്ങളോ നമ്മെ അലോസരപ്പെടുത്തുകയില്ല. എന്തു ചെയ്യുമ്പോഴും എപ്പോഴും കര്‍ത്താവുമായി ചേര്‍ന്നിരിക്കാനും സാധിക്കുന്നു! പിതാവിന്റെ ഇഷ്ടത്തിനനുസരിച്ചു പുത്രനില്‍ വസിച്ച് എന്റെ ആത്മാവ് പരിശുദ്ധാത്മാവില്‍നിന്നും ശക്തി സ്വീകരിച്ച്; എന്റെ കുടുംബാംഗങ്ങള്‍ക്കായി അധ്വാനിക്കുമ്പോള്‍ അതിനുള്ള പ്രതിഫലം എനിക്ക് ലഭിക്കുന്നത് സ്വര്‍ഗത്തില്‍നിന്നാണ്. കാരണം സ്വര്‍ഗീയപിതാവിന്റെ മക്കളായി എനിക്ക് ഉത്തരവാദിത്വത്തോടെ ഏല്പിച്ചു തന്നവരാണ് ജീവിതപങ്കാളിയും മക്കളും മറ്റു കുടുംബാംഗങ്ങളുമെല്ലാം. എന്നെ നേടാന്‍ വന്ന ഈശോയുടെ സ്വപ്നം പൂവണിയുന്ന ഓരോ നിമിഷവും, സ്വര്‍ഗീയ പിതാവിന്റെ ഹൃദയം എത്രമാത്രം സന്തോഷിക്കുന്നു? എന്നില്‍ വസിക്കുന്ന എന്റെ സഹായകനായ പരിശുദ്ധാത്മാവിലൂടെ പരിശുദ്ധ ത്രിത്വത്തിന്റെ ആ ഹൃദയത്തുടിപ്പ് ഞാന്‍ അറിയാറുണ്ട്. പരിശുദ്ധ ത്രിത്വത്തിന്റെ സന്തോഷത്തില്‍ പങ്കുചേരാനായി എന്റെ അടുക്കളയും എന്റെ ജോലി സ്ഥലവും അങ്ങനെ ഞാന്‍ ധൃതിപിടിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. ദൈവത്തിന്റെ ഹിതം ചെയ്യുന്നതിലൂടെ, സാത്താന് എന്നില്‍ നിക്ഷേപിച്ച എന്റെ ഇഷ്ടം ചെയ്യുക എന്ന 'അഹം' എന്നില്‍ ആടി ഉലയാന്‍ ആരംഭിച്ചു. ഒപ്പം കോപവും മറ്റു മൂല പാപങ്ങളും തകരാനും തുടങ്ങി. ഇതൊക്കെ കണ്ട് സാത്താന് ഏഴ് ദുഷ്ടാരൂപികളെക്കൂടി കൂട്ടി അതിശക്തമായി രംഗത്തുണ്ട് എന്നുള്ളത് പറയാതിരിക്കാന്‍ വയ്യ. അതുകൊണ്ടുതന്നെ വീണ്ടും വീണ്ടും വീണു പോകാറുമുണ്ട്. പക്ഷേ അപ്പോഴേക്കും പുതിയ തലങ്ങളിലേക്ക് കുമ്പസാരത്തിലൂടെയും പരിശുദ്ധ കുര്‍ബാനയിലൂടെയും ഗ്രൂപ്പിലെ ക്ലാസ്സുകളിലൂടെയും ഈശോ ഞങ്ങളെ എല്ലാവരെയും കൈപിടിച്ച് ഉയര്‍ത്തുന്നു. ഇഹലോകജീവിതം അസ്തമിക്കുന്നതുവരെയും ഈ സമരം തുടരും എന്നും, അവസാനം വരെ ഈ യുദ്ധം തുടരുന്നവര്‍ വിജയിക്കും എന്നുമുള്ള നാഥന്റെ വചനത്തില്‍ വിശ്വസിച്ചുകൊണ്ട്, ദിനം തോറും മുന്നോട്ട് പോവുകയാണ്... ഈയിടെ കേട്ട പാട്ടിലെ ഈരടികള്‍ പോലെ... സ്നേഹമേ, എന്നില്‍ നീ വസിക്കൂ, ഞാന്‍ നിന്നിലാകുവാന്‍.. നീ എന്നിലാകുവാന്‍...
By: Dr. Annamol Varghese
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: George Joseph
Moreസഹനങ്ങളെ വ്യത്യസ്തമായി നേരിടാന്‍ ഈശോ പറഞ്ഞുകൊടുത്ത രഹസ്യങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്‍വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ എനിക്ക് ഒരു അനുഭവം ഉണ്ടായി. എന്നെ ആരോ ഒരു കുന്നിന്ചെരുവില് കൊണ്ടുപോയി നിര്‍ത്തി. ഒരു മിന്നല്‍പോലെയാണ് അവിടെയെത്തിച്ചത്. മുന്നില്‍ ഒരു വഴിയുണ്ട്. ആ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്റെകൂടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു, പക്ഷേ ആളെ കാണാനാകുന്നില്ല. കുന്നിന്‍ചെരുവിലേക്ക് നോക്കിയപ്പോള്‍ കുറെയധികം കുരിശുകള്‍ നാട്ടിയിരിക്കുന്നു. അവയിലെല്ലാം ഓരോ വ്യക്തികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഒരു കുരിശ് ചൂണ്ടിക്കാണിച്ച് ഉറച്ച ഒരു സ്വരം ഇങ്ങനെ പറഞ്ഞു, "അത് നീയാണ്!" ഞാന്‍ നോക്കി, അവിടെ മുഴുവന്‍ കുരിശില്‍ തൂങ്ങപ്പെട്ടവരാണ്. ഏറ്റവും മുന്നില്‍ ഒരു വലിയ കുരിശുണ്ട്. അതിന്റെ വശങ്ങളിലും പിറകിലുമായാണ് ക്രൂശിതര്‍ കിടക്കുന്നത്. അനക്കമൊന്നുമില്ല. പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ആ സ്വരം അത്ര ഗാംഭീര്യമുള്ളതായിരുന്നു. പിറ്റേന്ന് കുട്ടികളെല്ലാം സ്കൂളില്‍ പോയപ്പോള്‍ ഈ സംഭവം വീണ്ടും മനസില്‍ പൊങ്ങിവന്നു. വീട്ടില്‍ മറ്റാരുമില്ല. മൂന്നരവരെ സര്‍വത്ര നിശബ്ദതയാണ്. പലപ്പോഴും ഈശോയോട് സംസാരിക്കുന്നത് വീട്ടുപണികള്‍ക്കിടയിലുള്ള ആ സമയത്താണ്. ഈശോയ്ക്കും അതാണ് ഇഷ്ടമെന്ന് തോന്നാറുണ്ട്. ഈ സംഭവം മനസില്‍ വന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു, "സമാധാനമായി, എന്തായാലും കുരിശിലാണല്ലോ കിടക്കുന്നത്. പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ആരും കൊലപാതകിയോ മോഷ്ടാവോ ആയിട്ടല്ല നന്മ ചെയ്തിട്ടാണ് ദുരിതമനുഭവിക്കുന്നതെങ്കില്‍ അത് ദൈവാനുഗ്രഹത്തിന് കാരണമാകും എന്നല്ലേ." അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഈശോയോടൊപ്പമാണല്ലോ ക്രൂശിക്കപ്പെട്ടിരിക്കുന്നത്. ആ സന്തോഷവും സമാധാനവും അധികനേരം നീണ്ടുനിന്നില്ല. ഈശോ എന്നോട് ചോദിച്ചു, "നീ ഏത് വശത്താണ് കിടക്കുന്നത്? ഇപ്പോള്‍ നിന്റെ കുരിശിലെ കിടപ്പ് എങ്ങനെയാണ്?" അതുകേട്ട് ഞാനൊന്ന് ആലോചിച്ചുനോക്കി, "ഇപ്പോഴത്തെ എന്റെ കിടപ്പ് അതിഭീകരമാണ്. ശപിച്ചും ശകാരിച്ചും നിന്ദിച്ചും കുറ്റപ്പെടുത്തിയുമാണ് ഞാന്‍ കിടക്കുന്നത്. കഴുകനോ മലങ്കാക്കകള്‍ക്കോപോലും എന്റെയടുത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അവപോലും പേടിച്ചോടും. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഈ കിടപ്പ് അധികനേരം കിടന്നാല്‍ പടയാളികള്‍ വന്ന് എന്റെ കണങ്കാല് തകര്‍ത്തുകളയും, പെട്ടെന്ന് മരിച്ച് എന്റെ ശല്യമൊഴിയാന്‍. അതിനുമുമ്പ് വശം മാറണം. അതുകൊണ്ട് ഞാന്‍ ചോദിച്ചു, "ഈശോയേ, ഞാനെന്ത് ചെയ്യണം?" ഈശോ പറഞ്ഞു, "നീ സഹനങ്ങളെല്ലാം എന്റെ കൈയില്‍നിന്ന് സ്വീകരിക്കണം. എല്ലാ സഹനങ്ങളും ഞാന്‍ നിനക്ക് തന്നതല്ല. വചനം അറിയാത്തതുമൂലം നീ എടുത്ത തെറ്റായ തീരുമാനങ്ങളും തിന്മയുടെസ്വാധീനത്താല്‍ ചെയ്ത പാപങ്ങളുമൊക്കെയുണ്ട് നിന്റെ ഈ കിടപ്പിനുപിന്നില്‍. നിന്നെത്തന്നെ വിശുദ്ധീകരിക്കാന്‍ തയാറാവുക. എന്റെ വീഴ്ചക്ക് കാരണം കര്‍ത്താവാണെന്നോ മറ്റാരെങ്കിലും ആണെന്നോ നീ പറയരുത്. നിന്റെ മുമ്പില്‍ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തുകൊള്ളുക. യോഹന്നാന്റെ സുവിശേഷത്തില്‍ എന്റെ പ്രാര്‍ത്ഥന നീ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിച്ചു. നിന്റെ ജീവിതപങ്കാളിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, നീ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നിന്റെ സഹനങ്ങള്‍ എന്റെ കുരിശിലെ ബലിയോട് ചേര്‍ത്തുവച്ച് നിന്നെ ഏല്‍പ്പിച്ചവര്‍ക്ക് ജീവന് പകരുക. അപ്പോള്‍ നീ തലമുറകളുടെ കേടുപോക്കുന്നവള്‍(ഏശയ്യാ 58/12) എന്ന് വിളിക്കപ്പെടും. അല്ലാതെ നീ സഹനത്തിന്റെ കാരണക്കാരെ ശപിക്കരുത്. നീ ഇപ്പോള്‍ കിടക്കുന്നത് എന്റെ ഇടതുവശത്താണ്, അവിടെനിന്നും മാറി എന്റെ വലതുവശത്തേക്ക് വരുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിന്റെ ഞെരുക്കങ്ങള്‍ ഞാനറിയുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. അല്പകാലത്തെ സഹനത്തിനുശേഷം ഞാന്‍ നിന്നെ സ്ഥിരീകരിക്കും." ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവിടുന്ന് എനിക്ക് തന്നത്. എന്നോട് ആവശ്യപ്പെടുന്നത് ഇടതുഭാഗത്തെ കള്ളന്റെ സ്ഥാനത്തുനിന്ന് വലതുഭാഗത്തെ കള്ളന്റെ സ്ഥാനത്തേക്കുള്ള മാറ്റമാണ്. അതാണ് മാനസാന്തരം. അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് എളിമയോടെയും അനുതാപത്തോടെയും മുന്നോട്ടുപോകാനുള്ള ആഗ്രഹത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. "ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക" (ഏശയ്യാ 66/2).
