• Latest articles
നവം 16, 2023
Enjoy നവം 16, 2023

ഒരു സ്ത്രീ വിശുദ്ധ കാതറിന് വളരെയധികം മാനഹാനി വരുത്തി. അവള്‍ക്ക് കാതറിനോട് അത്രയധികം കോപം തോന്നിയിരിക്കണം. കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ആ സ്ത്രീ കഠിനമായ രോഗാവസ്ഥയിലായി. അവളോട് പ്രതികാരം ചെയ്യാന്‍ കാതറിന് അനുയോജ്യമായ സമയം. കാതറിന്‍ എന്തുചെയ്തെന്നോ? ദീര്‍ഘനാള്‍ രോഗിണിയായി കഴിഞ്ഞ അവളെ ഒരു പരിചാരികയെപ്പോലെ ശുശ്രൂഷിച്ചു. അതായിരുന്നു വിശുദ്ധ കാതറിന്‍റെ മധുരപ്രതികാരം.

'

By: Shalom Tidings

More
നവം 16, 2023
Enjoy നവം 16, 2023

ലേഖകന്‍ വെറുത്തിരുന്ന ഭക്ഷണസാധനങ്ങള്‍ പിന്നീട് രുചികരമായി അനുഭവപ്പെട്ടത് എങ്ങനെ?

“ദൈവം അറിയാതെയും അനുവദിക്കാതെയും നമ്മുടെ ജീവിതത്തില്‍ ഒന്നും സംഭവിക്കുകയില്ല.” സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുപിന്നിലും ദൈവത്തിനൊരു പദ്ധതിയുണ്ട്. പല സംഭവങ്ങളിലൂടെയും ദൈവം നമ്മോട് സംസാരിക്കുന്നതായിരിക്കും. ഒരുപക്ഷേ നമ്മുടെ ചില കുറവുകള്‍ തിരിച്ചറിയാനും ഇത്തരം ചില സംഭവങ്ങള്‍ കാരണമാകും. അപ്രകാരം എന്‍റെ ഉള്ളില്‍ ദൈവകൃപക്ക് തടസമായി കിടന്നിരുന്ന ചില കാര്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവരാന്‍ ഈശോ അനുവദിച്ച ചില അനുഭവങ്ങള്‍ കുറിക്കട്ടെ.

എനിക്ക് ചേമ്പും ചേനയുംപോലുള്ള ചില ഭക്ഷണസാധനങ്ങളോട് വെറുപ്പായിരുന്നു. ഇത് ഞാന്‍ പണിക്കുപോകുന്ന ഏത് വീട്ടില്‍നിന്ന് കിട്ടിയാലും, സ്വന്തം വീട്ടില്‍നിന്നായാല്‍പോലും, ഞാന്‍ കഴിക്കാറില്ല. വചനപ്രഘോഷണവും പണിയുമായി നല്ല തിരക്കുള്ള ദിവസങ്ങളില്‍ ചിലപ്പോള്‍ അധികജോലി ചെയ്യേണ്ടിവരും. അങ്ങനെ വരുമ്പോള്‍ എഴുന്നേല്‍ക്കാന്‍പോലും പറ്റാത്തവിധം ക്ഷീണം തോന്നാറുണ്ട്. അങ്ങനെയുള്ള ഒരു ദിവസം വീട്ടിലിരുന്ന് വിശ്രമിക്കാന്‍ തീരുമാനിച്ചു.

കാപ്പി കുടിക്കാന്‍ സമയമായപ്പോള്‍ ഭാര്യ ചേമ്പ് പുഴുങ്ങിയതുമായി വന്നു. ഇതുകണ്ടപ്പോഴേ എനിക്ക് വെറുപ്പായി. ഞാന്‍ പണിക്ക് പോകുമായിരിക്കും എന്നു കരുതിയാണ് ചേമ്പ് പുഴുങ്ങിയത്. കാരണം എനിക്കത് ഇഷ്ടമല്ലായെന്ന് ഭാര്യയ്ക്കറിയാം. അന്ന് വേറൊന്നും വീട്ടില്‍ ഇല്ലായിരുന്നുതാനും. എനിക്കരിശം വന്നു. വേറെ ഏതെങ്കിലും വീട്ടില്‍ചെന്നാല്‍ മറ്റ് വല്ലതും കിട്ടുമെന്നുകരുതി ഞാന്‍ മറ്റൊരു വീട്ടില്‍ ചെന്നു. ചെന്ന വീട്ടിലെ ആള്‍ ഒരു കരിസ്മാറ്റിക്കുകാരനായിരുന്നു. നല്ല ദര്‍ശനമുള്ളയാള്‍. എന്നെ കണ്ടപ്പോഴേ അദ്ദേഹം പറഞ്ഞു, ചൂടാറുംമുമ്പ് നമുക്ക് കാപ്പി കുടിക്കാം. ഞാനിപ്രകാരം ചിന്തിച്ചു, ഞാന്‍ വീട്ടില്‍നിന്ന് ചൂടായിട്ടാണ് വന്നതെന്ന് ദര്‍ശനത്തില്‍ കിട്ടിയതായിരിക്കാം. ഞാനൊന്നും മറുത്തു പറഞ്ഞില്ല. പക്ഷേ ഉടന്‍തന്നെ ഒരുപാത്രം ചേമ്പ് പുഴുങ്ങിയതുമായി വന്നപ്പോഴാണ് എനിക്ക് മനസിലായത്, ദര്‍ശനമല്ല ചേമ്പ് ചൂടോടെ തിന്നാമെന്ന അര്‍ത്ഥത്തിലാണത് പറഞ്ഞതെന്ന്.

പിറ്റേ ആഴ്ചയും ഇതുപോലെതന്നെ ഒരനുഭവം ഉണ്ടായി. അന്ന് ചേന പുഴുങ്ങിയതായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ട് പണിക്കു പോകാനിറങ്ങി. എന്‍റെ ഉള്ളില്‍നിന്നൊരു സ്വരം – ഇന്ന് ഏത് വീട്ടില്‍ ചെന്നാലും ഇതുമാത്രമേ കിട്ടുകയുള്ളൂ. ഞാനേതാണ്ട് അമ്പതോളം വീടുകളില്‍ പണിക്കു പോകുന്നതായതിനാല്‍ ചേമ്പില്ലാത്ത പറമ്പിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എല്ലാ പറമ്പിലും ചേമ്പ് നില്‍ക്കുന്നത് എന്‍റെ ഭാവനയില്‍ തെളിഞ്ഞുവന്നു. ഒരേയൊരു പറമ്പുമാത്രമേ ചേമ്പില്ലാത്തതായി എനിക്കറിയാവൂ- അത് കോണ്‍വെന്‍റാണ്. അന്ന് കുര്‍ബാന കഴിഞ്ഞപ്പോഴേ സിസ്റ്റര്‍ തേങ്ങയിടുന്ന കാര്യം പറഞ്ഞതായിരുന്നു. ക്ഷീണമായതിനാല്‍ ഞാനത് മാറ്റിവച്ചതാണ്.

അതിനാല്‍ അവിടെ പണിക്കുപോകുന്നതായിരിക്കും ഭംഗിയെന്നു കരുതി മഠത്തില്‍ ചെന്നു. സിസ്റ്റര്‍ എന്നോടിപ്രകാരം പറഞ്ഞു “ചമ്മന്തി അരക്കുന്ന താമസമേ ഉള്ളൂ, കാപ്പി കുടിച്ചിട്ട് പണിക്കിറങ്ങാം.” എനിക്ക് സന്തോഷവും സമാധാനവുമായി. ചമ്മന്തിയും ചേനയും ചേരുകയില്ലല്ലോ? ചമ്മന്തിയും ദോശയുമാണെങ്കില്‍ ചേരും. എനിക്കേറ്റവും ഇഷ്ടമുള്ളതാണ് ദോശ. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു പ്ലെയിറ്റില്‍ ചേനയും കാന്താരിമുളക് അരച്ചതുമായി വന്നപ്പോഴാണ് എനിക്കക്കിടി പറ്റിയെന്നറിഞ്ഞത്.

പിറ്റേദിവസം മുതല്‍ നോമ്പാരംഭിക്കുകയാണ്. എല്ലാ ദിവസവും കുരിശിന്‍റെ വഴി പ്രാര്‍ത്ഥിക്കുമായിരുന്നു. 14 സ്ഥലങ്ങളില്‍ 14 നിയോഗങ്ങള്‍വച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. ഒരു സ്ഥലത്തെ എന്‍റെ നിയോഗമിതായിരുന്നു “എന്‍റെ ഈശോയേ, ഈ ചേമ്പും ചേനയുമെനിക്കൊരു പ്രശ്നമാണ്. ഇത് പരിഹരിക്കാനുള്ള കൃപയെനിക്കു തരണം.” അമ്പതുദിവസം തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. അമ്പത്തിയൊന്നാം ദിവസം ഒരു കോണ്‍വെന്‍റില്‍ പ്രസംഗിക്കാന്‍ ചെന്നു. സിസ്റ്റര്‍ ഇപ്രകാരം പറഞ്ഞു, ആറുമണിക്ക് കയറിയാല്‍ ഒമ്പതു മണിക്കേ ഇറങ്ങാന്‍ പറ്റുകയുള്ളൂ. അതുകൊണ്ട് കാപ്പി കുടിച്ചിട്ട് പ്രസംഗിക്കാം. കാപ്പിയുമായി സിസ്റ്റര്‍ വരുന്നത് കണ്ടപ്പോഴേ ഞാന്‍ ഞെട്ടിപ്പോയി. ഒരു പ്ലെയിറ്റു നിറയെ ചേനയും മറ്റൊരു പ്ലെയിറ്റില്‍ പഴംപൊരിയും! പഴംപൊരി എനിക്ക് വളരെ ഇഷ്ടപ്പെട്ട പലഹാരമാണ്. ഞാന്‍ ഈശോയോട് ഇപ്രകാരം പറഞ്ഞു “എങ്കിലും എന്‍റെ ഈശോയേ, ഒരു ദിവസമല്ല അമ്പതു ദിവസമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അമ്പത്തിയൊന്നാം ദിവസംതന്നെ ഇതുവേണമായിരുന്നോ?” അവിടെവച്ച് ഞാന്‍ ഈശോയ്ക്കൊരു വാക്കുകൊടുത്തു. എനിക്കിഷ്ടമുള്ള പഴംപൊരി ഞാനെടുക്കില്ല, ഇഷ്ടമില്ലാത്ത ചേന ഞാന്‍ തിന്നും. അങ്ങനെ അന്ന് ചേന കഴിച്ചു, ആ ചേനയുടെ രുചി വിവരിക്കാന്‍ വാക്കുകളില്ല.

പിറ്റേദിവസം മുതല്‍ എന്‍റെ ഇടവകയില്‍ ധ്യാനം. ധ്യാനത്തിന്‍റെ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് അച്ചന്‍ ഇപ്രകാരം പറഞ്ഞു, നിങ്ങള്‍ സമാധാനം ആശംസിക്കുമ്പോള്‍ പരസ്പരം മുഖത്തോടുമുഖം നോക്കി ചിരിച്ചുകൊണ്ടുവേണം സമാധാനം ആശംസിക്കാന്‍. അച്ചനെ അനുസരിച്ചുകൊണ്ട് ഞാന്‍ ആദ്യം വലതുവശത്തു നില്‍ക്കുന്ന ആളിന്‍റെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് സമാധാനം ആശംസിച്ചു. ഇടതുവശത്തു നില്‍ക്കുന്ന ആളിന്‍റെ മുഖത്തുനോക്കി ചിരിക്കാന്‍ എനിക്ക് സാധിച്ചില്ല. കാരണം അതൊരു ചേമ്പായിരുന്നു. അതായത് വലതുവശത്തു നില്‍ക്കുന്നയാള്‍ ദോശയും പഴംപൊരിയും; എനിക്കിഷ്ടമുള്ളയാള്‍. എന്നാല്‍ ഇടതുവശത്തു നിന്നയാള്‍ എനിക്ക് വെറുപ്പുള്ളയാള്‍. ഇവിടെ ഞാനൊരു സത്യം മനസിലാക്കി. ചേന എനിക്ക് രുചികരമായി തോന്നിയത് ചേനക്ക് മാറ്റം വന്നതുകൊണ്ടല്ല. എന്നില്‍ മാറ്റം വന്നതുകൊണ്ടാണ്.

അങ്ങനെയെങ്കില്‍ എനിക്ക് പിണക്കമുള്ളവരെ നോക്കി ചിരിക്കാന്‍ സാധിക്കുന്നതിനായി മാറ്റം വരുത്തേണ്ടത് എന്നിലാണ്. ചേനയും ചേമ്പും വെറുപ്പോടെ നോക്കുന്നതുപോലെ ഈ സമൂഹത്തില്‍നിന്നും ഞാന്‍ പലരെയും മാറ്റിനിര്‍ത്തുന്നുണ്ടെന്നുള്ള സത്യം ഞാന്‍ മനസിലാക്കി. ഇവിടെ എന്നിലേക്ക് കടന്നുവന്ന വചനം ഇതായിരുന്നു. യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കാന്‍ വന്നപ്പോള്‍പോലും ഈശോ യൂദാസിനെ വിളിച്ചത് സ്നേഹിതാ എന്നാണ് (മത്തായി 26/50). മറ്റുള്ളവരോടുള്ള നമ്മുടെ വെറുപ്പിനെ മാറ്റി നമുക്കും ഈശോയെപ്പോലെയാകാം.

