Trending Articles
സഹനങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവം അനുവദിക്കുന്നത്? അത് ഒഴിവാക്കിയാല്‍ എന്താണ് സംഭവിക്കുക?
36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും?
മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം.
ഒന്ന്, അതിനെ ഒരു പ്രശ്നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്സമനിയും.
രണ്ടാമതായി, പ്രശ്നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്നമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില് എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ.
“നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്നേഹം സഹനത്തെ അതിജീവിക്കുന്നു” (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം. എങ്കിലേ മുപ്പത്തിയാറുകാരന്റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, “ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്.” തിരുവചനം ഓര്‍മപ്പെടുത്തുന്നു, “തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും” (1 പത്രോസ് 5/10).
Shalom Tidings
ഏഴ് ദിവസത്തേക്കുള്ള ഡീല്‍ ആണ് ആദ്യം മിക്കുവിന് കൊടുത്തത്. ഏഴാം ദിവസം മനസിലായി മിക്കു നിസാരക്കാരനല്ലെന്ന്! വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി. പിന്നീട് മുടങ്ങാതെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം പ്രാര്‍ത്ഥിച്ചു വരുന്നു. ഒരു ദിവസം ദുബായില്‍, എന്റെ മുറിയില്‍ കിടന്നുകൊണ്ട് ഈശോയുമായി സംസാരിക്കുകയാണ്. കിടക്കുന്ന കട്ടിലിന്റെ ഒരു വശത്തു ചുമരില്‍ ചെറിയൊരു ചിത്രം ഉണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ വളരെ ചെറിയ ഒരു ചിത്രം. വര്‍ഷങ്ങളായി മാലാഖയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ മാലാഖക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ രൂക്ഷമായി. കേട്ടുകേള്‍വി അല്ലാതെ മാലാഖയുടെ പ്രകടമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ ലഭിച്ചിട്ടില്ലാത്തതാകാം കാരണം. മിഖായേല്‍ മാലാഖേ എന്നുള്ള വിളി അല്പം നീണ്ടു പോയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ മാലാഖയോടുള്ള സ്നേഹക്കൂടുതല് കൊണ്ട് പേര് അല്പം ചെറുതാക്കി മിക്കു എന്ന് മാറ്റി. ഞാന്‍ വളരെ ഹാപ്പി! പിന്നെ എന്റെ മിക്കുവിനുള്ള ആദ്യ പരീക്ഷണം. ചുവരിലെ ചിത്രത്തില്‍ നോക്കി പറഞ്ഞു, "ഏഴ് ദിവസം സമയം തരാം. ഒരു ചെറിയ രൂപം എനിക്ക് ആരെങ്കിലും വഴി കൊടുത്തയക്കണം. ഇത് സ്വര്‍ഗത്തിലും ഭൂമിയിലും ആരും അറിയണ്ട. നമ്മള് തമ്മിലുള്ള ഡീല്‍ ആണ്." കേട്ടുകഴിഞ്ഞപ്പോള്‍ മാലാഖക്ക് എന്ത് തോന്നിക്കാണും എന്ന് അറിയില്ല. "മിക്കു ടെന്‍ഷന്‍ ആവണ്ട" എന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു ഞാന്‍ എന്റെ പതിവ് ജീവിതത്തിലേക്ക് മാറി. ദിവസങ്ങള്‍ക്കകം മനസിലായി, മിഖായേല്‍ മാലാഖ നിസ്സാരക്കാരനല്ല. ഏഴാം ദിവസം രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ എന്റെ സുഹൃത്ത് കാറില്‍ വച്ച് ഒരു സമ്മാനം തന്നു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചെറിയൊരു രൂപം. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ, ഹൃദയത്തിലെ സ്നേഹം അടക്കാന്‍ കഴിയാതെ, എന്റെ മിക്കുവിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം ഏഴു തവണ രാവിലെ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. അല്പദൂരം മുന്‍പോട്ടു പോയപ്പോള്‍ കാറിന്റെ ഫ്രണ്ട് ഗ്ലാസിന് മുന്പില് വിശുദ്ധ മിഖായേല്‍ മാലാഖ ഞങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നത് ദര്‍ശനത്തില്‍ കണ്ടു. വാഹനം ഓടിച്ചിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. നമ്മുടെ കാറിനു മുന്നില്‍ വിശുദ്ധ മിഖായേല്‍ മാലാഖ സഞ്ചരിക്കുന്നു. പറഞ്ഞുതീരും മുന്‍പ് റോഡിന്റെ ഒരു വശത്ത് വളവില്‍നിന്ന് റോങ്ങ് സൈഡ് ആയി ഒരു കാര്‍ കയറി വന്നു. തലനാരിഴക്ക് ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അല്പം നിമിഷങ്ങള്‍ എടുത്തു ഞങ്ങള്‍ ആ ഞെട്ടലില്‍നിന്ന് മുക്തരാവാന്‍. അന്ന് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത് മിഖായേല്‍ മാലാഖയെ കൂട്ടുകാരനായി തന്നതിലുള്ള നന്ദിസൂചകമായിട്ടായിരുന്നു. പിന്നീടൊരിക്കല്‍ എന്റെ അടുത്ത സുഹൃത്ത് ഒരു പ്രാര്‍ത്ഥന നിയോഗവുമായി എന്നെ സമീപിച്ചു. അവള്‍ക്ക് ഒരു മകള്‍ ഉണ്ട്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി അവള് ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവിന് മറ്റൊരു കുഞ്ഞിനെ വേണമെന്ന് ഇപ്പോള്‍ താല്പര്യമില്ല. എത്രയൊക്കെ പറഞ്ഞിട്ടും ഭര്‍ത്താവിന്റെ തീരുമാനത്തില്‍ മാറ്റമില്ല. അവളുടെ കണ്ണുനീര് എന്റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. വിശുദ്ധ മിഖായേലിനോടുള്ള എന്റെ ഇഷ്ടം അറിയാവുന്നതുകൊണ്ടോ എന്തോ അവള് ഇങ്ങനെ പറഞ്ഞു."ചേച്ചി പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു ആണ്‍കുഞ്ഞിനെ തരാന്‍. ആണ്കുഞ്ഞാണെങ്കില് ഞാന്‍ അവന് മൈക്കിള്‍ എന്ന് പേരിടും. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്." അവളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. മിക്കുവിന്റെ അടുത്തേക്ക് ഞാന്‍ പോയി."