- Latest articles

കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് ഒരിക്കല്‍ തന്‍റെ ഉറ്റസുഹൃത്തുക്കളോടൊപ്പം സമ്മേളിച്ച സമയം. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഓരോ കാരിക്കേച്ചര്‍ പെട്ടെന്ന് വരയ്ക്കാമോ എന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അല്പസമയം കഴിഞ്ഞ്, തയാറാക്കിയ ചിത്രങ്ങള്‍ അദ്ദേഹം അവര്‍ക്ക് കൈമാറി. എല്ലാവരും ചിത്രങ്ങള്‍ ആസ്വദിച്ചു. രസകരമായ കാര്യം അതൊന്നുമായിരുന്നില്ല! മറ്റുള്ളവരുടെ കാരിക്കേച്ചറുകള്‍ എല്ലാവരും എളുപ്പം തിരിച്ചറിഞ്ഞു. എന്നാല്‍, സ്വന്തം കാരിക്കേച്ചറുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ല.
നമ്മുടെ സുപ്രധാനമായ പ്രത്യേകതകള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നുണ്ടെങ്കിലും നമുക്ക് സ്വയം അത് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതിന് മികച്ച ഒരു തെളിവാണ് ഈ സംഭവം.
അതുകൊണ്ടാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്, ”വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്‍റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന് സദൃശനാണ്. അവന്‍ തന്നെത്തന്നെ നോക്കിയിട്ട് കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു. കേട്ടത് മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്‍റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. തന്‍റെ പ്രവൃത്തികളില്‍ അവന്‍ അനുഗൃഹീതനാകും” (യാക്കോബ് 1/23-25).
'
നക്‌സലൈറ്റ് പ്രസ്ഥാനം വളരെ ശക്തിയാര്‍ജിച്ചുനിന്ന കാലം. അഴിമതിക്കാരെ കണ്ടെത്തിയാല്‍ അവര്‍ മുന്നറിയിപ്പ് നല്കും. അനുസരിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. അതിനാല്‍ത്തന്നെ ഭയം നിമിത്തം നക്‌സലൈറ്റുകള്‍ വില്ലേജില്‍ വന്നാല്‍ ഗ്രാമവാസികള്‍ അവരെ സല്‍ക്കരിക്കും. അക്കാലത്ത് ഞാന്‍ ചാന്ദാ രൂപതയില്‍ മന്ദമാരി സ്‌കൂളില്‍ സേവനം ചെയ്യുകയാണ്. സ്‌കൂളിനോടുചേര്‍ന്നുതന്നെയാണ് താമസം. ഒരു ഡ്രൈവര്‍മാത്രമാണ് എന്നെക്കൂടാതെ അവിടെയുള്ളത്. ഒരു രാത്രിയില്‍ പതിവുപോലെ മുറ്റത്തെ കട്ടിലില്‍ ഞാന്‍ കിടന്നുറങ്ങുകയാണ്. ഏതാണ്ട് രണ്ടുമണിയായപ്പോള്‍ നാലുപേര്‍ വന്ന് ഡ്രൈവറെ വിളിച്ചു.
അടുത്തുചെന്നപ്പോള്‍ മുറ്റത്ത് കട്ടിലില്‍ കിടക്കുന്നതാരാണെന്ന് അവനോട് അന്വേഷിച്ചു. വൈദികനാണെന്നു പറഞ്ഞപ്പോള്‍ വിളിക്കണമെന്നായി. അവന്‍ വിളിക്കാനെത്തിയപ്പോഴേക്കും അവരെന്‍റെ കട്ടിലിന്‍റെ അരികില്‍ വന്നു.
ഞാന്‍ ചോദിച്ചു, ”എന്താ വേണ്ടത്?”
നക്‌സലൈറ്റ്‌സ് ആണെന്നു മറുപടി. അവര്‍ക്ക് പണം വേണം.
”നിങ്ങളെ കണ്ടിട്ട് നക്‌സലൈറ്റ് ആണെന്നു തോന്നുന്നില്ലല്ലോ. അവര്‍ എന്നെ ശല്യപ്പെടുത്തുകയില്ല. അവരുടെ പിള്ളേരെ ഞാന്‍ പഠിപ്പിക്കുന്നതാണ്.”
”പിന്നെന്താ ഞങ്ങള്‍ കള്ളന്മാരാണോ?”
”അത് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി! ഏതായാലും പണം തരാന്‍ ഉദ്ദേശിക്കുന്നില്ല.”
ഉടനെ നാലുപേരും തോക്കെടുത്തു. ഒരാള്‍ എന്‍റെ മുമ്പിലും ഒരാള്‍ പുറകിലും മറ്റു രണ്ടുപേര്‍ തോക്ക് നീട്ടിപ്പിടിച്ചും നില്‍പായി. മുമ്പില്‍ പിടിച്ച തോക്ക് ഞാന്‍ കൂസലില്ലാതെ പിടിച്ചുമാറ്റി. ‘ഈ നാടകമൊന്നും നിങ്ങള്‍ കളിക്കേണ്ട, പണം തരാന്‍ ഉദ്ദേശിക്കുന്നില്ലെ’ന്ന് ഞാന്‍ വീണ്ടും പറഞ്ഞു. അപ്പോള്‍ അവര്‍ തോക്ക് സഞ്ചിയിലിട്ടിട്ട് കത്തിയെടുത്തു. വലിയ കത്തിയെടുത്ത് ഒരെണ്ണം എന്‍റെ പുറത്തും മറ്റൊന്ന് എന്‍റെ കഴുത്തിലും കുത്തിപ്പിടിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ”കൊല്ലാന്‍ വന്നതാണെങ്കില്‍ കൊന്നിട്ട് പൊക്കോ. പണം തരാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഇവിടെ മരിക്കാന്‍ വന്ന ആളാണ്. അതെനിക്ക് എളുപ്പമായി, എന്‍റെ കാര്യം നേരത്തേ നടക്കും!”
ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. ഒരു മിഷനറി മരിക്കാന്‍ തയാറായിത്തന്നെയാണ് മിഷന് ഇറങ്ങുന്നത്. പിന്നെ കൊല്ലുമെന്ന് പറഞ്ഞ് മിഷനറിയെ പേടിപ്പിക്കുന്നതില്‍ എന്തര്‍ത്ഥം!
ഒടുവില്‍ സഹികെട്ട് ഒരുവന്‍ ആ മുറ്റത്ത് ഇരുന്നു. മറ്റ് മൂന്നുപേര്‍ പോകാം എന്നുപറഞ്ഞ് വിളിക്കുന്നുണ്ട്. പക്ഷേ അവന്‍ എഴുന്നേറ്റില്ല. അപ്പോള്‍ വേറൊരുവന്‍ ദേഷ്യം തീര്‍ക്കാന്‍ ഒരു ഇഷ്ടിക എടുത്ത് എന്നെ എറിഞ്ഞു. ഏറ് എന്‍റെ ചങ്കിലാണ് കൊണ്ടത്. ആ ഒച്ച കേട്ട് അപ്പുറത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന സിസ്റ്റേഴ്‌സ് ഉറക്കം തെളിഞ്ഞു. അവര്‍ ഉറക്കെ നിലവിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് കള്ളന്മാര്‍ ഓടിപ്പോയി.
കുറച്ചുകഴിഞ്ഞ് സിസ്റ്റേഴ്‌സ് എന്‍റെയടുത്ത് വന്ന് കാര്യമന്വേഷിച്ചു. ഞാന്‍ പറഞ്ഞു, ”ഒന്നും പറ്റിയില്ല. നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കൊള്ളൂ.” കള്ളന്‍മാര്‍ ഇനി ഇങ്ങോട്ട് വരില്ല എന്നു ഞാന്‍ ഉറപ്പിച്ച് പറഞ്ഞതോടെ സിസ്റ്റേഴ്‌സ് മടങ്ങി. പക്ഷേ അവര്‍ കിടന്നില്ല. പകരം, ചാപ്പലില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ കട്ടിലില്‍ത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഞാന്‍ നടന്ന് അടുത്ത വില്ലേജില്‍ കുര്‍ബാനയ്ക്ക് പോയി.
ചങ്കുറപ്പിനുപിന്നില്‍…
മിഷനുവേണ്ടി ഇറങ്ങുമ്പോള്‍ ദൈവം തരുന്ന ചങ്കുറപ്പിന്‍റെയും സംരക്ഷണത്തിന്‍റെയും മറക്കാനാവാത്ത ഒരു ഓര്‍മ്മയാണിത്. വന്ന അക്രമികളെക്കാളും ആരോഗ്യമൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും ദൈവം തന്ന ധൈര്യത്തിലാണ് അവരെ ഞാന്‍ നേരിട്ടത്. കര്‍ത്താവിനുവേണ്ടി അവിടുത്തെ വയലില്‍ ഇറങ്ങിയവനെ സംരക്ഷിക്കുന്നത് അവിടുന്നുതന്നെ.
