- Latest articles

വിശുദ്ധ അമ്മത്രേസ്യായുടെ അനുഭവം. മഠത്തിലുണ്ടായിരുന്ന ഒരു സിസ്റ്റര്‍ മരിച്ചപ്പോള്‍ പെട്ടെന്നുതന്നെ സ്വര്‍ഗപ്രവേശനം നേടിയതായി അമ്മത്രേസ്യായ്ക്ക് ദര്‍ശനത്തില്‍ വെളിപ്പെട്ടു. അതിന് കാരണമെന്താണെന്ന് ദിവ്യനാഥനോട് ചോദിച്ച വിശുദ്ധയോട് അവിടുന്ന് വെളിപ്പെടുത്തി, ‘ആ സിസ്റ്റര്‍ ജീവിച്ചിരുന്നപ്പോള്‍ സാധ്യമായ എല്ലാ ദണ്ഡവിമോചനങ്ങളും പ്രാപിച്ചിരുന്നു. അതിനാല്‍ത്തന്നെ സ്വര്‍ഗപ്രവേശനം എളുപ്പമായി.’
ആര്‍ക്കൊക്കെ ദണ്ഡവിമോചനം നേടാം
വിശ്വാസികളായ എല്ലാവര്‍ക്കും തനിക്കുവേണ്ടിത്തന്നെയോ മരണമടഞ്ഞ വിശ്വാസികള്‍ക്കായോ ദണ്ഡവിമോചനം കാഴ്ചവയ്ക്കാം.
ദണ്ഡവിമോചനം എന്നാല്‍ എന്ത്?
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നു: കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ കാലികശിക്ഷയില്‍നിന്ന് ദൈവതിരുമുമ്പാകെയുള്ള ഇളവുചെയ്യലാണ് ദണ്ഡവിമോചനം. തികച്ചും ലളിതമായി പറഞ്ഞാല്‍, പശ്ചാത്തപിച്ച് ഏറ്റുപറഞ്ഞ പാപങ്ങള്‍ ദൈവസന്നിധിയില്‍ ക്ഷമിക്കപ്പെട്ടു എങ്കിലും അവയ്ക്ക് പരിഹാരം ചെയ്തുകൊണ്ട് നമ്മുടെ ശുദ്ധീകരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ജീവിതത്തില്‍ സ്വാഭാവികമായി വന്നുചേരുന്ന ക്ലേശങ്ങള്‍ ഏറ്റെടുത്തുകൊണ്ടും ബോധപൂര്‍വം പരിത്യാഗപ്രവൃത്തികള്‍ ചെയ്തുകൊണ്ടും ഭൂമിയിലായിരിക്കേതന്നെ ഈ ശുദ്ധീകരണം നമുക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും. അങ്ങനെ പൂര്‍ത്തിയാക്കാത്ത പക്ഷം മരണശേഷം കാലികശിക്ഷ പൂര്‍ത്തിയാക്കി പൂര്‍ണമായ ശുദ്ധീകരണം പ്രാപിച്ചുമാത്രമേ സ്വര്‍ഗപ്രാപ്തി നേടാനാവുകയുള്ളൂ.
അതിനുവേണ്ടിയുള്ളതാണ് ശുദ്ധീകരണസ്ഥലം. എന്നാല്‍ ദണ്ഡവിമോചനങ്ങളിലൂടെ പാപത്തിന്‍റെ ഈ കാലികശിക്ഷയില്‍നിന്ന് ഇളവ് നേടാം. നിര്‍ദിഷ്ടമായ ചില വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് അതിനുതക്ക മനോഭാവമുള്ള ക്രിസ്തീയവിശ്വാസി അത് നേടിയെടുക്കുന്നു. വീണ്ടെടുപ്പിന്‍റെ ശുശ്രൂഷക എന്ന നിലയില്‍ ക്രിസ്തുവിന്‍റെയും വിശുദ്ധരുടെയും പരിഹാരകര്‍മങ്ങളുടെ നിക്ഷേപത്തെ അധികാരത്തോടെ വിതരണം ചെയ്യുകയും വിനിയോഗിക്കുകയും ചെയ്യുന്ന സഭയുടെ പ്രവൃത്തിയിലൂടെയാണ് വിശ്വാസി ദണ്ഡവിമോചനം പ്രാപിക്കുന്നത്.
ദണ്ഡവിമോചനം രണ്ടുതരം
പൂര്‍ണദണ്ഡവിമോചനം- പാപത്തില്‍നിന്നുളവായ എല്ലാ കാലികശിക്ഷയില്‍നിന്നും ഇളവ്.
ഭാഗികദണ്ഡവിമോചനം-പാപഫലമായ കാലികശിക്ഷയില്‍നിന്ന് ഭാഗികമായ ഇളവ്.
ഒരു ദണ്ഡവിമോചനത്തിനുള്ള പൊതുവ്യവസ്ഥകള്‍
- എല്ലാത്തരം പാപങ്ങളും വെറുത്തുപേക്ഷിച്ച് വരപ്രസാദാവസ്ഥയിലായിരിക്കുക.
- നല്ല കുമ്പസാരം നടത്തുക
- ദിവ്യകാരുണ്യസ്വീകരണം നടത്തുക
- പാപ്പയുടെ നിയോഗാര്‍ത്ഥം പ്രാര്‍ത്ഥിക്കുക
- (1 സ്വര്‍ഗ. 1 നന്മ. 1 ത്രിത്വസ്തുതി)
പൂര്‍ണദണ്ഡവിമോചനത്തിന് ഏതാനും വഴികള്‍
- അരമണിക്കൂറോ അതില്‍ക്കൂടുതലോ സമയം വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ നടത്തുന്ന ആരാധന
- സമൂഹത്തോടൊപ്പം ഭക്തിപൂര്‍വമായ ജപമാലയര്‍പ്പണം
- കുരിശിന്‍റെ വഴി
- കരുണയുടെ ജപമാല
- അരമണിക്കൂറോ അതിലധികമോ നേരമുള്ള വചനവായന
- കാരുണ്യപ്രവൃത്തികള്‍
- ദുഃഖവെള്ളിയാഴ്ചയിലെ കുരിശുചുംബനം
- തിരുഹൃദയതിരുനാള്‍ദിനത്തിലെ പരസ്യമായ തിരുഹൃദയസമര്‍പ്പണം
- റോമിനും ലോകത്തിനുംവേണ്ടിയുള്ള പാപ്പയുടെ അപ്പോസ്‌തോലിക ആശീര്‍വാദമായ ഉര്‍ബി എത് ഓര്‍ബി നേരിട്ടോ മാധ്യമങ്ങള്‍വഴിയോ സ്വീകരിക്കല്‍. ഇത് ക്രിസ്മസിനും ഈസ്റ്ററിനും ലഭ്യമാണ്.
- മൂന്ന് ദിവസമെങ്കിലും നീളുന്ന വാര്‍ഷികധ്യാനം
ഭാഗികദണ്ഡവിമോചനത്തിന്…
- ദിവ്യകാരുണ്യസന്ദര്‍ശനം
- ദിവ്യകാരുണ്യസ്വീകരണശേഷം ‘മിശിഹായുടെ ദിവ്യാത്മാവേ’ പ്രാര്‍ത്ഥന അര്‍പ്പിക്കല്‍
- ഭക്തിയോടെയുള്ള കുരിശടയാളം വരയ്ക്കല്‍
- വിശ്വാസപ്രമാണം ചൊല്ലല്‍
- ജ്ഞാനസ്‌നാനവ്രതനവീകരണം
- ലുത്തിനിയ അര്‍പ്പണം
- മാസധ്യാനം
- ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ’ പ്രാര്‍ത്ഥന ചൊല്ലല്‍
- മറിയത്തിന്‍റെ സ്‌തോത്രഗീത ആലാപനം
- മൂന്നുനേരവുമുള്ള ത്രിസന്ധ്യാജപാര്‍പ്പണം
- വിശുദ്ധ പത്രോസിന്‍റെയും പൗലോസിന്‍റെയും തിരുനാള്‍ദിനം
- നൊവേനകളുടെ അര്‍പ്പണം
പൂര്‍ണദണ്ഡവിമോചനത്തിന് ഏതാനും പ്രത്യേകദിനങ്ങള്‍
- ഇടവകമധ്യസ്ഥന്‍റെ തിരുനാള്‍ദിനം
- പോര്‍സ്യുങ്കളാ ദിനം- ഓഗസ്റ്റ് 2
- നവംബര്‍ 1-8: സെമിത്തേരി സന്ദര്‍ശനം നടത്തി മരിച്ചവര്‍ക്കായി പ്രാര്‍ത്ഥിക്കുക
- ദൈവാലയം സന്ദര്‍ശിച്ച് .സ്വര്‍ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം എന്നിവ ചൊല്ലുക.
- ആദ്യകുര്‍ബാനസ്വീകരണദിനം
ജൂബിലി 2025-ല്‍
ഈ ജൂബിലിവര്‍ഷത്തില്‍ റോമിലെ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്ക ഉള്‍പ്പെടെ നാല് പ്രധാനബസിലിക്കകളിലേക്കോ റോമിലെ മറ്റ് പ്രധാന ദൈവാലയങ്ങളിലേക്കോ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് ഭാഗിക ദണ്ഡവിമോചനം പ്രാപിക്കാം. കൂടാതെ, തടവുകാരെ സന്ദര്‍ശിക്കുകപോലുള്ള കരുണയുടെ പ്രവൃത്തികള്‍വഴിയും സോഷ്യല്‍ മീഡിയ ഉപവാസം തുടങ്ങിയ ‘ന്യൂജെന്‍’ പരിഹാരപ്രവൃത്തികള്‍വഴിയും ഈ ജൂബിലിവര്‍ഷത്തില്‍ ദണ്ഡവിമോചനം നേടാം. ദിവസത്തില്‍ രണ്ട് തവണ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ അവസരമുണ്ടായാല്‍ മറ്റ് വ്യവസ്ഥകളുംകൂടി നിറവേറ്റിക്കൊണ്ട് ഒരു ദിവസംതന്നെ രണ്ട് ദണ്ഡവിമോചനങ്ങള്‍ നേടാമെന്ന പ്രത്യേകതയും ഈ ജൂബിലിക്ക് ഉണ്ട്. രണ്ടാമത്തേത് ശുദ്ധീകരണാത്മാക്കള്‍ക്കുള്ള ദണ്ഡവിമോചനമായിരിക്കും എന്നതാണ് കൂടുതല്‍ ശ്രദ്ധേയം.
'
കര്‍ത്താവായ ഈശോയേ, മനുഷ്യരെ പിടിക്കുന്നവരാക്കാന്‍ ആദ്യ ശിഷ്യരെ അങ്ങ് വിളിച്ചതുപോലെ, ‘എന്നെ അനുഗമിക്കൂ..’ എന്ന അങ്ങയുടെ മാധുര്യമേറിയ ക്ഷണം വീണ്ടും മുഴങ്ങട്ടെ. വിശുദ്ധരായ വൈദികരെയും സമര്‍പ്പിതരെയും തിരുസഭയ്ക്ക് നല്കണമേ. അതിനുവേണ്ടിയുള്ള അങ്ങയുടെ ക്ഷണത്തിന് ഉടന്‍ പ്രത്യുത്തരമേകാന്‍ യുവതീയുവാക്കള്‍ക്ക് കൃപയേകിയാലും. ഞങ്ങളുടെ കുടുംബങ്ങളെ വിശുദ്ധമായ ദൈവവിളികളാല്‍ സമ്പന്നമാക്കണമേ.
അങ്ങയുടെ വിളഭൂമികളിലേക്ക് ആത്മാക്കളുടെ രക്ഷയ്ക്കായി സുവിശേഷതീക്ഷ് ണതയുള്ള വൈദികരെയും സന്യസ്തരെയും അയയ്ക്കണമേ.. ലോകാന്ത്യത്തോളവും ദിനവും പരിശുദ്ധ കൂദാശകള്‍ പരികര്‍മം ചെയ്യുന്നതിന് ഭക്തരായ പുരോഹിതരെയും ആത്മീയ പരിപോഷണത്തിന് സമര്‍പ്പിതരെയും എക്കാലവും സഭയ്ക്ക്
പ്രദാനം ചെയ്യണമേ. വൈദികരുടെയും സന്യസ്തരുടെയും അഭാവത്താല്‍, വിശുദ്ധ കൂദാശകള്‍ സ്വീകരിക്കാതെയോ ആത്മീയസഹായം ലഭ്യമാകാതെയോ ഒരാത്മാവുപോലും നഷ്ടമാകാന്‍ അനുവദിക്കരുതേ.
