Trending Articles
‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്. എന്റെ ഇഷ്ടം, എന്റെ ചോയ്സ്, എന്റെ സ്വാതന്ത്ര്യം-അതാണ് പ്രധാനം.’ ഈ തത്വത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?
‘സാത്താനിസത്തിന്റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?” പയ്യന്റെ ചോദ്യം കേട്ടപ്പോള്‍ എന്റെയും ആകാംക്ഷ ഉണര്‍ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്.
അവന്റെ മാതാപിതാക്കള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള്‍ അറിയാനും അതില്‍ വളരാനും കഴിഞ്ഞു. എന്നാല്‍, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്‍നിന്നും കുറെ അകന്ന് പോയി.
നല്ല കഴിവുള്ള പയ്യനാണ്, പാട്ടും ഗിറ്റാറുമൊക്കെ നന്നായി വഴങ്ങും. പള്ളിയിലെ ക്വയറിലും അള്‍ത്താരശുശ്രൂഷയിലും വളരെ സജീവം. പക്ഷേ ഇതൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, അവന്റെ ഹൃദയം ദൈവത്തില്‍നിന്ന് വളരെ അകന്ന് പോയിരുന്നു. ലോകത്തിന്റെ കെണികളില്‍നിന്നും കരകയറാന്‍ ശ്രമിച്ചെങ്കിലും വിടുതല്‍ കിട്ടുന്നില്ലായിരുന്നു.
ആയിടെയാണ് മെറ്റല്‍ സംഗീതത്തോട് ചായ്വ് തോന്നുന്നത്. ആ ത്വര പതിയെ സാത്താനിസത്തോട് അടുപ്പിച്ചു. തന്റെ പോക്ക് ശരിയല്ലെന്ന് എങ്ങനെയോ സുബോധമുണ്ടായി; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥന മൂലമാവും. എന്തായാലും, ദൈവകൃപയാല്‍ അവയില്‍നിന്നെല്ലാം പിന്തിരിയാന് അവന് കഴിഞ്ഞു.
തന്റെ സാക്ഷ്യം പറഞ്ഞപ്പോള്‍, അവന് കുട്ടികളോടായി ചോദിച്ചതാണ് ആദ്യം പറഞ്ഞ ചോദ്യം. സാത്താനിസത്തിന്റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ എന്ന്. എന്നിട്ട് ഉത്തരവും പറഞ്ഞ് തന്നു.
‘എല്ലാറ്റിലും ഉപരി ഞാനാണ് വലുത്, എന്റെ ഇഷ്ടം, എന്റെ ചോയ്സ്, എന്റെ സ്വാതന്ത്ര്യം- അതാണ് പ്രധാനം. വിലക്കുകള്‍ ഒന്നുമേയില്ലാത്ത കുത്തഴിഞ്ഞ സ്വാതന്ത്ര്യം തരുന്ന പ്ലാറ്റ്ഫോം; അതാണ് സാത്താനിസം പ്രദാനം ചെയ്യുന്നത്.’
മേല്പ്പറഞ്ഞതൊക്കെ വേറെങ്ങോ കൂടി കേട്ടിട്ടില്ലേ? അതെ, ഇന്നത്തെ സെക്കുലര്‍ സംസ്കാരം കുഞ്ഞുങ്ങളുടെ ഉള്ളില്‍ കുത്തി വയ്ക്കുന്ന വിഷവും ഇത് തന്നെയാണ്. ‘ഞാന്‍, ഞാന്‍, ഞാന്‍…’ യഥാര്‍ത്ഥ നന്മയും സത്യവും മറച്ച് വച്ചുകൊണ്ടാണെങ്കിലും ‘എന്റെ ഇഷ്ടം, എന്റെ സുഖം, എന്റെ സന്തോഷം, എന്റെ അവകാശം…’
മനുഷ്യനെ മയക്കാന്‍ ഇതിലും വലിയ കറുപ്പ് വേറെ വേണോ?
യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സ്വയംമഹത്വപ്പെടുത്തലി (self exaltation) ലൂടെ ഞാന്‍ എന്നെത്തന്നെ തകര്‍ക്കുകയാണ്, നഷ്ടപ്പെടുത്തുകയാണ്. ഈ സത്യം നാം തിരിച്ചറിയാതെ പോകുന്നു. “ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി” (ഫിലിപ്പി 2/6-8) പ്രലോഭകന്റെ വിളയാട്ടത്തിനുള്ള മറുപടിയാണ് ഈശോയുടെ പീഡാനുഭവ രഹസ്യങ്ങള്‍ നമ്മോട് പറയുന്നത്.
വ്യക്തിതന്നെയാണ് ഇവിടെയും പ്രധാനം. എന്നാല്‍, സ്വയംമഹത്വപ്പെടുത്തല് (ടലഹള ലഃമഹമേശേീി) വഴിയല്ല, മറിച്ച് സ്വയംനിരാസത്തി(ടലഹള റലിശമഹ)ലൂടെ വേണം ഞാന്‍ എന്നെ നേടേണ്ടത്. ‘എന്റെ ഹിതമല്ല, പിതാവിന്റെ ഹിതം നിറവേറട്ടെ’ എന്ന ഗുരുമൊഴിയാണ് കുരിശിന്റെ സുവിശേഷത്തിന്റെ അടിസ്ഥാനതത്വം. ചുരുക്കിപ്പറഞ്ഞാല്‍, ഇതല്ലേ സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം; സ്നേഹിതന് വേണ്ടി ജീവന് ബലി നല്കുന്ന സ്നേഹം. എല്ലാവരും സ്വന്തം ഇഷ്ടങ്ങള്‍മാത്രം എപ്പോഴും ചെയ്തുകൊണ്ടിരുന്നാല്‍, അതുമാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ലോകക്രമംതന്നെ താറുമാറാകും. ബന്ധങ്ങള്‍ തകരും. കലഹങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും പെരുകും. എവിടെയും എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ. ഇന്ന് കാണുന്ന അസ്വാരസ്യങ്ങളുടെയും അസമാധാനങ്ങളുടെയും യുദ്ധങ്ങളുടെയും പിന്കാരണം സ്വാഭീഷ്ടപ്രവര്ത്തനങ്ങളാണല്ലോ. അപ്രകാരം മനുഷ്യനെയും ലോകത്തെയും തകര്‍ക്കുകയാണ് ശത്രുവായ സാത്താന്റെ ലക്ഷ്യവും.
ബലിയുടെ പ്രാധാന്യം മറച്ചുവച്ചുകൊണ്ട്, സ്നേഹത്തെ പ്രഘോഷിക്കുന്ന ജനപ്രിയ സംസ്കാരം, പറുദീസായുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ബലിയാകല്‍ ഒഴിവാക്കിക്കൊണ്ട് സ്നേഹം, സ്നേഹമാണ് വലുതെന്ന് പ്രഘോഷിച്ച അറുപതുകളിലെ ലൈംഗികവിപ്ലവം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ആദി മുതലേ നുണയനായവന്റെ തന്ത്രങ്ങളെപ്പറ്റി ജാഗ്രത ഉണ്ടാവണമെന്ന് സാരം.
സ്നേഹത്തെപ്രതി സ്വന്തം ഹിതങ്ങള്‍ ത്യജിക്കാന്‍ കൃപ ചോദിക്കാം. എന്നെ വേദനിപ്പിച്ചവരെ, എനിക്കെതിരെ നിന്നവരെ, എനിക്കെതിരെ തിന്മ നിരൂപിച്ചവരെ, ജോലി സ്ഥലത്ത് എന്നെ ഞെരുക്കുന്നവരെ… എല്ലാവരെയും ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കാം. ശുദ്ധസ്നേഹം നമ്മെ എല്ലാവരെയും വീണ്ടെടുക്കാന്‍ കാരണമാകട്ടെ.
എന്റെ ഹിതത്തിനെതിരെ പോരാടാനുള്ള ബലം പിതാവേ, എനിക്കേകണമേ.
Shalom Tidings
ഒരു തൂവാലമതി ആത്മാക്കളെ ആകര്‍ഷിക്കാന്‍... അട്ടപ്പാടിയില്‍ നിന്നും പാലക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോവുകയാണ് ഞാന്‍. കുണ്ടും കുഴിയും നിറഞ്ഞ അട്ടപ്പാടി ചുരത്തിലൂടെയാണ് യാത്ര. ഞാന്‍ ബസ്സിന്റെ ഏറ്റവും പിന്‍ഭാഗത്തെ സീറ്റിലാണ് ഇരിക്കുന്നത്. ഇടയ്ക്കുവച്ച് രണ്ടു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറി. രണ്ടുപേരും പിന്‍ഭാഗത്തെ സീറ്റിന്റെ അടുത്താണ് നില്‍ക്കുന്നത്. കുറച്ചുദൂരം ചെന്നതോടെ അതില്‍ ഒരു പയ്യന് ഛര്‍ദ്ദിക്കാന്‍ വന്നു. ഉടനെ ആംഗ്യം കാണിച്ച് അവന് സീറ്റിന്റെ വിന്‍ഡോ ഭാഗത്തേക്ക് തലനീട്ടി. എന്റെ തൊട്ടടുത്തിരിക്കുന്നയാള്‍ നീങ്ങി കൊടുക്കാന്‍ തുടങ്ങിയതേ ആ പാവം പയ്യന് ഛര്‍ദിച്ചു. അദ്ദേഹം ഇരിക്കുന്ന സീറ്റിലും ബസിന്റെ ജനാലയിലുമായി അവശിഷ്ടങ്ങള്‍ വീണു. സത്യം പറഞ്ഞാല്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. ഉടനെ മനസ്സില്‍ ശക്തമായ ഒരു തോന്നല്‍ വന്നു. കയ്യിലുള്ള തൂവാല എടുക്കുക. സീറ്റ് തുടയ്ക്കുക. ഞാന്‍ പോക്കറ്റില്നിന്നും തേച്ചുമടക്കിയ എന്റെ വെള്ളത്തൂവാല മനസ്സില്ലാമനസ്സോടെ എടുത്ത് അവന് ഇരിക്കാന്‍ പോകുന്ന സീറ്റ് തുടച്ചു. ഉടനെ ആത്മാവില്‍ അടുത്ത സ്വരം. തൂവാലയുടെ മടങ്ങിയിരിക്കുന്ന ഭാഗം നിവര്‍ത്തി ആ ഭാഗം കൊണ്ട് അവന്റെ വായയും താടിയും അവശിഷ്ടങ്ങള്‍ പറ്റിയ മുഖഭാഗവും തുടയ്ക്കുക... ഞാന്‍ അല്‍പ്പം വിമ്മിട്ടപ്പെട്ടിട്ടാണെങ്കിലും അത് ചെയ്തു. ക്രൂശിക്കാന്‍ കൊണ്ടുപോകുന്ന ക്രിസ്തുവിന്റെ തിരുമുഖം തൂവാലകൊണ്ട് തുടയ്ക്കുന്ന വെറോനിക്കയുടെ മുഖം അന്നേരം എന്റെ ഭാവനയില്‍ വന്നു. ശേഷം ബസ്സിന്റെ ജനാലയും കമ്പികളും തുടച്ചശേഷം ആ തൂവാല ഞാന്‍ കളഞ്ഞു. അന്നേരം ഞാന്‍ അനുഭവിച്ചത് നഷ്ടബോധമായിരുന്നില്ല, പിന്നെയോ ആത്മലാഭമാണ്. കാരണം, എന്റെയടുത്ത് ഇപ്പോള്‍ ഇരിക്കുന്ന ആ മകനെയും ബസ്സില്‍ കയറിയ അവന്റെ സുഹൃത്തിനെയും ഞാന്‍ ഉടനെ നേടാന്‍ പോവുകയാണ്. അവര്‍ക്ക് ഒരുകാര്യം അറിയണം. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ചെയ്തത് ? എന്റെ ഉത്തരം സിംപിള്‍! ക്രിസ്തുവിന്റെ സ്നേഹം എനിക്ക് പ്രചോദനം നല്കുന്നു!!! ഒപ്പം ഞാന്‍ എനിക്ക് അറിയാവുന്ന രീതിയില്‍ യേശുവിനെക്കുറിച്ച് ആ മകനോട് പങ്കുവച്ചു. ഞാന്‍ നിന്നില്‍ ആരെ കണ്ടെന്നും എന്താണ് ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് എന്നുമെല്ലാം. ഒപ്പം അവന്റെ കൂടെയുള്ള കൂട്ടുകാരനോടും. ഇരുവരും കണ്ണിമ വെട്ടാതെ ഹൃദയം ചേര്‍ത്തുവെച്ച് എല്ലാം കേട്ടുകൊണ്ടിരുന്നു. ആധുനിക കാലഘട്ടത്തില്‍ എങ്ങനെ ക്രിസ്തുവിനെ കൊടുക്കാം എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എന്റെ ഈ കൊച്ചനുഭവമാണ്. ഒരു തൂവാല കൊണ്ട് ഒരു ആത്മാവിനെ നേടാമെങ്കില്‍, ഒന്ന് ചിന്തിച്ചുനോക്കൂ... സ്വന്തമായി കയ്യിലുള്ള 'പൊട്ടന്‍ഷ്യല്‍' എത്രയെന്ന്! നമ്മുടെ കൈകളിലും തേച്ചു മടക്കി പോക്കറ്റിലിട്ടിരിക്കുന്ന ധാരാളം തൂവാലകളില്ലേ? അനുഭവങ്ങളായും സമയമായും കഴിവുകളായും എടുക്കാതിരിക്കുന്ന വെള്ളത്തൂവാലകള്‍. ആത്മാവിന്റെ പ്രേരണയനുസരിച്ച് അതെടുക്കുക. കാരണം പറഞ്ഞ്, വേണ്ടവര്‍ക്ക് അവ കൊടുക്കുക. ഓര്‍ക്കുക, വിശ്വാസം ഒരു ദാനമാണ്. "നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിന് നീ അഹങ്കരിക്കുന്നു?" (1 കോറിന്തോസ് 4/7) ഒരു കാര്യം കൂടി പറയട്ടെ, "എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്" (യാക്കോബ് 2/ 14-17).
