• Latest articles
ജൂണ്‍ 11, 2024
Encounter ജൂണ്‍ 11, 2024

കുറെ വര്‍ഷങ്ങള്‍ പിറകിലേക്കൊരു യാത്ര. നഴ്‌സായി ജോലി ചെയ്യുന്ന സമയം. നഴ്‌സിംഗ് ലൈസന്‍സ് പ്രത്യേക കാലപരിധിക്കുള്ളില്‍ പുതുക്കിയെടുക്കേണ്ട ഒരു രേഖയാണ്. ഓരോ തവണ ലൈസന്‍സ് പുതുക്കുമ്പോഴും നഴ്‌സുമാര്‍ ചില ക്ലാസ്സുകളിലും മറ്റും പങ്കെടുത്ത് ആവശ്യമായ മണിക്കൂറുകള്‍ നീക്കിവച്ച് അതിനു വേണ്ടുന്ന സി. എം .ഇ (കണ്ടിന്യൂയിങ് മെഡിക്കല്‍ എഡ്യൂക്കേഷന്‍) പോയിന്റുകളും കരസ്ഥമാക്കണം. ഓണ്‍ലൈന്‍ ആയോ അല്ലാതെയോ ഇവയില്‍ പങ്കെടുക്കാവുന്നതാണ്. പല നഴ്‌സുമാര്‍ക്കും ഇതിനു സാധിക്കാറില്ല എന്നത് ഒരു സത്യവുമാണ്.

അന്ന് ഞാന്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വളരെ ക്ഷീണിതയായാണ് മുറിയില്‍ വന്നത്. കുളി കഴിഞ്ഞു കിടക്കാനൊരുങ്ങുമ്പോള്‍ മൊബൈലില്‍ ഒരു റിമൈന്‍ഡര്‍. ഇന്ന് ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതാണ്. എങ്കിലേ ലൈസെന്‍സ് പുതുക്കലിന് ആവശ്യമായ പോയിന്റ് കിട്ടൂ. കിടക്കയില്‍ കിടക്കുന്ന ഞാന്‍ ഈശോയെ ദയനീയമായി നോക്കി. ഈശോക്കുള്ള പരാതിപ്പെട്ടി തുറന്നു. ‘ദേ ഈശോയേ, തല പൊങ്ങുന്നില്ല. എനിക്ക് എവിടെയും പോകാന്‍ വയ്യ. വേറെ ഒരു ക്ലാസ് എനിക്ക് വേണ്ടി ഒന്ന് അറേഞ്ച് ചെയ്‌തേക്കണേ.’ തലവഴി പുതപ്പു വലിച്ചിട്ട് ഞാന്‍ നിദ്രയിലേക്ക് ആഴ്ന്നിറങ്ങി.

അന്ന് വൈകിട്ട് ഒരു സുഹൃത്ത് എന്നെ കാണാന്‍ വന്നു. അവളുടെ കയ്യില്‍ ഒരു സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു. എനിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നെന്നും കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും മനസ്സിലാക്കിയ അവള്‍ എന്നോടുള്ള നിഷ്‌കളങ്ക സ്‌നേഹത്തെ പ്രതി കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരുടെ നെയിം ലിസ്റ്റില്‍ എന്റെയും പേരെഴുതിയത്രേ. കേട്ടപ്പോള്‍ എനിക്ക് പുതുമയൊന്നും തോന്നിയില്ല. കാരണം ഇതൊക്കെ പലയിടത്തും തനിയാവര്‍ത്തനങ്ങളായി കണ്ടിട്ടുള്ളതും കേട്ടിട്ടുള്ളതും ആണ്.

ജോലിയുടെ ക്ഷീണം നിമിത്തം കൂടുതല്‍ ഒന്നും സംസാരിക്കാതെ ഞാന്‍ വീണ്ടും വിശ്രമത്തിലായി. അവള്‍ സര്‍ട്ടിഫിക്കറ്റ് മുറിയില്‍ വച്ച് യാത്രയായി. ഏകദേശം അഞ്ചു നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് അതിതീവ്രമായ തലവേദന അനുഭവപ്പെടാന്‍ തുടങ്ങി. എത്ര ശ്രമിച്ചിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. വേദനസംഹാരികള്‍ കഴിച്ചു നോക്കി. യാതൊരു ശമനവുമില്ല. എന്താണ് പെട്ടെന്നൊരു തലവേദനക്ക് കാരണം എന്ന് മനസ്സിലായില്ല. അന്ന് രാത്രി ഒരു നിമിഷം പോലും കിടക്കാനോ ഉറങ്ങാനോ കഴിയാതെ തല ഒരു തുണി ഉപയോഗിച്ച് കെട്ടിവച്ചു മുറിയില്‍ നടന്നുകൊണ്ടേയിരുന്നു.

നേരം പുലരാറായപ്പോള്‍ ഈശോയുടെ അടുത്ത് എന്റെ പ്രിയപ്പെട്ട തിരുഹൃദയ രൂപത്തിന് മുന്‍പില്‍ ഞാന്‍ തളര്‍ന്നു കിടന്നു. ശരീരത്തിനും മനസിനുമെല്ലാം ഭാരം അനുഭവപ്പെടുന്നു. എന്തിനെന്നറിയാത്ത ഒരു വലിയ ദുഃഖം എന്റെ ആത്മാവില്‍ നിറഞ്ഞു. ഈശോയുടെ മുഖത്തേക്ക് നോക്കി കിടക്കുമ്പോള്‍ കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി. ഈശോയുടെ സ്വരം ഞാന്‍ കേട്ടു, ”ആ സര്‍ട്ടിഫിക്കറ്റ് കീറിക്കളയുക. ഏറ്റുപറഞ്ഞു കുമ്പസാരിക്കുക.” തലവേദനയുടെ കാഠിന്യം പിന്നെയും കൂടിക്കൊണ്ടേയിരുന്നു. നിലത്തുനിന്ന് എങ്ങനെയോ എഴുന്നേറ്റ ഞാന്‍ ഈശോയുടെ മുന്‍പില്‍ വച്ചുതന്നെ സര്‍ട്ടിഫിക്കറ്റ് കീറിക്കളഞ്ഞു.

പെട്ടെന്നുതന്നെ ദൈവാലയത്തിലേക്ക് പോകാന്‍ ഒരുങ്ങി. ഈശോയോട് ഒരുപാട് തവണ മാപ്പു പറഞ്ഞുകൊണ്ടേയിരുന്നു. ദൈവാലയത്തില്‍ എത്തി പരിശുദ്ധ കുര്‍ബ്ബാനക്ക് മുന്‍പ് വൈദികനോട് എന്റെ തെറ്റ് ഏറ്റുപറഞ്ഞു കുമ്പസാരിച്ചു. തലവേദന അല്പം കുറയുന്നതുപോലെ അനുഭവപ്പെട്ടു. തിരിച്ച് മുറിയില്‍ വന്നപ്പോള്‍ വേദനയില്‍ അല്പം കുറവ് അനുഭവപ്പെട്ടതല്ലാതെ തലവേദന വിട്ടുമാറുന്നില്ല. ഈശോയോട് അല്പം പിണക്കം തോന്നി. ഈശോ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചതിന്റെ ഗമയില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡയലോഗ് വരുന്നത്.
ഈശോയുടെ ഡിമാന്‍ഡ് പലപ്പോഴും ഭീകരമായി തോന്നാറുണ്ട്. അവനെ സ്‌നേഹിക്കുന്നവരോട് കുറച്ചു കൂടുതല്‍ ആയിരിക്കും എന്ന് വേണമെങ്കില്‍ പറയാം. ഉടനെ കൂട്ടുകാരിയെ വിളിക്കുകയും അവളോട് കുമ്പസാരിക്കാന്‍ പറയുകയും ചെയ്യുക എന്നുള്ളതാണ് രണ്ടാമത്തെ ടാസ്‌ക്.

ഈശോക്ക് എന്തിനാ ഇത്രയ്ക്ക് വാശി എന്നുള്ള മട്ടില്‍ ഞാന്‍ ഒരല്പം കലിപ്പ് കാണിച്ചു. പക്ഷേ തലവേദന കാരണം വേറെ നിവൃത്തിയില്ലാതായി. ഫോണില്‍ സുഹൃത്തിനെ വിളിച്ചു. അവളുടെ നിഷ്‌കളങ്കസ്‌നേഹത്തിന് ഈശോ തന്ന സ്‌നേഹസമ്മാനത്തെക്കുറിച്ച് വിവരിച്ചു. ഫോണിന്റെ മറുതലയില്‍ കരച്ചില്‍ കേള്‍ക്കാം. അല്‍പസമയത്തിനുള്ളില്‍ത്തന്നെ അവള്‍ എൻ്റെ മുറിയില്‍ വന്നു. തല കെട്ടിവച്ചു കിടക്കുന്ന എന്നെയും തിരുഹൃദയ ഈശോയെയും അവള്‍ മാറി മാറി നോക്കിക്കൊണ്ടു കണ്ണീര്‍ വാര്‍ത്തു. സമയം ഉച്ചയായി. ഇനി പരിശുദ്ധ കുര്‍ബ്ബാന വൈകുന്നേരം മാത്രമേ ഉള്ളൂ. അതിനാല്‍ അവള്‍ എന്റെ മുറിയില്‍ ഈശോയുടെ അടുത്ത് സമയം ചെലവഴിച്ചു. സമയമായപ്പോള്‍ അവള്‍ ദൈവാലയത്തിലേക്ക് പോയി. കുമ്പസാരിച്ച് ഒരുക്കത്തോടെ ഈശോയെ സ്വീകരിച്ചു.

ദൈവാലയത്തിലേക്ക് പോകും മുന്‍പ് അവളോട് ഞാന്‍ ഒരു കാര്യം സൂചിപ്പിച്ചിരുന്നു. കുമ്പസാരം കഴിയുമ്പോള്‍ സമയം എത്രയെന്ന് നോക്കി എന്നോട് പറയണം. അവള്‍ ദൈവാലയത്തില്‍ ആയിരുന്ന സമയം ഞാന്‍ മുറിയില്‍ കിടക്കുകയായിരുന്നു. അഞ്ചുമണിക്ക് പെട്ടെന്ന് എന്റെ തലയില്‍നിന്ന് എന്തോ വസ്തു തെന്നി മാറുന്നതായി അനുഭവപ്പെട്ടു. തലവേദന പൂര്‍ണ്ണമായി എന്നെ വിട്ടുപോയി. നിമിഷങ്ങള്‍ക്കുള്ളില്‍ അവളുടെ ഫോണ്‍ കാള്‍ ലഭിച്ചു. ഞാന്‍ അവളോട് ചോദിച്ചു, ”അഞ്ച് മണിക്ക് കുമ്പസാരം കഴിഞ്ഞു അല്ലേ?!”അവള്‍ ആശ്ചര്യത്തോടെ ചോദിച്ചു, ”നീ സമയം എങ്ങനെ അറിഞ്ഞു? അഞ്ച് മണിക്കാണ് കുമ്പസാരക്കൂട്ടില്‍നിന്ന് ഞാന്‍ എഴുന്നേറ്റത്. ”ഒരു ചെറു ചിരിയോടെ ഞാന്‍ പറഞ്ഞു, ”അതേസമയം തലവേദന വിട്ടുമാറി.”
”നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3/5).

യേശുവിന്റെ ശിഷ്യന്മാരില്‍ പ്രധാനിയായ പത്രോസിന്റെ മൂന്ന് തള്ളിപ്പറച്ചിലുകളെ നമുക്ക് ചിന്തിക്കാം. വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിക്കുന്നത് ഇപ്രകാരമാണ്. ആദ്യം പത്രോസ് ‘അവനെ ഞാന്‍ അറിയുകയില്ല’ എന്ന് പറഞ്ഞുകൊണ്ട് ദൈവമായ യേശുവിനെ തിരിച്ചറിയാതെ പോയി. രണ്ടാമത് ‘മനുഷ്യാ ഞാന്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് സ്വയം തിരിച്ചറിവില്ലാത്തവനായി മാറി. താന്‍ ആരാണെന്ന് അവന്‍ മറന്നു. മൂന്നാമതായി ‘നീ പറയുന്നത് എന്താണെന്ന് എനിക്കറിഞ്ഞു കൂടാ’ എന്ന് പറഞ്ഞുകൊണ്ട് അവന്റെ സഹോദരങ്ങളെ മനസ്സിലാക്കാന്‍ കഴിയാത്തവനായി. ദൈവത്തെയും സഹോദരങ്ങളെയും സ്വയവും ആരാണെന്ന് അറിയാനുള്ള തിരിച്ചറിവ് പത്രോസിനു നഷ്ടപ്പെട്ടത് എന്തുകൊണ്ട്? തിരുവചനം ഇപ്രകാരം പഠിപ്പിക്കുന്നു, ”പത്രോസ് അകലെയായി അവനെ അനുഗമിച്ചിരുന്നു” (ലൂക്കാ 22/54).

യേശുവില്‍നിന്ന് ഒരു അകലം പാലിച്ച പത്രോസ് തള്ളിപ്പറയുക എന്ന പാപത്തില്‍ മൂന്ന് തവണ ആവര്‍ത്തിച്ചു വീഴുകയാണ്. നമ്മുടെ ജീവിതത്തിലും ചില പാപാവസ്ഥകളില്‍ ആവര്‍ത്തിച്ചു വീഴുന്നത് പത്രോസിനെപ്പോലെ അകലത്തില്‍ നാം ഈശോയെ അനുഗമിക്കുന്നതുകൊണ്ടാണ്.
ദൈവത്തെയും മനുഷ്യനെയും ഒരു ചരടില്‍ കോര്‍ക്കുന്ന ബ്യൂട്ടിപാര്‍ലര്‍ ആണ് ഓരോ കുമ്പസാരക്കൂടുകളും. കുമ്പസാരിപ്പിക്കുന്ന വൈദികന്റെ യോഗ്യതയോ കുമ്പസാരിക്കുന്ന വ്യക്തിയുടെ യോഗ്യതയോ അല്ല മറിച്ച് സ്‌നേഹിതനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ലെന്ന് സ്വന്തം ജീവന്‍ കൊടുത്തു കാണിച്ചുതന്ന യേശുവിന്റെ അതിരറ്റ സ്‌നേഹവും കരുണയുമാണ് ഓരോ ആത്മാവിനെയും പാപത്തിന്റെ ജീവനില്ലായ്മയില്‍നിന്ന് പുതിയ സൃഷ്ടിയാക്കി രൂപാന്തരപ്പെടുത്തുന്നത്.

'

By: Ann Maria Christeena

More
ജൂണ്‍ 11, 2024
Encounter ജൂണ്‍ 11, 2024

ഒരു കുഞ്ഞ് അല്പം ബുദ്ധിയുറയ്ക്കുമ്പോഴേതന്നെ തന്റെ അപ്പനും അമ്മയ്ക്കുംവേണ്ടി എങ്ങനെ അധ്വാനിക്കാം എന്ന് ചിന്തിക്കുമോ? ഇല്ല. പകരം ആ കുഞ്ഞ് മാതാപിതാക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണ് ചെയ്യുക. കെട്ടിപ്പിടിക്കുക, ഉമ്മവയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യും. അതാകട്ടെ മാതാപിതാക്കള്‍ക്ക് ഏറെ സന്തോഷമാണുതാനും.

