Trending Articles
ദൈവസന്നിധിയില്‍ വിലപ്പെട്ടവനാകാനുള്ള രഹസ്യങ്ങള്‍
“നിസ്സാരനായ ഒരു സങ്കരവര്‍ഗ്ഗക്കാരനാണ് ഞാന്‍. എന്നെ വിറ്റുകൊള്ളൂ. ” താന്‍ അംഗമായിരിക്കുന്ന ആശ്രമം കടത്തിലാണെന്നറിഞ്ഞ വിശുദ്ധ മാര്ട്ടിന് ഡി പോറസ് നിര്‍ദേശിച്ച പരിഹാരമാര്‍ഗ്ഗമായിരുന്നു അത്. അദ്ദേഹത്തിന്റെ എളിമയുടെ ഉദാഹരണമായിരുന്നു ആ സംഭവം.
സ്പാനിഷുകാരനായിരുന്ന ഡോണ്‍ ജുവാന്‍ ഡി പോറസിന് ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍നിന്നുള്ള അന്നാ വെലാസ്ക്വസില്‍ പിറന്ന മകനായിരുന്നു മാര്ട്ടിന്. രണ്ടാമതായി മകള്‍ ജനിച്ചതിനുശേഷം അപ്പന് അവരെ ഉപേക്ഷിച്ചുപോയി. അവരുടെ വിവാഹബന്ധമാകട്ടെ നിയമപരമായി സാധുവായിരുന്നുമില്ല. അതിനാല്‍ ജാരസന്തതികളെന്ന ചീത്തപ്പേരും പേറിയാണ് മാര്‍ട്ടിനും സഹോദരിയും വളർന്നത്, കൂടെ ദാരിദ്ര്യവും . എങ്കിലും സ്നേഹവും സഹാനുഭൂതിയും മാര്‍ട്ടിനില്‍ നിറഞ്ഞുനിന്നു. തന്റെ തുച്ഛമായ ഭക്ഷണംപോലും കുട്ടിയായ മാര്ട്ടിന് പങ്കുവച്ചിരുന്നുവത്രേ. വിശുദ്ധിയിലേക്കുള്ള വഴിയില്‍ പാരമ്പര്യവും ചരിത്രവുമൊന്നും പ്രശ്നമല്ലെന്ന് വിശുദ്ധ മാര്ട്ടിന് ഡി പോറസ് നമ്മെ പഠിപ്പിക്കുന്നു.
മാര്ട്ടിന് പ്രൈമറി സ്കൂളില്‍ രണ്ടു വര്‍ഷം പഠിച്ചു. പിന്നീട് അല്പം മുതിര്‍ന്നപ്പോള്‍ മുടിവെട്ടുകാരനായി തൊഴില്‍ ചെയ്തു. അപ്പോഴെല്ലാം രാത്രികളില്‍ ഏറെ സമയം പ്രാര്‍ത്ഥിച്ചിരുന്നു. തന്നിലുള്ള പരിശുദ്ധാത്മസാന്നിധ്യം അപ്രകാരം ഉജ്വലിപ്പിക്കപ്പെട്ടു. പിന്നീട് ഡൊമിനിക്കന്‍ ആശ്രമത്തിൽ ഒരു സേവകനായി ചേർന്ന് സന്യാസവസ്ത്രം ധരിക്കാൻ അനുവാദം നേടി. തുടര്‍ന്ന് 15-ാം വയസില്‍ സഹായം വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനായി ഉയര്‍ത്തപ്പെട്ടു.
യഥാര്‍ത്ഥമായ ക്രൈസ്തവ ഉപവിയോടെ അര്‍ത്ഥികളെ സഹായിക്കാനും രോഗികളെ പരിചരിക്കാനുമെല്ലാം ഉത്സുകനായിരുന്നു മാര്ട്ടിന്. ഒരിക്കല്‍ മാരകമായി മുറിവേറ്റ് തെരുവില്‍ കിടന്ന ഒരു സാധുമനുഷ്യനെ മാര്ട്ടിന് തന്റെ ആശ്രമമുറിയില്‍ കൊണ്ടുപോയാണ് പരിചരിച്ചത്. ഇതറിഞ്ഞ ആശ്രമാധിപന് ശാസിച്ചപ്പോള്‍ മാര്ട്ടിന് ഇപ്രകാരം പറഞ്ഞു, “എന്റെ തെറ്റ് പൊറുത്താലും. ഉപവിയുടെ ചിന്ത അനുസരണത്തെക്കുറിച്ചുള്ള ചിന്തയെ അതിലംഘിച്ചതുകൊണ്ട് ഞാനങ്ങനെ ചെയ്തുപോയതാണ്. ഇക്കാര്യത്തില്‍ അങ്ങ് എന്നെ പരിശീലിപ്പിക്കണമേ.” ഈ മറുപടി കേട്ട പ്രയോര്‍ പിന്നീട് കാരുണ്യം പരിശീലിക്കുന്നതില്‍ മാര്ട്ടിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുകയാണുണ്ടായത്.
അടുക്കളപ്പണിയും തുണിയലക്കും ആശ്രമം വൃത്തിയാക്കലുമെല്ലാം അദ്ദേഹത്തിന് പുണ്യപരിശീലന ഇടങ്ങളായി. ജീവിതസാഹചര്യങ്ങള്‍ എന്തുമാകട്ടെ, വിശുദ്ധി നമുക്ക് അപ്രാപ്യമല്ല എന്ന് ഇതിലൂടെ വിശുദ്ധന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയും എളിമയും സ്നേഹവുമായിരുന്നു അനുദിനജീവിതം വിശുദ്ധിയുടെ പാതയാക്കിയ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ രഹസ്യങ്ങള്‍.
Shalom Tidings
രക്ഷകന്റെ പിറവി ആഘോഷിക്കാന്‍ പരമ്പരാഗതമായി ഒരുക്കാറുള്ള പുല്‍ക്കൂട്ടില്‍ കാളയും കഴുതയും കാണപ്പെടും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നത് സുവിശേഷങ്ങളല്ല, പഴയ നിയമമാണ് എന്നറിയാമോ? ഏറ്റവും നല്ല ഉദ്ധരണി ഏശയ്യാ 1/3 ആണ്, "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല." ആഴത്തില്‍ ചിന്തിച്ചാല്‍, സൃഷ്ടികളായ മൃഗങ്ങള്‍പോലും അവയുടെ യഥാര്‍ത്ഥ ഉടയവനെ തിരിച്ചറിയുന്നു. എന്നാല്‍ മനുഷ്യര്‍ പലപ്പോഴും അവിടുത്തെ തിരിച്ചറിയാതെ പോകുകയാണ്. പൂര്‍ണഹൃദയത്തോടെ രക്ഷകനെ തേടാനും അവിടുത്തെ കണ്ടെത്താനും സകല മനുഷ്യര്‍ക്കും ഇടയാകട്ടെ. "നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും" (ജറെമിയാ 29/13).
By: Shalom Tidings
Moreതുണസഹോദരനായ ജെറാര്‍ഡിന് ഒരു അവിഹിതബന്ധമുണ്ട്! ഈ കഥ കാട്ടുതീപോലെ പ്രചരിച്ചു. സംഭവം അവരുടെ സന്യാസസഭാസ്ഥാപകനായ വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരിയുടെ ചെവിയിലുമെത്തി. അദ്ദേഹം ജെറാര്‍ഡിനെ വിളിച്ചു ചോദിച്ചു. പക്ഷേ ഒരു സ്ത്രീ പ്രചരിപ്പിക്കുന്ന നുണക്കഥയാണ് എന്നറിയാമായിരുന്നെങ്കിലും അവന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോയില്ല. മൗനം പാലിക്കുകയാണ് ചെയ്തത്. അമ്പരന്നുപോയ അല്‍ഫോണ്‍സ് ലിഗോരി അവനെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതില്‍നിന്ന് വിലക്കി. ജെറാര്‍ഡിന് അത് മരണതുല്യമായിരുന്നു. പകരം ഇങ്ങനെ ചിന്തിച്ചു, "ഈശോ ഒരുപക്ഷേ എന്നില്‍ എഴുന്നെള്ളിവരാന്‍ ഇഷ്ടപ്പെടുന്നില്ലായിരിക്കും. അങ്ങനെയല്ലെങ്കില്‍ എന്റെ നിരപരാധിത്വം ഈശോ തെളിയിക്കട്ടെ. ദിവ്യകാരുണ്യം സ്വീകരിക്കുന്നില്ലെങ്കിലും അവന് എന്റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടല്ലോ." നാളുകള്‍ പിന്നിട്ടു. അവനില്‍ കുറ്റം വ്യാജമായി ആരോപിച്ച സ്ത്രീക്ക് മരണകരമായ രോഗം പിടിപെട്ടു. തന്റെ പാപത്തിന്റെ ഫലമാണ് അതെന്ന് ചിന്തിച്ച അവള് ഉടന്‍തന്നെ അല്‍ഫോണ്‍സ് ലിഗോരിക്ക് സത്യം പറഞ്ഞ് കത്തെഴുതി. എന്തുകൊണ്ട് സത്യം പറഞ്ഞില്ലെന്ന് അദ്ദേഹം ജെറാര്‍ഡിനോട് ചോദിച്ചപ്പോള്‍ അവന് പറഞ്ഞു, "ഒരു വിശുദ്ധനാവാന്‍ യോജിച്ച സന്ദര്‍ഭമായിരുന്നു അത്. അതിനാല്‍ നഷ്ടപ്പെടുത്തേണ്ടെന്ന് കരുതി." ഈ പുണ്യത്തിന് വലിയ സമ്മാനം സ്വര്‍ഗത്തില്‍ ഉണ്ടാകുമെന്ന് വിശുദ്ധ അല്‍ഫോണ്‍സ് ലിഗോരി ജെറാര്‍ഡിനോട് പറഞ്ഞു. അത് അക്ഷരംപ്രതി ശരിയായിരുന്നു, ജെറാര്‍ഡ് വിശുദ്ധപദവിയിലെത്തി; വിശുദ്ധ ജെറാര്‍ഡ് മജെല്ല.