ദൈവിക രക്ഷാ പദ്ധതിയില്‍ സഹകരിക്കാന്‍ നമ്മെ വിളിക്കുന്ന കര്‍ത്താവിനോട് ‘അതെ’ എന്ന് പറയാന്‍ എല്ലാ ദൈവവിളിയുടെയും മാതൃകയും സഭയുടെ മാതാവുമായ പരിശുദ്ധ കന്യാമറിയം നമ്മെ സഹായിക്കട്ടെ, ആമേന്‍

പരിചിതനായ ഒരു ധനാഡ്യന്‍റെ ജീവിതം ഓര്‍ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്‍പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമായിരുന്നു. ചികിത്സയ്ക്കായോ സമാനമായ ആവശ്യങ്ങള്‍ക്കായോ അനേകം സാധാരണക്കാര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തും. പക്ഷേ പ്രതാപപൂര്‍ണമായ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. താഴെയും മുകളിലുമായി നാലു പാളികളുള്ള മുന്‍വാതിലിന്‍റെ, മുകളിലെ രണ്ട് വാതില്‍പ്പാളികള്‍ തുറന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രതിവിധി നിര്‍ദേശിച്ച് പറഞ്ഞുവിടും.
പരിചിതനായ ഒരു ധനാഡ്യന്‍റെ ജീവിതം ഓര്‍ക്കുകയാണ്. അല്പസ്വല്പം വൈദ്യചികിത്സയും വശമുണ്ടായിരുന്നു അദ്ദേഹത്തിന്. അവരുടെ ഉള്‍പ്രദേശത്ത് അത് വലിയൊരു അനുഗ്രഹവുമായിരുന്നു. ചികിത്സയ്ക്കായോ സമാനമായ ആവശ്യങ്ങള്‍ക്കായോ അനേകം സാധാരണക്കാര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തും. പക്ഷേ പ്രതാപപൂര്‍ണമായ വീടിനകത്തേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. താഴെയും മുകളിലുമായി നാലു പാളികളുള്ള മുന്‍വാതിലിന്‍റെ, മുകളിലെ രണ്ട് വാതില്‍പ്പാളികള്‍ തുറന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് പ്രതിവിധി നിര്‍ദേശിച്ച് പറഞ്ഞുവിടും.
'
എന്‍റെ അപ്പന്‍റെ പേര് ഔസോ എന്നാണ്, യൗസേപ്പിതാവിന്‍റെ പേരിന്‍റെ ഒരു വകഭേദം. അമ്മയുടെ പേരാകട്ടെ മേരി എന്നും. ഞങ്ങളുടെ നാട്ടില്‍ പരമ്പരാഗതമായി ഒരു രീതിയുണ്ട്, യൗസേപ്പിതാവിന്‍റെയും മറിയത്തിന്‍റെയും പേരുള്ള ദമ്പതികളെയും അവരുടെ ഒരു ആണ്‍കുട്ടിയെയും ചേര്‍ത്ത് തിരുക്കുടുംബമായി സങ്കല്പിച്ച് ഭവനങ്ങളില്‍ വിരുന്ന് നല്കും. ഏഴുമക്കളില്‍ അഞ്ചാമനായ എന്നെ ഉണ്ണീശോയുടെ സ്ഥാനത്ത് കണ്ട് ഞങ്ങളെ വിളിക്കുന്ന വീടുകളിലേക്ക് പോകുമായിരുന്നു.
തിരുക്കുടുംബവിരുന്നിനിടെ ആതിഥേയര്‍ പതിവായി എന്നോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ”ആരാകാനാണ് ആഗ്രഹം?”
ഞാന്‍ പറയും, ”എനിക്കൊരു അച്ചനാകണം!”
ആ കാലം അങ്ങനെ കടന്നുപോയി. പക്ഷേ വളര്‍ന്നുവരുംതോറും വൈദികനാകണമെന്ന എന്‍റെ ആഗ്രഹം കുറഞ്ഞുവന്നുകൊണ്ടിരുന്നു.
ഇതിനിടെ ഞാന്‍ ആദ്യതവണ പത്താം ക്ലാസില്‍ തോറ്റു, വീണ്ടും പരീക്ഷ എഴുതിയാണ് ജയിച്ചത്. തുടര്‍ന്ന് ഡിഗ്രിവരെ പഠിച്ചു. ഡിഗ്രി വിജയിച്ചെങ്കിലും പിന്നെ എന്ത് എന്ന് എനിക്കറിയില്ലായിരുന്നു. അങ്ങനെ എന്‍റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവിന്‍റെ ജോലിക്കാര്‍ക്കൊപ്പം ഇലക്ട്രീഷ്യനായി പോകാന്‍ തുടങ്ങി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അവിടുത്തെ ജോലി ഇല്ലാതെയായി.
‘കുതിര’സംഭവം
പിന്നീട് പെയിന്റിങ്ങ് തൊഴിലാളിയായ അപ്പന്‍റെകൂടെ ജോലിക്ക് പോകാന്‍ തുടങ്ങി. പക്ഷേ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ അപ്പനും ജോലി ഇല്ലാതെയായി. തുടര്‍ന്ന് അപ്പന്‍റെ സുഹൃത്തിന്‍റെകൂടെ ഞാന്‍ അതേ ജോലിക്ക് പോകാന്‍ തുടങ്ങി. ഒരു ഇരുനിലവീടിന്‍റെ പെയിന്റിങ്ങ് ജോലി ലഭിച്ച സമയം. ഉയരം ലഭിക്കാന്‍വേണ്ടി കയറിനില്‍ക്കുന്ന ‘കുതിര’ എന്ന ഉപകരണം രണ്ടാം നിലയില്‍നിന്ന് താഴെ ഇറക്കാന്‍ ചെന്ന ഞാന്‍ നിര്‍ഭാഗ്യവശാല്‍ നിലതെറ്റി നേരെ താഴേക്ക്…!
ഒരു കിണറിന്‍റെ വക്കിലേക്കാണ് വീണത്. അപ്പോള്‍ത്തന്നെ എനിക്ക് ബോധക്ഷയം ഉണ്ടായി. ഉടനെ എല്ലാവരും ചേര്‍ന്ന് എന്നെ ആശുപത്രിയില്‍ എത്തിച്ചു. പക്ഷേ വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. കിണറിലേക്ക് വീഴാതിരുന്നതിനാല്‍മാത്രം ജീവന്‍ നഷ്ടമാകാതെ രക്ഷപ്പെട്ടു. വാസ്തവത്തില്‍ അതിലൂടെയെല്ലാം ദൈവം എന്നോട് സംസാരിക്കുകയായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നു. വൈകാതെ ആശുപത്രിയില്‍നിന്ന് തിരികെ വീട്ടില്‍ വന്നെങ്കിലും അതോടെ ആ ജോലിയും നഷ്ടമായി.
യൂദാശ്ലീഹായെ വിളിച്ചപ്പോള്‍…
ആ ദിവസങ്ങളിലാണ് പത്രത്തില്‍, അസാധ്യകാര്യങ്ങളുടെ പ്രത്യേകമധ്യസ്ഥനായ വിശുദ്ധ യൂദാ ശ്ലീഹായുടെ നൊവേന ശ്രദ്ധിക്കുന്നത്. ഞാന്‍ അത് ചൊല്ലാന്‍ തുടങ്ങി. ”മിശിഹായുടെ സ്‌നേഹിതനും വിശ്വസ്ത ദാസനുമായ വിശുദ്ധ യൂദാശ്ലീഹായേ…”
എട്ടാം ദിവസം ഞാന്‍ വീടിന്‍റെ മുമ്പിലിരുന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരനായ ജോസഫ് വന്ന് എന്നോടു പറഞ്ഞു, വികാരിയച്ചനായ ഫാ. മൈക്കിള്‍ തലക്കെട്ടില്‍ വിളിക്കുന്നുണ്ടെന്ന്. എനിക്ക് അച്ചനാകാന്‍ ആഗ്രഹമുണ്ടെന്ന് അറിയാമായിരുന്ന ജോസഫ് പറഞ്ഞ് അക്കാര്യം അറിഞ്ഞാണ് അദ്ദേഹം എന്നെ വിളിപ്പിച്ചത്. എനിക്ക് ദൈവവിളിയുണ്ടെന്ന് മുമ്പേ അറിയാമായിരുന്നു എന്ന് പറഞ്ഞ് എന്നെ പള്ളിമേടയിലേക്ക് സ്വാഗതം ചെയ്ത അച്ചന്‍ എന്നെ പിറ്റേന്നുതന്നെ, അയിരൂരിലുള്ള കര്‍മലീത്താ ആശ്രമത്തിലേക്ക് അയച്ചു. ഇപ്പോള്‍ നിത്യതയിലായിരിക്കുന്ന അച്ചനെ നന്ദിയോടെ ഓര്‍ക്കുന്നു.
ആ സമയത്ത് അന്നത്തെ സഭാമേധാവിയായ ഫാ. ആന്‍ഡ്രൂസ് ആശുപത്രിയില്‍ ആയിരുന്നു. പിറ്റേ ദിവസം ജര്‍മനിക്ക് പോകാനൊരുങ്ങുന്ന ഫാ. ജയരാജിനെയാണ് ഞാന്‍ കണ്ടത്. അദ്ദേഹം പറഞ്ഞതുപ്രകാരം സഭാധികാരിക്ക് ഒരു കത്ത് എഴുതിക്കൊടുത്തിട്ട് ഞാന്‍ മടങ്ങി. തിരികെയെത്തി അക്കാര്യം ഫാ. മൈക്കിളിനെ അറിയിച്ചപ്പോള്‍ അദ്ദേഹം എന്നെ പിറ്റേദിവസവും അങ്ങോട്ട് അയച്ചു. വീണ്ടും ചെന്നപ്പോള്‍ അവിടെയുള്ളവര്‍ എന്നെ ഒരു വാനില്‍ കയറ്റി സഭാധികാരിയായ ഫാ. ആന്‍ഡ്രൂസ് കിടക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി.
‘എന്തിനാ വൈകിക്കുന്നേ?’
ആന്‍ഡ്രൂസച്ചന്‍ എന്നെ കണ്ടപ്പോള്‍ പറഞ്ഞു, ”മോന്‍ ഇനി എന്തിനാ വൈകിക്കുന്നേ? അടുത്ത ആഴ്ച ഒരു വണ്ടി കൊട്ടാരക്കര പോകുന്നുണ്ട്!”
അദ്ദേഹം പറഞ്ഞത് മറ്റൊന്നുമല്ല, കൊട്ടാരക്കരയിലെ പെരുങ്കുളത്തുള്ള കര്‍മലീത്താസഭയുടെ ഭവനത്തില്‍ സന്യാസാര്‍ത്ഥിയായി ചേര്‍ന്നുകൊള്ളുക!
പിറ്റേ ആഴ്ചതന്നെ അപ്പനും ചേട്ടനും ചേര്‍ന്ന് എന്നെ കൊട്ടാരക്കരയില്‍ കൊണ്ടുവിട്ടു. അങ്ങനെ വൈദികപരിശീലനം ആരംഭിച്ചു. ”മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പ് ഞാന്‍ നിന്നെ അറിഞ്ഞു. ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. ജനതകള്‍ക്ക് പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു” (ജറെമിയ 1/5) എന്ന വചനം എന്‍റെ ദൈവവിളിയിലും എത്രയോ സത്യം! വൈദികാര്‍ത്ഥിയായി ചേര്‍ന്ന് പതിനൊന്നാം വര്‍ഷം, 2002 ഡിസംബര്‍ 14-ന്, വൈദികപട്ടം സ്വീകരിച്ചു. വിശുദ്ധ കുരിശിന്‍റെ യോഹന്നാന്‍റെ തിരുനാള്‍ദിവസമായ അന്ന് തിരുവനന്തപുരം വിഴിഞ്ഞത്തുവച്ചായിരുന്നു പന്ത്രണ്ട് പേരില്‍ ഒരാളായി എന്‍റെ വൈദികാഭിഷേകം.
വൈദികപഠനം വേറെ ലെവല്‍
പഠനകാലത്ത് വളരെയധികം ക്ലേശങ്ങളിലൂടെ കടന്നുപോയെങ്കിലും, ജ്ഞാനം നല്കി കര്‍ത്താവ് എന്നെ സമൃദ്ധമായി അനുഗ്രഹിച്ചു. പത്താം ക്ലാസില്‍ ആദ്യതവണ തോറ്റ്, പിന്നീട് വളരെ കഷ്ടിച്ച് ഡിഗ്രിവരെ എത്തിയ ഞാന്‍ വൈദികാര്‍ത്ഥിയായതുമുതല്‍ പഠനത്തില്‍ ഉയരാന്‍ തുടങ്ങി. ഇംഗ്ലീഷില്‍ എന്നെ ഒന്നാം സ്ഥാനത്തേക്ക് ദൈവം ഉയര്‍ത്തി. പിന്നീട് മലയാളത്തില്‍ മാസ്റ്റര്‍ ഡിഗ്രി എടുത്തു. അതിനും ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചു. എല്ലാ മേഖലകളിലും കര്‍ത്താവ് എന്നെ ഉയര്‍ത്തിക്കൊണ്ടുവരുന്ന അനുഭവമായിരുന്നു.