മിഷനറിമാരെല്ലാം ജനങ്ങളോടുചേര്‍ന്ന് അവരുടെ ജീവിതസാഹചര്യങ്ങളില്‍ത്തന്നെ ജീവിച്ചു. ആന്ധ്രാപ്രദേശിലെ അദിലാബാദിലും മഹാരാഷ്ട്രയിലെ ചാന്ദാ, വാര്‍ധാ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടന്ന ചാന്ദാ രൂപതയില്‍ ഇത്തരത്തില്‍ മിഷന്‍ പ്രവര്‍ത്തനം ശക്തമായി നടക്കാന്‍ കാരണം ഈ രീതിതന്നെയായിരുന്നു.
ജനങ്ങള്‍ താമസിച്ചിരുന്നതുപോലുള്ള വാസസ്ഥലങ്ങളാണ് ഞങ്ങളും നിര്‍മിച്ചിരുന്നത്. വാര്‍പ്പുകെട്ടിടങ്ങള്‍പോലും കാര്യമായി പണിതിരുന്നില്ല. ഈ മിഷന്‍ ദര്‍ശനം പകര്‍ന്നുതന്നത് രൂപതയുടെ പ്രഥമമെത്രാനായിരുന്ന ബിഷപ് ജാനുവാരിയൂസ് പാലത്തുരുത്തി സി.എം.ഐയാണ്. അദ്ദേഹം എപ്പോഴും പറയും, ”ജനങ്ങളുടെ സഹകരണത്തോടുകൂടി ഒന്നിച്ചു ജീവിക്കണം. നാം അവിടെപ്പോയി വലിയ കെട്ടിടം ഉണ്ടാക്കരുത്. അവിടെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നമ്മളും ജീവിക്കണം. എന്നാലേ നമുക്ക് സുവിശേഷം പ്രസംഗിക്കാന്‍ കഴിയുകയുള്ളൂ. അതായിരുന്നു യേശുവിന്‍റെ രീതി.”
ഫിലിപ്പി 2/7-8 വചനങ്ങളില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതുപോലെ യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ അര്‍ത്ഥം മനസിലാക്കിയ ആളായിരുന്നു ജാനുവാരിയൂസ് പിതാവ്. ”ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതേ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.”
അതാണല്ലോ ക്രിസ്മസിന്‍റെ ചൈതന്യം. അത് മനസിലാക്കിയ പിതാവ് എല്ലാ മിഷനറിമാരെയും ആ ചൈതന്യത്തില്‍ ജീവിക്കാന്‍ പ്രചോദിപ്പിച്ചു. അപ്രകാരം ജനങ്ങളോട് താദാത്മ്യപ്പെട്ട് ജീവിച്ചപ്പോള്‍ സുവിശേഷം അവര്‍ പെട്ടെന്ന് സ്വീകരിക്കുകയും ധാരാളം മാനസാന്തരങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതായിരുന്നു മിഷന്‍റെ വിജയം.
ഗ്രാമവാസികളുടെ എല്ലാ സന്തോഷങ്ങളിലും വേദനകളിലും മിഷനറിവൈദികര്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് രോഗം വന്നാല്‍ അവരെ കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ആശുപത്രിവരെ കൂടെ വൈദികരും പോകും. അവരുടെ എല്ലാ കാര്യത്തിനും വൈദികരുടെ സാന്നിധ്യം ഉറപ്പായിരുന്നു.
അദിലബാദ് മിഷന്‍
പിന്നീട് ചാന്ദാ രൂപത വിഭജിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1999-ല്‍ അദിലബാദ് മിഷന്‍ രൂപത പ്രഖ്യാപിച്ചു. 1999 ഒക്‌ടോബര്‍ ആറിനായിരുന്നു രൂപതാമെത്രാനായി ഞാന്‍ അഭിഷേകം ചെയ്യപ്പെട്ടത്. ചാന്ദാ രൂപതയില്‍നിന്നുള്ള ഏതാനും വൈദികര്‍ ആരംഭകാലത്ത് എനിക്കൊപ്പം വന്നു.
അല്മായരുടെ ആഗ്രഹം
രൂപതയിലെ അല്മായരെ വിളിച്ചുകൂട്ടി സംസാരിച്ചപ്പോള്‍ അവരെല്ലാം ഏകസ്വരത്തില്‍ ആവശ്യപ്പെട്ട പ്രധാനകാര്യം ഇതായിരുന്നു: ”മിഷന്‍പ്രവര്‍ത്തനത്തിന് ഞങ്ങളെക്കൂടി കൂട്ടണം. ഞങ്ങള്‍ മാമോദീസ മുങ്ങിയത് ഈ സുവിശേഷം പ്രസംഗിക്കാനാണ്.” അദിലാബാദ് രൂപതയുടെ വിജയത്തിന്‍റെ അടിസ്ഥാനം അതാണെന്നാണ് എന്‍റെ അഭിപ്രായം. ഏറെപ്പേരുടെ സഹായങ്ങളും കിട്ടി. ആദ്യം ചെറിയൊരു ബിഷപ്‌സ് ഹൗസ് പണിതു. പിന്നെ മൈനര്‍ സെമിനാരിയും പാസ്റ്ററല്‍ സെന്ററും തുടങ്ങി. സാവധാനം അദിലാബാദിലെ പള്ളി കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു.
ഇവിടത്തെ മൈനര്‍ സെമിനാരിയില്‍ പ്രവേശനം നേടിയവരും പഠിച്ചവരുമായ വൈദികര്‍തന്നെയാണ് ഇന്ന് ഈ രൂപതയിലുള്ള നാല്‍പതില്‍പരം ഇടവകവൈദികര്‍. അതുകൂടാതെ സന്യാസ സഭകളില്‍നിന്നുള്ള വൈദികരുമുണ്ട്. ഈ രൂപതയിലെ യുവജനങ്ങള്‍ക്കിടയില്‍ ജീസസ് യൂത്തിന്‍റെയോ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെയോ ശക്തമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ യുവജനമുന്നേറ്റം ശക്തമാണ്.
ആണ്ടിലൊരിക്കല്‍, ആയിരം പേരോളം വരുന്ന യുവജനസമ്മേളനങ്ങള്‍ നടത്തുമായിരുന്നു. ഭക്ഷണം, അച്ചടക്കം, പ്രാര്‍ത്ഥനയുടെ സമയം തുടങ്ങി അവരുടെ കാര്യങ്ങളെല്ലാം അവര്‍തന്നെ ക്രമീകരിക്കും. ഇന്നും അതങ്ങനെ തുടരുന്നു.
ആദ്യകാലം മുതല്‍ ചെയ്തിട്ടുള്ള മറ്റൊരു കാര്യമാണ് ബോര്‍ഡിങ്ങുകള്‍ നടത്തുക എന്നത്. പഠിക്കാന്‍ സാഹചര്യങ്ങളില്ലാത്ത കുട്ടികളെ പള്ളിയോടു ചേര്‍ന്നുള്ള ബോര്‍ഡിങ്ങില്‍ താമസിപ്പിച്ച്, അടുത്തുള്ള സ്‌കൂളില്‍ വിട്ട് പഠിപ്പിക്കും. ബോര്‍ഡിങ്ങില്‍നിന്ന് പ്രാര്‍ത്ഥനകളും വിശ്വാസകാര്യങ്ങളും പഠിക്കുന്ന കുട്ടികള്‍ അവധിക്ക് ചെല്ലുമ്പോള്‍ മാതാപിതാക്കളെ പഠിപ്പിക്കും. ഇപ്പോഴത്തെ യുവജനങ്ങളില്‍ ഏറെപ്പേരും ബോര്‍ഡിങ്ങുകളില്‍ പഠിച്ചുവന്നവരാണ്. ഇവിടത്തെ അച്ചന്മാരില്‍ ഏറെപ്പേരും അവരില്‍നിന്നുള്ളവര്‍തന്നെ. വൈദിക-സന്യസ്ത ദൈവവിളികള്‍ ധാരാളം.
ഇപ്രകാരം സമ്പന്നമായ അദിലബാദ് മിഷനില്‍ മെത്രാനടുത്ത ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ 2015-ല്‍ 75-ാം വയസില്‍ വിരമിക്കുന്നതുവരെയും എനിക്ക് സാധിച്ചു. ഇപ്പോഴും രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ താമസിച്ചുകൊണ്ട് മിഷനില്‍ പങ്കുചേരുന്നു.
