Trending Articles
യേശുവിന്റെ മധുരനാമം എന്റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ.
നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ.
ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ.
ഓ മറിയമേ, യേശുവിന്റെ അമ്മേ, ഈശോക്കൊപ്പം എന്റെ കൂടെയായിരിക്കണമേ. നമ്മെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹത്തിന്റെ ബന്ധം ഒരിക്കലും അയഞ്ഞുപോകാതിരിക്കട്ടെ.
ആമ്മേന്‍
Shalom Tidings
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreസെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreകൊച്ചുസ്വര്‍ഗത്തില്‍നിന്ന് ലേഖിക പഠിച്ച വലിയ കാര്യങ്ങള്‍. മാതാപിതാക്കളുടെ സ്നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ശനിയാഴ്ചകളില്‍ നിത്യ സഹായ മാതാവിന്റെ നൊവേനക്ക് പോയാല്‍ മാതാവിന്റെ നെഞ്ചില്‍ കുഞ്ഞിക്കൈകള്‍ വച്ച് ഞാന്‍ പറയുമായിരുന്നു, "എന്നെ ആര്‍ക്കും വേണ്ട. നിനക്ക് എന്റെ അമ്മ ആകാമോ?" എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ഇത് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. ആരും എന്നെ സ്നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിരാശ പിടിമുറുക്കിയപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഒരു കുറിപ്പ് എഴുതി എന്റെ ഈശോയ്ക്ക്. പ്രിയപ്പെട്ട ഈശോ അറിയുന്നതിന്, എന്നെ ഇവിടെ ആര്‍ക്കും ഇഷ്ടമില്ല എന്ന് നിനക്ക് അറിയാമല്ലോ. എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഈശോയേ.... നിനക്കും എന്നെ വേണ്ടേ? നിനക്ക് പറ്റുമെങ്കില്‍ എന്നെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ? ഞാന്‍ മരിച്ചോളാം. എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം മരിയ മരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ട് ഈശോയോടുതന്നെ സഹായം ചോദിക്കുന്ന എന്റെ നിഷ്കളങ്കത ഈശോ മനസ്സിലാക്കിക്കാണണം. എന്തായാലും ഇന്റര്‍വെല്‍ സമയങ്ങളില്‍ ആരും കാണാതെ ബാഗില്‍നിന്ന് ഈ എഴുത്ത് എടുത്ത് ഇടയ്ക്കു വായിക്കുന്നത് അടുത്തിരുന്ന സഹപാഠി കണ്ടുപിടിച്ചു. അവള് ആ കത്ത് ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ എത്തിച്ചു. ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു. അങ്ങനെ ഈശോയോടുതന്നെ സഹായം ചോദിച്ച് മരിക്കാനുള്ള ശ്രമം വന്‍പരാജയമായി. 'കൊച്ചുസ്വര്‍ഗം' അഞ്ചാം ക്ലാസ്സുമുതല്‍ പുതിയ സ്കൂളിലേക്ക് മാറി. പരിചയമുള്ളവര്‍ വളരെ കുറവ്. അവിടെയും ഞാന്‍ ഒറ്റപ്പെടുന്നപോലെ തോന്നി. പിന്നീട് പതിയെ കുറച്ചു പേരിലേക്ക് എന്റെ സുഹൃദ്ബന്ധം വികസിച്ചു. പക്ഷേ എന്റെ ഹൃദയം തുറന്നു സംസാരിക്കാവുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ എനിക്ക് അവിടെയും ലഭിച്ചില്ല. നാളുകള്‍ കടന്നുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ആ സ്കൂളില്‍ ഏഴാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക മാനസിക സംഘര്‍ഷം ഉണ്ടാകും. കാരണം എല്ലാ കുട്ടികളും പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും 7 സി ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കാനാണ്. ആ ക്ലാസ് അറിയപ്പെടുന്നത് 'കൊച്ചുസ്വര്‍ഗം' എന്നാണ്. നമുക്ക് സ്കൂള്‍ ഗ്രൗണ്ടിലേക്ക് വരാം. കുട്ടികളുടെ പേരുകള്‍ ഓരോ ടീച്ചര്മാര് വന്നു വിളിച്ചു അവരുടെ ക്ലാസ്സിലേക്ക് കൊണ്ടു പോവുകയാണ്. എ, ബി ഡിവിഷനുകളിലേക്കു പേരുകള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയാണ്, 'അവര്‍ ആരും ഞങ്ങളെ വിളിക്കല്ലേ ഈശോയേ' എന്ന്.... എ, ബി ഡിവിഷനുകളിലേക്കുള്ളവര്‍ പോയി കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ കൂടി നിന്ന കുട്ടികള്‍ എല്ലാവരും ആഹ്ളാദാരവം മുഴക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാരണം ഇനി ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കൊച്ചുസ്വര്‍ഗമെന്ന