By: Shalom Tidings
Moreഎന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര് കേട്ടാല്‍ പറയും അതിന്റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെസ്റ്റിന്റെ ഒരു കാര്യവുമില്ല. കാരണം "പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയാകത്തില്ല." അതായത് അമ്മയുടെ രൂപത്തില്‍ ചമഞ്ഞൊരുങ്ങി വരുന്ന പത്തമ്മമാരുടെ കൂട്ടത്തില്‍നിന്നുപോലും മുല കുടിക്കുന്ന ഒരു കുഞ്ഞ് തന്റെ സ്വന്തം അമ്മയെ തിരിച്ചറിയും. ഇതാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം. എന്നാല്‍ ഇന്ന് കാലംമാറി. ഒരു യഥാര്‍ത്ഥ സത്യത്തെ തികഞ്ഞ അസത്യമായും ഒരു യഥാര്‍ത്ഥ അസത്യത്തെ സത്യമായും ചിത്രീകരിച്ച് അതുകൊണ്ട് വിജയം കൊയ്യാന്‍ ഇന്ന് ആധുനിക ലോകത്തിലെ മനുഷ്യന് നിഷ്പ്രയാസം കഴിയും. പിന്നെയെങ്ങനെ ഒരു യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയും? സോളമന്റെ ജ്ഞാനം ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന് രാജാവ് ഇങ്ങനെയൊരു വിഷമവൃത്തത്തില്‍പെട്ടു (1 രാജാക്കന്മാര് 3/16-28). രണ്ടു വേശ്യമാര് ഒരിക്കല്‍ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് സോളമന്റെ രാജസിംഹാസനത്തിനുമുമ്പില്‍ പരാതിയുമായി എത്തി. അതില്‍ ഒരുവള്‍ പറഞ്ഞു, മഹാരാജാവേ, കരുണ കാണിച്ചാലും. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നു. ഇവള് വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആ ദിവസം രാത്രിയില്‍ ഉറക്കബോധമില്ലാതെ ഇവള് ഇവളുടെ കുഞ്ഞിന്റെമേല്‍ കയറിക്കിടന്നു. കുഞ്ഞു മരിച്ചുപോയി. അതു തിരിച്ചറിഞ്ഞ അവള് മരിച്ച കുഞ്ഞിനെ എന്റെ അടുത്തുകൊണ്ടുവന്ന് കിടത്തി. എന്റെ അടുത്തുകിടന്ന ജീവനുള്ള എന്റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അവളുടെ അടുത്തും കിടത്തി. മഹാരാജാവേ കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ എനിക്ക് തിരികെ മേടിച്ചുതന്നാലും. ഇതുപോലെതന്നെ മറ്റേ സ്ത്രീയും വാദിച്ചു. മഹാരാജാവേ എന്റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നാലും. രാജാവ് അടുത്തുനിന്ന രാജസേവകനോടു പറഞ്ഞു, "വേഗം ഒരു വാള് കൊണ്ടുവരിക." വാള് കൊണ്ടുവരപ്പെട്ടു. രാജാവ് കല്പിച്ചു. "കുഞ്ഞിനെ രണ്ടായി പിളര്‍ക്കുക. രണ്ടുപേര്‍ക്കും ഓരോ ഭാഗം കൊടുക്കുക." ഇതു കേട്ടപ്പോള്‍ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ രാജാവിന്റെ കാല്ക്കല് വീണ് കരഞ്ഞുപറഞ്ഞു. "മഹാരാജാവേ, കരുണ കാണിച്ചാലും. എന്റെ കുഞ്ഞിനെ അവള്‍ക്കു കൊടുത്തേരേ. എനിക്കവനെ വേണ്ട. എന്നിരുന്നാലും അവനെ കൊല്ലരുത്. അവനെ അവളെടുത്തോട്ടെ." മറ്റേ സ്ത്രീയാകട്ടെ ഇപ്രകാരം പറഞ്ഞു, "കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട. അവനെ രണ്ടായി പിളര്‍ക്കുക." അപ്പോള്‍ രാജാവ് കല്പിച്ചു. "കുഞ്ഞിനെ എടുത്ത് ആദ്യത്തവള്‍ക്കു കൊടുക്കുക. അവളാണ് യഥാര്‍ത്ഥ അമ്മ." അങ്ങനെ യഥാര്‍ത്ഥ പെറ്റമ്മക്ക് അവളുടെ കുഞ്ഞിനെ തിരികെ കിട്ടി. മറ്റവളെ വെറുംകയ്യോടെ പറഞ്ഞയച്ചു. അങ്ങനെ ജ്ഞാനം തിന്മയുടെമേല് വിജയം വരിച്ചു. അമ്മ = ത്യാഗം യഥാര്‍ത്ഥ അമ്മമാര്‍ എവിടെയുണ്ടോ അവരുടെ പിന്നില്‍ മഹാത്യാഗങ്ങളുടെ ഒരു ചരിത്രവും കാണും. ഇവിടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ ഹൃദയം തകര്‍ക്കുന്ന ഒരു വലിയ ത്യാഗമുണ്ട്. തന്റെ കുഞ്ഞിന്റെ ജീവന് രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ് അവള് ആ ത്യാഗത്തിന് തയാറാകുന്നത്. എന്താണാ ത്യാഗമെന്നല്ലേ, പറയാം. ശിശുക്കളെ മുലയൂട്ടുന്ന അല്ലെങ്കില്‍ മുലയൂട്ടിയിട്ടുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിന്റെ നിലവിളി ചെവിയിലെത്തുമ്പോള്‍ത്തന്നെ അവളുടെ മാതൃത്വം ഉണരും. സ്തനങ്ങളില്‍ മുലപ്പാല്‍ നിറയും. ആ നിമിഷങ്ങളില്‍ താന്‍ നൊന്തുപെറ്റ തന്റെ കുഞ്ഞിനെ മറ്റവള് മുലയൂട്ടുന്നതുകണ്ട് നിസഹായയായി നോക്കിനില്ക്കുക ചങ്കു പിളര്‍ക്കുന്ന ഒരു ബലിയാണ്. തന്നെ അമ്മേയെന്നു കുഞ്ഞുവായ്കൊണ്ട് വിളിക്കേണ്ട കുഞ്ഞ് മറ്റവളെ അമ്മേയെന്നു വിളിക്കുകയും തന്നെ തഴയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകള്‍ക്ക് വര്‍ണിക്കാന്‍ ആവാത്തതാണ്. വളര്‍ന്നു വരുമ്പോള്‍ തനിക്ക് താങ്ങും തണലുമായി മാറേണ്ട തന്റെ സ്വന്തം മകന് തനിക്ക് കൈവിട്ടുപോവുകയും മറ്റവളെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ വേദനാജനകമാണ്. ഇതൊന്നും ഒറ്റയിരിപ്പില്‍ ചിന്തിച്ചാലോചിച്ചിട്ടില്ലെങ്കിലും അവള് മറ്റവള്‍ക്കു തന്റെ കുഞ്ഞിനെ വിട്ടുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വേദനകളെയെല്ലാം ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുതന്നെയാണ് 'എന്റെ മോനെ നീയെടുത്തോ എനിക്കവനെ വേണ്ടാ, എന്നാലെങ്കിലും അവന്റെ ജീവന് നഷ്ടപ്പെടാതിരിക്കട്ടെ' എന്നു പറഞ്ഞത്. ഇതൊരു മഹാത്യാഗവും ബലിയുമാണ്. ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ സോളമന് അവളുടെ സ്വന്തം കുഞ്ഞിനെ അവള്‍ക്കുതന്നെ തിരിച്ചുനല്‍കി. പ്രെയ്സ് ദ ലോര്‍ഡ്. വിട്ടുകൊടുക്കല്‍ = ത്യാഗം ഓരോ വിട്ടുകൊടുക്കലിന്റെ പിന്നിലും ഒരു മഹാത്യാഗമുണ്ട്. ത്യാഗം കൂടാതെ നമുക്കര്‍ഹമായതൊന്നും മറ്റുള്ളവര്‍ക്ക് നിരുപാധികം കയ്യാളാനാവില്ല. ഇന്ന് നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയുടെ ഉന്നതതലങ്ങളിലും നിലനില്‍ക്കുന്ന അടിപിടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കനത്ത വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം പിന്നില്‍ വിട്ടുകൊടുക്കാന്‍ തയാറാകാത്ത നമ്മുടെ കടുംപിടുത്തങ്ങളും ഉള്‍പ്പോരുകളുമുണ്ട്. ആരെങ്കിലുമൊന്ന് തല കുനിക്കാനും പിന്‍വാങ്ങാനും തയാറായാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകും. പക്ഷേ അതിന് നമുക്ക് കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്. എന്തുകൊണ്ട് കഴിയുന്നില്ല? മുകളില്‍ കണ്ട യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്റെ പിന്നില്‍ വലിയ ഒരു പ്രേരകശക്തി ഉണ്ടായിരുന്നു. അതു മറ്റൊന്നുമല്ല, താന്‍ പത്തുമാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിന്റെ ജീവരക്ഷയായിരുന്നു. അതിനാല്‍ത്തന്നെയാണ് ആ വിട്ടുകൊടുക്കലിലൂടെ ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന ദുരിതങ്ങളെല്ലാം തൃണതുല്യമായി കണ്ടുകൊണ്ട് അവള് ആ ത്യാഗത്തിന് തയാറായത്. ഇന്ന് തമ്മിലടിക്കുകയും സ്വന്ത സാമ്രാജ്യം സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ട് ഓടി നടക്കുകയും ചെയ്യുന്നവരുടെ തലയില്‍ ആ തമ്മിലടിയിലൂടെ തകര്‍ക്കപ്പെടുന്ന മറ്റനേകരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തപോലുമില്ല എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. "ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്" എന്ന് ഓരോരുത്തനും വാദിക്കുന്നു. അതേ സ്ഥാപിക്കാന്‍വേണ്ടി അക്ഷീണം യത്നിക്കുന്നു. ആരു വിട്ടുകൊടുക്കണം? ഇതൊരു വലിയ ചോദ്യമാണ്. ഉത്തരം വളരെ ലളിതവും. ആരാണോ യഥാര്‍ത്ഥ അമ്മ അവള് വിട്ടുകൊടുക്കട്ടെ. ആരാണോ യഥാര്‍ത്ഥ അപ്പന് അവന് വിട്ടുകൊടുക്കട്ടെ. അതുകൊണ്ട് ഞാന്‍ എഴുതട്ടെ വിട്ടുകൊടുക്കല്‍ = ത്യാഗം = വിജയം = യഥാര്‍ത്ഥ അമ്മ. യേശുവിന്റെ ഹൃദയം അമ്മയുടെ ഹൃദയം! അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തിബേരിയൂസ് കടല്‍പ്പുറത്ത് തന്റെ പീഡാസഹനത്തിന്റെ കഠിനവേദനകളില്‍ തന്നെ ഒറ്റയ്ക്കാക്കി, തന്നെ തള്ളിപ്പറഞ്ഞ് ഓടി രക്ഷപെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് അവര്‍ക്കുവേണ്ടി സ്വന്തം കൈകൊണ്ട് പ്രാതലൊരുക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവരെ തന്നോടു വീണ്ടും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തുന്ന യേശുവിന്റെ ഹൃദയം അമ്മയുടേതോ അപ്പന്റേതോ? തീര്‍ച്ചയായും അതൊരമ്മയുടെ ഹൃദയമാണ്. വിട്ടുവീഴ്ചയുള്ള ഒരു ഹൃദയം! ഒരിക്കല്‍പ്പോലും ഒരു പരാതിപോലും അവിടുന്ന് അവരോടു പറയുന്നില്ല. അവരെക്കൊണ്ട് അവരുടെ തെറ്റുകളെല്ലാം ഏറ്റുപറയിപ്പിച്ചിട്ട് അവര്‍ക്കുവേണ്ടി ഭക്ഷണം വിളമ്പാം എന്ന് കരുതുന്നുമില്ല. 