Trending Articles
യേശുവിന്റെ മരണവും ഉത്ഥാനവും കഴിഞ്ഞ് ജീവിതം തുടര്‍ന്ന പരിശുദ്ധമാതാവ് വിശുദ്ധ യോഹന്നാനോടൊപ്പം താമസിച്ചു. അവര്‍ താമസിച്ചിരുന്ന വീടിനു മുന്നില്‍ നൂറുകണക്കിന് ആളുകള്‍ അമ്മയേത്തേടി പ്രാര്‍ത്ഥനകളുമായി അണയുക പതിവായിരുന്നു. പരിശുദ്ധാത്മപ്രേരണയാല്‍ അവര്‍ ദൈവമാതാവിനെ ഗബ്രിയേൽ ദൈവദൂതന്റെയും എലിസത്തിന്റെയും വാക്കുകളാല്‍ സ്തുതിച്ചിരുന്നുവത്രേ. തങ്ങളുടെ കര്‍ത്താവിന്റെ അമ്മയോട് പാപികളായതങ്ങള്ക്കുവേണ്ടി ദൈവത്തോട് യാചിക്കാന്‍ അപേക്ഷിക്കുകയും പതിവായിരുന്നു എന്ന് പാരമ്പര്യം പറയുന്നു.
ദൈവമാതൃസ്തുതിയുടെ ആദ്യഭാഗം വെളിപ്പെടുത്തിത്തന്നത് പരിശുദ്ധത്രിത്വം തന്നെ. ത്രിത്വൈകദൈവം വെളിപ്പെടുത്തിയതനുസരിച്ചാണല്ലോ ഗബ്രിയേൽ ദൈവദൂതന് മറിയത്തെ “ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കര്‍ത്താവ് നിന്നോടുകൂടെ!’ എന്ന വാക്കുകളാല്‍ അഭിസംബോധന ചെയ്തത്. തുടര്‍ന്നു വരുന്നതാകട്ടെ
പരിശുദ്ധാത്മപൂരിതയായ എലിസബത്തിന് ലഭിച്ച തിരിച്ചറിവാണ്. “സ്ത്രീകളില്‍ നീ അനുഗൃഹീതയാകുന്നു. നിന്റെ ഉദരഫലവും അനുഗൃഹീതം.” ഇപ്രകാരം പരിശുദ്ധ മറിയത്തിന്റെ ദൈവിക സവിശേഷതകള്‍ ഏറ്റുപറഞ്ഞുകൊണ്ടാണ് മാതാവിനെ തേടിയെത്തിയവര്‍ ആ അമ്മയുടെ പ്രാര്‍ത്ഥന ചോദിച്ചത്.
പിന്നീട് പരിശുദ്ധ അമ്മ തന്റെ ഭൗമികജീവിതം പൂര്ത്തിയാക്കിയേപ്പാള് ശരീരം ക്രിസ്തുശിഷ്യന്മാര് മഞ്ചത്തില്‍ വഹിച്ചുകൊണ്ട് നീങ്ങി. ആ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ എത്തിച്ചേര്‍ന്ന പലരും അനുതാപവിവശരായി നിലവിളിച്ചു പ്രാര്‍ത്ഥിച്ചു. തങ്ങളുടെ മരണസമയത്തു തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ എന്നായിരുന്നു ആ നിലവിളിയുടെ കാതല്‍.
ദൈവാത്മാവിനാല്‍ പ്രേരിതരായി ജനങ്ങള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഈ പ്രാര്‍ത്ഥനകളാണ് പിന്നീട് സഭ ക്രോഡീകരിച്ചത്. എ.ഡി. 430-ല്‍ നടന്ന എഫേസോസ് പൊതുസുനഹദോസില്‍വച്ച് സഭാപിതാക്കന്മാര് പൂര്‍ണരൂപത്തില്‍ ഈ പ്രാര്‍ത്ഥനയുടെ അപേക്ഷാഭാഗം നമുക്ക് നല്കി, “പരിശുദ്ധ മറിയമേ, തമ്പുരാന്റെ അമ്മേ, പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേന്‍.” ഇതിലൂടെ പരിശുദ്ധ മറിയം ദൈവമാതാവുതന്നെയെന്ന് സഭ ഉറക്കെ പ്രഖ്യാപിക്കുകകൂടിയായിരുന്നു.
ദൈവസന്നിധിയില്‍ ഏറ്റവും ശക്തിയുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രാര്‍ത്ഥന എപ്പോഴും, മരണസമയത്ത് ഏറ്റവും സവിശേഷമായ വിധത്തിലും, നമുക്ക് ആവശ്യമുണ്ടെന്ന് മനസ്സിലാക്കിയതുകൊണ്ടാണ് സഭാപിതാക്കന്മാര് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്. സഭയില്‍ പിന്നീട് പിളര്‍പ്പുകളുണ്ടായെങ്കിലും അപ്രകാരം രൂപപ്പെട്ട അപ്പസ്തോലിക പാരമ്പര്യമുള്ള സഭകളിലെല്ലാം ഈ പ്രാര്‍ത്ഥന സുപ്രധാനമായ പ്രാര്‍ത്ഥനതന്നെയാണ്. വാക്കുകളില്‍ അല്പം വ്യത്യാസങ്ങള്‍ കാണാമെങ്കിലും അര്ത്ഥത്തിന് വ്യത്യാസം കാണുകയില്ല.
നമ്മള് പാപികളാണ് എന്ന എളിമയാര്‍ന്ന തിരിച്ചറിവില്‍നിന്നുമാത്രമേ ഈ പ്രാര്‍ത്ഥന ഫലപ്രദമായി ഉരുവിടാനാവൂ. വിശുദ്ധ ലൂയിസ് ഡി മോണ്ട്ഫോര്ട്ട് ഉദ്ഘോഷിക്കുന്നു, “പിശാചിനാല്‍ ചതിക്കപ്പെടുന്നവരില്‍നിന്നും ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന തെറ്റിപ്പോകാത്ത ഉരകല്ലാണ് ‘നന്മ നിറഞ്ഞ മറിയമേ’ പ്രാര്‍ത്ഥന.”
Shalom Tidings
ആശ്രമശ്രേഷ്ഠനായിരുന്ന പാഫ്നൂഷ്യസിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം ഇങ്ങനെയാണ്. തായിസ എന്ന ഒരു സ്ത്രീ അദ്ദേഹത്തെ ശാരീരിക അശുദ്ധിയിലേക്കുള്ള പ്രലോഭനവുമായി സമീപിച്ചു. "ദൈവമല്ലാതെ മറ്റാരും നമ്മുടെ പാപപ്രവൃത്തി കാണാന്‍ പോകുന്നില്ല" എന്നായിരുന്നു അവളുടെ ന്യായം. ഇതിന് മറുപടിയായി വിശുദ്ധനായ ആ താപസന് പറഞ്ഞു, "ദൈവം നിന്നെ കാണുന്നുവെന്ന് നീ വിശ്വസിക്കുന്നു. എന്നിട്ടും നീ പാപം ചെയ്യാന്‍ വിചാരിക്കുന്നോ?" പുണ്യജീവിതത്തിന്റെ പിന്‍ബലത്തോടെയുള്ള ആ കരുത്തുറ്റ ചോദ്യം അവളെ തന്റെ പാപജീവിതത്തെക്കുറിച്ചുള്ള ഭീതിയിലേക്ക് നയിച്ചു. തന്റെ പാപങ്ങളിലൂടെ സമ്പാദിച്ച ആഭരണങ്ങളും വസ്ത്രങ്ങളും അവള് പൊതുസ്ഥലത്ത് കൊണ്ടുവന്ന് തീയിട്ട് നശിപ്പിച്ചു. തുടര്‍ന്ന് ഒരു മഠത്തിലെ അന്തേവാസിയായിത്തീര്ന്ന് റൊട്ടിയും വെള്ളവുംമാത്രം ഭക്ഷിച്ച് മൂന്നുവര്‍ഷം ഉപവാസാരൂപിയില് ജീവിച്ചു. അവള് എപ്പോഴും ഒരു പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടിരുന്നു, "എന്നെ സൃഷ്ടിച്ചവനേ, എന്റെമേല്‍ കരുണയായിരിക്കണമേ" അപ്രകാരമുള്ള ജീവിതം നയിച്ച മൂന്നുവര്‍ഷം കഴിഞ്ഞ് അവള് മരിച്ചു. മരണശേഷം, അവള് വിശുദ്ധരോടൊപ്പം മഹത്വകിരീടം നേടിയെന്ന് അവിടത്തെ ആശ്രമാധിപനായിരുന്ന വിശുദ്ധ ആന്റണിയുടെ ശിഷ്യന് ദൈവികവെളിപ്പെടുത്തല്‍ ലഭിക്കുകയും ചെയ്തു. "ദുഷ്ടന് മരിക്കുന്നതിലല്ല, അവന് ദുഷ്ടമാര്‍ഗത്തില്‍നിന്ന് പിന്തിരിഞ്ഞ് ജീവിക്കുന്നതിലാണ് എനിക്ക് സന്തോഷം" (എസെക്കിയേല്‍ 33/11)
By: Shalom Tidings
Moreകേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന് ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു 'ഫാന്‍സ് അസോസിയേഷന്' മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന് ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്. അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്? ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, "എന്നെ അനുഗമിക്കുക!" ' ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു... ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി. മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ 'ക്വാളിഫൈഡ്' ആക്കി മാറ്റുന്ന ചങ്ക് നസ്രായന് ...നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ. "എന്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും" (മത്തായി 19/29) സാബത്തില്‍ ശിഷ്യന്മാര് ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്റെ ശിഷ്യന്മാര് ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക. ഭൂലോകത്തിന്റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു. അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു. ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ? ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല. ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന് എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.' ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ... കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള് നമ്മുടെ ചങ്ക് നസ്രായന്റെ ചങ്കില് ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്റേതാണ്. നിനക്ക് എന്റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്. ലഹരി ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു. എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന് സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്... ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി... "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും" (ഫിലിപ്പി 4/19). സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന് ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു... ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന് കടന്നുവരും... ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന് വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍.... "നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും" (ഏശയ്യാ 54/10-12) ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു... അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു... പക്ഷേ ഈശോ വേറെ ലെവല്‍ ആണ്... രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്റെ ഒരു വലിയ വേര്‍ഷന്‍ നിന്റെ ജീവിതത്തിലും അവന് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. "യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും" (യോഹന്നാന് 13/7) ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന് നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍... "കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും" (ഹോസിയ 2/14).