ഏഴ് സി ക്ലാസിലേക്ക് പോകാനുള്ളവര്‍ ആണ്, ഹേമലത ടീച്ചറിന്റെ ക്ലാസിലേക്ക്. സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഇടമാണല്ലോ സ്വര്‍ഗം. അതെല്ലാം നിറഞ്ഞ ഒരിടമായതുകൊണ്ടാണ് ടീച്ചറുടെ ക്ലാസിന് കുട്ടികള്‍തന്നെ അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്. മരിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരുന്ന എന്നെ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഈശോ കൂട്ടിക്കൊണ്ടുപോയി. അതെ... അവിടെയാണ് ഞാന്‍ എന്ന മുള്‍ച്ചെടിയെ ഈശോ നനച്ചു വളര്‍ത്തി പൂച്ചെടിയാക്കിത്തുടങ്ങിയത്. എന്റെ അമ്മയാകാമോ എന്ന് മാതാവിനോടും സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ എന്ന് ഈശോയോടും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന എന്റെ രണ്ടു ചോദ്യങ്ങള്‍ക്കും ഈശോ ഉത്തരം നല്കി, ഹേമലത ടീച്ചറിലൂടെ, എന്റെ ആത്മീയ അമ്മയായ ഹേമാമ്മയിലൂടെ... ഹേമലത ടീച്ചറുടെ ജീവിതം തൃശൂര്‍ പാട്ടുരായ്ക്കല്‍ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഹേമലത എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന് രാമസ്വാമി അയ്യര്‍. അമ്മ മീനാക്ഷി. അച്ഛന്റെ അമ്പതാമത്തെ വയസ്സിലും അമ്മയുടെ നാല്പതാമത്തെ വയസ്സിലുമാണ് ദൈവം ആ പൂമ്പാറ്റയെ അവരുടെ കുടുംബത്തിലേക്ക് അയച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. ഡിഗ്രി പഠിക്കുമ്പോള്‍ അച്ഛനും. സഹോദരിമാരുമായി നല്ല ബന്ധം ഉണ്ടെങ്കിലും ഒരു ശൂന്യത ആ പെണ്‍കുട്ടിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യണം എന്ന ഒരേ ഒരു ചിന്തയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരുന്ന വ്യക്തി. ശൂന്യത മാറാന്‍ കോളേജുകള്‍ മാറി, രാജ്യം മാറി, പ്രസ്ഥാനങ്ങളുടെ പിറകെ പോയി. പക്ഷേ ആ ശൂന്യത മാറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡിഗ്രി പഠനം അവസാനിപ്പിച്ചത്. ടീച്ചര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ക്രൂശിതരൂപം താന്‍ പഠിക്കുന്ന കോണ്‍വെന്റ് സ്കൂള്‍ ചാപ്പലില്‍ കാണുന്നത്. ആ ക്രൂശിത രൂപത്തില്‍ തൊട്ടു കൊണ്ടു ടീച്ചര്‍ ഈശോയോടു ചോദിച്ചു "വാട്ട് ഹാപ്പെന്‍ഡ് ഇന്‍ യുവര്‍ ലൈഫ്?" പിന്നീട് കോണ്‍വെന്റിലെ സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ത്ഥിക്കാന്‍ കൂടുമായിരുന്നു. 1981 ഡിസംബര്‍ മാസത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴാണ് ടീച്ചര്‍ക്ക് പരിശുദ്ധാത്മാഭിഷേകം അനുഭവിക്കാന്‍ സാധിച്ചത്. ഒരു വര്‍ഷം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. 1982 ഡിസംബര്‍ 8-ന് തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബ്ബാനയും സ്വീകരിച്ചു. മാമ്മോദീസ പേര് മേരി ഹേമലത എന്നാണ്. ജന്മദിനത്തെക്കാള്‍ ടീച്ചര്‍ പരിശുദ്ധാത്മാവിലുള്ള പുതിയ ജന്മദിനമാണ് ആഘോഷിക്കാറുള്ളത്. "ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്" (2 കോറിന്തോസ് 5/17). ഹേമലത എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ടീച്ചര്‍ മാത്രമല്ല പലര്‍ക്കും അമ്മയും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു. കൊച്ചുസ്വര്‍ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുരിശുവരയ്ക്കല്‍ ആയിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും ജാതിയോ മതമോ നോക്കാതെ എല്ലാവരും ടീച്ചറുടെ അടുത്ത് വന്ന് കുരിശ് വരച്ചു തരാന്‍ പറയുമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നീണ്ട നിര ഉണ്ടാകും. ഞങ്ങള്‍ക്ക് അതൊരു ശക്തി ആയിരുന്നു. കൂടാതെ കുട്ടികള്‍ പരസ്പരം കുരിശുവരയ്ക്കും. ഇന്നും ഒരു ഫോണ്‍ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ അവസാനിക്കുന്നത് പരസ്പരം കുരിശുവരച്ചുകൊണ്ടാണ്. "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ" (1 കോറിന്തോസ് 1/18). ടീച്ചറുടെ മറ്റൊരു