By: Brother Augustine Christy PDM
Moreവിശുദ്ധ ഡൊമിനിക് സാവിയോ മരിച്ച് ഏതാനും നാളുകള്‍ക്കുശേഷം ഡോണ്‍ ബോസ്കോക്ക് പ്രത്യക്ഷപ്പെട്ടു. ഡോണ്‍ ബോസ്കോ അപ്പോള്‍ ഡൊമിനിക് സാവിയോ ജീവിച്ചിരുന്ന ഓറട്ടറിയുടെ ചുമതല നിര്‍വഹിക്കുകയായിരുന്നു. അവര്‍ ഇരുവരും ഏറെക്കാര്യങ്ങള്‍ സംസാരിച്ചു. ഒടുവില്‍ ഡോണ്‍ ബോസ്കോ ചോദിച്ചു, "ജീവിതകാലത്ത് നീ അനേകപുണ്യങ്ങള്‍ അഭ്യസിച്ചിരുന്നല്ലോ. മരണവേളയില്‍ ഏതാണ് ഏറ്റവും കൂടുതല്‍ സഹായകരമായത്?" സാവിയോ തിരിച്ച് ഒരു ചോദ്യമാണ് ചോദിച്ചത്, "അങ്ങ് എന്ത് വിചാരിക്കുന്നു?" "ശുദ്ധത?" "അതുമാത്രമല്ല" "പ്രത്യാശ?" "അതുമല്ല." "നിന്റെ സുകൃതങ്ങള്‍?" "നല്ലതുതന്നെ, പക്ഷേ ഏറ്റവും ഉപകാരപ്രദമായത് അതൊന്നുമല്ല." "പിന്നെ എന്തായിരുന്നു?" "സ്നേഹസമ്പന്നയും ശക്തയും ദിവ്യരക്ഷകന്റെ അമ്മയുമായ മറിയത്തിന്റെ സഹായമാണ് മരണസമയത്ത് എന്നെ ഏറ്റവുമധികം സഹായിച്ചത്."
By: Shalom Tidings
Moreഎഡ്രിയാന് എന്നാണ് അവന്റെ പേര്, ഒരു സായിപ്പ് കുട്ടി. ഹൈസ്കൂള്‍ പഠനം തീരാറാകുന്ന സമയത്ത് ആള്‍ക്ക് ഒരു പ്രണയബന്ധം രൂപപ്പെട്ടു. നാലോ അഞ്ചോ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രണയം. പക്ഷേ ഈയടുത്ത നാളുകളില്‍ അവനെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയി. ഇപ്പോഴത്തെ ന്യൂജെന്‍ ഭാഷയില്‍ പറഞ്ഞാല്‍ 'തേച്ചിട്ടുപോയി!' മാതാപിതാക്കള്‍ അമിതസംരക്ഷണം നല്കി വളര്‍ത്തുന്നതുകാരണം വളരെ ലോലമാണ് ഇന്നത്തെ നമ്മുടെ കുട്ടികളുടെ മനസ്സ്. ഒരു കുഞ്ഞുവേദനപോലും താങ്ങാനുള്ള ശേഷി അവര്‍ക്കില്ല. മാത്രമല്ല, ഓരോ നിമിഷവും പങ്കുവച്ചുകൊണ്ടുള്ള സ്മാര്‍ട്ട് ഫോണ്‍ പ്രണയത്തിലുണ്ടാക്കുന്ന പരസ്പര അടുപ്പം കുറച്ച് വലുതാണ്. എന്നിട്ട് പെട്ടെന്ന് ഒരു ദിവസം അത് പറിച്ച് മാറ്റുമ്പോള്‍ ഉണ്ടാകുന്ന വേദന, അത് വളരെ ആഴത്തിലുള്ളതായിരിക്കും. പ്രണയതകര്‍ച്ചയില്‍ എഡ്രിയാനുണ്ടായ വേദനയും വിഭിന്നമായിരുന്നില്ല. എല്ലാത്തിനോടും ദേഷ്യവും വെറുപ്പും. മിനിറ്റിന് മിനിറ്റിന് ആ പെണ്‍കുട്ടിയെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്നു... മാനസികാരോഗ്യം തകര്‍ന്നു പോകുന്നുവെന്ന് മനസിലാക്കിയ എഡ്രിയാന് ഒരു സ്പെഷ്യലിസ്റ്റിനെ കണ്ട് സംസാരിച്ചു നോക്കി. എന്നിട്ടും സമാധാനം കിട്ടുന്നില്ല. അപ്പോഴാണ് ഡേവിഡ് എന്ന തന്റെ സുഹൃത്തിനോട് ഈ കാര്യങ്ങളെല്ലാം പങ്കുവച്ചത്. ഡേവിഡ് അന്ന് തൊട്ട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി, ഒപ്പം ഒരു പോംവഴിയും എഡ്രിയാന് പറഞ്ഞ് കൊടുത്തു. പഴയ കാമുകിക്കായി കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു രീതി. അവളുടെ പേര് പറഞ്ഞ് അവളുടെമേല്‍ കരുണയായിരിക്കണേ എന്ന് നിരന്തരം ഉരുവിടുക, പേപ്പര്‍ എടുത്ത് അത് തന്നെ എഴുതിക്കൊണ്ടിരിക്കുക. മനസിലെ മുറിവുകള്‍ ഈശോയുടെ കരുണയ്ക്ക് മാത്രമല്ലേ ഒപ്പി എടുക്കാനാവൂ.. ഈ പോംവഴികള്‍ അവന് ബോധിച്ചു. ഡേവിഡ് പറഞ്ഞതുപോലൊക്കെ എഡ്രിയാന് ചെയ്യാന്‍ തുടങ്ങി. കൂദാശാജീവിതവും പതിയെ പുനരാരംഭിച്ചു. ഈശോയെ സീരിയസ് ആയി എടുത്താല്‍ മാറ്റം ഉറപ്പല്ലേ? കഴിഞ്ഞ ദിവസം ഡേവിഡ് എന്നോട് വന്ന് പറഞ്ഞു, എഡ്രിയാനുണ്ടായ മാറ്റത്തെ പറ്റി. കുറച്ചുദിവസം മുമ്പ് ദൈവാലയത്തിലേക്ക് പോകും വഴി എന്തോ കണ്ടപ്പോള്‍, മിന്നായം പോലെ മനസ്സില്‍ ആരോ കാണിച്ച് കൊടുത്തുവത്രേ, കുഞ്ഞായിരുന്നപ്പോള്‍ വീട്ടുകാരുടെ കൂടെ ദൈവാലയത്തില്‍ പോകുന്ന 'കൊച്ചുണ്ടാപ്രി' എഡ്രിയാന്റെ ഒരു രംഗം. ഇത് കണ്ടപ്പോള്‍ അവന് വല്ലാത്തൊരു അനുഭൂതിയാണ് കിട്ടിയതത്രേ... അവന് മനസ്സ് തുറന്ന് ചിരിച്ചു പോയെന്ന്. ഇതുപോലത്തെ സന്തോഷം ഇതുവരെ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്ന്.... "ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ ആ സന്തോഷം ആരും നിങ്ങളില്‍നിന്ന് എടുത്തുകളയുകയുമില്ല" (യോഹന്നാന് 16/22) എന്ന് ഈശോ വാചാലനാവുമ്പോള്‍ ഇപ്പറഞ്ഞ സംഭവം ഒരു ഉദാഹരണമാണ്. ഈശോയുമായി വ്യക്തിപരമായി ബന്ധം പുലര്‍ത്തുന്ന ആത്മാവിന് കിട്ടുന്ന സന്തോഷമാണത്. മനസില്‍ ഉണ്ടാകുന്ന ചെറിയ വിചാരങ്ങള്‍ക്ക് പോലും, അപ്പപ്പോള്‍ മറ്റൊരു വ്യക്തിയില്‍നിന്നും മറുപടി കിട്ടുന്ന അനുഭവങ്ങള്‍... ആത്മാവിന്റെ പ്രണയാനുഭവം എന്നതിനെ വിളിക്കാം. അത് ലഭിക്കാന്‍ ഈശോയെ സീരിയസ് ആയി എടുക്കുകയേ വേണ്ടൂ. ഈശോയോടുള്ള പ്രണയം സന്തോഷത്തിന്റെ പൂര്‍ണതയിലേക്ക് നമ്മെ ഉയര്‍ത്തട്ടെ.
By: Father Joseph Alex
More1979 ജൂണ്‍ 2. ജോണ്‍ പോള്‍ രണ്ടാമന് പാപ്പ പോളണ്ടിലെ വാഴ്സോയുടെ ഹൃദയഭാഗത്തുള്ള വിക്ടറി സ്ക്വയറില്‍ എത്തി. ആയിരക്കണക്കിന് വിശ്വാസികളുടെയും പോളിഷ് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരികളുടെയും സാന്നിധ്യത്തില്‍ അവിടെ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തില്‍ പാപ്പ പങ്കുവച്ചത് ദൈവത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു. പാപ്പ വചനം പ്രഘോഷിച്ചപ്പോള്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങി, "ഞങ്ങള്‍ക്ക് ദൈവത്തെ വേണം, ദൈവത്തെ വേണം!" പാപ്പ തുടര്‍ന്നും പ്രസംഗിച്ചു, ജനങ്ങളുടെ വാക്കുകളും ആവര്‍ത്തിക്കപ്പെട്ടു. അത് ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നിലയ്ക്കാതെ തുടര്‍ന്നു. പാപ്പ പോളിഷ് ഗവണ്മെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ദുര്‍ബലമാക്കി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ ശിഥിലീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ആക്രമണങ്ങളോ പലായനമോ ഒന്നും വേണ്ടിവന്നില്ല പകരം ഒരു ചെറിയ പ്രവൃത്തിവഴി അക്രമചിന്ത പുലര്‍ത്തുന്നവരിലേക്ക് ആത്മീയ സുബോധം പകരാന്‍ പാപ്പ പരിശ്രമിച്ചു. അതെ, യോഗ്യമായ ദിവ്യബലിയര്‍പ്പണം ഒരു വിപ്ലവമാണ്!
By: Shalom Tidings
Moreഒരിക്കല്‍ ഗുരുവും രണ്ട് ശിഷ്യരും ചേര്‍ന്ന് ചൂണ്ടയിടാന്‍ തടാകത്തിലേക്ക് പോയി. വഞ്ചി തുഴഞ്ഞ് തടാകത്തിന്റെ നടുവിലെത്തിയപ്പോള്‍ ഗുരു പറഞ്ഞു, "അയ്യോ, ഞാനെന്റെ തൊപ്പിയെടുക്കാന്‍ മറന്നുപോയി!" ഗുരു വേഗം വഞ്ചിയില്‍നിന്നിറങ്ങി വെള്ളത്തിനുമുകളിലൂടെ കരയിലേക്ക് നടന്നു. തൊപ്പിയുമെടുത്ത് തിരികെ വന്ന് ഗുരു വഞ്ചിയിലിരുന്നതേ ഒരു ശിഷ്യന്റെ സ്വരം, "ഞാന്‍ മീനിനുള്ള ഇരയെടുക്കാന്‍ മറന്നുപോയി!" അവന് വേഗം ഇറങ്ങി ഗുരുവിനെപ്പോലെതന്നെ നടന്നുപോയി ഇരയെടുത്തുകൊണ്ട് തിരികെയെത്തി. ഇതുകണ്ട് രണ്ടാമത്തെ ശിഷ്യന് വളരെയധികം അസൂയ തോന്നി. അതോടൊപ്പം അഹങ്കാരവും, "ഇവര്‍ക്ക് ഇത്ര എളുപ്പത്തില്‍ വെള്ളത്തിനുമുകളിലൂടെ നടക്കാമെന്നോ? ഞാനത്ര മോശക്കാരനൊന്നുമല്ല, എനിക്കും സാധിക്കും." അവന് ചിന്തിച്ചു. "ഞാന്‍ പോയി മീന്‍ ശേഖരിക്കാനുള്ള പാത്രം എടുത്തിട്ടുവരാം." അതുപറഞ്ഞ് വെള്ളത്തിലിറങ്ങി നടക്കാന്‍ ശ്രമിച്ചതേ അവന് മുങ്ങാന്‍ തുടങ്ങി. ഗുരുവും സഹശിഷ്യനും ചേര്‍ന്ന് ഒരു വിധത്തില്‍ അവനെ വലിച്ച് വഞ്ചിയില്‍ കയറ്റി. വഞ്ചിയിലിരുന്ന് അവന് ശ്വാസം ആഞ്ഞുവലിക്കവേ ഗുരു മറ്റേ ശിഷ്യനോട് ചോദിച്ചു, "തടാകത്തില്‍ എവിടെയൊക്കെയാണ് നിലയുറപ്പിക്കാനുള്ള കല്ലുകള്‍ ഉള്ളതെന്ന് ഇവന് അറിയില്ലായിരുന്നു അല്ലേ?" "അഹങ്കാരത്തിന്റെ പിന്നാലെ അപമാനമുണ്ട്; വിനയമുള്ളവരോടുകൂടെ ജ്ഞാനവും" (സുഭാഷിതങ്ങള്‍ 11/2)
By: Shalom Tidings
Moreതിരുവചനവെളിച്ചത്തില്‍ കരച്ചിലിനെ പരിശോധിക്കാം യേശുവിന്റെ കുരിശുമരണത്തിന്റെയും പുനരുത്ഥാനത്തിന്റെയും സ്വര്‍ഗാരോഹണത്തിന്റെയും എല്ലാം ഓര്‍മകൊണ്ടാടലുകളിലൂടെ കടന്നുപോവുകയാണല്ലോ നാമിപ്പോള്‍. യേശുവിന്റെ കുരിശുമരണത്തിന്റെ സമയത്ത് ശിഷ്യസമൂഹം അനുഭവിക്കാന്‍ പോകുന്ന കഠിനമായ ദുഃഖങ്ങളുടെയും കരച്ചിലിന്റെയും വിലാപത്തിന്റെയും നാളുകളെകുറിച്ചും അതിനുശേഷം യേശുവിന്റെ ഉയിര്‍പ്പിലൂടെ സംജാതമാകാന്‍ പോകുന്ന അതിരില്ലാത്ത സന്തോഷത്തിന്റെ അനുഭവങ്ങളെക്കുറിച്ചും മുന്നറിവു നല്‍കിക്കൊണ്ട് യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു. "നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും. എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും. എന്നാല്‍ നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും. സ്ത്രീക്കു പ്രസവവേദന ആരംഭിക്കുമ്പോള്‍ അവളുടെ സമയം വന്നതുകൊണ്ട് അവള്‍ക്ക് ദുഃഖം ഉണ്ടാകുന്നു. എന്നാല്‍ ശിശുവിനെ പ്രസവിച്ചു കഴിയുമ്പോള്‍ ഒരു മനുഷ്യന് ലോകത്തില്‍ ജനിച്ചതുകൊണ്ടുള്ള സന്തോഷം നിമിത്തം ആ വേദന പിന്നീടൊരിക്കലും അവള് ഓര്‍മിക്കുന്നില്ല. അതുപോലെ ഇപ്പോള്‍ നിങ്ങളും ദുഃഖിതരാണ്. എന്നാല്‍ ഞാന്‍ വീണ്ടും നിങ്ങളെ കാണും. അപ്പോള്‍ നിങ്ങളുടെ ഹൃദയം സന്തോഷിക്കും. നിങ്ങളുടെ സന്തോഷം ആരും നിങ്ങളില്‍നിന്നും എടുത്തുകളയുകയുമില്ല" (യോഹന്നാന് 16/20-22). ഇത് രക്ഷാകരം രക്ഷയുടെ സന്തോഷത്തിലേക്കും ആനന്ദത്തിലേക്കും നയിക്കുന്ന രക്ഷാകരമായ ദുഃഖത്തെക്കുറിച്ചും കണ്ണുനീരിനെക്കുറിച്ചുമാണ് മേല്‍പ്പറഞ്ഞ വരികളിലൂടെ ഈശോ തന്റെ ശിഷ്യന്മാര്ക്കും അവര്‍വഴി നമുക്കും വെളിപ്പെടുത്തിത്തരുന്നത്. കരയുന്നവരെ തീരെ കഴമ്പില്ലാത്തവരായും കരച്ചില് വലിയൊരു ബലഹീനതയായും അത് മിക്കവാറുംതന്നെ സ്ത്രീവര്‍ഗത്തിന്റെ ഒരു സ്വഭാവപ്രത്യേകതയായും ഒക്കെയാണ് നമുക്ക് ചുറ്റുമുള്ള ലോകം മനസിലാക്കിയിരിക്കുന്നത്. കരഞ്ഞാലത് വലിയ മോശമാണ്. പൗരുഷമില്ലായ്മയുടെ തെളിവാണ് എന്നൊക്കെ ലോകര്‍ പറഞ്ഞുകേട്ടിട്ടുള്ളത് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ജീവിതത്തില്‍ അനേകവട്ടം കരഞ്ഞിട്ടുള്ള ധീരന്മാരെയും ധീരകളെയും ദൈവവചനത്തിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് കണ്ടെത്തുവാന്‍ കഴിയും. യേശുവിന്റെ കരച്ചില് കരയുന്ന യേശുവിനെ വിശുദ്ധ ഗ്രന്ഥത്തില്‍ പലവട്ടം നമുക്ക് കണ്ടുമുട്ടുവാന്‍ കഴിയും. തന്റെ സ്നേഹിതനായ ലാസറിനെ ഉയിര്‍പ്പിക്കുവാന്‍ പോകുന്നതിന്റെ തൊട്ടുമുമ്പ് അവന്റെ ശവകുടീരത്തിന്റെ മുമ്പില്‍ നിന്നുകൊണ്ട് അവാച്യമായ നെടുവീര്‍പ്പുകളോടെ കണ്ണീര് പൊഴിച്ചു പ്രാര്‍ത്ഥിക്കുന്ന യേശുവിനെ (യോഹന്നാന് 11/35) നമുക്കെല്ലാവര്‍ക്കും വളരെ പരിചയമുണ്ട്. അതുപോലെതന്നെ ദൈവത്തിന്റെ രക്ഷാകരമായ വഴികളെയെല്ലാം പിന്‍കാലുകൊണ്ട് തൊഴിച്ചെറിഞ്ഞ് തീവ്രമായ വേഗതയില്‍ നാശത്തിലേക്ക് കുതിച്ചുപാഞ്ഞുകൊണ്ടിരിക്കുന്ന ജറുസലേമിനെയും അതില്‍ വസിച്ചിരുന്ന സ്വന്തജനത്തെയും നോക്കി യേശു ഇപ്രകാരം വിലപിക്കുന്നു. "ജറുസലേം, ജറുസലേം, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്ത്തുനിര്ത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്ഷേ നിങ്ങള്‍ സമ്മതിച്ചില്ല. ഇതാ നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു..." (ലൂക്കാ 13/34-35). ഗദ്സമനിയുടെ ഏകാന്തതയില്‍ ഒറ്റയ്ക്കായിരുന്നുകൊണ്ട് വരാന്‍പോകുന്ന പീഡാനുഭവങ്ങളെയോര്ത്ത് പര്യാകുലനായി പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും മാറ്റിത്തരണമേയെന്ന് കരഞ്ഞു യാചിക്കുന്ന യേശുവിന്റെ കരച്ചില് ബലഹീനതയുടെ പ്രതീകമല്ല. വീണ്ടുമതാ കാല്‍വരിയുടെ നെറുകയില്‍ കുരിശിന്മേല് തൂങ്ങിക്കിടന്നുകൊണ്ട് "എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു" എന്നു പറഞ്ഞുകൊണ്ട് ആര്‍ത്തനായി വിലപിക്കുന്ന യേശുവിന്റെ കരച്ചിലിന്റെ സ്വരവും നാം അനേകവട്ടം കേട്ടിട്ടുണ്ട്. യേശുവിന്റെ മരണവും അത്യധികം വേദനാപൂര്‍ണമായിരുന്നു. "യേശു ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ജീവന് വെടിഞ്ഞു" എന്നാണ് തിരുവചനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യേശു കരഞ്ഞ ഈ കരച്ചിലെല്ലാം ബലഹീനതയുടെ അടയാളമായിരുന്നോ? വെളിപാടുകളിലെ യേശു! യേശുവിന്റെ പരസ്യജീവിതം ഒരിക്കലും നേരില്‍ കാണാത്തവനും എന്നാല്‍ യേശുവിന്റെ പുനരുത്ഥാനത്തിനും സ്വര്‍ഗാരോഹണത്തിനുംശേഷം അവന്റെ യഥാര്‍ത്ഥ ജീവിതം വെളിപാടുകളിലൂടെ കണ്ടു ബോധ്യപ്പെട്ട് വിശ്വസിച്ചവനും ആയിരുന്നു വിജാതീയരുടെ അപ്പസ്തോലനായ പൗലോസ് ശ്ലീഹാ. അദ്ദേഹമാണ് തന്റെ പിതാവിന്റെ സന്നിധിയില്‍ തന്റെ രഹസ്യപ്രാര്‍ത്ഥനകളുടെ വേളകളില്‍ പലവട്ടം കണ്ണുനീരോടും വിലാപത്തോടുംകൂടി കരുണക്കുവേണ്ടി യാചിക്കുന്ന യേശുവിന്റെ മുഖം ലോകത്തിനു വെളിപ്പെടുത്തുന്നത്. വചനം ഇപ്രകാരം പറയുന്നു: "തന്റെ ഐഹികജീവിതകാലത്ത് ക്രിസ്തു മരണത്തില്‍നിന്നു തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളവന് കണ്ണുനീരോടും വലിയ വിലാപത്തോടുംകൂടി പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ദൈവഭയംമൂലം അവന്റെ പ്രാര്‍ത്ഥന കേട്ടു. പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവന് അനുസരണം അഭ്യസിച്ചു" (ഹെബ്രായര്‍ 5/7-8). കരയുന്ന ഒരു പിതാവിന്റെ മുഖം നമുക്ക് വെളിപ്പെടുത്തിത്തരുന്നുണ്ട് പ്രവാചകനായ ഏശയ്യാ. പുത്രന് ദുഃഖമുണ്ടായാല്‍ പിതാവിനോടു പറയാം. പിതാവ് തന്റെ ദുഃഖം ആരോടു പറയും? കേള്‍ക്കാനും ആശ്വസിപ്പിക്കുവാനും ആരുമില്ലാതിരിക്കെ തന്റെതന്നെ സൃഷ്ടിയായ ആകാശത്തോടും ഭൂമിയോടും തന്റെ ദുഃഖം ഏറ്റുപറഞ്ഞ് കണ്ണീരൊഴുക്കി വിലപിക്കുന്ന ഒരു പിതാവിനെ ഏശയ്യാ പ്രവചനങ്ങള്‍ നമുക്ക് വെളിപ്പെടുത്തിത്തരുന്നു. "ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക. കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ മക്കളെ പോറ്റി വളര്‍ത്തി. എന്നാല്‍ അവര്‍ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു. കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍ ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല" (ഏശയ്യാ 1/2-3). മോശയും കരഞ്ഞവന് അഭിഷിക്തനേതാവായ മോശ തന്റെ ശുശ്രൂഷാ ജീവിതത്തില്‍ പലവട്ടം കരഞ്ഞവനായിരുന്നു. മരുഭൂയാത്രയ്ക്കിടയിലും അനേകവട്ടം സത്യദൈവത്തെ പരിത്യജിച്ച് വിഗ്രഹാരാധനയിലും മറ്റു പല കഠിന പാപങ്ങളിലും തീവ്രതയോടെ മുഴുകിപ്പോയ ഇസ്രായേല്‍ ജനത്തെ ഒന്നാകെ മരുഭൂമിയില്‍വച്ച് നശിപ്പിക്കുവാനായി ദൈവം ഒരുമ്പെടുമ്പോള്‍ ദൈവത്തിനുമുമ്പില്‍ കൈ വിരിച്ചുപിടിച്ച് തടഞ്ഞുകൊണ്ട് ജനത്തിന്റെ പാപമോചനത്തിനുവേണ്ടി തന്റെ ജീവന് പകരമായി തന്നുകൊള്ളാം എന്നുപറഞ്ഞ് കരഞ്ഞു പ്രാര്‍ത്ഥിക്കുന്ന ഒരു മോശയെ നമുക്ക് തിരുവചനങ്ങളില്‍ കണ്ടെത്തുവാന്‍ കഴിയും. മോശ ദൈവതിരുമുമ്പില്‍ ഇപ്രകാരം കരയുന്നു. "കര്‍ത്താവേ, അങ്ങ് കനിഞ്ഞ് അവരുടെ പാപം ക്ഷമിക്കണം; അല്ലെങ്കില്‍ അവിടുന്ന് എഴുതിയിട്ടുള്ള ജീവന്റെ പുസ്തകത്തില്‍നിന്ന് എന്റെ പേര് മായിച്ചുകളഞ്ഞാലും" (പുറപ്പാട് 32/32). കരയുന്ന മോനിക്ക കാര്യപ്രാപ്തിയുള്ളവള്‍ അവിശ്വാസിയായ തന്റെ ഭര്‍ത്താവിന്റെ മാനസാന്തരത്തിനുവേണ്ടിയും ദുര്‍മാര്‍ഗിയായ തന്റെ മകന്റെ വീണ്ടെടുപ്പിനുവേണ്ടിയും അതോടൊപ്പംതന്നെ അവിശ്വാസികളായ ഇവരുടെ രണ്ടുപേരുടെയും മധ്യത്തില്‍ ഉള്ള തന്റെ വിശ്വാസജീവിതത്തിന്റെ നിലനില്പിനുവേണ്ടിയും നിരന്തരം നെഞ്ചുരുകി പ്രാര്‍ത്ഥിച്ചവള്‍! അവള് പ്രാര്‍ത്ഥിച്ചതെല്ലാം നീണ്ട 18 വര്‍ഷത്തെ കണ്ണുനീര് നിറഞ്ഞ യാത്രയ്ക്കൊടുവില്‍ ദൈവം അവള്‍ക്ക് സാധിച്ചുകൊടുത്തു. മകനും ഭര്‍ത്താവും മാനസാന്തരപ്പെട്ടു. അവിശ്വാസികളായ അവരുടെ മധ്യത്തില്‍ വിശ്വാസസ്ഥിരതയോടെ നിന്നു പോരാടി ജയിച്ച അവള് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു. മകന് അഗസ്റ്റിനും വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. ഭര്‍ത്താവ് വിശുദ്ധനായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും പൂര്‍ണമാനസാന്തരം സംഭവിച്ചവനായിട്ടാണ് മരിച്ചത്. ഇതില്‍ ഏറ്റവും അതിശയകരമായ വസ്തുത എവിടെയെല്ലാം മോനിക്ക പുണ്യവതിയുടെ ചിത്രം അച്ചടിക്കപ്പെട്ടിട്ടുണ്ടോ അവിടെയെല്ലാം കൈയില്‍ തൂവാലയുമായി കരഞ്ഞു കണ്ണീര് തുടച്ചുകൊണ്ടിരിക്കുന്ന ഒരമ്മയായിട്ടാണ് മോനിക്കയെ ചിത്രീകരിച്ചിരിക്കുന്നത്. ഈ കണ്ണുനീരിന്റെ പുത്രിയെ ദൈവം ഒരുനാളും കൈവിടുകയില്ല എന്ന മെത്രാനായ അംബ്രോസിന്റെ പ്രവചനം ആ കുടുംബത്തില്‍ നിറവേറി. ക്രിസ്തീയ ജീവിതത്തില്‍ കണ്ണുനീരില്ല എന്ന് ശാഠ്യം പിടിച്ച് വാദിക്കുന്നവരേ, ഒന്ന് ചിന്തിച്ചുനോക്കൂ. ഈ മോനിക്കയുടെ കണ്ണുനീര് ഒരു ചപലതയോ പരാജയമോ ആയിരുന്നുവോ? അമ്മമേരിയും രക്തക്കണ്ണുനീരിന്റെ പുത്രി പരിശുദ്ധ അമ്മയുടെ ഏഴു കഠിന വ്യാകുലങ്ങളെക്കുറിച്ച് നാം വായിക്കാറും ധ്യാനിക്കാറുമുണ്ട്. ഈ ധ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. പരിശുദ്ധ അമ്മയുടെ രക്ഷാകര സഹനത്തിലുള്ള പങ്കുചേരല്‍ കേവലം കാല്‍വരിയിലെ കുരിശിന് ചുവട്ടില്‍മാത്രം ഒതുങ്ങിനില്ക്കുന്നതായിരുന്നില്ല. ജീവിതത്തിലുടനീളം നീണ്ടുനില്‍ക്കുന്നതായിരുന്നു. മരണശേഷം മഹത്വീകൃതയായി സ്വര്‍ഗസീയോനിലേക്ക് എടുക്കപ്പെട്ടതിനുശേഷം സ്വര്‍ഗരാജ്ഞിയായി കിരീടം ധരിക്കപ്പെട്ടു വാഴുമ്പോഴും സഹരക്ഷകയായ അവള് സഹിക്കുന്നവളും കണ്ണുനീരൊഴുക്കുന്നവളുമാണ്. ലോകത്തിന്റെ മാനസാന്തരത്തിനും രക്ഷയ്ക്കുംവേണ്ടി രക്തക്കണ്ണുനീരൊഴുക്കി പ്രാര്‍ത്ഥിക്കുന്ന പരിശുദ്ധ അമ്മയുടെ പല പ്രത്യക്ഷീകരണങ്ങള്‍ക്കും സഭയും ലോകവും ഇന്ന് സാക്ഷികളാണ്. ഇനിയും പറയൂ ഈ അമ്മയുടെ കണ്ണുനീര് ഒരു ചപലതയോ ബലഹീനതയോ ആണോ? ഇത് സഭയുടെ നഷ്ടം സഭയ്ക്കിന്ന് ഏറെ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് താന്‍ നയിക്കുന്ന ജനത്തിനുവേണ്ടി ജീവന് ബലിയായി നല്കാന് തയാറായി രക്തക്കണ്ണുനീരൊഴുക്കി മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള മോശയെപ്പോലുള്ള മധ്യസ്ഥന്മാരെ സഭയ്ക്ക് നഷ്ടമായിരിക്കുന്നു എന്നുള്ളതാണ്. തന്നെ ദൈവമേല്പിച്ചിരിക്കുന്ന കുടുംബത്തിനുവേണ്ടി ദൈവം നിശ്ചയിക്കുന്ന നാള്‍വരെയും ദീര്‍ഘക്ഷമയോടെ കണ്ണുനീരൊഴുക്കി മധ്യസ്ഥത വഹിക്കാന്‍ തയാറുള്ള മോനിക്കമാരെ സഭയ്ക്കിന്ന് നഷ്ടമായിരിക്കുന്നു! കൂടാതെ പരിശുദ്ധാത്മാവിന്റെ സ്വരത്തിന് ചെവികൊടുക്കാനും അവിടുന്നു നയിക്കുന്ന ഇടുങ്ങിയ വഴികള്‍ ക്ലേശകരമെങ്കിലും അതു പിന്ചെല്ലുവാനും തയാറുള്ള വിശ്വാസവീരന്മാരെ സഭയ്ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. എല്ലാവര്ക്കും സുഖത്തിന്റെയും ലൗകിക സന്തോഷത്തിന്റെയും വഴികള്‍തന്നെയാണ് പുല്കാനിഷ്ടം. ഈ തിരിച്ചറിവോടെ നമുക്ക് നമ്മുടെ ജീവിതങ്ങളെ പുനര്‍ക്രമീകരിക്കാം. ദൈവവചനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു: "ദൈവം ഞങ്ങള്‍ക്കു നല്കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്നും അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിന്റെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു. ഞങ്ങള്‍ ക്ലേശങ്ങള്‍ അനുഭവിക്കുന്നെങ്കില്‍ അത് നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കുംവേണ്ടിയാണ്; ഞങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നെങ്കില്‍ അത് നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്; ഞങ്ങള്‍ സഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്ക് ശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്" (2 കോറിന്തോസ് 1/4-6). സകല സമാശ്വാസങ്ങളുടെയും നാഥനായ ഉത്ഥിതനായ യേശു ഈ ഉയിര്‍പ്പിന്റെ നാളുകളില്‍ നമ്മെ എല്ലാവിധത്തിലും ആശ്വസിപ്പിച്ചു നയിക്കട്ടെ. എല്ലാവര്ക്കും ഹാപ്പി ഈസ്റ്റര്‍ - ആവേ മരിയ.
