Home/Evangelize/Article
Trending Articles
അന്ന് സന്യാസസമൂഹത്തിന്റെ കുമ്പസാരദിവസമായിരുന്നു. ഞാന്‍ കുമ്പസാരിക്കാന്‍ പോയപ്പോള്‍ എന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞു, ആ വൈദികന് (ഫാ. സൊപോച്കോ) കര്‍ത്താവ് നേരത്തേ എന്നോട് പറഞ്ഞ അതേ വാക്കുകള്‍തന്നെ എന്നോട് ആവര്‍ത്തിച്ചു.
അദ്ദേഹം പറഞ്ഞ ജ്ഞാനവചസുകള്‍ ഇങ്ങനെയായിരുന്നു, “ദൈവതിരുമനസ് നിവര്‍ത്തിയാക്കുന്ന മൂന്ന് രീതികളുണ്ട്; ഒന്ന്, ബാഹ്യമായ അനുഷ്ഠാനങ്ങളെ സംബന്ധിച്ചുള്ള എല്ലാ നിയമങ്ങളും ചട്ടങ്ങളും ആത്മാവ് നിവര്‍ത്തിക്കുന്നു. രണ്ട്, ആന്തരികമായ പ്രേരണകളെ ഉള്‍ക്കൊണ്ടുകൊണ്ട് ആത്മാവ് വിശ്വസ്തതയോടെ അവയെ പാലിക്കുന്നു. മൂന്നാമത്, ആത്മാവ് തന്നെത്തന്നെ ദൈവതിരുമനസിന് വിട്ടുകൊടുത്തുകൊണ്ട്, സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ ദൈവത്തെ അനുവദിക്കുന്നു. ദൈവം തന്റെ ഇഷ്ടപ്രകാരം അതിനോട് പ്രവര്‍ത്തിക്കുന്നു. അവിടുത്തെ കരങ്ങളില്‍ ഇണക്കമുള്ള ഉപകരണമായി അത് തീരുന്നു.” ദൈവതിരുമനസ് നിറവേറ്റുന്നതില്‍ രണ്ടാം ഗണത്തിലാണ് ഞാന്‍ ഉള്‍പ്പെടുന്നതെന്നും ഇനിയും മൂന്നാം ഗണത്തിലേക്ക് എത്തിയിട്ടില്ലെന്നും അതിനായി പരിശ്രമിക്കണമെന്നും ആ വൈദികന് പറഞ്ഞു. ഈ വാക്കുകള്‍ എന്റെ ആത്മാവില്‍ തുളഞ്ഞുകയറി. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ സംഭവിക്കുന്നവയെപ്പറ്റി പലപ്പോഴും വൈദികന് ദൈവം പരിജ്ഞാനം നല്‍കുന്നതായി ഞാന്‍ വ്യക്തമായി മനസിലാക്കുന്നു. ഇത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. മറിച്ച്, ഇപ്രകാരമുള്ള വ്യക്തികളെ ദൈവം തിരഞ്ഞെടുത്തതിന് ഞാന്‍ നന്ദി പറയുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് (443-444)
Shalom Tidings
സിയന്നയിലെ വിശുദ്ധ കാതറിന് ഒരിക്കല്‍ ഒരു ധ്യാനഗുരു തെരുവിലൂടെ നടക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ ചുംബിച്ചു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവള് ഇങ്ങനെ മറുപടി നല്കി, "പ്രസാദവരത്തില്‍ ആയിരിക്കുന്ന ഒരു ആത്മാവിന്റെ സൗന്ദര്യം ദൈവം എനിക്ക് കാണിച്ചുതന്നു. അന്നുമുതല്‍ ആത്മാക്കളുടെ രക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നവരോട് എനിക്ക് വലിയ ആദരവാണ്. അതിനാല്‍ അവരുടെ പാദങ്ങളെ സ്പര്‍ശിച്ച പൊടിപോലും ചുംബിക്കുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു!" "നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു"ڔ(യാക്കോബ് 4/5).
By: Shalom Tidings
Moreവിശുദ്ധ അല്‍ഫോന്‍സ് ലിഗോരി ഒരിക്കല്‍ വളരെ ഭക്തയായ ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് പറഞ്ഞു. അപമാനിക്കപ്പെടുകയോ ദ്രോഹിക്കപ്പെടുകയോ ചെയ്യുമ്പോഴൊക്കെ ദിവ്യകാരുണ്യത്തിന്റെ സവിധത്തിലേക്ക് ഓടിച്ചെല്ലുന്ന ശീലമുണ്ടായിരുന്നു അവള്‍ക്ക്. സക്രാരിക്കുമുമ്പില്‍ മുട്ടുകുത്തി അവള് പറയും, "ഓ എന്റെ ദൈവമേ, ഞാന്‍ വളരെ ദരിദ്രയായതുകാരണം അമൂല്യമോ വിലപിടിപ്പുള്ളതോ ആയ എന്തെങ്കിലും അങ്ങേക്ക് സമര്‍പ്പിക്കാന്‍ എനിക്ക് സാധിക്കില്ല. അതിനാല്‍ എനിക്കിപ്പോള്‍ കിട്ടിയ ഈ കൊച്ചുസമ്മാനം അങ്ങേക്ക് കാഴ്ചവയ്ക്കുന്നു." വിശുദ്ധന് തുടര്‍ന്ന് ഉദ്ബോധിപ്പിക്കുന്നു, അതിനാല്‍ ക്രിസ്തീയ ആത്മാവേ, വലിയ വിശുദ്ധി നേടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അപമാനവും അവജ്ഞയും സഹിക്കാന്‍ തയാറായിരിക്കണം.
By: Shalom Tidings
Moreപാപിയുടെ അവസ്ഥ ഗാഢമായ ഉറക്കത്തില്‍ മുഴുകിയ ഒരാളുടേതുപോലെയാണ്. ഉറക്കത്തില്‍ ലയിച്ച ഒരാള്‍ക്ക് തനിയെ ഉണരാന്‍ കഴിയണമെന്നില്ല. അപ്രകാരംതന്നെ, പാപനിദ്രയില് മുഴുകിയ ഒരാള്‍ക്കും സ്വയം അതില്‍നിന്ന് മോചിതനാകാന്‍ കഴിയുകയില്ല. എഫേസോസ് 5/14- "ഉറങ്ങുന്നവനേ, ഉണരൂ; മരിച്ചവരില്‍നിന്ന് എഴുന്നേല്ക്കൂ. ക്രിസ്തു നിനക്ക് വെളിച്ചം തരും." പാപത്തില്‍നിന്ന് ഉണരാന്‍ ദൈവകൃപ അത്യാവശ്യമാണ്. ഈ അനന്തമായ കൃപ എല്ലാവര്ക്കും പ്രയോജനകരമാണെന്നുമാത്രമല്ല, ഓരോ വ്യക്തിക്കും അത് വ്യത്യസ്തമായ രീതിയില്‍ അനുഭവപ്പെടുന്നു. ദൈവകൃപയുടെ പ്രവൃത്തിവഴി പാപമാകുന്ന ഉറക്കത്തില്‍നിന്ന് ഉണരാന്‍ വിളി ലഭിക്കുമ്പോള്‍ ഒരാള്‍ മൂന്ന് കാര്യങ്ങളാണ് ചെയ്യുന്നത്. പാപനിദ്രയില്‍നിന്ന് ഉണരുന്നു. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കുന്നതിന് സമാനമായി മാനസാന്തരത്തിനുള്ള നിശ്ചയദാര്‍ഢ്യം പ്രകടമാക്കുന്നു. പുതിയ ജീവിതത്തിന് ഊര്‍ജസ്വലത ലഭിക്കാനായി വിശുദ്ധ കുമ്പസാരം നടത്തി പരിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നു. ധൂര്ത്തപുത്രന് ഇതുതന്നെയാണ് ചെയ്തത്. സുബോധമുണ്ടായപ്പോള്‍ തീരുമാനമെടുക്കുകയാണ്, ഞാന്‍ എഴുന്നേറ്റ് പിതാവിന്റെ അടുക്കല്‍ ചെല്ലുമെന്ന്. അതായത് അതുവരെയുള്ള ജീവിതരീതി മാറ്റുന്നു. പിന്നീട്, പിതാവിന്റെ അടുക്കലെത്തി കുറ്റം ഏറ്റുപറയുന്നു. ഇതാണ് അനുതാപപൂര്‍ണമായ കുമ്പസാരം. തുടര്‍ന്ന് പിതാവ് അവനെ ഏറ്റവും നല്ല മേലങ്കി ധരിപ്പിക്കുന്നതായി നാം കാണുന്നു. പാപത്താല്‍ നഗ്നമായ അവന്റെ ആത്മാവിന് വിശുദ്ധ കുമ്പസാരത്തിലൂടെ പാപമോചനം നല്‍കുന്നതിന്റെ സൂചനയാണിത്. തുടര്‍ന്ന് അവന് വിരുന്ന് നല്കുന്നു. അതായത് വിശുദ്ധ കുര്‍ബാനയാകുന്ന സ്വര്‍ഗീയവിരുന്ന് അവന് വിളമ്പിക്കൊടുക്കുന്നു. ഇപ്രകാരമുള്ള മൂന്ന് ഘട്ടങ്ങളിലൂടെ പാപാവസ്ഥയില്‍നിന്ന് ദൈവത്തിലേക്ക് സഞ്ചരിക്കാം.
