Trending Articles
ഒരു സാധകന്റെ സഞ്ചാരം’ എന്ന പുസ്തകത്തില്‍ സാധകന് ഒരു സംഭവം വിവരിക്കുന്നു. യാത്രയിലെ ഒരു സാഹചര്യത്തില്‍ കണ്ടുമുട്ടിയ ഒരു പട്ടാള ഉദ്യോഗസ്ഥന് സാധകനോട് തന്റെ കഥ പറയുകയാണ്.
വിശ്വസ്തനായ എന്നെ മേലധികാരികള്‍ക്ക് ഇഷ്ടമായിരുന്നു. നല്ല നിലയിലുമായിരുന്നു. എന്നാല്‍ മദ്യപാനത്തില്‍ ആസക്തനായിത്തീര്‍ന്നതോടെ ആറാഴ്ചയ്ക്കകം എന്നെ ഒന്നിനും കൊള്ളാത്ത അവസ്ഥയായി. തരം താഴ്ത്തി ശിപായിയായി പാളയത്തില്‍ നിയമിച്ചു. അവിടെയും മദ്യപാനം നിമിത്തമുള്ള മോശം പെരുമാറ്റത്താല്‍ എന്നെ തടങ്കല്‍പ്പാളയത്തിലേക്കയക്കാന്‍ തീരുമാനമായി. ആ സമയത്താണ് ഒരു വൈദികന് അതിലേ വന്നത്. എന്റെ അവസ്ഥ കണ്ട് അദ്ദേഹം കാരണം അന്വേഷിച്ചു. കാര്യമറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, എന്റെ സ്വന്തം സഹോദരനും ഇങ്ങനെയായിരുന്നു. അവന് ഒരു പുരോഹിതന് സുവിശേഷത്തിന്റെ പ്രതി നല്കി. മദ്യം കുടിക്കണമെന്ന് തോന്നുമ്പോഴെല്ലാം അതില്‍നിന്ന് ഒരധ്യായം വായിക്കണമെന്ന് പറഞ്ഞു. അങ്ങനെ ചെയ്യാന്‍ തുടങ്ങിയതോടെ അധികം വൈകാതെ അവന്റെ മദ്യാപാനാസക്തി വിട്ടുപോയി. പതിനഞ്ച് കൊല്ലമായി ഇപ്പോള്‍ അവന് മദ്യപാനം നിര്‍ത്തിയിട്ട്. അദ്ദേഹം പറഞ്ഞതെല്ലാം ഞാന്‍ ശ്രദ്ധിച്ചുകേട്ടു. എന്നിട്ട് ചോദിച്ചു, എന്റെ പ്രയത്നങ്ങളും സകലവിധ ചികിത്സകളും വെറുതെയായി. ഇനി ഈ സുവിശേഷംകൊണ്ട് എന്ത് പ്രയോജനമുണ്ടാവാനാണ്?
അതുവരെയും സുവിശേഷം വായിക്കുന്ന പതിവ് എനിക്കുണ്ടായിരുന്നില്ല. അതിനാലാണ് ഞാന്‍ അങ്ങനെ ചോദിച്ചത്. അദ്ദേഹം പറഞ്ഞു, ഇത് നിങ്ങളെ സഹായിക്കുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. പിറ്റേന്നുതന്നെ അദ്ദേഹം എനിക്ക് സുവിശേഷം കൊണ്ടുവന്നുതന്നു. അത് തുറന്നുനോക്കിയിട്ട് പള്ളിയിലെ പ്രാകൃതഭാഷ എനിക്ക് മനസിലാവില്ല എന്നെല്ലാം ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം പിന്മാറിയില്ല. ആദ്യം മനസിലായില്ലെങ്കിലും സശ്രദ്ധം തുടര്‍ന്ന് വായിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. എന്നിട്ട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ഒരു സന്യാസി പറഞ്ഞിട്ടുണ്ട്, കര്‍ത്താവിന്റെ വചനങ്ങള്‍ നിങ്ങള്‍ക്ക് മനസിലാകുന്നില്ലെങ്കിലും പിശാചുക്കള്‍ക്ക് മനസിലാകും. അവര്‍ വിറയ്ക്കുകയും ചെയ്യും. നിങ്ങളുടെ മദ്യപാനാസക്തി നിശ്ചയമായും പിശാചിന്റെ ചെയ്തിയാണ്.
എന്തായാലും ഞാന്‍ ആ സുവിശേഷത്തിന്റെ പ്രതി വാങ്ങി ഒരു പെട്ടിയിലിട്ടു. കുറച്ചുനാള്‍ കഴിഞ്ഞ് മദ്യപാനത്തിനുള്ള ജ്വരം എന്നെ ബാധിച്ചു. മദ്യശാലയിലേക്ക് പോകാന്‍ പണത്തിനായി പെട്ടി തുറന്നതും മുന്നില്‍ സുവിശേഷപുസ്തകം. വൈദികന് പറഞ്ഞത് എന്റെ മനസിലേക്കോടി വന്നു. ഞാന്‍ സുവിശേഷമെടുത്ത് മത്തായിയുടെ സുവിശേഷം ഒന്നാമധ്യായം വായിക്കാന്‍ ആരംഭിച്ചു. ഒന്നും മനസിലായില്ല. എന്നാലും വൈദികന്റെ വാക്കുകള്‍ ഓര്‍ത്ത് തുടര്‍ന്ന് വായിച്ചു. അങ്ങനെ മൂന്നാം അധ്യായമെത്തി, അപ്പോള്‍ പാളയത്തിലെ മണിയടിച്ചു. പിന്നെ ആര്‍ക്കും പുറത്ത് പോകാന്‍ അനുവാദമുണ്ടായിരുന്നില്ല, ഉറങ്ങാന്‍ പോകണം.
പിറ്റേന്ന് വെളുപ്പിന് വീഞ്ഞിനായി പോകാന്‍ തുടങ്ങുമ്പോഴും പെട്ടെന്നൊരാലോചന, സുവിശേഷം വായിച്ചാലോ? അന്നും രണ്ടധ്യായം വായിച്ചു. അന്നുമുതല്‍ ഞാന്‍ ആ ശീലം തുടങ്ങി. പിന്നെപ്പിന്നെ മദ്യത്തോട് എനിക്ക് വെറുപ്പായി. എന്റെ മാറ്റം കണ്ട് എല്ലാവര്ക്കും അത്ഭുതം. മൂന്ന് വര്‍ഷത്തിനകം എന്നെ പട്ടാളത്തില്‍ ആദ്യതസ്തികയില്‍ തിരികെ നിയമിച്ചു. നല്ല ഭാര്യയെ കിട്ടി. ഇപ്പോള്‍ ഉദ്യോഗസ്ഥനായ മകനുമുണ്ട്. എന്നും സുവിശേഷം പാരായണം ചെയ്യും എന്ന പ്രതിജ്ഞയിലാണ് ഇന്ന് ഞാന്‍ ജീവിക്കുന്നത്. നന്ദിയായും ദൈവമഹത്വത്തിനായും ഞാനിത് വെള്ളിയില്‍ പൊതിഞ്ഞു. സദാ എന്റെ കീശയില്‍ മാറോട് ചേര്‍ത്ത് കൊണ്ടുനടക്കുന്നു.
“ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ് “
ഹെബ്രായര്‍ 4/12
Shalom Tidings
മനസുതളര്‍ന്ന് കിടന്നിരുന്ന മുറിയില്‍ ഒരു കലണ്ടര്‍ ഉണ്ടായിരുന്നു... നാളുകള്‍ക്കുമുമ്പ്, ഞങ്ങള്‍ കുടുംബസമേതം താമസിച്ചിരുന്ന സ്ഥലത്തുനിന്ന് കുറച്ച് ദൂരെയായി മാറി താമസിക്കേണ്ട ഒരു സാഹചര്യം വന്നു. 2013-ലായിരുന്നു അത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം ഏറെ പരീക്ഷണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞങ്ങള്‍ ദൈവത്തിലാശ്രയിച്ച് മുന്നോട്ട് പോവുകയായിരുന്നു. അവിടെ താമസം തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ ഞങ്ങള്‍ക്ക് ശാലോം ടൈംസ് മാസികയൊന്നും ലഭിച്ചിരുന്നില്ല. എനിക്കും ഭാര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു മാസികയായിരുന്നു ശാലോം ടൈംസ്. ഒരു മാസിക കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയിരിക്കെ അടുത്ത വീട്ടിലെ ഒരു ചേട്ടന് ഞങ്ങള്‍ക്ക് 2016 ലെ ശാലോം കലണ്ടര്‍ കൊണ്ടുവന്നു തന്നു. അത് ഒരു വലിയ സന്തോഷമായിരുന്നു. ജനുവരിമാസം മുതല്‍ ശാലോം ടൈംസ് തരാമെന്നും പറഞ്ഞു. ഞങ്ങള്‍ സന്തോഷത്തോടെ അതിനായി കാത്തിരുന്നു. ആയിടക്ക് ഒരു ദിവസം ഞങ്ങള്‍ കുടുംബമൊന്നിച്ച് ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി. തിരിച്ച് വന്നപ്പോള്‍ ഞങ്ങള്‍ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്ന ഒരാള്‍ മറ്റ് പലരുടെയും വാക്കുകേട്ട് ഞങ്ങളെ തെറ്റിദ്ധരിച്ചു. അദ്ദേഹത്തിന്റെ അധീനതയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. എന്നാല്‍ തെറ്റിദ്ധാരണമൂലമുണ്ടായ അസ്വസ്ഥതയാല്‍ അതുവരെ പറഞ്ഞ വ്യവസ്ഥകള്‍ എല്ലാം അദ്ദേഹം മാറ്റിപ്പറഞ്ഞു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. വളരെ വേദനാജനകമായ അവസ്ഥ. ഭാര്യയും മൂന്ന് കുഞ്ഞുമക്കളുമായി പെട്ടെന്ന് എങ്ങോട്ട് മാറും? ഞാനാകെ തളര്‍ന്നു. ഒന്നും ചെയ്യാന്‍ തോന്നാത്ത അവസ്ഥ. എല്ലാ സമയവും കിടപ്പുതന്നെ. "സാരമില്ല, എല്ലാം ദൈവം കാണുന്നുണ്ടല്ലോ. ജീവിതത്തില്‍ പ്രശ്നങ്ങളെ തരണം ചെയ്യണം" ഭാര്യ ഇങ്ങനെയൊക്കെ പറഞ്ഞിരുന്നെങ്കിലും എനിക്ക് മുന്നോട്ടുപോകാന്‍ സാധിച്ചതേയില്ല. മാനസിക സംഘര്‍ഷം താങ്ങാനാകാതെ ഒരാഴ്ചയോളം ഞാന്‍ കിടപ്പായിരുന്നു. ഞാന്‍ കിടന്നിരുന്ന മുറിയിലാണ് 2016 ലെ ശാലോം കലണ്ടര്‍ കിടന്നിരുന്നത്. ആ കലണ്ടറിന്റെ മുന്‍പേജിലെ വചനം ഇതായിരുന്നു: "ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു" (ഏശയ്യാ 60/1). ആ വചനം പലയാവര്‍ത്തി വായിച്ചപ്പോള്‍ അതെന്നെ ധൈര്യപ്പെടുത്തി. "ഈ വചനം നമുക്ക് ഉള്ളതാണ്!" ഞാന്‍ ഭാര്യയോട് പറഞ്ഞു. അതുകേട്ട് അവള് മറുപടി നല്കി, "ശരിയാണ്, നമ്മുടെ ഈ പ്രശ്നത്തെ ദൈവം നേരത്തേ അറിഞ്ഞാണ് ആ ചേട്ടനിലൂടെ നമുക്ക് ഈ കലണ്ടര്‍ തന്നത്." പിന്നീട് മൂന്നോ നാലോ ദിവസത്തോളം ഞങ്ങള്‍ എപ്പോഴും ഈ വചനം വായിച്ചു കൊണ്ടിരുന്നു. ആ വചനത്തിന്റെ ശക്തിയാല്‍ അപ്പോഴത്തെ പ്രശ്നത്തെ തരണം ചെയ്യാനും ആ വ്യക്തിയോട് വെറുപ്പില്ലാതിരിക്കാനും ദൈവം സഹായിച്ചു. കാലം കടന്നുപോയപ്പോള്‍, ഒരു ശാലോം ടൈംസിനായി കൊതിച്ച ഞങ്ങളെ ശാലോം ഏജന്റായി കര്‍ത്താവ് മാറ്റി. ഇന്ന് 50 പേര്‍ക്ക് ശാലോം ടൈംസ് നല്കാന് ഞങ്ങള്‍ക്ക് സാധിക്കുന്നു. ജറെമിയ 29/11- "കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിങ്ങളെക്കുറിച്ചുളള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുളള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി."
By: ജോബി ജോര്‍ജ്
Moreആ ദുര്‍ദിനങ്ങള്‍ വന്നെത്തുംമുമ്പ് നാം ചെയ്യേണ്ട ചില അത്യാവശ്യ കാര്യങ്ങള്‍ അവധികഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അമ്മ വഴിയിലിറങ്ങി നില്ക്കുന്ന കാഴ്ച വല്ലാത്ത ഒന്നുതന്നെയാണ്. അങ്ങനെ ഒരു ദിവസം. ഒരാഴ്ചയായി ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ഇനി വരിക. വീട്ടില്‍നിന്നും ബസ്സ്റ്റോപ്പ് വരെ ഏകദേശം അഞ്ഞൂറ് മീറ്റര്‍ കാണും. അവിടെയെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നടന്നു പോകുന്നതും നോക്കി അമ്മ റോഡിലിറങ്ങി നില്‍ക്കുകയാണ്. പണ്ട് ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴും അമ്മ ഇങ്ങനെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴാകട്ടെ, എനിക്ക് പ്രായമായി, പഠനമൊക്കെ കഴിഞ്ഞു ജോലിയായി. എന്നിട്ടും അമ്മയ്ക്ക് ഞാന്‍ ഇന്നും ആ പഴയ കുഞ്ഞുതന്നെ. അമ്മ അവിടെയുണ്ടെന്ന് അറിഞ്ഞിട്ടും അതുവരെ തിരിഞ്ഞുനോക്കാതിരുന്നിട്ട് എത്താറാകുമ്പോള്‍ തിരിഞ്ഞുനോക്കി ഒരു റ്റാറ്റാ കൊടുക്കലുണ്ട്. അതില്‍ ഇനിയുള്ള രണ്ടുമാസത്തെ സ്നേഹം നിറച്ചു വച്ചിട്ടുണ്ട്. 'സൃഷ്ടിക്ക് തന്റെ സ്രഷ്ടാവിനെ സാന്ത്വനിപ്പിക്കാമെന്നും ഒരു നിസാര സൃഷ്ടിയുടെ, തന്റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരുവന്റെ, സാന്ത്വനം ദൈവം ആഗ്രഹിക്കുന്നു എന്നും വളരെക്കുറച്ച് ആത്മാക്കള്‍ക്കാണ് അറിവുള്ളത്.' ഇത് ഞാന്‍ വായിച്ചത് ഇന്‍ സിനു ജേസു എന്ന പുസ്തകത്തില്‍നിന്നാണ് (പേജ് 285). നമ്മുടെ ഈ ജീവിതത്തില്‍ നാം എത്രയെത്ര കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്? എത്ര തിക്കും തിരക്കുമാണ് നമ്മള് കൂട്ടുന്നത്? ഇതിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം, ഒരു സാന്ത്വനിപ്പിക്കല്‍; ജീവിതത്തിന്റെ നടന്നുകൊണ്ടിരിക്കുന്ന ഈ വഴി കഴിയും മുന്‍പ് നാം കൊടുക്കേണ്ടണ്ടതില്ലേ? ഒരിക്കല്‍ പ്രായമായ ഒരു വല്ല്യപ്പന്റെ മരണക്കിടക്കയില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. മൂന്ന് സങ്കടങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവച്ചത്. നല്ല പ്രായത്തില്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞില്ല. ദൈവത്തിനുവേണ്ടി ഒന്നും ചെയ്തില്ല. ദൈവത്തെ ഒട്ടുംതന്നെ സ്നേഹിച്ചുമില്ല. നമ്മുടെ അനുതാപം, ഉറച്ച തീരുമാനം, ദൈവത്തോട് സ്നേഹത്തോടെയുള്ള സംഭാഷണം, ദൈവത്തെ ഏറ്റുപറയുന്നത് ഇവയെല്ലാം ആ തിരിഞ്ഞുനോട്ടത്തില്‍ വരും. അമ്മ വഴിയിലിറങ്ങി നില്ക്കുന്നതുപോലെ, സൂക്ഷിച്ചു നോക്കുന്നതുപോലെ പിതാവായ ദൈവം നമ്മെ നോക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ ഭാഗത്തുനിന്നും ഒരു തിരിഞ്ഞുനോട്ടം, അതിനെക്കുറിച്ചാണ് പറയുന്നത്. നമ്മള് അത്ഭുതവും അനുഗ്രഹവും അവിടെനിന്നും സ്വീകരിച്ചതുകൊണ്ട് മാത്രമാകുന്നില്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമാകരുത്. നമ്മള് ദൈവത്തെ ദൈവമായിത്തന്നെ കണ്ടുകൊണ്ടു എങ്ങനെ അവിടുത്തെ സ്നേഹിക്കുന്നു എന്നതാണ് സര്‍വ്വപ്രധാനം. പിതാവ് ലോകത്തിലേക്ക് അയച്ച യേശുവില്‍ പൂര്‍ത്തിയായത് ആ സ്നേഹമല്ലേ? അതിനൊരു പ്രതിസ്നേഹം നമ്മള് കാണിക്കുന്നുണ്ടോ? ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദിവസങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ്, ഈ യൗവ്വനത്തില്‍ത്തന്നെ നമ്മള് കര്‍ത്താവിനെക്കുറിച്ചു ചിന്തിക്കണം. അവനെ അറിയാന്‍ ശ്രമിക്കണം. അവനെ സ്നേഹിക്കണം. അവനുവേണ്ടി ജീവിക്കണം. അതിനുവേണ്ടി നീ നിന്റേതായ രീതി കണ്ടെത്തിക്കൊള്ളുക. നിനക്ക് യോജ്യമായ വിധത്തില്‍ അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ മറ്റെന്തിനെക്കാളും ആരെക്കാളും സ്നേഹിക്കുകയും ചെയ്യുക. സ്നേഹിക്കുക! അതില്‍ അടങ്ങിയിട്ടുണ്ട് എല്ലാം! "തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്" (പ്രഭാഷകന്‍ 34/19).
