Home/Evangelize/Article
Trending Articles
കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന് ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു ‘ഫാന്‍സ് അസോസിയേഷന്’ മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.
ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന് ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്.
അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്?
ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, “എന്നെ അനുഗമിക്കുക!” ‘
ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു… ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി.
മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ ‘ക്വാളിഫൈഡ്’ ആക്കി മാറ്റുന്ന ചങ്ക് നസ്രായന് …നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ.
“എന്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29)
സാബത്തില്‍ ശിഷ്യന്മാര് ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്റെ ശിഷ്യന്മാര് ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക.
ഭൂലോകത്തിന്റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു.
അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു.
ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ?
ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല.
ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന് എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.’
ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ… കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള് നമ്മുടെ ചങ്ക് നസ്രായന്റെ ചങ്കില് ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്റേതാണ്. നിനക്ക് എന്റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്.
ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു.
എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന് സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്… ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി… “എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും” (ഫിലിപ്പി 4/19).
സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന് ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു… ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന് കടന്നുവരും…
ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന് വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍….
“നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും” (ഏശയ്യാ 54/10-12)
ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു… അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു…
പക്ഷേ ഈശോ വേറെ ലെവല്‍ ആണ്… രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്റെ ഒരു വലിയ വേര്‍ഷന്‍ നിന്റെ ജീവിതത്തിലും അവന് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. “യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന് 13/7)
ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന് നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍… “കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും” (ഹോസിയ 2/14).
Ann Maria Christeena
ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ 'ഒളിച്ചേ, കണ്ടേ' കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. "ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?" നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു. കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു... R . A . FACTOR. നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, "ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം." ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, "ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?" ഞാന്‍ ഡോക്ടറോട് പറഞ്ഞു, "ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?" എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു. ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, "ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക..." ഈശോയും ഞാനും ഭയങ്കര 'സെന്റി'യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ. ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു. ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ് 'എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും. ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി. "ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!" (ജ്ഞാനം 9/16-17). ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്. "അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായര്‍ 4/13).
By: Ann Maria Christeena
Moreനമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില 'റോസാച്ചെടികള്‍'.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്ക്കാന് നാമെന്താണ് ചെയ്യേണ്ടത്? എന്റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്റെ പൂന്തോട്ടത്തിന്റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല. അപ്പോഴതാ പിശാചിന്റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന് എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന് എന്നോടു പറഞ്ഞു, "ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്റേതാണ്." ഞാന്‍ പറഞ്ഞു 'ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്റേതാവുക. അത് എന്റേതുമാത്രമാണ്.' ജോളിചാച്ചന് പറഞ്ഞു: 'അല്ല അത് എന്റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.' ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്ക്കുന്ന ആ റോസച്ചെടി എന്റേതാണെന്നും ജോളിചാച്ചന് അതിന്മേല് അവകാശമില്ലെന്നും അതിന്മേല് തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന് താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്റെ റോസച്ചെടി പൂന്തോട്ടത്തിന്റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന് അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന് പറഞ്ഞു, "ഈ റോസച്ചെടി ഇപ്പോള്‍ എന്റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്റേതാണെന്ന് മിണ്ടിപ്പോകരുത്." ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന് ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല. ജോളിചാച്ചന് വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന് കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്റി ഇടപെട്ടു. ആന്റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും." പക്ഷേ ആന്റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, "പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല." അവസാനം ആന്റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി...! അത് അന്തകാലം ഇത് ഇന്തകാലം "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും" എന്ന ആന്റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്ക്കുമായിരുന്നു. എന്റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. 'മോളേ, നീയെങ്കിലുമൊന്നടങ്ങ്' എന്ന് പണ്ട് ആന്റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം! ഇതെങ്ങനെ കഴിഞ്ഞു? ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്' എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. "കുഞ്ഞേ, അതെന്റെ മക്കളെപ്രതിയാ... അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്റെ ഓരോ വഴികള്‍." വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും സ്ത്രീപുരുഷസമത്വം ദൈവത്തിന്റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു "സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7) എന്ന്. അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്. പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന് അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്. ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു" (ഫിലിപ്പി 2/6-10). ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന് തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവന് സംതൃപ്തനാകും." പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും. പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. "ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7). ആവേ മരിയ.
By: Stella Benny
Moreഎന്റെ കാലില്‍ ഒരു തോട്ടപ്പുഴു കടിച്ചു. 2022 സെപ്റ്റംബര്‍മാസത്തിലായിരുന്നു ആ സംഭവം ഉണ്ടായത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുറിവ് പഴുക്കാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോയി മുറിവ് വച്ചുകെട്ടിയെങ്കിലും അത് വീണ്ടും പഴുത്തു. തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പോയി ചികിത്സിച്ചു. എന്നിട്ടും കുറഞ്ഞില്ല. മുറിവ് കൂടുതല്‍ ആഴത്തില്‍ വ്രണമായി മാറി. ആയുര്‍വേദ ചികിത്സയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ സഹിക്കാന്‍ കഴിയാത്ത വേദന നിമിത്തം നടക്കാനാവാതെയായി. ആ സമയത്ത് മറ്റൊരു ആശുപത്രിയില്‍ പോയപ്പോള്‍ അവിടത്തെ ഡോക്ടര്‍ സ്കാന്‍ ചെയ്തുനോക്കി. അപ്പോഴാണറിയുന്നത്, കാലില്‍ വെരിക്കോസ് വെയിന്‍ നന്നായി ബാധിച്ചിട്ടുണ്ടെന്നും ആ ഞരമ്പുകള്‍ കാലുകളുടെ മാംസത്തിലേക്കാണ് തടിച്ചിരിക്കുന്നതെന്നും. അങ്ങനെയൊരു ഞരമ്പിലാണ് പുഴു കടിച്ചിരിക്കുന്നത്. അതിനാല്‍ മുറിവ് ഉണങ്ങാന്‍ വിഷമമാണ് എന്ന് പറഞ്ഞു. നാല് പ്രാവശ്യം ഞങ്ങള്‍ ആ ആശുപത്രിയില്‍ പോയി. അപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, "ഓപ്പറേഷന് ചെയ്ത് ഈ ഞരമ്പ് എടുത്തുകളയുകയോ ലേസര്‍ ചികിത്സയിലൂടെ മുറിവ് കരിക്കുകയോ ചെയ്യണം." അടുത്ത ദിവസം അഡ്മിറ്റാകാം എന്നുപറഞ്ഞ് ഞങ്ങള്‍ ആശുപത്രിയില്‍നിന്നും പോന്നു. വേദനമൂലം കടുത്ത വേദനാസംഹാരി ഗുളികകള്‍ കഴിച്ചാണ് രാത്രി ഞാന്‍ ഉറങ്ങിയിരുന്നത്. ആ സമയത്ത് 2023 ഫെബ്രുവരി 5-ന് ഭര്‍ത്താവ് ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാന കഴിഞ്ഞ് വന്നപ്പോള്‍ കൈയില്‍ ഒരു ശാലോം ടൈംസ് മാസിക ഉണ്ടായിരുന്നു. ഒരു ചേട്ടന് കൊടുത്തതാണ്. അതുകണ്ടതേ കര്ത്താവിന് എന്നോട് എന്തോ പറയാനുണ്ടെന്ന് എനിക്ക് തോന്നി. ഞാന്‍ വേഗം മാസിക വാങ്ങി തുറന്ന് വായിക്കാന്‍ തുടങ്ങി. അത്ഭുതമെന്ന് പറയട്ടെ ഞാന്‍ ആദ്യം വായിച്ചത് 'പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും' എന്ന അനുഭവസാക്ഷ്യമാണ്. ആ അനുഭവക്കുറിപ്പിലെ അതേ നേര്‍ച്ച നേര്‍ന്നാല്‍ എനിക്കും രോഗശാന്തി ഉണ്ടാകുമെന്ന് മനസ് പറഞ്ഞു. ആ നിമിഷത്തില്‍, ഞാനും സാക്ഷ്യപ്പെടുത്താമെന്നും 100 മാസിക വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നു. കര്‍ത്താവ് അത്ഭുതം പ്രവര്‍ത്തിച്ചു. എന്നും മുറിവ് കെട്ടിയാല്‍ അസഹനീയ വേദന ഉണ്ടാകുമായിരുന്നു. അന്ന് മുറിവ് ഡ്രസ് ചെയ്തുകഴിഞ്ഞ് വലിയ വേദന വന്നില്ല. മാത്രവുമല്ല, വേദനയില്ലാതെ ഉറങ്ങാനും സാധിച്ചു. പിന്നീട് ഞാന്‍ വേദനസംഹാരിഗുളികകള്‍ കഴിച്ചിട്ടില്ല. ഓപ്പറേഷനോ ലേസര്‍ ചികിത്സയോ കൂടാതെ മുറിവ് ഉണങ്ങാന്‍ തുടങ്ങി. ക്രമേണ മൂന്ന് മാസങ്ങള്‍കൊണ്ട് കാല് പൂര്‍ണമായി സൗഖ്യമായി. ഇപ്പോള്‍ വീട്ടില്‍നിന്നും നടന്ന് വിശുദ്ധ കുര്‍ബാനക്ക് പോകുന്നു. സൗഖ്യത്തിന് ഒരായിരം നന്ദി, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ!
