Trending Articles
ധനികനായ ഒരു മനുഷ്യന് യേശുക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി സ്വത്തെല്ലാം ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ദാരിദ്ര്യത്തിലാണ് ജീവിച്ചത്. അതുകണ്ട ഒരു സ്നേഹിതന് എന്തിനാണ് ഇപ്രകാരം ദാരിദ്ര്യത്തിലായത് എന്ന് അയാളോട് ചോദിച്ചു. അദ്ദേഹം തന്റെ സുവിശേഷഗ്രന്ഥം എടുത്തുകാണിച്ചുകൊണ്ട് പറഞ്ഞു, “എന്റെ സ്വത്തെല്ലാം ഇത് കവര്‍ന്നെടുത്തതുകൊണ്ടാണ്!”
“സ്വര്‍ഗരാജ്യം, വയലില്‍ ഒളിച്ചുവച്ചിരിക്കുന്ന നിധിക്ക് തുല്യം. അതു കണ്ടെത്തുന്നവന് അതു മറച്ചുവയ്ക്കുകയും സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയല്‍ വാങ്ങുകയും ചെയ്യുന്നു” (മത്തായി 13/44)
Shalom Tidings
പ്രാചീനകാലത്ത്, വിജയശ്രീലാളിതനായ സൈന്യാധിപന്റെ രഥത്തിന് പിന്നില്‍ ഒരു ദൂതന് ഇരിക്കും. അയാള്‍ വിളിച്ചുപറയും, "നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് ഓര്‍മിക്കുക!" വിജ്ഞാനികളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തിരുന്നത്. അഹങ്കാരത്താല്‍ സൈന്യാധിപന് അന്ധനായിത്തീരാതിരിക്കാനായിരുന്നു ഈ ക്രമീകരണം. വിനയത്തില്‍ വളര്‍ന്നാല്‍മാത്രമേ ഇനിയും വിജയിയാകാന്‍ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു അത്. "വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്" (സുഭാഷിതങ്ങള്‍ 22/4).
By: Shalom Tidings
Moreയേശു ഉള്ള പള്ളിയും ഇല്ലാത്ത പള്ളിയും തിരിച്ചറിയുന്ന മുസ്ലീം യുവതി, നിക്കി കിംഗ്സ്ലി പങ്കുവയ്ക്കുന്ന അസാധാരണ ജീവിതകഥ ആ വര്‍ഷത്തെ ഡിസംബര്‍മാസമെത്തി, ക്രിസ്മസ് കാലം. മറിയം എന്നെ യേശുവിലേക്ക് തിരിച്ചതിനുശേഷം എനിക്ക് യേശുവിനെ തിരസ്കരിക്കാന്‍ സാധിക്കുന്നില്ലായിരുന്നല്ലോ. എന്തുകൊണ്ടാണ് ഞാന്‍ ഇത്രയധികമായി യേശുവിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് എന്നതിന് യേശുവില്‍നിന്നുതന്നെ ഉത്തരം കിട്ടാനായി ശ്രമിച്ചു. ദൈവാലയമാണല്ലോ യേശുവിന്റെ ഭവനം. അതിനാല്‍ വീടിനടുത്തുള്ള ദൈവാലയത്തില്‍ പോകാമെന്ന് ഞാന്‍ തീരുമാനിച്ചു. തന്റെ ദൈവാലയത്തിലേക്ക് എന്നെ ക്ഷണിച്ച ക്രിസ്ത്യന്‍ കൂട്ടുകാരിയോട് ഇക്കാര്യം പറയാന്‍ പോയില്ല. യേശുവിന് എന്നില്‍നിന്ന് എന്താണ് വേണ്ടത് എന്നറിയണം, അതോടെ എല്ലാം അവസാനിക്കുമല്ലോ. പിന്നെ സ്വസ്ഥമായി പഴയതുപോലെ ജീവിക്കാം; അതാണ് എന്റെ ആവശ്യം. അത്രയും ഞാന്‍ മടുത്തിരിക്കുകയാണ്. ക്രിസ്മസ് പാതിരാ ശുശ്രൂഷകളുടെ സമയത്താണ് ഞാന്‍ ആ ദൈവാലയത്തിലേക്ക് പോയത്. മനോഹരമായ അനുഭവം. എല്ലാവരും വളരെ സ്വാഗതം ചെയ്യുന്ന മനോഭാവമുള്ള നല്ല മനുഷ്യര്‍... പക്ഷേ യേശുവിന്റെ സാന്നിധ്യം എനിക്ക് അവിടെ കിട്ടിയില്ല, ശൂന്യതയാണ് അനുഭവപ്പെട്ടത്. കാരണം ആ സാന്നിധ്യം എനിക്ക് കൃത്യമായി മനസിലാവുമായിരുന്നു. ഞാന്‍ നിരാശതയോടെ പറഞ്ഞു, "നീ നിന്റെ വീട്ടില്‍പ്പോലുമില്ല!" അടുത്ത ദിവസങ്ങളില്‍ത്തന്നെ ഇക്കാര്യം ഞാന്‍ കൂട്ടുകാരിയോട് പങ്കുവച്ചു. ഞാന്‍ ഏത് ദൈവാലയത്തിലാണ് പോയതെന്നായിരുന്നു അപ്പോള്‍ അവള് അന്വേഷിച്ചത്. എന്റെ വീടിന് സമീപത്തുള്ള ദൈവാലയമാണെന്ന് കേട്ടപ്പോള്‍ വീണ്ടും, അവളുടെ ദൈവാലയത്തിലേക്ക് ചെല്ലാന്‍ പറഞ്ഞു. "ഞാന്‍ നിന്റെ ദൈവാലയത്തില്‍ വരാം, അവിടെ യേശു ഉണ്ടോ ഇല്ലയോ എന്ന് എനിക്ക് മനസിലാവും," എന്നായിരുന്നു എന്റെ മറുപടി. എന്തായാലും ഇനിയൊരു ശുശ്രൂഷാസമയത്ത് ഞാന്‍ ദൈവാലയത്തില്‍ പോകുകയില്ല. അത്ര സമയം അതിനായി ചെലവഴിക്കാന്‍ വയ്യ എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഒരു സാധാരണ ദിവസം രാവിലെ മറ്റാരുമില്ലാത്ത സമയത്ത് ഞാന്‍, കൂട്ടുകാരി പറഞ്ഞ ദൈവാലയത്തില്‍ ചെന്നു. ആദ്യചുവടുവച്ച് ശ്വാസം ഉള്ളിലേക്കെടുത്തപ്പോഴേ എനിക്ക് മനസിലായി, യേശു അവിടെ ജീവിക്കുന്നു! അവന് അവിടെ ഉണ്ട്!! യേശുവിന്റെ സാന്നിധ്യം ശാരീരികമായിത്തന്നെ വ്യക്തമായി അനുഭവപ്പെട്ടു. എനിക്കാണെങ്കില്‍ വിവിധസഭകളെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല. സാവധാനം മനസിലായി അതൊരു കത്തോലിക്കാദൈവാലയമാണെന്ന്. ഞാനവിടെ ഇരുന്നുകൊണ്ട് ഉരുവിട്ടു, "ഓ യേശുവേ, ഞാനൊടുവില്‍ നിന്റെ ഭവനം കണ്ടെത്തിയിരിക്കുന്നു. ഇനി പറയണം, നിനക്കെന്താണ് എന്നില്‍നിന്ന് വേണ്ടത്, എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?" പ്രത്യേകിച്ച് മറുപടിയൊന്നും ലഭിച്ചതായി തോന്നിയില്ല. എന്തായാലും അന്നുമുതല്‍ ആരുമില്ലാത്ത സമയത്ത് ഞാന്‍ ആ ദൈവാലയത്തില്‍ സ്ഥിരമായി പോകാന്‍ തുടങ്ങി. അവിടെ പിന്നിലെ നിരയിലിരുന്ന് ക്രൂശിതരൂപത്തിലെ ഈശോയോട് തര്‍ക്കിക്കും, "നീ ദൈവത്തിന്റെ പുത്രനല്ല. കാരണം, ദൈവത്തിന് പുത്രനില്ല. എന്താണ് നിനക്ക് വേണ്ടത്? എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്?" ഇതെല്ലാം കഴിഞ്ഞ് അന്നത്തെ എന്റെ കാര്യങ്ങളെല്ലാം പറയും. ടീനേജറായ മകളെക്കുറിച്ച്, എന്റെ പ്രതിസന്ധികളെക്കുറിച്ച്... അങ്ങനെ എല്ലാമെല്ലാം... ദൈവാലയത്തില്‍ നിറയെ ആളുകളുണ്ടാകുമെന്നതിനാല്‍ ഞായറാഴ്ചകളില്‍മാത്രം പോവുകയില്ല. ഇങ്ങനെ മാസങ്ങള്‍ കടന്നുപോയി. ഒരു ദിവസം, ഞാന്‍ പതിവുപോലെ എന്റെ സംസാരം തുടങ്ങി. പെട്ടെന്ന്, അത്രയും ദിവസം ഉണ്ടാകാത്ത ഒരു അനുഭവം! ഒരു സ്വരം അവിടെ പ്രതിധ്വനിച്ചു, "ഞാന്‍ ആരാണ് എന്നും ആരല്ലായെന്നും പറയാന്‍ നീയാര്?!! നിനക്ക് സത്യം അറിയണമെങ്കില്‍ പോവുക, എന്നിട്ട് കേള്‍ക്കാന്‍ തയാറുള്ള ഒരു കുഞ്ഞിനെപ്പോലെ മടങ്ങിവരുക. ഞാന്‍ നിന്നോട് സത്യമെന്താണെന്ന് പറഞ്ഞുതരാം." അത് ശരിയായിരുന്നു... അവന് ദൈവമാണെങ്കില്‍ അവനാരാകണം, ആരാകരുത് എന്നൊക്കെ പറയാന്‍ ഞാനാരുമല്ലല്ലോ. യേശു എനിക്ക് തന്നത് ഒരു വ്യവസ്ഥയാണ്, സത്യം അറിയണമെങ്കില്‍ അവന് പറഞ്ഞതുപോലെ ചെയ്യാം. അത് ഒരു ക്ഷണമോ നിര്‍ബന്ധമോ ഒന്നുമല്ല, വ്യവസ്ഥമാത്രം. നമുക്ക് സ്വാതന്ത്ര്യമുണ്ട്. തീരുമാനം എടുക്കേണ്ടത് ഞാനായിരുന്നു. അന്നെനിക്ക് നാല്പത് വയസുണ്ട്. അതുവരെ ഞാന്‍ പഠിച്ചുവച്ചിട്ടുളളതെല്ലാം മനസില്‍നിന്ന് നീക്കി അവന് പറഞ്ഞുതരുന്നത് കേള്‍ക്കാനായി മനസ് തുറക്കുക എന്നത് പ്രയാസകരമായ കാര്യമായിരുന്നു. പക്ഷേ എനിക്ക് സത്യമറിയണം. അതിനാല്‍ മനസ് ശൂന്യമാക്കി, അവന്റെ മുന്നിലിരുന്ന സമയം! ആ ക്രൂശിതരൂപത്തില്‍നിന്ന് ഒരു മിന്നല്‍വെളിച്ചം എന്നിലേക്ക് വന്നു! ഞാന്‍ വിറച്ച് മുട്ടില്‍ വീണുപോയി. കാരണം യേശു എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. "എല്ലാ മുട്ടുകളും എന്റെ മുമ്പില്‍ മടങ്ങും; എല്ലാ നാവുകളും ദൈവത്തെ പുകഴ്ത്തുകയും ചെയ്യും എന്ന് കര്‍ത്താവ് ശപഥപൂര്‍വം അരുളിച്ചെയ്യുന്നു" (റോമാ 14/11). ക്രിസ്തുവിശ്വാസത്തിന്റെ രഹസ്യങ്ങളെല്ലാം ആ നിമിഷം ഞാനറിഞ്ഞെന്ന് തോന്നി. കരഞ്ഞുകൊണ്ട് 'ഞാന്‍ വിശ്വസിക്കുന്നു! ഞാന്‍ വിശ്വസിക്കുന്നു!' എന്ന് പറയാനല്ലാതെ മറ്റൊന്നും അപ്പോള്‍ എനിക്ക് ചെയ്യാനാകുമായിരുന്നില്ല. മുട്ടില്‍ വീണ് ഞാന്‍ യേശുവിനെ സ്വീകരിച്ച നിമിഷം... മുമ്പ് പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ കണ്ടിരുന്ന മതില് കണ്മുന്നില് തകര്‍ന്നുവീണു. എന്റെ പിതാവായ ദൈവത്തെ ഞാന്‍ കണ്ടു. അതൊരു ഫിലോസഫിയോ ആശയസംഹിതയോ ഒന്നുമായിരുന്നില്ല; സത്യമായിരുന്നു! നാളുകളായി എന്നെ കാത്തിരുന്ന സ്നേഹനിധിയായ പിതാവ്; അവിടുത്തെ ഞാന്‍ കണ്ടു. എന്റെ 'ബാബാ,' അങ്ങനെയാണ് വ്യക്തിപരമായി ഞാനവിടുത്തെ വിളിക്കുന്നത്. പുത്രനിലൂടെയല്ലാതെ പിതാവിലേക്കെത്താന്‍ കഴിയുകയില്ലല്ലോ. "യേശു പറഞ്ഞു, വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല" (യോഹന്നാന് 14/6). മുമ്പും ഞാന്‍ ദൈവത്തെ സ്നേഹിച്ചിരുന്നു. പക്ഷേ അത് കൊട്ടാരത്തിനുപുറത്ത് ജീവിക്കുന്ന ഒരു അടിമയെപ്പോലെയായിരുന്നു എന്ന് തോന്നുന്നു. യേശുവാകുന്ന വാതിലിലൂടെ പ്രവേശിച്ചപ്പോള്‍ എനിക്ക് ദൈവപിതാവിന്റെ മകളാകാനും അവിടുത്തെ സമീപിക്കാനും കഴിഞ്ഞു. വാസ്തവത്തില്‍ മുമ്പ് ഇന്റര്‍നെറ്റ് സേര്‍ച്ച് ചെയ്യാതിരുന്നതെല്ലാം നന്നായി എന്ന് തോന്നി. കാരണം യേശുതന്നെ എന്നെ ഒരു നിമിഷംകൊണ്ട് വിശ്വാസരഹസ്യങ്ങള്‍ പഠിപ്പിച്ചുതന്നു. അതിനാല്‍ത്തന്നെ മറ്റ് അകത്തോലിക്കാസഭകളിലേക്ക് തെല്ലും ആകര്‍ഷിക്കപ്പെടാന്‍ ഇടയായില്ല. ഇക്കാര്യങ്ങളെല്ലാം മാതാപിതാക്കളോട് എങ്ങനെ പറയാതിരിക്കും? മനസുകൊണ്ട് ഒരു തികച്ചും കത്തോലിക്കാവിശ്വാസിയായിട്ടും പിന്നെ കപടജീവിതം നയിക്കാന്‍ കഴിയില്ലല്ലോ. എന്നാല്‍ ഞാന്‍ കത്തോലിക്കയാകാന്‍ പോകുന്നെന്ന് കേട്ടപ്പോള്‍ അവര്‍ നിര്‍ദേശിച്ചത് 'ദൈവാലയത്തില്‍ പോയിക്കൊള്ളുക, പക്ഷേ കത്തോലിക്കയാവാനൊന്നും നില്‍ക്കേണ്ട' എന്നായിരുന്നു. പക്ഷേ ഞാന്‍ അവരോട് പറഞ്ഞു, "ഞാന്‍ സത്യം അറിഞ്ഞു. ഇനി അതിനനുസരിച്ച് ജീവിക്കണം. അവന് വന്നത് നമ്മെ സത്യത്താല്‍ സ്വതന്ത്രരാക്കാനാണ്. അവനെ നിഷേധിച്ചാല്‍ അവന് നമ്മെയും നിഷേധിക്കും." ഇത് ബൈബിളില്‍ നല്‍കിയിട്ടുള്ള വചനമാണെന്നൊന്നും അന്ന് എനിക്കറിയുമായിരുന്നില്ല. പിന്നീട് ബൈബിള്‍ വായിച്ചപ്പോള്‍ ഇതെല്ലാം എനിക്കറിയാമായിരുന്നല്ലോ എന്ന് തോന്നി. മാമ്മോദീസ സ്വീകരിച്ചിട്ട് ഇപ്പോള്‍ ഏതാണ്ട് 13 വര്‍ഷമാകുന്നു. പക്ഷേ എത്ര ആവര്‍ത്തിക്കപ്പെട്ടിട്ടും ദിവ്യകാരുണ്യത്തോടും വിശുദ്ധബലിയോടുമുള്ള സ്നേഹം വര്‍ധിക്കുന്നതേയുള്ളൂ. എന്റെ രണ്ട് മക്കളും സ്വമനസാലെ മാമ്മോദീസ സ്വീകരിച്ചു. എന്റെ ഒരു സഹോദരി സ്വന്തം മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ എനിക്കുപിന്നാലെ രണ്ട് വര്‍ഷത്തിനുശേഷം സഭയിലേക്ക് വന്നു. മറ്റ് പല ബന്ധുക്കളും ക്രൈസ്തവവിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുമുണ്ട്. ഞാന്‍ കരുതിയത്; ഞാന്‍ സഭയിലേക്ക് വന്നു, അതോടെ കഴിഞ്ഞു എന്നാണ്. പക്ഷേ ദൈവത്തിന് വലിയ പദ്ധതികളുണ്ടായിരുന്നു എന്ന് ഞാനിപ്പോള്‍ മനസിലാക്കുന്നു. മറിയം എപ്പോഴും എന്നോടൊപ്പമുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. പക്ഷേ അവള് എന്നെ പുത്രനിലേക്കാണ് എപ്പോഴും നയിക്കുന്നത്. അവളെ നിങ്ങള്‍ സ്നേഹിച്ചാല്‍ അവള് നിങ്ങളുടെ കൈകള്‍ പുത്രന്റെ കൈകളിലേക്ക് ചേര്‍ത്തുവയ്ക്കും.