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
Moreഒരു ദിവസം ഒരു സന്യാസി പ്രാര്‍ത്ഥിച്ചുകൊണ്ട് ജോലി ചെയ്യുന്നത് വിശുദ്ധ ബര്‍ണാര്‍ഡ് കണ്ടു. അദ്ദേഹം പറഞ്ഞു, "എന്റെ സഹോദരാ, ഈ രീതിയില്‍ത്തന്നെ ജീവിതം തുടരുക; മരണശേഷം നിങ്ങള്‍ക്ക് ശുദ്ധീകരണസ്ഥലം ഉണ്ടായിരിക്കുകയില്ല." നമ്മുടെ കൈകള്‍ ബാഹ്യമായ തൊഴിലുകളില്‍ വ്യാപൃതമായിരിക്കുമ്പോള്‍ത്തന്നെ ഹൃദയം ദൈവത്തില്‍ ഉറപ്പിക്കാനാകും. ജോലി ചെയ്യുമ്പോള്‍ നാം വയ്ക്കുന്ന നല്ല നിയോഗങ്ങള്‍ ദൈവദൃഷ്ടിയില്‍ ജോലികളെ ശുദ്ധീകരിക്കുകയും അതിനെ ഒരു പ്രാര്‍ത്ഥനയാക്കുകപോലും ചെയ്യുന്നു. കാരണം, പ്രാര്‍ത്ഥന എന്നത് 'മനസും ഹൃദയവും ദൈവത്തിലേക്ക് ഉയര്‍ത്തല്‍' ആണ്.
By: Shalom Tidings
Moreആലോചിച്ചുനോക്കൂ, ദൈവം നിങ്ങള്‍ക്ക് സര്‍പ്രൈസ് നല്കിയിട്ടുാേ? നമുക്ക് ഒരാളോട് ഹൃദയബന്ധമുണ്ടാകുന്നതും അത് വളരുന്നതും എങ്ങനെയാണ്? ഒന്ന്, നിരന്തരമായ കൊച്ചുവര്‍ത്തമാനങ്ങളിലൂടെ. രണ്ട്, ഒരുമിച്ച് എത്ര കൂടുതല്‍ സമയം ചെലവഴിക്കുന്നുവോ അതിലൂടെ. മൂന്ന്, സ്വന്തം കുറവുകളെയും ബലഹീനതകളെയും കൂടി തുറന്ന് ഏറ്റുപറയുന്നതിലൂടെ. നാല്, പിടിവാശി കൊണ്ട് മറ്റെയാള്‍ക്ക് ശല്യമാകാതെ. അഞ്ച്, അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ. ഹൃദയബന്ധത്തിന്റെ ഈ അഞ്ച് അടയാളങ്ങള്‍ തന്നെയാണ് ഒരാള്‍ക്ക് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ അടയാളവും. ഒരു അടുത്ത സ്നേഹിതനോട് എന്ന പോലെ ജീവിതത്തിന്റെ കയറ്റിറക്കങ്ങളെപ്പറ്റി, സങ്കടങ്ങളെപ്പറ്റി, സ്വപ്നങ്ങളെപ്പറ്റി, പാളിപ്പോയ തീരുമാനങ്ങളെപ്പറ്റിയൊക്കെ ദൈവത്തോടു പറയുന്നതും പ്രാര്‍ത്ഥന തന്നെയാണ്. അതെപ്പോഴും സ്റ്റേഷനറി കടയില്‍ കൊടുക്കുന്ന ഒരു നീണ്ട ലിസ്റ്റു പോലെ ആവശ്യങ്ങളുടെ ഒരു നീണ്ട പട്ടിക സമര്‍പ്പണം തന്നെയാകണമെന്നില്ല. ഹൃദയം തുറന്നു മിണ്ടാത്തതു കൊണ്ട് തകര്‍ന്നു പോകുന്ന ബന്ധങ്ങളില്‍ ഒന്നാമത്തേത് ദൈവവുമായുള്ള ബന്ധം തന്നെയാണ്, തീര്‍ച്ച. ഒരുമിച്ചു ചെലവഴിക്കുന്ന സമയവും സാമീപ്യവും പ്രധാനമാണ്. അതിന് പള്ളിയകം തന്നെ വേണമെന്നുണ്ടോ? വീട്ടിലെ തിരുഹൃദയരൂപത്തിന്റെ മുമ്പില്‍ മാത്രമേ ആകാവൂ എന്നാണോ? എപ്പോഴൊക്കെ തനിയെയാകുന്നോ അപ്പോഴെല്ലാം ഹൃദയം കൊണ്ട് ഒപ്പമാകാവുന്നതേയുള്ളൂ. ഒരിറ്റ് പ്രൈവസി കിട്ടിയാല്‍ അപ്പോഴേ ഫോണ്‍ എടുത്ത് 'കമ്യൂണിക്കേറ്റ്' ചെയ്യാന്‍ തത്രപ്പെടുന്നവരില്‍ നിന്നും പഠിക്കാവുന്ന പാഠം. അബദ്ധം പറ്റിപ്പോയിയെന്ന്, തെറ്റു പറ്റിയെന്ന്, എന്റെ എടുത്തു ചാട്ടവും മുന്‍ ശുണ്ഠിയുമാണ് കാരണമെന്ന്, ഞാന്‍ കുറെക്കൂടി മാറാനുണ്ട് എന്ന്, എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച കൂടിപ്പോയെന്ന് ഏറ്റുപറയുന്ന നിമിഷം മറ്റെയാള്‍ സന്തോഷിക്കുന്നത് നിങ്ങള്‍ അയാളുടെ മുമ്പില്‍ കൊമ്പുകുത്തിയെന്ന് കരുതിയാണ് എന്നു ചിന്തിച്ചാല്‍ തെറ്റി. നിങ്ങള്‍ സ്വയം തിരിച്ചറിയുന്നതിലും സ്വയം ശുദ്ധീകരിക്കാന്‍ കാട്ടുന്ന സന്നദ്ധതയിലുമുള്ള സന്തോഷമാണവിടെയുള്ളത്. തന്റെ മുമ്പില്‍ മുട്ടുകുത്തുന്ന മനുഷ്യനല്ല, തന്റെ മുമ്പില്‍ രൂപാന്തരപ്പെടുന്ന മനുഷ്യനാണ് ദൈവത്തിന്റെ സ്വപ്നം. പരാതി പറച്ചിലാണ് ഒരു ബന്ധത്തെ അടിമുടി തകര്‍ക്കുക. എനിക്കു കിട്ടിയില്ല എന്ന നിരന്തരമായ ആവലാതിയും, തന്നേ തീരൂ എന്ന പിടിവാശിയും. പെരുന്നാള്‍ പറമ്പിലെ ചിന്തിക്കടകള്ക്കു മുമ്പില്‍ ഓരോ കളിപ്പാട്ടത്തിനു വേണ്ടിയും കരഞ്ഞു നിലവിളിക്കുന്ന കുഞ്ഞ് അപ്പനിലുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. അപ്പോഴുമയാള്‍ തിരയുന്നത് ഇതിനെക്കാള്‍ വിലയുളള ഒന്ന് കുഞ്ഞിനു നല്കാനുണ്ടോ എന്നു തന്നെയാവില്ലേ? ചിലപ്പോള്‍ ദൈവം മൗനിയാകുന്നത് കൂടുതല്‍ മെച്ചപ്പെട്ടതൊന്ന് കണ്ടെത്തി നല്കുന്നതിനു വേണ്ടിയാകണം. സമീപകാലത്ത് പ്രസിദ്ധമായ ഒരു സിനിമാ ഡയലോഗ് വിശ്വാസിക്കും ബാധകമാണ്, 'ക്ഷമ വേണം, സമയമെടുക്കും.' സമ്മാനം സമ്മാനമാകുന്നത് അതിന്റെ വിലയും വലിപ്പവും