By: Shalom Tidings
Moreജെറാമിന് മറക്കാനാവാതെ ആ സ്വപ്നം മനസിലങ്ങനെ തങ്ങിനില്ക്കുകയാണ്. ഇതായിരുന്നു സ്വപ്നം: ജെറോം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്‍ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്‍ന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് തലയുയര്‍ത്തി നോക്കാന്‍ ധൈര്യപ്പെട്ടില്ല. "ആരാണ് നീ?" ക്രിസ്തുവിന്റെ ചോദ്യം. "ഞാന്‍ ജെറോം, ഒരു ക്രിസ്ത്യാനി" അതായിരുന്നു മറുപടി. ഉടനെവന്നു ക്രിസ്തുവിന്റെ പ്രതികരണം, "നീ നുണ പറയുന്നു!" മുഖമടച്ച് ഒരടി കിട്ടിയ പോലെ തോന്നി ജെറോമിന്. "ഞാന്‍ ക്രിസ്ത്യാനിയാണ്" ജെറോം വിളിച്ചുപറഞ്ഞു. "അല്ല, നീ സിസെറോയുടെ ആളാണ്. നീ ക്രിസ്ത്യാനിയല്ല!" ക്രിസ്തുവിന്റെ വാക്കുകള്‍ മുഴങ്ങി. സ്വപ്നവും മാഞ്ഞു. ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ജെറോമിന് ഉത്തമസാഹിത്യകൃതികള്‍ വായിക്കാന്‍ ഏറെ താത്പര്യമായിരുന്നു. പ്ലോട്ടസിന്റെയും വെര്‍ജിലിന്റെയും സിസെറോയുടെയും കൃതികള്‍ അദ്ദേഹം വായിച്ചുകൂട്ടി. എന്നാല്‍ ഈ സ്വപ്നം ജെറോമിനെ മാറ്റിച്ചിന്തിപ്പിച്ചു. ദൈവവചനത്തിന് പ്രാമുഖ്യം നല്‍കണമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായി. പില്ക്കാലത്ത് വേദപാരംഗതനായി മാറിയ ജെറോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്. യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്റെ യഥാര്‍ത്ഥപേര്. 340ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 360ല്‍ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്നാനം നല്‍കിയത്. ഡാല്‍മാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ ചിത്രങ്ങളില്‍ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട്. കാരണം തന്റെ വിശ്വാസതീക്ഷ്ണത കൊണ്ട് 'ഡാല്‍മാത്തിയയിലെ സിംഹം' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം നല്കി. നിര്‍ഭാഗ്യവശാല്‍, അവന് അതോടൊപ്പം ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലൗകികവഴിയും പഠിച്ചു. ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കഠിനപ്രലോഭനങ്ങളാല്‍ ബുദ്ധിമുട്ടിയ കാലത്ത്, മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോള്‍, സിറിയയില്‍, തെക്കുകിഴക്കന്‍ അന്ത്യോക്യയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് ജെറോം. പിന്നീട് നാലുകൊല്ലം മരുഭൂമിയില്‍ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചെലവഴിച്ചു. ഒരു ജൂതസന്യാസിയില്‍നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു. അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയില്‍നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പോപ്പ് ഡമാസസ് റോമില്‍ നടന്നിരുന്ന ഒരു സൂനഹദോസില്‍ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാന്‍ അദ്ദേഹത്തെ ഏല്പിച്ചു. ഗ്രീക്കിലും ഹീബ്രുവിലും ലഭ്യമായിരുന്ന വിശുദ്ധ ഗ്രന്ഥം മുഴുവനും അദ്ദേഹം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഏറെ ശ്രമകരമായ ആ ജോലിക്ക് മുപ്പത് വര്‍ഷത്തിലധികം ചെലവാക്കേണ്ടിവന്നു. 'വുള്‍ഗാത്ത' എന്നാണ് അദ്ദേഹം തയാറാക്കിയ ലാറ്റിന്‍ പരിഭാഷ വിളിക്കപ്പെടുന്നത്. തെന്ത്രോസ് (ട്രെന്റ്) സുനഹദോസില്‍ അത് സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ പോയിട്ടുള്ള അനുഭവങ്ങള്‍, പരന്ന യാത്രകള്‍, പ്രായശ്ചിത്തജീവിതം... എല്ലാം തിരുവചനങ്ങള്‍ ഏറ്റവും നന്നായി വിവര്‍ത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു. അദ്ദേഹത്തിന്റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണര്‍ത്തുന്ന എഴുത്തുകളും ജെറോമിന് അനേകം അനുയായികളെ നല്കി, അതില്‍ റോമിലെ ധാരാളം ക്രൈസ്തവ വനിതകളും ഉള്‍പ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേര്‍ വിശുദ്ധരായി മാറി. പോപ്പ് ഡമാസസ് 384-ല്‍ കാലംചെയ്തുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്ലഹേമില് ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാര്ക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങള്‍ക്കായി ഭവനങ്ങളും പണിതു. രക്ഷകന്റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയില്‍ അദ്ദേഹം പോയി പാര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഒരു വിദ്യാലയവും ഒരു സത്രവും പണിതു. ജോസഫും മേരിയും ഒരിക്കല്‍ക്കൂടി ബേത്ലഹേം സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ് സത്രം പണിതതെന്ന് അതേക്കുറിച്ച് പറയപ്പെടുന്നു. ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും തൂലികകൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളില്‍ ഒരാളായി. ജീവിതകാലത്തിന്റെ രണ്ടാം പകുതിയായ നാല്പത് വര്‍ഷം ചെലവഴിച്ചത് ഏകാന്തതയിലും പ്രാര്‍ത്ഥനയില്‍ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും മുഴുകിയുമാണ്. തന്റെ കുറവുകള്‍ക്ക് ക്രൂശിതനായ കര്‍ത്താവിനോട് അദ്ദേഹം മാപ്പപേക്ഷിക്കുമായിരുന്നു. സത്യത്തിനും നന്മക്കും വേണ്ടി നില്ക്കുന്നതിനിടയില് തന്റെ തീക്ഷ്ണതയാല്‍ മുറിവേറ്റവരോടും താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു. കഠിനപ്രായശ്ചിത്തങ്ങളില്‍ മുഴുകി ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, "ഉപവാസത്താല് എന്റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു. മരണത്തിന് മുന്‍പേ മരിച്ചപോലെ തണുത്ത എന്റെ ശരീരത്തിലും ഉണങ്ങിപ്പോയ മാംസത്തിലും വികാരങ്ങള്‍ക്ക് അപ്പോഴും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാന്‍, ആത്മാവില്‍ എന്നെത്തന്നെ യേശുവിന്റെ കാല്ക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്റെ കണ്ണീരുകൊണ്ട് അവന്റെ പാദങ്ങളെ നനച്ച്, ശരീരത്തിന് കടിഞ്ഞാണിട്ട്, ഉപവാസത്തില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞു..." സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതുവരെ വിശുദ്ധ ജെറോം തന്റെ നെഞ്ചില്‍ കല്ല് കൊണ്ട് ഇടിച്ചിരുന്നുവത്രേ. പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടര്‍ന്ന് 420, സെപ്റ്റംബര്‍ 30-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേത്ലഹേമിലെ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ റോമിലേക്ക് അദ്ദേഹത്തിന്റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലുണ്ട്.
