Trending Articles
മാര്‍പാപ്പയുടെ ചുംബനം ഒരു കുഞ്ഞില്‍ വരുത്തിയ മാറ്റങ്ങളുടെ സാക്ഷ്യം
ക്യാര എന്റെ അനുജത്തി സോളിയുടെ മകളാണ്. ജനിച്ച് 11 മാസം ആയിട്ടും ഒരക്ഷരം മിണ്ടുന്നില്ല, കരയുകമാത്രമേയുള്ളൂ എന്നായിരുന്നു ഞാന്‍ വിളിക്കുമ്പോഴെല്ലാം സോളിയുടെ പരാതി. ഞങ്ങള്‍ രണ്ടു പേരും ഇറ്റലിയില്‍ ആണെങ്കിലും പരസ്പരം കാണുന്നത് വളരെ ചുരുക്കമായാണ്. കാരണം ഒരാള്‍ തെക്കന്‍ ഇറ്റലിയിലും മറ്റൊരാള്‍ വടക്കന്‍ ഇറ്റലിയിലും. ഒന്നര മണിക്കൂര്‍ ഫ്ളൈറ്റ് ദൂരം ഉണ്ട് ഞങ്ങള്‍ തമ്മില്‍. റോം കാണാന്‍ അവര്‍ക്ക് ആഗ്രഹം ഉണ്ടായിരുന്നതിനാല്‍ 2019 മെയ് മാസത്തില്‍ ഞാന്‍ റോമിന് ചെല്ലാമെന്നും അവിടെ വച്ച് എല്ലാവരും കൂടി കണ്ടുമുട്ടാമെന്നും റോം മൊത്തം കാണാമെന്നും നേരത്തേ പ്ലാന്‍ ചെയ്തിരുന്നു.
സോളിയുടെയും ഭര്‍ത്താവ് ബൈജുവിന്റെയും ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു റോമില്‍ വരുമ്പോള്‍ പാപ്പായില്‍നിന്ന് ക്യാരയ്ക്ക് ഒരു ആശീര്‍വാദം വാങ്ങിക്കണം എന്ന്… അത്ര എളുപ്പമുള്ള കാര്യമല്ലാത്തതിനാല്‍ ഞാന്‍ ആ സ്വപ്നം മുളയിലേതന്നെ ഒന്ന് നുള്ളാന്‍ നോക്കിയിട്ടും ഒരു രക്ഷയും ഇല്ല. അവസാനം, ”ഞാന്‍ മാക്സിമം പരിശ്രമിക്കാം, പക്ഷേ നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിച്ച് ഒരുങ്ങി വേണം വരാന്‍” എന്ന നിര്‍ദേശം നല്കി. പാപ്പ തലയില്‍ കൈവച്ച് ഒന്ന് ആശീര്‍വദിച്ചാല്‍ ക്യാരമോള്‍ സംസാരിച്ച് തുടങ്ങും എന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്.
വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ മാര്‍പാപ്പ നടത്താറുള്ള പൊതു കൂടികാഴ്ചയ്ക്കുള്ള അവസരം സംഘടിപ്പിച്ച് എങ്ങനെയെങ്കിലും പാപ്പയുടെ അനുഗ്രഹം ക്യാരയ്ക്കു വാങ്ങിച്ചു കൊടുക്കാന്‍വേണ്ടി ഞാന്‍ യൂറ്റിയൂബില്‍ വത്തിക്കാന്‍ ന്യൂസിന്റെ വീഡിയോകള്‍ എടുത്ത് സസൂക്ഷ്മം പരിശോധിച്ചു. പൊതു കൂടിക്കാഴ്ചയ്ക്ക് മുമ്പ് മാര്‍പാപ്പ വിശ്വാസികളുടെ ഇടയില്‍ കൂടി ആശീര്‍വാദം നല്‍കാനായി കടന്ന് പോകാറുണ്ട്. ആ വഴികള്‍ ഒക്കെ മനസിലാക്കി ബുധനാഴ്ച അതിരാവിലെ സോളിയുടെ കുടുംബത്തോടൊപ്പം വത്തിക്കാനിലേയ്ക്ക് പോയി. നല്ല തണുപ്പത്ത് മൂന്ന് മണിക്കൂര്‍ ക്യൂ നിന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിനുള്ളില്‍ കയറാനുള്ള പരിശോധനകള്‍ എല്ലാം നടത്തി. എയര്‍പോര്‍ട്ടില്‍ നടത്തുന്ന ശൈലിയിലുള്ള പരിശോധനകളാണ് അവിടെ നടത്തുക.
ഞാന്‍ പറഞ്ഞതനുസരിച്ച് സോളി ക്യാരമോളെ വെള്ളവസ്ത്രം ധരിപ്പിച്ച് തലയില്‍ ഒരു റിബണൊക്കെ കെട്ടിയാണ് കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്സ് സ്ക്വയറിന്റെ മുന്‍നിരയില്‍ നില്ക്കാന് അവസരം കിട്ടിയിട്ടും അവിടെ പോകാതെ അല്പം പിന്നിലായി നാല് വഴികള്‍ ഒന്നിക്കുന്ന ഒരു മൂലയില്‍ ഞങ്ങള്‍ സ്ഥാനം പിടിച്ചു. ഏകദേശം 8.45 ആയപ്പോള്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളുടെ ഇടയില്‍
കൂടി കടന്നുവന്നു. ചെറിയ ചാറ്റല്‍ മഴ ഉണ്ടായിട്ടും സോളിയെ ധിക്കരിച്ച് ഞാനും ബൈജുവും കൂടി ക്യാരമോളുടെ ജാക്കറ്റ് ഊരി. ‘കൊച്ചിന് തണുപ്പടിക്കും’ എന്ന മാതൃഹൃദയത്തിന്റെ നൊമ്പരം, ഞാനും ‘കൊച്ചിന്റെ അപ്പനും’ അത്ര കാര്യമായി പരിഗണിച്ചില്ല. ”ഉടുപ്പിന് മുകളില്‍ സ്വെറ്റര്‍ ഉണ്ട്, അതിനാല്‍ 5 മിനിറ്റ് തണുപ്പടിച്ചാലും സാരമില്ല” എന്നായിരുന്നു ഞങ്ങളുടെ എതിര്‍വാദം. കാരണം മറ്റൊന്നുമായിരുന്നില്ല, ചെറിയ കുട്ടികളുടെ വെള്ള വസ്ത്രം പെട്ടെന്ന് മാര്‍പാപ്പയുടെ ശ്രദ്ധ പിടിച്ച് പറ്റും.
അല്പം കഴിഞ്ഞ് ഫ്രാന്‍സിസ് പാപ്പ സഞ്ചരിക്കുന്ന പാപ്പാമൊബൈല്‍ അടുത്ത് എത്തി. ക്യാരയെ കൈകളില്‍ എടുത്ത് മാര്‍പാപ്പയുടെ ബോഡി ഗാര്‍ഡിനുനേരെ നീട്ടി. ദൈവാനുഗ്രഹത്താല്‍ പാപ്പാമൊബൈല്‍ സ്പീഡ് കുറച്ചു. ഒരു ബോഡി ഗാര്‍ഡ് ക്യാരമോളെ വാങ്ങി ഫ്രാന്‍സിസ് പാപ്പായുടെ നേരെ നീട്ടി. മാര്‍പാപ്പ ക്യാരയെ ഒന്ന് തലോടി നെറുകയില്‍ ഒരു ചുംബനം നില്‍കി. കരയുകയോ ബഹളം വയ്ക്കുകയോ ചെയ്യാതെ ക്യാരമോളും കൗതുകത്തോടെ ഫ്രാന്‍സിസ് പാപ്പായെ നോക്കി. ഒരു മിനിറ്റിനുള്ളില്‍ എല്ലാം കഴിഞ്ഞു, വിശ്വസിക്കാന്‍ പറ്റുന്നില്ല, വലിയ ഒരു അനുഗ്രഹം.
സോളിയുടെ മൂത്ത മകന് അലനും സുഹൃത്തായ മറ്റൊരു ചെറിയ കുട്ടിയും ഒപ്പമുണ്ടായിരുന്നു. പക്ഷേ ആറും നാലും വയസ് പ്രായമുള്ള അവരെ തിരക്കിനിടയില്‍ എടുത്തുയര്‍ത്താന്‍ പറ്റിയില്ല. വീണ്ടും പാപ്പ ആ വഴി കടന്ന് പോയപ്പോള്‍ ഒരു ശ്രമം ഞങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്തായാലും ഒരാള്‍ക്ക് എങ്കിലും പാപ്പായുടെ ആശീര്‍വാദം കിട്ടിയതുകൊണ്ട് സംതൃപ്തരായി.
ഇനിയാണ് ക്ലൈമാക്സ്! ക്യാരയെ മാര്‍പാപ്പ ആശീര്‍വദിച്ച സന്തോഷത്തില്‍ കോണ്‍വെന്റില്‍ തിരിച്ച് എത്തി. സോളി ക്യാരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിനിടയില്‍ ക്യാരയുടെ വിളി, ‘അമ്മേ!!’ എല്ലാവരും അത്ഭുതം കൂറി. ഏകദേശം 11 മാസം ആയിട്ടും ‘കമാ’ന്ന് ഒരക്ഷരം മിണ്ടാത്ത ക്യാര ‘അമ്മേ… അപ്പാ’ എന്നൊക്കെ പറയാന്‍ തുടങ്ങി. തീര്‍ച്ചയായും ഫ്രാന്‍സിസ് പാപ്പായുടെ ആശീര്‍വാദം ശരിക്ക് അങ്ങ് ഏറ്റു. അന്നുമുതല്‍ ഇന്നുവരെ ക്യാരമോളുടെ വായ് അടപ്പിക്കാന്‍ പാടുപെടുകയാണ് എന്റെ സഹോദരി സോളി.
അഹറോന് ദൈവം നല്കിയ അനുഗ്രഹത്തെക്കുറിച്ച് തിരുവചനത്തില്‍ ഇപ്രകാരം എഴുതിയിട്ടുണ്ടല്ലോ, ”മോശ അവനെ വിശുദ്ധതൈലംകൊണ്ട് അഭിഷേചിച്ച് നിയോഗിച്ചു. കര്ത്താവിന് ശുശ്രൂഷ ചെയ്യാനും പുരോഹിതധര്‍മം അനുഷ്ഠിക്കാനും അവിടുത്തെ നാമത്തില്‍ തന്റെ ജനത്തെ ആശീര്‍വദിക്കാനുംവേണ്ടി അവനും അവന്റെ പിന്ഗാമികള്ക്കും ആകാശംപോലെ നിത്യമായ ഒരു ഉടമ്പടിയാണ് അത്” (പ്രഭാഷകന്‍ 45/15). കര്‍ത്താവിന്റെ അഭിഷിക്തരില്‍നിന്ന് ലഭിക്കുന്ന ആശീര്‍വാദം എത്രമാത്രം ശക്തമാണെന്ന് നമുക്ക് മറക്കാതിരിക്കാം.
