Trending Articles
രാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന് ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള് കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു.
ആ സ്ത്രീ പറഞ്ഞു: “ഞാന്‍ അങ്ങയുടെ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല.”
രാജകുമാരന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്‍കുകയും ചെയ്തു.
കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന് തന്റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു.
തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്റെ മുന്നില്‍!
“രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു.”
തുടര്‍ന്ന് അയാള്‍ പറഞ്ഞു, “രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്.” ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന് ഭക്തിയോടെ മുട്ടിന്മേല് നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
Shalom Tidings
'എല്ലാറ്റിലും ഉപരി ഞാനാണ് വലുത്. എന്റെ ഇഷ്ടം, എന്റെ ചോയ്സ്, എന്റെ സ്വാതന്ത്ര്യം-അതാണ് പ്രധാനം.' ഈ തത്വത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ? 'സാത്താനിസത്തിന്റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്?" പയ്യന്റെ ചോദ്യം കേട്ടപ്പോള്‍ എന്റെയും ആകാംക്ഷ ഉണര്‍ന്നു. കുട്ടികളുടെ ധ്യാനത്തിന് തന്റെ സാക്ഷ്യം പങ്കുവയ്ക്കുകയായിരുന്നു അവന്. അവന്റെ മാതാപിതാക്കള്‍ കരിസ്മാറ്റിക് പ്രസ്ഥാനത്തിലൂടെ വന്നവരാണ്. അതുകൊണ്ട് കുഞ്ഞിലേതൊട്ട് വിശ്വാസ സത്യങ്ങള്‍ അറിയാനും അതില്‍ വളരാനും കഴിഞ്ഞു. എന്നാല്‍, ടീനേജിലേക്ക് പ്രവേശിച്ചതിനുശേഷം ദൈവത്തില്‍നിന്നും കുറെ അകന്ന് പോയി. നല്ല കഴിവുള്ള പയ്യനാണ്, പാട്ടും ഗിറ്റാറുമൊക്കെ നന്നായി വഴങ്ങും. പള്ളിയിലെ ക്വയറിലും അള്‍ത്താരശുശ്രൂഷയിലും വളരെ സജീവം. പക്ഷേ ഇതൊക്കെ ഒരു വശത്ത് നടക്കുന്നുണ്ടെങ്കിലും, അവന്റെ ഹൃദയം ദൈവത്തില്‍നിന്ന് വളരെ അകന്ന് പോയിരുന്നു. ലോകത്തിന്റെ കെണികളില്‍നിന്നും കരകയറാന്‍ ശ്രമിച്ചെങ്കിലും വിടുതല്‍ കിട്ടുന്നില്ലായിരുന്നു. ആയിടെയാണ് മെറ്റല്‍ സംഗീതത്തോട് ചായ്വ് തോന്നുന്നത്. ആ ത്വര പതിയെ സാത്താനിസത്തോട് അടുപ്പിച്ചു. തന്റെ പോക്ക് ശരിയല്ലെന്ന് എങ്ങനെയോ സുബോധമുണ്ടായി; മാതാപിതാക്കളുടെയും ബന്ധുക്കളുടെയും പ്രാര്‍ത്ഥന മൂലമാവും. എന്തായാലും, ദൈവകൃപയാല്‍ അവയില്‍നിന്നെല്ലാം പിന്തിരിയാന് അവന് കഴിഞ്ഞു. തന്റെ സാക്ഷ്യം പറഞ്ഞപ്പോള്‍, അവന് കുട്ടികളോടായി ചോദിച്ചതാണ് ആദ്യം പറഞ്ഞ ചോദ്യം. സാത്താനിസത്തിന്റെ അടിസ്ഥാനതത്വം എന്താണെന്നറിയാമോ എന്ന്. എന്നിട്ട് ഉത്തരവും പറഞ്ഞ് തന്നു. 'എല്ലാറ്റിലും ഉപരി ഞാനാണ് വലുത്, എന്റെ ഇഷ്ടം, എന്റെ ചോയ്സ്, എന്റെ സ്വാതന്ത്ര്യം- അതാണ് പ്രധാനം. വിലക്കുകള്‍ ഒന്നുമേയില്ലാത്ത കുത്തഴിഞ്ഞ സ്വാതന്ത്ര്യം തരുന്ന പ്ലാറ്റ്ഫോം; അതാണ് സാത്താനിസം പ്രദാനം ചെയ്യുന്നത്.' മേല്പ്പറഞ്ഞതൊക്കെ വേറെങ്ങോ കൂടി കേട്ടിട്ടില്ലേ? അതെ, ഇന്നത്തെ സെക്കുലര്‍ സംസ്കാരം കുഞ്ഞുങ്ങളുടെ ഉള്ളില്‍ കുത്തി വയ്ക്കുന്ന വിഷവും ഇത് തന്നെയാണ്. 'ഞാന്‍, ഞാന്‍, ഞാന്‍...' യഥാര്‍ത്ഥ നന്മയും സത്യവും മറച്ച് വച്ചുകൊണ്ടാണെങ്കിലും 'എന്റെ ഇഷ്ടം, എന്റെ സുഖം, എന്റെ സന്തോഷം, എന്റെ അവകാശം...' മനുഷ്യനെ മയക്കാന്‍ ഇതിലും വലിയ കറുപ്പ് വേറെ വേണോ? യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള സ്വയംമഹത്വപ്പെടുത്തലി (self exaltation) ലൂടെ ഞാന്‍ എന്നെത്തന്നെ തകര്‍ക്കുകയാണ്, നഷ്ടപ്പെടുത്തുകയാണ്. ഈ സത്യം നാം തിരിച്ചറിയാതെ പോകുന്നു. "ദൈവത്തിന്റെ രൂപത്തിലായിരുന്നുവെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തണ്ട കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി" (ഫിലിപ്പി 2/6-8) പ്രലോഭകന്റെ വിളയാട്ടത്തിനുള്ള മറുപടിയാണ് ഈശോയുടെ പീഡാനുഭവ രഹസ്യങ്ങള്‍ നമ്മോട് പറയുന്നത്. വ്യക്തിതന്നെയാണ് ഇവിടെയും പ്രധാനം. എന്നാല്‍, സ്വയംമഹത്വപ്പെടുത്തല് (ടലഹള ലഃമഹമേശേീി) വഴിയല്ല, മറിച്ച് സ്വയംനിരാസത്തി(ടലഹള റലിശമഹ)ലൂടെ വേണം ഞാന്‍ എന്നെ നേടേണ്ടത്. 'എന്റെ ഹിതമല്ല, പിതാവിന്റെ ഹിതം നിറവേറട്ടെ' എന്ന ഗുരുമൊഴിയാണ് കുരിശിന്റെ സുവിശേഷത്തിന്റെ അടിസ്ഥാനതത്വം. ചുരുക്കിപ്പറഞ്ഞാല്‍, ഇതല്ലേ സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം; സ്നേഹിതന് വേണ്ടി ജീവന് ബലി നല്കുന്ന സ്നേഹം. എല്ലാവരും സ്വന്തം ഇഷ്ടങ്ങള്‍മാത്രം എപ്പോഴും ചെയ്തുകൊണ്ടിരുന്നാല്‍, അതുമാത്രം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ലോകക്രമംതന്നെ താറുമാറാകും. ബന്ധങ്ങള്‍ തകരും. കലഹങ്ങളും അക്രമങ്ങളും കൊലപാതകങ്ങളും പെരുകും. എവിടെയും എന്തും ചെയ്യാന്‍ മടിക്കാത്ത അവസ്ഥ. ഇന്ന് കാണുന്ന അസ്വാരസ്യങ്ങളുടെയും അസമാധാനങ്ങളുടെയും യുദ്ധങ്ങളുടെയും പിന്കാരണം സ്വാഭീഷ്ടപ്രവര്ത്തനങ്ങളാണല്ലോ. അപ്രകാരം മനുഷ്യനെയും ലോകത്തെയും തകര്‍ക്കുകയാണ് ശത്രുവായ സാത്താന്റെ ലക്ഷ്യവും. ബലിയുടെ പ്രാധാന്യം മറച്ചുവച്ചുകൊണ്ട്, സ്നേഹത്തെ പ്രഘോഷിക്കുന്ന ജനപ്രിയ സംസ്കാരം, പറുദീസായുടെ വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണ് ചെയ്യുന്നത്. ബലിയാകല്‍ ഒഴിവാക്കിക്കൊണ്ട് സ്നേഹം, സ്നേഹമാണ് വലുതെന്ന് പ്രഘോഷിച്ച അറുപതുകളിലെ ലൈംഗികവിപ്ലവം ഇതിന്റെ ഉത്തമ ഉദാഹരണമാണ്. ആദി മുതലേ നുണയനായവന്റെ തന്ത്രങ്ങളെപ്പറ്റി ജാഗ്രത ഉണ്ടാവണമെന്ന് സാരം. സ്നേഹത്തെപ്രതി സ്വന്തം ഹിതങ്ങള്‍ ത്യജിക്കാന്‍ കൃപ ചോദിക്കാം. എന്നെ വേദനിപ്പിച്ചവരെ, എനിക്കെതിരെ നിന്നവരെ, എനിക്കെതിരെ തിന്മ നിരൂപിച്ചവരെ, ജോലി സ്ഥലത്ത് എന്നെ ഞെരുക്കുന്നവരെ... എല്ലാവരെയും ഈശോയുടെ കുരിശിനോട് ചേര്‍ത്തുവച്ച് പ്രാര്‍ത്ഥിക്കാം. ശുദ്ധസ്നേഹം നമ്മെ എല്ലാവരെയും വീണ്ടെടുക്കാന്‍ കാരണമാകട്ടെ. എന്റെ ഹിതത്തിനെതിരെ പോരാടാനുള്ള ബലം പിതാവേ, എനിക്കേകണമേ.