'

By: Thankachan Thundiyil

More
നവം 16, 2023
Enjoy നവം 16, 2023

ജോലിയും വീട്ടുകാര്യങ്ങളും എങ്ങനെ ബാലന്‍സ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതല്‍ നന്നായി പെരുമാറണം എന്നും ഭാര്യയെയും കുട്ടികളെയും കാണിച്ചു കൊടുക്കാന്‍ ശ്രമിച്ച ലേഖകനെ യൗസേപ്പിതാവ് സ്പര്‍ശിച്ചപ്പോള്‍…

വീട്ടില്‍ അവധിദിനങ്ങള്‍ ആഘോഷമാക്കാനുള്ള ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണ് എല്ലാവരും. കുറച്ചുനാളായി വീട്ടില്‍ കറങ്ങിനടക്കുന്ന രോഗങ്ങളില്‍ നിന്ന് തത്കാലം രക്ഷപ്പെട്ടെന്ന ചിന്തയിലാണ് പ്ലാനിങ്ങ്. ഭാര്യ റോസ്മിക്ക് ഈ രോഗങ്ങളെ അങ്ങേയറ്റം ദേഷ്യമാണ്. കാരണം, ആംബുലന്‍സ് വിളിക്കാനും നല്ല തണുപ്പത്തും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിന് പുറത്ത് എനിക്ക് വേണ്ടി കാത്ത് നില്‍ക്കാനും രാത്രികളില്‍ ഞാന്‍ ചുമച്ചും ഛര്‍ദിച്ചും അരങ്ങ് തകര്‍ക്കുമ്പോള്‍ ഉറക്കമിളച്ച് കൂടെ നില്‍ക്കാനും അവളാണ് ഉള്ളത്. പറഞ്ഞ് വരുമ്പോള്‍ അസുഖങ്ങളൊന്നും വലുതല്ലെങ്കിലും അതുണ്ടാക്കുന്ന അല്ലലുകള്‍ ചില്ലറയല്ല. എന്നെ സ്നേഹിച്ച് പോരാതെ വരുമ്പോള്‍ അവ വീട്ടിലെ മറ്റുള്ളവരിലേക്കും ചെല്ലും. രണ്ടു മാസത്തേക്ക് ഞങ്ങളുടെ കൂടെ നില്‍ക്കാന്‍ വന്ന പപ്പയെയും മമ്മിയെയുംവരെ അവ വെറുതെ വിട്ടില്ല. എന്തായാലും രോഗക്കാലം മാറി എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ ആദ്യ ദിനം തൊട്ടടുത്തുള്ള സ്ഥലം സന്ദര്‍ശിച്ച് സന്തോഷമായി വീട്ടില്‍ തിരിച്ചെത്തി.

അടുത്ത ദിവസം മുതല്‍ ഭാര്യയ്ക്ക് ചില അസ്വസ്ഥതകള്‍. കുറച്ചു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഉറപ്പിച്ചു. ഒരു പകര്‍ച്ചവ്യാധിയും കൂടി ഞങ്ങളുടെ വീട്ടില്‍ വിരുന്നു വന്നിരിക്കുന്നു. തണുപ്പുകാലത്ത് ഇത്തരം അസുഖങ്ങള്‍ വരുമോ എന്ന് നാട്ടിലുള്ളവര്‍ ചോദിക്കുന്നുണ്ടെങ്കിലും കഥയില്‍ ചോദ്യമില്ല എന്ന പോലെയാണ് രോഗത്തിന്‍റെ കാര്യം. ഡോക്ടറെ കണ്ട് തിരിച്ച് വീട്ടിലേക്ക് വരുന്ന വരവില്‍ എന്നിലെ നന്മമരം മൊട്ടിട്ടു. ജോലിയും വീട്ടുകാര്യങ്ങളും എങ്ങനെ ബാലന്‍സ് ചെയ്ത് പോകണം എന്നും രോഗികളോട് എങ്ങനെ കൂടുതല്‍ നന്നായി പെരുമാറണം എന്നും ഭാര്യയെയും കുട്ടികളെയും കാണിച്ചു കൊടുക്കാന്‍ തീരുമാനിച്ചു. പക്ഷേ ഇരുപത്തിനാല് മണിക്കൂര്‍ വേണ്ടിവന്നില്ല എന്‍റെ ഉള്ളിലെ നന്മമരം കടപുഴകി വീഴാന്‍.

സാധാരണ ഞങ്ങളുടെ മകന്‍ മൂന്നു വയസ്സുകാരന്‍ ജോണുവിന് രാത്രിയില്‍ ഉറങ്ങാന്‍ അമ്മ വേണം. പക്ഷേ അന്ന് എന്‍റെ കൂടെയാണ് അവന്‍ ഉറങ്ങാന്‍ കിടന്നത്. രാത്രി ഒരു പതിനൊന്നര വരെ ഓര്‍മ്മയുണ്ട്. പിന്നെ ഞാന്‍ ആണോ ജോണുവാണോ ആദ്യം ഉറങ്ങിയത് എന്ന് തീരെ നിശ്ചയമില്ല. പുലര്‍ച്ചെ ഏതാണ്ട് മൂന്നരയായപ്പോള്‍ ഞാന്‍ ‘നനവാര്‍ന്ന ആ സത്യം’ തിരിച്ചറിഞ്ഞു. ജോണുവിനെ ഉറക്കാനുള്ള ശ്രമത്തില്‍ ഡയപ്പര്‍ ഇടീക്കാന്‍ മറന്നു. ആശാന്‍റെ വസ്ത്രം മുഴുവന്‍ നനഞ്ഞിരിക്കുന്നു. പിന്നെ അത് മാറ്റി, ഇനി റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ ഡയപ്പറും ധരിപ്പിച്ച് ബെഡും ശരിയാക്കി കഴിഞ്ഞപ്പോള്‍ ഉറക്കം എവിടെപ്പോയി എന്നറിയില്ല. പിന്നെയെപ്പോഴോ ഉറങ്ങിയ ഞാന്‍ പൊങ്ങിയപ്പോള്‍ രാവിലെ എട്ടു മണി കഴിഞ്ഞു. പിന്നെ ഒരു ഓട്ടപ്രദിക്ഷണമായിരുന്നു.

ഇതിന്‍റെ ഇടയില്‍ എന്‍റെ കുക്കിംഗ് സ്പീഡ് വളരെ കുറവാണ് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. കുട്ടികള്‍ക്കും ഭാര്യക്കും ബ്രേക്ഫാസ്റ്റ് കൊടുത്തപ്പോഴേയ്ക്കും മണി പത്തു കഴിഞ്ഞു. മൂത്ത രണ്ടു മക്കള്‍ അമേയയ്ക്കും ഏബലിനും സ്കൂള്‍ അവധി ആയത് ഭാഗ്യം. ഇനി ലഞ്ച് ഉണ്ടാക്കണം, ഉച്ചകഴിഞ്ഞ് ജോണുവിന് പ്ലേ സ്കൂളില്‍ ട്രയല്‍ ടൈം ഉണ്ട്. ആ സമയത്ത് അവന്‍റെ കൂടെ അവിടെ ഇരിക്കണം. പിന്നെ ഓഫീസില്‍ വിളിച്ച് എന്‍റെ അവസ്ഥ പറഞ്ഞ് ലീവ് എടുത്തു. ഇടയ്ക്ക് വന്ന് ഓരോ നിര്‍ദ്ദേശങ്ങള്‍ തന്ന ഭാര്യയെ കണക്കിന് വഴക്ക് പറഞ്ഞ് കരയിപ്പിച്ച് വിട്ടു. വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടക്കാത്ത ദേഷ്യത്തിന്‍റെ ഓഹരി കുട്ടികള്‍ക്കും കിട്ടി…

വൈകുന്നേരമായപ്പോള്‍ ഞാന്‍ തോല്‍വി സമ്മതിച്ചു. പക്ഷേ ഈ സമ്മതം കൊണ്ട് ഒരു കാര്യവുമില്ല. കാരണം ഒരാഴ്ച എങ്കിലും എടുക്കും ഭാര്യയുടെ അസുഖം മാറാന്‍. കുറച്ച് ഭക്ഷണം ഉണ്ടാക്കി കൊണ്ടുതരാം എന്ന് പറഞ്ഞ് കൂട്ടുകാര്‍ വിളിച്ചെങ്കിലും, അവര്‍ക്കെങ്ങാനും അസുഖം പിടിച്ചാല്‍ കുഞ്ഞുകുട്ടികള്‍ അടക്കമുള്ള അവരുടെ കുടുംബം ബുദ്ധിമുട്ടില്‍ ആകും എന്ന് തോന്നിയതിനാല്‍ വരേണ്ടയെന്ന് പറഞ്ഞു.

രാത്രി എല്ലാവരും ഉറങ്ങിയിട്ടും എനിക്ക് ഉറക്കം വന്നില്ല. അപ്പോഴാണ് വീട്ടിലെ മാതാവിന്‍റെയും ഉണ്ണീശോയുടേയും യൗസേപ്പിതാവിന്‍റെയും രൂപത്തിന്‍റെ അടുത്തു പോയി ഇരുന്നത്. വളരെയേറെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഒരു കുടുംബം. ഗര്‍ഭിണിയായ മറിയവുമായി ബേത്ലെഹെമിലേക്ക് യാത്ര, അവിടെ വച്ച് വളരെ ശോകമായ സാഹചര്യത്തില്‍ ജനനം, പ്രാണരക്ഷാര്‍ത്ഥം ശിശുവിനേയും അമ്മയേയും കൂട്ടി ഈജിപ്തിലേക്കുള്ള പലായനം, അവിടെ ഉറ്റവരെയും ഉടയവരെയും വിട്ടുള്ള പ്രവാസ ജീവിതം, പിന്നിട് നസ്രത്തില്‍ ചെന്ന് താമസം. ഈ സാഹചര്യങ്ങളിലും ആരും മുറുമുറുക്കുകയോ പരസ്പരം പഴി ചാരുകയോ ചെയ്യുന്നില്ല. പറഞ്ഞ് വരുമ്പോള്‍ ദൈവപുത്രന്‍റെ വളര്‍ത്തച്ഛന്‍ ആണെങ്കിലും നന്നായി അധ്വാനിക്കേണ്ടി വന്നു ആ പാവത്തിന്, മൂന്ന് വയറിന്‍റെ വിശപ്പടക്കാന്‍. എന്നിട്ടും ശാന്തമായി ഉറങ്ങുന്ന യൗസേപ്പിതാവ് വളരെയധികം എന്നെ സ്പര്‍ശിച്ചു.

ഞാന്‍ മൂന്ന് ബോധ്യങ്ങളുമായി കിടക്കാന്‍ പോയി.

1, ഞാന്‍ ഒരു സംഭവം ആണെന്നോ ഒരു നന്മമരം ആണെന്നോ കാണിക്കാന്‍ ശ്രമിക്കില്ല.

2, ദൈവസഹായമില്ലാതെ വീട്ടിലെയും മറ്റും ഉത്തരവാദിത്വങ്ങള്‍ ചെയ്യാന്‍ സാധിക്കുകയില്ല.

3, ഭാര്യ അസുഖം മാറി വന്നാലും പറ്റുന്ന പോലെ അടുക്കളയില്‍ സഹായിക്കും.

പിന്നീടുള്ള ദിവസങ്ങളില്‍ വ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി.ڔഅടുക്കളയില്‍ എന്‍റെ വക പുതിയ പരീക്ഷണങ്ങള്‍ അരങ്ങേറി. കുട്ടികളോടുള്ള ചീത്ത പറച്ചിലില്‍ കുറവ് വന്നു. അവരെയും കൂടെ കൂട്ടി കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി. ജോണു കൂടുതല്‍ കാര്യങ്ങള്‍ അമ്മയെ കൂടാതെ ചെയ്യാനാരംഭിച്ചു. ഭാര്യ അസുഖ കാലം കഴിഞ്ഞ് തിരിച്ച് വന്നപ്പോള്‍ പുതിയ പാത്രങ്ങളും ഉപകരണങ്ങളും കണ്ട് പറയുന്നുണ്ടായിരുന്നു, “ഇതൊക്കെ മേടിക്കാന്‍ മടിയുള്ള ഭര്‍ത്താക്കന്മാരെ ഒരാഴ്ച അടുക്കള ഏല്പിച്ചാല്‍ വേണ്ടതെല്ലാം പറയാതെ തന്നെ എത്തിക്കോളും.”

