• Latest articles
ആഗ 26, 2024
Evangelize ആഗ 26, 2024

ദിവ്യകാരുണ്യത്തിനുമുന്നില്‍ ഞാനിരുന്നത് സംഘര്‍ഷഭരിതമായ മനസോടെയാണ്. കര്‍ത്താവ് എന്നോട് ആവശ്യപ്പെടുന്നത് എന്താണെന്ന് എനിക്ക് വ്യക്തമായിരുന്നു. പക്ഷേ ‘മനുഷ്യരെ പ്രീതിപ്പെടുത്തുന്നയാള്‍’ ആയതിനാല്‍ മറ്റൊരാള്‍ക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യം പറയാനും വയ്യ. അതായിരുന്നു സംഘര്‍ഷം. പക്ഷേ, കര്‍ത്താവ് തന്‍റെ നിലപാട് വ്യക്തമാക്കുകയും അതില്‍ ഉറച്ചുതന്നെ നില്‍ക്കുകയും ചെയ്യുകയാണ്…. ഒടുവില്‍ അന്ന് വൈകിട്ട് കാണാമെന്ന് പറഞ്ഞിരുന്ന യുവാവിന് ഞാനൊരു ടെക്‌സ്റ്റ് മെസേജ് അയച്ചു, ”ഇനി പരസ്പരം ഒരു കൂടിക്കാഴ്ച ഉണ്ടാവില്ല!”

അത് അയച്ചിട്ട് വീണ്ടും ഞാന്‍ യേശുവിന്‍റെ മുഖത്തേക്ക് നോക്കി ഇരുന്നു. അവിടുന്ന് എന്നെയും നോക്കിക്കൊണ്ടിരിക്കുകയാണ്. ആണ്‍സുഹൃത്തിനോടൊപ്പമുള്ള കൂടിക്കാഴ്ചകള്‍ വീണ്ടും എന്നേക്കുമായി നിര്‍ത്താന്‍ അവിടുന്ന് എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഒരിക്കല്‍ ഞാനത് നിര്‍ത്തിയതാണ്. എന്നിട്ട് വീണ്ടും തുടങ്ങി. എന്നാല്‍ ഇത്തവണ ഈശോ എന്നെ നിര്‍ബന്ധിക്കുന്നത് അത്തരം കൂടിക്കാഴ്ചകള്‍ എന്നേക്കുമായി നിര്‍ത്താന്‍മാത്രമല്ല, അവിടുന്നുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍വേണ്ടിയുമാണ്.

ഒരു കത്തോലിക്കയായി വളരുകയും നിരവധി കോണ്‍ഫറന്‍സുകളിലും ധ്യാനങ്ങളിലും പങ്കെടുക്കുകയും ചെയ്തിട്ടുള്ളതിനാല്‍ ഓരോരുത്തരെയും വ്യക്തിപരമായി ദൈവം എങ്ങനെയാണ് പിന്തുടരുന്നതെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അത് തലച്ചോറുകൊണ്ട് ഞാന്‍ വിശ്വസിച്ചിരുന്നെങ്കിലും ദിവ്യകാരുണ്യ ആരാധനയുടെ നിമിഷങ്ങളില്‍ അത്തരത്തിലുള്ള അനുഭവം എനിക്കുണ്ടായി; ഹൃദയത്തിന്‍റെ ആഴങ്ങളില്‍ ഈശോ എന്നെ വിളിക്കുന്ന അനുഭവം. അതിനാല്‍ യുവസുഹൃത്തുമായുള്ള കൂടിക്കാഴ്ച നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു.

അങ്ങനെ അത് നിര്‍ത്തിയിട്ട് ഈശോയുമായുള്ള കൂടിക്കാഴ്ചകള്‍ നടത്താന്‍ തുടങ്ങി. മറ്റൊരാളുമൊത്ത് ഒരു കോഫി കഴിക്കുന്നതിനുപകരം കോഫി കഴിച്ചിട്ട് ദിവ്യകാരുണ്യ ആരാധനയില്‍ ഈശോയോടൊപ്പം ഇരിക്കും. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യാന്‍ തുടങ്ങി. ആഴ്ചയിലൊരിക്കല്‍ ഒരു മണിക്കൂര്‍ ഈശോയോടൊത്ത് എന്നത് നാളുകള്‍ക്കുമുമ്പുതന്നെ ഞാന്‍ പരിശീലിച്ചിരുന്നെങ്കിലും ഇത് വ്യത്യസ്തമായിരുന്നു. മുമ്പ് ഞാന്‍ ഈശോയൊടൊത്തിരുന്ന് വായിക്കുകയോ ജപമാല ചൊല്ലുകയോ ഒക്കെ ചെയ്യുമായിരുന്നു. ഇപ്പോള്‍ വെറുതെ അവിടുത്തെ നോക്കി ഇരിക്കും, എന്നെ ‘ശരിക്കും’ നോക്കാന്‍ അവിടുത്തെ അനുവദിച്ചുകൊണ്ട്.

ഇതിലൂടെ എനിക്ക് മനസിലായ കാര്യമിതാണ്, നമ്മെ അവിടുന്ന് തന്‍റെ ‘മണവാട്ടി’യാക്കാന്‍ ആഗ്രഹിക്കുന്നു. എന്നെ അവിടുന്ന് സുന്ദരിയും സ്‌നേഹിക്കാന്‍ കൊള്ളാവുന്നവളും കൂടുതല്‍ മനസിലാക്കപ്പെടേണ്ടവളും മറ്റുള്ളവരോട് സുന്ദരിയാണെന്ന് പറയാവുന്നവളും സ്‌നേഹിക്കപ്പെടേണ്ടവളും ഒക്കെയായി കാണുന്നു.
ഇക്കാര്യം ഹൃദയത്തിന്‍റെ ആഴത്തില്‍ ഞാന്‍ മനസിലാക്കണമെന്നും മറ്റേതൊരു യുവാവുമായി ബന്ധം പുലര്‍ത്തുന്നതിനെക്കാള്‍ അവിടുത്തെ മണവാട്ടി എന്ന തിരിച്ചറിവില്‍ ഞാന്‍ ജീവിക്കണമെന്നും ആ സ്ഥാനത്ത് ആഴത്തില്‍ വേരുറപ്പിക്കണമെന്നുമെല്ലാം അവിടുന്ന് ആഗ്രഹിക്കുന്നു.

മണവാട്ടി എന്ന എന്‍റെ സ്‌ത്രൈണസ്ഥാനം വിവാഹിതയാണോ സമര്‍പ്പിതയാണോ ഇപ്പോഴും ഏതാണ് എന്‍റെ ദൈവവിളി എന്ന് ഉറപ്പിക്കാത്ത അവസ്ഥയാണോ എന്നതിനെയൊന്നും ബാധിക്കുന്നില്ല. അതിന്‍റെ പിന്നിലെ സത്യം നാം ക്രിസ്തുവിന്‍റെ വധുവാണ് എന്നതാണ്. അത് നമുക്ക് ജന്മനാ ലഭിച്ചിരിക്കുന്നതാണ്. അതിനാല്‍ത്തന്നെ അവിടുന്ന് നമ്മെ അങ്ങനെ കാണുന്നു, മനസിലാക്കുന്നു, ആ രീതിയില്‍ത്തന്നെ സ്‌നേഹിക്കുന്നു.

അവിടുത്തോടൊപ്പമുള്ള കൂടിക്കാഴ്ചകള്‍

*ദിവ്യകാരുണ്യ ആരാധനയിലെ കൂടിക്കാഴ്ച

ഭൗതികമായി നമുക്കുമുന്നില്‍ ഈശോ സ്പര്‍ശിക്കാവുന്നവിധത്തില്‍ സന്നിഹിതനാകുന്നു. മറ്റേതൊരു വ്യക്തിയുടെയും മുന്നിലിരുന്ന് അയാളെ മനസിലാക്കുന്നതുപോലെ ദിവ്യകാരുണ്യ ഈശോയുടെ മുന്നിലിരുന്ന് അവിടുത്തോട് ചോദ്യങ്ങള്‍ ചോദിക്കുക, നിങ്ങളുടെ ഉന്നതസ്ഥാനത്തെക്കുറിച്ചുള്ള സത്യങ്ങള്‍ അറിയുക. അവിടുന്ന് നിങ്ങളുടെ ഹൃദയം അറിയാന്‍ അനുവദിക്കുക, അവിടുത്തെ ഹൃദയം മനസിലാക്കുക.
*ഉത്തമഗീതം വായിക്കുക. യേശുവിനെക്കുറിച്ചുള്ള സത്യങ്ങള്‍ സുവിശേഷങ്ങളിലുണ്ട്. പക്ഷേ ചിലപ്പോള്‍ സുവിശേഷങ്ങള്‍ക്കുപുറത്ത് നാം നോക്കണം. ഈശോയോടൊത്തുള്ള ദിവ്യകാരുണ്യ കൂടിക്കാഴ്ചകളില്‍ ഉത്തമഗീതം വായിച്ചപ്പോള്‍ അവിടുത്തേക്ക് എന്‍റെ ഹൃദയത്തോട് പറയാനുള്ള വാക്കുകള്‍ അവിടെ ഞാന്‍ കണ്ടു. ഈ പുസ്തകം എന്‍റെ ഹൃദയത്തെ മൃദുവാക്കുകയും വധുവെന്ന നിലയില്‍ എന്നോടുള്ള അവിടുത്തെ സ്‌നേഹം മനസിലാക്കാന്‍ സഹായിക്കുകയും ചെയ്തു.