മിക്കു, ഇത് അല്പം കോംപ്ലിക്കേറ്റഡ് ആണല്ലോ. ഭര്‍ത്താവ് സമ്മതിക്കാതെ ഇതെങ്ങനെ സംഭവിക്കും!" എന്തായാലും ഞാനും അവളും വിശുദ്ധ മിഖായേലിന്റെ മാധ്യസ്ഥ്യം തേടി കഠിനപ്രാര്‍ത്ഥനയാണ്... ആ മാസം ഒടുവില്‍ ഒരു പ്രെഗ്നന്‍സി റിപ്പോര്‍ട്ട് എന്റെ വാട്സാപ്പില്‍ ലഭിച്ചു. അവള് ഗര്‍ഭിണി ആയിരിക്കുന്നു! പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അവളുടെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, "ചേച്ചി, ഒരു കാരണവശാലും ഇത് സംഭവിക്കേണ്ടതല്ല. കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ദൈവത്തിന്റെ കളിയാണ്." ഞാന്‍ മിക്കുവിനെ നോക്കി പുഞ്ചിരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. അവന് മൈക്കിള്‍ എന്ന് പേരിട്ടു. നമ്മുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുമ്പോള്‍, ആരും സഹായിക്കാന്‍ ഇല്ലെന്നു തോന്നുമ്പോള്‍, സ്വര്‍ഗത്തിന്റെ സഹായകരെ വിളിക്കണം. ഈശോ നമുക്കുവേണ്ടിയാണ് അവരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും ജീവിതം ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ഇവരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആവണം. കാവല്‍മാലാഖയുടെയും വിശുദ്ധ സൈന്യങ്ങളുടെയും സംരക്ഷണം നമ്മെ പൊതിഞ്ഞു പിടിക്കട്ടെ. ദൈവികസംരക്ഷണത്തിന്റെ കോട്ട കെട്ടി അവര്‍ നമ്മെ സകല തിന്മകളില് നിന്നും കാത്തുകൊള്ളും. കര്‍ത്താവിന്റെ ദൂതന് ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 34/7). രാവിലെ ഉറക്കം ഉണരുമ്പോള്‍ ബെഡ്ഡില്‍ ഇരുന്നുകൊണ്ടുതന്നെ 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന- ഇത്രയും പ്രാര്‍ത്ഥിച്ച് വിശുദ്ധ കുരിശിന്റെ മുദ്ര ഇട്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്നും എന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിത്. നമ്മുടെ ജീവിതവും ദൈവികസംരക്ഷണത്തിലേക്ക് വിട്ടുകൊടുക്കാം. "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും" (സങ്കീര്‍ത്തനങ്ങള്‍ 91/11-12)
By: Ann Maria Christeena
Moreഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ ധരിക്കും. സ്കൂള്‍സമയം കഴിയുമ്പോള്‍ പിന്നെയും ഷൂ ഊരിപ്പിടിച്ച് വീട്ടിലേക്ക് നടക്കും. ഷൂ തേഞ്ഞുപോയാല്‍ മറ്റൊന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിശപ്പകറ്റാന്‍ ഭക്ഷണവും ആ ബാലന് എപ്പോഴും ഉണ്ടാകില്ല. സഹപാഠികളാണ് ഭക്ഷണം പങ്കുവച്ചുകൊടുത്തിരുന്നത്. ആ ബാലന് പഠിച്ചുവളര്‍ന്നു, വൈദികനായി, മെത്രാനായി, കര്‍ദിനാളായി, മാര്‍പ്പാപ്പയായി. അദ്ദേഹമാണ് വിശുദ്ധ പത്താം പീയൂസ്. ദാരിദ്ര്യവും വിശുദ്ധിയും തമ്മില്‍ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു അതിസ്വാഭാവിക ബന്ധമുണ്ട്. അവ പരസ്പരം പരിപോഷിപ്പിക്കുന്നു. ദാരിദ്ര്യം വിശുദ്ധിയെയും വിശുദ്ധി ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്നു.
By: Shalom Tidings
Moreഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു... അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി... മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു... അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു. പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്റെയും ജാഡ്വിക ക്ലിംസകിന്റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്റെ. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര് പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: "ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു. ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല. നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള് കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു. കുഞ്ഞിന് ജീവന് ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി. മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. "അവര്‍ക്കു വീഞ്ഞില്ല," എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന് 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു. ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.
By: Ancimol Joseph
Moreഎത്ര കഷ്ടപ്പെട്ടാലും സാമ്പത്തിക ഉയര്‍ച്ചയില്ലാത്ത അവസ്ഥ, ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം പരാജയം- ഇതെല്ലാം നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ജീവിതത്തില്‍ വേദനകളും പ്രശ്നങ്ങളും രോഗങ്ങളും ഇല്ലാത്തവരില്ല. എന്നാല്‍ ജീവിതത്തിന്റെ എല്ലാ വേദനകളുടെയും പിന്നില്‍ ശാപമാണെന്ന് കരുതരുത്. അത് വലിയ ബന്ധനവും അപകടവുമായി മാറും. പ്രശ്നങ്ങളുടെ വ്യക്തിപരവും സാമൂഹ്യപരവുമായ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ എല്ലാം ശാപമാണെന്ന് പറഞ്ഞ് നിരുന്മേഷരാകുന്നത് ഉചിതമല്ലല്ലോ. എന്നാല്‍ നമ്മുടെ ഭാഗത്തുനിന്നുള്ള നിരന്തരപരിശ്രമങ്ങള്‍ക്കുശേഷവും ഒന്നിലും വിജയം കണ്ടെത്താനാകാതെ വരുമ്പോള്‍ അതിന്റെ പിന്നില്‍ മറ്റ് കാരണങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നത് നല്ലതാണ്. കുടുംബത്തിന്റെ എല്ലാ തായ്വഴികളിലും തലമുറകളിലും ഒരേ പ്രശ്നങ്ങളും രോഗങ്ങളും പ്രകടമാകുന്നുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ശാപബന്ധനങ്ങള്‍ കണ്ടേക്കാം. "നീതിരഹിതമായ നേട്ടം ആഗ്രഹിക്കുന്നവന് സ്വന്തം കുടുംബത്തെ ദ്രോഹിക്കുന്നു" (സുഭാഷിതങ്ങള്‍ 15/27). എങ്ങനെയാണ് ഇതില്‍നിന്ന് മോചനം നേടുക? നമ്മുടെ ജീവിതം ശാപഗ്രസ്തമാകുന്നതിന്റെ അടിസ്ഥാനകാരണം ദൈവകല്പനകള് ലംഘിക്കപ്പെടുന്നു എന്നതാണ്. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെട്ടാല്‍ എല്ലാവിധ രോഗങ്ങളും രോഗാണുക്കളും നമ്മെ ആക്രമിച്ച് കീഴടക്കിയേക്കാം. ഇതുപോലെ ദൈവകല്പനകളുടെ ലംഘനംവഴി ദൈവകൃപയുടെ സംരക്ഷണം നാം നിരാകരിക്കുമ്പോള്‍ പൈശാചികശക്തികളും പ്രകൃതിശക്തികളുമെല്ലാം നമ്മെ കീഴടക്കുന്നു. പ്രകൃതിശക്തികളുടെ മുമ്പില്‍ നാം നിസ്സഹായരായിത്തീരുന്നു. ജീവിക്കാനായി ദൈവം നല്കിയ കല്പനകള് നമ്മളും കുടുംബവും ലംഘിച്ചിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് തിരുത്തുകയും മാപ്പ് ചോദിക്കുകയുമാണ് ശാപമോചനത്തിനുള്ള ആദ്യത്തെ പടി. സാമ്പത്തികമേഖലയിലെ ശാപകാരണങ്ങള്‍ സഹോദരീസഹോദരന്മാര്ക്ക് അര്‍ഹതപ്പെട്ട സ്വത്ത് വഞ്ചനാപരമായി കൈക്കലാക്കുക. അയല്‍പക്കംകാരുമായുള്ള ഭൂമിയുടെ അതിര്‍ത്തികളില്‍ കൈയേറ്റം നടത്തുക. അന്യായപ്പലിശവഴി മറ്റുള്ളവരുടെ നിസ്സഹായതയില്‍ അവരെ ചൂഷണം ചെയ്യുക, കണക്കുകളില്‍ കൃത്രിമം കാണിച്ച് മറ്റുള്ളവരെ വഞ്ചിക്കുക. കടം വാങ്ങിയത് തിരികെ കൊടുക്കാതിരിക്കുക, കൈക്കൂലി, മോഷണം, കൊള്ള, പിടിച്ചുപറി, ജോലിക്കാര്‍ക്ക് അര്‍ഹമായ വേതനം നല്‍കാതെ അവരെ ചൂഷണം ചെയ്യുക. പെണ്മക്കള്ക്ക് സ്ത്രീധനം വാഗ്ദാനം ചെയ്തിട്ടും മനഃപൂര്‍വം കൊടുക്കാതിരിക്കുക, കുടുംബസ്വത്ത് ധാരാളമുണ്ടായിട്ടും പെണ്മക്കളെ അവകാശമൊന്നും കൊടുക്കാതെ ഇറക്കിവിടുക. ചൂതുകളി, മദ്യവില്പന, വ്യഭിചാരം തുടങ്ങിയഅധാര്‍മികമാര്‍ഗങ്ങളിലൂടെ സമ്പത്ത് നേടുക. വാങ്ങുന്ന ശമ്പളത്തിന് ആനുപാതികമായി ജോലി ചെയ്യാതിരിക്കുക, നമ്മുടെ ഉത്തരവാദിത്വമില്ലായ്മമൂലം നാടിനോ ജോലി ചെയ്യുന്ന സ്ഥാപനത്തിനോ വ്യക്തികള്‍ക്കോ സാമ്പത്തികനഷ്ടം ഉണ്ടാക്കുക. സാമ്പത്തിക ഐശ്വര്യത്തിനുവേണ്ടി സാത്താന്യശക്തികളെ ആരാധിക്കുക, മറ്റുള്ളവര്‍ നശിക്കാന്‍വേണ്ടി പൈശാചികമായ ആരാധനകളും പൂജാവിധികളും നടത്തുക തുടങ്ങിയവയും നമ്മുടെ കുടുംബത്തില്‍ ശാപബന്ധനങ്ങള്‍ സൃഷ്ടിക്കാം. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മളോ മാതാപിതാക്കളോ പൂര്‍വികരോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പരിണതഫലമായി സമ്പത്തുമായി ബന്ധപ്പെട്ട നിരന്തരമായ പ്രശ്നങ്ങളും തകര്‍ച്ചകളും കുടുംബത്തില്‍ ഉണ്ടാകാം. "ധനത്തെ ആശ്രയിക്കുന്നവന് കൊഴിഞ്ഞുവീഴും" എന്ന് സുഭാഷിതങ്ങള്‍ 11/28-ല്‍ പറയുന്നു. ഒരു വിത്ത് മുളച്ചാല്‍ ഉടനെ ഫലം കിട്ടില്ല. ചെടിയുടെ സ്വഭാവമനുസരിച്ച് പല വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് അത് ഫലം പുറപ്പെടുവിച്ച് തുടങ്ങുക. ഇതുപോലെ പാപത്തിന്റെ വിത്തും പാപത്തിന്റെ സ്വഭാവമനുസരിച്ച് പല കാലയളവുകള്‍ക്കുശേഷമാണ് അതിന്റെ ഫലമായ ദുരന്തങ്ങളും തകര്‍ച്ചയും പുറപ്പെടുവിച്ച് തുടങ്ങുക. ചിലപ്പോള്‍ അടുത്ത തലമുറകള്‍വരെ ആ കാലയളവ് നീളാം. പക്ഷേ എത്ര വൈകിയാലും പാപത്തിന്റെ പരിണതഫലം അനുഭവിക്കാതെ തരമില്ല. ഇത്തരത്തിലുള്ള നമ്മുടെയോ പൂര്‍വികരുടെയോ പ്രവര്‍ത്തനങ്ങളും നമ്മുടെ പുരോഗതിക്ക് വിലങ്ങുതടിയായി നില്‍ക്കുന്നുണ്ടാകാം. ജീവിതത്തില്‍ പിടിച്ചുനില്‍ക്കാനും മുന്നോട്ട് പോകാനുമുള്ള ബദ്ധപ്പാടില്‍ ന്യായാന്യായങ്ങള്‍ നോക്കാതെ നമ്മളും കുടുംബവും ചെയ്ത ഇത്തരം തെറ്റുകള്‍ തിരിച്ചറിയാനായി ദൈവാത്മാവിന്റെ പ്രകാശം നമുക്ക് ആവശ്യമായിരിക്കുന്നു. അതിനാല്‍ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനാരൂപിയുമായി നാം ദൈവസന്നിധിയില്‍ കടന്നുവരണം. "കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്; ക്ഷമാശീലനും സ്നേഹനിധിയും ആണ്" (സങ്കീര്‍ത്തനങ്ങള്‍ 103/8). അതിനാല്‍ ഇപ്പോള്‍ത്തന്നെ ഹൃദയം ദൈവസന്നിധിയിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥിക്കുക. കര്‍ത്താവായ ദൈവമേ, അങ്ങയുടെ അനുഗ്രഹം സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ ഞാനും കുടുംബവും അവിടുത്തെ തിരുസന്നിധിയില്‍ പലവിധ തിന്മകള് പ്രവര്‍ത്തിച്ചുപോയി. ഞങ്ങളോട് കരുണയുണ്ടാകണമേ. അങ്ങയുടെ കൃപയെ തടയുന്ന 'ബ്ലോക്കുകള്‍' വെളിപ്പെടുത്തിത്തന്നാലും. ഐശ്വര്യപ്പെടാനായി അവിടുന്ന് നല്കിയ കല്പനകള് അറിഞ്ഞും അറിയാതെയും ലംഘിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ഏറ്റുപറയുന്നു. ഞങ്ങളുടെ കണ്ണുനീരും ദുഃഖങ്ങളും നിസ്സഹായതയുമായി ഞങ്ങളിതാ അവിടുത്തെ തിരുമുമ്പില്‍ നില്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗത്തിനുവേണ്ടിയും പൂര്‍വികര്‍ക്കുവേണ്ടിയും ഞങ്ങള്‍ അങ്ങയുടെ കരുണ തേടുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ പാപങ്ങള്‍ ക്ഷമിച്ച് വീണ്ടും അങ്ങയുടെ കൃപയുടെ വഴികളിലൂടെ ഞങ്ങളെ നടത്തിയാലും.... ആമ്മേന്‍.