By: Lisa Denny
Moreനമ്മള് പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്? എന്റെ മൂന്നുവയസുള്ള പേരക്കുട്ടിയുമായിട്ടാണ് ഒഴിവുസമയങ്ങളിലെ വിനോദം. മാസത്തില്‍ രണ്ടാഴ്ചയാണ് എനിക്ക് ജോലിയുണ്ടാവുക. ജോലിസ്ഥലത്ത് ആയിരിക്കുമ്പോഴും എനിക്ക് യഥാര്‍ത്ഥത്തില്‍ 'മിസ്' ചെയ്യുന്നത് ഈ പേരക്കുട്ടിയുടെ സാന്നിധ്യമാണ്. പോകുമ്പോള്‍ കുഞ്ഞിനോട് പറയുന്നത് ഗ്രാന്റ് ഫാദര്‍ വരുമ്പോള്‍ മോള്‍ക്ക് ഇഷ്ടപ്പെട്ട ടോയ്സും ചോക്ലേറ്റ്സും വാങ്ങിക്കൊണ്ടുവരാമെന്നാണ്. എന്നാല്‍ കഴിഞ്ഞ മാസം ജോലിക്ക് പോകുന്നതിന് മുമ്പ് ചോദിച്ചു, "ഇത്തവണ പോയിട്ടു വരുമ്പോള്‍ എന്താണ് കൊണ്ടുവരേണ്ടത്?" എന്റെ തോളിലിരുന്ന അവള് എന്നെ കുറച്ചുനേരം നോക്കി. എന്നിട്ട് ഇപ്രകാരം പറഞ്ഞു, "എനിക്ക് ടോയ്സും ചോക്ലേറ്റ്സും ഒന്നുംവേണ്ട. ഗ്രാന്റ്പാ പോകണ്ട, അതുമതി." അതുകേട്ട് കുഞ്ഞുമോള്‍ക്ക് ഉമ്മയും നല്കി ഉറക്കാനായി മകളെ ഏല്പിക്കുമ്പോള് ഞാന്‍ മനസില്‍ ചിന്തിച്ചത് ഇതാണ് - എത്ര വേഗമാണ് കുഞ്ഞുമനസ് സത്യം തിരിച്ചറിഞ്ഞത്. ദാവീദ് തന്നെക്കുറിച്ച് പറഞ്ഞിരിക്കുന്നു. "ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്മുമ്പില് ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലതുവശത്തുണ്ട്" (അപ്പസ്തോല പ്രവര്‍ത്തനം 2/25). എന്നാല്‍, ദാവീദിനെപ്പറ്റി ദൈവം പറയുന്നത് 'എന്റെ ഹൃദയത്തിന് ഇണങ്ങിയവന്‍' എന്നാണ്. 40 വര്‍ഷക്കാലം ജറുസലേമില്‍ രാജാവായി ഇരിക്കുവാന് ദാവീദിനെ സഹായിച്ചത് ദൈവികസാന്നിധ്യം എപ്പോഴും അനുഭവിച്ച തുകൊണ്ടാണ്. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 2/28-ല്‍ ഉദ്ധരിച്ചിരിക്കുന്ന ദാവീദിന്റെ വാക്കുകള്‍ ഇങ്ങനെയാണ്, "ജീവന്റെ വഴികള്‍ അവിടുന്ന് എനിക്ക് കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും." കര്‍ത്താവ് നമ്മുടെ ഹൃദയം പരിശോധിക്കുന്നു. നമ്മള് പൂര്‍ണ ഹൃദയത്തോടെ അന്വേഷിക്കുന്നത് ആരെയാണ്? എന്തിനാണ്? യേശു ജനക്കൂട്ടത്തോട് ചോദിക്കുന്നുണ്ട്, നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിക്കുന്നത് എന്ന് (യോഹന്നാന് 6). ഈ ചോദ്യം ഇന്ന് വളരെ പ്രസക്തമാണ്. സ്കൂളില്‍നിന്നും വീട്ടില്‍ വന്നപ്പോഴാണ് കുട്ടി അറിയുന്നത് അമ്മയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ് എന്ന്. പക്ഷേ അമ്മ ആശുപത്രിയിലേക്ക് പോകുന്നതിനുമുമ്പേതന്നെ വൈകുന്നേരം കാപ്പിയും ഇഷ്ടപ്പെട്ട പലഹാരങ്ങളും തന്റെ കുട്ടിക്കുവേണ്ടി ഒരുക്കിവച്ചിട്ടാണ് പോയത്. ആ കുട്ടിക്ക് സ്കൂളില്‍നിന്ന് വരുമ്പോള്‍ വിശപ്പും ദാഹവും ഉണ്ടായിരുന്നു. എന്നാല്‍ അമ്മയെ കാണുവാനുള്ള വിശപ്പും ദാഹവും അതിലേറെ ആയിരുന്നതിനാല്‍ ആ കുട്ടി ആശുപത്രിയില്‍ ചെന്ന് അമ്മയെ കണ്ടു, കൂടെയിരുന്നു. അമ്മ നല്കുന്നവയല്ല അമ്മയെ അന്വേഷിച്ചു കണ്ടെത്തിയപ്പോഴാണ് കുട്ടിയുടെ മനസും ഹൃദയവും ശാന്തമായത്. നമുക്കും ദാനങ്ങളെക്കാളുപരി ദാതാവിനെ സ്നേഹിക്കാം. സങ്കീര്‍ത്തകനോടുചേര്‍ന്ന് പാടാം, "നീര്ച്ചാല് തേടുന്ന മാന്‍പേടയെപ്പോലെ, ദൈവമേ, എന്റെ ഹൃദയം അങ്ങയെ തേടുന്നു" (സങ്കീര്‍ത്തനങ്ങള്‍ 42/1).
By: PJ Joseph Edappally
More'ഈ പ്രാണി മറ്റേ പ്രാണിയെക്കാള്‍ വലുതല്ലല്ലോ!'ചില ചെടികള്‍ക്ക് മുള്ളുകളുണ്ട്, മറ്റു ചിലതിന്മേല് മുള്‍ച്ചെടികളുണ്ട്...' തന്റെ പിതാവിന്റെ വിസ്തൃതമായ ഭൂമിയിലൂടെ അലഞ്ഞുനടക്കുമ്പോള്‍ ഈ ജര്‍മ്മന്‍ പയ്യന്റെ കണ്ണ് ഇങ്ങനെ ചെറിയ കാര്യങ്ങളില്‍ ഉടക്കി നിന്നിരുന്നു. തെക്കന്‍ ജര്‍മ്മനിയില്‍, ഡാന്യൂബ് നദിയുടെ തീരത്തുള്ള ലൗവിങ്കെന്‍ എന്ന ചെറിയ ഗ്രാമത്തില്‍ 1206ല്‍, ജനിച്ച ആല്‍ബര്‍ട്ട് എന്ന യുവാവിന്റെ പ്രത്യേകതയായിരുന്നു അത്. സമ്പന്നനായ ഒരു പ്രഭുവിന്റെ മൂത്ത മകനായിരുന്നു അവന്. മറ്റുള്ളവര്‍ പ്രകൃതിയെപ്പറ്റി പഠിക്കാന്‍ പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ ആല്‍ബര്‍ട്ട് പ്രകൃതിയെത്തന്നെ വായിച്ചു. അവന്റെ പ്രദേശത്തുള്ള പക്ഷികളെപ്പറ്റി അവന് എഴുതി. ഡാന്യൂബ് നദിയിലെ മത്സ്യങ്ങളുടെ സഞ്ചാരമാര്‍ഗം നിരീക്ഷിച്ചറിഞ്ഞു. ശ്രമകരമായ നിരീക്ഷണപാടവവും പരീക്ഷണങ്ങളും പ്രകൃതിശാസ്ത്രത്തെക്കുറിച്ച് അവന് ആഴത്തിലുള്ള അറിവാണ് നല്‍കിയത്. ഈ അറിവുവച്ച് പല കാര്യങ്ങളും അവന് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു അത്ഭുതമായിത്തോന്നിയതിനാല് പലരും അവനെ ഒരു ജാലവിദ്യക്കാരന് എന്ന് വിളിച്ചു. ആല്‍ബര്‍ട്ട് വസ്തുതകള്‍ ശേഖരിക്കുന്നത് ഒരു അന്വേഷണത്തിനുള്ള തുടക്കം മാത്രമായിരുന്നു. ലഭിച്ച വസ്തുതകള്‍ പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ആ സംയോജനം അതുപോലുള്ള വേറെ കുറെ സാധ്യതകളിലേക്ക് വഴി തുറക്കും. അതിലെല്ലാം പരീക്ഷണങ്ങള്‍ നടത്തി ശരിയായിട്ടുള്ള കാരണം കണ്ടെത്തി ഉപസംഹരിക്കണം. അങ്ങനെ, ആല്‍ബര്‍ട്ട് മദ്ധ്യകാലഘട്ടത്തിലെ ആളുകളുടെ ശാസ്ത്രപരമായ അറിവ് വര്‍ദ്ധിക്കാനും അഭിവൃദ്ധിപ്പെടാനും കാരണമായി. റോജര്‍ ബേക്കണിനൊപ്പം ആല്‍ബര്‍ട്ടും പരീക്ഷണാടിസ്ഥാനത്തിലുള്ള ശാസ്ത്രത്തിന്റെ തുടക്കക്കാരനായി കരുതപ്പെടുന്നു. പാദുവയിലെ യൂണിവേഴ്സിറ്റിയാണ് ആല്‍ബര്‍ട്ട് പഠനത്തിനായി തിരഞ്ഞെടുത്തത്. പ്രകൃതിയെ കുറിച്ചുള്ള വിശദമായ അവന്റെ നിരീക്ഷണങ്ങള്‍ വഴി, സൃഷ്ടികളുടെ രഹസ്യാത്മകത മാത്രമല്ല സ്രഷ്ടാവിന്റെ മഹത്വവും ആല്‍ബര്‍ട്ടിന് വെളിപ്പെട്ടു കിട്ടി. അറിവിനോടൊപ്പമുണ്ടായിരുന്ന ദൃഢമായ ഭക്തി, ക്രൈസ്തവവിശ്വാസത്തെ കൂടുതല്‍ തുറവിയോടെയും തീവ്രമായും പിഞ്ചെല്ലാന്‍ അവനെ സഹായിച്ചു. പാദുവയില്‍ അപ്പോള്‍ സ്ഥാപിതമായിരുന്ന ഡൊമിനിക്കന്‍ ചാപ്പലായ സാന്താ മരിയ ഡെല്ലെ ഗ്രാസിയെ (ഒീഹ്യ ങമൃ്യ ീള ഏൃമരലെ) അവന് കൂടെക്കൂടെ സന്ദര്‍ശിക്കാന്‍ തുടങ്ങി. അവിടെ ഡൊമിനിക്കന്‍സിന്റെ രണ്ടാം മാസ്റ്റര്‍ ജനറല്‍ ആയിരുന്ന സാക്സണിയിലെ വാഴ്ത്തപ്പെട്ട ജോര്‍ഡനിന്റെ പ്രഭാഷണങ്ങളില്‍ ആല്‍ബര്‍ട്ട് ആകൃഷ്ടനായി. പ്രാര്‍ത്ഥന, ധ്യാനം, പഠനം എന്നിവയോടുകൂടി പ്രസംഗവും പ്രബോധനവും കൂട്ടിച്ചേര്‍ക്കാന്‍ കഴിവുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളെ തേടി പാദുവയില്‍ എത്തിയതായിരുന്നു അദ്ദേഹം. അങ്ങനെ 1223ല്‍ ആല്‍ബര്‍ട്ട് ഡൊമിനിക്കന്‍ സഭയിലെ അംഗമായി. ഭൗതികശാസ്ത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം, ധാതുശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം ഇതെല്ലാം അനായാസേന ഈ ബഹുമുഖപ്രതിഭക്ക് വശപ്പെട്ടു. പ്രകൃതിശാസ്ത്രത്തോട് തത്വശാസ്ത്രവും ദൈവശാസ്ത്രവും ആല്‍ബര്‍ട്ട് കൂട്ടിചേര്‍ത്തു. ഡൊമിനിക്കന്‍ സഭയിലെ വിവിധ ആശ്രമങ്ങളില്‍ അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിച്ചു. അധ്യാപകന്, പ്രൊവിന്‍ഷ്യാല്‍, ബിഷപ്പ് 1228ല്‍ കൊളോണില്‍ പഠിപ്പിക്കാന്‍ തുടങ്ങി. പിന്നീട് അധ്യയനത്തില്‍ സൂപ്പര്‍വൈസര്‍ ആയി, റാറ്റിസ്ബണിലും സ്ട്രാസ്സ്ബര്‍ഗിലുമെല്ലാം പഠിപ്പിച്ചു. പാരീസ് യൂണിവേഴ്സിറ്റിയില്‍ പഠിപ്പിച്ച ആല്‍ബര്‍ട്ടിന് ഡോക്ടറേറ്റും ലഭിച്ചു. അന്ന് യൂറോപ്പിലെ ഏറ്റവും വലിയ പട്ടണം പാരീസ് ആയിരുന്നു. ബൗദ്ധികമായി ഉത്തേജിപ്പിക്കുന്ന അവിടത്തെ അന്തരീക്ഷം ആല്‍ബര്‍ട്ടിലെ മികച്ചത് പുറത്തുകൊണ്ടുവന്നു. അരിസ്റ്റോട്ടിലിന്റെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട് ആ മഹാനായ തത്വചിന്തകന്റെ രചനകളെ കുറിച്ചും നിരൂപണങ്ങളെക്കുറിച്ച് പഠനം നടത്തി. ജര്‍മ്മനിയിലേക്ക് മടങ്ങിയ ആല്‍ബര്‍ട്ട് 1254ല്‍ ഡൊമിനിക്കന്‍സിന്റെ പ്രയര്‍ പ്രൊവിന്‍ഷ്യാല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കുറെയേറെ യാത്രകള്‍ നടത്തേണ്ടി വന്നു. 