പട്ടത്തിന്‍റെ സമയത്ത് വീട്ടിലെ സാമ്പത്തികാവസ്ഥ മോശമായിരുന്നെങ്കിലും പട്ടത്തിന്‍റെ ചടങ്ങുകളെല്ലാം മനോഹരമായി നടത്താന്‍ കര്‍ത്താവ് സഭാധികാരികളിലൂടെ വഴിയൊരുക്കി. വൈദികപട്ടം കഴിഞ്ഞിട്ടും എല്ലാ മേഖലകളിലും കര്‍ത്താവ് വിജയംതന്നെ എപ്പോഴും നല്‍കിക്കൊണ്ടിരുന്നു. അതോടൊപ്പം സഹനങ്ങളും…
അച്ചന്‍ മരിച്ചുപോയിരുന്നെങ്കില്‍!
2007-ല്‍ നെയ്യാറ്റിന്‍കര രൂപതയിലെ ഉദയംകുളങ്ങര-അമരവിള പള്ളിയിലായിരുന്നു സേവനം ചെയ്തിരുന്നത്. മാര്‍ച്ച് അഞ്ചിന് കൊറ്റാമം എന്ന സബ്‌സ്റ്റേഷനില്‍ ബലിയര്‍പ്പിച്ച് മടങ്ങുമ്പോള്‍ ബൈക്ക് യാത്രികനായ ഞാന്‍ റോഡ് കുറുകെക്കടക്കാന്‍ ശ്രമിക്കവേ ഒരു അപകടം ഉണ്ടായി.
അപകടം നടന്നതിന് ദൃക്‌സാക്ഷിയായ ഒരു സിസ്റ്റര്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. അന്ന് അപകടസ്ഥലത്ത് രക്തം തളം കെട്ടിക്കിടക്കുകയായിരുന്നുവത്രേ. സിസ്റ്ററുള്‍പ്പെടെയുള്ളവര്‍ ഞാന്‍ മരിച്ചുപോയിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് ചിന്തിക്കുന്നത്ര ഭീകരമായിരുന്നു അവസ്ഥ. എന്നാല്‍ റോഡ് മുഴുവന്‍ ബ്ലോക്ക് ആയപ്പോള്‍ ഏതോ ഒരു വാഹനത്തിലുണ്ടായിരുന്ന ഒരു ഡോക്ടര്‍ എന്‍റെ രക്തം പ്രവഹിക്കുന്ന കാലിന്‍റെ മുറിഞ്ഞ ഭാഗത്തിനുമുകളില്‍ എന്‍റെതന്നെ പാന്റ്‌സ് വലിച്ചുകീറി കെട്ടിവച്ചു. ഞാനപ്പോഴും വൈദികവസ്ത്രത്തില്‍ത്തന്നെയായിരുന്നു. അങ്ങനെയാണ് അമിതരക്തസ്രാവംമൂലമുള്ള മരണത്തില്‍നിന്ന് രക്ഷപ്പെട്ടത്.
ഇപ്രകാരം വിവിധരീതികളില്‍ കര്‍ത്താവിന്‍റെ കരുതല്‍ പ്രകടമായിരുന്നു. അതിവേഗം എന്‍റെ ചികിത്സകള്‍ നടത്തുന്നതിനായി വലിയ തുകതന്നെ സന്യാസസഭാധികാരികള്‍ നല്കി. ആദ്യം പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയില്‍നിന്ന് കൂടുതല്‍ ചികിത്സകള്‍ക്കായി വേറെ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും ഒടുവില്‍ എന്‍റെ വലതുകാലിന്‍റെ മുട്ടിനുതാഴെവച്ച് മുറിച്ചുകളയേണ്ടിവന്നു. പിന്നീട് കൃത്രിമക്കാല്‍ വയ്ക്കുകയാണ് ചെയ്തത്.
കാല്‍ പോയാലെന്ത്?
കുറച്ചുനാള്‍ കഴിഞ്ഞ് ഞാന്‍ ഇറ്റലിയില്‍ സേവനത്തിനായി അയക്കപ്പെട്ടു. അവിടെ ഇടവകവികാരിയും അസിസ്റ്റന്റ് വികാരിയും എല്ലാം ആയി സേവനം ചെയ്തു. അതിനിടെയും സഹനങ്ങള്‍ പിന്തുടര്‍ന്നു. എന്‍റെ ദൈവവിളിപോലും നഷ്ടപ്പെടുമോ എന്ന് തോന്നുന്ന ചില തെറ്റിദ്ധാരണകള്‍ നേരിടേണ്ടിവന്നു. ഇറ്റാലിയന്‍ ഭാഷമാത്രം സംസാരിക്കുന്ന അവിടത്തെ എന്‍റെ സഭാധികാരികളോട് കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുമനസിലാക്കാനും സാധിച്ചിരുന്നില്ല. ഒടുവില്‍ അവര്‍ എന്നെ പുറത്താക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് സമീപിച്ചു. ആ സമയത്ത് ഞാന്‍ പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പിന്നെ നടന്നത് അത്ഭുതമാണ്, ഇറ്റാലിയന്‍ ഭാഷയില്‍ പ്രാവീണ്യമില്ലാത്ത ഞാന്‍ പറഞ്ഞത് അവര്‍ക്ക് വ്യക്തമായി മനസിലായി. തുടര്‍ന്ന് അവര്‍ എനിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നവിധത്തില്‍ സാഹചര്യങ്ങള്‍ മാറുകയും ചെയ്തു. അങ്ങനെ ആ പ്രതിസന്ധി തരണം ചെയ്തു.
വീണ്ടും കേരളത്തിലേക്ക് മടങ്ങിവന്നപ്പോഴും എല്ലാ പ്രതികൂലങ്ങളിലും ദൈവികപരിപാലന ദൃശ്യമായിരുന്നു. സന്യാസസഭ എന്‍റെ ഉപയോഗത്തിനായി പ്രത്യേകം വാഹനം അനുവദിച്ചു. വീണ്ടും ഉന്നതപഠനത്തിന് അവസരം ഒരുക്കിത്തന്നു. അതോടൊപ്പം, പരിശുദ്ധാത്മ വരദാനങ്ങളില്‍ പരിശീലനം നേടി കൗണ്‍സിലിംഗ് നടത്തണമെന്ന ആഗ്രഹം മനസില്‍ ഉണര്‍ന്നിരുന്നു. അതിനായി എവിടെയാണ് പോകേണ്ടത് എന്ന ചിന്തയുമായി വ്യക്തിപരമായ ധ്യാനത്തിനായി ചാലക്കുടി പരിയാരം സിഎസ്ആര്‍ ആശ്രമത്തിലായിരുന്ന സമയം. അപ്രതീക്ഷിതമായി അവിടെ എത്തിയ നീലവസ്ത്രധാരിണിയായ ഒരു സിസ്റ്റര്‍ കുളത്തുവയല്‍ എന്‍.ആര്‍.സിയെക്കുറിച്ച് പറഞ്ഞുതന്നു. എന്‍റെ ആ നിയോഗത്തിന് പരിശുദ്ധ മാതാവ് നേരിട്ട് വന്ന് ഉത്തരം തന്നതുപോലുള്ള അനുഭവമായിരുന്നു അത്. തുടര്‍ന്ന് കുളത്തുവയലിലെത്തി പ്രാര്‍ത്ഥിക്കാനും വരദാനങ്ങളില്‍ പരിശീലനം നേടാനും സാധിച്ചു. കൗണ്‍സിലിംഗിലൂടെ അനേകര്‍ക്ക് സാന്ത്വനമാകാന്‍ ഈ പരിശീലനം ഏറെ ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
ഒരു സാധാരണ വൈദികന്‍മാത്രമായിരുന്ന ഞാന്‍ കൂടുതല്‍ പവിത്രീകരിക്കപ്പെടാനും ഈശോയിലേയ്ക്കടുക്കാനും സഹനങ്ങള്‍ നിമിത്തമായി. ”ദുരിതങ്ങള്‍ എനിക്കുപകാരമായി. തന്മൂലം ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ” (സങ്കീര്‍ത്തനങ്ങള്‍ 119/71). നല്ല ദൈവത്തിന് ഒരായിരം നന്ദി…
വരാപ്പുഴ അതിരൂപതയിലെ മാള-പള്ളിപ്പുറം സ്വദേശിയാണ് ഫാ. തോമസ്. ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റ് പഠനം നടത്തുന്നു.

ജോലിക്കുശേഷം മടങ്ങുകയായിരുന്നു അദ്ദഹം. അപ്രതീക്ഷിതമായി കള്ളന്‍മാരുടെ ആക്രമണം. പണനഷ്ടം മാത്രമല്ല സംഭവിച്ചത്, മുഖമുള്‍പ്പെടെ ശരീരം മുഴുവന്‍ വികൃതമാകുംവിധം പരിക്കും. ആ വഴി വന്ന ഒരു പോലീസുകാരന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സ. അതുകഴിഞ്ഞിട്ടും വൈരൂപ്യം ബാക്കിയായി.
ഒരു ജോലി നേടാനുള്ള പരിശ്രമമായിരുന്നു പിന്നീട്. പക്ഷേ വൈരൂപ്യം ഒരു തടസമായി. ഒടുവില്‍ സര്‍ക്കസില്‍ കോമാളിയായി കയറിക്കൂടി. പക്ഷേ അദ്ദേഹത്തോട് സൗഹൃദം കാണിക്കാന്‍പോലും ആരും തയാറായില്ല.
നിരാശയില്‍ വീണതോടെ ആത്മഹത്യയെക്കുറിച്ചായിരുന്നു ചിന്ത… അങ്ങനെയിരിക്കെ ഒരുനാള്‍ ദൈവാലയത്തിനുമുന്നിലൂടെ നടന്നുപോകുമ്പോള്‍, അവിടെനിന്ന് വിശുദ്ധ കുര്‍ബാനയ്ക്കിടെ ഉയര്‍ന്നുകേട്ട ഒരു ഗാനം അദ്ദേഹത്തെ ആകര്‍ഷിച്ചു. അതിനാല്‍ ഉള്ളിലേക്ക് കയറിച്ചെന്നു. വിശുദ്ധബലിക്കുശേഷം അവിടത്തെ വൈദികനെ കണ്ടു, ആശ്വാസവാക്കുകള്‍ കേട്ടു.
ആ വൈദികന്‍വഴിയായിത്തന്നെ ഓസ്‌ട്രേലിയയിലെ ഒരു പ്രശസ്ത പ്ലാസ്റ്റിക് സര്‍ജന്‍, അദ്ദേഹത്തിന്‍റെ മുഖം സര്‍ജന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താന്‍ തയാറായി. സര്‍ജറിക്കുശേഷം ലഭിച്ചത് മുമ്പത്തേതിനെക്കാള്‍ സുന്ദരമായ മുഖം! പിന്നീട് ആ യുവാവ് ഏറെ പ്രശസ്തനായി മാറി. ഇന്ന് നാം അദ്ദേഹത്തെ അറിയും, ‘പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ എന്ന ചലച്ചിത്രത്തിന്‍റെ സംവിധായകന്‍ മെല്‍ ഗിബ്‌സണ്‍!
'
വാഷിങ്ടണ്‍ ഡി.സി.യിലുള്ള പ്രമുഖ ധ്യാനഗുരുവും എഴുത്തുകാരനുമാണ് മോണ്‍സിഞ്ഞോര്‍ ചാള്‍സ് പോപ്. അദ്ദേഹത്തിന്‍റെ വ്യക്തിപരമായ അനുഭവം അച്ചന്‍റെതന്നെ വാക്കുകളില്‍:
15 വര്‍ഷം മുമ്പ് ഞാന്‍ വാഷിങ്ടണ്‍ ഡി.സി.യിലെ ഓള്‍ഡ് സെന്റ്‌മേരീസില്‍ ദിവ്യബലി അര്‍പ്പിക്കുകയായിരുന്നു. കൂദാശ പരികര്‍മസമയം. തിരുവോസ്തി കരങ്ങളിലെടുത്ത് ആദരവോടെ ശിരസുനമിച്ചു പാവനമായ കൂദാശാവചനങ്ങള്‍ ഉരുവിട്ടു: ‘ഇത് എന്‍റെ ശരീരമാകുന്നു.’ അപ്പോള്‍ വിശ്വാസികള്‍ക്കിടയില്‍, വലതുഭാഗത്തെ നിരയില്‍നിന്ന്, ആരോ തീവ്രവേദനയാല്‍ ഞെളിപിരികൊള്ളുന്നതുപോലെ ഒരു ശബ്ദവും വന്യമൃഗങ്ങളുടെതുപോലൊരു മുരളലും. അത് മനുഷ്യന്‍റെ ശബ്ദമല്ല, കരടിയോ കാട്ടുപന്നിയോ മുരളുന്നതുപോലെ, ഒപ്പം വേദനിച്ചിട്ടെന്നപോലെ ഒരു ഞരക്കവും. അതെന്തായിരിക്കും? അറിയണമെന്ന ആഗ്രഹം ഉണ്ടായെങ്കിലും ദിവ്യബലിമധ്യേ അന്വേഷിക്കാന്‍ കഴിയില്ലല്ലോ.