കൊണ്ടല്ല. അതുണ്ടാക്കുന്ന സര്‍പ്രൈസ് കൊണ്ടാണ്. നാളിതുവരെയുള്ള ദൈവബന്ധത്തില്‍, പിന്തിരിഞ്ഞു നോക്കിയാല്‍ ദൈവം എനിക്കു സര്‍പ്രൈസ് തന്നിട്ടില്ലേ? കുറഞ്ഞത് ഒരു തവണയെങ്കിലും? ഞാനോ? തിരികെ എന്തു സര്‍പ്രൈസാണ് നല്‍കിയിട്ടുള്ളത്? വരുമാനം കൊണ്ട്, ആരോഗ്യം കൊണ്ട്, കഴിവുകൊണ്ട്, ഒക്കെ സമ്പന്നനായ ഞാന്‍ ദൈവത്തിന്റെ ഹൃദയത്തെ തൊടും വിധം എന്തു സമ്മാനമാണൊരുക്കിയത്? പ്രണയിക്കാം ദൈവത്തെ. അവിടുത്തേക്ക് സമ്മാനങ്ങള്‍ നല്കുകയുമാവാം. "കര്‍ത്താവിന്റെ സൗഹൃദം അവിടുത്തെ ഭയപ്പെടുന്നവര്‍ക്കുള്ളതാണ്, അവിടുന്ന് തന്റെ ഉടമ്പടി അവരെ അറിയിക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/14)
By: Joy Mathew Planthra
Moreനാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും. ഈജിപ്തിലെ വിശുദ്ധ ആന്റണി
By: Shalom Tidings
Moreമറ്റുള്ളവരുടെ മുമ്പില്‍ വലിയ എളിമയുള്ളയാളാണെന്ന് അഭിനയിക്കുന്ന ശിഷ്യനോട് ഗുരു പറഞ്ഞു: "കുഞ്ഞേ, മനുഷ്യരില്‍ ഏറ്റവുമധികം എളിമയും വിനയവുമുള്ളയാള്‍ പരിശുദ്ധ കന്യാമറിയമാണ്. അവരെക്കാള്‍ എളിമയുള്ളവരാരുമില്ല. നിനക്ക് പരിശുദ്ധ അമ്മയെക്കാള്‍ എളിമയുണ്ടെന്നു തോന്നുന്നുണ്ടോ?" അപ്പോള്‍ കൂടുതല്‍ വിനയം അഭിനയിച്ച്, എന്നാല്‍ അഹങ്കാരത്തോടെ അയാള്‍ പറഞ്ഞു: "പിന്നല്ലാതെ, മറിയത്തിന്റെ റെക്കോര്‍ഡ് ഞാന്‍ എപ്പോഴേ തകര്‍ത്തിരിക്കുന്നു." "ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും വിനയമുള്ളവര്‍ക്ക് കൃപ നല്‍കുകയും ചെയ്യുന്നു" (1 പത്രോസ് 5/5).
By: Shalom Tidings
Moreയേശുവിന്റെ മധുരനാമം എന്റെ ഹൃദയത്തിലും മനസിലും ആഴത്തില്‍ എഴുതപ്പെടട്ടെ. നമുക്കെല്ലാംവേണ്ടിയുള്ള അവിടുത്തെ പീഡാസഹനങ്ങളുടെ യോഗ്യതയാല്‍, അവിടുത്തെ പ്രാര്‍ത്ഥനയുടെ ശക്തിയാല്‍, അവിടുത്തെ തിരുരക്തത്തിന്റെ ചൊരിയപ്പെടലാല്‍, അവിടുത്തെ മാധുര്യത്തിന്റെ മധുരത്താല്‍, അവിടുത്തെ കഠിനമായ മരണത്തിന്റെ യോഗ്യതയാല്‍ അത് സാധ്യമാകട്ടെ. ഓ കര്‍ത്താവായ യേശുക്രിസ്തുവേ, ഞങ്ങളുടെ ആത്മാക്കളുടെ രക്ഷകനായിരിക്കണമേ. ഓ മറിയമേ, യേശുവിന്റെ അമ്മേ, ഈശോക്കൊപ്പം എന്റെ കൂടെയായിരിക്കണമേ. നമ്മെ പരസ്പരം ചേര്‍ത്തുനിര്‍ത്തുന്ന സ്നേഹത്തിന്റെ ബന്ധം ഒരിക്കലും അയഞ്ഞുപോകാതിരിക്കട്ടെ. ആമ്മേന്‍
By: Shalom Tidings
Moreഒരു സുഹൃത്ത് എന്നോട് പങ്കുവച്ച സംഭവം കുറിക്കട്ടെ. ആശാരിപ്പണിയെടുത്ത് ജീവിക്കുന്ന ഷാജി എന്ന കുടുംബനാഥന്റെ ജീവിതത്തിലുണ്ടായ സംഭവമാണിത്. കഴുത്ത് തിരിക്കാനും കൈകള്‍ ചലിപ്പിക്കാനുമൊക്കെ ബുദ്ധിമുട്ടാകുന്ന എല്ലുകളെ ബാധിക്കുന്ന പ്രത്യേക അസുഖം അദ്ദേഹത്തെ ബാധിച്ചു. ജോലിക്ക് പോകാന്‍ കഴിയാതെ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയി. പല മരുന്നുകളും കഴിച്ചെങ്കിലും രോഗത്തിന് കുറവില്ലാത്ത അവസ്ഥ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം അങ്ങാടിയില്‍ പോയി മടങ്ങുമ്പോള്‍ അവിടെയുള്ള കോണ്‍വെന്റിന്റെ മതിലില്‍ എഴുതിവച്ചിരിക്കുന്ന ദൈവവചനം ശ്രദ്ധിച്ചു. അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 16/31- "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക; നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും". ആ മനുഷ്യന് അപ്പോള്‍ ഉള്ളില്‍ തോന്നിയതനുസരിച്ച് അദ്ദേഹം മതിലിനോട് ചേര്‍ന്നുനിന്ന് ആ ദൈവവചമതിലില് തെളിഞ്ഞ സൗഖ്യംനത്തില് കൈകള്‍ ചേര്‍ത്ത് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. വചനത്തില്‍ കൈകള്‍ ചേര്‍ത്ത നിമിഷംതന്നെ ഏതോ ഒരു ശക്തി തന്നെ മുന്നോട്ട് തള്ളുന്നതായി അനുഭവപ്പെട്ടു. ആസമയം മുതല്‍ അദ്ദേഹം സൗഖ്യമുള്ളവനായി മാറി. ഈ സൗഖ്യം അക്രൈസ്തവനായ അദ്ദേഹത്തെ ചിന്തിപ്പിച്ചു. പിന്നീട് അയാള്‍ മാമോദീസ സ്വീകരിച്ച് സഭയിലെ അംഗമായി മാറി. നമ്മുടെ വാഹനങ്ങളിലും മതിലുകളിലും വീട്ടിലുമെല്ലാം വചനം പ്രദര്‍ശിപ്പിച്ചുകൊണ്ട് നമ്മുടെ ഈശോയെ കൊടുക്കാന്‍ കഴിയില്ലേ?