Sister Soniya Therese D.S.J
കേട്ടറിവുകളും ചില ആത്മീയ പങ്കുവെക്കലുകളും സ്വപ്ന ദര്‍ശനങ്ങളും ഒക്കെ സൂചിപ്പിക്കുന്നത് നമ്മുടെ നസ്രായന് ഭയങ്കര ഗ്ലാമര്‍ ആണെന്നാണ്. മറിച്ച് ഒരു അഭിപ്രായം ഉണ്ടാവാന്‍ സാധ്യത ഇല്ല. കാരണം സുവിശേഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടക്കം വലിയൊരു 'ഫാന്‍സ് അസോസിയേഷന്' മൂപ്പര്‍ക്ക് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ഗ്ലാമര്‍മാത്രം അല്ല അവിടുത്തെ ചില സ്വഭാവങ്ങള്‍ ആണ് നമ്മുടെ ചങ്ക് നസ്രായനിലേക്കുള്ള ആകര്‍ഷണം. വെറും മുപ്പത്തിമൂന്നു വര്‍ഷം കൊണ്ട് പുള്ളിക്കാരന് ഉണ്ടാക്കിയെടുത്ത ഫാന്‍സ് ഒന്നും ലോകത്ത് ഇതുവരെ ഒരു സെലിബ്രിറ്റിക്കും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭൂമിയില്‍ ആയിരുന്നപ്പോഴും സ്വര്‍ഗാരോഹണം ചെയ്തിട്ടും ഇന്നും നസ്രായന് നിറയെ ഫാന്‍സ് ആണ്. അല്ലാ ഈശോയേ, എന്ത് കണ്ടിട്ടാ നിനക്ക് ഇത്രയും ഫാന്‍സ്? ഗലീലി കടല്‍ത്തീരത്തേക്കു നമുക്കൊന്ന് പോകാം. ഈശോയുടെ ആദ്യ ശിഷ്യന്മാരുടെ തിരഞ്ഞെടുപ്പ് സീന്‍ ആണ്. കടലില്‍ വല വീശിക്കൊണ്ടിരുന്ന രണ്ട് സഹോദരന്മാരെ കണ്ടു. പത്രോസും അന്ത്രയോസും. മീന്‍ പിടുത്തക്കാരാണ്. ഒരു ഡയലോഗ്, "എന്നെ അനുഗമിക്കുക!" ' ഉടനെ അവര്‍ വലകള്‍ ഉപേക്ഷിച്ച് അവനെ അനുഗമിച്ചു. യാക്കോബിനോടും യോഹന്നാനോടും ഇത് തന്നെ ആവര്‍ത്തിക്കപ്പെട്ടു... ഒരു വാക്കു കേട്ടപ്പോള്‍ സകലതും ഉപേക്ഷിച്ച് അന്നന്നത്തെ അപ്പം ഭക്ഷിക്കാനുള്ള തൊഴിലുപോലും വേണ്ടെന്നു വച്ച് അവരെല്ലാം ഈശോയുടെ കൂടെ കൂടി. മീന്‍ പിടിക്കുന്നവരില്‍ നിന്നും മനുഷ്യനെ പിടിക്കുന്നവരാക്കി മാറ്റുന്ന മെഗാ ഡീല്‍. ഒരു കൂട്ടം പാവങ്ങളെ 'ക്വാളിഫൈഡ്' ആക്കി മാറ്റുന്ന ചങ്ക് നസ്രായന് ...നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശിമയോന് പത്രോസിലേക്കെത്താനുള്ള ദൂരം ആണ് ഈശോ. അവനിലേക്ക് നടന്നെത്തുകയേ വേണ്ടൂ. "എന്റെ നാമത്തെ പ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന് നിത്യജീവന് അവകാശമാക്കുകയും ചെയ്യും" (മത്തായി 19/29) സാബത്തില്‍ ശിഷ്യന്മാര് ഗോതമ്പു കതിരുകള്‍ പറിച്ചു തിന്നുന്നതും അവര്‍ ഉപവസിക്കാതിരിക്കുന്നതും കൈ കഴുകാതെ ഭക്ഷണം കഴിക്കുന്നതും ചോദ്യം ചെയ്യാന്‍ ഫരിസേയര്‍ ഈശോയുടെ അടുക്കല്‍ ചെല്ലുന്ന അവസരങ്ങളുണ്ട്. സാബത്തിനെക്കുറിച്ചും ഉപവാസത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും എല്ലാം അവര്‍ ഈശോയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നിന്റെ ശിഷ്യന്മാര് ഇവയൊന്നും അനുസരിക്കുന്നില്ല എന്ന് കുറ്റപ്പെടുത്തിയപ്പോള്‍ ഈശോ അവരുടെ വായ് അടച്ചുകളയുംവിധം മറുപടിയും കൊടുത്തു. എന്റെ പിള്ളേരുടെ കാര്യം ഞാന്‍ നോക്കിക്കോളാം എന്ന് ചങ്കുറപ്പോടെ വിളിച്ചു പറയുന്ന ഈശോയെയാണ് നമുക്ക് അവിടെ കാണാന്‍ കഴിയുക. ഭൂലോകത്തിന്റെ വിജയരാജ്ഞി എന്ന പുസ്തകത്തില്‍ സിസ്റ്റര്‍ നതാലിയ വെളിപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്- ഒരിക്കല്‍ ഞാന്‍ ഈശോയോട് ചോദിച്ചു. എന്തിനാണ് അങ്ങ് നരകം ഉണ്ടാക്കിയത്? അതിന് മറുപടി പറയാന്‍വേണ്ടി വളരെ പാപിയായിരുന്ന ഒരു ആത്മാവിന്റെ വിധി കാണാന്‍ എന്നെ കൊണ്ടുപോയി. ഈശോ ആ ആത്മാവിന്റെ പാപം ക്ഷമിച്ചു. പിശാച് ഈശോയോട് അട്ടഹസിച്ചു പറഞ്ഞു, ഇത് നീതിയല്ല. ഈ ആത്മാവ് ജീവിതകാലം മുഴുവന്‍ എന്റേതായിരുന്നു. എത്രയോ അധികം പാപം ചെയ്തിട്ടുണ്ട്. ഞാന്‍ ഒരു പാപം മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അങ്ങ് എനിക്കുവേണ്ടി നരകം സൃഷ്ടിച്ചു. അപ്പോള്‍ ഈശോ നിസ്സീമമായ സ്നേഹത്തോടെ പിശാചിനോടു പറഞ്ഞു. ലൂസിഫര്‍ നീ എന്നെങ്കിലും എന്നോട് മാപ്പു ചോദിച്ചിട്ടുണ്ടോ? ലൂസിഫര്‍ മറുപടി പറഞ്ഞു, ഞാന്‍ ഒരിക്കലും ചെയ്യുകയില്ല. ഉടനെ ഈശോ സിസ്റ്റര്‍ നതാലിയയോട് ഇപ്രകാരം പറഞ്ഞു. അവന് എന്നോട് ഒരൊറ്റ പ്രാവശ്യമെങ്കിലും ക്ഷമാപണം ചെയ്തിരുന്നെങ്കില്‍ നരകം ഇല്ലാതായി തീരുമായിരുന്നു.' ചെയ്തു പോയ തെറ്റുകളുടെയും എത്ര പ്രാവശ്യം ഒരുവനോട് ക്ഷമിച്ചു എന്നതിന്റെയും കണക്കുപുസ്തകം സൂക്ഷിക്കാത്ത ഈശോ. ആരൊക്കെ എതിരെ വന്നാലും കുറ്റം ചുമത്തിയാലും മകനേ, മകളേ, നീ എന്റേതാണ് എന്ന് ആവര്‍ത്തിക്കുന്ന ഈശോ... കുറ്റബോധവും നിരാശയും കീഴ്പ്പെടുത്തുമ്പോള് നമ്മുടെ ചങ്ക് നസ്രായന്റെ ചങ്കില് ചേര്‍ന്നിരിക്കുക. എന്നിട്ട് പിശാചിനോടു പറയണം, ഞാന്‍ യേശുവിന്റേതാണ്. നിനക്ക് എന്റെ മേല്‍ ഒരു അധികാരവും ഇല്ല, യൂ മൈന്‍ഡ് യുവര്‍ ബിസിനസ്സ്. ലഹരി ലഹരി എന്നത് അര്‍ത്ഥമാക്കുന്നത് ഒരു കൂടിയ അളവിനെയാണ്. ആവശ്യത്തില്‍ കൂടുതല്‍ എന്ന് വേണമെങ്കില്‍ പറയാം. ഈശോയുടെ പ്രവൃത്തികളിലും ഇത്തരം ഒരു ലഹരി കണ്ടെത്താന്‍ കഴിയും. ഓവര്‍ ഫ്ളോയിങ് എക്സ്പീരിയന്‍സ്. ബൈബിളില്‍ അഞ്ചപ്പം വര്‍ധിപ്പിക്കുന്നിടത്തും ഏഴപ്പം വര്‍ധിപ്പിക്കുന്നിടത്തും ക്രിസ്തുലഹരി നാം കണ്ടെത്തുന്നു. എല്ലാവരും ഭക്ഷിച്ച് തൃപ്തരായിട്ടും അവിടെ ബാക്കിയായത് സമൃദ്ധിയാണ്. പന്ത്രണ്ടും ഏഴും കുട്ടകള്‍ ബാക്കി ശേഖരിച്ചു എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. തങ്ങളുടെ കൈകളില്‍ ഉണ്ടായിരുന്ന കുറവുകളെ, അഞ്ചപ്പവും രണ്ട് മീനും, ഈശോയുടെ കരങ്ങളില്‍ കൊടുത്തപ്പോള്‍ അവന് സമൃദ്ധി ഉണ്ടാക്കി. ജീവിതത്തില്‍ കുറവുകളും പോരായ്മകളും നമ്മെ ഞെരുക്കുമ്പോള്‍ കൊടുക്കാം നമുക്കും, അവന്റെ സമൃദ്ധിയുടെ കരങ്ങളിലേക്ക്... ആസ്വദിക്കാം നമുക്കും ക്രിസ്തുലഹരി... "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും" (ഫിലിപ്പി 4/19). സക്കേവൂസ് പൊക്കം കുറഞ്ഞവനായിരുന്നു. യേശു ആരാണെന്ന് കാണുവാന്‍ മാത്രമേ അവന് ആഗ്രഹിച്ചുള്ളൂ. സക്കേവൂസിന്റെ ഹൃദയത്തിലെ ആഗ്രഹം അറിഞ്ഞ ഈശോ സിക്കമൂര്‍ മരത്തിനു ചുവട്ടില്‍ വന്നു നിന്നു. ഈശോ നമ്മെയും കാണുന്നു... ആരെല്ലാം അവനു വേണ്ടി ആഗ്രഹിക്കുന്നുവോ അവരുടെ അടുത്തേക്ക് അവന് കടന്നുവരും... ജനക്കൂട്ടവും പൊക്കക്കുറവും എല്ലാം ഈശോയേ കാണുന്നതിന് സക്കേവൂസിനു പ്രതിബന്ധങ്ങള്‍ ആയിരുന്നു. ഒരു സിക്കമൂര്‍ മരത്തില്‍ കയറാന്‍ സക്കേവൂസ് തീരുമാനിച്ചതുപോലെ ജീവിതത്തിന്റെ ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളിലും കഷ്ടതകളിലും ഈശോയേ എന്ന് ഹൃദയം കൊണ്ട് വിളിക്കാനെങ്കിലും നാം തയ്യാറായാല്‍ അവന് വരും നാം ഇരിക്കുന്ന സിക്കമൂര്‍ മരത്തിനരികില്‍.... "നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. പീഡിപ്പിക്കപ്പെട്ടവളും മനസ്സുലഞ്ഞവളും ആശ്വാസം ലഭിക്കാത്തവളുമേ, ഇന്ദ്രനീലംകൊണ്ട് അടിസ്ഥാനമിട്ട് അഞ്ജനക്കല്ലുകൊണ്ട് നിന്നെ ഞാന്‍ നിര്‍മിക്കും. ഞാന്‍ നിന്റെ താഴികക്കുടങ്ങള്‍ പത്മരാഗംകൊണ്ടും വാതിലുകള്‍ പുഷ്യരാഗംകൊണ്ടും ഭിത്തികള്‍ രത്നംകൊണ്ടും നിര്‍മിക്കും" (ഏശയ്യാ 54/10-12) ലാസര്‍ രോഗിയായിരിക്കുന്നു എന്ന് ആളെ വിട്ടു പറഞ്ഞിട്ടും ഈശോ താന്‍ താമസിച്ചിരുന്ന സ്ഥലത്തു തന്നെ രണ്ടു ദിവസം കൂടി ചെലവഴിച്ചു. ലാസറിന്റെ കല്ലറക്കരികില്‍ ഈശോ കടന്നു ചെല്ലുന്നത് ലാസര്‍ സംസ്കരിക്കപ്പെട്ടിട്ട് നാല് ദിവസം ആയപ്പോഴാണ്. ഇത് വായിക്കുമ്പോഴൊക്കെ ഈശോയേ നീ ഇത്രയ്ക്ക് സ്നേഹം ഇല്ലാത്തവനാണോ എന്ന് ഞാന്‍ ചോദിച്ചിട്ടുണ്ട്. മര്‍ത്താ പറഞ്ഞത് പോലെ ഈശോ അവിടെ ഉണ്ടായിരുന്നെങ്കില്‍ ലാസര്‍ മരിക്കില്ലായിരുന്നു. രോഗസൗഖ്യം ലഭിക്കുമായിരുന്നു... അനേകര്‍ അതുകണ്ട് അവനില്‍ വിശ്വസിക്കുമായിരുന്നു... പക്ഷേ ഈശോ വേറെ ലെവല്‍ ആണ്... രോഗസൗഖ്യത്തെക്കാള്‍ മാരകവേര്‍ഷന്‍ പുള്ളി പ്ലാന്‍ ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് ലാസറിനെ മരിക്കാനും അഴുകാനും അനുവദിച്ചത്. പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത ഒരു പ്രവൃത്തി ഈശോ പ്രവര്‍ത്തിച്ചു. മരിച്ച് അഴുകിയവന്റെ ഉയിര്‍പ്പ്. നമ്മുടെയൊക്കെ ജീവിതത്തിലും ചിലപ്പോള്‍ ഈശോ നമ്മെ അഴുകാന്‍ അനുവദിക്കും. ഈശോക്ക് സ്നേഹം ഇല്ലാഞ്ഞിട്ടല്ല കേട്ടോ. അത്ഭുതത്തിന്റെ ഒരു വലിയ വേര്‍ഷന്‍ നിന്റെ ജീവിതത്തിലും അവന് ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈശോ വൈകിക്കുമ്പോള്‍ അവന്റെ ഈ തിരുവചനം നമ്മെ പ്രത്യാശയിലേക്കു നയിക്കട്ടെ. "യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും" (യോഹന്നാന് 13/7) ഈശോയുടെ ചില സ്വഭാവ വശ്യതകളാണ് പറഞ്ഞത്. ഇതുകൂടാതെ മറ്റൊരു പ്രത്യേകത പറയട്ടെ, ഒരിക്കലെങ്കിലും അവന്റെ കണ്ണുകളില്‍ ഉടക്കിയാല്‍ പിന്നെ ഒരിക്കലും അവനെ പിരിയാന്‍ കഴിയില്ല. അവന് നമ്മെ വശീകരിച്ചു കൊണ്ടുപോവും. അവന്റേതു മാത്രമായി എന്നേക്കും ആയിരിക്കാന്‍... "കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്കു കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും" (ഹോസിയ 2/14).