* യേശുവിന് ലഭ്യയായിരിക്കുക

ഈശോയോടൊപ്പമുള്ള കൂടിക്കാഴ്ചകളെന്നാല്‍ ദിവ്യകാരുണ്യ ആരാധനകള്‍മാത്രമല്ല. മനോഹരമായ ഒരു സ്ഥലത്തേക്ക് യാത്ര പോവുക, ഒരു കോഫി ഷോപ്പില്‍ പോവുക, വെറുതെ കാല്‍നടയാത്ര ചെയ്യുക… അങ്ങനെ എവിടെയൊക്കെയാണോ പോകാന്‍ തോന്നുന്നത് അവിടെയെല്ലാം പോകുക. ഇഷ്ടപ്പെട്ട യുവാവിനോടൊപ്പം പോകുന്നതുപോലെ ഈശോയോടൊപ്പം ആയിരിക്കുക എന്നതാണ് പ്രധാനം. ഒരു മണവാട്ടിയെപ്പോലെ നിന്നെ സ്‌നേഹിക്കാന്‍ അവിടുത്തെ അനുവദിക്കുക.
*ഏറ്റവും പ്രധാനമായി, പ്രാര്‍ത്ഥിക്കുക. അവിടുത്തോടൊപ്പമുള്ള കൂടിക്കാഴ്ചകളുടെ ഈ കാലഘട്ടത്തില്‍ എന്താണ് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നതെന്ന് അവിടുത്തോട് ആരായുക..

'

By: Catherine Dufferin

More
ആഗ 07, 2024
Evangelize ആഗ 07, 2024

മകള്‍ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയപ്പോള്‍ പപ്പ അവള്‍ക്കൊരു കാര്‍ സമ്മാനിച്ചു. അത് നാളുകള്‍ക്കുമുമ്പേ താന്‍ അവള്‍ക്കായി കരുതിവച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പ്രധാന കാര്‍ ഡീലറുടെ അടുത്ത് പോയി അതിന്‍റെ വില അന്വേഷിക്കണമെന്ന് അദ്ദേഹം മകളോട് ആവശ്യപ്പെട്ടു. പപ്പ പറഞ്ഞതുപോലെ മകള്‍ പോയി വില അന്വേഷിച്ചു. ഏറെ പഴയ മോഡലായതിനാല്‍ 3 ലക്ഷം രൂപമാത്രമേ ലഭിക്കുകയുള്ളൂ എന്നാണ് കാര്‍ ഡീലര്‍ പറഞ്ഞത്. മകള്‍ അക്കാര്യം പപ്പയെ അറിയിച്ചു. കാര്‍ പണയം വച്ചാല്‍ തുക ലഭിക്കുന്ന കടയില്‍ പോയി അതിന് എത്ര വില കിട്ടുമെന്ന് അന്വേഷിക്കാനാണ് അപ്പോള്‍ പപ്പ ആവശ്യപ്പെട്ടത്. മകള്‍ അപ്രകാരം ചെയ്തു.
നല്ല മോഡല്‍ കാറായതിനാല്‍ എട്ടുലക്ഷം രൂപ വരെ കിട്ടുമെന്ന് അവര്‍ പറഞ്ഞു. മകള്‍ സന്തോഷത്തോടെ അക്കാര്യം പപ്പയെ അറിയിച്ചു. പക്ഷേ അപ്പോഴും പപ്പ തൃപ്തനായിരുന്നില്ല. കാര്‍സ്‌നേഹികളുടെ ക്ലബ്ബില്‍ പോയി വില അന്വേഷിക്കണമെന്നതായിരുന്നു അടുത്ത നിര്‍ദേശം. മകള്‍ അതുകേട്ട് ക്ലബ് അന്വേഷിച്ചുപോയി. അവിടെയെത്തി കാര്‍ കാണിച്ചപ്പോള്‍ പലരും ഉയര്‍ന്ന വില പറഞ്ഞു. പ്രമുഖ കമ്പനിയുടെ നല്ല കണ്ടീഷനിലുള്ളതും ഇത്ര പഴക്കമുള്ളതും ഇക്കാലത്ത് അപൂര്‍വവുമായ മോഡല്‍ കാറായതിനാല്‍ ഒരുകോടി രൂപ തരാമെന്നായിരുന്നു ഒരാള്‍ ഓഫര്‍ ചെയ്തത്. അതുകേട്ട് പപ്പയുടെ അടുത്തേക്ക് മടങ്ങിയ മകള്‍ സന്തോഷത്തോടെ അക്കാര്യം പങ്കുവച്ചു.
മറ്റുള്ളവര്‍ പറയുന്നതല്ല യഥാര്‍ത്ഥത്തില്‍ നമ്മുടെ വില, കാരണം നാം ദൈവമക്കളാണ്. ദൈവസന്നിധിയില്‍ നില്‍ക്കുമ്പോഴേ നമ്മുടെ യഥാര്‍ത്ഥവില മനസിലാവുകയുള്ളൂ. ആ ഉന്നതവില അറിയാവുന്നതിനാലാണ് നമ്മെ വീണ്ടെടുക്കാന്‍ ദൈവപിതാവ് ഏകജാതനായ യേശുവിനെ നമുക്കായി അയച്ചത്. അതിനാല്‍ ദൈവമക്കളെന്ന നമ്മുടെ ഉന്നതസ്ഥാനത്തിനനുസരിച്ച് പെരുമാറാനും മറക്കരുത്.
”കണ്ടാലും! എത്ര വലിയ സ്‌നേഹമാണ് പിതാവ് നമ്മോട് കാണിച്ചത്. ദൈവമക്കളെന്ന് നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണുതാനും” (1 യോഹന്നാന്‍ 3/1).

'

By: Shalom Tidings

More
ജുലാ 28, 2024
Evangelize ജുലാ 28, 2024

ഏകദേശം മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സംഭവം. എന്‍റെ ഡാഡിക്ക് ഒരു വാഹനാപകടം ഉണ്ടായി. രാത്രിയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു ബൈക്ക് അപകടത്തില്‍ പെട്ടത്. ബൈക്കില്‍നിന്ന് റോഡിലേക്ക് അടിച്ചു വീണ ഡാഡിയുടെ ദേഹത്തിനു മുകളില്‍ ബൈക്ക് വീണു കിടക്കുകയായിരുന്നു. വീഴ്ചയില്‍ ബോധം നഷ്ടപ്പെട്ടു. രക്തം ഒരുപാട് വാര്‍ന്നുപോയിക്കൊണ്ടിരുന്നു… മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം അതുവഴി വന്ന മറ്റൊരു ബൈക്ക് യാത്രക്കാരന്‍ ഞരക്കം കേട്ട് തിരഞ്ഞപ്പോഴാണ് രക്തത്തില്‍ കുളിച്ച് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുന്ന ഡാഡിയെ കണ്ടത്. പെട്ടെന്ന് ബൈക്ക് എടുത്തു മാറ്റി അടുത്തുള്ള വീട്ടില്‍ അറിയിച്ചു. ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ഒരുപാട് രാത്രിയായിട്ടും വീട്ടില്‍ ഡാഡി എത്താതിരുന്നതുകൊണ്ട് അമ്മയും ഞങ്ങള്‍ രണ്ടു മക്കളും മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥിക്കുകയാണ്. ലാന്‍ഡ് ഫോണില്‍ ഒരു കോള്‍ വന്നു. മേജര്‍ ആക്‌സിഡന്റ് ആണ്. ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. രക്തം ഒരുപാട് വാര്‍ന്നു പോയിട്ടുള്ളതിനാല്‍ രക്തം കൊടുക്കാന്‍ ബ്ലഡ് ഗ്രൂപ്പ് യോജിക്കുന്ന കുറച്ചു പേരെ കൂടി കൊണ്ടുവരിക.

ഡാഡിയുടെ ജോലിസ്ഥലത്തു വിളിച്ചറിയച്ചതിന്‍പ്രകാരം മൂന്നു പേര്‍ ആശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നു. അമ്മയും സഹോദരനും അയല്‍വാസികളില്‍ ചിലരും കാര്‍ വിളിച്ചു ആശുപത്രിയിലേക്ക് പോയി. എന്നെ തൊട്ടടുത്ത വീട്ടില്‍ ഏല്പിച്ചാണ് അവര്‍ പോയത്. എനിക്ക് പ്രായം പത്തു വയസ്സ്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ അമ്മയും സഹോദരനും ഉച്ചത്തില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും തിരുരക്തത്തിന്‍റെ ബലം നല്കണമേ എന്നും നിന്‍റെ എല്ലാ പദ്ധതികളും നന്മക്കായി മാറ്റുന്നതിന് നന്ദി എന്നും ഉരുവിട്ടുകൊണ്ടിരുന്നു.
അത്യാഹിത വിഭാഗത്തില്‍ ചെന്നപ്പോള്‍ ഡാഡിയുടെ രൂപം ഒരുപാടു മാറിയിരിക്കുന്നു. ശരീരത്തിന്‍റെ പല ഭാഗങ്ങളിലും തോല്‍ ഉരിഞ്ഞു പോയിട്ടുണ്ട്. ഒന്നില്‍ കൂടുതല്‍ എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. കണ്ണുകള്‍ തുറക്കാന്‍ കഴിയാത്ത വിധം കടും നീല നിറം. ചതഞ്ഞതിന്‍റെ പാടുകള്‍. എല്ലുരോഗ വിദഗ്ധന്‍ വന്നു ഡാഡിയെ ഐ സി യു വിലേക്കു മാറ്റാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതെല്ലാം സംഭ’വിച്ചിട്ടും ഒരു തുള്ളി രക്തം പോലും ഡാഡിക്കു ശരീരത്തില്‍ കയറ്റേണ്ടതായി വന്നില്ല! നഷ്ടപ്പെടുന്ന ഓരോ തുള്ളി രക്തത്തിനും തിരുരക്തത്തിന്‍റെ ബലം നല്‍കണമേ എന്ന പ്രാര്‍ത്ഥന ഈശോ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റുകയായിരുന്നു. പിന്നീട് സാവധാനം ഡാഡി സൗഖ്യത്തിലേക്ക് കടന്നുവന്നു.