'എന്നെ സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ' എന്നുമാത്രം അവരോടു ചോദിക്കുന്നു. ഉദാരവും വിട്ടുവീഴ്ച നിറഞ്ഞതുമായിരുന്നു യേശുവിലെ മാതൃഹൃദയം. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം! ഈ ഹൃദയം സ്ത്രീകള്‍ക്കു മാത്രമല്ല ഏതൊരു പുരുഷനും സ്വന്തമാക്കാം. അങ്ങനെ അവന് പുരുഷനായിരിക്കെത്തന്നെ യഥാര്‍ത്ഥ അമ്മയുമാകാം. മാപ്പു നല്കുന്ന കോടതി സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള ഭാഷാധ്യാപകര്‍ പദ്യഭാഗങ്ങള്‍ പാടി വര്‍ണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അമ്മയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കുന്നു. "ഏതു തെറ്റിനും മാപ്പു നല്കുന്ന ഒരു കോടതിയുണ്ട് ഈ ലോകത്തില്‍. അത് ഒരു പെറ്റമ്മയുടെ ഹൃദയമാണ്." ഒരമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുവാനോ ക്ഷമിക്കുവാനോ ഭൂമിയില്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടല്ലോ ദൈവം ഇപ്രകാരം പറയുന്നത് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല (ഏശയ്യാ 49/15) എന്ന്. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം സ്വന്തമാക്കുക. നമ്മുടെ കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, സഭയുടെ ഉന്നത തലങ്ങളിലാകട്ടെ, തമ്മിലടിച്ച് തലകീഴായി മറിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അതിലൂടെ മാത്രമേ കഴിയൂ. പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി നമുക്ക് നല്കുന്ന സന്ദേശവും ഇതുതന്നെയാണ്. ശൂന്യവല്‍ക്കരിക്കപ്പെട്ട മൂന്നു ജീവിതങ്ങളെ നമുക്ക് പുല്‍ക്കൂട്ടില്‍ കാണാന്‍ കഴിയും. മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും. സ്വന്തമായി പദ്ധതികള്‍ ഒന്നുമില്ലാത്തവര്‍. ദൈവഹിതം മാത്രം പദ്ധതിയായിട്ടുള്ളവര്‍. തമ്മിലടിക്കാനോ ദൈവത്തോട് അടികൂടാനോ വാദമുഖങ്ങള്‍ ഒന്നും കൈയിലില്ലാത്തവര്‍. ഓരോ നിമിഷവും ഓരോ പ്രതികൂലങ്ങളിലും ഇതാ ഞാന്‍, കര്‍ത്താവിന്റെ ദാസി, അല്ലെങ്കില്‍ ദാസന് എന്നുമാത്രം പറഞ്ഞവര്‍. അവരെ നോക്കിയാണ് ദൈവദൂതന് പാടിയത് "ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം" എന്ന്. തിരുക്കുടുംബത്തിന്റെ ആ സമര്‍പ്പണം ഭൂമിയിലുള്ള അനേകകോടികള്‍ക്കു സമാധാനത്തിന്റെ വഴിയായി ദൈവം മാറ്റി. ഭിന്നതയുള്ള കുടുംബങ്ങളെ, ഭിന്നതയുള്ള സമൂഹങ്ങളെ, ഭിന്നതയും തമ്മിലടിയുമായി കഴിയുന്ന സഭാവിഭാഗങ്ങളെ, ഭിന്നതയിലും മാത്സര്യത്തിലും പരസ്പര പോരാട്ടത്തിലുമായിരിക്കുന്ന ലോകജനതയെ, എല്ലാം നമുക്ക് പുല്‍ക്കൂട്ടിലെ സമാധാനത്തിന്റെ സരണിയിലേക്ക് ഒന്നുചേര്‍ക്കാം. കാരണം "അവന് (യേശു) നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന് ഒന്നിപ്പിക്കുകയും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു" (എഫേസോസ് 2/14). ക്രിസ്മസിന്റെ സന്തോഷവും സമാധാനവും എല്ലാ വായനക്കാര്‍ക്കും ആശംസിക്കുന്നു. പ്രയ്സ് ദ ലോര്‍ഡ്, ആവേ മരിയ.
By: Stella Benny
Moreശാരീരിക പ്രവണതകളെ നാം എന്തിനു നിഷേധിക്കണം? അധ്യാപികയായ ഒരു സുഹൃത്ത് കൗമാരക്കാരായ കുട്ടികളുമായി വിശുദ്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. പഴയകാലത്തെപ്പോലെ, അത്ര എളുപ്പമല്ല പുണ്യത്തില്‍ വളരാന്‍ എന്നായിരുന്നു അവരില്‍ പലരുടെയും അഭിപ്രായം. മാനുഷികമായ പ്രവണതകള്‍ എങ്ങനെയാണ് പാപം ആകുന്നത് എന്നു ചോദിച്ചവരും ഉണ്ടായിരുന്നു. അവര്‍ പങ്കുവച്ചത് ഒരര്‍ത്ഥത്തില്‍ ശരിയാണല്ലോ. വസ്ത്രധാരണശൈലിയിലും ജീവിതരീതികളിലും ധാര്‍മിക ചിന്തകളിലും ഉണ്ടാകുന്ന മാറ്റങ്ങള്‍ ആ കൊച്ചുമനസുകളിലും പ്രതിഫലിച്ചതില്‍ അത്ഭുതപ്പെടാനില്ല! ധാര്‍മികതയുടെയും മതങ്ങളുടെയും ഒക്കെ വേലിക്കെട്ടുകള്‍ തകര്‍ത്ത് എല്ലാ തിന്മകളും വിരല്‍ത്തുമ്പില്‍ എത്തിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇവരോട് എന്താണ് മറുപടി പറയുക എന്നവള്‍ തെല്ലൊന്നു പരിഭ്രമിച്ചു. പെട്ടെന്ന് ആത്മാവ് കൊടുത്ത പ്രേരണയനുസരിച്ച് അവള് അവരോടു ചോദിച്ചു: "കുഞ്ഞുങ്ങളേ, നിങ്ങള്‍ എന്തിനാണ് വലിയ ഉത്സാഹത്തോടെ ദിവസേന ജിംനേഷ്യത്തില്‍ പോകുന്നത്. ശരീരം സൂക്ഷിക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുകയും ചിലത് തിരഞ്ഞെടുക്കുകയും ചെയ്യുന്നത്? വിശപ്പും രുചിയുള്ള ഭക്ഷണം കഴിക്കാനുള്ള ആഗ്രഹവും ഒക്കെ സാധാരണ ശാരീരിക പ്രവണതകള്‍തന്നെയല്ലേ. എങ്കിലും ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന തിരിച്ചറിവുമൂലം വേണ്ടെന്നു വയ്ക്കുന്നു. അതുവഴി ശരീരത്തിന് ആരോഗ്യവും സൗന്ദര്യവും കൂടുന്നതുപോലെതന്നെയാണ് നമ്മുടെ ആത്മാവിന്റെ കാര്യവും. ദൈവാത്മാവ് വസിക്കുന്ന നമ്മുടെ ആത്മാവിന്റെ സൗന്ദര്യത്തിനും ആരോഗ്യത്തിനുമായി ബോധപൂര്‍വകമായ ചില തിരഞ്ഞെടുപ്പുകളും വര്‍ജനങ്ങളും അത്യാവശ്യമാണ്." എത്ര സത്യമാണ്! വിശുദ്ധിയിലേക്കുള്ള വിളിക്ക് നാം പ്രത്യുത്തരിക്കുമ്പോള്‍ അത് ഹൃദയപൂര്‍വകമായ ഒരു തിരഞ്ഞെടുപ്പാണ്. നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തിന്റെ ഒപ്പം നില്‍ക്കാനുള്ള ഒരു ഉത്തമ തീരുമാനം. നമ്മുടെ പിതാവിന്റെ മക്കളാണ് നാം എന്നു സാക്ഷ്യം നല്കുവാനുള്ള മനോഹരമായ അവസരങ്ങള്‍ അല്ലേ യഥാര്‍ത്ഥത്തില്‍ നാം നേരിടുന്ന പ്രലോഭനങ്ങള്‍? എന്റെ ദൈവത്തെ എനിക്ക് മതി എന്നും അവന് ഇഷ്ടമില്ലാത്തതൊന്നും വേണ്ട എന്നുമുള്ള ഒരു തിരഞ്ഞെടുപ്പ് ആണത്. വിശുദ്ധിയില്‍ വളരാനുള്ള ആദ്യപടി അത് ദൈവത്തില്‍ എത്താനുള്ള 'ഒരു മാര്‍ഗം അല്ല, ഏകമാര്‍ഗം' ആണെന്നു മനസിലാക്കുകയാണ്. ശുദ്ധത എന്ന പുണ്യത്തിന്റെ പ്രാധാന്യം നമ്മുടെ ദൈവത്തിന്റെ സാമീപ്യം അനുഭവിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം വിശുദ്ധി പാലിക്കുകയാണ്. "ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്; അവര്‍ ദൈവത്തെ കാണും" (മത്തായി 5/8). ദൈവത്തിന്റെ സാന്നിധ്യം അനുഭവിക്കുമ്പോഴാണ് നാം സന്തോഷമുള്ളവരും ശക്തിയും പ്രത്യാശയുള്ളവരും ആയി മാറുന്നത്. ദൈവസാന്നിധ്യം നമുക്ക് ആത്മധൈര്യം പകരും. എന്നാല്‍ അശുദ്ധി ദൈവസാന്നിധ്യം നഷ്ടപ്പെടുത്തുകയും അതുവഴി നാം അസ്വസ്ഥരും ദുര്‍ബലരുമായിത്തീരുകയും ചെയ്യും. "വിശുദ്ധി കൂടാതെ ആര്‍ക്കും കര്‍ത്താവിനെ ദര്‍ശിക്കാന്‍ സാധിക്കുകയില്ല" (ഹെബ്രായര്‍ 12/14). ശുദ്ധത എന്ന പുണ്യം ഒരു ശക്തിസ്രോതസാണ്. ആത്മീയയുദ്ധത്തില്‍ നമ്മുടെ ആവനാഴിയില്‍ സാത്താന് എതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ ആയുധങ്ങളില്‍ ഒന്നാണ് അത്. നമ്മുടെ വിശുദ്ധി, നാം ആരുമായൊക്കെ സമ്പര്‍ക്കത്തില്‍ ആകുന്നോ അവരിലേക്കും പകരപ്പെടുന്നു. നാം ദൈവത്തിന്റെ ആലയങ്ങള്‍ ആയിരിക്കുന്നതുകൊണ്ടും നമ്മുടെ ശരീരങ്ങളെ വിശുദ്ധമായി സൂക്ഷിക്കണം. "നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല. നിങ്ങള്‍ വിലയ്ക്കു വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1 കോറിന്തോസ് 6/19-20). നമുക്ക് ജീവന് പകര്ന്നവന് അധിവസിക്കുന്ന നമ്മുടെ ശരീരത്തെയും മനസിനെയും എത്ര ഭംഗിയായും ശുദ്ധമായും സൂക്ഷിക്കാന്‍ നാം കടപ്പെട്ടിരിക്കുന്നു. ശുദ്ധത പാലിക്കാനുള്ള മാര്‍ഗങ്ങള്‍ 1. പ്രാര്‍ത്ഥന പലപ്പോഴും വിശുദ്ധിക്കെതിരായ തെറ്റുകളെ നാം ബലഹീനതയായിട്ടാണ് കണക്കാക്കുന്നത്. എന്നാല്‍ ബലം നല്കുന്ന പരിശുദ്ധാത്മാവിനെ സഹായകനായി കര്‍ത്താവ് നല്‍കിയിട്ടുണ്ട്. അതുപോലെ പ്രാര്‍ത്ഥനയിലൂടെ ബലവാനായ ദൈവത്തോട് ഒന്നുചേരുമ്പോഴും നാം ബലവാന്മാരായിത്തീരും. വിശുദ്ധ അല്‍ഫോന്‍സ് ലിഗോറി പറയുന്നതിപ്രകാരമാണ്. "ശക്തരായ ആളുകളും ദുര്‍ബലരും എന്നൊന്ന് ഇല്ല. നന്നായി പ്രാര്‍ത്ഥിക്കാന്‍ അറിയുന്നവരും അറിയാത്തവരുംമാത്രം." പ്രാര്‍ത്ഥനയാണ് എല്ലാ പുണ്യങ്ങളുടെയും വിളനിലവും അവ വളരാനുള്ള ശക്തിസ്രോതസും. 2. കൂദാശാസ്വീകരണം എല്ലാത്തിലും ഉപരിയായി കൂടെക്കൂടെയുള്ള കൂദാശാസ്വീകരണങ്ങള്‍ നമ്മുടെ ആത്മാവിനെ വിശുദ്ധീകരിക്കുകയും സ്ഥൈര്യപ്പെടുത്തുകയും ചെയ്യും. വിശുദ്ധ കുമ്പസാരം നമ്മുടെ ഹൃദയങ്ങളെ കഴുകി വിശുദ്ധീകരിക്കുന്നു. നമ്മുടെ കര്‍ത്താവിന്റെ തിരുശരീരരക്തങ്ങളുടെ സ്വീകരണം നമ്മെ ജീവിക്കുന്ന സക്രാരികളാക്കി മാറ്റുന്നു. 3. സംസാരത്തിലുള്ള വിശുദ്ധി സഭ്യമല്ലാത്ത ഒരു സംഭാഷണത്തിലും ഏര്‍പ്പെടാതിരിക്കുക. നേരമ്പോക്കിനായിപ്പോലും അത്തരത്തില്‍ ഒരു വാക്ക് നമ്മില്‍നിന്ന് പുറപ്പെടാതെ ഇരിക്കട്ടെ. നമ്മുടെ നാവിനെ നാം പരിശുദ്ധാത്മാവിന് സമര്‍പ്പിക്കണം. കാരണം "ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്" (യാക്കോബ് 3/8). ദൈവഹിതത്തിന് എതിരായ ഒരു വാക്കുപോലും അത് ഉച്ചരിക്കാതിരിക്കട്ടെ. 4. കണ്ണുകളുടെ വിശുദ്ധി "കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും" (മത്തായി 6/22). ഉണര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ നമ്മുടെ കണ്ണുകളെ ദൈവത്തിന് സമര്‍പ്പിക്കുക. നമ്മുടെ കണ്ണുകളിലേക്ക് നോക്കുന്നവര്‍ നമ്മെ സൃഷ്ടിച്ച നമ്മുടെ ദൈവത്തെ കാണട്ടെ. കണ്ണുകള്‍ നമ്മുടെ ആത്മാവിലേക്കുള്ള ജനാലകള്‍ ആണ്. കണ്ണുകളിലൂടെ പ്രവേശിക്കുന്ന ഏതൊരു തിന്മയും നമ്മുടെ ആത്മാവിനെ ഇരുട്ടിലേക്ക് തള്ളിത്താഴ്ത്തും. അലസതയുള്ള മനസ് സാത്താന്റെ പണിപ്പുരയാണെന്ന് വിസ്മരിക്കരുത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളില്‍ വ്യാപൃതര്‍ ആയിരിക്കാന്‍ തന്റെ സഹവൈദികരെയും ഒറേട്ടറിയിലെ കുട്ടികളെയും വിശുദ്ധ ഡോണ്‍ബോസ്കോ പ്രോത്സാഹിപ്പിച്ചിരുന്നു. അവധിക്കാലം സാത്താന്റെ കൊയ്ത്തുകാലം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. നമ്മുടെ ഒഴിവുസമയങ്ങളും സന്തോഷങ്ങളും വിശുദ്ധീകരിക്കപ്പെടട്ടെ, അവ ദൈവം സ്വന്തമാക്കട്ടെ. 5. വിവേകം "സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന് ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്റെ പല്ലുകള്‍ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവന് അപഹരിക്കും" (പ്രഭാഷകന്‍ 21/2). പാപസാഹചര്യങ്ങളെ തിരിച്ചറിയുവാനും അവയില്‍നിന്നും ഓടിയകലുവാനും സാധിക്കുന്നതുവഴി മാത്രമേ ശുദ്ധത പാലിക്കുവാന്‍ സാധിക്കൂ. സാത്താന്റെ കുടിലതന്ത്രങ്ങളെകുറിച്ച് ബോധവാന്മാരാകുക. ഒരു യുദ്ധം ജയിക്കുവാന്‍ ശത്രുവിന്റെ തന്ത്രങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാല്‍ മാത്രമേ സാധിക്കൂ. 'നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ, ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു' (1 പത്രോസ് 5:8). നാം എപ്പോഴും സമചിത്തതയോടെ ഉണര്‍ന്നിരിക്കണം എന്ന് ഉദ്ബോധിപ്പിക്കുന്നു. ഒരു ചെറിയ ശ്രദ്ധക്കുറവ് പാപത്തിലേക്ക് നയിച്ചേക്കാം. ഒരു ചെറിയ പാപം ഒരു മാരകപാപത്തിലേക്കും. ഏറ്റവും ചെറിയ ഒരു പാപസാഹചര്യത്തില്‍നിന്നുപോലും ഒഴിഞ്ഞുമാറുക. പാപത്തിലേക്ക് നയിച്ചേക്കാവുന്ന ഏതൊരു കൗതുകത്തിനും അടിമപ്പെടാതിരിക്കുക. 6. ദൈവിക സുഹൃദ്ബന്ധങ്ങള്‍ നമ്മെ നന്മയിലേക്ക് നയിക്കുന്നതും ദൈവത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നതുമായ നല്ല സുഹൃത്തുക്കള്‍ നമുക്ക് ഉണ്ടാകട്ടെ. "വിശ്വസ്തനായ സ്നേഹിതന് ജീവാമൃതമാണ്; കര്‍ത്താവിനെ ഭയപ്പെടുന്നവന് അവനെ കണ്ടെത്തും" (പ്രഭാഷകന്‍ 6/16). നമ്മുടെ സ്നേഹം വിശുദ്ധീകരിക്കപ്പെടട്ടെ. പലപ്പോഴും ചില സ്നേഹബന്ധങ്ങള്‍ അശുദ്ധിയുടെ വാതിലുകളാണ്. ദൈവം നമ്മുടെ ഹൃദയങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയൊരു സമ്പത്താണ് സ്നേഹം. അത് വിവേകത്തോടെ മാത്രം മറ്റുള്ളവരിലേക്ക് ചൊരിയുക. 7. മരിയഭക്തി ശുദ്ധത പാലിക്കാനുള്ള ഒരു പ്രധാന വഴി നമ്മുടെ പരിശുദ്ധ അമ്മയാണ്. അമ്മ സ്വര്‍ഗത്തിലേക്കുള്ള ഒരു ഗോവണിയാണെന്ന് പറയാം. അവളോട് ചേര്‍ന്നു മുന്നേറിയാല്‍ നാം വീണുപോയാലും അവള് നമ്മെ കൈവിടുകയില്ല. ജപമാലയിലൂടെ അവളോടൊപ്പം നാം ഒന്നായി ബന്ധിക്കപ്പെട്ടിരിക്കണം. വിശുദ്ധര്‍ എല്ലാവരും അവളോട് പ്രത്യേക ഭക്തിയും വണക്കവും ഉള്ളവര്‍ ആയിരുന്നല്ലോ. പ്രലോഭനങ്ങളെ നേരിടാനുള്ള വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ഒരു കൊച്ചുപ്രാര്‍ത്ഥന ഇപ്രകാരം ആയിരുന്നു, "മറിയമേ സഹായിച്ചാലും." തിന്മയ്ക്കെതിരെയുള്ള ഏറ്റവും നല്ല ആയുധമാണ് മരിയഭക്തി. മറ്റു സുകൃതങ്ങളെപ്പോലെതന്നെ, അനായാസേന ലഭിക്കുന്ന ഒന്നല്ല വിശുദ്ധി. നമുക്ക് പ്രിയപ്പെട്ട പലതും വേണ്ട എന്നുവയ്ക്കുവാന്‍ അല്പം ത്യാഗമനോഭാവം ആവശ്യമാണ്. എന്നാല്‍ അതിന്റെയൊക്കെ പരിണത ഫലം വളരെ മനോഹരമാണ്. നമുക്ക് ചുറ്റിനും, അത് നാം വസിക്കുന്ന സ്ഥലങ്ങളില്‍ ആണെങ്കിലും ചുറ്റുമുള്ള ജീവിതങ്ങളില്‍ ആണെങ്കിലും അതിന്റെ തേജസ് പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. ജീവിതം ഹ്രസ്വമാണ്, സ്വര്‍ഗം നിത്യതയും! വിശുദ്ധിയുള്ള ഒരു ജീവിതം പിന്തുടര്ന്ന് നാം ഈ ജീവിതത്തില്‍ ദൈവത്തിന്റെ സൗന്ദര്യത്തെ ധ്യാനിക്കുകയാണെങ്കില്‍, നിത്യതയില്‍ നാം അവിടുത്തെ തിരുമുഖത്തിന്റെ സൗന്ദര്യം ദര്‍ശിച്ചാനന്ദിക്കും! പ്രാര്‍ത്ഥന: സ്നേഹത്തിന്റെ നിറകുടമായ ഈശോയേ, ശുദ്ധതയ്ക്ക് എതിരായ എല്ലാ പാപങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു. അവയിലേക്ക് നയിക്കുന്ന ഞങ്ങളുടെ എല്ലാ ചിന്തകളെയും താല്പര്യങ്ങളെയും കൗതുകത്തെയും ഞങ്ങള്‍ പൂര്‍ണമായി ഉപേക്ഷിക്കുന്നു. ഞങ്ങള്‍ ജീവിക്കുന്ന ദൈവാലയങ്ങള്‍ ആണെന്ന് മറക്കാതെയിരിക്കുവാനും ഞങ്ങളുടെ ശരീരങ്ങളെ സജീവ ബലിയായി അങ്ങേക്ക് സമര്‍പ്പിക്കുവാനുമുള്ള കൃപയ്ക്കായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളോട് കരുണയായിരിക്കണമേ.
