Encounter
ഞാന്‍ കത്തോലിക്കനായിരിക്കുന്നത് എന്തുകൊണ്ട് ?
‘ഫാദര്‍ നിങ്ങള്‍ കത്തോലിക്കനാണല്ലേ?” ഒരുപാട് തവണ ഞാന്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ട്,
“യാ, ഞാന്‍ കത്തോലിക്കനാണ്” എന്ന് മറുപടി നല്കിയാല് ഉടനെ വരും അടുത്ത ചോദ്യം, “എന്താണ് കത്തോലിക്കാ സഭയും മറ്റ് പ്രോട്ടസ്റ്റന്റ് സമൂഹങ്ങളും അകത്തോലിക്കാ സഭകളും തമ്മിലുള്ള പ്രധാനവ്യത്യാസം?”
‘അധികാരം!’ എന്നായിരിക്കും എന്റെ മറുപടി.
എന്താണ് അധികാരം?
സഭയ്ക്ക് നമ്മെ പഠിപ്പിക്കാനുള്ള ശേഷിയുണ്ട് എന്നതാണത്. ഓരോ കാര്യവും സത്യമാണോ അല്ലയോ എന്ന പഠനം ആധികാരികമായി നല്കാന് സഭയ്ക്ക് സാധിക്കും. ഞാന്‍ പറയുന്നത് ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ കൂട്ടായ്മ എന്നതുപോലെ അദൃശ്യമായ ഒരു കാര്യത്തെക്കുറിച്ചല്ല. മറിച്ച് മത്തായിയുടെ സുവിശേഷം 16-ാം അധ്യായത്തില്‍ കാണുന്ന യേശുതന്നെ സ്ഥാപിച്ച സഭയെക്കുറിച്ചാണ്. “ശിമയോനേ, നീ പത്രോസാണ്, ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല.” അവിടുന്ന് തുടര്‍ന്നുപറയുന്നു, “സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.”
ഇക്കാര്യം വിശദമാക്കാം. യേശു അദൃശ്യമായ ഒരു രാജ്യം സ്ഥാപിക്കാനല്ല വന്നത്. കാരണം അവിടുന്ന് പത്രോസിനോട് പറയുന്നത്, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും എന്നാണ്. ഇവിടെ യേശു ഏശയ്യായുടെ പ്രവചനം ഉദ്ധരിക്കുകയാണ്. ആ പ്രവചനഭാഗമനുസരിച്ച് രാജ്യത്തില്‍ രാജാവ് എന്ന സ്ഥാനത്തോടൊപ്പം പ്രധാനമന്ത്രിപദവുമുണ്ട്, അതാണ് കൊട്ടാരം കാര്യവിചാരിപ്പുകാരന് എന്ന പദവി. രാജാവിനുവേണ്ടി അധികാരം ഉപയോഗിക്കുന്നത് അദ്ദേഹമാണ്. ഇത് ഏശയ്യാ പ്രവചനം 22-ാം അധ്യായത്തില്‍ കാണാം.
ഈ വചനഭാഗത്തെ ആധാരമാക്കി യേശു സഭയ്ക്ക് ഒരു ദൃശ്യമായ ഘടന അഥവാ യഥാര്‍ത്ഥ അധികാരശ്രേണി നല്‍കുന്നതാണ് മത്തായി 16-ല്‍ നാം കാണുന്നത്. ‘ഇനി നിനക്ക് എന്റെ നാമത്തില്‍ പഠിപ്പിക്കാം, എന്റെ നാമത്തില്‍ പഠിപ്പിക്കാന്‍ പരിശുദ്ധാത്മാവ് സകല സത്യത്തിലേക്കും നിന്നെ നയിക്കും’ എന്ന് യേശു പറയുകയാണ്.
പിന്നീട് പത്രോസിന്റെ നേതൃത്വത്തിലുള്ള ശിഷ്യസംഘം ഈ അധികാരം വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന സന്ദര്‍ഭം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ാം അധ്യായത്തില്‍ ഉണ്ട്. അപ്പസ്തോലന്മാര് യഹൂദരുടെയിടയില്‍ സുവിശേഷം പ്രഘോഷിക്കുന്ന സമയം. യഹൂദമതത്തിന്റെ പൂര്‍ത്തീകരണമാണ് യേശുവെന്ന് പല യഹൂദരും തിരിച്ചറിഞ്ഞു. അവിടുന്നാണ് അവര്‍ കാത്തിരുന്ന മശിഹാ എന്ന് ബോധ്യപ്പെട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവരായി. തുടര്‍ന്ന് പത്രോസ് ഒരു ദര്‍ശനത്തിലൂടെ യഹൂദരല്ലാത്തവര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെടുകയാണ്. അതേ ദൗത്യത്തിലേക്ക് പൗലോസിനും വിളി ലഭിക്കുന്നു.
ആ സമയത്ത് ഒരു ചോദ്യം ഉയര്‍ന്നുവന്നു. അതുവരെയും സുവിശേഷത്തില്‍ വിശ്വസിച്ച യഹൂദരുടെ കാര്യമാണ് ശിഷ്യസംഘത്തിന് പരിചയമുണ്ടായിരുന്നത്. അവര്‍ പരിച്ഛേദനം നടത്തിയിട്ടുള്ളവരും പഴയ ഉടമ്പടിയിലുള്ളവരും ആയതിനാല്‍ പുതിയ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിനായി അവര്‍ക്ക് ജ്ഞാനസ്നാനം നല്കിയാല്മാത്രം മതി. എന്നാല്‍ വിജാതീയര്‍ക്ക് സുവിശേഷം നല്കുമ്പോള്, അവരെ ആദ്യം പരിച്ഛേദനം ചെയ്തിട്ട് തുടര്‍ന്ന് ജ്ഞാനസ്നാനം നല്‍കണോ അതോ ജ്ഞാനസ്നാനംമാത്രം നല്കിയാല് മതിയോ എന്ന ചോദ്യം പ്രസക്തമായിത്തീര്‍ന്നു.
രണ്ട് കാരണങ്ങള്‍കൊണ്ടെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒന്ന്- ഒരു മുതിര്‍ന്ന വിജാതീയനെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ വേറെ വഴിയില്ലേ എന്ന് ചിന്തിക്കും.
രണ്ടാമത്തെ ചോദ്യം കൂടുതല്‍ പ്രധാനമാണ്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പരിച്ഛേദനം ചെയ്യപ്പെടാത്തവര്‍ രക്ഷിക്കപ്പെട്ടിട്ടില്ല എന്നാണോ അര്‍ത്ഥം? അതിനാല്‍ രക്ഷിക്കപ്പെടണമെങ്കില്‍ പരിച്ഛേദനം ചെയ്യണമോ എന്നത് വലിയ ചോദ്യമാണ്.