സഹോദരന്‍റെ ഭയാനകസ്ഥിതിയില്‍…

മറ്റൊരു അവസരത്തില്‍ എന്‍റെ സഹോദരന്‍ വീട്ടില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കസേരയില്‍നിന്നും പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് വീഴുകയുണ്ടായി. പെട്ടെന്ന് ആംബുലന്‍സ് വിളിച്ചു തൃശ്ശൂരിലെ ഒരു പ്രമുഖ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. തല സ്‌കാന്‍ ചെയ്തപ്പോള്‍ രക്തം കട്ടപിടിച്ചതായി കാണുന്നതിനാല്‍ പെട്ടെന്നു എറണാകുളത്തേക്കു കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ എത്തിക്കാനാണ് പറഞ്ഞത്. മെഡിക്കല്‍ സയന്‍സില്‍ ‘ഗ്ലാസ്‌ഗോ കോമ സ്‌കെയില്‍’ എന്ന സ്‌കോറിങ് സിസ്റ്റം ഉണ്ട്. കോമ അവസ്ഥക്കോ ജീവനില്ലാത്ത ശരീരത്തിനോ കൊടുക്കുന്ന 3/15 എന്ന സ്‌കോറില്‍ ആണ് തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്കു ആംബുലന്‍സ് യാത്ര തുടങ്ങിയത്.

ദുബായിയിലുള്ള എനിക്ക് അമ്മയുടെ ഫോണ്‍ കോള്‍ രാത്രിയില്‍ ലഭിച്ചു. അവരെ സമാധാനിപ്പിച്ചു. സഹോദരന്‍റെ മകന്‍ ജനിച്ചിട്ട് തൊണ്ണൂറു ദിവസം ആയിട്ടേ ഉള്ളൂ. സാഹചര്യത്തിന്‍റെ ഭയാനകത നഴ്‌സ് എന്ന നിലയില്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഗള്‍ഫ് രാജ്യത്തുതന്നെയുള്ള അനിയത്തിയെ വിളിച്ച് പെട്ടെന്ന് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞു. എന്‍റെ എല്ലാ സങ്കടങ്ങള്‍ക്കും സന്തോഷങ്ങള്‍ക്കും സാക്ഷ്യം വഹിക്കുന്ന ഈശോയുടെ തിരുഹൃദയരൂപത്തിന് മുന്നില്‍ മുട്ടുകള്‍ മടക്കി ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ”ഈശോയേ, ജീവന്‍ നല്‍കുന്ന നിന്‍റെ തിരുരക്തം ഒഴുക്കി എന്‍റെ സഹോദരന് ജീവിതം തിരിച്ചു നല്കാന്‍ ഞാന്‍ അങ്ങയോടു അപേക്ഷിക്കുന്നു. എങ്കിലും എന്‍റെ ഹിതം അല്ല അങ്ങയുടെ ഹിതം നിറവേറട്ടെ.”

അല്‍പസമയം ഈശോയെ നോക്കി അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ദുബായില്‍നിന്നോ ഷാര്‍ജയില്‍നിന്നോ ടിക്കറ്റ് കിട്ടാനില്ല. എല്ലാ ഫ്‌ളൈറ്റുകളും ഫുള്‍ ആണ്. അബുദാബിയില്‍നിന്നും രണ്ടു സീറ്റ് മാത്രം ഒരു ഫ്‌ളൈറ്റില്‍ അവശേഷിച്ചിരുന്നു. അത് ബുക്ക് ചെയ്തു. യാത്ര തുടങ്ങുമ്പോഴേക്കും വീണ്ടും ഫോണ്‍ കോള്‍. എറണാകുളത്ത് ആശുപത്രിയില്‍ എത്തി തലയുടെ സ്‌കാന്‍ നടത്തുകയാണ്. ഈശോയുടെ തിരുരക്തത്തെ മാത്രം മുറുകെ പിടിച്ചു. അല്‍പ സമയത്തിനകം എയര്‍ പോര്‍ട്ടിലേക്കുള്ള യാത്രാദ്ധ്യേ സ്‌കാന്‍ റിസള്‍ട്ട് അറിയാന്‍ കഴിഞ്ഞു. ആദ്യത്തെ സ്‌കാനിലുള്ള ബ്ലഡ് ക്ലോട്ട് ഇപ്പോള്‍ കാണുന്നില്ല. കൂടാതെ സ്‌കാനിങ്ങിന്‍റെ ഇടയില്‍ സഹോദരന്‍ സംസാരിക്കാന്‍ തുടങ്ങി. ”പിതാക്കന്‍മാരില്‍നിന്ന് നിങ്ങള്‍ക്കു ലഭിച്ച വ്യര്‍ഥമായ ജീവിതരീതിയില്‍നിന്ന് നിങ്ങള്‍ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വര്‍ണമോ കൊണ്ടല്ല എന്നു നിങ്ങള്‍ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്തുവിന്‍റെ അമൂല്യരക്തംകൊണ്ടത്രേ” (1പത്രോസ് 1/18-19).
യേശുവിന്‍റെ തിരുരക്തം ലോകത്തിന്‍റെ രക്ഷയുടെ സ്രോതസ്സും വലിയൊരു രഹസ്യവുമാണ്. അവിടുത്തെ തിരുഹൃദയത്തില്‍നിന്നൊഴുകിയ തിരുരക്തവും തിരുജലവും നമുക്കായി അവിടുന്ന് തുറന്ന കരുണയുടെ ഉറവിടമാണ്.

മിസ്റ്റിക് ആയിരുന്ന കാറ്റലീനയുടെ പരിശുദ്ധ കുര്‍ബ്ബാനയെ കുറിച്ചുള്ള സാക്ഷ്യത്തില്‍ ഇപ്രകാരം വിവരിക്കുന്നു. കാര്‍മ്മികന്‍ കൂദാശാവചനങ്ങള്‍ ഉച്ചരിച്ചു. ക്രൂശിതനായ യേശു അന്തരീക്ഷത്തില്‍ തൂങ്ങിക്കിടക്കുന്നതു ഞാന്‍ കണ്ടു. അവിടുത്തെ ശിരസ് വലതു തോളിലേക്ക് ചാഞ്ഞിരുന്നു. നെഞ്ചിന് വലതുവശത്തായി ഒരു മുറിവുണ്ടായിരുന്നു. ഇടതു വശത്തേക്കും വലതു വശത്തേക്കും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു, വെള്ളംപോലെ. പക്ഷേ പ്രകാശം നിറഞ്ഞ്. ഇടത്തോട്ടും വലത്തോട്ടും ചലിച്ചു കൊണ്ട് വിശ്വാസികളുടെ നേര്‍ക്ക് വരുന്ന പ്രകാശധാരകളെന്നു പറയുന്നതാവും ശരി. കാസയിലേക്കു ഒഴുകി വീഴുന്ന രക്തത്തിന്‍റെ അളവ് എന്നെ അത്ഭുതപ്പെടുത്തി. അത് കവിഞ്ഞൊഴുകി അള്‍ത്താരയെ മുഴുവന്‍ നനയ്ക്കുമെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ ഒരു തുള്ളിപോലും കവിഞ്ഞൊഴുകിയില്ല. ആ സമയം കന്യകാമറിയം അരുളിച്ചെയ്തു. ഇതാണ് അത്ഭുതങ്ങളുടെ അത്ഭുതം. അപ്പവും വീഞ്ഞും വാഴ്ത്തപ്പെടുന്ന അവസരത്തില്‍ സമൂഹം മുഴുവനായി കാല്‍വരിയുടെ ചുവട്ടിലേക്ക് യേശുവിന്‍റെ കുരിശുമരണത്തിന്‍റെ നിമിഷത്തേക്ക് നയിക്കപ്പെടുന്നു. അവനെ വധിച്ചവര്‍ക്കു വേണ്ടി മാത്രമല്ല നമ്മള്‍ ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് വേണ്ടിക്കൂടിയും അവന്‍ പിതാവിനോട് മാപ്പിരക്കുകയാണ്…

പഴയ നിയമത്തില്‍ കുഞ്ഞാടിന്‍റെ രക്തംകൊണ്ട് മുദ്രയിട്ട ഭവനങ്ങളെ സംഹാരദൂതന്‍ തൊടുകയില്ലെന്ന് ദൈവം ഇസ്രായേല്‍ ജനതയോട് വാഗ്ദാനം ചെയ്തു. അവര്‍ സംരക്ഷിക്കപ്പെടുകയും ചെയ്തു. പടയാളികളില്‍ ഒരുവന്‍ ഈശോയുടെ പാര്‍ശ്വം കുത്തി പിളര്‍ന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ തുറക്കപ്പെടുകയും ആത്മീയ അന്ധകാരം വിട്ടുമാറി യേശു നീതിമാനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തതായി വായിക്കുന്നുണ്ടല്ലോ.
ജൂലൈ മാസം ഈശോയുടെ തിരുരക്തത്തിന്‍റെ വണക്കം പ്രത്യേകമായി നാം ആചരിക്കുന്നു. ഹംഗറിയിലെ രാജ്ഞിയായ വിശുദ്ധ എലിസബത്തും വിശുദ്ധ മെറ്റില്‍ഡയും വിശുദ്ധ ബ്രിജീത്തയും യേശുവിന്‍റെ പീഡാനുഭവത്തെക്കുറിച്ചു അറിയാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ പ്രത്യക്ഷപ്പെട്ടു പറഞ്ഞത് ഇപ്രകാരമാണ്, ”ഞാന്‍ നിങ്ങള്‍ക്ക് വേണ്ടി 28430 തുള്ളി രക്തം ചിന്തുകയുണ്ടായി .എന്‍റെ ശരീരത്തില്‍ ആകെ 1008 മുറിവുകള്‍ ഉണ്ടായിരുന്നു.”