ഇതുപോലെ നമ്മുടെ മറ്റ് പ്രവൃത്തികളെക്കാളും അധ്വാനങ്ങളെക്കാളുമെല്ലാം ഉപരി ദൈവത്തിന് താത്പര്യം നമ്മുടെ സ്‌നേഹത്തിലാണ്. അതിനാല്‍ത്തന്നെ പ്രാര്‍ത്ഥനയില്‍ ദൈവത്തോട് സ്‌നേഹം പ്രകടിപ്പിക്കുന്നതും നമ്മുടെ വികാരവിചാരങ്ങള്‍ തുറന്ന മനസോടെ പങ്കുവയ്ക്കുന്നതും നന്ദി പറയുന്നതും എല്ലാം അവിടുത്തേക്ക് ഏറെ പ്രീതികരമാണ്. അപ്പോള്‍ പ്രാര്‍ത്ഥന ശ്വാസോച്ഛ്വാസംപോലെ സ്വാഭാവികവും ലളിതവും ആയിക്കൊള്ളും.

'

By: Sadhu Ittyavirah

More
ജൂണ്‍ 11, 2024
Encounter ജൂണ്‍ 11, 2024

തിരുസഭയെ പീഡിപ്പിച്ചിരുന്ന അധികാരിയായിരുന്നു ഉംബ്രിയായിലെ ഗവര്‍ണറായിരുന്ന വെനൂസ്റ്റ്യന്‍. അദ്ദേഹം സ്‌പൊളേറ്റോയിലെ ബിഷപ്പായിരുന്ന വിശുദ്ധ സബീനൂസിനോട് ഒരു വിഗ്രഹത്തെ ആരാധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിഷപ് അതിന് തയാറായില്ല. മാത്രവുമല്ല ആ വിഗ്രഹം കഷ്ണങ്ങളായി ചിതറിച്ചുകളഞ്ഞു. ശിക്ഷയായി ബിഷപ്പിന്റെ കൈ ഗവര്‍ണര്‍ വിച്ഛേദിച്ചു. നാളുകള്‍ കഴിഞ്ഞപ്പോള്‍ വെനൂസ്റ്റ്യന് കണ്ണുകളില്‍ അതികഠിനമായ വേദന. സഹായം ചോദിച്ച് സമീപിച്ചത് ബിഷപ് സബീനൂസിനെത്തന്നെ.

അദ്ദേഹം വെനൂസ്റ്റ്യനുവേണ്ടി പ്രാര്‍ത്ഥിക്കുകയും അതുവഴി സൗഖ്യം ലഭിക്കുകയും ചെയ്തു. ആ സൗഖ്യത്തോടെ അദ്ദേഹം ക്രിസ്തുവിനെ അറിഞ്ഞു. സത്യവിശ്വാസം സ്വീകരിച്ച് ക്രിസ്ത്യാനിയായി മാറി.

“നിങ്ങള്‍ ധാരാളം ഫലം പുറപ്പെടുവിക്കുകയും അങ്ങനെ എന്റെ ശിഷ്യന്‍മാരായിരിക്കുകയും ചെയ്യുന്നതുവഴി പിതാവ് മഹത്വപ്പെടുന്നു” (യോഹന്നാന്‍ 15/8).

'

By: Shalom Tidings

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

2019 ഏപ്രില്‍ ഒന്ന്. രോഗ ലക്ഷണമായ നടുവേദന ആരംഭിച്ചിട്ട് രണ്ടു മാസം. നട്ടെല്ലില്‍ ബെല്‍റ്റ് ഇട്ടുകൊണ്ട് പരസഹായത്തില്‍ ജീവിക്കാന്‍ തുടങ്ങിയ നാളുകള്‍. അന്ന് വേദന മൂലം ഇന്‍ജെക്ഷന്‍ എടുത്തു മുറിയില്‍ കിടക്കുകയാണ്. അതിനാല്‍ അവധിയെടുത്തു. വിശുദ്ധ ഗ്രന്ഥം നെഞ്ചില്‍ വച്ചുകൊണ്ടാണ് കിടപ്പ്. വേദന സംഹാരികള്‍ക്കൊന്നും എന്‍റെ വേദനയെ ശമിപ്പിക്കാന്‍ പലപ്പോഴും സാധിച്ചിരുന്നില്ല. ഈശോയോടു കലപില പറഞ്ഞുകൊണ്ട് സമയം തള്ളി നീക്കി. ഏകദേശം മൂന്നുമണി ആയി. ഈശോ ആജ്ഞപോലെ ഒരു കാര്യം പറഞ്ഞു, ”സബിതക്ക് വേണ്ടി എന്തെങ്കിലും ഉടനെ ചെയ്യുക.” ശരീരം മുഴുവന്‍ തണുത്തുറഞ്ഞ പോലെ… എന്തിനെന്നില്ലാതെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിക്കൊണ്ടിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.

ഫേസ്ബുക്ക് തുറന്ന് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചു, ”നമ്മുടെ സ്‌കൂള്‍ ബാച്ച് സുഹൃത്തുക്കളെ കണ്ടെത്തി ഗ്രൂപ്പ് ഉണ്ടാക്കണം. സബിതക്ക് വേണ്ടി എന്തെങ്കിലും പെട്ടെന്ന് ചെയ്യണം.” ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞങ്ങളുടെ സഹപാഠിയും സ്‌കൂളിന്‍റെ അഭിമാനവും സ്വപ്‌നവും ഒക്കെ ആയിരുന്നു സബിത. ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടെന്ന് വളരെ വിങ്ങലോടെയാണ് ഉള്‍ക്കൊണ്ടത്.

മനസ്സില്‍ വല്ലാത്തൊരു ഭാരം. ഇത്രയും വര്‍ഷം ഞാന്‍ എന്തുകൊണ്ട് സബിതയെ അന്വേഷിച്ചില്ല എന്ന ചോദ്യം മുള്‍മുനപോലെ എന്നെ കുത്തിനോവിക്കാന്‍ തുടങ്ങി. ഈശോയുടെ മുന്‍പില്‍ വലിയൊരു ഭാരവും പേറി ഞാന്‍ നിന്നു. മുന്നോട്ട് എന്ത് ചെയ്യണം എന്ന് അറിയില്ല അവള്‍ക്കുവേണ്ടി. ദൈവകരുണയുടെ പ്രഘോഷകയായിരുന്നു അന്നാളുകളില്‍ ഞാന്‍. പ്രവൃത്തിയില്ലാത്ത പ്രഘോഷണങ്ങള്‍ ആയിരുന്നു അവയെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. എന്തായാലും ഒമ്പതു ദിവസങ്ങള്‍ കഴിഞ്ഞാല്‍ ഞാന്‍ നാട്ടിലേക്ക് വരാന്‍ പ്ലാന്‍ ചെയ്തിരിക്കുകയായിരുന്നു ചികിത്സക്ക് വേണ്ടി. പെട്ടെന്നുതന്നെ പഴയകാല സഹപാഠികളുടെ വാട്ട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കപ്പെട്ടു. ‘എ ഡേ വിത്ത് സബിത’ അതായിരുന്നു ഗ്രൂപ്പിന്‍റെ പേര്.

സബിതയെക്കുറിച്ച് പറയാന്‍ ഒരുപാടുണ്ട്. നഴ്‌സറിമുതല്‍ പല ക്ലാസ്സുകളിലും ഞങ്ങള്‍ ഒന്നിച്ചാണ് പഠിച്ചിട്ടുള്ളത്. വീടിനടുത്തുള്ള കൂട്ടുകാരി. പഠനത്തില്‍ മിടുക്കി. ക്ലാസ് ലീഡര്‍ ആയും സ്‌കൂള്‍ ലീഡര്‍ ആയും എപ്പോഴും എല്ലാവരുടെയും അഭിമാനമായിരുന്നു. നല്ല കയ്യക്ഷരം. ആരോടും വഴക്കിടാത്ത എല്ലാവരോടും സമാധാനപരമായി ഇടപെടുന്ന ഒരു പാവം പെണ്‍കുട്ടി. പഠന വിഷയങ്ങള്‍ മറ്റു കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നതില്‍ പ്രത്യേക പ്രാവീണ്യം അവള്‍ക്കുണ്ടായിരുന്നു. പരീക്ഷയടുക്കുമ്പോള്‍ സ്‌കൂള്‍ വരാന്തയില്‍ സബിതക്ക് ചുറ്റും കുട്ടികള്‍ നിറയുമായിരുന്നു. അവള്‍ പറയുന്ന ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ വരുമെന്ന ഒരു വിശ്വാസത്തില്‍. പലപ്പോഴും അത് സംഭവിച്ചിട്ടുണ്ട്. അക്രൈസ്തവയാണെങ്കിലും അവളുടെ പ്രാര്‍ത്ഥിക്കുന്ന മുഖം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല.
ക്ലാസ് മുടങ്ങിയാല്‍ വളരെ വിഷമിക്കുന്ന കുട്ടിയായിരുന്നു. അതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ അവള്‍ ക്ലാസ് മുടങ്ങിയിട്ടുള്ളൂ. അവളുടെ നോട്ട് ബുക്കുകള്‍ നോക്കിയാണ് പലപ്പോഴും ഞാന്‍ എന്‍റെ നോട്ട് ബുക്ക് പൂര്‍ത്തീകരിച്ചിരുന്നത്. ചെറുപ്പം മുതലേ നിത്യരോഗിയായിരുന്നു ഞാന്‍. ഒരു കാലഘട്ടം വരെയും വളരെ കുറച്ചുമാത്രമേ സ്‌കൂളില്‍ പോകാന്‍ പറ്റിയിരുന്നുള്ളൂ.

ഏകദേശം നൂറുപേര്‍ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. ഏപ്രില്‍ പതിമൂന്നിന് അവളുടെ വീട്ടില്‍ ഞങ്ങളുടെ ഒരു സംഗമം ക്രമീകരിച്ചു. അവളെ പഠിപ്പിച്ച കുറച്ച് അധ്യാപകരെയും ക്ഷണിച്ചു. ചികിത്സയുടെ ഭാഗമായി ഒത്തിരി ചെലവുകള്‍ അവള്‍ക്കുണ്ടായിരുന്നു. ചെറിയൊരു സഹായം എല്ലാവരും കൈകോര്‍ത്തു നല്‍കി. ഇരുപതു വര്‍ഷമായി ഒരു വീടിനുള്ളില്‍ മാത്രമായിരുന്നു അവളുടെ ലോകം. സ്വന്തമെന്നു പറയാന്‍ ഒരു സുഹൃത്തുപോലും ഇല്ലാതെ; ആരോടും അവളുടെ വേദനകള്‍ പങ്കുവയ്ക്കാനില്ലാതെ, ജീവിതം പോരാടി ജയിക്കുകയായിരുന്നു സബിത.
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പനിയുടെ രൂപത്തില്‍ അവളുടെ ജീവിതത്തിലേക്ക് സഹനം വാതില്‍ തുറന്നു.

പിന്നീട് ശ്വാസകോശങ്ങളിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും ഇന്‍ഫെക്ഷന്‍ ആവുകയും മാസങ്ങള്‍ ആശുപത്രിയില്‍ മരണത്തോട് മല്ലടിച്ചു കഴിയുകയും ചെയ്തു. ഒരു നാടും സ്‌കൂള്‍ മുഴുവനും അവളുടെ തിരിച്ചുവരവിനുവേണ്ടി പ്രാര്‍ത്ഥിച്ചു കാത്തിരുന്നു. പക്ഷേ മറ്റൊരു സബിതയായിട്ടായിരുന്നു അവളുടെ തിരിച്ചുവരവ്. അവളുടെ കഴിവുകള്‍ പലതും നഷ്ടപ്പെട്ടിരുന്നു. ഓര്‍മ്മകള്‍ മങ്ങിപ്പോയി. പഠിക്കാന്‍ കഴിയാത്ത അവസ്ഥ. എല്ലാ സ്വപ്‌നങ്ങളുടെയും ചിറകുകള്‍ അറുത്തെടുത്തപോലെ കുറെ മരുന്നുകള്‍കൊണ്ടുമാത്രം ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരാള്‍.

പത്താം ക്ലാസ് പഠനം കഴിഞ്ഞതോടെ എല്ലാവരും പുതിയ വഴികളിലേക്ക് ചേക്കേറി. ഒരുപക്ഷേ ജീവിതത്തിന്‍റെ വ്യഗ്രതയില്‍ എല്ലാവരും അവളെ പതിയെ മറന്നു പോയിക്കാണണം. ആരെയും കണ്ടെത്താന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല. കാരണം അവളുടെ ലോകം അത്രയും ചുരുങ്ങപ്പെട്ടിരുന്നു.
സബിതയുടെ വീട്ടുകാരെ വിളിച്ചറിയിച്ചു, അവളോടൊപ്പമുള്ള ഞങ്ങളുടെ ഒരു ദിനത്തെക്കുറിച്ച്. പ്രിയ കൂട്ടുകാരിക്ക് എന്ത് കൊടുക്കും എന്ന ചിന്തയില്‍ ഞാന്‍ മുഴുകി. ”നിനക്ക് ചെയ്യാന്‍ കഴിവുള്ള നന്മ അത് ലഭിക്കാന്‍ അവകാശമുള്ളവര്‍ക്ക് നിഷേധിക്കരുത്” (സുഭാഷിതങ്ങള്‍ 3/27)

എന്നാണല്ലോ വചനം പറയുന്നത്. അവള്‍ക്കു ഞങ്ങളോടൊക്കെ വീഡിയോ കോളില്‍ സംസാരിക്കാല്ലോ എന്നോര്‍ത്ത് ഒരു മൊബൈല്‍ വാങ്ങി. ഒപ്പം ഒരു ചുരിദാര്‍ തയ്ക്കാനുള്ള തുണിയും.
ഏപ്രില്‍ പതിമൂന്നിന് ഞങ്ങള്‍ എല്ലാവരും അവള്‍ക്കു ചുറ്റും കൂടി. പലരെയും അവള്‍ക്ക് മനസ്സിലായില്ല. പക്ഷേ അധ്യാപകരെയെല്ലാം അവള്‍ തിരിച്ചറിഞ്ഞു, എന്നെയും. അവളെക്കൊണ്ട് സംസാരിപ്പിച്ചു. മതിയാകുവോളം. കേക്ക് മുറിപ്പിച്ചു. അവള്‍ക്കുള്ള സമ്മാനങ്ങള്‍ കൈമാറി. ഗ്രൂപ്പ് ഫോട്ടോ എടുത്തു. ഇരുപതു വര്‍ഷത്തെ ഏകാന്തതയില്‍ അവള്‍ പൊട്ടിച്ചിരിച്ച ഒരു ദിവസം.

അവളെ വീഡിയോ കോള്‍ വിളിക്കാനൊക്കെ പഠിപ്പിച്ചു കൊടുത്തു. എല്ലാവരുടെയും നമ്പറുകള്‍ ഫോണില്‍ സേവ് ചെയ്തു. കുറച്ചു സുഹൃത്തുക്കള്‍ തൊട്ടടുത്ത മാസത്തില്‍ അവളെ കാണാന്‍ വരുമെന്ന് ഉറപ്പും നല്‍കി. ഹൃദയം നിറഞ്ഞ സന്തോഷത്തില്‍ അവള്‍ ഞങ്ങള്‍ക്ക് നന്ദി പറഞ്ഞു യാത്രയാക്കി. വീട്ടില്‍നിന്ന് ഇറങ്ങുമ്പോള്‍ അവളെ കെട്ടിപ്പിടിച്ചു ചുംബിച്ചു. അവളുടെ മുഖത്ത് പൂര്‍ണ്ണചന്ദ്രന്‍റെപോലെ ഈശോ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. ഈശോയുടെ മുഖം പോലെ തോന്നി അപ്പോള്‍.