വീണ്ടും, പാനപാത്രമുയര്‍ത്തി കൂദാശാവചനം ഞാന്‍ ഉച്ചരിച്ചു: ”ഇത് എന്‍റെ രക്തമാകുന്നു.”
അപ്പോള്‍ ദയനീയമൊരു ഞരക്കവും വലിയനിലവിളിയും: ”എന്നെ വെറുതെവിടൂ യേശുവേ… അങ്ങ് എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത്?” ഉടന്‍, അപകടത്തില്‍പ്പെട്ട് മുറിവേറ്റതുപോലെ ഞരങ്ങിക്കൊണ്ട് ആരോ ദൈവാലയത്തില്‍നിന്ന് ഇറങ്ങിയോടി… പിന്‍വാതിലുകള്‍ ശക്തിയോടെ തുറന്നടഞ്ഞു.
എന്ത് സംഭവിക്കുന്നെന്ന് നോക്കാന്‍ കഴിഞ്ഞില്ലെങ്കിലും, പിശാച് ബാധിച്ച ഏതോ സാധുമനുഷ്യന്‍ വിശുദ്ധ കുര്‍ബാനയില്‍ ക്രിസ്തുവിനെ കണ്ട്, നില്ക്കക്കള്ളിയില്ലാതെ ഓടിരക്ഷപ്പെട്ടതാണെന്ന് വ്യക്തമായി. ‘പിശാചുക്കള്‍പോലും ഏകദൈവത്തില്‍ വിശ്വസിക്കുകയും അവ ഭയന്നുവിറയ്ക്കുകയും ചെയ്യുന്നു’ (യാക്കോബ് 2/19) എന്ന തിരുവചനം ഓര്‍മയിലെത്തി.
ദിവ്യബലിയില്‍ ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാന്നിധ്യം തിരിച്ചറിഞ്ഞ പിശാചുബാധിതന്‍ ഭയന്ന് നിലവിളിച്ച് ഓടിരക്ഷപ്പെട്ടു. ക്രൈസ്തവരായ നാം എല്ലാം അറിഞ്ഞിരുന്നിട്ടും തെല്ലും ആദരവോ ബഹുമാനമോ സ്‌നേഹമോ ഇല്ലാതെ, മന്ദോഷ്ണരാകുന്നു. പരിശുദ്ധ കുര്‍ബാനയിലൂടെ നമുക്ക് ഏറ്റവുമടുത്ത് ലഭ്യമായ അത്ഭുതകരവും അനുഗ്രഹദായകവുമായ ദൈവസാന്നിധ്യത്തെ നാം പലപ്പോഴും അവഗണിക്കുന്നു. ദിവ്യകാരുണ്യത്തിലൂടെ സംലഭ്യമാകുന്ന എണ്ണമറ്റ അനുഗ്രഹങ്ങളും നന്മകളും സ്വന്തമാക്കാതെ നിസംഗരായി കടന്നുപോകുന്നു. ദിവ്യസ്‌നേഹത്താല്‍ മാധുര്യമേറിയതെങ്കിലും അപരിമേയമായ മഹത്വത്തിന്‍റെ ശക്തിയാല്‍ മാലാഖമാര്‍പോലും ഞെട്ടിവിറയ്ക്കുന്ന ഭീതികരമായ ദൈവസാന്നിധ്യത്തെ മറന്ന് നാം ഉറക്കം തൂങ്ങുകപോലും ചെയ്യുന്നുവെന്ന് മോണ്‍. ചാള്‍സ് പരിതപിക്കുന്നു.
സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും സര്‍വാധിപതിയും സകലരുടെയും ന്യായാധിപനും ഭരണാധികാരിയുമായ മഹത്വത്തിന്‍റെ കര്‍ത്താവ്, നാം ആരുടെ മുമ്പില്‍ വിധികാത്ത് നില്‌ക്കേണ്ടിവരുമോ, ആ സര്‍വശക്തനായ ദൈവമാണ് ദിവ്യകാരുണ്യത്തില്‍ സന്നിഹിതനായിരിക്കുന്നത്. അവിടുത്തെ സ്‌നേഹിച്ച്, വിശ്വസിച്ച് ആദരിക്കാം. അല്ലെങ്കില്‍, ദിവ്യകാരുണ്യ നാഥനുമുമ്പില്‍ ഭയന്ന് വിറച്ച് ഓടിയൊളിക്കുന്ന, ദൈവത്താല്‍ ശപിക്കപ്പെട്ട പിശാചുക്കള്‍പോലും (യാക്കോബ് 2/19), ദൈവമക്കളായ നമ്മെ കുറ്റം വിധിക്കാന്‍ ധൈര്യപ്പെടും.
”ദൂതന്മാരെ വിധിക്കേണ്ടവരാണ് നാം എന്ന് നിങ്ങള്‍ക്ക് അറിവില്ലേ?” (1 കോറിന്തോസ് 6/3) എന്നത് നമുക്ക് മറക്കാതിരിക്കാം.

പി.എച്ച്ഡി പഠനം പൂര്‍ത്തിയാക്കാനുള്ള തയാറെടുപ്പുകള്‍, കഴിവ് തെളിയിക്കാന്‍ തക്ക മ്യൂസിക് കണ്‍സേര്‍ട്ടുകള്‍, നല്ലൊരു യുവാവുമായുള്ള സ്‌നേഹബന്ധം… ഇതെല്ലാം മനസില്‍ നിറഞ്ഞുനില്‍ക്കേ വലിയ ലക്ഷ്യങ്ങളായിരുന്നു മുന്നില്‍. കരിയറില്‍ ഉയരങ്ങളിലെത്തി നല്ലൊരു ഭാവിജീവിതം കെട്ടിപ്പടുക്കണം. വിവാഹം ചെയ്ത് നല്ലൊരു കുടുംബജീവിതം നയിക്കണം… അങ്ങനെയങ്ങനെ… ഇതെല്ലാം ചിന്തിച്ച് മുന്നോട്ടുപോയിക്കൊണ്ടിരുന്ന സമയമായിരുന്നു 2018.
പഠനത്തിനായി യു.എസിലെ ക്യാംപസിലായിരിക്കുമ്പോള്‍ അനുദിനം വിശുദ്ധബലിക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും അവസരമുണ്ടായിരുന്നു. അത് ഞാന്‍ ഉപയോഗിക്കുകയും ചെയ്തു. എന്‍റെ പദ്ധതികള്‍ക്കപ്പുറം എന്നെക്കുറിച്ച് ദൈവത്തിന് എന്ത് പദ്ധതിയാണുള്ളത് എന്ന് അന്വേഷിച്ചുതുടങ്ങിയത് അങ്ങനെയാണ്. അതിനായി പരിശുദ്ധ അമ്മയുടെ പക്കലേക്ക് പോയി. അമ്മയുടെ വാക്കുകള്‍ എന്‍റെ പ്രാര്‍ത്ഥനയായി മാറി, അങ്ങയുടെ ഹിതം എന്നില്‍ നിറവേറട്ടെ (ലൂക്കാ 1/38).
”അമ്മേ, അമ്മ പൂര്‍ണയായ ഭാര്യയും അമ്മയുമെല്ലാം ആണല്ലോ. എനിക്കും അങ്ങനെയാകണം” അതായിരുന്നു എന്‍റെ ചിന്ത. അതിനെല്ലാം അമ്മ സമ്മതം നല്കി, പക്ഷേ ഞാന്‍ ചിന്തിക്കുന്നപോലുള്ള ഭാര്യയും അമ്മയുമാകാനായിരുന്നില്ല അമ്മ നല്കിയ പ്രചോദനം. പകരം, അമ്മ പറഞ്ഞത് മകന്‍റെ മണവാട്ടിയാകാനാണ്! അതുവഴി ലോകത്തിലെല്ലാവര്‍ക്കും അമ്മയാകാമെന്ന വാഗ്ദാനവും. സാവധാനം, സന്യാസജീവിതത്തോട് എനിക്ക് ആകര്‍ഷണം തോന്നാന്‍ തുടങ്ങി. വെറും ആകര്‍ഷണം എന്ന് പറഞ്ഞാല്‍ മതിയാവുകയില്ല, സാധാരണയായി സന്യാസജീവിതം എന്നുപറയുമ്പോള്‍ ആശുപത്രിയിലോ സ്‌കൂളിലോ ഒക്കെ സേവനം ചെയ്യുന്ന കര്‍മനിരതരായ സന്യസ്തരുടെ ജീവിതമാണ് മനസില്‍ വരിക. എന്നാല്‍ എന്‍റെ മനസിലാകട്ടെ ധ്യാനാത്മകമായ സന്യാസത്തോടുള്ള നിഷേധിക്കാനാവാത്ത താത്പര്യമാണ് ഉണര്‍ന്നുകൊണ്ടിരുന്നത്.
ആ പ്രേരണകളെ അതിജീവിക്കാനാവില്ല എന്നുകണ്ടപ്പോള്‍ ഈ കാലഘട്ടത്തിലെ ഒരു സാധാരണ പെണ്‍കുട്ടി ചെയ്യുന്നതുപോലെ ഞാന്‍ അതേപ്പറ്റി ധാരാളം ലേഖനങ്ങള്‍ തപ്പിയെടുത്ത് വായിച്ചു, യു ട്യൂബ് വീഡിയോകള്‍ കണ്ടു…. അങ്ങനെ ലഭിക്കാവുന്ന അറിവുകളെല്ലാം സമാഹരിച്ചു. പക്ഷേ അതൊന്നുമല്ല, യഥാര്‍ത്ഥത്തില്‍ അപ്രകാരമുള്ള ഒരു സന്യാസാശ്രമത്തില്‍ പോയി കാണുകയാണ് ഉചിതം എന്ന ചിന്തയാണ് മനസില്‍ വന്നത്.
അങ്ങനെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് മോണസ്ട്രിയിലെത്തി. ഒരു മാസം അവിടെ സന്യാസിനികള്‍ക്കൊപ്പം ജീവിച്ചു. തികച്ചും വ്യത്യസ്തമായ ആ അന്തരീക്ഷത്തിന്‍റെ സൗന്ദര്യവും ചൈതന്യവുമെല്ലാം ആസ്വദിക്കുകയായിരുന്നു ഞാന്‍. ഏറെ സമയം പ്രാര്‍ത്ഥനയായിരുന്നു അവിടെ. എന്നുവച്ച്, സദാസമയവും മുട്ടില്‍ നില്‍ക്കുന്ന, ഗ്രില്ലിനുപിന്നില്‍ ചലിക്കുന്ന നിഴലുകളല്ല അവരെന്നും മനസിലായി.
പ്രഭാതം പുലരുമ്പോഴേ മുഴങ്ങുന്ന മണിനാദത്തോടെ അവരുടെ ദിവസം ആരംഭിക്കും. പിന്നെ ഗംഭീരമായ ശാന്തതയെ ഭേദിക്കുന്ന സങ്കീര്‍ത്തനാലാപം. ഏഴുനേരത്തെ യാമപ്രാര്‍ത്ഥനകളുടെ ആദ്യഭാഗമാണ് അത്. പിന്നെ ദിവ്യബലി. അനുദിനമുള്ള പ്രവര്‍ത്തനചര്യ ദിവ്യബലിയെയും യാമപ്രാര്‍ത്ഥനയെയും ദിവ്യകാരുണ്യ ആരാധനയെയും കേന്ദ്രീകരിച്ച് നില്‍ക്കുന്നു.
അവര്‍ ധാരാളം സമയം ചാപ്പലില്‍ ചെലവഴിക്കുന്നുണ്ടെങ്കിലും, ഒരു സന്യാസിനിയുടെ ജീവിതം നിയമപരമായ പ്രാര്‍ത്ഥനയെമാത്രം കേന്ദ്രീകരിച്ചല്ല നിലകൊള്ളുന്നത് എന്നും എനിക്ക് വ്യക്തമായി. ജീവിതത്തിന്‍റെ ഓരോ തലവും, അത് ചെറുതോ വലുതോ ആകട്ടെ, ദൈവത്തിനുള്ള ഒരു കാഴ്ചയാണ്. ഏറ്റവും സാധാരണമായ ദിനചര്യകള്‍പോലും, അത് പാചകമോ, വൃത്തിയാക്കലോ, പൂന്തോട്ടത്തിലെ കളപറിക്കലോ എന്തുമാകട്ടെ ധ്യാനത്തിനുള്ള അവസരംകൂടിയായി മാറുന്നു.
സന്യാസിനിസമൂഹം അനുഷ്ഠിക്കുന്ന ചില പരിഹാരപ്രവൃത്തികള്‍- ലളിതമായ ഭക്ഷണം കഴിക്കുക, കനം കുറഞ്ഞ കിടക്ക ഉപയോഗിക്കുക തുടങ്ങിയ ചില ശീലങ്ങള്‍- ഞാനും സ്വന്തമാക്കി. ഓരോ ദിവസവും രണ്ട് മണിക്കൂര്‍ വ്യക്തിപരമായ പ്രാര്‍ത്ഥന, ആത്മീയവായന എന്നിവയ്ക്കായി മാറ്റിവച്ചു. ദൈവവചനവും ദൈവശാസ്ത്രവും പഠിക്കാന്‍ ഒരു അധികമണിക്കൂറും. ഡൊമിനിക്കന്‍ ജീവിതശൈലിയില്‍ അത് അത്യന്താപേക്ഷിതമാണ്. ദിവസത്തിന്‍റെ അവസാനം രാത്രിപ്രാര്‍ത്ഥന. അതിനൊടുവില്‍ ‘പരിശുദ്ധ രാജ്ഞീ’ ജപം ചൊല്ലി അന്നത്തെ ദിനം മുഴുവന്‍ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന്‍കീഴില്‍ സമര്‍പ്പിക്കും.
ദീര്‍ഘമായ ഒരു ദിനം കഴിയുമ്പോഴേക്കും ക്ഷീണിക്കും. പക്ഷേ വര്‍ണിക്കാനാവാത്ത ആനന്ദമായിരുന്നു മനസില്‍. അത് നിഷേധിക്കാനാവില്ല. ഇത്രമാത്രം ലളിതവും ക്രമീകൃതവുമായ ഒരു ജീവിതത്തിനായി ബാക്കിയുള്ളതെല്ലാം ഉപേക്ഷിക്കണമെന്ന തോന്നല്‍ ശക്തമായി. അത് എങ്ങനെ എന്നില്‍ വന്നുനിറഞ്ഞു എന്ന് എനിക്കുതന്നെ നിര്‍വചിക്കാനാവില്ല. ഞാന്‍ ആനന്ദം നിറഞ്ഞ ആ ജീവിതത്താല്‍ ‘പിടിച്ചെടുക്കപ്പെട്ടു’ എന്ന് പറയേണ്ടിവരും.
അങ്ങനെ ആ മഠത്തില്‍ പ്രവേശനത്തിനായി അപേക്ഷിച്ചു. ഒരു സന്യാസാര്‍ത്ഥിനിയായി അവര്‍ എന്നെ സ്വീകരിക്കുകയും ചെയ്തു.
സന്യാസജീവിതം എത്രമാത്രം മനോഹരവും ആകര്‍ഷകവുമാണെന്ന് പറഞ്ഞാലും ഈ ലോകത്തില്‍ ആയിരുന്നുകൊണ്ട് ഈ ജീവിതം എനിക്ക് സാധിക്കുമോ? ആ ചോദ്യം എന്‍റെ മനസില്‍ ഉയര്‍ന്നിരുന്നു. അതിന് ഉത്തരവും ലഭിച്ചു, ‘ദൈവകൃപ!’ ദൈവകൃപ ഒന്നിനാല്‍മാത്രമേ ഈ ലോകത്തിലെ ആഘോഷപൂര്‍ണമായ ജീവിതത്തില്‍നിന്ന് മാറി മറയ്ക്കപ്പെട്ട ഈ ധ്യാനാത്മകസന്യാസജീവിതം സ്വീകരിക്കാന്‍ എനിക്ക് സാധിക്കുകയുള്ളൂ. ഞാന്‍ ഈ ജീവിതത്തിലേക്ക് ചുവടുവയ്ക്കുമ്പോള്‍ ആ കൃപ അവിടുന്ന് തരും എന്ന് ഉറപ്പുണ്ട്. എന്‍റെ ജീന്‍സിനും സ്‌നീക്കേഴ്‌സിനും പകരം ഇനി ഒരു സന്യാസാര്‍ത്ഥിനിയുടെ വസ്ത്രം. ”കര്‍ത്താവിന്‍റെ ആലയത്തിലേക്ക് നമുക്ക് പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു” (സങ്കീര്‍ത്തനങ്ങള്‍ 122/1).
വിശുദ്ധ മറിയം മഗ്ദലേനയുടെ തിരുനാള്‍ദിവസം മൊണാസ്ട്രിയിലേക്ക് സിസ്റ്റേഴ്‌സ് എന്നെ സ്വീകരിക്കുന്നത് 122-ാം സങ്കീര്‍ത്തനം ചൊല്ലിയാണ്. പിന്നെ ചാപ്പലില്‍ പ്രവേശിച്ച് സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് കര്‍ത്താവിന്‍റെ മുന്നില്‍ മുട്ടുകുത്തുമ്പോള്‍ അരുളിക്കയില്‍ എഴുന്നള്ളിവാഴുന്ന അവിടുത്തെ മുഖത്തേക്കുതന്നെ നോക്കി ഞാന്‍ മന്ത്രിക്കും, ”എന്‍റെ ഹൃദയം അചഞ്ചലമാണ്; ദൈവമേ, എന്‍റെ ഹൃദയം അചഞ്ചലമാണ്; ഞാന്‍ അങ്ങയെ പാടിസ്തുതിക്കും” (സങ്കീര്‍ത്തനങ്ങള്‍ 57/7). അപ്പോള്‍മാത്രമേ ദൈവവിളിക്ക് ഉത്തരം നല്കാന്‍ തുടങ്ങിയിരിക്കുന്നു എന്നെനിക്ക് തോന്നുകയുള്ളൂ, സന്യാസാവൃതിയുടെ വിളി!
കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് അമേരിക്കയില്‍ പി.എച്ച്ഡി വിദ്യാര്‍ത്ഥിനിയും അതോടൊപ്പം അവിടത്തെ അധ്യാപികയുമായിരുന്നു ഗ്രെച്ചെന്‍. സന്യാസിനിയാകാനുള്ള ഉറച്ച തീരുമാനത്തിലെത്തിയതിനുശേഷം അവള്‍ എഴുതിയ കുറിപ്പാണിത്. 2021 ജൂലൈ 22-ന് യു.എസിലെ കണക്ടിക്കട്ടിലുള്ള കണ്‍ടെംപ്ലേറ്റീവ് ഡൊമിനിക്കന്‍ സന്യാസിനികളുടെ ഔവര്‍ ലേഡി ഓഫ് ഗ്രേസ് മൊണാസ്ട്രിയില്‍ പ്രവേശിച്ചു.
'
അപ്പനെന്ന സ്വാതന്ത്ര്യത്തോടെ ചെറുതും വലുതുമായ എല്ലാ വിശേഷങ്ങളും ഈശോയോട് പറയുന്നതാണ് എന്‍റെ രീതി. 2015-ലെ ഒരു ദിവസം. ആ സമയത്ത് ഞാന്‍ സ്‌കൂള്‍ അധ്യാപികയായി സേവനം ചെയ്യുകയാണ്. ജോലിക്കുശേഷം വൈകിട്ട് പതിവുപോലെ അന്നും ചാപ്പലില്‍ ഇരുന്ന് സ്വസ്ഥമായി ഈശോയോട് സംസാരിച്ചു. തുടര്‍ന്ന് മൗനമായി ദിവ്യകാരുണ്യ ഈശോയുടെ മുന്നില്‍ത്തന്നെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു സ്വരം, ”ഞാന്‍ നിന്നെ ഒരു പ്രാര്‍ത്ഥന പഠിപ്പിക്കാം.” രണ്ടുതവണ അത് കേട്ടെങ്കിലും തോന്നലാണെന്ന് ചിന്തിച്ച് ഞാന്‍ കണ്ണുതുറക്കാന്‍ പോയില്ല.
മൂന്നാം തവണ സ്വരത്തിന് വല്ലാത്ത ഗാംഭീര്യം, ഒരു മുന്നറിയിപ്പുപോലെ… ”ഞാന്‍ നിന്നെ ഒരു പ്രാര്‍ത്ഥന പഠിപ്പിക്കാം എന്നല്ലേ പറഞ്ഞത്?”
പെട്ടെന്ന് അത് ഈശോയാണല്ലോ എന്ന് മനസിലാക്കി ഞാന്‍ ‘ശരി ഈശോയേ’ എന്ന് പറഞ്ഞ് ശ്രദ്ധിക്കാന്‍ തുടങ്ങി.
ഈശോ മൃദുവായി പറഞ്ഞു, ”അപ്പാ എന്ന് വിളിക്ക്…”
ഞാന്‍ എന്‍റെ അപ്പനെ ‘അപ്പാ’ എന്നുതന്നെയാണ് വിളിക്കുന്നത്. അതുകൊണ്ട് ആ സ്‌നേഹമാധുര്യത്തോടെ ഞാന്‍ വിളിച്ചു, ”അപ്പാ…”
വീണ്ടും ഈശോ പറഞ്ഞു, ”എന്‍റെ നാമം പറയ്.”
ഞാന്‍ പറഞ്ഞു, ”ഈശോയുടെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു”
വീണ്ടും, ”തിരുരക്തംകൊണ്ട് കഴുകാന്‍ പറയ്. തിരുരക്തം എന്ന് കേട്ടാല്‍ എന്‍റെ അപ്പന്‍ ഉടന്‍തന്നെ പ്രവര്‍ത്തിക്കും. തിരുരക്തത്തിന് അത്രയും വിലയുണ്ട്!”
ഞാന്‍ അപ്രകാരം ആവര്‍ത്തിച്ചു. തുടര്‍ന്ന് ഈശോ വീണ്ടും പറഞ്ഞു, ”പരിശുദ്ധാത്മാവുകൊണ്ട് നിറയ്ക്കണേ എന്ന് പറയ്”
അടുത്തതായി ഈശോ പറഞ്ഞുതന്നു, ‘എനിക്ക് അതുമാത്രം മതി!’
ഈശോയുടെ നിര്‍ദേശങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, ”അപ്പാ, ഈശോയുടെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു. തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ. എനിക്ക് അതുമാത്രം മതി.”
ആ സന്തോഷാനുഭവത്തില്‍ ഒന്നോ രണ്ടോ മിനിറ്റ് ഞാനങ്ങനെ ഇരുന്നു. ”വീണ്ടും ഈശോ ചോദിച്ചു. പ്രധാനപ്പെട്ടതൊക്കെ എങ്ങനെയാ പഠിച്ചിരുന്നത്?”
”ഇന്‍വേര്‍ട്ടഡ് കോമായിലിടും, ഹൈലൈറ്റ് ചെയ്യാന്‍ അടിവരയിടും,” എന്‍റെ മറുപടി.
ഈശോ പറഞ്ഞു, ”ആയിരംവട്ടം അടിവരയിട്ടാലും അധികമാവില്ല, എനിക്ക് അതുമാത്രം മതി എന്നതിന്!”
എന്താണ് ഈ പ്രാര്‍ത്ഥന?
തുടര്‍ന്ന് ഈശോ ബൈബിളില്‍നിന്ന് 1 രാജാക്കന്‍മാര്‍ മൂന്നാം അധ്യായം എടുക്കാന്‍ പറഞ്ഞു. ഗിബെയോനിലെ ആയിരം ദഹനബലികളില്‍ സംപ്രീതനായതിനാല്‍, എന്തുവേണമെങ്കിലും തന്നോട് ചോദിച്ചുകൊള്ളുക എന്ന് കര്‍ത്താവ് സോളമനോട് പറയുന്ന ഭാഗമാണ് എന്‍റെ കണ്ണില്‍ പതിഞ്ഞത്. സോളമന്‍ മറ്റൊന്നും ചോദിച്ചില്ല, പകരം ജ്ഞാനമാകുന്ന ദൈവത്തെത്തന്നെയാണ് ആവശ്യപ്പെട്ടത്. അതില്‍ സന്തുഷ്ടനായി കര്‍ത്താവ് സമ്പത്തുള്‍പ്പെടെ സകലവും സോളമന് വാരിക്കോരി നല്കുകയാണ്. അതിനെക്കുറിച്ച് ഈശോ പറഞ്ഞു, ”ഇതാണ് ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന!”