By: Mathew Joseph
Moreഞാന്‍ അപ്പോള്‍ നോവിഷ്യറ്റിലായിരുന്നു. എങ്ങനെ തരണം ചെയ്യുമെന്നു കരുതിയ ചില സഹനങ്ങളിലൂടെ കടന്നുപോവുകയായിരുന്നു. പല വിശുദ്ധരോടും ഞാന്‍ നൊവേന നടത്തി. എന്നാല്‍ സഹനങ്ങള്‍ കൂടിവരികയാണു ചെയ്തത്. ജീവിക്കാന്‍തന്നെ ബുദ്ധിമുട്ടായി. പെട്ടെന്ന് ഉണ്ണിയീശോയുടെ വിശുദ്ധ ത്രേസ്യയോടു പ്രാര്‍ത്ഥിക്കണമെന്ന് ഒരു പ്രേരണ ലഭിച്ചു. ഈ പുണ്യവതിയുടെ പേരില്‍ ഒരു നൊവേന ഞാന്‍ ആരംഭിച്ചു. നൊവേനയുടെ അഞ്ചാം ദിവസം ഞാന്‍ വിശുദ്ധ ത്രേസ്യായെ സ്വപ്നം കണ്ടു. ഭൂമിയില്‍ ജീവിച്ചിരിക്കുന്നപോലെയാണ് കണ്ടത്. ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്താതെ ഇപ്രകാരം പറഞ്ഞുകൊണ്ട് എന്നെ ആശ്വസിപ്പിച്ചു: "ഇക്കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടാ; ദൈവത്തില്‍ കൂടുതല്‍ ആശ്രയിക്കുക. ഞാനും വളരെ സഹിച്ചിട്ടുണ്ട്. ' എന്നാല്‍ ഞാനത് വിശ്വസിച്ചില്ല. ഞാന്‍ പറഞ്ഞു: "നീ ഒന്നും സഹിച്ചെന്ന് എനിക്ക് തോന്നുന്നില്ല." എന്നാല്‍ അവള് വളരെ സഹിച്ചെന്ന് എനിക്കു ബോധ്യമാകുന്നവിധത്തിൽ സംസാരിച്ചു. അവള് എന്നോടു പറഞ്ഞു "സിസ്റ്റര്‍, മൂന്നു ദിവസത്തിനുള്ളില്‍ ഈ പ്രയാസങ്ങളെല്ലാം സന്തോഷപ്രദമായി പര്യവസാനിക്കും.' എന്നാല്‍ ഞാന്‍ അവരെ വിശ്വസിക്കായ്കയാല്‍ അവള് ഒരു വിശുദ്ധയാണെന്നു വെളിപ്പെടുത്തി. എന്റെ ആത്മാവ് ആനന്ദപൂരിതമായി. ഞാനവരോടു ചോദിച്ചു: 'നീ ഒരു വിശു ദ്ധയാണോ?' "അതെ" അവള് മറുപടി പറഞ്ഞു. "ഞാന്‍ ഒരു വിശുദ്ധയാണ്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ക്കു തീരുമാനമാകും." ഞാന്‍ ചോദിച്ചു: "ഏറ്റവും പ്രിയപ്പെട്ട ത്രേസ്യാ, ഞാന്‍ സ്വര്‍ഗത്തില്‍ പോകുമോ എന്ന് എന്നോടു പറയുമോ?' അവള് മറുപടി പറഞ്ഞു: "ഉവ്വ്, സഹോദരി സ്വര്‍ഗത്തില്‍ പോകും.' "കൊച്ചുത്രേസ്യാ, നിന്നെപ്പോലെ ഞാന്‍ അള്‍ത്താരയിലേക്ക് ഉയര്‍ത്തപ്പെട്ട ഒരു വിശുദ്ധയാകുമോ?' അവള് പറഞ്ഞു: "ഉവ്വ്, എന്നെപ്പോലെ നീയും ഒരു വിശുദ്ധയാകും. എന്നാല്‍ നീ കര്‍ത്താവീശോയില്‍ ആശ്രയിക്കണം.' പിന്നീട് എന്റെ അപ്പനും അമ്മയും സ്വര്‍ഗത്തില്‍ പോകുമോ എന്നു ഞാന്‍ ചോദിച്ചു. അവര്‍ പോകുമെന്ന് വിശുദ്ധ മറുപടി പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു: "എന്റെ സഹോദരിമാരും സഹോദരന്മാരും സ്വര്‍ഗത്തില്‍ പോകുമോ?' അവര്‍ക്കുവേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കാന്‍ അവള് ആവശ്യപ്പെട്ടു. വ്യക്തമായ ഒരു മറുപടി തന്നില്ല. അവര്‍ക്കു വളരെ പ്രാര്‍ത്ഥന ആവശ്യമാണെന്ന് എനിക്കു മനസിലായി. അതൊരു സ്വപ്നമായിരുന്നെങ്കിലും, അതിന് അതിന്റേതായ പ്രാധാന്യം ഉണ്ടായിരുന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന്
By: Saint Maria Faustina Kowalska
Moreപാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാന്‍ സഹായിക്കുന്ന ഈ ധ്യാനം എപ്പോഴും നമുക്ക് ആവശ്യമാണ്. മംഗലപ്പുഴ സെമിനാരിയുടെ ക്ളാസുകളൊന്നിലാണ് അദ്ധ്യാപകന്റെ ചോദ്യം. നമുക്ക് നമ്മുടെ മരണത്തെ ഒന്ന് ധ്യാനിച്ചാലോ.... ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആ സ്ഥാനത്ത് നിങ്ങളെ ഓര്‍ത്താല്‍ മതി!" ചിരിച്ചു കൊണ്ടായിരുന്നു മറുപടി. പിന്നെ എല്ലാവരും പതിയെ കണ്ണുകളടച്ചു. കനത്ത നിശബ്ദതയില്‍ ആ ഗുരുവിന്റെ വാക്കുകളിലൂടെയായി പിന്നെ മനസിന്റെ യാത്ര... "തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അതാ നിങ്ങള്‍ക്കൊരു അപകടമുണ്ടാവുകയാണ്... ആരൊക്കെയോ നിങ്ങളെയെടുത്തു ഹോസ്പിറ്റലിലേക്കോടുന്നു. നിങ്ങളെ പ്രവേശിപ്പിച്ച തീവ്രപരിചരണമുറിയുടെ മുന്നിലേക്കോടിയെത്തുന്ന നിങ്ങളുടെ പ്രിയപ്പെട്ടവര്‍... രക്ഷിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ട് ശ്വാസം നിലച്ച നിങ്ങളുടെ ശരീരത്തിന് മുകളിലേക്ക് ആ വെള്ളത്തുണി ഇട്ടിട്ട് നിസ്സഹായതയോടെ ഡോക്ടര്‍ പുറത്തേക്കിറങ്ങുമ്പോള്‍ കൂട്ടനിലവിളിയുയരുന്നുണ്ട്.... അന്നുവരെ ഓടിക്കളിച്ച വീടിന്റെ മുറ്റത്ത് നിങ്ങള്‍ക്കായൊരു പന്തലുയരുകയാണ്. മരണത്തിന്റെ ഗന്ധമുള്ള ആംബുലന്‍സില്‍നിന്ന് നിങ്ങളുടെ മരവിച്ച ശരീരമെടുത്ത് ഓര്‍മ്മകള്‍ തളം കെട്ടിനില്‍ക്കുന്ന വീടിന്റെ അകത്തേക്ക് ഒരു മഞ്ചലിലേക്കെടുത്തു വയ്ക്കുന്നു. ചിലര്‍ മരണക്കുറി അടിക്കാന്‍ നിങ്ങളുടെ ഫോട്ടോ തപ്പുന്നു. കേട്ടറിഞ്ഞ് നിങ്ങളുടെ മൃതദേഹത്തെ കാണാന്‍ ആളുകളെത്തുന്നു. ചിലര്‍ വീടിന്റെ പുറത്ത് വട്ടം കൂടി നിങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്തൊക്കെയായിരിക്കും ആ ഓര്‍മ്മകള്‍? അങ്ങനെ ഓര്‍മ്മിക്കാന്‍മാത്രം നല്ല ഓര്‍മ്മകള്‍ പരിചയമുള്ളവര്‍ക്ക് കൊടുത്തിട്ടുണ്ടോ... രാവേറുവോളം നീളുന്ന ആളുകളുടെ വരവ്. കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മൃതദേഹത്തിന്റെ അടുത്തിരിക്കുന്ന പ്രിയപ്പെട്ടവര്‍. പിറ്റേന്ന് പുലരിയില്‍ മുറ്റത്തെ പന്തലിലേക്ക് എടുത്ത് വച്ച നിങ്ങളുടെ മൃതദേഹം കാണാന്‍ റീത്തുമായി എത്തുന്ന ചിലര്‍. സംസ്കാരശുശ്രൂഷയ്ക്കായി എത്തുന്ന വൈദികന്. ഇടയിലെ പ്രസംഗം, എന്തായിരിക്കും പ്രസംഗത്തില്‍ പറയുക? ഒടുവില്‍ അത്രയും നാള് ജീവിച്ച വീട്ടില്‍നിന്നും ഇനിയൊരിക്കലും തിരികെ വരാത്ത യാത്ര, നിങ്ങള്‍ എന്നും കിടന്നുറങ്ങിയ മുറി, ഇട്ട വസ്ത്രങ്ങള്‍, എപ്പോഴും കൂടെ കൂട്ടിയ മൊബൈല്‍ ഫോണ്‍. വിട... വെറും കയ്യോടെ യാത്ര... മനസ്സില്‍ ഒരുപാട് ദേഷ്യം ഉണ്ടായിരുന്നവരൊക്കെ അന്ത്യയാത്രക്ക് വന്നിട്ടുണ്ട്. ഒരവസരം കിട്ടിയിരുന്നെങ്കില്‍ അവരോടൊക്കെ ഒന്ന് ക്ഷമ ചോദിക്കാമായിരുന്നു... സെമിത്തേരിയില്‍ നിങ്ങള്‍ക്കായി ഒരുക്കിയ കുഴിയുടെ അടുത്തു കൊണ്ടുവന്നു വച്ച മൃതദേഹം. അന്ത്യചുംബനത്തിന്റെ നിമിഷങ്ങള്‍... ആ നിമിഷങ്ങളില്‍ പ്രിയപ്പെട്ടവരുടെ മനസിലൂടെ കടന്നു പോവുന്നതെന്തായിരിക്കും? കുഴിയിലേക്കിറക്കിയ നിങ്ങളുടെ ദേഹത്തില്‍ വന്നു വീഴുന്ന മണ്ണ്. ഈ ലോകത്തേക്കുള്ള കാഴ്ച അവസാനിക്കുകയാണ്. നിങ്ങള്‍ക്ക് എന്തൊക്കെയോ പറയണമെന്നുണ്ട്, സാധിക്കുന്നില്ല. അവസാനപിടി മണ്ണും വാരിയിട്ട് എല്ലാവരും മടങ്ങുകയാണ്..." കുറച്ചേറെ നിശബ്ദതയ്ക്കു ശേഷം വീണ്ടും ഗുരുവിന്റെ വാക്കുകള്‍ ക്ലാസില്‍ മുഴങ്ങി, "ഇനി കണ്ണുതുറന്നോളൂ!" വല്ലാത്തൊരനുഭവമായിരുന്നത്, ചിലരുടെ കണ്ണുകളില്‍ നനവ് പടര്‍ന്നിരുന്നു... ആരോ പറഞ്ഞത് ശരിയാണ്, ഏറ്റവും നല്ല ധ്യാനകേന്ദ്രം സെമിത്തേരി തന്നെ. ഏറ്റവും നല്ല ധ്യാനം മരണത്തെക്കുറിച്ചുള്ളതും. പ്രഭാഷകവചനം പറയുന്നു, "ഓരോ പ്രവൃത്തിയും ചെയ്യുമ്പോള്‍ ജീവിതാന്തത്തെപ്പറ്റി ഓര്‍ക്കണം. എന്നാല്‍, നീ പാപം ചെയ്യുകയില്ല" (പ്രഭാഷകന്‍ 7/36). പാപത്തില്‍നിന്ന് ഒഴിഞ്ഞിരിക്കാനുള്ള നല്ലൊരു മാര്‍ഗമാണ് തിരുവചനം നിര്‍ദേശിക്കുന്നത്. അതിലൂടെ നന്മരണമെന്ന അനുഗ്രഹത്തിലേക്ക് വഴിതുറക്കും. വാസ്തവത്തില്‍ നന്മരണം ലഭിക്കാനല്ലേ നാം ജീവിക്കുന്നതുതന്നെ. ദൈവവചനം ഓര്‍മ്മിപ്പിക്കുന്നു, "ഒരുവന് ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്ത് പ്രയോജനം? ഒരുവന് സ്വന്തം ആത്മാവിന് പകരമായി എന്തുകൊടുക്കും?" (മത്തായി 16/26). അനശ്വരമായ ആത്മാവ് സന്തോഷപൂര്‍വം ദൈവത്തിലേക്ക് മടങ്ങാനുള്ളതാണ്. ശരീരമാകട്ടെ പൊടിയിലേക്ക് തിരികെപ്പോകാനുള്ളതും. അതിനാല്‍ നമ്മുടെ ആത്മാവിന് അതിന്റെ മൂല്യത്തിനനുസരിച്ച് പ്രഥമപരിഗണന കൊടുക്കാം. മരണം യഥാര്‍ത്ഥത്തില്‍ അവസാനമല്ലല്ലോ നിത്യജീവന്റെ ആരംഭമല്ലേ? നിത്യജീവിതത്തിനായുള്ള യോഗ്യത നേടുന്ന സ്ഥലമാണ് ഭൂമി. അസ്സീസ്സിയിലെ പുണ്യാളന് പറഞ്ഞുവയ്ക്കുന്നു: "മരിക്കുമ്പോഴാണ് നിത്യജീവിതത്തിലേക്ക് ജനിക്കുന്നത്.'
By: Father Rinto Payyapilly
Moreദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം. എന്റെ ഭവനത്തില്‍ മദ്യപാനത്തിന്റെ ഒട്ടനവധി തകര്ച്ചകള് ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം? ഈശോ തന്ന ഉത്തരം വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി. വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്റെ സ്പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്. എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്ഘപ്രഭാഷണത്തിനൊടുവില് അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്. ”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്പെഷ്യാലിറ്റി നഴ്സ്’ ആക്കി മാറ്റി. എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്കിയ മറുപടിയായിരുന്നു ഈ ‘സ്പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന് 13/7). ”അണ്ണീ, നിങ്ങള്‍ ദൈവമാണ്!” ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി. ഉച്ചവരെ ഞാന്‍ എന്റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്കി. ഈശോ നല്കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നല്കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി. പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍. ”എന്റെ ഭര്‍ത്താവിന്റെ ജീവന് തിരിച്ചു തന്നതിന് നന്ദി!” ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!! ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന് വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10). മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന് കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്റെ വിജയം. യേശുവും യോഹന്നാനും ദാവീദും യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന് 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി. വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര് പൊഴിച്ചത് അവിടെ അവന് നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന് വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍… ജസ്സെയുടെ പുത്രന്മാരില് ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന് കിന്നരവായനയില് നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന് നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്റെ രാജാവായി വാഴിക്കാനായിരുന്നു. രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള് നടന്നടുക്കുകയാണ്. നമുക്ക് മുന്പില് കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്റെ കൃപ മാത്രം മതി!
By: ആന്‍ മരിയ ക്രിസ്റ്റീന
Moreനൈജീരിയ: ദൈവവിളി വസന്തത്തിന്റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത് സെമിനാരിവിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫോര്‍ത്തുനാത്തൂസ് നവാചുക്വു ഡീക്കന്പട്ടശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി. വൈദികരും സെമിനാരിയിലെതന്നെ പൂര്‍വവിദ്യാര്‍ത്ഥികളും വിശ്വാസികളുമടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഏകദേശം 780 വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്നു. 100 വര്‍ഷത്തിനിടെ ഈ സെമിനാരിയില്‍നിന്ന് പരിശീലനം നേടി വൈദികരായവരില്നിന്ന് നാല് പേര് കര്‍ദിനാള്‍മാരും 14 പേര് ആര്‍ച്ച്ബിഷപ്പുമാരും 37 പേര് ബിഷപ്പുമാരും ആയിട്ടുണ്ട്. ജീന്‍ ബിഗാര്‍ഡിന്റെ സ്മരണയ്ക്കായാണ് സെമിനാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. നൈജീരിയന്‍ സഭയില്‍ വൈദികപരിശീലനത്തിന് പിന്തുണയേകാനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ് ബിഗാര്‍ഡ്.