By: Shalom Tidings
Moreഒരിക്കല്‍ എന്റെ ഒരു കൂട്ടുകാരിയുടെ കുഞ്ഞിന്റെ കണ്ണില്‍ അറിയാതെ കത്തി കൊണ്ടു. എന്നാല്‍ ദൈവകൃപയാല്‍ ചെറിയ മുറിവുമാത്രമേ ഉണ്ടായുള്ളൂ. ഡോക്ടര്‍ മരുന്നു നല്കി. മരുന്ന് ഒഴിക്കുമ്പോഴുള്ള നീറ്റല്‍ കാരണം കുഞ്ഞ് കരച്ചിലാണ് എന്ന് കൂട്ടുകാരി പങ്കുവച്ചു. ഈ സംഭവങ്ങളൊക്കെ ഞാന്‍ ഭര്‍ത്താവിനോട് പറയുമ്പോള്‍ ഞങ്ങളുടെ രണ്ടുവയസ്സുകാരി മകള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നുണ്ടായിരുന്നു. അതിനു ശേഷം പ്രാര്‍ത്ഥിക്കാന്‍ പറയുമ്പോള്‍ അവള് ഇങ്ങനെ പറയും: "ഈശോയേ, ഇസവാവേടെ വാവു മാറ്റണേ... " എന്തായാലും ഇസവാവയുടെ കണ്ണ് സുഖമായി. ആ സമയത്ത് കൂട്ടുകാരി കുഞ്ഞിനെ ചികിത്സിച്ച ഡോക്ടര്‍ വളരെ വിദഗ്ധനാണെന്ന് പറഞ്ഞിരുന്നു. അതിനാല്‍ ഒരു വയസ്സു കഴിഞ്ഞപ്പോള്‍ മുതല്‍ ഇടയ്ക്കിടയ്ക്ക് കോങ്കണ്ണ് വരാറുള്ള എന്റെ കുഞ്ഞിനെയും അദ്ദേഹത്തെ കാണിക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ ഡോക്ടറെ സമീപിച്ചപ്പോള്‍ അദ്ദേഹം കുഞ്ഞിനെ ശിശുക്കള്‍ക്കായുള്ള പ്രത്യേക നേത്രരോഗവിദഗ്ധനെ കാണിക്കണമെന്നാണ് നിര്‍ദേശിച്ചത്. എന്നാല്‍ അതോടൊപ്പം കുഞ്ഞ് മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായി നിര്‍ത്തണമെന്നും പറഞ്ഞു. കാരണം കുറച്ച് മാസങ്ങളായി അവള് മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ പാട്ടുകള്‍ കാണുന്നുണ്ടായിരുന്നു. കോങ്കണ്ണിന്റെ കാരണം അതല്ലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ കണ്ണിന് മൊബൈല്‍ ഫോണ്‍ ഉപയോഗം വളരെ അപകടമായതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്. എന്നാല്‍ ഇതേ പ്രായത്തിലുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്കറിയാം അവരെ മൊബൈലില്‍നിന്നും അകറ്റി നിര്‍ത്തുക വളരെ പ്രയാസമാണെന്ന്. പലപ്പോഴും നമ്മള് തോറ്റുപോകും. ഇനി ചില രഹസ്യങ്ങള്‍ പറയാം. രഹസ്യമെന്നു പറയാന്‍ കാരണം ഇത് എഴുതുമ്പോള്പോലും എനിക്കും എന്റെ ഈശോയ്ക്കും മാതാവിനും മാത്രമേ ഇതിനെക്കുറിച്ച് അറിയുകയുള്ളു. എന്റെ കുഞ്ഞ് രാത്രി വളരെ വൈകിയാണ് ഉറങ്ങുക. അവളെ എടുത്തുകൊണ്ട് താരാട്ട് പാടി ഞാന്‍ മണിക്കൂറുകള്‍ നടക്കേണ്ടി വരാറുണ്ട്. ഓഫിസിലെ ജോലി, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ എല്ലാം കഴിഞ്ഞ് കുഞ്ഞിനെയുറക്കാനുള്ള ഈ തത്രപ്പാട് എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. കുറേ നേരം ഇങ്ങനെ നടന്നുകഴിയുമ്പോള്‍ ഒന്ന് ഇരിക്കാന്‍ കൊതി തോന്നും. പക്ഷേ ഇരിക്കാന്‍ അവള് സമ്മതിക്കില്ല. അര്‍ധരാത്രി കുഞ്ഞിനെ കരയിച്ചാല്‍ താഴെ താമസിക്കുന്ന വീട്ടുടമസ്ഥരുടെ കുടുംബത്തിനും ബുദ്ധിമുട്ടാകുമല്ലോ എന്ന് കരുതി സഹിക്കും. എന്നിട്ട് ഞാന്‍ അത് മാതാവിന്റെ കൈയില്‍ കൊടുക്കും. എന്തിനാണെന്നോ? നാളെ കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ അവള്‍ക്ക് അവളുടെ ഇച്ഛകളെ നിയന്ത്രിക്കാന്‍ സാധിക്കാന്‍. അവളുടെ ജീവിതത്തില്‍ ഇച്ഛകളോട് 'നോ' പറയാന്‍ അവള്‍ക്ക് കരുത്ത് ലഭിക്കാനായി അവളുടെ അമ്മ ഇപ്പോള്‍ 'നോ' പറയുന്നു. എന്നിട്ട് മാതാവുവഴിയായി ഈശോയ്ക്കു നല്കുന്നു. ആത്മീയജീവിതത്തില്‍ ഇച്ഛകളോട് നോ പറഞ്ഞു പഠിക്കുക വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എത്രയധികം ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ വേണ്ടായെന്ന് വയ്ക്കുന്നോ അത്രയധികം പരിശുദ്ധാത്മാവിന് എന്നില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരിക്കല്‍ എന്റെ ഒരു സുഹൃത്ത് അങ്ങനെയൊരു നോമ്പ് പോലും എടുക്കുകയുണ്ടായി. എന്തൊക്കെ ചെയ്യാന്‍ തോന്നുന്നോ അതിനോടെല്ലാം നോ പറയുക. ഏതായാലും കുഞ്ഞുനിമിത്തം ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെല്ലാം അവള്‍ക്കായി ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിക്കാന്‍ തുടങ്ങി. ഇനി കണ്ണിന്റെ കഥയിലേക്കു തിരിച്ചുവരാം. ഡോക്ടറെ കണ്ട് തിരിച്ചു വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, "കുഞ്ഞ് ഫോണ്‍ നോക്കിയാല്‍ ഇസവാവയ്ക്ക് വാവു വന്നതുപോലെ കുഞ്ഞിനും വരും. അപ്പോള്‍ ഡോക്ടറങ്കിള്‍ മരുന്ന് തരും. കണ്ണ് നീറും." ഏതായാലും സംഗതി ഏറ്റു. മാസങ്ങള്‍ കടന്നുപോകുന്നു... പിന്നീട് ഇന്നുവരെ അവള് ഫോണില്‍ നോക്കിയിരുന്നിട്ടില്ല, ഫോണ്‍ വേണമെന്നു പറഞ്ഞ് വാശി പിടിച്ചിട്ടില്ല. ഞങ്ങള്‍ ഫോണ്‍ നോക്കുമ്പോള്‍ ഒന്ന് പാളി നോക്കിയിട്ട് ചോദിക്കും 'ഇതാരാ?' അത്രമാത്രം. ചിലപ്പോള്‍ ആത്മഗതം പറയുന്നതും കേള്‍ക്കാം... "ഇസവാവയ്ക്ക് വാവൂ... ഡോക്ടറങ്കിള്‍ മന്നു കൊത്തു... നീറും..." ചെറുപ്പത്തില്‍ ടി.വി കാണാന്‍ എന്റെ മാതാപിതാക്കളുടെ അടുത്ത് വഴക്കുപിടിച്ചിട്ടുള്ള എനിക്ക് അത്ഭുതം തോന്നാറുണ്ട്, ഇവള്‍ക്ക് ഇത് എങ്ങനെ സാധിക്കുന്നു എന്ന്. പക്ഷേ ഇന്നാണ് അവള്‍ക്കുവേണ്ടി എന്റെ ഇച്ഛകളെ നിയന്ത്രിച്ചിരുന്നതും അത് സ്വര്‍ഗ്ഗത്തില്‍ നിക്ഷേപിച്ചിരുന്നതും ഓര്‍മവന്നത്. അതെല്ലാം അവള്‍ക്ക് ഇന്ന് കൃപയായി ലഭിക്കുന്നു എന്ന് ഇപ്പോള്‍ എനിക്കു തോന്നുകയാണ്. ഇത് വായിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യപൂര്ണയായ അമ്മയാണെന്ന് തെറ്റിദ്ധരിക്കരുത്. ചിലപ്പോഴെല്ലാം എനിക്ക് എന്നെത്തന്നെ നിയന്ത്രിക്കാന്‍ പറ്റാതെ പോകാറുണ്ട്. എന്നാലും എനിക്ക് മാതാവിനെ വിശ്വാസമാണ്. 'പെര്‍ഫക്ട് ആയതിനുശേഷം പുണ്യങ്ങള്‍ അഭ്യസിക്കുക എനിക്ക് സാധ്യമല്ല എന്ന് എനിക്ക് പൂര്‍ണബോധ്യമുണ്ട്. അതുകൊണ്ട് 'ഞാന്‍ ഇങ്ങനെയൊക്കെയാണ്' എന്ന് പറഞ്ഞ് എന്റെ നിസ്സഹായതയില്‍ സഹായത്തിനായി മാതാവിനെ നോക്കും. അപ്പോഴാണ് ഇങ്ങനെയുള്ള 'സൂത്രപ്പണികള്‍' ചെയ്യാനുള്ള കൃപ ലഭിക്കുന്നത്.ډ
By: Ans Jose
Moreനാട്ടിലെ ഞങ്ങളുടെ ഇടവകദൈവാലയം സി.എം.ഐ വൈദികരുടെ മൈനര്‍ സെമിനാരി കൂടിയാണ്. വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ത്ഥനകള്‍ ഒരേ താളത്തില്‍ ഒരേ ശബ്ദത്തില്‍ ചൊല്ലുന്ന ആസ്പിരന്റ്സിനെ അന്നും ഇന്നും കൗതുകത്തോടെയാണ് നോക്കാറ്. വിശുദ്ധ കൊച്ചുത്രേസ്യ ചിന്തിച്ചതു പോലെ വൈദികര്‍ സ്ഫടികത്തെക്കാള്‍ നിര്‍മ്മലരാണ് എന്നായിരുന്നു അന്നത്തെ ധാരണ. എന്നാല്‍ പിന്നീട് വൈദികരിലെ കുറവുകളെക്കുറിച്ച് അറിയാനിടയായപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു. ഒരിക്കല്‍ അള്‍ത്താരയ്ക്കുമുമ്പില്‍ ക്രൂശിതരൂപത്തിലേക്ക് നോക്കി ഈശോയോട് ഇങ്ങനെ പറഞ്ഞു, "ഈശോയ്ക്ക് തെറ്റുപറ്റിയിരിക്കാന്‍ സാധ്യതയില്ലല്ലോ! എങ്കിലും ഞാനായിരുന്നു ഈശോയുടെ സ്ഥാനത്തെങ്കില്‍ ഇവരില്‍ പലരെയും വൈദികരാക്കില്ലായിരുന്നൂട്ടോ!!!" പിന്നെ പതിയെപ്പതിയെ മനസിലായി, അവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനാണ് അവരുടെ കുറവുകള്‍ ഈശോ മനസിലാക്കി തന്നതെന്ന്. പിന്നീട് പല വൈദികരെയും അവര്‍ അറിഞ്ഞും അറിയാതെയും ഏറ്റെടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി... പ്രാര്‍ത്ഥന എന്താണെന്ന് മനസിലാക്കാന്‍ തുടങ്ങിയത് അപ്പോള്‍ മുതലാണ്... എങ്ങനെയാണ് വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് എന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ ഈ വചനമാണ് ലഭിച്ചത്- "അവരും സത്യത്താല്‍ വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവര്‍ക്കുവേണ്ടി ഞാന്‍ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു" (യോഹന്നാന് 17/19). ആ വചനത്തിന്റെ ആഴം ഇപ്പോഴും പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. എങ്കിലും ഒന്നറിയാം, പ്രാര്‍ത്ഥന ഒരു വിട്ടുകൊടുക്കലാണ്; ഈശോയാല്‍ വിശുദ്ധീകരിക്കപെടാനായി. എന്നും എന്റെ മക്കള്‍ക്കൊപ്പം ഞാന്‍ പ്രാര്‍ത്ഥിക്കുന്ന വൈദികരുടെയും നെറ്റിയില്‍ മനസ്സുകൊണ്ട് കുരിശ് വരച്ച് പരിശുദ്ധാത്മാവിനാല്‍ വിശുദ്ധീകരിക്കണേ എന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് അവരെ ഓരോരുത്തരെയും സമര്‍പ്പിക്കുമ്പോള്‍ പലപ്പോഴും അറിയാതെ കണ്ണുകള്‍ നിറയും. ഒരു യോഗ്യതയും അവകാശപ്പെടാനില്ലാത്ത എന്റെ പ്രാര്‍ത്ഥനകളാല്‍ അവരുടെ കുറവുകളൊന്നും നിറവുകളായിട്ടില്ലെന്നറിയാം. പക്ഷേ അവരുടെ കാല് ഒന്ന് വഴുതാന്‍ തുടങ്ങുമ്പോള്‍ ഈശോ ഹൃദയത്തില്‍ പറയുംപോലെ തോന്നും കൂടുതല്‍ പ്രാര്‍ത്ഥിക്കാന്‍... ദൂരെയുള്ള മകന് ഒരു സങ്കടം വരുമ്പോള്‍ അവന് പറഞ്ഞില്ലെങ്കിലും അമ്മയുടെ ഹൃദയത്തില്‍ അറിയാമെന്നതു പോലെ, ആര്‍ക്കെന്നും എന്തെന്നും വേര്‍തിരിച്ച് അറിയാനായില്ലെങ്കിലും പലപ്പോഴും ഹൃദയത്തില്‍ അനുഭവപ്പെടും ആ വേദന... ഒരിക്കല്‍ ഇങ്ങനെ ഏറെ ഭാരപ്പെട്ട്, സങ്കടപ്പെട്ട്, പ്രാര്‍ത്ഥിക്കാനായി മുട്ടുകുത്തിയപ്പോള്‍ മുന്നിലിരുന്ന ഒരു പുസ്തകം എടുത്ത് വായിക്കാനാണ് മനസില്‍ തോന്നിയത്. അത് കുരിശിന്റെ വഴിയായിരുന്നു. അതിലെ ഓരോ വരികളും ഞാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഈശോ മനസിലാക്കിത്തന്നു, ഒരു വൈദികന്റെ ജീവിതം ഈ പതിനാല് സ്ഥലങ്ങളിലൂടെയും കടന്നു പോകുന്നെന്ന്... ഒറ്റപ്പെടലിന്റെ, സഹനത്തിന്റെ, അപമാനത്തിന്റെ, വഴികളിലൂടെ പരിശുദ്ധ അമ്മ കാവലായുള്ള ഒരു കാല്‍വരിയാത്രയാണ് അവരുടെ ജീവിതമെന്ന്... വൈദികര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. പ്രാര്‍ത്ഥിക്കണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ മതി. പരിശുദ്ധാത്മാവ് വഴിനടത്തി കൊള്ളും. ഇതുവരെയുള്ള എന്റെ അനുഭവങ്ങളില്‍ നിന്നു പറയട്ടെ: ജീവിതത്തിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും സ്വര്‍ഗം ഇറങ്ങിവന്ന് നമ്മോടൊപ്പം നില്‍ക്കുന്നത് അറിയാനാകും... കാരണം സ്വര്‍ഗം ഏറെ വിലമതിക്കുന്നു വൈദികര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളെ, അവര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന ആഗ്രഹത്തെപോലും...