By: Shalom Tidings
Moreഅപരിചിതമായ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാന്‍ എത്തേണ്ടവര്‍ വൈകി. പക്ഷേ അന്നുണ്ടായത് മറക്കാനാവാത്ത അനുഭവം! സ്പെയിനിലെ ബാഴ്സിലോണയില്‍ ഒരു ധ്യാനത്തിനായി എന്നെ ക്ഷണിച്ചു. അഗസ്റ്റീനിയന്‍ സന്യാസിനികള്‍ക്കായുള്ള ധ്യാനം. അന്ന് ഞാന്‍ റോമില്‍ ആയിരുന്നു. റോമിലെ ഇറ്റലിയില്‍നിന്ന് സ്പെയിനിലെ ബാഴ്സിലോണയിലേക്കുള്ള ടിക്കറ്റ് എടുത്തുതന്നതും യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ക്രമീകരിച്ചതുമെല്ലാം ധ്യാനം ഏര്‍പ്പാടാക്കിയ സിസ്റ്റേഴ്സ് ആണ്. അവര്‍ നല്കിയ നിര്‍ദേശപ്രകാരം നിശ്ചിതദിവസം ഞാന്‍ ഇറ്റലിയില്‍നിന്ന് യാത്ര തിരിച്ച് ബാഴ്സിലോണയിലെ എയര്‍പോര്‍ട്ടിലെത്തി. ഇറങ്ങിയ ഉടനെ എന്നെ സ്വീകരിക്കാന്‍ അവിടെ ആരെങ്കിലും വരുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആരെയും കണ്ടില്ല. അവരുടെ ഫോണ്‍ നമ്പറാകട്ടെ ഞാന്‍ കൈയില്‍ സൂക്ഷിക്കാന്‍ മറന്നു. എന്റെ ഇറ്റാലിയന്‍ ഫോണ്‍ നമ്പര്‍ സ്പെയിനില്‍ ഉപയോഗയോഗ്യവുമല്ല. അതിനാല്‍ അവര്‍ ഇങ്ങോട്ട് വിളിച്ചാല്‍ ലഭിക്കില്ല. മാത്രവുമല്ല കൈയില്‍ പണവും കുറവായിരുന്നു. ഈയവസ്ഥയില്‍ ഞാനെന്നെത്തന്നെ പഴിക്കാന്‍ തുടങ്ങി. ഫോണ്‍ നമ്പറോ സൂക്ഷിച്ചില്ല, അല്പം പണമെങ്കിലും കരുതണമായിരുന്നു. മനസ് വളരെ അസ്വസ്ഥം. പിന്നെ ചിന്തിച്ചു, ഞാന്‍ മറ്റുള്ളവരെ ഏറെ ഉപദേശിക്കാറുണ്ട്, പ്രതിസന്ധിയിലാകുമ്പോള്‍ പ്രാര്‍ത്ഥിക്കണമെന്ന്. എന്നാല്‍ എന്റെ സ്വന്തം കാര്യം വന്നപ്പോള്‍ അതൊന്നും പ്രായോഗികമാകുന്നില്ലല്ലോ. എങ്കിലും സാവധാനം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. സിസ്റ്റേഴ്സിനുവേണ്ടിയും ആ സാഹചര്യത്തെപ്രതിയും എല്ലാം... പക്ഷേ ഒന്നും സംഭവിച്ചില്ല. എന്നോടൊപ്പം ആ ഫ്ളൈറ്റില്‍ വന്നവരെല്ലാം സ്വീകരിക്കാന്‍ വന്നവരോടൊപ്പം പോയിക്കഴിഞ്ഞിട്ടും ഞാന്മാത്രം അവിടെ ശേഷിച്ചു. ഏതാണ്ട് ഒരു മണിക്കൂര്‍ കടന്നുപോയി. ആ സമയത്ത് ഒത്ത വലിപ്പമുള്ള ഒരു സ്പാനിഷുകാരന് എന്നെ സമീപിച്ചു. അദ്ദേഹം ചോദിച്ചു, "നിങ്ങള്‍ ഷിബു സെബാസ്റ്റ്യന്‍ അല്ലേ?" അതെയെന്ന് ഞാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ചോദിച്ചു, "നീണ്ടപാറയാണ് നാട് അല്ലേ? അതായത് കേരളമാണ് സ്വദേശം?" അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് ഞാന്‍ മറുപടി നല്കി. കാരണം ഷിബു സെബാസ്റ്റ്യന്‍ എന്നാണ് പാസ്പോര്‍ട്ടിലുള്ള എന്റെ പേര്. മറ്റ് വിശദവിവരങ്ങളും പാസ്പോര്‍ട്ടിലുള്ളതുതന്നെ. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ വേണ്ടി അത്തരം വിശദവിവരങ്ങളെല്ലാം സിസ്റ്റേഴ്സിന് നല്‍കിയിരുന്നു. അതിനാല്‍ അദ്ദേഹം സിസ്റ്റേഴ്സ് പറഞ്ഞുവിട്ട ആളായിരിക്കുമെന്ന് എനിക്ക് തോന്നി. മറക്കാനാവാത്ത അനുഭവം പക്ഷേ തുടര്‍ന്ന് അദ്ദേഹം വ്യത്യസ്തമായ ഒരു കാര്യമാണ് പറഞ്ഞത്, "ഷിബൂ, നിങ്ങളുടെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ട്!" അതുകേട്ട് ഞാനൊന്ന് ഞെട്ടി. ഉണ്ടെന്ന് മറുപടി നല്കി തലയുയര്‍ത്തി നോക്കിയപ്പോള്‍ അദ്ദേഹം അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. അല്പനേരത്തേക്ക് ഞാന്‍ സ്തബ്ധനായി. പിന്നെ, പെട്ടെന്ന് ഒരു വെളിച്ചം കിട്ടിയതുപോലെ ഞാനക്കാര്യം തിരിച്ചറിഞ്ഞു, അത് യേശുവാണ്! അപ്പോഴേക്കും അതാ ഒരു സിസ്റ്റര്‍ ഓടിവരുന്നു. അവരുടെ വസ്ത്രം ധരിച്ച് നടക്കാന്‍പോലും സാവധാനമേ സാധിക്കൂ. എന്നിട്ടും അവര്‍ ഓടിയാണ് വരുന്നത്. ഞാന്‍ വൈദികര്‍ ധരിക്കുന്ന കോളര്‍ ധരിച്ചിരുന്നതിനാല്‍ വേഗം എന്നെ തിരിച്ചറിഞ്ഞു. അടുത്തെത്തിയതേ അവര്‍ എന്നോട് ക്ഷമ ചോദിക്കാന്‍ തുടങ്ങി. "ക്ഷമിക്കണം അച്ചാ, ക്ഷമിക്കണം. ഞങ്ങള്‍ ആവൃതിയിലുള്ളവരാണ്. ഞങ്ങള്‍ സെല്‍ഫോണ്‍ ഉപയോഗിക്കാറില്ല. ലാന്‍ഡ് ഫോണില്‍നിന്ന് അച്ചന്റെ മൊബൈല്‍ നമ്പറില്‍ വിളിച്ചു, പക്ഷേ കിട്ടിയില്ല. ഞങ്ങള്‍ ഒരു ഡ്രൈവറെ കൂട്ടി വന്നതാണ്. അദ്ദേഹത്തിനാണെങ്കില്‍ ഈ എയര്‍പോര്‍ട്ട് അറിയില്ലായിരുന്നു. പക്ഷേ ഞങ്ങള്‍ അന്വേഷിച്ച് നേരത്തേതന്നെ ഈ എയര്‍പോര്‍ട്ടിലെത്തി. എങ്കിലും എവിടെയാണ് പാര്‍ക്ക് ചെയ്യേണ്ടതെന്നറിയാതെ ഏറെസമയം ചുറ്റേണ്ടിവന്നു. അങ്ങനെ വൈകിപ്പോയതാണ്. സോറി അച്ചാ, ക്ഷമിക്കണം, ക്ഷമിക്കണം!" ഞാന്‍ പറഞ്ഞു, "സിസ്റ്റര്‍ ദയവുചെയ്ത് സോറി പറയരുത്. വൈകി വന്നതിന് നന്ദി!!" ആ വാക്കുകള്‍ കേട്ട് അവര്‍ തെല്ലൊന്ന് അമ്പരന്നുകാണണം. എന്നാല്‍, അവര്‍ വൈകിയതുകൊണ്ട് സ്പാനിഷുകാരന്റെ രൂപത്തില്‍ എന്നെ സമീപിച്ച യേശുവിനെ കാണാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ തുടര്‍ന്ന് വിശദീകരിച്ചു. ഈശോ പറഞ്ഞത്... അവിടെവച്ച് ഈശോ എന്നോട് പറഞ്ഞതെന്താണ്? "മോനേ, ഞാനിവിടെ നിന്നോടുകൂടെയുണ്ട്. ഞാന്‍ നിന്നെ നന്നായറിയുന്നു. നിന്റെ ഓമനപ്പേര് എനിക്കറിയാം. നിന്റെ കൈ രണ്ട് പ്രാവശ്യം ഒടിഞ്ഞിട്ടുണ്ടെന്നും അറിയാം." കൈയൊടിഞ്ഞു എന്നത് എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ട കാര്യമാകുന്നത്? അത് ആര്‍ക്കും അധികം അറിഞ്ഞുകൂടാത്ത ഒരു സംഭവമാണ്. എന്റെ ജീവിതത്തിലെ ഏറെ സങ്കടകരമായ ഒരനുഭവം. ഞാന്‍ സെമിനാരിയിലായിരുന്നപ്പോള്‍ ഒരിക്കല്‍ എന്റെ കൈയൊടിഞ്ഞ് പ്ലാസ്റ്ററിട്ടു. ആ പ്ലാസ്റ്ററുംകൊണ്ട് ഞാന്‍ വീണ്ടും വീണു. പ്ലാസ്റ്ററുള്‍പ്പെടെ എന്റെ കൈ വീണ്ടും ഒടിഞ്ഞു. 'സഭയുടെ പൈസ കുറേ പോകുമല്ലോ?' എന്നൊരു അഭിപ്രായം ആ സംഭവത്തെക്കുറിച്ച് കേള്‍ക്കേണ്ടിയും വന്നു. ഒരു സെമിനാരി വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്റെ ചികിത്സാചെലവുകള്‍ സന്യാസസഭയാണല്ലോ വഹിക്കുന്നത്. അതിനാല്‍ത്തന്നെ എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കിയ വാക്കുകളായിരുന്നു അത്. ആ സംഭവമാണ് ഈശോ ഓര്‍മിപ്പിച്ചത്. അവിടുന്ന് എല്ലാം അറിയുന്നു എന്ന ഓര്‍മ്മപ്പെടുത്തലും ആ കരുതലിന്റെ അടയാളവും. പ്രഭാഷകന്‍ 23/19 വചനം ഓര്‍മിപ്പിക്കുന്നുണ്ട്, കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് പ്രകാശമുള്ളതാണ്. നിങ്ങള്‍ അനുഭവിക്കുന്ന ഏത് പ്രതിസന്ധിയും അവിടുന്ന് കാണുന്നുണ്ട്. അവിടുന്ന് നിങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊള്ളും. അതായിരുന്നു ആ ദൈവാനുഭവത്തിലൂടെ ഈശോ എനിക്ക് തന്ന ബോധ്യം.