അതെല്ലാം കേട്ട് നിര്‍ന്നിമേഷയായി ഇരിക്കുന്ന എന്നോട് ഈശോ വീണ്ടും പറയുകയാണ്, ”പുതിയ നിയമം എടുത്തേ. യോഹന്നാന്‍ മൂന്നാം അധ്യായം തുറക്ക്.” അവിടെ നിക്കോദേമോസിനോട് യേശു പറയുന്നു, ”ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യത്തില്‍ പ്രവേശിക്കുക സാധ്യമല്ല” (യോഹന്നാന്‍ 3/5). വീണ്ടും ഈശോ പറഞ്ഞു, ”ഇതാണ് ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന!”
ഈ രണ്ട് ചിന്തകളും താലോലിച്ച് ഞാന്‍ അങ്ങനെ ഇരിക്കുകയാണ്. വീണ്ടും ഈശോ തുടര്‍ന്നു.
”നീ ഒരു അമ്മയാണെന്നോര്‍ക്ക്.”
ഞാന്‍ പറഞ്ഞു, ”ഓര്‍ത്തു ഈശോയേ…”
”നീ ഒരു യാത്ര പോകുമ്പോള്‍ നിന്‍റെ ഉണ്ണിയോട് ചോദിക്കുകയാണ്, കുഞ്ഞേ, അമ്മ പോയിവരുമ്പോള്‍ എന്താ കൊണ്ടുവരേണ്ടത്? കുഞ്ഞ് നിന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ട് അമ്മേ, അമ്മയാണ് എന്‍റെ ഏറ്റവും വലിയ സമ്മാനം… എനിക്ക് അമ്മയെമാത്രം മതി എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിനക്ക് തോന്നുക?”
”അതൊരു ആനന്ദനിര്‍വൃതിയായിരിക്കും ഈശോയേ…”
”നീ തിരികെ വരുമ്പോള്‍ കുഞ്ഞിന് എന്തെങ്കിലും കൊണ്ടുവരുമോ?”
”സാധ്യമായതെല്ലാം കൊണ്ടുവരും. ആവശ്യമറിഞ്ഞ് എല്ലാം കുഞ്ഞിന് കൊടുക്കും.”
അതുകേട്ട് ഈശോ പറഞ്ഞു, ”ഇതാണ് ഞാന്‍ നിന്നെ പഠിപ്പിച്ച പ്രാര്‍ത്ഥന!”
അത്ഭുതങ്ങള്‍!
ഈ സംഭവം കഴിഞ്ഞ് അല്പനാളുകള്‍ കഴിഞ്ഞ സമയം. ഞാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെയാണ് ഒരിക്കല്‍ കൂടെയുള്ള ഒരു സിസ്റ്റര്‍, സഹോദരന്‍റെ മകള്‍ക്ക് വിവാഹം ശരിയാകുന്നില്ല എന്ന വിഷമം പങ്കുവച്ചത്. ഈശോ തന്ന പ്രചോദനമനുസരിച്ച് ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തു. ഈശോ നിര്‍ബന്ധം പറഞ്ഞ വ്യവസ്ഥയനുസരിച്ച് കല്യാണക്കാര്യമോ മറ്റെന്തെങ്കിലും നിയോഗമോ ഇതോടൊപ്പം പ്രാര്‍ത്ഥിക്കരുത് എന്നും പ്രത്യേകം പറഞ്ഞു. പിന്നീട് നാളുകള്‍ക്കുശേഷമാണ് സിസ്റ്ററിനെ കണ്ടത്. കണ്ടപ്പോള്‍ സിസ്റ്റര്‍ ഓടിവന്നിട്ട് പറഞ്ഞു, ”ഞാന്‍ ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങിഎട്ടാം ദിവസം അവള്‍ക്ക് നല്ലൊരു വിവാഹം ശരിയായി!”
ഇക്കാര്യങ്ങളെല്ലാം ഒരിക്കല്‍ ഞാന്‍ പങ്കുവച്ചപ്പോള്‍ ധ്യാനഗുരുവായ ഫാ. ജേക്കബ് മരിയദാസ് ഒ.സി.ഡി കചഠഋഞകഛഞ ഇഅടഠഘഋ ങഥടഠകഇകടങ ഛഎഎകഇകഅഘ എന്ന അദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലില്‍ നല്കി. ആ വീഡിയോ വൈറലാവുകയും അനേകരിലേക്ക് ഈ പ്രാര്‍ത്ഥന എത്തുകയും ചെയ്തു. ഇന്നത്തെ ലോകത്തിന് ഏറ്റവും ആവശ്യമായ പ്രാര്‍ത്ഥനയാണ് ഇതെന്ന് ഓര്‍മിപ്പിക്കുന്ന സംഭവമായിരുന്നു അത്.
എന്തിന് ഈ പ്രാര്‍ത്ഥന?
മറ്റൊരു സാക്ഷ്യം ഈ പ്രാര്‍ത്ഥനയുടെ യഥാര്‍ത്ഥലക്ഷ്യം കൂടുതല്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നതാണ്. ആ സംഭവം ഇതായിരുന്നു: പ്രാര്‍ത്ഥനാസഹായം ചോദിച്ച് മഠത്തിലേക്ക് ഒരു ഫോണ്‍കോള്‍ വന്നു. അത് ഞാനാണ് സ്വീകരിച്ചത്. ഒരു പുരുഷശബ്ദം. ”നാലുതവണ ജര്‍മ്മന്‍ പരീക്ഷ എഴുതിയിട്ടും വിജയിച്ചില്ല. വീണ്ടും എഴുതാനായി ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുകയാണ്, പ്രാര്‍ത്ഥിക്കണം.”
ആരാണെന്നുപോലും ചോദിക്കാതെ, ആ വ്യക്തിക്ക് ഞാന്‍ ഈ പ്രാര്‍ത്ഥന പറഞ്ഞുകൊടുത്തിട്ട് വിശദീകരിച്ചു, ”ഇത് പ്രാര്‍ത്ഥിക്കുമ്പോള്‍ ഒരു ജര്‍മ്മന്‍ പരീക്ഷയും മനസില്‍ വരരുത്. അപ്പാ, തിരുരക്തംകൊണ്ട് കഴുകി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ, എനിക്കതുമാത്രം മതി എന്നുപറയുക. അതുകേള്‍ക്കുമ്പോള്‍ സ്വര്‍ഗത്തിലെ അപ്പന് അവിടെ ഇരിക്കാന്‍ കഴിയുകയില്ല. അവിടുന്ന് താണിറങ്ങി ശരണാര്‍ത്ഥിയിലേക്ക് വരും. ആ വ്യക്തിയുടെ ഹൃദയം ‘സ്‌കാന്‍’ ചെയ്യപ്പെടും. അവിടെ മറ്റൊന്നും കാണരുത്. എന്നിട്ട് പോയി പരീക്ഷ എഴുതണം. പരീക്ഷയില്‍ തോറ്റുപോകുകയാണെങ്കില്‍ ഇനി ഇതും പറഞ്ഞ് നടക്കരുത്. ഈ പ്രാര്‍ത്ഥന ചൊല്ലിയിട്ടും പരീക്ഷ വിജയിച്ചില്ലെങ്കില്‍ അത് ദൈവതിരുമനസല്ലെന്നാണ് അര്‍ത്ഥം.”
ഇതെല്ലാം പറഞ്ഞുകഴിഞ്ഞിട്ട് വിളിക്കുന്നതാരാണെന്ന് ഞാന്‍ ചോദിച്ചു. മറുതലയ്ക്കല്‍നിന്ന് മറുപടി വന്നു, ”ഞാന്‍ ഫാ. ടിനു വി.സി ആണ്!!”
പെട്ടെന്ന് ഞാനൊന്ന് ഞെട്ടി, ഒരു വൈദികനെയാണോ ഞാന്‍ പ്രാര്‍ത്ഥന പഠിപ്പിച്ചത്?! എങ്കിലും പറഞ്ഞു, ”ശരി അച്ചാ, അച്ചന്‍ യാത്രയിലെല്ലാം ഇത് ചൊല്ലി പോകുക. പരീക്ഷ വിജയിക്കാനല്ല, ദൈവതിരുമനസ് നിറവേറാനായി പ്രാര്‍ത്ഥിക്കുക.”
നാലുദിവസം കഴിഞ്ഞ് അച്ചന്‍ വീണ്ടും വിളിച്ചിട്ട് ജര്‍മ്മന്‍ പരീക്ഷ വിജയിച്ചു എന്നറിയിച്ചു. പിന്നീട് മറ്റൊന്നുകൂടി ഞാനറിഞ്ഞു, പഠിച്ചിരുന്ന സ്ഥാപനത്തില്‍നിന്ന് അദ്ദേഹത്തോട് അവിടെ ജര്‍മ്മന്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്! അതാണ് ദൈവഹിതത്തിന്‍റെ ശക്തി!!
വിജയിയാകാന്‍ ഈ പ്രാര്‍ത്ഥന
ഈ പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങാനുള്ള എളുപ്പവഴി പറയട്ടെ. നമ്മുടെ കൈയിലുള്ള ജപമാലയിലെ 59 മണികളും ക്രൂശിതരൂപവും ഉപയോഗിച്ച് 60 തവണ ഈ പ്രാര്‍ത്ഥന ആവര്‍ത്തിക്കുക. ആത്മാര്‍ത്ഥമായിട്ടാണ് ചൊല്ലുന്നതെങ്കില്‍ അത് നമ്മുടെ ഹൃദയത്തില്‍ നിറയും. എന്‍റെ ദൈവം അറിഞ്ഞുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ എല്ലാം സംഭവിക്കുന്നത് എന്ന് ആത്മാവ് മനസിലാക്കും. കാരണം എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്ന പിതാവിനെ ഞാനറിയുന്നു.
പിതാവിന് നമ്മോടുള്ള സ്‌നേഹം എത്ര വലുതാണെന്ന് കുരിശുമരണത്തിന്‍റെ സമയത്ത് പൂര്‍ണമായും വ്യക്തമാകുന്നുണ്ടല്ലോ. പഴയ നിയമകാലത്ത്, ദൈവസാന്നിധ്യം നിറഞ്ഞുനിന്ന വാഗ്ദാനപേടകം തൊട്ടവര്‍ മരിച്ചുവീണങ്കില്‍ ദൈവപുത്രനെ കുരിശിച്ചവര്‍ തത്ക്ഷണം ഭസ്മമാകേണ്ടതല്ലേ? പക്ഷേ അത് സംഭവിച്ചില്ല. കാരണം അവിടെ, പിതാവ് എന്‍റെയും നിന്‍റെയും രക്ഷയ്ക്കായി പുത്രനെ സ്വമനസാ കുരിശില്‍ മരണത്തിന് ഏല്പിച്ചുകൊടുക്കുകയായിരുന്നു. ഈ സ്‌നേഹം മനസിലാക്കുന്ന ആത്മാവ്, അവിടുത്തെ ഹിതംമാത്രം എന്‍റെ ജീവിതത്തില്‍ നടന്നാല്‍ മതി എന്ന മനോഭാവത്തില്‍ എത്തും. പിന്നെ ആ വ്യക്തിയെ തോല്‍പിക്കാന്‍ ആര്‍ക്കാണ് കഴിയുക?
മാത്രവുമല്ല, ഈശോ പഠിപ്പിച്ച ഈ പ്രാര്‍ത്ഥനയില്‍ ത്രിയേകദൈവത്തെയാണ് നാം വിളിക്കുന്നത്. അവിടുത്തെത്തന്നെയാണ് ചോദിക്കുന്നതും. അതിനാല്‍ അതോടൊപ്പം അവിടുത്തെ തിരുമനസുപോലെ സകല അനുഗ്രഹങ്ങളും നമുക്ക് നല്കപ്പെടും. ”സ്വപുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവര്‍ക്കുംവേണ്ടി അവനെ ഏല്പിച്ചുതന്നവന്‍ അവനോടുകൂടി സമസ്തവും നമുക്ക് ദാനമായി നല്കാതിരിക്കുമോ? (റോമാ 8/32).
നമുക്ക് പ്രാര്‍ത്ഥിക്കാം, ആബാ പിതാവേ, ഈശോയുടെ നാമത്തില്‍ ഞാന്‍ ചോദിക്കുന്നു. തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ. എനിക്കതുമാത്രം മതി.

ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ബസ്‌യാത്ര. തലേന്നത്തെ ജോലികളുടെ ഭാഗമായി ഉറക്കക്ഷീണമുണ്ടായിരുന്നു. യാത്രാസമയത്ത് സാധാരണ ചൊല്ലുന്ന പ്രാര്‍ത്ഥനയോടൊപ്പം 91-ാം സങ്കീര്‍ത്തനവും ചൊല്ലി. പതുക്കെ ഉറക്കത്തിലായി. രണ്ട് മണിക്കൂര്‍ എടുക്കുന്ന യാത്രയുടെ ഏതാണ്ട് ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറകില്‍നിന്നൊരു സ്വരം, ”എന്താ കമ്പിയില്‍ പിടിക്കാത്തത്? കമ്പിയില്‍ പിടിക്ക്.” എന്‍റെ പേരുവിളിച്ച് ഇങ്ങനെ പറയുന്നതാര് എന്ന് തിരിഞ്ഞുനോക്കി. അറിയുന്നവര്‍ ആരും ഇല്ല. ഞാന്‍ വീണ്ടും മയക്കത്തിലായി. ആ സ്വരം ആവര്‍ത്തിച്ചു. ‘ഒന്ന് ഉറങ്ങാനുംകൂടി പറ്റുന്നില്ലല്ലോ?’ എന്ന ചിന്തയാണ് മനസില്‍ വന്നത്. പക്ഷേ ഇതാ മൂന്നാം പ്രാവശ്യവും ആ സ്വരം!
ഏതായാലും ഉറക്കം പോകട്ടെ, കമ്പിയില്‍ ശക്തമായി പിടിച്ചു. ഞാന്‍ സഞ്ചരിക്കുന്ന വാഹനത്തിന് ഡോര്‍ ഇല്ല, വശങ്ങളില്‍ കമ്പിയും ഇല്ല. മുന്നിലെ കമ്പിമാത്രമേ പിടിക്കാനുള്ളൂ. അതുപിടിച്ച് ഇരുന്നു. പെട്ടെന്നതാ മറ്റൊരു വാഹനം തെറ്റായി എതിര്‍വശത്തുനിന്ന് മുന്നിലേക്ക് കയറിവരുന്നു. ഞങ്ങളുടെ വാഹനം സഡന്‍ ബ്രേക്ക് ഇട്ടു. പലരും വാഹനത്തില്‍ത്തന്നെ മറിഞ്ഞുവീണു. ഞാന്‍ കമ്പിയില്‍ പിടിച്ചില്ലായിരുന്നെങ്കില്‍ റോഡിലേക്ക് പോകുമായിരുന്നു. തീര്‍ച്ചയായും മൂന്നാമത്തെ അനുസരണം എന്നെ രക്ഷിച്ചു. എന്‍റെ പൊന്നുതമ്പുരാനാണ് എന്നെ പേരുചൊല്ലി വിളിച്ചത് എന്ന് എനിക്ക് വ്യക്തമായി.
'
ഇറ്റലി മുഴുവന്‍റെയും സാമ്പത്തിക വ്യാവസായിക തലസ്ഥാനമാണ് മിലാന്‍. ഒരിക്കല്‍ ഏതാനും സുഹൃത്തുക്കളുമൊത്ത് ഞാന്‍ ഇറ്റലി സന്ദര്‍ശിച്ച സമയം, വിശുദ്ധരുമായി ബന്ധപ്പെട്ട പ്രഖ്യാത ദൈവാലയങ്ങളിലേക്ക് പോയി. ഒന്നാമത്തേത് വിശുദ്ധ അംബ്രോസിന്റേതായിരുന്നു. നാലാം നൂറ്റാണ്ടില്‍ മിലാന്‍ രൂപതയുടെ ബിഷപ്പായി ശുശ്രൂഷചെയ്ത പുണ്യവാന്‍. അദ്ദേഹത്തിന്‍റെ ആധ്യാത്മികതയും ചൈതന്യവുമാണ് അംബ്രോസിയന്‍ റീത്തും ആധ്യാത്മികതയുംവഴി മിലാന്‍ പ്രദേശത്തിനുമുഴുവനും സ്വത്വവും സജീവത്വവും നല്‍കുന്നത്.
ആകര്‍ഷിച്ച ബെഞ്ച്
വിശുദ്ധ അംബ്രോസിന്‍റെ പള്ളിമുറ്റത്തെ പാര്‍ക്കിലുള്ള ഒരു പഴയ ബെഞ്ച് ഞങ്ങളെ ആകര്‍ഷിച്ചു. കലാഭംഗിയൊന്നുമില്ലാത്ത ആ ബെഞ്ച് എന്തുകൊണ്ടാണ് ആകര്‍ഷകമായിത്തീര്‍ന്നത്? അഞ്ചാം നൂറ്റാണ്ടിലെ ഒരു ദിവസം ആ ബെഞ്ചില്‍ ഒരു യുവാവ് ഇരിക്കുകയായിരുന്നു. പരിഹാരം കാണാത്ത പ്രശ്‌നങ്ങളുമായി മല്ലിടുകയായിരുന്നു അയാള്‍. തന്‍റെ ജീവിതം പാപപങ്കിലമാണ്. ഇങ്ങനെ പോയാല്‍പോരാ ഒരു മാനസാന്തരം വേണം എന്നയാള്‍ക്ക് ബോധ്യമായിരുന്നു. അയാള്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചു. Change me Lord, but not yet. തീരുമാനമെടുക്കാന്‍ കഴിയാതെ കുഴയുമ്പോള്‍ അതാ ഒരു ഗാനാലാപം. ഏതോ ഒരു കുട്ടി പാടുകയാണ്: ”എടുത്തുവായിക്കുക.” മനുഷ്യക്കുഞ്ഞോ മാലാഖക്കുഞ്ഞോ അതു പാടിയത്? ആര്‍ക്കറിയാം.
ആ മനുഷ്യന്‍ താനിരിക്കുന്ന ബെഞ്ചിലേക്കു നോക്കി. എടുത്തുവായിക്കുവാന്‍ അവിടെ ഒരു പുസ്തകം ഇരിക്കുന്നു, ബൈബിള്‍. ദൈവത്തെ മനസില്‍ ധ്യാനിച്ച് തനിക്ക് ആവശ്യകമായ സന്ദേശം തരണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് വിറയ്ക്കുന്ന കരങ്ങളോടെ ബൈബിള്‍ തുറന്നു. കിട്ടിയ ഭാഗം വിശുദ്ധ പൗലോസിന്‍റെ റോമാ ലേഖനം പതിമൂന്നാം അധ്യായം11 മുതലുള്ള വാക്യങ്ങള്‍. ”ഇതെല്ലാം ചെയ്യുന്നത് കാലത്തിന്‍റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്‍റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.” ദൈവം തന്നോട് നേരിട്ട് സംസാരിക്കുന്നതുപോലെ അയാള്‍ക്ക് അനുഭവപ്പെട്ടു, ജീവിതത്തെ പുനഃക്രമീകരിക്കുന്നതുപോലെ തോന്നി. അവിടെ നിര്‍ത്തി, തുടര്‍ന്ന് വായിക്കാനായില്ല.
ആ യുവാവ് ആ നിമിഷത്തില്‍ പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിച്ചു. അദ്ദേഹം വലിയ വിശുദ്ധനായി, പ്രസിദ്ധിയാര്‍ജിച്ച വേദപാരംഗതനായി. ആളിനെ മനസിലായോ? വിശുദ്ധ അഗസ്തീനോസ്. വിശുദ്ധ അംബ്രോസിന്‍റെ പള്ളിമുറ്റത്ത് ഞങ്ങള്‍ ഇരുന്ന ബെഞ്ചിലാണ് അന്ന് വിശുദ്ധ അഗസ്തീനോസ് ഇരുന്നതും വായിച്ചതും തീരുമാനമെടുത്തതും വിശുദ്ധിയുടെ ജീവിതത്തിന് തുടക്കംകുറിച്ചതും. ഇക്കാര്യങ്ങളൊക്കെ വിവരിച്ചുകൊടുത്തപ്പോള്‍ കൂടെ വന്നവര്‍ക്ക് വികാരങ്ങളുടെ വേലിയേറ്റം.
വിശുദ്ധരുടെ ജീവിതം വായിച്ച് ആവേശംകൊണ്ട വിശുദ്ധ ഇഗ്നേഷ്യസ് പറഞ്ഞു, ‘അവനും അവള്‍ക്കും ആകാമെങ്കില്‍ എന്തുകൊണ്ട് എനിക്കായിക്കൂടാ?’ ആ വിശുദ്ധസ്ഥലത്ത് നിന്നവരും പറഞ്ഞുകാണണം, ‘എന്തുകൊണ്ട് എനിക്കും വിശുദ്ധനാകാന്‍ പാടില്ല?’
ജനുവരിയിലെ ചോദ്യം
ആ ചോദ്യം ചോദിക്കാന്‍ നിങ്ങള്‍ക്കും എനിക്കും പറ്റിയ അവസരം ജനുവരി മാസമാണ്. 2025-വര്‍ഷാരംഭത്തിലാണ്. ജനുവരി കഴിഞ്ഞാല്‍ പിന്നെ ഈ ചോദ്യം അവസരോചിതമാവില്ല. ജനുവരിയുടെ പ്രത്യേകത എന്തെന്നറിയാമല്ലോ, റോമാക്കാരുടെ ജാനൂസ് ദേവന്‍റെ പേരില്‍നിന്നാണ് ജനുവരിമാസത്തിന്‍റെ പേരുവരുന്നത്. ജാനൂസിന്‍റെ പ്രത്യേകത ഇതാണ്: അദ്ദേഹത്തിന് രണ്ട് മുഖങ്ങളുണ്ട്. ഒന്ന് നമുക്കുള്ളതുപോലെ മുമ്പോട്ടും രണ്ടാമത്തേത് പുറകോട്ടും. അദ്ദേഹത്തെ കാണാന്‍ രസമായിരുന്നിരിക്കണം. വര്‍ഷത്തിന്‍റെ ആദ്യമാസത്തിന് ഈ പേര് കൊടുക്കുവാന്‍ റോമാക്കാരെ പ്രേരിപ്പിച്ചതെന്തെന്നോ? അവര്‍ക്കുതോന്നി ജനുവരിമാസം പുറകോട്ടും മുന്നോട്ടും നോക്കേണ്ട മാസമാണെന്ന്. പുറകോട്ട്, കഴിഞ്ഞ ജീവിതം വിലയിരുത്താന്‍. മുന്നോട്, പുറകോട്ടുനോക്കിയപ്പോള്‍ കിട്ടിയ ‘ഫീഡ് ബാക്ക്’ പരിഗണിച്ച് മുന്നോട്ടുള്ള ജീവിതത്തിന് രൂപംകൊടുക്കാന്‍.
അഗസ്തീനോസിന് ലഭിച്ച സന്ദേശം ഒന്നുകൂടെ ശ്രദ്ധിക്കുക: രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു. അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ ത്യജിച്ച് പകലിന് യോജിച്ചവിധം പെരുമാറാം. അന്ധകാരത്തിന്‍റെ പ്രവൃത്തികളായിരുന്നു അവിഹിതവേഴ്ച, വിഷയാസക്തി, അസൂയ, കലഹം തുടങ്ങിയവ. അവയോട് വിട പറഞ്ഞ് പുതിയ മനുഷ്യനെ ധരിച്ച് മുന്നോട്ടുപോകുക. നിങ്ങള്‍ പുറകോട്ട് നോക്കുമ്പോള്‍ കാണുന്നത് വിലയിരുത്തി പുതുവര്‍ഷത്തിന് രൂപംകൊടുക്കുക.
Change me Lord അദ്ദേഹം പ്രാര്‍ത്ഥിച്ചു. പക്ഷേ കൂട്ടിച്ചേര്‍ത്തു, but not yet. ദയനീയമായ ആ പ്രാര്‍ത്ഥന നമ്മില്‍ അനുകമ്പ തൊട്ടുണര്‍ത്തുന്നു. നമ്മുടെ സ്ഥിതിയും ദയനീയമാകാം. മാറേണ്ടതുണ്ട് എന്നറിയാം, പക്ഷേ മാറ്റം പിന്നെയാകട്ടെ എന്ന് നീട്ടിവയ്ക്കുന്നു. അങ്ങനെ നാളെ നാളെ, നീളെ നീളെയാവുന്നു.
കുരുക്കില്‍പ്പെടരുത്!
സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവന്ന നാട ഇട്ട് കെട്ടിവച്ചിരിക്കുന്ന ഫയലുകള്‍ കണ്ടിട്ടുണ്ടോ? അതാണ് ചുവന്ന നാടക്കുരുക്ക്. ആധ്യാത്മിക ജീവിതത്തിലെ ചുവന്ന നാടക്കുരുക്കില്‍ ഏറെ താല്‍പര്യമുള്ളവരാണ് പിശാചുക്കള്‍. ഒരു കാര്യവും നടക്കരുത്. മൂപ്പന്‍പിശാച് കുട്ടിപ്പിശാചുക്കള്‍ക്ക് ക്ലാസ് കൊടുക്കുകയാണ്.