By: Mangala Francis
Moreആഫ്രിക്കയില്‍ ഒരുതരം പുരയെലിയുണ്ട്. ചെറിയ ഈ എലി വീടുകളില്‍ എങ്ങനെയെങ്കിലും കയറികൂടുന്നു. രാത്രി മനുഷ്യര്‍ കിടന്നുറങ്ങുമ്പോള്‍, ഈ എലി പതിയെ തന്റെ ജോലി ആരംഭിക്കും. അത് വന്ന് ഉറങ്ങിക്കിടക്കുന്ന മനുഷ്യന്റെ വിരല്‍ കാര്‍ന്നുതിന്നാന്‍ തുടങ്ങും. ചെറിയ വേദന തോന്നുന്ന മനുഷ്യന് കാല് അല്പം അനക്കും. അപ്പോള്‍ എലി അല്പം മാറിനില്‍ക്കും. എന്നിട്ട് താനുണ്ടാക്കിയ മുറിവിലേക്ക് ഊതും. മുറിവിലേക്ക് കാറ്റ് കിട്ടുമ്പോള്‍, കിടന്നുറങ്ങുന്ന വ്യക്തിക്ക് ഒരു പ്രത്യേകസുഖം. ആ സുഖത്തില്‍ അയാള്‍ വീണ്ടും മയങ്ങുന്നു. അങ്ങനെ മയങ്ങുന്ന മനുഷ്യന്റെ വിരല്‍ ആ എലി വീണ്ടും കാര്‍ന്നുതിന്നാന്‍ തുടങ്ങും. വേദനിക്കുമ്പോള്‍ എഴുന്നേല്‍ക്കാതെ വീണ്ടും കാലനക്കുന്ന മനുഷ്യന്. ആ മനുഷ്യന്റെ മുറിവിലേക്ക് എലി വീണ്ടും ഊതുന്നു... നല്ലൊരു സുഖം. ആ സുഖത്തില്‍ വീണ്ടും നന്നായി കിടന്നുറങ്ങുന്ന മനുഷ്യന്. പിറ്റേ ദിവസം ഉണരുമ്പോള്‍ തന്റെ വിരലില്‍ കുറേ ഭാഗം എലി കാര്ന്നുതിന്നതായി ആ വ്യക്തി മനസ്സിലാക്കുന്നു. ഉറക്കത്തില്‍നിന്ന് ബോധപൂര്‍വ്വം ഒന്ന് എഴുന്നേറ്റിരുന്നുവെങ്കില്‍, വേദന അനുഭവപ്പെട്ട കാലിലൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഒഴിവാക്കാമായിരുന്ന ഒരു വലിയ മുറിവ്. ബുദ്ധിയുള്ള എലി. മുറിവിലെ വേദനകാരണം എപ്പോഴൊക്കെ മനുഷ്യന് ഉണര്‍ന്നോ അപ്പോഴൊക്കെ ആ വേദനയ്ക്ക് തന്റെ ശ്വാസത്തിലൂടെ ഒരു സുഖം കൊടുത്ത എലി. ഒരു നിമിഷത്തെ ആത്മീയജാഗ്രതക്കുറവ്, വലിയ ആത്മീയവീഴ്ചയ്ക്ക് കാരണമായേക്കാം. അലസതമൂലം പാപത്തെ ഗൗനിക്കാതെ, ലോകത്തില്‍ മയങ്ങിയതുമൂലം ജീവിതത്തില്‍ നഷ്ടപ്പെട്ട വിശുദ്ധി, ഉണ്ടായ വലിയ മുറിവുകള്‍... എല്ലാ പാപത്തിനും ഒരു നൈമിഷികസുഖം ഉണ്ട്. ആ സുഖം ശാശ്വതമല്ല. അതറിയാവുന്ന സാത്താന് വിവിധങ്ങളായ തന്റെ കുടിലതന്ത്രത്തിലൂടെ നമ്മെ അതിലേക്ക് വീണ്ടും വീണ്ടും കീഴ്പ്പെടുത്തുന്നു. ആ സുഖം വേണ്ട എന്നുവച്ചാല്‍ നമ്മുടെ ആത്മാവിനെ രക്ഷിക്കാന്‍ സാധിക്കും. നിദ്രവിട്ട് ഉണരേണ്ട ആ നിമിഷങ്ങളില്‍ ഉണരാന്‍ നാം ബോധപൂര്‍വം തീരുമാനമെടുക്കാതെ അത് സാധ്യമാവുകയില്ല. പാപത്തിലൂടെ സംജാതമാകുന്ന സുഖം നമ്മെ നിത്യമരണത്തിലേക്ക് നയിക്കുന്നു. പാപം ചെയ്യുമ്പോള്‍ നമ്മുടെ ആത്മാവിന് വേദനിക്കുന്നു. ആ വേദന മറക്കാനായി നമ്മുടെ ഇന്ദ്രിയങ്ങളിലേക്ക്, ശരീരത്തിലേക്ക് ഉള്ള പിശാചിന്റെ ഊതലില്‍ കിട്ടുന്ന ഒരു സുഖമാണ് ആ നൈമിഷികസുഖം. ആ സുഖത്തില്‍ മയങ്ങിയാല്‍, ഒരിക്കലും രക്ഷപ്പെടാനാവാത്തവിധം ഒരുവന്റെ നിത്യജീവന് അപകടത്തിലാക്കപ്പെടും. കഴുകന് ശവത്തിന്റെ സ്വാദ് അനുഭവിച്ച് അത് തിന്നാന്‍ തുടങ്ങിയാല്‍ അതിനെ അവിടെനിന്ന് ഓടിക്കുക എളുപ്പമല്ല. കഴുകന് ശവത്തിന്റെ കണ്ണാണ് ആദ്യം കുത്തിപ്പറിച്ച് തിന്നുക. അതുപോലെ, നമ്മുടെ ഇന്ദ്രിയങ്ങളില്‍ കണ്ണാണ് സാധാരണ പിശാച് ആദ്യം അവന്റേതായി സ്വന്തമാക്കുക. കണ്ണ് കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും (മത്തായി 6:22-23) എന്ന് പറയുന്നത് അതിനാലല്ലേ. നമ്മുടെ കണ്ണിനെ സ്വന്തമാക്കിയാലോ പിന്നെ നമ്മെ വിഴുങ്ങുക സാത്താന് എത്രയോ എളുപ്പം. മത്സ്യത്തെ ചൂണ്ടയിട്ട് പിടിക്കുന്നത് നോക്കൂ. ചൂണ്ടയില്‍ ഇരകൊളുത്തി വെള്ളത്തിലിട്ടശേഷം വളരെ ക്ഷമയോടെ കാത്തിരിക്കുന്ന വ്യക്തി. എത്ര നേരമെങ്കിലും താന്‍ ലക്ഷ്യമിടുന്ന ഇരക്കായി കാത്തിരിക്കുവാന് അയാള്‍ തയ്യാറാണ്. മത്സ്യത്തെ ആകര്‍ഷിക്കുവാന്‍, അവന് തന്റെ ചൂണ്ട പതിയെ അനക്കികൊണ്ടിരിക്കും. അവസാനം മത്സ്യം ചൂണ്ടയില്‍ കൊത്തുന്നു. പെട്ടെന്ന് അവന്റെ ക്ഷമ അവസാനിച്ചു. ഭാവം മാറി. സ്വതന്ത്രമായി നടന്ന മത്സ്യത്തിന് ആകര്‍ഷകമെന്ന് തോന്നിയ ചൂണ്ടയില്‍ കൊത്തിയിരുന്ന ആ ഇരയെ സ്വന്തമാക്കാന്‍ ശ്രമിച്ചതിനാല്‍ തന്റെ ജീവന് നഷ്ടപ്പെടുന്ന അവസ്ഥ ... നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു (1 പത്രോസ് 5/8). നമ്മുടെ ഇന്ദ്രിയങ്ങളെ വശീകരിക്കാന്‍ പറ്റിയ പലവിധത്തിലുള്ള ഇരകള്‍ തന്റെ ചൂണ്ടയില്‍ കൊത്തി, ദൈവമക്കളെ വശീകരിക്കുവാന്‍ പരമാവധി പരിശ്രമിക്കും. അവന്റെ ചൂണ്ടയില്‍ ഇട്ടിരിക്കുന്ന, നമ്മുടെ കണ്ണിന് ആകര്‍ഷകമാകുന്ന ഇരയില്‍ നാം കൊത്തിയാല്‍ നാം അവന്റേതായി മാറും. നമ്മെ സ്വന്തമാക്കുന്നതുവരെ, നമ്മുടെ ഓരോ ചലനങ്ങളും നോക്കി ക്ഷമയോടെ എത്രനാളും നമ്മെ പിടിക്കുവാനായി കാത്തിരിക്കുവാന് അവന് തയ്യാറാണ്. നമ്മുടെ ഇന്ദ്രിയങ്ങളെ മോഹിപ്പിക്കുന്ന ഇര തന്റെ ചൂണ്ടയില്‍ വച്ചുകൊണ്ട്, ജീവിതത്തിന്റെ വിവിധതീരങ്ങളില്‍, നമ്മെ പ്രചോദിപ്പിച്ചുകൊണ്ട് പിശാച് സദാ കാത്തിരിക്കുന്നു. അതിനാല്‍ പിശാചിന്റെ കെണിയില്‍നിന്ന്, സര്‍പ്പത്തിന്റെ ദംശനത്തില്നിന്നെന്നപോലെ നാം ഓടി അകലണം. ഇന്ദ്രിയങ്ങള്‍ക്ക് സുഖം നല്കുന്നതെല്ലാം നമ്മുടെ നിത്യജീവന് ഉപകാരപ്രദമായിരിക്കണമെന്നില്ല. പാപം വാതില്ക്കല്ത്തന്നെ പതിയിരിപ്പുണ്ട് എന്ന് ഓര്‍ക്കണം. അത് നിന്നില്‍ താല്പര്യം വച്ചിരിക്കുന്നു (ഉല്പത്തി 4/7). പെട്ടെന്ന് ഒരു മുന്നറിയിപ്പ് നല്കിയിട്ടല്ല പിശാച് നമ്മെ താന്‍ ഒരുക്കിയിരിക്കുന്ന കെണിയില്‍ നമ്മെ വീഴ്ത്തുക. പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷം കെട്ടാറുണ്ട് (2 കൊറിന്തോസ് 11/14). അതിനാല്‍ ഒരുവന്റെ ആത്മീയ ജാഗ്രതക്കുറവുമൂലം ചില ബന്ധങ്ങള്‍പോലും ബന്ധനങ്ങളായിതീരുകയും തന്മൂലം നിത്യജീവന് അപകടത്തില്‍ ആവുകയും ചെയ്തേക്കാം. കര്‍ത്താവ് പറഞ്ഞു. സദാ ജാഗരൂകരായിരിക്കുവിന്‍. മുഴുവന്‍ സമയവും ജാഗരൂകത ആവശ്യമാണ്. നമ്മുടെ ജീവിതത്തില്‍ പിശാച് ഒരുക്കുന്ന കെണികള്‍ തിരിച്ചറിയാതെ പോയാല്‍, ജാഗ്രതയില്‍ ഇരിക്കേണ്ട സമയത്ത്, ഒരു നിമിഷം ഈലോകത്തിന്റെ നശ്വരസുഖത്തില് ഒന്ന് മയങ്ങിയാല്‍ ഒരുപക്ഷേ ആര്‍ക്കും രക്ഷിക്കാന്‍ പറ്റാത്തവിധം നമ്മുടെ നിത്യജീവന് അപകടത്തില്‍ ആയേക്കാം.
By: Father Biju Maramkuzhakkal S.V.D
Moreസ്കൂളില്‍ പഠിക്കുന്ന സമയത്ത് സുജില എന്ന ആ പെണ്‍കുട്ടിയുടെ വിളിപ്പേരായിരുന്നു നീലമാലാഖ എന്നത്. നൃത്തത്തിലും അഭിനയത്തിലും അവള് പുലര്‍ത്തിയിരുന്ന മികവായിരുന്നു ആ പേരിനുപിന്നില്‍. ബംഗ്ലാദേശിലെ ഗാരോ സമൂഹത്തില്‍ 1956 ജനുവരി 6-ന് ജനിച്ച അവള് നാലാം തരംമുതല്‍ എട്ടാം തരംവരെ റാണിഖോംഗില് ഒരു കത്തോലിക്കാ ദൈവാലയത്തിന്റെ കീഴിലുള്ള സ്കൂളിലാണ് പഠിച്ചത്. അക്രൈസ്തവയായിരുന്ന സുജിലയെ ക്രൈസ്തവവിശ്വാസം വളരെയധികം ആകര്‍ഷിച്ചു. കത്തോലിക്കാസഭാംഗമാകാന് അവള് പിതാവിന്റെ സമ്മതം തേടി. ആദ്യം അതില്‍ താത്പര്യമില്ലായിരുന്നെങ്കിലും പിന്നീട് പിതാവ് തന്റെ പ്രിയമകളെ അവളുടെ ഇഷ്ടമനുസരിച്ച് മാമ്മോദീസ സ്വീകരിക്കാന്‍ അനുവദിക്കുകയാണുണ്ടായത്. അങ്ങനെ 12-ാം വയസില്‍ അവള് കത്തോലിക്കയായി. പിന്നീട് 1980-ല്‍ അവള് മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തില്‍ സന്യാസിനിയായി. സുജില സുസാനാ അസാക്രാ എന്ന പേര് സിസ്റ്റര്‍ സുയേവ എന്ന് മാറി. നീലക്കരയുള്ള വെള്ളസാരിയുടുത്ത സന്യാസിനിയായപ്പോള്‍ നീലമാലാഖ എന്ന പേര് കൂടുതല്‍ അര്‍ത്ഥവത്താകുകയായിരുന്നു. പിന്നീട് സിസ്റ്റര്‍ സുയേവ വെസ്റ്റ് ആഫ്രിക്കയിലേക്ക് പോയി. അവിടെ സിയെറാ ലിയോണില്‍ സഹസന്യാസിനികള്ക്കൊപ്പം വൈകല്യമുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള ഒരു കേന്ദ്രത്തിലായിരുന്നു സേവനം ചെയ്തത്. അവിടത്തെ ആഭ്യന്തരയുദ്ധത്തിന്റെ സമയത്ത് റിബലുകള്‍ അവരോട് പ്രവര്‍ത്തനം നിര്‍ത്താന്‍ പറഞ്ഞു. എന്നാല്‍ പാവപ്പെട്ടവരിലും അവഗണിക്കപ്പെട്ടവരിലും യേശുവിനെ ശുശ്രൂഷിച്ചിരുന്ന സന്യാസിനികള്‍ അവരുടെ ആവശ്യത്തിനുമുന്നില്‍ അചഞ്ചലരായി നിന്നു. യുദ്ധത്തിന്റെ ഇരകള്‍ക്ക് ഭക്ഷണവും വസ്ത്രവും മരുന്നുമൊക്കെ എത്തിച്ചുകൊടുക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ സന്യാസിനികളെ പിടിച്ചുകൊണ്ടുപോയി. 1999 ജനുവരി 22-ന് സിസ്റ്റര്‍ സുയേവയുള്പ്പെടെ രണ്ട് പേരെ അവര്‍ വെടിവച്ച് കൊന്നു. അങ്ങനെ അവള് യേശുവിന്റെ ഒരു നീലമാലാഖയായി.