'
കോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു വാക്കുപോലും പറയാതെ, ആ യുവാവിനെ പള്ളിക്കു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്‍റെ കണ്ണുംകാതും ജിജ്ഞാസയോടെ അവരെ അനുഗമിച്ചു. പള്ളിക്കു പുറത്തിറങ്ങിയ ശേഷം അവര്‍ പറഞ്ഞു, ‘ഇത് ഇവിടെ അനുവദനീയമല്ല. പള്ളിക്കുള്ളില്‍ ഫോണ്‍ പാടില്ല. ദൈവാലയത്തികത്തിരുന്ന് ഫോണില്‍ സംസാരിക്കരുതെന്ന് അറിയില്ലേ? ഇനിമേലില്‍ ഒരു ദൈവാലയത്തിലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല.’ അവരുടെ ശക്തിയുള്ള വാക്കുകള്‍ ദൈവാലയത്തിനുള്ളില്‍ കേള്‍ക്കാന്‍മാത്രം ഉറക്കെയായിരുന്നു.
ഈ അക്രൈസ്തവ സഹോദരിയുടെ ബോധ്യവും ആദരവും തീക്ഷ്ണതയും ഭക്തക്രിസ്ത്യാനികളായ നമുക്കുണ്ടോ? സ്വര്‍ഗം കണ്ണുപൊത്തിപ്പോകുന്ന ചില പ്രവൃത്തികള്‍ പള്ളികളില്‍ കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലേ?
പരസ്യമായി എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരുന്നു ലോകകാര്യം പറയുന്നവര്‍.., തമാശപറഞ്ഞ് ചിരിക്കുന്നവര്‍… തലങ്ങും വിലങ്ങും നടക്കുന്നവര്‍, ഫോണ്‍ വിളിക്കുന്നവര്‍…
കൊറോണയുടെ വരവോടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലിയുടെയും ആരാധനയുടെയും വീഡിയോ റെക്കോഡിങ്ങും ലൈവുമെല്ലാം ആരംഭിച്ചു. അവിടങ്ങളിലെല്ലാം പാവം ദിവ്യകാരുണ്യ ഈശോയെ നോക്കാന്‍ ക്യാമറയും ലൈറ്റുകളും മാത്രമായി… മനുഷ്യരെല്ലാം റെക്കോഡിങ്ങിന്‍റെ തിരക്കിലാണല്ലോ. ദിവ്യകാരുണ്യസ്‌നേഹം അതിതീവ്രമായി അവഗണിപ്പെട്ട, അനാദരിക്കപ്പെട്ട നാളുകള്‍… അക്രൈസ്തവരോ അറിവില്ലാത്തവരോ അല്ല, ഏറ്റവും അടുത്തുനില്ക്കുന്നവര്‍ അവഹേളിക്കുമ്പോള്‍ എങ്ങനെ സഹിക്കാനാകും?
”ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? … കര്‍ത്താവിന്‍റെ ബലിപീഠത്തെ നിസാരമെന്ന് നിങ്ങള്‍ കരുതി” (മലാക്കി 1/6,7).
ഈശോയുടെ കണ്ണുനീര്‍ നമ്മുടെ ജീവിതത്തിലും ദൈവാലയങ്ങളിലും വീഴാതിരിക്കട്ടെ…! അധികാരികളും ശുശ്രൂഷകരും വിശ്വാസികളുമെല്ലാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവമായ കര്‍ത്താവിന് ഉചിതമായ ആദരവും ബഹുമാനവും അര്‍പ്പിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അങ്ങനെയെങ്കില്‍ അവിടുത്തെ അനുഗ്രഹം നമ്മുടെ അവകാശമാണ്.
”കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/9).

”ആപ്കാ ഘര്‍ കഹാം ഹേ?”
”കല്‍ക്കട്ട മേം.”
”മദര്‍ നെ സംജാ? മദര്‍ തെരേസാ ഓഫ് കല്‍ക്കട്ട.”
”ജി ഹാം.”
ഒപ്പം യാത്ര ചെയ്ത സഹോദരനോട് സംഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു. നാലേ നാലു മിനിറ്റാണ് കയ്യിലുള്ളത്. അതുകൊണ്ട് വ്യാകരണപ്പിശകൊന്നും നോക്കാന്‍ നേരമില്ല. താമസിക്കുന്ന സ്ഥലത്തേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് നന്നേ ക്ഷീണിതരായ ഏതാനും പേരെ കാണുന്നത്. മലയാളികളല്ലെന്ന് മനസിലായി. ‘ഈ സഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകാണുമോ?’ ഉള്ളില്‍ ആദ്യം വന്ന ചോദ്യമിതായിരുന്നു.
ഇനി ഒരിക്കല്‍ക്കൂടി ഈ ബസ്സില്‍ ഈ നേരത്ത് ഞാന്‍ കയറാനും ഇവരെയെല്ലാം ഒരിക്കല്‍ക്കൂടി കാണാനും സാധ്യത കുറവാണ്. ഇവര്‍ യേശുവിനെ കേള്‍ക്കാനും അവരോട് പറയുവാനും എനിക്ക് സ്വര്‍ഗ്ഗം വച്ചുനീട്ടിയ ഏതാനും മിനിറ്റുകള്‍ മാത്രമാണ് മുമ്പിലുള്ളത്. ഈ ചിന്തകളെല്ലാം പെട്ടെന്നുതന്നെ മനസ്സില്‍ കടന്നുകൂടി.
‘ഇവര്‍ ജോലിചെയ്തു ക്ഷീണിച്ചവര്‍ തന്നെ, ശരിയാണ്. എന്നാല്‍ നീ നിന്‍റെ ജോലി ചെയ്യാന്‍ ഇനിയും ആരംഭിക്കുന്നുപോലുമില്ലേ?’ ഒരു ചോദ്യവും മനസ്സില്‍ മുഴങ്ങി. ബസ് വളവ് തിരിഞ്ഞു. അടുത്ത സ്റ്റോപ്പില്‍ എനിക്കിറങ്ങണം.
വേഗം, അടുത്തിരുന്ന കല്‍ക്കട്ടക്കാരനോട് ”ആപ്കാ ഘര്‍ കഹാം ഹേ” എന്ന ആദ്യത്തെ ചോദ്യം ചോദിച്ചു. ഹിന്ദിയില്‍ കേട്ടയുടനെ നല്ല സൗമ്യമായ മറുപടി തിരിച്ചു കിട്ടി. സംഭാഷണം ചുരുങ്ങിയ വാക്കുകളില്‍ തുടര്‍ന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ കിട്ടിയ ഹിന്ദിയൊക്കെ ഉപയോഗിച്ച് വ്യാകരണമൊന്നും നോക്കാതെ ആശയം വ്യക്തമാക്കാന്‍ തുടങ്ങി.
”യേശു ഹമാരാ ഭഗവാന്‍ ഹേ. ഹമാരാ രക്ഷക് ഹേ. അനുഗ്രഹങ്ങള്‍ ഉണ്ടാകും.” ബസ്സ് എനിക്ക് ഇറങ്ങേണ്ടിടത്തെത്താറായി. വേഗം ബാഗ് തുറന്നു ഹിന്ദിയിലുള്ള ‘യേശുനാമ ശക്തി’ എന്ന പുസ്തകം കയ്യില്‍ക്കൊടുത്തിട്ട്, എടുത്തോളാനും വായിക്കണമെന്നും കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ട് ചാടിയിറങ്ങി.
ഇറങ്ങിയിട്ട് പുറത്തുനിന്നും നോക്കുമ്പോള്‍ കയ്യിലിരിക്കുന്ന ‘യേശുനാമ ശക്തി’ എടുത്ത് വീശിക്കൊണ്ട് എനിക്ക് അവര്‍ യാത്ര പറയുന്നുണ്ടായിരുന്നു. ഏറെ സന്തോഷത്തോടെ ഞാന്‍ നടന്നുനീങ്ങി. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഒരു അപ്പച്ചന്‍ എന്‍റെയൊപ്പം അതേ സ്റ്റോപ്പില്‍ ഇറങ്ങി. ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. പക്ഷേ, യേശുവിനെക്കുറിച്ച് പറ്റുന്നതുപോലെയൊക്കെ പറയാന്‍ ശ്രമിക്കണമെന്ന് അദ്ദേഹത്തിനും വ്യക്തമായെന്ന് അദ്ദേഹത്തിന്‍റെ ശരീരഭാഷയില്‍നിന്ന് മനസിലായി. സത്യത്തില്‍ നാലേ നാലുമിനിറ്റാണ് ഇതിനെല്ലാത്തിനും വേണ്ടി എടുത്തത്.
”നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്നാണല്ലോ കര്‍ത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്. നാം ഇതിനെ സങ്കീര്‍ണമാക്കരുത്. എല്ലാം ശരിയായിട്ട്, സമയം ലഭിച്ചിട്ട്, കേള്‍ക്കാന്‍ ശ്രോതാക്കളെ ഒരുക്കിയിട്ട്… ഒക്കെ സുവിശേഷം പറയാനിരുന്നാല്‍, എന്നെങ്കിലും സാധിക്കുമോ? ബസ്‌സ്റ്റോപ്പും ഷോപ്പിംഗ് മാളും ബാര്‍ബര്‍ ഷോപ്പുമൊക്കെ നമുക്ക് പ്രസംഗവേദികള്‍ ആകണം. തട്ടുകടയില്‍ വച്ചുപോലും ക്രിസ്തുവിനെ പങ്കുവയ്ക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. പരസ്യമായി പറ്റിയില്ലെങ്കിലും വ്യക്തിപരമായി ആളുകളോട് സംവദിക്കാമല്ലോ. ഒരു പുഞ്ചിരിയില്‍, പരിചയപ്പെടലില്‍, കുശലാന്വേഷണത്തില്‍, സഹായ വാഗ്ദാനത്തില്‍, സ്വന്തം അനുഭവത്തിന്‍റെ വിവരണത്തില്‍, കേട്ടറിവില്‍ നിന്നും, വായിച്ചറിഞ്ഞവയില്‍ നിന്നുമെല്ലാം യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാമല്ലോ. ഭാഷയോ സംസ്‌കാരമോ നിറമോ ജാതിയോ തടസ്സമാകാതിരിക്കട്ടെ. കണ്ണ് തുറന്ന് ചുറ്റും നോക്കുക. എങ്ങും നാം എത്തിയിട്ടില്ല.
”നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു” (യോഹന്നാന്‍ 4/35-36).
ഹിമാചലിലോ ആഫ്രിക്കയിലോ ഒന്നും പോകാതെതന്നെ ഒരു മിഷണറിയാകുവാന്‍ വേണമെങ്കില്‍ നമുക്ക് സാധിക്കും. സുവിശേഷം പ്രസംഗിക്കുന്നതിന് അടിസ്ഥാനമായി വേണ്ടത് ആഗ്രഹമാണ്. തുടര്‍ന്ന് അനുകമ്പ വേണം. അതുകഴിഞ്ഞാണ് പരിശ്രമത്തിലേക്ക് കടക്കാനാകുക. അതിനാല്‍… ആഗ്രഹിക്കണം, അനുകമ്പ തോന്നണം, പരിശ്രമിക്കണം.
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?

ഏറെക്കാലങ്ങളായി ഞാന്‍ ഹാര്‍ട്ടിന്‍റെ രണ്ട് വാല്‍വുകള്‍ക്കും തകരാറായി രോഗാവസ്ഥയിലായിരുന്നു. ഈ അവസ്ഥയില്‍ അഞ്ചുതവണ എനിക്ക് സ്‌ട്രോക്ക് വന്നിട്ടുണ്ട്. അതില്‍നിന്നെല്ലാം ദൈവം രക്ഷിച്ചു. പിന്നീട് 2017 ഡിസംബര്‍ 19-ന് കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് എനിക്ക് ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഓപ്പറേഷനൊക്കെ ഭംഗിയായി നടന്നു. പക്ഷേ പുതിയ വാല്‍വ് സ്വീകരിക്കുവാന്‍ ശരീരം തയാറല്ലായിരുന്നു. ആകെ പ്രശ്‌നമായി. ഡോക്ടര്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് ഒരു റീ ഓപ്പറേഷന്‍ ചെയ്യാം, അല്ലാതെ വഴിയൊന്നും ഇല്ലെന്നു പറഞ്ഞു. അതിനായി സമ്മതപത്രം എഴുതി ഒപ്പിട്ടു കൊടുക്കണം. അപ്പോള്‍ ഞാന്‍ ഐസിയുവില്‍ ആയിട്ട് ദിവസങ്ങള്‍ പിന്നിട്ടിരുന്നു. അങ്ങനെയിരിക്കെ പെട്ടെന്ന് രോഗം കൂടി. എന്‍റെ ചുറ്റിലും നഴ്‌സുമാരും ഡോക്ടര്‍മാരും നില്‍ക്കുന്നു. എനിക്ക് സംസാരിക്കാന്‍ പറ്റുന്നില്ല, പക്ഷേ ഉള്ളില്‍ ബോധമുണ്ട്.
‘ഈശോമറിയം യൗസേപ്പേ, എന്‍റെ ആത്മാവിന് കൂട്ടായിരിക്കണമേ’ എന്ന് ഞാന്‍ ഉള്ളില്‍ ചൊല്ലിക്കൊണ്ടിരുന്നു. ഒരു കൊന്ത കിട്ടിയിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. കാരണം കൊന്ത എന്‍റെ സന്തതസഹചാരിയായിരുന്നു. ആ സമയം അവിടെ കൂടിനിന്നിരുന്നവരില്‍ ഒരു നഴ്‌സ് എന്‍റെ കൈയില്‍ ഒരു കൊന്ത എടുത്തുതന്നു. ”മോളേ, ഇതു കൈയില്‍ വച്ചോ” എന്നു പറഞ്ഞു. പക്ഷേ, കൊന്ത കൈയില്‍ പിടിക്കാന്‍ പറ്റാത്തവിധം കൈകള്‍ തളര്‍ന്നുപോയിരുന്നു. ആ നഴ്‌സുതന്നെ കൊന്ത കൈയില്‍ ചുറ്റിവച്ചു. അത്ഭുതമെന്നു പറയട്ടെ, അടുത്ത നിമിഷംമുതല്‍ എന്‍റെ രോഗം കുറയാന്‍ തുടങ്ങി. റീ ഓപ്പറേഷന്‍ വേണ്ടെന്നു ഡോക്ടര്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ഐസിയുവില്‍നിന്ന് മാറ്റി, മൂന്നുദിവസംകൂടി കഴിഞ്ഞപ്പോള്‍ ആശുപത്രി വിട്ടു. കൊന്തയുടെ രൂപത്തില്‍ വന്നത് എന്‍റെ പരിശുദ്ധ അമ്മതന്നെയായിരുന്നു!
ആ നഴ്‌സ് ആരാണെന്ന് എനിക്കറിയില്ല. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഒരു കിലോമീറ്റര്‍ ദൂരമുണ്ട് പള്ളിയില്‍ പോകാന്‍. എല്ലാ ദിവസവും ഞാന്‍ പള്ളിയില്‍ പോകും. അത്യാവശ്യം ജോലികളൊക്കെ ചെയ്യും. അങ്ങനെ ദൈവമെന്നെ ഇന്നും വഴിനടത്തുന്നു. ഇത്രയേറെ കരുതുന്ന ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. പരിശുദ്ധ ത്രിത്വത്തിനും തിരുക്കുടുംബത്തിനും കോടാനുകോടി നന്ദിയര്‍പ്പിക്കുന്നു.
'
എന്‍റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലഘട്ടം മുതല്‍ വലിയ ഒരു ആഗ്രഹമായിരുന്നു പഠിച്ച് ഡിഗ്രിയെടുത്ത് ഗള്‍ഫില്‍ പോയി ജോലിചെയ്യണം എന്നത്. എന്നാല്‍ ബി.ടെക്കിന് പഠിക്കുന്ന സമയത്ത് കുടുംബത്തിലെ വലിയൊരു പ്രതിസന്ധിയിലൂടെ കടക്കേണ്ടി വന്നു. എന്‍റെ പിതാവിന് ഗൗരവതരമായ ഒരു അപകടം സംഭവിച്ച് അദ്ദേഹം കിടപ്പിലായി. ആ സമയത്ത് ഞാന്‍ ബി.ടെക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. പിതാവ് ചികിത്സകളുമൊക്കെയായി മുന്നോട്ടുപോയിക്കൊണ്ടിരുന്നു.