By: Ann Maria Christeena
Moreനാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും. ഈജിപ്തിലെ വിശുദ്ധ ആന്റണി
By: Shalom Tidings
Moreനിങ്ങളുടെ ജീവിതത്തിന്റെ പ്രതിക്കൂട്ടില്‍ ആരൊക്കയാണുള്ളത്? 1990-ാം ആണ്ടിന്റെ തുടക്കമാസങ്ങളില്‍ ഒന്നില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ ഞാനെന്റെ ഡയറി വിടര്‍ത്തി, അതില്‍ ഇപ്രകാരം എഴുതിവച്ചു. "എന്റെ പിതാവേ, നീയെന്നില്നിന്നും ഒരു കുരിശുമരണമാണ് ആവശ്യപ്പെടുന്നതെങ്കില്‍ ഞാന്‍ അതിന് ഒരുക്കമാണ്. നിന്റെ കരങ്ങളില്‍ എന്റെ ജീവനെയും ജീവിതത്തെയും ഞാന്‍ സമര്‍പ്പിക്കുന്നു. യേശുവിനെ മരിച്ചവരില്‍നിന്നും മൂന്നാംനാള്‍ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നെയും തന്റെ സമയത്തിന്റെ പൂര്‍ണതയില്‍ പുനരുത്ഥാനത്തിന്റെ മഹിമയിലേക്ക് നയിക്കും എന്ന് എനിക്കുറപ്പുണ്ട്, ആമേന്‍ ഈശോ." എന്തിനെക്കുറിച്ചാണ് ഞാന്‍ ഈ വാചകങ്ങള്‍ കുറിച്ചുവച്ചതെന്ന് ഇതെഴുതിയ സമയത്ത് എനിക്ക് നിശ്ചയമായും അറിഞ്ഞുകൂടായിരുന്നു. പാപികളുടെ മാനസാന്തരത്തിനും ലോകത്തിന്റെ രക്ഷയ്ക്കുംവേണ്ടി യേശുവിന്റെ പീഡാസഹനത്തോട് ചേര്‍ത്തുവയ്ക്കാന്‍ എന്തൊക്കെയോ സഹനങ്ങള്‍ പിതാവായ ദൈവം എന്നില്‍നിന്നും ആവശ്യപ്പെടുന്നു എന്നുമാത്രമേ ഈ വാക്കുകള്‍ ഡയറിയില്‍ കുറിച്ചുവയ്ക്കുമ്പോള്‍ എനിക്ക് തോന്നിയുള്ളൂ. അത് എനിക്ക് താങ്ങാനാവുന്നതിലും ഒരുപാട് അധികമായിരിക്കുമെന്ന് ആ സമയത്ത് എനിക്ക് തോന്നിയില്ല. എങ്കില്‍ ഞാനൊരുപക്ഷേ അങ്ങനെയൊരു 'സമ്മതപത്രം' പിതാവായ ദൈവത്തിന് എഴുതി നല്‍കയില്ലായിരുന്നു എന്ന് ഇപ്പോള്‍ പിന്തിരിഞ്ഞുനോക്കുമ്പോള് ഞാന്‍ ഊഹിക്കുകയാണ്. ഒരുപക്ഷേ "സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്റെ ശരീരത്തില്‍ നികത്തുന്നു" (കൊളോസോസ് 1/24) എന്ന് എഴുതിവച്ച പൗലോസ് അപ്പസ്തോലന് ലഭിച്ച ഉള്‍വിളിയുടെ ചെറിയൊരംശം നല്ല ദൈവം പാപിയായ എനിക്കു പകുത്തു നല്കിയതാവാം എന്ന് ഇന്നെനിക്ക് തോന്നുന്നു. എന്തുതന്നെയുമാകട്ടെ, മേല്പറഞ്ഞ സമ്മതപത്രം എഴുതിക്കഴിഞ്ഞ തൊട്ടടുത്ത നാള്‍മുതല്‍ എന്റെ ജീവിതഗതിയെത്തന്നെ മാറ്റിമറിച്ച തികച്ചും അപ്രതീക്ഷിതമായ ഭീകരമായ സഹനപരമ്പരകള്‍ എന്റെ ജീവിതത്തില്‍ അരങ്ങേറുവാന്‍ തുടങ്ങി. ജീവിതത്തിലൊരിക്കലും സ്വപ്നത്തില്‍പോലും ഞാന്‍ ചിന്തിച്ചില്ല ഞാന്‍ കടന്നുപോന്ന സഹനപരമ്പരകളില്‍ ഒന്നെങ്കിലും എന്റെ ജീവിതത്തില്‍ സംഭവിക്കുമെന്ന്. 'സഹനപരമ്പര' എന്ന് ഞാന്‍ പറയാന്‍ കാരണമുണ്ട്. ഈ പീഡാസഹനങ്ങളുടെ പങ്കുചേരല്‍ അതിനുശേഷം ഇന്നോളമുള്ള കാലഘട്ടത്തില്‍ ഒരു വട്ടമല്ല പലവട്ടം എന്റെ ജീവിതത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. പലവട്ടം അതാവര്‍ത്തിക്കപ്പെട്ടപ്പോള്‍ ഞാന്‍ ഈശോയോടു ചോദിച്ചു, "എന്റെ ഈശോയേ, നീ ജീവിതത്തില്‍ ഒരു വട്ടമേ കുരിശില്‍ തൂങ്ങി മരിച്ചുള്ളൂ. കൃമിയും കീടവുമായ ഞാന്‍ ഇതെത്രാമത്തെ വട്ടമാണ് ക്രൂശിക്കപ്പെടുന്നത്?" അപ്പോള്‍ ഈശോ എന്നെ ആശ്വസിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: "എന്റെ മകളേ, ഞാന്‍ കടന്നുപോയ സഹനങ്ങളുടെ എള്ളോളമൊരംശമേ ഓരോ സഹനവേളയിലും ഞാന്‍ നിനക്ക് തരുന്നുള്ളൂ. ഒന്നിച്ചിത് താങ്ങാന്‍ നിനക്ക് കെല്പില്ലാത്തതിനാല് ഇന്‍സ്റ്റാള്‍മെന്റായി ഞാനിത് നിനക്ക് തന്നുകൊണ്ടിരിക്കുകയാണ്. ഒട്ടും ഭയം വേണ്ട. പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകുക, ഞാന്‍ കൂടെയുണ്ട്." ആരു പറഞ്ഞു ഏറ്റെടുക്കുവാന്‍? ഞാന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്ന സഹനങ്ങളുടെ തീവ്രത മനസിലാക്കിയ ഒരു കൊച്ചനുജത്തി ഒരിക്കലെന്നോടു ചോദിച്ചു "ചേച്ചിക്ക് വല്ല കാര്യവുമുണ്ടായിരുന്നോ ഇങ്ങനെയൊരു കാര്യം ഏറ്റെടുക്കുവാന്‍? പറ്റുകയില്ല കര്‍ത്താവേ എന്നങ്ങ് പറഞ്ഞുകൂടായിരുന്നോ? ഭര്‍ത്താവും കുട്ടികളുമുള്ള ഒരു സ്ത്രീ ഇതൊക്കെ ഏറ്റെടുത്താല്‍ കുടുംബത്തിന്റെ അവസ്ഥ എന്താകും?" മറുപടിയെന്നവണ്ണം ഞാന്‍ അവളോടു പറഞ്ഞു, "എന്റെ മോളേ, കര്‍ത്താവ് ഒരുപക്ഷേ എന്നോട് ചോദിക്കുന്നതിനുമുമ്പ് പലരോടും ചോദിച്ചിട്ടുണ്ടാകാം ഈ രീതിയിലൊരു സഹനം ഏറ്റെടുക്കാമോ എന്ന്. അവരാരും ഏറ്റെടുക്കുവാന്‍ തയാറാകാത്തതുകൊണ്ടാകാം ഭര്‍ത്താവും കുട്ടികളും കുടുംബവും കുടുംബജീവിതവുമൊക്കെയുള്ള എന്നെത്തേടി അവിടുന്നെത്തിയത്." ഞാനാ പറഞ്ഞ വാക്കുകള്‍ സത്യമാണെന്ന് പിന്നീട് എന്റെ ജീവിതത്തില്‍ എനിക്ക് വ്യക്തമായി. "ഞാന്‍ സ്വസ്ഥമായി വസിച്ചിരുന്നു; അവിടുന്നെന്നെ തകര്‍ത്തു. അവിടുന്നെന്റെ കഴുത്തിനു പിടിച്ച് നിലത്തടിച്ചു ചിതറിച്ചു. അവിടുന്ന് എന്റെ നേരേ ഉന്നംവച്ചിരിക്കുന്നു. അവിടുത്തെ വില്ലാളികള്‍ എന്നെ വലയം ചെയ്തിരിക്കുന്നു. അവിടുന്നെന്റെ ആന്തരാവയവങ്ങളെ കരുണയില്ലാതെ പിളര്‍ക്കുന്നു. അവിടുന്നെന്റെ പിത്തനീര് ഒഴുക്കിക്കളയുന്നു. അവിടുന്ന് എന്നെ ആവര്‍ത്തിച്ചു മര്‍ദിച്ചു തകര്‍ക്കുന്നു" (ജോബ് 16/12-14) എന്ന ജോബിന്റെ കഷ്ടതയുടെ വിലാപങ്ങള്‍ എന്റെയും വിലാപമായി പലവട്ടം മാറി. ഇതൊക്കെ ചെയ്യാന്‍ ചിലര്‍! എന്നെ കഠിനസഹനങ്ങളിലൂടെ കടത്തിവിടുവാന്‍വേണ്ടി ദൈവം ഉപകരണമാക്കിത്തീര്‍ത്ത പലരെയും വെറുതെ വിടുവാനും അവരെ അനുഗ്രഹിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുവാനും ആദ്യകാലഘട്ടങ്ങളില്‍ എനിക്ക് കഴിയുമായിരുന്നില്ല. എന്റെ കുമ്പസാരക്കൂട്ടിലെ സ്ഥിരം ഏറ്റുപറച്ചിലിന്റെ ഒരു വിഷയമായിരുന്നു ക്ഷമിക്കുവാനും ദ്രോഹം ചെയ്തവരെ അംഗീകരിക്കുവാനും പറ്റാത്ത എന്റെ മാനസികാവസ്ഥ. ഈ ആത്മീയ പ്രതിസന്ധി മനസിലാക്കിയ ആ നാളുകളിലെ എന്റെ കുമ്പസാരക്കാരനച്ചന്‍ എന്നോട് ഇങ്ങനെ പറഞ്ഞു: "സഹോദരീ, ഇങ്ങനെയൊക്കെ നിന്നോടു ചെയ്യാന്‍ നിന്റെ ജീവിതത്തില്‍ ചിലരെയൊക്കെ ദൈവം ചേര്‍ത്തുതന്നതിന് നീ ദൈവത്തിന് നന്ദി പറയണം. ദൈവമാണ് അവരെ നിയോഗിച്ചത്. അവരാണ് യഥാര്‍ത്ഥത്തില്‍ സഹോദരിയുടെ ഏറ്റവും വലിയ ഉപകാരികള്‍. അവര്‍ അങ്ങനെയൊക്കെ ചെയ്തില്ലായിരുന്നുവെങ്കില്‍ നീയിപ്പോള്‍ ഇവിടെയെങ്ങും എത്തുകയില്ലായിരുന്നു. ഇപ്പോഴുള്ള ഒരാധ്യാത്മിക അവസ്ഥയിലേക്ക് സഹോദരിയുടെ ജീവിതം ഉയര്‍ത്തപ്പെടുകയില്ലായിരുന്നു. അതിനാല്‍ ഇങ്ങനെയൊക്കെ എന്നോടു ചെയ്യാന്‍ ഇവരെയൊക്കെ എന്റെ ജീവിതത്തോടു കൂട്ടിച്ചേര്‍ത്ത ദൈവമേ നിനക്ക് നന്ദിയെന്ന് ദൈവത്തോട് ആവര്‍ത്തിച്ചു പറഞ്ഞ് അവരെയൊക്കെ അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കണം. കാരണം ഇങ്ങനെയൊക്കെ ചെയ്യാന്‍ ഇങ്ങനെയൊക്കെ ചിലര്‍ ജീവിതത്തിലുണ്ടാവുക എന്നത് വലിയൊരു ഭാഗ്യമാണ്." ആ ഉപദേശം എന്റെ കണ്ണും കാതും തുറപ്പിച്ചു. ഞാന്‍ ആ ബഹുമാന്യ വൈദികന് പറഞ്ഞതുപ്രകാരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ആ പ്രാര്‍ത്ഥന വലിയൊരു വിടുതലിലേക്ക് എന്റെ ശരീരത്തെയും മനസിനെയും ആത്മാവിനെയും ബന്ധങ്ങളെയും നയിച്ചു. പൂര്‍വയൗസേപ്പിന്റെ ജീവിതത്തില്‍ ദൈവം അംഗീകരിച്ചുയര്‍ത്താനും ഇസ്രായേലിന്റെ മുഴുവന്‍ രക്ഷയ്ക്ക് കാരണമാകാനും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരുന്നു പിതാവായ യാക്കോബിന്റെ സന്തതികളില്‍ ഇളയവനായ ജോസഫ്. കണ്ടാല്‍ കോമളന്. പിതാവായ യാക്കോബിനാല്‍ ഏറ്റവും സ്നേഹിക്കപ്പെട്ടവന്. അതുകൊണ്ടുതന്നെ സ്വസഹോദരങ്ങള് അസൂയപൂണ്ട് അവനെ വെറുത്തു. മേച്ചില്‍സ്ഥലത്തുവച്ച് അവനെ പിടിച്ച് ബന്ധിച്ച് അവന്റെ സുരക്ഷിതത്വത്തിന്റെ കുപ്പായം ഊരിയെടുത്തു. കൈയും കാലും ബന്ധിച്ച് പൊട്ടക്കിണറ്റില്‍ തള്ളിയിട്ടു. പിന്നീട് ആ വഴിവന്ന ഇസ്മായേല്യര്‍ക്ക് അവനെ വിറ്റു. ഇസ്മായേല്യര്‍ അവനെ പൊത്തിഫറിന് കൈമാറി. തന്റെ ഇംഗിതത്തിനു വഴങ്ങി പാപം ചെയ്യാത്തതില്‍ വൈരാഗ്യം പൂണ്ട പൊത്തിഫറിന്റെ ഭാര്യ അവനെ വ്യഭിചാരക്കുറ്റം ആരോപിച്ച് ജയിലില്‍ അടപ്പിച്ചു. നീണ്ട വര്‍ഷത്തെ തീവ്രമായ സഹനങ്ങള്‍! അവസാനം ഈജിപ്തിലെ രാജാവായ ഫറവോയുടെ കരങ്ങളാല്‍ അവിടുത്തെ ഗവര്‍ണറായി അവരോധിക്കപ്പെടുന്നതുവരെ ജോസഫിന്റെ മുഖചിത്രം ഒരു വ്യഭിചാരിയുടെയും കയ്യേറ്റക്കാരന്റേതുമായിരുന്നു. ഇത് ഉയര്‍ച്ചയ്ക്കുവേണ്ടി സ്വന്തസഹോദരങ്ങളുടെ അസൂയയും പൊത്തിഫറിന്റെ ഭാര്യ അവനോടു ചെയ്ത ക്രൂരതയുമാണ് ഈജിപ്തിലെ രാജാവായ ഫറവോയുടെ അരമനയില്‍ അവനെ എത്തിച്ചത്. ദൈവംതന്നെയാണ് അവരിലൂടെ പ്രവര്‍ത്തിച്ചത് എന്നതിനെക്കുറിച്ച് ജോസഫിന് നല്ല തിരിച്ചറിവുണ്ടായിരുന്നു. അവന് തന്റെ സഹോദരങ്ങളോടു പറയുന്നു "...നിങ്ങളല്ല ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്" (ഉല്പത്തി 45/7-8). യേശുവിന്റെ മഹത്വീകരണത്തിനുപിന്നില്‍ പീഡാനുഭവ വാരാചരണത്തിന്റെ പടിവാതില്ക്കല് എത്തിനില്ക്കുകയാണല്ലോ നമ്മള്. യേശുവിനെ പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്ക് ആനയിച്ചതും ഒരു സംഘം അസൂയാലുക്കളായ പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും ഫരിസേയ പ്രമാണികളുടെയും സംഘടിതമായ പ്രതികൂല പ്രവര്‍ത്തനങ്ങളാണ്. അവരുടെ അതിവിദഗ്ധമായ പ്രതികൂല പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് യേശു തൂക്കുമരത്തിലേക്ക് ആനയിക്കപ്പെട്ടതും കൊല്ലാനായി വിജാതീയര്‍ക്ക് ഏല്‍പിച്ചുകൊടുക്കപ്പെട്ടതും (മര്‍ക്കോസ് 15). വിജാതീയരുടെ കരങ്ങളാലാണ് യേശു വധിക്കപ്പെട്ടത്. പക്ഷേ കൊല്ലിച്ചതാകട്ടെ സ്വന്തജനമായ ഇസ്രായേലിലെ പുരോഹിത പ്രമുഖന്മാരും! യേശുവിനെ കുരിശുമരണത്തിന്റെ വിജയത്തിലേക്കും പുനരുത്ഥാനത്തിന്റെ മഹത്വത്തിലേക്കും നയിക്കുവാന്‍ ഇങ്ങനെയൊക്കെ അവനോട് ചെയ്യുവാന്‍ ഇങ്ങനെയൊക്കെ കുറെപ്പേര് അവിടുത്തെ ജീവിതത്തില്‍ അനിവാര്യമായിരുന്നു. അത് പിതാവിന്റെ നിഗൂഢമായ ജ്ഞാനമായിരുന്നു. "അവന് ക്ഷതമേല്ക്കണമെന്നത് കര്‍ത്താവിന്റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്" (ഏശയ്യാ 53/9-10). തന്റെ കുരിശുമരണം ലോകത്തിന്റെ രക്ഷക്കുവേണ്ടിയുള്ള പിതാവിന്റെ പദ്ധതിയാണെന്ന് തിരിച്ചറിഞ്ഞ യേശു ആ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി തന്റെ ജീവനും ജീവിതവും വിട്ടുകൊടുത്തു. തന്നെ കൊല്ലിച്ചവര്‍ക്കും കൊല നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും മാപ്പു നല്കി, അവരുടെ രക്ഷയ്ക്കായി പിതാവിനോട് കെഞ്ചി പ്രാര്‍ത്ഥിക്കുന്നു. ഇവരാണ് തന്റെ മഹത്വീകരണത്തിന്റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ എന്ന് അവിടുന്ന് തിരിച്ചറിഞ്ഞിരുന്നു. ഇങ്ങനെയുള്ള കുറെപ്പേര് അനിവാര്യമാണെന്ന് അവിടുത്തേക്കറിയാമായിരുന്നു. യേശുവിന്റെ കുരിശുമരണത്തിനുശേഷം എമ്മാവൂസിലേക്കുപോയ ശിഷ്യന്മാര് യേശുവിന് നേരിട്ട അതിദാരുണമായ ക്രൂശീകരണത്തെക്കുറിച്ച് തികച്ചും പ്രത്യാശയറ്റവരായി സംസാരിച്ചുകൊണ്ടിരുന്നു. യേശുവാകട്ടെ അവര്‍ തിരിച്ചറിയാത്ത വിധത്തില്‍ അവരുടെ ഒപ്പമെത്തി അവരെ ആശ്വസിപ്പിച്ച് തിരുത്തുന്നു. അവിടുന്ന് അവരോട് ഇപ്രകാരം പറഞ്ഞു. "ഭോഷന്മാരേ, പ്രവാചകന്മാര് പറഞ്ഞിട്ടുള്ളത് വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേണ്ടിയിരുന്നില്ലേ" (ലൂക്കാ 24/25-26). അവരെ വെറുതെ വിടൂ! പ്രിയപ്പെട്ടവരേ, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ മറ്റുള്ളവരില്‍നിന്നും നേരിട്ട പ്രതികൂല അനുഭവങ്ങളിലൂടെ ക്രൂശീകരണത്തിന്റെ വഴികളിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം നമ്മളില്‍ പലരും. അതിന്റെ ഫലമായി നമ്മുടെ ശത്രുപക്ഷത്ത് നാം തീര്‍ത്ത പ്രതിക്കൂട്ടില്‍ കയറ്റിനിര്‍ത്തിയിരിക്കുന്ന അനേകര്‍ നമുക്കു ചുറ്റും ഉണ്ടാകാം. ഈ നോമ്പുകാലത്ത് പീഡാനുഭവ വാരാചരണത്തിനുവേണ്ടി നാം തയാറെടുക്കുമ്പോള്‍ ആദ്യമായി നാം ചെയ്യേണ്ടത് പ്രതിക്കൂട്ടില്‍നിന്നും ഇറക്കി നിരുപാധികം ക്ഷമിച്ച് അവരെ വിട്ടയയ്ക്കുകയാണ്. കാരണം നമ്മുടെ മഹത്വീകരണത്തിന്റെ വഴിയിലെ യഥാര്‍ത്ഥ സഹായികള്‍ അവരാണ്. നാം ആയിരുന്ന അവസ്ഥയില്‍നിന്നും നാം ആയിരിക്കേണ്ട മഹത്വത്തിന്റെ വഴികളിലേക്ക് നമ്മെ ഉയര്‍ത്തുവാന്‍ നമ്മോടിങ്ങനെയൊക്കെ ചെയ്യുവാന്‍ ഇങ്ങനെയും കുറച്ചുപേര്‍ നമ്മുടെ ജീവിതവഴികളില്‍ നമുക്കനിവാര്യമായിരുന്നു. ദൈവമാണ് അവരെയെല്ലാം നിയോഗിച്ചത്. അവരെയെല്ലാം ഓര്‍ത്ത് പിതാവായ ദൈവത്തിന് നന്ദി പറയുകയും അവര്‍ക്കെല്ലാം മാപ്പു നല്കി അനുഗ്രഹിക്കുകയും ചെയ്യാം. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാള്‍ ദിനമെത്തുമ്പോഴേക്കും നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉത്ഥിതനായ കര്‍ത്താവ് ഭരണം നടത്തുന്ന അനുഭവം നല്കി പരിശുദ്ധാത്മാവായ ദൈവം നമ്മെ ഉയര്‍ത്തും. വരാന്‍ പോകുന്ന ഉയിര്‍പ്പു തിരുനാളിന്റെ എല്ലാ മംഗളങ്ങളും വിജയവും മുന്നമേകൂട്ടി ആശംസിക്കുന്നു. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 'ആവേ മരിയ.'