40ല്‍ അധികം ഡൊമിനിക്കന്‍ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് 1000ല്‍ അധികം സഹോദരരെ വ്യക്തിപരമായി കണ്ടു. പഠനം തുടരാനായി 1257ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. അലക്സാണ്ടര്‍ നാലാമന് പാപ്പയുടെ സ്വകാര്യ തിയോളജിയനും കാനനിസ്റ്റുമായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ കഴിവുകള്‍ ബോധ്യമായ പോപ്പ് റാറ്റിസ്ബണിന്റെ ബിഷപ്പ് ആയി ആല്‍ബര്‍ട്ടിനെ 1260ല്‍ നിയമിച്ചു. പിന്നീട് ഊര്‍ബന്‍ നാലാം പാപ്പ ആല്‍ബര്‍ട്ടിനെ സഭയ്ക്ക് ഒരു ഗവേഷകനും പണ്ഡിതനും തത്വശാസ്ത്ര, ദൈവശാസ്ത്ര അധ്യാപകനുമൊക്കെയായി ആവശ്യമുണ്ട് എന്ന തിരിച്ചറിവില്‍ വിരമിക്കാന്‍ അനുവദിച്ചു. മികച്ച അധ്യാപകനും പേരുകേട്ട പണ്ഡിതനും മാത്രമല്ല അനുവാചകരുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന വിധത്തില്‍ ദൈവസ്നേഹത്തെ കുറിച്ച് ഹൃദയത്തില്‍ നിന്ന് സംസാരിച്ചിരുന്ന പ്രാസംഗികന് കൂടിയായിരുന്നു ആല്‍ബര്‍ട്ട്. സദസ്സിലുള്ളവര്‍ക്ക്, ഓര്‍മയില്‍ സൂക്ഷിക്കാനും പിന്നീട് ആവര്‍ത്തിച്ച് പറഞ്ഞ് തങ്ങളുടെ വിശ്വാസത്തെ ജ്വലിപ്പിക്കാനും തീക്ഷ്ണതയുള്ളതാക്കാനും കഴിയുന്ന തരത്തില്‍ മനോഹരമായ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി ആല്‍ബര്‍ട്ട് രചിക്കാറുണ്ടായിരുന്നു. പരിശുദ്ധ കുര്ബാനയെപ്പറ്റിയും പരിശുദ്ധ അമ്മയെപ്പറ്റിയുമുള്ള പ്രഭാഷണങ്ങളുടെ പേരിലും ആല്‍ബര്‍ട്ട് പ്രശസ്തനായിരുന്നു. വിദ്യാര്ത്ഥിയെക്കുറിച്ചൊരു പ്രവചനം പാരീസില്‍ 1245നും 1248നും ഇടക്ക് പഠിപ്പിക്കുമ്പോള്‍ ഒരു യുവ ഇറ്റാലിയന്‍ സഹോദരന്റെ അധ്യാപകനാകാന്‍ ആല്‍ബര്‍ട്ടിന് ഭാഗ്യമുണ്ടായി. വിശുദ്ധ തോമസ് അക്വീനാസ് ആയിരുന്നു അത്. തോമസ് വളരെ കുറച്ച് സംസാരിച്ചിരുന്നവനും വണ്ണമുള്ള പ്രകൃതക്കാരനും ആയിരുന്നതുകൊണ്ട് ക്ലാസിലെ മറ്റു വിദ്യാര്‍ത്ഥികള്‍ 'ഊമക്കാള' എന്നാണ് അവനെ വിളിച്ചിരുന്നത്. ചിരിക്കുന്ന മറ്റു വിദ്യാര്‍ത്ഥികളോട് ആല്‍ബര്‍ട്ട് പറഞ്ഞു, "ഈ യുവാവിനെ ഇപ്പോള്‍ നിങ്ങള്‍ 'ഊമക്കാള' എന്ന് വിളിക്കുന്നു, പക്ഷേ ഒരു ദിവസം അവന്റെ മുക്രയിടല്‍ ലോകം മുഴുവനിലും പ്രതിധ്വനിക്കും." അദ്ദേഹത്തിന്റെ പ്രവചനം നിറവേറി. തോമസ് പാണ്ഡിത്യത്തിലും പ്രശസ്തിയിലും വളരെവേഗം തന്റെ പ്രൊഫസറെ മറികടന്നു. തോമസിന്റെ കഴിവ് തിരിച്ചറിഞ്ഞ ആല്‍ബര്‍ട്ട് അവനെ കൊളോണില്‍ വിദ്യാര്‍ത്ഥികളുടെ മാസ്റ്റര്‍ ആയി നിയമിച്ചു. 1256ല്‍ വിശുദ്ധ ആല്‍ബര്‍ട്ട്, വിശുദ്ധ തോമസ് അക്വീനാസ് എന്നിവര്‍ ഫ്രാന്‍സിസ്കനായ വിശുദ്ധ ബൊനവെഞ്ചറിന്റെ കൂടെ പോപ്പിന് മുമ്പില്‍ ഡൊമിനിക്കന്‍ സഭയുടെയും ഫ്രാന്‍സിസ്കന്‍ സഭയുടെയും നിയമാവലിയെയും അവകാശങ്ങളെയും വിജയകരമായി പ്രതിരോധിച്ചു. 1274ല്‍ ആല്‍ബര്‍ട്ട് ലിയോന്‍സിലെ കൗണ്‍സിലില്‍ പങ്കെടുത്ത് ഗ്രീക്ക് സഭയുടെയും റോമിന്റെയും ഒരുമിക്കലിനു സജീവമായ പങ്കു വഹിച്ചു. തോമസ് അക്വീനാസും അതില്‍ പങ്കെടുക്കേണ്ടതായിരുന്നെങ്കിലും മാര്‍ഗമധ്യേ മരിച്ചു. ദുഃഖാര്‍ത്തനായ ആല്‍ബര്‍ട്ട് ആശ്രമവാസികളോട് തോമസിന്റെ മരണത്തെപ്പറ്റി അറിയിച്ചത് ഇങ്ങനെ ആയിരുന്നു, "സഭയിലെ പ്രകാശം അണഞ്ഞിരിക്കുന്നു!" പിന്നീട് ജീവിതകാലം മുഴുവന്‍, തന്റെ വിദ്യാര്‍ത്ഥിയും സഹപ്രവര്‍ത്തകനും സുഹൃത്തുമായ തോമസിനെപ്പറ്റി എപ്പോള്‍ സംസാരിച്ചാലും അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. സാര്‍വ്വത്രിക വേദപാരംഗതന് ആല്‍ബര്‍ട്ടിന്റെ ബുദ്ധിശക്തി കീര്ത്തിയുറ്റതായിരുന്നു. പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ താല്പര്യം, നിരീക്ഷണത്തിനും പരീക്ഷണത്തിനും നല്കിയ അകമഴിഞ്ഞ പിന്തുണ, അങ്ങനെ ഓരോന്നും അദ്ദേഹമടങ്ങുന്ന അന്വേഷകരുടെ പുതിയ ശാസ്ത്രം പതിനേഴാം നൂറ്റാണ്ടിലെ ശാസ്ത്രവിപ്ലവമായി പരിണമിക്കാനിടയാക്കി. പാരീസ് യൂണിവേഴ്സിറ്റിയില്‍ 1245നും ഇടയ്ക്ക് 1248 നും പഠിക്കുമ്പോള്‍ മാനുഷിക അറിവിനെയെല്ലാം ഒന്നായി ശേഖരിച്ചുകൊണ്ട്, പ്രകൃതിശാസ്ത്രം, തര്‍ക്കശാസ്ത്രം, വാചാടോപം, ഗണിത