എനിക്ക് ലഭിച്ച ബോധ്യങ്ങളൊക്കെ നല്ലതുതന്നെ. പക്ഷേ ഓരോ പുതിയ പ്രതിസന്ധികള്‍ വരുമ്പോള്‍ ആ ബോധ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ഞാന്‍ പ്രയാസപ്പെടാന്‍ തുടങ്ങി. ഇടയ്ക്ക് ഉറക്കവും ശാന്തതയും ഒക്കെ കൈമോശം വരുമ്പോള്‍ ഞാന്‍ വീട്ടില്‍ യൗസേപ്പിതാവിന്‍റെ ഉറങ്ങുന്ന രൂപത്തിന്‍റെ അടുത്ത് പോയി നില്‍ക്കും. ഓരോ പ്രതിസന്ധി ഘട്ടങ്ങളിലും ദൈവത്തിന്‍റെ ഹിതം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചതുകൊണ്ടാണ് പുള്ളിക്കാരന് ഇങ്ങനെ ഉറങ്ങാന്‍ പറ്റുന്നത്. ബൈബിളില്‍ യൗസേപ്പിതാവിന്‍റെ ആദ്യ തീരുമാനം തന്നെ മറിയത്തെ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ദൈവഹിതം അറിഞ്ഞപ്പോള്‍ ആ തീരുമാനത്തില്‍നിന്ന് പിന്‍മാറി. അല്ലാതെ ഞാന്‍ തീരുമാനിച്ചതില്‍ നിന്ന് അണുവിട പിന്‍മാറില്ല എന്ന് പറഞ്ഞ് പാറപോലെ നിന്നില്ല. ആ ചിന്ത എന്നില്‍ ഒരു പുതിയ വെളിച്ചം പകര്‍ന്നു….

ദൈവമനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ ഭൂമിയിലെ ഓരോ അപ്പന്‍മാരും ശ്രമിക്കുമ്പോള്‍ എന്നും ഫാദേഴ്സ് ഡേയും ഒപ്പം, ഗോഡ്സ് ഡേയും ആകും.

'

By: Alexey Jacob

More
നവം 16, 2023
Enjoy നവം 16, 2023

ഒരിക്കല്‍ ഒരാള്‍ എന്നോടിപ്രകാരം ചോദിച്ചു. “സ്വതന്ത്രമായി ചിന്തിക്കാന്‍ അനുവദിക്കാത്തവിധം ചെറുപ്പംമുതല്‍ നിങ്ങള്‍ വൈദികരുടെയും കന്യാസ്ത്രീകളുടെയും സംരക്ഷണയില്‍ വളര്‍ന്നുവന്നുവെന്ന് ഞാന്‍ വിചാരിക്കുന്നു. എന്നാല്‍ കത്തോലിക്കാസഭയുടെ അടിമത്തചങ്ങലകളെ വലിച്ചെറിഞ്ഞ് സ്വതന്ത്രമായി ജീവിക്കാന്‍ എന്തുകൊണ്ടാണ് ഇനിയെങ്കിലും നിങ്ങള്‍ ശ്രമിക്കാതിരിക്കുന്നത്?”

ഇതിനുള്ള എന്‍റെ മറുപടി ഇതായിരുന്നു: ഒരു ആഴിയുടെ നടുവില്‍ ഒരു ദ്വീപ് ഉണ്ടായിരുന്നു. അവിടത്തെ കുട്ടികള്‍ കളിച്ചുല്ലസിച്ച് സാമോദം വിഹരിച്ചിരുന്നു. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഭീമാകാരമായ കോട്ടകള്‍ ആ ദ്വീപിനെ വലയം ചെയ്തിരിക്കുന്നു. ഒരു ദിവസം ഏതാനും ആളുകള്‍ ചെറുതോണികളില്‍ അവിടെ വന്നെത്തി. ആരാണ് ആ കനത്ത ഭിത്തികള്‍ പണിതുണ്ടാക്കിയതെന്ന് അവര്‍ ചോദിച്ചു. അവ ആ കുട്ടികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും ആകയാല്‍ അതിനെ അതിവേഗം നശിപ്പിക്കണമെന്നും അവര്‍ ഉപദേശിച്ചു. കുട്ടികള്‍ അത് നശിപ്പിക്കുകതന്നെ ചെയ്തു. പക്ഷേ അതിന്‍റെ ഫലമോ, ഇന്ന് നാം ആ സ്ഥലം സന്ദര്‍ശിക്കുന്നെങ്കില്‍ കാണാം. അവിടത്തെ കുട്ടികളെല്ലാം ഭയവിഹ്വലരായി ദ്വീപിന്‍റെ നടുവില്‍ കൂട്ടം കൂടി പതുങ്ങിയിരിക്കുന്നത്. എന്താണതിനു കാരണം? മറ്റൊന്നുമല്ല, അവര്‍ക്ക് പാടുന്നതിനും കളിക്കുന്നതിനും വര്‍ധിച്ച ഭയം. അതെ, കടലില്‍പ്പെട്ട് നശിക്കുമെന്ന ഭയം അവരെ വല്ലാതെ ബാധിച്ചിരിക്കുന്നു. നമ്മുടെ ദിവ്യനാഥന്‍റെ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായത്? “നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാന്‍ 8/32)

'

By: Fulton J. Sheen

More
നവം 16, 2023
Enjoy നവം 16, 2023

ധ്യാനം കഴിഞ്ഞ് പോരുമ്പോള്‍ അള്‍ത്താരയുടെ മുമ്പില്‍ ചെന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. അതിനുശേഷം സംഭവിച്ചത്….

വര്‍ഷങ്ങള്‍ക്കു മുന്‍പ് താമസിച്ചുള്ള ഒരു ധ്യാനത്തിന്‍റെ അവസാന ദിവസം. ആളുകള്‍ വീടുകളിലേക്ക് പോകാനുള്ള തിരക്കിലാണ്. എല്ലാ ധ്യാനങ്ങളുടെയും അവസാന ദിവസം വല്ലാത്ത വിഷമമാണ്, വീണ്ടും അനുദിനജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളിലേക്കുള്ള യാത്ര.

അള്‍ത്താരയുടെ മുമ്പില്‍ അല്‍പനേരം ചെലവഴിക്കാന്‍ പോയി, ഈശോയോട് എന്നത്തെയുംപോലെ സങ്കടം പറയാന്‍. അന്ന് ഈശോക്ക് വ്യത്യസ്തമായ ഒരു പരാതി കൊടുത്തു. “ഈശോയേ, ഞാന്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്നതല്ലാതെ എന്നെ നഴ്സ് ആക്കിയതുകൊണ്ട് നിനക്ക് ഒരു ഉപകാരവും ഉണ്ടായില്ലല്ലോ? എന്നെ നസ്രായന്‍റെ നഴ്സ് ആക്കാമോ?”‘

എല്ലാ ധ്യാനത്തിനുമൊടുവില്‍ വലിയ പ്രോമിസുകളൊക്കെ ഈശോക്ക് കൊടുത്ത് അതില്‍ ഒന്നുപോലും പാലിക്കാന്‍ സാധിക്കാതെ അടുത്ത ധ്യാനം വരെ ഈശോയെ സോപ്പിട്ടു മുന്നോട്ടു പോകുന്ന ഈശോയുടെ സ്വന്തം കുറുമ്പിയാണ് ഞാന്‍. ഇത്തവണത്തെ ചോദ്യം ഈശോയെ സന്തോഷിപ്പിച്ചു എന്ന് വേണം കരുതാന്‍.

“തിരുനാളിന്‍റെ അവസാനത്തെ മഹാദിനത്തില്‍ യേശു എഴുന്നേറ്റു നിന്നു ശബ്ദമുയര്‍ത്തിപ്പറഞ്ഞു: ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്നു കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍നിന്ന്, വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതു പോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും” (യോഹന്നാന്‍ 7/37-38).

ഈശോ തിരുവചനങ്ങളിലൂടെ സംസാരിച്ചു. ഈശോയോടു യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്നെ കാത്ത് ഒരാള്‍ നില്‍പ്പുണ്ടായിരുന്നു. ഈശോക്ക് കൊടുത്ത അപേക്ഷക്കുള്ള മറുപടിയുമായി. അദ്ദേഹം ചോദിച്ചു, “എന്നാണ് അവധി തീരുന്നത്? കുറച്ചു ദിവസം ഉണ്ടെങ്കില്‍ ചെറിയൊരു സഹായം വേണം. അടുത്തുള്ള ആശ്രമത്തില്‍ ഈശോയുടെ മക്കള്‍ ഉണ്ട്. മാനസിക വൈകല്യമുള്ളവര്‍. അവരില്‍ കിടപ്പുരോഗികളുണ്ട്. ബെഡ്സോര്‍ ഉള്ളവരുണ്ട്. അവരെ നോക്കുന്ന നേഴ്സ് അസുഖം മൂലം അവധിയിലാണ്. ഒരു മാസത്തോളം അവര്‍ക്കു ഡ്രസിങ് ചെയ്തുതരാമോ?”

മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം. ഒരു മാസത്തെ അവധി ഉണ്ടെന്നും ഈ അവസരത്തെ ഈശോയോടുള്ള സ്നേഹത്തെപ്രതി സന്തോഷത്തോടെ സ്വീകരിക്കുന്നു എന്നും അദ്ദേഹത്തെ അറിയിച്ചു. ബസും ഓട്ടോയുമായി ഒരു ദിവസത്തെ പോക്കുവരവിനായി 90 രൂപയോളം അന്ന് ചെലവ് ഉണ്ടായിരുന്നു. അവധിക്കാലത്തു ഡ്രൈവിംഗ് പഠിക്കാം എന്ന ചിന്തയില്‍ മാറ്റി വച്ച 3000 രൂപ യാത്രാച്ചെലവിന് തികയുമല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷമായി.

നട്ടെല്ലിന് സാരമായ പരിക്കേറ്റ ഒരു മകന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍റെ നട്ടെല്ലിന് താഴെ ആഴത്തില്‍ മാംസം നഷ്ടപ്പെട്ട് എല്ലുകള്‍ കാണാവുന്ന വിധം ഭയാനകമായ ബെഡ്സോര്‍. പഴുപ്പ് നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥ. ആര്‍ക്കും അത് കാണാനുള്ള ധൈര്യം ഇല്ല എന്ന് അവിടുള്ളവര്‍ പറയുന്നത് കേട്ടു.

അവന്‍റെ മുറിവുകള്‍ വൃത്തിയാക്കി മരുന്നുകള്‍ വച്ച് കെട്ടുമ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അവനാകട്ടെ ഓര്‍മ്മകള്‍ നഷ്ടമായതിനാല്‍ കണ്ണുകളില്‍ ഒരു തിളക്കത്തോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഒരു സഹോദരനെ സഹായത്തിന് വിളിച്ചശേഷം അവന്‍റെ തലമുടിയും താടിയും ഒക്കെ മുറിച്ചു. കുളിപ്പിച്ച് വൃത്തിയാക്കി.

ഈശോയുടെ മുഖംപോലെ തോന്നി അവനെ നോക്കിയപ്പോള്‍. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, “എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്” (മത്തായി 25/40).

അവന്‍റെ കണ്ണുകളില്‍നിന്ന് നന്ദിയുടെ, സ്നേഹത്തിന്‍റെ, കണ്ണുനീര്‍ത്തുള്ളികള്‍ ഒഴുകി ഇറങ്ങുന്നതിന് ഞാനും നിറകണ്ണുകളോടെ സാക്ഷിയായി. വര്‍ഷങ്ങള്‍ നഴ്സായി ജോലി ചെയ്തിട്ടും ലഭിക്കാത്ത ആത്മീയാനുഭൂതി. അന്ന് മുതല്‍ ഈശോ എന്നെ ‘നസ്രായന്‍റെ നഴ്സ് ‘ ആക്കി മാറ്റുകയായിരുന്നു.

അവന്‍റെ നെറ്റിയില്‍ സ്നേഹത്തിന്‍റെ ചുംബനം നല്‍കുമ്പോള്‍ എന്‍റെ ഹൃദയം ഈശോയുടെ സ്നേഹത്തില്‍ നിറഞ്ഞു മന്ത്രിച്ചു… “ഈശോയേ, ഇതിലും എത്രയോ ദുര്‍ഗന്ധം വമിക്കുന്നതാണ് എന്‍റെ പാപങ്ങള്‍. ഒരു മടിയും കൂടാതെ അനുദിനം നീ അവയെല്ലാം കഴുകി വൃത്തിയാക്കുന്നല്ലോ.”