By: Stella Benny
More'സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല...' എന്ന് ചിന്തിക്കാറുണ്ടോ? എങ്കില്‍ തീര്‍ച്ചയായും ഇത് വായിക്കണം' കോളേജ് പഠനകാലത്തെ ഒരു അനുഭവം ഇപ്രകാരമാണ്. കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ പി.ജി ചെയ്യുന്ന കാലം. ക്ലാസ്സില്‍ പലതരം വിദ്യാര്‍ത്ഥികള്‍ ഉണ്ട്. പഠനത്തില്‍ വളരെ സമര്‍ത്ഥരായവര്‍, ശരാശരി വിദ്യാര്‍ത്ഥികള്‍, പിന്നെ വളരെ 'ഓര്‍ഡിനറി' അഥവാ സാധാരണക്കാരായ വിദ്യാര്‍ത്ഥികളും. ഇതില്‍ 'ഓര്‍ഡിനറി' വിഭാഗത്തില്‍പ്പെട്ടയാളാണ് ഞാനും. കോഴ്സ് ഒക്കെ വിജയിച്ച് നല്ല ജോലിയില്‍ പ്രവേശിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കഠിനാധ്വാനം ചെയ്യാന്‍ കൂട്ടാക്കാറില്ല. അതുകൊണ്ടാണ് 'ഓര്‍ഡിനറി സ്റ്റുഡന്റ്' ആയി തുടരുന്നത്. ക്ലാസ്സില്‍ അധ്യാപകന് ചില ടാസ്കുകള് തരുന്നത് പതിവാണ്. എന്തെങ്കിലുമൊക്കെ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളായിരിക്കും ചെയ്യാനുണ്ടാവുക. ഇതൊന്നും നമ്മളെക്കൊണ്ടാവില്ല എന്ന ചിന്തയുള്ളതുകൊണ്ട്, അതൊന്നും ചെയ്തു നോക്കാന്‍ മെനക്കെടാറില്ല. ക്ലാസ്സിലെ മിടുക്കര്‍ ചെയ്തുകൊണ്ട് വരും, അവരുടേത് നോക്കി ചെയ്യുക- ഇതാണ് ശീലം. എന്തിനാണ് ഇവനൊക്കെ പഠിക്കാന്‍ വരുന്നത് എന്ന ഭാവത്തിലാണ് അവര്‍ പലപ്പോഴും ഉത്തരം കാണിച്ചു തരുക. അങ്ങനെയിരിക്കേ ഒരു ദിവസം, പതിവുപോലെ സാര്‍ ഒരു പുതിയ ടാസ്ക് തന്നിട്ട് അടുത്ത ദിവസം ചെയ്തുകൊണ്ടുവരാന്‍ പറഞ്ഞു. സാധാരണപോലെതന്നെ അത് കേട്ടതായി ഭാവിച്ചില്ല. പക്ഷേ രാത്രിയില്‍ റൂമില്‍ ഇരിക്കുമ്പോള്‍ തോന്നി, 'ഒന്ന് ചെയ്തു നോക്കിയാലോ.' അപ്പോള്‍ത്തന്നെ ഉള്ളില്‍ നെഗറ്റീവ് ചിന്ത വന്നു, "ഏയ് ഇതൊന്നും നമുക്ക് പറ്റുന്ന പണിയല്ല.' എന്നിരുന്നാലും കമ്പ്യൂട്ടറും തുറന്നു വച്ച് കുറെ സമയം ഇരുന്നു ശ്രമിച്ചു നോക്കി. എനിക്കുതന്നെ വിശ്വസിക്കാന്‍ കഴിയുന്നില്ല! ഫൈനല്‍ റിസല്‍റ്റ് കിട്ടിയിരിക്കുന്നു!! വളരെ 'എക്സൈറ്റഡ്' ആയി. ഒന്നുവേഗം നേരം വെളുത്തിരുന്നെങ്കില്‍.... പിറ്റേ ദിവസം വളരെ നേരത്തെ തയാറായി കോളേജിലേക്ക് വളരെ ആവേശത്തില്‍ ചെന്നു. നേരെ സ്റ്റാഫ് റൂമിലേക്ക്. സാര്‍ ആശ്ചര്യത്തോടെ നോക്കി. ഞാന്‍ പറഞ്ഞു, "സാര്‍ തന്ന ടാസ്ക് ചെയ്തു!' വിശ്വാസം വരാത്ത സാര്‍ ചോദിച്ചു, "ആരുടെ നോക്കി കോപ്പിയടിച്ചതാണ്?' "ഇല്ല സാര്‍, ഞാന്‍ സ്വന്തം ചെയ്തതാണ്.' അത് നോക്കിയിട്ട് ചെയ്ത വിധമൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു മനസിലാക്കി. സാറിന് കാര്യം ബോധ്യപ്പെട്ടു. പിന്നെ എന്നോട് വലിയ മതിപ്പ്, "താന്‍ വളരെ ബ്രില്യന്റ് ആണല്ലോ, പിന്നെ എന്തേ തരുന്ന ടാസ്കൊന്നും ചെയ്യാന്‍ നോക്കാത്തത്?' ലാബ് അവര്‍ ആയപ്പോള്‍ വീണ്ടും 'എക്സൈറ്റ്മെന്റ്!' പതിവായി ചെയ്യുന്ന സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്കൊന്നും റിസല്‍റ്റ് കിട്ടിയിട്ടില്ല! അപ്പോള്‍ സാര്‍ പറഞ്ഞു, "അവന് ചെയ്തിട്ടുണ്ട്. അത് നോക്കി ട്രൈ ചെയ്തു നോക്ക്.' ദൈവത്തോട് ഒത്തിരി സ്നേഹം തോന്നിയ ഒരു പഴയകാല അനുഭവമാണ് പങ്കുവെച്ചത്. ആ ഒരു സംഭവത്തിലൂടെ ദൈവം എന്നെ ചിലത് പഠിപ്പിച്ചു. എന്റെ ഉള്ളിലും ദൈവം ഒരു 'പൊട്ടന്‍ഷ്യല്‍' കരുതി വച്ചിട്ടുണ്ട്; പലതും ചെയ്യാനും നേടാനുമൊക്കെയുള്ള സാധ്യതകള്‍. ആ ചിന്ത ജീവിതത്തില്‍ ഒരുപാട് പ്രത്യാശയും ഊര്‍ജവുമാണ് പകര്‍ന്നത്. 'ജീവിതത്തില്‍ ഒന്നും നേടാനായില്ല, വേണ്ടതു പോലെ പഠിക്കാന്‍ കഴിഞ്ഞില്ല, സവിശേഷമായ ഒരു കഴിവും ഇല്ലാത്തവനാണ് ഞാന്‍, എനിക്കൊന്നും ഒരു നല്ല ഭാവി ഇല്ല...' ഏറെ പേരുടെ ജീവിതത്തിന്റെ നിറം കെടുത്തുന്ന ചിന്തകളാണിത്. അങ്ങനെയുള്ളവര്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒന്നേ പറയാനുള്ളൂ... നിന്റെയുള്ളിലും വലിയ സാധ്യതകള്‍ നിന്റെ ദൈവം കരുതി വച്ചിട്ടുണ്ട്. നിരാശപ്പെടാതെ പരിശ്രമിച്ചാല്‍ നാംപോലും അത്ഭുതപ്പെടുന്ന രീതിയില്‍ നമ്മുടെ നാളെകളെ വിസ്മയകരമാക്കാന്‍ നമ്മുടെ ദൈവത്തിനു കഴിയും. ചില വിത്തുകള്‍ കണ്ടിട്ടില്ലേ. കാഴ്ചയില്‍ എത്ര നിസ്സാരം. ഒന്നിനും കൊള്ളാത്തത് എന്ന് തോന്നിയേക്കാം. എന്നാല്‍ വളര്‍ന്ന് മഹാമരമായി പടരാനുള്ള സാധ്യത ദൈവം അതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ജെറെമിയ 33/3 ല്‍ പറയുന്നു, "എന്നെ വിളിക്കുക. ഞാന്‍ മറുപടി നല്‍കും. നിന്റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്ക് വെളിപ്പെടുത്തും.' വചനം നല്കുന്ന പ്രത്യാശയില്‍ ഇന്ന് നാം കടന്നു പോകുന്ന തകര്‍ച്ചകളുടെയും പരാജയങ്ങളുടെയും ദിനങ്ങളെ ദൈവകൃപയില്‍ ആശ്രയിച്ച് നമുക്ക് തരണം ചെയ്യാം. ദൈവം നമുക്കായി കരുതിയിട്ടുള്ള സാധ്യതകളുടെ ലോകത്തിലേക്ക് പറന്നുയരാം.
