- Latest articles
ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍…
ഒരു ആശ്രമദൈവാലയത്തില്‍ വാര്‍ഷികധ്യാനം നടക്കുകയായിരുന്നു. ദൈവാലയത്തിനു പുറത്ത് സ്റ്റേജിലാണ് ധ്യാനം. ഞാന്‍ കുമ്പസാരം കഴിഞ്ഞ് ദൈവാലയത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. പുറത്ത് സ്തുതിപ്പും പാട്ടുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ആ ദൈവാലയത്തിനുള്ളിലെ നിശബ്ദതയെ ഭേദിക്കാത്തത് എന്നെ ആശ്ചര്യപ്പെടുത്തി. ആ നിശബ്ദതയില്‍ മനസിലേക്കുവന്ന ഒരു ചോദ്യം ഞാന്‍ വ്യക്തമായി കേട്ടു.
“എന്തുകൊണ്ട് നിനക്കും ഒരു വൈദികനായിക്കൂടാ…?”
ആ ചോദ്യത്തോടുകൂടിയാണ് എന്‍റെ ദൈവവിളി ആരംഭിക്കുന്നത്.
മനസില്‍നിന്നുയര്‍ന്ന ചോദ്യം സക്രാരിക്കുള്ളിലെ ദിവ്യകാരുണ്യനാഥനില്‍നിന്നുമാണ് വന്നതെന്ന് ഞാന്‍ മനസിലാക്കി. അന്നുമുതല്‍ ദിവ്യകാരുണ്യ ഈശോയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. അതിനുശേഷം ദിവ്യകാരുണ്യത്തെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹമായി.
ആന്‍റണി നെറ്റിക്കാട്ടച്ചന്‍റെ ‘ദിവ്യകാരുണ്യ അത്ഭുതങ്ങള്‍’ എന്ന പുസ്തകം പലയാവര്‍ത്തി വായിച്ച് ദിവ്യകാരുണ്യനാഥന്‍റെ സ്നേഹത്തില്‍ ആഴ്ന്നുപോവുകയും കൂടുതല്‍ അറിയാനുള്ള ആഗ്രഹം വളരുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ വിശുദ്ധ പാദ്രേ പിയോയുടെ വിശുദ്ധ കുര്‍ബാനയോടുള്ള അതീവമായ ഭക്തിയും സ്നേഹവും നിരന്തരം എന്നെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.
പക്ഷേ, ആ നാളുകളില്‍ ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചോ ഏകാന്ത പ്രാര്‍ത്ഥനകളുടെ ശക്തിയെക്കുറിച്ചോ എനിക്കറിവില്ലായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമാണ് ഏകാന്ത പ്രാര്‍ത്ഥനയിലേക്ക് കടക്കുന്നത്. സെമിനാരിയിലെ ആദ്യത്തെ ദിവസംതന്നെ എനിക്ക് അതിനുള്ള പ്രേരണ ഉണ്ടായി.
നിശാപ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും എഴുന്നേറ്റുപോകുമ്പോള്‍ ദൈവാലയത്തിനുള്ളില്‍ ഈശോ തനിച്ചാകുമല്ലോ എന്ന ചിന്ത എന്‍റെയുള്ളില്‍ നിറഞ്ഞു. അന്നുമുതല്‍ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും ദിവ്യകാരുണ്യത്തിന്‍റെ മുന്നില്‍ നിശബ്ദനായിരിക്കുന്നത് ശീലമാക്കി.
ഒരു ദിവസം ചാപ്പലില്‍ ഇരിക്കുമ്പോള്‍ ശക്തമായൊരു പ്രലോഭനം ഉണ്ടായി. ഉള്ളിലിരുന്നാരോ എഴുന്നേറ്റു പോകാന്‍ പറയുന്നതുപോലെ. ഞാന്‍ എഴുന്നേറ്റു മുട്ടുകുത്തി കുരിശുവരയ്ക്കാനാരംഭിച്ചു. അപ്പോള്‍ ഉള്ളില്‍നിന്ന് മറ്റൊരു സ്വരം ഞാന്‍ കേട്ടു. “എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ.”
ഞാന്‍ ഞെട്ടിപ്പോയി. വീണ്ടും ചാപ്പലില്‍ത്തന്നെ ഇരുന്നു. ഏകാന്തവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇത്തരത്തില്‍ എഴുന്നേറ്റു പോകാന്‍ തോന്നുമ്പോള്‍ ഇപ്പോഴും ഇങ്ങനെയൊരു തേങ്ങല്‍ കേള്‍ക്കാറുണ്ട്.
അന്നുമുതല്‍ ഞാന്‍ മറ്റൊരു കാര്യവുംകൂടി മനസിലാക്കിത്തുടങ്ങി. ഓരോ മനുഷ്യനോടും ഈശോയ്ക്ക് ഒരുപാടൊരുപാട് സംസാരിക്കാനുണ്ട്. ഏറെ കളിതമാശകള്‍ പറയുവാനുണ്ട്. നമ്മുടെ ജീവിതത്തിനാവശ്യമായ തിരുത്തലുകള്‍ അവിടുത്തേക്ക് നല്‍കാനുണ്ട്. പക്ഷേ, നമ്മുടെ ഉച്ചസ്ഥായിയിലുള്ള പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കുമിടയില്‍ അവിടുത്തെ സ്വരം നാം ശ്രവിക്കാതെ പോകുന്നു. അവിടുത്തേക്ക് പറയുവാനുള്ളതൊന്നും നാം കേള്‍ക്കുന്നില്ല.
19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സോറെന്‍ കീര്‍ക്കെഗോറിന്‍റെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന എന്നത് ദൈവസന്നിധിയില്‍ പ്രശാന്തതയോടെ നിശ്ചലനായിരിക്കുക എന്നതും ദൈവം സംസാരിക്കുന്നത് കേള്‍ക്കുവോളം കാത്തിരിക്കുക എന്നതുമാണ്. വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ ശാന്തമായ സ്വരം ശ്രവിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിശബ്ദത അനിവാര്യമാണ്. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ മണിക്കൂറുകള്‍ മുട്ടിന്മേല്‍ നിന്നതിന്‍റെ ഫലമാണ് കര്‍മലീത്താസഭയുടെ നവീകരണവും ‘സുകൃതസരണി’ എന്ന ഗ്രന്ഥവുമൊക്കെ. സാന്‍ ഡാമിയാനോ ദൈവാലയത്തിലെ നിശബ്ദതയില്‍കേട്ട യേശുവിന്‍റെ സ്വരത്തില്‍നിന്നാണ് ഫ്രാന്‍സിസ് അസീസി രണ്ടാം ക്രിസ്തുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഈശോപോലും നിശബ്ദതയില്‍ പിതാവിനോ ട് പ്രാര്‍ത്ഥിക്കുന്നതായി വചനത്തില്‍ നാം കാണുന്നു. “അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 1/35).
ഏറെ ആശങ്കകളും നെടുവീര്‍പ്പുകളും ഓട്ടപ്പാച്ചിലുകളും ശബ്ദമുണ്ടാക്കുന്ന ഈ ലോകത്ത് എല്ലാം മറന്ന് അല്പസമയം ദിവ്യകാരുണ്യനാഥന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതുതന്നെ മതിയാകും നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍. ദിവ്യകാരുണ്യത്തിന്‍റെ മുമ്പിലിരിക്കുമ്പോള്‍ അവിടുത്തെ സ്നേഹത്തില്‍ നാം അലിഞ്ഞുചേരും. ഉത്തരം കിട്ടാതെ മനസില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം അവിടുന്ന് നമുക്ക് തരും. “അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്” (സങ്കീര്‍ത്തനങ്ങള്‍ 84/10).
'ന്യൂയോര്‍ക്കില്‍നിന്നുള്ള ഒരു യുവവൈദികന്‍ റോമില്‍ ഉപരിപഠനത്തിനെത്തി. അദ്ദേഹം പ്രാര്‍ത്ഥനയ്ക്കായി സ്ഥിരമായി ഒരു ദൈവാലയം സന്ദര്‍ശിക്കുമായിരുന്നു. ദൈവാലയകവാടത്തിനുമുന്നില്‍ എന്നും കണ്ടിരുന്ന യാചകരില്‍ ഒരാള്‍ അദ്ദേഹത്തിന്‍റെ പ്രത്യേകശ്രദ്ധയാകര്‍ഷിച്ചു. അങ്ങനെ ഒരു ദിനം അദ്ദേഹം ആ യാചകനോട് തന്നെ അറിയാമോ എന്നന്വേഷിച്ചു. യാചകന്‍റെ മറുപടി അദ്ദേഹത്തെ ഞെട്ടിച്ചുകളഞ്ഞു, “അറിയും. ഞാന്‍ താങ്കളുടെ ഒപ്പം റോമില്‍ വൈദികനാകാന്‍ പഠിച്ചിരുന്ന ആളാണ്. പട്ടവും കിട്ടി.