By: Jills Joy
Moreദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ എന്ന് സംശയിച്ചിരുന്ന ലേഖകന്റെ ജീവിതത്തിലുണ്ടായ അനുഭവങ്ങള്‍ എന്റെ യുവത്വം തുടങ്ങുന്ന കാലങ്ങളില്‍ ദൈവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കും ആരാധനയ്ക്കും പോയിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളില്‍ സംശയമായിരുന്നു, ദിവ്യകാരുണ്യം ശരിക്കും ഈശോതന്നെയാണോ? ആ സമയത്ത് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനം കൂടാന്‍ ഇടയായി. ധ്യാനാവസരത്തില്‍ പനയ്ക്കലച്ചന് ദിവ്യകാരുണ്യത്തെ കുറിച്ചുള്ള ക്ലാസ്സ് എടുത്തത് എന്നെ നന്നായി സ്പര്‍ശിച്ചു. ക്ലാസ്സിനുശേഷം ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ കുര്‍ബാനയും ആയിരുന്നു. ആരാധനയ്ക്കിടയില്‍ അച്ചന് പറഞ്ഞു, "ഈ അപ്പം ഈശോതന്നെയാണ്. എങ്കിലും ഈ ആരാധനയില്‍ പങ്കെടുക്കുന്ന പലര്‍ക്കും ഈശോ ആണെന്ന ബോധ്യമില്ല. അങ്ങനെയുള്ളവര്‍ ഈ അപ്പത്തിന് ജീവനുണ്ടെന്നോ ഇത് ഈശോ ആണെന്നോ ചിന്തിക്കാതെ ഇത് ഒരു അപ്പമാണെന്ന് മാത്രം വിശ്വസിച്ച് അപ്പത്തോട് പറയുക. ഈ അപ്പം ഈശോയാണെന്നുള്ള ബോധ്യം നല്കണമേ." അപ്പത്തെ നോക്കി പ്രാര്‍ത്ഥിച്ചപ്പോള്‍ ഞാനും അപ്പത്തെ നോക്കി അങ്ങനെ പ്രാര്‍ത്ഥിച്ചു. പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ആരാധനയ്ക്കുശേഷം കുര്‍ബാന ആരംഭിച്ചു. വൈദികന് തിരുവോസ്തി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുന്നു: "സജീവവും ജീവദായകവുമായ ഈ അപ്പം സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയതും ലോകത്തിന് മുഴുവന്‍ ജീവന് നല്കുന്നതുമാകുന്നു" ആ പ്രാര്‍ത്ഥനാസമയം ഞാന്‍ തിരുവോസ്തിയിലേക്ക് സൂക്ഷ്മമായി നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് സാക്ഷാല്‍ ഈശോ തിരുവോസ്തിയില്‍നിന്ന് ഇറങ്ങി നടന്ന് ക്രിസ്തുരാജന്റെ രൂപത്തില്‍ എന്റെ ഹൃദയത്തിലേക്ക് വന്നു കയറി. ആ നിമിഷം മുതല്‍ ഞാന്‍ ദിവ്യകാരുണ്യത്തില്‍ വിശ്വാസമുള്ളവനായിത്തീര്‍ന്നു. അവിശ്വാസം മാറി പൂര്‍ണ്ണ ബോധ്യമുള്ളവനായി. "സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്. ആരെങ്കിലും ഈ അപ്പത്തില്‍നിന്ന് ഭക്ഷിച്ചാല്‍ അവന് എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്കുന്ന അപ്പം എന്റെ ശരീരമാണ്" (യോഹന്നാന് 6/51). പിന്നെയും നാളുകളേറെ കഴിഞ്ഞുപോയി. എന്റെ വിവാഹം നടന്നു. ആദ്യത്തെ കുഞ്ഞ് ജനിച്ചു. അതിനുശേഷം ഭാര്യ രണ്ടാമത് ഗര്‍ഭിണിയായിരുന്ന സമയം. പ്രസവത്തിനായി 2012 ആഗസ്റ്റ് 16 ന് രാവിലെ ആശുപത്രിയില്‍ അഡ്മിറ്റായി. അടുത്ത ദിവസം രാവിലെ ഡോക്ടര്‍ വിസിറ്റിങ്ങിന് വന്നപ്പോള്‍ പറഞ്ഞു, "ഇന്ന് വേദന വന്നില്ലെങ്കില്‍ നാളെ വേദനയ്ക്കുള്ള കുത്തിവയ്പ്പ് എടുക്കാം." അന്ന് വൈകുന്നേരം ഞാന്‍ ആശുപത്രിക്ക് പുറത്ത് നടക്കാന്‍ ഇറങ്ങി താഴത്തെ നിലയില്‍ എത്തിയപ്പോള്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ അഖണ്ഡ ജപമാല നടക്കുന്നുണ്ടെന്ന് അറിഞ്ഞു. അള്‍ത്താരയില്‍ ദിവ്യകാരുണ്യം എഴുന്നെള്ളിച്ച് വച്ച് ചൊല്ലിക്കൊണ്ടിരുന്ന ആ ജപമാലപ്രാര്‍ത്ഥനയില്‍ അല്പനേരം പങ്കെടുത്ത് ഞാന്‍ തിരിച്ച് റൂമിലെത്തി. ഉടനെ കുളിക്കാനായി കുളിമുറിയില്‍ കയറി. അപ്പോള്‍ ധ്യാനകേന്ദ്രത്തില്‍നിന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കാമായിരുന്നു. വെന്റിലേഷന് വഴി എത്തിവലിഞ്ഞ് പുറത്തേക്ക് നോക്കിയപ്പോള്‍ ധ്യാനകേന്ദ്രത്തിന്റെ അള്‍ത്താരയിലിരിക്കുന്ന ദിവ്യകാരുണ്യവും പ്രാര്‍ത്ഥിക്കുന്നവരെയും കാണാമായിരുന്നു. അവിടെനിന്ന് കേള്‍ക്കുന്ന ആരാധനയുടെ ഗാനത്തിന് ഈണം പിടിച്ച് കുളിക്കാന്‍ തുടങ്ങിയ സമയത്ത് ഭിത്തിയില്‍ ഒരു അസാധാരണ കാഴ്ച! ഒരു പഴയ ഫിലിം റോളില്‍ കാണുന്നതു പോലെ... അമ്മയുടെ ഉദരത്തില്‍ കിടക്കുന്ന ഒരു കുഞ്ഞ് പുറത്തേക്ക് വരാന്‍ തുടങ്ങുന്നു. കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റാന്‍ തുടങ്ങുന്ന ഒരു ദ്യശ്യം വളരെ വ്യക്തമായി