By: Shalom Tidings
Moreസ്വന്തം തീരുമാനം മാറ്റാന്‍ ലേഖകനോട് പറഞ്ഞ ഈശോയും ദൈവസ്നേഹാനുഭവവും കുഞ്ഞുനാളുമുതലേ, വിശുദ്ധവാരത്തിലെ പെസഹാ തിരുനാള്‍ ദിവസം ദൈവാലയത്തിലെ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ആകാംക്ഷയോടെ നോക്കിയിരുന്നുപോയിട്ടുള്ള ഒരു കാഴ്ചയുണ്ട്. അള്‍ത്താരയോട് ചേര്‍ന്ന് മുന്‍വശത്തായി നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ പന്ത്രണ്ട് അപ്പാപ്പന്മാര് ഇരിക്കുന്നതും പുരോഹിതന് അവരുടെ പാദങ്ങള്‍ കഴുകി ചുംബിക്കുന്നതും തുടര്‍ന്ന് പെസഹാ അപ്പം കൊടുക്കുന്നതും. ആ കാലങ്ങളില്‍ ആ തിരുക്കര്‍മങ്ങളുടെ പവിത്രതയെക്കുറിച്ച് ഒരറിവുമില്ലായിരുന്നു. ആത്മീയ വളര്‍ച്ചയുടെ പല ഘട്ടങ്ങളിലായി ആ തിരുക്കര്‍മങ്ങളുടെ പ്രാധാന്യം അത്രമേല്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്തു. അന്നാളുകളില്‍ ഒരിക്കലെങ്കിലും ആഗ്രഹിച്ചുപോയിട്ടുണ്ട്, ആ വിശുദ്ധ കര്മങ്ങളിലൂടെ ഒന്ന് കടന്നുപോകുവാന്‍. എന്നാല്‍ എന്റെ ജീവിതത്തെയും ജീവിതശൈലിയെയും കുറിച്ചോര്‍ക്കുമ്പോള്‍ അതൊരിക്കലും സംഭവിക്കില്ലെന്ന് തോന്നും. കാരണം, ആ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാനുള്ള ഒരു യോഗ്യതയും എനിക്കില്ലായിരുന്നു. എങ്കിലും ആഗ്രഹം മനസില്‍ കിടന്നു. അങ്ങനെയിരിക്കെ 2018-ലെ ഒരു ദിവസം അപ്രതീക്ഷിതമായി ഒരു ഫോണ്‍കോള്‍. അന്ന് വൈകുന്നേരം ജീസസ് യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ വീട്ടില്‍വച്ച് ഒരു മീറ്റിംഗ് ഉണ്ട്. അതില്‍ പങ്കെടുക്കണം എന്നാണ് ആദ്യം പറഞ്ഞത്. അതുകഴിഞ്ഞ് ആ ചേട്ടന് പറഞ്ഞു, "ഒരു കാര്യംകൂടി. ഈ വര്‍ഷത്തെ പെസഹാ തിരുനാളില്‍ നടക്കുന്ന പാദം കഴുകല്‍ ശുശ്രൂഷയ്ക്ക് വികാരിയച്ചന് യുവജനങ്ങളുടെ പ്രതിനിധിയായിട്ട് ജീസസ് യൂത്തില്‍നിന്നും ഒരാളെ ചോദിച്ചിട്ടുണ്ട്. നിന്നെ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്, നീ പോകണം." ഞെട്ടലോടെ ഞാന്‍ പറഞ്ഞു "പ്ലീസ് ചേട്ടാ, എന്നോട് പറയല്ലേ, എനിക്കതിന് കഴിയില്ല." ചേട്ടന് കുറെ നിര്‍ബന്ധിച്ചു, പക്ഷേ എനിക്കതിന് ധൈര്യമില്ലായിരുന്നു. അവസാനം ചേട്ടന് പറഞ്ഞു, "ശരി, നീ ആദ്യം മീറ്റിംഗില്‍ വാ." "ഞാന്‍ വരാം" എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. അന്ന് വൈകുന്നേരം മീറ്റിംഗില്‍ പങ്കെടുത്തു. അവിടെവച്ച് മറ്റൊരു ചേട്ടന് എന്നോട് പാദം കഴുകല്‍ ശുശ്രൂഷയെക്കുറിച്ച് സംസാരിച്ചു. അപ്പോഴും എനിക്ക് ആ ശുശ്രൂഷയില്‍ പങ്കുചേരാന്‍ ധൈര്യം വന്നില്ല. പിന്നീട് വീണ്ടും രണ്ടുപേര്‍ ഒന്നിച്ച് നിര്‍ബന്ധിച്ചിട്ടും എനിക്ക് സമ്മതം നല്കാന് കഴിയുന്നില്ലായിരുന്നു. അതിനാല്‍ അവരിരുവരും പറഞ്ഞു, "ശരി നമുക്ക് പ്രാര്‍ത്ഥിക്കാം. മീറ്റിംഗ് കഴിഞ്ഞിട്ട് ഈ കാര്യത്തില്‍ തീരുമാനമെടുക്കാം." തുടര്‍ന്ന് മീറ്റിംഗിനുമുമ്പുള്ള പ്രാര്‍ത്ഥന തുടങ്ങി. എല്ലാവരും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ പൂര്‍ണ നിശബ്ദതയിലായിരുന്നു. ആ നിശബ്ദതയില്‍ ആരോ മനസില്‍ ഇങ്ങനെ മന്ത്രിക്കുന്നതുപോലെ, "നീ ഉറപ്പായും പാദം കഴുകല്‍ ശുശ്രൂഷയില്‍ പങ്കെടുക്കണം. ഞാനാണ് നിന്നെ വിളിക്കുന്നത്." ഇങ്ങനെ തുടരെത്തുടരെ കേട്ടുകൊണ്ടിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു, "കര്‍ത്താവേ, ഇതിന് എനിക്ക് കഴിയില്ല. കാരണം എന്റെ ജീവിതാവസ്ഥ എന്നെക്കാളും നന്നായി അങ്ങേക്കറിയാം. അത്രമേല്‍ പാപത്തിന്റെ മാലിന്യങ്ങള്‍ കുന്നുകൂടിയ കൂനയാണ് ഞാന്‍. അതുകൊണ്ട്, ഈ വിശുദ്ധ കര്‍മത്തില്‍ പങ്കെടുക്കാന്‍ എനിക്കൊട്ടും യോഗ്യതയില്ല." പക്ഷേ, എന്നെ വിടില്ല എന്ന് തീരുമാനിച്ചുറപ്പിച്ചതുപോലെ ശക്തമായി ഈശോ എന്നില്‍ മന്ത്രിച്ചുകൊണ്ടിരുന്നു. "എന്റെ പെസഹാവിരുന്നില്‍ നീ എന്നോടൊപ്പം ഉണ്ടാകണം. ഞാനാണ് നിന്നെ വിളിക്കുന്നത്." ശക്തമായ പ്രേരണയാല്‍ ഒടുവില്‍ എനിക്കെന്റെ തീരുമാനം മാറ്റേണ്ടിവന്നു. അല്ല, ഈശോ എന്റെ തീരുമാനം മാറ്റിപ്പിക്കുകയായിരുന്നു. അവന് നിര്‍ബന്ധമായിരുന്നു അവന്റെ പെസഹാവിരുന്നില്‍ ഞാനുണ്ടാകണമെന്ന്. അവസാനം പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ സന്തോഷത്തോടെ പറഞ്ഞു, "ഞാന്‍ പോകാം." നിറഞ്ഞ സന്തോഷത്തോടെ അവര്‍ അത് സ്വീകരിക്കുക മാത്രമല്ല, 'കൊള്ളാം' എന്നൊരു കമന്റ് പാസാക്കുകയും ചെയ്തു. എനിക്ക് വീണ്ടും ബോധ്യമായി ഈശോയ്ക്ക് എന്നെ വിട്ടുപോകാന്‍ മനസില്ല എന്ന്. ഞാന്‍ എത്രത്തോളം അവനെ വിട്ടുപോയോ അതിനെക്കാളും ഇരട്ടി സ്നേഹത്തോടെ എന്റെ പിന്നാലെ വന്നു വിളിക്കുന്നവന്, എത്രതന്നെ തള്ളിപ്പറഞ്ഞാലും ഒറ്റപ്പെടുത്തിയാലും പീഡിപ്പിച്ചാലും അപമാനിച്ചാലും ശരി, എനിക്ക് നിന്നോട് സ്നേഹം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൊണ്ട് കൂടെ നില്ക്കുന്നവന് അവസാനം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. "നിന്നോട് കരുണയുള്ള കര്‍ത്താവ് അരുളിചെയ്യുന്നു; മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല, എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല" (ഏശയ്യാ 54/10). പിന്നെ ഈശോ എന്നെ പെസഹാവിരുന്നില്‍ പങ്കെടുക്കാന്‍വേണ്ടി ഒരുക്കിക്കൊണ്ടിരുന്നു. കുമ്പസാരക്കൂടൊരുക്കി എന്നെ കാത്തിരിക്കുകയും പാപമോചനം നല്കി ആശീര്‍വദിക്കുകയും ചെയ്തു. പെസഹാ ധ്യാനത്തിലൂടെ എന്നെ കൊണ്ടുപോയി. അങ്ങനെ സന്തോഷത്തോടെ, പ്രാര്‍ത്ഥനയോടെ ആ ദിവ്യവിരുന്നിനായി ഞാന്‍ കാത്തിരുന്നു. ഇതിനിടയില്‍ എന്നെ കളിയാക്കിയവരും ഉണ്ട്. പന്ത്രണ്ടുപേരില്‍ യൂദാസാണ് നീ എന്നും നിന്റെ പാദം കഴുകാന്‍ വൈദികന് യോഗ്യതയുണ്ടോ എന്നും പറഞ്ഞ് പരിഹസിക്കുമ്പോള്‍ മനസില്‍ വേദന തോന്നി. ഒന്ന് ചിരിച്ചുകൊണ്ട് കടന്നുപോയി. പക്ഷേ, മറുത്ത് ഒരു വാക്ക് സംസാരിക്കാന്‍ ആരോ എന്നെ അനുവദിക്കാത്തതുപോലെ. അതെ, അത് ക്രിസ്തുതന്നെയാണ്. അതുകൊണ്ട് പുഞ്ചിരിയോടെ അവയെ കടന്നുപോകാന്‍ സാധിച്ചു. അങ്ങനെ പെസഹാ വിരുന്നെത്തി. വലിയ അപ്പനപ്പൂപ്പന്മാരുടെ കൂട്ടത്തില്‍ രണ്ടു യുവാക്കളായി ഞാനും പ്രിയസുഹൃത്തും ഉണ്ടായിരുന്നു. പെസഹാ ശുശ്രൂഷകള്‍ ആരംഭിച്ചു. ഉള്ളില്‍ ആവേശത്തിന്റെ അലയൊലികളും ഓളം വെട്ടി. ശുശ്രൂഷയുടെ മധ്യേ കാത്തിരുന്ന നിമിഷം ആഗതമാകുകയാണ്. ഗായകസംഘം 'താലത്തില്‍ വെള്ളമെടുത്തു, വെണ്‍കച്ചയും അരയില്‍ ചുറ്റി' എന്ന ഗാനം ആലപിക്കാന്‍ തുടങ്ങി. ഈശോയുടെ പ്രതിപുരുഷനായ വൈദികന് തിരുക്കച്ച ചുറ്റി താലത്തില്‍ വെള്ളവുമായി വന്ന് പാദങ്ങള്‍ കഴുകുന്നു. ഹൃദയത്തില്‍ പ്രാര്‍ത്ഥനയും സ്നേഹവും നിറഞ്ഞുനിന്നു. വൈദികന് എന്റെ അടുക്കലേക്ക് വന്ന് എന്റെ പാദങ്ങള്‍ കഴുകുമ്പോള്‍ എന്തെന്നില്ലാത്ത അനുഭൂതിയും സന്തോഷവുംകൊണ്ട് ഞാനാകെ നിറഞ്ഞു. അനന്തരം പെസഹാ അപ്പവും തന്നു. ആ പെസഹാ വിരുന്നു ശുശ്രൂഷയും അതിനുശേഷം ദൈവാലയം ചുറ്റിയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണവും കഴിഞ്ഞ് ഈശോയ്ക്ക് നന്ദിയും പറഞ്ഞുകൊണ്ട് ദൈവാലയത്തിന് പുറത്തിറങ്ങി എല്ലാവര്ക്കും അപ്പം പങ്കുവച്ചു. എന്റെ ഒരു കസിന് അതിശയത്തോടെ പറഞ്ഞു, "എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ആശ്ചര്യപ്പെട്ടുപോയി ഞാന്‍, അപ്പസ്തോലന്മാരില് ഒരാളായി നിന്നെ കണ്ടപ്പോള്‍." അവള് തമാശ രൂപേണ പറഞ്ഞു: "നിനക്ക് അതിനുള്ള യോഗ്യതയുണ്ടോ?" ഞാന്‍ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, "എനിക്ക് യോഗ്യതയില്ല എന്നെനിക്കറിയാം. എന്നാല്‍ എന്റെ ഈശോ എന്നെ യോഗ്യനാക്കി മാനിച്ചു." അതെ, എന്റെ അയോഗ്യതയാണ് എന്റെ യോഗ്യത. "നാം പാപികളായിരിക്കേ, ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ 5/8).