By: Deepa Vinod
Moreനമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില 'റോസാച്ചെടികള്‍'.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്ക്കാന് നാമെന്താണ് ചെയ്യേണ്ടത്? എന്റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്റെ പൂന്തോട്ടത്തിന്റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല. അപ്പോഴതാ പിശാചിന്റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന് എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന് എന്നോടു പറഞ്ഞു, "ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്റേതാണ്." ഞാന്‍ പറഞ്ഞു 'ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്റേതാവുക. അത് എന്റേതുമാത്രമാണ്.' ജോളിചാച്ചന് പറഞ്ഞു: 'അല്ല അത് എന്റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.' ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്ക്കുന്ന ആ റോസച്ചെടി എന്റേതാണെന്നും ജോളിചാച്ചന് അതിന്മേല് അവകാശമില്ലെന്നും അതിന്മേല് തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന് താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്. പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്റെ റോസച്ചെടി പൂന്തോട്ടത്തിന്റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന് അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന് പറഞ്ഞു, "ഈ റോസച്ചെടി ഇപ്പോള്‍ എന്റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്റേതാണെന്ന് മിണ്ടിപ്പോകരുത്." ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന് ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല. ജോളിചാച്ചന് വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന് കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്റി ഇടപെട്ടു. ആന്റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും." പക്ഷേ ആന്റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, "പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല." അവസാനം ആന്റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി...! അത് അന്തകാലം ഇത് ഇന്തകാലം "മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും" എന്ന ആന്റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്ക്കുമായിരുന്നു. എന്റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. 'മോളേ, നീയെങ്കിലുമൊന്നടങ്ങ്' എന്ന് പണ്ട് ആന്റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം! ഇതെങ്ങനെ കഴിഞ്ഞു? ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്' എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. "കുഞ്ഞേ, അതെന്റെ മക്കളെപ്രതിയാ... അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്റെ ഓരോ വഴികള്‍." വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും സ്ത്രീപുരുഷസമത്വം ദൈവത്തിന്റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു "സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7) എന്ന്. അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്. പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന് അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്. ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു" (ഫിലിപ്പി 2/6-10). ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. "പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന് തന്റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്റെ കഠിനവേദനയുടെ ഫലം കണ്ട് അവന് സംതൃപ്തനാകും." പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും. പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. "ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍" (1 പത്രോസ് 3/7). ആവേ മരിയ.
By: Stella Benny
Moreഒരു രാജാവിന് രണ്ട് പരുന്തിന്‍കുഞ്ഞുങ്ങളെ സമ്മാനമായി കിട്ടി. കാണാന്‍ നല്ല ഭംഗിയുള്ള രണ്ട് പരുന്തിന്‍കുഞ്ഞുങ്ങള്‍. അവയെ പരിപാലിക്കാനും പരിശീലിപ്പിക്കാനുമായി ഒരാളെ രാജാവ് നിയോഗിച്ചു. അങ്ങനെ കുറച്ചുനാളുകള്‍ കടന്നുപോയി. പൂര്‍ണവളര്‍ച്ചെയത്തിയപ്പോള്‍ അവ പറക്കുന്നത് കാണാന്‍ രാജാവിന് ആഗ്രഹം. ഒരു ദിവസം തന്റെ മുന്നില്‍വച്ച് അവ പറക്കുന്നത് കാണിച്ചുതരണമെന്ന് രാജാവ് പരിശീലകനോട് ആവശ്യപ്പെട്ടു. പറഞ്ഞതുപ്രകാരം നിശ്ചിതസമയത്ത് രാജാവ് എത്തി. പരുന്തുകള്‍ ഒരു മരക്കൊമ്പില്‍ ഇരിക്കുകയാണ്. പരിശീലകന് അടയാളം നല്‍കിയതോടെ രണ്ട് പരുന്തുകളും അതാ പറന്നുയരുന്നു. രാജാവിന് ഏറെ സന്തോഷം. പക്ഷേ നോക്കിക്കൊണ്ടിരിക്കേ, ഒരു പരുന്ത് അല്പദൂരം ഉയര്‍ന്നുപറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരുന്നു. മറ്റേ പരുന്താകട്ടെ ഉയരങ്ങളില്‍ പറന്നുകൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അത് തിരികെ വന്നത്. ഇതുകണ്ട് രാജാവിന് അല്പം വിഷമമായി. പരിശീലകന് വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ആദ്യത്തെ പരുന്ത് അധികദൂരം പറന്നില്ല. പല ദിവസങ്ങളിലും ശ്രമം ആവര്‍ത്തിച്ചെങ്കിലും ആ പരുന്ത് അല്പം പറന്നിട്ട് തിരികെ മരക്കൊമ്പില്‍ വന്നിരിക്കുകയാണ് ചെയ്തത്. ആ പരുന്ത് പറക്കുന്നതുകാണാനുള്ള ആഗ്രഹത്താല്‍ അതിനെ ഉയരത്തില്‍ പറപ്പിക്കുന്നവര്‍ക്ക് കനത്ത പാരിതോഷികം രാജാവ് വാഗ്ദാനം ചെയ്തു. പല പണ്ഡിതരും എത്തി. പക്ഷേ അവരുടെ ശ്രമങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുദിവസം കഴിഞ്ഞ് ഒരു പാവം കര്ഷകന് പരുന്തുകളെ വളര്‍ത്തുന്നിടത്ത് ചെന്നു. പരിശീലകന് അയാളുടെ ആവശ്യപ്രകാരം പരുന്തുകള്‍ക്ക് പറക്കാന്‍ അടയാളം നല്കി. അല്പം കഴിഞ്ഞപ്പോള്‍ അതാ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അധികം പറക്കാത്ത പരുന്തും ഉയര്‍ന്നുപറക്കുന്നു! കാര്യങ്ങളറിഞ്ഞ രാജാവ് വാഗ്ദാനം ചെയ്ത സമ്മാനങ്ങളെല്ലാം അയാള്‍ക്ക് നല്കി. എന്ത് വിദ്യ ചെയ്തിട്ടാണ് പരുന്തിനെ പറത്തിയതെന്നായിരുന്നു രാജാവിന് അറിയേണ്ടിയിരുന്നത്. ആ പരുന്ത് പതിവായി ഇരിക്കാറുള്ള മരക്കൊമ്പ് വെട്ടിക്കളയുകയാണ് താന്‍ ചെയ്തത് എന്ന് കര്ഷകന് ഉത്തരം നല്കി. നമ്മുടെ ചില പതിവുസുഖങ്ങളുടെ മരക്കൊമ്പുകള്‍ കര്‍ത്താവ് വെട്ടിക്കളയുന്നത് നാം ഉയര്‍ന്നുപറക്കാനാണ്. "താന്‍ സ്നേഹിക്കുന്നവന് കര്‍ത്താവ് ശിക്ഷണം നല്കുന്നു; മക്കളായി സ്വീകരിക്കുന്നവരെ പ്രഹരിക്കുകയും ചെയ്യുന്നു"ڔ(ഹെബ്രായര്‍ 12/6)
By: Shalom Tidings
Moreസമയവും കഴിവുകളും നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ? മരണത്തിന്റെ വക്കില്‍നിന്ന് ജീവനിലേക്ക് തിരിച്ചുനടക്കുവാന്‍ അപൂര്‍വമായ അവസരം ലഭിച്ചവരുണ്ട്. ജീവന്റെയും ജീവിതത്തിന്റെയും മൂല്യം തിരിച്ചറിയുവാന്‍ അവര്‍ക്കേ സാധിക്കൂ. അത്തരത്തിലുള്ള അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് ലോകപ്രശസ്ത സാഹിത്യകാരനായ ദസ്തയേവ്സ്കി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണിത്. സാര്‍ ചക്രവര്‍ത്തിമാര്‍ റഷ്യ വാണിരുന്ന കാലം. വിമതപ്രവര്‍ത്തനങ്ങളൊന്നും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അങ്ങനെയൊരുനാള്‍ ദസ്തയേവ്സ്കിയുടെ ഊഴം വന്നു. 