കാണാം. ഇത് എന്താണെന്ന് മനസ്സിലാകാതെ ഞാന്വീണ്ടും ദിവ്യകാരുണ്യത്തെ നോക്കി. വീണ്ടും കാണുന്നത് ഗര്‍ഭാവസ്ഥയിലുള്ള ഒരു വെളുത്ത ആണ്‍കുട്ടിയുടെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റി മുറുകുന്നതാണ്. ഭാര്യയുടെ സ്വപ്നവും ഭിത്തിയിലെ കാഴ്ചയും എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു തോന്നല്‍ മനസ്സില്‍ വന്നു. ഞാന്‍ വേഗത്തില്‍ കുളിനിര്‍ത്തി പുറത്ത് വന്ന് ഭാര്യയെ നോക്കുമ്പോള്‍ അവള് ജപമാല ചൊല്ലുകയായിരുന്നു. ഞാന്‍ കണ്ട കാര്യം അവളോട് പറയാതെ ഉദരത്തില്‍ ജപമാല വച്ച് പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞു. സന്ധ്യക്ക് ആശുപത്രി ചാപ്പലിലെ ജപമാലയിലും ഞങ്ങള്‍ പങ്കു ചേര്‍ന്നു. പിറ്റേന്ന് രാവിലെ എഴുന്നേറ്റ ഉടനെ ഭാര്യ എന്നോട് പറഞ്ഞു, "ഞാന്‍ ഒരു സ്വപ്നം കണ്ടു. പ്രസവം കഴിഞ്ഞ് എന്നെ ആശുപത്രിയില്‍ തനിച്ചാക്കി എല്ലാവരും കുഞ്ഞിനെയും കൊണ്ട് ദൂരെ എവിടെയോ പോകുന്നു." അപ്പോള്‍ എനിക്ക് തോന്നി ഭാര്യയുടെ സ്വപ്നവും ഞാന്‍ കണ്ട ദര്‍ശനവും എന്തോ സംഭവിക്കാനുള്ള ഒരു അടയാളമാണെന്ന്. എങ്കിലും ശാന്തതയോടെ ഭാര്യയെ ആശ്വസിപ്പിച്ചു, "സാരമില്ല, നിന്റെ പേടികൊണ്ടുള്ള തോന്നലാണ്." അധികം താമസിയാതെ അവള്‍ക്ക് വേദന വരാനുള്ള ഇഞ്ചക്ഷന് വച്ചു. മണിക്കൂറുകള്‍ കഴിഞ്ഞ് വേദന ശക്തമായപ്പോള്‍ അവളെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. അപ്പോഴും അവള് ജപമാല ചൊല്ലുന്നുണ്ടായിരുന്നു. എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്താല്‍ ഞാന്‍ വരാന്തയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അരമണിക്കൂറിനുള്ളില്‍ ഭാര്യ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. തലേദിവസം ഞാന്‍ കണ്ട പോലത്തെ വെളുത്തുമെലിഞ്ഞ കുഞ്ഞ്. ദൈവാനുഗ്രഹത്താല്‍ ഭാര്യയ്ക്കും കുഴപ്പമൊന്നും ഇല്ലായിരുന്നു. സമാധാനമായി എന്നു കരുതി ഭാര്യ റൂമില്‍ വന്ന് കുറച്ച് കഴിഞ്ഞപ്പോള്‍ തലേന്ന് കണ്ട ദൃശ്യങ്ങളുടെ കാര്യങ്ങള്‍ അവളോട് പറഞ്ഞു. കുഴപ്പമൊന്നുമില്ലാതെ സംരക്ഷിച്ച ഈശോയ്ക്ക് ഞങ്ങള്‍ നന്ദിയര്‍പ്പിച്ചു. പക്ഷേ ഭാര്യ കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരിക്കുമ്പോള്‍ നഴ്സായ അവളുടെ നാത്തൂന് പറഞ്ഞു, "കുഞ്ഞിന് എന്തോ പ്രശ്നമുണ്ട്, കുറുകുറുപ്പ് വരുന്നുണ്ടല്ലോ." ഉടനെ ഡ്യൂട്ടി നേഴ്സിനെ അറിയിച്ചു. അവര്‍ വന്ന് കുഞ്ഞിനെ ചകഇഡ ലേക്ക് മാറ്റി. അരമണിക്കൂര്‍ കഴിഞ്ഞ് കുഴപ്പമില്ലെന്ന് പറഞ്ഞ് കുട്ടിയെ തിരിച്ചു തന്നു. പക്ഷേ കുഞ്ഞിന്റെ കുറുകുറുപ്പ് മാറിയില്ല. നാത്തൂന് നിര്‍ദ്ദേശിച്ചതുപോലെ ഞങ്ങള്‍ കുഞ്ഞിനെ കുട്ടികളുടെ ഡോക്ടറെ കാണിച്ചു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ അമ്മയ്ക്ക് വന്ന പനി കുട്ടിക്കും വന്നതാണെന്നായിരുന്നു അവിടെനിന്ന് പറഞ്ഞത്. വീണ്ടും നാത്തൂന്, കുഞ്ഞിന് എന്തോ പ്രശ്നമുണ്ടെന്ന് ആവര്‍ത്തിച്ചു. 'പ്രസവത്തില്‍ കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചോ?' 'വേറെ ആശുപത്രിയില്‍ പോകണോ?' എന്നൊക്കെ അന്വേഷിച്ചപ്പോഴും, 'കുഴപ്പമൊന്നുമില്ല, വേറെ ആശുപത്രിയില്‍ പോകേണ്ട' എന്നാണ് പറഞ്ഞത്. കന്യാസ്ത്രീ പറഞ്ഞ രഹസ്യം കുറച്ച് കഴിഞ്ഞപ്പോള്‍ നഴ്സായ ഒരു കന്യാസ്ത്രീ ഞങ്ങളുടെ അടുത്ത് വന്ന് രഹസ്യമായി പറഞ്ഞു, "ഡോക്ടര്‍ ഇപ്പോള്‍ വിസിറ്റിങ്ങിന് വരും. അപ്പോള്‍ അനുമതി വാങ്ങി വേറെ ഹോസ്പിറ്റലില്‍ കുഞ്ഞിനെ കൊണ്ടു പോകണം. ഞാന്‍ പറഞ്ഞതായി പറയണ്ട." കുട്ടിയുടെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, "പ്രസവ സമയത്ത് കുഞ്ഞിന്റെ കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലായിരുന്നു. ഭാഗ്യംകൊണ്ടാണ് നിങ്ങള്‍ക്ക് കുഞ്ഞിനെ ലഭിച്ചത്. അതുമൂലം കുഞ്ഞിന്റെ ഉള്ളില്‍ ഫ്ളൂയിഡ് പോയതാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ വേറെ ആശുപത്രിയില്‍ പോകാം. നാളെ ഞാന്‍ ലീവാണ്. തിരക്കു പിടിക്കണ്ട, സാവകാശം പോയാല്‍ മതി." ഞങ്ങള്‍ പരിചയമുള്ള