ഈ പശ്ചാത്തലത്തില്‍ അന്നത്തെ ശിഷ്യസമൂഹം ഗുരുതരമായ പ്രതിസന്ധിയിലായി. കാരണം പരിച്ഛേദനം നല്കേണ്ടതിനെക്കുറിച്ച് യേശു ഒന്നും പഠിപ്പിച്ചിട്ടില്ല, നമുക്കറിയാവുന്നതുപോലെ അതുവരെയുള്ള തിരുലിഖിതങ്ങളും ഇതേപ്പറ്റി ഒന്നും പഠിപ്പിക്കുന്നില്ല. ഇതാണ് സോളാ സ്ക്രിപ്റ്റ്യുറാ അഥവാ ബൈബിള്‍മാത്രംമതി എന്ന് പറയുന്നിടത്തെ പ്രശ്നം. പ്രോട്ടസ്റ്റന്റ് നവീകരണത്തിന്റെ പ്രധാന ആശയങ്ങളിലൊന്ന് ബൈബിള്‍മാത്രം മതി എന്നതായിരുന്നു. സഭ ആവശ്യമില്ല, ബൈബിള്‍മാത്രം മതി. എന്നാല്‍ ബൈബിള്‍ ഒരു കാര്യത്തെപ്പറ്റി പഠിപ്പിക്കുന്നില്ലാത്തപ്പോള്‍ നാം എന്തുചെയ്യും?
അങ്ങനെയുള്ള സമയത്ത് എന്താണ് ചെയ്യുക എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ല്‍ വ്യക്തമാക്കുന്നു. യേശുതന്നെ തെരഞ്ഞെടുത്ത തലവനായ പത്രോസും സഭാഗാത്രമെന്ന നിലയില്‍ പൗലോസും ബാര്‍ണബാസും ഒന്നിച്ചുകൂടി. അവര്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദം നടത്തുകയും ചെയ്തു. സര്‍വോപരി അവര്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. അത് പുതിയതായി വിശ്വാസം സ്വീകരിക്കുന്ന വിജാതീയരെ അറിയിച്ചു. “അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണ് നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് നിങ്ങള്‍ അകന്നിരിക്കണം.”
ഇതിലൂടെ വിജാതീയര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യേണ്ടതില്ല എന്ന് വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. ഇവിടെ ബൈബിളിലെ സഭയ്ക്ക്, ദൃശ്യമായ സഭയ്ക്ക്, പഠിപ്പിക്കാനുള്ള ആധികാരികതയുണ്ടെന്ന് ബോധ്യമാകും. ഒരു പഠനം കൃത്യമായി വ്യക്തമാക്കാനുള്ള ശേഷിയാണത്.
ആദിമസഭയില്‍ ബൈബിള്‍ ഉണ്ടായിരുന്നില്ല
ചരിത്രം പഠിക്കുമ്പോള്‍, ഇത് ഒരിക്കല്‍മാത്രം സംഭവിച്ച കാര്യമല്ല എന്ന് മനസിലാക്കാം. കാരണം ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് സ്വന്തമായി വ്യാഖ്യാനിച്ചാല്‍ ഏറെ തെറ്റുകള്‍ പറ്റും. അതിനാല്‍ത്തന്നെ ആധികാരികമായി അത് വ്യാഖ്യാനിക്കപ്പെടുക അത്യാവശ്യമാണ്. മറ്റൊരു സുപ്രധാനകാര്യംകൂടി സൂചിപ്പിക്കട്ടെ, പുതിയ നിയമം സഭയിലൂടെയാണ് നമുക്ക് ലഭിച്ചത്. കാരണം ക്രിസ്തുവിന്റെ മരണ, ഉത്ഥാനങ്ങള്‍ക്കുശേഷം രണ്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പുതിയ നിയമം രൂപപ്പെട്ടത്. അത് സഭയിലൂടെയാണ് രൂപപ്പെട്ടത്. ആദിമസഭയ്ക്ക് ബൈബിള്‍മാത്രംമതി എന്ന പഠനം ഇല്ലായിരുന്നു എന്ന് അര്‍ത്ഥം.
വീണ്ടും നമ്മുടെ വിഷയം വ്യക്തമാക്കാം. ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് “യേശു വാസ്തവത്തില്‍ ഭൂമിയില്‍ വന്നു, മരിച്ചു, ഉയിര്‍ത്തു, അവിടുന്ന് ദൈവംതന്നെ. പക്ഷേ അവിടുന്ന് മനുഷ്യനെപ്പോലെ കാണപ്പെട്ടെന്നുമാത്രമേയുള്ളൂ” എന്ന് പറയുകയാണെന്ന് ചിന്തിക്കുക. ഇതാണ് ഡൊസറ്റിസം എന്ന പാഷണ്ഡത. അതായിരുന്നു ഏറ്റവും ആദ്യത്തെ പാഷണ്ഡതകളിലൊന്ന്. ‘യേശു പൂര്‍ണമായും ദൈവമായിരുന്നു, പക്ഷേ അവിടുന്ന് പൂര്‍ണമായും മനുഷ്യനായിരുന്നില്ല’ എന്ന പഠനം. ഈ പ്രതിസന്ധി വന്നപ്പോഴും ദൃശ്യമായ യഥാര്‍ത്ഥ സഭ ഒന്നിച്ചുകൂടി പ്രഖ്യാപിച്ചു, “യേശു പരിപൂര്‍ണമനുഷ്യനാണ്.”
പിന്നീട് മറ്റ് ചിലര്‍ പറഞ്ഞു, യേശു പൂര്‍ണമായും മനുഷ്യന്‍തന്നെ, പക്ഷേ പൂര്‍ണമായും ദൈവമായിരിക്കുകയില്ല. ഈ പാഷണ്ഡത വന്നപ്പോള്‍ സഭ എ.ഡി. 325-ല്‍ നിഖ്യായിലെ കൗണ്‍സിലില്‍ ഒരുമിച്ച് ചേര്‍ന്ന് പഠിപ്പിച്ചു, “യേശു പൂര്‍ണമായും ദൈവമാണ്, പൂര്‍ണമായും മനുഷ്യനുമാണ്.” മാനുഷികവും ദൈവികവുമായ രണ്ട് സ്വഭാവങ്ങള്‍ ഒരു ദൈവികവ്യക്തിയില്‍ സമ്മേളിച്ചിരിക്കുന്നു. നിഖ്യായിലെ ആ കൗണ്‍സിലില്‍ അഥവാ സുനഹദോസില്‍വച്ചാണ് നാം ഇന്ന് കാണുന്ന വിശ്വാസപ്രമാണം രൂപപ്പെട്ടത്. ഇന്ന് എല്ലാ ക്രൈസ്തവരും ഇത് വിശ്വസിക്കുന്നു. എന്തുകൊണ്ടാണത്?