By: Tijo Thomas
Moreലേഖിക തന്റെ ആഗ്രഹം ഈശോയുടെ ചെവിയില്‍ പറഞ്ഞു. എന്നിട്ട് എല്ലായ്പോഴും ഒരേ പ്രാര്‍ത്ഥന ആവര്‍ത്തിച്ചു; ആത്മീയജീവിതത്തില്‍ ഉയരാന്‍ കൊതിക്കുന്ന എല്ലാവരും ഉരുവിടേ? പ്രാര്‍ത്ഥന. രാവിലെ പരിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച് ഈശോയെ സ്വീകരിച്ചതിന്റെ സന്തോഷത്തിലാണ് മുറിയില്‍ എത്തിയത്. മൊബൈല്‍ ഫോണ്‍ നോക്കിയപ്പോള്‍ ഒരു സന്ദേശം. ഡാഡിക്ക് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നു. പ്രായം അറുപത്തിയെട്ട് ആയിട്ടുണ്ട്. രണ്ട് വര്‍ഷത്തിലധികമായി നഴ്സ് എന്ന നിലയില്‍ കൊറോണ രോഗികളെ ശുശ്രൂഷിക്കുന്നതുകൊണ്ട് മനസ്സില്‍ അല്പം ഭയം തോന്നി. രണ്ടു വര്‍ഷമായി മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടിട്ട്. ഫോണ്‍ വിളിക്കുമ്പോഴെല്ലാം ഡാഡി ചോദിക്കും, "മോള് എന്നാ വരിക?" "ലീവ് ഇല്ല" എന്ന് പറയുമ്പോള്‍ ഡാഡിയുടെ മുഖത്തെ വിഷമം നിത്യസംഭവമായി മാറിയിരുന്നു. മനസ്സിലേക്ക് ഇതെല്ലാം ഓരോന്നായി കടന്നുവന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകുത്തി, "ഈശോയേ, എന്റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ" എന്നിട്ട് എന്റെ ഒരു ആഗ്രഹംമാത്രം ഈശോയുടെ ചെവിയില്‍ പറഞ്ഞു, "ഈശോയേ, നിന്റെ ഇഷ്ടം എന്താണെന്ന് എനിക്കറിയില്ല. എനിക്ക് ഡാഡിയെ കണ്ട് അനുഗ്രഹം വാങ്ങിക്കാന്‍ അവസരം തരണം. അനുഗ്രഹം ലഭിക്കുന്നതിന് മുന്‍പ് ഡാഡിക്കു ഒരാപത്തും വരുത്തരുത്." അന്ന് നൈറ്റ് ഡ്യൂട്ടി ആണ്. ജോലിക്കിടയില്‍ 'ഈശോയേ, എന്റെ ഹിതമല്ല; അങ്ങയുടെ ഹിതം നിറവേറട്ടെ' എന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഏകദേശം പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി അനിയത്തി വിളിക്കുന്നു, "ഡാഡിക്ക് ഓക്സിജന്‍ കുറയുന്നു. എന്താ ചെയ്യേണ്ടത്?" മനസ്സിലൂടെ അനേകം കൊറോണ രോഗികളുടെ മുഖങ്ങള്‍ മിന്നി മറഞ്ഞു. ഹൃദയത്തില്‍ ഭാരം അനുഭവപ്പെടുന്നപോലെ... ഡ്യൂട്ടിക്കിടയില്‍നിന്ന് പെട്ടന്നുതന്നെ എമര്‍ജന്‍സി ലീവ് അറേഞ്ച് ചെയ്തു. വിമാനയാത്രയില്‍ ഉടനീളം അതേ വാക്കുകള്‍ പ്രാര്‍ത്ഥനയായി ഈശോയ്ക്ക് സമര്‍പ്പിച്ചു. ഡാഡി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. പതിനഞ്ചു ലിറ്റര്‍ ഓക്സിജന്‍ ഒരു മിനിറ്റില്‍ കൊടുത്തു കൊണ്ടിരിക്കുന്നു. രാവിലെ വീട്ടില്‍ എത്തിയശേഷം യാത്രാക്ഷീണം കൊണ്ട് അല്പനേരം കിടന്നുറങ്ങി. കൊറോണരോഗികളെ സന്ദര്‍ശിക്കണമെങ്കില്‍ പ്രത്യേക പെര്മിഷന് വേണം. അതിനുള്ള ശ്രമങ്ങള്‍ നടത്താന്‍ ആരംഭിച്ചു. അമ്മയാണ് ഡാഡിക്കൊപ്പം ഉള്ളത്. അമ്മയ്ക്കും പ്രായമായി. അറുപത്തിയേഴ് വയസ്സ്. ആരോഗ്യപ്രശ്നങ്ങള്‍ രണ്ടുപേര്‍ക്കും ഉണ്ട്. ദൈവത്തിലുള്ള ആശ്രയത്തോടൊപ്പം മകള്‍ നഴ്സ് ആണെന്നത് ഒരു പരിധിവരെ അവരെ ധൈര്യപ്പെടുത്തി എന്ന് പിന്നീട് അവര്‍ പറഞ്ഞിട്ടുണ്ട്. വൈകുന്നേരമായപ്പോള്‍ എന്റെ ശരീരത്തിന്റെ അവസ്ഥ മാറി മറിയുകയാണ്. മുഖം മുതല്‍ കാല് വരെ നീര് വച്ചിട്ടുണ്ട്. ശക്തമായ വേദന. ചില ശാരീരിക അസ്വസ്ഥതകള്‍ ആ നാളുകളില്‍ അനുഭവപ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ സഹനം കഠിനമായി. വീട്ടില്‍ ഞാന്‍ തനിച്ചാണ്. ഈശോ എന്തോ ചെയ്യാന്‍ മനഃപൂര്‍വ്വം പ്ലാന്‍ ചെയ്ത പോലെ... ചിലരുടെ സഹായത്താല്‍ ഞാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. മാതാപിതാക്കളെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ ഓടി എത്തിയ എനിക്ക് മറ്റൊരു ആശുപത്രിക്കിടക്ക ഒരുക്കി ഈശോ കാത്തിരുന്നതോര്‍ത്തപ്പോള്‍ ഈശോയ്ക്ക് ചെറിയൊരു 'ഡോസ് ' കൊടുത്തു. ഡാഡിയുടെ അവസ്ഥയില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഇല്ല. അമ്മയ്ക്കും കൊറോണ ലക്ഷണങ്ങള്‍. ആശുപത്രിയില്‍ കിടക്കാന്‍ മനസ് അനുവദിക്കുന്നില്ല. എങ്കിലും പ്രാര്‍ത്ഥന മാറ്റിയില്ല. "ഈശോയേ, നിന്റെ ഹിതം മാത്രം...." ഒരു ദിവസം മനസ്സ് വല്ലാതെ ഭാരപ്പെടുന്നപോലെ... ഒരു വൈദികനിലൂടെ ഈശോ സംസാരിച്ചു. 'നിനക്ക് ശരീരം കൊണ്ട് ചെന്നെത്താന്‍ കഴിയാത്തിടത്ത് നിന്റെ പ്രാര്‍ത്ഥനയാല്‍ ചെന്നെത്താന്‍ കഴിയും.' ശരീരത്തില്‍ ഒരു ശക്തി നിറയുന്നതുപോലെ അനുഭവപ്പെട്ടു. വിശുദ്ധ ഗ്രന്ഥം കയ്യിലെടുത്തു, മൊബൈല്‍ ഫോണില്‍ അമ്മയെ വിളിച്ചു. ഫോണ്‍ സ്പീക്കറില്‍ ഇട്ട് ഡാഡിയുടെ തലയിണക്കരികെ വയ്ക്കാന്‍ പറഞ്ഞു. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനം ഫോണിലൂടെ ആവര്‍ത്തിച്ച് ഉരുവിട്ടുകൊണ്ടിരുന്നു. "കര്‍ത്താവാണ് എന്റെ ഇടയന്; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല...." ന്യൂമോണിയ ബാധിച്ചതിനാല്‍ ഡാഡിയുടെ ചെസ്റ്റ് എക്സ്റേ മോശമായിക്കൊണ്ടിരിക്കുന്ന സമയം. ഏകദേശം ഒന്നര മണിക്കൂര്‍ സങ്കീര്‍ത്തനങ്ങള്‍ ഉരുവിട്ടുകൊണ്ട് ഫോണിലൂടെ പ്രാര്‍ത്ഥിച്ചു. വിശുദ്ധ ഗ്രന്ഥത്തിന്റെ താളുകള്‍ കണ്ണുനീര്‍കൊണ്ട് കുതിര്‍ന്നു. വീണ്ടും ഈശോയുടെ ഹിതം എന്ന് ഏറ്റു പറഞ്ഞുകൊണ്ടിരുന്നു. പ്രാര്‍ത്ഥനക്കുശേഷം നാല് മണിക്കൂറുകളോളം ഡാഡി ശാന്തമായി ഉറങ്ങി. പിറ്റേന്ന് രാവിലെ ഡോക്ടര്‍ വന്നപ്പോള്‍ ഡാഡിയോടു ചോദിച്ചു, "മുഖത്ത് എന്താ ഒരു തെളിച്ചം, അല്പം ഭേദമായപോലെ ഉണ്ടല്ലോ?? ഓക്സിജന്റെ അളവ് കുറച്ചു നോക്കാം" അങ്ങനെ പറഞ്ഞ് ഓക്സിജന്‍ പത്ത് ലിറ്റര്‍ ആക്കി. രാത്രി ആയപ്പോഴേക്കും അഞ്ച് ലിറ്റര്‍ ആക്കി. തൊട്ടടുത്ത ദിവസം ഓക്സിജന്‍ മാസ്ക് മാറ്റി ട്യൂബ് വഴി രണ്ട് ലിറ്റര്‍ ആക്കി. അന്ന് ഒരു എക്സ്റേ കൂടി എടുത്തു. അതിന്റെ ഫോട്ടോ എന്റെ മൊബൈലില്‍ ലഭിച്ചപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, രണ്ട് ലങ്സിലും ന്യൂമോണിയ ബാധിച്ച എക്സ്റേയുടെ സ്ഥാനത്ത് വളരെ മെച്ചപ്പെട്ട, ക്ലിയര്‍ ആയ, എക്സ്റേ! ഈശോയെ ഒന്ന് കെട്ടിപ്പിടിച്ച് കരയാന്‍ കൊതിച്ചു. അമ്മയ്ക്ക് കൊറോണ ലക്ഷണങ്ങള്‍ കുറഞ്ഞു. കര്‍ത്താവേ, ഞങ്ങളെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ എന്ന് പറഞ്ഞ ശിഷ്യന്മാര്ക്കു കര്‍ത്തൃ പ്രാര്‍ത്ഥന നല്കിയ ഈശോ ഇങ്ങനെ പഠിപ്പിച്ചു. "അങ്ങയുടെ തിരുമനസ്സ് സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ..." ഗത്സമെന്‍ തോട്ടത്തില്‍ ചോര വിയര്‍ത്ത് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈശോ ഇപ്രകാരം പറഞ്ഞു, "എന്റെ പിതാവേ സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്റെ ഹിതംപോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ" (മത്തായി 26/39). മംഗളവാര്‍ത്ത അറിയിക്കാന്‍ എത്തിയ ഗബ്രിയേല്‍ മാലാഖയോട് പരിശുദ്ധ മറിയം പറഞ്ഞു, "ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!" (ലൂക്കാ 1/38). വിശുദ്ധ യൗസേപ്പിതാവിനു സ്വപ്ന ദര്‍ശനങ്ങള്‍ ലഭിച്ചതനുസരിച്ച് അദ്ദേഹം അവയെല്ലാം ദൈവഹിതമായി കണ്ട് അനുസരിച്ചു. തിരുക്കുടുംബം നമുക്ക് നല്കുന്ന മാതൃക ദൈവഹിതം നടപ്പിലാക്കുക എന്നതാണ്. നമ്മുടെ കുടുംബജീവിതത്തിലും വ്യക്തിജീവിതത്തിലും നമുക്കും പ്രാര്‍ത്ഥിക്കാം: 'ഈശോയേ, എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.' ദൈവവചനത്തിന്റെയും ദൈവഹിതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയുടെയും ശക്തി എന്താണെന്ന് ഈശോ കാണിച്ചുതന്നു. അതോടൊപ്പം അനേകര്‍ ഞങ്ങള്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥനകള്‍ സമര്‍പ്പിച്ചു. ഏഴു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിസ്ചാര്‍ജ് ആയി. തൊട്ടടുത്ത ദിവസങ്ങളില്‍ എന്റെ മാതാപിതാക്കളും. അവധി കഴിഞ്ഞ് വീട്ടില്‍നിന്ന് യാത്ര തിരിക്കുമ്പോള്‍ ഡാഡിയുടെയും അമ്മയുടെയും മുന്പില് മുട്ട് കുത്തി അവരുടെ കരങ്ങള്‍ എന്റെ ശിരസ്സില്‍ വച്ച് അനുഗ്രഹം വാങ്ങി. അവരുടെ പ്രാര്‍ത്ഥനയും അനുഗ്രഹങ്ങളും കണ്ണുനീര്‍ത്തുള്ളികളായി ഒഴുകി ഇറങ്ങി. അവരുടെ പാദങ്ങള്‍ തൊട്ടു വണങ്ങുമ്പോള്‍ ഈശോ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു,"നീ എന്റെ ചെവിയില്‍ പറഞ്ഞ ആ രഹസ്യം ഓര്‍ക്കുന്നില്ലേ?" ഈശോയെ ഒന്ന് കണ്ണിറുക്കി കാണിച്ചു. ഒരു ഫ്ളൈയിംഗ് കിസ്സ് എന്റെ ചങ്കിന്... "അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക; ഞാന്‍ നിന്നെ മോചിപ്പിക്കും; നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും" (സങ്കീര്‍ത്തനങ്ങള്‍ 50/15).
By: Ann Maria Christeena
Moreകൊവിഡ്നിമിത്തം ശ്വസനം വിഷമകരമായിത്തീര്ന്നതിനാല് ഫ്രാന്‍സിസ്കോയെ ഇന്‍ട്യൂബേറ്റ് ചെയ്യാനൊരുങ്ങുന്ന സമയം. തന്നെ പരിചരിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട നഴ്സായ റൂബന്‍ അരികിലുണ്ട്. കൈയിലുണ്ടായിരുന്ന ജപമാല റൂബന്‍ നല്‍കിക്കൊണ്ട് ഫ്രാന്‍സിസ്കോ പറഞ്ഞു, "ഇത് കൈയില്‍ വയ്ക്കണം. ഞാന്‍ സുബോധത്തിലേക്ക് തിരിച്ചുവരികയാണെങ്കില്‍ തിരികെ നല്‍കുക. അല്ലാത്തപക്ഷം നീയിത് സ്വന്തമായി എടുത്തുകൊള്ളുക." ഒരു മിഷനറിയായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്നയാളാണ് ബ്രസീലില്‍നിന്നുള്ള ഫ്രാന്‍സിസ്കോ ബ്രിട്ടോ. വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായ അദ്ദേഹത്തിന് ആശുപത്രിക്കിടക്കയിലും കരുത്തുപകര്‍ന്ന മരുന്നായിരുന്നു ജപമാലപ്രാര്‍ത്ഥന. എന്നാല്‍ ഇരുപത്തഞ്ചുകാരനായ നഴ്സ് റൂബന്‍ കാവല്കാന്റെയുടെ ഹൃദയം തൊട്ട ആ ജപമാല പിന്നീട് അവന്റെ സ്വന്തമായിത്തീരുകയാണുണ്ടായത്. കാരണം ഫ്രാന്‍സിസ്കോ മരണത്തിലേക്ക് നടന്നുപോയി. പക്ഷേ അദ്ദേഹം സമ്മാനിച്ച ജപമാല റൂബന്റെ വിശ്വാസജീവിതത്തിന് പുതിയ ഉണര്‍വ് നല്‍കുകയാണ്. റൂബന്തന്നെയാണ് ഈ സംഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചതും. "നിര്‍ഭാഗ്യവശാല്‍, ഈ ലോകത്തുവച്ച് നിങ്ങള്‍ക്ക് ഈ ജപമാല തിരികെനല്കാന് എനിക്ക് കഴിയില്ല. പക്ഷേ, പരിശുദ്ധ മാതാവ് നിങ്ങളെ സ്വര്‍ഗത്തില്‍ സ്വീകരിക്കുമെന്ന് എനിക്കറിയാം," റൂബന്‍ തന്റെ കുറിപ്പില്‍ എഴുതി. അദ്ദേഹം പറഞ്ഞ വചനം ഉദ്ധരിച്ചാണ് റൂബന്‍ അവസാനിപ്പിക്കുന്നത്, ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുന്ന് എല്ലാം നന്മയ്ക്കായി മാറ്റുന്നു (റോമാ 8/28)