By: Ann Maria Christeena
Moreനാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും. ഈജിപ്തിലെ വിശുദ്ധ ആന്റണി
By: Shalom Tidings
Moreനിങ്ങളുടെ ജീവിതത്തിന്റെ പ്രതിക്കൂട്ടില്‍ ആരൊക്കയാണുള്ളത്? 1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. "എന്റെ പിതാവേ, നീയെന്നില്നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില്‍ എന്റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക് നയിക്കും എന്ന് എനിക്കുറപ്പുണ്ട്, ആമേന്‍ ഈശോ." എന്തിനെക്കുറിച്ചാണ് ഞാന്‍ ഈ വാചകങ്ങള്‍ കുറിച്ചുവച്ചതെന്ന് ഇതെഴുതിയ സമയത്ത് എനിക്ക് നിശ്ചയമായും അറിഞ്ഞുകൂടായിരുന്നു. പാപികളുടെ മാനസാന്തരത്തിനും ലോകത്തിന്റെ രക്ഷയ്ക്കുംവേണ്ടി യേശുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുവയ്ക്കാന്‍ എന്തൊക്കെയോ സഹനങ്ങള്‍ പിതാവായ ദൈവം എന്നില്‍നിന്നും ആവശ്യപ്പെടുന്നു എന്നുമാത്രമേ ഈ വാക്കുകള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുമ്പോള്‍ എനിക്ക് തോന്നിയുള്ളൂ. അത് എനിക്ക് താങ്ങാനാവുന്നതിലും ഒരുപാട് അധികമായിരിക്കുമെന്ന് ആ സമയത്ത് എനിക്ക് തോന്നിയില്ല. എങ്കില്‍ ഞാനൊരുപക്ഷേ അങ്ങനെയൊരു 'സമ്മതപത്രം' പിതാവായ ദൈവത്തിന് എഴുതി നല്‍കയില്ലായിരുന്നു എന്ന് ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള് ഞാന്‍ ഊഹിക്കുകയാണ്. ഒരുപക്ഷേ "സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്റെ ശരീരത്തില്‍ നികത്തുന്നു" (കൊളോസോസ് 1/24) എന്ന് എഴുതിവച്ച പൗലോസ് അപ്പസ്തോലന് ലഭിച്ച ഉള്‍വിളിയുടെ ചെറിയൊരംശം നല്ല ദൈവം പാപിയായ എനിക്കു പകുത്തു നല്കിയതാവാം എന്ന് ഇന്നെനിക്ക് തോന്നുന്നു. എന്തുതന്നെയുമാകട്ടെ, മേല്പറഞ്ഞ സമ്മതപത്രം എഴുതിക്കഴിഞ്ഞ തൊട്ടടുത്ത നാള്‍മുതല്‍ എന്റെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ച തികച്ചും അപ്രതീക്ഷിതമായ ഭീകരമായ സഹനപരമ്പരകള്‍ എന്റെ ജീവിതത്തില്‍ അരങ്ങേറുവാന്‍ തുടങ്ങി. ജീവിതത്തിലൊരിക്കലും സ്വപ്നത്തില്‍പോലും ഞാന്‍ ചിന്തിച്ചില്ല ഞാന്‍ കടന്നുപോന്ന സഹനപരമ്പരകളില്‍ ഒന്നെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുമെന്ന്. 'സഹനപരമ്പര' എന്ന് ഞാന്‍ പറയാന്‍ കാരണമുണ്ട്. ഈ പീഡാസഹനങ്ങളുടെ പങ്കുചേരല്‍ അതിനുശേഷം ഇന്നോളമുള്ള കാലഘട്ടത്തില്‍ ഒരു വട്ടമല്ല പലവട്ടം എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. പലവട്ടം അതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഈശോയോടു ചോദിച്ചു, "എന്റെ ഈശോയേ, നീ ജീവിതത്തില്‍ ഒരു വട്ടമേ കുരിശില്‍ തൂങ്ങി മരിച്ചുള്ളൂ. കൃമിയും കീടവുമായ ഞാന്‍ ഇതെത്രാമത്തെ വട്ടമാണ് ക്രൂശിക്കപ്പെടുന്നത്?" അപ്പോള്‍ ഈശോ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "എന്റെ മകളേ, ഞാന്‍ കടന്നുപോയ സഹനങ്ങളുടെ എള്ളോളമൊരംശമേ ഓരോ സഹനവേളയിലും ഞാന്‍ നിനക്ക് തരുന്നുള്ളൂ. ഒന്നിച്ചിത് താങ്ങാന്‍ നിനക്ക് കെല്പില്ലാത്തതിനാല് ഇന്‍സ്റ്റാള്‍മെന്റായി ഞാനിത് നിനക്ക് തന്നുകൊണ്ടിരിക്കുകയാണ്. ഒട്ടും ഭയം വേണ്ട. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകുക, ഞാന്‍ കൂടെയുണ്ട്." ആരു പറഞ്ഞു ഏറ്റെടുക്കുവാന്‍? ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സഹനങ്ങളുടെ തീവ്രത മനസിലാക്കിയ ഒരു കൊച്ചനുജത്തി ഒരിക്കലെന്നോടു ചോദിച്ചു "ചേച്ചിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു കാര്യം ഏറ്റെടുക്കുവാന്‍? പറ്റുകയില്ല കര്‍ത്താവേ എന്നങ്ങ് പറഞ്ഞുകൂടായിരുന്നോ? ഭര്‍ത്താവും കുട്ടികളുമുള്ള ഒരു സ്ത്രീ ഇതൊക്കെ ഏറ്റെടുത്താല്‍ കുടുംബത്തിന്റെ അവസ്ഥ എന്താകും?" മറുപടിയെന്നവണ്ണം ഞാന്‍ അവളോടു പറഞ്ഞു, "എന്റെ മോളേ, കര്‍ത്താവ് ഒരുപക്ഷേ എന്നോട് ചോദിക്കുന്നതിനുമുമ്പ് പലരോടും ചോദിച്ചിട്ടുണ്ടാകാം ഈ രീതിയിലൊരു സഹനം ഏറ്റെടുക്കാമോ എന്ന്. അവരാരും ഏറ്റെടുക്കുവാന്‍ തയാറാകാത്തതുകൊണ്ടാകാം ഭര്‍ത്താവും കുട്ടികളും കുടുംബവും കുടുംബജീവിതവുമൊക്കെയുള്ള എന്നെത്തേടി അവിടുന്നെത്തിയത്." ഞാനാ പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് പിന്നീട് എന്റെ ജീവിതത്തില്‍ എനിക്ക് വ്യക്തമായി. "ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു. അവിടുന്നെന്റെ കഴുത്തിനു പിടിച്ച് നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്റെ നേരേ ഉന്നംവച്ചിരിക്കുന്നു. അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്നെന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു. അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു" (ജോബ് 16/12-14) എന്ന ജോബിന്റെ കഷ്ടതയുടെ വിലാപങ്ങള്‍ എന്റെയും വിലാപമായി പലവട്ടം മാറി. ഇതൊക്കെ ചെയ്യാന്‍ ചിലര്‍! എന്നെ കഠിനസഹനങ്ങളിലൂടെ കടത്തിവിടുവാന്‍വേണ്ടി ദൈവം ഉപകരണമാക്കിത്തീര്‍ത്ത പലരെയും വെറുതെ വിടുവാനും അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും ആദ്യകാലഘട്ടങ്ങളില്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ കുമ്പസാരക്കൂട്ടിലെ സ്ഥിരം ഏറ്റുപറച്ചിലിന്റെ ഒരു വിഷയമായിരുന്നു ക്ഷമിക്കുവാനും ദ്രോഹം ചെയ്തവരെ അംഗീകരിക്കുവാനും പറ്റാത്ത എന്റെ മാനസികാവസ്ഥ. ഈ ആത്മീയ പ്രതിസന്ധി മനസിലാക്കിയ ആ നാളുകളിലെ എന്റെ കുമ്പസാരക്കാരനച്ചന്‍ എന്നോട് ഇങ്ങനെ പറഞ്ഞു: "സഹോദരീ, ഇങ്ങനെയൊക്കെ നിന്നോടു ചെയ്യാന്‍ നിന്റെ ജീവിതത്തില്‍ ചിലരെയൊക്കെ ദൈവം ചേര്‍ത്തുതന്നതിന് നീ ദൈവത്തിന് നന്ദി പറയണം. ദൈവമാണ് അവരെ നിയോഗിച്ചത്. അവരാണ് യഥാര്‍ത്ഥത്തില്‍ സഹോദരിയുടെ ഏറ്റവും വലിയ ഉപകാരികള്‍. അവര്‍ അങ്ങനെയൊക്കെ ചെയ്തില്ലായിരുന്നുവെങ്കില്‍ നീയിപ്പോള്‍ ഇവിടെയെങ്ങും എത്തുകയില്ലായിരുന്നു. ഇപ്പോഴുള്ള ഒരാധ്യാത്മിക അവസ്ഥയിലേക്ക് സഹോദരിയുടെ ജീവിതം ഉയര്‍ത്തപ്പെടുകയില്ലായിരുന്നു. അതിനാല്‍ ഇങ്ങനെയൊക്കെ എന്നോടു ചെയ്യാന്‍ ഇവരെയൊക്കെ എന്റെ ജീവിതത്തോടു കൂട്ടിച്ചേര്‍ത്ത ദൈവമേ നിനക്ക് നന്ദിയെന്ന് ദൈവത്തോട് ആവര്‍ത്തിച്ചു പറഞ്ഞ് അവരെയൊക്കെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. കാരണം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇങ്ങനെയൊക്കെ ചിലര്‍ ജീവിതത്തിലുണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്." ആ ഉപദേശം എന്റെ കണ്ണും കാതും തുറപ്പിച്ചു. ഞാന്‍ ആ ബഹുമാന്യ വൈദികന് പറഞ്ഞതുപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആ പ്രാര്‍ത്ഥന വലിയൊരു വിടുതലിലേക്ക് എന്റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ബന്ധങ്ങളെയും നയിച്ചു. പൂര്‍വയൗസേപ്പിന്റെ ജീവിതത്തില്‍ ദൈവം അംഗീകരിച്ചുയര്‍ത്താനും ഇസ്രായേലിന്റെ മുഴുവന്‍ രക്ഷയ്ക്ക് കാരണമാകാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു പിതാവായ യാക്കോബിന്റെ സന്തതികളില്‍ ഇളയവനായ ജോസഫ്. കണ്ടാല്‍ കോമളന്. പിതാവായ യാക്കോബിനാല്‍ ഏറ്റവും സ്നേഹിക്കപ്പെട്ടവന്. അതുകൊണ്ടുതന്നെ സ്വസഹോദരങ്ങള് അസൂയപൂണ്ട് അവനെ വെറുത്തു. മേച്ചില്‍സ്ഥലത്തുവച്ച് അവനെ പിടിച്ച് ബന്ധിച്ച് അവന്റെ സുരക്ഷിതത്വത്തിന്റെ കുപ്പായം ഊരിയെടുത്തു. കൈയും കാലും ബന്ധിച്ച് പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. പിന്നീട് ആ വഴിവന്ന ഇസ്മായേല്യര്‍ക്ക് അവനെ വിറ്റു. ഇസ്മായേല്യര്‍ അവനെ പൊത്തിഫറിന് കൈമാറി. തന്റെ ഇംഗിതത്തിനു വഴങ്ങി പാപം ചെയ്യാത്തതില്‍ വൈരാഗ്യം പൂണ്ട പൊത്തിഫറിന്റെ ഭാര്യ അവനെ വ്യഭിചാരക്കുറ്റം ആരോപിച്ച് ജയിലില്‍ അടപ്പിച്ചു. നീണ്ട വര്‍ഷത്തെ തീവ്രമായ സഹനങ്ങള്‍! അവസാനം ഈജിപ്തിലെ രാജാവായ ഫറവോയുടെ കരങ്ങളാല്‍ അവിടുത്തെ ഗവര്‍ണറായി അവരോധിക്കപ്പെടുന്നതുവരെ ജോസഫിന്റെ മുഖചിത്രം ഒരു വ്യഭിചാരിയുടെയും കയ്യേറ്റക്കാരന്റേതുമായിരുന്നു. ഇത് ഉയര്‍ച്ചയ്ക്കുവേണ്ടി സ്വന്തസഹോദരങ്ങളുടെ അസൂയയും പൊത്തിഫറിന്റെ ഭാര്യ അവനോടു ചെയ്ത ക്രൂരതയുമാണ് ഈജിപ്തിലെ രാജാവായ ഫറവോയുടെ അരമനയില്‍ അവനെ എത്തിച്ചത്. ദൈവംതന്നെയാണ് അവരിലൂടെ പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് ജോസഫിന് നല്ല തിരിച്ചറിവുണ്ടായിരുന്നു. അവന് തന്റെ സഹോദരങ്ങളോടു പറയുന്നു "...നിങ്ങളല്ല ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്" (ഉല്പത്തി 45/7-8). യേശുവിന്റെ മഹത്വീകരണത്തിനുപിന്നില്‍ പീഡാനുഭവ വാരാചരണത്തിന്റെ പടിവാതില്ക്കല് എത്തിനില്ക്കുകയാണല്ലോ നമ്മള്. യേശുവിനെ പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്ക് ആനയിച്ചതും ഒരു സംഘം അസൂയാലുക്കളായ പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയ പ്രമാണികളുടെയും സംഘടിതമായ പ്രതികൂല പ്രവര്‍ത്തനങ്ങളാണ്. അവരുടെ അതിവിദഗ്ധമായ പ്രതികൂല പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യേശു തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ടതും കൊല്ലാനായി വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെട്ടതും (മര്‍ക്കോസ് 15). വിജാതീയരുടെ കരങ്ങളാലാണ് യേശു വധിക്കപ്പെട്ടത്. പക്ഷേ കൊല്ലിച്ചതാകട്ടെ സ്വന്തജനമായ ഇസ്രായേലിലെ പുരോഹിത പ്രമുഖന്മാരും! യേശുവിനെ കുരിശുമരണത്തിന്റെ വിജയത്തിലേക്കും പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്കും നയിക്കുവാന്‍ ഇങ്ങനെയൊക്കെ അവനോട് ചെയ്യുവാന്‍ ഇങ്ങനെയൊക്കെ കുറെപ്പേര് അവിടുത്തെ ജീവിതത്തില്‍ അനിവാര്യമായിരുന്നു. അത് പിതാവിന്റെ നിഗൂഢമായ ജ്ഞാനമായിരുന്നു. "അവന് ക്ഷതമേല്ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്" (ഏശയ്യാ 53/9-10). തന്റെ കുരിശുമരണം ലോകത്തിന്റെ രക്ഷക്കുവേണ്ടിയുള്ള പിതാവിന്റെ പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ യേശു ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തന്റെ ജീവനും ജീവിതവും വിട്ടുകൊടുത്തു. തന്നെ കൊല്ലിച്ചവര്‍ക്കും കൊല നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും മാപ്പു നല്കി, അവരുടെ രക്ഷയ്ക്കായി പിതാവിനോട് കെഞ്ചി പ്രാര്‍ത്ഥിക്കുന്നു. ഇവരാണ് തന്റെ മഹത്വീകരണത്തിന്റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെയുള്ള കുറെപ്പേര് അനിവാര്യമാണെന്ന് അവിടുത്തേക്കറിയാമായിരുന്നു. യേശുവിന്റെ കുരിശുമരണത്തിനുശേഷം എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര് യേശുവിന് നേരിട്ട അതിദാരുണമായ ക്രൂശീകരണത്തെക്കുറിച്ച് തികച്ചും പ്രത്യാശയറ്റവരായി സംസാരിച്ചുകൊണ്ടിരുന്നു. യേശുവാകട്ടെ അവര്‍ തിരിച്ചറിയാത്ത വിധത്തില്‍ അവരുടെ ഒപ്പമെത്തി അവരെ ആശ്വസിപ്പിച്ച് തിരുത്തുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പറഞ്ഞു. "ഭോഷന്മാരേ, പ്രവാചകന്മാര് പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ" (ലൂക്കാ 24/25-26). അവരെ വെറുതെ വിടൂ! പ്രിയപ്പെട്ടവരേ, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരില്‍നിന്നും നേരിട്ട പ്രതികൂല അനുഭവങ്ങളിലൂടെ ക്രൂശീകരണത്തിന്റെ വഴികളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. അതിന്റെ ഫലമായി നമ്മുടെ ശത്രുപക്ഷത്ത് നാം തീര്‍ത്ത പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ടാകാം. ഈ നോമ്പുകാലത്ത് പീഡാനുഭവ വാരാചരണത്തിനുവേണ്ടി നാം തയാറെടുക്കുമ്പോള്‍ ആദ്യമായി നാം ചെയ്യേണ്ടത് പ്രതിക്കൂട്ടില്‍നിന്നും ഇറക്കി നിരുപാധികം ക്ഷമിച്ച് അവരെ വിട്ടയയ്ക്കുകയാണ്. കാരണം നമ്മുടെ മഹത്വീകരണത്തിന്റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ അവരാണ്. നാം ആയിരുന്ന അവസ്ഥയില്‍നിന്നും നാം ആയിരിക്കേണ്ട മഹത്വത്തിന്റെ വഴികളിലേക്ക് നമ്മെ ഉയര്‍ത്തുവാന്‍ നമ്മോടിങ്ങനെയൊക്കെ ചെയ്യുവാന്‍ ഇങ്ങനെയും കുറച്ചുപേര്‍ നമ്മുടെ ജീവിതവഴികളില്‍ നമുക്കനിവാര്യമായിരുന്നു. ദൈവമാണ് അവരെയെല്ലാം നിയോഗിച്ചത്. അവരെയെല്ലാം ഓര്‍ത്ത് പിതാവായ ദൈവത്തിന് നന്ദി പറയുകയും അവര്‍ക്കെല്ലാം മാപ്പു നല്കി അനുഗ്രഹിക്കുകയും ചെയ്യാം. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാള്‍ ദിനമെത്തുമ്പോഴേക്കും നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉത്ഥിതനായ കര്‍ത്താവ് ഭരണം നടത്തുന്ന അനുഭവം നല്കി പരിശുദ്ധാത്മാവായ ദൈവം നമ്മെ ഉയര്‍ത്തും. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാളിന്റെ എല്ലാ മംഗളങ്ങളും വിജയവും മുന്നമേകൂട്ടി ആശംസിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 'ആവേ മരിയ.'