By: Chevalier Benny Punnathara
Moreദൈവവചനം കൊടുക്കാനായി നാം ഇറങ്ങിത്തിരിക്കുമ്പോള്‍ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദൈവം തന്റെ വചനം സ്ഥിരീകരിച്ചുകൊള്ളും. ഉക്രെയ്നില് ഞാന്‍ അംഗമായ കോണ്‍വെന്റിനോടുചേര്‍ന്ന് ഞങ്ങള്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആ പ്രാര്‍ത്ഥനയില്‍ സ്ഥിരമായി സംബന്ധിക്കാന്‍ 200 കിലോമീറ്ററിലധികം ദൂരെനിന്ന് ഒരു കുടുംബം വരിക പതിവാണ്, ദന്തഡോക്ടര്‍മാരായ ദമ്പതികളും അവരുടെ കുട്ടിയും. വീണ്ടും മക്കളെ വേണമെന്നതായിരുന്നു അവരുടെ പ്രധാനപ്രാര്‍ത്ഥനാനിയോഗം. അങ്ങനെയിരിക്കേ ഒരു ദിവസം അവര്‍ എന്നെ ഫോണ്‍ ചെയ്തു, 'സിസ്റ്റര്‍, വളരെ സന്തോഷം. ഭാര്യ ഗര്‍ഭിണിയാണ്." പക്ഷേ അതോടൊപ്പം ഒരു ദുഃഖവും ഉണ്ടായിട്ടുണ്ട് എന്നവര്‍ പറഞ്ഞു. സ്കാന്‍ റിപ്പോര്‍ട്ടനുസരിച്ച് കുഞ്ഞിനൊപ്പം ഒരു ട്യൂമര്‍കൂടിയുണ്ട്. രണ്ടും വളരുകയാണ്. അത് അമ്മക്കോ കുഞ്ഞിനോ ആപത്തുണ്ടാക്കിയേക്കാം. ഇതെല്ലാം അവര്‍ വിളിച്ചുപറഞ്ഞ ദിവസം ഞാന്‍ അവരുടെ താമസസ്ഥലത്തിനടുത്തുകൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ പറഞ്ഞു, "ഞാന്‍ ഇന്ന് അതിലേ വരുന്നുണ്ട്. നമുക്ക് അവിടെവച്ച് കാണാം." അങ്ങനെ അവരുടെയടുത്ത് ചെന്നു. ആ ഭാര്യയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഞാന്‍ കാണുന്നത് രണ്ട് കുഞ്ഞുങ്ങളെയാണ്, ട്യൂമര്‍ കാണുന്നില്ല. അക്കാര്യം അവരോട് പറഞ്ഞു. അവര്‍ രണ്ട് സ്ഥലത്ത് പോയി സ്കാന്‍ ചെയ്തതാണ്. രണ്ട് സ്ഥലത്തുനിന്നും കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉദരത്തില്‍ ഒരു കുഞ്ഞും ഒരു ട്യൂമറുമാണുള്ളത്. അതിനാല്‍ ഞാന്‍ അവരോട് നിര്‍ദേശിച്ചു, "നിങ്ങളിനി തത്കാലം ഡോക്ടറെ സമീപിക്കേണ്ട." അവര്‍ ചോദിച്ചു, "സിസ്റ്റര്‍, ഇത് റിസ്കല്ലേ?" "നമ്മള് ദൈവത്തിലാണ് ആശ്രയിക്കുന്നത്. ഒന്നരമാസം കഴിഞ്ഞിട്ട് സ്കാന്‍ ചെയ്താല്‍ മതി." അവര്‍ സമീപിക്കുന്ന ഡോക്ടര്‍മാര്‍ അവരുടെതന്നെ സുഹൃത്തുക്കളാണ്. അവരുടെ അഭിപ്രായം അബോര്ഷന് ചെയ്യണമെന്നാണ്. പക്ഷേ ഒന്നരമാസം കാത്തിരുന്നിട്ട് തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാം എന്ന് ഈ ദമ്പതികള്‍ പറഞ്ഞു. അങ്ങനെ കാത്തിരുന്നു. ഒന്നരമാസത്തോളം കഴിഞ്ഞ് സ്കാന്‍ ചെയ്തപ്പോള്‍ പറയുകയാണ്, "വയറ്റിലുള്ളത് ഇരട്ടകളാണ്!" സ്കാന്‍ റിപ്പോര്‍ട്ടുകളില്‍ തെറ്റ് പറ്റിയതല്ല എന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. കാരണം രണ്ട് വ്യത്യസ്ത ലാബുകളില്‍നിന്നും കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ട്യൂമറാണെന്ന് ഉറപ്പുവരുത്തിയതാണ്. അതിനാല്‍ അത് ഡോക്ടര്‍മാര്‍ക്ക് പറ്റിയ തെറ്റല്ല, അത് ദൈവത്തിന്റെ അത്ഭുതമാണ്. ആ ട്യൂമര്‍ ഒരു കുഞ്ഞായി രൂപാന്തരപ്പെട്ടു. "ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല" (സഭാപ്രസംഗകന്‍ 11/5). ആ ദമ്പതികളുടെ അഭ്യര്‍ത്ഥനപ്രകാരം ട്യൂമറാണെന്ന് ആദ്യം പറഞ്ഞ കുഞ്ഞിനെ ഞാന്‍ ആത്മീയമായി അന്നേതന്നെ ദത്തെടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു. ആ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയും കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ ഞാന്‍ പറഞ്ഞു, "ഇത്രയും അത്ഭുതം ചെയ്ത ദൈവം ഇനിയും നടത്തും. ദൈവം ഒരു കാര്യം തുടങ്ങിവച്ചാല്‍ അത് പൂര്‍ത്തിയാക്കും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക." അതുപ്രകാരം അവര്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ടുപോയി. നാളുകള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു. ട്യൂമറാണെന്ന് പറയപ്പെട്ടത് ഒരു പെണ്‍കുഞ്ഞായിരുന്നു. ജനിച്ചപ്പോള്‍ അവള്‍ക്ക് തൂക്കം വളരെ കുറവ്. പ്രസവം കഴിഞ്ഞയുടനെ ആ കുഞ്ഞിന് സര്‍ജറി നടത്താന്‍ ചൈല്‍ഡ് കാര്‍ഡിയോളജിസ്റ്റ് തയാറായി നിന്നിരുന്നു. പക്ഷേ പരിശോധിച്ചപ്പോള്‍ അവളുടെ ഹൃദയത്തിന് യാതൊരു തകരാറുമില്ല! അതിനാല്‍ സര്‍ജറിയും വേണ്ടിവന്നില്ല. പിന്നീട് ഞാനവളുടെ തലതൊട്ടമ്മയായി. ഡൊമിനിക്ക എന്നാണ് അവള്‍ക്ക് പേരിട്ടത്. അവളുടെ ഇരട്ട ഒരു ആണ്‍കുട്ടിയായിരുന്നു. അവന് നൊസാര്‍ എന്ന് പേരിട്ടു. നാളുകള്‍ കഴിഞ്ഞു. ആണ്‍കുട്ടി തനിയെ നില്ക്കുന്നില്ല. ഡോക്ടേഴ്സ് അവനെ ഉഴിച്ചിലിന് കൊണ്ടുപോകാന്‍ പറഞ്ഞു. അതെല്ലാം അവര്‍ ചെയ്തിരുന്നു. എന്നിട്ടും കുട്ടി തനിയെ നില്ക്കാന് തുടങ്ങിയില്ല. പെണ്‍കുട്ടിയാകട്ടെ നടന്നുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കേ ഒരു സുവിശേഷയാത്രക്കിടെ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു. ആ കുടുംബത്തോട് നല്ല അടുപ്പമായിരുന്നതിനാല്‍ അവരുടെ വീടിനടുത്തുകൂടെ പോകുമ്പോള്‍ അവിടെയാണ് താമസിക്കാറുള്ളത്. അന്ന് അവിടെ ചെന്നപ്പോള്‍ ആണ്‍കുട്ടിയെ എടുത്ത് ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, "ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ ശരീരത്തിലുണ്ട്. അതിനാല്‍ എന്റെ വിരലിന്റെ തുമ്പത്തുപോലും അങ്ങയുടെ സാന്നിധ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു." തുടര്‍ന്ന് അവനെ എടുത്ത് താഴെ നിര്‍ത്തിയിട്ട് പറഞ്ഞു, "നൊസാര്‍, നടക്കുക!" അവന് തനിയെ എന്റെ അടുത്തേക്ക് നടന്നുവന്നു!! ദൈവം ചെയ്ത ഈ അത്ഭുതങ്ങളെപ്രതി ഡൊമിനിക്കയെയും നൊസാറിനെയും മറക്കാനാവില്ല. ദൈവവചനം കൊടുക്കാനായി നാം ഇറങ്ങിത്തിരിക്കുമ്പോള്‍ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദൈവം തന്റെ വചനം സ്ഥിരീകരിച്ചുകൊള്ളും. "കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുന്നു" (പ്രഭാഷകന്‍ 39/33).