ഈശോ എന്നെയും ആ രോഗിയെയും കെട്ടിപ്പുണരുന്ന പോലെ… സ്വന്തം തെറ്റിനെ മറയ്ക്കാന്‍ കൈകള്‍ കഴുകിയ പീലാത്തോസിന്‍റെ കരങ്ങളില്‍നിന്നും പത്രോസിന്‍റെയും യൂദാസിന്‍റെയും പാദങ്ങള്‍ കഴുകിയ ഈശോയുടെ കരങ്ങളായി ഈശോ എന്നെ മാറ്റിയ നിമിഷങ്ങള്‍…

പിന്നീടുള്ള നഴ്സിംഗ് ജീവിതം വേറെ ഒരു ലെവല്‍ ആയിരുന്നു. ഈശോയോടൊപ്പം ഉള്ള ഒരു ശുശ്രൂഷ. ഒരു ഇന്‍ജക്ഷന്‍ രോഗിക്ക് കൊടുക്കുമ്പോള്‍ ഓരോ മില്ലി മരുന്നിനും ഒരു ‘നന്മ നിറഞ്ഞ മറിയമേ’ എന്ന ജപം ആ രോഗിക്കായി സമര്‍പ്പിക്കാന്‍ തുടങ്ങി. രോഗികളുടെമേല്‍ കുരിശ് വരച്ചു പ്രാര്‍ത്ഥിച്ചു. ‘പരിശുദ്ധാത്മാവേ സഹായിക്കണമേ’ എന്ന് ഉറക്കെ പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചപ്പോള്‍ വളരെ ബുദ്ധിമുട്ടുള്ള വെയിനുകളില്‍ അനായാസേന ഐ വി ക്യാനുല ഇടാന്‍ സാധിച്ചു. ജീവനറ്റ ശരീരങ്ങള്‍ പൊതിഞ്ഞു കെട്ടുമ്പോള്‍ ആത്മാവിനുവേണ്ടി കരുണയുടെ ജപമാല ചൊല്ലി കാഴ്ച വച്ചു. എന്‍റെ ഈശോ എന്നെ സ്വന്തമാക്കുകയായിരുന്നു അവനുവേണ്ടി, അവന്‍റേതുമാത്രമായി.

പ്രശസ്തരായ ധ്യാന ഗുരുക്കന്മാരുടെ ടീം അംഗങ്ങളില്‍ ഒരാള്‍ ആയിത്തീരാന്‍ ഒരിക്കലെങ്കിലും നമ്മള്‍ ആഗ്രഹിച്ചിട്ടുണ്ടാവില്ലേ? നമ്മുടെ ചങ്ക് നസ്രായന്‍റെ ടീമംഗങ്ങളാണ് ആതുരസേവകര്‍. അവന്‍റെ സ്വരത്തിന് കാതോര്‍ക്കുമ്പോള്‍ ജീവിതം പിന്നെ വേറെ ലെവല്‍ ആയിത്തീരും.

വിശുദ്ധ മദര്‍ തെരേസയുടെ വാക്കുകള്‍ ഓര്‍മ്മിക്കുന്നു- “നമുക്കെല്ലാവര്‍ക്കും വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ല. പക്ഷേ ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ കഴിയും.”

നമുക്കും കടന്നു ചെല്ലാം, ലോകമെങ്ങും സുവിശേഷ പ്രഘോഷകരായി. അഞ്ച് അപ്പവും രണ്ട് മീനും യേശുവിന്‍റെ കരങ്ങളില്‍ കൊടുത്ത ബാലനെപ്പോലെ നമ്മുടെ കൊച്ചുജീവിതങ്ങളെ നസ്രായന്‍റെ കൈകളില്‍ ഏല്പിച്ചുകൊണ്ട്…

'

By: Ann Maria Christeena

More
നവം 16, 2023
Enjoy നവം 16, 2023

തമാശരൂപേണ കപ്യാര്‍ പറഞ്ഞു, “എന്നാലും അച്ചാ, ഇത്രയും വലിയ ‘ധ്യാനം’ പ്രതീക്ഷിച്ചില്ല.”

ആ ഇടവകയിലെ വൈദികന്‍ ബുധനാഴ്ചകളില്‍ കപ്യാര്‍ക്കൊപ്പം പ്രായമായവരെ സന്ദര്‍ശിക്കുക പതിവായിരുന്നു. അക്കൂട്ടത്തില്‍ ഞായറാഴ്ചകളില്‍ വിശുദ്ധ ബലിക്ക് വരാന്‍ സാധിക്കാത്ത ഒരു വയോധിക എപ്പോഴും അവരെ ഏറെ സ്നേഹത്തോടെ സ്വീകരിക്കാറുണ്ട്. ഒരു ദിവസം, പതിവുസംഭാഷണമൊക്കെ കഴിഞ്ഞപ്പോള്‍ അവരോട് നിത്യജീവിതത്തെക്കുറിച്ചും സ്വര്‍ഗീയപ്രത്യാശയെക്കുറിച്ചും സംസാരിക്കാമെന്ന് വൈദികന്‍ കരുതി.

ഒരു മുഖവുരയെന്നോണം അദ്ദേഹം ആ വയോധികയോട് ചോദിച്ചു, “എന്തിനാണ് നാം ഇവിടെ വന്നത് എന്ന് ചിന്തിക്കാറുണ്ടോ?”

അവര്‍ വേഗം മറുപടി പറഞ്ഞു, “ഉവ്വ് അച്ചാ, ഞാനതേക്കുറിച്ച് ഇടയ്ക്കിടയ്ക്ക് ചിന്തിക്കാറുണ്ട്.”

അവരുടെ പ്രായത്തെക്കുറിച്ച് അറിയാവുന്നതിനാല്‍ ആ മറുപടി കേട്ടപ്പോള്‍ വൈദികന് അത്ര അതിശയം തോന്നിയില്ല. പ്രായമാകുന്തോറും നിത്യജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണല്ലോ എന്ന് അദ്ദേഹം മനസിലോര്‍ത്തു. എങ്കിലും വെറുതെ ഒരു കൗതുകത്തിനായി ചോദിച്ചു, “അമ്മച്ചി എപ്പോഴാണ് അതേക്കുറിച്ച് ധ്യാനിക്കാറുള്ളത്? രാവിലെ ഉണരുന്ന നേരത്തോ അതോ രാത്രി ഉറങ്ങുന്നതിന് മുമ്പോ?”

“അല്ലച്ചാ, ആ രണ്ട് സമയത്തുമല്ല.
പകല്‍ മുഴുവന്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ അതേക്കുറിച്ച് ചിന്തിക്കും. പ്രത്യേകിച്ച് ഹാളിലൂടെ എന്‍റെ കിടപ്പുമുറിയിലേക്ക് നടക്കുമ്പോള്‍ പകുതിവഴിയില്‍ നിന്നിട്ട് ഞാന്‍ ആലോചിക്കും- അല്ലാ, ഞാനെന്തിനാണിവിടെ വന്നത് എന്ന്!!”

അമ്മച്ചിക്കടുത്തുനിന്ന് ദൈവാലയത്തിലേക്ക് മടങ്ങുമ്പോള്‍ തമാശരൂപേണ കപ്യാര്‍ പറഞ്ഞു, “എന്നാലും അച്ചാ, ഇത്രയും വലിയ ‘ധ്യാനം’ പ്രതീക്ഷിച്ചില്ല.”

കപ്യാരുടെ വാക്കുകള്‍കേട്ട് ആദ്യം ചിരിച്ചെങ്കിലും വൈദികന്‍ പതിയെ ഗൗരവത്തിലായി. കപ്യാരോട് അദ്ദേഹം ചോദിച്ചു, “അല്ല, നാമെന്തിനാണിവിടെ വന്നതെന്ന് ഞാനോ ചേട്ടനോ ധ്യാനിക്കാറുണ്ടോ? വാസ്തവത്തില്‍ നന്മരണത്തിനായുള്ള ഒരുക്കമാണ് ഈ ജീവിതം മുഴുവനുമെന്ന് നമ്മിലെത്രപേര്‍ മനസിലാക്കുന്നുണ്ട്? ആ അമ്മച്ചി നമ്മെ അതേക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയായിരുന്നു.”

അദ്ദേഹത്തിന്‍റെ വാക്കുകള്‍ കേട്ട് കപ്യാരും തെല്ലുനേരം മൗനത്തിലാണ്ടു.

“ഈ ജീവിതത്തിനുവേണ്ടിമാത്രം ക്രിസ്തുവില്‍ പ്രത്യാശവച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15/19)

'

By: Shalom Tidings

More
നവം 16, 2023
Enjoy നവം 16, 2023

കുറ്റങ്ങള്‍ കണ്ടുപിടിക്കാനുള്ള കഴിവ് ദൈവം നല്‍കിയ വലിയ കൃപയാണ്. എന്നാല്‍ കുറ്റം പറയുമ്പോഴാണ് വലിയ കൃപയാകുന്നത്!

“അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്‍റെ അമ്മ അവനോട് പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല” (യോഹന്നാന്‍ 2/3). മറ്റുള്ളവരുടെ കുറവുകള്‍ കണ്ടുപിടിക്കുക എന്നത് ഒരു പ്രത്യേക കഴിവാണ്. എനിക്ക് തോന്നുന്നു, സ്വര്‍ഗം നല്‍കിയ ഒരു വന്‍കൃപയാണ് അതെന്ന്. കുറ്റങ്ങള്‍, കുറവുകള്‍ കണ്ടുപിടിക്കപ്പെടാതെ എങ്ങനെ നികത്തപ്പെടും? അതുകൊണ്ടുതന്നെ കുറ്റങ്ങള്‍ കണ്ടുപിടിക്കുക എന്നത് ദൈവം നല്‍കിയ വലിയ കൃപതന്നെയാണ്. ആ കൃപക്ക് രണ്ടുതലങ്ങള്‍ ഉണ്ട്.

കുറ്റങ്ങള്‍ കണ്ടുപിടിക്കുക

ഇവിടെ ഞാനും പരിശുദ്ധ അമ്മയും ഒന്നുപോലെ കാര്യങ്ങള്‍ ചെയ്യുന്നു. ഒരു വ്യക്തിയുമായി സംസാരിക്കുമ്പോള്‍, ഇടപഴകുമ്പോള്‍, സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, അനീതി കാണുമ്പോള്‍, നിയമങ്ങള്‍ ലംഘിക്കപ്പെടുന്നത് കാണുമ്പോള്‍, അതിക്രമങ്ങള്‍, അക്രമങ്ങള്‍- കാണുമ്പോള്‍, വിഷമങ്ങള്‍, പ്രതിസന്ധികള്‍, ബുദ്ധിമുട്ടുകള്‍ കേള്‍ക്കുമ്പോള്‍- ഇവിടെയെല്ലാം മറ്റുള്ളവരുടെ കുറവുകള്‍ നാം കണ്ടുപിടിക്കുന്നു.

കുറ്റം പറയണം

ഇവിടെ ഞാനും പരിശുദ്ധ അമ്മയും രണ്ടു തട്ടിലാണ്. ഞാന്‍ ആ കുറവുകള്‍ മറ്റുള്ളവരോട് പറയും, വിമര്‍ശിക്കും, വിലയിരുത്തും, അവതരിപ്പിക്കും, എരിവും പുളിയും കയറ്റി അനേകരിലേക്ക് എത്തിക്കും. വേണമെങ്കില്‍ പണം നല്കി സോഷ്യല്‍ മീഡിയ റീച്ച് കൂട്ടും. എന്‍റെ ചിന്ത മുഴുവന്‍ ആ കുറവുകള്‍ വെളിച്ചത്തു കൊണ്ടുവരണം എന്നതാണ്. ‘എനിക്ക് ദുരിതം. ഞാന്‍ അശുദ്ധമായ അധരങ്ങളുള്ളവനാണ്. അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനാണ് ‘ (ഏശയ്യാ 6/5). കുറവുകളെ നികത്തി പടുത്തുയര്‍ത്തേണ്ടതിന് പകരം ഞാന്‍ ആത്മാക്കളെ പടുകുഴിയിലേക്ക് വീണ്ടും തള്ളിയിടുന്നു.

എന്നാല്‍ പരിശുദ്ധ അമ്മ ഇത് ഭംഗിയായി കൈകാര്യം ചെയ്യുന്നു. അമ്മ അത് പറയേണ്ടവനോടുമാത്രം പറയുന്നു. അവന്‍റെ വചനത്തിലേക്ക് ഒരു ചൂണ്ടുവിരലായി നില്‍ക്കുന്നു. വചനം അനുസരിക്കാന്‍ അവള്‍ പരിശീലിപ്പിക്കുന്നു. വക്കോളം വെള്ളം നിറയ്ക്കാന്‍ പരിചാരകര്‍ക്ക് നിര്‍ദേശം നല്‍കിയതുപോലെ. ശൂന്യമായ കല്‍ഭരണികള്‍ നിറഞ്ഞുകവിയുന്ന വീഞ്ഞായി മാറ്റുന്ന പരിശീലനം.