എന്നിട്ടെന്തേ അങ്ങ് ഇവിടെ “യുവവൈദികന്‍ തേങ്ങലോടെ ചോദിച്ചു. അപ്പോള്‍ അദ്ദേഹം തന്‍റെ ജീവിതത്തില്‍ ഉണ്ടായ ചില ദുരനുഭവങ്ങളെക്കുറിച്ചും അതെത്തുടര്‍ന്ന് വൈദികവൃത്തി ഉപേക്ഷിക്കേണ്ടി വന്നതും ജീവിതമാര്‍ഗം കണ്ടെത്താന്‍ കഴിയാതെ യാചകനായി ജീവിതം ആരംഭിച്ചതുമെല്ലാം വിവരിച്ചു. വേദനയോടെ അതെല്ലാം ശ്രവിച്ച് അദ്ദേഹത്തെ ആശ്വസിപ്പിച്ച് വൈദികന്‍ മടങ്ങി.
എന്നാല്‍ അദ്ദേഹത്തിന് തന്‍റെ സഹപാഠിയെ മറക്കുവാന്‍ സാധിച്ചില്ല. അന്നുമുതല്‍ അദ്ദേഹത്തിനുവേണ്ടി ഈ വൈദികന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. നാളുകള്‍ കഴിഞ്ഞു. റോമിലെ പഠനം അവസാനിച്ച് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കവേ, വിദ്യാര്‍ത്ഥികള്‍ക്കെല്ലാം മാര്‍പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമനെ കണ്ട് അനുഗ്രഹം വാങ്ങുവാനുള്ള അവസരം ഉണ്ടായി. സന്ദര്‍ശനസമയത്ത് പാപ്പയോട് ആരും ഒന്നുംതന്നെ സംസാരിക്കരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു.
എന്നാല്‍ സന്ദര്‍ശനവേളയില്‍ പാപ്പയുടെ മുന്‍പില്‍ മുട്ടുകുത്തിയതും വൈദികന്‍ പാപ്പയോടു തനിക്ക് ഒരു പ്രാര്‍ത്ഥനാപേക്ഷ ഉണ്ടെന്നും അത് തന്‍റെ സഹപാഠിയായിരുന്ന വൈദികനുവേണ്ടിയാണെന്നും അദ്ദേഹം വൈദികവൃത്തി ഉപേക്ഷിച്ചു ഇപ്പോള്‍ യാചകനാണെന്നും ധൃതിയില്‍ പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും പേപ്പല്‍ ഗാര്‍ഡുകള്‍ അദ്ദേഹത്തെ അവിടെനിന്നും പുറത്തേക്കു നയിച്ചു.
ഏതാനും ദിവസങ്ങള്‍ക്കുശേഷം വൈദികനെ അത്ഭുതപ്പെടുത്തിയ ഒരു സംഭവം ഉണ്ടായി. മാര്‍പാപ്പയുടെകൂടെ അത്താഴവിരുന്നില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനും സഹപാഠിയായിരുന്ന ഭിക്ഷാടകനുമുള്ള ഒരു ക്ഷണം ആയിരുന്നു അത്. അദ്ദേഹം വലിയ സന്തോഷത്തോടെ തന്‍റെ സഹപാഠിയെ അന്വേഷിച്ച് ദൈവാലയ വാതില്‍ക്കല്‍ എത്തി. വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അത് വിശ്വസിക്കാന്‍കൂടി തയാറായില്ല. തനിക്കതിന് അര്‍ഹതയില്ലെന്ന മട്ടില്‍ നിന്നിരുന്ന യാചകസുഹൃത്തിനെ കുളിച്ചു വൃത്തിയാകാന്‍ സഹായിച്ചു, നല്ല വസ്ത്രം ധരിപ്പിച്ച് അദ്ദേഹം കൂടെ കൊണ്ടുപോയി.
പേപ്പല്‍ കൊട്ടാരത്തിന്‍റെ ഊട്ടുമുറിയില്‍ പാപ്പ അവര്‍ ഇരുവരെയും കാത്ത് മുന്‍പേതന്നെ ഇരിപ്പുണ്ടായിരുന്നു. വളരെ ബഹുമാനത്തോടെ അവര്‍ അങ്ങോട്ടേക്കാനയിക്കപ്പെട്ടു. വിഭവസമൃദ്ധമായ അത്താഴത്തിനുശേഷം യാചകനായ വൈദികനെ മാര്‍പാപ്പ ഒരു സ്വകാര്യ സംഭാഷണത്തിനായി ക്ഷണിച്ചു. ഏറെനേരം കഴിഞ്ഞ് രണ്ടുപേരും തിരികെ വന്നു. എന്നാല്‍ ഇരുവരും നിശബ്ദരായിരുന്നു. യാത്ര പറഞ്ഞ് പിരിഞ്ഞുപോരവേ, കൗതുകം അടക്കാന്‍ സാധിക്കാതെ യുവവൈദികന്‍ തന്‍റെ സുഹൃത്തിനോട് സംഭവിച്ച കാര്യങ്ങള്‍ തിരക്കി.
വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആ സമാഗമത്തില്‍ നടന്നത്. മാര്‍പാപ്പ യാചകനായ വൈദികനോട് തന്നെ ഒന്ന് കുമ്പസാരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ലജ്ജിച്ചുപോയ വൈദികന്‍ താന്‍ വൈദികവൃത്തി ഉപേക്ഷിച്ചവന്‍ ആണെന്നും തനിക്ക് പൗരോഹിത്യ അധികാരങ്ങള്‍ ഇല്ലെന്നും പാപ്പയെ അറിയിച്ചു. പാപ്പ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ പുഞ്ചിരിയോടെ പറഞ്ഞു, “ഒരിക്കല്‍ വൈദികന്‍ ആയിരുന്ന വ്യക്തി എന്നെന്നും ഒരു വൈദികന്‍ ആയിരിക്കും.”
അദ്ദേഹം ആഗ്രഹിക്കുന്നു എങ്കില്‍, കത്തോലിക്കാ സഭയുടെ തലവനും റോമിന്‍റെ മെത്രാനും
എന്ന നിലയില്‍ തനിക്ക് അദ്ദേഹത്തിന്‍റെ പൗരോഹിത്യ അധികാരങ്ങള്‍ തിരികെ നല്‍കാന്‍ അധികാരം ഉണ്ടെന്നും പാപ്പാ പറഞ്ഞു. അതിനുശേഷം പാപ്പ അദ്ദേഹത്തിന്‍റെ കുമ്പസാരം കേള്‍ക്കുകയും പൗരോഹിത്യ അധികാരങ്ങള്‍ പുനഃസ്ഥാപിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന്‍റെ മുന്‍പില്‍ മുട്ടുകുത്തി പാപങ്ങള്‍ ഏറ്റുപറഞ്ഞ പാപ്പാ, വൈദികനോട് അദ്ദേഹം ഭിക്ഷ യാചിച്ചിരുന്ന ദൈവാലയത്തില്‍ചെന്ന് അവിടുത്തെ വികാരിയച്ചനെ കാണാനാണ് നിര്‍ദേശിച്ചത്. അവിടത്തെ സഹവികാരിയായി അദ്ദേഹത്തെ നിയമിക്കുന്നുവെന്നും അവിടെ എത്തുന്ന യാചകരുടെ ആത്മീയശുശ്രൂഷകള്‍ ഏല്‍പിക്കുന്നുവെന്നും പാപ്പ അറിയിച്ചു. യാചകനായ വൈദികന്‍ കഥ പൂര്‍ത്തിയാക്കുമ്പോള്‍, അദ്ദേഹത്തിനും യുവവൈദികനും കണ്ണുനീര്‍ അടക്കാനായില്ല.
ദൈവകരുണയുടെ ഇടപെടല്‍ ഒരു ജീവിതം എങ്ങനെ രൂപാന്തരപ്പെടുത്തുന്നു എന്നതിന്‍റെ ദൃഷ്ടാന്തമാണിത്. ഒപ്പം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ എളിമയുടെയും പിതൃവാത്സല്യത്തിന്‍റെയും കഥയും.