തുടര്‍ന്ന് ഞാന്‍ ബി.ടെക് പൂര്‍ത്തിയാക്കി നില്‍ക്കുന്ന 2009 സമയത്ത്, ഗള്‍ഫില്‍ സിറ്റിസണ്‍ ആയ ഒരു വ്യക്തിയെ ഞാന്‍ പരിചയപ്പെട്ടു. അദ്ദേഹത്തോട് എന്‍റെ ജീവിതസാഹചര്യങ്ങളെക്കുറിച്ചും ഗള്‍ഫില്‍ ജോലി ചെയ്യണമെന്ന സ്വപ്നത്തെക്കുറിച്ചുമെല്ലാം പങ്കുവച്ചു. അദ്ദേഹത്തിന് അവിടെയൊരു കമ്പനിയുണ്ടായിരുന്നു. അവിടെ സൂപ്പര്‍വൈസറായി എനിക്ക് ജോലി തരാം എന്നു പറഞ്ഞു. എനിക്ക് തോന്നി, ദൈവം എന്‍റെ ആഗ്രഹം സാധിച്ചുതരികയാണെന്ന്. അങ്ങനെ ഞാന്‍ ഏറെ സ്വപ്നങ്ങളുമായി ഗള്‍ഫിലെത്തി. കുടുംബത്തിന്‍റെ ക്ലേശകരമായ സാമ്പത്തികസ്ഥിതിയെല്ലാം മാറി മുമ്പോട്ടുള്ള ജീവിതമെല്ലാം ഭംഗിയാകുമല്ലോ എന്ന ചിന്തയോടുകൂടി ഞാന്‍ അവിടെ ചെന്നിറങ്ങി.
പക്ഷേ അവിടെ ചെന്നപ്പോള്‍ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. അദ്ദേഹം പറഞ്ഞതുപോലെയുള്ള ക്രമീകരണങ്ങള്‍ ഒന്നും കാണാന്‍ സാധിച്ചില്ല. താമസസൗകര്യവും ഭക്ഷണവുമെല്ലാം തീര്‍ത്തും മോശമായിരുന്നു. അവിടത്തെ കറന്‍സിയിലേക്ക് മാറ്റി കുറച്ച് തുക ഞാന്‍ കൈയില്‍ വച്ചിരുന്നു. അധികം താമസിയാതെ അതെല്ലാം തീര്‍ന്നു. ജോലിയൊന്നും ആയതുമില്ല. അപ്പോഴാണ് ഞാന്‍ അറിയുന്നത് എന്നെ കൊണ്ടുപോയ വ്യക്തി ഒരു മാന്‍പവര്‍ ഏജന്റാണ്?! അയാള്‍ ഇതുപോലെ മറ്റു പലരെയും പല കമ്പനികളിലേക്ക് കൊണ്ടുപോകും. അവരുടെ ശമ്പളം അയാള്‍ വാങ്ങും. അതിന്‍റെ ചെറിയൊരു ശതമാനംപോലും യഥാര്‍ത്ഥവ്യക്തിക്ക് തരില്ല. ഇതാണ് അവിടുത്തെ അവസ്ഥ. അവിടെ ചെന്നവരാരും സാധാരണയായി തിരിച്ചുപോന്നിട്ടുമില്ല. നമ്മുടെ പാസ്‌പോര്‍ട്ടും മറ്റു കാര്യങ്ങളുമെല്ലാം അവര്‍ വാങ്ങിച്ചുവയ്ക്കും. അങ്ങനെ വലിയൊരു പ്രതിസന്ധി നേരിടാന്‍ തുടങ്ങി.
പക്ഷേ അല്പനാളുകള്‍ക്കകം ദൈവാനുഗ്രഹംകൊണ്ട് നല്ലൊരു കമ്പനിയില്‍ എനിക്ക് ജോലി കിട്ടി. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇനി എന്‍റെ പ്രശ്‌നങ്ങളെല്ലാം തീരുമെന്ന്. പക്ഷേ മാസങ്ങള്‍ കടന്നുപോയിട്ടും ശമ്പളമൊന്നും ലഭിച്ചില്ല. കമ്പനിയില്‍ അന്വേഷിച്ചപ്പോള്‍ നേരത്തേ കേട്ടിരുന്നതുപോലെ, ആ വ്യക്തിയുടെ കൈയിലാണ് ശമ്പളം കൊടുക്കുന്നതെന്ന് വ്യക്തമായി. നാട്ടിലാണെങ്കില്‍ സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഓരോ ദിവസവും കൂടിവരുന്നു. എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു ഭീതി മനസില്‍ വളര്‍ന്നുകൊണ്ടിരുന്നു.
എന്നെ ആത്മീയമായി സഹായിക്കുന്ന സിസ്റ്റര്‍ ലില്ലി എഫ്‌സിസിയെ വിളിച്ച് ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. സിസ്റ്റര്‍ എന്നോട് ഒരു കാര്യം മാത്രം പറഞ്ഞു, ”ജോര്‍ജേ, ഒരു കാരണവശാലും വഴക്കുണ്ടാക്കാനും ഉടക്കാനും പോകരുത്. കര്‍ത്താവ് ഇതിന് പരിഹാരം കാണും. നമ്മുടെ ദൃഷ്ടിയില്‍ നമുക്കിതെല്ലാം അസാധ്യമാണ്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” റോമാ 12/18-19 വചനം ഇങ്ങനെ പറയുന്നു, ”സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില്‍ വര്‍ത്തിക്കുവിന്‍. പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍തന്നെ ചെയ്യാതെ, അത് ദൈവത്തിന്‍റെ ക്രോധത്തിന് വിട്ടേക്കുക. എന്തെന്നാല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: പ്രതികാരം എന്റേതാണ്; ഞാന്‍ പകരംവീട്ടും എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു.” ജോ ലിസ്ഥലത്ത് അസ്വസ്ഥതയുണ്ടണ്ടാക്കുന്ന വ്യക്തിയെ എന്താണ് വിളിക്കുന്നതെന്ന് സിസ്റ്റര്‍ ചോദിച്ചു. ‘ബോസ്’ എന്നാണെന്ന് പറഞ്ഞപ്പോള്‍ സുകൃതജപംപോലെ ചൊല്ലാന്‍ ഒരു പ്രാര്‍ത്ഥനയും പറഞ്ഞുതന്നു, ‘ബോസിന്‍റെ ആത്മാവിനെ അനുഗ്രഹിക്കണമേ, കാത്തുരക്ഷിക്കണമേ.’
നമ്മള്‍ ജോലി ചെയ്യുന്ന സ്ഥലത്ത് എന്തെങ്കിലുമൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍, അതിന് കാരണക്കാരായ വ്യക്തികള്‍ നമ്മുടെ എതിര്‍ഭാഗത്ത് നില്‍ക്കുമ്പോള്‍ അവരെ ശത്രുമനോഭാവത്തോടെ നോക്കാതെ അവര്‍ക്കുവേണ്ടിക്കൂടിയാണ് ഈശോ മരിച്ചത് എന്നൊരു ബോധ്യത്തോടുകൂടി, അവരുടെ ഉള്ളിലും ഒരാത്മാവുണ്ട്. ആ ആത്മാവിന്‍റെ വിശുദ്ധീകരണത്തിന് ദൈവമെന്നെ കാരണമാക്കുകയാണ് എന്ന ബോധ്യത്തോടുകൂടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങുമ്പോള്‍ അതിന് വലിയ ഫലം ഉണ്ടാകും.
സിസ്റ്റര്‍ പറഞ്ഞുതന്ന സുകൃതജപം ഞാന്‍ ഉരുവിടാന്‍ തുടങ്ങി – ‘കര്‍ത്താവേ ബോസിന്‍റെ ആത്മാവിനെ അനുഗ്രഹിക്കണമേ, കാത്തുരക്ഷിക്കണമേ.’ ഒരു ദിവസംതന്നെ പലപ്രാവശ്യം എനിക്ക് സാധിക്കുന്നിടത്തോളം ചൊല്ലാന്‍ തുടങ്ങി. റോമ 12/20- ”നിന്‍റെ ശത്രുവിന് വിശക്കുന്നെങ്കില്‍ ഭക്ഷിക്കാനും ദാഹിക്കുന്നെങ്കില്‍ കുടിക്കാനും കൊടുക്കുക. അതുവഴി നീ അവന്‍റെ ശിരസില്‍ തീക്കനല്‍ കൂട്ടും. അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്.”
അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ പരിശുദ്ധാത്മാവ് അവിടെ ഇടപെടാന്‍ തുടങ്ങും. അങ്ങനെ പത്തുമാസത്തോളം മുമ്പോട്ടുപോയി. പ്രതികരിക്കാനോ വഴക്കുണ്ടാക്കാനോ ഒന്നും നിന്നില്ല. പ്രാര്‍ത്ഥിച്ചുതന്നെ മുന്നോട്ടുപോയി. അങ്ങനെയിരിക്കെ ഒരു ദിവസം എനിക്ക് പരിചയമുള്ള ഒരു വൈദികന്‍ എന്നെ വിളിച്ചു. ജോലിസ്ഥലത്ത് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു.