By: Fr Antony Parankimalil VC
Moreഒരിക്കല്‍ ഒരാള്‍ എന്നോടിപ്രകാരം ചോദിച്ചു. "സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാത്തവിധം ചെറുപ്പംമുതല്‍ നിങ്ങള്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയില്‍ വളര്‍ന്നുവന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ അടിമത്തചങ്ങലകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ എന്തുകൊണ്ടാണ് ഇനിയെങ്കിലും നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നത്?" ഇതിനുള്ള എന്റെ മറുപടി ഇതായിരുന്നു: ഒരു ആഴിയുടെ നടുവില്‍ ഒരു ദ്വീപ് ഉണ്ടായിരുന്നു. അവിടത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച് സാമോദം വിഹരിച്ചിരുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭീമാകാരമായ കോട്ടകള്‍ ആ ദ്വീപിനെ വലയം ചെയ്തിരിക്കുന്നു. ഒരു ദിവസം ഏതാനും ആളുകള്‍ ചെറുതോണികളില്‍ അവിടെ വന്നെത്തി. ആരാണ് ആ കനത്ത ഭിത്തികള്‍ പണിതുണ്ടാക്കിയതെന്ന് അവര്‍ ചോദിച്ചു. അവ ആ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ആകയാല്‍ അതിനെ അതിവേഗം നശിപ്പിക്കണമെന്നും അവര്‍ ഉപദേശിച്ചു. കുട്ടികള്‍ അത് നശിപ്പിക്കുകതന്നെ ചെയ്തു. പക്ഷേ അതിന്റെ ഫലമോ, ഇന്ന് നാം ആ സ്ഥലം സന്ദര്‍ശിക്കുന്നെങ്കില്‍ കാണാം. അവിടത്തെ കുട്ടികളെല്ലാം ഭയവിഹ്വലരായി ദ്വീപിന്റെ നടുവില്‍ കൂട്ടം കൂടി പതുങ്ങിയിരിക്കുന്നത്. എന്താണതിനു കാരണം? മറ്റൊന്നുമല്ല, അവര്‍ക്ക് പാടുന്നതിനും കളിക്കുന്നതിനും വര്‍ധിച്ച ഭയം. അതെ, കടലില്‍പ്പെട്ട് നശിക്കുമെന്ന ഭയം അവരെ വല്ലാതെ ബാധിച്ചിരിക്കുന്നു. നമ്മുടെ ദിവ്യനാഥന്റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായത്? "നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും" (യോഹന്നാന് 8/32)
By: Fulton J. Sheen
Moreവര്‍ധിച്ചുവരുന്ന സാത്താന് ആരാധനകള്‍, ക്രിസ്തുവിനെ അവഹേളിക്കുന്ന സിനിമകളുടെയും പുസ്തകങ്ങളുടെയും പെരുപ്പം, സഭയെയും പൗരോഹിത്യത്തെയും സന്യാസത്തെയും അവഹേളിക്കുന്ന മാധ്യമങ്ങള്‍, സ്വവര്‍ഗ വിവാഹത്തിന് ലഭിക്കുന്ന സ്വീകാര്യത-ഇതെല്ലാം ന്യൂ ഏജ് എന്ന പുതിയ പ്രസ്ഥാനം എത്രമാത്രം സമൂഹത്തെ കീഴടക്കിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ്. "അന്തിക്രിസ്തുവിന്റെ ഭരണകാലം സമീപിക്കുമ്പോള്‍ കപടമായ ഒരു മതം പ്രത്യക്ഷപ്പെടും. ദൈവത്തിന്റെ ഏകത്വത്തിനും അവിടുത്തെ സഭയ്ക്കും അത് എതിരായിരിക്കും. ലോകം ഒരിക്കലും ദര്‍ശിക്കാത്തവിധം ഭീകരമായ വിശ്വാസത്യാഗമുണ്ടാകും. അവസാനകാലം സമീപിക്കുംതോറും സാത്താന്റെ അന്ധകാരം ഭൂതലമെങ്ങും കൂടുതല്‍ കൂടുതല്‍ വ്യാപിക്കും. നാശത്തിന്റെ സന്തതികളുടെ എണ്ണം കൂടുകയും അതിനാനുപാതികമായി നീതിയുടെ മക്കള്‍ ചുരുക്കമാവുകയും ചെയ്യും" (സിസ്റ്റര്‍ ജിന്‍ ലേ റോയര്‍ 1731-1798). ലോകം മുഴുവനിലും ദൈവവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു മതത്തിന്റെ ആവിര്‍ഭാവം പ്രത്യക്ഷത്തില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ കപടമായ ശാസ്ത്രത്തിന്റെയും റിലാക്സേഷന് ടെക്നിക്കുകളുടെയും ഹോളിസ്റ്റിക് ചികിത്സാരീതികളുടെയും പൗരസ്ത്യ ധ്യാനരീതികളുടെയും മുഖംമൂടിയണിഞ്ഞ് എല്ലാ ജനതകളെയും വഞ്ചിച്ചുകൊണ്ട് ഒരു പുതിയ മതം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. വലിയ ബിസിനസ് കോര്‍പ്പറേഷനുകളുടെ നേതൃത്വത്തിലുള്ളവരും ഹോളിവുഡിലെ സെലിബ്രിറ്റീസും മുതല്‍ ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളിലുള്ളവര്വരെയാണ് ഈ പുതിയ മതത്തിന്റെ ആചാര്യന്മാരും പ്രചാരകരും. അവര്‍ ഉപയോഗിക്കുന്ന പദാവലികളൊന്നും സാധാരണ മതജീവിതവുമായി ബന്ധപ്പെടുന്നവയല്ലാത്തതിനാല് അവര്‍ ഒരു മതം പ്രചരിപ്പിക്കുകയാണെന്ന് ആര്‍ക്കും തോന്നുകയില്ല. വിദ്യാഭ്യാസം, ബിസിനസ്, വൈദ്യശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ എന്നീ മേഖലകളില്‍, നേരിട്ടു ബന്ധമില്ലാത്തതും എന്നാല്‍ ആന്തരികമായി ആഴമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിരവധി സംഘടനകള്‍ മുഖേന ഇവര്‍ സകല മേഖലകളിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. എങ്ങനെ തിരിച്ചറിയാം ഈ നവയുഗ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ പൊതുവായി അറിയപ്പെടുന്നത് ന്യൂ ഏജ് മൂവ്മെന്റ് എന്നാണ്. ന്യൂ ഏജ് മ്യൂസിക്, ന്യൂ ഏജ് തിങ്കിംഗ്, ന്യൂ ഏജ് മെഡിസിന്, ന്യൂ ഏജ് റിലീജിയന്‍ എന്നൊക്കെ നാം ധാരാളമായി കേള്‍ക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവയെന്താണെന്ന് നാം ഗൗരവമായി ചിന്തിക്കാറില്ല. വ്യവസ്ഥാപിതമായ ദൈവസങ്കല്പങ്ങളെയും ധാര്‍മികതയെയും ലോകക്രമത്തെത്തന്നെയും തകിടം മറിച്ചുകൊണ്ടിരിക്കുന്ന കപടമായ ഒരു മതത്തിന്റെ വഞ്ചനാപരമായ പേരാണ് ന്യൂ ഏജ് മൂവ്മെന്റ്. ന്യൂ ഏജ് സോഷ്യോളജിസ്റ്റായ മര്ലിന് ഫെര്ഗൂസണ് 1980-ല്‍ പ്രസിദ്ധീകരിച്ച "ദി അക്വേറിയന്‍ കോണ്‍സ്പിറസി" എന്ന ഗ്രന്ഥം ന്യൂ ഏജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്. ഒരു ലോകമതം, ലോക ഗവണ്മെന്റ്, രാഷ്ട്രങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഉപരിയായ 'വിശ്വപൗരത്വം' തുടങ്ങിയ സങ്കല്പങ്ങള് കേള്‍ക്കാന്‍ ഇമ്പമുള്ളവയെങ്കിലും 'കമ്യൂണിസം' എന്ന ഉട്ടോപ്യന്‍ ആശയംപോലെതന്നെ അപ്രാപ്യമായ ഒന്നാണത്. ഭൂമിയില്‍ സ്വര്‍ഗരാജ്യം പണിയാം എന്ന സ്വപ്നത്തിന്റെ ചെലവില്‍ അനേകലക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ശാരീരികമായി കൊല ചെയ്യപ്പെട്ടു. സ്വര്‍ഗസമാനമായ നവയുഗനിര്മിതിയുടെ പേരിലിന്ന് അനേകലക്ഷങ്ങളുടെ ആത്മാക്കള്‍ ന്യൂ ഏജ് പ്രസ്ഥാനംവഴി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ഈ പുതിയ മതത്തിന്റെ അടിസ്ഥാന ദര്‍ശനങ്ങള്‍ എന്നറിയുമ്പോഴാണ് ഇതിന്റെ പിന്നിലുള്ള ഗൂഢശക്തികള്‍ ആരാണെന്ന് നമുക്ക് വ്യക്തമാവുക. പുതിയ മതത്തിന്റെ പ്രത്യേകതകള്‍ യഹൂദ-ക്രൈസ്തവ വിശ്വാസത്തിലുള്ള, മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ഒരു ദൈവത്തെ ന്യൂ ഏജ് നിരാകരിക്കുന്നു. ക്രൈസ്തവവിശ്വാസത്തില്‍ ദൈവമാണ് എല്ലാത്തിന്റെയും കേന്ദ്രവും ഉറവിടവും. എന്നാല്‍ ന്യൂ ഏജ് ചിന്തയില്‍ മനുഷ്യനാണ് എല്ലാത്തിന്റെയും കേന്ദ്രമായി വരുന്നത്. നവയുഗ ദര്‍ശനത്തില്‍ ഓരോ വ്യക്തിയും ദൈവമാണത്രേ. കാരണം പ്രാപഞ്ചികശക്തിയുമായി അവന് ഒന്നുചേര്ന്നിട്ടുണ്ടെന്നും തന്നിലുള്ള ഈ അനന്തമായ ദൈവികതയെ തിരിച്ചറിഞ്ഞ് വളര്‍ത്തിയാല്‍ മതിയെന്നും ഇത് പഠിപ്പിക്കുന്നു. (1) എല്ലാം ഒന്നാണ്. അതിനാല്‍ സകലതും ദൈവവും ആണ് (All is one; therefore all is God). ഈ അദ്വൈതസിദ്ധാന്തം തന്നെയാണ് ന്യൂ ഏജ് മതത്തിന്റെയും അടിസ്ഥാനദര്‍ശനം. ഇവിടെ ദൈവം ഒരു വ്യക്തിയല്ല, ശക്തിമാത്രം. സൃഷ്ടിയില്‍നിന്നും വ്യത്യസ്തമായ ഒരു സ്രഷ്ടാവില്ല. സൃഷ്ടി അതില്‍തന്നെ ദൈവമാണ്. അതിനാല്‍ നന്മയും തിന്മയും ജീവനും മരണവും പിശാചും ദൈവവും എല്ലാം ഒന്നാണ്. സൂര്യനും മലകളും കന്നുകാലികളും എല്ലാം ദൈവം. പിശാചിനെ ആരാധിച്ചാലും ദൈവാരാധനതന്നെ. പുനര്ജന്മം, ജ്യോതിഷം എല്ലാം ന്യൂ ഏജ് ആത്മീയതയുടെ അവിഭാജ്യഘടകംതന്നെ. ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വശക്തനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ തത്വചിന്ത നിഷിദ്ധമാണ് എന്നത് നിസംശയമാണല്ലോ. ഞാന്‍ എന്ന ദൈവം (2) മനുഷ്യന്, മറ്റെല്ലാ സൃഷ്ടികളെപ്പോലെയുംതന്നെ ദൈവത്വം ഉള്ളവനാണെന്ന് ഈ നവമതം പറയുന്നു. അവനില്‍ അനന്തമായ സാധ്യതകളും ശക്തിയും നിറഞ്ഞിരിക്കുന്നു. ഈ ന്യൂ ഏജ് ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ മനുഷ്യനും പറയാം - "ഞാന്‍ ദൈവമാണ്." ദൈവമെന്ന നിലയില്‍ എന്റെ ശരിയും തെറ്റും ഞാനാണ് തീരുമാനിക്കേണ്ടത്. പാപം, പുണ്യം എന്നിവയൊന്നും കേവലമായ അര്‍ത്ഥത്തില്‍ പ്രസക്തങ്ങളല്ല. മനുഷ്യനില്‍ അനന്തമായ ശക്തി കുടികൊള്ളുന്നതിനാല്‍ അവന്റെ ഭാവി അവനുതന്നെ രൂപപ്പെടുത്താം. അവന്റെ സ്വപ്നവും ചിന്തയും ഭാവനയും അതിനനുസരിച്ച് ക്രമപ്പെടുത്തിയാല്‍ മതി. അവന് എന്താഗ്രഹിച്ചാലും അവന് അതായിത്തീരാന്‍ കഴിയും. ഓരോ വ്യക്തിയിലും ദൈവത്വമുള്ളതിനാലും അവനവന്‍തന്നെ സ്വന്തം ലോകത്തെ സൃഷ്ടിക്കുന്നതിനാലും മനുഷ്യന് യാതൊരു നിയമത്തിനും കീഴിലല്ല - തന്നോടുതന്നെയല്ലാതെ മറ്റാരോടും അവന് അവന്റെ ജീവിതത്തെക്കുറിച്ച് ഉത്തരം കൊടുക്കേണ്ടതുമില്ല. ശരിയും തെറ്റും എല്ലാം നിര്‍വചിക്കേണ്ടത് അവനവന്‍തന്നെ എന്ന തെറ്റായ പഠനം ഇതു നല്കുന്നു. (3) മനുഷ്യവംശത്തിന്റെ അടിസ്ഥാനപ്രശ്നം അവന്റെ 'ദൈവത്വ'ത്തെക്കുറിച്ചുള്ള അജ്ഞതയും സൃഷ്ടപ്രപഞ്ചത്തെയും താനുമായുള്ള ഒരുമയെക്കുറിച്ചുള്ള ബോധ്യമില്ലായ്മയുമാണെന്നാണ് ഇവരുടെ ചിന്ത. പാപമല്ല മനുഷ്യന്റെ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. അതിനാല്‍ 'ബോധോദയം' വഴി അജ്ഞത ദുരീകരിച്ചാല്‍ മനുഷ്യന് പരിപൂര്‍ണതയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഈ ആന്തരിക നവോത്ഥാനത്തിലൂടെ രൂപാന്തരീകരിക്കപ്പെട്ട വ്യക്തികളുടെ വ്യാപനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കും എന്ന മിഥ്യാധാരണ ഇവര്‍ നല്കുന്നു. കെണിയിലാക്കുന്ന തന്ത്രങ്ങള്‍ (4) ഈ നവയുഗ ആത്മീയ നവോത്ഥാനത്തില്‍ ചില ടെക്നിക്കുകളും ഉണ്ട്- വിവിധ യോഗാ ടെക്നിക്കുകള്‍, ഹിപ്നോട്ടിസ്, സെല്‍ഫ് ഹിപ്നോട്ടിസ്, സൈക്കോ ഡ്രാമാ, മന്ത്രോച്ചാരണം, ബയോഫീഡ്ബാക്ക്, സെന്‍സറി ഓവര്‍ലോഡ് (റോക്ക്-മെറ്റല്‍ മ്യൂസിക് പോലുള്ളവ), ഇന്ഡ്യൂസീവ് സെന്‍സറി ഐസോലേഷന് (മനസിനെ ശൂന്യവല്ക്കരിക്കാനുള്ള ടെക്നിക്ക്), നിയന്ത്രണ രഹിതമായ ഡാന്‍സ് പ്രോഗ്രാമുകള്‍, മന്ത്രവിദ്യകള്, ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ സെമിനാര്‍സ്, സില്വാ മൈന്‍ഡ് കണ്ട്രോള്, റീബെര്‍ത്ത് തെറാപ്പി, അതീന്ദ്രിയധ്യാനം, തിയോസഫി, ഫ്രീമേസണ്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം തുടങ്ങിയവ. കൃത്രിമമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉറക്കം നിഷേധിക്കുക, ഡബ്ല്യുഎസ്ഡി പോലുള്ള മയക്കുമരുന്നുകള്‍, ഭൂതാവേശിതരായ മീഡിയാസിന്റെ സഹായം തേടല്‍, ജനിച്ചു വളര്‍ന്ന സാഹചര്യം മനസില്‍ സൃഷ്ടിച്ചിരിക്കുന്ന ധാര്‍മിക സങ്കല്പങ്ങള്ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ബോധപൂര്‍വം ചെയ്യുക തുടങ്ങിയവയും ചിലര്‍ അനുവര്‍ത്തിക്കുന്നു. (5) പാപ-പുണ്യ-ദൈവികനിയമങ്ങളുടെ ബന്ധനത്തില്‍നിന്ന് വിമോചിതരായ വ്യക്തികളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ ഒരു 'വിശ്വപരിവര്‍ത്തനം' സംഭവിക്കും. അങ്ങനെയുണ്ടാകുന്ന സുവര്‍ണയുഗത്തില്‍ 'ദൈവങ്ങള്‍'മാത്രം ജീവിക്കുന്ന ആ ലോകത്തില്‍ ഒരു ഗവണ്മെന്റ്, ഒരു മതം, ഒരു കറന്‍സി, ഒരു മനസ്, ഒരു ചിന്ത ഇവമാത്രമേ ഉണ്ടാവുകയുള്ളൂ എന്ന തെറ്റായ ധാരണയും ഇവര്‍ വളര്‍ത്തുന്നു. ന്യൂ ഏജ് ചിന്തകള്‍ പഠിക്കുന്ന ഏതൊരു സാധാരണ ക്രൈസ്തവ വിശ്വാസിക്കും ഒരു കാര്യം വ്യക്തമാകും. ഇതില്‍ പുതിയതായി ഒന്നുമില്ല. ഉല്പത്തിപുസ്തകത്തിലെ പിശാചിന്റെ വഞ്ചനാപരമായ ആ പഴയ ഉപദേശം തന്നെയാണ് ന്യൂ ഏജ് ഫിലോസഫി. (സോഫിയ ബുക്ക്സ് പ്രസിദ്ധീകരിച്ച കാലത്തിൻ്റെ അടയാളങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)
By: Shevelier Benny Punnathara
Moreവിശുദ്ധ ബര്‍ണദീത്തക്ക് മാതാവിന്റെ ദര്‍ശനങ്ങള്‍ ലഭിച്ച സമയം. കേവലം ബാലികയായ അവള് എല്ലാവരില്‍നിന്നും ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായി. ദര്‍ശനങ്ങളുടെ സത്യാവസ്ഥ പോലീസിനുമുന്നില്‍ വിശദീകരിക്കേണ്ട അവസ്ഥ വന്നു. ദര്‍ശനം ലഭിക്കുന്ന ഗ്രോട്ടോയില്‍ പോകരുത് എന്ന വിലക്ക് ലഭിച്ചു. ഇടവകയിലെ മദര്‍പോലും അവളെ വിളിച്ച് ശകാരിക്കുകയാണുണ്ടായത്. അവളുടെ പ്രഥമദിവ്യകാരുണ്യസ്വീകരണം മുടക്കണമെന്ന് ചിന്തിച്ച നിരീശ്വരവാദിയായ മേയര്‍ അവളെ തടവിലിടാന്‍ തീരുമാനിച്ചു. ചുറ്റും പ്രശ്നങ്ങള്‍മാത്രം. പക്ഷേ അവള് ആവര്‍ത്തിച്ചുപറഞ്ഞത് പരിശുദ്ധ ദൈവമാതാവ് തനിക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞുതന്ന കാര്യങ്ങള്‍മാത്രം. ഒരിക്കലും അവള് വാക്കുമാറ്റി പറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ആ പ്രശ്നങ്ങളില്‍നിന്നെല്ലാം മോചിതയാകുമായിരുന്നു എന്നറിഞ്ഞിട്ടും ഒരിക്കലും അവളതിന് തയാറായില്ല. നാളുകള്‍ കഴിഞ്ഞാണ് തിരുസഭ ലൂര്‍ദിലെ ദര്‍ശനങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചത്. ഇന്ന് ദൈവാലയങ്ങളോടുചേര്‍ന്ന് നാം ലൂര്‍ദിലെ ദര്‍ശനത്തിന്റെ മാതൃകയില്‍ ഗ്രോട്ടോകള്‍ പണിയുന്നു. അമലോത്ഭവയായ മാതാവിനെ വണങ്ങുന്നു. എന്നാല്‍ അന്ന് താന്‍ തികച്ചും ഒറ്റപ്പെട്ടുപോയ സാഹചര്യത്തിലും സ്വന്തം സുരക്ഷ നോക്കാതെ ദൈവം നല്കിയ ബോധ്യത്തില്‍ ഉറച്ചുനിന്ന ബര്‍ണദീത്തയെ ഓര്‍ക്കുക. വാസ്തവത്തില്‍ ദൈവവചനം ജീവിച്ചുകാണിക്കുകയായിരുന്നു അവള്. മത്തായി 5/37- "നിങ്ങളുടെ വാക്കുകള്‍ അതേ, അതേ എന്നോ അല്ല, അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്‍നിന്ന് വരുന്നു."