By: Antony Varghese
Moreനിലത്തെറിഞ്ഞ പുസ്തകത്തില്‍നിന്നും പുഞ്ചിരിതൂകിയ കുഞ്ഞിന്റെ കൈകള്‍... ശാലോം ഏജന്‍സി മീറ്റിങ് നടക്കുന്ന സമയം. പുസ്തകങ്ങള്‍ നിരത്തിയിരിക്കുന്ന കൗണ്ടറില്‍ നിന്നും ഉച്ചത്തിലുള്ള സംസാരംകേട്ടു നോക്കിയപ്പോള്‍ ഒരു സിസ്റ്റര്‍ മറ്റൊരാളോട് ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നതാണ് കണ്ടണ്ടത്. 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന പുസ്തകം കയ്യില്‍ എടുത്തുകാണിച്ചുകൊണ്ടണ്ടാണ് സിസ്റ്റര്‍ സംസാരിക്കുന്നത്.. അതോടെ എനിക്ക് ആകാംക്ഷയായി. ഞാന്‍ പതുക്കെ സിസ്റ്ററിനെ സമീപിച്ചു ... സിസ്റ്റര്‍ സ്വന്തം അനുഭവം പങ്കുവയ്ക്കാന്‍ തുടങ്ങി. മുമ്പ് സിസ്റ്റര്‍ ഒരു ക്ലിനിക്കിലാണ് സേവനം ചെയ്തിരുന്നത്. ഒരിക്കല്‍ അവിടെ വന്ന ദമ്പതികളെ സിസ്റ്റര്‍ ശ്രദ്ധിച്ചു. അവരുടെ സംസാരത്തിലും പെരുമാറ്റത്തിലും ഒരു പന്തികേട്... സിസ്റ്റര്‍ കാര്യംതിരക്കിയപ്പോള്‍ അവര്‍ പലതും പറഞ്ഞ് സിസ്റ്ററിനെ ഒഴിവാക്കാന്‍ ശ്രമിച്ചു. പിന്നെ അല്പം സംസാരിച്ചു. ആ സ്ത്രീ ഗര്‍ഭിണിയായിരുന്നു. അവര്‍ പറഞ്ഞു: "ഞങ്ങള്‍ക്ക് ഇപ്പോള്‍ ഈ കുഞ്ഞിനെ വേണ്ട. അബോര്ഷന് ചെയ്യണം," അതുകേട്ട് സിസ്റ്ററിന്റെ ചങ്കുപിടഞ്ഞു. പെട്ടെന്നാണ് തന്റെ കൈയിലുള്ള 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന പുസ്തകത്തെക്കുറിച്ച് ഓര്‍മവന്നത്. അതെടുത്ത് വേഗം ആ ഭര്‍ത്താവിന്റെ കൈയില്‍ കൊടുത്തു. എന്നാല്‍ അത് ഒട്ടും ഇഷ്ടപ്പെടാത്ത ആ മനുഷ്യന് പുസ്തകം ഗേറ്റിന്റെ ചുവട്ടിലേക്ക് എറിഞ്ഞു. സിസ്റ്റര്‍ അതെടുത്ത് വീണ്ടും അദ്ദേഹത്തിന്റെ കൈയിലേക്ക് കൊടുത്തിട്ട് പറഞ്ഞു, "മോന് വേണ്ടെങ്കില്‍ വായിക്കണ്ട, എന്നാലും മോന് കൊണ്ടുപൊയ്ക്കോ... പ്ലീസ്...." സിസ്റ്റര്‍ കെഞ്ചിപ്പറഞ്ഞതുകൊണ്ടണ്ടുമാത്രം അദ്ദേഹം ആ പുസ്തകം കൊണ്ടുപോയി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒരു ദിവസം സിസ്റ്റര്‍ ക്ലിനിക്കില്‍ ജോലിചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു കുഞ്ഞുപെണ്‍കുട്ടി പിന്നില്‍നിന്ന് സിസ്റ്ററിന്റെ ഉടുപ്പില്‍ പിടിച്ചുവലിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ അവള് മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് സിസ്റ്ററിനെ നോക്കിനില്‍ക്കുകയാണ്. അടുത്തുനില്ക്കുന്ന അവളുടെ മാതാപിതാക്കളെ സിസ്റ്ററിന് വേഗം മനസിലായി, നാളുകള്‍ക്കുമുമ്പ് താന്‍ പുസ്തകം കൊടുത്തുവിട്ട ദമ്പതികള്‍! 'നിലവിളി കേള്‍ക്കുന്ന ദൈവം' എന്ന പുസ്തകം അവരെ മാറ്റിചിന്തിപ്പിച്ചുവെന്നും അങ്ങനെ അബോര്ഷന് വേണ്ടെന്നുവച്ചുവെന്നും അവര്‍ സന്തോഷത്തോടെ പങ്കുവച്ചു. ഇക്കാര്യം പറഞ്ഞിട്ട് സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു, "എന്റെ മരണം വരെ ആ കുഞ്ഞിന്റെ മുഖത്തെ പുഞ്ചിരി എന്റെ മനസില്‍നിന്നും മായില്ല. ദൈവം എത്ര കാരുണ്യവാനാണ്. തന്റെ വചനത്തിലൂടെ അവിടുന്ന് തന്റെ മക്കളെ വീണ്ടെടുക്കുന്നു." "ദൈവവചനം സജീവവും ഊര്‍ജ്ജസ്വലവുമാണ്. ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്" (ഹെബ്രായര്‍ 4/12). നാം ചെയ്യുന്ന ഒരു ശുശ്രൂഷയും ചെറുതല്ലെന്ന് ആ സിസ്റ്ററിന്റെ വാക്കുകള്‍ എന്നെ ഓര്‍മിപ്പിച്ചു. അത് ഒരു ശാലോം മാസിക വിതരണം ചെയ്യുന്നതാവാം, ഒരു ദൈവവചനം പങ്കുവയ്ക്കുന്നതാവാം, പുസ്തകം കൊടുക്കുന്നതാകാം. അപ്പോള്‍ത്തന്നെ അതിന്റെ ഫലം കാണാന്‍ കഴിഞ്ഞെന്ന് വരില്ല. പക്ഷേ നാം വിതച്ച വചനത്തിന്റെ വിത്ത് ഒരുനാള്‍ കിളിര്‍ത്ത്, വളര്‍ന്ന് ഫലം ചൂടുകതന്നെ ചെയ്യും.
By: Joy Mathew Planthra
Moreഅന്ന് പതിവുപോലെ രാവിലെ ജോലിക്കു പോയി. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഒരു മനുഷ്യന് കൈക്കുഞ്ഞുമായി ഓടിവരുന്നത് കണ്ടു. കുഞ്ഞിനെ കയ്യില്‍നിന്ന് വാങ്ങിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. കുഞ്ഞിന് ജീവന്റെ തുടിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. പെട്ടെന്നുതന്നെ എല്ലാ മെഡിക്കല്‍ ശ്രമങ്ങളും തുടങ്ങി. നഷ്ടപ്പെട്ട ജീവനെ തിരിച്ചു പിടിക്കാനുള്ള ശ്രമം. പക്ഷേ എല്ലാ പരിശ്രമങ്ങളെയും പാഴാക്കി മൂന്നുമാസം പ്രായമുള്ള കുഞ്ഞു മാലാഖ സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ എന്ത് തെറ്റാണ് ചെയ്തത് ദൈവമേ എന്നുള്ള മാതാപിതാക്കളുടെ നിലവിളിയില്‍ ഞങ്ങളെല്ലാവരും നിശബ്ദതയില്‍ കണ്ണീരൊഴുക്കി. കണ്ണീരിന്റെ മൂക താഴ്വര... ആരെയും ആശ്വസിപ്പിക്കാനോ സ്വയം ആശ്വസിക്കാനോ കഴിയാത്ത അവസ്ഥ... ആ കുഞ്ഞുമാലാഖയെ പൊതിഞ്ഞു കെട്ടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. ഒടുവില്‍ കണ്ണുനീരോടെ ഞാന്‍ ആ ദൗത്യം ചെയ്തുതീര്‍ത്തു.... ആ മാതാപിതാക്കളുടെ ആദ്യത്തെ കുഞ്ഞ് ഒരു മാസമായപ്പോള്‍ മരിച്ചു പോയതാണ്. പിന്നീട് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ലഭിച്ച മുത്ത്... മൂന്ന് മാസം ആയപ്പോള്‍ ആ കുഞ്ഞും നഷ്ടപ്പെട്ടിരിക്കുന്നു. ഈശോയോടു വല്ലാത്ത കലിപ്പിലാണ് ഇന്ന്. മുറിയില്‍ ചെന്നിട്ടു വേണം രണ്ട് പറയാന്‍... അന്ന് ജോലി എങ്ങനെ തീര്‍ത്തു എന്ന് അറിയില്ല. മുറിയില്‍ എത്തി. കുളിയെല്ലാം കഴിഞ്ഞു. ഈശോയെ മൈന്‍ഡ് ചെയ്തില്ല. പതിവ് വര്‍ത്തമാനങ്ങളും കൊഞ്ചലും ഒന്നും ഇല്ല, ഭക്ഷണവും കഴിച്ചില്ല. കിടക്കയില്‍ കയറി കിടന്നു. ഈശോയ്ക്ക് ചെറിയൊരു ഭയം ഉള്ളില്‍ ഉണ്ട്, എന്റെ ദേഷ്യം കണ്ടിട്ടാവണം. മൈന്‍ഡ് ചെയ്യാത്തതിന്റെ വിഷമവും.... കുറെ വര്‍ഷങ്ങളായി ഈശോയെ കെട്ടിപ്പിടിച്ചാണ് ഉറങ്ങാറ്... ഇന്ന് അതിനും മനസ്സില്ല. ഈശോക്ക് ഒരു ഡോസ് കൊടുക്കാതെ ഉറക്കം വരില്ലെന്നായി. കണ്മുന്നില് വിറങ്ങലിച്ചു കിടക്കുന്ന കുഞ്ഞു മാലാഖയുടെ രൂപം... കാതുകളില്‍ ആ കുഞ്ഞിന്റെ മാതാപിതാക്കളുടെ നിലവിളി... എങ്ങനെ ഉറങ്ങും? ഞാന്‍ കെട്ടിപ്പിടിച്ചുറങ്ങുന്ന ക്രൂശിതരൂപം കയ്യിലെടുത്തു. ഈശോയുടെ നെഞ്ചില്‍ ഞാന്‍ ഒരു ലേബല്‍ എഴുതി ഒട്ടിച്ചിരുന്നു, 'നസ്രായന്റെ പെണ്ണ് ക്രിസ്റ്റീന' എന്ന്. സങ്കടവും ദേഷ്യവും അടക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ആ ലേബല്‍ വലിച്ചൂരി. ഇനി അങ്ങനൊരു ലേബല്‍ വേണ്ട എന്ന് തറപ്പിച്ചു പറഞ്ഞു. എന്നിട്ടും വാശി തീരാതെ എ.