‘ആധ്യാത്മിക കാര്യങ്ങള്‍ മുടക്കണം. മാര്‍ഗങ്ങള്‍ നിര്‍ദേശിക്കൂ.’ മൂപ്പന്‍ നിര്‍ദേശിച്ചു.
ഒരു കുട്ടിപ്പിശാച് പറഞ്ഞു, ‘ദൈവമില്ല എന്ന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുക. അപ്പോള്‍ ദൈവത്തെ പ്രീതിപ്പെടുത്താനായി ഒന്നും ചെയ്യില്ല.’
മൂപ്പന്‍ പ്രതികരിച്ചു, ‘നിനക്ക് അനുഭവസമ്പത്ത് പോരാ. ദൈവമില്ലായെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കാനാ?’
മറ്റൊരു കുട്ടിപിശാച്: ‘നരകം ഒരു മിഥ്യയാണെന്ന് അവതരിപ്പിക്കുക. ശിക്ഷ ഭയപ്പെടേണ്ടതില്ലാത്തതുകൊണ്ട് തിന്മ ചെയ്തുകൊള്ളും.’
മൂപ്പന്‍ പിശാച്: ‘നിന്‍റെ അഭിപ്രായവും വിലപ്പോവുകയില്ല. ഉള്ളിന്‍റെ ഉള്ളില്‍ മനുഷ്യനറിയാം തെറ്റുചെയ്താല്‍ ശിക്ഷ ഉണ്ടാകുമെന്ന്.’
”Procastination അഥവാ നീട്ടിവയ്ക്കല്‍.’ സ്മാര്‍ട്ടായ ഒരു കുട്ടിപിശാച് പറഞ്ഞു.
”ദൈവമുണ്ടെന്നുതന്നെ പറയുക. നരകമുണ്ടെന്നും പറയുക. ആധ്യാത്മിക കാര്യങ്ങള്‍ ആവശ്യമാണെന്നും പറയുക. ഇങ്ങനെയൊക്കെ പറഞ്ഞുകഴിയുമ്പോള്‍ നമ്മള്‍ വിശ്വാസയോഗ്യരാകും. അപ്പോള്‍ സൂത്രത്തില്‍ പറയണം: ഒരു മണിക്കൂര്‍ ആരാധന… ഓ, ആവശ്യമാ. പക്ഷേ ഇന്ന് സമയക്കുറവാണല്ലോ. നാളെയാവാം. കുമ്പസാരം; ഓ, ഉടനെ മരിക്കാന്‍ പോകുന്നില്ലല്ലോ. എല്ലാം ഒന്ന് അലക്കി തേച്ച് മടക്കിയിട്ട് അടുത്ത ആഴ്ച പോകാം. രോഗീസന്ദര്‍ശനം, അങ്ങനെ ഉടനെ മരിക്കാനൊന്നും പോകുന്നില്ല. അടുത്ത ആഴ്ച പോകാം. അതിനിടെ രോഗി മരിക്കുന്നു. ചുരുക്കത്തില്‍ Change me Lord, but not yet എന്ന അവസ്ഥയിലാകുന്നു നമ്മുടെ പാര്‍ട്ടി.’
മൂപ്പന്‍ പറഞ്ഞു, ‘മനുഷ്യന്‍റെ സ്വഭാവം ശരിക്കു പഠിച്ച കുട്ടിപിശാചാണിവന്‍. ഇവന്‍റെ അഭിപ്രായമാണ് സ്വീകാര്യം.’
ഭൂതകാലം വിലയിരുത്തി ഭാവിയിലേക്ക് നോക്കി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന വര്‍ത്തമാനകാലം ഉപയോഗിക്കുക. വര്‍ത്തമാന കാലത്തിന് present എന്നാണല്ലോ ഇംഗ്ലീഷില്‍ പറയുന്നത്. സമ്മാനം എന്നും ആ വാക്കിന് അര്‍ത്ഥം നല്കാം. അതായത് നമ്മുടെ ഇന്ന്/ഇപ്പോള്‍ ഒരു ‘സമ്മാന’മായി കരുതി ചെയ്യേണ്ടതെല്ലാം യഥാസമയത്ത് ചെയ്യുക. നീട്ടിവയ്ക്കല്‍ ഒഴിവാക്കി തമ്പുരാനില്‍ ആശ്രയിച്ച് ആത്മാവിനാല്‍ നയിക്കപ്പെട്ട് യേശുവിനോടും അമ്മയോടുമൊത്ത് നടന്നുനീങ്ങുക. അതുവഴി പുതിയ വര്‍ഷം ആധ്യാത്മികതയുടെ നിര്‍ണായകമായ വര്‍ഷമാകട്ടെ.

പഠനത്തിനായി ജര്‍മ്മനിയില്‍ പോയ ഡോണല്‍, താമസ സൗകര്യം ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് പറഞ്ഞ് വിളിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ‘ബ്രദറേ, പ്രാര്‍ത്ഥനയ്ക്ക് നന്ദി, എനിക്ക് ഒരു സൂപ്പര്‍ സ്ഥലം കിട്ടീട്ടോ’ എന്ന മെസ്സേജും അയച്ചു.
”ഇതൊരു നല്ല സ്ഥലമാണ്. ഇവിടെ തൊണ്ണൂറ് വയസ്സുള്ള ഒരു അപ്പൂപ്പനുണ്ട്, ഒപ്പം മകനും. മകന്‍ വീട്ടില്‍ ഇല്ലാത്തപ്പോള്‍ അപ്പൂപ്പനെ ഒന്ന് ശ്രദ്ധിക്കണം. ഈ കരാറിലാണ് നല്ല സൗകര്യമുള്ള വീട് വെറും നൂറ് യൂറോയ്ക്ക് എനിക്ക് കിട്ടിയിരിക്കുന്നത്. സാധാരണഗതിയില്‍ മുന്നൂറ് യൂറോയെങ്കിലും ഇങ്ങനെ ഒരു സ്ഥലത്തിന് വേണ്ടിവരും. കര്‍ത്താവിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല!!”
ഇത് കേട്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഞാന്‍ തിരിച്ചുവിളിച്ചപ്പോള്‍ ”എനിക്ക് എന്‍റെ ഈശോയ്ക്ക് നന്ദി പറയണം” എന്നാണ് ഡോണല്‍ പറഞ്ഞത്. ”തീര്‍ച്ചയായും നീ നന്ദി പറയണം,” ഞാനും പറഞ്ഞു.
”എങ്കില്‍ നീയൊരു കാര്യം ചെയ്യൂ. ആ അപ്പൂപ്പനോട് രോഗീലേപനം (Anointing of the Sick) സ്വീകരിക്കാന്‍ പറയണം. മകനോട് അനുവാദം വാങ്ങിയിട്ട് അതിനായി ശ്രമിച്ചുനോക്കൂ. കത്തോലിക്കാ വിശ്വാസമുള്ള ആ അപ്പൂപ്പന്‍ ഇന്നലെവരെ എങ്ങനെയായിരുന്നു എന്നത് നോക്കണ്ടാ. ഒരു പുതിയ ആത്മീയ ഉണര്‍വ് നീമൂലം അപ്പൂപ്പന് ഉണ്ടാകട്ടെ.”
ഇതിലും വലിയ നന്ദിപ്രകടനം ഈശോയും ആഗ്രഹിക്കുന്നുണ്ടാകില്ല. സത്യത്തില്‍ ഞാന്‍ ഇതൊന്നും മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പറഞ്ഞതായിരുന്നില്ല. സംസാരത്തിനിടക്ക് കര്‍ത്താവ് എന്നെക്കൊണ്ട് പറയിപ്പിച്ചതായിരുന്നു.
ഏതായാലും ഡോണല്‍ ആ ദൗത്യം ഏറ്റെടുത്തു. പ്രാര്‍ത്ഥിച്ച് ഒരുങ്ങിയശേഷം അപ്പൂപ്പനോടും അദ്ദേഹത്തിന്‍റെ മകനോടും രോഗിലേപനം എന്ന കൂദാശയുടെ പ്രാധാന്യം പറഞ്ഞുകൊടുത്തു. അവര്‍ യാതൊരു മടിയും കാണിക്കാതെ സമ്മതിച്ചു. അവരുടെ അമ്മൂമ്മയ്ക്ക് ഇങ്ങനെ ചെയ്തിരുന്നുവെന്ന കാര്യം ഓര്‍ത്തെടുത്ത് അവര്‍ സന്തോഷത്തോടെ രോഗിലേപനം സ്വീകരിക്കാന്‍ പെട്ടെന്നുതന്നെ തയ്യാറായി. മാത്രമല്ല, മകനും കുമ്പസാരിച്ച് പള്ളിയില്‍ പോകാനും സമ്മതിച്ചു. ഇതൊക്കെ നടന്നതിന്‍റെ ത്രില്ലില്‍ ഡോണല്‍ തന്‍റെ ഒപ്പം നാട്ടില്‍നിന്നും വന്നിരിക്കുന്ന മറ്റ് കൂട്ടുകാരോടും ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞുകൊടുക്കാനും തുടങ്ങി. അവരില്‍ പലരും ആശുപത്രിയില്‍ കെയര്‍ നഴ്‌സായും മറ്റും ജോലി ചെയ്യുകയാണ്.
നമ്മുടെ ഒരു തലമുറ ഇപ്പോള്‍ വിദേശരാജ്യങ്ങളില്‍ ആണല്ലോ. അതില്‍ നമ്മുടെ മക്കളും സുഹൃത്തുക്കളും ജീവിതപങ്കാളിയും കുടുംബവും ഉണ്ട്. കര്‍ത്താവാണ് നിങ്ങള്‍ക്ക് അതെല്ലാം തന്നതെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ നന്ദി പറയണം. നമ്മുടെ നന്ദി കുറച്ച് വാക്കുകളിലോ, സാമ്പത്തിക സഹായങ്ങളിലോ ഒതുങ്ങിനിന്നാല്‍ പോരാ. ശരിക്കും ഈശോയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ നന്ദി ആത്മാക്കളെ നേടി കൊടുക്കുക എന്നതാണ്. ഇതിലും വലിയ പ്രത്യുപകാരം വേറെ എന്താണുള്ളത്?
ഒരാത്മാവിന് പകരം വയ്ക്കാന്‍ ഭൂമിയില്‍ മറ്റൊന്നുംതന്നെ ഇല്ലാത്തതിനാല്‍- നശിച്ചുപോകുന്ന, നഷ്ടപ്പെട്ടുപോകുന്ന ആത്മാക്കളെ തങ്ങളാല്‍ ആകുംവിധം ഈശോയിലേക്ക് അടുപ്പിച്ച്, കൂദാശകളിലേക്കും വചനത്തിലേക്കും കൊണ്ടുവന്ന് ഈശോയോടുള്ള നമ്മുടെ നന്ദിപ്രകടനം നടത്തണമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്. ഓര്‍ക്കുക, കഴിഞ്ഞ നാളുകളില്‍ അവിടുന്ന് നടത്തിയ വഴികള്‍. പകരം ഞാന്‍ എന്ത് ചെയ്യണം? ഇങ്ങനെ തോന്നുന്നുണ്ടെങ്കില്‍ ഇത് ചെയ്യുക.
വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് യൂറോപ്പ് പോലെയുള്ള സ്ഥലങ്ങളില്‍ നമുക്ക് കൊണ്ടുവരാവുന്ന ആത്മീയ ഉണര്‍വ്വിനെക്കുറിച്ച് ചിന്തിക്കാതെ പോകരുത്. ആത്മാക്കളെക്കുറിച്ചുള്ള ദാഹത്താല്‍, തീക്ഷ്ണതയോടെ എരിയുന്ന യുവസുഹൃത്തുക്കളേ, നമ്മള്‍ സ്‌നേഹത്തില്‍ സത്യം പറഞ്ഞുകൊണ്ട് ശിരസ്സാകുന്ന ക്രിസ്തുവിലേക്ക് ഇനിയും വളരണം. നമ്മുടെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതാകാതെ ആത്മാവിന്‍റെ വെളിപ്പെടുത്തലുകള്‍ ആകണം (1 കോറിന്തോസ് 2/4).
യേശുവിന് നമ്മുടെ ശുശ്രൂഷ ആവശ്യമുണ്ട്. തിരുസഭയ്ക്ക് നമ്മളെ ഓരോരുത്തരെയും വേണം. ഉണര്‍ന്ന് പ്രവര്‍ത്തിക്കുക. ”വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക” (2 തിമോത്തിയോസ് 4/2). യേശുവിന് സാക്ഷിയായി, ഉത്തമ കത്തോലിക്കാ വിശ്വാസിയായി ക്രിസ്തുവിന്‍റെ പരിമളമാകാന്‍ പരിശുദ്ധാത്മാവ് നമ്മെ ഏവരെയും സഹായിക്കട്ടെ.
'