By: Shalom Tidings
Moreഅകലങ്ങളില്‍ ഇരിക്കുന്നവനാണ് ദൈവം എന്നാണ് ദൈവത്തെക്കുറിച്ച് പലര്‍ക്കുമുള്ള കാഴ്ചപ്പാട്. പക്ഷേ യേശുവിലൂടെ അനാവരണം ചെയ്യപ്പെട്ട ദൈവം മറ്റൊന്നാണ് - അത് ഇമ്മാനുവേല്‍, കൂടെയുള്ള ദൈവമാണ്. മനുഷ്യന്റെ ആധിയിലും വ്യാധിയിലും സുഖദുഃഖങ്ങളിലും അവിടുന്ന് സദാ അവനോടൊപ്പമുണ്ട്. "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28/20) എന്ന യേശുവിന്റെ വാക്കുകള്‍ ഇതിന്റെ സ്ഥിരീകരണമത്രേ. സര്‍വശക്തനായ ദൈവത്തിന്റെ സാന്നിധ്യം എല്ലാ നിമിഷങ്ങളിലും അനുഭവിച്ചറിയുക എന്നതാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥബലം. അത് തിരിച്ചറിയുന്നവന് കൂരിരുട്ടിലും മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലും ഭയം ഉണ്ടാവുകയില്ല. ഒരു സൈന്യംതന്നെ അവനെതിരെ പോരടിക്കുവാന്‍ വന്നാലും ഒരു ദൈവഭക്തന് ഒരിക്കലും ഭയപ്പെടുകയില്ല. ഒരു മനുഷ്യനെ ദുര്‍ബലപ്പെടുത്തുന്നത് ഭയമാണ്. അത് ഞാന്‍ തനിച്ചാണ് എന്ന ചിന്തയില്‍നിന്ന് ഉടലെടുക്കുന്നതാണ്. വലിയൊരു തിരമാലപോലെ ഒരു പ്രതിസന്ധി ഉയരുമ്പോള്‍ ഭയപ്പെട്ടുപോവുക സ്വാഭാവികമാണ്. എന്നാല്‍ "അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു" എന്ന് നമ്മോട് പറയുന്ന ദൈവത്തിന്റെ സ്വരവും സാന്നിധ്യവും തിരിച്ചറിയുമ്പോള്‍ ആ ഭയം ഇല്ലാതായിപ്പോകും. അതിനാല്‍ ജീവിതവിജയത്തിന് അനിവാര്യമായ നിര്‍ഭയത്വം സ്വന്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ അത് ഏതെങ്കിലും മനഃശാസ്ത്ര ടെക്നിക്കുകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല, പ്രത്യുത ദൈവത്തിന്റെ ജീവിക്കുന്ന സാന്നിധ്യം തിരിച്ചറിയുന്നതുവഴി ലഭിക്കുന്ന ഒരു കൃപയാണ്. ഈ കൃപ സ്വീകരിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ ഇവിടെ ഒരു സദ്വാര്‍ത്തയുണ്ട്. ഇത് വിശുദ്ധന്മാര്‍ക്കും വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്കുംമാത്രം നീക്കിവച്ച ഒരു അനുഗ്രഹമല്ല. ഒരു മനുഷ്യന് എത്ര വഴിപിഴച്ചവനാണെങ്കിലും, എത്രയൊക്കെ അപഭ്രംശം സംഭവിച്ചവനാണെങ്കിലും ദൈവിക സാന്നിധ്യം അറിയുവാന്‍ സാധിക്കും- ഒരു വ്യവസ്ഥയേ അതിനുള്ളൂ: ദൈവത്തിനുവേണ്ടി തീവ്രമായ ഒരു അഭിനിവേശം, ഒരു അഭിലാഷം മനസില്‍ സൂക്ഷിക്കുക. അതൊരു നിഷ്ക്കളങ്ക പ്രാര്‍ത്ഥനയായി ഉയരുമ്പോള്‍ ദൈവം അവനെ തേടി വരും. വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിന് ചേതോഹരമായ ഒരു ഉദാഹരണമുണ്ട്. അത് മറ്റാരുമല്ല യാക്കോബ് തന്നെ. അവന് പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്ഥാനം കൈക്കലാക്കുന്നവനാണ്. ചതിവിലൂടെ ജ്യേഷ്ഠന്റെ അവകാശസ്ഥാനം അവന് നേടി, അപ്പനെയും കബളിപ്പിച്ചുകൊണ്ട്. ഈ ഇരട്ടചതിയന്‍ എങ്ങനെ അനശ്വരരായ പൂര്വപിതാക്കന്മാരുടെ നിരയില്‍ സ്ഥാനം നേടി? അതിന്റെ രഹസ്യം യാബോക്ക് കടവിലാണ് വെളിപ്പെടുന്നത്. യാബോക്ക് കടവിലെത്തുന്ന യാക്കോബ് ഭൗതികസമ്പത്തിന്റെ നശ്വരതയും ക്ഷണികതയും ബോധ്യപ്പെട്ടവനാണ്. അവന് കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഓടിയതുമെല്ലാം ഈ ലോകത്തിലെ അധികാരത്തിനും സമ്പത്തിനും ജഡികസുഖങ്ങള്‍ക്കുംവേണ്ടിയാണ്. അത് അവന് വേണ്ടുവോളം ലഭിച്ചു; പക്ഷേ അവന്റെ ആത്മാവ് തൃപ്തമായില്ല. ദൈവത്തെ അറിയുവാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട ആത്മാവ് അത് ലഭിക്കാത്തിടത്തോളം കാലം അസ്വസ്ഥമായിരിക്കും. അങ്ങനെയൊരു അസംതൃപ്തമായ ആത്മാവോടുകൂടിയാണ് യാക്കോബ് ഈ കടവിലെത്തുന്നത്. സമയം രാത്രിയായി. അതൊരുപക്ഷേ അവന്റെ മനസിന്റെ ഒരു പ്രതീകമായിരിക്കണം. ദൈവമാകുന്ന പ്രകാശത്തില്‍നിന്ന് താന്‍ വളരെ അകലെയാണെന്ന് ആ രാത്രി അവനെ ഓര്മിപ്പിച്ചിരിക്കണം. യാക്കോബിന്റെ ഉള്ളില്‍ ഇപ്പോള്‍ ഒരു ആഗ്രഹം മാത്രമേയുള്ളൂ. എന്തു നഷ്ടപ്പെട്ടാലും ദൈവത്തെ അറിയണം, കാണണം. അതിന് എന്ത് ത്യാഗം ചെയ്യുവാനും അവന് സന്നദ്ധനാണ്. യാക്കോബ് ആ തീരുമാനം നടപ്പാക്കി. തന്റെ ഭാര്യമാരെയും മക്കളെയും സമ്പത്ത് മുഴുവനും അക്കരെ നിര്‍ത്തി, അവന് മാത്രം ഇക്കരെ നിന്നു. 'ദൈവമേ, പാപിയായ എന്നെ തേടി വരണമേ' അവന് നിലവിളിച്ച് പ്രാര്‍ത്ഥിച്ചു. തന്നെ തേടുന്നവര്‍ക്ക്, പൂര്‍ണഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം എക്കാലത്തും സമീപസ്ഥനാണ്. അവന്റെ കഴിഞ്ഞ കാലങ്ങളൊന്നും ദൈവം നോക്കുന്നില്ല. തന്റെ പാപാവസ്ഥ ഏറ്റുപറഞ്ഞ് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നവന്റെ മുമ്പിലേക്ക് ദൈവം കടന്നുവരുന്നു. ഒരു വിശുദ്ധനാണെങ്കില്‍ ആന്തരികദര്‍ശനത്തില്‍ ദൈവത്തെ കാണാം. പക്ഷേ ലോകത്തിന്റെ സുഖങ്ങളില്‍ ജീവിച്ച ഒരുവന് അത് സാധിക്കുകയില്ലല്ലോ. അവനോട് കരുണ തോന്നിയ ദൈവം അവന് തൊട്ട് അനുഭവിക്കാവുന്ന വിധത്തില്‍ ഒരു മനുഷ്യരൂപം പ്രാപിച്ച് അവന്റെ മുമ്പില്‍ വന്നുനില്ക്കുകയാണ്. ദൈവത്തിന്റെ സ്നേഹം എത്ര അപാരം! തന്റെ മക്കളുടെ അവസ്ഥയിലേക്ക് താഴുന്ന ഒരു ദൈവം. "അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്പിടുത്തം നടത്തി" എന്നാണ് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നത്. എന്തുകൊണ്ട് ഈ മല്പിടുത്തം? അതൊരു പ്രതീകംകൂടിയായിരിക്കണം. മനസുകൊണ്ട് ഒരു സമ്പൂര്‍ണ സമര്‍പ്പണം നടത്തുവാന്‍ യാക്കോബ് വിഷമിക്കുന്നുണ്ടാവണം. ഒരു ആന്തരികവടംവലി. ദൈവത്തിന്റെ ദര്‍ശനം വേണം. പക്ഷേ എങ്ങനെ താന്‍ കഴിഞ്ഞ നാളുകളില്‍ നേടിയതൊക്കെ പൂര്‍ണമായും വേണ്ടായെന്ന് വയ്ക്കും? പൂര്‍ണമനസോടെ ദൈവത്തെ തേടുന്നവന് മാത്രമേ ദൈവത്തെ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. യാക്കോബിന് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല. ഇവിടെയും ദൈവം സഹായിക്കുന്നു. അവന് യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്ന് തെറ്റി. ആഗതന് നേരം പുലരാറായപ്പോള്‍ പോകാന്‍ ഒരുങ്ങി. പക്ഷേ യാക്കോബ് വിടുന്നില്ല. അവന് ഒരു വാശിയോടെ അയാളെ കൂടുതല്‍ ശക്തമായി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു: "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല." അവിടെ ദൈവം കീഴടങ്ങി. മനുഷ്യന്റെ സ്നേഹപൂര്‍വമായ വാശിക്ക് മുമ്പില്‍ തോറ്റുകൊടുക്കുവാന്‍പോലും തയാറാകുന്ന ഒരു സ്നേഹപിതാവാണ് അവിടുന്ന്. ആ പുലരി യാക്കോബിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അവന്റെ സകല ബലഹീനതകളുടെയും മുകളില്‍ ദൈവത്തിന്റെ അനുഗ്രഹിക്കുന്ന കരങ്ങള്‍ ഉയര്‍ന്നു. അവന്റെ മനസ് രൂപാന്തരപ്പെട്ടു. അവന് ഒരു പുതിയ വ്യക്തിയായി മാറി എന്നതിന്റെ അടയാളമായി ഒരു പുതിയ പേര് നല്കപ്പെട്ടു: ഇസ്രായേല്‍. ഇവിടെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ട്. ദൈവം നല്‍കുന്നത് നിലനില്ക്കും, അഥവാ അതു മാത്രമേ നിലനില്ക്കുകയുള്ളൂ. കാലങ്ങളെ കീഴടക്കി ഇസ്രായേല്‍ എന്ന പേര് ഇന്നും നമ്മുടെ മുമ്പില്‍ നിലകൊള്ളുന്നുണ്ടല്ലോ. യാക്കോബ് ആഗ്രഹിച്ചത് വെറുമൊരു അനുഗ്രഹമല്ല. ദൈവത്തെ കാണണമെന്ന് അവന് തീവ്രമായി ആഗ്രഹിച്ചു. അതും അവന് നല്കപ്പെട്ടു. അവന് സാക്ഷ്യപ്പെടുത്തുന്നു: 'ദൈവത്തെ ഞാന്‍ മുഖത്തോട് മുഖം കണ്ടു.' അതിന്റെ ശാശ്വതസ്മാരകമായി ആ സ്ഥലത്തിന് ദൈവത്തിന്റെ മുഖം എന്നര്‍ത്ഥമുള്ള പെനുവേല്‍ എന്ന് യാക്കോബ് പേര് നല്കി. യാക്കോബിന്റെ ജീവിതം ലോകത്തിലെ സകല മര്‍ത്യര്‍ക്കുമായി ദൈവം ഉയര്‍ത്തിയിരിക്കുന്ന ഒരു പ്രകാശഗോപുരമാണ്. ഏത് മനുഷ്യനും ഏത് നിമിഷവും ദൈവത്തിന്റെ ചിറകിന് കീഴില്‍ അഭയം തേടുവാന്‍ സാധിക്കും എന്ന് ആ ജീവിതം വിളിച്ചോതുന്നു. "അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ" (സങ്കീര്‍ത്തനങ്ങള്‍ 61/4) എന്ന വചനം നമ്മുടെ ജീവിതത്തില്‍ സാര്‍ത്ഥകമാകുംവിധത്തില്‍ ദൈവം കടന്നുവരാനായി നമുക്ക് പ്രാര്‍ത്ഥിക്കാം. സ്നേഹനിധിയായ ദൈവമേ, അങ്ങ് എനിക്ക് എപ്പോഴും സമീപസ്ഥനാണല്ലോ. പലപ്പോഴും അങ്ങയുടെ സാന്നിധ്യം തിരിച്ചറിയാതെ ഞാന്‍ ജീവിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണങ്ങളാല്‍ ഞാന്‍ വേട്ടയാടപ്പെടുന്നത് അങ്ങ് കാണുന്നുവല്ലോ. യാക്കോബിനെ സന്ദര്‍ശിച്ചതുപോലെ എന്നെയും സന്ദര്‍ശിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സ്വന്തമാകുവാന്‍ എന്നെ കീഴടക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവം നിരന്തരം എന്നോട് സംസാരിക്കുകയും കൂടെ ആയിരിക്കുകയും ചെയ്യുന്ന അനുഭവം ലഭിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
By: K J Mathew
Moreമനോഹരമായി അണിഞ്ഞൊരുങ്ങി പള്ളിയിലേക്ക് പോകേണ്ട ദിവസം. കാരണം അന്ന് എന്റെ മനസ്സമതമാണ്. പക്ഷേ നോട്ടു നിരോധനത്തോടനുബന്ധിച്ചു നടത്തിയ ഹര്‍ത്താലായിരുന്നു അന്ന്. എല്ലാവര്ക്കും ഇത് ഒരു അസൗകര്യമാകുമല്ലോ എന്ന ചിന്ത എന്നെ ഭാരപ്പെടുത്താന്‍ തുടങ്ങി. പള്ളിയില്‍ പോകാനായി ഒരുങ്ങി നില്ക്കുമ്പോള് എന്റെ മുഖത്തു വളരെയധികം ഭയം നിഴലിച്ചിരുന്നു. എനിക്കതിനെക്കുറിച്ച് നല്ല ബോധ്യവുമുണ്ടായിരുന്നെങ്കിലും സന്തോഷിക്കാനോ പുഞ്ചിരിക്കാനോ കഴിയാത്ത മാനസികാവസ്ഥ. അന്നത്തെ ഫോട്ടോകളില്‍പ്പോലും ഈ മുഖം പതിയുമല്ലോ എന്ന് ഓര്‍ത്തെങ്കിലും പുഞ്ചിരിക്കാന്‍ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. അപ്പോഴാണ് ഓര്‍മ്മ വന്നത്, പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്നാണല്ലോ ആനന്ദം. ചോദിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കുമെന്ന് കര്‍ത്താവ് വാഗ്ദാനവും ചെയ്തിട്ടുണ്ട്. അപ്പോള്‍ മുതല്‍ 'പരിശുദ്ധാത്മാവേ ആനന്ദം നല്കണമേ' എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. പിന്നെ സംഭവിച്ചത് വലിയ മാറ്റമാണ്. എപ്പോഴാണെന്നുപോലും അറിയാതെ ഭയമെല്ലാം അപ്രത്യക്ഷമായി. അതിഥികളെയെല്ലാം സ്നേഹം നിറഞ്ഞ പുഞ്ചിരിയോടെ സ്വീകരിച്ചു. ചില ബന്ധുക്കളെ വളരെ നാളുകള്‍ക്കു ശേഷമാണ് അന്ന് കണ്ടത്. നാളുകള്‍ക്കുശേഷം കാണുകയാണെങ്കിലും വളരെ സ്നേഹത്തോടെ അവരെ പരിഗണിച്ചതിലുള്ള സന്തോഷം ചിലരെങ്കിലും പപ്പയോട് സൂചിപ്പിച്ചുവെന്ന് പപ്പ എന്നോട് പറഞ്ഞു. എനിക്ക് ഒട്ടും ടെന്ഷനില്ലല്ലോ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. കൂടെ ജോലി ചെയ്യുന്നവരാകട്ടെ, സ്വതവേ ഭയപ്രകൃതിയുള്ള ഞാന്‍ ഇത്ര ആത്മവിശ്വാസത്തോടെ അതിഥികളെ സ്വീകരിക്കുന്നതു കണ്ടപ്പോള്‍ ഓഫിസില്‍ പേടി അഭിനയിക്കുകയായിരുന്നോ എന്നു പോലും ചോദിക്കുകയുണ്ടായി. ഇതെല്ലാം കേട്ടപ്പോഴാണ് എന്റെ ഭയം മാറിപ്പോയതിനെക്കുറിച്ച് ഞാന്‍ ബോധവതിയായത്. പരിശുദ്ധാത്മാവിന്റെ സഹായമില്ലായിരുന്നെങ്കില്‍ ആ ചടങ്ങില്‍ സന്തോഷത്തോടെ ഒന്നു പുഞ്ചിരിക്കാന്‍പോലും കഴിയാതെ ഭയന്നു നില്‍ക്കാനേ എനിക്കു കഴിയുമായിരുന്നുള്ളൂ. തീര്‍ച്ചയായും "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടുകൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്ക് തരുകയും ചെയ്യും" (യോഹന്നാന് 14:16) എന്ന് വചനം പറയുന്നതുപോലെ അവിടുന്ന് സഹായകന്തന്നെയാണ്.
By: Ans Jose
Moreനീന്തല്‍ പഠിക്കാന്‍ പോയത് പ്രായം ഇരുപത്തിയഞ്ചു കഴിഞ്ഞപ്പോഴാണ്. കുറച്ചേറെ നീണ്ട ദിനങ്ങളിലെ പരിശ്രമം. അതിനിടയില്‍ വന്നുപോയ കുരുന്നുകള്‍ ഒരാഴ്ചകൊണ്ട് നീന്തല്‍ പഠിച്ചു നീന്തി അക്കരെയെത്തി. നിര്‍ത്താനൊരുങ്ങിയ സായാഹ്നത്തിലാണ് ഒരു ചേട്ടന് മുന്നിലേക്കെത്തുന്നത്. മൂന്നോ നാലോ മാസമായത്രേ നീന്തല്‍ പഠിച്ചു തുടങ്ങിയിട്ട്. ഇനിയും ഏകദേശം നാല് മീറ്ററിനപ്പുറം നീന്താന്‍ കഴിയാത്തൊരാള്‍. "'നീ വിഷമിക്കണ്ടടാ... നമ്മളൊക്കെ ഒരേ തൂവല്‍ പക്ഷികളാ... എന്നാലും ഈ പ്രായത്തിലൊക്കെ ഇതിന് ശ്രമിക്കാനൊരു മനസുണ്ടായല്ലോ. അത് പോരേ നമ്മക്ക്.' ആ നാല്പത്തിയഞ്ചു വയസ്സുകാരന് അത് പറയുമ്പോ മുന്പിലെ ജലം ശരീരത്തെ തണുപ്പിക്കുന്നതിനെക്കാള് ആ വാക്കുകള്‍ മനസിനെ തണുപ്പിച്ചിരുന്നു. വിജയികളുടെ പട്ടികയില്‍ ഇടംകിട്ടാത്ത ചിലര്‍ തീര്‍ച്ചയായും ആരുടെയൊക്കെയോ വഴികളെ നനയിക്കുന്നുണ്ട്. നസ്രായനും അങ്ങനെതന്നെയല്ലേ. അവന് ഒരു പരാജയമായിരുന്നെന്നാണ് അവന്റെ കാലത്തിലെ പലരും കരുതിയത്. പക്ഷേ ആ പരാജിതന്റെ ആണിപ്പാടുള്ള വിരിച്ച കരങ്ങളില്‍ നിന്നായിരുന്നു അനേകരെ നനയിക്കുന്ന ആശ്വാസത്തിന്റെ ഉറവ പൊട്ടിയൊഴുകിയത്. ആ പഴയ ഗുരുകഥയിലെ പൊട്ടിയ കുടം തന്നെ ചുമക്കുന്ന മനുഷ്യനോട് ചോദിക്കുന്നത് എന്തിനാണ് വെറുതെ ഈ പാഴ്വേല എന്നാണ്. അപ്പോള്‍ പുഞ്ചിരിയോടെ ആ മനുഷ്യന് പറയുന്നു, "ഒറ്റനോട്ടത്തില്‍ നീയൊരു പരാജയമായിരിക്കാം. പക്ഷേ നിന്നിലൂടെ ചോര്‍ന്നൊലിച്ച ജലത്തുള്ളികള്‍ നനയിച്ച വഴിയോരത്തെ ചെടികള്‍ അതാ പൂവിട്ടു നില്‍ക്കുന്നുണ്ട്. അവയൊരിക്കലും പറയില്ല നീയൊരു തോല്‍വിയാണെന്ന്. കാരണം നിന്റെ തോല്‍വിയെന്ന് നീ കരുതുന്നതാണ് അവയ്ക്ക് ജീവന് കൊടുത്തത്.' അബ്ദുള്‍ കലാമിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്, നിങ്ങള്‍ വിജയിച്ചവരുടെ ചരിത്രങ്ങള്മാത്രം പഠിക്കുന്നവരാകാതെ പരാജിതരെക്കൂടി കേട്ട് തുടങ്ങാന്‍. അവര്‍ എവിടെയൊക്കെയോ ഇത്തിരി വെട്ടങ്ങളാവുന്നുണ്ട്. അല്‍ഫോന്‍സാമ്മ തന്നെ കാണാന്‍ വരുന്നവരോട് മുറിത്തിരികള്‍ ആവശ്യപ്പെടുമായിരുന്നത്രേ. എന്നിട്ട് ഇരുള് വീണ ഇടനാഴികളില്‍ അത് കത്തിച്ചു വയ്ക്കും. അല്ലെങ്കിലും ഇരുള് വീണ ചിലയിടങ്ങളില്‍ മുന്നോട്ടൊന്ന് കാലെടുത്തുവയ്ക്കാനുള്ള വെളിച്ചം വീശുന്നത് പടുകൂറ്റന്‍ വിളക്കുകളായിരിക്കില്ല. ചെറുകാറ്റിലും കെട്ടുപോകാവുന്ന മുറിത്തിരികളായിരിക്കും. അല്‍ഫോന്‍സാമ്മയോട് ഏറെ ചേര്‍ന്നുനില്‍ക്കുന്ന ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നെങ്കില്‍ അത് വളരെ ഫലം പുറപ്പെടുവിക്കും (യോഹന്നാന് 12/24). അതിനാല്‍ ഓര്‍ക്കണം, പരാജയങ്ങളൊന്നും ആത്യന്തികമായി പരാജയങ്ങളല്ല. ദൈവം അനുവദിക്കുന്ന പരാജയങ്ങളില്നിന്നെല്ലാം ഏറെ വിജയങ്ങള്‍ പിറവികൊള്ളും.