രണ്ടാഴ്ചക്കുള്ളില്‍ ഞാന്‍ തിരിച്ചു പോന്നു. വീണ്ടും തിരക്കുകളുടെ ലോകത്തേക്ക്… പലരും അവളെ ഫോണില്‍ വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു. ജൂണ്‍ മാസം ആദ്യത്തില്‍ എനിക്ക് ഒരു വാട്ട്‌സാപ്പ് സന്ദേശം ഒരു സുഹൃത്തില്‍നിന്ന് ലഭിച്ചു. ‘സബിത ആശുപത്രിയില്‍ ആണ്. അല്പം സീരിയസ് ആണ്.’ ആ വാര്‍ത്ത എന്നെ അസ്വസ്ഥയാക്കി. വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ അവള്‍ വെന്റിലേറ്ററില്‍ ആണ് എന്നറിഞ്ഞു. ആ അമ്മയുടെ കരച്ചില്‍ താങ്ങാന്‍ കഴിയുമായിരുന്നില്ല. ആശുപത്രിയിലേക്ക് പോകും മുന്‍പ് രണ്ടു ദിവസങ്ങളില്‍ അവള്‍ പല തവണ എന്നെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെന്നും മരിയയോട് സംസാരിക്കണം എന്ന് പറഞ്ഞെന്നും അമ്മ പറഞ്ഞു. എന്‍റെ ഹൃദയം പൊട്ടിപ്പോകുംപോലെ തോന്നി. നിയന്ത്രിക്കാന്‍ കഴിയാതെ കണ്ണീര്‍ച്ചാലുകള്‍ ഒഴുകികൊണ്ടേയിരുന്നു,

പെയ്‌തൊഴിയാത്ത മഴ പോലെ…

വീണ്ടും ഞങ്ങള്‍ എല്ലാവരും അവളുടെ ജീവനുവേണ്ടി ദൈവസന്നിധിയില്‍ യാചിച്ചു. പക്ഷേ പ്രതീക്ഷക്കു വകയൊന്നും ഉണ്ടായിരുന്നില്ല. ജൂണ്‍ ഇരുപത്തി ഒന്ന് രാവിലെ ഞങ്ങളുടെ വെള്ളരിപ്രാവ് സ്വര്‍ഗത്തിലേക്ക് പറന്നുയര്‍ന്നു. ജീവിതത്തില്‍ ഇന്നോളം അനുഭവിക്കാത്ത ഒരു ശൂന്യതയും നിരാശയും ദുഖവും ഞങ്ങള്‍ എല്ലാവരും അനുഭവിച്ചു. വിവിധ സ്ഥലങ്ങളില്‍ ആയിരുന്നിട്ടുകൂടി ഞങ്ങള്‍ എല്ലാവരുടെയും ഭവനങ്ങള്‍ ഒരു മരണവീടായി.
ഇനി അവള്‍ക്കുവേണ്ടി എന്താണ് ചെയ്യേണ്ടത്? സുഹൃത്തുക്കളെ വിളിച്ചു പറഞ്ഞു. ഏറ്റവും സുന്ദരിയാക്കി അവളെ യാത്രയാക്കുക. അവള്‍ക്ക് സമ്മാനിച്ചിരുന്ന ചുരിദാര്‍ തുണി രണ്ടു മണിക്കൂറില്‍ തയ്‌ച്ചെടുത്ത് അണിയിച്ചു. ചുവന്ന ഒരു പട്ടു തുണിയില്‍ അവളെ പൊതിഞ്ഞു. മുല്ലപ്പൂവുകള്‍ കൊണ്ട് അവളെ മൂടി. ജീവനറ്റ അവളുടെ ശരീരം കാണാന്‍ എനിക്ക് കഴിയുമായിരുന്നില്ല. എങ്കിലും അവസാനമായി ഒരു നോക്ക് കാണാന്‍ ഹൃദയം തുടിച്ചു. സുഹൃത്തുക്കള്‍ വീഡിയോ കോള്‍ വിളിച്ച് അവളുടെ ശരീരത്തിനടുത്തു വച്ചു. എന്‍റെ നിലവിളി അവളുടെ കാതുകളിലും മുഴങ്ങിക്കാണണം. ഒരേ ഒരു ചോദ്യം മാത്രം എന്നില്‍ അവള്‍ക്കായി അവശേഷിച്ചിരുന്നു, ”സബിത നീ ഞങ്ങളോട് ക്ഷമിക്കില്ലേ?”

സബിതക്കുവേണ്ടി എന്തെങ്കിലും ഉടനെ ചെയ്യണം എന്ന് ഈശോ പറഞ്ഞത് അവളുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടതുകൊണ്ടാണ്. ആ കൂടിച്ചേരലിനു ശേഷം അറുപത്തെട്ട് ദിവസങ്ങള്‍മാത്രമേ അവളുടെ ജീവിതത്തില്‍ അവശേഷിച്ചിരുന്നുള്ളൂ. ഈ ലോകത്തിന്‍റെ വേദനകളില്‍നിന്ന്, കപടതയില്‍നിന്ന്, ദൈവം അവളെ കൊണ്ടുപോയി എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

അവളുടെ വേര്‍പാടിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് കൊറോണക്കാലത്ത് പഠനത്തിന് സാമ്പത്തികവിഷമമുള്ള ഒരു കുട്ടിക്ക് ഓണ്‍ലൈന്‍ പഠനത്തിനായി ഞങ്ങള്‍ ടി.വി നല്‍കി. പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവളുടെ വേദനക്ക് ഒരല്പം ആശ്വാസം നല്കാന്‍…. ഇന്നും അവള്‍ അനേകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു
പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളില്‍ ചില ദൈവികമായ പ്രേരണകള്‍ നല്‍കും. പ്രാര്‍ത്ഥനയോടെ ആ പ്രചോദനങ്ങളെ വിവേചിച്ചറിയാന്‍ നാം പരിശ്രമിക്കണം. ”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്‍റെ കാതുകള്‍ പിന്നില്‍നി ന്ന് ഒരു സ്വരം ശ്രവിക്കും. ഇതാണ് വഴി, ഇതിലേ പോവുക” (ഏശയ്യ 30/21). ഒരുപക്ഷേ അവന്‍റെ സ്വരം കേള്‍ക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ പിന്നീടൊരിക്കലും നികത്താന്‍ കഴിയാത്ത നഷ്ടങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കും. എന്‍റെ ആടുകള്‍ എന്‍റെ സ്വരം ശ്രവിക്കുന്നു (യോഹന്നാന്‍ 10/27) എന്ന് അരുളിച്ചെയ്ത ഈശോയെ നമുക്ക് അനുഗമിക്കാം. അവന്‍ മേയ്ക്കുന്ന മേച്ചില്‍പ്പുറങ്ങളാണ് നാം കണ്ടെത്തുന്ന ചതുപ്പുനിലങ്ങളെക്കാള്‍ അഭികാമ്യം.

'

By: Ann Maria Christeena

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

എന്‍റെ മകള്‍ക്ക് ജോലി ലഭിച്ചതിനുശേഷം ഒരുപാട് ദൂരയാത്ര ചെയ്തായിരുന്നു ഓഫീസില്‍ എത്തേണ്ടിയിരുന്നത്. രണ്ടു കുട്ടികളെയും വീട്ടിലാക്കിയുള്ള യാത്ര വളരെ ബുദ്ധിമുട്ടായിരുന്നു. ഒരു ട്രാന്‍സ്ഫറിനുവേണ്ടി ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. ശാലോം മാസികയില്‍ സിമ്പിള്‍ ഫെയ്ത്ത് പംക്തിയില്‍ അനേകരുടെ സാക്ഷ്യം കണ്ടപ്പോള്‍ “മനുഷ്യര്‍ക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്” (ലൂക്കാ 18/27) എന്ന വചനം ആയിരം തവണ എഴുതുകയും ശാലോം മാസികയില്‍ സാക്ഷ്യം അറിയിച്ചുകൊള്ളാമെന്ന് നേരുകയും ചെയ്തു. അതിന്‍റെ ഫലമായി, നടക്കില്ല എന്ന് എല്ലാവരും പറഞ്ഞ ട്രാന്‍സ്ഫര്‍ 2020 മാര്‍ച്ചില്‍ നല്‍കി മകളെ ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം.

'

By: Lisy Roy

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

തികച്ചും അപ്രതീക്ഷിതമായി പന്ത്രണ്ടാം വയസിലുണ്ടായ ദൈവാനുഭവവും തുടര്‍ന്ന് ജീവിതത്തിലുണ്ടായ മാറ്റങ്ങളും.

“റബ്ബറിന് മരുന്ന് തെളിക്കാന്‍ ഹെലികോപ്റ്റര്‍ വരുന്നു!” കൂട്ടുകാര്‍വഴി ഈ വാര്‍ത്തയറിഞ്ഞാണ് അതുകാണാന്‍ ഹെലികോപ്റ്റര്‍ വരുന്ന റബ്ബര്‍തോട്ടത്തിനടുത്തേക്ക് ഓടിയത്. ചെന്നപ്പോഴേക്കും ഒരു തവണ വന്നുപോയി. ഇനി വീണ്ടും വരുന്നതേയുള്ളൂ എന്നറിഞ്ഞു. അതിനാല്‍ കാത്തിരിക്കാമെന്ന് കരുതി. എനിക്കന്ന് പന്ത്രണ്ട് വയസ്. 1979-ലെ വേനലവധിക്കാലമായിരുന്നു അത്. ഏപ്രില്‍ 23, രാവിലെ സമയം. പക്ഷേ വെയില്‍ മൂത്തപ്പോള്‍ നല്ല ദാഹം തോന്നി. അടുത്തുള്ളത് ഒരു ക്രൈസ്തവ ദൈവാലയമാണ്. അവിടത്തെ ടാപ്പ് ശ്രദ്ധയില്‍പ്പെട്ടു. അല്പം വെള്ളം കുടിക്കാമെന്ന് കരുതി അങ്ങോട്ട് ചെന്നു.

വെള്ളം കുടിച്ചുകഴിഞ്ഞപ്പോള്‍ ഒരു ചിന്ത. ദൈവാലയത്തിനകത്തെ ‘വിഗ്രഹം’ ഒന്ന് കാണണം. ഒരു ഹൈന്ദവനെന്ന നിലയില്‍ എനിക്ക് ക്ഷേത്രങ്ങളാണ് പരിചിതമായത്. അവിടെ, പ്രതിഷ്ഠിച്ച വിഗ്രഹത്തിനാണ് പ്രാധാന്യം. അതുപോലെ ഇവിടെയുള്ള വിഗ്രഹം ഒന്ന് കാണണമെന്ന ആഗ്രഹം, അത്രമാത്രം. പക്ഷേ, ക്ഷേത്രങ്ങളില്‍ ‘അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’ എന്ന് നിബന്ധനയുള്ളതുപോലെ ഇവിടെയും കാണുമോ എന്ന ചിന്ത ഉള്ളിലുയര്‍ന്നു. എങ്കില്‍ അകത്തുകടന്നാല്‍ പ്രശ്നമാകുമല്ലോ എന്നുള്ള ഭയവും. പക്ഷേ ദൈവാലയത്തിനുള്ളില്‍ കയറി നോക്കാനുള്ള പ്രേരണ തടുക്കാനാവുന്നുമില്ല. ഒടുവില്‍ ദൈവാലയവാതില്‍ക്കലെത്തി അകത്തേക്ക് നോക്കുന്നതിനിടെ ഇടതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. പെട്ടെന്ന് ഷോക്കടിക്കുന്നതുപോലെ ഒരു അനുഭവം! ഇടതുകാതില്‍ ഒരു സ്വരവും മുഴങ്ങി, “ഭയപ്പെടേണ്ട! ഞാന്‍ നിന്നോടുകൂടെയുണ്ട്.” വീണ്ടും ആകാംക്ഷയോടെ അകത്തേക്ക് നോക്കിക്കൊണ്ട് വലതുവശത്തെ വാതില്‍പ്പടിയില്‍ പിടിച്ചു. അപ്പോള്‍ ഷോക്കടിക്കുന്നതോടൊപ്പം വലതുകാതില്‍ ഒരു സ്വരം, “പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല.”

എന്തായാലും ഞാന്‍ അകത്ത് പ്രവേശിച്ചു. ഭയവും ദൈവാനുഭവവുമെല്ലാം നിമിത്തം എന്‍റെ ശരീരമാകെ തളരുന്നതുപോലെ തോന്നി. നിമിഷങ്ങള്‍ക്കകം എന്‍റെ ബോധം മറഞ്ഞു. പിന്നെ ഒരു ടെലിവിഷന്‍ സ്ക്രീനിലെന്നതുപോലെ ചില കാഴ്ചകളാണ് കണ്ടത്. കുന്നിന്‍പ്രദേശംപോലെയുള്ള ഒരു സ്ഥലത്ത് ഒരു മനുഷ്യന്‍ കമിഴ്ന്നുകിടക്കുന്നു… പഴയ രീതിയിലുള്ള വസ്ത്രമണിഞ്ഞ ആളുകള്‍ വരുന്നു. ഒരാള്‍ കവിളില്‍ ഉമ്മവയ്ക്കുന്നു. പിന്നെ അയാളെ പിടിച്ചുകൊണ്ടുപോകുന്നു. ഇരുട്ടറയിലാക്കുന്നു. പിന്നെ അയാള്‍ കുരിശും വഹിച്ച് മര്‍ദനമേറ്റ് നടക്കുന്നതും കുരിശില്‍ മരിക്കുന്നതുമെല്ലാം കണ്ടു. കുരിശില്‍നിന്ന് ആ മനുഷ്യന്‍റെ ശരീരം ഇറക്കി ഒരു സ്ത്രീയുടെ മടിയില്‍ കിടത്തുന്നു. തുടര്‍ന്ന് കല്ലറയില്‍ അടക്കുന്നു. ഒരു സ്ത്രീ കല്ലറയുടെ മുന്നില്‍ നില്‍ക്കുന്നു. അപ്പോള്‍ അയാള്‍ ‘ഞാനെങ്ങും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്’ എന്ന് അവളോട് പറയുന്നു…. ഇത്രയും കണ്ടതോടെ ദര്‍ശനം അവസാനിച്ചു. ഇതെല്ലാം ഒരു കളര്‍ ടി.വി സ്ക്രീനില്‍ കാണുന്നതുപോലെയാണ് കണ്ടത്. പക്ഷേ അന്ന് ഞാന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി സ്ക്രീന്‍മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു. വിഗ്രഹമല്ല, ദിവ്യകാരുണ്യമായി യഥാര്‍ത്ഥ ദൈവംതന്നെയാണ് ആ ദൈവാലയത്തില്‍ എഴുന്നള്ളിയിരിക്കുന്നതെന്ന് അറിയാത്ത പന്ത്രണ്ടുകാരനോട് ദൈവം അങ്ങനെയാണ് സംസാരിച്ചത്.

ഒരു പ്രകാശം വീണ്ടും അടിക്കുന്നതുപോലെ തോന്നി. ഒരു പുസ്തകത്തിന്‍റെ പേജുകള്‍ മറിയുന്നു. ജറെമിയാ ഒന്നാം അധ്യായം നാലുമുതല്‍ 10 വരെയുള്ള വചനങ്ങള്‍ അന്തരീക്ഷത്തില്‍ ആ പുസ്തകത്തില്‍ തുറന്നുവച്ചിരിക്കുന്നതായി കണ്ടു. അബോധാവസ്ഥയിലാണെങ്കിലും, “കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്‍റെ ഉദരത്തില്‍ നിനക്ക് രൂപം നല്കുന്നതിനുമുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു…. എന്നുതുടങ്ങി, ജനതകളുടെയും രാജ്യങ്ങളുടെയുംമേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു” എന്നുവരെയുള്ള ആ വചനങ്ങള്‍ വായിച്ചത് ഇന്നും എന്‍റെ ഓര്‍മ്മയിലുണ്ട്. എന്‍റെ നാവില്‍ എന്തോ എഴുതുന്ന അനുഭവവും ഉണ്ടായി.