എന്‍റെ അമ്മേ, നിന്‍റെ ജീവിതകളരിയില്‍നിന്നും എനിക്കും ആ കൃപ വാങ്ങിത്തരണമേ. മറ്റുള്ളവരുടെ കുറവുകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍, അത് കണ്ടുപിടിച്ച് യേശുവിന്‍റെ കാതില്‍മാത്രം എത്തിക്കാന്‍ അവന്‍റെ മറുപടിക്കായി കാതോര്‍ക്കാന്‍, അവന്‍ തരുന്ന വചനങ്ങള്‍ പ്രവര്‍ത്തന തലത്തിലേക്കെത്തിക്കാന്‍, നികത്തപ്പെടുത്തുന്ന, പടുത്തുയര്‍ത്തുന്ന, നട്ടുവളര്‍ത്തുന്ന, പരിപാലിക്കുന്ന, പരിശീലിപ്പിക്കുന്ന സ്നേഹമായി കാനായിലെ കല്യാണവീട്ടിലേക്കും എലിസബത്തിന്‍റെ ഭവനത്തിലേക്കും കാല്‍വരിയിലേക്കും നീ പോയതുപോലെ മറ്റുള്ളവരുടെ കുറവുകള്‍ കണ്ടെത്തി ദൈവത്തില്‍ നിന്നും പരിഹാരം നേടുന്ന വന്‍കൃപയിലേക്ക് അമ്മേ, നീ എന്നെ നയിക്കണമേ. അങ്ങനെ ദൈവമഹത്വം വെളിപ്പെടുന്നതിനുള്ള അടയാളമായി മാറട്ടെ ഞാന്‍ കണ്ടുപിടിക്കുന്ന മറ്റുള്ളവരുടെ കുറവുകള്‍.

'

By: George Joseph

More
നവം 16, 2023
Enjoy നവം 16, 2023

വര്‍ധിച്ചുവരുന്ന സാത്താന്‍ ആരാധനകള്‍, ക്രിസ്തുവിനെ അവഹേളിക്കുന്ന സിനിമകളുടെയും പുസ്തകങ്ങളുടെയും പെരുപ്പം, സഭയെയും പൗരോഹിത്യത്തെയും
സന്യാസത്തെയും അവഹേളിക്കുന്ന മാധ്യമങ്ങള്‍, സ്വവര്‍ഗ വിവാഹത്തിന് ലഭിക്കുന്ന സ്വീകാര്യത-ഇതെല്ലാം ന്യൂ ഏജ് എന്ന പുതിയ പ്രസ്ഥാനം എത്രമാത്രം
സമൂഹത്തെ കീഴടക്കിക്കഴിഞ്ഞു എന്നതിന്‍റെ തെളിവാണ്.

“അന്തിക്രിസ്തുവിന്‍റെ ഭരണകാലം സമീപിക്കുമ്പോള്‍ കപടമായ ഒരു മതം പ്രത്യക്ഷപ്പെടും. ദൈവത്തിന്‍റെ ഏകത്വത്തിനും അവിടുത്തെ സഭയ്ക്കും അത് എതിരായിരിക്കും. ലോകം ഒരിക്കലും ദര്‍ശിക്കാത്തവിധം ഭീകരമായ വിശ്വാസത്യാഗമുണ്ടാകും. അവസാനകാലം സമീപിക്കുംതോറും സാത്താന്‍റെ അന്ധകാരം ഭൂതലമെങ്ങും കൂടുതല്‍ കൂടുതല്‍ വ്യാപിക്കും. നാശത്തിന്‍റെ സന്തതികളുടെ എണ്ണം കൂടുകയും അതിനാനുപാതികമായി നീതിയുടെ മക്കള്‍ ചുരുക്കമാവുകയും ചെയ്യും” (സിസ്റ്റര്‍ ജിന്‍ ലേ റോയര്‍ 1731-1798).

ലോകം മുഴുവനിലും ദൈവവിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയൊരു മതത്തിന്‍റെ ആവിര്‍ഭാവം പ്രത്യക്ഷത്തില്‍ ഒരിടത്തും കാണാനില്ല. എന്നാല്‍ കപടമായ ശാസ്ത്രത്തിന്‍റെയും റിലാക്സേഷന്‍ ടെക്നിക്കുകളുടെയും ഹോളിസ്റ്റിക് ചികിത്സാരീതികളുടെയും പൗരസ്ത്യ ധ്യാനരീതികളുടെയും മുഖംമൂടിയണിഞ്ഞ് എല്ലാ ജനതകളെയും വഞ്ചിച്ചുകൊണ്ട് ഒരു പുതിയ മതം ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. വലിയ ബിസിനസ് കോര്‍പ്പറേഷനുകളുടെ നേതൃത്വത്തിലുള്ളവരും ഹോളിവുഡിലെ സെലിബ്രിറ്റീസും മുതല്‍ ഐക്യരാഷ്ട്ര സഭയുടെ അകത്തളങ്ങളിലുള്ളവര്‍വരെയാണ് ഈ പുതിയ മതത്തിന്‍റെ ആചാര്യന്മാരും പ്രചാരകരും. അവര്‍ ഉപയോഗിക്കുന്ന പദാവലികളൊന്നും സാധാരണ മതജീവിതവുമായി ബന്ധപ്പെടുന്നവയല്ലാത്തതിനാല്‍ അവര്‍ ഒരു മതം പ്രചരിപ്പിക്കുകയാണെന്ന് ആര്‍ക്കും തോന്നുകയില്ല. വിദ്യാഭ്യാസം, ബിസിനസ്, വൈദ്യശാസ്ത്രം, രാഷ്ട്രീയം, സാഹിത്യം, സിനിമ എന്നീ മേഖലകളില്‍, നേരിട്ടു ബന്ധമില്ലാത്തതും എന്നാല്‍ ആന്തരികമായി ആഴമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നതുമായ നിരവധി സംഘടനകള്‍ മുഖേന ഇവര്‍ സകല മേഖലകളിലും ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു.

എങ്ങനെ തിരിച്ചറിയാം

ഈ നവയുഗ ആധ്യാത്മികപ്രസ്ഥാനങ്ങള്‍ പൊതുവായി അറിയപ്പെടുന്നത് ന്യൂ ഏജ് മൂവ്മെന്‍റ് എന്നാണ്.

ന്യൂ ഏജ് മ്യൂസിക്, ന്യൂ ഏജ് തിങ്കിംഗ്, ന്യൂ ഏജ് മെഡിസിന്‍, ന്യൂ ഏജ് റിലീജിയന്‍ എന്നൊക്കെ നാം ധാരാളമായി കേള്‍ക്കാറുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ അവയെന്താണെന്ന് നാം ഗൗരവമായി ചിന്തിക്കാറില്ല. വ്യവസ്ഥാപിതമായ ദൈവസങ്കല്പങ്ങളെയും ധാര്‍മികതയെയും ലോകക്രമത്തെത്തന്നെയും തകിടം മറിച്ചുകൊണ്ടിരിക്കുന്ന കപടമായ ഒരു മതത്തിന്‍റെ വഞ്ചനാപരമായ പേരാണ് ന്യൂ ഏജ് മൂവ്മെന്‍റ്. ന്യൂ ഏജ് സോഷ്യോളജിസ്റ്റായ മര്‍ലിന്‍ ഫെര്‍ഗൂസണ്‍ 1980-ല്‍ പ്രസിദ്ധീകരിച്ച “ദി അക്വേറിയന്‍ കോണ്‍സ്പിറസി” എന്ന ഗ്രന്ഥം ന്യൂ ഏജിന്‍റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മറനീക്കി പുറത്തുകൊണ്ടുവരുന്നുണ്ട്.

ഒരു ലോകമതം, ലോക ഗവണ്‍മെന്‍റ്, രാഷ്ട്രങ്ങള്‍ക്കും ദേശങ്ങള്‍ക്കും ഉപരിയായ ‘വിശ്വപൗരത്വം’ തുടങ്ങിയ സങ്കല്പങ്ങള്‍ കേള്‍ക്കാന്‍ ഇമ്പമുള്ളവയെങ്കിലും ‘കമ്യൂണിസം’ എന്ന ഉട്ടോപ്യന്‍ ആശയംപോലെതന്നെ അപ്രാപ്യമായ ഒന്നാണത്. ഭൂമിയില്‍ സ്വര്‍ഗരാജ്യം പണിയാം എന്ന സ്വപ്നത്തിന്‍റെ ചെലവില്‍ അനേകലക്ഷങ്ങള്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ശാരീരികമായി കൊല ചെയ്യപ്പെട്ടു. സ്വര്‍ഗസമാനമായ നവയുഗനിര്‍മിതിയുടെ പേരിലിന്ന് അനേകലക്ഷങ്ങളുടെ ആത്മാക്കള്‍ ന്യൂ ഏജ് പ്രസ്ഥാനംവഴി നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്താണ് ഈ പുതിയ മതത്തിന്‍റെ അടിസ്ഥാന ദര്‍ശനങ്ങള്‍ എന്നറിയുമ്പോഴാണ് ഇതിന്‍റെ പിന്നിലുള്ള ഗൂഢശക്തികള്‍ ആരാണെന്ന് നമുക്ക് വ്യക്തമാവുക.

പുതിയ മതത്തിന്‍റെ പ്രത്യേകതകള്‍

യഹൂദ-ക്രൈസ്തവ വിശ്വാസത്തിലുള്ള, മനുഷ്യരെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച ഒരു ദൈവത്തെ ന്യൂ ഏജ് നിരാകരിക്കുന്നു. ക്രൈസ്തവവിശ്വാസത്തില്‍ ദൈവമാണ് എല്ലാത്തിന്‍റെയും കേന്ദ്രവും ഉറവിടവും. എന്നാല്‍ ന്യൂ ഏജ് ചിന്തയില്‍ മനുഷ്യനാണ് എല്ലാത്തിന്‍റെയും കേന്ദ്രമായി വരുന്നത്.

നവയുഗ ദര്‍ശനത്തില്‍ ഓരോ വ്യക്തിയും ദൈവമാണത്രേ. കാരണം പ്രാപഞ്ചികശക്തിയുമായി അവന്‍ ഒന്നുചേര്‍ന്നിട്ടുണ്ടെന്നും തന്നിലുള്ള ഈ അനന്തമായ ദൈവികതയെ തിരിച്ചറിഞ്ഞ് വളര്‍ത്തിയാല്‍ മതിയെന്നും ഇത് പഠിപ്പിക്കുന്നു.

(1) എല്ലാം ഒന്നാണ്. അതിനാല്‍ സകലതും ദൈവവും ആണ് (All is one; therefore all is God). ഈ അദ്വൈതസിദ്ധാന്തം തന്നെയാണ് ന്യൂ ഏജ് മതത്തിന്‍റെയും അടിസ്ഥാനദര്‍ശനം. ഇവിടെ ദൈവം ഒരു വ്യക്തിയല്ല, ശക്തിമാത്രം. സൃഷ്ടിയില്‍നിന്നും വ്യത്യസ്തമായ ഒരു സ്രഷ്ടാവില്ല. സൃഷ്ടി അതില്‍തന്നെ ദൈവമാണ്. അതിനാല്‍ നന്മയും തിന്മയും ജീവനും മരണവും പിശാചും ദൈവവും എല്ലാം ഒന്നാണ്. സൂര്യനും മലകളും കന്നുകാലികളും എല്ലാം ദൈവം. പിശാചിനെ ആരാധിച്ചാലും ദൈവാരാധനതന്നെ. പുനര്‍ജന്മം, ജ്യോതിഷം എല്ലാം ന്യൂ ഏജ് ആത്മീയതയുടെ അവിഭാജ്യഘടകംതന്നെ. ആകാശവും ഭൂമിയും സൃഷ്ടിച്ച സര്‍വശക്തനായ ഒരു ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഈ തത്വചിന്ത നിഷിദ്ധമാണ് എന്നത് നിസംശയമാണല്ലോ.

ഞാന്‍ എന്ന ദൈവം

(2) മനുഷ്യന്‍, മറ്റെല്ലാ സൃഷ്ടികളെപ്പോലെയുംതന്നെ ദൈവത്വം ഉള്ളവനാണെന്ന് ഈ നവമതം പറയുന്നു. അവനില്‍ അനന്തമായ സാധ്യതകളും ശക്തിയും നിറഞ്ഞിരിക്കുന്നു. ഈ ന്യൂ ഏജ് ദര്‍ശനത്തിന്‍റെ അടിസ്ഥാനത്തില്‍ ഓരോ മനുഷ്യനും പറയാം – “ഞാന്‍ ദൈവമാണ്.” ദൈവമെന്ന നിലയില്‍ എന്‍റെ ശരിയും തെറ്റും ഞാനാണ് തീരുമാനിക്കേണ്ടത്. പാപം, പുണ്യം എന്നിവയൊന്നും കേവലമായ അര്‍ത്ഥത്തില്‍ പ്രസക്തങ്ങളല്ല. മനുഷ്യനില്‍ അനന്തമായ ശക്തി കുടികൊള്ളുന്നതിനാല്‍ അവന്‍റെ ഭാവി അവനുതന്നെ രൂപപ്പെടുത്താം. അവന്‍റെ സ്വപ്നവും ചിന്തയും ഭാവനയും അതിനനുസരിച്ച് ക്രമപ്പെടുത്തിയാല്‍ മതി. അവന്‍ എന്താഗ്രഹിച്ചാലും അവന് അതായിത്തീരാന്‍ കഴിയും. ഓരോ വ്യക്തിയിലും ദൈവത്വമുള്ളതിനാലും അവനവന്‍തന്നെ സ്വന്തം ലോകത്തെ സൃഷ്ടിക്കുന്നതിനാലും മനുഷ്യന്‍ യാതൊരു നിയമത്തിനും കീഴിലല്ല – തന്നോടുതന്നെയല്ലാതെ മറ്റാരോടും അവന്‍ അവന്‍റെ ജീവിതത്തെക്കുറിച്ച് ഉത്തരം കൊടുക്കേണ്ടതുമില്ല. ശരിയും തെറ്റും എല്ലാം നിര്‍വചിക്കേണ്ടത് അവനവന്‍തന്നെ എന്ന തെറ്റായ പഠനം ഇതു നല്കുന്നു.