1849 നവംബര്‍ 16 ന് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഡിസംബര്‍ 22 നാണ് വധശിക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്. തടവുകാരെ സെമിയാനോവ് മൈതാനത്തിന്റെ ഒരറ്റം മുതല്‍ അണിനിരത്തി. ഫയറിങ്ങ് സ്ക്വാഡ് റെഡിയായി നില്ക്കുന്നു. മൂടിക്കെട്ടിയ കണ്ണുകളുമായി മരണത്തിന്റെ കാലൊച്ചയ്ക്കായി അവര്‍ കാത്തുനിന്നു. എന്നാല്‍ പെട്ടെന്നൊരു ആന്റിക്ലൈമാക്സ്. തടവുകാരുടെ കണ്ണുകളിലെ കെട്ടഴിച്ചു, അവര്‍ സ്വതന്ത്രരാണെന്ന് അറിയിച്ചു. കാരണം ചക്രവര്‍ത്തി തടവുകാര്‍ക്ക് മാപ്പു നല്കിയിരിക്കുന്നു. ദസ്തയേവ്സ്കി പിന്നീട് എഴുതിയ രചനകളില്‍ ജീവിതത്തിന്റെ വിലയെക്കുറിച്ചള്ള സൂചനകള്‍ പലപ്പോഴായി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇഡിയറ്റിലെ ഒരു കഥാപാത്രം പറയുന്നു: "ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്." നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്. ഓരോ മിനിറ്റുപോലും വളരെ പ്രധാനപ്പെട്ടതാണ്. അതിന് ദൈവസന്നിധിയില്‍ ഒരു യുഗത്തിന്റെ വിലയുണ്ട്. നമ്മുടെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ആകെത്തുക ഓരോ മിനിറ്റും കൂടുന്നതാണല്ലോ. അത് എങ്ങനെ നാം ചെലവഴിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണിശമായ ഒരു ജാഗ്രത പുലര്‍ത്തുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒരു കാര്യമുണ്ട്. അത് ഓരോ മിനിറ്റും നാം എങ്ങനെ ചെലവഴിച്ചു എന്ന് കണക്കു കൊടുക്കേണ്ടിവരും എന്നതുതന്നെയാണ്. നാളേക്ക് മാറ്റിവയ്ക്കുക എന്നത് സമയത്തെ ഗൗരവമായി കാണാത്തവരുടെ ഒരു പൊതുസ്വഭാവമാണ്. 'ഇന്നുവേണ്ട, നാളെ ചെയ്യാം' എന്ന് അവര്‍ തങ്ങളോടുതന്നെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാളെ കൂടുതല്‍ അനുകൂലമായ സാഹചര്യം വരും എന്ന ന്യായം അവര്‍ കണ്ടെത്തുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത് നമ്മുടെയെല്ലാം ഒരു പൊതുസ്വഭാവമാണ്. ഇംഗ്ലീഷില്‍ ഇതിന് 'പ്രോക്രാസ്റ്റിനേഷന്‍' എന്ന് പറയും. ഇതില്‍നിന്ന് മോചനം നേടുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സമയത്തിന്റെയും കഴിവുകളുടെയും ശരിയായ വിനിയോഗത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഈശോ നല്കിയ താലന്തുകളുടെ ഉപമ സുപരിചിതമാണ്. എത്ര കിട്ടി എന്നുള്ളതല്ല പ്രധാനപ്പെട്ടത്, എങ്ങനെ ഉപയോഗിച്ചു എന്നതാണ്. പക്ഷേ കൂടുതല്‍ കിട്ടിയവന് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍ കുറച്ചുകിട്ടിയവന്‍ അത് കുഴിച്ചുമൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല എന്നുതന്നെ. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇത് താലന്തുകളുടെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അത് പത്തുനാണയത്തിന്റെ ഉപമയാണ്. ഈ രണ്ട് ഉപമകളുടെയും പൊതുസ്വഭാവം, നല്കിയ യജമാനന് കണക്ക് ചോദിക്കുന്നു എന്നതാണ്. താലന്ത് ഉപയോഗിക്കാതിരുന്നവന് ശകാരിക്കപ്പെടുന്നു എന്നുമാത്രമല്ല, അവന് നല്കപ്പെട്ടത് അവനില്‍നിന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. കൂടാതെ അവന് കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നതിന്റെ ഒരു സൂചന ഈ ഉപമയിലൂടെ നല്കുന്നു. വിശുദ്ധ മത്തായി ശ്ലീഹാ നല്കുന്ന ആമുഖവിവരണം ഇപ്രകാരമാണ്: "ഒരുവന് യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം" (വിശുദ്ധ മത്തായി 25/14). സമയത്തിന്റെയും കഴിവുകളുടെയും ദൈവഹിതാനുസാരമുള്ള ശരിയായ വിനിയോഗം ഭൗതികവിജയത്തിനു മാത്രമല്ല, ആത്മരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, അവിടുന്ന് എനിക്ക് നല്കിയ സമയവും ആയുസും കഴിവുകളും അങ്ങയുടെ സൗജന്യദാനമാണല്ലോ. അങ്ങയുടെ മുമ്പില്‍ ഇവയുടെ കണക്ക് ബോധിപ്പിക്കേണ്ടതാണെന്ന ചിന്താഭാരത്താല് എന്നെ നിറച്ചാലും. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശം ഈ മേഖലയില്‍ എനിക്ക് നല്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കര്‍ത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന വിധത്തില്‍ ജീവിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
By: K J Mathew
Moreഓരോ നിമിഷവും ഈശോയുടെ തോളുരുമ്മി നടന്ന്, കുടുംബജീവിതം സ്വര്‍ഗമാക്കിയ വീട്ടമ്മയുടെ അനുഭവങ്ങള്‍... രണ്ട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയായിട്ടായിരുന്നു ഞാന്‍ ജീവിച്ചത്. സുഖസൗകര്യങ്ങള്‍ ആവശ്യത്തിനുണ്ടായിരുന്നു. യഥാസമയം ഞാന്‍ വിവാഹിതയായി. വിവാഹശേഷം ആദ്യനാളുകളില്‍ത്തന്നെ ചില സഹനങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ അല്പമൊക്കെ പ്രാര്‍ത്ഥിച്ചത്. അതിനുമുമ്പെല്ലാം മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി ഞായറാഴ്ചമാത്രം ദൈവാലയത്തില്‍ പോയിരുന്ന ആളായിരുന്നു ഞാന്‍. പഠനകാലഘട്ടങ്ങളിലെല്ലാം എല്ലാ മതവും ഒന്നാണ് എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. പ്രശ്നങ്ങളുണ്ടാകുമ്പോള്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത് പരിഹരിക്കപ്പെട്ടാല്‍ ഞാന്‍ വീണ്ടും പഴയ ജീവിതത്തിലേക്ക് തിരികെ നടക്കുമായിരുന്നു. എന്റെ ഭര്‍ത്താവ്, എന്റെ മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍ അങ്ങനെ പ്രിയപ്പെട്ടവര്‍ക്കുവേണ്ടിമാത്രമായിരുന്നു പ്രാര്‍ത്ഥന. എന്നിലെ 'അഹം' വളരെയധികം പ്രബലമായിരുന്നു. ഞാന്‍ പറയുന്നതാണ് ശരി, അത് മറ്റുള്ളവര്‍ കേള്‍ക്കണം എന്നതായിരുന്നു എന്റെ മനോഭാവം. ഉപകാരമായ ദുരിതങ്ങള്‍ അങ്ങനെയിരിക്കേ 2013-ല്‍ എന്റെ ഒരു സഹോദരന് പെട്ടെന്ന് കുഴഞ്ഞുവീണ് മരിച്ചു. അതെനിക്ക് വല്ലാത്തൊരു 'ഷോക്ക്' ആയിരുന്നു. ചേട്ടന്റെ മരണശേഷമാണ് മരണാനന്തരമുള്ള ഒരു ജീവിതത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നത്. 'മരണശേഷമുള്ള ജീവിതം എങ്ങനെയായിരിക്കും? എന്റെ മരണശേഷമെങ്കിലും എനിക്ക് ചേട്ടനെ കാണാന്‍ സാധിക്കുമോ?' എന്നിങ്ങനെയുള്ള ഒരുപിടി ചോദ്യങ്ങള്‍ ഞാന്‍ ഉള്ളില്‍ ചോദിച്ചുതുടങ്ങി. എങ്കിലും ആ അനുഭവവും നല്ലൊരു ദൈവബന്ധത്തിലേക്ക് എന്നെ നയിച്ചില്ല. പിന്നെയും ജീവിതത്തില്‍ പല സഹനങ്ങളിലൂടെയും സഞ്ചരിക്കേണ്ടിവന്നു. അപ്പോഴാണ് ഞാന്‍ പതിയെപ്പതിയെ എന്നെ പിന്തുടരുന്ന ദൈവസ്നേഹം തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യര്‍ക്ക് നമ്മെ സഹായിക്കാന്‍ സാധിക്കാതെ തനിയെയാകുന്ന സമയങ്ങളിലാണല്ലോ നാം ഏറ്റവും കൂടുതല്‍ ദൈവത്തില്‍ ആശ്രയിക്കുക. അങ്ങനെയൊരവസ്ഥയിലാണ് ഞാനും ദൈവത്തെ തേടിയത്. എങ്കിലും പലപ്പോഴും പിന്തിരിഞ്ഞുനടക്കുകയും ചെയ്തു. പക്ഷേ ഞാന്‍ ദൈവത്തിലേക്ക് ഒരു ചുവട് വച്ചപ്പോള്‍ ഈശോ എന്നെ എത്തിച്ചത് സങ്കീര്‍ത്തനാരാധനാ കൂട്ടായ്മയിലായിരുന്നു. ഞാന്‍ ഏറ്റവും കൂടുതല്‍ വായിച്ചതും വായിക്കുന്നതും ഈശോയുടെ പ്രാര്‍ത്ഥനാപുസ്തകമായ സങ്കീര്‍ത്തനങ്ങളാണ്. സങ്കീര്‍ത്തനങ്ങള്‍ വായിക്കുമ്പോള്‍ മനസിന്റെ ഭാരം കുറഞ്ഞില്ലാതാകുന്നതും രോഗസൗഖ്യം ലഭിക്കുന്നതുമെല്ലാം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം ക്രമപ്പെടാന്‍ തുടങ്ങുന്നു... സങ്കീര്‍ത്തനാരാധനാകൂട്ടായ്മയിലൂടെ ശാസനകളും സ്നേഹത്തലോടലുകളും എല്ലാം നല്കി പല രീതിയിലും ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈശോ എന്നെ പഠിപ്പിച്ചു. ഒരു കാര്യം ഈശോ പ്രത്യേകം മനസിലാക്കിത്തന്നു. എനിക്ക് മറ്റുള്ളവരെ ശരിയാക്കാന്‍ സാധിക്കില്ല. പകരം എന്നിലെ 'ഞാന്‍' ഇല്ലാതായാല്‍ എന്നിലൂടെ മറ്റുള്ളവരെ ഈശോക്ക് നേടാനാവും. അതിനാല്‍ത്തന്നെ 'ഞാന്‍ഭാവം' ഇല്ലാതാക്കാന്‍ ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെ ശ്രമം തുടങ്ങി. എളിമ ലഭിക്കാനായി നിരന്തരം പ്രാര്‍ത്ഥിച്ച് പരിശ്രമിച്ചിരുന്നു. അനുദിനജീവിതത്തില്‍ പുണ്യങ്ങള്‍ ചെയ്യാന്‍ കൂട്ടായ്മയിലൂടെ കര്‍ത്താവ് എന്നെ പഠിപ്പിച്ചുതന്നു. അങ്ങനെ ഒരു കൊച്ചുകുഞ്ഞിനെപ്പോലെ, ഓരോ പ്രവൃത്തി ചെയ്യുമ്പോഴും പരിശുദ്ധ ത്രിത്വത്തിന് നന്ദി പറഞ്ഞ് സ്തുതികളര്‍പ്പിച്ച് പുണ്യം ചെയ്യാന്‍ തുടങ്ങി. പതുക്കെപ്പതുക്കെ ഭര്‍ത്താവും മക്കളും പുണ്യാഭ്യസനത്തില്‍ പങ്കുചേര്‍ന്നു. അതോടെ കുടുംബത്തില്‍ വലിയ മാറ്റമാണുണ്ടായത്; സ്വര്‍ഗീയാനന്ദം കുടുംബത്തില്‍ നിറയുന്ന അനുഭവം! പ്രതിസന്ധികളോ പ്രശ്നങ്ങളോ ഇല്ലെന്നല്ല, അതിനെല്ലാമുപരിയായ ഒരു ആനന്ദം കര്‍ത്താവ് സമ്മാനിക്കുന്നു. എന്ത് കാര്യവും സ്വര്‍ഗത്തിലെ 'അപ്പച്ചനോ'ട് പറഞ്ഞിട്ട് ചെയ്യുക എന്നത് ഒരു ശീലമായി. എന്ത് ചെയ്യുമ്പോഴും ഇത് ഈശോയ്ക്ക് ഇഷ്ടമാകുമോ എന്ന ചിന്ത പരിശുദ്ധാത്മാവ് തരും. അതിനാല്‍ത്തന്നെ പാപങ്ങളില്‍നിന്ന് കുറെയെങ്കിലും പിന്മാറാന് സാധിച്ചു. വിശുദ്ധിക്കായി ആഴത്തില്‍ പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞു. വിശുദ്ധ കുമ്പസാരത്തിന് ഏറെ പ്രാധാന്യം നല്കാന് ഈശോ എന്നെ ഒരുക്കി. ഈലോകചിന്തയില്‍നിന്നും മാറി സ്വര്‍ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ ശ്രമിച്ചപ്പോള്‍ പല കുരുക്കുകളും പ്രതിസന്ധികളുമായി ശത്രു പിന്നാലെത്തന്നെയുണ്ടെങ്കിലും ഈശോ കരം പിടിച്ച് കൂടെ നടക്കുന്നു. ഈ യാത്രയില്‍ ഈശോ എനിക്ക് മനസിലാക്കിത്തന്ന മറ്റൊരു കാര്യം അപരന് എന്നെക്കാള്‍ പ്രാധാന്യം കൊടുക്കുക എന്നതായിരുന്നു. അവരുടെ ഭാഗത്തുനിന്ന് ഈശോയോട് ചേര്‍ന്ന് ചിന്തിക്കുക. അങ്ങനെ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ക്ഷമ എന്ന പുണ്യം അഭ്യസിക്കുക എളുപ്പമായി. തെറ്റ് എന്റെ ഭാഗത്താണെന്ന് ചിന്തിക്കാന്‍ സാധിച്ചു. ആരെങ്കിലും അകാരണമായി ദേഷ്യപ്പെട്ടാലും കുറ്റപ്പെടുത്തിയാലും ഈശോയുടെ കുരിശോട് ചേര്‍ത്തുവയ്ക്കുക എന്നത് താരതമ്യേന എളുപ്പമായി. മക്കളാകെ മാറി! ഈശോയോടൊപ്പമുള്ള ജീവിതം ആരംഭിക്കുന്നതിനുമുമ്പ് മക്കളെ ഞാന്‍ എന്റേതുമാത്രമാക്കി വച്ചിരിക്കുകയായിരുന്നു. അവരെക്കുറിച്ചുള്ള എന്റെ സ്വപ്നങ്ങള്‍ക്ക് വിരുദ്ധമായി അവര്‍ പെരുമാറിയാല്‍ എനിക്ക് സഹിക്കില്ല. എന്നാല്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ച് അമ്മയ്ക്കൊപ്പമായിരുന്നപ്പോള്‍ അമ്മ ഒരു കാര്യം മനസിലാക്കിത്തന്നു. ഞാന്‍ സ്വര്‍ഗത്തിലെ അപ്പച്ചന്റെ മകളാണ് എന്നതുപോലെ അവരും അവിടുത്തെ മക്കളാണ്. അവര്‍ക്ക് അവരുടെ സ്വര്ഗീയപിതാവിനെ പരിചയപ്പെടുത്തി നല്കി അവിടുന്നിലേക്ക് നയിക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ടത്. ഇപ്രകാരം ഞാന്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മക്കളെ പൂര്‍ണമായും ദൈവപിതാവിന് സമര്‍പ്പിച്ച് ബോധപൂര്‍വം പ്രാര്‍ത്ഥിക്കുമായിരുന്നു. ഇടയ്ക്ക് എന്നിലെ 'അഹം' കയറിവരുമെങ്കിലും വീണ്ടും പരിശ്രമിക്കും. അങ്ങനെ മുന്നോട്ടുപോയപ്പോള്‍, എനിക്കുചുറ്റും ഏറെ മാറ്റങ്ങള്‍ സംഭവിക്കുന്നത് അനുഭവവേദ്യമായി. ഭര്‍ത്താവിനെയും എന്നെയും മക്കള്‍ക്ക് മാതൃകകളായി പിതാവ് മാറ്റി. അവരെ ദൈവപിതാവിന് വിട്ടുകൊടുത്തപ്പോള്‍ ഞങ്ങളുടെ രൂപഭാവങ്ങള്‍ക്കുപകരം ദൈവികമായ രൂപഭാവങ്ങള്‍ അവരില്‍ വരുന്നത് കാണാന്‍ സാധിച്ചു. ഉദാഹരണത്തിന് ചെറുപ്പത്തില്‍, ദിവ്യബലിയില്‍ നിര്‍ബന്ധിച്ചാണ് പങ്കെടുപ്പിച്ചിരുന്നതെങ്കില് ഇപ്പോള്‍ അവര്‍ ഞങ്ങള്‍ക്കൊപ്പം ഉത്സാഹത്തോടെ അനുദിനദിവ്യബലിയര്‍പ്പിക്കുന്നു. എല്ലാ നോമ്പുകളും അര്‍ത്ഥപൂര്‍ണമായി എടുക്കാന്‍ തുടങ്ങി. വീട്ടില്‍ ഭര്‍ത്താവും ഞാനും ദിവസത്തിലെ ജോലികള്‍ക്കിടയിലും ജപമാല ചൊല്ലിക്കൊണ്ടിരിക്കും. അതുകണ്ട് വളരുന്നതിനാല്‍ മക്കളും ജപമാലപ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സ്വഭാവശുദ്ധിയിലും പ്രാര്‍ത്ഥനയിലും സത്പ്രവൃത്തികളിലുമെല്ലാം അവര്‍ മുന്നേറുന്നതുകാണുമ്പോള്‍, അവരെ ഇപ്രകാരം വളര്‍ത്തുന്നത് എങ്ങനെയാണെന്ന് പലരും ചോദിക്കും. എന്നാല്‍ ഇതെല്ലാം അവരെ ദൈവത്തിന് വിട്ടുകൊടുത്തതിനാല്‍ വന്ന മാറ്റങ്ങളാണ് എന്ന് ഞങ്ങള്‍ മനസിലാക്കുന്നു. സ്വര്‍ഗീയപിതാവിന്റെ മകളായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ അവിടുന്ന് ചോദിക്കാതെതന്നെ തരുന്ന സമ്മാനങ്ങളാണ് മറ്റെല്ലാം. സര്‍വ മഹത്വവും സ്തുതിയും ആരാധനയും പരിശുദ്ധ ത്രിത്വത്തിന്!
By: Jency Shammi
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളെക്കുറിച്ച്.... കരുണയുടെ തിരുനാള്‍ ദിനമായ 2023 ഏപ്രില്‍ 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന്‍ രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള് പറഞ്ഞു, "ഇന്ന് കരുണയുടെ തിരുനാള്‍, പരിപൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനോ മൂന്ന് മണിക്ക് സക്രാരി തുറക്കുന്നത് കാണാനോ ഒരു മെത്രാന്റെ കൈവയ്പ് സ്വീകരിക്കാനോ ഒന്നും നമുക്കിന്ന് പറ്റുമെന്ന് തോന്നുന്നില്ല." അവള് പറഞ്ഞത് ശരിയായിരുന്നു. ഞങ്ങള്‍ക്കന്ന് ഒരു അത്യാവശ്യയാത്രയുണ്ടായിരുന്നു, പ്രായമായ ഒരമ്മച്ചിയെ കാണാന്‍. കുട്ടിക്കാനത്തുചെന്ന് അമ്മച്ചിയെ കണ്ടതിനുശേഷം മൂന്നുമണിക്കുള്ളില്‍ കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനുള്ള സമയം ലഭിക്കില്ലായെന്ന് അറിയാമായിരുന്നതുകൊണ്ട് യാത്രയില്‍ അങ്ങനെ പ്ലാന്‍ ചെയ്തതേയില്ല. രാവിലെ 5.45-ന്റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഞങ്ങള്‍ യാത്രയ്ക്കിറങ്ങി. 11 മണിയോടെ കുട്ടിക്കാനത്തെത്തി അമ്മച്ചിയെ കണ്ടു. കര്‍ത്താവിന്റെ സ്നേഹവും കരുതലും പങ്കുവച്ച് പ്രാര്‍ത്ഥിച്ചു. ഭക്ഷണത്തിനുശേഷം രണ്ടുമണിയോടെ അവിടെനിന്ന് ഇറങ്ങി. മടങ്ങിവരുംവഴി ഒരു പിക്നിക് സ്ഥലമായ പാഞ്ചാലിമേട് കാണാന്‍ പോയി. അവിടെ എത്തിയപ്പോള്‍ കുരിശുമലയിലെ ഈശോയെ കണ്ടു. പെട്ടെന്ന് രാവിലത്തെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ത്തുപോയി. അതിനാല്‍ മനസില്‍ ഇങ്ങനെ പറഞ്ഞു, "നീ കുരിശില്‍ മരിച്ചത് ഞങ്ങള്‍ക്കുവേണ്ടിയാണല്ലോ കര്‍ത്താവേ. അതിനാല്‍ കരുണയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ." ദൈവം പരിശുദ്ധനും നീതിമാനും കരുണാമയനുമാണ്. എനിക്ക് രക്ഷ പ്രാപിക്കാന്‍ കര്‍ത്താവ് പരിശുദ്ധിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. എന്നാല്‍ പരമപരിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ നില്ക്കാന്മാത്രം ഒരു പരിശുദ്ധിയുമില്ലാത്ത അശുദ്ധനായ എന്റെ മുമ്പില്‍ പരിശുദ്ധിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടും. രണ്ടാമതായി എന്റെ മുമ്പില്‍ നീതിയുടെ വാതില്‍ തുറന്നുകിടക്കുന്നു. ദൈവഹിതം നിവര്‍ത്തിക്കപ്പെടുന്നതാണല്ലോ ദൈവികനീതി. എന്നാല്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കുന്ന വഴികള്‍ ദൈവികമല്ല. നീതിമാനുമാത്രമേ നീതിയുടെ വാതിലിലൂടെ കടക്കാന്‍ സാധിക്കുകയുള്ളൂ. എന്റെ മുമ്പില്‍ നീതിയുടെ വാതിലും കൊട്ടിയടയ്ക്കപ്പെടും. ആയതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ ഒരൊറ്റ സാധ്യതയേ ഉള്ളൂ. അത് കരുണയുടെ വാതിലാണ്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ നേടിത്തന്ന ഒരേയൊരു വാതില്‍. അതുകൊണ്ടാണല്ലോ അവിടുന്ന് പറഞ്ഞുവച്ചത്, "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല" (യോഹന്നാന് 14/6). അതുകൊണ്ടെന്റെ പൊന്നുകര്‍ത്താവേ, നിന്റെ കരുണയില്‍മാത്രം ഞാന്‍ ആശ്രയിക്കുന്നു എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് ഓര്‍മ്മ വന്നത്, പാഞ്ചാലിമേടിന് അടുത്തെവിടെയോ ആണ് പാലാ രൂപതയുടെ മുന്‍സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ പിതാവ് താമസിക്കുന്നത്. ഒന്നു കാണണമെന്ന ആഗ്രഹത്തില്‍ ചിലരോട് അന്വേഷിച്ച് അദ്ദേഹം താമസിക്കുന്ന നല്ലതണ്ണി ദയറായിലെത്തി. ഒരു ചെറിയ കുടിലില്‍ ധന്യമായ ജീവിതം നയിക്കുന്ന പിതാവിനെ കണ്ടു. ഞങ്ങളുടെ വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം പിതാവ് ഞങ്ങളെ ആ ചെറിയ ഭവനത്തിലെ കുഞ്ഞുചാപ്പലിലേക്ക് നയിച്ചു. അവിടത്തെ സക്രാരി പിതാവ് ശ്രദ്ധയോടും ഭക്തിയോടുംകൂടെ തുറന്നു. അപ്പോള്‍ കൃത്യം മൂന്നുമണി! ദൈവകരുണയുടെ സമയം!! ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അതിനുശേഷം പിതാവ് ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ക്കുമെല്ലാം കൈവയ്പുപ്രാര്‍ത്ഥന നല്കി. കുറേക്കൂടി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും വേണമെന്ന നിര്‍ദേശം നല്‍കിയിട്ട് പരിശുദ്ധ അമ്മക്കായി ഞങ്ങളെ ഭരമേല്പിച്ചു. അതെ, അവന്റെ കരുണ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കുമുമ്പിലും കരുണയുടെ കവാടം തുറക്കപ്പെടും. അവിടെ യാതൊരു യോഗ്യതയുടെയും ആവശ്യമില്ല. അന്നേ ദിവസം യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും എന്റെ ജീവിതപങ്കാളി ആഗ്രഹിച്ച അനുഗ്രഹങ്ങള്‍ നല്കി കരുണയുടെ വാതില്‍ തുറന്ന് അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചല്ലോ. അവിടുത്തെ കരുണയില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം. യേശുവേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു...
By: George Joseph
Moreനിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഈശോ എപ്പോഴും എല്ലായിടത്തും സന്നിഹിതനായിരിക്കുന്നു എന്ന സത്യം കൂടുതല്‍ കൂടുതല്‍ അനുഭവിക്കുകയും അതില്‍ ആഴപ്പെടുകയും ചെയ്തുകൊണ്ടായിരിക്കണം ആത്മീയതയുടെ പടികള്‍ കയറേണ്ടത്. വളരെ സമര്‍ത്ഥനായിരുന്നു ജോസഫ് സാര്‍ത്തോ. മതപഠന ക്ലാസ്സില്‍ അധ്യാപകന് ഒരിക്കല്‍ ചോദിച്ചു: "ദൈവം എവിടെയായിരിക്കുന്നു എന്നു ശരിയുത്തരം പറയുമെങ്കില്‍ ഒരാപ്പിള് തരാം." ജോസഫ് ഉടന്‍ ചാടിയെണീറ്റ് പറഞ്ഞു: "ദൈവം ഇല്ലാത്തത് എവിടെയാണെന്ന് പറഞ്ഞാല്‍ ഞാന്‍ അച്ചന് രണ്ട് ആപ്പിള്‍ തരാം." ദൈവസാന്നിധ്യത്തെക്കുറിച്ച് കൊച്ചുനാള്‍ മുതല്‍ അത്ര അവബോധമുണ്ടായിരുന്നു ആ കുഞ്ഞിന്. അവനാണ് പില്ക്കാലത്ത് സഭയെ നയിക്കാന്‍ ദൈവം നിയോഗിച്ച വിശുദ്ധ പത്താം പിയൂസ് പാപ്പ. വിശുദ്ധ ഫ്രാന്‍സിസ് സാലസ് ഈശോയോടുള്ള ഐക്യം അനുഭവിച്ചുകൊണ്ട് ഓരോ പതിനഞ്ചു മിനിറ്റിലും അരൂപിക്കടുത്ത വിശുദ്ധ കുര്‍ബാന സ്വീകരണം നടത്തിയിരുന്നത്രേ! ഈശോയുടെ സാന്നിധ്യാനുഭവത്തില്‍ ആത്മാവ് ഉറപ്പിക്കപ്പെടണം. അതുമാത്രമാണ് ശക്തമായ ആത്മീയ അടിത്തറ. തിന്മയ്ക്കെതിരായ നമ്മുടെ യുദ്ധത്തില്‍ നമുക്ക് ബലം നല്‍കുന്നത് ദൈവസാന്നിധ്യാനുഭവമാണ്. ഒരിക്കല്‍ വിശുദ്ധ ക്ലാര ഈശോയുടെ പീഡാനുഭവത്തെയോര്‍ത്ത് കണ്ണീരൊഴുക്കി പ്രാര്‍ത്ഥിക്കുകയായിരുന്നു. പെട്ടെന്ന് സാത്താന് ഇങ്ങനെ പറഞ്ഞു: "നീ എന്തിനാണ് കരയുന്നത്? നീ ഒരുപാട് കരഞ്ഞിട്ടുള്ളവളല്ലേ? ഇങ്ങനെ കരഞ്ഞു കരഞ്ഞ് എന്തിന് നിന്റെ സൗന്ദര്യവും ജീവിതവും നശിപ്പിക്കുന്നു?" ക്ലാര മറുപടി പറഞ്ഞു: "എന്റെ രക്ഷകനായ ഈശോ സദാസമയവും എന്റെ കൂടെയുണ്ട്. അവിടുന്ന് എന്റെ കണ്ണീരൊപ്പും, എന്നെ ആശ്വസിപ്പിക്കും. സാത്താനേ നീ ദൂരെപ്പോവുക." ഉടന്‍ സാത്താന് ഓടി മറഞ്ഞു. മറ്റൊരവസരത്തില്‍ കപ്പേളയിലെ ക്രൂശിതരൂപം തന്നെ സൂക്ഷിച്ചു നോക്കുന്നതായി ക്ലാരയ്ക്ക് അനുഭവപ്പെട്ടു. ഇങ്ങനെ ഒരു സ്വരവും കേട്ടു: "നീ ഒരിക്കലും തനിച്ചല്ല, എല്ലാറ്റിനും ശക്തനായ ഞാന്‍ നിന്നോടൊപ്പമുണ്ട്." ആത്മാവിന്റെ ഏകവും സുനിശ്ചിതവുമായ ബലമാണ് ദൈവം കൂടെയുണ്ട് എന്ന അനുഭവം. അതില്ലാത്ത ആത്മാവ് ആത്മീയയാത്രയില്‍ തളര്‍ന്നുപോകുന്നു. വിശുദ്ധ മരിയ ഗൊരേത്തിയുടെ അമ്മ അസൂന്താമ്മ തന്റെ മകളെ ഇങ്ങനെ ഉപദേശിക്കുമായിരുന്നു: "ഇന്നു നീ ഈശോയെ സ്വീകരിച്ചവളാണ്. ഇന്നു മുഴുവന്‍ ഈശോയുടെ കൂടെയാണെന്നു ബോധ്യമുണ്ടായിരിക്കണം." മരിയ എന്നും എപ്പോഴും ആ ബോധ്യം നിലനിര്‍ത്തിയിരുന്നു. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന് തന്റെ ജീവിതത്തിന്റെ അവസാനത്തെ രണ്ടു വര്‍ഷങ്ങള്‍ രോഗാവസ്ഥയില്‍, ഏകാന്തതയില്‍ ഒരു മുറിയില്‍ കഴിയുമ്പോള്‍, അദ്ദേഹം മുറിയുടെ വാതില്ക്കല് ഇങ്ങനെ എഴുതി വച്ചിരുന്നു: "ഈ മുറിയില്‍ കയറുന്നവര്‍ ആത്മീയ കാര്യങ്ങളല്ലാതെ ഒന്നും സംസാരിക്കരുത്." ദൈവസാന്നിധ്യമനുഭവിച്ച് ആനന്ദിച്ചിരുന്നതിനാല്‍ ദൈവികകാര്യങ്ങളല്ലാതെ മറ്റൊന്നും കാണാനും കേള്‍ക്കാനും സംസാരിക്കാനും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. സത്യമിതാണ്: ആത്മീയാനന്ദം രുചിച്ചു തുടങ്ങിയ മനുഷ്യാത്മാവ് ഭൗതികസുഖങ്ങളില്‍നിന്ന് അകന്നു തുടങ്ങും. പരിശുദ്ധ ത്രിത്വത്തിന്റെ വാഴ്ത്തപ്പെട്ട എലിസബത്ത് ഇങ്ങനെ കുറിച്ചിരിക്കുന്നു: "കാര്‍മല്‍ മഠത്തില്‍ എല്ലാം ആനന്ദകരമാണ്. അലക്കുന്ന സ്ഥലത്തും പ്രാര്‍ത്ഥനാസ്ഥലത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. ഞങ്ങള്‍ അവിടുന്നില്‍ ശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നു. ഞാനനുഭവിക്കുന്ന ആനന്ദമാധുരി ഗ്രഹിക്കാന്‍ നിങ്ങള്‍ക്കു സാധിച്ചിരുന്നെങ്കില്‍!" അവള് തുടരുന്നു: "പ്രഭാതം മുതല്‍ പ്രദോഷം വരെയും പ്രദോഷം മുതല്‍ പ്രഭാതം വരെയും കര്‍മലീത്താ സന്യാസിനിയുടെ ജീവിതം നിരന്തരമായ ദൈവികസമ്പര്‍ക്കമാണ്... എല്ലായിടത്തും ഞങ്ങള്‍ ദൈവത്തെ ദര്‍ശിക്കുന്നു. എല്ലാ സംഭവങ്ങളിലും ഞങ്ങള്‍ ദൈവകരം കാണുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സംവഹിക്കുന്നു. ആകയാല്‍ ഞങ്ങളുടെ ജീവിതം മുന്‍കൂട്ടിയുള്ള ഒരു സ്വര്‍ഗാസ്വാദനമാണ്." ക്രിസ്തുശിഷ്യന്‍െറ ജീവിതം ലോകത്തില്‍ സ്വര്‍ഗീയാനുഭവം രുചിക്കുന്നതാണ്. ദൈവസാന്നിധ്യാനുഭവം കൂടാതെ ഇത് സാധ്യമല്ല. വിശുദ്ധാത്മാക്കള്‍ ദിവ്യകാരുണ്യ ഈശോയുമായി സംഭാഷിച്ചുകൊണ്ടും, അവിടുന്നുമായി ഏറ്റവും നല്ല സുഹൃത്തിനോടെന്നപോലെ ആത്മബന്ധം പുലര്‍ത്തിക്കൊണ്ടും ദൈവസാന്നിധ്യാനുഭവത്തില്‍ വളര്‍ന്നുവന്നു. ഇപ്രകാരം ഒരു സ്നേഹൈക്യമാണ് ഈശോ തന്റെ വിശുദ്ധാത്മാക്കളില്‍നിന്നും പ്രതീക്ഷിക്കുന്നതും. ആത്മാവിന്റെ സ്നേഹദാഹം തീര്‍ക്കാന്‍ നാം അഭയം ഗമിക്കേണ്ടത് ദിവ്യകാരുണ്യസന്നിധിയിലാണ്. പ്രതിസന്ധികളിലും പ്രശ്നങ്ങളിലും മറ്റുള്ളവരുടെ സാമീപ്യവും സമാശ്വാസവും തേടി അലയാതെ ദിവ്യകാരുണ്യ ഈശോയുമായി സംസാരിക്കാനും ആശ്വാസം പ്രാപിക്കാനും ആത്മാവ് വളരേണ്ടിയിരിക്കുന്നു. സ്നേഹിക്കപ്പെടാനും സ്നേഹിക്കാനും പ്രോത്സാഹിപ്പിക്കപ്പെടാനും ആശ്വസിപ്പിക്കപ്പെടാനുമുള്ള മനുഷ്യാത്മാവിന്റെ ആന്തരികദാഹത്തിന് ഈശോ നല്കുന്ന ഉത്തരമാണ് ദിവ്യകാരുണ്യം.
By: Father James Kiliyananickal
Moreമോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, "വലുതാകുമ്പോള്‍ ആരായിത്തീരണം?" പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന് ജയിംസ് അല്‍ബേരിയോണ്‍. "നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?" അവന്റെ മറുപടി പെട്ടെന്നായിരുന്നു. "എനിക്കൊരു പുരോഹിതനാവണം." സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്റെ അമ്മ പറഞ്ഞു, 'ഒരു പുരോഹിതനാകാനാണ് നിന്റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്റെ സഹോദരന്മാരെക്കാള് കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.' ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്റെ സ്വഭാവം കുറേക്കൂടി നന്നായി. 1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന് ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു. വൈദികനാകാനുള്ള അവന്റെ താല്പര്യം കണ്ട് അപ്പന് അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന് വീട്ടില്‍ തിരിച്ചെത്തി. താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന് അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന് ചേര്‍ന്നു. പുതിയ നൂറ്റാണ്ടില്‍ ... ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന് തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി. പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. 'അതെന്റെ കടമയായി എനിക്ക് തോന്നി...' അദ്ദേഹം പിന്നീട് എഴുതി. സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. 'എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,' എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്. ഡോണ്‍ബോസ്കോയുടെ കൂടെ അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു. ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, "ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍." പൗളൈന്‍ കുടുംബത്തിന്റെ സ്ഥാപകന്‍ യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d'Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ 'pastoral notes' പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d'Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി. തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്. 1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് 'ഗവണ്മെന്റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം' എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു. പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ 'ധന്യ' പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് 'Sister Disciples of the Divine Master‑' ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു. 1938, ഒക്ടോബര്‍ 7-ന് 'Institute of the Sisters of Jesus the Good Shepherd' (pastorelle sisters)ന്റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു. അല്പനാള് കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്. ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട് അനാരോഗ്യം അല്‍ബേരിയോണിന്റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, "ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്." തന്റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി. ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'കാല്‍മുട്ടിന്റെ പണി'കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു. 1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, 'ഞാന്‍ മരിക്കുകയാണ്. എല്ലാവര്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!' റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന് പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
By: Jills Joy
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
More