By: Stella Benny
Moreജീവനുള്ള സമ്മാനം ഒരുക്കിയപ്പോള്‍ ലേഖികക്ക് ലഭിച്ചത് വലിയ അനുഗ്രഹം "ഈശോയേ, ഇന്നെന്തോ വലിയ ഒരു സന്തോഷം... സ്നേഹം.... കുറെ സമയം കൂടി ഇങ്ങനെ നിന്റെ സന്നിധിയില്‍, ദിവ്യകാരുണ്യത്തിനു മുന്നില്‍ നിന്നെത്തന്നെ നോക്കി ഇരിക്കാന്‍ തോന്നുന്നു...." ചിന്തിച്ചു തീരും മുന്‍പേ ഫോണ്‍ ബെല്ലടിച്ചു. മോളുടെ സ്കൂളില്‍നിന്നാണ്. അതുകൊണ്ട് ഈശോയോട് "എക്സ്ക്യൂസ് മി" പറഞ്ഞ് പള്ളിയില്‍ നിന്ന് പുറത്തു പോയി ഫോണെടുത്തു. കുട്ടികളെ മറ്റേതോ സ്കൂളില്‍ എക്സിബിഷന് കാണിക്കാന്‍ കൊണ്ടുപോകുന്നതിനാല്‍ മോളെ തിരികെ വിളിക്കാനായി ഒരു മണിക്കൂര്‍ വൈകിവന്നാല്‍ മതിയെന്ന് പറയാനാണ് ടീച്ചര്‍ വിളിച്ചത്. "ഈശോയേ ഉമ്മ!!" അല്ലാതെന്തു പറയാന്‍... എത്ര പെട്ടെന്നാണ് എന്റെ ആഗ്രഹം നിറവേറിയത്. വാസ്തവത്തില്‍ കൂടുതല്‍ സമയം ഈശോയോടൊത്തിരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചതിലേറെ ഈശോ ആഗ്രഹിച്ചപോലെ... വീണ്ടും ഒരു മണിക്കൂര്‍ കൂടി ഈശോയോടൊപ്പം.... ഈശോയോടു വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നപ്പോഴാണ് ഓര്‍ത്തത്, വരുന്ന ദിവസം ഞങ്ങളുടെ വികാരിയച്ചന്റെ ബര്‍ത്ത്ഡേ ആണ്, അതും അമ്പതാം പിറന്നാള്‍. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ഈശോ നിറഞ്ഞു നില്ക്കുന്ന വൈദികന്. ഇടനേരങ്ങളില്‍ പ്രാര്‍ത്ഥിക്കാനായി പള്ളിയില്‍ വരുമ്പോഴെല്ലാം ഒരു ബുദ്ധിമുട്ടും പറയാതെ അച്ചന് ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചു തരും. കോവിഡ് കാലത്ത് എത്ര നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചപ്പോഴെല്ലാം അവസരം ഒരുക്കി തന്നിരുന്നു. "ഈശോയേ, നിന്നെ ഇത്രയും സ്നേഹിക്കാന്‍, നിന്നോട് ഇത്രയും ചേര്‍ന്നിരിക്കാന്‍ അച്ചന് വലിയൊരു കാരണമാണ്... അതുകൊണ്ടു നീ തന്നെ പറ... അച്ചന് എന്തു സമ്മാനം നല്‍കും!!!" പതിവിലും വ്യത്യസ്തമായി ഈശോയുടെ ഉത്തരം പെട്ടെന്നായിരുന്നു, "ജീവനുള്ളത്!" ജീവനുള്ളത്... മനസില്‍ ഞാന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അപ്പോഴാണോര്‍ത്തത്, അച്ചന് ചെടികള്‍ ഇഷ്ടമാണ്. ചെടികള്‍ക്ക് ജീവനുണ്ടല്ലോ. അങ്ങനെ പല ചിന്തകളും കടന്നു വന്നെങ്കിലും എന്തോ അതിലൊന്നിലും ഒരു തൃപ്തി വരാത്ത പോലെ... എന്റെ ബുദ്ധിയെ ആശ്രയിക്കുന്നത് നിര്‍ത്തി ഈശോയുടെ നേരെ തിരിഞ്ഞു. "ഒന്നു വ്യക്തമായി പറയ് ഈശോയേ.... പ്ലീസ്..." ഈശോ ശാന്തമായി ചിരിക്കുന്നുണ്ടെന്ന് തോന്നി. തലേന്ന് ഒരു വചനം മറന്നു പോകാതിരിക്കാനായി പാട്ടു പോലെ പഠിച്ചു വച്ചിരുന്നു. ആ വരികള്‍ മനസിലേക്ക് അറിയാതെതന്നെ കടന്നു വന്നു... "ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്" (യോഹന്നാന് 6/63). "ഈശോയേ, അതെ... ജീവനുള്ളത്, നിന്റെ വചനങ്ങള്‍!" വലിയ സന്തോഷത്താല്‍ ഹൃദയം നിറഞ്ഞു. വീട്ടിലെത്തിയ ശേഷം പ്രാര്‍ത്ഥനയോടെ ബൈബിള്‍ തുറന്ന് അച്ചനായി അമ്പത് വചനങ്ങള്‍ കണ്ടെത്തി. കുഞ്ഞുകാര്‍ഡുകളുണ്ടാക്കി അതില്‍ ഓരോ വചനം വീതം എഴുതി. വചനം എഴുതുമ്പോള്‍ ഹൃദയത്തില്‍ ഈശോയുടെ സ്നേഹം നിറയുന്നുണ്ടായിരുന്നു. എല്ലാം എഴുതി പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അല്പ സമയം കൂടി ഈശോയെ നോക്കി ഇരുന്നു. മൂന്ന് ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ക്രിസ്മസാണ്, കുമ്പസാരിക്കണം, അതിനായി ഒരുങ്ങണം എന്നത് ഓര്‍ത്തു. ചില പ്രത്യേക കാരണങ്ങളാല്‍ ഒരു വ്യക്തിയോട് മനസില്‍ വലിയ ദേഷ്യമുണ്ടായിരുന്നു. ഏറെ പ്രാര്‍ത്ഥിച്ചിട്ടും എന്തോ പൂര്‍ണമായി ക്ഷമിക്കാന്‍ സാധിക്കാത്ത അവസ്ഥ. ഇരുപത്തഞ്ചു നോമ്പിലെ ഒരു പ്രധാന നിയോഗവും അതായിരുന്നു, 'ഈശോയേ, നിന്നെപ്പോലെ പൂര്‍ണമായും ക്ഷമിച്ച്, സ്നേഹിച്ച്, ആ വ്യക്തിക്കായി ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കാന്‍ സാധിക്കണേ' എന്ന്. കുമ്പസാരത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് ആ വ്യക്തിയെയാണ്, പക്ഷേ... ഇല്ല... ഇപ്പോള്‍ മനസ് അസ്വസ്ഥമാവുന്നില്ല. വലിയ ശാന്തത. ദേഷ്യമോ വെറുപ്പോ ഒന്നും തോന്നുന്നില്ല. മാത്രമല്ല സ്നേഹം നിറയുന്ന പോലെ... ഹൃദയം നിറഞ്ഞ് വിളിച്ചു, "ഈശോയേ..." അച്ചനായി കണ്ടെത്തിയ അമ്പതു വചനങ്ങള്‍ ഓരോന്നായി ശ്രദ്ധയോടെ, പ്രാര്‍ത്ഥനയോടെ ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ അത് എന്റെ ഹൃദയത്തെയും ശുദ്ധീകരിക്കുകയായിരുന്നു. "ഞാന്‍ നിങ്ങളോടു പറഞ്ഞ വചനം നിമിത്തം നിങ്ങള്‍ ശുദ്ധിയുള്ളവരായിരിക്കുന്നു" (യോഹന്നാന് 15/3). ഈശോയേ, നിന്റെ വാക്കുകള്‍ ആത്മാവും ജീവനുമാണ്. എഴുതപ്പെട്ടിരിക്കുന്നത് അങ്ങനെയാണല്ലോ, "ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്" (ഹെബ്രായര്‍ 4/12).