By: Sr. Ligi Payyappilly SJSM
More"സമ്പൂര്‍ണമായ ഒരുക്കത്തോടും ഭക്തിയോടും സ്നേഹത്തോടുംകൂടെ ഒരാള്‍ പരിശുദ്ധ കുര്‍ബാനയര്‍പ്പിച്ചാല്‍ അയാളുടെ സകല പാപങ്ങളും അവയുടെ കടങ്ങളും നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യാന്‍ ആ ഒറ്റ ദിവ്യബലിയിലൂടെ സാധിക്കും"
By: Shalom Tidings
Moreകോളേജില്‍ പഠിക്കുമ്പോള്‍ വൈകുന്നേരങ്ങളില്‍ ഒരു മെഡിക്കല്‍ ഷോപ്പില്‍ ഞാന്‍ പാര്‍ട്ട് ടൈം ജോലിക്ക് പോകുമായിരുന്നു. അവിടെ ഞാന്‍ എന്റെ രണ്ട് പുസ്തകങ്ങള്‍കൂടി വച്ചിരുന്നു. അല്പം സമയം കിട്ടുമ്പോള്‍ പഠിക്കാന്‍. ആദ്യമൊക്കെ വിചാരിച്ചിരുന്നത് പഠനം നടക്കില്ലെന്നാണ്. നല്ല തിരക്കുള്ള ഷോപ്പില്‍ ഇടയ്ക്കുള്ള പഠനം വിജയം കാണില്ലെന്ന് പലരും പറയുകയും ചെയ്തു. ഞാനും അങ്ങനെയാണ് വിചാരിച്ചിരുന്നത്. എന്നാല്‍ അത്ഭുതമെന്നു പറയട്ടെ. രണ്ടും മൂന്നും മിനിറ്റ് വച്ച് കണ്ടെത്തിയ എനിക്ക് അത്യാവശ്യത്തിന് അവിടെനിന്നുതന്നെ പഠിക്കാന്‍ സാധിച്ചു. മുറിയിലെത്തിയാല്‍ പുസ്തകം തുറക്കില്ലെന്ന് എനിക്കറിയാം. കോഴ്സ് കഴിഞ്ഞ് മുഴുവന്‍ സമയജോലിക്ക് കയറിയപ്പോള്‍ ഇതേ ടെക്നിക്ക് ഞാന്‍ പയറ്റിയത് എന്തിനാണെന്നോ? ബൈബിള്‍ വായിക്കാന്‍. മറ്റൊരാളില്‍നിന്നാണ് ഈ പ്രചോദനം കിട്ടിയത്. ഡ്യൂട്ടിയുടെ ഇടയില്‍ ഞാനിരിക്കുന്ന കാബിനില്‍ വരുമ്പോള്‍ അവിടെ വച്ചിരിക്കുന്ന ബൈബിള്‍ എടുത്തു കുറച്ചുകുറച്ചായി വായിക്കും. ഒരു പാരഗ്രാഫോ രണ്ട് വചനമോ അങ്ങനെ അങ്ങനെ. നടത്തത്തിന്റെ സ്പീഡ് ഇതിനുവേണ്ടി കൂട്ടി. ടീ ബ്രേക്ക് രണ്ടുമിനിറ്റ് കുറയ്ക്കാന്‍ ശ്രമിച്ചു. ഡ്യൂട്ടി കുറച്ചുകൂടി വേഗത്തിലുമാക്കി. അങ്ങനെ ഡ്യൂട്ടി കഴിയുമ്പോഴേക്കും മൂന്നോ നാലോ അധ്യായമെങ്കിലും എനിക്ക് വായിക്കാന്‍ സാധിച്ചിരുന്നു. ഇതിനിടയില്‍ കൃത്യമായി ഡ്യൂട്ടി നടക്കുകയും ചെയ്തു. മുറിയിലെത്തിയാല്‍ ഇത്രപോലും നടക്കില്ലായിരുന്ന സ്ഥാനത്ത് കുറച്ച് മാറ്റമൊക്കെ വരാനും തുടങ്ങി. ജോലിക്ക് പോകുന്നവരും ഏറെ തിരക്കുകളുള്ളവരുമാണ് നമ്മള്. സമ്മതിച്ചു, അതൊക്കെയൊന്ന് മാറ്റിവച്ചിട്ട് പ്രാര്‍ത്ഥിക്കാമെന്നോ ആത്മീയമായി വളരാമെന്നോ കരുതരുത്. ഇന്നുവരെ അങ്ങനെ നടന്നിട്ടുണ്ടോ? ഇല്ലല്ലോ. ഉള്ള സമയത്തില്‍നിന്നും സമയം കണ്ടെത്തി ഇതൊക്കെ ചെയ്യാന്‍ പറ്റുമെന്നേ. ഇങ്ങനെ തുടങ്ങിയാല്‍ നമ്മുടെ ഈശോയ്ക്ക് അതെത്ര ഇഷ്ടമായിരിക്കും! അനേകര്‍ക്ക് അതൊരു പ്രചോദനമാവുകയും ചെയ്യും. ഉദാഹരണത്തിന്, നമ്മള് ഡ്രൈവ് ചെയ്ത് ഒരിടംവരെ പോകുന്നുവെന്ന് കരുതുക. ഇടയ്ക്ക് നിര്‍ത്തി ഒരു അഞ്ചുമിനിറ്റ് വചനം വായിച്ചിട്ട് തുടര്‍ന്ന് ഡ്രൈവ് ചെയ്താല്‍ എങ്ങനെയുണ്ടാകും? ഇതൊക്കെ എളുപ്പത്തില്‍ സാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ പ്രാര്‍ത്ഥനാമുറികളില്‍ മാത്രമല്ല, നമ്മുടെ യാത്രകളിലും റയില്‍വേ സ്റ്റേഷനിലും സ്കൂളിലും കോളേജിലും ഓഫീസിലും സ്റ്റാഫ് റൂമിലുമെല്ലാം അവന് ഒരിടമുണ്ടാകട്ടെ. ഒരു പേഴ്സണല്‍ കാബിനില്‍ ഞാനും അവനും ഇടയ്ക്കിടയ്ക്ക് കണ്ടുമുട്ടട്ടെ. അവന് വായിക്കപ്പെടുകയും അറിയപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യട്ടെ. "വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട്- ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ (റോമാ 10/8). ഇതൊരു സാധ്യതയാണ്. ബലപ്രയോഗത്തിനു വിഷയമാണിത്. ബലവാന്മാര് ഇത് പിടിച്ചെടുക്കും. "സ്നാപകയോഹന്നാന്റെ നാളുകള്‍ മുതല്‍ ഇന്നുവരെ സ്വര്‍ഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാര് അതു പിടിച്ചടക്കുന്നു" (മത്തായി 11/12).