By: Stella Benny
More'സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല...' എന്ന് ചിന്തിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം' കോളേജ് പഠനകാലത്തെ ഒരു അനുഭവം ഇപ്രകാരമാണ്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ പി.ജി ചെയ്യുന്ന കാലം. ക്ലാസ്സില്‍ പലതരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പഠനത്തില്‍ വളരെ സമര്‍ത്ഥരായവര്‍, ശരാശരി വിദ്യാര്‍ത്ഥികള്‍, പിന്നെ വളരെ 'ഓര്‍ഡിനറി' അഥവാ സാധാരണക്കാരായ വിദ്യാര്‍ത്ഥികളും. ഇതില്‍ 'ഓര്‍ഡിനറി' വിഭാഗത്തില്‍പ്പെട്ടയാളാണ് ഞാനും. കോഴ്സ് ഒക്കെ വിജയിച്ച് നല്ല ജോലിയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ കൂട്ടാക്കാറില്ല. അതുകൊണ്ടാണ് 'ഓര്‍ഡിനറി സ്റ്റുഡന്റ്' ആയി തുടരുന്നത്. ക്ലാസ്സില്‍ അധ്യാപകന് ചില ടാസ്കുകള് തരുന്നത് പതിവാണ്. എന്തെങ്കിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളായിരിക്കും ചെയ്യാനുണ്ടാവുക. ഇതൊന്നും നമ്മളെക്കൊണ്ടാവില്ല എന്ന ചിന്തയുള്ളതുകൊണ്ട്, അതൊന്നും ചെയ്തു നോക്കാന്‍ മെനക്കെടാറില്ല. ക്ലാസ്സിലെ മിടുക്കര്‍ ചെയ്തുകൊണ്ട് വരും, അവരുടേത് നോക്കി ചെയ്യുക- ഇതാണ് ശീലം. എന്തിനാണ് ഇവനൊക്കെ പഠിക്കാന്‍ വരുന്നത് എന്ന ഭാവത്തിലാണ് അവര്‍ പലപ്പോഴും ഉത്തരം കാണിച്ചു തരുക. അങ്ങനെയിരിക്കേ ഒരു ദിവസം, പതിവുപോലെ സാര്‍ ഒരു പുതിയ ടാസ്ക് തന്നിട്ട് അടുത്ത ദിവസം ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞു. സാധാരണപോലെതന്നെ അത് കേട്ടതായി ഭാവിച്ചില്ല. പക്ഷേ രാത്രിയില്‍ റൂമില്‍ ഇരിക്കുമ്പോള്‍ തോന്നി, 'ഒന്ന് ചെയ്തു നോക്കിയാലോ.' അപ്പോള്‍ത്തന്നെ ഉള്ളില്‍ നെഗറ്റീവ് ചിന്ത വന്നു, "ഏയ് ഇതൊന്നും നമുക്ക് പറ്റുന്ന പണിയല്ല.' എന്നിരുന്നാലും കമ്പ്യൂട്ടറും തുറന്നു വച്ച് കുറെ സമയം ഇരുന്നു ശ്രമിച്ചു നോക്കി. എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല! ഫൈനല്‍ റിസല്‍റ്റ് കിട്ടിയിരിക്കുന്നു!! വളരെ 'എക്സൈറ്റഡ്' ആയി. ഒന്നുവേഗം നേരം വെളുത്തിരുന്നെങ്കില്‍.... പിറ്റേ ദിവസം വളരെ നേരത്തെ തയാറായി കോളേജിലേക്ക് വളരെ ആവേശത്തില്‍ ചെന്നു. നേരെ സ്റ്റാഫ് റൂമിലേക്ക്. സാര്‍ ആശ്ചര്യത്തോടെ നോക്കി. ഞാന്‍ പറഞ്ഞു, "സാര്‍ തന്ന ടാസ്ക് ചെയ്തു!' വിശ്വാസം വരാത്ത സാര്‍ ചോദിച്ചു, "ആരുടെ നോക്കി കോപ്പിയടിച്ചതാണ്?' "ഇല്ല സാര്‍, ഞാന്‍ സ്വന്തം ചെയ്തതാണ്.' അത് നോക്കിയിട്ട് ചെയ്ത വിധമൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു മനസിലാക്കി. സാറിന് കാര്യം ബോധ്യപ്പെട്ടു. പിന്നെ എന്നോട് വലിയ മതിപ്പ്, "താന്‍ വളരെ ബ്രില്യന്റ് ആണല്ലോ, പിന്നെ എന്തേ തരുന്ന ടാസ്കൊന്നും ചെയ്യാന്‍ നോക്കാത്തത്?' ലാബ് അവര്‍ ആയപ്പോള്‍ വീണ്ടും 'എക്സൈറ്റ്മെന്റ്!' പതിവായി ചെയ്യുന്ന സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്കൊന്നും റിസല്‍റ്റ് കിട്ടിയിട്ടില്ല! അപ്പോള്‍ സാര്‍ പറഞ്ഞു, "അവന് ചെയ്തിട്ടുണ്ട്. അത് നോക്കി ട്രൈ ചെയ്തു നോക്ക്.' ദൈവത്തോട് ഒത്തിരി സ്നേഹം തോന്നിയ ഒരു പഴയകാല അനുഭവമാണ് പങ്കുവെച്ചത്. ആ ഒരു സംഭവത്തിലൂടെ ദൈവം എന്നെ ചിലത് പഠിപ്പിച്ചു. എന്റെ ഉള്ളിലും ദൈവം ഒരു 'പൊട്ടന്‍ഷ്യല്‍' കരുതി വച്ചിട്ടുണ്ട്; പലതും ചെയ്യാനും നേടാനുമൊക്കെയുള്ള സാധ്യതകള്‍. ആ ചിന്ത ജീവിതത്തില്‍ ഒരുപാട് പ്രത്യാശയും ഊര്‍ജവുമാണ് പകര്‍ന്നത്. 'ജീവിതത്തില്‍ ഒന്നും നേടാനായില്ല, വേണ്ടതു പോലെ പഠിക്കാന്‍ കഴിഞ്ഞില്ല, സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല...' ഏറെ പേരുടെ ജീവിതത്തിന്റെ നിറം കെടുത്തുന്ന ചിന്തകളാണിത്. അങ്ങനെയുള്ളവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ... നിന്റെയുള്ളിലും വലിയ സാധ്യതകള്‍ നിന്റെ ദൈവം കരുതി വച്ചിട്ടുണ്ട്. നിരാശപ്പെടാതെ പരിശ്രമിച്ചാല്‍ നാംപോലും അത്ഭുതപ്പെടുന്ന രീതിയില്‍ നമ്മുടെ നാളെകളെ വിസ്മയകരമാക്കാന്‍ നമ്മുടെ ദൈവത്തിനു കഴിയും. ചില വിത്തുകള്‍ കണ്ടിട്ടില്ലേ. കാഴ്ചയില്‍ എത്ര നിസ്സാരം. ഒന്നിനും കൊള്ളാത്തത് എന്ന് തോന്നിയേക്കാം. എന്നാല്‍ വളര്‍ന്ന് മഹാമരമായി പടരാനുള്ള സാധ്യത ദൈവം അതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജെറെമിയ 33/3 ല്‍ പറയുന്നു, "എന്നെ വിളിക്കുക. ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും.' വചനം നല്കുന്ന പ്രത്യാശയില്‍ ഇന്ന് നാം കടന്നു പോകുന്ന തകര്‍ച്ചകളുടെയും പരാജയങ്ങളുടെയും ദിനങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ച് നമുക്ക് തരണം ചെയ്യാം. ദൈവം നമുക്കായി കരുതിയിട്ടുള്ള സാധ്യതകളുടെ ലോകത്തിലേക്ക് പറന്നുയരാം.