പിന്നീട് ബോധം തെളിഞ്ഞപ്പോള്‍ കൈപ്പത്തിയിലും കാല്‍പ്പത്തിയിലും നെഞ്ചിലും നെറ്റിയിലുമെല്ലാം കടുത്ത വേദന. അതുകഴിഞ്ഞപ്പോള്‍ എന്‍റെ ശരീരത്തിലുണ്ടായിരുന്ന അസ്വസ്ഥതകളെല്ലാം പൂര്‍ണമായി സൗഖ്യപ്പെട്ടതായി എനിക്ക് വ്യക്തമായി മനസിലായി. കാരണം തലവേദന, കണ്ണില്‍ പുകച്ചില്‍, വയറില്‍ പുകച്ചില്‍ തുടങ്ങി നിരവധി ശാരീരിക പ്രശ്നങ്ങള്‍ എനിക്കുണ്ടായിരുന്നു. ആറുവയസുവരെ ആയുര്‍വേദ ചികിത്സകള്‍ ചെയ്യുന്നുമുണ്ടായിരുന്നു. പക്ഷേ ആ നിമിഷം അതെല്ലാം പൂര്‍ണമായി സുഖമായി. എന്തൊക്കെയാണ് സംഭവിച്ചതെന്ന് പൂര്‍ണമായി മനസിലായില്ലെങ്കിലും എന്‍റെ ഹൃദയത്തില്‍ സമാധാനവും സന്തോഷവും നിറഞ്ഞിരുന്നു.

അന്ന് ഞാന്‍ എഴുന്നേറ്റ് വീട്ടിലേക്ക് പോയി. വൈകിട്ട് നാമം ജപിക്കാനിരിക്കുമ്പോള്‍, എനിക്കുണ്ടായ അനുഭവങ്ങളെല്ലാം അമ്മയോട് പങ്കുവച്ചു. തുടര്‍ന്ന്, യേശുനാമത്തില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതോടെ അമ്മ അനുഭവിക്കുന്ന ശാരീരികാസ്വസ്ഥതകള്‍ എനിക്ക് കൃത്യമായി മനസിലായി. പ്രാര്‍ത്ഥനയുടെ സമയത്ത് അമ്മയ്ക്ക് ശരീരത്തില്‍ ഐസുകട്ട വയ്ക്കുന്ന അനുഭവം ലഭിച്ചുവെന്നും പറഞ്ഞു. തുടര്‍ന്ന് അമ്മയ്ക്കും പൂര്‍ണസൗഖ്യം ലഭിച്ചു. അമ്മയ്ക്കും എനിക്കും സമാനമായ രോഗാവസ്ഥ ഉണ്ടാകാനും ഒരു കാരണമുണ്ടായിരുന്നു. അമ്മയുടെ ഒമ്പതാമത്തെ മകനായി ജനിക്കുന്ന ഞാന്‍ കുടുംബത്തിന് അപമാനം വരുത്തിവയ്ക്കുമെന്ന് ഒരു ജ്യോതിഷപ്രവചനം ഉണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഗര്‍ഭത്തിലായിരുന്നപ്പോഴേ നശിപ്പിച്ചുകളയാന്‍ അമ്മയറിയാതെ എന്തോ പച്ചമരുന്നുകള്‍ നല്കിയിരുന്നുവത്രേ. പക്ഷേ ഗര്‍ഭഛിദ്രം സംഭവിച്ചില്ല. പകരം അതിന്‍റേതായ ശാരീരികപ്രശ്നങ്ങള്‍ എന്നെയും അമ്മയെയും പിന്തുടര്‍ന്നു. ആ അസ്വസ്ഥതകളാണ് യേശു പൂര്‍ണമായും സൗഖ്യപ്പെടുത്തിയത്. അമ്മ അതെല്ലാം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്തെങ്കിലും സംഭവിച്ചതൊന്നും ആരോടും പറയേണ്ടെന്ന് നിര്‍ദേശിച്ചു.

നാളുകള്‍ കഴിഞ്ഞുപോയി. മറ്റുള്ളവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ വിഷമവും രോഗവുമെല്ലാം എനിക്ക് വെളിപ്പെടുത്തിക്കിട്ടാന്‍ തുടങ്ങി. അവരോടൊന്നും യേശുവിനെക്കുറിച്ച് പറയാനും എനിക്ക് മടിയുണ്ടായിരുന്നില്ല. അങ്ങനെ ജീവിതം തുടര്‍ന്നു. ഇരുപത്തിയൊന്ന് വയസായപ്പോള്‍ അമ്മാവന് പിന്‍ഗാമിയായി എന്നെ അവിടത്തെ ക്ഷേത്രത്തില്‍ പൂജാരിയായി നിയമിക്കണമെന്ന് ‘സ്വര്‍ണപ്രശ്നം’ എന്ന പ്രത്യേക ജ്യോതിഷപ്രശ്നം വച്ചുനോക്കി അവര്‍ തീരുമാനിച്ചു. പക്ഷേ ഞാനനുഭവിക്കാത്ത ദൈവത്തെ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കാനാവില്ല എന്ന് പറഞ്ഞ് യേശുവിനെ അനുഗമിക്കാനുള്ള തീരുമാനത്തോടെ ഞാന്‍ അവിടെനിന്ന് ഇറങ്ങി. പിന്നെ ഏഴുവര്‍ഷത്തോളം ‘കുരിശിന്‍റെ വഴി അനുഭവങ്ങളി’ലൂടെയാണ് കടന്നുപോയത്.

പല ബൈബിള്‍ വചനങ്ങളും ആരും പഠിപ്പിക്കാതെതന്നെ എന്‍റെയുള്ളില്‍ ലഭിച്ചുകൊണ്ടിരുന്നു. പിന്നീട് ബൈബിള്‍ സ്വന്തമാക്കാനും വായിക്കാനും കഴിഞ്ഞെങ്കിലും അതിനുമുമ്പേതന്നെ പല വചനങ്ങളും എനിക്കറിയാമായിരുന്നു എന്നതാണ് സത്യം. ദൈവാലയങ്ങളില്‍ പോയി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തുടങ്ങി. അതിന്‍റെ തുടര്‍ച്ചയായി ആശുപത്രികളില്‍ ആരുമില്ലാത്തവരോ അതിയായി ക്ലേശിക്കുന്നവരോ ആയ രോഗികളുടെ അരികില്‍ പോകും. അവര്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവരുടെ രോഗാവസ്ഥകള്‍ പറയാതെതന്നെ എനിക്ക് മനസിലാകും. മാത്രവുമല്ല പ്രാര്‍ത്ഥിക്കുമ്പോള്‍ ഒന്നുകില്‍ അവരുടെ രോഗത്തിന് ആശ്വാസം ലഭിക്കും, അല്ലെങ്കില്‍ അവര്‍ക്ക് അതിനെ നേരിടാനുള്ള ധൈര്യവും ശക്തിയും ലഭിക്കും. ഇങ്ങനെയുള്ള അനുഭവമാണ് എപ്പോഴും ഉണ്ടായിക്കൊണ്ടിരുന്നത്. അതിനിടെ 1994-ല്‍ ഹൈന്ദവയായ ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്തു. അങ്ങനെയിരിക്കേ, 1995-ല്‍ ഞാന്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി.

പനയ്ക്കലച്ചന്‍ ധ്യാനം നയിക്കുന്ന സമയം. ‘നാരായണന്‍ സ്റ്റേജില്‍ കയറിവരാന്‍’ പറഞ്ഞു. അവിടെയുള്ള ഏതാണ്ട് 12000-ത്തോളം പേരില്‍ എത്രയോ നാരായണന്‍മാര്‍ കാണുമെന്ന് കരുതി ഞാന്‍ സംശയിച്ചുനിന്നപ്പോള്‍ 12 വയസില്‍ കര്‍ത്താവ് സ്നേഹിച്ച നാരായണന്‍ സ്റ്റേജില്‍ കയറിവരിക എന്ന് അച്ചന്‍ വ്യക്തമാക്കി. സംശയം നീങ്ങി, സ്റ്റേജില്‍ കയറിച്ചെന്ന എനിക്ക് മൈക്ക് തന്നിട്ട് ‘നിന്‍റെ കര്‍ത്താവിനെക്കുറിച്ച് പറയുക’ എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അന്നുമുതല്‍ ഇന്നുവരെ വിവിധ ശുശ്രൂഷകള്‍ ചെയ്യാന്‍ കര്‍ത്താവ് അവസരം തരുന്നു. എന്‍റെ അടുത്തേക്ക് ദൈവം നയിക്കുന്നവര്‍ക്കായി അവിടുന്ന് വെളിപ്പെടുത്തുന്ന വചനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കൗണ്‍സലിംഗാണ് അതില്‍ ഏറ്റവും പ്രധാനം.

എന്‍റെ ദാമ്പത്യജീവിതത്തില്‍ രണ്ട് മക്കള്‍ ജനിച്ചു. മൂത്തത് മകളും രണ്ടാമത്തേത് മകനും. അവരെ ചെറുപ്പംമുതലേ ദൈവാലയത്തില്‍ കൊണ്ടുപോകുമായിരുന്നു. എങ്കിലും അവര്‍തന്നെ താത്പര്യം പ്രകടിപ്പിച്ചതിനുശേഷം 2009 ഡിസംബര്‍ 23-നാണ് രണ്ടുമക്കളും ഞാനും മാമ്മോദീസ സ്വീകരിച്ചത്. അപ്പമായി നമ്മില്‍ വരുന്ന ദൈവത്തെക്കുറിച്ച് അറിഞ്ഞതുമുതല്‍ അവിടുത്തെ സ്വീകരിക്കാന്‍ ഏറെനാളായി ആഗ്രഹിച്ചിരുന്നെങ്കിലും അപ്പോഴാണ് അനുയോജ്യമായ സമയം വന്നെത്തിയത്.

ആദ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിച്ചപ്പോള്‍ അതൊരു വലിയ അനുഭവമായിരുന്നു. 12-ാം വയസില്‍ ദൈവാലയത്തില്‍ ആദ്യമായി കയറിയപ്പോള്‍ ഉണ്ടായതിനെക്കാള്‍ ശക്തമായ ശാരീരിക-വൈകാരിക അനുഭവം. പിന്നീട് വചനം പറയുമ്പോള്‍ മുമ്പത്തേതിനെക്കാള്‍ ശക്തി അനുഭവപ്പെടാന്‍ തുടങ്ങി. ശ്രോതാക്കളിലേക്ക് വചനം തുളഞ്ഞുകയറുന്നതുപോലെ…

ഞങ്ങളുടെ മാമ്മോദീസ കഴിഞ്ഞ് മാസങ്ങള്‍ക്കകം ഭാര്യയും സ്വന്തം താത്പര്യത്തില്‍ മാമ്മോദീസ കൈക്കൊണ്ടു. അതിനുശേഷം ഞങ്ങള്‍ കൗദാശികമായ വിവാഹാശീര്‍വാദവും സ്വീകരിച്ചു. ജീവിതത്തില്‍ ഇന്നും യേശു നയിച്ചുകൊണ്ടിരിക്കുന്നു. അനുദിനം വിശുദ്ധ കുര്‍ബാനയില്‍ മുടക്കംകൂടാതെ പങ്കുകൊള്ളും. അതാണ് എന്‍റെ ജീവിതത്തിന്‍റെ കേന്ദ്രം എന്നുപറയാം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. ഒപ്പം ജോലി ചെയ്യുന്നവര്‍ക്കും കണ്ടുമുട്ടുന്നവര്‍ക്കും ഇടയില്‍ യേശുസ്നേഹത്തിന് സാക്ഷിയായി ജീവിക്കാന്‍ പരമാവധി ശ്രദ്ധിക്കുന്നു. അതോടൊപ്പം ശുശ്രൂഷകളും ചെയ്യുന്നു. അനേകര്‍ക്ക് യേശുവിനെ പരിചയപ്പെടുത്താനും അവരുടെ ജീവിതത്തില്‍ സാന്ത്വനമാകാനും അവിടുന്ന് എന്നെ ഉപയോഗിക്കുന്നുണ്ട്. അത് ഏറെ സന്തോഷകരമായ അനുഭവമാണ്.

'

By: Narayanan Paul

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

രോഗിയായി നിത്യസമ്മാനത്തിന് വിളിക്കപ്പെടുംമുമ്പാണ് ജോസേട്ടന്‍ ലേഖകനുള്ള സമ്മാനം കൈമാറിയത്.

വര്‍ഷങ്ങളായി ഞാന്‍ ശാലോം മാസികയുടെ വരിക്കാരനാണ്. മാസിക വായിച്ചതിനുശേഷം സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് ഇടയ്ക്ക് പഴയ ലക്കങ്ങള്‍ വായിക്കുകയും ചെയ്യുന്ന ഒരു ശീലം എനിക്കുണ്ടായിരുന്നു. ചെറിയ പ്രാര്‍ത്ഥനകളും ദൈവാനുഭവം നിറഞ്ഞ ലേഖനങ്ങളും ആത്മീയജീവിതത്തില്‍ എന്നെ സഹായിച്ചിട്ടുണ്ട്. 2020 ല്‍ കുറച്ച് ലക്കങ്ങള്‍ എനിക്ക് ലഭിക്കാതായി. അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് ഞങ്ങള്‍ക്ക് മാസിക തന്നുകൊണ്ടിരുന്ന ജോസേട്ടന്‍ സുഖമില്ലാതെ കിടപ്പിലാണെന്ന്. മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുക്കാന്‍ ആളില്ലാത്തതുകൊണ്ട് തിരിച്ച് അയക്കുകയാണ്. ഇതെല്ലാമറിഞ്ഞപ്പോള്‍ ഞാന്‍ ജോസേട്ടനെ സന്ദര്‍ശിക്കാനായി പോയി.

അദ്ദേഹം ക്യാന്‍സര്‍ ബാധിതനായി വളരെയധികം അവശതയിലായിരുന്നു. വേറെയാരെയോ ഏജന്‍സിയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചിരുന്നെങ്കിലും അവര്‍ ഏറ്റെടുത്തില്ലെന്നും അതുകൊണ്ടാണ് മാസികവിതരണം മുടങ്ങിയതെന്നും പറഞ്ഞു. അത്രയും പറഞ്ഞിട്ട് ഒരു ചോദ്യവും, “സാധിക്കുമെങ്കില്‍ ഏജന്‍സി ഏറ്റെടുക്കാമോ?”

മറുപടിയൊന്നും പറയുന്നതിനുമുമ്പേതന്നെ “ഇത് ഒരു ദൈവികശുശ്രൂഷയായിട്ട് കണ്ടാല്‍ മതി. ഒത്തിരി ദൈവാനുഗ്രഹം ലഭിക്കും” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടെ ഞാന്‍ ഏജന്‍സി ഏറ്റെടുക്കാമെന്ന് സമ്മതിച്ചു. അന്ന് അദ്ദേഹം വളരെ ക്ഷീണിതനായതിനാല്‍ വേറോരു ദിവസം വന്നാല്‍ നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ പറഞ്ഞുതരാമെന്ന് പറഞ്ഞു. പക്ഷേ അസുഖം കൂടി ഒരാഴ്ചക്കുള്ളില്‍ ജോസേട്ടന്‍ ദൈവത്തിന്‍റെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. പക്ഷേ അതിനുമുമ്പ്, എനിക്കായി ദൈവം ഒരുക്കിയ ദൈവശുശ്രൂഷയെന്ന സമ്മാനം അദ്ദേഹം എനിക്ക് കൈമാറിയിരുന്നു.

കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് ഞാന്‍ അവരുടെ വീട്ടില്‍ ചെന്ന് വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ 20 പത്രവും 20 മാസികയും കൊടുക്കുന്നുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. വരിക്കാരുടെ വിവരങ്ങള്‍ അവര്‍ക്കറിയില്ല. അതിനാല്‍ അവര്‍ എനിക്ക് ശാലോമിന്‍റെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണ്‍ നമ്പര്‍ തന്നു.