(3) മനുഷ്യവംശത്തിന്‍റെ അടിസ്ഥാനപ്രശ്നം അവന്‍റെ ‘ദൈവത്വ’ത്തെക്കുറിച്ചുള്ള അജ്ഞതയും സൃഷ്ടപ്രപഞ്ചത്തെയും താനുമായുള്ള ഒരുമയെക്കുറിച്ചുള്ള ബോധ്യമില്ലായ്മയുമാണെന്നാണ് ഇവരുടെ ചിന്ത. പാപമല്ല മനുഷ്യന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണമായിട്ടുള്ളത്. അതിനാല്‍ ‘ബോധോദയം’ വഴി അജ്ഞത ദുരീകരിച്ചാല്‍ മനുഷ്യന് പരിപൂര്‍ണതയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയും. ഈ ആന്തരിക നവോത്ഥാനത്തിലൂടെ രൂപാന്തരീകരിക്കപ്പെട്ട വ്യക്തികളുടെ വ്യാപനത്തിലൂടെ പുതിയൊരു ലോകം കെട്ടിപ്പടുക്കാന്‍ സാധിക്കും എന്ന മിഥ്യാധാരണ ഇവര്‍ നല്കുന്നു.

കെണിയിലാക്കുന്ന തന്ത്രങ്ങള്‍

(4) ഈ നവയുഗ ആത്മീയ നവോത്ഥാനത്തില്‍ ചില ടെക്നിക്കുകളും ഉണ്ട്- വിവിധ യോഗാ ടെക്നിക്കുകള്‍, ഹിപ്നോട്ടിസ്, സെല്‍ഫ് ഹിപ്നോട്ടിസ്, സൈക്കോ ഡ്രാമാ, മന്ത്രോച്ചാരണം, ബയോഫീഡ്ബാക്ക്, സെന്‍സറി ഓവര്‍ലോഡ് (റോക്ക്-മെറ്റല്‍ മ്യൂസിക് പോലുള്ളവ), ഇന്‍ഡ്യൂസീവ് സെന്‍സറി ഐസോലേഷന്‍ (മനസിനെ ശൂന്യവല്‍ക്കരിക്കാനുള്ള ടെക്നിക്ക്), നിയന്ത്രണ രഹിതമായ ഡാന്‍സ് പ്രോഗ്രാമുകള്‍, മന്ത്രവിദ്യകള്‍, ഹ്യൂമന്‍ പൊട്ടന്‍ഷ്യല്‍ സെമിനാര്‍സ്, സില്‍വാ മൈന്‍ഡ് കണ്‍ട്രോള്‍, റീബെര്‍ത്ത് തെറാപ്പി, അതീന്ദ്രിയധ്യാനം, തിയോസഫി, ഫ്രീമേസണ്‍ തുടങ്ങിയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടുള്ള ജീവിതം തുടങ്ങിയവ.

കൃത്രിമമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ഉറക്കം നിഷേധിക്കുക, ഡബ്ല്യുഎസ്ഡി പോലുള്ള മയക്കുമരുന്നുകള്‍, ഭൂതാവേശിതരായ മീഡിയാസിന്‍റെ സഹായം തേടല്‍, ജനിച്ചു വളര്‍ന്ന സാഹചര്യം മനസില്‍ സൃഷ്ടിച്ചിരിക്കുന്ന ധാര്‍മിക സങ്കല്പങ്ങള്‍ക്ക് വിരുദ്ധമായ പ്രവൃത്തികള്‍ ബോധപൂര്‍വം ചെയ്യുക തുടങ്ങിയവയും ചിലര്‍ അനുവര്‍ത്തിക്കുന്നു.

(5) പാപ-പുണ്യ-ദൈവികനിയമങ്ങളുടെ ബന്ധനത്തില്‍നിന്ന് വിമോചിതരായ വ്യക്തികളുടെ എണ്ണം വര്‍ധിക്കുന്നതിലൂടെ ഒരു ‘വിശ്വപരിവര്‍ത്തനം’ സംഭവിക്കും. അങ്ങനെയുണ്ടാകുന്ന സുവര്‍ണയുഗത്തില്‍ ‘ദൈവങ്ങള്‍’മാത്രം ജീവിക്കുന്ന ആ ലോകത്തില്‍ ഒരു ഗവണ്‍മെന്‍റ്, ഒരു മതം, ഒരു കറന്‍സി, ഒരു മനസ്, ഒരു ചിന്ത ഇവമാത്രമേ ഉണ്ടാവുകയുള്ളൂ എന്ന തെറ്റായ ധാരണയും ഇവര്‍ വളര്‍ത്തുന്നു.

ന്യൂ ഏജ് ചിന്തകള്‍ പഠിക്കുന്ന ഏതൊരു സാധാരണ ക്രൈസ്തവ വിശ്വാസിക്കും ഒരു കാര്യം വ്യക്തമാകും. ഇതില്‍ പുതിയതായി ഒന്നുമില്ല. ഉല്‍പത്തിപുസ്തകത്തിലെ പിശാചിന്‍റെ വഞ്ചനാപരമായ ആ പഴയ ഉപദേശം തന്നെയാണ് ന്യൂ ഏജ് ഫിലോസഫി.

(സോഫിയ ബുക്ക്സ് പ്രസിദ്ധീകരിച്ച കാലത്തിൻ്റെ അടയാളങ്ങൾ എന്ന ഗ്രന്ഥത്തിൽ നിന്ന്)

'

By: Shevelier Benny Punnathara

More
സെപ് 30, 2023
Enjoy സെപ് 30, 2023

ആഫിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിബേഹോയില്‍ 1980- ല്‍ പല സ്ഥലങ്ങളിലായി മാതാവ് ചില കുട്ടികള്‍ക്കു പ്രത്യക്ഷപ്പെടുകയും ജനത്തോട് മാനസാന്തരപ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മാതാവിന്‍റെ ഈ ആഹ്വാനത്തെ തള്ളിക്കളയുന്നപക്ഷം സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാതാവ് വെളിപ്പെടുത്തലുകള്‍ നല്കി.

രക്തം നിറഞ്ഞ ഒരു നദി. …
തലകളറ്റുപോയ ശരീരങ്ങള്‍…
പരസ്പരം കൊല്ലുന്ന ജനങ്ങള്‍…
കുഴിച്ചു മൂടാന്‍ ആരും ഇല്ലാതെ
അനാഥമായി കിടക്കുന്ന ശവങ്ങള്‍…
എന്നാല്‍, അതു സംഭവിക്കുകതന്നെ ചെയ്തു. 1994-ലെ വസന്തത്തില്‍, ഭീകരമായ ആഭ്യന്തരയുദ്ധം റുവാണ്ടയില്‍ പൊട്ടിപ്പുറപ്പെട്ടു. 10 ലക്ഷം ജനങ്ങളാണ് അന്ന് ആ കലാപത്തില്‍ കൊല്ലപ്പെട്ടത് എന്ന് പറയപ്പെടുന്നു.

ഗ്രാമത്തിലേക്ക് ഇരച്ചുകയറുന്ന മരണദൂതന്മാര്‍ തന്‍റെ മകളെ കണ്‍മുന്നിലിട്ട് പിച്ചിച്ചീന്തുന്നതു കാണാന്‍ ഇമ്മാക്കുലിയുടെ പിതാവിന് ശക്തിയില്ലായിരുന്നു. അദ്ദേഹം മകളോട് തന്‍റെ ഒരു സുഹൃത്തിന്‍റെ ഭവനത്തില്‍ അഭയം പ്രാപിക്കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്‍റെ ഭവനത്തില്‍ അവള്‍ക്കും മറ്റ് ഏഴ് പെണ്‍കുട്ടികള്‍ക്കും അഭയമായത് ഒരു അലമാരയ്ക്കു പിന്നിലെ, 12 ചതുരശ്ര അടി മാത്രം വീതിയുള്ള ഒരു കൊച്ചു ബാത്റൂം ആയിരുന്നു. നീണ്ട 91 ദിവസങ്ങളാണ് ഇടുങ്ങിയ ആ മുറിയില്‍ അവര്‍ കഴിഞ്ഞുകൂടിയത്.

പിന്നീട് കലാപത്തിന്‍റെ അവസാനം പുറംലോകത്തേക്ക് അവള്‍ ഇറങ്ങുമ്പോള്‍ കണ്‍മുന്നില്‍ ശൂന്യത മാത്രം. മാതാപിതാക്കളും സഹോദരങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീട് തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെല്ലാം കാരണക്കാരായവരോട് അവള്‍ ക്ഷമിക്കുകയാണ്. ഇമ്മാക്കുലിയുടെ അതിജീവനത്തിന്‍റെയും ക്ഷമയുടെയും അടിസ്ഥാനം ആ 91 ദിവസങ്ങളില്‍ ഇടുങ്ങിയ ബാത്റൂമില്‍വച്ച് അവള്‍ ജപിച്ചു കൂട്ടിയ ജപമാലകളായിരുന്നു എന്ന് ‘ലെഫ്റ്റ് ടു ടെല്‍’ എന്ന തന്‍റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ബാത്റൂം പ്രാര്‍ത്ഥനകള്‍!

ഒരു അധ്യാപികയുടെ അനുഭവമാണ് അടുത്തത്. കടുത്ത നിരീശ്വരവാദിയാണ് അവളുടെ ഭര്‍ത്താവ്. അതിനാല്‍, പള്ളിയില്‍ പോകാനോ വീട്ടില്‍വച്ച് പ്രാര്‍ത്ഥിക്കാനോ അവള്‍ക്ക് അനുവാദമില്ല. എന്നാല്‍ വിശ്വാസിയായ ആ മകള്‍ക്ക് പ്രാര്‍ത്ഥിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലായിരുന്നു. അവള്‍ക്കും അഭയമായത് വീട്ടിലെ ബാത്റൂം ആണ്. പ്രാര്‍ത്ഥനയും വചനധ്യാനവുമെല്ലാം ആ നാലു ചുവരുകള്‍ക്കുള്ളില്‍ത്തന്നെ. അവിടെവച്ചു മാതാവിന്‍റെ ഒരു പുസ്തകം പോലും അവള്‍ വിവര്‍ത്തനം ചെയ്തു. പിന്നീട്, അനേകര്‍ക്ക് ആ പുസ്തകം ഒരു അനുഗ്രഹമായി മാറി.

ബാങ്കിലെ പ്രാര്‍ത്ഥന

ഒരു ബാങ്കുദ്യോഗസ്ഥന്‍റെ അനുഭവമാണ്. രാവിലെ വളരെ ഉന്മേഷത്തോടെ പ്രാര്‍ത്ഥനാപൂര്‍വം ജോലി ആരംഭിക്കുന്ന അദ്ദേഹത്തിന് തന്‍റെ കൗണ്ടറില്‍ തിരക്കു വര്‍ദ്ധിക്കുന്നതനുസരിച്ച് അതെല്ലാം ചോര്‍ന്നുപോകുന്നതായി തോന്നും. കൗണ്ടറിനുമുന്നില്‍ നില്‍ക്കുന്നവരോട് സ്നേഹപൂര്‍വം ഇടപെടാന്‍ സാധിക്കാത്തവിധം പിരിമുറുക്കം നേരിടുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയ ഒരു പരിഹാരമാണ് വാഷ്റൂം പ്രാര്‍ത്ഥന. ഇടയ്ക്ക് വാഷ്റൂമില്‍ പോകുമ്പോള്‍, ഒന്നു സ്തുതിച്ചും പ്രാര്‍ത്ഥിച്ചും ശക്തി വീണ്ടെടുക്കുന്ന അദ്ദേഹത്തിന് പിന്നീട് എല്ലാ ജോലികളും ഉന്മേഷത്തോടെയും സന്തോഷത്തോടെയും ചെയ്യാന്‍ സാധിക്കുമായിരുന്നു.