പ്രത്യേകത ആരെയും വേര്‍തിരിച്ചു കാണില്ല എന്നതാണ്. ക്ലാസ്സുകളില്‍ കുട്ടികള്‍ ഏറ്റവും മുറിപ്പെടുന്നത് കൂടുതല്‍ പഠിക്കുന്നവരോടും പഠനത്തില്‍ പുറകിലായവരോടും അധ്യാപകര്‍ കാണിക്കുന്ന വിവേചനത്തിലാണ്. കൊച്ചുസ്വര്‍ഗത്തില്‍ കൂടുതല്‍ പഠിക്കുന്നവരെന്നോ പണക്കാരെന്നോ ഭംഗിയുള്ളവരെന്നോ കഴിവുള്ളവരെന്നോ ഒന്നും വേര്‍തിരിവില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. സ്നേഹത്തെപ്രതിയുള്ള ഉപേക്ഷകള്‍ ഇനി കൊച്ചുസ്വര്‍ഗ്ഗവും ഹേമലത ടീച്ചറും ഞാന്‍ എന്ന ദുഃഖപുത്രിയെ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാം. ബ്രാഹ്മണാചാര പ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും നെറ്റിയില്‍ പൊട്ട് വയ്ക്കണം. ഈശോയെ സ്വീകരിച്ച ടീച്ചര്‍ തന്റെ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത വിലപിടിച്ച ആ വസ്തു ഈശോയോടുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ചു. ഇത് കേട്ടുകൊണ്ടിരുന്ന ഏഴാം ക്ലാസുകാരിയായ ഞാന്‍ തീരുമാനിച്ചു. ഇനി എനിക്കും ഈശോയെപ്രതി പൊട്ട് വേണ്ട. ജീവിതത്തില്‍ ആദ്യമായി, എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ അവിടുന്ന് കൃപ തന്നു. തുടര്‍ന്നുള്ള എന്റെ ജീവിതത്തില്‍ ശാസ്ത്രീയസംഗീതം, വയലിന്, നൃത്തം, ചലച്ചിത്രഗാനങ്ങള്‍, സിനിമ അങ്ങനെ പലതും ഈശോയെപ്രതി ഉപേക്ഷിക്കാന്‍ കൃപ ലഭിച്ചു. ഇവയൊക്കെ തെറ്റായതു കൊണ്ടല്ല ഉപേക്ഷിച്ചത്, മറിച്ച് ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നവയായതുകൊണ്ടാണ്. സംഗീതം ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഹൃദയം പൊട്ടുന്ന വേദനയില്‍ ഗാനങ്ങളുടെ അനേകം സി.ഡികള്‍ കത്തിച്ചു കളഞ്ഞു. ഈശോയോട് ഒരു വാക്ക്, 'ഇവയൊന്നും ഇനി നിന്നെക്കാള്‍ വലുതല്ല എനിക്ക്!' "എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ" (ഫിലിപ്പി 3/8-9). എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഞങ്ങളുടെ കോണ്‍വെന്റ് ചാപ്പലിന്റെ പിറകില്‍ ടീച്ചര്‍ക്കൊപ്പം കുറച്ചു കുട്ടികള്‍ വട്ടത്തിലിരുന്നു ഈശോക്ക് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ല മാതാപിതാക്കളെ തന്നതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.... ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍. "എല്ലാവര്ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു" (1 തിമോത്തിയോസ് 2/1). ഈശോ ഹേമാമ്മയിലൂടെ എന്റെ ആത്മാവില്‍ തെളിച്ച മെഴുകുതിരിനാളം ഇന്നും കത്തി നില്ക്കുന്നു. അവന്റെ സുവിശേഷം പ്രഘോഷിക്കാന്‍ ഈശോ ഒമ്പതു വര്‍ഷങ്ങളായി അനുവദിക്കുന്നു. രണ്ടുപേരും ഏകസ്ഥജീവിതം തിരഞ്ഞെടുത്തു, നസ്രായനോടുള്ള പെയ്തൊഴിയാത്ത സ്നേഹത്തില്‍... ക്രിസ്മസിനായി നമ്മെ ഒരുക്കുമ്പോള്‍ ചില വഞ്ചിയും വലയുമൊക്കെ അവനായി നമുക്കും ഉപേക്ഷിക്കാം. നമ്മുടെ ചില ഉപേക്ഷിക്കലുകള്‍ നസ്രായന് നേട്ടങ്ങളായി മാറട്ടെ. "ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും" (ഏശയ്യാ 61/7).
By: Ann Maria Christeena
Moreകുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം. പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, "സോറി.... നിങ്ങളൊരു ഡോക്ടറല്ലേ...? പിന്നെന്തിനീ സൗഖ്യം...? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല..." ഡോക്ടര്‍ വല്ലാതെയായി. "എന്റെ മാലാഖേ... പ്ലീസ്... പതുക്കെപ്പറ.... ഇങ്ങനെ പരസ്യമായി... എല്ലാരും എന്തു വിചാരിക്കും..." മാലാഖ തുടര്‍ന്നു: "രോഗത്തിന്റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്... രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക." വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3). ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. "....ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു" (2 കോറിന്തോസ് 1/4).