By: Tijo Thomas
Moreലേഖിക തന്റെ ആഗ്രഹം ഈശോയുടെ ചെവിയില്‍ പറഞ്ഞു. എന്നിട്ട് എല്ലായ്പോഴും ഒരേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു; ആത്മീയജീവിതത്തില്‍ ഉയരാന്‍ കൊതിക്കുന്ന എല്ലാവരും ഉരുവിടേ? പ്രാര്‍ത്ഥന. രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി. രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഡാഡി ചോദിക്കും, "മോള് എന്നാ വരിക?" "ലീവ് ഇല്ല" എന്ന് പറയുമ്പോള്‍ ഡാഡിയുടെ മുഖത്തെ വിഷമം നിത്യസംഭവമായി മാറിയിരുന്നു. മനസ്സിലേക്ക് ഇതെല്ലാം ഓരോന്നായി കടന്നുവന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകുത്തി, "ഈശോയേ, എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ" എന്നിട്ട് എന്റെ ഒരു ആഗ്രഹംമാത്രം ഈശോയുടെ ചെവിയില്‍ പറഞ്ഞു, "ഈശോയേ, നിന്റെ ഇഷ്ടം എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ഡാഡിയെ കണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ അവസരം തരണം. അനുഗ്രഹം ലഭിക്കുന്നതിന് മുന്‍പ് ഡാഡിക്കു ഒരാപത്തും വരുത്തരുത്." അന്ന് നൈറ്റ് ഡ്യൂട്ടി ആണ്. ജോലിക്കിടയില്‍ 'ഈശോയേ, എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ' എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി അനിയത്തി വിളിക്കുന്നു, "ഡാഡിക്ക് ഓക്സിജന്‍ കുറയുന്നു. എന്താ ചെയ്യേണ്ടത്?" മനസ്സിലൂടെ അനേകം കൊറോണ രോഗികളുടെ മുഖങ്ങള്‍ മിന്നി മറഞ്ഞു. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുന്നപോലെ... ഡ്യൂട്ടിക്കിടയില്‍നിന്ന് പെട്ടന്നുതന്നെ എമര്‍ജന്‍സി ലീവ് അറേഞ്ച് ചെയ്തു. വിമാനയാത്രയില്‍ ഉടനീളം അതേ വാക്കുകള്‍ പ്രാര്‍ത്ഥനയായി ഈശോയ്ക്ക് സമര്‍പ്പിച്ചു. ഡാഡി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പതിനഞ്ചു ലിറ്റര്‍ ഓക്സിജന്‍ ഒരു മിനിറ്റില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. രാവിലെ വീട്ടില്‍ എത്തിയശേഷം യാത്രാക്ഷീണം കൊണ്ട് അല്പനേരം കിടന്നുറങ്ങി. കൊറോണരോഗികളെ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക പെര്മിഷന് വേണം. അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ആരംഭിച്ചു. അമ്മയാണ് ഡാഡിക്കൊപ്പം ഉള്ളത്. അമ്മയ്ക്കും പ്രായമായി. അറുപത്തിയേഴ് വയസ്സ്. ആരോഗ്യപ്രശ്നങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ട്. ദൈവത്തിലുള്ള ആശ്രയത്തോടൊപ്പം മകള്‍ നഴ്സ് ആണെന്നത് ഒരു പരിധിവരെ അവരെ ധൈര്യപ്പെടുത്തി എന്ന് പിന്നീട് അവര്‍ പറഞ്ഞിട്ടുണ്ട്. വൈകുന്നേരമായപ്പോള്‍ എന്റെ ശരീരത്തിന്റെ അവസ്ഥ മാറി മറിയുകയാണ്. മുഖം മുതല്‍ കാല് വരെ നീര് വച്ചിട്ടുണ്ട്. ശക്തമായ വേദന. ചില ശാരീരിക അസ്വസ്ഥതകള്‍ ആ നാളുകളില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ സഹനം കഠിനമായി. വീട്ടില്‍ ഞാന്‍ തനിച്ചാണ്. ഈശോ എന്തോ ചെയ്യാന്‍ മനഃപൂര്‍വ്വം പ്ലാന്‍ ചെയ്ത പോലെ... ചിലരുടെ സഹായത്താല്‍ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മാതാപിതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഓടി എത്തിയ എനിക്ക് മറ്റൊരു ആശുപത്രിക്കിടക്ക ഒരുക്കി ഈശോ കാത്തിരുന്നതോര്‍ത്തപ്പോള്‍ ഈശോയ്ക്ക് ചെറിയൊരു 'ഡോസ് ' കൊടുത്തു. ഡാഡിയുടെ അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇല്ല. അമ്മയ്ക്കും കൊറോണ ലക്ഷണങ്ങള്‍. ആശുപത്രിയില്‍ കിടക്കാന്‍ മനസ് അനുവദിക്കുന്നില്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. "ഈശോയേ, നിന്റെ ഹിതം മാത്രം...." ഒരു ദിവസം മനസ്സ് വല്ലാതെ ഭാരപ്പെടുന്നപോലെ... ഒരു വൈദികനിലൂടെ ഈശോ സംസാരിച്ചു. 'നിനക്ക് ശരീരം കൊണ്ട് ചെന്നെത്താന്‍ കഴിയാത്തിടത്ത് നിന്റെ പ്രാര്‍ത്ഥനയാല്‍ ചെന്നെത്താന്‍ കഴിയും.' ശരീരത്തില്‍ ഒരു ശക്തി നിറയുന്നതുപോലെ അനുഭവപ്പെട്ടു. വിശുദ്ധ ഗ്രന്ഥം കയ്യിലെടുത്തു, മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു. ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഡാഡിയുടെ തലയിണക്കരികെ വയ്ക്കാന്‍ പറഞ്ഞു. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഫോണിലൂടെ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. "കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല...." ന്യൂമോണിയ ബാധിച്ചതിനാല്‍ ഡാഡിയുടെ ചെസ്റ്റ് എക്സ്റേ മോശമായിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം ഒന്നര മണിക്കൂര്‍ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് ഫോണിലൂടെ പ്രാര്‍ത്ഥിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കണ്ണുനീര്‍കൊണ്ട് കുതിര്‍ന്നു. വീണ്ടും ഈശോയുടെ ഹിതം എന്ന് ഏറ്റു പറഞ്ഞുകൊണ്ടിരുന്നു. പ്രാര്‍ത്ഥനക്കുശേഷം നാല് മണിക്കൂറുകളോളം ഡാഡി ശാന്തമായി ഉറങ്ങി. പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്നപ്പോള്‍ ഡാഡിയോടു ചോദിച്ചു, "മുഖത്ത് എന്താ ഒരു തെളിച്ചം, അല്പം ഭേദമായപോലെ ഉണ്ടല്ലോ?? ഓക്സിജന്റെ അളവ് കുറച്ചു നോക്കാം" അങ്ങനെ പറഞ്ഞ് ഓക്സിജന്‍ പത്ത് ലിറ്റര്‍ ആക്കി. രാത്രി ആയപ്പോഴേക്കും അഞ്ച് ലിറ്റര്‍ ആക്കി. തൊട്ടടുത്ത ദിവസം ഓക്സിജന്‍ മാസ്ക് മാറ്റി ട്യൂബ് വഴി രണ്ട് ലിറ്റര്‍ ആക്കി. അന്ന് ഒരു എക്സ്റേ കൂടി എടുത്തു. അതിന്റെ ഫോട്ടോ എന്റെ മൊബൈലില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, രണ്ട് ലങ്സിലും ന്യൂമോണിയ ബാധിച്ച എക്സ്റേയുടെ സ്ഥാനത്ത് വളരെ മെച്ചപ്പെട്ട, ക്ലിയര്‍ ആയ, എക്സ്റേ! ഈശോയെ ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ കൊതിച്ചു. അമ്മയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കുറഞ്ഞു. കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് പറഞ്ഞ ശിഷ്യന്മാര്ക്കു കര്‍ത്തൃ പ്രാര്‍ത്ഥന നല്കിയ ഈശോ ഇങ്ങനെ പഠിപ്പിച്ചു. "അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ..." ഗത്സമെന്‍ തോട്ടത്തില്‍ ചോര വിയര്‍ത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശോ ഇപ്രകാരം പറഞ്ഞു, "എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ" (മത്തായി 26/39). മംഗളവാര്‍ത്ത അറിയിക്കാന്‍ എത്തിയ ഗബ്രിയേല്‍ മാലാഖയോട് പരിശുദ്ധ മറിയം പറഞ്ഞു, "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!" (ലൂക്കാ 1/38). വിശുദ്ധ യൗസേപ്പിതാവിനു സ്വപ്ന ദര്‍ശനങ്ങള്‍ ലഭിച്ചതനുസരിച്ച് അദ്ദേഹം അവയെല്ലാം ദൈവഹിതമായി കണ്ട് അനുസരിച്ചു. തിരുക്കുടുംബം നമുക്ക് നല്കുന്ന മാതൃക ദൈവഹിതം നടപ്പിലാക്കുക എന്നതാണ്. നമ്മുടെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും നമുക്കും പ്രാര്‍ത്ഥിക്കാം: 'ഈശോയേ, എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.' ദൈവവചനത്തിന്റെയും ദൈവഹിതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ശക്തി എന്താണെന്ന് ഈശോ കാണിച്ചുതന്നു. അതോടൊപ്പം അനേകര്‍ ഞങ്ങള്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. ഏഴു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. തൊട്ടടുത്ത ദിവസങ്ങളില്‍ എന്റെ മാതാപിതാക്കളും. അവധി കഴിഞ്ഞ് വീട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ഡാഡിയുടെയും അമ്മയുടെയും മുന്പില് മുട്ട് കുത്തി അവരുടെ കരങ്ങള്‍ എന്റെ ശിരസ്സില്‍ വച്ച് അനുഗ്രഹം വാങ്ങി. അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും കണ്ണുനീര്‍ത്തുള്ളികളായി ഒഴുകി ഇറങ്ങി. അവരുടെ പാദങ്ങള്‍ തൊട്ടു വണങ്ങുമ്പോള്‍ ഈശോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു,"നീ എന്റെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം ഓര്‍ക്കുന്നില്ലേ?" ഈശോയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. ഒരു ഫ്ളൈയിംഗ് കിസ്സ് എന്റെ ചങ്കിന്... "അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീര്‍ത്തനങ്ങള്‍ 50/15).