By: Shalom Tidings
Moreപരിശുദ്ധാത്മാവിന്റെ അഭിഷേകം മനുഷ്യരില്‍ ഉണ്ടാക്കുന്ന മാറ്റം വായിച്ചു ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. യേശു 'പാറ' എന്ന് വിളിച്ച പത്രോസിനെ പാറയാക്കിമാറ്റിയത് പരിശുദ്ധാത്മാവാണ്. നമ്മില്‍ ദൈവഹിതം നിറവേറ്റപ്പെടാന്‍ സഹായിക്കുന്നത് പരിശുദ്ധാത്മാവാണ്. ഇതൊക്കെ ഓര്‍ത്തപ്പോള്‍ എന്നെ നന്നാക്കേണ്ട ഉത്തരവാദിത്വം പരിശുദ്ധാത്മാവിനെ ഏല്‍പ്പിച്ച് ഞാന്‍ പ്രാര്‍ത്ഥിക്കുകമാത്രം ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം വെളുപ്പിന് രണ്ട് മണിക്ക് ഉണര്‍ന്നു. പിന്നെ ഉറക്കമൊന്നും വന്നില്ല. അതിനാല്‍ ആ സമയത്ത് പരിശുദ്ധാത്മാവിനോടുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലി. സമയം നാലര ആയപ്പോള്‍ ഉറക്കം വന്നു. കിടക്കാനായി ശ്രമിച്ചപ്പോള്‍ പരിശുദ്ധാത്മാവ് പറഞ്ഞു, "നീ ഇപ്പോള്‍ കിടക്കണ്ട, കിടന്നാല്‍ ആറരയ്ക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്ക് പോകാന്‍ സാധിക്കാതെ വരും." "ഇല്ല, ഞാന്‍ പൊയ്ക്കോളാം. പ്ലീസ് ഒന്ന് കിടക്കട്ടെ" ഇങ്ങനെ പറഞ്ഞ് ഞാന്‍ കിടന്നു. പരിശുദ്ധാത്മാവ് പറഞ്ഞതുപോലെ പിന്നെ ഞാന്‍ എഴുന്നേറ്റില്ല, ഉറങ്ങിപ്പോയി. എനിക്ക് സങ്കടവും ദേഷ്യവും വന്നു. ഞാന്‍ ചോദിച്ചു, "പരിശുദ്ധാത്മാവേ, ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണ് അങ്ങയുടെ ദൈവികശക്തി എന്നില്‍ പ്രവര്ത്തിക്കാതെയിരുന്നത്?" പരിശുദ്ധാത്മാവ് പറഞ്ഞു, "എളിമയും അനുസരണവും ഉള്ള ആത്മാവില്‍ മാത്രമേ എന്റെ ദൈവികശക്തി പ്രകടമാവുകയുള്ളൂ." ഞാന്‍ കുറച്ചു സമയം കട്ടിലില്‍ ഇരുന്നുകൊണ്ട് പത്രോസിനെക്കുറിച്ച് ചിന്തിച്ചു. 'പത്രോസേ നീ പാറയാകുന്നു, ഈ പാറമേല്‍ എന്റെ സഭ സ്ഥാപിക്കും, നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല' എന്ന് യേശു പറഞ്ഞപ്പോള്‍ സ്വാഭാവികമായും പത്രോസിന് തന്നില്‍ത്തന്നെ ഒരു അഭിമാനവും സന്തോഷവും കുറച്ച് അഹങ്കാരവും ഒക്കെ തോന്നിയിരിക്കണം. ശിഷ്യന്മാരില് ഏറ്റവും പ്രധാനിയായും യേശുവിന്റെ വലംകൈയായും യേശുവിനെ സ്നേഹിച്ച് നടന്നിട്ടുണ്ടാവും. ആ പത്രോസ് തന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞിട്ടുപോലും പത്രോസ് വിശ്വസിച്ചില്ല. യേശു പാറ എന്ന് വിളിച്ച പത്രോസിന് അത്രമേല്‍ തന്നില്‍ത്തന്നെ ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷേ ഒരു ദുര്‍ബലനിമിഷത്തില്‍ പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞു. തുടര്‍ന്ന് യേശുവിന്റെ നോട്ടത്തില്‍ ഉള്ളുരുകി കരഞ്ഞപ്പോള്‍ പത്രോസിന്റ അഹന്തയാണ് ഇല്ലാതായത്. ഞാന്‍ ഒന്നും അല്ല എന്നുള്ള തിരിച്ചറിവ്. അപ്പോള്‍ യേശു ചെയ്തത് മറ്റൊന്നാണ്. 'നീ എന്നെ സ്നേഹിക്കുന്നുവെങ്കില്‍, എന്റെ എല്ലാം വാഗ്ദാനങ്ങള്‍ക്കും നീ യോഗ്യനാണ്' എന്ന് മനസ്സിലാക്കി കൊടുത്തു. ടിയാന് എന്ന സിനിമയിലെ ഒരു മാസ് ഡയലോഗ് ഉണ്ട്, 'എന്തുകൊണ്ടാണ് ദൈവത്തിന്റെ പോരാളികള്‍ തോറ്റുകൊണ്ട് തുടങ്ങുന്നത് എന്നറിയാമോ? അഹന്ത, അതില്ലാതാകാന്‍. അഹന്ത ഇല്ലാത്ത ഉടല് പൊള്ളുന്ന ആല പോലെയാണ്. ആ ആലയിലേ ദിവ്യശക്തിയുടെ ഉരുക്കിന് നിറയാനാവൂ. അങ്ങനെ നിറഞ്ഞാലേ അതൊരു ജീവിക്കുന്ന ആയുധമാകൂ... വജ്രായുധം!' ഈ ഡയലോഗില്‍ പറയുന്നതാണ് പത്രോസിന് സംഭവിച്ചത്. പിന്നീട് നാം കാണുന്നത് പത്രോസ് കടന്നുപോകുമ്പോള്‍ അവന്റ നിഴലെങ്കിലും പതിക്കുന്നതിനു വേണ്ടി തെരുവീഥികളില്‍ കൊണ്ടുവന്ന് രോഗികളെ കട്ടിലില്‍ കിടത്തുന്ന കാഴ്ചയാണ്. കാരണം അവന്റെ നിഴല്‍ വീണാല്‍പ്പോലും രോഗസൗഖ്യം ലഭിക്കുമായിരുന്നു. ഇതെല്ലാം ചിന്തിച്ച് ഞാന്‍ പരിശുദ്ധാത്മാവിനോട് ചോദിച്ചു, "പരിശുദ്ധാത്മാവേ, അഹം ഇല്ലാതാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം?" പരിശുദ്ധാത്മാവ് പറഞ്ഞു, "നിന്റെ ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താത്പര്യങ്ങള്‍ അന്വേഷിക്കാതെയും വ്യര്‍ഥഭാഷണത്തിലേര്‍പ്പെടാതെയും ഇരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നതസ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും. നിന്റെ പിതാവായ യാക്കോബിന്റെ ഓഹരികൊണ്ട് നിന്നെ ഞാന്‍ പരിപാലിക്കും. കര്‍ത്താവാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത് (ഏശയ്യാ 58/14). രണ്ട്- ചോദിക്കുവിന്‍, നിങ്ങള്‍ക്ക് ലഭിക്കും എന്ന് അരുള്‍ച്ചെയ്ത കര്‍ത്താവ് എപ്പോഴും വിശ്വസ്തനാണ്. അതിനാല്‍ നീ പ്രാര്‍ത്ഥിക്കുക, നിന്റെ കുറവുകള്‍ യേശുവിന്റെ പുണ്യങ്ങളോട് ചേര്‍ത്ത് പിതാവിന് സമര്‍പ്പിക്കുക."
By: Shalom Tidings
Moreഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരിയുടെ കുഞ്ഞിന്റെ കണ്ണില്‍ അറിയാതെ കത്തി കൊണ്ടു. എന്നാല്‍ ദൈവകൃപയാല്‍ ചെറിയ മുറിവുമാത്രമേ ഉണ്ടായുള്ളൂ. ഡോക്ടര്‍ മരുന്നു നല്കി. മരുന്ന് ഒഴിക്കുമ്പോഴുള്ള നീറ്റല്‍ കാരണം കുഞ്ഞ് കരച്ചിലാണ് എന്ന് കൂട്ടുകാരി പങ്കുവച്ചു. ഈ സംഭവങ്ങളൊക്കെ ഞാന്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ഞങ്ങളുടെ രണ്ടുവയസ്സുകാരി മകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ അവള് ഇങ്ങനെ പറയും: "ഈശോയേ, ഇസവാവേടെ വാവു മാറ്റണേ... " എന്തായാലും ഇസവാവയുടെ കണ്ണ് സുഖമായി. ആ സമയത്ത് കൂട്ടുകാരി കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വളരെ വിദഗ്ധനാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു വയസ്സു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് കോങ്കണ്ണ് വരാറുള്ള എന്റെ കുഞ്ഞിനെയും അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ ശിശുക്കള്‍ക്കായുള്ള പ്രത്യേക നേത്രരോഗവിദഗ്ധനെ കാണിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതോടൊപ്പം കുഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം കുറച്ച് മാസങ്ങളായി അവള് മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പാട്ടുകള്‍ കാണുന്നുണ്ടായിരുന്നു. കോങ്കണ്ണിന്റെ കാരണം അതല്ലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണിന് മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടമായതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കറിയാം അവരെ മൊബൈലില്‍നിന്നും അകറ്റി നിര്‍ത്തുക വളരെ പ്രയാസമാണെന്ന്. പലപ്പോഴും നമ്മള് തോറ്റുപോകും. ഇനി ചില രഹസ്യങ്ങള്‍ പറയാം. രഹസ്യമെന്നു പറയാന്‍ കാരണം ഇത് എഴുതുമ്പോള്പോലും എനിക്കും എന്റെ ഈശോയ്ക്കും മാതാവിനും മാത്രമേ ഇതിനെക്കുറിച്ച് അറിയുകയുള്ളു. എന്റെ കുഞ്ഞ് രാത്രി വളരെ വൈകിയാണ് ഉറങ്ങുക. അവളെ എടുത്തുകൊണ്ട് താരാട്ട് പാടി ഞാന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരാറുണ്ട്. ഓഫിസിലെ ജോലി, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കഴിഞ്ഞ് കുഞ്ഞിനെയുറക്കാനുള്ള ഈ തത്രപ്പാട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുറേ നേരം ഇങ്ങനെ നടന്നുകഴിയുമ്പോള്‍ ഒന്ന് ഇരിക്കാന്‍ കൊതി തോന്നും. പക്ഷേ ഇരിക്കാന്‍ അവള് സമ്മതിക്കില്ല. അര്‍ധരാത്രി കുഞ്ഞിനെ കരയിച്ചാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥരുടെ കുടുംബത്തിനും ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി സഹിക്കും. എന്നിട്ട് ഞാന്‍ അത് മാതാവിന്റെ കൈയില്‍ കൊടുക്കും. എന്തിനാണെന്നോ? നാളെ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് അവളുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ സാധിക്കാന്‍. അവളുടെ ജീവിതത്തില്‍ ഇച്ഛകളോട് 'നോ' പറയാന്‍ അവള്‍ക്ക് കരുത്ത് ലഭിക്കാനായി അവളുടെ അമ്മ ഇപ്പോള്‍ 'നോ' പറയുന്നു. എന്നിട്ട് മാതാവുവഴിയായി ഈശോയ്ക്കു നല്കുന്നു. ആത്മീയജീവിതത്തില്‍ ഇച്ഛകളോട് നോ പറഞ്ഞു പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയധികം ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നോ അത്രയധികം പരിശുദ്ധാത്മാവിന് എന്നില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അങ്ങനെയൊരു നോമ്പ് പോലും എടുക്കുകയുണ്ടായി. എന്തൊക്കെ ചെയ്യാന്‍ തോന്നുന്നോ അതിനോടെല്ലാം നോ പറയുക. ഏതായാലും കുഞ്ഞുനിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അവള്‍ക്കായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി കണ്ണിന്റെ കഥയിലേക്കു തിരിച്ചുവരാം. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "കുഞ്ഞ് ഫോണ്‍ നോക്കിയാല്‍ ഇസവാവയ്ക്ക് വാവു വന്നതുപോലെ കുഞ്ഞിനും വരും. അപ്പോള്‍ ഡോക്ടറങ്കിള്‍ മരുന്ന് തരും. കണ്ണ് നീറും." ഏതായാലും സംഗതി ഏറ്റു. മാസങ്ങള്‍ കടന്നുപോകുന്നു... പിന്നീട് ഇന്നുവരെ അവള് ഫോണില്‍ നോക്കിയിരുന്നിട്ടില്ല, ഫോണ്‍ വേണമെന്നു പറഞ്ഞ് വാശി പിടിച്ചിട്ടില്ല. ഞങ്ങള്‍ ഫോണ്‍ നോക്കുമ്പോള്‍ ഒന്ന് പാളി നോക്കിയിട്ട് ചോദിക്കും 'ഇതാരാ?' അത്രമാത്രം. ചിലപ്പോള്‍ ആത്മഗതം പറയുന്നതും കേള്‍ക്കാം... "ഇസവാവയ്ക്ക് വാവൂ... ഡോക്ടറങ്കിള്‍ മന്നു കൊത്തു... നീറും..." ചെറുപ്പത്തില്‍ ടി.വി കാണാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വഴക്കുപിടിച്ചിട്ടുള്ള എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇവള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന്. പക്ഷേ ഇന്നാണ് അവള്‍ക്കുവേണ്ടി എന്റെ ഇച്ഛകളെ നിയന്ത്രിച്ചിരുന്നതും അത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിരുന്നതും ഓര്‍മവന്നത്. അതെല്ലാം അവള്‍ക്ക് ഇന്ന് കൃപയായി ലഭിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കു തോന്നുകയാണ്. ഇത് വായിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യപൂര്ണയായ അമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോഴെല്ലാം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോകാറുണ്ട്. എന്നാലും എനിക്ക് മാതാവിനെ വിശ്വാസമാണ്. 'പെര്‍ഫക്ട് ആയതിനുശേഷം പുണ്യങ്ങള്‍ അഭ്യസിക്കുക എനിക്ക് സാധ്യമല്ല എന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ട് 'ഞാന്‍ ഇങ്ങനെയൊക്കെയാണ്' എന്ന് പറഞ്ഞ് എന്റെ നിസ്സഹായതയില്‍ സഹായത്തിനായി മാതാവിനെ നോക്കും. അപ്പോഴാണ് ഇങ്ങനെയുള്ള 'സൂത്രപ്പണികള്‍' ചെയ്യാനുള്ള കൃപ ലഭിക്കുന്നത്.ډ