By: Father Rinto Payyapilly
Moreഎപ്പോഴും കൗതുകം നിറഞ്ഞ മനസുള്ളവനായിരുന്നു റിച്ചാര്‍ഡ്. ഒരു ശാസ്ത്രജ്ഞനാകുക എന്നതായിരുന്നു അവന് ഉള്ളില്‍ കൊണ്ടുനടന്ന സ്വപ്നം. രണ്ട് ആണ്‍കുട്ടികളുള്ള ഒരു സാധാരണ ഗോവന്‍ ക്രൈസ്തവകുടുംബത്തിലെ രണ്ടാമത്തെ കുട്ടി . മാതാപിതാക്കള്‍ ജോലി ചെയ്തിരുന്നത് കുവൈറ്റിലായതിനാല്‍ കുടുംബ മൊന്നിച്ച് കുവൈറ്റിലായിരുന്നു ബാല്യകാലം. എന്നാല്‍ ഒന്നാം ഗള്‍ഫ് യുദ്ധത്തിന് ശേഷം ജീവിതമാകെ മാറി. അവര്‍ അഭയാര്‍ത്ഥികളായി മടങ്ങി ഗോവയില്‍ സ്ഥിരതാമസമാക്കി. അന്ന് റിച്ചാര്‍ഡിന് പന്ത്രണ്ട് വയസ്. ഗോവയില്‍, ദൈവാശ്രബോധത്തോടെ ആ കുടുംബം ജീവിതം തുടര്‍ന്നു. ഗോവയിലെ മപുസയിലുള്ള സെന്റ് ബ്രിട്ടോ ഹൈസ്കൂളിലായിരുന്നു എട്ടാം ക്ലാസ്മുതല്‍ പത്താം ക്ലാസ് വരെയുള്ള പഠനം. അവിടെവച്ചാണ് അവന് ഈശോസഭാ വൈദികരെ പരിചയെപ്പടുന്നത്. അവരുടെ ജീവിതരീതിയില്‍ ഞാന്‍ ആകൃഷ്ടനായി. അതേസമയം ശാസ്ത്രകൗതുകങ്ങള്‍ അവന്റെ മനസില്‍ എന്നും നിറഞ്ഞു നിന്നു. അല്പനാളുകള് കൂടി കടന്നുപോയി. റിച്ചാര്‍ഡ് ഹയര്സെക്കന്ഡറിസ്കൂള് പഠനം പൂര്‍ത്തിയാക്കി. അവന്റെ വലിയൊരാഗ്രഹം മാതാപിതാക്കളോട് അവന് തുറന്നുപറഞ്ഞു. പക്ഷേ അത് ശാസ്ത്രജ്ഞനാകണമെന്നായിരുന്നില്ല, തികച്ചും വ്യത്യസ്തമായ മറ്റൊരു ആഗ്രഹം, 'ഒരു വൈദികനാകണം!' പ്രപഞ്ചത്തെ വിസ്മയത്തോടെ കാണുന്ന ആ യുവമനസില്‍ ദൈവം പാകിയ ദൈവികമായ ആഗ്രഹത്തിന്റെ വിത്ത് ശക്തിയോടെ മുളപൊട്ടുകയായിരുന്നു. ആ ആഗ്രഹത്തിന് മാതാപിതാക്കളുടെ സമ്മതം ലഭിച്ചതോടെ 1996-ല്‍ വൈദിക പരിശീലനത്തിനായി ജസ്യൂട്ട് സഭയുടെ കര്‍ണാടകയിലെ ബെല്‍ഗാമിലുള്ള നോവിഷ്യേറ്റില്‍ ചേര്‍ന്നു. പക്ഷേ മുന്നോട്ടുള്ള യാത്ര സുഗമമായിരുന്നില്ല. ഏറ്റവും നിര്‍ണായകമായ പ്രതിസന്ധിയാണ് നാളുകള്‍ക്കകം മുന്നില്‍ വന്നത്. ഏക സഹോദരന് സെറിബ്രല്‍ മലേറിയ ബാധി ച്ചു. അല്പനാളുകള്ക്കുള്ളില് സഹോദരന് മരിച്ചു. ഇനി അവശേഷിക്കുന്നത് വൈദികാര്‍ത്ഥിയായ റിച്ചാര്‍ഡ്മാത്രം. സ്വാഭാവികമായും റിച്ചാര്‍ഡിന്റെ മാതാപിതാക്കള്‍, അവശേഷിക്കുന്ന മകനെങ്കിലും തങ്ങള്‍ക്കൊപ്പം വേണമെന്ന് ആഗ്രഹിച്ചു. സെമിനാരിയില്‍നിന്ന് തിരികെ വരാന്‍ അവര്‍ അവനെ നിര്‍ബന്ധിച്ചു. പക്ഷേ റിച്ചാര്‍ഡിന് അത് ചിന്തിക്കാനാവില്ലായിരുന്നു, "എനിക്ക് ഒരു വൈദികനാകണം,' അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു. വിശുദ്ധ പൗലോസ് ചോദിക്കുന്നതുപോലെ, "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആരു നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?' (റോമാ 8/35). ഒടുവില്‍ മാതാപിതാക്കള്‍ മകനെ തന്റെ ദൈവവിളിയുടെ യാത്ര തുടരാന്‍ അനുവദിച്ചു. തന്റെ സഹോദരനഷ്ടം റിച്ചാര്‍ഡിനെ വിശ്വാസത്തിലും കര്‍ത്താവിനെ അനുഗമിക്കാനുള്ള ആഗ്രഹത്തിലും കൂടുതല്‍ ശക്തനാക്കുകയാണ് ചെയ്തത്. പൗരോഹിത്യപരിശീലനത്തിന്റെ ഭാഗമായുള്ള ഫിലോസഫി പഠനത്തിന് മുമ്പുതന്നെ അധികാരികള്‍ റിച്ചാര്‍ഡിനെ ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് സര്‍വകലാശാലയിലേക്ക് ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിനായി അയച്ചു. ദൈവത്തിന്റെ വിളി എത്രമാത്രം മഹത്തരമാണെന്ന് തെളിയിക്കുന്ന ഒരു തീരുമാനംകൂടിയായിരുന്നു അത്. തന്റെ പുരോഹിതനാകാന്‍ സ്വമനസാ തീരുമാനമെടുത്ത റിച്ചാര്‍ഡിന്റെ സ്വപ്നം അവിടുന്ന്തന്നെ ഏറ്റെടുക്കുകയായിരുന്നുവെന്ന് പറയാം. അദ്ദേഹം ആഗ്രഹിച്ചതുപോലെതന്നെ പ്രപഞ്ചത്തിന്റെ രഹസ്യങ്ങള്‍ തേടുന്ന ശാസ്ത്രജ്ഞന് എന്ന സവിശേഷദൗത്യത്തിലേക്ക് റിച്ചാര്‍ഡ് അതിലൂടെ നയിക്കപ്പെടുകയായിരുന്നു. കാരണം ആ പഠനകാലത്ത് ഒരു ജ്യോതിശാസ്ത്രജ്ഞനെന്ന നിലയില്‍ സ്റ്റാഫ് അംഗമായി വത്തിക്കാന്‍ ഒബ്സര്‍വേറ്ററി അദ്ദേഹത്തെ ക്ഷണിച്ചു. അങ്ങനെ ഒരേസമയം ശാസ്ത്രജ്ഞനും അതോടൊപ്പം വൈദികനുമാകാനുള്ള അസുലഭ അവസരം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. ദൈവത്തിനുവേണ്ടി സ്വപ്നം കണ്ടവരെ അവിടുന്ന് ഉയര്‍ത്തുകതന്നെ ചെയ്യുമല്ലോ. അല്പനാളുകള്ക്കകം ആ മഹനീയദിവസം വന്നെത്തി, 2011 ഡിസംബര്‍ 28. ഗോവ പ്രൊവിന്‍സിലെ ജെസ്യൂട്ട് പുരോഹിതനായി അദ്ദേഹം അഭിഷിക്തനാകുന്ന ദിവസം. അതൊരു സ്വര്‍ഗീയ സന്തോഷത്തിന്റെ ദിവസമായിരുന്നെന്നാണ് അമ്മ മേരി ഡിസൂസ പറയുന്നത്. "ഞങ്ങളുടെ ആദ്യത്തെ മകന് ദൈവത്തിങ്കലേക്ക് പോയി, റിച്ചാര്‍ഡ് ഞങ്ങളോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു, പക്ഷേ പൗരോഹിത്യത്തിലേക്കുള്ള വിളിയില്‍ അവന് ഉറച്ചുനിന്നു. ഇന്ന് സഭയ്ക്കും ലോകത്തിനും വേണ്ടി അവന് വലിയ കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്,' ഇതാണ് ആ അമ്മയുടെ വാക്കുകള്‍. വൈദികനായി അഭിഷിക്തനായ ശേഷം, ജര്‍മ്മനിയിലെ മ്യൂണിക്കിലുള്ള മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജ്യോതിശാസ്ത്രത്തില്‍ പഠനം തുടരുകയും അവിടെനിന്നുതന്നെ ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പിന്നീട് അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണം തുടര്‍ന്നു. 2018ല്‍, എറിക് ബെല്ലിനൊപ്പം, M32 എന്ന് വിളിക്കെപ്പടുന്ന ഒരു ചെറിയ ഗാലക്സിയുടെ സാന്നിധ്യം തെളിയിക്കാന്‍ ഈ വൈദികശാസ്ത്രജ്ഞന് കഴിഞ്ഞു. നമ്മുടെ ഭൂമി ഉള്‍പ്പെടുന്ന ഗാലക്സിയായ 'ആകാശഗംഗ'ക്ക് ഏറ്റവും സമീപഗാലക്സി 'ആന്‍ഡ്രോമിഡ' ആകാശഗംഗയുടെ പകുതി വലിപ്പമുള്ള മറ്റൊരു ഗാലക്സിയെ ലയിപ്പിച്ചു. അതിന്റെ അവശിഷ്ടമായിരുന്നു M32. ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചുപോയ യഥാര്‍ത്ഥ ഗാലക്സിക്ക് ശാസ്ത്രസംഘം M32p എന്ന് പേരിട്ടു. ഇത് ശാസ്ത്രലോകത്ത് വളരെ ശ്രദ്ധേയമായ ചലനമാണ് സൃഷ്ടിച്ചത്. ജ്യോതിശാസ്ത്രത്തില്‍ മുഴുവന്‍ സമയ ഗവേഷണമാണെങ്കിലും, ഫാ. റിച്ചാര്‍ഡ് പലപ്പോഴും പ്രാദേശിക ഇറ്റാലിയന്‍ ഇടവകകളില്‍ ഞായറാഴ്ചകളില്‍ സഹായിക്കുകയും അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍, വത്തിക്കാന്‍ ഒബ്സര്‍വേറ്ററിയോട് അനുബന്ധിച്ചുള്ള ഈശോസഭാ സമൂഹത്തിന്റെ സുപ്പീരിയര്‍ കൂടിയാണ് ഫാ. റിച്ചാര്‍ഡ് ഡിസൂസ എസ്.ജെ. "പൗരോഹിത്യത്തിലേക്കും ശാസ്ത്രത്തിലേക്കുമുള്ള വിളികള്‍ പരസ്പരം കൈകോര്‍ക്കുന്നു. കാരണം, ജ്യോതിശാസ്ത്രം പഠിക്കാനും ശാസ്ത്രജ്ഞനാകാനും ഒബ്സര്വേറ്ററിയില് ഈശോസഭാ വൈദികനായി ജോലി ചെയ്യാനും എന്റെ മേലുദ്യോഗസ്ഥര്‍ എന്നോട് വ്യക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. വത്തിക്കാന്‍ ഒബ്സര്വേറ്ററിയില് പ്രവര്‍ത്തിക്കുന്നത് സഭയുടെ ദൗത്യത്തിന്റെ ഭാഗമാണ്. ഒരു കത്തോലിക്കന് എന്ന നിലയില്‍, ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഒരു ശാസ്ത്രജ്ഞന് എന്ന നിലയില്‍ ഞാന്‍ പ്രപഞ്ചത്തെ എത്രയധികം കണ്ടെത്തുന്നുവോ അത്രയധികം ഞാന്‍ അതിന്റെ സ്രഷ്ടാവിനെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു." ഇതാണ് ഫാ. റിച്ചാര്‍ഡ് എന്ന ശാസ്ത്രജ്ഞന്റെ വാക്കുകള്‍. അതെ, "ആകാശം ദൈവത്തിന്റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു" (സങ്കീര്‍ത്തനങ്ങള്‍ 19/1). കര്‍ശനമായ ജ്യോതിശാസ്ത്ര ഗവേഷണത്തിനുപുറമെ, ശാസ്ത്രത്തിനും മതത്തിനും ഒരുമിച്ചു പോകാന്‍ കഴിയുമെന്ന് ലോകത്തോടും സഭയോടും വിശദീകരിക്കുന്ന പൊതുപ്രസംഗങ്ങളില്‍ പങ്കെടുക്കുക എന്നതും അദ്ദേഹത്തിന്റെ കര്‍ത്തവ്യത്തിന്റെ ഭാഗമാണ്. സഭയ്ക്ക് കത്തോലിക്കാ ശാസ്ത്രജ്ഞരുടെ സമ്പന്നമായ പാരമ്പര്യമുണ്ടെന്നും ശാസ്ത്രവും വിശ്വാസവും യോജിച്ചതാണെന്നും പ്രഖ്യാപിക്കുകയാണ് ഫാ. റിച്ചാര്‍ഡിന്റെ ജീവിതം. ദൈവവിളി എത്രയോ ശ്രേഷ്ഠമെന്ന് വിളിച്ചോതുന്ന ഇപ്രകാരമുള്ള ജീവിതങ്ങളെയോര്‍ത്ത് കര്ത്താവിന് നന്ദി പറയാം. നല്ല ദൈവമേ, അനേകം വിശുദ്ധവൈദികരെ സഭയ്ക്കും ദൈവജനത്തിനും അനുഗ്രഹമായി അങ്ങ് ഉയര്‍ത്തണമേ.