By: Brother Augustine Christy PDM
Moreധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനാണ് നിബിന്. ഉത്തരവാദിത്വങ്ങളില്‍ കൂടെക്കൂടെ വീഴ്ചകള്‍ വരുത്തുന്നതിനാല്‍ ഡയറക്ടറച്ചന് സ്നേഹത്തോടെ ചോദിച്ചു: "നിബിന്, ഉത്തരവാദിത്വങ്ങളില്‍ വലിയ വീഴ്ചകള്‍ വരുന്നുണ്ടല്ലോ. മറ്റുള്ളവരും നിബിനെക്കുറിച്ച് പലപ്പോഴായി പരാതിപ്പെടുന്നു. എന്തുകൊണ്ടാണ് ഇത്രമാത്രം നിരുത്തരവാദപരമായി പെരുമാറുന്നത്? എനിക്ക് നിബിനോട് പറയാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും വേദനയോടെ പറയുകയാണ്, കഴുതയെക്കാള്‍ മെച്ചമല്ല താങ്കള്‍ എന്നാണ് എല്ലാവരുടെയും അഭിപ്രായം. നിബിനെക്കുറിച്ച് നിബിനുതന്നെ അറിയാമായിരുന്നിട്ടും എന്തുകൊണ്ടാണ് ഇത്രമാത്രം ഉത്തരവാദിത്വമുള്ള ജോലികള്‍ ഏറ്റെടുക്കുന്നത്. ആദ്യമേ എന്നോട് ഇക്കാര്യം പറയാമായിരുന്നില്ലേ?" നിബിന് വിനയാന്വിതനായി പറഞ്ഞു: "ശരിയാണച്ചാ. പക്ഷേ ഒന്നും മനഃപൂര്‍വമല്ല. എന്റെ മാതാപിതാക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമെല്ലാം ഞാനൊരു കഴുതയെപ്പോലെയാണ് പെരുമാറുന്നതെന്ന് പറയാറുണ്ട്. അതുകൊണ്ടാണ്, കഴുതയെപ്പോലെയാണ് ഞാന്‍ എന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ഞാന്‍ ഇവിടേക്ക് ദൈവശുശ്രൂഷയ്ക്കായി വന്നത്. കാരണം ഈശോ യാത്ര ചെയ്തത് കഴുതപ്പുറത്താണല്ലോ. ഈശോയ്ക്ക് ഇന്നും കഴുതകളെ ആവശ്യമുണ്ടല്ലോ. അതിനാല്‍ അവിടുത്തേക്ക് യാത്രചെയ്യാന്‍, ഞാന്‍ എന്നെത്തന്നെ ഒരു കഴുതയായി സമര്‍പ്പിച്ചു." "സീയോന്‍പുത്രീ, അതിയായി ആനന്ദിക്കുക. ജറുസലെംപുത്രീ, ആര്‍പ്പുവിളിക്കുക. ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കലേക്ക് വരുന്നു. അവന് പ്രതാപവാനും ജയശാലിയുമാണ്. അവന് വിനയാന്വിതനായി കഴുതപ്പുറത്ത്, കഴുതക്കുട്ടിയുടെ പുറത്ത്, കയറിവരുന്നു" (സഖറിയാ 9/9).
By: Shalom Tidings
Moreദൈവത്തോടുള്ള ബന്ധത്തില്‍ തടസമാകുന്ന എതിര്‍വികാരങ്ങളെക്കുറിച്ച് അറിയാനും ജാഗ്രത പുലര്‍ത്താനും... സോറന് കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ ഉലയ്ക്കുന്ന ഒന്നാണ് നീരസം. ഈ രണ്ട് ബന്ധങ്ങളും സ്ഥായിയായി നിലനിര്‍ത്തണമെങ്കില്‍ ഈ നാശകരമായ വികാരത്തില്‍നിന്ന് നാം മോചനം നേടിയേ മതിയാവൂ. ആദ്യമായി ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ നമുക്ക് പരിശോധിക്കാം. ദൈവത്തോടുള്ള ആദരവ് എല്ലാക്കാലത്തും നമ്മുടെ ഹൃദയത്തില്‍ നിലനിര്‍ത്തുമ്പോഴേ ദൈവത്തെ എല്ലാ നാളുകളിലും സ്നേഹിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ദൈവം നമ്മുടെ പിതാവാണ് എന്നത് വളരെ ശരിതന്നെ. എന്നാല്‍ ഒരു പിതാവ് എന്ന നിലയില്‍ ദൈവം നമ്മിലേക്ക് സ്നേഹവും വാത്സല്യവും അളവില്ലാതെ ചൊരിയുമ്പോഴും ദൈവത്തോടുള്ള ആരാധനയോടെയുള്ള ആദരവിന് ഒട്ടും കുറവ് സംഭവിക്കുവാന്‍ പാടുള്ളതല്ല. അത് ദൈവം ആഗ്രഹിക്കുന്നു. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ" (മലാക്കി 1/6). ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ദൈവത്തിന് ആരാധനയും ആദരവും നല്‍കുന്നത് നമ്മുടെ അധരങ്ങള്‍കൊണ്ടു മാത്രമല്ല, നമ്മുടെ ജീവിതംകൊണ്ടുമാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു വ്യക്തി ദൈവത്തിന് യഥാര്‍ത്ഥമായ ആരാധന സമര്‍പ്പിക്കുന്നില്ല. മനസിന്റെ നവീകരണമാണ് യഥാര്‍ത്ഥ ആരാധന എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതുന്നത് ഇക്കാര്യംകൊണ്ടാണ്. "ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രസ്തുത നിങ്ങളുടെ മനസിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍" (റോമാ 12/2). അതിനാല്‍ ലോകത്തോടും അതിന്റെ സുഖങ്ങളോടുമുള്ള മൈത്രി മനസിലേക്ക് കടന്നുവരുമ്പോഴാണ് ദൈവത്തോടുള്ള ആരാധനാമനോഭാവം കുറയുന്നത്. അതനുസരിച്ച് ദൈവത്തോടുള്ള ശത്രുതാമനോഭാവവും വളര്‍ന്നുവരും. എന്റെ സ്വച്ഛമായ ലൗകിക സുഖാസ്വാദനത്തിന് ഒരു വിലങ്ങുതടിയാണ് ദൈവം എന്ന ചിന്ത അപ്പോള്‍ മനസിലേക്ക് കടന്നുവരാം. അത് ദൈവനിഷേധത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ ഒരു പ്രായോഗിക നിരീശ്വരവാദത്തിലേക്ക് അങ്ങനെയുള്ളവര്‍ എത്തിച്ചേരും. 'ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രശ്നമല്ല. എനിക്ക് ഈ ലോകവും ഇവിടെയുള്ള ജീവിതവുമാണ് പ്രധാനം.' ഇങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്. ഇത് വലിയൊരു അപകടമാകയാല്‍ പരിശുദ്ധാത്മാവ് തന്റെ പ്രിയപ്പെട്ട യോഹന്നാന് ശ്ലീഹായിലൂടെ ഇത് വെളിപ്പെടുത്തിയത് ശ്രദ്ധിക്കുക: "ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്റെ സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല" (1 യോഹന്നാന് 2/15). ഈ സത്യം കര്‍ത്താവ് പറഞ്ഞ ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ വെളിപ്പെടുന്നുണ്ട്. ധൂര്ത്തപുത്രന് പിതാവിനോടുള്ള ആദരവ് നഷ്ടപ്പെട്ടു. പിതാവ് അവന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ് എന്ന് അവനു തോന്നി. പിതാവിന്റെ വാത്സല്യം മനസിലാക്കുവാന്‍ പറ്റാത്ത വിധത്തില്‍ അവന്റെ മനസ് അന്ധമായിപ്പോയി. എന്തായിരുന്നു കാരണം? അവന് ലോകത്തിന്റെ സുഖങ്ങളെ അധികമായി സ്നേഹിച്ചു. അതിനാല്‍ വിശുദ്ധ യോഹന്നാന് മുന്നറിയിപ്പ് നല്കിയ അപകടം അവന്റെ ജീവിതത്തില്‍ സംഭവിച്ചു. പിതാവിനോടുള്ള സ്നേഹം അവന് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവന് അവന്റെ ഓഹരി ചോദിക്കുന്നത്. അവന് മനസില്‍ പിതാവുമായുള്ള പങ്ക്, ഓഹരി നഷ്ടപ്പെട്ടിരുന്നു. ധൂര്ത്തപുത്രന് ഇന്നും നമ്മിലൂടെ ജീവിക്കുന്നുണ്ട്. ദൈവപിതാവുമായുള്ള ബന്ധത്തിന് പരമമായ മൂല്യം നല്‍കുന്നവര്‍ക്ക് മാത്രമേ എല്ലാക്കാലത്തും അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനെ വിലയില്ലാത്തതായി, നിസാരമായി കണക്കാക്കുമ്പോഴാണ് ക്ഷണികമായ ലോകസുഖത്തിനുവേണ്ടി അതിനെ നാം ത്യജിക്കുന്നത്. പിതാവിനെ തള്ളിപ്പറഞ്ഞ് താന്‍ നേടിയെടുത്ത സ്വാതന്ത്ര്യം ക്ഷണികമാണെന്നും അത് തന്നെ സഹായിക്കുകയില്ലെന്ന് വൈകിയാണെങ്കിലും ധൂര്ത്തപുത്രന് തിരിച്ചറിഞ്ഞു. അനുതപിക്കുവാന്‍ അവന് കൃപ കിട്ടി. എന്നാല്‍ മറ്റൊരു അവസരം നമുക്ക് ലഭിക്കുമോ എന്നറിഞ്ഞുകൂടാ. ഒരു ഭാഗ്യപരീക്ഷണത്തിന് നാം ശ്രമിക്കുന്നത് നിശ്ചയമായും തീക്കളിതന്നെയാണ്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം നമ്മെ ഉപദേശിക്കുന്നു: "എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്ന് നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍" (ഹെബ്രായര്‍ 3/12). പാപത്തിന്റെ സുഖങ്ങള്‍ നമ്മെ വഞ്ചിക്കുന്നതാണെന്നും അവ നമ്മെ കഠിനഹൃദയരാക്കുമെന്നും തുടര്‍ന്ന് നാം വായിക്കുന്നു. അതുകൊണ്ടാണ് ഇനിയുമൊരു മാനസാന്തരത്തിന് അവസരമുണ്ടാകുമോ എന്നറിയില്ല എന്ന് പറയുന്നത്. നമ്മുടെ മനസില്‍ കൊത്തിയിടേണ്ട വാക്കുകളാണ് തുടര്‍ന്ന് നാം കാണുന്നത്: "എന്തെന്നാല്‍ നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെ പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളൂ" (ഹെബ്രായര്‍ 3/14). ആത്മീയജീവിതത്തിന്റെ ആദ്യനാളുകളില്‍ ഒന്നാം റാങ്ക് വാങ്ങിയിരുന്നവര്‍ പിന്നീട് പിറകോട്ട് പോയിട്ടുണ്ടെന്നത് നമുക്ക് ശക്തമായൊരു താക്കീത് തന്നെയാണ്. ദൈവത്തോടുള്ള ആദരവ് ചിലരുടെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്നത് അവരുടെ ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത സഹനങ്ങള്‍ ഉണ്ടാകുമ്പോഴാണ്. ആ നാളുകളില്‍ അവര്‍ ദൈവത്തെ വെറുക്കുവാനിടയാകുന്നു. 'ഇങ്ങനെയൊരു ദൈവം എനിക്കു വേണ്ട' എന്നാണ് അവരുടെ ചിന്ത. സഹനത്തിന്റെ പൊരുള്‍ നമുക്ക് പൂര്‍ണമായും അപ്പോള്‍ മനസിലാക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു കാര്യം കണ്ണടച്ച് വിശ്വസിക്കാം. അത് എന്നെ നശിപ്പിക്കുവാന്‍ പിതാവ് അനുവദിച്ചതല്ല. അത് എന്റെ നന്മയ്ക്കായി മാറ്റുവാന്‍ എന്റെ പിതാവിന് സാധിക്കും. "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ" (റോമാ 8:28) എന്ന് പറഞ്ഞത് അന്ധമായി വിശ്വസിക്കുവാന്‍ തയാറാകുമ്പോഴേ സഹനം ഒരു അനുഗ്രഹമായി മാറുകയുള്ളൂ. അല്ലാത്തവര്‍ക്ക് അതൊരു ശാപമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഈ വചനം ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യാശയുണ്ടാകുന്നതിനായി ഉറക്കെ ആവര്‍ത്തിച്ച് പറയുക. നിരാശാജനകമായ ചിന്തകള്‍ നിങ്ങളെ വിട്ടോടിപ്പോകും. ദൈവത്തോടുള്ള ആദരവ് ചിലര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ മനസില്‍ അസൂയ നിറയുമ്പോഴാണ്. ദൈവം എന്നെക്കാളധികമായി എന്റെ സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ അനുഗ്രഹിക്കുന്നു എന്നു കാണുമ്പോഴുണ്ടാകുന്ന അസൂയ. അത് ദൈവത്തെ നിഷേധിക്കുവാനും സഹോദരനെ തള്ളിപ്പറയുവാനും കാരണമാകും. ഇത് ധൂര്‍ത്തപുത്രന്റെ ജ്യേഷ്ഠന്റെ ചിന്തയാണ്. അവനിപ്പോള്‍ പിതാവിനെ പിതാവായിട്ടല്ല കാണുന്നത്. അവന് പറയുന്നത് ശ്രദ്ധിക്കുക: "എത്ര വര്‍ഷമായി ഞാന്‍ നിനക്ക് ദാസ്യവേല ചെയ്യുന്നു." തന്നെത്തന്നെ ഒരു കൂലിപ്പണിക്കാരനായി അവന് തരംതാഴ്ത്തുന്നു. പിതാവിന്റെ സ്വത്തിന് മുഴുവന്‍ അവന് ഇപ്പോഴും അവകാശിയാണെന്ന കാര്യം അവന് ഓര്‍ക്കുന്നില്ല. പിതാവ് അവനെ ഓര്‍മപ്പെടുത്തുന്നുണ്ട് "എനിക്കുള്ളതെല്ലാം നിന്റേതാണ്." എന്നാല്‍ അത് തിരിച്ചറിയുവാന്‍ പറ്റാത്തവിധത്തില്‍ അസൂയ അവന്റെ മനസിനെ അന്ധമാക്കി. പിതാവ് അവന് കഴിഞ്ഞ കാലങ്ങളില്‍ നല്കിയ എല്ലാ അനുഗ്രഹങ്ങളും അവന് ക്ഷണനേരംകൊണ്ട് മറന്നുപോകുന്നു. അനിയനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ കൊന്നതാണ് അവനിപ്പോള്‍ പ്രശ്നം. 'എനിക്ക് നീ ഒരു ആട്ടിന്‍കുട്ടിയെപ്പോലും തന്നില്ല' എന്ന് പറഞ്ഞ് അവന് പിതാവിനോട് കയര്‍ക്കുന്നത് അതുകൊണ്ടാണ്. മാത്രവുമല്ല അനിയനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളും അവന് പറയുന്നു. അസൂയ വലിയൊരു കെണിയാണ്. ധൂര്ത്തപുത്രന് തിരിച്ചുവന്നു, എന്നാല്‍ മൂത്തമകന്റെ തിരിച്ചുവരവിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഒന്നും പറയുന്നില്ല. അതിനാല്‍ നമുക്ക് വളരെ ജാഗ്രതയോടെയിരിക്കാം. നമ്മെക്കാളധികമായി മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോള്‍ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? അപ്പോള്‍ ദൈവം നമ്മെ ഓര്‍ത്ത് സന്തോഷിക്കും. കൂടുതല്‍ കൃപകള്‍ അവിടുന്ന് നമ്മിലേക്ക് തക്കസമയത്ത് വര്‍ഷിക്കും. ദൈവത്തെ പിതാവായി കാണുമ്പോഴുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ അനുഭവിക്കുമ്പോള്‍ത്തന്നെ അവിടുത്തെ ആദരവോടെ കാണുവാനും നമുക്ക് നിരന്തരം ശ്രമിക്കാം. അതിന് തടസമായ എതിര്‍വികാരങ്ങളെക്കുറിച്ച് നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. അവിടുത്തെ വാക്കുകള്‍ മനസില്‍ സൂക്ഷിക്കാം. "ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ?" ദൈവത്തെ നിരന്തരം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജീവിതശൈലി നല്കണമേയെന്ന് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം: സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ എന്റെ പിതാവായി ഏറ്റുപറഞ്ഞ് ഞാന്‍ ഇപ്പോള്‍ മഹത്വപ്പെടുത്തുന്നു. എങ്കിലും കര്‍ത്താവേ, എന്റെ ജീവിതത്തില്‍ പലപ്പോഴും അങ്ങേക്ക് അര്‍ഹമായ ആരാധന നല്കുവാന് എനിക്ക് കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ ഏറ്റുപറയുന്നു. അങ്ങയെ എപ്പോഴും ആദരവോടെ കാണുവാനും അങ്ങയെക്കുറിച്ച് എപ്പോഴും ആദരവോടെ സംസാരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന് അര്‍ഹമായ ആരാധന നല്കുവാന് എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.