By: Shalom Tidings
Moreചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും. പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് 'കൊണ്ടു' എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍. എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
By: Anu
Moreവിശുദ്ധരുടെ കഥകള്‍ പറഞ്ഞാണ് അമ്മ കുഞ്ഞിനെ ഉറക്കുന്നത്. ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്നുപേരില്‍ ഇളയവളായ ജസീന്തയുടെ കഥ കുഞ്ഞിനെ ഏറെ ആകര്‍ഷിച്ചു. ആടുമേയ്ക്കാന്‍ പോകുമ്പോള്‍ അമ്മ കൊടുത്തുവിടുന്ന ഭക്ഷണം ദരിദ്രര്‍ക്കു നല്കി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധയായ കുഞ്ഞുജസീന്ത! 'മോള്‍ക്കും ഇതുപോലെ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പറ്റും. ഈശോയോടുള്ള സ്നേഹത്തെപ്രതി ഇഷ്ടപ്പെട്ട ചില ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മിഠായി കിട്ടുമ്പോള്‍ അപ്പോള്‍ത്തന്നെ കഴിക്കാതിരിക്കുക. കുഞ്ഞ് എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ഒരു ദിവസം ഭക്ഷണം കഴിച്ചു പകുതിയായപ്പോള്‍, അവള്‍ക്കു മതിയായി. അവള് പറഞ്ഞു: "അമ്മേ ഞാനും ജസീന്തയെപ്പോലെ ഭക്ഷണം ഉപേക്ഷിച്ചു പരിത്യാഗപ്രവൃത്തി ചെയ്യാന്‍ പോകുകയാണ്!" കുരുന്നിന്റെ കുരുട്ടുബുദ്ധികേട്ട് അമ്മ അന്തംവിട്ടു. "ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുന്നു" (സുഭാഷിതങ്ങള്‍ 15/31)
By: Shalom Tidings
Moreഒരു ഡോക്ടറുടെ കഴിവുകളും പരിശ്രമങ്ങളും പരാജയപ്പെട്ടിടത്ത് ദിവ്യകാരുണ്യ ഈശോ ഇറങ്ങിവന്ന നിമിഷങ്ങളിലൂടെ.... നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്റെ ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല" (യോഹന്നാന് 6/44). ശാസ്ത്രം സ്വാഭാവികലോകത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കാണുന്നതിനെ വിശദീകരിക്കാനായി സിദ്ധാന്തങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പക്ഷേ അതിനുമുമ്പുതന്നെ ഈ നിയമങ്ങള്‍ നിലനില്ക്കുന്നതെന്തുകൊണ്ടാണ്? ഈ ഭൂമിയിലെ ജീവനും സൗന്ദര്യവും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? "ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു" (ഉത്പത്തി 1/2). "ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്" (യോഹന്നാന് 6/63). ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവുമാണ് ജീവന് നല്‍കുന്നത്. ശാസ്ത്രം പറയുന്നത് എന്തെങ്കിലും സംഭവിക്കുമെന്നതിനുള്ള സാധ്യതയെക്കുറിച്ചുമാത്രമാണ്. എന്നാല്‍ ഞാന്‍ ദൈവത്തെ സ്നേഹിച്ചാല്‍ എല്ലാം എന്റെ നന്മയ്ക്കായി മാറുമെന്ന് വചനം 100 ശതമാനം സാധ്യത തരുന്നു. ജീവിതത്തില്‍ ദൈവം നിരന്തരം എന്നെ നയിക്കുന്നു എന്നതിന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്. മികച്ച റിസള്‍ട്ടിന്റെ രഹസ്യം പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ധ്യാനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് ദിവ്യകാരുണ്യ ഈശോയുമായി സ്നേഹബന്ധത്തിലേക്കെന്നെ എത്തിച്ചു. അങ്ങനെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും അത് എനിക്ക് നിരന്തരം ശക്തിയും പ്രചോദനവും നല്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ 'പ്രഭാതശീലം' ജീവിതത്തിലെ സകല മേഖലകളിലും സ്വാധീനം ചെലുത്തി. ഞാനൊരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 11-ാം ക്ലാസ് അവസാനിക്കാറായപ്പോഴാണ് മെഡിസിന് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അപ്പോഴേക്കും എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളെല്ലാം ആരംഭിച്ച്, അഡ്മിഷന് ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ഉപയോഗിച്ച് തനിയെ പഠിക്കാമെന്ന് തീരുമാനിച്ചു. ഓരോ ദിവസവും പുരോഗതി പ്രാപിക്കുന്നവിധത്തില് പരിശുദ്ധാത്മാവ് എന്നെ നയിച്ചുകൊണ്ടിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോടെ ഞാന്‍ വിജയിച്ചു! അത് ഞാനുള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ മികച്ച ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഈശോയോട് ചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ ആഴപ്പെടാന്‍ ഈ അനുഭവം കാരണമായി. പരിശീലകനായി ദിവ്യകാരുണ്യ ഈശോ തുടര്‍ന്ന് മെഡിസിന് പഠനം പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ സൂപ്പര്‍ സ്പെഷ്യലൈസേഷനും ചെയ്തു. പരിശീലനകാലത്ത് കടുത്ത തിരക്കുള്ള ഡ്യൂട്ടിയായിരുന്നു. ദിവസത്തില്‍ 12 മണിക്കൂറോളം ജോലി, മാറിവരുന്ന ഷിഫ്റ്റുകളും. എല്ലാംകൂടിയായപ്പോള്‍, പലപ്പോഴും എല്ലാം സമയത്ത് ചെയ്തുതീര്ക്കാന് കഴിയില്ല എന്ന് തോന്നി. പക്ഷേ പരിശുദ്ധ ദിവ്യകാരുണ്യം എന്റെ സാന്ത്വനമായി. ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയില്‍ ചെയ്യാനും പഠിക്കാനും ദിവ്യകാരുണ്യ ഈശോ എന്നെ പഠിപ്പിച്ചു. എം.ബി.ബി.എസ് പഠനകാലത്ത് നിര്‍ബന്ധമായിരുന്ന ഒരു വര്‍ഷത്തെ ഗ്രാമീണസേവനം, ഞാന്‍ ഓള് ഇന്ത്യ ക്വോട്ടയിലായതിനാലും പി.ജി പഠനത്തിന് അര്‍ഹത നേടിയതിനാലും എനിക്ക് ചെയ്യേണ്ടിവന്നിരുന്നില്ല. അതിനാല്‍ പരിശീലനശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മാറ്റിവയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അക്കാലത്താണ്, എന്റെ സീനിയേഴ്സ് ആയിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഡോ. പോളും ഡോ. വിജോയും ആ ഹോസ്പിറ്റലില്‍ ഒരു ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അതിന് അവര്‍ക്ക് ഒരു കാര്‍ഡിയാക് സര്‍ജനെ വേണം. എറണാകുളം സ്വദേശിയെന്ന നിലയില്‍, കാര്‍ഡിയാക് സര്‍ജറി ചെയ്യുന്ന ഒരു ഗവണ്മെന്റ് ആശുപത്രി അവിടെ ഇല്ലാത്തതുകൊണ്ട് വിഷമം നേരിട്ട പലരെയും എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. അന്ന് മറ്റ് പല ഓഫറുകളും വന്നെങ്കിലും ഇത് ജീവിതത്തിലൊരിക്കല്മാത്രം ലഭിക്കുന്ന അവസരമായി എനിക്ക് തോന്നി. ഏറെ കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തിന് നല്ലൊരു സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് ബോധ്യമായി. പിന്നീട് എന്റെ സഹപ്രവര്‍ത്തകനായ ഡോ. ജോര്‍ജും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ നല്ലൊരു ടീമായി മികച്ച രീതിയിലുള്ള ഒരു കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ഒരുക്കിക്കൊണ്ടിരിക്കുന്ന സമയം. അസാധ്യമെന്നു പറഞ്ഞത് ഒരു പ്രഭാതത്തില്‍ ഡോ. ജോര്‍ജ് എന്നെ വിളിച്ചു. തയാറാക്കിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, കൊവിഡ് സാഹചര്യംമൂലം ഗവണ്മെന്റ് കൊവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നു. ആ പത്രവാര്‍ത്ത അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞങ്ങള്‍ക്കത് വിഷമകരമായിരുന്നു. ഞങ്ങളുടെ പ്രയത്നമെല്ലാം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. ആ സമയത്ത്, എന്നെ നയിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്ത്ഥിച്ചുകൊണ്ടണ്ടിരുന്നു. സാവധാനം കൊവിഡ് സാഹചര്യങ്ങള്‍ മാറി. കൊവിഡ് ചികിത്സാര്‍ത്ഥം മാറ്റിവച്ചിരുന്ന ഓപ്പറേഷന് തിയറ്ററും ഐ.സി.യുവുമടങ്ങുന്ന ബ്ലോക്ക് തിരികെക്കിട്ടി. ഒപ്പം പ്രാര്‍ത്ഥനയുടെ ഫലവും. നാളുകളായി സാങ്കേതികതടസങ്ങളില്‍പ്പെട്ട് കിടന്നിരുന്ന വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിനുകീഴില്‍ പെട്ടെന്നുതന്നെ ശരിയായിക്കിട്ടി. കൊവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഗവണ്മെന്റിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ലഭിച്ച നല്ല പിന്തുണയോടെ ആദ്യത്തെ CABG (Coronary Artery Bypass Graft) സര്‍ജറി വിജയകരമായി അവിടെ നടത്താന്‍ സാധിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ ജോലി ഞാന്‍ സ്വീകരിച്ചത്. ഇന്ത്യയില്‍, ഇതുപോലൊരു ജില്ലാ ആശുപത്രിയില്‍ ഇപ്രകാരം ഒരു ഹൃദയശസ്ത്രക്രിയ നടത്തുന്നത് ആദ്യമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലരും അത് അസാധ്യമെന്ന് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ എല്ലാം നന്മക്കായി മാറ്റുന്ന ദൈവത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിച്ചു. ഈശോ പഠിപ്പിച്ച ചികിത്സ ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് വീട്ടില്‍വച്ച് ഗുരുതരാവസ്ഥയിലായതായി അറിഞ്ഞു. വയോധികനായ അദ്ദേഹം ജീവകാരുണ്യപവര്‍ത്തനങ്ങളില്‍ വളരെ സജീവനായിരുന്നു. തിടുക്കത്തില്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോഴേക്കും ഗുരുതരമായ ഹൃദയാഘാതത്താല്‍ അദ്ദേഹം ദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വീണുകൊ ണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഞാന്‍ കഠിനപ്രയത്നം നടത്തി. ആ സമയത്ത്, ഹൃദയചികിത്സാരംഗത്ത് മികച്ച സേവനം നല്കുന്ന ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. 15 കിലോമീറ്ററോളം ദൂരത്തുള്ള ആ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എന്റെതന്നെ കാറില്‍ വേഗം എത്തിച്ചു. പോകുംവഴി മറ്റൊരു ആശുപത്രിയില്‍നിന്ന് ഇന്‍ജക്ഷനും നല്കി. കാരണം പള്‍സ് വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍, അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇത്രയും പ്രായമായ ഒരാള്‍ക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് വിഫലമായിരിക്കുമെന്നുമാണ് മറ്റ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അദ്ദേഹം രക്ഷപ്പെടുമെന്ന് എന്റെ ഹൃദയത്തില്‍ ശക്തമായ ഒരു തോന്നല്‍. എന്തായാലും എന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ് എന്ന സംവിധാനം