ഒരു വാഹനം ഏര്‍പ്പാടാക്കി വേറെ വലിയ ആശുപത്രിയില്‍ പോകാന്‍ തീരുമാനിച്ചു. ഞങ്ങള്‍ യാത്ര ആരംഭിച്ച് 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ വാഹനം ഒരു അപകടത്തില്‍പ്പെട്ട് മുന്നിലെ ഗ്ലാസ്സ് പൊട്ടിത്തൂങ്ങി. അധികം താമസിക്കാതെ തൂളുമഴയും തുടങ്ങി. പിന്നീട് വളരെ പ്രയാസപ്പെട്ട് 40 കിലോമീറ്റര്‍ യാത്ര ചെയ്ത് ആശുപത്രിയില്‍ എത്തി. ചികിത്സ തുടങ്ങിയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു, "പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയതുമൂലം ഫ്ളൂയിഡ് ഉള്ളില്‍ ചെന്നതാണ്. കുട്ടിയെ ഇപ്പോള്‍ കൊണ്ടുവന്നത് നന്നായി. അല്ലെങ്കില്‍ ഭാവിയില്‍ ന്യൂമോണിയക്കും ആസ്ത്മക്കും കാരണമായേനെ." പിറ്റേന്ന് ഭാര്യയെ കുഞ്ഞിന്റെ അടുത്ത് കൊണ്ടു വന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം ഞങ്ങള്‍ തിരിച്ച് വീട്ടില്‍ പോയി. ഇന്ന് ദൈവാനുഗ്രഹത്താല്‍ മകന് കുഴപ്പമില്ല. അവന്റെ ഓരോ ജന്മദിനവും ദൈവത്തിന്റെ കരുതലിന്റെ ഓര്‍മ്മപ്പെടുത്തലാണ്. "ദൈവഭക്തര്‍ ആപത്തില്‍ അവിടുത്തോട് പ്രാര്‍ത്ഥിക്കട്ടെ; കഷ്ടത കരകവിഞ്ഞ് ഒഴുകിയാലും അത് അവരെ സമീപിക്കുകയില്ല" (സങ്കീര്‍ത്തനങ്ങള്‍ 32/6). ദിവ്യകാരുണ്യസന്നിധിയിലെ ജപമാലപ്രാര്‍ത്ഥനവഴിയായി എന്നോട് സംസാരിച്ച, ദുരിതങ്ങളുടെ മധ്യത്തിലും ഞങ്ങളെ കാത്തുപരിപാലിച്ച ദൈവത്തിന്റെ സ്നേഹം ഇന്നും ഞങ്ങളെ ശക്തിപ്പെടുത്തുന്നു. ദിവ്യകാരുണ്യത്തിലെ ദൈവസാന്നിധ്യം എന്നെ ആഴമായി ബോധ്യപ്പെടുത്തിയ രണ്ട് സംഭവങ്ങളും ഇന്നും മനസില്‍ പച്ചപിടിച്ചുനില്ക്കുകയാണ്.
By: Joby George Kongandushalakal
Moreദൗര്‍ഭാഗ്യവാനായ ഒരു പാപി ഭാര്യയുടെ സ്നേഹപൂര്‍ണമായ നിര്‍ദേശം അനുസരിച്ചപ്പോള്‍.... ദൈവദൃഷ്ടിയില്‍ പാപത്തില്‍ ജീവിച്ചിരുന്ന വിവാഹിതനായ ഒരു മനുഷ്യനുണ്ടായിരുന്നു. പുണ്യം നിറഞ്ഞ ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യ. അയാളുടെ പാപകരമായ ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. അതിനാല്‍ ചുരുങ്ങിയ പക്ഷം മാതാവിന്റെ നാമത്തിലുള്ള അള്‍ത്താരക്കുമുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ഒരു 'നന്മനിറഞ്ഞ മറിയമേ' ചൊല്ലി കാഴ്ചവയ്ക്കാന്‍ അവള് അയാളോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് അയാള്‍ ഈ ഭക്തി പരിശീലിക്കാന്‍ തുടങ്ങി. ഒരു രാത്രി അയാള്‍ ഒരു പാപം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ ഒരു വെളിച്ചം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കാണെന്ന് മനസിലായി. പരിശുദ്ധ കന്യക കരങ്ങളില്‍ ഉണ്ണീശോയെ പിടിച്ചിരുന്നു. പതിവുപോലെ അയാള്‍ ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി. ആ സമയത്ത് ഉണ്ണിയേശുവിന്റെ ശരീരം മുറിവുകളാല്‍ ആവരണം ചെയ്തിരിക്കുന്നതായും അവയില്‍നിന്നും പുതുരക്തം ഒഴുകുന്നതായും അയാള്‍ കണ്ടു. ഇത് അയാളെ ഭയപ്പെടുത്തി. അയാള്‍ വികാരഭരിതനായിത്തീര്‍ന്നു. താന്തന്നെയും സ്വന്തം പാപങ്ങളാല്‍ തന്റെ രക്ഷകനെ മുറിവേല്പിച്ചിട്ടുണ്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ ദിവ്യശിശു തന്നില്‍നിന്നും മഖം തിരിച്ചുവെന്ന കാര്യം അയാള്‍ ശ്രദ്ധിച്ചു. ആഴമേറിയ ആശങ്കയോടെ അയാള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട്, എത്രയും പരിശുദ്ധ കന്യകയില്‍ അഭയം തേടി. 'കരുണയുള്ള മാതാവേ, അങ്ങേ പുത്രന് എന്നെ നിരാകരിക്കുന്നു. അങ്ങയെക്കാള്‍ കൂടുതല്‍ അലിവുള്ള, ശക്തയായ മറ്റൊരു മധ്യസ്ഥയെയും ഞാന്‍ കാണുന്നില്ല. അവിടുത്തെ മാതാവും എന്റെ രാജ്ഞിയുമായ അങ്ങ് എന്നെ സഹായിക്കുകയും എനിക്കുവേണ്ടി അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.' ആ രൂപത്തില്‍നിന്നും സ്വര്‍ഗീയമാതാവ് അയാളോട് ഇങ്ങനെ മറുപടി പറഞ്ഞു, 'നിങ്ങള്‍ എന്നെ കരുണയുടെ മാതാവെന്ന് വിളിക്കുന്നു. പക്ഷേ എന്റെ മകന്റെ പീഡാനുഭവത്തെയും എന്റെ വ്യാകുലങ്ങളെയും വര്‍ധിപ്പിിച്ചുകൊണ്ട് എന്നെ വ്യാകുലമാതാവാക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല.' പക്ഷേ സ്വയം തന്റെ പാദത്തില്‍ സമര്‍പ്പിക്കുന്നവരെ മറിയം ഒരിക്കലും സാന്ത്വനിപ്പിക്കാതെ പറഞ്ഞയക്കുന്നില്ല. ദുര്‍ഭഗനായ ആ പാപിയോട് ക്ഷമിക്കണമെന്ന് അവള് തന്റെ പുത്രനോട് അപേക്ഷിക്കാന്‍ തുടങ്ങി. യേശുവാകട്ടെ അത്തരമൊരു പാപപ്പൊറുതി അനുവദിക്കുന്നതില്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങി. പക്ഷേ പരിശുദ്ധ കന്യക, ഉണ്ണിയെ ഭിത്തിയിലെ ഒരു ചെറിയ രൂപക്കൂട്ടില്‍ വച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണുകിടന്ന് പറഞ്ഞു, "എന്റെ മകനേ, ഈ പാപിയോട് ക്ഷമിക്കുന്നതുവരെ ഞാന്‍ നിന്റെ പാദം വിട്ടുപേക്ഷിക്കുകയില്ല." യേശു പ്രതിവചിച്ചു, "എന്റെ അമ്മേ! യാതൊന്നും അങ്ങേക്ക് നിഷേധിക്കാന്‍ എനിക്കാവില്ല. അങ്ങ് അവന്റെ പാപമോചനം ആഗ്രഹിക്കുന്നുവോ? അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞാന്‍ അയാളോട് ക്ഷമിക്കും. അയാള്‍ വന്ന് എന്റെ മുറിവുകള്‍ ചുംബിക്കട്ടെ." തേങ്ങിക്കരഞ്ഞുകൊണ്ട് ആ പാപി യേശുവിനെ സമീപിച്ചു. അയാള്‍ ചുംബിച്ചുകൊണ്ടിരിക്കേ ഉണ്ണിയേശുവിന്റെ മുറിവുകള്‍ സുഖപ്പെട്ടു. പാപപ്പൊറുതിയുടെ അടയാളമായി യേശു അയാളെ ആശ്ലേഷിച്ചു. അയാള്‍ തന്റെ സ്വഭാവത്തിന് മാറ്റം വരുത്തി. പരിശുദ്ധമായ ഒരു ജീവിതം നയിച്ചു. അയാള്‍ക്കുവേണ്ടി ഇത്ര മഹത്തായ അനുഗ്രഹം നേടിയെടുത്ത പരിശുദ്ധ കന്യാകാമാതാവിനോട് അയാള്‍ എക്കാലവും സ്നേഹപൂര്‍ണനായിരുന്നു.
By: Shalom Tidings
Moreഒരു ജനുവരിമാസം രാത്രി മൂന്നുമണിസമയം. ഫ്ളോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റലില്‍ ഒരു കൊലപാതകി അതിക്രമിച്ചുകയറി. ആരുമറിയാതെ രണ്ട് പെണ്‍കുട്ടികളെ അയാള്‍ ഉപദ്രവിച്ച് വധിച്ചുകഴിഞ്ഞു. കൂടുതല്‍ ഇരകളെ തേടി മുന്നോട്ടുനീങ്ങുകയായിരുന്നു. അടുത്തതായി അയാള്‍ വേറൊരു പെണ്‍കുട്ടിയുടെ മുറിയില്‍ കയറി. അവള് ഉറങ്ങുകയായിരുന്നു. തന്റെയരികിലെത്തിയ കൊലപാതകിയുടെ സാന്നിധ്യം അനുഭവപ്പെട്ടാലെന്നോണം ആ പെണ്‍കുട്ടി ഉണര്‍ന്നു. അവളുടെ നിവര്‍ത്തിയ കൈകളില്‍ ഒരു ജപമാല! വിവരിക്കാനാവാത്ത എന്തോ ഒരു തടസം അയാള്‍ക്കനുഭവപ്പെട്ടു. അതിനാല്‍ ആ പെണ്‍കുട്ടിയെ ഉപദ്രവിക്കാനോ കൊല്ലാനോ കഴിയാതെ അയാള്‍ അവിടെനിന്ന് നീങ്ങി. പക്ഷേ കൊലയാളിയെ കണ്ട ഭയത്തില്‍ പരിസരബോധം നഷ്ടപ്പെട്ടുപോയ ആ പെണ്‍കുട്ടി പിന്നീട് പൊലീസിനോടൊന്നും സംസാരിച്ചില്ല. പൊലീസിന്റെ അഭ്യര്‍ത്ഥനപ്രകാരം അവര്‍ക്കൊപ്പം എത്തിയ മോണ്‍സിഞ്ഞോര്‍ വില്യം കെറിനോടുമാത്രമാണ് അവള് സംസാരിച്ചത്. ആദ്യമായി കോളേജ് പഠനത്തിനായി ഇറങ്ങുന്ന സമയത്ത് ദിവസവും ഉറങ്ങുംമുമ്പ് ദൈവികസംരക്ഷണം ലഭിക്കുന്നതിനായി ഒരു ജപമാല ചൊല്ലാമെന്ന് തന്റെ മുത്തശ്ശിക്ക് വാക്കുനല്കിയിരുന്നതായി അവള് പങ്കുവച്ചു. ചൊല്ലുന്നതിനിടെ ഉറങ്ങിപ്പോയാലും എന്നും ജപമാല ചൊല്ലുമെന്നായിരുന്നു വാഗ്ദാനം. അന്ന് അതുതന്നെയാണ് സംഭവിച്ചത്. പക്ഷേ ഉറക്കത്തിനിടയിലും ജപമാല കൈവിരലുകളില്‍ കോര്‍ത്തുകിടന്നു. അവളുടെ ജീവനെ പൊതിഞ്ഞുപിടിച്ച മാതൃസംരക്ഷണം. പിന്നീട് പിടിയിലായ കൊലയാളി ടെഡ് ബണ്ഡിയാണ് തനിക്ക് ആ പെണ്‍കുട്ടിയെ കൊല്ലാന്‍ കഴിഞ്ഞില്ല എന്ന് തുറന്ന് സമ്മതിച്ചത്. മുപ്പത്തിയഞ്ചോളം പേരെ കൊലചെയ്തയാളായിരുന്നു ബണ്ഡി. മാരകായുധംകൊണ്ട് തലയ്ക്കടിച്ചശേഷം കയറുകൊണ്ട് കഴുത്ത് വരിഞ്ഞുമുറുക്കി കൊല നടത്തുകയാണ് അയാള്‍ ചെയ്തുകൊണ്ടിരുന്നത്. മിക്കവാറും ഇരകളെ ലൈംഗികമായും ഉപദ്രവിച്ചിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഒരു രീതിയിലും ഉപദ്രവിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പില്ക്കാലത്ത് പിടിക്കപ്പെട്ട് വധശിക്ഷ ഏറ്റുവാങ്ങിയ ബണ്ഡി തടവറയിലായിരുന്നപ്പോള്‍ മോണ്‍സിഞ്ഞോര്‍ കെറില്നിന്ന് ആത്മീയോപദേശം സ്വീകരിച്ചിരുന്നു. അപ്പോഴാണ് ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിയെ കൊലചെയ്യാന്‍ ഉദ്ദേശിച്ച് ചെന്നിട്ടും എന്തുകൊണ്ട് തനിക്കതിന് കഴിഞ്ഞില്ല എന്ന് വെളിപ്പെടുത്തിയത്.