സിയുടെ തണുപ്പ് കൂട്ടിയിട്ടു. ഈശോയോടു പറഞ്ഞു, 'ഇന്ന് തനിച്ചു കിടന്നാല്‍ മതി. ബ്ലാങ്കറ്റും ഇല്ല ഞാനും ഇല്ല.' ഇങ്ങനെ ഒക്കെ ചെറിയ ശിക്ഷ കിട്ടിയില്ലെങ്കില്‍ ഈശോയുടെ ചില കുറുമ്പുകള്‍ മാറില്ലെന്ന് ഈശൊക്കൊരു മുന്നറിയിപ്പും കൊടുത്തു. ഈശോ ഒന്നും മിണ്ടിയില്ല. ഞാന്‍ ഫൂലന് ദേവിയായി മാറുമ്പോള്‍ ഈശോ നിശ്ശബ്ദനാവും. വേറെ ഒന്നും കൊണ്ടല്ല, മൗനം വിദ്വാന് ഭൂഷണം എന്ന് ഈശോക്കറിയാം. വേറെ ആരോടും ഞാന്‍ വഴക്കിനു പോവില്ലെന്നും എന്റെ ബോയ്ഫ്രണ്ട് ഈശോയ്ക്ക് അറിയാവുന്നതു കൊണ്ട് സഹിക്കാതെ വേറെന്തു ചെയ്യാന്‍... പാവം ഈശോ. തലയിലൂടെ ബ്ലാങ്കറ്റ് ഇട്ടുമൂടി ഞാന്‍ കിടന്നുറങ്ങി. ഈശോ തണുത്തുറഞ്ഞ് എസിയിലും. ഉച്ചയോടെയാണ് ഞാന്‍ കണ്ണ് തുറന്നത്. ക്ഷീണവും ഒപ്പം ഈശോയോട് വഴക്കിട്ട 'സന്തോഷവും' കൂടി ആയപ്പോള്‍ നന്നായി ഉറങ്ങി. എന്നാലും കലിപ്പ് കെട്ടടങ്ങിയിട്ടില്ല മുഴുവന്‍... വളരെയധികം ദേഷ്യം വന്നാല്‍ ഞാന്‍ ഒരു ചിക്കന്‍ ബിരിയാണി വാങ്ങി കഴിക്കും .... ദേഷ്യം മാറാനുള്ള ഒരു മരുന്നെന്നപോലെ... എന്നാല്‍ എല്ലായ്പ്പോഴും ഈശോയോടു പറയുംപോലെ ഇപ്പോള്‍ ആവശ്യപ്പെടാന്‍ കഴിയില്ലല്ലോ. പിണങ്ങി ഇരിക്കുകയല്ലേ... എന്നിലെ അഹങ്കാരം സമ്മതിച്ചില്ല. പക്ഷേ അല്പസമയം കഴിഞ്ഞപ്പോള്‍ ഒരു വാട്സ്ആപ് സന്ദേശം... വേറൊന്നുമല്ല, ഈശോയോടു ചോദിക്കാന്‍ മടിച്ച ചിക്കന്‍ ബിരിയാണി! ഒരു രാത്രി തണുത്തു വിറച്ച് കിടക്കാന്‍ വിട്ടിട്ടും എന്റെ ശകാരങ്ങള്‍ കേട്ടിട്ടും ഞാന്‍ എഴുന്നേല്ക്കുമ്പോള് എന്റെ ദേഷ്യവും സങ്കടവും തീര്‍ക്കാന്‍വേണ്ടി ഓടിത്തളര്‍ന്ന് ചിക്കന്‍ ബിരിയാണി തയാറാക്കിയ ഈശോ... ഓര്‍ത്തപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഉടനെ ക്രൂശിതരൂപത്തിലെ ഈശോയെ കയ്യിലെടുത്തു തുരുതുരെ ചുംബിച്ചു... എത്ര തവണ എന്ന് എനിക്ക് ഓര്‍മയില്ല. ചുടുകണ്ണുനീര്‍ത്തുള്ളികള്‍ ഈശോയുടെ ക്രൂശിത രൂപത്തെ കഴുകി തുടച്ചു. എന്റെ ഹൃദയത്തില്‍ ഒരു ബലൂണില്‍ കാറ്റ് നിറയുന്ന പോലെ ഈശോയുടെ സ്നേഹം നിറയാന്‍ തുടങ്ങി. 'എന്റെ ഹൃദയം പൊട്ടിപ്പോകും ഈശോയേ...' എന്ന് ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചെറിയ പിണക്കങ്ങള്‍ക്കൊടുവില്‍ ഈശോയോട് കൂടിച്ചേരുമ്പോള്‍ ഉള്ള ആനന്ദം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.... ഈശോ ഒരിക്കലും പിണങ്ങാറില്ല. നമ്മള് മനുഷ്യരാണ് ഈശോയോട് പിണങ്ങാറുള്ളത്. ഓരോ കുമ്പസാരക്കൂട്ടിലും സംഭവിക്കുന്നത് മനുഷ്യഹൃദയങ്ങളില്‍ ഈ ദൈവസ്നേഹം നിറയലാണ് .... 'ദിനവും യേശുവിന്റെ കൂടെ ദിനവും യേശുവിന്റെ ചാരെ പിരിയാന്‍ കഴിയില്ലെനിക്ക് പ്രിയനേ എന്നേശു നാഥാ' ഈ വരികള്‍ ഈശോയെ നെഞ്ചോടു ചേര്‍ത്ത് കവിളുകളില്‍ ചുംബിച്ചു കൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു പാടി. അതിനിടയില്‍ ഊരി എറിഞ്ഞ ലേബല്‍ വീണ്ടും ഈശോയുടെ ചങ്കില് ഒട്ടിച്ചു, 'നസ്രായന്റെ പെണ്ണ് ക്രിസ്റ്റീന.' ഉടന്‍ വന്നു, ഈശോയുടെ ഒരു ഡയലോഗ്, 'ഐ ലവ് യു വാവേ!' യോനായുടെ കോപത്തിന് ദൈവം നല്കിയ മറുപടി തന്നെയാണ് എനിക്കും ഈശോ തന്നത്. എന്റെ ആരും അല്ലാതിരുന്നവരുടെ ദുഃഖം എന്നെ ഇത്രമാത്രം വേദനിപ്പിച്ചെങ്കില്‍ സ്വന്തം ചോരത്തുള്ളികള്‍ വിലയായി കൊടുത്തു വാങ്ങിയ മനുഷ്യാത്മാക്കള്‍ നഷ്ടപ്പെടുമ്പോള്‍ ഈശോയുടെ ദുഃഖം എത്ര മാത്രം വലുതാണ്. ഒരു ദിവസം ഈശോക്ക് എത്ര മക്കളെയാണ് നഷ്ടപ്പെടുന്നത്? ഈശോയേ നഷ്ടപ്പെടുന്ന ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിന്നെ ആശ്വസിപ്പിക്കാനായി ചെയ്യാവുന്നത് അതല്ലേ....
By: Ann Maria Christeena
Moreഅനുസരണത്തെപ്രതി ഏറെ സഹിച്ച യേശുവിന്റെ മാതൃകയെക്കുറിച്ച് നമുക്കറിയാം. യേശുവിനെ അനുസരണത്തിന്റെ പാതയിലൂടെ നയിച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെട്ട ഓരോ വ്യക്തികളും അനുസരണത്തെപ്രതി സഹിച്ചിട്ടുള്ളവരും വില കൊടുത്ത് അനുസരിച്ച് അനുഗ്രഹം അവകാശപ്പെടുത്തിയവരും ആയിരുന്നു. നമ്മുടെ പൂര്‍വപിതാവായ അബ്രാഹംതന്നെ ഇതിന് ഒരു ഉത്തമ മാതൃകയാണ്. അബ്രാം എന്ന അദ്ദേഹത്തിന്റെ പേരുപോലും ദൈവം അബ്രാഹം എന്ന് മാറ്റി. അബ്രാഹത്തിന്റെ ദൈവവിളി ദൈവം അബ്രാഹമിനോട് അരുളിച്ചെയ്തു "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാന്‍ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാന്‍ അനുഗ്രഹിക്കും. നിന്റെ പേര് ഞാന്‍ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും" (ഉല്പത്തി 12:1-3). ഇത് ഓഫറുകളുടെ കാലമാണല്ലോ. നിറയെ അനുഗ്രഹങ്ങള്‍ നിറഞ്ഞ നല്ലൊരു 'ഓഫര്‍' എന്ന് ഈ കാലഘട്ടത്തിന്റെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ അബ്രാഹമിന് ലഭിച്ച ഈ ഉന്നതമായ ദൈവവിളിയെ വിശേഷിപ്പിക്കാനാവും. തീര്‍ച്ചയായും ഈ ദൈവവിളി അങ്ങനെതന്നെ ആണുതാനും. എന്നാല്‍ ഈ ദൈവവിളിയുടെ ആരംഭത്തില്‍ത്തന്നെ വളരെ വേദനാജനകമായ ഒരു അനുസരണം ദൈവം അബ്രാഹമില്‍നിന്നും ആവശ്യപ്പെടുന്നു. "നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാന്‍ കാണിച്ചുതരുന്ന ദേശത്തേക്കു പോവുക!" ഈ ഇന്റര്‍നെറ്റ് യുഗത്തില്‍, ആധുനിക വാര്‍ത്താമാധ്യമങ്ങളുടെയും ഉന്നത ഗതാഗത സൗകര്യങ്ങളുടെയും വിരല്‍ത്തുമ്പിന്റെ ചലനത്താല്‍ ഞൊടിയിടകൊണ്ട് ഇരിപ്പിടത്തില്‍ കിട്ടുന്ന എല്ലാ അത്യാധുനിക സൗകര്യങ്ങളുടെയും സൗഭാഗ്യങ്ങളുടെയും നടുവില്‍ കഴിയുന്ന ആധുനിക മനുഷ്യന് അബ്രാഹം നടത്തിയ അനുസരണത്തിന്റെ വേദനയുടെ വശം ഒട്ടുമേ മനസിലാവുകയില്ല. ഈ ദേശമല്ലെങ്കില്‍ കൂടുതല്‍ സൗഭാഗ്യകരമായ മറ്റൊരു ദേശം. ഇപ്പോഴുള്ള ബന്ധങ്ങള്‍ വിട്ടാല്‍ കൂടുതല്‍ സന്തോഷകരമായ പുതിയ ബന്ധങ്ങള്‍. ഇതിലെന്ത് ഇത്രമാത്രം വേദനിക്കാനിരിക്കുന്നു!! ഇതാണല്ലോ ഹൃദയബന്ധങ്ങള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ തലമുറയുടെ ചിന്താഗതി. എന്നാല്‍ അബ്രാഹത്തോട് വിട്ടുപേക്ഷിക്കാന്‍ ദൈവം ആവശ്യപ്പെട്ട കാര്യങ്ങള്‍ അന്നത്തെ പുരാതന കാലഘട്ടത്തില്‍ ഒരു മനുഷ്യനെ അവനാക്കിത്തീര്‍ക്കുന്ന സകലതുമായിരുന്നു. പിന്നീട് തിരിച്ചുവരവ് തികച്ചും അസാധ്യം. മാത്രവുമല്ല വാര്‍ധക്യത്തില്‍ താങ്ങായി നില്ക്കാന് ഒരു മകനോ മകളോ അബ്രാഹമിനില്ല. ഈ അവസ്ഥയിലാണ് ദൂരെയേതോ ഒരു ദേശത്തേക്ക് പോകാന്‍ കര്‍ത്താവ് ആവശ്യപ്പെടുന്നത്. അബ്രാഹമിന് ലഭിച്ച ദൈവവിളിയുടെ തുടക്കംതന്നെ വേദനാജനകമായ അനുസരണം നിറഞ്ഞതായിരുന്നു. എന്നിട്ടും "അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവന് നീതിയായി പരിഗണിക്കപ്പെട്ടു" (റോമാ 4/3). അനുഗ്രഹവാഗ്ദാനത്തിലും ഇഴചേര്‍ന്ന വേദന അബ്രാഹമിന്റെ സമര്‍പ്പണത്തിലും അനുസരണത്തിലും സംപ്രീതനായ ദൈവം അബ്രാഹവുമായി ഒരു ഉടമ്പടി ഉണ്ടാക്കി. അവിടുന്നു പറഞ്ഞു: "അബ്രാഹം ഭയപ്പെടേണ്ട. ഞാന്‍ നിനക്ക് പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും. അബ്രാഹം ചോദിച്ചു. കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണ് ലഭിക്കുക?" കര്‍ത്താവ് അബ്രാഹമിനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു. "ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കുവാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും" (ഉല്പത്തി. 