അങ്ങനെ ശാലോം ഓഫീസുമായി ബന്ധപ്പെട്ട് ഏജന്‍സിയുടെ വിശദവിവരങ്ങള്‍ മനസിലാക്കി. നിലവിലെ വരിക്കാരുടെ വിവരങ്ങള്‍ അറിയാന്‍വേണ്ടി ഇടവകയിലെ എല്ലാ വീടുകളിലും പോകാമെന്നാണ് ചിന്തിച്ചത്. കൊവിഡ് 19-ന്‍റെ സമയമായിരുന്നതുകൊണ്ട് വീടുസന്ദര്‍ശനം അല്പം പ്രയാസമുള്ള കാര്യമായിരുന്നു. എങ്കിലും ദൈവകൃപയെന്നുപറയാം, ഇടവകയിലെ എല്ലാ വീടുകളിലും പോകാനും നിലവിലുള്ളവരെ കൂടാതെ കുറച്ചുപേരെക്കൂടി വരിക്കാരാക്കാനും കഴിഞ്ഞു. ഇടവകയിലെ എല്ലാ വീടുകളിലും ഒരു ശാലോം പ്രസിദ്ധീകരണമെങ്കിലും എത്തിക്കണമെന്ന ആഗ്രഹം നിയോഗംവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. പിറ്റേ വര്‍ഷവും എല്ലാ വീടുകളിലും ഒരിക്കല്‍ക്കൂടി കയറിയിറങ്ങി. അതുവഴി, കുറച്ച് വീടുകളൊഴിച്ചാല്‍ ബാക്കി എല്ലായിടത്തും ശാലോം പ്രസിദ്ധീകരണങ്ങള്‍ എത്തിക്കാനുള്ള കൃപ എന്‍റെ തമ്പുരാന്‍ തന്നു.

ശാലോം മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്തുകൊണ്ടുവന്നാല്‍ പ്രാര്‍ത്ഥിച്ചിട്ടാണ് കെട്ട് പൊട്ടിക്കുന്നത്. ശാലോമിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെയും എന്‍റെ കൈയില്‍നിന്ന് മാസിക സ്വീകരിക്കുന്ന എല്ലാ വരിക്കാരെയും അവരുടെ നിയോഗങ്ങളെയും ദൈവതിരുമുമ്പില്‍ സമര്‍പ്പിച്ച് വിതരണം തുടങ്ങും. അനേകം ആളുകളുടെ മധ്യസ്ഥപ്രാര്‍ത്ഥനയും ഇതിന് പിന്നിലുണ്ടല്ലോ. പല വരിക്കാരും ശാലോം മാസിക വരുത്താനും വായിക്കാനും തുടങ്ങിയതുമുതല്‍ ലഭിച്ച അനുഗ്രഹങ്ങളെപ്പറ്റി പങ്കുവച്ചിട്ടുണ്ട്. അതില്‍ ചിലത് ഇവിടെ കുറിക്കട്ടെ.

പൂജാമുറിയിലെ ശാലോം ടൈംസ്

ഒരിക്കല്‍ എന്‍റെ അക്രൈസ്തവനായ ഒരു സഹപ്രവര്‍ത്തകന് ശാലോം ടൈംസ് വായിക്കാന്‍ കൊടുത്തു. അദ്ദേഹം അത് വായിച്ചതിന് ശേഷം എന്നോട് പറഞ്ഞു “എനിക്ക് സ്ഥിരമായി മാസിക തരണം. നിങ്ങള്‍ തന്ന മാസിക വായിച്ചിട്ട് അത് എന്‍റെ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാമത്തെ പേജിലുള്ള പ്രാര്‍ത്ഥന വായിച്ചപ്പോള്‍ മനസിന് ഒത്തിരി ആശ്വാസം തോന്നുന്നു. അതുകൊണ്ടാണ് ഞാനത് പൂജാമുറിയില്‍ വച്ചിട്ടുള്ളത്.”

സാമ്പത്തികമായി വളരെ പ്രയാസമനുഭവിക്കുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഇന്ന് തികഞ്ഞ ഒരു മരിയഭക്തനായി മാറി. ദിവസവും ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിട്ടാണ് അദ്ദേഹം ഓഫീസില്‍ വരുന്നത്. പരിശുദ്ധ അമ്മയിലൂടെ അദ്ദേഹം ഈശോയിലേക്ക് നയിക്കപ്പെട്ടു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യംവഴി ഈശോ ആ മകനെ ഏറെ അനുഗ്രഹിക്കുന്നു. ഭാര്യക്ക് നല്ല വരുമാനമുള്ള ഒരു ജോലി നല്കി ആ മകന്‍റെ സാമ്പത്തിക പ്രശ്നങ്ങള്‍, ദൈവം എടുത്ത് മാറ്റി. പഠിക്കാന്‍ ശരാശരിയായിരുന്ന മകളെ ഉന്നത വിജയം നല്‍കി അനുഗ്രഹിച്ചു.

ഞാന്‍ ഏജന്‍സിയെടുത്തതിനുശേഷമുള്ള ഇക്കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞങ്ങളുടെ ഇടവകയിലെ രണ്ട് വാര്‍ഡുകളില്‍ ശാലോം വിതരണം ചെയ്യുന്നത് എന്‍റെ ഒരു സുഹൃത്താണ്. മാസികയുടെ കെട്ടും കൊടുക്കേണ്ട ആളുകളുടെ ലിസ്റ്റും കൊടുത്താല്‍ കൃത്യമായിട്ട് എല്ലാ വരിക്കാര്‍ക്കും അദ്ദേഹം അത് എത്തിച്ചു കൊടുക്കും. യാതൊരു പ്രതിഫലവും ആഗ്രഹിച്ചിട്ടുമില്ല. സാവധാനം, ആ സഹോദരന്‍റെ ആത്മീയജീവിതം കൂടുതല്‍ പുഷ്ടിപ്പെടുന്നതായി എനിക്ക് മനസിലായി.

അതേ സമയംതന്നെ, മകന് സ്ഥിരമായൊരു ജോലി വേണം, അവന് നല്ല ഒരു ജീവിത പങ്കാളിയെ ലഭിക്കണം- ഇത് രണ്ടും അദ്ദേഹം ഏറെ ആഗ്രഹിച്ചിരുന്നു. ഈ രണ്ട് നിയോഗങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഇടയ്ക്ക് പറയാറുമുണ്ട്. അധികം വൈകാതെ, മകന് സര്‍ക്കാര്‍ ജോലി കിട്ടി. അവന് നല്ലൊരു പെണ്‍കുട്ടിയെ ഭാര്യയായി ലഭിക്കുകയും ചെയ്തു.

ട്രാന്‍സ്ഫറിലെ അത്ഭുതം

ഞങ്ങളുടെ ഇടവകയിലും സമീപ ഇടവകയിലും ജോലിസ്ഥലത്തുമായി 173 ശാലോം പ്രസിദ്ധീകരണങ്ങളാണ് വിതരണം ചെയ്തിരുന്നത്. അങ്ങനെ എല്ലാ കാര്യങ്ങളും സുഗമമായി പോകുമ്പോഴാണ് വളരെ യാദൃശ്ചികമായി കഴിഞ്ഞ വര്‍ഷം ജില്ലക്ക് പുറത്തേക്ക് എനിക്ക് സ്ഥലം മാറ്റം ലഭിക്കുന്നത്. ശാലോം ശുശ്രൂഷകനായതുകൊണ്ട് തൊട്ടടുത്ത ജില്ലയിലെവിടെയെങ്കിലും പോസ്റ്റിംഗ് കിട്ടുമെന്നായിരുന്നു എന്‍റെ വിചാരം. “എന്നെ ദൂരേക്ക് മാറ്റിയാല്‍ ഈശോയ്ക്കാണ് നഷ്ടം. ശാലോം വിതരണം മുടങ്ങും.” ഇങ്ങനെയൊരു കമന്‍റ് തമാശയായി അടുത്തിരിക്കുന്ന സഹപ്രവര്‍ത്തകയോട് പറയുകയും ചെയ്തു.

പക്ഷേ നാം ചിന്തിക്കുന്നതുപോലെയല്ലല്ലോ ദൈവത്തിന്‍റെ ചിന്തകള്‍. എനിക്ക് ദൂരെയൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ കിട്ടി. പക്ഷേ ഒരു മാസികപോലും മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. മിക്കപ്പോഴും അവധിദിവസങ്ങളില്‍മാത്രമാണ് വീട്ടില്‍ വന്നിരുന്നത്. അതുകൊണ്ട് എന്‍റെയൊരു ഹൈന്ദവസുഹൃത്ത് മാസികയുടെ കെട്ട് പോസ്റ്റ് ഓഫീസില്‍നിന്ന് എടുത്ത് എനിക്ക് കൊണ്ടുതരും. ഓരോ ഭാഗത്തുമുള്ള സുഹൃത്തുക്കള്‍ എനിക്കായി ശാലോം പ്രസിദ്ധീകരണങ്ങള്‍ കൃത്യമായി വിതരണം ചെയ്തു. മാത്രമുമല്ല, പുതിയ സ്ഥലത്ത് കുറച്ചുപേര്‍ക്ക് ശാലോം മാസിക പരിചയപ്പെടുത്താനും സാധിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പഴയ സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു.

ദൈവവചനം പഠിക്കാനും മനസില്‍ വളരെ സന്തോഷം അനുഭവിക്കാനും മാസികവായനയിലൂടെ സാധിക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വായിക്കാന്‍ സമയമില്ല എന്നാണ് ചിലര്‍ പറയുന്നത്. പക്ഷേ ഞാന്‍ അവരോട് പറയും, “മനോഹരമായ ഈ മാസിക സൂക്ഷിച്ചു വയ്ക്കുക. ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ വായിക്കുക.”

ചോദിച്ച് വാങ്ങിക്കുന്നവര്‍

വിദേശത്ത് മക്കളുടെ അടുത്തൊക്കെ പോകുന്ന ചില വരിക്കാര്‍ തിരിച്ചുവരുമ്പോള്‍ അവര്‍ നാട്ടിലില്ലാത്ത കാലത്തെ മാസിക ഒന്നിച്ച് വാങ്ങാറുണ്ട്. നമ്മള്‍ അനുഭവിച്ചറിഞ്ഞ ഈശോയെ മറ്റുളളവര്‍ക്ക് പരിചയപ്പെടുത്താന്‍ ഈ മാസികയിലൂടെ സാധിക്കുന്നതുകൊണ്ട് ഒരോ വായനക്കാരനും തങ്ങളുടെ സുഹൃത്തുകള്‍ക്ക് ഈ മാസിക പരിചയപ്പെടുത്തുവാന്‍ ശ്രമിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നാം മാസിക കൊടുക്കുന്നവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യണം. തക്ക പ്രതിഫലം തമ്പുരാന്‍ തരും. ഞാന്‍ അനുഭവസ്ഥനാണ്. ഈ വലിയ ശുശ്രൂഷ ചെയ്യുവാന്‍ നിസാരനായ എന്നെ തിരഞ്ഞെടുത്ത എന്‍റെ നാഥന് ഒരായിരം നന്ദി.

“ഉണര്‍ന്ന് പ്രശോഭിക്കുക; നിന്‍റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍റെ മഹത്വം നിന്‍റെമേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍ കര്‍ത്താവ് നിന്‍റെമേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്‍റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്‍റെ ഉദയശോഭയിലേക്കും വരും” (ഏശയ്യാ 60/1-3). ډ

'

By: Thomas P M

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമോ?

വര്‍ഷം 1965. അന്ന് ജോണ്‍ ഫോസ്സെ എന്ന ബാലന് ഏഴ് വയസുമാത്രം. കുടുംബവീടിന് ചുറ്റുമുള്ള മഞ്ഞില്‍ കളിക്കുകയായിരുന്നു അവന്‍. കളിക്കിടെ, തെന്നിവീണ് ഫോസ്സെയുടെ കൈത്തണ്ട ഗുരുതരമായി മുറിഞ്ഞു. മരണത്തിലേക്ക് നീങ്ങുംവിധത്തില്‍ ഭയാനകമായ ബ്ലീഡിംഗ്. മകനെയുംകൊണ്ട് മാതാപിതാക്കള്‍ ഡോക്ടര്‍ക്കരികിലേക്ക് പായുമ്പോള്‍ കാറിന്‍റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി ഇത് അവസാനമായി തന്‍റെ വീട് കാണുന്നതാണെന്ന് ഫോസ്സെ ചിന്തിച്ചുവത്രേ. പക്ഷേ അവന് ഭയം തോന്നിയില്ല. പകരം, മഹത്തായ ഒരു സൗന്ദര്യം ആസ്വദിക്കാന്‍ ലഭിച്ച അനുഭവമായിട്ടാണ് തോന്നിയത്. തന്നില്‍നിന്നുതന്നെ ഒരു വിരക്തിയും അതിലൂടെ അനുഭവപ്പെട്ടു. അപ്പോള്‍മുതലാണ് താനൊരു എഴുത്തുകാരനാകുമെന്ന് സ്വയം അറിഞ്ഞതെന്ന് ഫോസ്സെ വിശ്വസിക്കുന്നു. എന്തായാലും ഫോസ്സെയുടെ ജീവന്‍ തിരികെക്കിട്ടി.

കാലം കടന്നുപോയപ്പോള്‍ ഫോസ്സെ എഴുത്തില്‍ സജീവമായി. ബാല്യകാലത്തെ അനുഭവത്തിന്‍റെ സ്വാധീനംകൊണ്ടാവാം, മരണത്തോട് ഒരടുപ്പം ഫോസ്സെയുടെ കൃതികളില്‍ കാണാമായിരുന്നു. പക്ഷേ ജീവിതം ഇരുണ്ടുപോയിരുന്നു. കാരണം അദ്ദേഹം മദ്യപാനത്തിന് അടിമയായിപ്പോയി.

1959-ലായിരുന്നു ഫോസ്സെയുടെ ജനനം. ലൂഥറന്‍ വിശ്വാസിയായിരുന്നുവെങ്കിലും കൗമാരപ്രായത്തില്‍ത്തന്നെ ലൂഥറന്‍ വിശ്വാസം ഉപേക്ഷിച്ചു. പില്ക്കാലത്ത് 2011-ല്‍ നോര്‍വീജിയന്‍ ഭാഷയിലേക്ക് ബൈബിള്‍ പുതുതായി വിവര്‍ത്തനം ചെയ്തപ്പോള്‍ ആ വിവര്‍ത്തകസംഘത്തില്‍ ഫോസ്സെയും ഉള്‍പ്പെട്ടിരുന്നു. അക്കാലത്തുതന്നെ സ്ലോവാക്യ സ്വദേശിയായ അന്ന എന്ന വനിതയെ അദ്ദേഹം വിവാഹം ചെയ്തു. അന്ന കത്തോലിക്കാവിശ്വാസിനിയായിരുന്നു. ബൈബിള്‍ വിവര്‍ത്തനവും വിവാഹവുമെല്ലാം സ്വാധീനം ചെലുത്തിയതിന്‍റെ ഫലമായി 2012-ല്‍ അദ്ദേഹം ഔദ്യോഗികമായി കത്തോലിക്കാസഭാംഗമായി. ഓസ്ലോയിലെ സെയ്ന്‍റ് ഡൊമിനിക് ആശ്രമത്തില്‍വച്ചായിരുന്നു തിരുസഭാപ്രവേശം.