By: Ann Maria Christeena
Moreമാര്‍പാപ്പയുടെ ചുംബനം ഒരു കുഞ്ഞില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷ്യം ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ 2019 മെയ് മാസത്തില്‍ ഞാന്‍ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം മൊത്തം കാണാമെന്നും നേരത്തേ പ്ലാന്‍ ചെയ്തിരുന്നു. സോളിയുടെയും ഭര്‍ത്താവ് ബൈജുവിന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമില്‍ വരുമ്പോള്‍ പാപ്പായില്‍നിന്ന് ക്യാരയ്ക്ക് ഒരു ആശീര്‍വാദം വാങ്ങിക്കണം എന്ന്... അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ സ്വപ്നം മുളയിലേതന്നെ ഒന്ന് നുള്ളാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. അവസാനം, ''ഞാന്‍ മാക്സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വേണം വരാന്‍'' എന്ന നിര്‍ദേശം നല്കി. പാപ്പ തലയില്‍ കൈവച്ച് ഒന്ന് ആശീര്‍വദിച്ചാല്‍ ക്യാരമോള്‍ സംസാരിച്ച് തുടങ്ങും എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്താറുള്ള പൊതു കൂടികാഴ്ചയ്ക്കുള്ള അവസരം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാന്‍വേണ്ടി ഞാന്‍ യൂറ്റിയൂബില്‍ വത്തിക്കാന്‍ ന്യൂസിന്റെ വീഡിയോകള്‍ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതു കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാര്‍പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി ആശീര്‍വാദം നല്‍കാനായി കടന്ന് പോകാറുണ്ട്. ആ വഴികള്‍ ഒക്കെ മനസിലാക്കി ബുധനാഴ്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേയ്ക്ക് പോയി. നല്ല തണുപ്പത്ത് മൂന്ന് മണിക്കൂര്‍ ക്യൂ നിന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിനുള്ളില്‍ കയറാനുള്ള പരിശോധനകള്‍ എല്ലാം നടത്തി. എയര്‍പോര്‍ട്ടില്‍ നടത്തുന്ന ശൈലിയിലുള്ള പരിശോധനകളാണ് അവിടെ നടത്തുക. ഞാന്‍ പറഞ്ഞതനുസരിച്ച് സോളി ക്യാരമോളെ വെള്ളവസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ മുന്‍നിരയില്‍ നില്ക്കാന് അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികള്‍ ഒന്നിക്കുന്ന ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഏകദേശം 8.45 ആയപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളുടെ ഇടയില്‍ കൂടി കടന്നുവന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാരമോളുടെ ജാക്കറ്റ് ഊരി. 'കൊച്ചിന് തണുപ്പടിക്കും' എന്ന മാതൃഹൃദയത്തിന്റെ നൊമ്പരം, ഞാനും 'കൊച്ചിന്റെ അപ്പനും' അത്ര കാര്യമായി പരിഗണിച്ചില്ല. ''ഉടുപ്പിന് മുകളില്‍ സ്വെറ്റര്‍ ഉണ്ട്, അതിനാല്‍ 5 മിനിറ്റ് തണുപ്പടിച്ചാലും സാരമില്ല'' എന്നായിരുന്നു ഞങ്ങളുടെ എതിര്‍വാദം. കാരണം മറ്റൊന്നുമായിരുന്നില്ല, ചെറിയ കുട്ടികളുടെ വെള്ള വസ്ത്രം പെട്ടെന്ന് മാര്‍പാപ്പയുടെ ശ്രദ്ധ പിടിച്ച് പറ്റും. അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ സഞ്ചരിക്കുന്ന പാപ്പാമൊബൈല്‍ അടുത്ത് എത്തി. ക്യാരയെ കൈകളില്‍ എടുത്ത് മാര്‍പാപ്പയുടെ ബോഡി ഗാര്‍ഡിനുനേരെ നീട്ടി. ദൈവാനുഗ്രഹത്താല്‍ പാപ്പാമൊബൈല്‍ സ്പീഡ് കുറച്ചു. ഒരു ബോഡി ഗാര്‍ഡ് ക്യാരമോളെ വാങ്ങി ഫ്രാന്‍സിസ് പാപ്പായുടെ നേരെ നീട്ടി. മാര്‍പാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയില്‍ ഒരു ചുംബനം നില്‍കി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാരമോളും കൗതുകത്തോടെ ഫ്രാന്‍സിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു, വിശ്വസിക്കാന്‍ പറ്റുന്നില്ല, വലിയ ഒരു അനുഗ്രഹം. സോളിയുടെ മൂത്ത മകന് അലനും സുഹൃത്തായ മറ്റൊരു ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ ആറും നാലും വയസ് പ്രായമുള്ള അവരെ തിരക്കിനിടയില്‍ എടുത്തുയര്‍ത്താന്‍ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്ന് പോയപ്പോള്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാള്‍ക്ക് എങ്കിലും പാപ്പായുടെ ആശീര്‍വാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി. ഇനിയാണ് ക്ലൈമാക്സ്! ക്യാരയെ മാര്‍പാപ്പ ആശീര്‍വദിച്ച സന്തോഷത്തില്‍ കോണ്‍വെന്റില്‍ തിരിച്ച് എത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ക്യാരയുടെ വിളി, 'അമ്മേ!!' എല്ലാവരും അത്ഭുതം കൂറി. ഏകദേശം 11 മാസം ആയിട്ടും 'കമാ'ന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര 'അമ്മേ... അപ്പാ' എന്നൊക്കെ പറയാന്‍ തുടങ്ങി. തീര്‍ച്ചയായും ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം ശരിക്ക് അങ്ങ് ഏറ്റു. അന്നുമുതല്‍ ഇന്നുവരെ ക്യാരമോളുടെ വായ് അടപ്പിക്കാന്‍ പാടുപെടുകയാണ് എന്റെ സഹോദരി സോളി. അഹറോന് ദൈവം നല്കിയ അനുഗ്രഹത്തെക്കുറിച്ച് തിരുവചനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ, ''മോശ അവനെ വിശുദ്ധതൈലംകൊണ്ട് അഭിഷേചിച്ച് നിയോഗിച്ചു. കര്ത്താവിന് ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനുംവേണ്ടി അവനും അവന്റെ പിന്ഗാമികള്ക്കും ആകാശംപോലെ നിത്യമായ ഒരു ഉടമ്പടിയാണ് അത്'' (പ്രഭാഷകന്‍ 45/15). കര്‍ത്താവിന്റെ അഭിഷിക്തരില്‍നിന്ന് ലഭിക്കുന്ന ആശീര്‍വാദം എത്രമാത്രം ശക്തമാണെന്ന് നമുക്ക് മറക്കാതിരിക്കാം.