കാരണം അവര്‍ സ്വയം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും, കത്തോലിക്കാ സഭയ്ക്ക് പ്രബോധനം നല്‍കാനുള്ള അധികാരമുണ്ട്. ഓരോ ക്രൈസ്തവരും ത്രിത്വത്തില്‍ വിശ്വസിക്കുന്നു, പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരും നിത്യതയില്‍ ഒന്നായിരിക്കുന്നവരുമാണ്, ആരും ഒരാളെക്കാള്‍ വലുതല്ല. ഈ പഠനവും സഭ നല്‍കിയതാണ്. കാരണം നിഖ്യായിലെ കൗണ്‍സിലിലും കോണ്‍സ്റ്റാന്റിനോപ്പിളിലെ കൗണ്‍സിലിലും മറ്റെല്ലാ കൗണ്‍സിലുകളിലും ഒരുമിച്ചുകൂടിയപ്പോള്‍ സഭ ഇത് പ്രഖ്യാപിച്ചു. ഇതാണ് വചനത്തിന്റെ വ്യാഖ്യാനം എന്ന് വ്യക്തമാക്കി.
തെറ്റുപറ്റാത്ത ഒരു ഗ്രന്ഥം, തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലാതെവന്നാല്‍, ഒരു വിലയുമില്ലാത്ത ഗ്രന്ഥമായിരിക്കും. അതെ, ബൈബിള്‍ തെറ്റുപറ്റാത്ത ഗ്രന്ഥമാണ്, എന്നാല്‍ തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് യു.എസില്‍ത്തന്നെ 30000-ത്തിലധികം വിവിധ ക്രൈസ്തവസമൂഹങ്ങളുള്ളത്. അതുകൊണ്ടാണ് ജി.കെ. ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞത്, “ഞാന്‍ ശരിയായിരിക്കുമ്പോള്‍ എന്നോട് ശരി എന്നു പറയുന്ന സഭയെയല്ല എനിക്കാവശ്യം, എവിടെയാണ് എനിക്ക് തെറ്റുപറ്റുന്നതെന്ന് പറഞ്ഞുതരുന്ന സഭയെയാണ് എനിക്ക് വേണ്ടത്.” അതിനാല്‍, കത്തോലിക്കാസഭയും മറ്റെല്ലാ അകത്തോലിക്കാസമൂഹങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഉറപ്പോടെ പറയും, അധികാരം.
Father Michael Schmitz serves as the director of youth and young adult ministry for the Diocese of Duluth. He also serves as the chaplain for the Newman Catholic Campus Ministry at the University of Minnesota-Duluth. Father Schmitz’s homilies can be found online at www.UMDCatholic.org or on iTunes.
Related Articles
സെപ് 09, 2023
Evangelize
സെപ് 09, 2023
തലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക.
കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല.
ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു.
ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു.
അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു.
പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി.
മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു.
ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
More
സെപ് 09, 2023
Encounter
സെപ് 09, 2023
ഏകദേശം അഞ്ചുവര്‍ഷം ഞങ്ങള്‍ ഒരു ദമ്പതി പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്‍ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില്‍ കുറച്ചെങ്കിലും വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ ഇടവക ദൈവാലയത്തില്‍ ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ആര്‍ക്കെങ്കിലും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ പങ്കുവച്ച് പരസ്പരം പ്രാര്‍ത്ഥിക്കും. വിവാഹ വാര്‍ഷികം മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ആഘോഷം നടക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയും. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളെയും കൂട്ടി ടൂര്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയും മറ്റ് സാഹചര്യങ്ങളും നിമിത്തം ആ ഗ്രൂപ്പ് തുടരാന്‍ പറ്റിയില്ല. എങ്കിലും പഴയ സൗഹൃദം തുടരുന്നു.
ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു പൊതുനിര്‍ദേശമായിരുന്നു എന്നും കുറച്ചുസമയം ഭാര്യഭര്ത്താക്കന്മാര് അവരുടെ മുറിയില്‍ ഒരുമിച്ചിരുന്ന് കരങ്ങള്‍കോര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നത്. കാരണം ഈശോ നമുക്ക് തന്ന വാഗ്ദാനമാണത് "ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റി തരും" (മത്താ. 18:19). ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ചതുമൂലം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ദൈവാനുഗ്രഹം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരനുഭവം പങ്കുവയ്ക്കട്ടെ.
എന്റെ രണ്ടാമത്തെ മകള്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും നീറ്റ് എന്‍ട്രന്‍സ് പരിശീലനത്തിന് വിടുമോ എന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട് - ഒരു വര്‍ഷമേ എന്‍ട്രന്‍സ് പരിശീലനത്തിന് വിടുകയുള്ളൂ. എഴുതാന്‍ പറ്റുന്ന എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം. മോള്‍ക്ക് ദൈവം ഏത് കോഴ്സാണോ തരുന്നത് അത് സന്തോഷത്തോടെ സ്വീകരിക്കണം. അവളത് സമ്മതിച്ചു. കേരളത്തിലെ പ്രശസ്തമായ ഒരു പരിശീലന കേന്ദ്രത്തില്‍ അവളെ ചേര്‍ത്തു.
കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമായിരുന്നു. വീട്ടില്‍ ഇരുന്ന് പഠിച്ചതുകൊണ്ട് വലിയൊരു ഗുണം കിട്ടി. ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുശേഷം മകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വിവിധ എന്‍ട്രസന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ കൊടുത്തെങ്കിലും കോവിഡ്മൂലം പരീക്ഷകള്‍ ഒന്നും നടന്നിരുന്നില്ല. അങ്ങനെ 2021 ജൂലൈ മാസത്തില്‍ ആദ്യത്തെ പരീക്ഷയ്ക്കുള്ള അറിയിപ്പ് വന്നു. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്കുള്ള ബി.എസ്സി നഴ്സിങ്ങ് കോഴ്സിനുള്ള പരീക്ഷയായിരുന്നു അത്. സാധാരണയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതാണ്. കോവിഡ് പ്രശ്നംമൂലം അവര്‍ ആ വര്‍ഷം ബാംഗ്ലൂര്‍ മാത്രം കേന്ദ്രമാക്കിയാണ് പരീക്ഷ നടത്തിയത്.