പ്രാര്‍ത്ഥനയെന്നു ചിന്തിക്കുമ്പോള്‍, പള്ളികളും ചാപ്പലുകളും പ്രാര്‍ത്ഥനാമുറികളുമെല്ലാമായിരിക്കും സ്വാഭാവികമായും നമ്മുടെ മനസ്സിലേക്കു വരിക. എന്നാല്‍, വാഷ്റൂമിലും നമുക്ക് പ്രാര്‍ത്ഥിക്കാം. ആരും കാണാതെ, ആരും കേള്‍ക്കാതെ ഒന്നു കരഞ്ഞു തീര്‍ക്കാന്‍ വാഷ്റൂമില്‍ കയറി ടാപ്പ് തുറന്നുവിട്ട് കരഞ്ഞുതീര്‍ത്തിട്ടുള്ളവര്‍ എത്രയോ പേരുണ്ടാകും. ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍, സ്കൂളിലോ കോളേജിലോ സഹപാഠികള്‍ക്കിടയില്‍, വിങ്ങുന്ന ഹൃദയവുമായി ഭാരപ്പെട്ടിരിക്കുമ്പോള്‍ ആരും കാണാതെ ഒന്നു കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ഒരു ചാപ്പല്‍ അടുത്തുണ്ടാകണമെന്നില്ല. എന്നാല്‍, വാഷ്റൂമുകള്‍ കാണും. ആരും കാണാതെ കരഞ്ഞു പ്രാര്‍ത്ഥിക്കാനോ ദൈവസന്നിധിയില്‍ ഒന്നു നിലവിളിക്കാനോ സാധിക്കാതെ വരുന്ന ഇത്തരം സാഹചര്യങ്ങളില്‍ ബാത്റൂമുകള്‍ ഒരു അഭയമാണ്. “തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവ് സമീപസ്ഥനാണ്” (സങ്കീര്‍ത്തനങ്ങള്‍ 145/18). വാഷ്റൂമില്‍ ചിലവഴിക്കുന്ന നിസ്സാരമെന്നു തോന്നുന്ന അഞ്ചോ പത്തോ മിനിറ്റിനു പോലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയും. അതുമാത്രമല്ല, വെറുതേ പാഴായിപ്പോയേക്കാവുന്ന ഈ അഞ്ചോ പത്തോ മിനിറ്റുകളും പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും.

വാഷ്റൂം പ്രാര്‍ത്ഥനകള്‍ എങ്ങനെ?

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്‍റെ ആത്മശരീര വിശുദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു അമ്മയെ എനിക്കറിയാം. “ശൈശവം മുതലേ ഞാന്‍ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്; അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ട് നിര്‍മ്മലമായ ശരീരം എനിക്കു ലഭിച്ചു” (ജ്ഞാനം 8/19-20) എന്ന തിരുവചനം ഏറ്റു പറഞ്ഞും കുഞ്ഞിനെക്കൊണ്ട് ഏറ്റു പറയിച്ചുമാണ് ആ പത്തു മിനിറ്റുകള്‍ അവര്‍ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കുന്നത്. ഇങ്ങനെ കുളി ശരീരത്തെ ശുചിയാക്കുമ്പോള്‍, പ്രാര്‍ത്ഥന ആത്മാവിനെയും ശുചിയാക്കുന്നു.

ക്ഷമിക്കാനും എളിമപ്പെടാനും പാടുപെടുമ്പോള്‍, ബാത്ത്റൂമില്‍ കയറി, “സ്നേഹമാം ദൈവമേ അങ്ങെന്നില്‍ അനുദിനവും വളരേണമേ, ഞാനോ കുറയേണമേ” എന്ന ഈരടികള്‍ മനസ്സില്‍ ആലപിക്കുമ്പോള്‍ നാം വിടുതല്‍ പ്രാപിക്കുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. നമുക്കറിയാവുന്ന ‘നന്മനിറഞ്ഞ മറിയമേ’, ‘എത്രയും ദയയുള്ള മാതാവേ’ തുടങ്ങിയ കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍, വചനങ്ങള്‍, സുകൃതജപങ്ങള്‍, ഈരടികള്‍ എന്നിവയും ഈ സമയങ്ങളില്‍ ഉരുവിടാം. മുകളില്‍ പറഞ്ഞ ബാങ്കുദ്യോഗസ്ഥനെപ്പോലെ സ്തുതിച്ചു പ്രാര്‍ത്ഥിക്കാം.

പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്നറിയാത്ത നമ്മളെ വേണ്ടതുപോലെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനോട് ആവശ്യപ്പെട്ടാല്‍ ഇതുപോലെ പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കപ്പെടും. വാഷ്റൂമുകളില്‍ പാഴായിപ്പോകുന്ന സമയം പ്രാര്‍ത്ഥിക്കാനുള്ള ഓര്‍മ്മ അവിടുന്ന് നമ്മിലുണര്‍ത്തും. എന്തിനുവേണ്ടി, എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും അവിടുന്ന് നമ്മെ പഠിപ്പിക്കും. അതിനാല്‍, ആത്മാവിനോടു പ്രാര്‍ത്ഥിക്കാം.

പരിശുദ്ധാത്മാവേ, എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ. എവിടെയും എപ്പോഴും എന്‍റെ ഹൃദയത്തില്‍ പ്രാര്‍ത്ഥന നിറയ്ക്കേണമേ. ആമ്മേന്‍.

'

By: Anu Jose

More
സെപ് 30, 2023
Enjoy സെപ് 30, 2023

“ടീച്ചറേ, ഈ വര്‍ഷം ടീച്ചറുമതി അവന്‍റെ ക്യാറ്റിക്കിസം ടീച്ചറായിട്ടെന്ന് പറഞ്ഞോണ്ടിരിക്കുവാ…”‘ ആ അമ്മ അങ്ങനെ പറഞ്ഞപ്പോള്‍ കുഞ്ഞിനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്ത് ഒന്നും പറയാതെ ചിരിച്ചു. സത്യം പറയാമല്ലോ. പിന്നെ മനസില്‍ നിറയെ അഹങ്കാരത്തിന്‍റെ ചിന്തകളായിരുന്നു. എന്‍റെ കഴിവ്, എന്‍റെ അറിവ്, എന്‍റെ വായന. ഇങ്ങനെ ‘ഞാന്‍’ എന്ന അഹങ്കാരത്തിലാണ് പ്രാര്‍ത്ഥിക്കാന്‍ തിരുഹൃദയ രൂപത്തിനു മുന്നില്‍ മുട്ടുകുത്തിയത്. പക്ഷേ ഈശോ ചിരിക്കുന്ന കണ്ടപ്പോഴേ തോന്നി അഹങ്കാരം ഇത്തിരി കൂടി പ്പോയെന്ന്. പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു, “സോറീട്ടോ, പ്രശംസയും അംഗീകാരവുമൊക്കെ ആഗ്രഹിക്കുന്ന ഒരാളാണല്ലോ ഈ ഞാനും.” ഈശോ പിന്നെയും ചിരിച്ചതേയുള്ളൂ…

കൊന്ത ചൊല്ലാന്‍ തുടങ്ങിയപ്പോള്‍ മനസു നിറയെ അതുതന്നെയായിരുന്നു ചിന്ത. ഒരു വചനം മനസിലേക്കു വന്നു. “എങ്കിലും വിജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്‍മാരായവരെ ദൈവം തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ അശക്തമായവയെയും” (1 കോറിന്തോസ് 1/27). ഒരു കണ്ണു തുറന്ന് ഈശോയുടെ നേരെ നോക്കി, “ഭോഷന്മാര്‍ എന്നുദ്ദേശിച്ചതില്‍ ഞാനും പെടുമല്ലേ?”

ക്യാറ്റിക്കിസം പഠിപ്പിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളോര്‍ക്കുകയായിരുന്നു. അത്ര വലിയ ഒരു പ്രാധാന്യമോ ഭാരമോ ഒന്നും അതേപ്പറ്റി തോന്നിയില്ല. ചെറുപ്പം മുതലേ കേള്‍ക്കുന്ന ഈശോയെക്കുറിച്ച് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനല്ലേ! അതുകൊണ്ടുതന്നെ ഒരു മുന്നൊരുക്കവും ഇല്ലാതെ ക്ലാസിലെത്തി പാഠം വായിച്ച്, വായിപ്പിച്ച്, എന്തൊക്കെയോ പറഞ്ഞ്, ഉത്തരങ്ങള്‍ അടയാളപ്പെടുത്തിക്കൊടുത്ത് ഇടയ്ക്ക് ചോദ്യം ചോദിച്ച്, ദിവസങ്ങള്‍ കടന്നു പോയി…

പൊള്ളിച്ച വാക്കുകള്‍

ഒരു ദിവസം ക്ലാസിനിടയില്‍ എന്തോ കാര്യം വേറൊരു ടീച്ചറോട് ചോദിക്കാനായി പുറത്തു പോയി തിരികെ ക്ലാസിലേക്ക് കയറുമ്പോള്‍ ഒരു കുഞ്ഞ് എണീറ്റുനിന്ന് ഇങ്ങനെ പറയുന്നതാണ് കേട്ടത്…”ഹൊ! ഈ ഞായറാഴ്ചകള്‍ ഇല്ലാതിരുന്നെങ്കില്‍! ഈ ക്യാറ്റിക്കിസം ക്ലാസ് കണ്ടു പിടിച്ചത് ആരാണാവോ!”

എന്നെ കണ്ടതും അവന്‍ പെട്ടെന്നിരുന്നു. അത് കേള്‍ക്കാത്തപോലെ ഞാന്‍ ക്ലാസ് തുടര്‍ന്നു. പക്ഷേ ആ വാക്കുകള്‍ വല്ലാതെ പൊള്ളിച്ചുകൊണ്ടേയിരുന്നു. തിരികെ വീട്ടിലെത്തിയിട്ടും മറ്റ് പല കാര്യങ്ങളിലേക്ക് മനസ് തിരിച്ചു വിടാന്‍ ശ്രമിച്ചിട്ടും ആ വാക്കുകള്‍ ഉണ്ടാക്കിയ അസ്വസ്ഥത ഏറിയതേയുള്ളൂ. രാത്രി ഉറങ്ങാനാകുന്നില്ല, എണീറ്റിരുന്നു. സങ്കടം… ഒരുപാട് കരഞ്ഞു… വീഴ്ചകളിലാണല്ലോ ഈശോയെ തേടുക. “ഈശോയേ, തെറ്റ് പറ്റിപ്പോയി. ഒരു യോഗ്യതയുമില്ലാതിരുന്നിട്ടും ഈശോയുടെ സ്നേഹത്താല്‍ എന്നെ വിളിച്ചിട്ട്, ഒരുക്കമില്ലാതെ, പ്രാര്‍ത്ഥിക്കാതെ….” സങ്കടത്തിന്‍റെയും കുറ്റബോധത്തിന്‍െറയും ദിവസങ്ങളായിരുന്നു പിന്നീട്… പതിയെപ്പതിയെ ഈശോയുടെ ആശ്വാസം, സ്നേഹം മനസില്‍ നിറയുന്നത് അറിഞ്ഞു തുടങ്ങി…

പിന്നെ പഠിപ്പിക്കേണ്ട പാഠഭാഗങ്ങളുമായി ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ ഇരുന്നു. ‘എനിക്ക് ഒന്നും… ഒന്നും അറിയില്ല… എങ്ങനെ പഠിപ്പിക്കണമെന്ന്, എന്ത് പഠിപ്പിക്കണമെന്ന്…’ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു. എല്ലാ ദിവസവും ആ പ്രാര്‍ത്ഥനയോടെ ഈശോയുടെ മുന്നിലിരുന്നു. “എന്നെ വിളിക്കുക, ഞാന്‍ മറുപടി നല്‍കും. നിന്‍റെ ബുദ്ധിക്കതീതമായ മഹത്തും നിഗൂഢവുമായ കാര്യങ്ങള്‍ ഞാന്‍ നിനക്കു വെളിപ്പെടുത്തും” (ജറെമിയാ 33/3).

ഓരോ കുഞ്ഞുങ്ങളുടെയും പേരുകളെഴുതി ഈശോയ്ക്ക് സമര്‍പ്പിച്ചു, “ഈശോയേ, ഭാവിയില്‍ ഇവര്‍ ആരായിത്തീരുമെന്നെറിയില്ല. ഈശോ ആഗ്രഹിക്കുന്നത് അവരിലേക്ക് പകര്‍ന്നു കൊടുക്കാന്‍, അതുമാത്രം പകരപ്പെടാന്‍, എന്നെ ഒരുപകരണമാക്കണമേ…”

പതിയെ ഈശോ പഠിപ്പിക്കാന്‍ ആരംഭിക്കുന്നത് അറിഞ്ഞു തുടങ്ങി. അതൊരു വലിയ അനുഭവമായിരുന്നു. ഇന്നും തുടരുന്ന ദൈവസ്നേഹത്തിന്‍റെ വലിയ അനുഭവം. കഥകളിലൂടെ, ബൈബിളിലൂടെ, വിശുദ്ധരുടെ ജീവിതങ്ങളിലൂടെ, എന്‍റെതന്നെ അനുഭവങ്ങളിലൂടെ… എല്ലാം ഈശോ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് ചോദ്യങ്ങള്‍ ചോദിക്കും. പരീക്ഷ നടത്തും. പക്ഷേ ഞാനിതുവരെയും നല്ല വിദ്യാര്‍ത്ഥിയായിട്ടില്ല, തോല്‍വികളാണധികവും.