By: Shalom Tidings
Moreപരീക്ഷയില്‍ സഹപാഠികളെല്ലാം പ്രാക്ടിക്കല്‍ ചെയ്തുതുടങ്ങിയപ്പോള്‍ ജപമാല ചൊല്ലിയ പെണ്‍കുട്ടിയുടെ അനുഭവം. ഞാന്‍ ബി.എസ്സി. ബോട്ടണി പഠിച്ചുകൊണ്ടിരുന്ന കാലം. ഉപവിഷയമായ സുവോളജിയുടെ ഫൈനല്‍ പ്രാക്ടിക്കല്‍ പരീക്ഷ അടുത്തുവന്നു. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഒരു പ്രശ്നം, മറ്റെല്ലാം നന്നായി ചെയ്താലും തവളയുടെ ഡിസെക്ഷന്‍ എനിക്ക് വളരെ പ്രയാസകരമായിരുന്നു. തവളയെ കീറിമുറിച്ച് ക്രേനിയല്‍ നെര്‍വ് വ്യക്തമായി കാണിക്കണം. അത് വളരെ പ്രധാനപ്പെട്ട മേജര്‍ ഡിസെക്ഷനുമാണ്. എന്നാല്‍ എനിക്ക് ലാബില്‍ ആ മണം ശ്വസിച്ചാല്‍ത്തന്നെ തലവേദനയും തലകറക്കവും വരുന്നതുപോലെ തോന്നും. അതിനാല്‍ എത്ര ശ്രമിച്ചിട്ടും തവളയുടെ ഡിസെക്ഷന്‍ നന്നായി ചെയ്യാന്‍ ഒരിക്കലും കഴിഞ്ഞിട്ടില്ല. ഇക്കാര്യം എന്റെ സുവോളജി അധ്യാപികക്കും നന്നായി അറിയാം. പ്രാക്ടിക്കല്‍ ക്ലാസില്‍ എനിക്കുണ്ടാകുന്ന ഈ ബുദ്ധിമുട്ട് മിസ് കണ്ടിട്ടുള്ളതാണ്. ഇക്കാരണങ്ങള്കൊണ്ടെല്ലാം പരീക്ഷയ്ക്ക് ഒരുക്കമായി ഞാന്‍ കൂടുതല്‍ ജപമാലകള്‍ ചൊല്ലാന്‍ ആരംഭിച്ചു. പരീക്ഷയ്ക്ക് തവളയുടെ ഡിസെക്ഷന്‍ വരരുത്, അതാണ് നിയോഗം. പരീക്ഷയുടെ ദിവസവും ജപമാല ചൊല്ലി വളരെ പ്രതീക്ഷയോടെ പരീക്ഷാഹാളില്‍ എത്തി. ഉടന്‍ ഞാന്‍ ബോര്‍ഡിലേക്ക് നോക്കി. അന്ന് ചെയ്യേണ്ട മേജര്‍ ഡിസെക്ഷന്‍ അവിടെ എഴുതിയിട്ടിട്ടുണ്ട്. ഏത് ഡിസെക്ഷന്‍ വരരുത് എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചോ, അതുതന്നെ! തവളയുടെ ക്രേനിയല്‍ നെര്‍വ്!! എന്റെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. "മാതാവേ, എനിക്ക് പണിതന്നല്ലേ" എന്ന് പറഞ്ഞുകൊണ്ട് എന്റെ സീറ്റില്‍ ചെന്നിരുന്നു. ഞങ്ങളുടെ സുവോളജി മിസ്സും ഹാളിലുണ്ട്, മിസ്സിനെ ദയനീയമായി നോക്കി. മിസ് എന്നെയും നോക്കി. എന്തുചെയ്യാന്‍, മിസ്സിന് എന്നെ സഹായിക്കാനാവില്ലല്ലോ. എന്തായാലും തവളയെ കീറിമുറിക്കാന്‍ എനിക്ക് സാധിക്കുമെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ ജപമാല കൈകളിലെടുത്തു. അപ്പോഴേക്കും എല്ലാവരും ഡിസെക്ഷന്‍ ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഞാന്‍ അവിടെയിരുന്ന് ഒരു ജപമാല മുഴുവനും ചൊല്ലി. അതുകഴിഞ്ഞ് ഞാന്‍ കാണുന്നത് പരിശുദ്ധ അമ്മ എന്റെ അരികില്‍ വന്നുനില്ക്കുന്നതാണ്! അതുവരെ ഒന്നും ചെയ്യാതിരുന്ന എന്നെ അമ്മ, ഡിസെക്ഷന്‍ ചെയ്യാനുള്ള ഉപകരണങ്ങള്‍ എടുപ്പിച്ചു, ഓരോന്നും പറഞ്ഞുതന്നു. ഞാന്‍ അതുപോലെ ചെയ്തു. മിസ് എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്റെ അസാധാരണമായ പെരുമാറ്റം മിസ്സിനെ അല്പം അമ്പരപ്പിച്ചെന്ന് തോന്നുന്നു. പരിശുദ്ധ അമ്മ എന്റെ അരികിലുണ്ടെന്ന് മിസ് അറിയുന്നില്ലല്ലോ. അല്പനേരത്തിനകം എന്നെക്കാള്‍ മുമ്പ് ചെയ്തുതുടങ്ങിയവരെ പിന്നിലാക്കി എന്റെ ഡിസെക്ഷന്‍ പൂര്‍ത്തിയായി. അതുവരെ ആ ഡിസെക്ഷന്‍ ചെയ്യാത്ത ഒരാളാണ് ഞാനെന്ന് അതുകണ്ടാല്‍ ആരും പറയാത്തവിധം ഏറെ മികച്ച രീതിയിലാണ് അത് ചെയ്തിരുന്നത്. തീര്‍ന്നില്ല, പരീക്ഷ കഴിഞ്ഞപ്പോള്‍ ആ ഡിസെക്ഷന്റെ മികവുനിമിത്തം അത് മറ്റുള്ളവരെ കാണിച്ച് പഠിപ്പിക്കാനായി ലാബില്‍ സൂക്ഷിക്കാനും തീരുമാനിച്ചു. എന്നെപ്പറ്റി എല്ലാം അറിയാവുന്ന മിസ്സിനും കൂട്ടുകാര്‍ക്കുമെല്ലാം ഇതില്‍ വലിയ ആശ്ചര്യം. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം വഴി നടന്ന അത്ഭുതമാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. നന്ദിയായി ജപമാല അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയോടുള്ള ഭക്തി എന്നില്‍ ആഴപ്പെടുത്തിയ അനുഭവമായിരുന്നു അത്. "യേശു തന്റെ അമ്മയും താന്‍ സ്നേഹിച്ച ശിഷ്യനും അടുത്ത് നില്ക്കുന്നതുകണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്. അനന്തരം അവന് ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന് അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു" (യോഹന്നാന് 19/27) എന്ന് നാം വചനത്തില്‍ വായിക്കുന്നു. ഈശോയുടെ അമ്മ നമ്മുടെയും അമ്മയാണെന്നും നാം അവളുടെ മക്കളാണെന്നും ഈശോ യോഹന്നാനെ പ്രതിനിധിയാക്കി നമ്മെ ഓര്മിപ്പിക്കുകയാണല്ലോ. അതിനാല്‍ നമ്മുടെ ഭൗതികവും ആത്മീയവുമായ എല്ലാ ആവശ്യങ്ങളിലും അമ്മയുടെ സഹായം ചോദിക്കാം. അമ്മ നമ്മെ ഒരിക്കലും കൈവിടുകയില്ല.