By: Mangala Francis
Moreഅവിചാരിതമായിട്ട് മിണ്ടാമഠത്തിലെ ഒരു സിസ്റ്ററുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. കിട്ടിയ ചാന്‍സില്‍ ചോദിച്ചു, നിങ്ങളെ ഞങ്ങള്‍ക്കൊരിക്കലും കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങളോടാണ് ഈശോ ഏറ്റവുമധികം സംസാരിക്കുന്നത്. നിങ്ങള്‍ക്കെന്താണ് ഞങ്ങളോട് പറയാനുള്ളത്? തെല്ലാലോചിച്ചിട്ട് അവര്‍ പറഞ്ഞു. ഒരു സംഭവം പറയാം. ഒരു ദിവസം ദിവ്യകാരുണ്യ ഈശോയുടെ അടുത്തെത്തിയപ്പോള്‍ ഈശോയ്ക്ക് വലിയ സ്നേഹം... എന്നെ നോക്കി പുഞ്ചിരിക്കുന്നു... വല്ലാതെ സ്നേഹിക്കുന്നു.. ഉള്ളില്‍ ദൈവസ്നേഹത്തിന്റെ ആനന്ദം ഓളംവെട്ടി... കാര്യമറിയാതെ നന്ദിയും പറഞ്ഞ്, കുറേ ഉമ്മകളും കൊടുത്തിട്ട് കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയെ ഒന്നുനോക്കി. ഈശോ കുരിശില്‍നിന്നിറങ്ങി അരികില്വന്ന് എന്നെ ചേര്‍ത്തണച്ചു... സ്നേഹിച്ചിട്ടും സ്നേഹിച്ചിട്ടും മതിയാകാത്തതുപോലെ.. ഒടുവില്‍ ചോദിച്ചു, എന്തേ ഈശോയേ... ഇത്രയധികം സ്നേഹപ്രകടനം? മറുപടി പെട്ടെന്നായിരുന്നു... എന്റെ മരണനേരത്ത് നീ എന്നെ ആശ്വസിപ്പിക്കാന്‍ വന്നില്ലേ? എനിക്കു നിന്നോടുള്ള നന്ദിയും സ്നേഹവും പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല... ഞാനോ? എപ്പോള്‍? എപ്പോഴാ ഈശോയേ? ഞാന്‍ ചോദിച്ചു... മൂന്നുമണിക്ക് നീ എഴുന്നേറ്റുനിന്ന് എന്റെ മരണവേദനയില്‍ പങ്കുചേര്ന്നില്ലേ?... നിന്റെ മരണസമയത്ത് ഞാന്‍ ഓടിവരും ട്ടോ... കെട്ടിപ്പിടിച്ച് നെറ്റിയില്‍ ചുംബിച്ചുകൊണ്ട് അവിടുന്ന് പറഞ്ഞു... മരണനേരത്ത് കുരിശിന്താഴേക്ക് നോക്കിയപ്പോള്‍ യോഹന്നാനൊഴികെ ഞാന്‍ സ്നേഹിച്ച എന്റെ ശിഷ്യരാരെയും കണ്ടില്ല.. അത് എന്നെ വല്ലാതെ സങ്കടപ്പെടുത്തി. കുറ്റബോധംകൊണ്ട് ഞാനാകെ ചൂളിപ്പോയി. സ്നേഹിക്കാന്‍ കഴിയാതെ വീണുപോയതിന്റെ പശ്ചാത്താപവുമായാണ് ക്രൂശിതന്റെ മുമ്പില്‍ എത്തിയതുതന്നെ. കാരണം, മൂന്നുമണിക്ക് എഴുന്നേറ്റുനിന്ന് പ്രാര്‍ത്ഥിച്ചുവെങ്കിലും ശരിക്കും ആ സമയത്ത് എനിക്ക് ചാപ്പലില്‍ പോയി ഈശോയുടെ മരണത്തില്‍ പങ്കുചേരാമായിരുന്നു, ആശ്വസിപ്പിക്കാമായിരുന്നു. 2.58ന് ഓര്‍മിപ്പിച്ചതുമാണ്; പക്ഷേ പോയില്ല. അതിന്റെ വിഷമം വല്ലാതെയുണ്ട്.. അപ്പോഴാണ് ഈശോയുടെ ഈ സ്നേഹപ്രകടനം... കുനിഞ്ഞ ശിരസുമായി നില്ക്കുമ്പോള് ഈശോ വീണ്ടും പറഞ്ഞു: എന്റെ കുഞ്ഞേ, എന്റെ സഹനങ്ങളില്‍, മരണത്തില്‍ നീ കൂടെനിന്നാല്‍ നീ സഹിക്കുമ്പോള്‍, മരണത്തിലും എനിക്ക് നിന്റെകൂടെ നില്‍ക്കാതിരിക്കാനാകില്ല. ഈശോ വിശുദ്ധര്‍ക്ക് നല്കിയ ഒരു വെളിപ്പെടുത്തല്‍ ഫാ.മാര്ട്ടിന് വോണ്‍ കോഹെം 'പരിശുദ്ധ കുര്‍ബാന അനുഭവമാക്കാം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്: "യോഗ്യതയോടും ഒരുക്കത്തോടും ഭക്തിയോടെയും ദിവ്യബലി അര്‍പ്പിക്കുന്നവരുടെ മരണസമയത്ത് ഞാന്‍ അവരെ ആശ്വസിപ്പിക്കാനും സംരക്ഷിക്കാനുമായി ഉണ്ടാകുമെന്നും അവര്‍ പങ്കെടുത്ത ദിവ്യബലികളുടെ എണ്ണം അനുസരിച്ച് അത്രയും ദൂതന്മാരെ ആ ആത്മാവിനെ അനുഗമിക്കാന്‍ ഞാന്‍ അയയ്ക്കുമെന്നും ഇതാ വാക്കുതരുന്നു." മരിക്കുന്ന ഒരാള്‍ അന്നേദിവസം പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ ക്രിസ്തു തീര്‍ച്ചയായും അദേഹത്തിന്റെ മരണനിമിഷം അദേഹത്തിനരികില്‍ സന്നിഹിതനായിരിക്കും. കാരണം, ദിവ്യബലിയില്‍ അദേഹം അവിടുത്തെ മരണത്തില്‍ പങ്കാളിയായിട്ടുണ്ട് എന്നും ഫാ.മാര്ട്ടിന് പ്രസ്തുത ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നു. സിസ്റ്റര്‍ തുടര്‍ന്നു, മറ്റൊരിക്കല്‍, പരിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ടു. ഈശോയുടെ ബലിയല്ലേ? അവിടുത്തോടുള്ള സ്നേഹത്താലും ആത്മാക്കളുടെ രക്ഷയ്ക്കുംവേണ്ടി സഹിച്ചുനിന്നു. പക്ഷേ, അസ്വസ്ഥത വരിഞ്ഞുമുറുക്കുകയാണ്. ദൈവാലയത്തില്‍നിന്ന് ഇറങ്ങിയോടാന്‍ തോന്നി. എങ്ങനെയും ദിവ്യബലി തീര്‍ന്നാല്‍ മതിയെന്നായി. അറിയാതെ കണ്ണുകള്‍ ക്രൂശിതനിലേക്ക് ഉയര്‍ന്നു. കാലുകളും കൈകളും കുരിശില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. കൈകൊണ്ട് മുഖമൊന്നു തുടയ്ക്കാന്‍, ശ്വസിക്കാന്‍, ഒന്നനങ്ങാന്‍ കഴിയില്ല അവിടുത്തേക്ക്... എത്ര മണിക്കൂറുകളാണ് അവിടുത്തേക്ക് അങ്ങനെ കിടക്കേണ്ടി വന്നത്. ഇറങ്ങിയോടാന്‍ പോയിട്ട് പിടയാന്‍പോലും... കുരിശിലേക്ക് ചാരിയാല്‍ മുള്‍മുടി വീണ്ടും ശിരസിലമരുന്നു... ദൈവപുത്രനെ ജീവനോടെ മൂന്ന് ആണികളില്‍ തൂക്കിയിട്ടിരിക്കുന്നു... എന്നിട്ടും അവിടുന്ന് കുരിശില്‍നിന്നും ഇറങ്ങിയോടിയില്ല. ഞാന്‍ പതിയെ ചോദിച്ചു, എന്റെ ഈശോയെ, അങ്ങ് എങ്ങനെ ഇത്രമാത്രം സഹിച്ചു.? അവിടുന്ന് മാധുര്യത്തോടെ മന്ത്രിച്ചു,: 'കുഞ്ഞേ, ഞാന്‍ സഹിക്കുകയല്ല, നിന്നെ സ്നേഹിക്കുകയാണ്...പീഡിപ്പിക്കപ്പെട്ടപ്പഴും കുരിശില്‍ തൂങ്ങി മരിക്കുമ്പോഴും എന്റെ മുമ്പില്‍ നീ മാത്രമേ ഉള്ളൂ.. ഉണ്ടായിരുന്നുള്ളൂ... നിന്നോടുള്ള എന്റെ സ്നേഹം നിനക്കുവേണ്ടി എന്തും സഹിക്കാന്‍ എന്നെ ശക്തനാക്കി... ഏതു പീഡകളേക്കാളും എത്ര ഭീകരമരണത്തേക്കാളും എനിക്ക് നീയാണ് വലുത്.. എന്റെ ജീവനേക്കാള്‍... അതേ, എന്നേക്കാളും വലുതാണ് നീ എനിക്ക്.... ചമ്മട്ടിയടിയേറ്റപ്പോഴും കുരിശില്‍ മണിക്കൂറുകള്‍ തൂങ്ങിപ്പിടയുമ്പോഴും ഹൃദയംപൊട്ടി, ഉച്ചത്തില്‍ നിലവിളിച്ചു മരിക്കുമ്പോഴും നിന്നെമാത്രമേ ഞാന്‍ ഓര്‍ത്തുള്ളൂ.. കുഞ്ഞേ, നീ മാത്രം മതിയെനിക്ക്... എനിക്ക് നീ മാത്രം മതി... നിന്നെ എന്നോടൊപ്പം നമ്മുടെ അപ്പന്റെ മടിയിലിരുത്താന്‍ ഞാന്‍ ഇതിലധികവും സഹിക്കാന്‍ തയ്യാറാണ്.' ഉള്ളില്ക്കൊള്ളാന് കഴിയുന്നതിലുമധികമായ ആ സ്നേഹത്തില്‍ ഞാന്‍ നിശബ്ദയായി...എന്നെ സ്വന്തമാക്കാന്‍ വിലയായി നല്കപ്പെട്ട ദൈവ പുത്രന്.. ദൈവപുത്രന്റെ വിലയാണെനിക്കെന്ന്... ദൈവപുത്രനെ നല്കി ദൈവം എന്നെ സ്വന്തമാക്കി... തന്റെ ഒരേയൊരു മകനെ നല്കി എന്നെ സ്വന്തമാക്കാന്‍ തക്കവിധം ദൈവം എന്നെ അത്രയധികം സ്നേഹിച്ചു (യോഹന്നാന് 3/16). അവിടുത്തെ സ്നേഹം ആ വിശുദ്ധബലി പൂര്‍ത്തിയാക്കാന്‍ എന്നെ ബലപ്പെടുത്തി. നീ മാത്രം മതിയെനിക്ക്.... എന്റെ ഈശോയേ നീ മാത്രം... അപ്പോള്‍ ഈശോ വളരെ മൃദുവായി പറഞ്ഞു: "ഒരു കാര്യംകൂടെ പറയാനുണ്ട്. നീ മാത്രം മതി, എന്റെ ഈശോ മാത്രം മതി എനിക്ക് എന്ന് നീ ആവര്‍ത്തിച്ചു പറയാറുണ്ട്. എന്റെ കുഞ്ഞേ, എനിക്ക് നീ മാത്രംമതി... നീ മാത്രംമതി... എന്ന് ഞാനാണ് നിന്നോട് ആദ്യം പറഞ്ഞത്... ഞാനാണ് നിന്നെ ആദ്യം സ്നേഹിച്ചത് കുട്ടാ... അതെ... ലോകസ്ഥാപനത്തിനു മുമ്പേ..." (എഫേസോസ് 1/4). "ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു. അതിനാല്‍ നാമും അവിടുത്തെ സ്നേഹിച്ചു" (1യോഹന്നാന് 4/19). സ്നേഹത്തിന്റെ തീവ്രതയാല്‍ ഈശോ വല്ലാതെ പ്രകാശിതനായിരുന്നു. "നാം ദൈവത്തെ സ്നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്ക് പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്നേഹം (1 യോഹന്നാന് 4/10). എന്റെ പേരുപറയാതെ ഇക്കാര്യങ്ങള്‍ നിങ്ങള്‍ ലോകത്തോടു പറയണം. അവര്‍ പൂര്‍ത്തിയാക്കി.
By: Ancimol Joseph
Moreഉള്ളംകൈയില്‍ പേര് എഴുതുന്നതിന്റെ രഹസ്യം കണ്ടെത്തിയപ്പോള്‍... ആധുനിക കാലത്തെ ഏറ്റവും വലിയൊരു കണ്ടുപിടുത്തമാണല്ലോ കമ്പ്യൂട്ടര്‍. ധാരാളം വിവരങ്ങള്‍ ശേഖരിച്ചു വക്കാന്‍ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്ക് എന്ന ഭാഗം സഹായിക്കുന്നു. ഈശോയുടെ തിരുഹൃദയത്തിലേക്ക് കുറച്ചുനേരം നോക്കിയിരുന്നപ്പോഴാണ് പുള്ളിക്കാരനും ഒരു ഹാര്‍ഡ് ഡിസ്ക് ഉണ്ടെന്നു മനസ്സിലായത്. ഈശോയുടെ ഹൃദയത്തിലെ ഹാര്‍ഡ് ഡിസ്ക് തുറന്നു നോക്കിയാല്‍ ചില ഡാറ്റകള്‍ കിട്ടും. ഓരോ മനുഷ്യാത്മാവിനോടും ഉള്ള അവന്റെ അടങ്ങാത്ത പ്രണയത്തിന്റെ നേര്‍ക്കാഴ്ചകള്‍. ഈശോയുടെ സ്നേഹാര്‍ദ്രമായ മൃദുല ഹൃദയത്തിന്റെ വാതില്‍ പതുക്കെ തുറക്കുകയാണ്. ഹാര്‍ഡ് ഡിസ്കില്‍ ശേഖരിച്ചിട്ടുള്ള അനേകം ഫയലുകള്‍. ആദ്യത്തെ ഫയല്‍ ഓപ്പണ്‍ ചെയ്തു. "അവിടുന്നാണ് എന്റെ അന്തരംഗത്തിനു രൂപം നല്‍കിയത്; എന്റെ അമ്മയുടെ ഉദരത്തില്‍ അവിടുന്ന് എന്നെ മെനഞ്ഞു... ഞാന്‍ നിഗൂഢതയില്‍ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ വച്ചു സൂക്ഷ്മതയോടെ സൃഷ്ടിക്കപ്പെടുകയും ചെയ്തപ്പോള്‍, എന്റെ രൂപം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല. എനിക്കു രൂപം ലഭിക്കുന്നതിനു മുന്‍പു തന്നെ, അവിടുത്തെ കണ്ണുകള്‍ എന്നെ കണ്ടു; എനിക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള നാളുകള്‍ ഉണ്ടാകുന്നതിനു മുന്‍പുതന്നെ, അങ്ങയുടെ പുസ്തകത്തില്‍ അവ എഴുതപ്പെട്ടു" (സങ്കീര്‍ത്തനങ്ങള്‍ 139/13-16). എണ്ണിത്തിട്ടപ്പെടുത്താനാവാത്ത കാലങ്ങള്‍ അത്രയും തന്റെ സ്നേഹം മുഴുവന്‍ സംഭരിച്ച് ഓരോ മനുഷ്യാത്മാവിനെയും ഹൃദയത്തില്‍ വഹിച്ച ഈശോ. തന്റെ കുഞ്ഞ് എങ്ങനെയായിരിക്കണം എന്ന് സ്വപ്നം കാണുന്ന മാതാപിതാക്കളെപ്പോലെ നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ കണ്ടു കൊതിച്ച ഈശോ... അവന്റെ ചങ്കിലെ ചൂടില്‍ മറഞ്ഞിരുന്നപ്പോഴെല്ലാം ഒരു കുളിര്‍കാറ്റിന്റെ തലോടല്‍ പോലെ നമ്മുടെ കാതുകളില്‍ അവന് മന്ത്രിച്ചു കൊണ്ടിരുന്നു. അടുത്ത ഫയല്‍. അവിടെ ഈശോയുടെ മാതൃഹൃദയം കണ്ടു. കാത്തിരിപ്പുകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഒടുവില്‍ പിറന്നുവീണ കുഞ്ഞിനെ കൈകളില്‍ എടുത്ത് മാറിലെ ചൂടിലേക്ക് ചേര്‍ത്ത് കിടത്തി കെട്ടിപ്പിടിച്ച് ചുംബിക്കുന്ന അമ്മയെപ്പോലെ നമ്മെ കരങ്ങളിലെടുത്ത് വാരിപ്പുണരുന്ന ഈശോ... "ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന് എന്നെ വിളിച്ചു" (ഗലാത്തിയാ 1/15). പ്രെഷ്യസ് ബേബി വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒരു ജീവന്റെ തുടിപ്പ് ഉദരത്തില്‍ ലഭിക്കാതെ ഹൃദയം നുറുങ്ങി ജീവിച്ചവര്‍ക്ക് ഒരു കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഉള്ള സന്തോഷം ഓര്‍ത്തുപോവുകയാണ്. അങ്ങനെ ഉണ്ടാകുന്ന ഗര്‍ഭസ്ഥ ശിശുവിനെ പ്രെഷ്യസ് ബേബി എന്ന് ലോകം വിളിക്കാറുണ്ട്. ഈശോക്ക് നമ്മളെല്ലാവരും പ്രെഷ്യസ് ബേബി ആണ്. ഈശോ പറഞ്ഞിട്ടുള്ളത് കേട്ടിട്ടില്ലേ, "നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട് നിനക്കു പകരമായി മനുഷ്യരെയും നിന്റെ ജീവനു പകരമായി ജനതകളെയും ഞാന്‍ നല്കുന്നു" (ഏശയ്യാ 43/4). പ്യൂപ്പയില്‍നിന്ന് പുറത്തേക്കു വരുന്ന ചിത്രശലഭത്തെപ്പോലെ, മൊട്ടുകളില്നിന്ന് വിടരുന്ന റോസാപ്പൂക്കളെപ്പോലെ, പിറന്നുവീണ കുഞ്ഞിനെ ആവേശത്തോടെ കോരിയെടുത്ത് മാറില്‍ ചേര്‍ക്കുന്ന അമ്മയെപ്പോലെ ഈശോ തന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് വാരിച്ചൊരിയുന്നു. "നിന്നെ അവള് പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയില്‍ ഇരുത്തി ലാളിക്കുകയും ചെയ്യും. അമ്മയെപ്പോലെ ഞാന്‍ നിന്നെ ആശ്വസിപ്പിക്കും. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും" (ഏശയ്യാ 66/12-13). ജനിക്കാന്‍ പോവുന്ന കുഞ്ഞിന് എന്ത് പേരിടണം എന്ന് ആലോചിച്ചു ഗൂഗിളിലും മറ്റു പുസ്തകങ്ങളിലും ഒക്കെ തിരയുന്നവരാണല്ലോ നാമെല്ലാവരും. ഈശോയും എത്രമാത്രം കൊതിച്ചിട്ടാവും നമ്മെ പേര് വിളിച്ചിട്ടുണ്ടാവുക, "ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്റേതാണ്" (ഏശയ്യാ 43/1). എന്തിന് ഉള്ളംകയ്യില്‍? "ഇതാ, നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു" (ഏശയ്യാ 49/16). ഈശോയുടെ കുരിശിനെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു, "ഈശോയേ, നീ എന്തിനാ ഉള്ളംകയ്യില്‍ പേരെഴുതാന്‍ പോയത്? വേറെ എവിടെയെങ്കിലും എഴുതാമായിരുന്നില്ലേ?" ഈശോ ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി. ഹൃദയത്തില്‍ ഒരു മൃദുവായ ശബ്ദം മന്ത്രിക്കും പോലെ... 'ശരീരത്തില്‍ കൈകള്‍ അല്ലാതെ മറ്റൊരു അവയവവും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കാന്‍ കഴിയില്ല. നിന്നെ എന്റെ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കാന്‍ വേണ്ടിയാണ് എന്റെ ഉള്ളം കയ്യില്‍ നിന്റെ പേരെഴുതപ്പെട്ടത്.' വര്‍ഷങ്ങള്‍ സയന്‍സ് പഠിച്ചിട്ടും ഇതിന്റെ ലോജിക് മനസ്സിലായത് ഈശോ പറഞ്ഞപ്പോഴാണ്. "ദേ, ഈശോയേ എന്നെ കൂടുതല്‍ സെന്റി ആക്കരുത്," ഈശോക്ക് വാണിംഗ് കൊടുത്തു. കാരണം കണ്ണുനീര്‍ച്ചാലുകള്‍ എന്നോട് അനുവാദം ചോദിക്കാതെ ഒഴുകാന്‍ തുടങ്ങിയിരുന്നു. ശാരീരികവളര്‍ച്ചക്ക് ഭക്ഷണം ആവശ്യമായിരിക്കുന്നതുപോലെ ഈശോയുടെ കുഞ്ഞുവാവകളായ നമുക്ക് അവന് അനുദിനം ആത്മീയഭക്ഷണം ഒരുക്കി കാത്തിരിക്കുന്നു. ഓരോ ദിവസവും തന്റെ കുഞ്ഞിന്റെ വളര്‍ച്ചയെ നോക്കി മതിമറക്കുന്ന അമ്മയെപ്പോലെ ഈശോ നമ്മെയും നോക്കി സന്തോഷിക്കുന്നു. വീണ്ടും നമ്മെക്കുറിച്ച് സ്വപ്നങ്ങള്‍ കാണുന്നു. യേശു പറഞ്ഞു: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മനുഷ്യപുത്രന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന് ഉണ്ടായിരിക്കുകയില്ല. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും. എന്തെന്നാല്‍, എന്റെ ശരീരം യഥാര്‍ഥ ഭക്ഷണമാണ്. എന്റെ രക്തം യഥാര്‍ഥ പാനീയവുമാണ്" (യോഹന്നാന് 6/53-55). ദിവസവും ബേബി ബാത്ത് നഴ്സിംഗ് പഠിക്കുമ്പോള്‍ ബേബി ബാത്ത് ചെയ്തു കാണിക്കണം. കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നത് അല്പം അപകടം പിടിച്ച പണിയാണെന്നു മനസ്സിലായി. ഈശോ ഓരോ ദിവസവും ഏറ്റവും കൂടുതല്‍ ചെയ്യുന്ന ജോലി ബേബി ബാത്ത് ആണെന്ന് തോന്നുന്നു. ലോകം മുഴുവനുമുള്ള തന്റെ കുഞ്ഞുങ്ങളെ ഓരോ പാപക്കറകളില്‍നിന്നും തന്റെ രക്തം കൊണ്ട് കുളിപ്പിച്ച് വൃത്തിയാക്കുന്ന ഈശോ. മക്കള്‍ ചെളിയിലും പൊടിയിലും വീഴുമ്പോള്‍ അവരെ കുളിപ്പിച്ച് വൃത്തിയാക്കണം എന്ന് മനസ്സിലാക്കിയ ഈശോ വിശുദ്ധ കുമ്പസാരം നല്കി. ഓരോ മനുഷ്യാത്മാവും കുമ്പസാരക്കൂട്ടില്‍ അനുതാപത്തോടെ അണയുമ്പോള്‍ ഈശോ വീണ്ടും അതിനെ കുളിപ്പിച്ചൊരുക്കുകയാണ്. ശരീരത്തിലും ആത്മാവിലും ഒരുപോലെ ഭംഗിയുള്ളവരായി കാണപ്പെടുവാന്‍. "കര്‍ത്താവ് അരുളിച്ചെയ്യുന്നു: വരുവിന്‍, നമുക്കു രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവര്‍ണമെങ്കിലും കമ്പിളിപോലെ വെളുക്കും" (ഏശയ്യാ 1/18). ഒരു കുഞ്ഞ് തനിയെ നടക്കാന്‍ കുറെ പരിശ്രമം ആവശ്യമുണ്ട്. മാതാപിതാക്കളുടെ ചുമലിലും എളിയിലും ഒക്കെ ഇരുന്നുകൊണ്ടാണല്ലോ ആദ്യത്തെ യാത്രകള്‍. എന്നാല്‍ ഈശോ ഇവിടെ സ്നേഹക്കൂടുതല് കൊണ്ട് ഒരു മാരക വേര്‍ഷന്‍ ചെയ്തിരിക്കുകയാണ്. ഈശോക്ക് നമ്മളെയൊക്കെ എടുത്തുകൊണ്ടു നടക്കാന്‍ ഇത്രക്കും ആഗ്രഹമാണോ എന്ന് ചിന്തിച്ചു പോവുന്നു. "നിങ്ങളുടെ വാര്‍ധക്യംവരെയും ഞാന്‍ അങ്ങനെതന്നെയായിരിക്കും. നിങ്ങള്‍ക്കു നര ബാധിക്കുമ്പോഴും ഞാന്‍ നിങ്ങളെ വഹിക്കും. ഞാന്‍ നിങ്ങളെ സൃഷ്ടിച്ചു; നിങ്ങളെ വഹിക്കും; ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും"ڔ(ഏശയ്യാ 46/4). പേഴ്സണല്‍ ബ്ലോഗ് ഇനി അവസാനത്തെ ഫയലിലേക്ക്... ഇത് എന്റെ പേഴ്സണല്‍ ബ്ലോഗ് ആണ്. കാണാന്‍ നല്ലതൊന്നും ഇല്ല. നിന്റെ ഹാര്‍ഡ് ഡിസ്കിലെ മറ്റ് ഫയലുകള്‍ കണ്ടപ്പോഴാണ് എന്റെ പേഴ്സണല്‍ ബ്ലോഗ് എന്തുമാത്രം മനോഹരമായിത്തീരേണ്ടതായിരുന്നു എന്ന് മനസ്സിലായത്. ഈശോയേ എന്താ ചെയ്യുക? ഇതൊന്നു ഡിലീറ്റ് ചെയ്തു തരാമോ? ഈശോയുടെ മുഖത്തേക്ക് നോക്കാന്‍ സാധിക്കുന്നില്ല. ഹൃദയം ഭാരപ്പെടുന്നു. ഈശോയോട് ഡിമാന്‍ഡ് ചെയ്യാന്‍ ഒരുക്കിവച്ചതൊന്നും നാവില്‍നിന്ന് പുറത്തേക്ക് വരുന്നില്ല. ഈശോയുടെ വീക്നെസ്സില്‍ തന്നെ പിടിച്ചു, 'ഈശോയേ ഞാന്‍ നിന്റെ ചക്കര വാവയല്ലേ, കുറുമ്പുകള്‍ കയ്യിലുണ്ടെങ്കിലും ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു എന്ന് നിനക്കറിയാല്ലോ' പിന്നെ ഒന്നും നോക്കിയില്ല. അതാ ഈശോ കീ പാഡില്‍ ഡിലീറ്റ് ഓപ്ഷന് അമര്‍ത്തുന്നു. ഒരു സ്വപ്നംപോലെ ഈശോയുടെ ഹൃദയത്തിനുള്ളിലൂടെയുള്ള യാത്ര. എത്ര മനോഹരമാണ് അവിടം. എനിക്ക് വിലപ്പെട്ട ഭവനവും സമ്പത്തും ജോലിയും ഒക്കെ സംരക്ഷിക്കാന്‍ ഈശോയോട് ആവശ്യപ്പെടുമ്പോള്‍ ഈശോക്ക് ഏറ്റവും വിലപ്പെട്ടത് ഞാന്‍ ആണെന്ന സത്യം തിരിച്ചറിയാതെ പോയി. 'നീ തന്നെ സൂക്ഷിച്ചോ' എന്ന് പറഞ്ഞു കൊണ്ട് ഈശോയുടെ ഹൃദയത്തില്‍ എന്നെ ഏല്പിച്ച് ഹൃദയവാതില്‍ പൂട്ടുമ്പോള്‍ സുവര്‍ണ്ണ നിറത്തില്‍ ഈശോ എഴുതി, "നീ എന്റേതാണ്, എന്റേതുമാത്രം." ഈശോയുടെ കുരിശുരൂപത്തെ മുറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു. അവന്റെ നെഞ്ചില്‍ വീണുകൊണ്ടിരുന്ന അനുതാപത്തിന്റെ കണ്ണുനീര്‍ത്തുള്ളികള്‍ ഓരോന്നും എന്റെ കവിളുകളില്‍ ചുംബനങ്ങളായി ഈശോ തിരിച്ചു നല്കി. വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഞാനും ആവര്‍ത്തിച്ചു, "ഈശോയേ, നിന്നെ സ്നേഹിക്കുന്നതില്‍ എന്നെ പിറകിലാക്കാന്‍ ഞാന്‍ ആരെയും അനുവദിക്കില്ല." എന്നിട്ട് ഞാന്‍ ചോദിച്ചു... "എന്റെ ഈശോയേ, പാപിയായ എനിക്ക് തരാന്‍ ഇനിയും നിന്റെ ഹൃദയത്തില്‍ സ്നേഹം ബാക്കി ഉണ്ടോ?" തിരുവചനം സംസാരിച്ചു, "നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയുമില്ല" (ഏശയ്യാ 54/10).