By: Sister Soniya Therese D.S.J
Moreകൊവിഡ്നിമിത്തം ശ്വസനം വിഷമകരമായിത്തീര്ന്നതിനാല് ഫ്രാന്‍സിസ്കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന്‍ നല്‍കിക്കൊണ്ട് ഫ്രാന്‍സിസ്കോ പറഞ്ഞു, "ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്‍കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക." ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്കോ ബ്രിട്ടോ. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അദ്ദേഹത്തിന് ആശുപത്രിക്കിടക്കയിലും കരുത്തുപകര്‍ന്ന മരുന്നായിരുന്നു ജപമാലപ്രാര്‍ത്ഥന. എന്നാല്‍ ഇരുപത്തഞ്ചുകാരനായ നഴ്സ് റൂബന്‍ കാവല്കാന്റെയുടെ ഹൃദയം തൊട്ട ആ ജപമാല പിന്നീട് അവന്റെ സ്വന്തമായിത്തീരുകയാണുണ്ടായത്. കാരണം ഫ്രാന്‍സിസ്കോ മരണത്തിലേക്ക് നടന്നുപോയി. പക്ഷേ അദ്ദേഹം സമ്മാനിച്ച ജപമാല റൂബന്റെ വിശ്വാസജീവിതത്തിന് പുതിയ ഉണര്‍വ് നല്‍കുകയാണ്. റൂബന്തന്നെയാണ് ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. "നിര്‍ഭാഗ്യവശാല്‍, ഈ ലോകത്തുവച്ച് നിങ്ങള്‍ക്ക് ഈ ജപമാല തിരികെനല്കാന് എനിക്ക് കഴിയില്ല. പക്ഷേ, പരിശുദ്ധ മാതാവ് നിങ്ങളെ സ്വര്‍ഗത്തില്‍ സ്വീകരിക്കുമെന്ന് എനിക്കറിയാം," റൂബന്‍ തന്റെ കുറിപ്പില്‍ എഴുതി. അദ്ദേഹം പറഞ്ഞ വചനം ഉദ്ധരിച്ചാണ് റൂബന്‍ അവസാനിപ്പിക്കുന്നത്, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റുന്നു (റോമാ 8/28)
By: Shalom Tidings
Moreപരിശുദ്ധാത്മാവിന്റെ അഭിഷേകം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റം വായിച്ചു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. യേശു 'പാറ' എന്ന് വിളിച്ച പത്രോസിനെ പാറയാക്കിമാറ്റിയത് പരിശുദ്ധാത്മാവാണ്. നമ്മില്‍ ദൈവഹിതം നിറവേറ്റപ്പെടാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്നെ നന്നാക്കേണ്ട ഉത്തരവാദിത്വം പരിശുദ്ധാത്മാവിനെ ഏല്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കുകമാത്രം ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം വെളുപ്പിന് രണ്ട് മണിക്ക് ഉണര്‍ന്നു. പിന്നെ ഉറക്കമൊന്നും വന്നില്ല. അതിനാല്‍ ആ സമയത്ത് പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. സമയം നാലര ആയപ്പോള്‍ ഉറക്കം വന്നു. കിടക്കാനായി ശ്രമിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പറഞ്ഞു, "നീ ഇപ്പോള്‍ കിടക്കണ്ട, കിടന്നാല്‍ ആറരയ്ക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിക്കാതെ വരും." "ഇല്ല, ഞാന്‍ പൊയ്ക്കോളാം. പ്ലീസ് ഒന്ന് കിടക്കട്ടെ" ഇങ്ങനെ പറഞ്ഞ് ഞാന്‍ കിടന്നു. പരിശുദ്ധാത്മാവ് പറഞ്ഞതുപോലെ പിന്നെ ഞാന്‍ എഴുന്നേറ്റില്ല, ഉറങ്ങിപ്പോയി. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ഞാന്‍ ചോദിച്ചു, "പരിശുദ്ധാത്മാവേ, ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണ് അങ്ങയുടെ ദൈവികശക്തി എന്നില്‍ പ്രവര്ത്തിക്കാതെയിരുന്നത്?" പരിശുദ്ധാത്മാവ് പറഞ്ഞു, "എളിമയും അനുസരണവും ഉള്ള ആത്മാവില്‍ മാത്രമേ എന്റെ ദൈവികശക്തി പ്രകടമാവുകയുള്ളൂ." ഞാന്‍ കുറച്ചു സമയം കട്ടിലില്‍ ഇരുന്നുകൊണ്ട് പത്രോസിനെക്കുറിച്ച് ചിന്തിച്ചു. 'പത്രോസേ നീ പാറയാകുന്നു, ഈ പാറമേല്‍ എന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല' എന്ന് യേശു പറഞ്ഞപ്പോള്‍ സ്വാഭാവികമായും പത്രോസിന് തന്നില്‍ത്തന്നെ ഒരു അഭിമാനവും സന്തോഷവും കുറച്ച് അഹങ്കാരവും ഒക്കെ തോന്നിയിരിക്കണം. ശിഷ്യന്മാരില് ഏറ്റവും പ്രധാനിയായും യേശുവിന്റെ വലംകൈയായും യേശുവിനെ സ്നേഹിച്ച് നടന്നിട്ടുണ്ടാവും. ആ പത്രോസ് തന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞിട്ടുപോലും പത്രോസ് വിശ്വസിച്ചില്ല. യേശു പാറ എന്ന് വിളിച്ച പത്രോസിന് അത്രമേല്‍ തന്നില്‍ത്തന്നെ ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. തുടര്‍ന്ന് യേശുവിന്റെ നോട്ടത്തില്‍ ഉള്ളുരുകി കരഞ്ഞപ്പോള്‍ പത്രോസിന്റ അഹന്തയാണ് ഇല്ലാതായത്. ഞാന്‍ ഒന്നും അല്ല എന്നുള്ള തിരിച്ചറിവ്. അപ്പോള്‍ യേശു ചെയ്തത് മറ്റൊന്നാണ്. 'നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, എന്റെ എല്ലാം വാഗ്ദാനങ്ങള്‍ക്കും നീ യോഗ്യനാണ്' എന്ന് മനസ്സിലാക്കി കൊടുത്തു. ടിയാന് എന്ന സിനിമയിലെ ഒരു മാസ് ഡയലോഗ് ഉണ്ട്, 'എന്തുകൊണ്ടാണ് ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങുന്നത് എന്നറിയാമോ? അഹന്ത, അതില്ലാതാകാന്‍. അഹന്ത ഇല്ലാത്ത ഉടല് പൊള്ളുന്ന ആല പോലെയാണ്. ആ ആലയിലേ ദിവ്യശക്തിയുടെ ഉരുക്കിന് നിറയാനാവൂ. അങ്ങനെ നിറഞ്ഞാലേ അതൊരു ജീവിക്കുന്ന ആയുധമാകൂ... വജ്രായുധം!' ഈ ഡയലോഗില്‍ പറയുന്നതാണ് പത്രോസിന് സംഭവിച്ചത്. പിന്നീട് നാം കാണുന്നത് പത്രോസ് കടന്നുപോകുമ്പോള്‍ അവന്റ നിഴലെങ്കിലും പതിക്കുന്നതിനു വേണ്ടി തെരുവീഥികളില്‍ കൊണ്ടുവന്ന് രോഗികളെ കട്ടിലില്‍ കിടത്തുന്ന കാഴ്ചയാണ്. കാരണം അവന്റെ നിഴല്‍ വീണാല്‍പ്പോലും രോഗസൗഖ്യം ലഭിക്കുമായിരുന്നു. ഇതെല്ലാം ചിന്തിച്ച് ഞാന്‍ പരിശുദ്ധാത്മാവിനോട് ചോദിച്ചു, "പരിശുദ്ധാത്മാവേ, അഹം ഇല്ലാതാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?" പരിശുദ്ധാത്മാവ് പറഞ്ഞു, "നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും ഇരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത് (ഏശയ്യാ 58/14). രണ്ട്- ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും എന്ന് അരുള്‍ച്ചെയ്ത കര്‍ത്താവ് എപ്പോഴും വിശ്വസ്തനാണ്. അതിനാല്‍ നീ പ്രാര്‍ത്ഥിക്കുക, നിന്റെ കുറവുകള്‍ യേശുവിന്റെ പുണ്യങ്ങളോട് ചേര്‍ത്ത് പിതാവിന് സമര്‍പ്പിക്കുക."