By: K J Mathai
Moreയേശുവിന്റെ മധുരനാമം എന്റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ. നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ. ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ. ഓ മറിയമേ, യേശുവിന്റെ അമ്മേ, ഈശോക്കൊപ്പം എന്റെ കൂടെയായിരിക്കണമേ. നമ്മെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹത്തിന്റെ ബന്ധം ഒരിക്കലും അയഞ്ഞുപോകാതിരിക്കട്ടെ. ആമ്മേന്‍
By: Shalom Tidings
Moreമക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ 'ശില്പം' പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള് സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള് സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന് അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു. ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള് ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്, അത് തിരികെ നല്‍കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന് ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന് ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. "അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു" (1 രാജാക്കന്മാര് 3/1). അതേ സമയം, ദൈവം തന്റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്ത്താവിന് നല്‍കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
By: Shalom Tidings
Moreഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്. ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ഗ്രാന്റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്റ്മായോടും ആന്റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന് ഞാന്‍ തീരുമാനിച്ചു. 2012-ലെ ഈസ്റ്റര്‍തലേന്ന് എന്റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്. കത്തോലിക്കനാകാനുള്ള കാരണങ്ങള്‍ ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും. കത്തോലിക്കാവിശ്വാസത്തിന്റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് 'അഹ'ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്നിന്ന് രക്ഷിച്ച് അതിന്റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍. അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. "ശത്രുക്കളെ സ്നേഹിക്കുക," "ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്" തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്റെ എല്ലാ പ്രബോധനങ്ങളും തന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ മുറിയാത്ത പിന്തുടര്ച്ചയില്, പത്രോസിന്റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്.... താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്‍കുമെങ്കിലും കത്തോലിക്കാസഭ തന്റെ പ്രബോധനങ്ങളില്‍ സത്യത്തിന്റെ കാവലാളായിത്തന്നെ നില്ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന് സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള് ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്റെ തൂണെന്ന് വിശ്വസിക്കാനാവില്ല. യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്! എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു. കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്. ഇനിയും കാരണങ്ങള്‍ ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും. അകത്തോലിക്കരായ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
By: Dartanian Edmonds
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreതന്നെ അലട്ടുന്ന ഭാവികാര്യങ്ങള്‍ കൗണ്‍സലിംഗിലൂടെ അറിയുമെന്ന് പ്രതീക്ഷിച്ച പെൺകുട്ടിക്കുണ്ടായ അനുഭവങ്ങള്‍ 2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈശോ തൊട്ടപ്പോള്‍!! അടുത്ത ദിവസത്തെ ഒരു സെഷന് നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു 'ഫീല്‍.' പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു. ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. "നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്" (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു. ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ... കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന് ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു. "...നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു." കര്‍ത്താവിന്റെ കരങ്ങളില്‍ സുരക്ഷിതമായ, എന്റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു. ഈശോയുടെ നാമത്തില്‍ പേഴ്സ് തുറന്നപ്പോള്‍... പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്ച്ചയിടാന് തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്ച്ചയിടാന് എടുക്കുന്നത്. സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു. രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള് തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി. അമ്പരപ്പിച്ച ഫോണ്‍വിളി അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്. സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്റ്മെന്റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്റെ ഈശോയ്ക്ക് നന്ദി. തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്റെ ജീവിതത്തില്‍, "കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും" (ലൂക്കാ 6/38).
By: Tresa Tom T
More