ജനറല്‍ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയില്‍ വളരെ കുറഞ്ഞ സീറ്റ് ഉള്ളതുകൊണ്ട് മോള്‍ക്ക് പോകാന്‍ മടിയായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള് പരീക്ഷയില്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നപ്പോള്‍ അവള് സെലക്ഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രവേശിക്കണമെന്ന് അറിയിപ്പ് വന്നു. സാധാരണയായി അഡ്മിഷന് എടുത്ത് ഒരു മാസം കഴിഞ്ഞാണ് അവിടെ ക്ലാസ് തുടങ്ങാറുള്ളത്. അതിനാല്‍ നീറ്റ് പരീക്ഷ കഴിഞ്ഞിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസ് തുടങ്ങി. കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ അത് അനുവദിക്കാന്‍ സാധ്യമല്ല എന്നാണ് അവര്‍ മറുപടി തന്നത്.
ഇതുമൂലം മോള്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനത്തെ മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം വിവിധ മോഡല്‍ പരീക്ഷകള്‍ എഴുതി പരിശീലനം നടത്തേണ്ട സമയമാണത്. എന്നാല്‍ മോള്‍ക്ക് പഠിക്കാന്‍ പറ്റിയ സാഹചര്യം അവിടെ ഇല്ലായിരുന്നു. പകല്‍ ക്ലാസില്‍ പോകണം, രാത്രിയില്‍ ഹോസ്റ്റലില്‍ വന്നാലും പഠിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടു. നേരത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തിയ മോഡല്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്ന മോള്‍ക്ക് അവിടെവച്ച് എഴുതിയ പരീക്ഷക്ക് വളരെ കുറഞ്ഞ മാര്‍ക്കാണ് കിട്ടിയത്. ഇതോടെ മോള് ആകെ തളര്‍ന്നു.
അവള്‍ക്കവിടെ തുടരാന്‍ പറ്റുകയില്ലെന്നും തിരികെ പോരണമെന്നും നീറ്റ് പരീക്ഷയാണ് അവളുടെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് അവള് എന്നും കരച്ചിലായിരുന്നു. ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലായി. കാരണം നീറ്റ് വഴി അവളാഗ്രഹിക്കുന്നതുപോലെ ഒരു ഗവണ്മെന്റ് എം.ബി.ബി.എസ് സീറ്റ് കിട്ടുകയെന്നത് ഉറപ്പുള്ള കാര്യമല്ല, ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തില്‍ കിട്ടിയ നല്ല ജോലിസാധ്യതയുള്ള കോഴ്സ് നഷ്ടപ്പെടുത്തുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. വേറെ ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. കോളജിന് ഒരു ബോണ്ടുപേപ്പര്‍ കൊടുത്തിട്ടുണ്ട്. തക്കതായ കാരണമില്ലാതെ കോഴ്സ് ഉപേക്ഷിച്ച് പോന്നാല്‍ വേണമെങ്കില്‍ കോളജ് അധികാരികള്‍ക്ക് പിഴ ഈടാക്കാം.
ഈ ദിവസങ്ങളില്‍ ഞാനും ഭാര്യയും കൈചേര്‍ത്ത് പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, "സ്വര്‍ഗസ്ഥനായ അപ്പച്ചാ, ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമേ." മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മോള്‍ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കഴിവ് കൊടുക്കണം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ള ഒരു സ്ഥലത്ത് അഡ്മിഷന് കൊടുക്കണം. ഈ ലോകത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമയായ അപ്പച്ചന് ഇഷ്ടമാണെങ്കില്‍ അവള് ആഗ്രഹിക്കുന്നതുപോലെ ഒരു സീറ്റ് കൊടുത്ത് അനുഗ്രഹിക്കണം.
കുറച്ച് ദിവസം ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിന് ഒരു ശാന്തത വന്നു. ഞാന്‍ മോളോട് പറഞ്ഞു, "നിനക്ക് അവിടെ തുടരാന്‍ പറ്റുകയില്ലെങ്കില്‍ കോഴ്സ് നിര്‍ത്തി പോരാന്‍ അപേക്ഷ കൊടുത്തുകൊള്ളുക. തമ്പുരാന് എന്തെങ്കിലും മാര്‍ഗം കാണിച്ചുതരും."
അവള് കോളജ് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ വന്ന് വിവരങ്ങള്‍ ചോദിച്ചു. കോഴ്സ് ഉപേക്ഷിച്ചു പോരാനുള്ള അനുവാദം കൊടുത്തു. അതുമായി കോളജ് രജിസ്ട്രാറുടെ അടുത്ത് പോകണം. അവിടെനിന്നാണ് വിടുതല്‍ ചെയ്യുക. മറ്റു കുട്ടികള്‍ ഇതറിഞ്ഞപ്പോള്‍ അവളോട് പറഞ്ഞു, "മൂന്ന് പ്രാവശ്യം വരെ നീറ്റ് എഴുതിയവര്‍വരെ നമ്മുടെ കൂടെയുണ്ട്. കിട്ടാന്‍ അത്ര എളുപ്പമല്ല. നീ ഈ നല്ല കോഴ്സ് ഉപേക്ഷിക്കരുത്. നീ ഒരിക്കല്‍കൂടി പ്രിന്‍സിപ്പാളിന്റെ അടുത്തുപോയി കുറച്ച് ദിവസങ്ങള്‍ അവധി ചോദിക്ക്."
അവര്‍ പറഞ്ഞതനുസരിച്ച് അവള് അവധി ചോദിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള പത്തുദിവസം അവര്‍ അവധി നല്‍കാമെന്ന് സമ്മതിച്ചു. അതോടെ അവളുടെ പ്രയാസമെല്ലാം മാറി. ഒഴിവുള്ള സമയങ്ങളിലെല്ലാം അവള് നന്നായി പഠിച്ചു. പരീക്ഷക്ക് മുന്‍പുള്ള പത്തുദിവസം ബാംഗ്ലൂര്‍ ഉള്ള ഞങ്ങളുടെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ച് മോള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ പറ്റി.
ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മോള് ആറരമാസം പ്രസ്തുത സ്ഥാപനത്തില്‍ വളരെ സന്തോഷത്തോടെ പഠിച്ചു. നീറ്റ് വഴി കര്‍ണാടകത്തില്‍ തന്നെ ഒരു ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന് കിട്ടി. മെഡിക്കല്‍ കോളജിന് അടുത്തുതന്നെ ഒരു ദൈവാലയമുണ്ട്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരുവാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ ആമ്മേന്‍ (എഫേസോസ് 3/20-21).
By: Thomas Thalapuzha
More
സെപ് 09, 2023
Evangelize
സെപ് 09, 2023
നിരീശ്വരവാദിയായ ഒരു അധ്യാപകന് തന്റെ വിദ്യാര്‍ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,
"തിമിംഗലങ്ങള്‍ ആളുകളെ വിഴുങ്ങുമോ?"