'വചനത്തിലൂടെ ദൈവം സംസാരിക്കുമെന്നതിന് ലേഖികയുടെ വേറിട്ടൊരു ഉത്തരം.
കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു ചേച്ചിയെ പരിചയപ്പെട്ടു. ഏതാണ്ട് 65 വയസ് പ്രായമുണ്ട് അവര്‍ക്ക്. അവര്‍ പറഞ്ഞു, “തിന്മയില്‍ വീഴാനുള്ള സാഹചര്യങ്ങളാണ് ചുറ്റും. എന്നാല്‍ അനുദിനവചനവായനയിലൂടെ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ് പാപങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്.”
ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതി, “എന്നോടുമാത്രമെന്താ ദൈവം വചനത്തിലൂടെ സംസാരിക്കാത്തത്?”
ഈ ചിന്ത എന്‍റെ മനസിലൂടെ കടന്നുപോയി ഏറെനേരം കഴിയുംമുമ്പേ യൗവനകാലത്തെ ചില ഓര്‍മകളിലേക്ക് ഈശോ എന്നെ കൂട്ടിക്കൊണ്ടുപോയി. അന്ന് ഞാന്‍ ഉത്തരേന്ത്യയിലായിരുന്നു പഠിച്ചിരുന്നത്. തലപ്പാവ് അണിഞ്ഞ, അരോഗദൃഢഗാത്രരായ സിഖ് യുവാക്കള്‍ എന്‍റെ ശ്രദ്ധ കവര്‍ന്നു. അവരുടെ രൂപത്തിലും വേഷത്തിലും എന്തോ ഒരു പ്രത്യേക ആകര്‍ഷണം അനുഭവപ്പെട്ടു.
അങ്ങനെയിരിക്കെ, കൂടെയുള്ള ഒരു മലയാളി ചേച്ചി അവരുടെ സഹോദരിയുടെ വിവാഹചിത്രങ്ങള്‍ കാണിച്ചു. ആ സഹോദരി ഒരു സര്‍ദാര്‍ജിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അതുംകൂടി കണ്ടപ്പോള്‍ യൗവനത്തിന്‍റെ തിളപ്പില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി, “പ്രേമിക്കുകയാണെങ്കില്‍ ഒരു സര്‍ദാര്‍ജിയെത്തന്നെ പ്രേമിക്കണം. പ്രേമിച്ചാല്‍ എന്തായാലും നാട്ടിലും വീട്ടിലും സംസാരവിഷയമാകും. എങ്കില്‍പ്പിന്നെ എല്ലാവരും കണ്ടാല്‍ അല്പം അതിശയത്തോടെയും ബഹുമാനത്തോടെയും നോക്കുന്ന സര്‍ദാര്‍ജിതന്നെ ആവട്ടെ.”
ഈ ചിന്തയുമായി നടക്കുന്ന കാലത്ത് വ്യത്യസ്തമായൊരു പ്രേരണ കര്‍ത്താവ് തന്നു. ബൈബിള്‍ വായിക്കുക എന്നതായിരുന്നു അത്. അതിനാല്‍ ഒരു കഥപുസ്തകം വായിക്കുന്നതുപോലെ ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. രാജാക്കന്‍മാരുടെ പുസ്തകം വായിച്ചപ്പോള്‍ സോളമന്‍ രാജാവിന്‍റെ പതനത്തിന് കാരണം വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചതാണ് എന്ന് മനസിലായി (1 രാജാക്കന്‍മാര്‍ 11/1-12). ഇത് വായിച്ചപ്പോള്‍ എന്‍റെ കാഴ്ചപ്പാടില്‍ ഒരു മാറ്റം. അന്യമതസ്ഥരെ വിവാഹം കഴിച്ചാല്‍ പല ഭവിഷ്യത്തുകളും അതോടൊപ്പം ഏകദൈവത്തില്‍നിന്ന് അകലുന്ന സാഹചര്യങ്ങളും ഉണ്ടാകുമെന്ന് എനിക്ക് ബോധ്യപ്പെട്ടു. പിന്നീട് ഒരിക്കലും എനിക്ക് മുമ്പ് തോന്നിയ തെറ്റായ ആകര്‍ഷണം വളരാന്‍ അനുവദിച്ചില്ല.
ദൈവം പ്രത്യക്ഷത്തില്‍ വചനത്തിലൂടെ നമ്മോട് സംസാരിക്കുന്നതായി തോന്നിയില്ലെങ്കിലും വചനം നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളിലിരുന്ന് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തോട് പാപത്തിന്‍റെയും തിന്മയുടെയും ചായ്വുകളെപ്പറ്റി സംസാരിക്കുന്നുണ്ട്. ആ ദൈവികമന്ത്രണത്തോട് പ്രത്യുത്തരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ബാക്കി കര്‍ത്താവ് നോക്കിക്കൊള്ളും.
'കടല്‍ക്കരയില്‍ എന്നും ഒരു ബലൂണ്‍വില്പനക്കാരന്‍ എത്തും. കുട്ടികളെ ആകര്‍ഷിക്കാന്‍ അദ്ദേഹം വര്‍ണബലൂണുകളില്‍ ഹീലിയം നിറച്ച് പറത്താറുണ്ട്. നീലയും ചുമപ്പും പച്ചയുമെല്ലാമായി വിവിധവര്‍ണങ്ങളിലുള്ള മനോഹരമായ ബലൂണുകള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നുപറക്കുന്നത് കാണുമ്പോള്‍ ബലൂണുകള്‍ വേണമെന്ന് കുട്ടികള്‍ മാതാപിതാക്കളോട് പറയും. അതോടെ കച്ചവടം ഉഷാറാകും.
ഒരു ദിവസം, ഉയര്‍ന്നുപറക്കുന്ന വര്‍ണബലൂണുകള്‍ നോക്കിക്കൊണ്ട് ഒരു ആണ്‍കുട്ടി ചോദിച്ചു, “കറുത്ത ബലൂണാണെങ്കില്‍ ഇതുപോലെ പറക്കുമോ?”
ബലൂണ്‍വില്പനക്കാരന് കൗതുകമായി. “അതെന്താ കുട്ടീ, അങ്ങനെ ചോദിച്ചത്?”
“എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട കൂട്ടുകാരന്‍ ഉണ്ടാക്കിക്കൊണ്ടുവന്ന പട്ടം അവനെപ്പോലെ കറുത്തതാണ്; അത് പറത്താന്‍ കഴിയില്ലെന്ന് മറ്റ് കുട്ടികള്‍ പറഞ്ഞല്ലോ. അവര്‍ അവനെ ഞങ്ങള്‍ക്കൊപ്പം പട്ടം പറത്താന്‍ കൂട്ടിയുമില്ല.”
അവന്‍റെ നിഷ്കളങ്കമായ ചോദ്യത്തിനര്‍ത്ഥം വില്പനക്കാരന് മനസിലായി. അദ്ദേഹം വാത്സല്യത്തോടെ പറഞ്ഞു, “ബലൂണിന്‍റെ നിറം ഏതായാലും പ്രശ്നമില്ല, ഉള്ളില്‍ നിറച്ച ഹീലിയമാണ് മോനേ, ബലൂണിനെ പറത്തുന്നത്. നിന്‍റെ കൂട്ടുകാരന്‍ നല്ല കുട്ടിയായി വളര്‍ന്നാല്‍മതി. അവനെ ദൈവം ഉയര്‍ത്തിക്കൊള്ളും. പിന്നെ ആര്‍ക്കും അവനെ കളിയാക്കാനാവില്ല.”
അതുകേട്ട് ഒരു കറുത്ത ബലൂണും വാങ്ങി സന്തോഷത്തോടെ ആ കുട്ടി തിരികെപ്പോയി.
“ലജ്ജിതരായതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും. അവമതിക്കുപകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും” (ഏശയ്യാ 61/7)
'മക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ ‘ശില്പം’ പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്‍റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള്‍ സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള്‍ സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന്‍ അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു.
ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്‍റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്‍മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്‍, അത് തിരികെ നല്കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന്‍ ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന്‍ ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. “അക്കാലത്ത് കര്‍ത്താവിന്‍റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു” (1 രാജാക്കന്‍മാര്‍ 3/1). അതേ സമയം, ദൈവം തന്‍റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്‍റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്‍ത്താവിന് നല്കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ
ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
'കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് വിരമിച്ച് പോകുന്ന അധ്യാപികക്ക് ചില വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ യാത്രയയപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ വേദന തോന്നി. പ്രതീകാത്മക കുഴിമാടം ഒരുക്കി അതില്‍ റീത്ത് വച്ചാണത്രേ അവര്‍ അധ്യാപികയെ യാത്രയാക്കിയത്. ഈ വിദ്യാര്‍ത്ഥികളുടെ പ്രവൃത്തിയെ മൃേ ശിമെേഹഹമശേീി എന്ന് വിശേഷിപ്പിക്കാനും ആളുണ്ടായി.
നന്നായി എഴുതാന്‍ കഴിയുന്നവരുണ്ട്… പാടാന്‍… പ്രസംഗിക്കാന്‍… അഭിനയിക്കാന്‍… സംവിധാനം ചെയ്യാന്‍… എടുത്ത് ഉപയോഗിക്കുംതോറും പെരുകി വരികയേ ഉള്ളൂ കഴിവുകള്‍, തേഞ്ഞുപോകില്ലെന്നുറപ്പാണ്. എന്നിട്ടും ചിലരൊക്കെ തങ്ങളുടെ കഴിവുകള്‍ കൊണ്ട് മൃേ ശിമെേഹഹമശേീി നടത്തുന്നത് നാരകീയ ശക്തികളുടെയും നെഗറ്റിവിറ്റികളുടെയും പ്രചാരകരാകാന്‍ വേണ്ടിയാണ്, അധ്യാപികക്ക് കുഴിമാടം ഒരുക്കാനാണ്.
എന്നാല്‍ ഇവിടെ പരിശുദ്ധ മറിയത്തെ ധ്യാനിക്കണം. സ്വര്‍ഗരാജ്യത്തിന്‍റെ ഏറ്റവും വലിയ അലങ്കാരകാരണം ആയിരുന്നു പരിശുദ്ധ കന്യകാമറിയം. കറകളഞ്ഞ ദൈവഭക്തികൊണ്ട്, വിനയം കൊണ്ട്, സഹന കാലങ്ങളിലെ മൗനം കൊണ്ട്, വിശുദ്ധി കൊണ്ട്, ദൈവമാതൃസ്ഥാനം വഹിക്കാന്‍ അവള്‍ തന്നെത്തന്നെ ഒരുക്കി ഉപകരണമായി സമര്‍പ്പിച്ചു.
സ്വര്‍ഗം ഇന്നും തേടുന്നുണ്ട്, എഴുതിയോ വരച്ചോ പാടിയോ പ്രസംഗിച്ചോ നൃത്തം ചെയ്തോ റീലുകള്‍ ചെയ്തോ സ്റ്റാറ്റസ് ഇട്ടോ ഒക്കെ സ്വര്‍ഗത്തിന്‍റെ പ്രചാരകരാകുവാന്‍ സ്വയം സമര്‍പ്പിക്കുന്ന ഉപകരണങ്ങളെ. ഏതൊരു ദുര്‍ബലനും തന്‍റെ ചെറിയ കഴിവുകളെ വിട്ടു കൊടുത്തു കൊണ്ട് ദൈവകൃപയുടെ വാതില്‍ അനേകര്‍ക്കായി തുറക്കാന്‍ കഴിയും.
പരിചയമുള്ള ചെമ്പുമുക്ക് സെന്‍റ് മൈക്കിള്‍സ് ദൈവാലയത്തിലെ 13 മണി ആരാധനയ്ക്കു വേണ്ടി അവിടുത്തെ ജീസസ് യൂത്തിലെ ചെറുപ്പക്കാര്‍ അള്‍ത്താരയിലൊരുക്കിയ മാലാഖച്ചിറകുകള്‍, പെസഹാ വ്യാഴാഴ്ചത്തെ ദിവ്യകാരുണ്യ ആരാധനയ്ക്കായി ദിവ്യകാരുണ്യത്തിനുചുറ്റും തീര്‍ത്ത മുള്‍മുടി എന്നിവയും മൃേ ശിമെേഹഹമശേീിെ ആയിരുന്നു. ഇവിടെ ഇങ്ങനെയും കലാപരമായ കഴിവുകള്‍ ഉപയോഗിക്കുന്ന ചെറുപ്പക്കാരുണ്ട്, സ്വര്‍ഗരാജ്യത്തിന്‍റെ താരപ്രചാരകര്‍.
ഫേസ് ബുക്ക് പേജുകളെ, ടൈം ലൈനുകളെ, സ്റ്റാറ്റസുകളെ, റീലുകളെ, വാട്ട്സാപ്പ് സ്റ്റാറ്റസുകളെ എല്ലാം… പരിശുദ്ധ അമ്മേ, അമ്മയുടെ വിമല ഹൃദയത്തിന് സമര്‍പ്പിക്കുന്നു. അവയെല്ലാം സ്വര്‍ഗരാജ്യത്തിന്‍റെ കൃപയുടെ വാതിലുകളാകട്ടെ
'ഏഴ് ദിവസത്തേക്കുള്ള ഡീല്‍ ആണ് ആദ്യം മിക്കുവിന് കൊടുത്തത്. ഏഴാം ദിവസം മനസിലായി മിക്കു നിസാരക്കാരനല്ലെന്ന്!
വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്‍ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി. പിന്നീട് മുടങ്ങാതെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം പ്രാര്‍ത്ഥിച്ചു വരുന്നു.
ഒരു ദിവസം ദുബായില്‍, എന്‍റെ മുറിയില്‍ കിടന്നുകൊണ്ട് ഈശോയുമായി സംസാരിക്കുകയാണ്. കിടക്കുന്ന കട്ടിലിന്‍റെ ഒരു വശത്തു ചുമരില്‍ ചെറിയൊരു ചിത്രം ഉണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ വളരെ ചെറിയ ഒരു ചിത്രം. വര്‍ഷങ്ങളായി മാലാഖയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്‍റെ കാര്യത്തില്‍ മാലാഖക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ രൂക്ഷമായി. കേട്ടുകേള്‍വി അല്ലാതെ മാലാഖയുടെ പ്രകടമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ ലഭിച്ചിട്ടില്ലാത്തതാകാം കാരണം.
മിഖായേല്‍ മാലാഖേ എന്നുള്ള വിളി അല്പം നീണ്ടു പോയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ മാലാഖയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് പേര് അല്പം ചെറുതാക്കി മിക്കു എന്ന് മാറ്റി. ഞാന്‍ വളരെ ഹാപ്പി! പിന്നെ എന്‍റെ മിക്കുവിനുള്ള ആദ്യ പരീക്ഷണം. ചുവരിലെ ചിത്രത്തില്‍ നോക്കി പറഞ്ഞു, “ഏഴ് ദിവസം സമയം തരാം. ഒരു ചെറിയ രൂപം എനിക്ക് ആരെങ്കിലും വഴി കൊടുത്തയക്കണം. ഇത് സ്വര്‍ഗത്തിലും ഭൂമിയിലും ആരും അറിയണ്ട. നമ്മള്‍ തമ്മിലുള്ള ഡീല്‍ ആണ്.”
കേട്ടുകഴിഞ്ഞപ്പോള്‍ മാലാഖക്ക് എന്ത് തോന്നിക്കാണും എന്ന് അറിയില്ല. “മിക്കു ടെന്‍ഷന്‍ ആവണ്ട” എന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു ഞാന്‍ എന്‍റെ പതിവ് ജീവിതത്തിലേക്ക് മാറി.
ദിവസങ്ങള്‍ക്കകം മനസിലായി, മിഖായേല്‍ മാലാഖ നിസ്സാരക്കാരനല്ല. ഏഴാം ദിവസം രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ എന്‍റെ സുഹൃത്ത് കാറില്‍ വച്ച് ഒരു സമ്മാനം തന്നു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചെറിയൊരു രൂപം. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ, ഹൃദയത്തിലെ സ്നേഹം അടക്കാന്‍ കഴിയാതെ, എന്‍റെ മിക്കുവിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം ഏഴു തവണ രാവിലെ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. അല്‍പദൂരം മുന്‍പോട്ടു പോയപ്പോള്‍ കാറിന്‍റെ ഫ്രണ്ട് ഗ്ലാസിന് മുന്‍പില്‍ വിശുദ്ധ മിഖായേല്‍ മാലാഖ ഞങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നത് ദര്‍ശനത്തില്‍ കണ്ടു. വാഹനം ഓടിച്ചിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. നമ്മുടെ കാറിനു മുന്നില്‍ വിശുദ്ധ മിഖായേല്‍ മാലാഖ സഞ്ചരിക്കുന്നു. പറഞ്ഞുതീരും മുന്‍പ് റോഡിന്‍റെ ഒരു വശത്ത് വളവില്‍നിന്ന് റോങ്ങ് സൈഡ് ആയി ഒരു കാര്‍ കയറി വന്നു. തലനാരിഴക്ക് ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അല്പം നിമിഷങ്ങള്‍ എടുത്തു ഞങ്ങള്‍ ആ ഞെട്ടലില്‍നിന്ന് മുക്തരാവാന്‍. അന്ന് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത് മിഖായേല്‍ മാലാഖയെ കൂട്ടുകാരനായി തന്നതിലുള്ള നന്ദിസൂചകമായിട്ടായിരുന്നു.
പിന്നീടൊരിക്കല്‍ എന്‍റെ അടുത്ത സുഹൃത്ത് ഒരു പ്രാര്‍ത്ഥന നിയോഗവുമായി എന്നെ സമീപിച്ചു. അവള്‍ക്ക് ഒരു മകള്‍ ഉണ്ട്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി അവള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവിന് മറ്റൊരു കുഞ്ഞിനെ വേണമെന്ന് ഇപ്പോള്‍ താല്പര്യമില്ല. എത്രയൊക്കെ പറഞ്ഞിട്ടും ഭര്‍ത്താവിന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. അവളുടെ കണ്ണുനീര്‍ എന്‍റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. വിശുദ്ധ മിഖായേലിനോടുള്ള എന്‍റെ ഇഷ്ടം അറിയാവുന്നതുകൊണ്ടോ എന്തോ അവള്‍ ഇങ്ങനെ പറഞ്ഞു.”ചേച്ചി പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു ആണ്‍കുഞ്ഞിനെ തരാന്‍. ആണ്‍കുഞ്ഞാണെങ്കില്‍ ഞാന്‍ അവന് മൈക്കിള്‍ എന്ന് പേരിടും. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്.”
അവളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. മിക്കുവിന്‍റെ അടുത്തേക്ക് ഞാന്‍ പോയി.”മിക്കു, ഇത് അല്പം കോംപ്ലിക്കേറ്റഡ് ആണല്ലോ. ഭര്‍ത്താവ് സമ്മതിക്കാതെ ഇതെങ്ങനെ സംഭവിക്കും!”
എന്തായാലും ഞാനും അവളും വിശുദ്ധ മിഖായേലിന്‍റെ മാധ്യസ്ഥ്യം തേടി കഠിനപ്രാര്‍ത്ഥനയാണ്… ആ മാസം ഒടുവില്‍ ഒരു പ്രെഗ്നന്‍സി റിപ്പോര്‍ട്ട് എന്‍റെ വാട്സാപ്പില്‍ ലഭിച്ചു. അവള്‍ ഗര്‍ഭിണി ആയിരിക്കുന്നു! പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അവളുടെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, “ചേച്ചി, ഒരു കാരണവശാലും ഇത് സംഭവിക്കേണ്ടതല്ല. കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ദൈവത്തിന്‍റെ കളിയാണ്.” ഞാന്‍ മിക്കുവിനെ നോക്കി പുഞ്ചിരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള്‍ ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അവന് മൈക്കിള്‍ എന്ന് പേരിട്ടു.
നമ്മുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുമ്പോള്‍, ആരും സഹായിക്കാന്‍ ഇല്ലെന്നു തോന്നുമ്പോള്‍, സ്വര്‍ഗത്തിന്‍റെ സഹായകരെ വിളിക്കണം. ഈശോ നമുക്കുവേണ്ടിയാണ് അവരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും ജീവിതം ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ഇവരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആവണം. കാവല്‍മാലാഖയുടെയും വിശുദ്ധ സൈന്യങ്ങളുടെയും സംരക്ഷണം നമ്മെ പൊതിഞ്ഞു പിടിക്കട്ടെ. ദൈവികസംരക്ഷണത്തിന്‍റെ കോട്ട കെട്ടി അവര്‍ നമ്മെ സകല തിന്മകളില്‍ നിന്നും കാത്തുകൊള്ളും. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 34/7).
രാവിലെ ഉറക്കം ഉണരുമ്പോള്‍ ബെഡ്ഡില്‍ ഇരുന്നുകൊണ്ടുതന്നെ 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന- ഇത്രയും പ്രാര്‍ത്ഥിച്ച് വിശുദ്ധ കുരിശിന്‍റെ മുദ്ര ഇട്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്നും എന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിത്. നമ്മുടെ ജീവിതവും ദൈവികസംരക്ഷണത്തിലേക്ക് വിട്ടുകൊടുക്കാം.
“നിന്‍റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്‍റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും” (സങ്കീര്‍ത്തനങ്ങള്‍ 91/11-12)
'ചില ദുശ്ശീലങ്ങളെ എങ്ങനെയാണ് അവന്‍ അതിജീവിച്ചതെന്ന് ഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് എന്നോട് പങ്കുവച്ചു. ഈശോയെ അടുത്തനുഗമിച്ച് തുടങ്ങിയെങ്കിലും, ചില പ്രലോഭനങ്ങളില്‍ അവന്‍ തുടരെത്തുടരെ വീണ് പോകുമായിരുന്നു??
അവസാനം, അവന്‍ കണ്ട് പിടിച്ചു, ഒരു ടെക്ക്നിക്ക്.
പ്രലോഭനങ്ങളില്‍ ആകര്‍ഷിതനായി തുടങ്ങുമ്പോ തന്നെ അവന്‍ മനസ്സില്‍ ഉരുവിട്ട് തുടങ്ങും, ഖലൗെെ, ക ഹീ്ല ഥീൗ എന്ന്. ആദ്യമൊക്കെ പ്രലോഭനങ്ങളില്‍ വീണ് പോകുമായിരുന്നു. എന്നിരുന്നാലും, സ്നേഹമന്ത്രം മറന്നില്ല ഖലൗെെ, ക ഹീ്ല ഥീൗ…
പതിയെ പതിയെ അവന്‍റെ ഹൃദയം മാറി. മുമ്പ് ആകര്‍ഷണമായി തോന്നിയിരുന്ന പ്രലോഭനങ്ങള്‍. ഇപ്പോള്‍ ഉണ്ടാവുമ്പോ ഉള്ളില്‍ നിന്നും ഒരു ഇഷ്ടക്കേട് ആണ് പൊങ്ങിവരുന്നത്. കണ്ടോ, ക ഹീ്ല ഥീൗ മന്ത്രം കൊണ്ട് വന്ന മാറ്റം.
ഞാനും ഈയിടെ ഇത് പരീക്ഷിച്ചിരുന്നു. ഞാനിപ്പോള്‍ താമസിക്കുന്ന സന്ന്യാസഭവനത്തില്‍, ഒരു ദിവസം ഇടവിട്ട് പ്രാതലിന് ഓട്ട്സ്കൊണ്ടുള്ള വിഭവമാണ്- ഛമാലേമഹ.
വലിയ രുചിയൊന്നും ഇല്ലാത്തതുകൊണ്ട് എനിക്കത്ര താത്പര്യമില്ലായിരുന്നു. എന്നാല്‍ ഖലൗെെ, ക ഹീ്ല ഥീൗ ചൊല്ലി, കുടിച്ചതിന് ശേഷം ഛമാലേമഹനൊക്കെ എന്താ രുചി?
ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടത്തോടെ ചെയ്യാന്‍ നമ്മുടെ പ്രകൃതിയെ ഒരുക്കുന്ന കിടിലന്‍ മന്ത്രമാണിത്. വിശുദ്ധ പത്രോസ് മൂന്ന് തവണ ഏറ്റ് പറഞ്ഞതും ഇതേ മന്ത്രം തന്നെ, ഖലൗെെ, ക ഹീ്ല ഥീൗ (യോഹന്നാന്‍ 21/15-19).
ഇഷ്ടമുള്ളത് ചെയ്യുന്ന ചെറുപ്പത്തില്‍ നിന്നും ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഇഷ്ടത്തോടെ ചെയ്യുന്ന വലുപ്പത്തിലേക്ക് നാം പതിയെ വളരും. അതിന്‍റെ ഉത്തമ ഉദാഹരണമാണ്, പത്രോസിന്‍റെ തല കീഴായുള്ള കുരിശുമരണം. സഹനം ഇത്രമേല്‍ ഇഷ്ടമില്ലാത്ത വേറെ ശിഷ്യനില്ല. എന്നിട്ടും, സന്തോഷത്തോടെ കുരിശില്‍ തറയ്ക്കപ്പെടാന്‍ അയാള്‍ കൈകള്‍ നീട്ടിയെങ്കില്‍.. അതാണ് ക ഹീ്ല ഥീൗ മാജിക്. നമുക്കും ഈ സ്നേഹമന്ത്രം ശീലിക്കാം.