ശാസ്ത്രം, നീതിശാസ്ത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം, തത്വമീമാംസ തുടങ്ങിയ ശാഖകളെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബൃഹത്തായ ഒരു യത്നത്തിന് തുടക്കമിട്ടു. അടുത്ത 20 വര്‍ഷങ്ങള്‍ ഈ പദ്ധതിക്കും മറ്റു സേവനത്തിനുമായി വിഭജിച്ചു. അദ്ദേഹത്തിന്റെ ധിഷണാശക്തിയും അറിവും അത്രക്കും ഉയര്‍ന്നതായതുകൊണ്ട് അദ്ദേഹത്തിന്റെ സമകാലീനര്‍ ആല്‍ബര്‍ട്ട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ മഹാനായ ആല്‍ബര്‍ട്ട് എന്ന് വിളിക്കുകയും എന്തിനെപ്പറ്റിയും പഠിപ്പിക്കാന്‍ കഴിവുള്ളവന് അഥവാ സാര്‍വ്വത്രിക ആചാര്യന് എന്ന സ്ഥാനം നല്‍കുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രസിദ്ധീകരിച്ച വിശുദ്ധ ആല്‍ബര്‍ട്ടിന്റെ രചനകള്‍ 38 വാല്യങ്ങളുണ്ട്. സസ്യശാസ്ത്രത്തിലും, മനുഷ്യ, ജന്തു ശരീരശാസ്ത്രത്തിലുമുള്ള പ്രബന്ധങ്ങളുടെ പേരില്‍ അദ്ദേഹം പ്രസിദ്ധനായിരുന്നു. അരിസ്റ്റോട്ടിലിന്റെ രചനകള്‍ ക്രൈസ്തവ പ്രമാണങ്ങള്‍ക്കനുസൃതമായി ആല്‍ബര്‍ട്ട് വീണ്ടും അവതരിപ്പിച്ചു. അള്‍ത്താരയിലേക്ക് 1278ല്‍ ഒരു പ്രഭാഷണത്തിനിടയില്‍ ആല്‍ബര്‍ട്ടിന്റെ ഓര്‍മ്മ നശിച്ചു. പ്രാര്‍ത്ഥന ഇഴ ചേര്‍ത്തുള്ള ശാന്തമായ ഒരു ജീവിതമായിരുന്നു പിന്നീട്. ഒരു വലിയ മരക്കസേരയില്‍ ഡൊമിനിക്കന്‍ സഹോദരരുടെ ഇടയിലിരുന്ന് അവര്‍ പാടുന്ന പരിശുദ്ധ രാജ്ഞി എന്ന ജപം കേട്ടുകൊണ്ടിരിക്കവേ 1280 നവംബര്‍ 15-ന്, ആല്‍ബര്‍ട്ട് തന്റെ ആത്മാവിനെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചു. വിശുദ്ധവണക്കത്തിലേക്കുള്ള ആല്‍ബര്‍ട്ടിന്റെ വഴി സാധാരണക്രമത്തില്‍ ആയിരുന്നില്ല. 1484 ല്‍ ഇന്നസെന്റ് എട്ടാമന് പാപ്പ ഡൊമിനിക്കന്‍സിന് ആല്‍ബര്‍ട്ടിന്റെ അള്‍ത്താരവണക്കത്തിനും തിരുനാള്‍ ആഘോഷിക്കാനുമായുള്ള അനുവാദം നല്കി. ഇതായിരുന്നു വാഴ്ത്തപ്പെട്ട പദവിക്ക് തുല്യമായി കണക്കാക്കിയത്. പില്ക്കാലത്ത് 1931ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പ ആല്‍ബര്‍ട്ടിനെ സഭയിലെ വേദപാരംഗതന് ആയി പ്രഖ്യാപിച്ചു. 1941ല്‍ നവംബര്‍ 15-ന് പന്ത്രണ്ടാം പീയൂസ് പാപ്പ വിശുദ്ധ ആല്‍ബര്‍ട്ടിനെ പ്രകൃതിശാസ്ത്രവിദ്യാര്ത്ഥികളുടെ സ്വര്‍ഗീയ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
By: Jills Joy
Moreതാമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല 2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്! ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: "നിങ്ങള്‍ താമസിക്കുന്ന വീടിന് ലോണ്‍ ഉണ്ട്. വീടിന്റെ ഉടമ വളരെ ദൂരെയുള്ള ആളാണ്. നിങ്ങള്‍ തരുന്ന വീട്ടുവാടക സ്ഥിരമായി ബാങ്കില്‍ അടയ്ക്കാന്‍ വേറെ ഒരു വ്യക്തിയെ ഏല്പിച്ചിരുന്നു. ആ വ്യക്തി നാളുകളായി ബാങ്കില്‍ അടയ്ക്കാത്തതുകൊണ്ടാണ് ജപ്തി വന്നിരിക്കുന്നത്." ഇതൊന്നുംകൂടാതെ ഞങ്ങളെ ഏറെ വിഷമത്തിലാക്കുന്ന ഒരു കാര്യംകൂടി അദ്ദേഹം അറിയിച്ചു, "ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ആ വീട്ടില്‍നിന്ന് താമസം മാറണം!" "എത്ര കഷ്ടപ്പെട്ടാണ് ദൈവമേ ഈ വീടുതന്നെ കിട്ടിയത്?" ഭാര്യ ആത്മഗതം ചെയ്തു. അടുത്ത ദിവസം അതാ എന്റെ വീട്ടില്‍നിന്ന് പപ്പാ വിളിച്ചു പറയുന്നു, "ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്!" ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുന്ന ദിവസവും വീട് മാറേണ്ട അവസാന ദിവസവും ഒന്നാണ്. അതുകൂടി ശ്രദ്ധിച്ചപ്പോള്‍ ആകെ അസ്വസ്ഥതയായി. ഞങ്ങള്‍ രണ്ടുപേരും പരിചയമുള്ള എല്ലാവരോടും വീട് അന്വേഷിച്ചു. മൂന്നാഴ്ചയോളം അന്വേഷിച്ചിട്ടും കിട്ടിയില്ല, ആകെ സങ്കടം. ഇനി ഒരാഴ്ചമാത്രമേയുള്ളൂ വീടിന് കാലാവധി. എന്തായാലും അതിനുശേഷം വന്ന ഞായറാഴ്ച പതിവുപോലെ ദൈവാലയത്തില്‍ പോയി. അന്ന് അവിടത്തെ ഇടവകദൈവാലയത്തില്‍ വാര്‍ഷിക ധ്യാനത്തിന്റെ അവസാന ദിവസമായിരുന്നു. ഞങ്ങള്‍ ആ ദിവസത്തെ ധ്യാനമേ കൂടിയുള്ളൂ. തിരിച്ചുവന്നതിനുശേഷം ഒരു അങ്കിള്‍ പറഞ്ഞതിന്‍പ്രകാരം ഒരു വീട് കാണാന്‍ പോകണം. അങ്കിള്‍ ആ വീട് കിട്ടുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പില്‍ ഞങ്ങള്‍ സമാധാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചപ്പോള്‍ അങ്കിള്‍ പറഞ്ഞു, "എടാ ആ വീട് കിട്ടില്ല." അത് കേട്ടപ്പോള്‍ത്തന്നെ ധ്യാനംകൂടിയ എല്ലാ സന്തോഷവും പോയി. ആകെ നിരാശപ്പെട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു. അന്നത്തെ ധ്യാനപ്രസംഗം മാതാവിനെക്കുറിച്ചായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ' എന്ന് നമ്മള് പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അതുകൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ല, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ മാതാവിനോട് ശക്തമായി മാധ്യസ്ഥ്യം അപേക്ഷിക്കണം. ധ്യാനഗുരു പറഞ്ഞ ഈ ഭാഗം ഞങ്ങളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഉടനെതന്നെ ഭാര്യയുടെ താല്പര്യപ്രകാരം മാതാവിന്റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി വീട് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ കരഞ്ഞ് ജപമാല ചൊല്ലി. ഈ സാഹചര്യത്തില്‍ മാതാവ് ഞങ്ങളെ കൈവിടില്ല എന്നുള്ള വിശ്വാസത്തില്‍നിന്നുള്ള നിലവിളിയായിരുന്നു. പിന്നീട് ഞാന്‍ ശാന്തമായി കിടന്നു. വൈകുന്നേരം വീണ്ടും വീട് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ട ഒരു ചെറിയ കടയിലെ വ്യക്തിയോട് അന്വേഷിക്കാന്‍ തോന്നി. ഞാന്‍ അവിടെച്ചെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, "ഇവിടെ അടുത്തുതന്നെ ഒരു വീട് ഉണ്ട്. ഇന്ന് ഒരു വീടിന്റെ കാര്യം ഒരാള്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് ഉടനെ താമസക്കാരെ വേണമെന്ന്!" അവര്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ അയാള്‍ വിളിച്ച് സംസാരിച്ചു. വീട് ഏര്‍പ്പാടാക്കി. മൂന്ന് ആഴ്ച പലരിലൂടെ അന്വേഷിച്ചിട്ട് നടക്കാത്ത കാര്യം മാതാവിനോടുള്ള മാധ്യസ്ഥ്യം വഴി ഏതാനും മണിക്കൂറുകള്‍ക്കകം നടന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി, മാതാവ് ഇത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടതിന്. ഉടനെതന്നെ പറഞ്ഞ വീട് പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത ദിവസം വാടകച്ചീട്ട് എഴുതാനും സാധിച്ചു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലിയെന്ന് പറഞ്ഞാലും ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്നും മാതാവ് ഇത്രയും വേഗത്തില്‍ ഇടപെടുമെന്നും അന്നാണ് അത്രയും ബോധ്യം വന്നത്. ആദ്യം താമസിച്ചിരുന്ന വീടിനെക്കാള്‍ നല്ലതും വാടക കുറവും ഉള്ള വീട് ആയിരുന്നു അത്. നാട്ടില്‍നിന്ന് മാതാപിതാക്കള്‍ വരുന്ന അന്നുതന്നെ ഞങ്ങള്‍ക്ക് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു. ഈ സംഭവത്തിനുശേഷം എനിക്ക് ജപമാല പ്രാര്‍ത്ഥനയോടുള്ള വിരസത മാറി. ജപമാല പ്രാര്‍ത്ഥന വേഗത കുറച്ച് സ്ഫുടതയോടെ ചൊല്ലാന്‍ തുടങ്ങി. ലുത്തിനിയയുടെ വേഗതയും കുറച്ചു. അന്ന് വീട് ലഭിക്കാനുണ്ടായ താമസം മാതാവിന്റെ ഇടപെടല്‍ അറിയാന്‍ കാരണമായി. ഇന്നും ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ജപമാല ചെല്ലും. ചില കാര്യങ്ങളില്‍ മാതാവ് പെട്ടെന്ന് ഇടപെടും, ചിലതില്‍ സാവകാശവും. ഉത്തരം കിട്ടുന്നതു വരെ കാത്തിരിക്കാനുള്ള കൃപയും മാതാവിലൂടെ ഈശോ തന്നു. താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം തിന്മയാണന്ന് കരുതാതെ അതില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കും എന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. "അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവന് കഴിവില്ല" (സഭാപ്രസംഗകന്‍ 3/11).