15/5-6). ദൈവം അബ്രാഹമിനോടു തുടര്‍ന്ന് പറഞ്ഞു. "ഈ നാട് (കാനാന്‍ദേശം) നിനക്ക് അവകാശമായിത്തുരവാന്‍വേണ്ടി നിന്നെ കല്ദായരുടെ ഊരില്‍നിന്നും കൊണ്ടുവന്ന കര്‍ത്താവാണ് ഞാന്‍" (ഉല്പത്തി 15/7). സന്താനരഹിതനായ അബ്രാഹമിന് ദൈവം കൊടുത്ത സന്താനവാഗ്ദാനത്തോടൊപ്പം തികച്ചും വേദനാജനകമായ ഒരു മുന്നറിയിപ്പുകൂടി കൊടുത്തു. അത് ഇതായിരുന്നു. "നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്ത നാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും. എന്നാല്‍ അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റംവിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും" (ഉല്പത്തി 15/13-14). സന്താനമില്ലെങ്കില്‍ ഇല്ല എന്ന ഒറ്റ വേദനയേ ഉള്ളൂ. എന്നാല്‍ ദൈവം വാഗ്ദാനമായി നല്കാന് പോകുന്ന മക്കള്‍ അനുഭവിക്കാന്‍ പോകുന്ന കഠിനയാതനകളെക്കുറിച്ചുള്ള മുന്നറിയിപ്പ് ഏതൊരു മനുഷ്യന്റെ ഹൃദയത്തെയാണ് തകര്‍ക്കാതിരിക്കുക. അങ്ങനെ ദൈവം കൊടുത്ത ആ വാഗ്ദാനത്തിനുള്ളിലും ഒരു വേദനയുടെ അനുഭവം ഒളിഞ്ഞുനില്പ്പുണ്ടായിരുന്നു. കാനാനിലും പ്രതികൂലങ്ങള്‍ കര്‍ത്താവിന്റെ വാക്കുകേട്ടു പുറപ്പെട്ട അബ്രാഹം തന്റെ ഭാര്യ സാറായോടൊപ്പം കാനാനിലെത്തി. പക്ഷേ അവിടെയും അബ്രാഹമിന് പ്രതികൂലങ്ങളെയാണ് നേരിടേണ്ടി വന്നത്. അബ്രാഹം കാനാനില്‍ചെന്ന് അധികം വൈകാതെ അവിടെ ഒരു കടുത്ത ക്ഷാമം ഉണ്ടായി. ക്ഷാമത്തെ അതിജീവിക്കുവാന്‍വേണ്ടി അബ്രാഹം ഈജിപ്തിലേക്കു താല്‍ക്കാലികമായി മാറി. പക്ഷേ അവിടെയും പ്രതികൂലങ്ങള്‍ ആ ദമ്പതികളെ പിന്തുടര്ന്നു. അവിടെവച്ച് അബ്രാഹമിന് തന്റെ ഭാര്യയെ നഷ്ടപ്പെട്ടു. സാറാ വളരെ അഴകുള്ളവളാണെന്നുകണ്ട് ഈജിപ്തിലെ രാജാവായ ഫറവോ അവളെ സ്വന്തമാക്കി, സ്വന്തം ഭാര്യയാക്കിത്തീര്‍ത്തു. സ്വന്തമെന്നു പറയാന്‍ ആകപ്പാടെ തനിക്കുണ്ടായിരുന്ന തന്റെ പ്രിയപ്പെട്ട ഭാര്യയും തനിക്കു നഷ്ടമായിത്തീരുന്ന വേദന അബ്രാഹം അനുഭവിച്ചു. മാത്രമല്ല അവള് വേറൊരുവന്റെ ഭാര്യയായിത്തീര്‍ന്നതു കാണേണ്ടിവന്ന ധര്‍മ്മസങ്കടത്തിലൂടെയും അബ്രാഹം കടന്നുപോയി. ഒടുവില്‍ കര്‍ത്താവിടപെട്ട് സാറായെ മോചിപ്പിച്ച് അബ്രാഹമിന് നല്‍കുന്നതുവരെ, സ്വന്തം ഭാര്യയുംകൂടെ നഷ്ടമാകുന്ന കഠിനവേദനയിലൂടെയും കടന്നുപോകാന്‍ അബ്രാഹമിന് ദൈവം ഇടവരുത്തി. അനുഗ്രഹപൂര്‍ണമായ അബ്രാഹമിന്റെ അനുസരണം വേദന നിറഞ്ഞതുകൂടെ ആയിരുന്നില്ലേ? (ഉല്പത്തി 12/10-20) കുടുംബത്തില്‍ അസമാധാനം! കര്‍ത്താവിനെ അനുസരിച്ച് ഇറങ്ങിപ്പുറപ്പെട്ട അബ്രാഹമിന്റെ കുടുംബജീവിതം ഒരു പ്രത്യേക കാലഘട്ടംവരെ പ്രശ്നസങ്കീര്‍ണവും അസമാധാനം നിറഞ്ഞതുമായിരുന്നു. വാഗ്ദാനം ചെയ്ത് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് വാഗ്ദാനസന്താനമായ ഇസഹാക്കിനെ അവര്‍ക്കു കിട്ടുന്നത്. ഇതിനിടയ്ക്ക് സുഖകരമല്ലാത്തതു പലതും അവരുടെ കുടുംബജീവിതത്തില്‍ സംഭവിച്ചു. തന്റെ ഗര്‍ഭധാരണത്തിനുള്ള നാളുകള്‍ പണ്ടേ കഴിഞ്ഞുപോയി എന്ന് മനസിലാക്കിയ സാറാ ഒരു സന്താനത്തെ ലഭിക്കുവാന്‍വേണ്ടി ഈജിപ്തുകാരിയായ തന്റെ ദാസിയെ അബ്രാഹമിന് ഭാര്യയായി നല്കി. അബ്രാഹം അവളെ പ്രാപിക്കുകയും അവള് ഗര്‍ഭിണിയാവുകയും ചെയ്തു. എന്നാല്‍ താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ സാറായുടെ ദാസിയായ ഹാഗാറിന്റെ സ്വഭാവം മാറി. അവള് തന്റെ യജമാനത്തിയായ സാറായെ നിന്ദിക്കാന്‍ തുടങ്ങി. ഇത് ചങ്കില് കത്തി കുത്തിയിറക്കുന്ന അനുഭവങ്ങളിലൂടെ സാറായെ കടത്തിവിട്ടു. പിന്നീട് സാറാ അബ്രാഹത്തിന്റെ അനുവാദത്തോടെ ഹാഗാറിനോട് ക്രൂരമായി പെരുമാറാന്‍ തുടങ്ങി. അങ്ങനെ അവള് ആ ഭവനം വിട്ട് ഓടിപ്പോയി. കര്‍ത്താവിന്റെ പ്രത്യേകമായ ഇടപെടല്‍കൊണ്ട് അവിടുന്ന് ഹാഗാറിനെ സാറായ്ക്ക് കീഴ്പ്പെടുത്തി തിരികെ കൊണ്ടുവന്നുവെങ്കിലും വാഗ്ദാനസന്തതിയായ ഇസഹാക്കിന്റെ ജനനത്തോടെ വീണ്ടും കുടുംബകലഹം തുടങ്ങി. ഹാഗാറിനെയും മകനെയും ഇറക്കിവിടാന്‍ സാറാ അബ്രാഹത്തോടാവശ്യപ്പെട്ടു. തന്മൂലം തന്റെ മകനായ ഇസ്മായേലിനെയോര്‍ത്ത് അബ്രാഹം വളരെയേറെ അസ്വസ്ഥനായി. അടിമസ്ത്രീയില് പിറന്നവനെങ്കിലും അവനും അബ്രാഹമിന്റെ സ്വന്തം മകനല്ലേ. ഒരു വശത്ത് കുടുംബസമാധാനം. മറുവശത്ത് തന്റെ മകനെക്കുറിച്ചുള്ള ഹൃദയം നുറുങ്ങുന്ന വേദന. അവസാനം ദൈവം ഇടപെട്ടു. സാറാ പറഞ്ഞതുപോലെ ചെയ്യാന്‍ അബ്രാഹമിനോടു കല്പിച്ചു. ഇസ്മായേലിനെയും താന്‍ സമൃദ്ധമായി അനുഗ്രഹിക്കുമെന്നും അവനെയും ഒരു വലിയ ജനതയാക്കുമെന്നും ഉറപ്പുകൊടുത്തു. പിന്നെ അബ്രാഹം മേലുകീഴ് ചിന്തിച്ചില്ല. പ്രഭാതമായപ്പോള്‍ കുറച്ച് അപ്പവും ഒരു തുകല്‍ സഞ്ചിയില്‍ വെള്ളവും എടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്ത് മകനെ അവളെ ഏല്പിച്ച് അവരെ വീട്ടില്‍നിന്നും പറഞ്ഞയച്ചു. തന്റെ രക്തത്തില്‍ പിറന്ന, താന്‍ ലാളിച്ചു വളര്‍ത്തിയ തന്റെ മകനെ അകാലത്തില്‍ എന്നന്നേക്കുമായി നഷ്ടമാകുന്ന അബ്രാഹമിന്റെ ഹൃദയവേദന ആര്‍ക്കു വിവരിക്കാനാവും? അനുഗ്രഹം നിറഞ്ഞ അബ്രാഹമിന്റെ അനുസരണം വേദന നിറഞ്ഞതുകൂടി ആയിരുന്നില്ലേ? ഇസഹാക്കിനെ ബലിയര്‍പ്പിക്കുന്നതിനുമുമ്പ് അബ്രാഹം ഇസ്മായേലിനുവേണ്ടിയാണ് തന്റെ ഹൃദയബലി അര്‍പ്പിച്ചത്. മക്കളെ ജീവനുതുല്യം സ്നേഹിച്ചുവളര്‍ത്തുന്ന ഏതൊരു പിതാവിനും ഇസ്മായേലിനുവേണ്ടിയുള്ള ഈ ഹൃദയബലിയുടെ വേദന മനസിലാകും. അബ്രാഹം തന്റെ രണ്ടുമക്കളെയും അനുസരണത്തിന്റെ പേരില്‍ ബലിചെയ്ത ഒരു പിതാവാണ്. ഇസഹാക്കിന്റെ ബലി ദൈവം അബ്രാഹത്തോടു കല്പിച്ചു. "നീ സ്നേഹിക്കുന്ന നിന്റെ ഏകമകന് ഇസഹാക്കിനെയും കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക. അവിടെ ഞാന്‍ കാണിക്കുന്ന മലമുകളില്‍ നീ അവനെ എനിക്കൊരു ദഹനബലിയായി അര്‍പ്പിക്കണം" (ഉല്പത്തി 22:1-3). അബ്രാഹം അതിനു തയാറായി എന്നതിന്റെ പിന്നില്‍ അധികമാരും ചിന്തിക്കാത്ത മറ്റൊരു കഠിനവേദനകൂടിയുണ്ട്. ഇസഹാക്കിനെ ബലി ചെയ്യാന്‍ തയാറായതിലൂടെ ഒരു മകനെ മാത്രമല്ല ദൈവം അതുവരെയും തന്നോടു ചെയ്ത എല്ലാ വാഗ്ദാനങ്ങളെയുമാണ് ബലി ചെയ്യാന്‍ ദൈവം ആവശ്യപ്പെട്ടത്. യഥാര്‍ത്ഥത്തില്‍ ആ ബലിയില്‍ രണ്ടു ബലികള്‍ നടന്നിട്ടുണ്ട്. ഒന്ന്, വാഗ്ദാനസന്താനമായ തന്റെ പുത്രന്. രണ്ട്, ദൈവമതുവരെ തന്ന വാഗ്ദാനങ്ങള്‍. ഇതിനു രണ്ടിനും തയാറായ അബ്രാഹം ഹൃദയബലികളുടെ ഒരു