'പോളണ്ടിന്‍റെ തലസ്ഥാനമായ വാര്‍സോയിലെ കോടതിയില്‍ അനേകനാളായി ഒരു കേസ് നടന്നുവരികയായിരുന്നു. 1625-ല്‍ അതിന് വിധിയായി. എന്നാല്‍ അത് വളരെ ക്രൂരമായ ഒന്നായിരുന്നു; അന്ന എന്ന യുവതിയെ നദിയിലെറിഞ്ഞ് കൊല്ലണം.
നിഷ്കളങ്കയായ ഒരു ഗ്രാമീണ കന്യകയായിരുന്നു അന്ന. ബര്‍ട്ലോ മാര്‍ജിന്‍റെയും ജാഡ്വിഗയുടെയും മകളായ അന്നയുടെ വീട്ടില്‍ നിത്യം പട്ടിണിയായിരുന്നു. മാതാപിതാക്കളുടെ അദ്ധ്വാനങ്ങളൊന്നും ദാരിദ്ര്യമകറ്റാന്‍ പര്യാപ്തമായില്ല. അതിനാല്‍ മനസില്ലാമനസോടെ അവര്‍ അന്നയെ വാര്‍സോ നഗരത്തിലെ ഒരു കുടുംബത്തില്‍ വീട്ടുവേലയ്ക്കയച്ചു.
നാളുകള്‍ കഴിഞ്ഞു, ഗ്രാമത്തിന്‍റെ നിഷ്കളങ്കതയില്‍ വളര്‍ന്ന അന്നയ്ക്ക് നഗരത്തിന്‍റെ കാപട്യങ്ങള്‍ മനസിലായില്ല. നഗരത്തിലെ ഒരു യുവാവുമായി അവള്‍ പ്രണയത്തിലായി, അയാളുടെ സ്നേഹം ആത്മാര്‍ത്ഥമെന്ന് തെറ്റിദ്ധരിച്ചു. അയാളുടെ കുഞ്ഞിനെ ഉദരത്തില്‍ വഹിക്കുന്നിടംവരെ എത്തി ആ ബന്ധം. എന്നാല്‍ ഇതറിഞ്ഞ യുവാവ് അന്നയെ വിവാഹം കഴിക്കുവാന്‍ തയ്യാറായതുമില്ല. വിശ്വസിച്ചുസ്നേഹിച്ച വ്യക്തിയാല്‍ വഞ്ചിക്കപ്പെട്ട അന്ന, കുഞ്ഞിന്‍റെ ജനനത്തോടെ മാനസിക വിഭ്രാന്തിയിലെത്തി. അപമാനവും ഭയവും നിരാശയും താങ്ങാനാകാതെ, കുഞ്ഞിനെ അടുത്തുള്ള നദിയിലെറിഞ്ഞു. പ്രസ്തുത കേസിലാണ് അവള്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.
വിസ്റ്റുല നദിയില്‍ എറിഞ്ഞ് വധിക്കാന്‍ വിധിക്കപ്പെട്ട അന്നയെ മരണത്തിനൊരുക്കുവാന്‍ നിയോഗിക്കപ്പെട്ട വൈദികന് അവളുടെ നിഷ്കളങ്കതയും ആത്മാര്‍ത്ഥതയും ബോധ്യമായി. അദ്ദേഹം അവളെ ആശ്വസിപ്പിച്ചു. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്‍റെ മാധ്യസ്ഥ്യം തേടാനും അമ്മയുടെ സംരക്ഷണത്തിന് സ്വയം ഭരമേല്‍പ്പിക്കാനും അദ്ദേഹം അന്നയെ ഉപദേശിക്കുകയും അതിന് അവളെ സഹായിക്കുകയും ചെയ്തു.
ക്രൂരമായ വിധി നടപ്പാക്കല്‍
വിധി നടപ്പാക്കേണ്ട ദിനം വന്നെത്തി. ആകാംക്ഷാഭരിതരായ വലിയ ജനക്കൂട്ടം വിസ്റ്റുല നദീതീരത്ത് തടിച്ചുകൂടി. അനുകമ്പയും കുറ്റപ്പെടുത്തലുകളും സമ്മിശ്രിതമായ അന്തരീക്ഷം. മരണം തൊട്ടുതൊട്ടു നില്ക്കുന്ന അന്ന പക്ഷേ അതൊന്നും കേട്ടില്ല. നദിയുടെ മുകളിലൂടെയുള്ള പാലംവരെ ജനം അന്നയെ അനുഗമിച്ചു. ആരാച്ചാര്‍ വലിയൊരു കല്ല് അവളുടെ കാലില്‍ ബന്ധിച്ചു. നദിയുടെ അഗാധ ഗര്‍ത്തത്തിലേക്ക് അവള്‍ ആണ്ടുപോകുമെന്ന് ഉറപ്പാക്കുന്നതിനുവേണ്ടിയാണത്.
ഭയവിഹ്വലയായി ജീവഛവംപോലെ വിറങ്ങലിച്ചുനിന്ന അന്ന നദിക്കരയില്‍ മുട്ടുകുത്തി. അവളുടെ തെറ്റുകള്‍ മുഴുവന്‍ ജനത്തിനുമുമ്പില്‍ പരസ്യമായി ഏറ്റുപറഞ്ഞു. യാഥാര്‍ത്ഥത്തില്‍ സംഭവിച്ചതെല്ലാം വിവരിച്ച് ദൈവത്തോടു മാപ്പപേക്ഷിച്ചു. അവസാനം, ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിനായി സ്വയം സമര്‍പ്പിച്ചു. പരിശുദ്ധ അമ്മയുടെ സഹായവും സംരക്ഷണവും ചോദിച്ച് അവള്‍ പ്രാര്‍ത്ഥിച്ചു. തന്‍റെ ജീവന്‍ തിരികെ ലഭിച്ചാല്‍ ദൈവഹിതപ്രകാരം, പരിശുദ്ധ അമ്മയുടെ മകളായി പുതിയ ജീവിതം നയിച്ചുകൊള്ളാമെന്ന് അന്ന അമ്മയ്ക്ക് വാക്കുകൊടുക്കുകയും ചെയ്തു.
ആരാച്ചാര്‍ക്ക് തന്‍റെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ട സമയമായി. കാലില്‍ ഭാരമേറിയ കല്ല് ബന്ധിക്കപ്പെട്ട അന്നയെ അയാള്‍ വിസ്റ്റുലനദിയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞു. ഇളകിമറിയുന്ന നദീജലത്തില്‍ അവളുടെ നിലവിളി സാവധാനം അലിഞ്ഞലിഞ്ഞില്ലാതായി. കടുത്ത നിശബ്ദതയില്‍ എല്ലാം നോക്കി ജനം നിന്നു. പതിയെ പല കൂട്ടങ്ങളായി അവര്‍ പിരിഞ്ഞകലുകയും ചെയ്തു. എന്നാല്‍ ചിലര്‍ ഈ സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട് നദിക്കരയില്‍ നില്പുണ്ടായിരുന്നു.
ആഴിയുടെ അഗാധങ്ങളിലെ സംഭവം
ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞുകാണും; നദിയിലെ ജലം ശക്തമായി ഇളകിമറിയാന്‍ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ എല്ലാവരും അവിടേക്ക് ഉറ്റുനോക്കി. അതാ, ഒരു സ്ത്രീരൂപം വെള്ളത്തിനടിയില്‍ നിന്നും ഉയര്‍ന്നു വരുന്നു. അത് കര ലക്ഷ്യമാക്കി നീന്തുകയാണ്. ശ്വാസം അടക്കിപ്പിടിച്ചുനിന്ന ജനത്തിന് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നദിയില്‍ എറിയപ്പെട്ട അന്ന ജീവനോടെ കരയിലേക്കെത്തുന്നു. എല്ലാവരും അവളുടെ അടുത്തേക്ക് ഓടി. അവിശ്വസനീയതയോടെ നില്ക്കുന്ന ജനത്തോട് അന്ന ശാന്തമായി സംസാരിച്ചു.