ഞാന്‍ ഇവിടുത്തെ പ്രശ്‌നങ്ങളെല്ലാം അച്ചനോട് പങ്കുവച്ചു. ഇനി എനിക്ക് നാട്ടില്‍ വരാന്‍ പറ്റുമോ എന്ന് അറിയില്ല എന്നും സങ്കടത്തോടെ അദ്ദേഹത്തോട് പറഞ്ഞു. അവിടത്തെ ഓഫിസിലെ നമ്പര്‍ തരാനാണ് അപ്പോള്‍ അച്ചന്‍ പറഞ്ഞത്, ”ഞാന്‍ ഇവിടെനിന്നൊരു ഫാക്‌സ് അയ്ക്കാം, എന്തെങ്കിലും റിസല്‍ട്ട് ഉണ്ടാകുമോ എന്ന് നോക്കാം,” അതായിരുന്നു ആ വൈദികന്‍ പറഞ്ഞത്. എന്‍റെ പിതാവിന് രോഗം കൂടുതലാണ്. മകനെ കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പത്തുദിവസത്തെ അവധിക്ക് വിടാമോ എന്ന് ചോദിച്ച് അച്ചന്‍ ഓഫീസിലേക്ക് ഫാക്‌സ് അയച്ചു.
പെട്ടെന്നുതന്നെ എന്നെ കൊണ്ടുപോയ സ്‌പോണ്‍സര്‍ ഓഫീസിലേക്ക് എന്നെ വിളിപ്പിച്ചു. ചെന്നപ്പോള്‍ ആ ഫാക്‌സ് എടുത്ത് എന്നെ കാണിച്ചിട്ട് ഇതു സത്യമാണോ എന്ന് ചോദിച്ചു. ‘പിതാവിന് സുഖമില്ല, കാണണമെന്ന് ആഗ്രഹം പറയുന്നുണ്ട്. പക്ഷേ ഇവിടെനിന്ന് പോകാന്‍ പറ്റില്ലല്ലോ’ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു, ”അതൊന്നും സാരമില്ല, ഞാന്‍ ടിക്കറ്റ് എടുത്തുതരാം.
പത്തുദിവസം കഴിഞ്ഞ് തിരിച്ചുവരണം.” അദ്ദേഹം അങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ഞാന്‍ ഒരു കാര്യത്തിലും അദ്ദേഹവുമായി വഴക്കുണ്ടാക്കിയിരുന്നില്ല. ദൈവത്തില്‍ ആശ്രയിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ. അതിനാല്‍ത്തന്നെ എന്നെ എതിര്‍ക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ല. പെട്ടെന്നുതന്നെ അദ്ദേഹം പോയി എന്‍റെ പാസ്‌പോര്‍ട്ടും രേഖകളുമെല്ലാം എടുത്ത് ടിക്കറ്റും എക്‌സിറ്റ് എന്‍ട്രിയും റീ എന്‍ട്രിയുമൊക്കെ അടിച്ച് കൈയില്‍ തന്നു. അതോടൊപ്പം രണ്ടായിരം റിയാലും തന്നു. പോയിട്ട് പെട്ടെന്ന് തിരിച്ചുപോരാന്‍ പറഞ്ഞു. അങ്ങനെ അത്ഭുതകരമായി ഞാന്‍ നാട്ടിലേക്ക് തിരിച്ചു. ബോംബെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴാണ് എനിക്ക് ആശ്വാസം കിട്ടിയത്. നാട്ടില്‍ വന്നശേഷം ഇനി ഗള്‍ഫിലേക്ക് പോകണ്ട എന്നൊരു തീരുമാനമെടുത്തു. എങ്കിലും ബോസിനുവേണ്ടിയുള്ള സുകൃതജപം നിര്‍ത്തിയില്ല.
പരിശുദ്ധാത്മാവിനോട് ഇങ്ങനെ പറഞ്ഞു, ”പരിശുദ്ധാത്മാവേ, അങ്ങാണല്ലോ ഈ പ്രശ്‌നത്തില്‍ ഇടപെട്ടത്. അതുകൊണ്ട് ആ വ്യക്തിയെ അങ്ങുതന്നെ തടയണേ.” പത്തുദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നെ വിളിച്ച് എന്നാ തിരിച്ച് വരുന്നത്, റിട്ടേണ്‍ ടിക്കറ്റ് എടുക്കണ്ടേ എന്നെല്ലാം ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ”എനിക്ക് ഒരു മാസത്തെക്കൂടി അവധിവേണം. അല്ലാതെ ഇവിടെനിന്ന് വരാന്‍ പറ്റില്ല.” അങ്ങനെ വീണ്ടും അവധി നീട്ടി. അവിടെയായിരുന്നപ്പോള്‍ രണ്ടുവര്‍ഷത്തേക്കുള്ള ഒരു ബോണ്ട് എന്നെക്കൊണ്ട് ഒപ്പിടുവിച്ചിരുന്നു. ഭാഷ മനസിലാവാത്തതിനാല്‍ കാര്യമെന്തെന്നറിയാതെയാണ് ഞാനതില്‍ ഒപ്പിട്ടത്. പിന്നീടുമാത്രമാണ് ചതി മനസിലായത്. എങ്കിലും ദൈവാനുഗ്രഹമെന്നു പറയട്ടെ, പിന്നീട് ആ മനുഷ്യന്‍ വിളിച്ചിട്ടില്ല. ഞാന്‍ മടങ്ങിപ്പോയതുമില്ല. ദൈവം അത്ഭുതകരമായി വലിയൊരു കെണിയില്‍നിന്നും എന്നെ രക്ഷിച്ചുകൊണ്ടുവന്നു.
അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് ഇതുപോലൊരു ഫലമുണ്ടെന്ന് മനസിലായത് ഈ സംഭവത്തോടുകൂടിയാണ്. അതിനാല്‍ വീട്ടിലോ സുഹൃത്തുക്കളുടെ കൂടെയോ ജോലിമേഖലയിലോ പഠനമേഖലയിലോ ശുശ്രൂഷാമേഖലയിലോ എല്ലാം നമ്മള്‍ ഏതവസ്ഥയിലായാലും ആരെങ്കിലും നമുക്ക് എതിരായിനിന്ന് നമ്മെ എതിര്‍ക്കാന്‍ തുടങ്ങിയാല്‍, വലിയ പ്രശ്‌നമുണ്ടാക്കാന്‍ തുടങ്ങിയാല്‍, മനസിലാക്കുക- ആ വ്യക്തിയുടെ ഉള്ളിലെ ആത്മാവിന്‍റെ വിശുദ്ധീകരണത്തിന് ദൈവം നമ്മെ പാത്രമാക്കുന്നു. അങ്ങനെ നമുക്കും ഓരോ വ്യക്തിയെയും അനുഗ്രഹിച്ച് പ്രാര്‍ത്ഥിക്കാം. അവരുടെ ആത്മാവിനെ വിശുദ്ധീകരിച്ച് ദൈവത്തിന്‍റെ കരങ്ങളിലെത്തിക്കാം. നമ്മുടെ പ്രതിസന്ധി അതോടുകൂടി ലഘൂകരിക്കപ്പെടും. ഈ ആത്മീയ അറിവിലേക്ക് നമുക്ക് എത്തിപ്പെടാം. അനുഗ്രഹിച്ച് പ്രാര്‍ത്ഥിച്ചു തുടങ്ങാം.
'
വാഴ്ത്തപ്പെട്ട ജോര്‍ദാന്‍റെ ജീവിതത്തില്‍നിന്നൊരു സംഭവം. ഒരിക്കല്‍ അദ്ദേഹം ആശ്രമത്തിന് പുറത്തായിരിക്കുമ്പോള്‍ ഒരു പാവം മനുഷ്യന്‍ അദ്ദേഹത്തോട് ദൈവസ്‌നേഹത്തെപ്രതി സഹായം ചോദിച്ചുവന്നു. ജോര്‍ദാനാകട്ടെ പണസഞ്ചി എടുക്കാന്‍ മറന്നുപോയിരുന്നു. പക്ഷേ സഹായം അഭ്യര്‍ത്ഥിച്ചയാളെ വെറുംകൈയോടെ വിടാന്‍ മനസുവന്നില്ല. അതിനാല്‍ തന്‍റെ വിലപ്പെട്ട ബെല്‍റ്റ് ഊരി ആ പാവത്തിന് നല്കി.