By: Shalom Tidings
Moreഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരിയുടെ കുഞ്ഞിന്റെ കണ്ണില്‍ അറിയാതെ കത്തി കൊണ്ടു. എന്നാല്‍ ദൈവകൃപയാല്‍ ചെറിയ മുറിവുമാത്രമേ ഉണ്ടായുള്ളൂ. ഡോക്ടര്‍ മരുന്നു നല്കി. മരുന്ന് ഒഴിക്കുമ്പോഴുള്ള നീറ്റല്‍ കാരണം കുഞ്ഞ് കരച്ചിലാണ് എന്ന് കൂട്ടുകാരി പങ്കുവച്ചു. ഈ സംഭവങ്ങളൊക്കെ ഞാന്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ഞങ്ങളുടെ രണ്ടുവയസ്സുകാരി മകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ അവള് ഇങ്ങനെ പറയും: "ഈശോയേ, ഇസവാവേടെ വാവു മാറ്റണേ... " എന്തായാലും ഇസവാവയുടെ കണ്ണ് സുഖമായി. ആ സമയത്ത് കൂട്ടുകാരി കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വളരെ വിദഗ്ധനാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു വയസ്സു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് കോങ്കണ്ണ് വരാറുള്ള എന്റെ കുഞ്ഞിനെയും അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ ശിശുക്കള്‍ക്കായുള്ള പ്രത്യേക നേത്രരോഗവിദഗ്ധനെ കാണിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതോടൊപ്പം കുഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം കുറച്ച് മാസങ്ങളായി അവള് മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പാട്ടുകള്‍ കാണുന്നുണ്ടായിരുന്നു. കോങ്കണ്ണിന്റെ കാരണം അതല്ലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണിന് മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടമായതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കറിയാം അവരെ മൊബൈലില്‍നിന്നും അകറ്റി നിര്‍ത്തുക വളരെ പ്രയാസമാണെന്ന്. പലപ്പോഴും നമ്മള് തോറ്റുപോകും. ഇനി ചില രഹസ്യങ്ങള്‍ പറയാം. രഹസ്യമെന്നു പറയാന്‍ കാരണം ഇത് എഴുതുമ്പോള്പോലും എനിക്കും എന്റെ ഈശോയ്ക്കും മാതാവിനും മാത്രമേ ഇതിനെക്കുറിച്ച് അറിയുകയുള്ളു. എന്റെ കുഞ്ഞ് രാത്രി വളരെ വൈകിയാണ് ഉറങ്ങുക. അവളെ എടുത്തുകൊണ്ട് താരാട്ട് പാടി ഞാന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരാറുണ്ട്. ഓഫിസിലെ ജോലി, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കഴിഞ്ഞ് കുഞ്ഞിനെയുറക്കാനുള്ള ഈ തത്രപ്പാട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുറേ നേരം ഇങ്ങനെ നടന്നുകഴിയുമ്പോള്‍ ഒന്ന് ഇരിക്കാന്‍ കൊതി തോന്നും. പക്ഷേ ഇരിക്കാന്‍ അവള് സമ്മതിക്കില്ല. അര്‍ധരാത്രി കുഞ്ഞിനെ കരയിച്ചാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥരുടെ കുടുംബത്തിനും ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി സഹിക്കും. എന്നിട്ട് ഞാന്‍ അത് മാതാവിന്റെ കൈയില്‍ കൊടുക്കും. എന്തിനാണെന്നോ? നാളെ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് അവളുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ സാധിക്കാന്‍. അവളുടെ ജീവിതത്തില്‍ ഇച്ഛകളോട് 'നോ' പറയാന്‍ അവള്‍ക്ക് കരുത്ത് ലഭിക്കാനായി അവളുടെ അമ്മ ഇപ്പോള്‍ 'നോ' പറയുന്നു. എന്നിട്ട് മാതാവുവഴിയായി ഈശോയ്ക്കു നല്കുന്നു. ആത്മീയജീവിതത്തില്‍ ഇച്ഛകളോട് നോ പറഞ്ഞു പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയധികം ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നോ അത്രയധികം പരിശുദ്ധാത്മാവിന് എന്നില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അങ്ങനെയൊരു നോമ്പ് പോലും എടുക്കുകയുണ്ടായി. എന്തൊക്കെ ചെയ്യാന്‍ തോന്നുന്നോ അതിനോടെല്ലാം നോ പറയുക. ഏതായാലും കുഞ്ഞുനിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അവള്‍ക്കായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി കണ്ണിന്റെ കഥയിലേക്കു തിരിച്ചുവരാം. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "കുഞ്ഞ് ഫോണ്‍ നോക്കിയാല്‍ ഇസവാവയ്ക്ക് വാവു വന്നതുപോലെ കുഞ്ഞിനും വരും. അപ്പോള്‍ ഡോക്ടറങ്കിള്‍ മരുന്ന് തരും. കണ്ണ് നീറും." ഏതായാലും സംഗതി ഏറ്റു. മാസങ്ങള്‍ കടന്നുപോകുന്നു... പിന്നീട് ഇന്നുവരെ അവള് ഫോണില്‍ നോക്കിയിരുന്നിട്ടില്ല, ഫോണ്‍ വേണമെന്നു പറഞ്ഞ് വാശി പിടിച്ചിട്ടില്ല. ഞങ്ങള്‍ ഫോണ്‍ നോക്കുമ്പോള്‍ ഒന്ന് പാളി നോക്കിയിട്ട് ചോദിക്കും 'ഇതാരാ?' അത്രമാത്രം. ചിലപ്പോള്‍ ആത്മഗതം പറയുന്നതും കേള്‍ക്കാം... "ഇസവാവയ്ക്ക് വാവൂ... ഡോക്ടറങ്കിള്‍ മന്നു കൊത്തു... നീറും..." ചെറുപ്പത്തില്‍ ടി.വി കാണാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വഴക്കുപിടിച്ചിട്ടുള്ള എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇവള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന്. പക്ഷേ ഇന്നാണ് അവള്‍ക്കുവേണ്ടി എന്റെ ഇച്ഛകളെ നിയന്ത്രിച്ചിരുന്നതും അത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിരുന്നതും ഓര്‍മവന്നത്. അതെല്ലാം അവള്‍ക്ക് ഇന്ന് കൃപയായി ലഭിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കു തോന്നുകയാണ്. ഇത് വായിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യപൂര്ണയായ അമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോഴെല്ലാം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോകാറുണ്ട്. എന്നാലും എനിക്ക് മാതാവിനെ വിശ്വാസമാണ്. 'പെര്‍ഫക്ട് ആയതിനുശേഷം പുണ്യങ്ങള്‍ അഭ്യസിക്കുക എനിക്ക് സാധ്യമല്ല എന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ട് 'ഞാന്‍ ഇങ്ങനെയൊക്കെയാണ്' എന്ന് പറഞ്ഞ് എന്റെ നിസ്സഹായതയില്‍ സഹായത്തിനായി മാതാവിനെ നോക്കും. അപ്പോഴാണ് ഇങ്ങനെയുള്ള 'സൂത്രപ്പണികള്‍' ചെയ്യാനുള്ള കൃപ ലഭിക്കുന്നത്.ډ
By: Ans Jose
Moreമക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ 'ശില്പം' പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള് സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള് സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന് അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു. ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള് ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്, അത് തിരികെ നല്‍കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന് ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന് ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. "അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു" (1 രാജാക്കന്മാര് 3/1). അതേ സമയം, ദൈവം തന്റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്ത്താവിന് നല്‍കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
By: Shalom Tidings
Moreഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്. ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ഗ്രാന്റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്റ്മായോടും ആന്റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന് ഞാന്‍ തീരുമാനിച്ചു. 2012-ലെ ഈസ്റ്റര്‍തലേന്ന് എന്റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്. കത്തോലിക്കനാകാനുള്ള കാരണങ്ങള്‍ ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും. കത്തോലിക്കാവിശ്വാസത്തിന്റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് 'അഹ'ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്നിന്ന് രക്ഷിച്ച് അതിന്റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍. അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. "ശത്രുക്കളെ സ്നേഹിക്കുക," "ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്" തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്റെ എല്ലാ പ്രബോധനങ്ങളും തന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ മുറിയാത്ത പിന്തുടര്ച്ചയില്, പത്രോസിന്റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്.... താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്‍കുമെങ്കിലും കത്തോലിക്കാസഭ തന്റെ പ്രബോധനങ്ങളില്‍ സത്യത്തിന്റെ കാവലാളായിത്തന്നെ നില്ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന് സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള് ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്റെ തൂണെന്ന് വിശ്വസിക്കാനാവില്ല. യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്! എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു. കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്. ഇനിയും കാരണങ്ങള്‍ ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും. അകത്തോലിക്കരായ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
By: Dartanian Edmonds
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreതന്നെ അലട്ടുന്ന ഭാവികാര്യങ്ങള്‍ കൗണ്‍സലിംഗിലൂടെ അറിയുമെന്ന് പ്രതീക്ഷിച്ച പെൺകുട്ടിക്കുണ്ടായ അനുഭവങ്ങള്‍ 2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈശോ തൊട്ടപ്പോള്‍!! അടുത്ത ദിവസത്തെ ഒരു സെഷന് നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു 'ഫീല്‍.' പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു. ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. "നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്" (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു. ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ... കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന് ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു. "...നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു." കര്‍ത്താവിന്റെ കരങ്ങളില്‍ സുരക്ഷിതമായ, എന്റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു. ഈശോയുടെ നാമത്തില്‍ പേഴ്സ് തുറന്നപ്പോള്‍... പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്ച്ചയിടാന് തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്ച്ചയിടാന് എടുക്കുന്നത്. സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു. രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള് തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി. അമ്പരപ്പിച്ച ഫോണ്‍വിളി അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്. സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്റ്മെന്റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്റെ ഈശോയ്ക്ക് നന്ദി. തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്റെ ജീവിതത്തില്‍, "കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും" (ലൂക്കാ 6/38).
By: Tresa Tom T
More