അധ്യാപകന് മറുപടി പറഞ്ഞു, "ഇല്ല, അവ മനുഷ്യരെക്കാള്‍ വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്‍ഗത്തില്‍പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും."
"പക്ഷേ ബൈബിളില്‍ പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ," പെണ്‍കുട്ടിയുടെ സംശയം.
അധ്യാപകന് ദേഷ്യം വന്നു, "നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനെ വിഴുങ്ങാനാവില്ല."
"എങ്കില്‍ യോനായുടെ കാര്യത്തില്‍ ദൈവം എന്തെങ്കിലും അത്ഭുതം ചെയ്തതായിരിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ യോനായോട് ചോദിക്കും, നിങ്ങളെ ശരിക്കും മത്സ്യം വിഴുങ്ങിയോ എന്ന്," പെണ്‍കുട്ടി നിഷ്കളങ്കമായി പറഞ്ഞു.
സ്വര്‍ഗമെന്നതുകേട്ടതേ നിരീശ്വരവാദി അധ്യാപകന് കോപത്താല്‍ ചുവന്നുകൊണ്ട് ചോദിച്ചു, "യോനാ നരകത്തിലാണെങ്കിലോ?"
ഭയചകിതയായ പെണ്‍കുട്ടി അറിയാതെ പറഞ്ഞുപോയി, "സാര്‍ ചോദിച്ചുകൊള്ളൂ."
"ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അത് പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും" (സങ്കീര്‍ത്തനങ്ങള്‍ 111/10)
സെപ് 06, 2023
Evangelize
സെപ് 06, 2023
മിക്കി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അതിനെക്കുറിച്ച് അവന് വീട്ടില്‍ എപ്പോഴും പറയും. അവന്റെ അമിതാവേശം കണ്ടപ്പോള്‍ അമ്മക്ക് അല്പം പേടിയായി, 'അവന് നാടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ?' അതിനാല്‍ അമ്മ അവന്റെ ആവേശം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു.
വൈകാതെതന്നെ നാടകത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ദിവസം വന്നു. അന്ന് വൈകിട്ട് സ്കൂളില്‍നിന്ന് തിരികെയെത്തിയ അവന്റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ അവന് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കിട്ടിയെന്ന് അമ്മ ഊഹിച്ചു. 'നല്ല സന്തോഷത്തിലാണല്ലോ' എന്ന അമ്മയുടെ വാക്കുകള്‍ക്ക് മറുപടിയായി അവന് പറഞ്ഞു, "അതെ അമ്മേ, എന്താണെന്നറിയാമോ, കൈയടിച്ച് എല്ലാവരെയും രസിപ്പിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്!"
'ഒന്നും ചെയ്യാനില്ലല്ലോ' എന്ന ശൂന്യത തോന്നുമ്പോഴെല്ലാം കുഞ്ഞുമിക്കിക്ക് ലഭിച്ച ഉള്‍വെളിച്ചം നമുക്ക് പ്രചോദനമാകും.
"ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ" (1 കോറിന്തോസ് 7/17)
സെപ് 06, 2023
Encounter
സെപ് 06, 2023
നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും.
ഈജിപ്തിലെ വിശുദ്ധ ആന്റണി
ആഗ 16, 2023
Evangelize
ആഗ 16, 2023
കാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ധക്യകാലം തരണം ചെയ്യാന്‍ എന്നെ സഹായിക്കണമേ. എന്റെ കഴിവുകള്‍ ദുര്‍ബലമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ സഹായിക്കണമേ. സംസാരം കുറച്ച്, കൂടുതല്‍ ചിന്തിക്കുവാന്‍ കൃപ തരണമേ.
ഏത് വിഷയത്തെപ്പറ്റിയും എപ്പോഴും രണ്ട് വാക്ക് പറയാനുള്ള ആഗ്രഹത്തില്നിന്ന് എന്നെ മോചിപ്പിക്കണമേ. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വ്യഗ്രതയില്‍നിന്ന് എന്നെ രക്ഷിക്കണമേ. ആരെയും വിമര്‍ശിക്കാതെ, ഉപവിയോടെ സംസാരിക്കാന്‍ എന്നെ പഠിപ്പിക്കണമേ. എന്റെ ആകുലതകളെയും വേദനകളെയും കുറിച്ച് പരാതിപ്പെടാതെ ക്ഷമാപൂര്‍വം അവ സഹിക്കുവാന്‍ എനിക്ക് ശക്തി നല്കണമേ. എന്റെ അനുഭവങ്ങളെപ്പറ്റി വിവേചനാപൂര്‍വം സംസാരിക്കാന്‍ എനിക്ക് കഴിവുതരണമേ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ക്ഷമയോടും ശാന്തതയോടുംകൂടി അവരോടൊപ്പം ചിരിക്കാന്‍ എന്നെ ശക്തിപ്പെടുത്തണമേ.
അവിടുത്തെ മാതൃകയനുസരിച്ച്, എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് മരിക്കാനുളള അനുഗ്രഹം തരണമെന്ന് അങ്ങയോട് ഞാനപേക്ഷിക്കുന്നു.
നന്മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ.
ആഗ 16, 2023
Encounter
ആഗ 16, 2023
ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള് ജനിച്ചത്. പില്ക്കാലത്ത് അവള് വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു. നാളുകള്‍ക്കകം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്ദ്ദനകാലമായി. ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറല്ലാത്തതുകൊണ്ട് ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം മക്രീന കാട്ടിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം ആ കുടുംബം അവിടെ കഴിഞ്ഞു. വേട്ടയാടി ലഭിക്കുന്നതുകൊണ്ടാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. പട്ടിണിയും മറ്റ് സഹനങ്ങളുമൊന്നും ക്രിസ്തുവിശ്വാസത്തിന്റെ നാളം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല.
മകനായിരുന്ന ബേസില്‍ ബാലനായിരുന്നപ്പോള്‍മുതല്‍ ജ്ഞാനവും പ്രസംഗപാടവവും പ്രദര്‍ശിപ്പിച്ചിരുന്നു. യുവാവായിത്തീര്‍ന്നപ്പോള്‍ ബേസില്‍ എമിലിയ എന്ന യുവതിയെ വിവാഹം കഴിച്ചു. ഭക്തയും സുശീലയുമായ എമിലിയ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീര്‍ന്ന ഒരാളുടെ മകളായിരുന്നു. ബേസില്‍-എമിലിയ ദമ്പതികള്‍ക്ക് പത്ത് മക്കളുണ്ടായി. അധികം വൈകാതെ, യൗവനത്തില്‍ത്തന്നെ, കുടുംബനാഥനായ ബേസില്‍ മരണമടഞ്ഞു. അതിനുശേഷം എമിലിയയും കുട്ടികളും ബേസിലിന്റെ അമ്മയായ മക്രീനക്കൊപ്പം താമസമാക്കി. മുത്തശ്ശിയുടെ വിശ്വാസജീവിതം ആ കുടുംബത്തെ ആകമാനം ആഴത്തില്‍ സ്വാധീനിക്കുംവിധം ശക്തമായിരുന്നു.