By: Shalom Tidings
Moreവിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്‍ക്കുശേഷം ഡോണ്‍ ബോസ്കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ്‍ ബോസ്കോ അപ്പോള്‍ ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു. അവര്‍ ഇരുവരും ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഡോണ്‍ ബോസ്കോ ചോദിച്ചു, "ജീവിതകാലത്ത് നീ അനേകപുണ്യങ്ങള്‍ അഭ്യസിച്ചിരുന്നല്ലോ. മരണവേളയില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്?" സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്, "അങ്ങ് എന്ത് വിചാരിക്കുന്നു?" "ശുദ്ധത?" "അതുമാത്രമല്ല" "പ്രത്യാശ?" "അതുമല്ല." "നിന്റെ സുകൃതങ്ങള്‍?" "നല്ലതുതന്നെ, പക്ഷേ ഏറ്റവും ഉപകാരപ്രദമായത് അതൊന്നുമല്ല." "പിന്നെ എന്തായിരുന്നു?" "സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്റെ അമ്മയുമായ മറിയത്തിന്റെ സഹായമാണ് മരണസമയത്ത് എന്നെ ഏറ്റവുമധികം സഹായിച്ചത്."
By: Shalom Tidings
Moreതാമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല 2009-ലാണ് വിവാഹം കഴിഞ്ഞ് ഞാനും ഭാര്യയും എന്റെ ജോലിസ്ഥലത്തേക്ക് പോയത്. അവിടെച്ചെന്ന് ഒരു മാസം കഴിഞ്ഞ് ഭാര്യയ്ക്കും ജോലി ലഭിച്ചു. അങ്ങനെ അവിടെ ശാന്തമായി കഴിയുകയായിരുന്നു. പക്ഷേ ഒരു ദിവസം ഞങ്ങള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോള്‍ വീടിന്റെ വാതിലില്‍ ബാങ്കിന്റെ ജപ്തിനോട്ടീസ്! ഉടനെ ഞാന്‍ വീട് ശരിയാക്കിത്തന്ന ബ്രോക്കറെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു: "നിങ്ങള്‍ താമസിക്കുന്ന വീടിന് ലോണ്‍ ഉണ്ട്. വീടിന്റെ ഉടമ വളരെ ദൂരെയുള്ള ആളാണ്. നിങ്ങള്‍ തരുന്ന വീട്ടുവാടക സ്ഥിരമായി ബാങ്കില്‍ അടയ്ക്കാന്‍ വേറെ ഒരു വ്യക്തിയെ ഏല്പിച്ചിരുന്നു. ആ വ്യക്തി നാളുകളായി ബാങ്കില്‍ അടയ്ക്കാത്തതുകൊണ്ടാണ് ജപ്തി വന്നിരിക്കുന്നത്." ഇതൊന്നുംകൂടാതെ ഞങ്ങളെ ഏറെ വിഷമത്തിലാക്കുന്ന ഒരു കാര്യംകൂടി അദ്ദേഹം അറിയിച്ചു, "ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ ആ വീട്ടില്‍നിന്ന് താമസം മാറണം!" "എത്ര കഷ്ടപ്പെട്ടാണ് ദൈവമേ ഈ വീടുതന്നെ കിട്ടിയത്?" ഭാര്യ ആത്മഗതം ചെയ്തു. അടുത്ത ദിവസം അതാ എന്റെ വീട്ടില്‍നിന്ന് പപ്പാ വിളിച്ചു പറയുന്നു, "ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക് വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്!" ഞാന്‍ നോക്കിയപ്പോള്‍ മാതാപിതാക്കള്‍ എത്തുന്ന ദിവസവും വീട് മാറേണ്ട അവസാന ദിവസവും ഒന്നാണ്. അതുകൂടി ശ്രദ്ധിച്ചപ്പോള്‍ ആകെ അസ്വസ്ഥതയായി. ഞങ്ങള്‍ രണ്ടുപേരും പരിചയമുള്ള എല്ലാവരോടും വീട് അന്വേഷിച്ചു. മൂന്നാഴ്ചയോളം അന്വേഷിച്ചിട്ടും കിട്ടിയില്ല, ആകെ സങ്കടം. ഇനി ഒരാഴ്ചമാത്രമേയുള്ളൂ വീടിന് കാലാവധി. എന്തായാലും അതിനുശേഷം വന്ന ഞായറാഴ്ച പതിവുപോലെ ദൈവാലയത്തില്‍ പോയി. അന്ന് അവിടത്തെ ഇടവകദൈവാലയത്തില്‍ വാര്‍ഷിക ധ്യാനത്തിന്റെ അവസാന ദിവസമായിരുന്നു. ഞങ്ങള്‍ ആ ദിവസത്തെ ധ്യാനമേ കൂടിയുള്ളൂ. തിരിച്ചുവന്നതിനുശേഷം ഒരു അങ്കിള്‍ പറഞ്ഞതിന്‍പ്രകാരം ഒരു വീട് കാണാന്‍ പോകണം. അങ്കിള്‍ ആ വീട് കിട്ടുമെന്ന് ഉറപ്പ് തന്നിട്ടുണ്ട്. ആ ഉറപ്പില്‍ ഞങ്ങള്‍ സമാധാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ വിളിച്ചപ്പോള്‍ അങ്കിള്‍ പറഞ്ഞു, "എടാ ആ വീട് കിട്ടില്ല." അത് കേട്ടപ്പോള്‍ത്തന്നെ ധ്യാനംകൂടിയ എല്ലാ സന്തോഷവും പോയി. ആകെ നിരാശപ്പെട്ട് ഞങ്ങള്‍ തളര്‍ന്നിരുന്നു. അന്നത്തെ ധ്യാനപ്രസംഗം മാതാവിനെക്കുറിച്ചായിരുന്നു. എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'നിന്റെ മാധ്യസ്ഥ്യം അപേക്ഷിച്ചവരില്‍ ഒരുവനെയെങ്കിലും നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല എന്നു നീ ഓര്‍ക്കണമേ' എന്ന് നമ്മള് പ്രാര്‍ത്ഥിക്കാറുണ്ടല്ലോ. അതുകൊണ്ട് മാതാവിനോട് മാധ്യസ്ഥ്യം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ല, ഏത് പ്രതിസന്ധിഘട്ടത്തിലും നിങ്ങള്‍ മാതാവിനോട് ശക്തമായി മാധ്യസ്ഥ്യം അപേക്ഷിക്കണം. ധ്യാനഗുരു പറഞ്ഞ ഈ ഭാഗം ഞങ്ങളുടെ ഹൃദയത്തില്‍ ആഴ്ന്നിറങ്ങിയിരുന്നു. ഉടനെതന്നെ ഭാര്യയുടെ താല്പര്യപ്രകാരം മാതാവിന്റെ രൂപത്തിനുമുന്നില്‍ മുട്ടുകുത്തി വീട് ലഭിക്കാന്‍ വേണ്ടി ഞങ്ങള്‍ കരഞ്ഞ് ജപമാല ചൊല്ലി. ഈ സാഹചര്യത്തില്‍ മാതാവ് ഞങ്ങളെ കൈവിടില്ല എന്നുള്ള വിശ്വാസത്തില്‍നിന്നുള്ള നിലവിളിയായിരുന്നു. പിന്നീട് ഞാന്‍ ശാന്തമായി കിടന്നു. വൈകുന്നേരം വീണ്ടും വീട് അന്വേഷിക്കാന്‍ ഇറങ്ങി. അങ്ങനെ നടക്കുമ്പോള്‍ ആദ്യം കണ്ട ഒരു ചെറിയ കടയിലെ വ്യക്തിയോട് അന്വേഷിക്കാന്‍ തോന്നി. ഞാന്‍ അവിടെച്ചെന്ന് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു, "ഇവിടെ അടുത്തുതന്നെ ഒരു വീട് ഉണ്ട്. ഇന്ന് ഒരു വീടിന്റെ കാര്യം ഒരാള്‍ എന്നോട് പറഞ്ഞു. അവര്‍ക്ക് ഉടനെ താമസക്കാരെ വേണമെന്ന്!" അവര്‍ കൊടുത്തിരുന്ന ഫോണ്‍ നമ്പറില്‍ അയാള്‍ വിളിച്ച് സംസാരിച്ചു. വീട് ഏര്‍പ്പാടാക്കി. മൂന്ന് ആഴ്ച പലരിലൂടെ അന്വേഷിച്ചിട്ട് നടക്കാത്ത കാര്യം മാതാവിനോടുള്ള മാധ്യസ്ഥ്യം വഴി ഏതാനും മണിക്കൂറുകള്‍ക്കകം നടന്നു. എന്തെന്നില്ലാത്ത സന്തോഷം തോന്നി, മാതാവ് ഇത്രയും പെട്ടെന്ന് ഞങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടതിന്. ഉടനെതന്നെ പറഞ്ഞ വീട് പോയി കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത ദിവസം വാടകച്ചീട്ട് എഴുതാനും സാധിച്ചു. സന്ധ്യാപ്രാര്‍ത്ഥനയില്‍ ജപമാല ചൊല്ലിയെന്ന് പറഞ്ഞാലും ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇത്രയും ശക്തിയുണ്ടെന്നും മാതാവ് ഇത്രയും വേഗത്തില്‍ ഇടപെടുമെന്നും അന്നാണ് അത്രയും ബോധ്യം വന്നത്. ആദ്യം താമസിച്ചിരുന്ന വീടിനെക്കാള്‍ നല്ലതും വാടക കുറവും ഉള്ള വീട് ആയിരുന്നു അത്. നാട്ടില്‍നിന്ന് മാതാപിതാക്കള്‍ വരുന്ന അന്നുതന്നെ ഞങ്ങള്‍ക്ക് പുതിയ വീട്ടിലേക്ക് താമസം മാറാന്‍ സാധിച്ചു. ഈ സംഭവത്തിനുശേഷം എനിക്ക് ജപമാല പ്രാര്‍ത്ഥനയോടുള്ള വിരസത മാറി. ജപമാല പ്രാര്‍ത്ഥന വേഗത കുറച്ച് സ്ഫുടതയോടെ ചൊല്ലാന്‍ തുടങ്ങി. ലുത്തിനിയയുടെ വേഗതയും കുറച്ചു. അന്ന് വീട് ലഭിക്കാനുണ്ടായ താമസം മാതാവിന്റെ ഇടപെടല്‍ അറിയാന്‍ കാരണമായി. ഇന്നും ജീവിതത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ച് മുട്ടില്‍ നിന്ന് ആത്മാര്‍ത്ഥമായി ജപമാല ചെല്ലും. ചില കാര്യങ്ങളില്‍ മാതാവ് പെട്ടെന്ന് ഇടപെടും, ചിലതില്‍ സാവകാശവും. ഉത്തരം കിട്ടുന്നതു വരെ കാത്തിരിക്കാനുള്ള കൃപയും മാതാവിലൂടെ ഈശോ തന്നു. താമസിച്ചതുകൊണ്ട് ദൈവം വരാതിരിക്കുമെന്നോ മറുപടി ലഭിക്കാത്തതുകൊണ്ട് ദൈവം കേള്‍ക്കുന്നില്ലെന്നോ കരുതേണ്ടതില്ല എന്ന് ഞങ്ങള്‍ക്ക് ബോധ്യമായി. നമ്മുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വരുമ്പോള്‍ എല്ലാം തിന്മയാണന്ന് കരുതാതെ അതില്‍ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ നടക്കും എന്ന ബോധ്യത്തില്‍ നമുക്ക് ജീവിക്കാം. "അവിടുന്ന് സമസ്തവും അതതിന്റെ കാലത്ത് ഭംഗിയായിരിക്കത്തക്കവിധം സൃഷ്ടിച്ചു. മനുഷ്യമനസ്സില്‍ കാലത്തിന്റെ സമഗ്രതയെക്കുറിച്ചുള്ള ബോധം അവിടുന്ന് നിക്ഷേപിച്ചിരിക്കുന്നു; എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ ആദ്യന്തം ഗ്രഹിക്കാന്‍ അവന് കഴിവില്ല" (സഭാപ്രസംഗകന്‍ 3/11).