മഹാമനുഷ്യന് തന്നെയായിരുന്നു. ആ അബ്രാഹമിനെ ദൈവം താന്‍ വാഗ്ദാനം ചെയ്തതിലും വളരെയധികമായി അനുഗ്രഹിച്ചു. വിശ്വാസികളുടെ പിതാവാക്കി ഉയര്‍ത്തി. ദൈവം പറഞ്ഞു: നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കുതരാന്‍ മടിക്കായ്കകൊണ്ട് ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെയും കടല്‍ത്തീരത്തെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും" (ഉല്പത്തി 22/16-18). അനുസരണത്തിനു പിന്നാലെ അനുഗ്രഹമുണ്ട്. പക്ഷേ ആ അനുഗ്രഹത്തോടുചേര്‍ന്ന് അതിനുമുമ്പ് സഹനമുണ്ട്. പ്രിയപ്പെട്ട സമര്‍പ്പിതരേ, അബ്രാഹമിനെപ്പോലെ ദൈവത്തിന്റെ വാക്കുകേട്ട് നാടും വീടും ഉറ്റവരെയും ഉടയവരെയും എല്ലാം ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചവരല്ലേ നിങ്ങള്‍. അബ്രാഹത്തെ വിളിച്ച് രക്ഷിച്ച് അനുഗ്രഹമാക്കിയ കര്‍ത്താവ് നമ്മോടൊത്തുമുണ്ട്. അനുഗ്രഹപൂര്‍ണമായ ഈ അനുസരണം സഹനപൂരിതംകൂടിയാണെന്ന കാര്യം മറന്നുപോകരുതേ. അതു മറക്കുമ്പോഴാണ് നമ്മുടെ വിശ്വാസം പതറിപ്പോകുന്നത്. യേശുവിന്റെ ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, അബ്രാഹമിന്റെയും പ്രവാചകന്മാരുടെയും വിളിക്കപ്പെട്ട മറ്റനേകരുടെയും ജീവിതത്തില്‍ അനുസരണം സഹനപൂരിതമായിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തിലും അത് സഹനപൂരിതമായിരിക്കും. പ്രിയപ്പെട്ട കുടുംബസ്ഥരേ, നിങ്ങള്‍ പതറിപ്പോകരുത്. ദൈവം ഒന്നിപ്പിച്ചവരായിരുന്നു അബ്രാഹവും സാറായും. പക്ഷേ അവരുടെ കുടുംബജീവിതം കടന്നുപോയ പ്രതിസന്ധികളും പ്രശ്നങ്ങളും കൊടുങ്കാറ്റുകളും ഈ ലേഖനത്തില്‍ ഒതുക്കാന്‍ കഴിയാത്തതാണ്. ദൈവം വിളിച്ചു നിയോഗിച്ചു എന്ന കാരണത്താല്‍ നമ്മുടെ ജീവിതം പ്രതിസന്ധികളില്ലാത്തതും പ്രശ്നരഹിതവുമായിരിക്കുമെന്ന് അന്ധമായി വ്യാമോഹിക്കരുത്. അനുസരണത്തിന്റെ വഴിയിലൂടെ മാത്രം ചരിച്ച നസറത്തിലെ തിരുക്കുടുംബം നേരിട്ട സഹനങ്ങളും പ്രതിസന്ധികളും നമുക്കറിയാമല്ലോ. ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍, ദൈവം നഷ്ടമായതിന്റെ അടയാളമായി കണ്ട് നിങ്ങള്‍ കലങ്ങിപ്പോകരുതേ. അവിടുന്ന് നമ്മോടൊപ്പമുണ്ട്. ധൈര്യമായിരിക്കുക. "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്ത് സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാ കാര്യങ്ങളിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്. അതിനാല്‍ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം" (ഹെബ്രായര്‍ 4:15-16).
By: Stella Benny
Moreകഠിനമായ ആസ്ത്മാരോഗത്താല്‍ 52-ാമത്തെ വയസില്‍ പീഡിതനായ വ്യക്തിയായിരുന്നു വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി. ശ്വാസതടസം കാരണം കിടക്കുവാന് പോലും കഴിയാതെ പലപ്പോഴും രാത്രി മുഴുവന്‍ കസേരയില്‍ ഇരിക്കേണ്ടിവരുമായിരുന്നു. 1768-ല്‍ 72-ാമത്തെ വയസില്‍ പക്ഷാഘാതംമൂലം ഒരു വശം മുഴുവനും തളര്‍ന്നു പോയി. സന്ധികളിലെല്ലാം അതികഠിനമായ വേദന. കഴുത്തിലെ കശേരുക്കള് വളഞ്ഞ് തല കുമ്പിട്ടുപോയതിനാല്‍ മുഖം ഉയര്‍ത്തി നോക്കാന്‍ കഴിവില്ലാതായി; താടി നെഞ്ചില്‍ മുട്ടി. താടിയുടെ മര്‍ദംമൂലം നെഞ്ചു ഭാഗത്ത് വ്രണങ്ങള്‍ രൂപപ്പെടുകപോലും ചെയ്തപ്പോഴാണ് ആ വേദനയെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലായത്. ഈ രോഗാവസ്ഥയില്‍ ശാരീരിക വേദനയെക്കാളേറെ അദ്ദേഹത്തെ സങ്കടപ്പെടുത്തിയത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ കഴിയാത്ത അവസ്ഥയാണ്. എങ്കിലും അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ദൈവത്തിന്റെ തിരുമനസ്സിതാണെങ്കില്‍ ഈ അവസ്ഥയില്‍ തുടരാന്‍ എനിക്കിഷ്ടമാണ്. ആരോഗ്യത്തോടെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിലാണ് എന്റെ സന്തോഷം." ദൈവകൃപയാല്‍ ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില ഭേദപ്പെട്ടു. അള്‍ത്താരയ്ക്കരികില്‍ കസേരയില്‍ ഇരുന്നുകൊണ്ട് വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ അദ്ദേഹത്തിനായി. ഈ അവസ്ഥയിലും രൂപതാഭരണം ഭംഗിയായി മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിച്ചത് ആത്മീയ ശക്തികൊണ്ട് മാത്രമാണ്. ശാരീരിക ദൗര്‍ബല്യങ്ങളൊന്നും ആ കര്‍മധീരന്റെ തീക്ഷ്ണതയെ മന്ദീഭവിപ്പിച്ചില്ല എന്ന വസ്തുത നാം ധ്യാനവിഷയമാക്കേണ്ടിയിരിക്കുന്നു. ഒരു നിമിഷം പോലും വെറുതെ കളയുവാന്‍ തയാറാകാത്ത അദ്ദേഹം മധ്യവയസിനുശേഷം മാത്രമാണ് പുസ്തകങ്ങളെഴുതുവാന്‍ ആരംഭിച്ചത്. രോഗങ്ങള്‍ യാത്രകളെയും പ്രസംഗങ്ങളെയും തടയുവാന്‍ ശ്രമിച്ചപ്പോള്‍ എഴുത്തിലൂടെ തന്റെ ദൗത്യം അദ്ദേഹം തുടര്‍ന്നു. പുസ്തകമെഴുതി വെറുതെ സമയം കളയുന്നു, മെത്രാന്റെ പണി പുസ്തകമെഴുത്തല്ല എന്നൊക്കെ വിമര്‍ശിച്ചുകൊണ്ട് ശത്രുക്കള്‍ ഈ അവസ്ഥയിലും അല്‍ഫോന്‍സ് ലിഗോരിയെ തളര്‍ത്താന്‍ ശ്രമിച്ചു. പക്ഷേ ക്രിസ്തുവിനോടുള്ള സ്നേഹവും ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണതയും വിമര്‍ശനങ്ങളെയും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്ത് നല്കി. അറുപതാമത്തെ വയസില്‍ പ്രസിദ്ധപ്പെടുത്തിയ 'ദിവ്യകാരുണ്യ സന്ദര്‍ശനം' ആണ് ആദ്യഗ്രന്ഥം. ദൈവമാതാവിനെതിരായി പ്രചരിച്ചിരുന്ന പാഷണ്ഡതകളെ ചെറുത്തു തോല്പ്പിക്കുവാന് അല്‍ഫോന്‍സ് ലിഗോരിയുടെ പ്രസംഗങ്ങളും രചനകളും പ്രത്യേകിച്ച് 'ഗ്ലോറീസ് ഓഫ് മേരി' എന്ന ഗ്രന്ഥവും ഏറെ സഹായകമായി. മാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിക്കപ്പെടുന്നതിന്റെ പിന്നിലും അല്‍ഫോന്‍സിന്റെ ഗ്രന്ഥങ്ങള്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രാര്‍ത്ഥനാജീവിതം, ദിവ്യകാരുണ്യഭക്തി, മാര്‍പാപ്പയുടെ അപ്രമാദിത്വം, സഭാദര്‍ശനം തുടങ്ങിയ മേഖലകളില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം നല്കിയ പരിപോഷണത്തെ മാനിച്ചുകൊണ്ട് 1871 മാര്‍ച്ച് 23-ന് ഒന്‍പതാം പിയൂസ് മാര്‍പാപ്പ അദ്ദേഹത്തെ വേദപാരംഗതനായി പ്രഖ്യാപിച്ചു. സഹനത്തിലൂടെ യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. പ്രതിഫലത്തിന്റെയും ആനന്ദത്തിന്റെയും സ്ഥലം സ്വര്‍ഗമാണ്. ഇതായിരുന്നു അല്‍ഫോന്‍സ് ലിഗോരിയുടെ കാഴ്ചപ്പാട്. അതിനാല്‍ തീവ്രമായ വേദനകളിലും ദൈവഹിതം കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ദൈവം അനുവദിക്കുന്ന നൊമ്പരങ്ങളെ നിരാകരിക്കുന്നത് അവിടുത്തെ നന്മയിലുള്ള അവിശ്വാസം മൂലമാണ്. ദൈവത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നതിലല്ല പ്രത്യുത, ദൈവം ആഗ്രഹിക്കുന്നത് മാത്രം ചെയ്യുന്നതിലും ദൈവം ഇച്ഛിക്കുന്നതിനെ നമ്മള് ഇച്ഛിക്കുവാന്‍ പരിശ്രമിക്കുന്നതിലുമാണ് ആത്മീയ പൂര്‍ണതയുടെ മാര്‍ഗമെന്നും വിശുദ്ധ ലിഗോരി പഠിപ്പിച്ചു. എതിര്‍പ്പുകളും വിമര്‍ശനങ്ങളുംവഴി നിഷ്ക്രിയരായിപ്പോകുന്നവര്‍ക്ക് അല്‍ഫോന്‍സ് ലിഗോരി ഒരു പാഠമാണ്. അധ്വാനത്തിന് ആഗ്രഹിച്ച ഫലം കിട്ടാതെ വരുമ്പോള്‍ പലരുടെയും ആവേശം കെട്ടുപോകും. ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുമ്പോഴും കഷ്ടപ്പാടുകള്‍ മനസ്സിലാക്കപ്പെടാതെ വരുമ്പോഴും തീക്ഷ്ണത നഷ്ടപ്പെട്ടുപോകാം. വ്യക്തിപരമായ പരിമിതികളെ ഓര്‍ത്ത് എനിക്കിതില്‍ കൂടുതല്‍ ഒന്നും ചെയ്യാനില്ല എന്ന് കരുതി നിഷ്ക്രിയരാകുന്നവരും ധാരാളമാണ്. സ്നേഹത്തിനു മാത്രമേ എപ്പോഴും ഉണര്‍വോടെ കര്‍മനിരതമാകാന്‍ പറ്റൂ. സ്നേഹത്തിന്റെ കുറവാണ് അലസതയുടെയും നിഷ്ക്രിയത്വത്തിന്റെയും അടിസ്ഥാന കാരണം. ദൈവത്തോടുള്ള സ്നേഹം വലുതാകുമ്പോള്‍ സഭയോടുള്ള സ്നേഹവും വളരും. ആത്മാക്കളെ രക്ഷിക്കാനുള്ള തീക്ഷ്ണമായ ആഗ്രഹവും അതോടൊപ്പം വര്‍ധിച്ചുകൊണ്ടിരിക്കും. അല്‍ഫോന്‍സ് ലിഗോരിയുടെ ജീവിതം മുഴുവനും തെറ്റിദ്ധാരണകളാലും വിമര്ശനങ്ങളാലും വലയം ചെയ്യപ്പെട്ടിരുന്നു. എല്ലാ ഉദ്യമങ്ങളും ആഗ്രഹിച്ചതുപോലെ ഫലം നല്കിയുമില്ല. ആത്മാര്‍ത്ഥതയ്ക്ക് പ്രതിഫലമായി ലോകവും ജീവിതവും നൊമ്പരങ്ങള്‍ മാത്രം നല്കി. എന്നിട്ടും തളരാത്ത ആ മനസ്സിന്റെ രഹസ്യമെന്താണ്? ക്രിസ്തുവിനോടുള്ള സ്നേഹം! ആ തീക്ഷ്ണതയുടെ രഹസ്യം അതുമാത്രമായിരുന്നു. മടുപ്പും വിരസതയും ശൂന്യതയും നീക്കാനുള്ള വഴി ക്രിസ്തുവിന്റെ സ്നേഹംകൊണ്ട് നിറയുക മാത്രമാണ്. ദൈവം തന്ന ജീവിതത്തെ സ്നേഹിക്കുവാന്‍ പഠിക്കണം. അവിടുന്ന് തന്ന ജോലിയെയും ദൗത്യങ്ങളെയും സാഹചര്യങ്ങളെയും ക്രിസ്തുവിനെപ്രതി സ്നേഹിക്കണം. പിന്നെ വെറുതെ ഇരിക്കുവാന് നമുക്കാകില്ല. പ്രതിബന്ധങ്ങള്‍ വലുതായി തോന്നുന്നത് സ്വാര്‍ത്ഥത കൂടുമ്പോഴാണ്. ദാവീദ് ഗോലിയാത്തിനെ കൊന്നത് കല്ലും കവിണയും കൊണ്ടല്ല; ഇസ്രായേലിന്റെ ദൈവത്തെപ്രതിയുള്ള തീക്ഷ്ണത കൊണ്ടാണ്. തടവിലാക്കപ്പെട്ട പൗലോസ് അപ്പസ്തോലന് തന്നെ കാത്തിരിക്കുന്നത് മരണമാണെന്നറിയാമായിരുന്നു. എന്നിട്ടും അദ്ദേഹം നിഷ്ക്രിയനായിരുന്നില്ല. ജയിലിന്റെ പരിമിതികളിലിരുന്നും അദ്ദേഹം എഴുതി. എല്ലാക്കാലത്തെയും സഭാസമൂഹങ്ങള്‍ക്കുവേണ്ടി ദീര്‍ഘമായ ലേഖനങ്ങള്‍. തടവറയില്‍പ്പോലും കര്‍മോത്സുകനാകാന്‍ അപ്പസ്തോലനെ സഹായിച്ചതെന്താണ്? സകല സഭകളെയുംകുറിച്ചുള്ള തീക്ഷ്ണത. തീക്ഷ്ണത നഷ്ടപ്പെട്ട് മന്ദീഭവിച്ച ഹൃദയങ്ങളാണ് അറിവും കഴിവും സാഹചര്യങ്ങളും ഉപയോഗിക്കാനാവാതെ നാം നിഷ്ക്രിയരാകുന്നതിന് കാരണം. ക്രൂരമായ പീഡനങ്ങളെയും എതിര്‍പ്പുകളെയും ആദിമസഭ നേരിട്ടത് രാഷ്ട്രീയ തന്ത്രങ്ങള്‍കൊണ്ടോ ആയുധങ്ങള്‍കൊണ്ടോ ആയിരുന്നില്ല. ക്രിസ്തുവിനോടുള്ള തീക്ഷ്ണസ്നേഹത്താല്‍ ജ്വലിക്കുന്ന ഹൃദയങ്ങള്‍കൊണ്ടായിരുന്നു. നമുക്കും ആ പാത പിന്തുടരാം. ډ
By: Chevalier Benny Punnathara
Moreകണ്‍ഫ്യൂഷനിസം വിശ്വാസം പിന്തുടര്ന്നവര് ആയിരുന്നു കിം അഗിതി അഗത എന്ന കൊറിയന്‍ യുവതിയും കുടുംബവും. ഒരു ദിവസം അഗതയുടെ കത്തോലിക്കയായ സഹോദരി അവരെ സന്ദര്‍ശിക്കുന്നതിനായി വന്നു. ആ കുടുംബം പിന്തുടര്ന്നിരുന്ന വിജാതീയ ആചാരങ്ങള്‍ കണ്ടു വേദനിച്ച സഹോദരി അവരോട് ഇപ്രകാരം പറഞ്ഞു, "ലോകത്തെ മുഴുവന്‍ ഭരിക്കുന്നത് ഒരാള്‍തന്നെയാണ്, അത് ക്രിസ്തുവാണ്. അന്ധകാരത്തില്‍നിന്ന് ഉണര്‍ന്നെഴുന്നേറ്റ് നിങ്ങളും സത്യത്തിലേക്ക് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു." ഈ സഹോദരിയുടെ വാക്കുകള്‍ കേട്ട് അഗതയ്ക്ക് ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് അറിയുവാനുള്ള അതിയായ ആഗ്രഹം ഉണ്ടായി. എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള അവസരം ഉണ്ടായിരുന്നില്ല. എങ്കിലും സത്യത്തിനു വേണ്ടി എന്ത് ത്യാഗവും ഏറ്റെടുക്കുവാന്‍ അഗത തീരുമാനിച്ചു. അങ്ങനെ കത്തോലിക്കാ വിശ്വാസത്തെക്കുറിച്ച് പഠിക്കുവാന്‍ ആരംഭിച്ചു. എന്നാല്‍ പഠനത്തില്‍ പിന്നിലായിരുന്ന അഗതയ്ക്ക് പ്രാര്‍ത്ഥനകളും വിശ്വാസത്തിന്റെ അടിസ്ഥാനതത്വങ്ങളും പഠിക്കുവാന്‍ കഴിഞ്ഞില്ല. പക്ഷേ ഈശോയുടെയും മറിയത്തിന്റെയും നാമങ്ങള്‍ അവളെ വല്ലാതെ ആകര്‍ഷിച്ചു. എന്ത് ചോദിച്ചാലും ഈശോ, മറിയം എന്നീ രണ്ടു വാക്കുകള്‍ മാത്രമാണ് അഗതക്ക് പറയാനുണ്ടായിരുന്നത്. ബുദ്ധിശക്തിയില്‍ പിന്നോക്കമായിരുന്നതിനാല്‍ അഗതയ്ക്ക് അന്ന് മാമ്മോദീസാ ലഭിച്ചില്ല. കൊറിയയില്‍ ഉഗ്രമായ മതപീഡനം നടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ക്രൈസ്തവവിശ്വാസത്തെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ അഗതയും ജയിലിലടയ്ക്കപ്പെട്ടു. ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തനിക്ക് ഈശോയെയും മാതാവിനെയുംകുറിച്ചുമാത്രമേ അറിയുകയുള്ളൂ എന്നായിരുന്നു അഗതയുടെ ഉത്തരം. അപ്പോള്‍ അധികാരികള്‍ ചോദിച്ചു, "അവരെ നിരാകരിക്കാന്‍ തയ്യാറാണോ?" ഉടനെ അഗത മറുപടി നല്കി, "ഞാന്‍ അവര്‍ക്ക് വേണ്ടി മരിക്കാന്‍ തയ്യാറാണ്!" തുടര്‍ന്ന് അഗത നേരിട്ടത് ക്രൂരമായ പീഡനങ്ങളാണ്. ഭര്‍ത്താവും മകനും വിശ്വാസം ഉപേക്ഷിച്ചെങ്കിലും വിശ്വാസം തള്ളിപ്പറയാന്‍ അഗത തയാറായില്ല. പീഡനങ്ങള്‍ക്ക് നടുവിലും പിടിച്ചുനില്ക്കാന് സഹതടവുകാരുടെ വിശ്വാസവും അവള്‍ക്ക് തുണയായി. തിരുസഭ പിന്നീട് വിശുദ്ധരായി പ്രഖ്യാപിച്ച കിം മഗ്ദലന്‍, ഹാന്‍ ബാര്‍ബ തുടങ്ങിയവരായിരുന്നു അവരില്‍ ചിലര്‍. ഈശോയെയും മാതാവിനെയുംകുറിച്ച് മാത്രം അറിയാവുന്ന അഗതയുടെ ധൈര്യവും വിശ്വാസവും സഹതടവുകാരെപ്പോലും ഏറെ സ്പര്‍ശിച്ചു. അങ്ങനെ ജയിലില്‍വച്ചാണ് അഗത മാമ്മോദീസ സ്വീകരിച്ചത്. ജയിലില്‍ അനുഭവിച്ച ക്രൂരമായ പീഡനങ്ങള്‍ നേരിടുവാന്‍ മാമ്മോദീസ അഗതയ്ക്ക് കൂടുതല്‍ കരുത്തു നല്കി. 1839-ല്‍ അഗതയുടെയും ഒമ്പത് സഹതടവുകാരുടെയും വധശിക്ഷ നടപ്പിലാക്കി. കാളവണ്ടിയില്‍ സ്ഥാപിച്ച കുരിശിലേക്കു ഇവരുടെ കൈകളും തലമുടിയും ബന്ധിച്ച ശേഷം ദുര്‍ഘടമായ ഒരു ഇറക്കത്തിലൂടെ മലയുടെ മുകളില്‍നിന്ന് താഴത്തേക്ക് കാളയെ അതിവേഗം ഓടിച്ചു. തുടര്‍ന്ന് അവരെ ശിരച്ഛേദം ചെയ്തു. പഠനമോ പാണ്ഡിത്യമോ അല്ല വിശുദ്ധിയുടെ മാനദണ്ഡം എന്ന് ഓര്‍മിപ്പിച്ചുകൊണ്ട് 1925 ജൂലൈ അഞ്ചാം തീയതി തിരുസഭ അഗതയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1984 മെയ് ആറാം തീയതി സോളില്‍ നടന്ന ചടങ്ങില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പ്പാപ്പ അഗതയെ വിശുദ്ധയായി നാമകരണം ചെയ്തു.