ഈശോയുടെ തിരുരക്തം സകല തിന്മകളില്‍ നിന്നും നമുക്ക് സംരക്ഷണം നല്‍കുന്ന പരിചയാണ്. ഓരോ നിമിഷവും നമ്മുടെ ശരീരവും മനസ്സും ആത്മാവും അവന്‍റെ സംരക്ഷണത്തിലായിരിക്കട്ടെ. ജീവിതത്തിന്‍റെ ഏതു പ്രതിസന്ധികളിലും അവിടുത്തെ തിരുരക്തത്തോട് പ്രാര്‍ത്ഥിക്കുക. തിരുരക്തവലയത്തില്‍നിന്നും നമ്മെ അടര്‍ത്തികൊണ്ടു പോകാന്‍ തിന്മയുടെ ശക്തികള്‍ക്ക് സാധിക്കുകയില്ല. പരിശുദ്ധ അമ്മയോട് ചേര്‍ന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം
നിന്‍ സുതന്‍റെ രക്തക്കുളത്തില്‍
അമ്മേ എന്നെ കുളിപ്പിക്കണേ….
”അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളിലുംനിന്ന് നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹന്നാന്‍ 1/7).

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ജുലാ 22, 2024
Evangelize ജുലാ 22, 2024

1990-കളുടെ ആദ്യപാദം. ഞാന്‍ നവീകരണരംഗത്തു വന്നു കുറച്ചുകാലമേ ആയിട്ടുള്ളൂ. പ്രാര്‍ത്ഥനാഗ്രൂപ്പും വാര്‍ഡ് പ്രാര്‍ത്ഥനകളും പള്ളിക്കമ്മിറ്റിപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞുകൂടുന്നു.
ഒരു ദിവസം വൈകുന്നേരം കൃഷിപ്പണികളൊക്കെ കഴിഞ്ഞ് വീട്ടുസാധനങ്ങള്‍ വാങ്ങാനായി രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള ടൗണിലേക്ക് പോകുകയായിരുന്നു. എതിരെ ഞങ്ങളുടെ നാട്ടിലെ കുപ്രസിദ്ധനായ ഒരു ചേട്ടന്‍ വരുന്നു. എന്‍റെ അടുത്തെത്തിയതേ ചേട്ടന്‍ എന്‍റെ മുഖത്തുനോക്കി ഒരു നിലവിളി ”നിങ്ങള്‍ക്കൊക്കെ എല്ലാവരും ഉണ്ടല്ലോ അല്ലേ” എന്നു പറഞ്ഞുകൊണ്ട്. എനിക്ക് ഒരു മറുപടിയും പറയാനില്ലായിരുന്നു. പറയാന്‍ അറിയുകയും ഇല്ലായിരുന്നു.

ചേട്ടനാണെങ്കില്‍ ചാരായം വാറ്റലും കഞ്ചാവുകൃഷിയും വലിക്കലും ബഹളങ്ങളും ഉള്ളയാള്‍. ഈ കാരണങ്ങളാല്‍ കേസുകളില്‍ പല പ്രാവശ്യം ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍. ഇടവകപ്പള്ളിയുടെ കമ്മറ്റിക്കാരനെന്നനിലയില്‍ വികാരിയച്ചനോടൊപ്പം വീടു വെഞ്ചരിക്കാന്‍ ചെന്നാല്‍ വീട്ടില്‍ കയറ്റില്ല. ഭാര്യയെയും മകളെയും ഉപദ്രവിച്ചതിനാല്‍ ഭാര്യയും മകളും ഒരു കന്യാസ്ത്രീമഠത്തില്‍ അഭയം തേടിയിരിക്കുന്നു.
പിതാവിന് ഏക ആണ്‍തരിയായതിനാല്‍ തറവാടും കുറെയധികം ഭൂസ്വത്തുക്കളും ഉണ്ടായിരുന്നു. പല ആവശ്യങ്ങള്‍ക്കായി നല്ലഭാഗം ഭൂമി വിറ്റു. കാരണവന്മാര്‍ പണിത പ്രധാന പുര പൊളിച്ചുവിറ്റു. ഇപ്പോള്‍ അടുക്കളപ്പുരയില്‍ വാസം.

ചേട്ടനെ കണ്ടുമുട്ടിയ സമയം മുതല്‍ രാത്രിയും പിറ്റേദിവസം പകലുമെല്ലാം എനിക്ക് ചേട്ടനെപ്പറ്റിമാത്രം ചിന്ത. വൈകുന്നേരമായപ്പോള്‍ ഭാര്യയോടു ഞാന്‍ ചേട്ടനെ ഒന്നുപോയി കാണട്ടെയെന്ന് പറഞ്ഞ് ചേട്ടന്‍റെ വീട്ടില്‍ എത്തി. ഒരു മുറി മാത്രമുള്ള അടുക്കളപ്പുര. ഒരു വശത്ത് അടുപ്പും സംവിധാനങ്ങളും. ബാക്കിസ്ഥലത്ത് നിലത്ത് തഴപ്പായ വിരിച്ച് ചേട്ടന്‍ നിലത്തിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചേട്ടന്‍ എഴുന്നേല്‍ക്കാന്‍ തുടങ്ങി. അവിടെയിരിക്കൂ ചേട്ടാ എന്നുപറഞ്ഞ് സമാധാനിപ്പിച്ച് ഇരുത്തി. കൂടെയുണ്ടായിരുന്ന ഇളയമകനോട് എനിക്കിരിക്കാന്‍ ഒരു സ്റ്റൂള്‍ എടുത്തുകൊണ്ടുവരാന്‍ പറഞ്ഞെങ്കിലും ഞാന്‍ അദ്ദേഹത്തിന്‍റെകൂടെ പായയില്‍ ഇരുന്നു. ചേട്ടന്‍, ചേട്ടന്‍റെ വിഷമങ്ങളും രോഗങ്ങളും ഭാര്യ ഇട്ടിട്ടുപോയതിന്‍റെ വിഷമങ്ങളും ഒക്കെ ഒത്തിരി പറഞ്ഞു. ഞാന്‍ എല്ലാം കേട്ടു. ഒന്നിനും ഒരു മറുപടി പറയാന്‍ എനിക്ക് അറിവില്ലായിരുന്നു. പറഞ്ഞുമില്ല. നമുക്ക് എന്തെങ്കിലും ചെയ്യാം എന്നുപറഞ്ഞ് ചേട്ടനെ സമാധാനിപ്പിച്ച് ഞാന്‍ മടങ്ങി.

പിറ്റേദിവസം രാവിലെ ഞാന്‍ എന്‍റെ വീടിന്‍റെ മുറ്റത്തു നില്‍ക്കുമ്പോള്‍ താഴെയുള്ള വഴിയില്‍ക്കൂടി അവിചാരിതമായി ചേട്ടന്‍റെ ഭാര്യയും പെങ്ങളുംകൂടി മറ്റൊരു പെങ്ങളുടെ വീട്ടിലേക്ക് പോകുന്നു. എനിക്ക് വല്ലാത്ത ആശ്ചര്യം തോന്നി. ഞാന്‍ അവരെ എന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. എന്‍റെ തലേദിവസത്തെ അനുഭവങ്ങള്‍ പറഞ്ഞു. എന്നിട്ട് ഞാന്‍ ചേടത്തിയോട് പറഞ്ഞു ”ചേട്ടന്‍ എന്തു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലും ചേട്ടന് ചേടത്തിയുടെ സാമീപ്യം അത്യാവശ്യമാണ്.” ചേടത്തി പറഞ്ഞു ”എന്‍റെ മോനേ, ഞാന്‍ പോവില്ല. എനിക്ക് വല്ലാത്ത ഭയമാണ്.”
ഞങ്ങളുടെ സോണില്‍ പാസ്റ്ററും ധ്യാനവും പ്രാര്‍ത്ഥനയും ഒക്കെയുണ്ട്. ചേടത്തിയെ ഞാന്‍ അച്ചന്‍റെ അടുത്തുകൊണ്ടുപോകാം, ചേടത്തി ഒന്നു സംസാരിക്ക് എന്നു പറഞ്ഞു. അതിന്‍പ്രകാരം ഞങ്ങള്‍ പിറ്റേദിവസം പോയി. പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ അച്ചനുമായി ചേടത്തി സംസാരിച്ചു. സംസാരശേഷം അച്ചനും ചേടത്തിയെ ചേട്ടന്‍റെ അടുത്തുവിടാന്‍ ധൈര്യമില്ലായിരുന്നു. ‘എനിക്ക് ഒന്നും അറിയില്ല. പക്ഷേ ചേടത്തി ചേട്ടന്‍റെ അടുത്തു ചെല്ലേണ്ടത് അനിവാര്യമാണെന്നു’മാത്രം ഞാന്‍ പറഞ്ഞു. അവസാനം ചേടത്തി നില്‍ക്കുന്ന മഠത്തിലെ മദറിനോട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞ് പോയി.