പിന്നീട് പ്രാര്‍ത്ഥിക്കാന്‍ ദൈവാലയത്തില്‍ കയറിയ ജോര്‍ദാന്‍ അസാധാരണമായ ഒരു കാഴ്ചയാണ് കണ്ടത്, ബെല്‍റ്റ് ധരിച്ച ക്രൂശിതന്‍! താന്‍ സഹായാര്‍ത്ഥിക്ക് നല്കിയ അതേ ബെല്‍റ്റ് ആയിരുന്നു ക്രൂശിതന്‍റെ അരയില്‍!
”എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇത് ചെയ്തു
കൊടുത്തപ്പോള്‍ എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്തായി 25/40).

ബ്യൂണസ് അയേഴ്‌സ്: ജന്മദേശത്ത് ക്രൈസ്തവവിശ്വാസം വീണ്ടും ആളിക്കത്തിക്കാന്‍ വിശ്വാസികള്‍ നിരത്തിലേക്ക്. അര്‍ജന്റീനയിലെ വിശ്വാസിസമൂഹമാണ് സ്വന്തം ദേശത്ത് വിശ്വാസം ഉജ്വലിപ്പിക്കാന്‍ 100 കീലോമീറ്റര്‍ തീര്‍ത്ഥാടനം നടത്തുന്നത്. പരിശുദ്ധമാതാവിന്‍റെ നാമത്തിലുള്ള പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ ലുജാനിലേക്ക് ഒക്‌ടോബര്‍ 11, 12, 13 തിയതികളിലായി 1800-ഓളം വിശ്വാസികള്‍ പരിഹാര യാത്രയായി എത്തും. ക്രൈസ്തവ വിശ്വാസത്തെ ജനഹൃദയങ്ങളില്‍ ഊട്ടിഉറപ്പിക്കുന്നതിനായി നാടന്‍ വഴികളിലൂടെയും നഗരങ്ങളിലൂടെയും സഹനങ്ങള്‍ ഏറ്റെടുത്ത് ഇവര്‍ യാത്രചെയ്യും.
പ്രാര്‍ത്ഥനയും ധ്യാനങ്ങളും ദിവ്യകാരുണ്യ ആരാധനയും തീര്‍ത്ഥാടനത്തിന്‍റെ ഭാഗമാണ്. അനുതാപത്തിന്‍റെ അരൂപിയിലാണ് ഈ ആത്മീയയാത്ര സംഘടിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം. പ്രാര്‍ത്ഥനയും പരിത്യാഗവും ദൈവത്തിലേക്ക് നയിക്കുമെന്ന ബോധ്യത്തോടൊപ്പം തങ്ങളുടെ ആഗ്രഹങ്ങളും ആകുലതകളുമെല്ലാം പരിശുദ്ധ മാതാവിന്‍റെ സന്നിധിയില്‍ സമര്‍പ്പിക്കാമെന്നതും തീര്‍ത്ഥാടകര്‍ക്ക് പ്രചോദനമേകുന്നു. ക്രിസ്തുവിശ്വാസത്തിന് കൂടുതല്‍ ഊര്‍ജം പകരാന്‍ ഇത്തരത്തിലുള്ള യാത്രകള്‍ സഹായിക്കുമെന്നതില്‍ സംശയമില്ല.
'

ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള്‍ അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. ആ കാര്‍ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇത്തരം കാര്‍ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല്‍ എനിക്ക് റോഷന്‍ മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്‍റെ ചിത്രമുള്ള കാര്‍ഡ് കിട്ടി. അപൂര്‍വമായിട്ടാണ് ആ താരത്തിന്‍റെ കാര്‍ഡ് ലഭിക്കുക. അതിനാല്‍ എന്‍റെ ക്ലാസിലെ വിവേക് എന്ന കൂട്ടുകാരന്‍ എന്നോട് പറഞ്ഞു, ”ആ കാര്‍ഡ് തന്നാല്‍ 10 രൂപ തരാം!”
ഞാനന്ന് ഏഴാം ക്ലാസിലാണ്. അന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം മുഴുവന്‍ എന്‍റെ മനസിലൂടെ പോകുന്നത് ഷെല്‍ഫിലിരിക്കുന്ന റോഷന്‍ മഹാനാമയുടെ കാര്‍ഡും വിവേക് സുരേഷും 10 രൂപയും…
അന്നത്തെ പ്രാര്‍ത്ഥന കഴിഞ്ഞു… സ്തുതി കൊടുക്കും മുമ്പ് സുവിശേഷപ്പെട്ടി എടുത്ത് നോക്കിയ ഞാന്‍ ഞെട്ടി!
”നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6/21).
അന്ന് ആ ഏഴാം ക്ലാസുകാരന്‍ പയ്യന് വേറെ പ്രസംഗമൊന്നും കേള്‍ക്കേണ്ടിവന്നില്ല, ഹൃദയം കീറാന്‍….
അതോടെ പയ്യന്‍ മിടുക്കനായി എന്നല്ല ഉദ്ദേശിച്ചത്, എന്നാലും ആ സംഭവവും അന്നത്തെ വചനവും വലിയൊരു സ്വാധീനം ഹൃദയത്തില്‍ സൃഷ്ടിച്ചു. പിന്നീട് നവീകരണത്തിലേക്ക് വന്നപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്.
ഹൃദയവും നിക്ഷേപവും സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഈശോ ഇതിലൂടെ പഠിപ്പിക്കുന്നത്. അതിന് അസാധാരണമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പച്ചയായ, മാംസബദ്ധമായ കാര്യങ്ങള്‍തന്നെയാണ് ചെയ്യേണ്ടത്… ഭക്ഷണം പാകം ചെയ്യുക, കഴിക്കുക, പാത്രം കഴുകുക, മുറ്റമടിക്കുക, തുണി കഴുകുക അങ്ങനെയങ്ങനെ….
ഇതെല്ലാം ചെയ്യുമ്പോള്‍ ‘ലവ് യു ഈശോ, ലവ് യു ഇച്ചായാ, ലവ് യു കുഞ്ഞാവേ, ലവ് യു അമ്മച്ചീ…’ എന്നൊക്കെ പറഞ്ഞങ്ങ് ചെയ്തുനോക്കൂ… സ്വര്‍ഗം കൂടെ നടക്കുന്ന അനുഭവമുണ്ടാകും. അതിനുപകരം, ‘അല്ലെങ്കിലും അവനിട്ട് ഒരു പണി കൊടുക്കണം,’ ‘അവള്‍ക്കിത്തിരി ജാഡ കൂടുതലാ,’ ‘അവന്‍ പറയുന്നത് അങ്ങനെ അനുസരിക്കേണ്ട കാര്യമൊന്നുമില്ല,’ ഇങ്ങനെയൊക്കെ ചിന്തിച്ച് പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഇറങ്ങിയാലോ…?
നാം സ്വയം ഇല്ലാതാവുന്നത് സ്വയം അറിയില്ല. അതിനാല്‍ സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് ജീവിക്കാന്‍ കൃപ ചോദിക്കുന്നവരാകാം. നിക്ഷേപങ്ങളെ സ്വര്‍ഗീയമാക്കി മാറ്റാന്‍ അതുവഴി സാധിക്കട്ടെ.

ജൂണ്‍ രണ്ട് പരിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ദിനത്തില്‍ ദേശീയ ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തിലെ പങ്കാളികള്‍ക്കൊപ്പം പട്രീഷ്യ ഗലിന്‍ഡോയും ഗാല്‍വെസ്റ്റണ്‍ ഐലന്‍ഡിലെത്തി. സെയ്ന്റ് മേരി കത്തീഡ്രലും സേക്രഡ് ഹാര്‍ട്ട് ദൈവാലയവും സന്ദര്‍ശിച്ചതോടെ പട്രീഷ്യയുടെ സവിശേഷയാത്ര പൂര്‍ത്തിയായി. സ്വദേശമായ ബ്രൗണ്‍സ്‌വില്ലെയില്‍നിന്ന് ദിവ്യകാരുണ്യതീര്‍ത്ഥാടകര്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്നു പട്രീഷ്യ. അവരുടെകൂടെ സൈക്കിളിലായിരുന്നു യാത്ര എന്നതായിരുന്നു വ്യത്യാസം. നടക്കുക എന്നത് അല്പം പ്രയാസകരമായതുകൊണ്ടാണ് തന്‍റെ ട്രൈസിക്കിളില്‍ തീര്‍ത്ഥാടനത്തോടൊപ്പം പങ്കുചേരാന്‍ പട്രീഷ്യ തീരുമാനിച്ചത്. സ്പാനിഷിലും ഇംഗ്ലീഷിലും ‘ദിവ്യകാരുണ്യം: എന്‍റെ ശക്തിസ്രോതസ്’ എന്ന് എഴുതിയ കാര്‍ഡുമേന്തിയായിരുന്നു പട്രീഷ്യയുടെ സൈക്കിള്‍യാത്ര.