അതേത്തുടര്‍ന്ന് മദ്യപാനത്തില്‍നിന്ന് പിന്‍വാങ്ങി. പിന്നീടാണ് അദ്ദേഹം A New Name: Septology VI-VII എന്ന നോവലിന്‍റെ എഴുത്തിലേക്ക് കടന്നത്. ഉറച്ച കത്തോലിക്കാവിശ്വാസം എത്രമാത്രം ഒരാളെ സ്വാധീനിക്കുന്നു എന്നതിന് ഒരു ഉദാഹരണംകൂടിയാണ് ഫോസ്സെയുടെ ജീവിതം.

ഈ നോവലിലെ നായകകഥാപാത്രം ഒരു ചിത്രകാരനാണ്, എയ്സല്‍. ഫോസ്സെയുടെ ആത്മകഥാംശമുണ്ടെന്ന തോന്നലുളവാക്കുംവിധം നായകനും കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന വ്യക്തിയാണ് നായകകഥാപാത്രം. ഭാര്യയായ ആലെസിന്‍റെ മരണത്തില്‍ ദുഃഖിക്കുന്ന എയ്സലാണ് നോവലിലെ കഥ പറയുന്നത്. സമാധാനം അഥവാ അനുരഞ്ജനത്തിന്‍റെ ഒരു ഛായ തന്‍റെ എഴുത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നാണ് ഫോസ്സെയുടെതന്നെ വിലയിരുത്തല്‍.

A New Name: Septology VI-VII എന്ന നോവല്‍ കഴിഞ്ഞ വര്‍ഷം ബുക്കര്‍ സമ്മാനത്തിനായും പരിഗണിക്കപ്പെട്ടിരുന്നു. ഈ വര്‍ഷമാകട്ടെ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരംതന്നെ ലഭിച്ചു. തന്‍റെ ഭാഷയ്ക്ക് ലഭിച്ച അംഗീകാരമായി നൊബേല്‍ സമ്മാനത്തെ അദ്ദേഹം കാണുന്നു.

ഹെസ്സിയന്‍ എന്ന നിരൂപകന്‍ പറയുന്നത് ഫോസ്സെയുടെ പില്‍ക്കാല നോവലുകളില്‍ വിശ്വാസത്തെക്കുറിച്ച് ഒന്നും തുറന്നെഴുതുന്നില്ലെങ്കിലും തൊട്ടറിയാവുന്ന ഒരു മതാത്മകത കാണാമെന്നാണ്. അഗാധതയെക്കുറിച്ചുള്ള അവബോധം കുടികൊള്ളുന്ന നമ്മുടെ അന്തരംഗത്തില്‍ കലയും ആത്മീയതയും ഒന്നിച്ച് വസിക്കുന്നുവെന്ന് ദര്‍ശിക്കുന്ന ഒരു മതാത്മകത.

നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന കച്ചവടശക്തികള്‍ക്ക് ഒരു വെല്ലുവിളിയായി നിയതമായ മതം നിലനില്ക്കുന്നു എന്ന് ഫോസ്സെ നിരീക്ഷിക്കുന്നു. കത്തോലിക്കാസഭ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണെന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. കലയും സാഹിത്യവും ഇത്തരത്തില്‍ ശക്തമാണ് എന്നാല്‍ സഭയുടെയത്രയും വരില്ല എന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.

സ്വന്തം വിലയിരുത്തല്‍ അനുസരിച്ച് ഫോസ്സെയുടെ നാടകങ്ങളില്‍ മരണത്തോട് ഒരു അടുപ്പം കാണാം. മരിക്കാന്‍ പഠിക്കുന്നതിനുള്ള ഒരു വഴിയാണ് തത്വശാസ്ത്രം എന്ന് സിസെറോ പറഞ്ഞിട്ടുണ്ട്. സാഹിത്യവും മരിക്കാന്‍
പഠിക്കാനുള്ള ഒരു മാര്‍ഗമാണെന്നാണ് ഫോസ്സെയുടെ അഭിപ്രായം.

ഒരു നല്ല കത്തോലിക്കാസാഹിത്യകാരനെന്ന നിലയില്‍ ജോണ്‍ ഫോസ്സെക്ക് ലഭിച്ച നൊബേല്‍ പുരസ്കാരം, കത്തോലിക്കാവിശ്വാസം സാഹിത്യത്തില്‍ ശോഭിക്കാന്‍ തടസമല്ല, സഹായമാണ് എന്നുകൂടി പറയാതെ പറയുന്നുണ്ട്.

'

By: John Fosse

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

ചുറ്റുമുള്ള ലോകത്തെ സൗഖ്യപ്പെടുത്തുന്നവരായി മാറാം ഈ പുതുവര്‍ഷത്തില്‍…

വര്‍ഷങ്ങള്‍ക്കുമുമ്പ് ടീച്ചറായി ലീവ് വേക്കന്‍സികളില്‍ ചുറ്റിനടന്ന കാലഘട്ടങ്ങളില്‍ പല സ്ഥലത്തും ടീച്ചേഴ്സിനുവേണ്ടിയിട്ടുള്ള ലോഡ്ജുകളില്‍ താമസിക്കാനിടവന്നിട്ടുണ്ട്. ആ നാളുകളില്‍ വൈകുന്നേരങ്ങളില്‍ ധാരാളം സമയം വര്‍ത്തമാനം പറയാനും തമാശ പറഞ്ഞ് ചിരിക്കാനുമൊക്കെ കിട്ടും. പക്ഷേ എന്നോട് ആരുംതന്നെ അധികം തമാശ പറയാറില്ലായിരുന്നു. പകരം സമയം കിട്ടുമ്പോഴൊക്കെ അവര്‍ അവരുടെ ജീവിതത്തില്‍ അനുഭവിക്കേണ്ടിവന്ന ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും പങ്കുവയ്ക്കും. ഞാന്‍ കഴിയുന്നവിധത്തിലൊക്കെ അവരെയൊക്കെ ആശ്വസിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

ചേര്‍ത്തുപിടിക്കാനൊരാള്‍!

ഒരിക്കല്‍ ഒരു ടീച്ചര്‍ ഇപ്രകാരം തന്‍റെ ജീവിതത്തിലെ സഹനങ്ങളെക്കുറിച്ച് പങ്കുവച്ചു. “കുടുംബജീവിതം തുടങ്ങിയ നാളില്‍ തുടങ്ങിയ കഷ്ടപ്പാടാ… ആദ്യത്തെ പ്രഗ്നന്‍സി ഒരു മാസമായപ്പോള്‍ നഷ്ടപ്പെട്ടുപോയി. പിന്നെ കുറെയേറെ നാളുകളിലേക്ക് ഗര്‍ഭധാരണം നടന്നതേയില്ല. പിന്നീടുണ്ടായ ഗര്‍ഭം ആറുമാസം പ്രായമായപ്പോള്‍ കുട്ടി ഉള്ളില്‍ കിടന്നു മരിച്ച് നീക്കം ചെയ്യേണ്ടതായി വന്നു. പിന്നീടുള്ള ഗര്‍ഭധാരണം കഴിഞ്ഞ് പ്രസവം നടക്കുന്നതുവരെ ബഡ്റെസ്റ്റില്‍ കഴിയേണ്ടിവന്നു. പ്രസവം വളരെ പ്രയാസകരമായിരുന്നു. പ്രസവശേഷം ആദ്യം ഇട്ട സ്റ്റിച്ചുകള്‍ പഴുത്തുപൊട്ടി, രണ്ടാമതും സ്റ്റിച്ച് ഇടേണ്ടിവന്നു. ഞാന്‍ മാത്രമല്ല, എന്നെ പരിചരിച്ചവരും വല്ലാതെ ബുദ്ധിമുട്ടി. അനുഭവിച്ചു തീര്‍ത്തതെല്ലാം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും പേടി തോന്നുന്നു. എന്‍റെ ചേട്ടായി അതായത് എന്‍റെ ഭര്‍ത്താവ് ഒത്തിരി സ്നേഹത്തോടുകൂടെ എപ്പോഴും കൂടെയുണ്ടായിരുന്നു. അതോര്‍ക്കുമ്പോഴാണ് ഏക ആശ്വാസം.

എന്തുമാത്രം സഹിച്ചാലെന്താ അതൊക്കെ കാണാനും കേള്‍ക്കാനും അംഗീകരിക്കാനും ചേര്‍ത്തുനിര്‍ത്തി ആശ്വസിപ്പിക്കാനും സ്നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെന്ന അനുഭവം ഏറെ ആശ്വാസകരമായ ഒന്നായിരുന്നു. ചേട്ടായി തന്ന കരുതലോര്‍ക്കുമ്പോള്‍ ഇന്നും കണ്ണു നിറഞ്ഞുപോകും. ലോകത്തില്‍ മറ്റൊരാണുങ്ങള്‍ക്കും ഇങ്ങനെയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് എനിക്ക് തോന്നിപ്പോകുകയാണ്. ഇന്നും ജീവിതം പലവിധ പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാലും ചേര്‍ത്തുനിര്‍ത്തി സ്നേഹിക്കാന്‍ എന്‍റെ ചേട്ടായി എന്‍റെ കൂടെയുണ്ട് എന്നതാണ് എന്‍റെ ഏക ആശ്വാസം!” ചേട്ടായിയെക്കുറിച്ച് പറയുമ്പോള്‍ ആ ടീച്ചറിന്‍റെ മുഖം പൂപോലെ വിരിയുന്നത് ഞാന്‍ ശ്രദ്ധിച്ചു. കടന്നുപോകുന്ന ദുരിതങ്ങള്‍ക്കിടയിലും അവളിലെ ഭാര്യ പൂര്‍ണസംതൃപ്തയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ദൈവത്തിന് സ്തുതി.

കാണാനും കേള്‍ക്കാനും അംഗീകരിക്കാനും സ്നേഹപൂര്‍വം ചേര്‍ത്തുനിര്‍ത്താനും ഒരാള്‍ ഉണ്ടായിരിക്കുക. ഇതല്ലേ ഓരോ ഭാര്യയുടെയും ഹൃദയം കൊതിക്കുക.

സംതൃപ്തനായ ഒരു ഭര്‍ത്താവ്

ഹൈന്ദവനായ അയാള്‍ പറഞ്ഞു; “എന്‍റെ ചേച്ചീ, ഞങ്ങള്‍ പ്രേമിച്ചു കെട്ടിയതാണ്. ഞങ്ങളുടെ വിവാഹത്തിന് രണ്ടുവീട്ടുകാരും എതിരായിരുന്നു. അവള്‍ വലിയ സമ്പന്ന തറവാട്ടിലേത്. ഞാനോ തറവാടു മോശമല്ലെങ്കിലും ദരിദ്രന്‍. നാലഞ്ചു വര്‍ഷം സ്നേഹിച്ചു നടന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഞങ്ങള്‍ വിവാഹിതരായി. തമ്പുരാന്‍ ഞങ്ങള്‍ക്ക് രണ്ട് മക്കളെയും തന്നു. ഇന്നിപ്പോള്‍ ഏഴുവര്‍ഷം പിന്നിട്ടു. എന്‍റെ കുറവുകളിലേക്കും പരിമിതികളിലേക്കും ഇറങ്ങിവന്ന് അവള്‍ക്ക് ഒത്തിരി ത്യാഗം സഹിക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ മുഖം കറുത്തൊരു വാക്കോ ഇല്ലായ്മയെക്കുറിച്ച് പരാതിയോ അവളില്‍നിന്നും ഇന്നേവരെ ഉണ്ടായിട്ടില്ല. കുറ്റവും കുറവും പറഞ്ഞതായി യാതൊരു ഓര്‍മയുമില്ല. അന്നും ഇന്നും ഞാനെന്നുവച്ചാല്‍ അവള്‍ക്ക് ജീവനാ.

വീടുവിട്ടിറങ്ങിവന്നിട്ട് ഞാന്‍ കിടന്ന സിമന്‍റുതറയില്‍ ഒരു തുണിക്കഷണവും വിരിച്ച് അവള്‍ എന്നോടുചേര്‍ന്ന് കിടന്നു. ഞാന്‍ നടന്നപ്പോള്‍ എന്നോടു ചേര്‍ന്നു നടന്നു. ഇന്നിപ്പോള്‍ ഞങ്ങളുടെ സാമ്പത്തികനില ഏറെ മാറി. ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ഞങ്ങളുടെ വീട്ടുകാര്‍ ഞങ്ങളെ അംഗീകരിച്ചു. പക്ഷേ എന്‍റെ പെണ്ണിന്‍റെ മനസുമാത്രം മാറിയിട്ടില്ല. അവള്‍ക്ക് അന്നും ഇന്നും ഞാന്‍ ദൈവമാണ്. ഇതൊക്കെയല്ലേ ചേച്ചീ, ഒരു ഭര്‍ത്താവിന്‍റെ ആനന്ദം. പണം കൊടുത്താല്‍ ചന്തയില്‍നിന്നും വാങ്ങാന്‍ കിട്ടുന്നതല്ല ഇതൊന്നും. ഒരു ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ പൂര്‍ണ സംതൃപ്തനാണ്. കാണാനും കേള്‍ക്കാനും മാനിക്കാനും അംഗീകരിക്കാനും ചേര്‍ന്നുനില്‍ക്കാനും ബലം പകരാനും ഒരുവള്‍ കൂടെയുണ്ടായിരിക്കുക. അതല്ലേ ഏറ്റവും വലിയ ധനം?”

ഒരമ്മച്ചിയുടെ ആനന്ദം

അമ്മച്ചി ഇങ്ങനെ പറഞ്ഞുതുടങ്ങി. “പിള്ളേരുടെ അപ്പന്‍ മരിച്ചിട്ട് പിന്നീടങ്ങോട്ടുള്ള ജീവിതം ദുരിതപൂര്‍ണമായിരുന്നു. സത്യത്തില്‍ കണ്ണീരേറെ കുടിച്ചിട്ടാ മോളെ ഇവറ്റകളെയൊക്കെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ചത്. നൊന്തുപെറ്റ ഒമ്പതു മക്കളെ നോക്കുന്നതോടൊപ്പം പ്രായമായ അപ്പനെയും അമ്മയെയും നോക്കി അവരെയും പറഞ്ഞുവിടേണ്ട വലിയ ഉത്തരവാദിത്വം എന്നെ ഏല്‍പിച്ചിട്ടാണ് അകാലത്തില്‍ അങ്ങേര് പോയത്. ഇന്നിപ്പോള്‍ എല്ലാം ശാന്തമായി. മക്കളൊക്കെ നല്ല നിലയിലായി. പക്ഷേ അവരാരും ഈ അമ്മ ഒരു വാക്കു പറഞ്ഞാല്‍ അതുവിട്ട് പുറം ചാടി പോകില്ല. അവര്‍ക്കറിയാം ഞാനെന്തു വില കൊടുത്താ അവരെ പോറ്റിവളര്‍ത്തി ഇത്രത്തോളമെത്തിച്ചതെന്ന്. അമ്മയെ അമ്മയായി കരുതി ചേര്‍ന്നുനില്‍ക്കുന്നവരും ചേര്‍ത്തുനിര്‍ത്തുന്നവരുമാണ് വന്നുകയറിയ മരുമക്കളും. കഷ്ടതയേറെ സഹിച്ചെങ്കിലെന്താ എന്‍റെ മക്കളും മരുമക്കളും അതെല്ലാം കാണുകയും കേള്‍ക്കുകയും അംഗീകരിക്കുകയും എന്നോടുചേര്‍ന്നു നില്‍ക്കുകയും ചെയ്തു. ഞാനൊരു ഭാഗ്യവതിയായ അമ്മതന്നെയാ മോളേ, ഒടേതമ്പുരാന് സ്തുതി.”