By: Ranjith Lawrence
Moreസമ്പന്ന കര്‍ഷകകുടും ബത്തിലാണ് നിക്കോളാസ് ജനിച്ചത്. 21 വയസ്സായപ്പോള്‍ അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നു. ധീരതയോടെ സൈന്യസേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം മുപ്പതാമത്തെ വയസില്‍ കര്‍ഷകപുത്രിയായ ഡൊറോത്തിയായെ വിവാഹം ചെയ്തു. അവര്‍ക്ക് പത്തു മക്കള്‍ പിറന്നു. മുപ്പത്തിയേഴാം വയസുവരെയും സൈന്യസേവനം തുടര്‍ന്ന അദ്ദേഹം പിന്നീട് പൊതുസേവനത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി. അക്കാലത്താണ് നിക്കോളാസിന് ഒരു സ്വപ്നമുണ്ടായത്. ഒരു കുതിര ലില്ലിപ്പൂ വിഴുങ്ങുന്നതായി ആ സ്വപ്നത്തില്‍ അദ്ദേഹം കണ്ടു. തന്റെ വിശുദ്ധജീവിതത്തെ ലൗകികത വിഴുങ്ങിക്കളഞ്ഞേക്കാമെന്നാണ് അതിന്റെ അര്‍ത്ഥമെന്ന് അദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന് ഭാര്യയുടെ അനുവാദത്തോടെ, താപസജീവിതം അനുഷ്ഠിക്കാന്‍ തീരുമാനിച്ചു വീടുവിട്ടിറങ്ങി. അനുദിന ദിവ്യലി അര്‍പ്പിക്കാന്‍ ഒരു വൈദികന്റെ സഹായം ലഭിക്കുന്നതിന് തന്റെ സ്വന്തം സമ്പത്തുപയോഗിച്ച് ഒരു കൊച്ചുചാപ്പല്‍ ഒരുക്കി. അതോടുചേര്‍ന്ന് ജീവിച്ചുകൊണ്ട് പരിഹാരപ്രവൃത്തികളാല്‍ സമ്പന്നമായ ഒരു താപസജീവിതം നയിച്ചു. പത്തൊന്‍പത് വര്‍ഷത്തോളം വിശുദ്ധ കുര്‍ബാനമാത്രമായിരുന്നു അദ്ദേഹത്തിന്റെ ആഹാരം. പതുക്കെ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ പരിമളം നാടെങ്ങും പരന്നു. അനേകര്‍ അദ്ദേഹത്തില്‍നിന്ന് ദൈവികവചസുകള്‍ കേള്‍ക്കാനെത്തി. അവര്‍ അദ്ദേഹത്തെ ബ്രൂഡർ ക്ലൗസ് അഥവാസഹോദരന് നിക്കോളാസ് എന്നു വിളിച്ചു. 1487-ല്‍ തന്റെ എഴുപതാം വയസില്‍ ആ പുണ്യചരിതന് മരണം പുല്കുമ്പോള് ഭാര്യയും മക്കളും സമീപത്തുണ്ടായിരുന്നു. സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രത്യേക മധ്യസ്ഥനാണ് ഫ്ളൂവിലെ വിശുദ്ധ നിക്കോളാസ് എന്ന് ഔദ്യോഗിക നാമമുള്ള ഈ പുണ്യവാന്. സഭൈക്യത്തിന്റെ പ്രതീകവുംകൂടിയാണ് അദ്ദേഹം. സ്വിറ്റ്സര്‍ലന്‍ഡില്‍ അദ്ദേഹം ജനിച്ചു വളര്‍ന്ന സ്ഥലവും വീടും ഒപ്പംതന്നെ താപസജീവിതം നയിച്ചിരുന്ന കൊച്ചുചാപ്പലുമെല്ലാം ഇന്ന് തീര്‍ത്ഥാടനസ്ഥലങ്ങളാണ്.
By: Shalom Tidings
Moreഎന്റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ "മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്" (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി, നടക്കില്ല എന്ന് എല്ലാവരും പറഞ്ഞ ട്രാന്‍സ്ഫര്‍ 2020 മാര്‍ച്ചില്‍ നല്കി മകളെ ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.
By: Lisy Roy
More"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. വെറുപ്പും അമര്‍ഷവും മുന്‍വിധികളും നിങ്ങളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതാകട്ടെ. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവരുടെമേല്‍ ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുക. ആഴ്ചയില്‍ രണ്ടുദിവസം റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ഉപവസിക്കുക. രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കണം. വിശുദ്ധ കുര്‍ബാനയും ജപമാലയും ഓരോ ദിവസവും ഉണ്ടാകണം. അങ്ങനെ എല്ലാംകൂടി മൂന്നുമണിക്കൂര്‍ എങ്കിലും ദൈവസന്നിധിയില്‍ ദിവസവും ചെലവഴിക്കണം. ദിവസങ്ങളുടെ ഇടവേളകളില്‍ ചില നിമിഷങ്ങളെ പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കുക.... ഈ ലോകത്തിന്റെ കാര്യങ്ങളെക്കുറിച്ച് അമിതമായി ഭാരപ്പെടാതെ, അവയെല്ലാം പ്രാര്‍ത്ഥനയിലൂടെ സ്വര്ഗീയപിതാവിനെ ഭരമേല്പിക്കുക. നമ്മുടെ കാര്യങ്ങളെക്കുറിച്ചുള്ള ആകുലത ആന്തരികസ്വസ്ഥത നഷ്ടപ്പെടുത്തുന്നതിനാല്‍, നന്നായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയാതാകും."
By: Shalom Tidings
Moreതികച്ചും അപ്രതീക്ഷിതമായി പന്ത്രണ്ടാം വയസിലുണ്ടായ ദൈവാനുഭവവും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളും. "റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!" കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില് മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു. വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ 'വിഗ്രഹം' ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, "ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്." വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, "പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല." എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന് കമിഴ്ന്നുകിടക്കുന്നു... പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു. പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്ക്കുന്നു. അപ്പോള്‍ അയാള്‍ 'ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്' എന്ന് അവളോട് പറയുന്നു.... ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്. ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, "കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു.... എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു" എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല. പകരം അതിന്റേതായ ശാരീരികപ്രശ്നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു. നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് 'സ്വര്‍ണപ്രശ്നം' എന്ന പ്രത്യേക ജ്യോതിഷപ്രശ്നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം 'കുരിശിന്റെ വഴി അനുഭവങ്ങളി'ലൂടെയാണ് കടന്നുപോയത്. പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി. പനയ്ക്കലച്ചന് ധ്യാനം നയിക്കുന്ന സമയം. 'നാരായണന് സ്റ്റേജില്‍ കയറിവരാന്‍' പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്മാര് കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്നേഹിച്ച നാരായണന് സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന് വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് 'നിന്റെ കര്‍ത്താവിനെക്കുറിച്ച് പറയുക' എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം. എന്റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്. ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ... ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.
By: Narayanan Paul
Moreരോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന് ലേഖകനുള്ള സമ്മാനം കൈമാറിയത്. വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന് സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി. അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, "സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?" മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ "ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും" എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന് ദൈവത്തിന്റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു. അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്റെ തമ്പുരാന് തന്നു. ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ. പൂജാമുറിയിലെ ശാലോം ടൈംസ് ഒരിക്കല്‍ എന്റെ അക്രൈസ്തവനായ ഒരു സഹപ്രവര്ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു "എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്." സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്കി അനുഗ്രഹിച്ചു. ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി. അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു. ട്രാന്‍സ്ഫറിലെ അത്ഭുതം ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്റെ വിചാരം. "എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും." ഇങ്ങനെയൊരു കമന്റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു. പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, "മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക." ചോദിച്ച് വാങ്ങിക്കുന്നവര്‍ വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള് അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന് തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്റെ നാഥന് ഒരായിരം നന്ദി. "ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര് നിന്റെ ഉദയശോഭയിലേക്കും വരും" (ഏശയ്യാ 60/1-3). ډ
By: Thomas P M
More