എമിലിയയുടെ മൂത്ത മകള്‍ക്ക് മുത്തശ്ശിയുടെ പേരാണ് നല്കപ്പെട്ടിരുന്നത്, മക്രീന. അവളുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് പ്രതിശ്രുതവരന് മരണപ്പെട്ടു. ഇനി തനിക്ക് ഒരു വിവാഹജീവിതം വേണ്ട എന്ന തീരുമാനത്തിലായി മക്രീന. തുടര്‍ന്ന് അവള് ബ്രഹ്മചര്യവ്രതം സ്വീകരിക്കുകയും സഹോദരങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അടിമകളെ ഒരുമിച്ചുകൂട്ടി ഒരു സന്യസിനീസമൂഹത്തിന് തുടക്കമിടാന്‍ അവള് അമ്മയായ എമിലിയയെയും പ്രചോദിപ്പിച്ചു. അങ്ങനെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എമിലിയ ഒരു സന്യാസസമൂഹം ആരംഭിച്ചു.
മക്രീന ലൗകികസുഖങ്ങള്‍ ത്യജിച്ചതുകണ്ട് പ്രചോദിതനായ സഹോദരന് ബേസിലും സന്യാസം സ്വീകരിക്കാന്‍ തയാറായി. ഇന്ന് പൗരസ്ത്യ സന്യാസത്തിന്റെ സ്ഥാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. മറ്റൊരു സഹോദരി തിയോസേബിയ വിശക്കുന്നവരെയും അനാഥരെയും സേവിക്കുകയും പെണ്‍കുട്ടികളെ മാമ്മോദീസ സ്വീകരിക്കാനായി ഒരുക്കുകയും ചെയ്തു. എന്നും സഹോദരന്മാരുടെ നിഴലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ സെബാസ്തെ സഹോദരങ്ങളുടെ പല രചനകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു. മറ്റൊരു സഹോദരനായ നൗക്രാത്തിയോസും വിശുദ്ധജീവിതത്തില്‍ പിന്നോട്ടുപോയില്ല.
ഈ കുടുംബം അനേകര്‍ക്ക് ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. അവരുമായി ബന്ധം ഉണ്ടാകുന്നത് ഒരു അഭിമാനകാരണമായി കരുതപ്പെട്ടു. ഈ ശ്രേഷ്ഠതക്കെല്ലാം അടിസ്ഥാനമായത് മറ്റൊന്നുമായിരുന്നില്ല, കുടുംബാംഗങ്ങളില്‍ അനേകര്‍ വിശുദ്ധജീവിതം നയിച്ചു എന്നതാണ്. സഭ ഔദ്യോഗികമായി വിശുദ്ധരെന്ന് വിളിക്കുന്ന പന്ത്രണ്ടോളം പേര് കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നു.
വിശുദ്ധ മക്രീന ദി എല്‍ഡര്‍, മകനായ വിശുദ്ധ ബേസില്‍ ദി എല്‍ഡര്‍, അദ്ദേഹത്തിന്റെ ഭാര്യ വിശുദ്ധ എമിലിയ, വിശുദ്ധ എമിലിയയുടെ രക്തസാക്ഷിയായ പിതാവ്, ബേസിലിന്റെയും എമിലിയയുടെയും മക്കളായ സഭാപിതാവും വേദപാരംഗതനും മെത്രാനുമായ മഹാനായ വിശുദ്ധ ബേസില്‍, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, സെബാസ്തയിലെ വിശുദ്ധ പീറ്റര്‍, സന്യാസിയായിരുന്ന വിശുദ്ധ നൗക്രാത്തിയോസ്, സന്യാസിനിയായിരുന്ന വിശുദ്ധ മക്രീന ദി യങ്ങര്‍, വിശുദ്ധ തെയോസേബിയ എന്നിവരാണ് ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെട്ടവര്‍.
ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും കുടുംബത്തിലെ മറ്റ് സഹോദരങ്ങളും ഉത്തമവിശ്വാസജീവിതം നയിച്ചിരുന്നു എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. കുടുംബമൊന്നിച്ച് വിശുദ്ധിയില്‍ വളരുന്നത് എത്രയോ മനോഹരവും ശ്രേഷ്ഠവുമാണെന്ന് ഈ കുടുംബം നമ്മെ ഓര്‍മിപ്പിക്കുന്നു. താനൊരു ദൈവഭക്തനായി വളര്‍ന്നതിന്റെ പ്രധാനകാരണം കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച മുത്തശ്ശിയായ വിശുദ്ധ മക്രീനയാണെന്ന് മഹാനായ വിശുദ്ധ ബേസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായി വിശ്വാസം പരിശീലിക്കുന്ന കുടുംബങ്ങള്‍ വിശുദ്ധമായി വളരുകതന്നെ ചെയ്യും.
ആഗ 16, 2023
Encounter
ആഗ 16, 2023
ഞാന്‍ ചെറുപ്പത്തില്‍ സ്കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ 'പലഹാരമോഷണം' അമ്മ ശ്രദ്ധിക്കുകയുമില്ല.
സ്കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്. കാരണം അതിനൊരു പ്രത്യേക സന്തോഷമുണ്ട്. ചെറിയ കാര്യമാണെന്ന് വിചാരിച്ച് പറയാതിരിക്കുന്നതല്ല, നിസാരകാര്യമാണെങ്കില്പ്പോലും എണ്ണിപ്പെറുക്കി പറയുന്ന കുട്ടികളുടെ രീതിയാണ് അമ്മമാര്‍ക്ക് ഇഷ്ടം. ആ മക്കളോട് അവര്‍ക്കൊരു വാത്സല്യം അധികം കാണും, ശരിയല്ലേ?
എന്നാല്‍ അതിലും സുന്ദരമായ കാര്യമാണ് ഈശോയോട് ഓരോ കാര്യങ്ങളും എണ്ണിപ്പെറുക്കി പറയുന്നത്. നമ്മള് നമ്മുടെ പരാതിയും ആവലാതിയും പറയുന്നത് കുറച്ചിട്ട് ഈശോയോട് ഒരു സന്തതസഹചാരിയോടെന്നപോലെ, ഒരു ഉറ്റസുഹൃത്തിനോടെന്നപോലെ, ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നുനോക്കൂ. ഈശോയെ ഞാന്‍ പഠിക്കാനിരിക്കുകയാണ് കേട്ടോ, ഞാന്‍ കളിക്കാന്‍ പോകുകയാണേ, ഞാന്‍ ഇപ്പോള്‍ വാട്സാപ്പ് ഓപ്പണാക്കുകയാണേ, ഞാന്‍ കുറച്ച് വെള്ളം കുടിക്കാന്‍ പോകുകയാണ് കേട്ടോ, ഈശോയെ നീയും വാ കൂടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് കേട്ടോ... ഇങ്ങനെ കൊച്ചുകൊച്ചു വാക്കുകള്‍ ഉപയോഗിച്ച് ഈശോയോട് നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടണം.