By: Shalom Tidings
Moreതന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‍കേണ്ടത്?’ കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില്‍ ഒരിക്കല്‍പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?” ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്റെ അടിമയുമായിത്തീര്ന്നു. അതും പോരാതെ കണ്ണുകള്‍ക്ക് ഇമ്പമാണെന്നുകണ്ടാല് അരുതാത്ത കാഴ്ചകള്‍പോലും കാണാന്‍ മടിയില്ലാത്തതിനാല്‍ കണ്ണും അങ്ങയെ കീഴ്പ്പെടുത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം ഉപയോഗിച്ച് മൂക്കും അങ്ങയെ ഭരിക്കാന്‍ തുടങ്ങി. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയാതിരിക്കാന്‍ അങ്ങേക്കാവില്ല. അതിനാല്‍ ശരീരത്തിനുമേല്‍ വിജയം വരിക്കാനും അങ്ങേക്ക് സാധിച്ചിട്ടില്ല. യുദ്ധങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന് പറയുന്ന അങ്ങ് മനസിനെ ഇതുവരെ ജയിച്ചിട്ടില്ല. പിന്നെങ്ങനെ ഞാന്‍ അങ്ങയെ വിജയിയെന്ന് വിളിക്കും?” ”ഏതിനാല്‍ ഒരുവന് തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍” (2 പത്രോസ് 2/19)
By: Shalom Tidings
Moreസമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന് വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ്‍ നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞു, ”കിഡ്നി സ്റ്റോണ്‍ ആണ്, അതാണ് ഇത്രയും വേദന!” അന്ധാളിച്ചുനിന്ന എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ”സാരമില്ല, നാല് ദിവസത്തെ മരുന്നുകൊണ്ട് ശരിയാകുന്നതേയുള്ളൂ.” അവിടെ എന്നെ അഡ്മിറ്റ് ചെയ്തു. മരുന്നുകള്‍ നല്‍കിത്തുടങ്ങി. പക്ഷേ വേദന കുറയാന്‍ അല്പസമയം എങ്കിലും എടുക്കുമല്ലോ. അതിനാല്‍ അസ്വസ്ഥതയും വേദനയും സഹിച്ച് ജനലഴികളില്‍ പിടിച്ച് ആയാസപ്പെട്ട് ചിന്തയിലാണ്ട് നില്‍ക്കുകയാണ് ഞാന്‍. നാലുദിവസം പോയിട്ട് നാലുമിനിറ്റ് പോലും ആ വേദന താങ്ങാന്‍ കഴിയില്ലെന്ന് തോന്നി. ആശുപത്രിയുടെ നാലാം നിലയിലുള്ള ആ മുറിയില്‍നിന്ന് താഴേക്ക് ചാടി മരിച്ചാലോ എന്ന ചിന്ത പെട്ടെന്ന് എന്റെ മനസില്‍ നിറഞ്ഞു. ഈ അസുഖം അത്ര മാരകമൊന്നുമല്ല എന്ന് അറിയാം, പക്ഷേ മരിക്കണം എന്ന തോന്നല്‍. അങ്ങനെ താഴേക്ക് ചാടാന്‍ മുറിയില്‍ തനിയെ ആകുന്നതിനായി തക്കം പാര്‍ത്ത് നില്‍ക്കുകയാണ്. പക്ഷേ ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എപ്പോഴും ഓരോ കാരണങ്ങള്‍കൊണ്ട് മുറിയില്‍ ആരെങ്കിലും കാണും. നഴ്സുമാര്‍, പരിചയമുള്ളവര്‍… അങ്ങനെ ആരെങ്കിലും… സമയം കടന്നുപോയി. കട്ടിലില്‍ കിടന്ന ഞാന്‍ മയക്കത്തിലേക്ക് നീങ്ങി. പന്ത്രണ്ടുമണിക്കകം ഗാഢമായ ഉറക്കമായി. പിറ്റേന്ന് ആറുമണിക്കാണ് എഴുന്നേറ്റത്. അപ്പോഴേക്കും വേദന മാറിയിരുന്നു. ആത്മഹത്യാചിന്തയും പോയി. അതോടെ മനസില്‍ ചില വീണ്ടുവിചാരങ്ങള്‍… രാവും പകലുമില്ലാതെ മദ്യവ്യവസായത്തിലൂടെ ലഭിക്കുന്ന പണത്തിനുപിന്നാലെ ഓടുന്ന എനിക്ക് വയറുവേദനയുടെ മുമ്പില്‍ പിടിച്ചുനില്ക്കാനായില്ലല്ലോ. ആത്മഹത്യയിലേക്ക് വീഴാതെ സംരക്ഷിച്ചത് ദൈവംതന്നെയല്ലേ… എന്റെ നന്മ ആഗ്രഹിച്ച കുടുംബാംഗങ്ങളെക്കുറിച്ചുള്ള ചിന്ത മനസില്‍ നിറഞ്ഞു. ഗവണ്മെന്റ് സിവില്‍ സര്‍ജനായ ഇച്ചാച്ചന്, ഭക്തയും വീട്ടമ്മയുമായ അമ്മച്ചി, മികച്ച നിലയില്‍ പഠിച്ചവരും സന്യാസജീവിതത്തിലേക്ക് കടന്നവരും ഉള്‍പ്പെടെയുള്ള പതിനൊന്ന് സഹോദരങ്ങള്‍, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാര്യ… എന്നിട്ടും എനിക്ക് കാലിടറിയല്ലോ… ബിരുദപഠനം കഴിഞ്ഞ് കാസര്‍ഗോഡ് വന്നതും ബിസിനസിലും കൃഷിയിലും വ്യാപൃതനായതും സാവധാനം പണത്തോടുള്ള താത്പര്യത്താല്‍ 1985-ല്‍ മദ്യവ്യവസായം ആരംഭിച്ചതുമെല്ലാം മനസില്‍ തെളിഞ്ഞു. ഒടുവിലായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാവേരി ബാര്‍… ഇനി ഈ പോക്ക് അപകടമാണെന്ന് മനസ് മന്ത്രിച്ചു. ആശുപത്രിയില്‍നിന്ന് മടങ്ങിയിട്ടും ഉറക്കമില്ലാത്ത രാവുകള്‍. നാളുകളായി പ്രിയപ്പെട്ടവര്‍ പറയാറുള്ളത് അനുസരിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ മൂന്നാം ആഴ്ചയില്‍ പാലായ്ക്കടുത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി പോയി. എന്നോടൊപ്പം ഇച്ചാച്ചനും അമ്മച്ചിയും ധ്യാനത്തിന് വന്നു. അഞ്ചുദിവസത്തെ ധ്യാനമാണ്. ഒന്നരദിവസവും അരോചകമായി തോന്നി. തുടര്‍ന്ന് ഫാ. ജെയിംസ് മഞ്ഞാക്കല്‍ ക്ലാസെടുക്കാനെത്തി. ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” എന്ന ഏശയ്യാ 49/15 വചനം ഉദ്ധരിച്ചുകൊണ്ട് ദൈവസ്നേഹത്തെക്കുറിച്ചുള്ള ക്ലാസ്. ദൈവം ആപത്തുകളില്നിന്ന കാത്തുരക്ഷിച്ച സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അച്ചന് ആവശ്യപ്പെട്ടു. കൗതുകം തോന്നിയ ഒരു ടോര്‍ച്ച് സ്വന്തമാക്കി അതുപയോഗിച്ച് നടന്ന രാത്രിയെക്കുറിച്ച് ഞാനോര്‍ത്തു. ആ ടോര്ച്ചുനിമിത്തം പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ട സംഭവത്തെ ‘ഭാഗ്യം’ എന്നാണ് ഞാന്‍ വിളിച്ചത്. ദൈവപരിപാലനയെന്ന് മനസിലാക്കിയില്ല. പക്ഷേ, അന്നത്തെ പാപാവസ്ഥയില്‍ മരണത്തിലൂടെ നിത്യനാശത്തിലേക്ക് പോകാതെ കര്‍ത്താവ് കാക്കുകയായിരുന്നു എന്ന് അന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ദൈവപ്രമാണങ്ങളെക്കുറിച്ച് കേട്ടു. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ വേദനിപ്പിച്ചവരോട് മനസാ മാപ്പുചോദിച്ചും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിച്ചും നല്ലൊരു കുമ്പസാരം നടത്താന്‍ സാധിച്ചു. ദൈവവചനത്തെക്കുറിച്ച് മനസിലാക്കി. ആത്മാവില്‍ സന്തോഷം കണ്ടെത്താന്‍ ദൈവവചനങ്ങള്‍ കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞു. ധ്യാനത്തിന്റെ രണ്ടാം ദിവസം രാത്രി കൗണ്‍സലിംഗിനായി ഫാ. ജയിംസ് മഞ്ഞാക്കലിന്റെയരികില് പോയി. പരിചയപ്പെട്ട് താമസിയാതെതന്നെ ബൈബിള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിട്ട് അച്ചന്റെ ചോദ്യം, ”ഔസേപ്പച്ചന് എന്താണ് ജോലി?” ബാര്‍ നടത്തുന്നു എന്ന് പറയാന്‍ മടി. അതിനാല്‍ ഞാന്‍ പറഞ്ഞു, ”കാസര്‍ഗോഡ് ഒരു ഹോട്ടലും ലോഡ്ജും നടത്തുകയാണച്ചാ.” അതങ്ങോട്ട് മുഴുവനായി വിശ്വസിക്കാന്‍ അച്ചന് സാധിക്കാത്തതുപോലെ… വീണ്ടും ചോദിച്ചു, ”വേറെ എന്തെങ്കിലും വരുമാനമാര്ഗമുണ്ടോ?” ദര്ശനവരമുള്ള ആളല്ലേ, എല്ലാം മനസിലായിക്കാണുമോ എന്ന ഭയത്തോടെ ഞാന്‍ ബാറിന്റെ കാര്യം തുറന്നുപറഞ്ഞു. അതുകേട്ടതേ അച്ചന് കസേരയില്‍നിന്നെഴുന്നേറ്റ് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”എന്റെ ഈശോയേ, അങ്ങ് കുരിശില്‍ മരിച്ചത് ഈ മകനുവേണ്ടിക്കൂടിയാണല്ലോ. അങ്ങ് ഈ മകന് പാപബോധം കൊടുക്കണമേ. ബാര്‍ അടച്ചുപൂട്ടാനുള്ള കൃപ കൊടുക്കണമേ.” തുടര്‍ന്ന് കുറെനേരം സ്തുതിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ബൈബിള്‍ തുറന്ന് വചനമെടുത്തു. മര്‍ക്കോസ് 9/42 ആണ് ലഭിച്ചത്- ”വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന് ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” വചനത്തിന്റെ വെളിച്ചത്തില്‍ ബാര്‍ അടച്ചേതീരൂ എന്ന മട്ടില്‍ അച്ചന് സംസാരിക്കാന്‍ തുടങ്ങി, ”മദ്യവ്യവസായം ഒരു വലിയ പാപമാണ്. പതിനായിരങ്ങളെ നിരാശയിലേക്കും കുടുംബത്തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഈ പാപത്തിന്റെ ഭാരം ഔസേപ്പച്ചന് ഇനി ചുമക്കരുത്.” ”ബാറില്‍നിന്നുള്ള വരുമാനത്തെ കേന്ദ്രീകരിച്ചാണ് ജീവിതം മുഴുവന്‍ ഓടുന്നത്. വീടുപണിയുന്നതിന് കുറ്റിയടിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ ഉടനെതന്നെ കൊടുത്തുതീര്‍ക്കാനുമുണ്ട്,” ഞാന്‍ എന്റെ ന്യായങ്ങള്‍ നിരത്തി. ആ വിഷമതകളൊന്നും അച്ചനില്‍ അയവ് വരുത്തിയില്ല. തുടര്‍ന്ന് നിയമപരമായി ലൈസന്‍സോടെയാണ് ബാര്‍ നടത്തുന്നതെന്നും വ്യാജമദ്യം വില്ക്കുന്നില്ലെന്നും ഞാന്‍ ന്യായീകരിച്ചു. കര്‍ക്കശമായ മറുപടിയാണ് വന്നത്, ”ലോകനിയമങ്ങള്ക്കനുസരിച്ചാണെങ്കില് ലോകത്തിന്റെ വഴിക്കുതന്നെ പോകാം. പ്രശ്നങ്ങളുമായി ദൈവത്തിന്റെ പക്കല്‍ അണയേണ്ടതില്ലല്ലോ.” വീണ്ടും, മുഖം രക്ഷിക്കാനായി ഞാന്‍ പറഞ്ഞു, ”അച്ചാ, ഈ ബാര്‍ കാസര്‍ഗോഡാണ്. അവിടെയാണെങ്കില്‍ മദ്യപിക്കാനെത്തുന്നത് മുഴുവന്‍ മറ്റ് മതസ്ഥരാണ്, ക്രിസ്ത്യാനികളല്ല. പിന്നെന്താ കുഴപ്പം?” അതുകേട്ട് അച്ചന് ക്ഷോഭിച്ചു, ”നീ അങ്ങനെയാണോ കരുതിയത്? എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടിയാണ് കുരിശില്‍ മരിച്ചത്. ആരുടെയും നാശത്തിന് നീ കാരണമാകരുത്!” ഞാന്‍ വീണ്ടും ചിന്തിച്ചു, ‘മകളെ കെട്ടിക്കാനില്ലേ? വീടുപണിയണ്ടേ? സമൂഹത്തില്‍ അംഗീകാരം വേണ്ടേ?’ എന്നെല്ലാമുള്ള ഒരു പ്രലോഭനസ്വരമാണ് അപ്പോള്‍ കേട്ടത്. ആശയക്കുഴപ്പത്തിലായ ഞാന്‍ പറഞ്ഞു, ”ബാര്‍ അടയ്ക്കാനൊന്നും പോകുന്നില്ല. എനിക്കും ജീവിക്കണം!” എന്റെ സംഘര്‍ഷം മനസിലാക്കിയ അച്ചന് പറഞ്ഞു, ”ടെന്‍ഷനടിക്കണ്ട. ഇപ്പോള്‍ പോയി കിടന്നുറങ്ങുക. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഇവിടത്തെ ചാപ്പലില്‍ പോയി ക്രൂശിതനായ യേശുവിന്റെ മുഖത്ത് നോക്കി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നിനക്ക് ബോധ്യങ്ങള്‍ തരും.” അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ ഞാന്‍ രാവിലെ അഞ്ചുമണിക്ക് ഉറക്കം തെളിഞ്ഞെങ്കിലും എഴുന്നേറ്റ് പോയി പ്രാര്‍ത്ഥിച്ചില്ല. പിന്നീട് എഴുന്നേറ്റപ്പോള്‍ പശ്ചാത്താപം തോന്നി. കൈയില്‍ കെട്ടിയിരുന്ന നല്ല റാഡോ വാച്ച് അഞ്ചുമണിക്ക് നിന്നുപോയതും എന്നെ ചിന്തിപ്പിച്ചു. എന്നാല്‍ പശ്ചാത്തപിച്ചപ്പോള്മുതല് വാച്ച് വീണ്ടും ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അന്ന്, ധ്യാനത്തിന്റെ മൂന്നാം ദിവസം, മാനസാന്തരാനുഭവത്തിലേക്ക് ഞാന്‍ കടന്നുവന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ മനസില്‍ നിറഞ്ഞു. ആത്മാഭിഷേകത്തിന്റെ ലഹരിയെക്കുറിച്ച് മനസിലായി. ഒടുവില്‍ മദ്യപാനത്തില്‍നിന്നും പിന്തിരിയാനും ബാര്‍ അടയ്ക്കാനുമുള്ള ഉറച്ച തീരുമാനമെടുത്തു. അതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. പോലീസും രാഷ്ട്രീയക്കാരും സുഹൃത്തുക്കളുംവരെ എതിരായി. ഭീഷണികള്‍പോലും വന്നു. എന്നാല്‍ എന്റെ തീരുമാനത്തില്‍നിന്ന് പിന്നിലേക്കില്ല എന്ന് ഞാനും ഉറപ്പിച്ചു. ശത്രുപക്ഷത്ത് നിലയുറപ്പിച്ചവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ഫലം തന്നു. എതിര്‍ത്തുനിന്നിരുന്ന ചില തൊഴിലാളിനേതാക്കള്‍ അനുനയത്തിലായി. തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കി തിരികെ വിടാന്‍ തീരുമാനവുമായി. അങ്ങനെ 1989-ല്‍ തുടങ്ങിയ ബാര്‍ 1990 മാര്‍ച്ച് 31-ന് പൂട്ടിയതോടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ്… എന്നിലെ മാറ്റം സുഹൃത്തുക്കളുള്‍പ്പെടെ മറ്റ് ചിലരുടെയും മാനസാന്തരത്തിന് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് വചനം പ്രഘോഷിക്കാനുള്ള കൃപ നല്കി ദൈവം എന്നെ അനുഗ്രഹിച്ചു. തെരുവില്‍ സുവിശേഷം പറയാനും കൃപ നല്കി. പലയിടത്തും എന്റെ സാക്ഷ്യം പങ്കുവയ്ക്കാറുമുണ്ട്. ദൈവത്തോടൊത്തുള്ള ജീവിതം എത്രയോ അര്‍ത്ഥപൂര്‍ണമാണെന്ന് ഇന്ന് ഞാന്‍ നന്നായി അറിയുന്നു. മദ്യലോകത്തെക്കാള് ലഹരി ആത്മാവ് നമുക്ക് തരും. കോതമംഗലം രൂപതയിലെ തലയനാട് ഇടവകാംഗമാണ് ഔസേപ്പച്ചന്. ദൈവശുശ്രൂഷയില്‍ സജീവമാണ്. തന്റെ മാനസാന്തരകഥ വിവരിക്കുന്ന ‘മദ്യലോകത്തില്നിന്ന് ആത്മലഹരിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം കോഴിക്കോട് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സാലിയും വിവാഹിതരായ ടീന, ജോര്‍ജ് എന്നീ രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. മൂത്ത മകനായ സോണി അസുഖത്തെത്തുടര്‍ന്ന് നിര്യാതനായി.
By: ഔസേപ്പച്ചന് പുതുമന
More