നദിയില്‍ എറിയപ്പെട്ടതിനുശേഷം ഉണ്ടായ സംഭവങ്ങള്‍, ശ്വാസം ആഞ്ഞുവലിച്ചുകൊണ്ട് അന്ന വിവരിച്ചു. കാലില്‍ ബന്ധിച്ചിരുന്ന കല്ലിന്‍റെ ഭാരം നദിയുടെ ആഴങ്ങളിലേക്ക് അവളെ താഴ്ത്തി. അടിത്തട്ടിലെ ചെളിക്കൂനയില്‍ അന്ന പൂണ്ടുപോകവേ, പെട്ടെന്ന് ഷെസ്റ്റോകോവയിലെ പരിശുദ്ധ അമ്മ പ്രഭാപൂരിതയായി അവിടെ പ്രത്യക്ഷയായി. വിസ്റ്റുല നദിയുടെ ആഴങ്ങളില്‍, ചെളിക്കൂനയിലേക്ക് അമ്മ ഇറങ്ങി, അന്നയെ താങ്ങിയെടുത്തു. “അത്യുന്നതങ്ങളില്‍നിന്ന് കൈനീട്ടി അവിടുന്ന് എന്നെ പിടിച്ചു. പെരുവെള്ളത്തില്‍ നിന്ന് അവിടുന്ന് എന്നെ പൊക്കിയെടുത്തു” (2സാമുവല്‍ 22/17). ഭയപ്പെടേണ്ടെന്നു പറഞ്ഞ് സ്നേഹത്തോടെ ആശ്വസിപ്പിച്ചു. അന്നയുടെ കാലില്‍ ബന്ധിച്ചിരുന്ന വലിയ കല്ല് വാത്സല്യനിധിയായ പരിശുദ്ധ ദൈവമാതാവ് അഴിച്ചുനീക്കി. അതിനുശേഷം കരയിലേക്ക് നീന്താന്‍ അമ്മ അവളോട് ആവശ്യപ്പെട്ടു. അങ്ങനെയാണ് അവള്‍ ജീവനോടെ കരയിലെത്തിയത്.
അന്ന പറഞ്ഞവയെല്ലാം കേട്ടുനിന്ന, ജഡ്ജിമാരുള്‍പ്പെടെ നദിക്കരയിലുണ്ടായിരുന്ന സകലരും ഉടന്‍ നിലത്തു മുട്ടുകുത്തി പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയര്‍പ്പിച്ചു. “ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ നാമം പരിശുദ്ധമാണ്” (ലൂക്കാ 1/49) എന്ന് പരിശുദ്ധ അമ്മയോടൊപ്പം അവര്‍ ദൈവത്തെ മഹത്വപ്പെടുത്തി.
അമ്മയെ കണ്ടുകഴിഞ്ഞാല്‍
ഒട്ടും വൈകിപ്പിക്കാതെ, അന്നയും മാതാപിതാക്കളും ജാസ്നഗോരയിലേക്ക് പുറപ്പെട്ടു, ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന് നേരിട്ട് നന്ദി പറയുന്നതിനുവേണ്ടി. അപ്പോഴേക്കും അന്ന ആകെ മാറിക്കഴിഞ്ഞിരുന്നു; സ്വജീവിതം ദൈവമാതാവിന് സമര്‍പ്പിച്ചു. മടങ്ങിയെത്തിയ അവള്‍ പ്രാര്‍ത്ഥനയും പരിഹാരവും പുണ്യപ്രവൃത്തികളും ജീവിതശൈലിയാക്കി. ഈശോയെയും പരിശുദ്ധ അമ്മയെയും പ്രീതിപ്പെടുത്തുക എന്ന ലക്ഷ്യത്തിനുവേണ്ടിമാത്രമായിരുന്നു പിന്നീട് അവളുടെ ജീവിതം.
പരിശുദ്ധ അമ്മയെ കണ്ടവരും അമ്മയുടെ സ്നേഹം അനുഭവിച്ചവരും പിന്നീടൊരിക്കലും പഴയ ജീവിതത്തിലേക്ക് മടങ്ങിപ്പോയിട്ടില്ല. മാത്രമല്ല, അവരുടെ ജീവിതം പരിശുദ്ധ അമ്മയിലൂടെ ക്രിസ്തു കേന്ദ്രീകൃതമായി വിശുദ്ധിയില്‍ കൂടുതല്‍ പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്. അമ്മയില്‍ ആശ്രയിക്കുന്നവരെ അമ്മ സ്വന്തമായി സ്വീകരിച്ച് സഹായിക്കുകയും സംരക്ഷിക്കുകയും ക്രിസ്തുവിലേക്ക് നയിക്കുകയും ചെയ്യും.
അന്നയെപ്പോലെ പാപാവസ്ഥയിലായിരുന്നാലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍ അമ്മ സഹായത്തിന് എത്തിയിരിക്കും. പാപികളുടെ സങ്കേതമാണല്ലോ നമ്മുടെ അമ്മ. പ്രലോഭനങ്ങളാല്‍ വലയുമ്പോഴും പാപത്തില്‍ വീണുപോകുമ്പോഴും പാപഭാരം താങ്ങാതാകുമ്പോഴും ആരും സഹായമില്ലാതെ നിസഹായതയിലാഴുമ്പോഴുമെല്ലാം, ഒരിക്കലും കുറ്റപ്പെടുത്താതെ സ്നേഹിച്ച് ആശ്വസിപ്പിക്കുന്ന ഈ സങ്കേതത്തില്‍ നമുക്ക് അഭയം തേടാം. അമ്മയുടെ പുണ്യങ്ങളാല്‍ അലങ്കരിച്ച് അമ്മ നമ്മെ പുണ്യപ്പെട്ടവരാക്കിത്തീര്‍ത്തുകൊള്ളും.
'പ്രാര്‍ത്ഥനയിലെ പലവിചാരങ്ങളെ സംബന്ധിച്ചുള്ള വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനങ്ങള്‍
പ്രാര്‍ത്ഥനയിലെ പലവിചാരങ്ങള്‍ ഏറെപ്പേര്‍ നേരിടുന്ന ഒരു പ്രശ്നമാണ്. പലപ്പോഴും ഇതില്‍നിന്ന് രക്ഷപ്പെടാനുള്ള പരിശ്രമങ്ങള്‍ക്കുശേഷം പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുമ്പോള്‍ ശരിയായി പ്രാര്‍ത്ഥിച്ചില്ലല്ലോ എന്ന കുറ്റബോധം നമ്മെ അലട്ടാറുമുണ്ട്. ഈ വിഷയത്തില്‍ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ പ്രബോധനം ശ്രദ്ധിക്കുക:
പ്രാര്‍ത്ഥനാസമയത്ത് ശരിയായ ശ്രദ്ധ കാത്തുസൂക്ഷിക്കാന്‍ നന്നായി പ്രയത്നിക്കണം. എന്നിട്ടും മനഃപൂര്‍വമല്ലാത്ത പലവിചാരങ്ങള്‍ നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ അവയെപ്പറ്റി കൂടുതല്‍ അസ്വസ്ഥപ്പെടേണ്ടണ്ടതില്ല; നിങ്ങള്‍ സമ്മതം നല്കുന്നില്ലെങ്കില്‍ അവയ്ക്ക് നിങ്ങളെ ഉപദ്രവിക്കാന്‍ കഴിയില്ല. നമ്മുടെ ബലഹീനതയ്ക്കുമേല്‍ കര്‍ത്താവിന് അനുകമ്പയുണ്ട്. പലപ്പോഴും, നാം അവസരം നല്‍കാതിരിക്കുമ്പോഴും പലവിചാരങ്ങള്‍ മനസില്‍ പ്രവേശിച്ചേക്കാം. അത്തരം ചിന്തകള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥനയുടെ ഫലങ്ങളെ നശിപ്പിക്കാനാവില്ല. എന്നാല്‍ ബോധപൂര്‍വം അവ അനുവദിച്ചാല്‍ ഫലം വിപരീതമാവുകയും ചെയ്യും.
പ്രശസ്തനായ വിശുദ്ധ തോമസ് പറയുന്നത്, അനുഗൃഹീതരായ ആത്മാക്കള്‍ക്കുപോലും എപ്പോഴും ആത്മപരമാത്മ ഐക്യത്തിന്‍റെ ഉയരങ്ങളില്‍ നിലനില്‍ക്കാനാവുന്നില്ല എന്നാണ്. മാനുഷികദൗര്‍ബല്യങ്ങളുടെ ഭാരം അവരെ പിടിച്ചുതാഴ്ത്തുകയും അവരുടെ ഇഷ്ടപ്രകാരമല്ലാതെ ചില പലവിചാരങ്ങള്‍ അവരിലും വരുകയും ചെയ്യുന്നു.