ഒരപ്പന്‍റെ നിര്‍വൃതി

“ചോരത്തിളപ്പിന്‍റെ കാലത്ത് കുടിയേറിയതാണ് മലബാറിന്‍റെ മണ്ണിലേക്ക്. ഏറെയേറെ അധ്വാനിച്ചു. കഷ്ടതകളേറെ സഹിച്ചു. എന്‍റെ ഭാര്യയും ഞാനുംകൂടി ദൈവത്തോടുചേര്‍ന്ന് അധ്വാനിച്ചതിന്‍റെ ഫലമായി ഇന്നിപ്പോള്‍ ഈ നിലയിലെത്തി. അമ്പത്താറാം വയസിലാണ് എന്‍റെ ഭാര്യ മരിച്ചത്. രണ്ടാം വിവാഹം കഴിക്കാന്‍ എല്ലാവരും എന്നെ ഏറെ നിര്‍ബന്ധിച്ചു. പക്ഷേ ഞാനതിന് വഴങ്ങിയില്ല. തന്മൂലം ത്യാഗങ്ങളും കഷ്ടപ്പാടുകളും ഏറെ ഏറ്റെടുക്കേണ്ടിവന്നു. അതിന് വലിയ ഫലവുമുണ്ടായി. ഇന്നിപ്പോള്‍ എന്‍റെ മക്കളെല്ലാം നല്ല നിലയിലാണ്. വന്നുകേറിയ മരുമക്കളും അങ്ങനെതന്നെ. എന്നെ അപ്പച്ചീ എന്നു വിളിച്ചാല്‍ പകുതി വിളിക്കില്ല എന്‍റെ കൊച്ചുമക്കളും. ആകപ്പാടെ സന്തോഷമാ എന്‍റെ മക്കളേ… എന്‍റെ അലച്ചിലും കഷ്ടപ്പാടും എന്‍റെ മക്കളു കണ്ടു, അംഗീകരിച്ചു, ആദരിച്ചു, ചേര്‍ത്തുനിര്‍ത്തി. അല്ല, ദൈവം കണ്ടു എന്നു പറയുന്നതാ ഏറെ ശരി. എല്ലുമുറിയെ പണി ചെയ്ത് കുടുംബം പോറ്റിയിട്ടും ആരാലും അംഗീകരിക്കപ്പെടാത്ത എത്രയോ പേര് ഈ ഭൂമിയിലുണ്ട്. അതുവച്ചു നോക്കുമ്പോള്‍ ഇത്തിരി കഷ്ടപ്പെട്ടാലെന്താ ഞാനൊരു ഭാഗ്യവാനല്ലേ. ദൈവം തുണച്ചു. അതല്ലാതെന്തു പറയാന്‍.”

ഗുണവതിയായ ഒരു ഹെഡ്മിസ്ട്രസ്

എന്‍റെ അധ്യാപന ജീവിതകാലത്ത് ഒരു സ്കൂളിലൊഴികെ എല്ലായിടത്തും എന്‍റെ ഹെഡ്മിസ്ട്രസുമാര്‍ സിസ്റ്റേഴ്സായിരുന്നു. എല്ലാവരും നല്ലവരും പ്രഗത്ഭരുംതന്നെ. ഒരു സിസ്റ്റര്‍മാത്രം എന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക് പാത്രമായി. ആ സിസ്റ്ററിന് തന്‍റെ സഹാധ്യാപകരെല്ലാവരും മക്കളെപ്പോലെയാണ്. ഓരോ സ്റ്റാഫിന്‍റെ വീട്ടിലെയും ഓരോ അംഗങ്ങളെയും സിസ്റ്ററിനറിയാം. സിസ്റ്ററിന് അവരെല്ലാം പ്രിയപ്പെട്ടവര്‍തന്നെ. സിസ്റ്റര്‍ സ്കൂള്‍ ഭരിച്ചിരുന്നത് തലകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. അതുകൊണ്ടുതന്നെ സിസ്റ്ററിന്‍റെ വായില്‍നിന്നും ഒരു വാക്ക് പുറത്തുവരുന്നതിനുമുമ്പുതന്നെ സ്റ്റാഫത് അനുസരിച്ചിരിക്കും. സിസ്റ്ററിന്‍റെ ഭരണകാലത്ത് ഒരു സ്റ്റാഫും താമസിച്ച് സ്കൂളില്‍ വന്നിരുന്നില്ല. അധ്യാപകര്‍ തമ്മില്‍ത്തമ്മിലാണെങ്കിലും വലിയ ഹൃദയ ഐക്യവും പരസ്പര ധാരണയും ആയിരുന്നു ഉണ്ടായിരുന്നത്. സിസ്റ്ററിനോട് സംസാരിക്കുന്ന ഓരോ സ്റ്റാഫിനും ഓരോ കുട്ടിക്കും തോന്നുന്ന ഒരു ഫീലിങ്ങ് ഉണ്ട് – ഞാനാണ് സിസ്റ്ററിനാല്‍ ഏറ്റവും സ്നേഹിക്കപ്പെടുന്ന വ്യക്തി എന്ന്. ഹൃദയംകൊണ്ട് അംഗീകരിച്ച് സ്നേഹിച്ചപ്പോള്‍ ഹൃദയത്തിന്‍റെ അംഗീകാരം സ്റ്റാഫില്‍നിന്നും കുട്ടികളില്‍നിന്നും അവരുടെ മാതാപിതാക്കളില്‍നിന്നും സിസ്റ്ററിന് തിരികെ കിട്ടി. അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒരു ‘ശാന്തിനികേതനം’ തന്നെയായിരുന്നു ആ നാളുകളില്‍ ആ സ്കൂള്‍.

ഭാഗ്യപ്പെട്ട അഞ്ചുപേര്‍

മുകളില്‍ കണ്ട അഞ്ച് ഉദാഹരണങ്ങളില്‍ മറ്റുള്ളവരുടെ ഹൃദയത്തിന്‍റെ അംഗീകാരം ഏറ്റുവാങ്ങി ഭാഗ്യവാന്മാരായ വ്യക്തികളെയാണ് നാം പരിചയപ്പെട്ടത്. കാണുക, കേള്‍ക്കുക, അംഗീകരിക്കുക, സ്നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുക… ഭൂമിയില്‍ സന്തോഷത്തിന്‍റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കി നാം അധിവസിക്കുന്ന ഈ ലോകത്തെ ഐശ്വര്യപൂര്‍ണമാക്കുക! ഈ പുത്തനാണ്ടില്‍ ഇതിനായി ദൈവം നമ്മെ വിളിക്കുകയാണ്. ഒരുവന്‍ വിതയ്ക്കുന്നതുതന്നെ കൊയ്യും. അളക്കുന്നതുതന്നെ തിരിച്ചുകിട്ടും. ഹൃദയബന്ധങ്ങള്‍ നഷ്ടപ്പെട്ട ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. തലകൊണ്ടും ലൈംഗികാവയവങ്ങള്‍കൊണ്ടും ചിന്തിക്കുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഒരു യുഗത്തില്‍ നാം ജീവിക്കുന്നു. ഈ പുതുയുഗത്തില്‍ ദൈവമക്കളായ നമ്മളെ ദൈവം വിളിക്കുന്നത് പണ്ടെങ്ങോ നഷ്ടമായ ഹൃദയബന്ധങ്ങള്‍ വീണ്ടെടുക്കാനും ഹൃദയംകൊണ്ട് ഭരിക്കുന്ന ഒരു ലോകത്തിന് രൂപം കൊടുക്കാനുമാണ്.

അപ്പനെ അപ്പനായി കാണാന്‍, അംഗീകരിക്കാന്‍, ആദരിക്കാന്‍, സ്നേഹപൂര്‍വം ചേര്‍ന്നുനില്‍ക്കാന്‍ ഇന്നത്തെ തലമുറയ്ക്കാവുന്നില്ല. അമ്മയെ അമ്മയായും ഭര്‍ത്താവിനെ ഭര്‍ത്താവായും ഭാര്യയെ ഭാര്യയായും അയല്‍ക്കാരനെ അയല്‍ക്കാരനായും മേലധികാരിയെ മേലധികാരിയായും സഹപ്രവര്‍ത്തകനെ സഹപ്രവര്‍ത്തകനായും ഹൃദയപൂര്‍വം കാണാനും ഹൃദയംകൊണ്ടംഗീകരിക്കാനും ഇന്നത്തെ യുഗത്തില്‍ അനേകര്‍ക്കാകുന്നില്ല. ഈ 2024-ല്‍ ബന്ധങ്ങളുടെ തലങ്ങളിലുള്ള ഒരു തിരിച്ചുവരവിലേക്ക് പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ. ലോകത്തെ വലിയ നാശത്തില്‍നിന്നും തിരികെ കൊണ്ടുവന്നു രക്ഷപെടുത്താന്‍ ബന്ധങ്ങളുടെ തലങ്ങളിലുള്ള ഈ തിരിച്ചുവരവിനേ സാധിക്കുകയുള്ളൂ. മലാക്കി പ്രവചനം ഇപ്രകാരം പറയുന്നു “കര്‍ത്താവിന്‍റെ മഹത്തും ഭീതിജനകവുമായ ദിവസം വരുന്നതിനുമുമ്പ് പ്രവാചകനായ ഏലിയായെ ഞാന്‍ നിങ്ങളുടെ അടുത്തേക്കയക്കും. ഞാന്‍ വന്നു ദേശത്തെ ശാപംകൊണ്ട് നശിപ്പിക്കാതിരിക്കേണ്ടതിന് ഞാന്‍ പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും മക്കളുടെ ഹൃദയം പിതാക്കന്മാരിലേക്കും തിരിക്കും” (മലാക്കി 4/5-6).

പ്രിയപ്പെട്ടവരേ, ഈ അവസാന നാളുകളില്‍ ഹൃദയങ്ങളെ കോര്‍ത്തിണക്കാന്‍ വരുന്ന ഏലിയാ ദൈവത്തിന്‍റെ പരിശുദ്ധാത്മാവാണ്. കണ്ടും കേട്ടും സ്നേഹിച്ചംഗീകരിച്ചും നെഞ്ചോട് ചേര്‍ത്തുനിര്‍ത്തി താലോലിച്ചും നമുക്ക് ചുറ്റുമുള്ള ലോകത്തെ സൗഖ്യപ്പെടുത്തുന്നവരായി ഈ 2024-ല്‍ നാം മാറട്ടെ. ദൈവകൃപ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു. ആവേ മരിയ.

 

 

'

By: Stella Benny

More
ഏപ്രി 29, 2024
Encounter ഏപ്രി 29, 2024

ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കായി…

പുതുക്കപ്പെടാന്‍ ഒരു പുതുവര്‍ഷംകൂടെ… ജീവിതകാലഘട്ടമാകുന്ന വൃക്ഷത്തില്‍നിന്ന് 2023 എന്ന ഒരിലകൂടി പൊഴിഞ്ഞ് 2024-ലെ പുതുവര്‍ഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ നാം പ്രവേശിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും ദൈവാനുഗ്രഹവും നന്മകളും നിറഞ്ഞ ഒരു പുതുവര്‍ഷം ആദ്യമേ ആശംസിക്കുന്നു. മാനവജീവിതചരിത്ര പുസ്തകത്തില്‍ പുതിയൊരു അധ്യായത്തിന് നാം തുടക്കം കുറിക്കുമ്പോള്‍ 2024-ല്‍ എന്തെഴുതണം എന്ന തീരുമാനമാണ് ഇനി സ്വീകരിക്കാനുള്ളത്.

ആദ്യചിന്ത കൃതജ്ഞത

ജനുവരി വിചാരത്തിലെ ആദ്യചിന്ത കൃതജ്ഞതയുടേതുതന്നെയാണ്. “ദൈവസ്നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ… നന്ദിചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ…” ചെറുപ്പകാലം മുതലേ നാം കേള്‍ക്കുന്ന ഈ ഈരടികള്‍ എത്രയോ അര്‍ത്ഥപൂര്‍ണമാണ്. ഓരോ പ്രഭാതത്തെ ഓര്‍ത്തും നാം ദൈവത്തോട് നന്ദി ചൊല്ലി പ്രാര്‍ത്ഥിക്കുന്നതുപോലെ ഈ പുതുവര്‍ഷത്തിലും നമുക്ക് നന്ദി ചൊല്ലാം… കഴിഞ്ഞുപോയ വര്‍ഷം അവിടുന്ന് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങള്‍ക്ക്, വിജയങ്ങള്‍ക്ക്, പരാജയങ്ങള്‍ക്ക്, കൈപിടിച്ചു നടത്തിയതിന്, പാപത്തില്‍ വീഴാതെ സംരക്ഷിച്ചതിന് ആപത്തുകളില്‍ പുതുവഴി കാണിച്ചതിന്, സങ്കടങ്ങളുടെയും ഒറ്റപ്പെടലുകളുടെയും നേരങ്ങളില്‍ വീഴാതെ ചേര്‍ത്തുപിടിച്ചതിന്.

“എപ്പോഴും സന്തോഷത്തോടെ ഇരിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം” (1 തെസലോനിക്ക 5/16-18). വിശുദ്ധ പൗലോസ് ശ്ലീഹായുടെ ഈ വാക്കുകള്‍ നമുക്ക് വഴികാട്ടിയാകണം. സന്തോഷം നിറഞ്ഞ, ദൈവത്തില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കുന്ന, എല്ലാം ദൈവദാനമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു വ്യക്തിക്ക് ഓരോ പുതുവര്‍ഷവും ഒരു അനുഗ്രഹമായിത്തീരും, സംശയമില്ല. പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തി കടന്നുപോയ ഈശോ അവരെ കാത്തിരുന്നു – നന്ദിയുടെ ഒരു വാക്ക് കാത്തുകൊണ്ട്. പക്ഷേ ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ദൈവത്തോട് വന്ന് നന്ദി പറയാന്‍ മനസുണ്ടായത് ഒരാള്‍ക്കുമാത്രം.

ആ ഒരാളോട് ഈശോ ചോദിച്ച ചോദ്യം നമ്മുടെയും ആത്മശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്; “പത്തുപേരല്ലേ സുഖപ്പെട്ടത്. ബാക്കി ഒമ്പതുപേര്‍ എവിടെ?” എണ്ണമറ്റ അനുഗ്രഹങ്ങള്‍ ദൈവത്തില്‍നിന്ന് സ്വീകരിച്ച് നാം പോകുമ്പോഴും അറിയാതെയെങ്കിലും നന്ദി പറയാന്‍ നാം മറന്നുപോകുന്നുണ്ടോ എന്നുള്ളത് ഒരു ധ്യാനവിഷയമാകേണ്ടതാണ്. നമ്മുടെ പ്രാര്‍ത്ഥനകളും നിയോഗങ്ങളും സമര്‍പ്പിക്കാന്‍ കാണിക്കുന്ന അതേ തീക്ഷ്ണത നന്ദി പറയാനും നാം കാണിക്കണം എന്നത് പ്രധാനമാണ്. അതുകൊണ്ട് ജീവിതത്തിലെ കൊച്ചുകൊച്ചു കാര്യങ്ങളിലും സന്തോഷിക്കാനും എല്ലാത്തിനോടും എല്ലാവരോടും നന്ദിയുള്ളവരാകാനും നമുക്ക് ശ്രമിക്കാം. ചുറ്റുമുള്ളവരോടുള്ള നമ്മുടെ ഇടപെടലുകളില്‍ ‘നന്ദി’ എന്ന വാക്ക് എന്നും ഹൃദയത്തില്‍ സൂക്ഷിക്കാം. കാരണം ഒരു ‘താങ്ക്യൂ’ പറയുന്നത് മറ്റുള്ളവരുടെ മുമ്പില്‍ നാം എളിമപ്പെടുന്നതിനും അവരെ അംഗീകരിക്കുന്നതിനും അവരെ വിലയുള്ളതായി കരുതുകയും ചെയ്യുന്നതിന് തുല്യമാണ്.