ഒരാഴ്ചയ്ക്കുള്ളില്‍ ചേടത്തി വന്ന് ചേട്ടന്‍റെ ഒപ്പം താമസിക്കുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചേട്ടന്‍ മരിച്ചെന്ന് അറിഞ്ഞു. ഞങ്ങളെല്ലാം ചെന്ന് സമുചിതമായി മൃതസംസ്‌കാരം നടത്തി.
പിന്നെയുള്ള ചേടത്തിയുടെ വാക്കുകളാണ് പ്രസക്തം. ചേട്ടന്‍ എത്ര ദ്രോഹിച്ചെങ്കിലും ഈ കുറഞ്ഞ ദിവസം ചേട്ടന്‍ കൊടുത്ത സ്‌നേഹം എല്ലാം മറക്കാന്‍ ചേടത്തിയെ പ്രേരിപ്പിച്ചുപോലും. അവസാനം ചേട്ടന്‍റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യം നൂറുരൂപ ചേടത്തിക്ക് കൊടുത്ത് ചേട്ടന്‍ യാത്രയായി. ആ അന്ത്യനിമിഷങ്ങളില്‍ ചേട്ടനോടൊപ്പം ചേടത്തി ഇല്ലായിരുന്നെങ്കില്‍ അല്ലെങ്കില്‍ ചേട്ടന്‍ മരിച്ചതിനുശേഷമാണ് ചേടത്തി വന്നിരുന്നതെങ്കില്‍…? ഒരു മനുഷ്യന്‍പോലും നഷ്ടപ്പെടാതിരിക്കാന്‍ കാരുണ്യവാനായ ദൈവത്തിന്‍റെ കരുതല്‍. ”ദുഷ്ടന്‍ താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മയില്‍നിന്ന് പിന്തിരിഞ്ഞ് നീതിയും ന്യായവും പാലിച്ചാല്‍ അവന്‍ തന്‍റെ ജീവന്‍ രക്ഷിക്കും. താന്‍ പ്രവര്‍ത്തിച്ചിരുന്ന തിന്മകള്‍ മനസിലാക്കി അവയില്‍നിന്ന് പിന്മാറിയതിനാല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും; അവന്‍ മരിക്കുകയില്ല” (എസെക്കിയേല്‍ 18/27-28).

വിശുദ്ധ ജോണ്‍ മരിയ വിയാനി ഒരിക്കല്‍ ദൈവാലയത്തില്‍ ഒരു സ്ത്രീ കരഞ്ഞുകൊണ്ട് നില്‍ക്കുന്നതു കണ്ടു. അന്വേഷിച്ചപ്പോള്‍ അവരുടെ ഭര്‍ത്താവ് പാപകരമായ ജീവിതം നയിച്ചാണ് മരിച്ചത് എന്നുപറഞ്ഞു. ഭര്‍ത്താവിന്‍റെ ആത്മാവ് നരകത്തിലാണോ ഉള്ളത്, പ്രാര്‍ത്ഥിച്ചാല്‍ ഫലമുണ്ടോ എന്നെല്ലാം അവര്‍ ആശങ്കപ്പെട്ടു. വിയാനിയച്ചന്‍ പറഞ്ഞു, ”നീ മാതാവിന്‍റെ വണക്കമാസത്തിന് പൂക്കള്‍ ശേഖരിച്ചപ്പോള്‍ നിന്‍റെ ഭര്‍ത്താവ് നിന്നെ സഹായിച്ചില്ലേ. അതുമൂലം മാതാവിന്‍റെ മധ്യസ്ഥതയാല്‍ നിന്‍റെ ഭര്‍ത്താവ് ദൈവകൃപ സ്വീകരിച്ച് ശുദ്ധീകരണസ്ഥലത്താണ് ഉള്ളത്. അതുകൊണ്ട് പ്രാര്‍ത്ഥിച്ചുകൊള്ളുക.”

എനിക്കാരുമില്ല എന്ന സന്ദേഹത്തില്‍ നമ്മുടെ ചുറ്റിലും എത്രയോപേര്‍ കഴിയുന്നു. നമുക്കും അവര്‍ക്ക് ആരെങ്കിലുമാകാന്‍ പരിശ്രമിക്കാം. ഒരാള്‍ സമൂഹത്തിന് യോജിച്ചവനല്ലെങ്കിലും അയാള്‍ ജീവിതത്തില്‍ ചെയ്ത ചെറിയ നന്മകളെപ്രതിയെങ്കിലും ദൈവം അവനെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ”ഈ ചെറിയവരില്‍ ഒരുവന്‍പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല” (മത്തായി 18/14). നമുക്കും ദൈവത്തിന്‍റെ ചെറിയ ഉപകരണങ്ങളാകാം. ദൈവം അനുഗ്രഹിക്കട്ടെ.

'

By: ജോസ് ഫിലിപ്

More
ജുലാ 20, 2024
Evangelize ജുലാ 20, 2024

സ്‌പെയിന്‍: മാരകമായ രോഗത്തിനുമുന്നിലും ദിവ്യകാരുണ്യത്തെ ജീവനെക്കാള്‍ സ്‌നേഹിച്ച അജ്‌ന ജോര്‍ജിനെപ്പോലെ ഒരു സ്പാനിഷ് യുവതി, അതാണ് മുപ്പത്തിയൊന്നുകാരിയായ ബെലെന്‍. നട്ടെല്ലിലെ മാരകമായ ട്യൂമര്‍നിമിത്തം റാമോണ്‍ വൈ കാജല്‍ ആശുപത്രിയിലെ കിടക്കയിലേക്ക് ജീവിതം പരിമിതപ്പെട്ടിട്ടും അവളുടെ മുഖത്തെ പുഞ്ചിരി മായാതെ നില്ക്കുന്നു. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കണമെന്ന് നിര്‍ബന്ധമായി ആഗ്രഹിക്കുന്ന ബെലെന് അതൊരു മരുന്നാണെന്നാണ് അവളുടെ സാക്ഷ്യം.

കഴുത്തിനുപിന്നിലെ തീവ്രവേദനയുടെ കാരണം അന്വേഷിച്ച് ആശുപത്രിയിലെത്തിയപ്പോഴാണ് ആദ്യം രോഗവിവരം അറിഞ്ഞത്. അപ്പോള്‍ ഒന്ന് പതറിയെന്നാണ് ബെലെന്‍റെ വാക്കുകള്‍. എങ്കിലും പെട്ടെന്നുതന്നെ അവള്‍ അത് ദൈവകരങ്ങളില്‍നിന്ന് സ്വീകരിച്ചു. ചികിത്സകൊണ്ട് കാര്യമില്ലാത്തതിനാല്‍ പിന്നീട് സാന്ത്വനപരിചരണത്തിലേക്ക് മാറ്റിയെങ്കിലും ബെലെന്‍ നിരാശപ്പെടുന്നില്ല. തന്നെ ദൈവം തിരികെ വിളിക്കുകയാണെങ്കില്‍ സന്തോഷത്തോടെ പോകും, കാരണം ദൈവത്തോടൊപ്പമാണല്ലോ പോകുന്നത്. അല്ല, ഇവിടെത്തന്നെ തുടരണമെന്നാണ് ദൈവഹിതമെങ്കില്‍ അങ്ങനെ നടക്കട്ടെ എന്നും ബെലെന്‍ പറയുന്നു.

രോഗത്തിന്‍റെ കഠിനതകളിലൂടെ കടന്നുപോകുമ്പോഴും ഓരോ ദിനവും ദൈവം തന്നെ സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കുന്ന അടയാളങ്ങളും സന്ദേശങ്ങളും ദിനവും ലഭിക്കുന്നുണ്ടെന്ന് ബെലെന്‍ പങ്കുവയ്ക്കുന്നു. മാതാപിതാക്കളും പ്രതിശ്രുതവരന്‍ എമിലിയോയും ബെലെന് സഹായവും സാന്ത്വനവുമായി അരികിലുണ്ട്. സുഹൃത്തുക്കളും പിന്തുണയേകുന്നു. തന്‍റെ ഇന്നത്തെ ദൗത്യം സുവിശേഷം പ്രചരിപ്പിക്കുകയും വിശ്വാസത്തിന്‍റെ സാക്ഷിയാവുകയും ചെയ്യുക എന്നതാണെന്നാണ് ബെലെന്‍റെ ബോധ്യം. തന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ആ ദൗത്യം നിറവേറ്റുകയാണ് ഈ യുവതി.

'

By: Shalom Tidings

More
ജുലാ 15, 2024
Evangelize ജുലാ 15, 2024

2022 ഫെബ്രുവരിമാസം. ഞങ്ങള്‍ക്ക് നാലാമത്തെ മകള്‍ ജനിച്ച് അഞ്ചുമാസം കഴിഞ്ഞിട്ടേയുള്ളൂ. ഭാര്യക്ക് പെട്ടെന്ന് അസഹനീയമായ വയറുവേദന ആരംഭിച്ചു. സമീപത്തുള്ള ഡോക്ടറെ കാണിച്ചപ്പോള്‍ അദ്ദേഹം പെട്ടെന്നുതന്നെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. അന്ന് വൈകിട്ട് അവളെയുംകൊണ്ട് ഞങ്ങള്‍ അവിടെ കാഷ്വാലിറ്റിയില്‍ ചെന്നു.

ഡോക്ടര്‍മാര്‍ പരിശോധിച്ചതിനുശേഷം അപ്പന്‍ഡിക്‌സിന്‍റെ പ്രശ്‌നം ആണെന്നാണ് പറഞ്ഞത്. ഒപ്പം ഹെര്‍ണിയയും ഉണ്ടെന്ന് അവര്‍ പറഞ്ഞു. അല്പം ഗുരുതരമാണെന്ന് അനുഭവപ്പെടുന്നതിനാല്‍ രാത്രിയില്‍ത്തന്നെ ഓപ്പറേഷന്‍ ചെയ്യേണ്ടിവരുമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. വലിയതാണെങ്കില്‍ കീഹോള്‍ ചെയ്യാന്‍ സാധിക്കില്ല ഓപ്പണ്‍ സര്‍ജറി ചെയ്യാനേ സാധിക്കൂ എന്ന് അറിയിച്ചു. പെട്ടെന്നു കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം വലിയ വിഷമം. ചെറിയ കുഞ്ഞുങ്ങളുണ്ട്. കൂടാതെ ഭാര്യക്ക് നാലു സിസേറിയന്‍ കഴിഞ്ഞതാണ്.

കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രിയിലെ ഡോ. ഫിന്റോയുടെ നേതൃത്വത്തിലായിരുന്നതിനാലാണ് അതെല്ലാം സമാധാനപരമായി കഴിഞ്ഞത്. ഇതൊന്നും പോരാതെ അന്ന് കൊവിഡിന്‍റെ പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. എല്ലാം കൂടി ഓര്‍ത്തപ്പോള്‍ വല്ലാത്ത പ്രതിസന്ധിയാണ് ഞങ്ങള്‍ നേരിടേണ്ടത് എന്ന് മനസിലായി. എന്തായാലും ഡോക്‌ടേഴ്‌സ് പറഞ്ഞതനുസരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ആയി. കൊവിഡ് ടെസ്റ്റുകള്‍ നടത്തി. തുടര്‍ന്ന് രാത്രിയില്‍ത്തന്നെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ചെയ്തു.

സ്‌കാനിഗ് ചെയ്തത് ഒരു ലേഡി ഡോക്ടര്‍ ആയിരുന്നു. പെട്ടെന്ന് അവര്‍ എന്തോ കണ്ട് പേടിച്ചതുപോലെ സ്‌കാനിംഗ് റൂമില്‍നിന്നും ഇറങ്ങിപ്പോയി സീനിയര്‍ ഡോക്ടറെ വിളിച്ചുകൊണ്ടു വന്നു. കാരണം അത്ര ഗുരുതരമായിരുന്നു സ്ഥിതി. പീന്നീട് ഭാര്യയെ മുറിയിലേക്ക് മാറ്റി. ആ രാത്രിയില്‍ ഞങ്ങള്‍ കൈകോര്‍ത്തിരുന്ന് മാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ അഭയപ്പെട്ട് കണ്ണീരോടെ കര്‍തൃസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. അതോടൊപ്പം മറ്റൊരു കാര്യം ഓര്‍മ വന്നു, ശാലോം ടൈംസ് മാസികയില്‍ വരാറുള്ള ‘സിംപിള്‍ ഫെയ്ത്ത്’ സാക്ഷ്യങ്ങള്‍! ഞാന്‍ മാസിക വായിക്കുന്ന ആളാണ്. അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘സൗഖ്യമായാല്‍ ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം!’ ആ നിസഹായവേളയിലെ പ്രാര്‍ത്ഥന അങ്ങനെയായിരുന്നു.

നേരം വെളുക്കാറായപ്പോള്‍ ഭാര്യയുടെ ടെസ്റ്റ് റിസള്‍ട്ട് അറിയിച്ചു. അപ്പന്‍ഡിക്‌സ് ആണെന്നും രാവിലെത്തന്നെ സര്‍ജറി ചെയ്യണം എന്നുമായിരുന്നു അവരുടെ വാക്കുകള്‍. ഓപ്പറേഷന് ബില്ല് അടയ്ക്കണം എന്നും നിര്‍ദേശിച്ചു. 75000 രൂപയോളം ആകുമെന്നാണ് പറഞ്ഞത്. ആ സമയത്ത് എന്‍റെ കൈയ്യില്‍ പണമൊന്നും ഇല്ലായിരുന്നു. കൊവിഡിന്‍റെ സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് സാമ്പത്തികമായി വിഷമിക്കുന്ന സമയം. ഓപ്പറേഷനുവേണ്ടി അത്യാവശ്യമായി 25000 രൂപ അടയ്ക്കാന്‍ പറഞ്ഞു. ബില്‍ തന്നിട്ട് ഭാര്യയെ കൊണ്ടുപോയി ഓപ്പറേഷന് തയ്യാറാക്കി.

പക്ഷേ രാവിലെത്തന്നെ സര്‍ജറി ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും ഡോക്ടര്‍ വരുകയോ സര്‍ജറിയെക്കുറിച്ച് സംസാരിക്കുകയോ ചെയ്തില്ല. കുറച്ചുകഴിഞ്ഞ് ജൂനിയര്‍ ഡോക്ടര്‍ വന്നുപറഞ്ഞു, ”ഒരു സി.റ്റി സ്‌കാന്‍ എടുക്കണം, എങ്കിലേ ഇതിന്‍റെ ഡെപ്ത്ത് അറിയാന്‍ പറ്റുകയുള്ളൂ!”
അങ്ങനെ സി.റ്റി സ്‌കാന്‍ ചെയ്യാന്‍ പോയി തിരികെ വന്നപ്പോള്‍ ഉച്ചയാകാറായി. താമസിയാതെ ഡോക്ടറിന്‍റെ ചേംബറിലേക്ക് എന്നെ വിളിപ്പിച്ചു. അവിടെ ചെന്നപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഇങ്ങനെയാണ്, ”അപ്പന്‍ഡിക്‌സിന്റേതായി ഒന്നും കാണുന്നില്ല, നീര്‍ക്കെട്ട് വീണതാണ്! കുറച്ചുദിവസം ആന്റിബയോട്ടിക് കഴിച്ചാല്‍ മാറും!”

സംഭവിച്ചതെന്താണെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി. അള്‍ട്രാ സൗണ്ട് സ്‌കാന്‍ ചെയ്തപ്പോള്‍ വളരെ ഗുരുതരം എന്നുപറയുകയും അതിന്‍പ്രകാരം സര്‍ജറി തീരുമാനിക്കുകയും ചെയ്തതാണ്. എന്നാല്‍ ആ സമയത്ത് ഞങ്ങള്‍ മാതാവിന്‍റെ മധ്യസ്ഥതയില്‍ പ്രാര്‍ത്ഥിക്കുകയും ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്താം എന്ന് നേരുകയും ചെയ്തു. ഇതിന്‍റെ ഫലമായിട്ടാണ് പ്രധാനഡോക്ടര്‍ക്ക് രോഗാവസ്ഥയുടെ ഡെപ്ത്ത് (ആഴം) അറിയണമെന്ന് തോന്നുകയും സി.റ്റി സ്‌കാന്‍ എടുക്കണം എന്ന് പറയുകയും ചെയ്തത്. ആ റിപ്പോര്‍ട്ടിന്‍പ്രകാരം അപ്പന്‍ഡിക്‌സിന്‍റെയോ ഹെര്‍ണിയയുടെയോ പ്രശ്‌നം ഇല്ലെന്ന് മനസിലായി. ഗുരുതരാവസ്ഥയില്‍നിന്ന് അത്ഭുതകരമായ മാറ്റം! ഞങ്ങള്‍ക്ക് ആശുപത്രിയില്‍ 25000 രൂപ മാത്രമാണ് അന്ന് ചെലവായത്. അതിനുശേഷം ഇത്രയും നാള്‍ കഴിഞ്ഞിട്ടും അതുമായി ബന്ധപ്പെട്ട് ഒരു ആരോഗ്യപ്രശ്‌നംപോലും ഭാര്യക്ക് ഉണ്ടായിട്ടില്ല.

പ്രവീണ്‍ കോട്ടയം സ്വദേശിയാണ്. ഉപവിപ്രവര്‍ത്തനങ്ങളിലും സംഗീതവുമായി ബന്ധപ്പെട്ട് സുവിശേഷശുശ്രൂഷകളിലും സജീവം. ഭാര്യ: മെറിന്‍, മക്കള്‍: അക്യൂന, എലേന, അന്‍വീന, അയന.

'

By: Shalom Tidings

More
ജുലാ 12, 2024
Evangelize ജുലാ 12, 2024

ദൈവദൂഷണത്തിന് പരിഹാരമായി 1843-ല്‍ വിശുദ്ധ പത്രോസിന്‍റെ വിശുദ്ധ മേരിക്ക് വെളിപ്പെടുത്തപ്പെട്ട പ്രാര്‍ത്ഥന
ഏറ്റവും പരിശുദ്ധനും പരിപാവനനും ആരാധ്യനും അഗ്രാഹ്യനും വിവരിക്കാനാവാത്തവനുമായ ദൈവനാമം എന്നെന്നും പുകഴ്ത്തപ്പെടുകയും വാഴ്ത്തപ്പെടുകയും സ്‌നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യട്ടെ.

'

By: Shalom Tidings

More
ജുലാ 10, 2024
Evangelize ജുലാ 10, 2024

യുവസംരംഭകരുടെ പ്രചോദനാത്മകമായ വിജയകഥ

ഗെയ്ബ്, നെയ്റ്റ്- ഇരുവരും ഗ്രാജ്വേഷന്‍ പഠനം പൂര്‍ത്തിയാക്കാനൊരുങ്ങുന്ന ഇരട്ടസഹോദരങ്ങള്‍. കുറച്ചുനാളായി ഗെയ്ബ് ഒരു സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്. അതാണ് അഗാപെ എന്ന പേരില്‍ പൂവണിഞ്ഞത്. താമസിയാതെ ഇരട്ടസഹോദരനായ നെയ്റ്റും പങ്കാളിയായി. ‘അഗാപെ അപ്പാരല്‍’ എന്നാല്‍ ഇവരുടെ കത്തോലിക്കാ വസ്ത്രവ്യാപാരസംരംഭം. എന്താണ് ഈ യുവാക്കളുടെ ബ്രാന്‍ഡിന്‍റെ പ്രത്യേകത എന്നല്ലേ? ഇതൊരു സുവിശേഷ പ്രചാരണമാധ്യമമാണ് ഇവര്‍ക്ക്. ബന്ധപ്പെട്ട അധികാരികളില്‍നിന്ന് ലഭിക്കേണ്ട അനുമതികളെല്ലാം വേഗം ലഭിച്ചു എന്നതുമാത്രമല്ല, ആദ്യത്തെ ഓര്‍ഡര്‍ അയച്ചപ്പോള്‍ത്തന്നെ അഗാപെയുടെ വിജയകരമായ തുടക്കത്തിനുപിന്നില്‍ ദൈവകരം പ്രവര്‍ത്തിച്ചു എന്നത് ഉറപ്പായെന്ന് ഇരുപതുകാരായ സഹോദരങ്ങള്‍ പറയുന്നു.