By: Ans Jose
Moreലഹരിക്ക് അടിമയായതിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പുരോഹിതനുണ്ടായിരുന്നു വെനീസില്‍. ഒരു ശിക്ഷയും അദ്ദേഹത്തില്‍ കാര്യമായ മാറ്റം ഉണ്ടാക്കിയില്ല. അങ്ങനെയിരിക്കേ ഒരു സന്ധ്യയില്‍ ബാറിലിരുന്ന സമയത്ത് ആരോ വന്ന് തട്ടിവിളിച്ചു. "പുതിയ മെത്രാന് നിങ്ങളെ കാത്ത് പുറത്ത് നില്പുണ്ട്!" വെറുതെ പറയുന്നതാണെന്ന് പറഞ്ഞ് അദ്ദേഹം അടുത്ത കുപ്പിയില്നിന്നും ഗ്ലാസിലേക്ക് പകരാന്‍ തുടങ്ങി. അപ്പോഴാണ് തോളില്‍ ആരുടെയോ കൈയമരുന്നത് അറിഞ്ഞത്. വാസ്തവമായും മെത്രാന്തന്നെ. കര്‍ദിനാള്‍ റോണ്‍കാളി. പുറത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. പള്ളിമേടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കസേരയില്‍ അയാളെ ഇരുത്തിയിട്ട് മെത്രാന് മുട്ടുകുത്തി, കുമ്പസാരിക്കാന്‍. എന്റെ പിഴയെന്ന് ചൊല്ലിക്കൊണ്ട് ആശീര്‍വാദത്തിനായി കാത്തുനില്ക്കുന്ന ഈ വന്ദ്യദേഹത്തിന്റെ മീതെ ചെറുപ്പക്കാരന് വൈദികന്റെ കണ്ണീര് വീഴാന്‍ തുടങ്ങി. ആശീര്‍വാദം സ്വീകരിച്ച് എഴുന്നേറ്റപ്പോള്‍ അയാളെ ചേര്‍ത്തുപിടിച്ച് മെത്രാനച്ചന് പറഞ്ഞു, "ഇതിനാണ് മകനേ, ദൈവം നിന്നെ തെരഞ്ഞെടുത്തത്." ഈ മെത്രാനച്ചനാണ് പിന്നീട് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പയായിത്തീര്‍ന്നത്. അന്ന് ആ വൈദികന് തന്നെത്തന്നെ കണ്ടെത്താന്‍ തുടങ്ങി. പട്ടത്തിന്റെ തൈലംകൊണ്ട് ഒരാളെ പുരോഹിതനാക്കാന്‍ കഴിയും, പക്ഷേ യഥാര്‍ത്ഥ പൗരോഹിത്യത്തിലേക്ക് വളരാന്‍ അയാള്‍ എത്രയോ അധ്വാനിക്കണം. അഭിഷേകം ഒന്നിന്റെയും അവസാനമല്ല, ആരംഭമാണ്. കൃപാവരങ്ങള്‍ വന്നുചേരുന്നവയാണ്, എന്നാല്‍ കൃപയുടെ ഉറവിടത്തെ കണ്ടെത്താന്‍ നിരന്തരം യാത്ര ചെയ്യണം. ആത്മീയയാത്രയില്‍ വന്നുചേരുന്ന ചിലതില്‍ മതിമറന്നുപോയാല്‍, നിങ്ങള്‍ക്ക് നിങ്ങളുടെ വിളിയും നിയോഗവും നഷ്ടമായേക്കാം. ഇതറിയാന്‍ സാവൂളിന്റെ ജീവിതം ധ്യാനിക്കുക. ബെഞ്ചമിന്‍ ഗോത്രത്തിലെ കിഷിന്റെ മകനാണ് അവന്. നഷ്ടമായ കഴുതകളെ തേടിപ്പിടിക്കാന്‍ പറഞ്ഞുവിട്ടതാണ് അവനെ. കൂട്ടത്തില്‍ രണ്ട് വേലക്കാരെയും അപ്പന് അയച്ചു. അന്വേഷണം ഏതാണ്ട് വഴിമുട്ടി. അപ്പോഴാണ് ആ നാട്ടിലെ ഒരു ദീര്‍ഘദര്‍ശിയെ കണ്ടാല്‍ കാര്യം നടക്കുമെന്നറിഞ്ഞത്. അത് സാമുവലായിരുന്നു. വഴിയില്‍വച്ചുതന്നെ ദൈവപുരുഷനെ കണ്ടുമുട്ടി. കാര്യം അവതരിപ്പിക്കുംമുമ്പുതന്നെ നഷ്ടമായ കഴുതകളെ ഓര്‍ത്ത് ദുഃഖിക്കേണ്ടെന്നും തനിക്കൊപ്പം വരികയെന്നുമായിരുന്നു സാമുവല്‍ പറഞ്ഞത്. പിന്നെ നടന്നത് സാവൂളിന് ചിന്തിക്കാന്‍പോലും പറ്റാത്ത കാര്യങ്ങളായിരുന്നു. കര്‍ത്താവ് തന്റെ ജനത്തിന്റെ ഭരണാധികാരിയായി നിന്നെ നിയോഗിച്ചിരിക്കുന്നു എന്നുപറഞ്ഞ് അഭിഷേകം ചെയ്യാനൊരുങ്ങുകയാണ് സാവൂളിനെ. അവന് അന്വേഷിച്ചിറങ്ങിയത് കഴുതയെയായിരുന്നു. അവനെ തേടിയെത്തിയത് രാജകിരീടവും അഭിഷേകതൈലവും. അപ്പുറത്ത് സാമുവലും ഒരന്വേഷണത്തിലായിരുന്നു. ദൈവനിവേശിതമായൊരു അന്വേഷണം. ദൈവജനത്തെ നയിക്കാന്‍ ഒരു രാജാവിനെ വേണം. സത്യത്തില്‍, രാജാവുമൂലം നിങ്ങള്‍ ഏറെ വിലപിക്കും (1 സാമുവല്‍ 8/18) എന്ന് ദൈവം മുന്നറിയിപ്പ് നല്‍കിയിട്ടും, ജനം രാജാവിനായി മുറവിളി കൂട്ടി. "ഞങ്ങള്‍ക്കും മറ്റുള്ള ജനതകള്‍പോലെ ആകണം. ഞങ്ങളുടെ രാജാവ് ഞങ്ങളെ ഭരിക്കുകയും നയിക്കുകയും ഞങ്ങള്‍ക്കുവേണ്ടി പടവെട്ടുകയും ചെയ്യണം" (1 സാമുവല്‍ 8/20) സാമുവലിന്റെ നിയോഗം രാജാവിനെ കണ്ടെത്തി അഭിഷേകം ചെയ്യുക എന്നതായിരുന്നു. ഇസ്രായേലില്‍ സാവൂളിനെക്കാള്‍ കോമളനായി ആരുമില്ലെന്നാണ് പറയുക. എന്നിട്ടും സാവൂള്‍ പതറി. ദൈവസ്വരം കേള്‍ക്കുന്നതില്‍ പാടേ പരാജയപ്പെട്ടു. രാജകീയസ്ഥാനവും നഷ്ടമായി. ശരിയാണ്, കഴുതയെ തേടിയിറങ്ങിയവന് രാജാവായി. പക്ഷേ അതില്‍ അവന്റെ അന്വേഷണവും ആത്മീയയാത്രയും ഒടുക്കിയതുകൊണ്ട് അവന്റെ ജീവിതം തകര്‍ന്നുപോയി. അയാളിലെത്തിയ അഭിഷേകം സകലതുമെന്ന് തെറ്റിദ്ധരിച്ചു. അഭിഷേകത്തിനൊത്തവിധം ഉയരാനോ ദൈവത്തെ തേടാനോ അവനായില്ല. തന്നെത്തന്നെ കണ്ടെത്താന്‍ സാമുവലിന്റെ അഭിഷേകതൈലത്തിനാവില്ല എന്ന് അവന് അറിയാതെ പോയത് എന്തുകൊണ്ടാണ്? "നാം ദൈവത്തിന്റെ കൈകളിലാണ്; ദൈവം നമ്മുടെ കൈകളിലല്ല;" ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പറയുന്നു. അതുകൊണ്ട് ആന്തരികതീര്‍ത്ഥാടനം നാം എന്നും നടത്തിക്കൊണ്ടേയിരിക്കണം. അഭിഷേകത്തിലുയര്‍ന്ന് ചലിച്ചവര്‍ എന്തുകൊണ്ട് തകര്‍ന്ന് വീണുപോയി എന്ന് നാം ചോദിക്കാറില്ലേ? കൃപാവരങ്ങളുടെ സാന്നിധ്യം വെളിവായവന്‍ ഇത്രമേല്‍ അധഃപതിച്ചതെന്തേ? ജനത്തെ ധീരമായി നയിച്ചുകൊണ്ടിരുന്നവന്‍ ഭ്രഷ്ടനാക്കപ്പെട്ടതെന്തേ? ജീവിതയാത്രയില്‍ നമ്മില്‍ പലതും വന്നുചേരും. പദവിയും അംഗീകാരവും കൃപകളും ഒക്കെ. ദൈവവഴിയിലെ യാത്രയില്‍ വച്ചുനീട്ടപ്പെടുന്ന ഇവയൊന്നും യാത്രയുടെ ഒടുക്കമല്ല, അന്വേഷണത്തിന്റെ മറുപടിയുമല്ല. നല്കപ്പെടുന്ന ദാനങ്ങളില് അധികമായി അഭിരമിക്കാതെ അവയെ വകഞ്ഞുമാറ്റിനിര്‍ത്തി ദൈവത്തെ തേടുക, ആ നിതാന്തസൗന്ദര്യത്തെ. സന്യാസം ലക്ഷ്യമാക്കിയെത്തുന്ന അര്‍ത്ഥികളോട് വിശുദ്ധ ബനഡിക്റ്റ് പറയും, "നീ ദൈവത്തെമാത്രമാണ് അന്വേഷിക്കുന്നതെങ്കില്‍ പ്രവേശിക്കുക." സന്യാസവും പൗരോഹിത്യവും ആത്മീയയാത്രയുടെ അവസാനമല്ല. അതുപോലെതന്നെ, വിവാഹവും ഏകസ്ഥജീവിതവും ആത്മീയപ്രയാണത്തിലെ ചില ദാനങ്ങളാണ്. ദാനങ്ങളില് കുരുങ്ങി, ഏറ്റവും പ്രധാനപ്പെട്ടവ തള്ളിമാറ്റുമ്പോള്‍ നാമും സാവൂളാകും. കഥയുടെ ഒടുക്കം നാമിങ്ങനെ ചിന്തിച്ചേക്കും, കിഷിന്റെ മകന് രാജാവായി. പക്ഷേ അവന് അവനാകാന്‍ കഴിഞ്ഞില്ല. ദൈവപൈതലായി വളര്‍ന്നില്ല. അഭിഷേകം കിട്ടി. പക്ഷേ, ലക്ഷ്യത്തില്‍ എത്തിച്ചേരാനായില്ല. ക്രിസ്ത്യാനിയായി എണ്ണപ്പെടാന്‍ മാമ്മോദീസ മതിയാകും. പക്ഷേ ആത്മസ്ഥിതി പുസ്തകത്തിലെ പേര് ജീവന്റെ പുസ്തകത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മാമ്മോദീസ കഴിഞ്ഞുള്ള ജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. നിതാന്തമായ പരിശ്രമവും അധ്വാനവും കൂടിയേ തീരൂ. പരിപൂര്‍ണതയ്ക്കായുള്ള പ്രയാണത്തിലാണ് നാം. അതിനിടെ അഭിഷേകതൈലവുമായി ദൈവപുരുഷര്‍ വന്ന് നമ്മെ പൂശിയേക്കാം. യാത്രയെ ത്വരിതപ്പെടുത്താന്‍ നല്കപ്പെടുന്ന ചില സമ്മാനപ്പൊതികളാണവ. അവയില്‍ ചടഞ്ഞിരുന്നാല്‍ നമ്മുടെ ഗതിമാറും. ഓ ദൈവമേ, നിന്നെമാത്രം തേടാന്‍, എന്നെ അനുവദിക്കണമേ. ജീവിതവഴികളില്‍ വന്നുചേരുന്ന കൃപാദാനങ്ങളില്‍ മനസുടക്കാന്‍ നീയൊരിക്കലും അനുവദിക്കരുതേ. നിന്നില്‍ ഒന്നാകുവോളം എന്റെ പ്രാണന് നിനക്കായിമാത്രം ദാഹിക്കട്ടെ. ആമ്മേന്‍.
By: Father Roy Palatty CMI
Moreഡൊമീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭീകര ഭരണകാലത്ത് റോമാ സാമ്രാജ്യത്തില്‍ കഠിനമായ ഒരു മതമര്‍ദനമുണ്ടായി. ചക്രവര്‍ത്തി ഇപ്രകാരം ഒരു ആജ്ഞ പുറെ പ്പടുവിച്ചു. തന്റെ സാമ്രാജ്യത്തില്‍പെട്ട എല്ലാവരും 'ഞങ്ങളുടെ കര്‍ത്താവും ഞങ്ങളുടെ ദൈവവും' എന്നു വിളിച്ച് ചക്രവര്‍ത്തിയെ ആരാധിക്കണം. അതിന് വിസമ്മതിച്ച ഏഷ്യാ മൈനറിലെ ക്രൈസ്തവ സമൂഹങ്ങളെ ചക്രവര്‍ത്തി രൂക്ഷമായ പീഡനങ്ങള്‍ക്ക് വിധേയരാക്കി. ചക്രവര്‍ത്തിയുടെ ആജ്ഞപ്രകാരം പട്ടാളക്കാരുടെ വാള് അനേകം ക്രിസ്ത്യാനികളുടെ ജീവനൊടുക്കി. ക്രൈസ്തവരെന്ന് സംശയിക്കപ്പെട്ട പലരെയും തടങ്കലില്‍ അടച്ചു. അവരില്‍ ചിലരെ നാടുകടത്തി. നാടുകടത്തപ്പെട്ട സ്ഥലങ്ങളില്‍ അവര്‍ കഠിനമായ അടിമവേല ചെയ്തു. അങ്ങനെ നാടുകടത്തപ്പെട്ടവരുടെ കൂടെ യേശുവിന്റെ അരുമ ശിഷ്യനായ യോഹന്നാനും ഉണ്ടായിരുന്നു. പാത്മോസ് എന്ന ദ്വീപിലേക്കാണ് യോഹന്നാന് നാടുകടത്തപ്പെട്ടത്. പാറമടകളില്‍ അടിമവേല ചെയ്തുകൊണ്ടിരുന്ന യോഹന്നാന്റെ ജീവിതം അതികഠിനമായ പ്രതികൂലങ്ങളിലൂടെ കടന്നുപോയി. പാത്മോസിലെത്തിയ യോഹന്നാന് മറ്റു ക്രിസ്തുശിഷ്യന്മാരുമായുള്ള കൂട്ടായ്മ നഷ്ടെപ്പട്ടു. ഏഷ്യാ മൈനറിലെ മറ്റു ക്രൈസ്തവ കൂട്ടായ്മകളുമായുള്ള ബന്ധവും അവിടെ നിന്നും ലഭിച്ചിരുന്ന താങ്ങും നഷ്ടപ്പെട്ടു. ഇങ്ങനെ ഏകനായി, അന്യനായി, പരദേശിയായി, അടിമയായി, കഷ്ടതയുടെ ചൂളയില്‍ ഉരുകുന്ന കാലഘട്ടത്തിലാണ് പാത്മോസ് ദ്വീപില്‍വച്ച് യോഹന്നാന് വെളിപാടിന്റെ പ്രകാശം നല്കപ്പെട്ടത്. വെളിപാടിന്റെ രഹസ്യ ങ്ങള് ലോകത്തിലെ സകല വിശ്വാസികള്‍ ക്കും കാലത്തിന്റെ അവസാനംവരെ വെളിെപ്പടുത്തി കൊടുക്കുവാന്‍വേണ്ടി യോഹന്നാന് ദൈവം ദര്‍ശനമേകിയ സ്ഥലമായിരുന്നു പാത്മോസ് ദ്വീപ്. അവിടെ യോഹന്നാന് ഒറ്റപ്പെട്ടവനായിരുന്നു. സ്വസഹോദരങ്ങളില്‍ നിന്നും വെട്ടിമാറ്റപ്പെട്ടവനായിരുന്നു, ആട്ടിപ്പായിക്കപ്പെട്ടവനായിരുന്നു. ഭീകരമായ ഏകാന്തതയും കഠിനാധ്വാനവും പീഡനങ്ങളുംമൂലം അദ്ദേഹം ദുര്‍ബലനും ഭയചകിതനുമായിരുന്നു. വെളിപാടിന്റെ പുസ്തകത്തിലെ പ്രതി പാദ്യങ്ങള്ക്കിടയില് മറ്റു മനുഷ്യരുടെയോ ശിഷ്യന്മാരുടെ പഠനങ്ങളുടെയോ സ്വാധീനം ലവലേശമില്ലാതിരിക്കുവാന്വേണ്ടിയാണ് യോഹന്നാന് ദൈവം പാത്മോസില്‍ ഒറ്റെപ്പടലും ഏകാന്തതയും കഠിനസഹനങ്ങളും അനുവദിച്ചത്. യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും ദൈവത്തിന്റെ മഹത്തരമായ പദ്ധതിയാണ് അതിലൂടെ നിറവേറ്റെപ്പട്ടത്. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8:28). പാത്മോസ് നമ്മുടെ ജീവിതത്തില്‍ പാത്മോസ് അനുഭവം ഒരു ഒറ്റപ്പെട്ട സംഭവമല്ല. നമ്മുടെയൊക്കെ ജീവിതത്തി ലും കടന്നുവരാനിടയുള്ളതും നമ്മളില്‍ പലരും കടന്നുപോയിട്ടുള്ളതുമായ ഒരു വിശ്വാസക്കടമ്പയാണ് പാത്മോസ് അനുഭവം. നമ്മളനുഭവിച്ചുകൊണ്ടിരുന്ന എല്ലാ സുരക്ഷിതത്വത്തില്‍നിന്നും നമ്മെ വേര്‍പെടു ത്തി, ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അടിമവേലയുടെയും വഴികളിലൂടെ ദൈവം ഒരുപക്ഷേ നമ്മെ നയിച്ചെന്നിരിക്കും. അവഗണനയും വെട്ടിമാറ്റലും ആട്ടിപ്പായിക്കലും തിരസ്കരണവുമെല്ലാം ഈ കാലഘട്ടത്തിൽ നമുക്ക് നേരിടേണ്ടി വന്നേക്കാം. ഇതുവരെയുള്ള ജീവിതത്തില്‍ പലവട്ടം ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ളവരാകാം നമ്മളിൽ പലരും . കൂട്ടായ്മ്മകൾ വിശ്വാസജീവിതത്തിന് അനിവാര്യമാണ്. എന്നാല്‍ പാത്മോസിലെ യോഹന്നാന് എല്ലാ ക്രിസ്തീയ കൂട്ടായ്മകളില്‍നിന്നും അകറ്റപ്പെട്ടവനായിരുന്നു. ഒരു ക്രിസ്തീയ കൂട്ടായ്മയുമായി ബന്ധപ്പെട്ടു പോകാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്ന അവസ്ഥകള്‍ നമ്മുടെ ജീവിതത്തിലുമുണ്ടാകാം. പതറിപ്പോകരുത് യോഹന്നാനോടു ദൈവം സംസാരിച്ചതുപോലെ ദൈവം നമ്മളോട് വ്യക്തിപരമായി സംസാരിക്കുന്ന നിമിഷങ്ങ ളായിരിക്കും ഈ ഒറ്റപ്പെടലിന്റെ നിമിഷങ്ങള്‍. നമ്മുടെ മുമ്പില്‍ നിലനില്‍ക്കുന്ന വിലക്കുകളും വിലങ്ങുകളും മാറ്റിനിറുത്തലുമെല്ലാം ഏകാന്തതയുടെ വിജനതയിലേക്ക് നമ്മെ നയിക്കുന്ന ദൈവത്തിന്റെ മനോഹരമായ പദ്ധതികളാണ്. വിജനതകളില്‍, ഏകാന്തതകളിൽ , ദൈവം നമ്മുടെ അടുത്തുവരും. നമ്മളോട് ഹൃദ്യമായി സംസാരിക്കും. അവിടുത്തെ രഹസ്യങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരും. "ഞാന്‍ അവളെ വശീകരിച്ച് വിജനപ്രദേശത്തേക്ക് കൊണ്ടുവരും. അവളോട് ഞാന്‍ ഹൃദ്യമായി സംസാരിക്കും. അവിടെ വച്ച് ഞാന്‍ അവള്‍ക്ക് അവളുടെ മുന്തിരിത്തോട്ടങ്ങൾ നല്‍കും" (ഹോസിയ 2:14-15). പില്ക്കാലത്ത് നമുക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കാരണമായിത്തീരുന്ന ഉന്നതങ്ങളായ ദൈവകൃപകളും ദൈവാനുഗ്രഹങ്ങളും തന്ന് ദൈവം നമ്മെ ഉയര്‍ത്തുന്ന അവസരങ്ങളായിരിക്കും പാത്മോസ് അനുഭവത്തിലൂടെ നമ്മെ കടത്തിവിടുന്ന സമയങ്ങള്‍. തടവറകളും ദൈവപദ്ധതികള്‍ "ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം" (1 കോറിന്തോസ് 9:16) എന്ന് സുവിശേഷതീക്ഷ്ണതയാല്‍ എഴുതിവച്ചവനാണ് വിശുദ്ധ പൗലോസ് ശ്ലീഹാ. കര്‍ത്താവിനോടുള്ള സ്നേഹത്തെപ്രതിയും സുവിശേഷത്തെപ്രതിയും ദൈവരാജ്യത്തെപ്രതിയും കത്തിജ്വലിച്ചവന്‍! എന്നാല്‍ പൗലോസ് ശ്ലീഹാ ആഗ്രഹിച്ചതുപോലുള്ള ഒരു പ്രഘോഷണ പരമ്പരയല്ല അദ്ദേഹത്തിന്റെ പ്രഘോഷണ ജീവിതത്തില്‍ ഉണ്ടായത്. സുവിശേഷവേലകള്ക്കിടയില് അനേകം പ്രതിസന്ധികളിലൂടെയും പീഡനങ്ങളിലൂടെയും പൈശാചികമായ തടസങ്ങളിലൂടെയും കാരാഗൃഹവാസങ്ങളിലൂടെയും മരണകരമായ പീഡാനുഭവങ്ങളിലൂടെയും അദ്ദേഹം കടന്നുപോയി. ക്രിസ്തുവിനെ അറിഞ്ഞ കാലം മുതല്‍ തന്റെ മുഴുവന്‍ ശക്തിയോടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചുവെങ്കിലും താന്‍ സ്വീകരിച്ച വിശ്വാസത്തെ പ്രഘോഷിക്കാന്‍ കഴിയാതെ ജീവിതത്തിന്റെ നല്ലൊരു പങ്ക് അദ്ദേഹത്തിന് തടവറകളിലടക്കപ്പെട്ട് കഴിയേണ്ടിവന്നു. എന്നാല്‍ പൗലോസ് ശ്ലീഹാ അടയ്ക്കപ്പെട്ട തടവറകള്‍ ദൈവത്തിന്റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമായിരുന്നു . ആ തടവറകളില്വച്ചാണ് പൗലോസ് ശ്ലീഹാ തന്റെ വിലയുറ്റ ലേഖനങ്ങളില്‍ അധികപങ്കും രചിച്ചിട്ടുള്ളത്. ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ വിളി ലഭിച്ച ഒരു വ്യക്തിക്ക് എന്തു കാരണത്താലുമാകട്ടെ ക്രിസ്തുവി നെ പ്രഘോഷിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയെന്നത് പ്രഥമ ദൃഷ്ടിയില് ഒരു വലിയ ദൗര്‍ഭാഗ്യം തന്നെയാണ്. എന്നാല്‍ കഴുകനെക്കാള്‍ കാഴ്ചയുള്ള കര്‍ത്താവിന്റെ കണ്ണുകള്‍ കാലത്തിന്റെ അന്ത്യംവരെ അതായത് ലോകാവസാനംവരെ ബൈബിൾ കൈയിലെടുക്കുന്ന ഓരോ വ്യക്തിയോടും തന്റെ ലേഖനങ്ങളിലൂടെ സുവിശേഷം പറയുന്ന വളരെ വിശാലമായ സുവിശേഷവേലയാണ് പൗലോസ് ശ്ലീഹായ്ക്ക് തുറന്നുകൊടുത്തത്. ഒരുപക്ഷേ തന്റെ ലേഖനങ്ങള്‍ വിവിധ സഭകള്‍ക്കുവേണ്ടി എഴുതിയ ആ കാലഘട്ടത്തില്‍ അദ്ദേഹം ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല കാലത്തിന്റെ അവസാനംവരെ ബൈബിളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള വഴിയാണ് പിതാവായ ദൈവം അദ്ദേഹത്തിനുവേണ്ടി ഒരുക്കിയതെന്ന്. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു" (റോമാ 8:28). നിങ്ങളും തടവറയിലോ? അതിനാല്‍ തടവറയുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന പ്രിയ സഹോദരങ്ങളേ, മനസ്സുമടുത്ത് നിരാശക്കടിമപ്പെടരുത്. നിങ്ങള്‍ കടന്നുപോകുന്ന ഈ തടവറയും ദൈവത്തിന്റെ മഹോന്നതമായ പദ്ധതിയുടെ ഭാഗമാണ്. ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ കഴിയാതെ, അതിന് അനുമതിയില്ലാതെ നിങ്ങളിന്നു ഞെരുങ്ങുകയാണോ? ഭയപ്പെടേണ്ട. നിങ്ങളുടെ സുവിശേഷ തീക്ഷ്ണതയെ ദൈവം തന്റെ കണ്ണിലെ കൃഷ്ണമണിപോലെ കാണുകയും യേശുവിനെ പ്ര ഘോഷിക്കുവാന്‍ കഴിയാത്ത നിങ്ങളുടെ തടവറയനുഭവങ്ങളെ വലിയ നന്മയ്ക്കായി, അനേക ആത്മാക്കളുടെ രക്ഷയ്ക്കായി, പരിണമിപ്പിക്കുകതന്നെ ചെയ്യും. ഇനിയും ഒരുപക്ഷേ നിങ്ങളുടെ തെറ്റുകള്മൂലംതന്നെയായിരിക്കും നിങ്ങള്‍ക്ക് ഈ തടവറയനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളത്. എങ്കിലും കലങ്ങരുത്. ഒരു തടവുപുള്ളിക്കുവേണ്ടി മരിച്ചവനാണ് യേശു. ബറാാസ് എന്ന കലാപകാരിയും കൊലപ്പുള്ളിയുമായ തടവുപുള്ളിക്ക് പകരമായി മരിച്ച (മത്തായി 27:15-26) കര്‍ത്താവായ യേശു നിന്റെ തടവറയില്‍ നിന്നോടൊപ്പമുണ്ട്. അവിടുന്ന് നിനക്ക് പകരമായിക്കൂടിയാണ് മരിച്ചത്. നീ അവനില്‍ വിശ്വസിച്ചുകൊണ്ട് അവന്റെ നാമത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് അവനെ കര്‍ത്താവും രക്ഷിതാവുമായി സ്വീകരിക്കുമെങ്കില്‍ നിന്റെയീ തടവറയനുഭവത്തെയും അവിടുന്ന് വലിയ നന്മയ്ക്കായി പരിണമിപ്പിക്കും. കഠിനസഹനങ്ങളും ദൈവപദ്ധതികള്‍ ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടും ക്രിസ്തുവിനെ പ്രഘോഷിച്ചുകൊണ്ടും ചുറ്റിസഞ്ചരിച്ച ക്രിസ്തു ശിഷ്യന്മാരുടെ ജീവിതവും അത്ഭുതങ്ങളും അടയാളങ്ങളും നിറഞ്ഞതായിരുന്നു. ഒപ്പംതന്നെ അത് സദാ സഹനപൂരിതവുമായിരുന്നു. തങ്ങളുടെ സഹനജീവിതെത്തക്കുറിച്ച് പൗലോസ് ശ്ലീഹാ ഇപ്രകാരം പറയുന്നു: "ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെ പ്രതി സന്തുഷ്ടനാണ്" (2 കോറിന്തോസ് 12:10). യോഹന്നാന് ശ്ലീഹാ ഒഴികെയുള്ള എല്ലാ ശിഷ്യന്മാരും രക്തസാക്ഷികളായിട്ടാണ് മരിക്കാനിടവന്നത്. എന്നാല്‍ ഇതിനെക്കാള്‍ വലിയൊരു കാര്യമുണ്ട്. ക്രിസ്തുവിന്റെ ശിഷ്യന്മാര് എല്ലാവരും ജീവിക്കുന്ന രക്തസാക്ഷികളായിരുന്നു എന്നതാണത്. ഒരു നിമിഷംകൊണ്ടോ ഒരു മണിക്കൂര്‍കൊണ്ടോ ഉള്ള രക്തം ചിന്തിയുള്ള മരണമോ അതോ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന രക്തം ചിന്താതെയുള്ള രക്തസാക്ഷിത്വമോ? ഏതാണ് കൂടുതല്‍ ക്ലേശകരം? രണ്ടും ക്ലേശ കരംതന്നെ. എന്നാല്‍ രണ്ടാമത്തേതാണ് കൂടുതല്‍ ക്ലേശകരമെന്ന് തോന്നിപ്പോകുന്നു. ക്രിസ്തുശിഷ്യരില്‍ ഈ രണ്ടു രക്തസാക്ഷിത്വവും കൂടിച്ചേര്‍ന്നു നിലകൊണ്ടിരുന്നു. പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നു. "ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്നാശരാകുന്നില്ല. പീഡിപ്പിക്കപ്പെടു ന്നു; എങ്കിലും പരിത്യക്തരാകുന്നില്ല. അടിച്ചുവീഴ്ത്തപ്പെടുന്നു; എങ്കിലും നശിപ്പിക്കപ്പെ ടുന്നില്ല. യേശുവിന്റെ ജീവന് ഞങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷമാകുന്നതിന് അവിടുത്തെ മരണം ഞങ്ങള്‍ എല്ലായ്പോഴും ശരീരത്തില്‍ സംവഹിക്കുന്നു. ഞങ്ങളുടെ മര്‍ത്യശരീരത്തില്‍ യേശുവിന്റെ ജീവന് പ്രത്യക്ഷമാകേണ്ടതിന് ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോൾ യേശുവിനെ പ്രതി സദാ മരണത്തിന് ഏല്പിക്കപ്പെടുന്നു. തന്നിമിത്തം, ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു" (2 കോറിന്തോസ് 4:8-12). ഒരു ജീവിക്കുന്ന രക്തസാക്ഷിയുടെ വാക്കുകളാണ് മുകളില്‍ നമ്മള് വായിച്ചത്. ഈ ജീവിക്കുന്ന രക്തസാക്ഷിത്വം എന്തിനുവേണ്ടി എന്ന വിശദീകരണം വളരെ പ്രത്യാശാജനകമാണ്. 'തന്മൂലം ഞങ്ങളില്‍ മരണവും നിങ്ങളില്‍ ജീവനും പ്രവര്‍ത്തിക്കുന്നു.' അനേകര്‍ക്ക് ക്രിസ്തുവിന്റെ ജീവന് പകര്‍ന്നു കൊടുക്കാന്വേണ്ടിയുള്ളതായിരുന്നു ഈ ജീവിക്കുന്ന രക്തസാക്ഷിത്വം! ഒരു ജീവിക്കുന്ന രക്തസാക്ഷി ക്രിസ്തുവിന്റെ ജീവനെത്തന്നെയാണ് തന്റെ തീവ്രസഹനങ്ങളിലൂടെ ഈ ലോകത്തിലേക്കും സഭയിലേക്കും ഒഴുക്കുന്നത്. "സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാന്‍ നികത്തുന്നു" (കൊളോസോസ് 1:24) എന്നു പറഞ്ഞ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതും മറ്റൊന്നല്ല. ഇതുപോലുള്ള ജീവിക്കുന്ന രക്തസാക്ഷികള്‍ ഇന്നും സഭയില്‍ ധാരാളമുണ്ട്. വൈദികരിലും സമര്‍പ്പിതരിലും മാത്രമല്ല അല്മായരിലും ഇവര്‍ ധാരാളമായുണ്ട്. പ ക്ഷേ ആരുംതന്നെ അവരെ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. അവര്‍ക്കുള്ള പ്രതിഫലം ദൈവത്തില്‍നിന്നുമാത്രം ലഭിക്കേണ്ടതിനായി ഒരുപക്ഷേ തിരിച്ചറിയപ്പെടാന്‍ ദൈവം അനുവദിക്കാത്തതുകൊണ്ടുമാകാം ആരും അവരെ തിരിച്ചറിയാത്തത്. 'ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു.'
By: Stella Benny
Moreതലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക. കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല. ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു. ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി. മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു. ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: George Joseph
Moreകുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, "ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?" "അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം." അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, "അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?" "അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?" "ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,"ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ 'അറിവില്ലായ്മ' സമ്മതിച്ചു. "ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മര്‍ക്കോസ് 10/14)ڔ
By: Shalom Tidings
More