ബൈബിള്‍ മുഴുവന്‍ വായിക്കുക, എല്ലാ ദിവസവും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുക, യോഗ്യതയോടെ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുക ഇതെല്ലാം പരിശീലനത്തിന്‍റെ പ്രധാനഭാഗങ്ങളായിരുന്നു. ഒരു വിശ്വാസ പരിശീലകന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും, എല്ലാ തലങ്ങളും മറ്റുള്ളവര്‍ക്കു മാതൃകയായിരിക്കണം എന്ന് ഈശോ മനസിലാക്കി ത്തന്നു. വാക്കും പ്രവൃത്തിയും ജീവിതരീതികളും കൂട്ടുകെട്ടുകളും വസ്ത്രധാരണവും എല്ലാമെല്ലാം പരിശുദ്ധാത്മനിറവിലായിരിക്കണം.

വസ്ത്രം മാറ്റുക!

ഒരിക്കല്‍ ഷോപ്പിംഗിനായി പുറത്തേക്ക് ഇറങ്ങിയ സമയം. അപ്പോള്‍ ധരിച്ചിരുന്ന വസ്ത്രത്തില്‍ പുറത്തുപോകരുതെന്നു ശക്തമായി ഉള്ളില്‍ ഒരു സ്വരം. ഒടുവില്‍ വീണ്ടും തിരികെ വീട്ടില്‍ കയറി അത് മാറ്റി മറ്റൊരു വസ്ത്രം ധരിച്ചുപോയി. കടയില്‍ ചെന്നപ്പോള്‍ ഞാന്‍ ക്യാറ്റിക്കിസം പഠിപ്പിക്കുന്ന ഒരു കുട്ടിയെയും അവരുടെ കുടുംബത്തെയും കണ്ടു. അവരോടൊപ്പം ഗ്രാന്‍റ് പാരന്‍റ്സും ഉണ്ടായിരുന്നു. ക്യാറ്റിക്കിസം ടീച്ചര്‍ എന്നുപറഞ്ഞു പരിചയപെടുത്തുമ്പോള്‍ ഞാന്‍ എങ്ങനെയുള്ള വസ്ത്രമാണ് ധരിക്കേണ്ടത് എന്ന് ഈശോയ്ക്കറിയാം. അത്രമാത്രം ആ വിളി വിലപ്പെട്ടതാണ്. അതൊരു വലിയ തിരിച്ചറിവായിരുന്നു.

ആഴമേറിയ പ്രാര്‍ത്ഥനാജീവിതം ഏറെ പ്രധാനപ്പെട്ടതാണ്. ഈശോ ദൈവപുത്രനായിരുന്നിട്ടും മണിക്കൂറുകളോളം പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നെങ്കില്‍ ഞാന്‍ എത്രയോ എത്രയോ അധികം പ്രാര്‍ത്ഥിക്കണം! ഞായറാഴ്ചകളിലെ ഒന്നരമണിക്കൂര്‍ ക്ലാസിനായി അതിനെത്രയോ ഇരട്ടി സമയം പ്രാര്‍ത്ഥനയിലായിരിക്കേണ്ടതുണ്ട്! എത്രയോ ദിവസങ്ങള്‍ ഒരുങ്ങേണ്ടതുണ്ട്! ത്യാഗങ്ങളെടുക്കേണ്ടതുണ്ട്…! ഉപവസിക്കേണ്ടതുണ്ട്…! ആ തിരിച്ചറിവ് വലിയൊരു പ്രകാശമാണ് മനസില്‍ തന്നത്. അറിവോ കഴിവോ സൗന്ദര്യമോ പ്രായമോ വാക്ചാതുര്യമോ ഒന്നും ഒന്നും അല്ല; ഓരോ കുഞ്ഞിനു വേണ്ടിയും എടുക്കുന്ന ത്യാഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, അവര്‍ക്കായി കാഴ്ചവയ്ക്കുന്ന വിശുദ്ധ കുര്‍ബ്ബാനകള്‍, ഈശോയോടൊപ്പമായിരിക്കാന്‍- ആ സ്വരം കേള്‍ക്കാന്‍- നാം സമര്‍പ്പിക്കുന്ന സമയം, അതാണ് ഈശോയ്ക്കായി ഓരോ കുഞ്ഞിനെയും നേടാന്‍ നമ്മെ പ്രാപ്തരാക്കുന്നത്, പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കുന്നത്.

ഭക്ഷണം വിളമ്പിത്തരുന്ന സ്പൂണിനെ ആരും പ്രശംസിക്കാറില്ലല്ലോ, നന്ദി പറയാറില്ലല്ലോ! ഭക്ഷണം തരുന്ന ആള്‍ക്കല്ലേ മഹത്വമത്രയും. സത്യത്തില്‍ നാമോരോരുത്തരും ആ സ്പൂണ്‍ ആണ്. കൂദാശസ്വീകരണങ്ങളാലും പ്രാര്‍ത്ഥനകളാലും ത്യാഗങ്ങളാലും എപ്പോഴും കഴുകി ശുദ്ധി വരുത്തിയിരിക്കാം. എങ്കിലല്ലേ നമ്മെ വിളമ്പാനായി ഉപയോഗിക്കാനാവൂ…

'

By: Mangala Francis

More
സെപ് 30, 2023
Enjoy സെപ് 30, 2023

ജെറാമിന് മറക്കാനാവാതെ ആ സ്വപ്നം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്.
ഇതായിരുന്നു സ്വപ്നം:
ജെറോം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്‍ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്‍ന്ന പ്രകാശത്തിന്‍റെ ആധിക്യം കൊണ്ട് തലയുയര്‍ത്തി നോക്കാന്‍ ധൈര്യപ്പെട്ടില്ല.

“ആരാണ് നീ?” ക്രിസ്തുവിന്‍റെ ചോദ്യം.

“ഞാന്‍ ജെറോം, ഒരു ക്രിസ്ത്യാനി” അതായിരുന്നു മറുപടി.

ഉടനെവന്നു ക്രിസ്തുവിന്‍റെ പ്രതികരണം, “നീ നുണ പറയുന്നു!”

മുഖമടച്ച് ഒരടി കിട്ടിയ പോലെ തോന്നി ജെറോമിന്.

“ഞാന്‍ ക്രിസ്ത്യാനിയാണ്” ജെറോം വിളിച്ചുപറഞ്ഞു.

“അല്ല, നീ സിസെറോയുടെ ആളാണ്. നീ ക്രിസ്ത്യാനിയല്ല!” ക്രിസ്തുവിന്‍റെ വാക്കുകള്‍ മുഴങ്ങി. സ്വപ്നവും മാഞ്ഞു.

ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ജെറോമിന് ഉത്തമസാഹിത്യകൃതികള്‍ വായിക്കാന്‍ ഏറെ താത്പര്യമായിരുന്നു. പ്ലോട്ടസിന്‍റെയും വെര്‍ജിലിന്‍റെയും സിസെറോയുടെയും കൃതികള്‍ അദ്ദേഹം വായിച്ചുകൂട്ടി. എന്നാല്‍ ഈ സ്വപ്നം ജെറോമിനെ മാറ്റിച്ചിന്തിപ്പിച്ചു. ദൈവവചനത്തിന് പ്രാമുഖ്യം നല്കണമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായി. പില്ക്കാലത്ത് വേദപാരംഗതനായി മാറിയ ജെറോമിന്‍റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്.

യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്‍റെ യഥാര്‍ത്ഥപേര്. 340ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 360ല്‍ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്നാനം നല്‍കിയത്. ഡാല്‍മാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്‍റെ ചിത്രങ്ങളില്‍ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട്. കാരണം തന്‍റെ വിശ്വാസതീക്ഷ്ണത കൊണ്ട് ‘ഡാല്‍മാത്തിയയിലെ സിംഹം’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം നല്കി. നിര്‍ഭാഗ്യവശാല്‍, അവന്‍ അതോടൊപ്പം ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലൗകികവഴിയും പഠിച്ചു. ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കഠിനപ്രലോഭനങ്ങളാല്‍ ബുദ്ധിമുട്ടിയ കാലത്ത്, മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോള്‍, സിറിയയില്‍, തെക്കുകിഴക്കന്‍ അന്ത്യോക്യയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് ജെറോം. പിന്നീട് നാലുകൊല്ലം മരുഭൂമിയില്‍ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചെലവഴിച്ചു. ഒരു ജൂതസന്യാസിയില്‍നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു.

അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380-ല്‍ കോണ്‍സ്റ്റാന്‍റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയില്‍നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പോപ്പ് ഡമാസസ് റോമില്‍ നടന്നിരുന്ന ഒരു സൂനഹദോസില്‍ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്‍റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാന്‍ അദ്ദേഹത്തെ ഏല്പിച്ചു.

ഗ്രീക്കിലും ഹീബ്രുവിലും ലഭ്യമായിരുന്ന വിശുദ്ധ ഗ്രന്ഥം മുഴുവനും അദ്ദേഹം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഏറെ ശ്രമകരമായ ആ ജോലിക്ക് മുപ്പത് വര്‍ഷത്തിലധികം ചെലവാക്കേണ്ടിവന്നു. ‘വുള്‍ഗാത്ത’ എന്നാണ് അദ്ദേഹം തയാറാക്കിയ ലാറ്റിന്‍ പരിഭാഷ വിളിക്കപ്പെടുന്നത്. തെന്ത്രോസ് (ട്രെന്‍റ്) സുനഹദോസില്‍ അത് സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭാഷകളിലുള്ള അദ്ദേഹത്തിന്‍റെ പരിജ്ഞാനം, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ പോയിട്ടുള്ള അനുഭവങ്ങള്‍, പരന്ന യാത്രകള്‍, പ്രായശ്ചിത്തജീവിതം… എല്ലാം തിരുവചനങ്ങള്‍ ഏറ്റവും നന്നായി വിവര്‍ത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു.

അദ്ദേഹത്തിന്‍റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണര്‍ത്തുന്ന എഴുത്തുകളും ജെറോമിന് അനേകം അനുയായികളെ നല്കി, അതില്‍ റോമിലെ ധാരാളം ക്രൈസ്തവ വനിതകളും ഉള്‍പ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേര്‍ വിശുദ്ധരായി മാറി.

പോപ്പ് ഡമാസസ് 384-ല്‍ കാലംചെയ്തുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്ലഹേമില്‍ ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാര്‍ക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങള്‍ക്കായി ഭവനങ്ങളും പണിതു. രക്ഷകന്‍റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയില്‍ അദ്ദേഹം പോയി പാര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഒരു വിദ്യാലയവും ഒരു സത്രവും പണിതു. ജോസഫും മേരിയും ഒരിക്കല്‍ക്കൂടി ബേത്ലഹേം സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ് സത്രം പണിതതെന്ന് അതേക്കുറിച്ച് പറയപ്പെടുന്നു.

ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും തൂലികകൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളില്‍ ഒരാളായി. ജീവിതകാലത്തിന്‍റെ രണ്ടാം പകുതിയായ നാല്പത് വര്‍ഷം ചെലവഴിച്ചത് ഏകാന്തതയിലും പ്രാര്‍ത്ഥനയില്‍ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും മുഴുകിയുമാണ്. തന്‍റെ കുറവുകള്‍ക്ക് ക്രൂശിതനായ കര്‍ത്താവിനോട് അദ്ദേഹം മാപ്പപേക്ഷിക്കുമായിരുന്നു. സത്യത്തിനും നന്മക്കും വേണ്ടി നില്‍ക്കുന്നതിനിടയില്‍ തന്‍റെ തീക്ഷ്ണതയാല്‍ മുറിവേറ്റവരോടും താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു.

കഠിനപ്രായശ്ചിത്തങ്ങളില്‍ മുഴുകി ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, “ഉപവാസത്താല്‍ എന്‍റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു. മരണത്തിന് മുന്‍പേ മരിച്ചപോലെ തണുത്ത എന്‍റെ ശരീരത്തിലും ഉണങ്ങിപ്പോയ മാംസത്തിലും വികാരങ്ങള്‍ക്ക് അപ്പോഴും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാന്‍, ആത്മാവില്‍ എന്നെത്തന്നെ യേശുവിന്‍റെ കാല്‍ക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്‍റെ കണ്ണീരുകൊണ്ട് അവന്‍റെ പാദങ്ങളെ നനച്ച്, ശരീരത്തിന് കടിഞ്ഞാണിട്ട്, ഉപവാസത്തില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞു…” സാത്താന്‍റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതുവരെ വിശുദ്ധ ജെറോം തന്‍റെ നെഞ്ചില്‍ കല്ല് കൊണ്ട് ഇടിച്ചിരുന്നുവത്രേ.

പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടര്‍ന്ന് 420, സെപ്റ്റംബര്‍ 30-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേത്ലഹേമിലെ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ റോമിലേക്ക് അദ്ദേഹത്തിന്‍റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലുണ്ട്.

'

By: Jills Joy

More