By: Christina Bijo
Moreനാല് വയസ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ ഒരു ക്ലിനിക്കില്‍ ഇരിക്കുകയാണ്. രണ്ടുപേരും അമ്മമാരുടെ മടിയിലാണ്. ഒരു നഴ്സ് അവിടേക്ക് കടന്നുവരുന്നു. കൈയില്‍ ഒരു സിറിഞ്ച് ഉണ്ട്. അവര്‍ വലതുവശത്തിരിക്കുന്ന കുഞ്ഞിന്റെ തുടയില്‍ സൂചി കയറ്റുന്നു. ആ കുഞ്ഞ് കണ്ണടച്ച് വേദന സഹിക്കുകയാണ്. ഈ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന മറ്റേ കുഞ്ഞും കണ്ണടച്ച് ആ വേദന അനുഭവിക്കുന്ന മട്ടില്‍ ഇരിക്കുന്നു. ഇത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണ്. എന്തായിരിക്കാം ഈ പ്രതികരണത്തിന് കാരണം? ശാസ്ത്രജ്ഞര്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിട്ടുണ്ട്. മസ്തിഷ്കത്തിലെ മിറര്‍ ന്യൂറോണ്‍സ് എന്ന സവിശേഷ ന്യൂറോണുകളാണത്രേ ഇതിന് കാരണം. രണ്ട് മസ്തിഷ്കങ്ങളില്‍ ഒരേ സമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക ന്യൂറോണുകളാണ് മിറര്‍ ന്യൂറോണുകള്‍. ഒരു പ്രത്യേക അനുഭവമുണ്ടാകുന്ന വ്യക്തിയിലെയും അത് കണ്ടുനില്ക്കുന്ന വ്യക്തിയിലെയും മിറര്‍ ന്യൂറോണുകള്‍ ഒരേ സമയം ഉദ്ദീപിപ്പിക്കപ്പെടുന്നു. അതുനിമിത്തമുണ്ടാകുന്ന വൈകാരികമാറ്റങ്ങള്‍ ഏറെക്കുറെ സമാനമായിരിക്കും. കണ്ടുനില്ക്കുന്ന വ്യക്തിയില്‍ അത് അല്പം നിയന്ത്രിക്കപ്പെടുമെന്നും പഠനങ്ങള്‍ പറയുന്നു. അനുഭവം യഥാര്‍ത്ഥത്തില്‍ ഉണ്ടായത് അപരനാണെന്ന് മനസിലാക്കാനും പ്രതികരണം നിയന്ത്രിക്കപ്പെടാനുമാണ് ഇപ്രകാരം സംഭവിക്കുന്നത് എന്ന് അനുമാനിക്കാം. അല്ലാത്തപക്ഷം ഇന്ജക്ഷന് സ്വീകരിച്ച കുഞ്ഞ് വേദനയുള്ള ഭാഗത്ത് പതിയെ തൊട്ടുനോക്കുകയോ തലോടുകയോ ചെയ്യുന്നതുപോലെ കണ്ടുനിന്ന കുഞ്ഞും ചെയ്യുമല്ലോ. ഇറ്റലിയിലെ യൂണിവേഴ്സിറ്റി ഓഫ് പാര്മയില്നിന്നുള്ള ജിയാക്കോമോ റിസൊലാട്ടിയായിരുന്നു ഈ മേഖലയിലുള്ള പഠനത്തിന് തുടക്കം കുറിച്ച പ്രമുഖ ഗവേഷകന്. ഇന്ത്യക്കാരനായ ഡോ. വി.എസ്.രാമചന്ദ്രനും ഈ മേഖലയില്‍ ഗണനീയമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. FMRI ഉപയോഗിച്ച് മസ്തിഷ്കത്തിന്റെ പഠനം നടത്തിയപ്പോള്‍ ഒരു വ്യക്തി ഒരു പ്രവൃത്തി ചെയ്യുമ്പോഴും മറ്റൊരാള്‍ അതേ പ്രവൃത്തി ചെയ്യുന്നത് കണ്ടുകൊണ്ടുനില്ക്കുമ്പോഴും അയാളുടെ മസ്തിഷ്കത്തിന്റെ ഇന്റീരിയര്‍ ഫ്രോണ്ടല്‍ കോര്‍ട്ടക്സും സുപ്പീരിയല്‍ പറൈറ്റല്‍ ലോബും സജീവമാകുന്നതായി കണ്ടു. മസ്തിഷ്കത്തിന്റെ ഈ ഭാഗങ്ങളില്‍ മിറര്‍ ന്യൂറോണുകള്‍ ഉള്ളതായിട്ടാണ് ഇതില്‍നിന്ന് മനസിലാവുന്നത്. മിറര്‍ ന്യൂറോണുകള്വഴി കൂടെയുള്ളവരുടെ വേദനയും ദുഃഖവും സന്തോഷവുമെല്ലാം നമുക്ക് അതേ മനസോടെ പങ്കുവയ്ക്കാനാവും. സ്വാര്‍ത്ഥത വെടിയാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ് മിറര്‍ ന്യൂറോണുകള്‍ എന്ന് പറയാം. മസ്തിഷ്കത്തിലെ ഈ കണ്ണാടികള്വഴി "കരയുന്നവരോടുകൂടെ കരയുവിന്‍, സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുവിന്‍" എന്ന റോമാ 12:15 തിരുവചനം നിറവേറ്റാന്‍ നമുക്ക് സാധിക്കും. അതെ, അപ്രകാരമാണ് നമ്മുടെ മസ്തിഷ്കം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അവലംബം: ലൈറ്റ് ഓഫ് ട്രൂത്ത്, ശാലോം ടി.വി.
By: Shalom Tidings
Moreനിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreമോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, "വലുതാകുമ്പോള്‍ ആരായിത്തീരണം?" പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. "നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?" അവന്റെ മറുപടി പെട്ടെന്നായിരുന്നു. "എനിക്കൊരു പുരോഹിതനാവണം." സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, 'ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.' ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി. 1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു. വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ ... ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി. പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. 'അതെന്റെ കടമയായി എനിക്ക് തോന്നി...' അദ്ദേഹം പിന്നീട് എഴുതി. സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. 'എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,' എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്. ഡോണ്‍ബോസ്കോയുടെ കൂടെ അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, "ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍." പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍ യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d'Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ 'pastoral notes' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d'Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി. തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്. 1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് 'ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം' എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു. പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ 'ധന്യ' പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് 'Sister Disciples of the Divine Master‑' ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു. 1938, ഒക്ടോബര്‍ 7-ന് 'Institute of the Sisters of Jesus the Good Shepherd' (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു. അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട് അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, "ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്." തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി. ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കാല്‍മുട്ടിന്റെ പണി'കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. 1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, 'ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!' റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
By: Jills Joy
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
More