യഥാര്‍ത്ഥമായ സ്‌നേഹത്തെക്കുറിച്ചുള്ള സംസാരത്തിന് തുടക്കമിടുന്ന ഒരു ബ്രാന്‍ഡിനെക്കുറിച്ച് ഇവരുടെ മനസിലുണ്ടായിരുന്നു. ഇന്ന് ഈ ബ്രാന്‍ഡ് വസ്ത്രമണിഞ്ഞ ഒരാളെ കാണുമ്പോള്‍ എന്താണ് അഗാപെ എന്ന് ചോദിക്കും. അപ്പോള്‍ അതേക്കുറിച്ച് വിശദീകരിക്കാന്‍ അവസരം ലഭിക്കുന്നു. അതിലൂടെ അഗാപെ സ്‌നേഹത്തെക്കുറിച്ചും ക്രിസ്തുവിന് നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ചും അതുവഴി കത്തോലിക്കാവിശ്വാസത്തെക്കുറിച്ചും പങ്കുവയ്ക്കാന്‍ സാധിക്കും.

ഈ ബ്രാന്‍ഡ് വസ്ത്രങ്ങള്‍ ധരിക്കുന്നവര്‍ ക്രിസ്തുവിന്‍റെ സുവിശേഷത്തെക്കുറിച്ചും അഗാപെ സ്‌നേഹത്തെക്കുറിച്ചും പങ്കുവയ്ക്കുകമാത്രമല്ല, വചനാനുസൃതം ജീവിക്കുകയും അവിടുത്തെ വ്യവസ്ഥകളില്ലാത്ത സ്‌നേഹത്തിന് സാക്ഷികളാകുകയും ചെയ്യണമെന്ന് ഇവര്‍ ആഗ്രഹിക്കുന്നു.
അഗാപെ എന്നാല്‍ വ്യത്യസ്തമായ ഒരു ജീവിതശൈലിയും നല്ലൊരു വസ്ത്രവും എന്നുമാത്രമല്ല, അത് മറ്റുള്ളവരെ സഹായിക്കുന്നതിലേക്കും ത്യാഗപൂര്‍ണമായ സ്‌നേഹം ജീവിക്കുന്നതിലേക്കും നയിക്കണം. അതാണ് നെയ്റ്റിന്‍റെ ആഗ്രഹം. അത് മറ്റുള്ളവരെ ദൈവത്തിലേക്ക് നയിക്കുന്നതാകണം. അവരുടെതന്നെ ജീവിതത്തില്‍ ഈ സൗന്ദര്യം അനുഭവിക്കുന്നതിലേക്കും ഓരോരുത്തരുടെയും ജീവിതത്തില്‍ ആനന്ദവും സംതൃപ്തിയും കണ്ടെത്തുന്നതിലേക്കും നയിക്കണം.

അനുഭവം

ഒരു സ്വെറ്റ്ഷര്‍ട്ടിന് ചെലുത്താന്‍ സാധിക്കുന്ന സ്വാധീനത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നവരുണ്ട്. നെയ്റ്റിന്‍റെയും ഗെയ്ബിന്‍റെയും സഹപാഠിയായ ലൂക്ക് ബിഗ്ഗാര്‍ പങ്കുവച്ചത് അത്തരത്തിലൊരു സാക്ഷ്യമാണ്. ലൂക്കിന്‍റെ അഗാപെ വസ്ത്രം പല തവണ ഫലപ്രദമായ സംസാരത്തിന് വഴിതുറന്നു. ”അതില്‍ ഏറ്റവും കൂടുതല്‍ എനിക്ക് ഇഷ്ടം തോന്നുന്നത് ഇതിലൂടെ എന്‍റെ നിത്യജീവിതത്തോട് വിശ്വാസത്തെ ചേര്‍ത്തുവയ്ക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ്. എനിക്ക് ഒരു എം.ആര്‍.ഐ സ്‌കാന്‍ എടുക്കേണ്ടിവന്നപ്പോള്‍ ഞാന്‍ ധരിച്ചിരുന്ന അഗാപെയുടെ ഹൂഡി വസ്ത്രത്തെക്കുറിച്ച് ഒരു സ്ത്രീ എന്നോട് ചോദിച്ചു. ഞാന്‍ അവരോട് അഗാപെയെക്കുറിച്ചും ആ വാക്കിന്‍റെ അര്‍ത്ഥത്തെക്കുറിച്ചും സംസാരിച്ചു. അവര്‍ക്കത് വലിയ ഇഷ്ടമായി. നേരിട്ടല്ലാതെയുള്ള സുവിശേഷപ്രചാരണത്തിന് ഇതൊരു നല്ല ഉപകരണമാണ്-” ലൂക്കിന്‍റെ വാക്കുകള്‍
അഗാപെ സ്‌നേഹത്തിന്‍റെ സന്ദേശം വസ്ത്രങ്ങളുടെ ഉപഭോക്താക്കള്‍ക്കുമാത്രമല്ല, നിര്‍മാതാക്കള്‍ക്കുംകൂടിയുള്ളതാണ്. ഈ കമ്പനി നടത്തുന്നതിലൂടെ തങ്ങള്‍ പല കാര്യങ്ങളും പഠിച്ചുവെന്ന് ഗെയ്ബും നെയ്റ്റും പറയുന്നു. പ്രത്യേകിച്ചും, ത്യാഗപൂര്‍ണമായ സ്‌നേഹം എങ്ങനെ പരിശീലിക്കണമെന്ന് അഗാപെ അപ്പാരല്‍സ് പഠിപ്പിച്ചു എന്നതാണ് അവരുടെ സാക്ഷ്യം.

സ്‌നേഹം എന്നാല്‍ ബലിയാകലാണെന്ന് ഈ കമ്പനി ഓര്‍മ്മിപ്പിക്കുന്നു എന്നവര്‍ പറയുന്നു. കോളേജ് വിദ്യാര്‍ത്ഥികളെന്ന നിലയില്‍, സ്‌നേഹത്തിന്‍റെ ഈ പാഠം വിദ്യാഭ്യാസവും ജോലിയും സാമൂഹ്യ ഉത്തരവാദിത്വങ്ങളും സംതുലിതാവസ്ഥയില്‍ കൊണ്ടുപോകുന്നതിന് വളരെ ഉപകാരപ്രദമാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു എന്നും ഈ യുവസംരംഭകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇടയ്ക്ക് പുതിയ മോഡല്‍ വസ്ത്രങ്ങള്‍ ഇറക്കുന്നതില്‍ ചെറിയൊരു ഇടവേള നല്കിയെങ്കിലും പിന്നീട് കൂടുതല്‍ ഉണര്‍വോടെ മുന്നോട്ടുവന്നപ്പോള്‍ കുറച്ചുമാസങ്ങള്‍കൊണ്ടുതന്നെ കമ്പനിക്ക് വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. Agape Apparel എന്ന് സേര്‍ച്ച് ചെയ്താല്‍ ഇന്റര്‍നെറ്റില്‍നിന്ന് ഇവരുടെ വിവരങ്ങള്‍ ലഭിക്കും.

'

By: Shalom Tidings

More
ജുലാ 10, 2024
Evangelize ജുലാ 10, 2024

”ഒടേതമ്പുരാന്‍ കര്‍ത്താവ് എന്‍റെ തലേല്‍ വരച്ചത് ഇങ്ങനെയൊക്കെയാ. അതുകൊണ്ടാണ് എന്‍റെ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്” എന്ന് സമാധാനിക്കുന്ന പഴയ തലമുറയിലെ ഒത്തിരി അമ്മച്ചിമാരെയും അച്ചാച്ചന്മാരെയും എന്‍റെ ജീവിതയാത്രയില്‍ പലയിടത്തുംവച്ച് കണ്ടുമുട്ടാന്‍ എനിക്കിടവന്നിട്ടുണ്ട്. ചോരത്തിളപ്പിന്‍റെ കാലഘട്ടത്തില്‍ അങ്ങനെ പറഞ്ഞവരെ ഞാന്‍ തിരുത്തിയിട്ടുമുണ്ട്. ഇതൊക്കെ സ്വന്തം വാക്കും പ്രവൃത്തിയുംകൊണ്ട് അവനവന്‍ ഉണ്ടാക്കുന്നതാണ്. അല്ലാതെ ദൈവം മുന്നമേകൂട്ടി നിശ്ചയിച്ച അങ്ങനെയൊരു തലേവരയൊന്നും ആരുടെയും തലേല്‍ ഇല്ലേ ഇല്ല എന്ന് ശക്തിയുക്തം ഞാന്‍ വാദിച്ചിട്ടുമുണ്ട്. എന്നാല്‍ കുറേക്കൂടി പ്രായവും പക്വതയും ആലോചനാശേഷിയും ഒക്കെ വന്നു കഴിഞ്ഞപ്പോള്‍ ഞാന്‍ മറിച്ചു ചിന്തിക്കുവാന്‍ തുടങ്ങി. സ്വന്തം പ്രവൃത്തിദോഷംകൊണ്ടല്ലാതെ കടന്നുപോകേണ്ടി വന്ന കയ്‌പേറിയ ജീവിതാനുഭവങ്ങളുടെ മുമ്പില്‍ നിസഹായയായി പകച്ചുനിന്നപ്പോള്‍ ഞാന്‍ സത്യമായും ചിന്തിച്ചു കാരണവന്മാരു പറഞ്ഞതാണ് ശരി. എനിക്കാണ് തെറ്റുപറ്റിയതെന്ന്. എന്‍റെമാത്രം ജീവിതാനുഭവത്തിന്‍റെ തലത്തില്‍നിന്നുകൊണ്ടു മാത്രമല്ല നിര്‍ദോഷരായിരുന്നിട്ടും നിസഹായരായി വളരെയേറെ സഹിക്കേണ്ടിവന്ന ചില ജീവിതങ്ങളെ വിലയിരുത്തി നോക്കിയപ്പോഴും ഞാനൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അത് ഇതാണ്. സത്യമായും തലേവര എന്നു പറയുന്ന ഒന്നുണ്ട്. ആ വര വരയ്ക്കുന്നവന്‍ ദൈവംതന്നെയാണ് എന്ന്.