നല്ല നാളേക്കുള്ള കാത്തിരിപ്പ്

ജനുവരി വിചാരത്തിലെ രണ്ടാമത്തെ ചിന്ത പ്രത്യാശയുടേതാണ്. പുതിയ വര്‍ഷത്തില്‍ പ്രതീക്ഷകള്‍ നിറയുമ്പോഴാണ് അത് വ്യത്യസ്തമാകുന്നത്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാണാത്തതിനെയാണ് നാം പ്രത്യാശിക്കുന്നതെങ്കില്‍ അതിനുവേണ്ടി നാം സ്ഥിരതയോടെ കാത്തിരിക്കും.” ഓരോ വ്യക്തിയുടെയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ഒരു ദൈവികപുണ്യമാണ് പ്രത്യാശ. പ്രത്യാശയില്ലാതെ ജീവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിന് അര്‍ത്ഥമില്ല. എല്ലാവരിലും തുടിച്ചുനില്‍ക്കുന്ന വികാരമാണത്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം ശരിയാകുമെന്ന വിശ്വാസമാണത്. നല്ല നാളേക്കുള്ള കാത്തിരിപ്പാണത്.

അമേരിക്കന്‍ പ്രചോദനാത്മക ഗ്രന്ഥകാരനായ ഓറിസണ്‍ സ്വെറ്റ് മാര്‍സല്‍ പറയുന്നതനുസരിച്ച് പ്രത്യാശയെപ്പോലെ ഫലപ്രദമായ ഒരു മരുന്നോ ശക്തമായ പ്രോത്സാഹനമോ ഇല്ല. അതെ, പ്രത്യാശയാണ് നമുക്ക് എപ്പോഴും നവജീവന്‍ പകരുന്നത്. പ്രത്യാശയുടെ നേര്‍സാക്ഷ്യങ്ങള്‍ ചുറ്റിലും നിറഞ്ഞുനില്‍ക്കുന്ന ഈ കാലഘട്ടത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ജീവിതത്തെ വെറുത്ത്, സ്വജീവന്‍പോലും നശിപ്പിക്കുന്ന അനേകം സംഭവങ്ങളും നാം അനുദിനം കാണുന്നുണ്ട്. മാതാപിതാക്കള്‍ ഒന്നു ശകാരിക്കുമ്പോള്‍, പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ മൊബൈല്‍ ഫോണ്‍ മാറ്റിവയ്ക്കുമ്പോള്‍, ചോദിച്ച സാധനം വാങ്ങിക്കൊടുക്കാതിരിക്കുമ്പോള്‍, പ്രതീക്ഷിച്ചത്ര വിജയം പരീക്ഷകളില്‍ നേടാതിരിക്കുമ്പോള്‍, പ്രണയിച്ച പങ്കാളിക്ക് ഇനി തന്നെ വേണ്ട എന്നറിയുമ്പോള്‍ അവസാനിപ്പിക്കേണ്ടതാണോ ദൈവം നമുക്ക് ദാനമായി നല്‍കിയ ഈ ജീവിതം? ജീവിതത്തില്‍ നഷ്ടപ്പെടാത്തവരായി ആരുണ്ട്? ജീവിതത്തില്‍ പരാജയം നുകരാത്തവരായി ആരുണ്ട്?

നഷ്ടപ്പെടുത്തലുകള്‍ നേട്ടങ്ങളുടെയും പരാജയങ്ങള്‍ വിജയങ്ങളുടെയും മുന്നോടിയാണ്. നമുക്കുമുമ്പേ ജീവിച്ച വിശുദ്ധാത്മാക്കളും മഹദ് വ്യക്തികളും എല്ലാവരും നന്നായി തുടങ്ങിയവരല്ല, എന്നാല്‍ നന്നായി അവസാനിപ്പിച്ചവരാണ്. നമുക്കുമുമ്പേ ഓടിയവര്‍ തങ്ങളുടെ ജീവിതത്തിന്‍റെ നഷ്ടങ്ങളില്‍, വേദനകളില്‍, അടിപതറിയവരായിരുന്നെങ്കില്‍ അവര്‍ ഒരിക്കലും വിജയത്തിലെത്തുമായിരുന്നില്ല. ജീവിതത്തില്‍ വലിയ പാപസാഹചര്യങ്ങളിലൂടെ കടന്നുപോയ അഗസ്റ്റിന്‍, വിശുദ്ധ അഗസ്തീനോസ് ആയതിനു പിന്നില്‍ പ്രത്യാശയുടെ ഒരു നാളെയുണ്ട് എന്ന അദ്ദേഹത്തിന്‍റെ ബോധ്യമാണ്. പാപത്തില്‍ മുഴുകിമാത്രം ജീവിച്ചിരുന്നെങ്കില്‍ ഒരു വിശുദ്ധനെ സഭയ്ക്ക് ലഭിക്കില്ലായിരുന്നു. മകന്‍റെ തിരിച്ചുവരവിനും മാനസാന്തരത്തിനുമായി മോനിക്ക പുണ്യവതി പ്രാര്‍ത്ഥിച്ചത് 28 വര്‍ഷമാണ്. 28 വര്‍ഷം ദൈവപരിപാലനയില്‍ ആശ്രയിച്ച് പ്രാര്‍ത്ഥിക്കാന്‍ മോനിക്കയെ പ്രേരിപ്പിച്ചത് ഈ പ്രത്യാശയാണ്. അതുകൊണ്ട് പ്രത്യാശ നമ്മില്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ.

പ്രത്യാശയെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്നെ ഏറെ സ്പര്‍ശിച്ച സാജനച്ചന്‍റെ ഗാനത്തിന്‍റെ ഈരടികള്‍ കുറിക്കട്ടെ;

“ഒരു മഴയും തോരാതിരുന്നിട്ടില്ല
ഒരു കാറ്റും അടങ്ങാതിരുന്നിട്ടില്ല
ഒരു രാവും പുലരാതിരുന്നിട്ടില്ല
ഒരു നോവും കുറയാതിരുന്നിട്ടില്ല
തിരമാലയില്‍ ഈ ചെറുതോണിയില്‍
അമരത്തെന്നരികെ അവനുള്ളതാല്‍.”

പ്രത്യാശ നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നവര്‍ മാത്രമല്ല നമുക്ക് ചുറ്റിലുമുള്ളത് മറിച്ച്, മദ്യപാനം, എംഡിഎംഎ പോലുള്ള സിന്തറ്റിക്ക് ഡ്രഗ്സ്, അശ്ലീല ചിത്രങ്ങള്‍, ചീത്ത കൂട്ടുകെട്ടുകള്‍ എന്നിവയിലൊക്കെ തങ്ങളുടെ ആശ്വാസം കണ്ടെത്തുന്നവര്‍കൂടിയാണ്. ഇത്തരത്തിലുള്ള കെണികളില്‍ ചെന്നു ചാടുന്നവര്‍ക്ക് പെട്ടെന്നൊരു തിരിച്ചുവരവ് സാധ്യമല്ല. അതുകൊണ്ട് ചെറുപ്പകാലഘട്ടം മുതല്‍ നമ്മുടെ മക്കളെ ഒരു ‘കംഫര്‍ട്ട് സോണി’ല്‍ മാത്രം വളര്‍ത്താതെ, പരാജയങ്ങളെയും സങ്കടങ്ങളെയും സഹനങ്ങളെയുമൊക്കെ അഭിമുഖീകരിച്ച് വളര്‍ത്താന്‍ നാം ശ്രദ്ധാലുക്കളായിരിക്കണം. തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നമ്മുടെ കാരണവന്മാര്‍ പറയുന്നതുപോലെ നമ്മുടെ മക്കള്‍ കൂടുതല്‍ പ്രത്യാശയുള്ളവരായി ഓരോ ദിവസവും വളരട്ടെ.

പുത്തന്‍ തീരുമാനങ്ങള്‍

ജനുവരിവിചാരത്തിലെ മൂന്നാമത്തെ ചിന്ത പുത്തന്‍ തീരുമാനങ്ങളുടേതാണ്. വിശുദ്ധ പൗലോസ് ശ്ലീഹാ പറയുന്നതുപോലെ “പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം.” ജീവിതത്തില്‍ ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്? ജീവിതത്തിലെ പല അവസരങ്ങള്‍ പുത്തന്‍ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാറുണ്ട്. അത് ഒരു ധ്യാനമാകാം, കുമ്പസാരമാകാം, കൗണ്‍സലിങ്ങ് ആകാം, ചിലരുടെ സ്വാധീനമാകാം അല്ലെങ്കില്‍ പുതുവര്‍ഷം തന്നെയാകാം. 2024 നമുക്ക് ഓരോരുത്തര്‍ക്കും പുത്തന്‍ തീരുമാനങ്ങളുടെ വര്‍ഷമാകട്ടെ.

കുടുംബത്തിലും സമൂഹത്തിലും നല്ലവരായി ജീവിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും. പക്ഷേ നമ്മുടെ കുടുംബപശ്ചാത്തലങ്ങള്‍, നാം ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍, നാം കണ്ടുവളര്‍ന്ന ജീവിതമാതൃകകള്‍, നമ്മുടെ കൂട്ടുകെട്ടുകള്‍ ഇവയെല്ലാം നമ്മെ നാം ആഗ്രഹിക്കാത്ത വഴികളില്‍ കൊണ്ടെത്തിക്കുന്നുണ്ട്. “പിന്നിലുള്ളവയെ വിസ്മരിച്ച് മുമ്പിലുള്ളവയെ ലക്ഷ്യമാക്കി ഞാന്‍ മുന്നേറുന്നു” എന്ന വചനം ജീവിതത്തില്‍ ഉള്‍ക്കൊണ്ട് പാപത്തിന്‍റെ നൈമിഷിക സുഖങ്ങളുടെ ഇന്നലെകളെ പൂര്‍ണമായും ഉപേക്ഷിച്ച് ദൈവപരിപാലനയില്‍ ആശ്രയിച്ച് വിശുദ്ധി ലക്ഷ്യമാക്കി നമുക്ക് യാത്ര ചെയ്യാം. കാരണം നമ്മുടെ ലക്ഷ്യം സ്വര്‍ഗമാണ്.

ഹൃദയവിശുദ്ധിയുള്ളവര്‍ക്കാണ് സ്വര്‍ഗം പൂകാന്‍ സാധിക്കുന്നത്. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മറ്റുള്ളവര്‍ക്ക് മാതൃക നല്‍കുന്ന ജീവിതം നയിക്കാന്‍ നമുക്ക് സാധിക്കുമ്പോള്‍ ഈ പുതുവര്‍ഷം അര്‍ത്ഥപൂര്‍ണമാകും. ഒരു കുഞ്ഞു പ്രലോഭനം വരുമ്പോഴേക്കും ഉലയുന്നവയാകാതിരിക്കട്ടെ നാം എടുക്കുന്ന പുത്തന്‍ തീരുമാനങ്ങള്‍. “ജീവിതത്തെ സ്നേഹിക്കുകയും നല്ല ദിനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്മയില്‍നിന്നു നാവിനെയും വ്യാജം പറയുന്നതില്‍നിന്നും തന്‍റെ അധരത്തെയും നിന്ത്രിക്കട്ടെ” (1പത്രോസ് 3/10) എന്ന വചനം നമ്മുടെ പാതകള്‍ക്ക് പ്രകാശമാകട്ടെ. അനുഗ്രഹത്തിന്‍റെ വചനങ്ങള്‍ നമ്മില്‍നിന്നും ഉണ്ടാകട്ടെ.

2024 എന്ന പുതുവര്‍ഷത്തിലേക്കു പുത്തന്‍ തീരുമാനങ്ങളുമായി നാം കാലെടുത്തുവയ്ക്കുമ്പോള്‍, ഓര്‍ക്കുക…. ഞാനും വര്‍ഷങ്ങളായി ഫലം നല്‍കാത്ത ഒരു അത്തിവൃക്ഷമായിരുന്നിരിക്കാം. കൃഷിക്കാരന്‍ യജമാനനോടു പറഞ്ഞതുപോലെ, ‘ഒരു വര്‍ഷംകൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്‍റെ ചുവടു കിളച്ചു വളമിടാം. മേലില്‍ അതു ഫലം നല്‍കിയേക്കാം’ എന്ന ചിന്തയിലാകാം ഈ വര്‍ഷം നമുക്ക് നല്കപ്പെട്ടിരിക്കുന്നത്. അതിനാല്‍, ഒരു വര്‍ഷം കൂടെ ദൈവം ദാനമായി നല്‍കുമ്പോള്‍, കൂടുതല്‍ ആഴപ്പെട്ട്, എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളിലും മാതൃകയായി, സുകൃതസമ്പന്നമായ ജീവിതം നയിച്ച് നല്ല ഫലം കായ്ക്കുന്ന വൃക്ഷമാകാന്‍ ദൈവം നമ്മെ സഹായിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

'

By: Mar Pauly Kannookadan

More
ഏപ്രി 26, 2024
Encounter ഏപ്രി 26, 2024

മെക്‌സിക്കോ: അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് പുറത്തുവന്ന യുവാവിന്‍റെ ‘സൂപ്പര്‍ ചോയ്‌സ്’ ഫേസ്ബുക്കിലൂടെ പങ്കുവച്ചത് വൈദികനായ സാല്‍വദോര്‍ നുനോ. ഫാ. സാല്‍വദോറും സഹോദരനായ അലക്‌സും മാതാപിതാക്കളുമൊത്ത് ഒരു യാത്രയിലായിരുന്നു. ഒരു സ്ഥലത്തുവച്ച് മറ്റൊരു കാര്‍ അവരുടെ കാറിനെ ഓവര്‍ടേക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടു.

പെട്ടെന്നുതന്നെ ആ കാര്‍ നിയന്ത്രണം വിട്ട് നീങ്ങുന്നതാണ് കാണുന്നത്. എന്തായാലും അടുത്ത നിമിഷങ്ങളില്‍ത്തന്നെ ആ കാര്‍ നിന്നു. പെട്ടെന്നുതന്നെ ഇവര്‍ ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് വിവരമറിയിച്ചു. തുടര്‍ന്ന് ഓടിയിറങ്ങി അപകടത്തില്‍പ്പെട്ട കാറിനടുത്തെത്തിയപ്പോള്‍ അതില്‍നിന്ന് ഒരു യുവാവ് ആകെ ഭയന്ന് വിളറിയ മുഖവുമായി പുറത്തുവരുന്നു. ഫാ. സാല്‍വദോര്‍ തിടുക്കത്തില്‍ ചോദിച്ചു, ”ഞാനൊരു വൈദികനാണ്, സഹോദരന്‍ ഡോക്ടറും. നിങ്ങള്‍ക്കെന്ത് സഹായമാണ് ചെയ്തുതരേണ്ടത്?”

ആ യുവാവ് പറഞ്ഞു, ”എനിക്കൊന്ന് കുമ്പസാരിക്കണം.”
തുടര്‍ന്ന് യുവാവ് നല്ലൊരു കുമ്പസാരം നടത്തിയെന്നും അവന്‍ ഒരു വീണ്ടുംജനനത്തിന്‍റെ അനുഭവത്തിലേക്ക് വന്നതായി അനുഭവപ്പെട്ടെന്നും ഫാ. സാല്‍വദോര്‍ കുറിക്കുന്നു. എന്തായാലും അപകടത്തില്‍ ആര്‍ക്കും ഗുരുതരപ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
ഫാ. സാല്‍വദോറിന്‍റെ ഫേസ്ബുക്ക് കുറിപ്പ് നമ്മെ ഓര്‍മിപ്പിക്കുന്നത് മറ്റൊന്നുമല്ല, ആത്മാവിന് പ്രഥമപരിഗണന നല്കുന്ന ‘സൂപ്പര്‍ ചോയ്‌സുകള്‍’ നമ്മളും നടത്തുന്നത് നല്ലതാണെന്നുതന്നെ.

'

By: Shalom Tidings

More