By: Sister Soniya Therese D.S.J
Moreസ്കൂട്ടറില്‍നിന്ന് വീണതും അനുഗ്രഹമാക്കിത്തീര്‍ത്ത ആത്മീയബോധ്യം ഓഫിസിലേക്കുള്ള യാത്രയിലാണ് അത് സംഭവിച്ചത്. റോഡിലെ കുഴിയും ചെളിയും ഒഴിവാക്കി സ്കൂട്ടര്‍ വെട്ടിച്ചതാണ്. സ്കൂട്ടര്‍ മറിഞ്ഞു. ഞാന്‍ റോഡിലേക്ക് തെറിച്ചുവീണു. എല്ലാവരും ഓടിയെത്തി. അപ്പോഴേക്കും ഞാന്‍ എഴുന്നേറ്റു. വീണതിന്റെ ജാള്യത, ശരീരത്തിന്റെ വേദന, വണ്ടിയുടെ മഡ്ഗാര്‍ഡ് നഷ്ടപ്പെട്ടതോര്‍ത്ത് സങ്കടം.. പെട്ടെന്ന് ഒരു വചനം ഓര്‍മ്മവന്നു; "ഉന്മേഷമുള്ള മനസ്സ് രോഗം സഹിക്കുന്നു; തളര്‍ന്ന മനസ്സിനെ ആര്‍ക്ക് താങ്ങാന്‍ കഴിയും?' (സുഭാഷിതങ്ങള്‍ 18/14). മനസിനെ ധൈര്യപ്പെടുത്തി ഓഫിസിലേക്കുള്ള യാത്ര തുടരുമ്പോള്‍ വീണതോര്ത്ത് പിന്നെയും സങ്കടം. മനസിലേക്ക് കടന്നുവന്ന വചനം ഇതാണ്, "ദുഃഖമകറ്റി ആത്മാവിനെ സന്തോഷിപ്പിക്കുകയും ഹൃദയത്തെ ആശ്വസിപ്പിക്കുകയും ചെയ്യുക; ദുഃഖം അനേകരെ നശിപ്പിച്ചിട്ടുണ്ട്; അത് നിഷ്പ്രയോജനമാണ്" (പ്രഭാഷകന്‍ 30/23). അപ്പോഴാണ് ഓര്‍ത്തത് ഇന്ന് ആദ്യവെള്ളിയാഴ്ച, ശാലോമില്‍ നൈറ്റ് വിജിലല്ലേ. എന്റെ വേദനയും സങ്കടവും അതില്‍ പങ്കെടുക്കുന്നവര്‍ക്കുവേണ്ടി കാഴ്ചവയ്ക്കാം. അങ്ങനെ പ്രാര്‍ത്ഥിച്ച് യാത്ര തുടര്‍ന്നു. പക്ഷേ, അല്പം കഴിഞ്ഞപ്പോള്‍ വീണ്ടും വീണതോര്ത്തുള്ള സങ്കടവും വേദനയുംകൊണ്ട് മനസ്സു നിറയുന്നു. ആ സമയത്ത്, നാളുകള്‍ക്ക് മുമ്പ് മനം തകര്‍ന്ന് ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഈശോ നല്കിയ ഒരു ബോധ്യം സൗഖ്യമായി ഉള്ളില്‍ നിറഞ്ഞു. നമ്മള് നേര്ച്ചപ്പെട്ടിയില് നേര്‍ച്ചയിടുന്നു. അത് 10 രൂപയോ 50 രൂപയോ 100 രൂപയോ ഒക്കെ ആകും. അതുകഴിഞ്ഞ് പിന്നീടൊരിക്കലും "അയ്യോ ആ പണം ഉണ്ടായിരുന്നെങ്കില്‍ വണ്ടിക്കൂലി കൊടുക്കാമായിരുന്നു, പാല് മേടിക്കാമായിരുന്നു" എന്നൊക്കെ ഓര്‍ത്ത് നമ്മള് വിഷമിക്കാറില്ല. നേര്‍ച്ചയിട്ടത് നഷ്ടമായും കഷ്ടമായും കണക്കാക്കുന്നുമില്ല. അതുപോലെ നമ്മുടെ വേദനകളും യാതനകളും കാഴ്ചയായി സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെയും അവയോര്‍ത്ത് സങ്കടപ്പെടാന്‍ പാടില്ല. ദൈവവചനം ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, "എല്ലാ ശിക്ഷണവും സന്തോഷപ്രദമെന്നതിനെക്കാള്‍ വേദനാജനകമായി തത്കാലത്തേക്ക് തോന്നുന്നു. എന്നാല്‍, അതില്‍ പരിശീലിപ്പിക്കപ്പെട്ടവര്‍ക്ക് കാലാന്തരത്തില്‍ നീതിയുടെ സമാധാനപൂര്‍വകമായ ഫലം ലഭിക്കുന്നു" (ഹെബ്രായര്‍ 12/11). ദൈവത്തിന് കൊടുക്കുന്നതെല്ലാം അവിടുന്ന് ആത്മാക്കളുടെ രക്ഷയ്ക്കും ദൈവരാജ്യത്തിനുമായി ഉപയോഗിക്കും. അപ്പോള്‍ അവയൊക്കെ അനുഗ്രഹമായി നമ്മിലേക്കും കടന്നുവരും. "ഞാന്‍ നിങ്ങളെ രക്ഷിച്ച് അനുഗ്രഹമാക്കും. ഭയപ്പെടേണ്ടാ, കരുത്താര്‍ജിക്കുവിന്‍' (സഖറിയാ 8/13). ദൈവാത്മാവ് നല്കിയ ഈ തിരിച്ചറിവ് എന്റെ മനസ്സില്‍ സന്തോഷം നിറച്ചു. വീഴ്ച സംഭവിച്ചതുപോലും ഓര്‍ക്കാത്ത രീതിയില്‍ ഓഫിസിലെ അന്നത്തെ ഉത്തരവാദിത്വങ്ങളെല്ലാം പൂര്‍ത്തിയാക്കാനും എനിക്കങ്ങനെ സാധിച്ചു. "കഴിഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ പരിഗണിക്കുകയോ വേണ്ടാ. ഇതാ, ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു. അത് മുളയെടുക്കുന്നത് നിങ്ങള്‍ അറിയുന്നില്ലേ?' (ഏശയ്യാ 43/18-19). നേര്ച്ചപ്പെട്ടിയില് കാഴ്ച സമര്പ്പിച്ചതോര്ത്ത് നഷ്ടബോധം കൊള്ളുന്ന അവിശ്വാസിയാകാതെ എന്റെ കര്ത്താവിന് ഇത്രയും കൊടുക്കാന്‍ കഴിഞ്ഞല്ലോ എന്നോര്‍ത്ത് ആഹ്ലാദിക്കുന്ന വിശ്വാസിയാകാന്‍ കര്‍ത്താവ് നമ്മെ അനുഗ്രഹിക്കട്ടെ. "ധീരനും ശക്തനുമായ മനുഷ്യാ, കര്‍ത്താവ് നിന്നോടുകൂടെ" (ന്യായാധിപന് 6/12).
By: Shalom Tidings
Moreയേശു തന്റെ പീഡാനുഭവ രാത്രിക്കുമുമ്പ് ശിമയോൻ പത്രോസിനോടു പറഞ്ഞു "ശിമയോൻ, ശിമയോൻ, ഇതാ സാത്താൻ നിങ്ങളെ ഗോതമ്പുപോലെ പാറ്റാൻ ഉദ്യമിച്ചു. എന്നാല്‍ നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാൻവേണ്ടി ഞാൻ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരികെ വന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം" (ലൂക്കാ 22/31-32). പീഡാനുഭവത്തിന്റെ രാത്രി ആഗതമായപ്പോള്‍ യേശു തന്റെ ശിഷ്യഗണത്തെ നെഞ്ചോടു ചേര്‍ത്തുവച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു. "ഈ രാത്രി നിങ്ങളെല്ലാവരും എന്നില്‍ ഇടറും. ഞാൻ ഇടയനെ അടിക്കും; ആടുകള്‍ ചിതറിേപ്പാകും എന്ന് എഴുതെപ്പട്ടിരിക്കുന്നു. എന്നാല്‍ ഞാൻ ഉയിര്പ്പിക്കെപ്പട്ടശേഷം നിങ്ങള്‍ക്കുമുമ്പേ ഗലീലിയിലേക്കു പോകും. അപ്പോള്‍ പത്രോസ് അവനോടു പറഞ്ഞു . എല്ലാവരും നിന്നില്‍ ഇടറിയാലും ഞാൻ ഇടറുകയില്ല. യേശു പറഞ്ഞു . സത്യമായി ഞാൻ നിന്നോടു പറയുന്നു, ഈ രാത്രി കോഴികൂവുന്നതിനുമുമ്പ് നീ എന്നെ മൂന്നുപ്രാവശ്യം നിഷേധിച്ചുപറയും. പത്രോസ് പറഞ്ഞു "നിന്നോടുകൂടെ മരിക്കേണ്ടി വന്നാല്‍പ്പാലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യൻമാരും പറഞ്ഞു" (മത്തായി 26/31-35). ആ പീഡാനുഭവരാത്രിയില്‍ യേശു പ്രവചിച്ചത് അക്ഷരംപ്രതി സംഭവിച്ചു. യേശു പടയാളികളാല്‍ പിടിക്കെപ്പട്ട് ബന്ധനസ്ഥനായേപ്പാള് ശിഷ്യന്മാര് അവനെ വിട്ട് ചിതറിയോടിേപ്പായി. അല്പം ദൂരെ മാറി അവനെ അനുഗമിച്ച പത്രോസ് ഒരു വേലക്കാരിയുടെ മുമ്പില്‍ ഞാനവനെ അറിയുകപോലുമില്ല എന്ന് ആണയിട്ട് പറഞ്ഞുകൊണ്ട് മൂന്നുപ്രാവശ്യം അവനെ നിഷേധിച്ചു. അപ്പോള്‍ കോഴി കൂവി. യേശു തിരിഞ്ഞ് മഹാകാരുണ്യത്തോടെ പത്രോസിനെ നോക്കി. ആ നോട്ടം അവന്റെ നെഞ്ചിലേക്കാഴ്ന്നിറങ്ങി. അവൻ പുറത്തുപോയി നെഞ്ചുപൊട്ടി കരഞ്ഞു. ആ കരച്ചില് ഒരു തിരിച്ചുവരവായിരുന്നു. മഹാകരുണ നിറഞ്ഞ ഗുരുവിന്റെ പാദാന്തികത്തിലേക്കുള്ള തിരിച്ചുവരവ്! അങ്ങനെ നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ (മറ്റ് ശിഷ്യന്മാരെ) ശക്തിപ്പെടുത്തണം എന്ന കര്‍ത്താവിന്റെ വചനവും നിറവേറി. ഇതെങ്ങനെ സംഭവിച്ചു?! ഇതെങ്ങനെ സംഭവിച്ചു? ഒറ്റ ഉത്തരമേയുള്ളൂ. യേശുവിന്റെ പ്രാര്‍ത്ഥനയിലൂടെ! യേശുവിന്റെ പത്രോസിന്റെ നേര്‍ക്കുള്ള ആ നോട്ടം പത്രോസിനെ പശ്ചാത്താപത്തിലേക്കല്ല കുറ്റബോധത്തിലേക്കാണ് നയിച്ചിരുന്നതെങ്കില്‍ അവനും യൂദാസിനെപ്പോലെ പോയി തൂങ്ങിച്ചാകുമായിരുന്നു. എന്നാല്‍ യേശുവിന്റെ കരുണ കവിഞ്ഞ നോട്ടം അവനെ പശ്ചാത്തപിച്ച് നെഞ്ചുരുകി കരയുന്നവനായി മാറ്റി. ഇടറിപ്പോയവരെ തിരികെ കൊണ്ടുവരുന്നവനുമാക്കി. ഇതിന്റെ കാരണം യേശുവിന്റെ ശിഷ്യഗണത്തിനുവേണ്ടിയുള്ള മധ്യസ്ഥപ്രാര്‍ത്ഥനയാണ്. അവരുടെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി, പ്രത്യേകിച്ചും ശിമയോന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍വേണ്ടി ഈ സംഭവത്തെ വളരെ മുമ്പുതന്നെ കണ്ട യേശു അവര്‍ക്കുവേണ്ടി ആ നിമിഷംതന്നെ പിതാവിന്റെ സന്നിധിയില്‍ മധ്യസ്ഥപ്രാര്‍ത്ഥന നടത്തി. അങ്ങനെ സാത്താന്റെ വലയില്‍നിന്നും അവരെ രക്ഷപ്പെടുത്തി പ്രത്യാശയുടെ തുറമുഖത്തേക്ക് നയിച്ചു. നാമെന്തു ചെയ്യുന്നു? നാമും വിശ്വാസത്യാഗത്തിന്റെ വഴികളിലൂടെ നയിക്കപ്പെടുന്നവരാണ്. പ്രതിസന്ധികളുടെയും പ്രതികൂലങ്ങളുടെയും നിരന്തരമായ ആക്രമണത്തില്‍ നമുക്ക് നമ്മെത്തന്നെ വിശ്വാസത്തില്‍ ഉറപ്പിച്ചു നിര്‍ത്തുവാന്‍ പലപ്പോഴും കഴിയുന്നില്ല. നമുക്ക് ഭരമേല്പിക്കപ്പെട്ട മറ്റുള്ളവരുടെ വിശ്വാസത്തകര്‍ച്ചയെക്കുറിച്ച് നമ്മള് ഭാരപ്പെടുന്നവരും ആധി പിടിച്ചവരും പരാതി പറയുന്നവരും കുറ്റപ്പെടുത്തുന്നവരും ഒക്കെയുമാണ്. അതൊരുപക്ഷേ നമ്മുടെ മക്കളെക്കുറിച്ചാകാം, ജീവിതപങ്കാളിയെക്കുറിച്ചാകാം, നമ്മെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെക്കുറിച്ചാകാം, നമ്മുടെ രൂപതയിലെ വൈദികരെക്കുറിച്ചാകാം, നമ്മുടെ സന്യാസ ഭവനത്തിലെയോ സഭയിലെയോ സന്യസ്തരെക്കുറിച്ചാകാം, വിശ്വാസജീവിതത്തില്‍നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവജനങ്ങളെക്കുറിച്ചാകാം. ഇവയെല്ലാം പരിഹരിക്കാന്‍ നമ്മളാല്‍ കഴിയുന്ന കാര്യങ്ങള്‍ പ്രായോഗിക തലത്തില്‍ നാം ചെയ്യുന്നുമുണ്ടാകാം. എന്നാല്‍ ഒരു കാര്യം മാത്രം നാം ചെയ്യുന്നില്ല. അത് മറ്റൊന്നുമല്ല, യേശു ചെയ്ത ഒരൊറ്റ കാര്യമാണ്, തന്നെ ഭരമേല്പിക്കപ്പെട്ടവരുടെ വിശ്വാസസ്ഥിരതക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവര്‍ തന്നിലിടറാതിരിക്കാന്‍വേണ്ടി അതുവരെ താന്‍ പ്രവര്‍ത്തിച്ച അത്ഭുതങ്ങളെയുംകാള്‍ ഉന്നതമായ മറ്റത്ഭുതങ്ങള്‍ അവരെ കാണിച്ചുകൊടുക്കുവാനൊന്നും യേശു മുതിരുന്നതേയില്ല. ഒരൊറ്റക്കാര്യം മാത്രം - ചങ്കുരുകി പിതൃസന്നിധിയിലുള്ള പ്രാര്‍ത്ഥന. യേശു ഇപ്രകാരം പ്രാര്‍ത്ഥിച്ചു പിതാവേ, ഞാന്‍ അങ്ങയുടെ അടുത്തേക്കു വരികയാണ്. എന്നാല്‍ അവര്‍ ഈ ലോകത്തില്‍ത്തന്നെയാണ്. അതിനാല്‍ "ലോകത്തില്‍നിന്നും അവരെ എടുക്കണമെന്നല്ല, പിന്നെയോ ദുഷ്ടനില്‍നിന്നും അവരെ കാത്തുകൊള്ളണം എന്നാണ് ഞാനങ്ങയോടു പ്രാര്‍ത്ഥിക്കുന്നത്" (യോഹന്നാന് 17/15). ഇങ്ങനെ നെഞ്ചുപൊട്ടിയുള്ള പ്രാര്‍ത്ഥന അത്ഭുതങ്ങള്‍ ചെയ്യും. നമുക്കുവേണ്ടിത്തന്നെ നമ്മുടെ വിശ്വാസസ്ഥിരതക്കുവേണ്ടിയും നാം പ്രാര്‍ത്ഥിക്കണം. വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു "ആകയാല്‍ ഇപ്പോള്‍ നില്ക്കുന്നുവെന്നു വിചാരിക്കുന്നവന് വീഴാതിരിക്കുവാന്‍ സൂക്ഷിച്ചുകൊള്ളട്ടെ' (1 കോറിന്തോസ് 9/12). എന്തൊക്കെ വന്നാലും ഞാനൊരിക്കലും വീഴുകയില്ല. ഞാനൊരിക്കലും യേശുവിനെ തള്ളിപ്പറയുകയില്ല എന്നൊരു വിശ്വാസമായിരിക്കാം നമ്മുടെയൊക്കെ ഹൃദയത്തിലുള്ളത്. പത്രോസിന്റെ ഹൃദയത്തിലും അതുതന്നെയായിരുന്നല്ലോ ഉണ്ടായിരുന്നത്. "നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹായാണെ"ന്ന മറ്റാര്‍ക്കും നടത്താന്‍ കഴിയാത്ത വിശ്വാസപ്രഖ്യാപനം നടത്തി യേശുവിന്റെ വലിയ അംഗീകാരം കൈപ്പറ്റിയവനായിരുന്നു പത്രോസ്. അത്രയും വലിയൊരു വിശ്വാസത്തിന്റെ ഏറ്റുപറച്ചില്‍ നടത്തിയ പത്രോസ് താനൊരിക്കലും വിശ്വാസത്തില്‍ വീഴുകയില്ല എന്നൊരു കണക്കുകൂട്ടല്‍ നടത്തിയെങ്കില്‍ പത്രോസിനെ അധികം കുറ്റപ്പെടുത്താനുമാകുകയില്ല. പക്ഷേ അടുത്ത നിമിഷത്തില്‍ത്തന്നെ പത്രോസ് വീണുപോയി. ഒന്നല്ല, മൂന്നുവട്ടം! അങ്ങനെയെങ്കില്‍ പാപികളും ബലഹീനരുമായ നമ്മുടെയും നമ്മെ ഭരമേല്പിച്ചിരിക്കുന്നവരുടെയും വിശ്വാസത്തിലുള്ള നിലനില്പിനുവേണ്ടി എത്രയോ അധികമായി പ്രാര്‍ത്ഥിക്കണം! മോനിക്കയില്‍ ഒരുത്തമ വിശ്വാസി വിശുദ്ധ മോനിക്ക ഈ രണ്ടു പ്രാര്‍ത്ഥനകളും നടത്തി വിജയം കൊയ്തവളാണ്. അവിശ്വാസത്തിന്റെ കടലില്‍ മുങ്ങിത്തപ്പി നിര്‍ക്കാകുഴിയിട്ടു കളിക്കുന്ന രണ്ടാത്മാക്കളെയാണ് ദൈവം അവളുടെ കൈയില്‍ ഏല്പിച്ചുകൊടുത്തത്. ഒന്ന് അവളുടെ ഭര്‍ത്താവിനെയും മറ്റൊന്ന് അവളുടെ മകന് അഗസ്റ്റിനെയും. അനേക വര്‍ഷങ്ങള്‍ നീണ്ടുനിന്ന അവളുടെ കണ്ണുനീരോടും വിലാപത്തോടുംകൂടിയുള്ള പ്രാര്‍ത്ഥന അത്ഭുതകരമായ മാനസാന്തരത്തിലേക്കും വിശുദ്ധിയിലേക്കും ഈ രണ്ടുപേരെയും നയിച്ചു. മാത്രമല്ല, വിശ്വാസജീവിതത്തില്‍ പിടിച്ചുനില്പിനുവേണ്ടിയുള്ള അവളുടെ പ്രാര്‍ത്ഥന അവളെയും ഒരു പുണ്യവതിയാക്കിത്തീര്‍ത്തു. ഈ ആധുനിക ഇന്റര്‍നെറ്റ് യുഗത്തില്‍ സോഷ്യല്‍ മീഡിയായുടെ ഉപയോഗം നിങ്ങളുടെ പിഞ്ചുമക്കളെയും യുവാക്കളെയും വിശ്വാസജീവിതത്തില്‍ തറ പറ്റിച്ചിരിക്കുന്നു എന്നു നിങ്ങള്‍ ഭയപ്പെടുന്നുവോ? മോനിക്കയെന്ന ഇങ്ങനെയൊരമ്മ നിങ്ങളുടെ മുമ്പില്‍ മാതൃകയായുണ്ട് എന്ന് ഓര്മ വേണം. നമ്മെ ഭരമേല്പിച്ചിരിക്കുന്ന അജഗണത്തെയോര്‍ത്ത്, നാം നടത്തുന്ന നെഞ്ചുരുകിയുള്ള പ്രാര്‍ത്ഥന- അതൊരു പക്ഷേ വൈദികരെയാകാം, സന്യസ്തരെയാകാം, നമ്മുടെ നെഞ്ചകത്ത് നാം സൂക്ഷിച്ചു സ്നേഹിക്കുന്ന മറ്റു പലരെയുമാകാം. ആരുതന്നെയുമാകട്ടെ, അവരെയെല്ലാം വിശ്വാസത്തിന്റെ നിലനില്പിലേക്കും തിരിച്ചുവരവിലേക്കും നയിക്കുമെന്നതുറപ്പാണ്. ഈ വിശ്വാസച്യുതിയുടെ കാലഘട്ടത്തില്‍ കര്‍ത്താവ് സഭാമക്കളായ നമ്മളോടും സഭയിലെ ശ്രേഷ്ഠന്മാരോടും പറയുന്ന വചനം ഇതാണ് "സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക. രാവും പകലും മഹാപ്രവാഹംപോലെ കണ്ണുനീര് ഒഴുകട്ടെ. നീ വിശ്രമിക്കരുത്; കണ്ണുകള്‍ക്ക് വിശ്രമം നല്‍കരുത്. രാത്രിയില്‍, യാമങ്ങളുടെ ആരംഭത്തില്‍ എഴുന്നേറ്റ് ഉറക്കെ നിലവിളിക്കുക. കര്‍ത്താവിന്റെ സന്നിധിയില്‍ ജലധാരപോലെ നിന്റെ ഹൃദയത്തെ ചൊരിയുക. നാല്ക്കവലകളില് വിശന്നു തളര്‍ന്നു വീഴുന്ന നിന്റെ മക്കളുടെ ജീവനുവേണ്ടി നീ അവിടുത്തെ സന്നിധിയിലേക്കു കൈകളുയര്‍ത്തുക" (വിലാപങ്ങള്‍ 2/18-19). നമ്മുടെ വിശ്വാസത്തിന്റെ നാഥയായ നമ്മുടെ അമ്മ പരിശുദ്ധ മറിയം ഇത്തരത്തിലുള്ള ഒരു വിശ്വാസപോരാട്ടത്തില്‍ നമ്മെ കൈപിടിച്ചു നടത്തട്ടെ. ലോകത്തിന്റെ രക്ഷയ്ക്കുവേണ്ടി കുരിശില്‍ കിടന്നു പിടഞ്ഞു മരിക്കുന്ന തന്റെ മകന്റെ ഭീകരമരണം നഗ്നനേത്രങ്ങള്‍കൊണ്ടു നേരില്‍ നോക്കിക്കണ്ട് അവന്റെ തൂക്കുമരത്തിനു മുമ്പില്‍ പാറപോലെ ഉറച്ച വിശ്വാസവുമായി അവള് നില്പുണ്ടായിരുന്നു. കുരിശിലെ സഹനത്തിന്റെ അത്യുച്ചകോടിയില്‍ സ്നേഹിക്കുന്ന പിതാവിന്റെ മുഖം തന്നില്‍നിന്നും മറയ്ക്കപ്പെട്ടപ്പോള്‍ അവന് ദയനീയമായി നിലവിളിച്ചു. "എന്റെ ദൈവമേ, എന്റെ ദൈവമേ, എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു?' പക്ഷേ ആ വാക്കുകള്‍ കര്‍ണപുടങ്ങളെ തുളച്ച് അവളുടെ ഹൃദയത്തെ തകര്‍ത്തിട്ടും ആ അമ്മ വിശ്വാസത്തില്‍ പതറിയില്ല. പാറപോലെ ഉറച്ച വിശ്വാസവുമായി പാറമേല്‍ പണിത ഭവനംപോലെ അവള് ആ കുരിശിന്‍ചുവട്ടില്‍ അല്പംപോലും പതറാതെ ഉറച്ചുനിന്നു. കാരണം അവളുടെ ഹൃദയത്തില്‍ മരണത്തിനുമപ്പുറത്തെ മഹത്വത്തെക്കുറിച്ചുള്ള ഉയര്‍ന്ന വിശ്വാസവും പ്രത്യാശയുമുണ്ടായിരുന്നു. ദൈവം അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി എന്ന് ഇവളെ നോക്കിയല്ലേ പരിശുദ്ധാത്മ പൂരിതയായ എലിസബത്ത് പ്രവചിച്ചത്. പതറാത്ത ഈ അമ്മ നമ്മുടെ വിശ്വാസയാത്രയെ നയിച്ചാല്‍ നാം അനര്‍ത്ഥം ഭയപ്പെടേണ്ടതില്ല. വിജയം ഉറപ്പ്! ഇതൊരധികരിച്ച മരിയസ്തുതിയായി തരം താഴ്ത്തി വിലയിരുത്തരുതേ... ഈ വിശ്വാസയാത്രയില്‍ പതറിപ്പോവുകയും ഇടറിവീഴുകയും ചെയ്യുന്ന തന്റെ മക്കള്‍ക്ക് കരുത്തും വിജയവും നേടാനായി സ്വര്‍ഗം ഭൂമിക്കു വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനയാണ് ജപമാല പ്രാര്‍ത്ഥന. വിശ്വാസത്യാഗത്തിന്റെ വഴികളിലേക്കു വഴുതിവീണുകൊണ്ടിരിക്കുന്ന നമ്മള്‍ക്കും നമ്മുടെ തലമുറകള്‍ക്കുംവേണ്ടി ഈ ജപമാലമാസത്തില്‍ ഏകമനസോടെ നമുക്ക് കരം കോര്‍ക്കാം. അവള് ഇന്ന് നമ്മളോടു പറയുന്നു. വിശ്വാസചോര്‍ച്ചയുടെ നാളുകളില്‍ തന്റെ പുത്രന് ചെയ്തതുപോലെ ചെയ്യാന്‍. നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം... പിതാവായ ദൈവത്തിന്റെ ഇഷ്ടപുത്രിയായ പരിശുദ്ധ ദൈവമാതാവേ, ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി വളരുവാനും ഫലം ചെയ്യുവാനുംവേണ്ടി അങ്ങേ തിരുക്കുമാരനോട് പ്രാര്‍ത്ഥിക്കണമേ. അമ്മേ ജപമാല രാജ്ഞീ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍. 'ആവേ മരിയ'
By: Stella Benny
More