ഇങ്ങനെ നിങ്ങള്‍ ചെയ്തുതുടങ്ങിയാല്‍, അത്ഭുതകരമായ റിസല്‍റ്റ് കാണാന്‍ പറ്റും. മറന്നുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും, തീരുമാനങ്ങള്‍ അപ്പപ്പോള്‍ത്തന്നെ എടുക്കാന്‍ പറ്റും, വരാന്‍ പോകുന്ന ആവശ്യം മുമ്പേ കാണിച്ചുതന്ന് ഈശോ നമ്മെ സഹായിക്കുന്ന അനുഭവങ്ങളുണ്ടാകും.. എന്നിങ്ങനെ അനുദിനജീവിതം 'ത്രില്ലാ'യി മാറും, ഉറപ്പ്!
ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ പറയുന്നത് ഇങ്ങനെയാണ്, "പിതാവ്, സഹോദരന്, യജമാനന്, മണവാളന് എന്നീ നിലകളില്‍ മാറിമാറി അവിടുത്തോട് നിങ്ങള്‍ സംസാരിക്കുക. അവിടുത്തെ തൃപ്തിപ്പെടുത്താന്‍ ഏതുവിധത്തിലാണ് നിങ്ങള്‍ അവിടുത്തെ വിളിക്കേണ്ടതെന്നു അവിടുന്നുതന്നെ നിങ്ങളെ പഠിപ്പിക്കും" (സുകൃതസരണി)
ഇപ്പോള്‍ത്തന്നെ കണ്ടെത്തുക, സംസാരിച്ചുതുടങ്ങുക. എനിക്ക് എന്റെ ഈശോ ആരെപ്പോലെയാണ്? ഡാഡിയെപ്പോലെ, അതോ ബോസ്സിനെപ്പോലെയോ? അതല്ലെങ്കില്‍ ഒരു ഫ്രണ്ട്? അതുമല്ലെങ്കില്‍ ഒരു പ്രിയപ്പെട്ടവന്? ഏതായാലും എങ്ങനെയായാലും ഇന്നുതന്നെ, ഇപ്പോള്‍ത്തന്നെ, സംസാരിച്ചുതുടങ്ങുക. എന്നിട്ട് ഈ അനുഭവം മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുക. എല്ലാവരും ഈശോയോട് എപ്പോഴും സംസാരിക്കട്ടെ.
"ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്" (സുഭാഷിതങ്ങള്‍ 16/24).
By: Brother Augustine Christy PDM
More
ആഗ 16, 2023
Evangelize
ആഗ 16, 2023
ഒരു കുഗ്രാമത്തില്‍നിന്നു ബഹിരാകാശയാത്രയ്ക്ക് അവസരം ലഭിച്ച വ്യക്തിയായിരുന്നു മിക്ക്. അദേഹം വീട്ടിലെത്തിയപ്പോള്‍ നാട്ടുകാര്‍ കാണാനെത്തി. അവരില്‍ ഒരു കൂട്ടം നിരീശ്വരവാദികളുമുണ്ടായിരുന്നു. അവര്‍ ചോദിച്ചു: "നിന്റെ യാത്രയ്ക്കിടയില്‍ എപ്പോഴെങ്കിലും ദൈവത്തെ കണ്ടുവോ?"
"ഉവ്വ്, ഞാന്‍ കണ്ടു," മിക്ക് പറഞ്ഞു.
ഉടനെ നിരീശ്വരവാദികളുടെ സ്വരമുയര്‍ന്നു: "ഞങ്ങള്‍ക്കറിയാമായിരുന്നു അവിടെക്കാണുമെന്ന്. എന്നാല്‍ അതെങ്ങാനും പറഞ്ഞുനടന്നാല്‍ തന്നെ ഞങ്ങള്‍ ബാക്കിവച്ചേക്കില്ല.""
"ദൈവം സ്വര്‍ഗത്തില്‍നിന്ന് മനുഷ്യമക്കളെ നോക്കുന്നു; ദൈവത്തെത്തേടുന്ന ജ്ഞാനികളുണ്ടോയെന്ന് അവിടുന്ന് ആരായുന്നു" (സങ്കീര്‍ത്തനങ്ങള്‍ 53/2).
ജനു 25, 2023
Evangelize
ജനു 25, 2023
നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരനുഭവം.
വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനുഭവമാണ്. ആദ്യമായി കേരളത്തിനു വെളിയില്‍ ഒരു ശുശ്രൂഷയ്ക്കായി ഞാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. "നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി തയാറാവുക. ഗാനശുശ്രൂഷയും സ്തുതിയാരാധനയും ചെയ്യേണ്ടത് ഷാനവാസാണ്." ഗ്രൂപ്പ് ലീഡര്‍ അറിയിച്ചു. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അന്നും ഇന്നും സുവിശേഷ യാത്രകള്‍ വലിയ ആനന്ദം നല്കുന്നവയാണ്. പുതിയ അഭിഷേകവും ശക്തിയും ലഭിക്കുവാനായി പ്രാര്‍ത്ഥനകള്‍ തുടങ്ങി. പക്ഷേ ഒരു കുറവുണ്ട്, എനിക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. ആകെ ഉള്ളത് ഒരു കറുത്ത പാന്റ്സും രണ്ടു ഷര്‍ട്ടുമാണ്. പിന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുവാന്‍ പഴയ ഒരു ജീന്‍സും ടീ ഷര്‍ട്ടുമുണ്ട്. പുതിയ ഡ്രസുകള്‍ വാങ്ങുവാന്‍ കൈയില്‍ പണമില്ല. അന്നത്തെ എന്റെ അവസ്ഥയില്‍ ചോദിച്ചാല്‍ ആരും കടം തരികയുമില്ല. അങ്ങനെ വലിയ സന്തോഷത്തിനിടയില്‍ സങ്കടം കയറിവന്നു.