By: Joby George Kongandushalakal
Moreഎന്റെ കാലുകള്‍ക്ക് മൂന്നോളം സര്‍ജറികള്‍ കഴിഞ്ഞതാണ്. അതിന്റെ ഫലമായി മൂന്നോ നാലോ ഞരമ്പുകള്‍ നഷ്ടമായി. അതിനാല്‍ത്തന്നെ കാലില്‍ രക്തയോട്ടം കുറവാണ്. മുട്ടിനുതാഴെ ഇരുണ്ട നിറമാണ്. കല്ലുപോലെയാണ് അവിടം ഇരിക്കുന്നതും. ചിലപ്പോള്‍ വളരെയധികം ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എങ്ങനെയെങ്കിലും അവിടെ ലേശം തോലുപോയാല്‍ അത് പിന്നീട് വലിയ മുറിവായിത്തീരും. ആയുര്‍വേദമരുന്നും ഇംഗ്ലീഷ് മരുന്നും ചെയ്ത് ഞാന്‍ മടുത്തു. ആയിടക്ക് കാല്‍പ്പാദത്തില്‍ ഒരു വലിയ മുറിവുണ്ടായി. അത് പഴുത്ത് വ്രണമായി. ഞരമ്പിലായതുകൊണ്ട് ഉണങ്ങാന്‍ താമസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു. ആ സമയത്താണ് എന്നെ സഹായിക്കാനും പരിചരിക്കാനുമായി പേരക്കുട്ടി കുറച്ച് ദിവസത്തേക്ക് വീട്ടില്‍ വന്നത്. അവളുടെ കൈയില്‍ 2021 സെപ്റ്റംബര്‍ മാസത്തിലെ ശാലോം ടൈംസ് ഉണ്ടായിരുന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ 'മാതാവ് പറഞ്ഞ പ്രതിവിധി' എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടി എന്നായിരുന്നു അതിലെഴുതിയിരുന്നത്. അതുവായിച്ചപ്പോള്‍ ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവം, 'നീയും അതുപോലെ ചെയ്യുക!' അതിനാല്‍ ഒരു തീരുമാനമെടുത്തു, 'ഞാനും ഇപ്രകാരം ചെയ്യും.' ആ തീരുമാനമെടുത്ത് മൂന്ന് മാസങ്ങള്‍ക്കകം മുറിവ് നല്ലതുപോലെ ഉണങ്ങി. ഇതിനുമുമ്പ് ചെറിയ മുറിവുകള്‍പോലും ഒരു വര്ഷംകൊണ്ടൊക്കെയാണ് ഉണങ്ങിയിരുന്നത്. ദൈവവചനം പ്രഘോഷിക്കാന്‍ നാമെടുക്കുന്ന ഓരോ ചുവടും എത്രമാത്രം അനുഗ്രഹമാണ് സമ്മാനിക്കുന്നത്! "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 6/33) എന്ന് തിരുവചനത്തിലൂടെ ഈശോ ഉറപ്പുതരുന്നുണ്ടല്ലോ. അവിടുത്തെ വാഗ്ദാനംപോലെതന്നെ, നൂറ് ശാലോം ടൈംസ് മാസികയിലൂടെ നൂറോ അതിലധികമോ ആളുകളിലേക്ക് ദൈവവചനം എത്തിക്കാന്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ അത് എനിക്ക് അനുഗ്രഹമായി മാറി. അതോടൊപ്പം ഈ മാസിക വായിക്കുന്ന അനേകം പേരുടെ ജീവിതവും അനുഗ്രഹിക്കപ്പെടാതിരിക്കുകയില്ല. ദൈവനാമം മഹത്വപ്പെടട്ടെ.
By: Leelamma Alex
Moreഎന്റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ "മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്" (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി, നടക്കില്ല എന്ന് എല്ലാവരും പറഞ്ഞ ട്രാന്‍സ്ഫര്‍ 2020 മാര്‍ച്ചില്‍ നല്കി മകളെ ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.
By: Lisy Roy
More"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. വെറുപ്പും അമര്‍ഷവും മുന്‍വിധികളും നിങ്ങളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതാകട്ടെ. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവരുടെമേല്‍ ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുക. ആഴ്ചയില്‍ രണ്ടുദിവസം റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ഉപവസിക്കുക. രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കണം. വിശുദ്ധ കുര്‍ബാനയും ജപമാലയും ഓരോ ദിവസവും ഉണ്ടാകണം. അങ്ങനെ എല്ലാംകൂടി മൂന്നുമണിക്കൂര്‍ എങ്കിലും ദൈവസന്നിധിയില്‍ ദിവസവും ചെലവഴിക്കണം. ദിവസങ്ങളുടെ ഇടവേളകളില്‍ ചില നിമിഷങ്ങളെ പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കുക.... ഈ ലോകത്തിന്റെ കാര്യങ്ങളെക്കുറിച്ച് അമിതമായി ഭാരപ്പെടാതെ, അവയെല്ലാം പ്രാര്‍ത്ഥനയിലൂടെ സ്വര്ഗീയപിതാവിനെ ഭരമേല്പിക്കുക. നമ്മുടെ കാര്യങ്ങളെക്കുറിച്ചുള്ള ആകുലത ആന്തരികസ്വസ്ഥത നഷ്ടപ്പെടുത്തുന്നതിനാല്‍, നന്നായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയാതാകും."
By: Shalom Tidings
Moreതികച്ചും അപ്രതീക്ഷിതമായി പന്ത്രണ്ടാം വയസിലുണ്ടായ ദൈവാനുഭവവും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളും. "റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!" കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില് മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു. വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ 'വിഗ്രഹം' ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, "ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്." വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, "പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല." എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന് കമിഴ്ന്നുകിടക്കുന്നു... പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു. പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്ക്കുന്നു. അപ്പോള്‍ അയാള്‍ 'ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്' എന്ന് അവളോട് പറയുന്നു.... ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്. ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, "കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു.... എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു" എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല. പകരം അതിന്റേതായ ശാരീരികപ്രശ്നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു. നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് 'സ്വര്‍ണപ്രശ്നം' എന്ന പ്രത്യേക ജ്യോതിഷപ്രശ്നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം 'കുരിശിന്റെ വഴി അനുഭവങ്ങളി'ലൂടെയാണ് കടന്നുപോയത്. പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി. പനയ്ക്കലച്ചന് ധ്യാനം നയിക്കുന്ന സമയം. 'നാരായണന് സ്റ്റേജില്‍ കയറിവരാന്‍' പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്മാര് കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്നേഹിച്ച നാരായണന് സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന് വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് 'നിന്റെ കര്‍ത്താവിനെക്കുറിച്ച് പറയുക' എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം. എന്റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്. ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ... ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.
By: Narayanan Paul
Moreരോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന് ലേഖകനുള്ള സമ്മാനം കൈമാറിയത്. വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന് സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി. അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, "സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?" മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ "ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും" എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന് ദൈവത്തിന്റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു. അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്റെ തമ്പുരാന് തന്നു. ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ. പൂജാമുറിയിലെ ശാലോം ടൈംസ് ഒരിക്കല്‍ എന്റെ അക്രൈസ്തവനായ ഒരു സഹപ്രവര്ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു "എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്." സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്കി അനുഗ്രഹിച്ചു. ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി. അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു. ട്രാന്‍സ്ഫറിലെ അത്ഭുതം ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്റെ വിചാരം. "എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും." ഇങ്ങനെയൊരു കമന്റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു. പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, "മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക." ചോദിച്ച് വാങ്ങിക്കുന്നവര്‍ വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള് അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന് തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്റെ നാഥന് ഒരായിരം നന്ദി. "ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര് നിന്റെ ഉദയശോഭയിലേക്കും വരും" (ഏശയ്യാ 60/1-3). ډ
By: Thomas P M
More