തനിക്ക് സാധിക്കുന്നതുപോലെ തീര്‍ത്ഥാടകസംഘത്തെ പിന്തുടര്‍ന്ന അവള്‍ക്ക് പലപ്പോഴും അനുദിനദിവ്യബലിസമയത്തും ജാഗരണപ്രാര്‍ത്ഥനാവേളകളിലും മറ്റ് പരിപാടികളിലുമെല്ലാം വച്ചാണ് അവരോട് ഒന്നുചേരാനായത്. ദിവ്യകാരുണ്യ തീര്‍ത്ഥാടനത്തില്‍ ഈശോയെ പിഞ്ചെല്ലാന്‍ ബ്രൗണ്‍സ്‌വില്ലെ ബിഷപ് ഡാനിയേല്‍ ഇ. ഫ്‌ളോറസ് നല്കിയ ആഹ്വാനമാണ് പട്രീഷ്യക്ക് പ്രചോദനമായത്.
ഏതൊരു തീര്‍ത്ഥാടനവുംപോലെ ഈ തീര്‍ത്ഥാടനത്തിന്‍റെ പാതയും അത്ര സുഖകരമായിരുന്നില്ല പട്രീഷ്യക്ക്. സാമാന്യം ഭാരമുള്ള തന്‍റെ ട്രൈസിക്കിള്‍ ഒന്ന് ചാഞ്ഞുപോയാല്‍പ്പോലും ഉയര്‍ത്താന്‍ മറ്റൊരാളുടെ സഹായം വേണമായിരുന്നു. തീര്‍ത്ഥാടകസംഘത്തിലെ യുവാവായ ചാര്‍ലിയാണ് അക്കാര്യത്തില്‍ എപ്പോഴും സഹായമായി കൂടെ നിന്നത്.
അത്യന്തം ഉയര്‍ന്ന ചൂട് നിമിത്തം ബ്രൗണ്‍സ്‌വില്ലെയില്‍ സംഘാടകര്‍ ദിവ്യകാരുണ്യപ്രദക്ഷിണം വേണ്ടെന്നുവച്ചിരുന്നു. ചൂടിന്റേതായ കഠിനതകളിലൂടെ പട്രീഷ്യയും കടന്നുപോയി. പക്ഷേ ദിവ്യകാരുണ്യതീര്‍ത്ഥാടനത്തില്‍ പങ്കുചേരാനുള്ള ഉള്‍വിളി തീവ്രമായിരുന്നുവെന്നാണ് അവര്‍ പങ്കുവയ്ക്കുന്നത്. ആ ഉള്‍വിളി അനുസരിച്ച് ഈ യാത്ര നടത്തിയപ്പോള്‍ സന്തോഷവും തന്നില്‍ത്തന്നെയുള്ള ഒരു ശാന്തിയും അനുഭവിക്കാന്‍ സാധിച്ചു എന്നാണ് പട്രീഷ്യയുടെ സാക്ഷ്യം.
”യാത്രയ്ക്കിടെ കണ്ടുമുട്ടിയ എല്ലാവരുമായും അത് കത്തോലിക്കനോ അകത്തോലിക്കനോ ആരുമാകട്ടെ അവര്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന കാര്യം പറയുമായിരുന്നു. പറയുകമാത്രമല്ല, എല്ലാ കുടുംബങ്ങള്‍ക്കായും ഭവനങ്ങള്‍ക്കായും വഴിയില്‍ കണ്ടുമുട്ടുന്ന എല്ലാവര്‍ക്കുമായും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു,” പട്രീഷ്യ പറയുന്നു.
ദിവ്യകാരുണ്യത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ പട്രീഷ്യ തിരഞ്ഞെടുത്തത് അവള്‍ക്ക് സാധ്യമായ ഒരു എളിയ മാര്‍ഗമാണ്. ഇതുപോലെ നിങ്ങള്‍ക്കും സ്വന്തമായ വ്യത്യസ്തമാര്‍ഗങ്ങളിലൂടെ ദൈവസ്‌നേഹത്തെക്കുറിച്ച് പ്രഘോഷിക്കാന്‍ സാധിക്കില്ലേ? അതോ നിങ്ങള്‍ അപ്രകാരം ചെയ്തിട്ടുണ്ടോ? എങ്കില്‍ നിങ്ങളുടെ അനുഭവങ്ങള്‍ ശാലോമിലേക്ക് എഴുതി അറിയിക്കാമോ? ദൈവമഹത്വത്തിനായി അത്തരം
നല്ല അനുഭവങ്ങള്‍ നമുക്ക് സാക്ഷ്യപ്പെടുത്താം.

സ്‌പെയിന്‍: ”ചൈനയില്‍ ഒരു വൈദികനാകുക ക്ലേശകരമാണ് എന്നെനിക്കറിയാം, പക്ഷേ ഞാന്‍ നിര്‍ഭയനാണ്. ദൈവം എനിക്ക് കൃപ തരും, പരിശുദ്ധാത്മാവ് എന്‍റെ രാജ്യത്തെ വിശ്വാസികളെ നയിച്ചുകൊള്ളും.” സ്‌പെയിനില്‍ വൈദികവിദ്യാര്‍ത്ഥിയായ സിയാലോംഗ് വാംഗ് എന്ന ഫിലിപ് പറയുന്നു. ആറാം വയസില്‍ അമ്മയ്‌ക്കൊപ്പം പങ്കെടുത്ത ഒരു ദിവ്യബലിക്കിടെയാണ് വൈദികനാകണമെന്ന ആഗ്രഹം ഫിലിപ്പില്‍ നാമ്പെടുത്തത്. പിന്നീട് മുതിര്‍ന്നപ്പോള്‍ സംഗീതാധ്യാപകനാകാന്‍ കൊതിച്ചു.
പക്ഷേ ഏറെ നാള്‍ കഴിയുംമുമ്പുതന്നെ വീണ്ടും വൈദികനാകണമെന്ന ആഗ്രഹം തിരിച്ചെത്തി. അങ്ങനെയാണ് 16-ാം വയസില്‍ ഫിലിപ് സെമിനാരിയില്‍ ചേര്‍ന്നത്. ചൈനയിലെ ബെയ്ജിംഗ് അതിരൂപതാംഗമാണ് ഇരുപത്തിനാലുകാരനായ ഫിലിപ്. ചൈനയുടെ വടക്കുഭാഗത്തുള്ള ലിയൂഹെ ഗ്രാമത്തിലാണ് ഫിലിപ് ജനിച്ചുവളര്‍ന്നത്. കത്തോലിക്കര്‍ ധാരാളമായുള്ള സ്ഥലമാണിത്. താരതമ്യേന ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യവും മെച്ചപ്പെട്ട സാഹചര്യങ്ങളുമുള്ള ഗ്രാമമാണ് ലിയൂഹെ എന്നും ഈ വൈദികാര്‍ത്ഥി സാക്ഷ്യപ്പെടുത്തുന്നു.
”ചൈനയില്‍ കത്തോലിക്കര്‍ നല്ലവണ്ണം സഹിച്ചുകഴിഞ്ഞു. ഇപ്പോഴും ഗവണ്‍മെന്റ് അംഗീകൃത സഭയിലല്ലാതെ, യഥാര്‍ത്ഥ കത്തോലിക്കാസഭയില്‍ ജീവിക്കുക ക്ലേശകരംതന്നെയാണ്. പക്ഷേ വിശ്വാസികള്‍ വിലകൊടുത്തുതന്നെ യഥാര്‍ത്ഥസഭയോട് ചേര്‍ന്നുനില്‍ക്കുന്നു. യഥാര്‍ത്ഥത്തിലുള്ള സംഖ്യ കണക്കാക്കാന്‍ പ്രയാസമാണെങ്കിലും ജനസംഖ്യയുടെ 0.46 ശതമാനം കത്തോലിക്കാവിശ്വാസികളുണ്ടെന്നാണ് കണക്ക്. 40,000 മുതല്‍ 50,000 പേര്‍വരെ ഓരോ വര്‍ഷവും പുതുതായി മാമ്മോദീസ സ്വീകരിക്കുന്നുണ്ട്,”ഫിലിപ്പിന്‍റെ വാക്കുകളില്‍ വിശ്വാസം നല്കുന്ന പ്രത്യാശ നിറയുന്നു.
'