എന്തായാലും ദിവസങ്ങള്‍ ഉണ്ടല്ലോ, ദൈവം എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഉള്ള ഡ്രസുമായി യാത്ര തിരിക്കേണ്ടി വന്നു. അങ്ങനെ മഹാനഗരമായ ഡല്‍ഹിയിലെത്തി. പുതിയ ജനം, പുതിയ കാഴ്ചകള്‍, പുതിയ അഭിഷേകം - അതായിരുന്നു അവിടെ നടന്ന ശുശ്രൂഷകളുടെ ആകെയുള്ള വിലയിരുത്തല്‍. എല്ലായിടവും വലിയ വേദികള്‍തന്നെ. വന്‍ ജനാവലി എല്ലായിടത്തും ഉണ്ടായിരുന്നു. നമ്മുടെ ദൈവത്തിന്റെ മഹത്വം ഇറങ്ങിവന്ന ശുശ്രൂഷകള്‍, സ്തുതി ആരാധനകള്‍, രോഗശാന്തികള്‍. എല്ലാം നേരിട്ടു കാണുവാനും അതിന് നേതൃത്വം കൊടുക്കുവാനും നല്ല ദൈവം എനിക്കും കൃപ തന്നു.
ഓരോ സ്ഥലങ്ങളിലും ശുശ്രൂഷകള്‍. ഒരു പാന്റ്സ് മൂന്നു ദിവസം ഉപയോഗിച്ച് രാത്രിയില്‍ കഴുകിയിടും. പിറ്റേന്ന് രാവിലെ തേച്ച് വീണ്ടും ഉപയോഗിക്കും. ഷര്‍ട്ടിന്റെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ പലപ്പോഴും ജനത്തിന്റെ കൂടെ ഇറങ്ങി നൃത്തം ചെയ്ത് പാടേണ്ട സമയങ്ങളുമുണ്ടായി. അങ്ങനെ ഒരു വേദിയില്‍വച്ച് പാന്റ്സിന്റെ അടിഭാഗം കുറച്ച് കീറാനിടയായി. അന്ന് ഞാന്‍ ശരിക്കും വിഷമിച്ചു. ജനം നല്ല കൃപയില്‍ ആയതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷേ എനിക്കത് ഭയത്തിന് കാരണമായി. താമസസ്ഥലത്ത് വന്ന് കീറിയ ഭാഗം തുന്നി വച്ചെങ്കിലും എന്റെ ആകുലത വര്‍ധിച്ചു എന്നു പറയാം. "ദൈവമേ, ഇനിയെങ്ങനെ മുമ്പോട്ടു പോകും, ജനത്തിന്റെ ഇടയില്‍വച്ച് പാന്റ്സ് കീറിപ്പോകുമോ?" അങ്ങനെ സംഭവിച്ചാല്‍ ആകെ നാണക്കേടാകുമല്ലോ. ഒരു പരിഹാരം കാണുന്നില്ലല്ലോ, ആരോടു പറയും. ധ്യാനങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു. ഒരു വല്ലാത്ത പരീക്ഷണ സമയമായിരുന്നു അത്. എങ്കിലും ഈശോയെ ഞാന്‍ മുറുകെ പിടിച്ചു. പാന്റ്സ് കീറാതെ നോക്കണേ എന്നായിരുന്നു ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന. ആ യാചന ഈശോ കേട്ടു.
അതിനിടെയാണ് ഞങ്ങള്‍ ഒരു മാമോദീസയ്ക്ക് ക്ഷണിക്കപ്പെട്ടത്. ഡല്‍ഹിയിലെ പ്രോഗ്രാമുകളിലെല്ലാം വരുന്ന ഒരു സഹോദരന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസ. ധ്യാനത്തിന്റെ ഇടയില്‍ ഒരു സന്ധ്യാസമയത്താണ് ആ മാലാഖക്കുഞ്ഞിന്റെ മാമോദീസ നടന്നത്. ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം വലിയൊരു ഹോട്ടലില്‍ അവര്‍ അതിഥികള്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു. പിന്നീട് ഞങ്ങളെ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അത്ഭുതം സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
അവര്‍ ഞങ്ങളെ കൊണ്ടുപോയത് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ വലിയൊരു കടയിലേക്കാണ്. വിശാലമായ ഹാളില്‍ കയറി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, "ഇവിടെനിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ജോഡി ഡ്രസ് എടുക്കാം. അതായത് ഒരു പാന്റ്സും ഒരു ഷര്‍ട്ടും. വിലയൊന്നും നോക്കണ്ട, എല്ലാം ഈശോ തരുന്നതാണ്." എന്റെ കാല്പാദത്തിന്റെ അടിയില്‍നിന്നും ഒരു തരം ഷോക്ക് ശരീരം മുഴുവന്‍ നിറഞ്ഞു. അവിടെനിന്നും വിളിച്ചു പറയാന്‍ തോന്നി, എന്റെ ദൈവം നമ്മുടെ ഈശോ ജീവിക്കുന്നുവെന്ന്. എങ്കിലും ആ ആവേശം ഉള്ളിലൊതുക്കി ഞാന്‍ ശാന്തനായി നിന്നു. ടീമില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാവരും അധികം വില വരാത്ത എന്നാല്‍ നല്ല വസ്ത്രങ്ങളാണ് എടുത്തത്. ഞാനും ഇഷ്ടം തോന്നിയ പാന്റ്സും ഷര്‍ട്ടും എടുത്തു. അങ്ങനെ ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി.
പിന്നീട് നടന്ന ധ്യാനങ്ങളില്‍ ഞാന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഗാനശുശ്രൂഷയ്ക്കായി കയറിയത്. പുതിയ പാന്റ്സും ഷര്‍ട്ടും ധരിച്ച് പാടിയപ്പോള്‍ പുതിയ അഭിഷേകം തരുവാനും ഈശോ മറന്നില്ല.
അന്ന് 'എന്റെ പാന്റ്സ് കീറാതെ നോക്കണേ ഈശോയേ' എന്ന പ്രാര്‍ത്ഥന കേള്‍ക്കുക മാത്രമല്ല അവിടുന്ന് ചെയ്തത് മറിച്ച്, പുതിയ വസ്ത്രങ്ങള്‍ തന്നുകൊണ്ട് എന്നെ അനുഗ്രഹിച്ചു. കൂടാതെ, ഇന്ന് നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള കൃപയും ഈശോ എനിക്ക് തന്നു. അതെല്ലാം ഈശോയുടെ ദാനമാണ്, സമ്മാനമാണ്. അതെ നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തും. ഹൃദയത്തില്‍ നിന്നുള്ള ഒരു വിളി അതുമാത്രം മതി അവിടുത്തേക്ക്. ദൈവരാജ്യത്തിനായി നാം സമര്‍പ്പിക്കുന്നതെല്ലാം ഇരട്ടി അനുഗ്രഹമായി മാറ്റുകതന്നെ ചെയ്യും.
മത്തായി 6/33 നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും." ډ
By: Shanavas Francis
More