നല്കി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പക്ഷേ വെന്റിലേറ്ററിലായ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിത്തന്നെ തുടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കിഡ്നികള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. ദിനവും എന്റെ ജോലി ആരംഭിക്കുന്നതിനുമുമ്പും രാത്രി സര്‍ജറികള്‍ ചെയ്തുതീര്ത്തതിനുശേഷവും ഞാന്‍ അദ്ദേഹത്തിനരികില്‍ പോകുമായിരുന്നു. പതുക്കെ, ആറ് ദിവസങ്ങള്‍കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് സ്ഥിരതയിലായി. പക്ഷേ അദ്ദേഹം കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അദ്ദേഹം ജീവഛവംപോലെ കിടക്കുന്നതിനാല്‍ ഞാന്‍ അല്പം സമ്മര്‍ദ്ദത്തിലായി. വയോധികനായ ഒരു മനുഷ്യന്റെ മരണം വെറുതെ വൈകിപ്പിക്കുന്നത് ശരിയാണോ എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ചോദിക്കുകയും ചെയ്തു. ആ ഞായറാഴ്ച വെന്റിലേറ്ററില്‍നിന്ന് എടുക്കാന്‍ സാധിക്കാത്തതിനാല്‍, പിറ്റേന്ന് അദ്ദേഹത്തിന് ട്രക്കിയോസ്റ്റമി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ദൈവാലയത്തില്‍ പോയി എന്റെ എല്ലാ പരിശ്രമങ്ങളും ഞാന്‍ ദിവ്യകാരുണ്യ ഈശോയക്ക് സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, ഇങ്ങനെയുള്ള രോഗികളില്‍ കാണാറുള്ള അസാധാരണമായ അബോധാവസ്ഥക്കുള്ള ഒരു പ്രത്യേക ചികിത്സ നല്‍കണമെന്ന ഉള്‍ക്കാഴ്ച ലഭിച്ചു. പിറ്റേന്ന് ട്രക്കിയോസ്റ്റോമിക്ക് ഒരുങ്ങാന്‍ ഐ.സി.യുവില്‍ നിര്‍ദേശം നല്കിയപ്പോള് നഴ്സ് പറഞ്ഞു, രോഗി കണ്ണ് തുറന്നുവെന്ന്. മനുഷ്യന്റെ അദ്ധ്വാനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കരം യഥാര്‍ത്ഥത്തില്‍ അവിടെ ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ പുരോഗമിക്കുകയും അടുത്ത ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലെത്തി. ഈ സംഭവങ്ങളെല്ലാം അതിസ്വാഭാവികമാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം. പക്ഷേ എന്റെ കഴിവിനും പരിശ്രമത്തിനുമപ്പുറം ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകളാണിതെല്ലാം. സാധാരണഗതിയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയവയായിരുന്നില്ല ഇതൊന്നും. ഇന്നും, പല പ്രതിസന്ധികളുടെയും മുന്നില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍, പ്രശ്നങ്ങളെല്ലാം യേശുവിലേക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാനും അവിടുന്നില്‍ ശരണപ്പെടാനും ഈ അനുഭവങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.
By: Dr. Athul Abraham
Moreഏഴ് ദിവസത്തേക്കുള്ള ഡീല്‍ ആണ് ആദ്യം മിക്കുവിന് കൊടുത്തത്. ഏഴാം ദിവസം മനസിലായി മിക്കു നിസാരക്കാരനല്ലെന്ന്! വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി. പിന്നീട് മുടങ്ങാതെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം പ്രാര്‍ത്ഥിച്ചു വരുന്നു. ഒരു ദിവസം ദുബായില്‍, എന്റെ മുറിയില്‍ കിടന്നുകൊണ്ട് ഈശോയുമായി സംസാരിക്കുകയാണ്. കിടക്കുന്ന കട്ടിലിന്റെ ഒരു വശത്തു ചുമരില്‍ ചെറിയൊരു ചിത്രം ഉണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ വളരെ ചെറിയ ഒരു ചിത്രം. വര്‍ഷങ്ങളായി മാലാഖയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ മാലാഖക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ രൂക്ഷമായി. കേട്ടുകേള്‍വി അല്ലാതെ മാലാഖയുടെ പ്രകടമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ ലഭിച്ചിട്ടില്ലാത്തതാകാം കാരണം. മിഖായേല്‍ മാലാഖേ എന്നുള്ള വിളി അല്പം നീണ്ടു പോയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ മാലാഖയോടുള്ള സ്നേഹക്കൂടുതല് കൊണ്ട് പേര് അല്പം ചെറുതാക്കി മിക്കു എന്ന് മാറ്റി. ഞാന്‍ വളരെ ഹാപ്പി! പിന്നെ എന്റെ മിക്കുവിനുള്ള ആദ്യ പരീക്ഷണം. ചുവരിലെ ചിത്രത്തില്‍ നോക്കി പറഞ്ഞു, "ഏഴ് ദിവസം സമയം തരാം. ഒരു ചെറിയ രൂപം എനിക്ക് ആരെങ്കിലും വഴി കൊടുത്തയക്കണം. ഇത് സ്വര്‍ഗത്തിലും ഭൂമിയിലും ആരും അറിയണ്ട. നമ്മള് തമ്മിലുള്ള ഡീല്‍ ആണ്." കേട്ടുകഴിഞ്ഞപ്പോള്‍ മാലാഖക്ക് എന്ത് തോന്നിക്കാണും എന്ന് അറിയില്ല. "മിക്കു ടെന്‍ഷന്‍ ആവണ്ട" എന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു ഞാന്‍ എന്റെ പതിവ് ജീവിതത്തിലേക്ക് മാറി. ദിവസങ്ങള്‍ക്കകം മനസിലായി, മിഖായേല്‍ മാലാഖ നിസ്സാരക്കാരനല്ല. ഏഴാം ദിവസം രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ എന്റെ സുഹൃത്ത് കാറില്‍ വച്ച് ഒരു സമ്മാനം തന്നു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചെറിയൊരു രൂപം. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ, ഹൃദയത്തിലെ സ്നേഹം അടക്കാന്‍ കഴിയാതെ, എന്റെ മിക്കുവിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം ഏഴു തവണ രാവിലെ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. അല്പദൂരം മുന്‍പോട്ടു പോയപ്പോള്‍ കാറിന്റെ ഫ്രണ്ട് ഗ്ലാസിന് മുന്പില് വിശുദ്ധ മിഖായേല്‍ മാലാഖ ഞങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നത് ദര്‍ശനത്തില്‍ കണ്ടു. വാഹനം ഓടിച്ചിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. നമ്മുടെ കാറിനു മുന്നില്‍ വിശുദ്ധ മിഖായേല്‍ മാലാഖ സഞ്ചരിക്കുന്നു. പറഞ്ഞുതീരും മുന്‍പ് റോഡിന്റെ ഒരു വശത്ത് വളവില്‍നിന്ന് റോങ്ങ് സൈഡ് ആയി ഒരു കാര്‍ കയറി വന്നു. തലനാരിഴക്ക് ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അല്പം നിമിഷങ്ങള്‍ എടുത്തു ഞങ്ങള്‍ ആ ഞെട്ടലില്‍നിന്ന് മുക്തരാവാന്‍. അന്ന് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത് മിഖായേല്‍ മാലാഖയെ കൂട്ടുകാരനായി തന്നതിലുള്ള നന്ദിസൂചകമായിട്ടായിരുന്നു. പിന്നീടൊരിക്കല്‍ എന്റെ അടുത്ത സുഹൃത്ത് ഒരു പ്രാര്‍ത്ഥന നിയോഗവുമായി എന്നെ സമീപിച്ചു. അവള്‍ക്ക് ഒരു മകള്‍ ഉണ്ട്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി അവള് ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവിന് മറ്റൊരു കുഞ്ഞിനെ വേണമെന്ന് ഇപ്പോള്‍ താല്പര്യമില്ല. എത്രയൊക്കെ പറഞ്ഞിട്ടും ഭര്‍ത്താവിന്റെ തീരുമാനത്തില്‍ മാറ്റമില്ല. അവളുടെ കണ്ണുനീര് എന്റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. വിശുദ്ധ മിഖായേലിനോടുള്ള എന്റെ ഇഷ്ടം അറിയാവുന്നതുകൊണ്ടോ എന്തോ അവള് ഇങ്ങനെ പറഞ്ഞു."ചേച്ചി പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു ആണ്‍കുഞ്ഞിനെ തരാന്‍. ആണ്കുഞ്ഞാണെങ്കില് ഞാന്‍ അവന് മൈക്കിള്‍ എന്ന് പേരിടും. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്." അവളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. മിക്കുവിന്റെ അടുത്തേക്ക് ഞാന്‍ പോയി."മിക്കു, ഇത് അല്പം കോംപ്ലിക്കേറ്റഡ് ആണല്ലോ. ഭര്‍ത്താവ് സമ്മതിക്കാതെ ഇതെങ്ങനെ സംഭവിക്കും!" എന്തായാലും ഞാനും അവളും വിശുദ്ധ മിഖായേലിന്റെ മാധ്യസ്ഥ്യം തേടി കഠിനപ്രാര്‍ത്ഥനയാണ്... ആ മാസം ഒടുവില്‍ ഒരു പ്രെഗ്നന്‍സി റിപ്പോര്‍ട്ട് എന്റെ വാട്സാപ്പില്‍ ലഭിച്ചു. അവള് ഗര്‍ഭിണി ആയിരിക്കുന്നു! പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അവളുടെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, "ചേച്ചി, ഒരു കാരണവശാലും ഇത് സംഭവിക്കേണ്ടതല്ല. കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ദൈവത്തിന്റെ കളിയാണ്." ഞാന്‍ മിക്കുവിനെ നോക്കി പുഞ്ചിരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. അവന് മൈക്കിള്‍ എന്ന് പേരിട്ടു. നമ്മുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുമ്പോള്‍, ആരും സഹായിക്കാന്‍ ഇല്ലെന്നു തോന്നുമ്പോള്‍, സ്വര്‍ഗത്തിന്റെ സഹായകരെ വിളിക്കണം. ഈശോ നമുക്കുവേണ്ടിയാണ് അവരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും ജീവിതം ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ഇവരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആവണം. കാവല്‍മാലാഖയുടെയും വിശുദ്ധ സൈന്യങ്ങളുടെയും സംരക്ഷണം നമ്മെ പൊതിഞ്ഞു പിടിക്കട്ടെ. ദൈവികസംരക്ഷണത്തിന്റെ കോട്ട കെട്ടി അവര്‍ നമ്മെ സകല തിന്മകളില് നിന്നും കാത്തുകൊള്ളും. കര്‍ത്താവിന്റെ ദൂതന് ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 34/7). രാവിലെ ഉറക്കം ഉണരുമ്പോള്‍ ബെഡ്ഡില്‍ ഇരുന്നുകൊണ്ടുതന്നെ 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന- ഇത്രയും പ്രാര്‍ത്ഥിച്ച് വിശുദ്ധ കുരിശിന്റെ മുദ്ര ഇട്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്നും എന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിത്. നമ്മുടെ ജീവിതവും ദൈവികസംരക്ഷണത്തിലേക്ക് വിട്ടുകൊടുക്കാം. "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും" (സങ്കീര്‍ത്തനങ്ങള്‍ 91/11-12)
By: Ann Maria Christeena
Moreഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ ധരിക്കും. സ്കൂള്‍സമയം കഴിയുമ്പോള്‍ പിന്നെയും ഷൂ ഊരിപ്പിടിച്ച് വീട്ടിലേക്ക് നടക്കും. ഷൂ തേഞ്ഞുപോയാല്‍ മറ്റൊന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിശപ്പകറ്റാന്‍ ഭക്ഷണവും ആ ബാലന് എപ്പോഴും ഉണ്ടാകില്ല. സഹപാഠികളാണ് ഭക്ഷണം പങ്കുവച്ചുകൊടുത്തിരുന്നത്. ആ ബാലന് പഠിച്ചുവളര്‍ന്നു, വൈദികനായി, മെത്രാനായി, കര്‍ദിനാളായി, മാര്‍പ്പാപ്പയായി. അദ്ദേഹമാണ് വിശുദ്ധ പത്താം പീയൂസ്. ദാരിദ്ര്യവും വിശുദ്ധിയും തമ്മില്‍ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു അതിസ്വാഭാവിക ബന്ധമുണ്ട്. അവ പരസ്പരം പരിപോഷിപ്പിക്കുന്നു. ദാരിദ്ര്യം വിശുദ്ധിയെയും വിശുദ്ധി ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്നു.