നേരെ മറിച്ച്, സ്വന്തം ഇഷ്ടപ്രകാരമുള്ള പലവിചാരങ്ങളെ താലോലിക്കുന്നവന് പാപത്തില്‍നിന്നും ഒഴികഴിവില്ല; അവന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഒരു പ്രതിസമ്മാനവും പ്രതീക്ഷിക്കാനാവില്ല എന്നാണ് വിശുദ്ധ തോമസ് പറയുന്നത്. നല്ല മനസ് ചിന്തകളെ ആത്മീയഫലത്തിന് യോഗ്യമാക്കുന്നതുപോലെ അലസമനസ് അവയെ കര്‍ത്താവിന് അയോഗ്യമാക്കുന്നുവെന്നും അതിനാല്‍ പ്രതിഫലത്തിന് പകരം അവര്‍ക്ക് ശിക്ഷ ലഭിക്കുന്നുവെന്നും വിശുദ്ധ ബര്‍ണാഡ് പറയുന്നു.
വിശുദ്ധ ബര്‍ണാഡിന് തന്‍റെ സഹോദരങ്ങളോടൊപ്പം പ്രാര്‍ത്ഥനയിലായിരിക്കുമ്പോള്‍ ലഭിച്ച ഒരു ദര്‍ശനത്തെപ്പറ്റി സിറ്റോ നഗരത്തിന്‍റെ ചരിത്രത്തില്‍ പറയുന്നുണ്ട്. ഓരോ സന്യാസസഹോദരന്‍റെയും അരികില്‍ നിന്ന് എന്തോ എഴുതുന്ന മാലാഖമാരെ അദ്ദേഹം കണ്ടു. ചില മാലാഖമാര്‍ സ്വര്‍ണംകൊണ്ടും ചിലര്‍ വെള്ളികൊണ്ടും മറ്റു ചിലര്‍ മഷികൊണ്ടും ചിലര്‍ വെള്ളംകൊണ്ടുമാണ് എഴുതിയിരുന്നത്. ചിലരാകട്ടെ ഒന്നും എഴുതാതെ നിന്നിരുന്നു.
എന്താണ് ഇതിന്‍റെ അര്‍ത്ഥമെന്ന് ദൈവം വെളിപ്പെടുത്തിക്കൊടുത്തു. സ്വര്‍ണം സൂചിപ്പിച്ചത് ആ സഹോദരന്‍മാര്‍, പ്രാര്‍ത്ഥന തീക്ഷ്ണമായ ഭക്തിയോടെയാണ് ചൊല്ലിയിരുന്നത് എന്നാണ്. വെള്ളിയുടെ അര്‍ത്ഥം ആ സഹോദരരുടെ ഭക്തി ഇനിയും മെച്ചപ്പെടാനുണ്ട് എന്നാണ്. വാക്കുകള്‍ ശ്രദ്ധാപൂര്‍വം ചൊല്ലിയെങ്കിലും ഭക്തിയില്ലാതിരുന്ന സഹോദരങ്ങളുടെ സമീപത്തുനിന്നിരുന്ന മാലാഖമാരാണ് മഷികൊണ്ടെഴുതിയത്. ഒരു ശ്രദ്ധയുമില്ലാതെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നവര്‍ക്കരികിലെ മാലാഖമാര്‍ വെള്ളംകൊണ്ട് എഴുതി. മനഃപൂര്‍വമായ പലവിചാരങ്ങളെ താലോലിച്ചുകൊണ്ടിരുന്നവരുടെ അരികിലെ മാലാഖമാര്‍ ഒന്നും എഴുതാതെ നിന്നു.
അധരങ്ങള്‍ ഉച്ചരിക്കുന്ന ഭക്തവാക്കുകള്‍ ഹൃദയത്തില്‍ ഭക്തി ഉണര്‍ത്തുന്നു എന്നാണ് വിശുദ്ധ തോമസ് പറയുന്നത്. ഇക്കാരണത്താല്‍ അധരങ്ങള്‍ ബാഹ്യമായി ഏറ്റുപറയുന്നത് ഹൃദയം ആഗ്രഹിക്കുന്നതിനായി നമ്മുടെ കര്‍ത്താവ് നമ്മെ വാചികപ്രാര്‍ത്ഥന ഉപയോഗിക്കാന്‍ പഠിപ്പിച്ചു. ദാവീദ് പറയുന്നതുപോലെ, “ഞാന്‍ ഉച്ചത്തില്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു; ശബ്ദമുയര്‍ത്തി ഞാന്‍ കര്‍ത്താവിനോട് യാചിക്കുന്നു”(സങ്കീര്‍ത്തനങ്ങള്‍ 142/1). വിശുദ്ധ അഗസ്റ്റിന്‍ എഴുതുന്നു, “അനേകര്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു. എന്നാല്‍ ആത്മാവിന്‍റെ സ്വരംകൊണ്ടല്ല, ശരീരത്തിന്‍റെ സ്വരംകൊണ്ടാണ് അവര്‍ വിളിക്കുന്നത്. നിങ്ങളുടെ ചിന്തകള്‍കൊണ്ട് കര്‍ത്താവിനെ വിളിക്കുക; ഹൃദയംകൊണ്ട് വിളിക്കുക; അപ്പോള്‍ കര്‍ത്താവ് തീര്‍ച്ചയായും നിങ്ങളെ ശ്രവിക്കും.”
'എന്‍റെ മകള്‍ക്ക് മൂന്ന് മാസം പ്രായമായ സമയത്ത് സ്കാനിംഗ് നടത്തിയപ്പോള്‍ നട്ടെല്ലിന്‍റെ ഉള്ളില്‍ ഒരു മുഴയും (ഹശുീാമ) അതുപോലെ ുശെിമയശളശറമ എന്ന അസുഖവും ഉണ്ടെന്ന് കണ്ടെത്തി. അത് കുഞ്ഞിന്‍റെ മലവിസര്‍ജനം നിയന്ത്രിക്കുന്ന ഞരമ്പിനെയും ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു. ഒരു മാസത്തിനുശേഷം ങഞക എടുത്ത് നോക്കണം എന്നും ചിലപ്പോള്‍ സര്‍ജറി ചെയ്യേണ്ടിവന്നേക്കാമെന്നും ആയിരുന്നു ന്യൂറോസര്‍ജന്‍റെ അഭിപ്രായം.
വളരെ വിഷമിച്ച് ഇരിക്കുമ്പോള്‍, 2023 ഫെബ്രുവരി ലക്കം ശാലോം ടൈംസ് എന്‍റെ ശ്രദ്ധയില്‍പ്പെട്ടു. അതെടുത്ത് ഞാന്‍ വായിക്കാന്‍ തുടങ്ങി. ആ മാസികയില്‍ ‘പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും’ എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടിയെന്നായിരുന്നു അതിലെഴുതിയിരുന്നത്. അത് വായിച്ചപ്പോള്‍ ‘നീയും അതുപോലെ ചെയ്യുക’ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവമുണ്ടായി. അതിനാല്‍ ഞാനും അപ്രകാരം ചെയ്യാന്‍ തീരുമാനിച്ചു.
മാത്രവുമല്ല, യോഹന്നാന്‍ 14/1 – “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” എന്ന തിരുവചനവും എന്നെ വളരെയധികം സ്പര്‍ശിച്ചു. അതിനുശേഷം കുഞ്ഞിനെക്കുറിച്ച് എപ്പോള്‍ വിഷമം തോന്നിയാലും ഈ വചനം മനസിലേക്ക് ഓടിയെത്തും. അതെന്നെ വളരെയധികം ആശ്വസിപ്പിച്ചു.
പിന്നീട് ഞങ്ങള്‍ ങഞക എടുത്തപ്പോള്‍ കുഞ്ഞിന് അസുഖമൊന്നുമില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. മുഴയും അപ്രത്യക്ഷമായിരുന്നു. യാതൊരു ചികിത്സയുമില്ലാതെ ഈശോ കുഞ്ഞിന് പൂര്‍ണസൗഖ്യം നല്കി. ദൈവരാജ്യത്തിനായി നാം ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും നല്ല ദൈവം പ്രതിഫലം നല്കി അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പായി.
'