By: Ann Maria Christeena
Moreഈശോയെ സമ്മര്‍ദത്തിലാക്കി, സ്വര്‍ഗത്തിന്റെ സമാധാനം നഷ്ടപ്പെടുത്തുമോ എന്ന് ആശങ്കപ്പെട്ട നിമിഷങ്ങളെക്കുറിച്ച്... കുട്ടിക്കാലത്തിന്റെ ഓര്‍മകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ ന്യൂ ജെന്‍ ഭാഷയില്‍ നൊസ്റ്റു(നൊസ്റ്റാള്‍ജിക്) ആവാറുണ്ട്. ഓര്‍മകളില്‍ വീര്‍പ്പുമുട്ടുമ്പോള്‍ എന്നും ഒരു ഹരമായി ഓര്‍ക്കാറുള്ളത് രാവിലെ ദൈവാലയത്തിലേക്ക് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കാന്‍ പോകുന്നതാണ്. അത്രയ്ക്ക് ഗ്ലാമര്‍ ഉള്ള സീന്‍ അല്ല അത്, തണുത്ത വെളുപ്പാന്‍ കാലത്ത് ഉറക്കം കളഞ്ഞ് ഒരു കിലോമീറ്ററോളം നടന്നുള്ള യാത്ര. പ്രായം ആറോ ഏഴോ കാണും. അമ്മ ടീച്ചര്‍ ആയതുകൊണ്ട് ചൂരലിനും ഈര്ക്കിലിക്കുമൊന്നും വീട്ടില്‍ ഒരിക്കലും ക്ഷാമം നേരിട്ടിട്ടില്ല. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ഏറ്റവും എളുപ്പവഴി അതൊക്കെത്തന്നെയാണല്ലോ. എന്തായാലും അമ്മയുടെ ചില കര്‍ക്കശ നിയമങ്ങള്‍ വീട്ടില്‍ പാലിച്ചുപോന്നിരുന്നു ഞങ്ങള്‍ മക്കളെല്ലാവരും. സ്കൂളില്‍ പോകുന്നത് മുടങ്ങിയാലും ഞായറാഴ്ച വേദപഠന ക്ലാസ് മുടങ്ങാന്‍ പാടില്ല. സ്കൂളില്‍ മാര്‍ക്ക് കുറഞ്ഞാലും വേദപഠനത്തിന് സ്കോളര്‍ഷിപ് നേടണം. പത്താം ക്ലാസ് പരീക്ഷ നടക്കുമ്പോള്‍പ്പോലും രാവിലെ പഠിക്കാന്‍ എത്ര ബാക്കി ഉണ്ടെങ്കിലും പരിശുദ്ധ കുര്‍ബ്ബാനയുടെ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടുള്ള പഠിത്തം മതി എന്നാണ്. വലിയ സാമ്പത്തിക ഞെരുക്കങ്ങളിലൂടെയാണ് എന്റെ ഓര്‍മ്മവച്ച കാലം മുതല്‍ കുടുംബം കടന്നുപോയിട്ടുള്ളത്. സമൂഹത്തിലും ബന്ധുക്കള്‍ക്കിടയിലും ഒന്നും ഒരിക്കലും തല ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥ. ഒരു ദിവസമെങ്കിലും കടം ഇല്ലാതെ കിടന്നുറങ്ങാന്‍ കൊതിച്ചു പോയ നാളുകള്‍. എങ്കിലും എല്ലാ ഞെരുക്കങ്ങളിലും കണ്ണുനീരിലും മക്കളെ ചേര്‍ത്ത് നിര്‍ത്തി ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥിക്കുന്ന ഒരമ്മ. ഇതെഴുതുമ്പോള്‍ മനസ്സിലൂടെ കടന്നുപോയ വരികള്‍ ഇവയാണ്.... 'എന്നമ്മയെ ഓര്‍ക്കുമ്പോള്‍ മാതാവേ നിന്നെ ഞാന്‍ ഓര്‍ക്കുന്നു മിഴിനീരോടെ വ്യാകുല മാതാവേ നിന്നെ ഞാന്‍ കണ്ടത് ആദ്യം ആ കണ്‍കളിലാ പ്രാര്‍ത്ഥന ഒഴുകുന്ന മിഴിനീരിലാ അമ്മയുടെ പ്രാര്‍ത്ഥനാരീതികള്‍ വ്യത്യസ്തമായിരുന്നു. ഈശോക്ക് ഇടപെടാതിരിക്കാന്‍ കഴിയാത്തവിധം സമ്മര്‍ദ്ദത്തിലാക്കുന്ന പ്രാര്‍ത്ഥന. സിമന്റ് ചാക്കില്‍ മെറ്റല്‍ നിറച്ച് അതിനു മുകളില്‍ മുട്ടുകുത്തിയായിരുന്നു രാത്രികളിലെ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍. ചിലപ്പോള്‍ അവ ചുമലില്‍ ചുമന്നുകൊണ്ടും പ്രാര്‍ത്ഥിക്കും. ഞങ്ങള്‍ക്ക് പറ്റുംവിധം സഞ്ചികളില്‍ കല്ലുകള്‍ നിറച്ചു ഞങ്ങളും പ്രാര്‍ത്ഥിക്കും. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥന എന്നത് ഒരു ഭയപ്പാടായി മാറിയിട്ടുണ്ട്. ജീവിതം മുന്നോട്ട് ബഹുദൂരം സഞ്ചരിച്ചപ്പോള്‍ ഇന്ന് തിരിച്ചറിയുന്നു ആ പ്രാര്‍ത്ഥനകളുടെ ശക്തി. സ്കൂളില്‍ പഠിക്കുന്ന സമയംമുതല്‍ ഡിഗ്രി പൂര്‍ത്തിയാക്കുംവരെ വളരെ അപൂര്‍വ്വമായി മാത്രമേ പരിശുദ്ധ കുര്‍ബ്ബാന മുടങ്ങിയിട്ടുള്ളൂ. അമ്മയുടെ നിര്‍ബന്ധംകൊണ്ടോ ശിക്ഷയെ പേടിച്ചോ ഒക്കെ അര്‍ത്ഥമറിയാതെയും ആഗ്രഹം ഇല്ലാതെയും സംബന്ധിച്ച പരിശുദ്ധ കുര്‍ബ്ബാനകള്‍ ജീവിതത്തില്‍ ഉണ്ടായെങ്കിലും എന്റെ ദിവ്യകാരുണ്യ ഈശോ അവന്റെ പ്രണയിനിയെ കണ്ടെത്തി സ്വന്തമാക്കാന്‍ ആരംഭിച്ച നിമിഷങ്ങള്‍! എന്നും അവന്റേതുമാത്രമാകാന്... ഒരിക്കല്‍ ധ്യാനാവസരത്തില്‍ ഒരു അല്മായ സഹോദരന് പരിശുദ്ധ കുര്‍ബ്ബാനയെക്കുറിച്ച് പ്രഘോഷിക്കുകയായിരുന്നു. ഈശോയെമാത്രം സ്വീകരിച്ച് മറ്റ് ഭക്ഷണം ഒന്നും കഴിക്കാതെ ഒരു ദിവസം ജീവിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന്റെ ഈ ചോദ്യം എന്നെ പിടിച്ചു കുലുക്കി. എത്രയോ വ്യക്തികളാണ് പരിശുദ്ധ കുര്‍ബ്ബാന മാത്രം ഉള്‍ക്കൊണ്ട് നാല്പതും അമ്പതും വര്‍ഷങ്ങള്‍ ജീവിച്ചിട്ടുള്ളത്. ഒരു ദിവസമെങ്കിലും എനിക്ക് സാധിക്കില്ലേ എന്ന് മനസ്സില്‍ ചോദിച്ചു. 2015 ഒക്ടോബര്‍ മാസം ഒന്നാം തിയതി ദിവ്യകാരുണ്യ ഈശോയോടും മാതാവിനോടും പ്രത്യേക സഹായം ചോദിച്ചു, "ദേ ഈശോയേ, ആദ്യമായി ഒരു ചലഞ്ചിന് ഇറങ്ങിത്തിരിക്കുവാ, നാണം കെടുത്തരുത്. ഒരു ദിവസമെങ്കിലും നിന്നോടുകൂടെ, നിന്നില്മാത്രമായി ഞാന്‍ ഒന്ന് അലിഞ്ഞോട്ടെ..." സ്വര്‍ഗം മുഴുവന്‍ ഈശോയുടെ മറുപടി നോക്കി നില്‍ക്കുകയാണ്. അവരൊക്കെ എന്താവും ചിന്തിച്ചിട്ടുണ്ടാവുക! 'നമ്മുടെ കുറുമ്പി വിജയിച്ചില്ലെങ്കില്‍ സ്വര്‍ഗം സമാധാനം എന്തെന്ന് മറന്നുപോകും' എന്നായിരിക്കും. ഈശോയും കണ്ഫ്യൂഷനില് ആണെന്നുതോന്നി. എങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പരിശുദ്ധ അമ്മയെ ഏല്പിക്കാം. അമ്മ ഏറ്റെടുത്താല്‍ ഈശോയക്ക് സമ്മതിക്കാതിരിക്കാനാവില്ലല്ലോ. അതോടെ ഈശോ നിസ്സഹായനായിക്കാണണം. അമ്മയാണ് ഇവളെ ഇങ്ങനെ വാശിക്കുടുക്കയാക്കുന്നത് എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ടായിരിക്കും ഈശോ സമ്മതം നല്‍കിയത്. അപ്പോള്‍ അല്പം അഹങ്കാരത്തോടെ ഈശോക്ക് ഒരു ഉപദേശം,"എന്റെ അമ്മയെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത്!" പാവം ഈശോ നിര്‍വികാരനായി എന്നെത്തന്നെ നോക്കി ഇരിപ്പാണ്. ദിവ്യകാരുണ്യ ഈശോയെ ഹൃദയത്തില്‍ സ്വീകരിച്ചു. വെള്ളംമാത്രം കുടിച്ചുകൊണ്ട് ആദ്യദിവസം കടന്നുപോയി. ആ സ്നേഹാഗ്നി എന്നില്‍ എരിയാന്‍ തുടങ്ങി. അവന്റെ കരതാരില്‍ മുഖമൊന്ന് അമര്‍ത്തിപ്പിടിക്കാന്‍ കൊതിയായി. ഏഴു വിളക്കിന് നടുവില്‍ ശോഭപൂര്ണ്ണനായി തൂവെള്ള അപ്പത്തില്‍ മറഞ്ഞിരിക്കുന്ന ഈശോ. അവനുവേണ്ടി മാത്രം തുടിക്കണം എന്റെ ഹൃദയ സ്പന്ദനങ്ങള്‍ എന്ന് തോന്നി. ഒരു ദിവസത്തേക്ക് മാത്രം ആഗ്രഹിച്ച ദിവ്യകാരുണ്യ സാന്നിധ്യം പിന്നീട് പതിമൂന്നു ദിനങ്ങള്‍ പിന്നിട്ടു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. "രാവിലെ ധ്യാനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കാനായി ഞാന്‍ ഒരുങ്ങി. എന്റെ സ്നേഹവും ആഗ്രഹവും പരകോടിയില്‍ എത്തിയപ്പോള്‍ എന്റെ കട്ടിലിനരികില്‍ ഒരു സ്രാപ്പേന്‍ മാലാഖ വന്ന് ദിവ്യകാരുണ്യം തന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഇതാ മാലാഖമാരുടെ കര്‍ത്താവ്. ഞാന്‍ കര്‍ത്താവിനെ സ്വീകരിച്ചപ്പോള്‍ എന്റെ ആത്മാവ് ദൈവസ്നേഹത്തിലും വിസ്മയത്തിലും ആഴ്ന്നുപോയി. പതിമൂന്ന് ദിവസം ഇത് ആവര്‍ത്തിച്ചു." (ഖണ്ഡിക 1676) ദിവ്യകാരുണ്യത്തോടുള്ള സ്നേഹം, അത് അടങ്ങാത്ത പ്രണയാഗ്നിയാണ്. അഗാധമായ കടലില്‍ ലയിക്കുന്ന ഒരു തുള്ളി വെള്ളമെന്നപോലെ ഈശോയില്‍ അലിഞ്ഞില്ലാതാകുന്ന നിമിഷങ്ങള്‍. ഐസുകട്ടപോലെ തണുത്തു മരവിച്ച ഹൃദയം പോലും അവന്റെ സ്നേഹത്തിന്റെ രശ്മിയേറ്റാല്‍ ഊഷ്മളമാകും. പാറപോലെ കഠിനമായത് പൂഴിപോലെ തകര്‍ന്നു തരിപ്പണമാകും. ദിവ്യകാരുണ്യ ഈശോയെ ഒരിക്കല്‍ അറിഞ്ഞ ഒരാള്‍ക്ക് പിന്നെ മറ്റാരെയും ഈശോയെക്കാള്‍ സ്നേഹിക്കാന്‍ സാധിക്കുകയില്ലെന്ന് വിശുദ്ധ ഫൗസ്റ്റീന രേഖപ്പെടുത്തിയിട്ടുണ്ട്. ഞാനും എന്റെ ദിവ്യകാരുണ്യ ഈശോയും ഒന്നായി ലയിച്ച ഞങ്ങളുടെ 'ഹണിമൂണ്‍' നാളുകള്‍. "എന്നേക്കുമായി നിന്നെ ഞാന്‍ പരിഗ്രഹിക്കും. നീതിയിലും സത്യത്തിലും സ്നേഹത്തിലും കാരുണ്യത്തിലും നിന്നെ ഞാന്‍ സ്വീകരിക്കും. വിശ്വസ്തതയില്‍ നിന്നെ ഞാന്‍ സ്വന്തമാക്കും; കര്‍ത്താവിനെ നീ അറിയും" (ഹോസിയാ 2/19-20). 'നിന്റെ പ്രശ്നങ്ങളുമായി എന്റെ അടുത്ത് വരിക. നിന്റെ പരിഹാരങ്ങള്‍ എനിക്ക് ആവശ്യമില്ല. നിന്റെ പ്രശ്നങ്ങളുടെ പരിഹാരങ്ങള്‍ കാണാന്‍ എന്നെ അനുവദിക്കുക' എന്ന് 'ഇന്‍ സിനു ജെസു' എന്ന പുസ്തകത്തിലൂടെ ഈശോ വെളിപ്പെടുത്തി. നമ്മുടെ പ്രശ്നങ്ങളുടെ പരിഹാരം ദിവ്യകാരുണ്യ ഈശോയിലേക്കുള്ള ദൂരം മാത്രമാണ്. ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഏത് നിയോഗത്തിലും ഈശോ ഇടപെടും. കാരണം ജീവനുള്ള ദൈവത്തിന്റെ തുടിക്കുന്ന ഹൃദയത്തിനുമുമ്പിലാണ് നാം ആയിരിക്കുന്നത്. എല്ലാ ദിവസവും അര മണിക്കൂറെങ്കിലും ഏതെങ്കിലും ദൈവാലയത്തിലോ ആരാധന ചാപ്പലുകളിലോ ഓണ്‍ലൈന്‍ ആരാധനയിലോ ഈശോക്ക് മുമ്പില്‍ ആയിരിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി മാറട്ടെ. ഈശോയോട് ഐക്യപ്പെടാന്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ, ഈശോയുടെ ആലിംഗനത്തിന് എത്രത്തോളം നമ്മെ വിട്ടുകൊടുക്കുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ ആത്മാവിലും ഹൃദയത്തിലും ദിവ്യകാരുണ്യസ്നേഹം മുദ്രണം ചെയ്യപ്പെടുന്നത്. ഗദ്സമെന്‍ തോട്ടത്തില്‍ നമുക്കുവേി ചോര വിയര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന ഈശോക്ക് കൂട്ടിരിക്കാം നമുക്കും. ലോകപാപങ്ങളുടെ കുരിശുമായി തളര്‍ന്നുവീഴുന്ന ഈശോക്ക് കൂട്ടായി നമുക്കും ചേര്‍ന്നായിരിക്കാം. "അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്ജിതരാവുകയില്ല" (സങ്കീര്‍ത്തനങ്ങള്‍ 34/ 5). ദിവ്യകാരുണ്യ ഈശോയുടെ ഹൃദയത്തില്‍നിന്നും നിലയ്ക്കാതെ ഒഴുകുന്ന ഈരടികള്‍ നമ്മെയും ക്രിസ്തുലഹരിയില് ആഴ്ത്തട്ടെ. സഹിച്ചു പീഡനങ്ങള്‍ നിനക്കായ് കൊണ്ടു ഞാന്‍ അടികള്‍ നിനക്കായ് എനിക്ക് വേണ്ടത് നിന്നെമാത്രം, എന്റെ സ്നേഹിതനെ...