By: Shalom Tidings
Moreഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു... അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി... മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു... അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു. പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്റെയും ജാഡ്വിക ക്ലിംസകിന്റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്റെ. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര് പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: "ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു. ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല. നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള് കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു. കുഞ്ഞിന് ജീവന് ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി. മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. "അവര്‍ക്കു വീഞ്ഞില്ല," എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന് 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു. ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.
By: Ancimol Joseph
Moreഎന്റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ "മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്" (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്റെ ഫലമായി, നടക്കില്ല എന്ന് എല്ലാവരും പറഞ്ഞ ട്രാന്‍സ്ഫര്‍ 2020 മാര്‍ച്ചില്‍ നല്കി മകളെ ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.
By: Lisy Roy
More"നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. വെറുപ്പും അമര്‍ഷവും മുന്‍വിധികളും നിങ്ങളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതാകട്ടെ. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവരുടെമേല്‍ ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുക. ആഴ്ചയില്‍ രണ്ടുദിവസം റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ഉപവസിക്കുക. രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കണം. വിശുദ്ധ കുര്‍ബാനയും ജപമാലയും ഓരോ ദിവസവും ഉണ്ടാകണം. അങ്ങനെ എല്ലാംകൂടി മൂന്നുമണിക്കൂര്‍ എങ്കിലും ദൈവസന്നിധിയില്‍ ദിവസവും ചെലവഴിക്കണം. ദിവസങ്ങളുടെ ഇടവേളകളില്‍ ചില നിമിഷങ്ങളെ പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കുക.... ഈ ലോകത്തിന്റെ കാര്യങ്ങളെക്കുറിച്ച് അമിതമായി ഭാരപ്പെടാതെ, അവയെല്ലാം പ്രാര്‍ത്ഥനയിലൂടെ സ്വര്ഗീയപിതാവിനെ ഭരമേല്പിക്കുക. നമ്മുടെ കാര്യങ്ങളെക്കുറിച്ചുള്ള ആകുലത ആന്തരികസ്വസ്ഥത നഷ്ടപ്പെടുത്തുന്നതിനാല്‍, നന്നായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയാതാകും."
By: Shalom Tidings
Moreതികച്ചും അപ്രതീക്ഷിതമായി പന്ത്രണ്ടാം വയസിലുണ്ടായ ദൈവാനുഭവവും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളും. "റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!" കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില് മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു. വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ 'വിഗ്രഹം' ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ 'അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല' എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, "ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്." വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, "പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല." എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന് കമിഴ്ന്നുകിടക്കുന്നു... പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു. പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്ക്കുന്നു. അപ്പോള്‍ അയാള്‍ 'ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്' എന്ന് അവളോട് പറയുന്നു.... ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്. ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, "കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു.... എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു" എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. എന്റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി. പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു. അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല. പകരം അതിന്റേതായ ശാരീരികപ്രശ്നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു. നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് 'സ്വര്‍ണപ്രശ്നം' എന്ന പ്രത്യേക ജ്യോതിഷപ്രശ്നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം 'കുരിശിന്റെ വഴി അനുഭവങ്ങളി'ലൂടെയാണ് കടന്നുപോയത്. പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി. പനയ്ക്കലച്ചന് ധ്യാനം നയിക്കുന്ന സമയം. 'നാരായണന് സ്റ്റേജില്‍ കയറിവരാന്‍' പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്മാര് കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്നേഹിച്ച നാരായണന് സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന് വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് 'നിന്റെ കര്‍ത്താവിനെക്കുറിച്ച് പറയുക' എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം. എന്റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്. ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ... ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്റെ ജീവിതത്തിന്റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.
By: Narayanan Paul
Moreരോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന് ലേഖകനുള്ള സമ്മാനം കൈമാറിയത്. വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന് സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി. അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, "സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?" മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ "ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും" എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന് ദൈവത്തിന്റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു. അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്റെ തമ്പുരാന് തന്നു. ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ. പൂജാമുറിയിലെ ശാലോം ടൈംസ് ഒരിക്കല്‍ എന്റെ അക്രൈസ്തവനായ ഒരു സഹപ്രവര്ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു "എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്." സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്കി അനുഗ്രഹിച്ചു. ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി. അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു. ട്രാന്‍സ്ഫറിലെ അത്ഭുതം ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്റെ വിചാരം. "എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും." ഇങ്ങനെയൊരു കമന്റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു. പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, "മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക." ചോദിച്ച് വാങ്ങിക്കുന്നവര്‍ വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള് അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന് തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്റെ നാഥന് ഒരായിരം നന്ദി. "ഉണര്‍ന്ന് പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാര് നിന്റെ ഉദയശോഭയിലേക്കും വരും" (ഏശയ്യാ 60/1-3). ډ
By: Thomas P M
More