By: Joby George Kongandushalakal
Moreഏത് വലിയ പ്രതിസന്ധികൾക്കു മുകളിലും നമ്മെ ശിരസുയർത്തി നിർത്തുന്ന ക്രിസ്തുവിന്റെ ഉത്ഥാനശക്തി സ്വന്തമാക്കാനുള്ള മാർഗങ്ങൾ\ ഉത്ഥാനത്തിന്റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യത്തോടെ നാം കാണേണ്ടത് നമുക്ക് ഉത്ഥാനരഹസ്യം നല്കുന്ന പ്രത്യാശയാണ്. 1 കോറിന്തോസ് 15/12 വചനം ഇപ്രകാരം പറയുന്നു, "ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല ഞങ്ങള്‍ ദൈവത്തിന് കപടസാക്ഷ്യം വഹിക്കുന്നവരായി തീരുന്നു. എന്തെന്നാല്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചുവെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി." പൗലോസ് അപ്പസ്തോലന് ആദിമ സഭയ്ക്ക് നല്കിയ വലിയ സാക്ഷ്യമാണ് ആദ്യവാചകങ്ങളില്‍ നാം കാണുന്നത്. അവിടുന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം, വിശ്വാസവും വ്യര്‍ത്ഥം. നമ്മുടെ വിശ്വാസത്തിന്റെ ആധാരശില യേശുവിന്റെ ഉയിര്‍പ്പാണ്. ആ ഉയിര്‍പ്പിന്റെ ആഘോഷമാണ് നമ്മുടെ ജീവിതം മുഴുവനും. ആരാണ് യേശുവിന്റെ ഉത്ഥാനം ആദ്യമായി അനുഭവിച്ചത്? ആര്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്? അത് അപ്പസ്തോലന്മാരില് പ്രമുഖനായ പത്രോസ് ശ്ലീഹായ്ക്കല്ല, താന്‍ ഏറ്റവും സ്നേഹിച്ചിരുന്ന യോഹന്നാനും അല്ല. അത് മഗ്ദലേന മറിയത്തിനായിരുന്നു. മഗ്ദലേന മറിയം യേശുവിനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് അവള് യേശുവിനെ അന്വേഷിച്ച് അതിരാവിലെ കല്ലറയിങ്കലേക്ക് പോകുകയാണ്. അവള്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആ കാലഘട്ടത്തില്‍ യേശുവിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നതിന് തടസമായി യഹൂദര്‍ പറഞ്ഞിരുന്ന കാര്യം 'ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ യേശുവിനെ അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി' എന്നുള്ളതായിരുന്നു. പൊളിച്ചടുക്കിയ കള്ളങ്ങള്‍ എന്നാല്‍ ഈ കള്ളസാക്ഷ്യം ഒരിക്കലും നിലനില്‍ക്കുന്നതല്ല. യേശുവിന്റെ ഉത്ഥാനം ഒരു കള്ളപ്രചരണമായിരുന്നെങ്കില് അപ്പസ്തോലന്മാരില് ഒരാള്‍ക്ക് അല്ലെങ്കില്‍ പത്രോസ് ശ്ലീഹായ്ക്ക് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് സുവിശേഷത്തില്‍ എഴുതിച്ചേര്ക്കാമായിരുന്നല്ലോ. പ്രസംഗിക്കാമായിരുന്നല്ലോ. എന്നാല്‍ ഇതൊന്നുമല്ല എഴുതപ്പെട്ടത്, പ്രസംഗിക്കപ്പെട്ടത്. കാരണം ധീരതയോടെ എല്ലാ എതിര്‍പ്പുകളെയും തകര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിച്ചത് ഉത്ഥാനത്തെക്കുറിച്ചുള്ള അവരുടെ ആഴമായ ബോധ്യമാണ്, വ്യക്തിപരമായ ഉത്ഥാനാനുഭവമാണ്. ശൂന്യമായ ഒരു കല്ലറ അവിടെ നിലനില്ക്കുന്നു. യേശു ഉത്ഥാനം ചെയ്തുവെന്ന് ശക്തിയോടുകൂടി പ്രഘോഷിക്കുമ്പോള്‍ ആ കല്ലറ പരിശോധിക്കാനുള്ള അവസരം എല്ലാവര്ക്കും ഉണ്ടല്ലോ. ആദ്യകാലഘട്ടത്തിലെ യഹൂദര്‍ ഈ അപ്പസ്തോലന്മാര് പറയുന്നത് സത്യമാണോ എന്നറിയുന്നതിനുവേണ്ടി കല്ലറ പരിശോധിച്ചിട്ടുണ്ടാകും. അവരാരും അത് നിഷേധിച്ചിട്ടില്ല എന്നു മാത്രമല്ല, ഇപ്പോഴും അനേകായിരങ്ങള്‍ ആ കല്ലറയിങ്കല്‍ തടിച്ചുകൂടുന്നു. എത്രയോ വലിയ ശക്തിയാണ് അതിലൂടെ ലഭിക്കുന്നത്. ഉത്ഥാനത്തില്‍ അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന ഈ വിശ്വാസം യേശുവിനെ നേരിട്ട് കാണുകപോലും ചെയ്യാത്ത പൗലോസ് അപ്പസ്തോലന് പ്രഘോഷണത്തിന്റെ അടിസ്ഥാനമായി സ്വീകരിച്ചത് എന്തുകൊണ്ടാണ്? ആ കാലഘട്ടത്തില്‍ സഭയെ എതിര്‍ത്ത വ്യക്തിയായിരുന്നല്ലോ അദ്ദേഹം. യേശു ഉത്ഥാനം ചെയ്തിട്ടില്ല എന്ന കള്ളപ്രചരണത്തില്‍ ഒരു തരിയെങ്കിലും സത്യമുണ്ടെങ്കില്‍ ധിഷണാശാലിയും ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ മിസ്റ്റിക്കുമായ പൗലോസ് അപ്പസ്തോലന് അത് പ്രചരിപ്പിക്കുമായിരുന്നോ? ആ സ്നേഹത്തില്‍നിന്ന് ആര്‍ക്കെന്നെ വേര്‍പെടുത്താനാവും- ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ (റോമാ 8/35) എന്ന് പറയുമായിരുന്നോ? യേശുവിന്റെ ഉത്ഥാനം ഒരു അനുഭവമായി യേശുതന്നെ പൗലോസ് അപ്പസ്തോലന് വെളിവാക്കിക്കൊടുത്തു. ആ ബോധ്യമാണ് സുവിശേഷം പ്രസംഗിക്കുവാന്‍ അപ്പസ്തോലനെ ശക്തിപ്പെടുത്തിയത്. ഞാന്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ കുരിശില്‍ ഞാന്‍ അഭിമാനിക്കും. മറ്റെവിടെയും അഭിമാനിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട്, തീക്ഷ്ണതയോടെ സുവിശേഷം പങ്കുവയ്ക്കാന്‍ അപ്പസ്തോലന് സാധിച്ചത് ഈ ക്രിസ്ത്വാനുഭവത്തിലൂടെയാണ്. ഇത്തരത്തില്‍, അവിടുത്തെ ഉത്ഥാനത്തെ സംബന്ധിച്ച് ധാരാളം തെളിവുകള്‍ നിരത്താന്‍ സാധിക്കും. തിരിച്ചുപോയത് എന്തുകൊണ്ടണ്ടണ്ട്? ഉയിര്പ്പുതിരുനാളിനൊരുങ്ങുമ്പോള് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം ധ്യാനിക്കേണ്ടതുണ്ട്. അവര്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചു, അവര്‍ക്ക് സുഖസൗകര്യങ്ങളുണ്ടാകുമെന്ന് കരുതി. ക്രിസ്തു സ്ഥാപിക്കുന്ന രാജ്യം റോമന്‍ സാമ്രാജ്യത്തെ തകര്ത്തുകളയുന്നതായിരിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. അവിടെ സുപ്രധാന സ്ഥാനങ്ങള്‍ കിട്ടും എന്നുകരുതിയ അപ്പസ്തോലന്മാര്ക്ക് എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോയ അവസ്ഥയാണുണ്ടായത്. അതിനാല്‍ അവര്‍ പ്രത്യാശ നഷ്ടപ്പെട്ട് എമ്മാവൂസിലേക്ക് തിരികെ പോകുകയാണ്. എന്നാല്‍ യേശുതന്നെ കൂടെ നടന്ന് തന്റെ ഉത്ഥാനരഹസ്യം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയാണ്. അവരോടൊപ്പം ഭക്ഷണത്തിനിരുന്ന അവസരത്തില്‍ യേശു അപ്പമായിത്തീര്‍ന്ന് അവരുടെ കണ്ണുകള്‍ തുറന്നുകൊടുത്തു. പിന്നീടവര്‍ എമ്മാവൂസില്‍ ഒരു നിമിഷംപോലും തങ്ങുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടുപോയവര്‍ക്ക് ഉത്ഥാനത്തിന്റെ അനുഭവം ലഭിച്ചപ്പോള്‍ തിരികെ ജറുസലേമിലേക്ക് പോകുകയാണ്. അവിടെ ശത്രുക്കള്‍ മാത്രം, സ്ഥാനമാനങ്ങളോ സുഖസൗകര്യങ്ങള്‍ക്കുള്ള സാധ്യതകളോ ഒന്നുമില്ല. അതെ, ശത്രുക്കളുടെ ഇടയിലേക്ക് തിരികെ പോകാന്‍ അവര്‍ക്ക് ശക്തി നല്‍കിയത് ഉത്ഥാന അനുഭവമാണ്. ദുഃഖങ്ങളിലും സന്തോഷിക്കാന്‍ നമ്മുടെ വിശ്വാസജീവിതത്തില്‍ ഏറ്റവും ആവശ്യമായിട്ടുള്ളതും ഇതുതന്നെ. അനുദിന ജീവിതം പരിശോധിക്കുമ്പോള്‍ നമ്മിലാര്‍ക്കാണ് സങ്കടങ്ങള്‍ ഇല്ലാത്തത്? തോല്‍വികള്‍ ഇല്ലാത്തത്? എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ നമുക്കതിനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയും. ഇന്നത്തെ താത്കാലിക തിരിച്ചടികള്‍ നാളെ ഉത്ഥാനത്തിലേക്ക് നമ്മെ നയിക്കുമെന്നുള്ള പ്രത്യാശ നമ്മില്‍ സൂക്ഷിച്ചാല്‍ നാം എന്നും സന്തോഷമുള്ളവരായിരിക്കും. ഉത്ഥാനാനുഭവം നമുക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ഫിലിപ്പി 4/4 ഹൃദയത്തിലോര്ക്കുക. "നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ സന്തോഷിക്കുവിന്‍." ദുഃഖങ്ങളും വേദനകളും കഷ്ടപ്പാടുകളും എപ്പോഴും ഉണ്ടാകും. എന്നാല്‍ നമുക്ക് സന്തോഷമുണ്ടോ? ഉത്ഥാനത്തില്‍ പ്രത്യാശ ഉണ്ടെങ്കില്‍ നമുക്ക് സന്തോഷമുണ്ടാകും. കാത്തിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴേ ഈ ഉത്ഥാനാനുഭവം നമുക്ക് ലഭിക്കുകയുള്ളൂ. പിതാവായ ദൈവത്തിന്റെ വലിയ കൃപയാണ് ഇത്. അവിടുന്ന് അത് മഗ്ദലനാ മറിയത്തിന് നല്കി. വ്യത്യസ്തമായ സാഹചര്യങ്ങളില്‍, ദിവസങ്ങളില്‍, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അവിടുന്ന് അത് നമുക്കും നല്‍കും. മഗ്ദലേനാ മറിയത്തിന് ലഭിച്ചതില്‍നിന്ന് വ്യത്യസ്തമായിരുന്നല്ലോ അപ്പോസ്തോലന്മാര്ക്ക് ലഭിച്ച അനുഭവം. അവര്‍ ഭയവിഹ്വലരായി കതകടച്ച് ഇരിക്കേ സമാധാനം നല്‍കിക്കൊണ്ട് അവര്‍ക്കിടയിലേക്ക് ഈശോ കടന്നുവന്നു. തിരുമുറിവുകളിലെ ഉത്ഥാനശോഭ കാണിച്ചുകൊടുത്തു. പീഡകള്‍ അതില്‍ത്തന്നെ അവസാനിക്കുന്നവയല്ല, ഉത്ഥാനത്തിലേക്ക് നയിക്കുന്നവയാണെന്ന മഹത്വത്തിന്റെ സന്ദേശം നല്‍കുകയായിരുന്നു അവിടുന്ന്. പ്രതിസന്ധികളെ ഇങ്ങനെ വിജയിക്കാം 2 മക്കബായര്‍ 8/18-ല്‍ യൂദാസ് മക്കബേയൂസ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. ടോളമി തന്റെ ക്രൂരനായ സൈന്യാധിപന് നിക്കാനോറിനെ ഇസ്രായേലിനെ തകര്‍ക്കാന്‍ അയച്ചിരിക്കുന്നു എന്നറിഞ്ഞ ഇസ്രായേല്‍ക്കാരും യൂദാസ് മക്കബേയൂസിന്റെകൂടെ സൈന്യത്തിലുണ്ടായിരുന്ന ആളുകളും ഓടിയൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം ഉറച്ച ബോധ്യത്തോടെ പറഞ്ഞു, "അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ." യൂദാസ് ഈ ആഴമായ ദൈവാശ്രയബോധ്യത്തില്‍ ഉറച്ചുനിന്നപ്പോള്‍ ക്രൂരസൈന്യാധിപന് പരാജയപ്പെട്ടുപോയി. ഇപ്രകാരം, പ്രത്യാശയില്ലാതാക്കുന്ന, സന്തോഷമില്ലാതാക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കുകയും വചനത്തില്‍ ആഴപ്പെട്ടുകൊണ്ട് സന്തോഷത്തില്‍ ജീവിക്കാന്‍ പരിശ്രമിക്കുകയും വേണം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്ക്ക്, തോമാശ്ലീഹായ്ക്ക്, സഭയെ പീഡിപ്പിച്ച സാവൂളിന്, ഇവര്‍ക്കെല്ലാം ലഭിച്ച ആ ഉത്ഥാനാനുഭവം നമുക്കും ലഭിക്കും. ആ പ്രത്യാശയുണ്ടായാല് മതി. അതിനായി നമ്മെ സഹായിക്കുന്നത് പ്രാര്‍ത്ഥനയാണ്. ദിവസവും അരമണിക്കൂറെങ്കിലും വചനം വായിക്കുന്നതിനായി കണ്ടെത്തിയാല്‍ ആ വചനത്തിലൂടെ ഉത്ഥാനാനുഭവം കര്‍ത്താവ് നമുക്ക് നല്‍കും. എത്ര തിരക്കാണെങ്കിലും ദിവ്യബലിയില്‍ ദിവസവും മുടങ്ങാതെ പങ്കെടുക്കാന്‍ സാധിച്ചാല്‍ ഉത്ഥാനാനുഭവം സ്വന്തമാക്കാന്‍ അത് മുഖാന്തിരമാകും. ജപമാല കൃത്യതയോടെ ചൊല്ലിയാല്‍ അതിലൂടെയും ഉത്ഥാനാനുഭവം ലഭ്യമാകും. അങ്ങനെയെങ്കില്‍ ഏത് പ്രതിസന്ധിയുടെ മുന്നിലും നാം പരാജയപ്പെടുകയില്ല. എമ്മാവൂസിലേക്ക് യാത്ര ചെയ്യുന്ന നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍, ഭയപ്പെടരുത്. കര്‍ത്താവ് നമ്മുടെകൂടെയുണ്ട്. മരുഭൂമിയില്‍ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ ഞാന്‍ നിന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്ന് താത്പര്യപൂര്‍വം പരിചരിച്ച് കണ്ണിലുണ്ണിയായി സൂക്ഷിച്ചു (നിയമാവര്‍ത്തനം 32/10) എന്ന് പറഞ്ഞുകൊണ്ട് കഴുകന് തന്റെ കുഞ്ഞുങ്ങള്‍ക്കായി ചിറകുവിരിക്കുന്നതുപോലെ സ്നേഹത്തിന്റെ ചിറക് നമുക്കായി അവിടുന്ന് വിരിക്കും, ഈ ഉത്ഥാനാനുഭവം അനുദിനജീവിതത്തില്‍ ലഭിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം.
By: Mar Remigios Inchananiyil
Moreഅലക്സാണ്ടര്‍ ചക്രവര്‍ത്തി യുദ്ധത്തില്‍ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിതരണം ചെയ്യുകയായിരുന്നു. കണ്ടുനിന്ന ഒരാള്‍ പറഞ്ഞു: പാര്മെനിയോക്ക് ആവശ്യത്തിലും അധികം ഇപ്പോള്‍ത്തന്നെ കൊടുത്തുകഴിഞ്ഞു. അപ്പോള്‍ അലക്സാണ്ടര്‍ പറഞ്ഞു: ശരിയായിരിക്കാം, എന്നാല്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിക്ക് ഇത് നിസാരമാണ്. ചക്രവര്‍ത്തിയുടെ സമ്പത്തും പദവിയുമനുസരിച്ചാണ് ഞാന്‍ സമ്മാനം നല്‍കുന്നത്." അങ്ങനെയെങ്കില്‍ സകലത്തിന്റെയും ഉടയവനും സര്‍വശക്തനുമായ ദൈവം നമുക്കു നല്കുന്ന സമ്മാനങ്ങള്‍ എത്ര വിശിഷ്ടമായിരിക്കും! "സ്വര്‍ഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവില്‍ നമ്മെ അനുഗ്രഹിച്ചവനും കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ!" (എഫേസോസ് 1/3)
By: Shalom Tidings
Moreനിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreമോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, "വലുതാകുമ്പോള്‍ ആരായിത്തീരണം?" പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. "നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?" അവന്റെ മറുപടി പെട്ടെന്നായിരുന്നു. "എനിക്കൊരു പുരോഹിതനാവണം." സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, 'ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.' ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി. 1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു. വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ ... ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി. പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. 'അതെന്റെ കടമയായി എനിക്ക് തോന്നി...' അദ്ദേഹം പിന്നീട് എഴുതി. സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. 'എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,' എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്. ഡോണ്‍ബോസ്കോയുടെ കൂടെ അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, "ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍." പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍ യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d'Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ 'pastoral notes' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d'Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി. തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്. 1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് 'ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം' എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു. പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ 'ധന്യ' പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് 'Sister Disciples of the Divine Master‑' ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു. 1938, ഒക്ടോബര്‍ 7-ന് 'Institute of the Sisters of Jesus the Good Shepherd' (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു. അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട് അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, "ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്." തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി. ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കാല്‍മുട്ടിന്റെ പണി'കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. 1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, 'ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!' റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
By: Jills Joy
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
More