By: Ann Maria Christeena
Moreതലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക. കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല. ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു. ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി. മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു. ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
Moreഫരിസേയന് എന്ന് കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ചെറുപ്പത്തിലുണ്ടല്ലോ, ചില സ്റ്റേജ് പ്രോഗ്രാമിലൊക്കെ തല കാണിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. അത്ര വലിയ സംഭവമൊന്നുമല്ല, ഇടവകദൈവാലയത്തിലെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികവുമായി ബന്ധപ്പെട്ട് ചെയ്ത ചില സ്കിറ്റ് നാടകങ്ങള്‍. അതില്‍ നല്ല അഭിനന്ദനം കിട്ടിയ ഒന്നായിരുന്നു, നരകവും ലൂസിഫറിനെയുമൊക്കെ കാണിച്ചു കൊണ്ട് ഞങ്ങള്‍ ചെയ്ത സ്കിറ്റ്. എന്റെ ചേട്ടനായിരുന്നു സ്ക്രിപ്റ്റ് തയാറാക്കിയത്. 1001 ഫലിതങ്ങള്‍ എന്ന പുസ്തകത്തിലെ ഒരു തമാശയുടെ ചുവടുപിടിച്ചായിരുന്നു ആദ്യത്തെ സീന്‍. മരിച്ചുപോയ രണ്ട് പേര് തമ്മില്‍ കണ്ട് സംസാരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു തമാശ വച്ച്.... അന്ന് ഞാനാണ് ആ ആശയം ചേട്ടന് പറഞ്ഞ് കൊടുത്തത്. അതുകൊണ്ടുതന്നെ എനിക്കൊരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അതില്‍ കൗണ്ടര്‍ തമാശ പറയുന്ന കഥാപാത്രം എനിക്കാകണമെന്ന്. പക്ഷേ ചേട്ടനും സമ്മതിച്ചില്ല, കൂടെയുള്ളവരും സമ്മതിച്ചില്ല. അവരെല്ലാം സനോഷ് ആ കഥാപാത്രം ചെയ്താല്‍ മതിയെന്ന് കട്ടായം പറഞ്ഞു. കോമഡി നന്നായി കൈകാര്യം ചെയ്യുന്ന ഒരു കിടു ആര്‍ട്ടിസ്റ്റ് ആണ് സനോഷെങ്കിലും, എനിക്കതങ്ങ് വിട്ട് കൊടുക്കാന്‍ ഒരു വൈക്ലബ്യം... എന്നിട്ടെന്താവാന്‍... മനസ്സില്ലാമനസ്സോടെ ഞാന്‍ എല്ലാവരുടെയും ആഗ്രഹത്തിന് വഴങ്ങി. സനോഷിന്റെ കൂടെ നില്ക്കുന്ന കഥാപാത്രം ചെയ്തു. റിഹേഴ്സല്‍ തുടങ്ങിയ ശേഷം, എനിക്ക് ഈഗോ ഇല്ലായിരുന്നു. സനോഷിന്റെ ഡയലോഗിന് ജനം ചിരിക്കുകയും കൈ കൊട്ടുകയും ചെയ്തപ്പോള്‍ എനിക്കും സന്തോഷമായിരുന്നു. ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് മനസിലാവുന്നുണ്ട്, എനിക്ക് 'ഷൈന്‍' ചെയ്യാനും കൈയടി കിട്ടുന്നതിനും വേണ്ടിയായിരുന്നു ഞാനന്ന് വാശി പിടിച്ചതെന്ന്. ഒരു 13 വയസുകാരനില്‍ നിറഞ്ഞ് നിന്ന ഫരിസേയ മനോഭാവം കണ്ടില്ലേ. ഫരിസേയന് എന്നൊക്കെ കേള്‍ക്കുമ്പോള്‍ നാം വിചാരിക്കും, അത് ഈശോയുടെ കാലത്തുണ്ടായിരുന്ന ചില ക്രൂരന്മാരാണെന്ന്... ഫരിസേയന് ഞാനാണെന്ന തിരിച്ചറിവാണ് വിശുദ്ധീകരണത്തിലേക്കുള്ള ആദ്യ ചുവട്. സ്വാഭാവികമായി നമ്മിലെ നന്മ ആളുകള്‍ കണ്ടോട്ടെ, പക്ഷെ പ്രശംസ മാത്രം ലക്ഷ്യമാക്കി 'നന്മമരം' ആവരുത്. "നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ലെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു" (മത്തായി 5/20). നാമറിയാതെ നമ്മില്‍ കയറി വരുന്ന ഫരിസേയ മനോഭാവം തിരിച്ചറിയാനും, അവയെ അതിജീവിക്കാനും നമുക്ക് സാധിക്കട്ടെ, ആമ്മേന്‍
By: Father Joseph Alex
Moreഅനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവുംബോധ്യവും പരിശീലനവു അത്യാവശ്യമാണ്. എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്നേഹിക്കുന്നവര്‍ക്കായി സജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോ മനുഷ്യമനസ് ഗ്രഹിക്കുകയോ ചെയ്തിട്ടില്ല (1 കോറിന്തോസ് 2/9). വിശുദ്ധ ഗ്രന്ഥത്തില്‍ ആയിരക്കണക്കിന് അനുഗ്രഹവചനങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നു. നീ ഒരു അനുഗ്രഹമായിരിക്കും, നിന്റെ കുടുംബം, ദേശം അനുഗ്രഹമാക്കും, നിന്റെ മകന് അനുഗ്രഹിക്കപ്പെടും, കൃഷിഭൂമി, സമ്പത്ത്, തലമുറ, ഭവനം അനുഗ്രഹിക്കപ്പെടും. എന്നാല്‍ ഈ അനുഗ്രഹങ്ങള്‍ മനസിലാക്കാനോ അനുഭവിക്കാനോ നമുക്ക് സാധിക്കാതെ വരുന്നു. യഥാര്‍ത്ഥത്തില്‍ ഈ അനുഗ്രഹങ്ങളുടെയൊക്കെ ഫലം അനുഭവിക്കണമെങ്കില്‍ ചില കാര്യങ്ങളെക്കുറിച്ചുള്ള ജ്ഞാനവും ബോധ്യവും പരിശീലനവും അത്യാവശ്യമാണ്. ഇതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് നല്കിയ ചില കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്നു. നീ ആരോഗ്യവാനായിരിക്കട്ടെ നീ ആരോഗ്യവാനായിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു (3 യോഹന്നാന് 1:2). ഒരു വ്യക്തിക്ക് സ്വന്തം ശരീരത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ശരീരത്തിന്റെ മാറ്റങ്ങള്‍, ആവശ്യങ്ങള്‍, എന്തൊക്കെ അതിന് കൊടുക്കാം, എന്തൊക്കെ കൊടുക്കരുത്, എങ്ങനെ അതിനെ നിയന്ത്രിക്കാം, എങ്ങനെ ആരോഗ്യകരമായി കാക്കാം, വൈറ്റമിന്‍, മിനറല്‍സ്, പ്രോട്ടീന്‍സ്... എന്തൊക്കെയാണ് വേണ്ടത് എന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ശരീരത്തിന്റെ മാറ്റങ്ങള്‍ എന്തൊക്കെയാണ് എന്നും അറിയണം. അര്‍ഹിക്കാത്ത സുഖങ്ങള്‍, ആഹാരം എന്നിവ അതിന് നല്കിയാല് ഇരട്ടി സഹിക്കാതെ നാം ഇവിടുന്ന് മടങ്ങും എന്നു തോന്നുന്നില്ല. ആരോഗ്യത്തെക്കുറിച്ചുള്ള ശ്രദ്ധ ഇല്ലെങ്കില്‍ ജീവിതത്തിന്റെ ഭൂരിഭാഗം സമ്പത്തും സമയവും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരും. ദൈവം നല്കിയ സമ്മാനം ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു (ഉല്പത്തി 1/1). ഒരു വ്യക്തിക്ക് താന്‍ വസിക്കുന്ന പ്രകൃതിയെകുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. പ്രകൃതിയുടെ ചലനങ്ങള്‍, സമയങ്ങള്‍, മാറ്റങ്ങള്‍, അതിന് എങ്ങനെ എന്നെ പരുവപ്പെടുത്താം. എന്റെ ശ്വാസകോശത്തിന്റെ പകുതി എന്റെ അടുത്തുനില്ക്കുന്ന മരമാണെന്ന് ഓര്‍മപ്പെടുത്തിയത് വിശുദ്ധ ഫ്രാന്‍സിസാണ്. പ്രകൃതിയിലേക്ക് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളുടെ അനന്തരഫലം നാം അനുഭവിച്ച് തുടങ്ങിയിട്ടുണ്ടല്ലോ. കാലാവസ്ഥയുടെ മാറ്റങ്ങളനുസരിച്ച് എടുക്കേണ്ട മുന്‍കരുതലുകള്‍ നമുക്ക് ബോധ്യമുണ്ടാവണം. വിസ്മയാവഹമായ കല്പനകള് അങ്ങയുടെ കല്പനകള് വിസ്മയാവഹമാണ്. ഞാന്‍ അവ പാലിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 119/129). നാം ഒരു രാജ്യത്ത് ജീവിക്കുമ്പോള്‍, അവിടുത്തെ നിയമവ്യവസ്ഥകളെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. നിയമം ലംഘിച്ചാല്‍ അത് പാപത്തിലേക്ക് നയിക്കും. പിടിക്കപ്പെട്ടില്ലെങ്കില്പോലും ജീവിതകാലം മുഴുവന്‍ കുറ്റബോധവും ഭയവും പേറി നടക്കേണ്ടിവരും. സഭയിലായിരിക്കുമ്പോള്‍ ക്രിസ്തുവിന്റെ നിയമങ്ങളും സഭയുടെ നിയമങ്ങളും അനുസരിച്ചേ പറ്റൂ. അനുസരണം ബലിയെക്കാള്‍ ശ്രേഷ്ഠമാണ് എന്നതിരുവചനം നമ്മുടെയുള്ളില്‍ സദാ മുഴങ്ങട്ടെ. സമയത്തിന് മുമ്പേ നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍. യഥാകാലം കര്‍ത്താവ് നിങ്ങള്‍ക്ക് പ്രതിഫലം തരും (പ്രഭാഷകന്‍ 51/30). ദൈവം നമുക്ക് നല്കിയ ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം, അതിനെക്കുറിച്ച്, അതിന്റെ ക്രമീകരണത്തെക്കുറിച്ച്, സമയക്രമത്തില്‍ ഏല്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ച്, ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. മൂന്നു വര്‍ഷംകൊണ്ട് യേശുനാഥന്‍ നമുക്ക് കാണിച്ചുതന്നു, എന്തൊക്കെ ചെയ്യാമെന്നും സമയത്തെങ്ങനെ തീര്‍ക്കാമെന്നും. And miles to go before I sleep and miles to go before I sleep എന്നെഴുതിവച്ച റോബര്‍ട്ട് ഫ്രോസ്റ്റിനെ നമുക്കോര്‍ക്കാം. ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ "ധനവാന്മാരാകണമെന്ന് ആഗ്രഹിക്കുന്നവര്‍ പ്രലോഭനത്തിലും കെണിയിലും മനഷ്യനെ അധഃപതനത്തിലേക്കും നാശത്തിലേക്കും തള്ളിയിടുന്ന നിരവധി വ്യാമോഹങ്ങളിലും നിപതിക്കുന്നു" (1 തിമോത്തിയോസ് 6/9). ഒരു വ്യക്തിക്ക് തനിക്ക് ലഭിക്കുന്ന, താന്‍ സമ്പാദിക്കുന്ന സമ്പത്ത് വിനിയോഗിക്കാനുള്ള ജ്ഞാനവും പരിശീലനവും ശരിയായ ദിശയില്‍ ലഭിക്കേണ്ടിയിരിക്കുന്നു. ഇല്ലാത്തവരുമായി പങ്കുവയ്ക്കുക എന്നൊരു ഉത്തരവാദിത്വംകൂടെ ദൈവം ഭരമേല്പിച്ചിരിക്കുന്നു. money should flow പണം ഒഴുകാനുള്ളതാണ്. അതിനാണ് currency എന്നൊക്കെ പറയുന്നത്. ആ ഒഴുക്ക് ഒരിക്കലും തടസപ്പെടുത്തരുത്. അണകെട്ടുന്നതുപോലെ അത് തടഞ്ഞുനിര്ത്താനുള്ളതല്ല. ഒരു നദി ഒഴുകുന്നതുപോലെ അനേകരിലേക്ക് ഒഴുക്കപ്പെടേണ്ടതാണ്. "നമുക്ക് ദൈവം അതെല്ലാം ആത്മാവ് മുഖേന വെളിപ്പെടുത്തിത്തന്നിരിക്കുന്നു. എന്തെന്നാല്‍ ആത്മാവ് എല്ലാക്കാര്യങ്ങളും, ദൈവത്തിന്റെ നിഗൂഢ രഹസ്യങ്ങള്‍പോലും, അന്വേഷിച്ചു കണ്ടെത്തുന്നു (1 കോറിന്തോസ് 2/10).
By: George Joseph
Moreകുഞ്ഞുജോണ്‍ അവധിദിവസങ്ങളില്‍ മുത്തശ്ശിക്കൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. അങ്ങനെയൊരു അവധിദിവസമായ ശനിയാഴ്ച രാവിലെതന്നെ മുത്തശ്ശി അവനെയുംകൂട്ടി പാര്‍ക്കില്‍ പോയി. രാത്രിമുഴുവന്‍ മഞ്ഞ് പെയ്തിരുന്നതിനാല്‍ അവിടം കാണാന്‍ അതിമനോഹരമായിരുന്നു. മുത്തശ്ശി അവനോട് ചോദിച്ചു, "ജോണ്‍കുട്ടാ, ഒരു ചിത്രകാരന് വരച്ച ചിത്രം പോലെയില്ലേ ഈ ദൃശ്യം? ഇത് നിനക്കുവേണ്ടി ദൈവം വരച്ചതാണെന്നറിയാമോ?" "അതെ, മുത്തശ്ശീ. ദൈവം ഇത് ഇടതുകൈകൊണ്ടാണ് വരച്ചതെന്നും അറിയാം." അതുകേട്ട് മുത്തശ്ശിക്കല്പം ആശയക്കുഴപ്പമായി. അവര്‍ ചോദിച്ചു, "അതെന്താ ദൈവം ഇടതുകൈയനാണെന്ന് തോന്നാന്‍ കാരണം?" "അതോ, കഴിഞ്ഞയാഴ്ച സണ്‍ഡേ സ്കൂളില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നല്ലോ യേശു ദൈവത്തിന്റെ വലതുഭാഗത്താണിരിക്കുന്നതെന്ന്. അപ്പോള്‍പ്പിന്നെ ദൈവത്തിന് ഇടതുകൈകൊണ്ടല്ലേ ചിത്രം വരയ്ക്കാന്‍ കഴിയൂ?" "ഓ, അത് ശരിയാണ് കേട്ടോ, പക്ഷേ ഞാനത് മറന്നുപോയി,"ڔകുഞ്ഞുജോണിന്റെ മറുചോദ്യം കേട്ട് മുത്തശ്ശി തന്റെ 'അറിവില്ലായ്മ' സമ്മതിച്ചു. "ശിശുക്കള്‍ എന്റെയടുത്ത് വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍, ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മര്‍ക്കോസ് 10/14)ڔ
By: Shalom Tidings
More