കര്‍ത്താവായ യേശുവിന്‍റെ നിയോഗം

ലോകം കണ്ടിട്ടുള്ള മനുഷ്യവ്യക്തികളില്‍വച്ച് ഏറ്റവും തിക്തത നിറഞ്ഞ ദൈവനിയോഗം ശിരസാവഹിച്ച വ്യക്തി യേശുകര്‍ത്താവുതന്നെയാണെന്ന് പ്രവാചകഗ്രന്ഥങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയും. ഏശയ്യാ പ്രവചനത്തില്‍ യേശു നിര്‍ബന്ധമായും കടന്നുപോകേണ്ടിയിരുന്ന കഠിനസഹനങ്ങളെക്കുറിച്ച് അനേക വര്‍ഷങ്ങള്‍ക്കുമുമ്പേ ഇപ്രകാരം എഴുതപ്പെട്ടിരുന്നു. ”അവനു ക്ഷതമേല്‍ക്കണമെന്നത് കര്‍ത്താവിന്‍റെ ഹിതമായിരുന്നു. അവിടുന്നാണ് അവനെ ക്ലേശങ്ങള്‍ക്കു വിട്ടുകൊടുത്തത്. പാപപരിഹാരബലിയായി തന്നെത്തന്നെ അര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസു പ്രാപിക്കുകയും ചെയ്യും; കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍റെ കഠിനവേദനയുടെ ഫലംകണ്ട് അവന്‍ സംതൃപ്തനാകും. നീതിമാനായ എന്‍റെ ദാസന്‍ തന്‍റെ ജ്ഞാനത്താല്‍ അനേകരെ നീതിമാന്മാരാക്കും; അവന്‍ അവരുടെ തിന്മകളെ വഹിക്കുകയും ചെയ്യും” (ഏശയ്യാ 53/9-11).

പാപലേശമേശാത്ത അവന്‍ അനേകരുടെ പാപഭാരം വഹിക്കണമെന്നതും പാപികളോടുകൂടെ എണ്ണപ്പെടണമെന്നതും അനേകരുടെ പാപത്തിനുപകരമായി മരണശിക്ഷ ഏല്‍ക്കണമെന്നതും യേശുവിനെ സംബന്ധിച്ച ദൈവനിയോഗംതന്നെയായിരുന്നു. പിതാവിന്‍റെ ആ ഹിതത്തിന് യേശു പൂര്‍ണമനസാല്‍ തന്നെത്തന്നെ വിട്ടുകൊടുക്കുന്നുവെങ്കിലും യേശുവിലെ പച്ചയായ മനുഷ്യന്‍ പിതാവിനോട് തന്‍റെ പീഡാസഹനങ്ങള്‍ക്ക് തൊട്ടുമുമ്പ് താണുവീണ് പ്രാര്‍ത്ഥിക്കുന്നുണ്ട് ‘പിതാവേ, കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നെ കടന്നുപോകട്ടെ’ എന്ന്. പിതാവിന്‍റെ തീരുമാനം മാറ്റപ്പെടാത്തതാണ് എന്നു തിരിച്ചറിഞ്ഞ യേശു പിതാവിന്‍റെ തിരുഹിതം അതായത്, അനേകരുടെ പാപപരിഹാരത്തിനായി താന്‍ കഠിനകഷ്ടതകളിലൂടെയും കുരിശുമരണത്തിലൂടെയും കടന്നുപോകണമെന്ന തന്നെ സംബന്ധിച്ച ദൈവനിയോഗം ശിരസാ വഹിക്കുന്നു. അവിടുന്ന് പറയുന്നു ”പിതാവേ, എന്‍റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നിറവേറട്ടെ” എന്ന്.

മാനുഷികദൃഷ്ടികൊണ്ട് നോക്കുമ്പോള്‍ തികച്ചും അന്യായമെന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകുന്ന ഒരു ദൈവനിയോഗമാണ് പരമപരിശുദ്ധനായ യേശുവിന്‍റെ തലയില്‍ പിതാവ് വരച്ചത്. അത് ഇതാണ്. ‘നമ്മുടെ അതിക്രമങ്ങള്‍ കര്‍ത്താവ് അവന്‍റെമേല്‍ ചുമത്തി. അവന്‍ മര്‍ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. എങ്കിലും അവന്‍ ഉരിയാടിയില്ല; കൊല്ലാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പില്‍ നില്‍ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവന്‍ മൗനം പാലിച്ചു. മര്‍ദനത്തിനും ശിക്ഷാവിധിക്കും അധീനനായി അവന്‍ എടുക്കപ്പെട്ടു” (ഏശയ്യാ 53/6-8).

അതിക്രമികളോടുകൂടെ എണ്ണപ്പെട്ടവന്‍

ഇത്രയും ഉന്നതമായ മരണത്തിനാണ് യേശു തന്നെത്തന്നെ വിട്ടുകൊടുത്ത് കടന്നുപോയതെങ്കിലും അവന്‍ എണ്ണപ്പെട്ടത് അതിക്രമികളുടെയും ദൈവദൂഷകരുടെയും ദൈവജനത്തെ വഴിപിഴപ്പിക്കുന്നവരുടെയും കൂട്ടത്തിലാണ്. യേശുവിനെ കൊല്ലിച്ചവരും കൊന്നവരും മാത്രമല്ല, യേശുവന്‍റെ പീഡാസഹനങ്ങളോര്‍ത്തു വിലപിച്ചുകൊണ്ട് യേശുവിന്‍റെ കുരിശിന്‍ചുവട്ടില്‍ നിന്നവര്‍പോലും തിരിച്ചറിഞ്ഞില്ല യേശു കൊല്ലപ്പെട്ടത് എന്തിനുവേണ്ടിയാണെന്ന്. പുരോഹിതന്മാരുടെയും നിയമജ്ഞരുടെയും അസൂയമൂലമാണെന്ന് യേശുവിനെ സ്‌നേഹിച്ചിരുന്ന നല്ലവരായ അനേകര്‍ കരുതി. അതില്‍ സത്യവുമുണ്ട്. പക്ഷേ അതായിരുന്നില്ല പൂര്‍ണമായ സത്യം. കാരണം അവരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ തിരുവചനങ്ങള്‍ അതു നമുക്കുമുമ്പില്‍ വെളിപ്പെടുത്തുന്നു ”എന്‍റെ ജനത്തിന്‍റെ പാപം നിമിത്തമാണ് അവന്‍ പീഡനമേറ്റ് ജീവിക്കുന്നവരുടെ ഇടയില്‍നിന്നും വിഛേദിക്കപ്പെട്ടതെന്ന് അവന്‍റെ തലമുറയില്‍ ആരു കരുതി?” (ഏശയ്യാ 53/8).

‘അവന്‍റെ തലമുറയില്‍ ആരു കരുതി’ എന്ന വാചകത്തിന് വലിയൊരര്‍ത്ഥമുണ്ട്. അത് ഇതാണ്. അവന്‍റെ കാലത്തു ജീവിച്ചിരുന്ന ആരുംതന്നെ അതായത് അവന്‍റെ സ്വന്തം ശിഷ്യന്മാര്‍പോലും മനസിലാക്കിയില്ല എന്നതാണത്.

കാരണമറിയാത്ത കഠിനസഹനങ്ങളോ?

പ്രിയപ്പെട്ട വായനക്കാരേ, ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നുചേരുന്നതും എത്ര പ്രാര്‍ത്ഥിച്ചിട്ടും നീങ്ങിപ്പോകാത്തതും കാരണറിയാത്തതുമായ കഠിനസഹനങ്ങളുടെ മുമ്പില്‍ പകച്ചുനില്‍ക്കുകയായിരിക്കാം നിങ്ങളില്‍ ചിലരെങ്കിലും. യേശുവിനോടൊത്ത് ആരുടെയെങ്കിലുമൊക്കെ രക്ഷയ്ക്കായി സഹിക്കുവാനുള്ള രക്ഷാകരസഹനത്തിന്‍റെ തലേവര പൊന്നുതമ്പുരാന്‍ നിങ്ങളുടെ തലയിലും വരച്ചതുകൊണ്ടാകാം നിങ്ങളിങ്ങനെ സഹിക്കേണ്ടിവരുന്നത്! ഈ സഹനം നീങ്ങിപ്പോകാന്‍വേണ്ടി നിങ്ങള്‍ ദീര്‍ഘകാലം നോയമ്പുനോറ്റും ഉപവാസമെടുത്തും ദാനധര്‍മം ചെയ്തും നിങ്ങളെത്തന്നെ എളിമപ്പെടുത്തി പ്രാര്‍ത്ഥിച്ചിട്ടുമുണ്ടാകാം. ഉത്തരം കിട്ടാതെ വന്നപ്പോള്‍ ഇത് പൂര്‍വികശാപമാണെന്നു കരുതി അതിനുവേണ്ടി പ്രതിവിധികള്‍ ചെയ്തിട്ടുമുണ്ടാകാം. അങ്ങനെയുള്ളവര്‍ ഒന്നു ചിന്തിക്കുക. നമ്മുടെ കഷ്ടതകളുടെ നടുവില്‍നിന്നുകൊണ്ടുള്ള എല്ലാ പ്രാര്‍ത്ഥനകള്‍ക്കും നാം ആഗ്രഹിക്കുന്ന വിധത്തിലുള്ള ഉത്തരം കിട്ടണമെന്നില്ല.

യേശു താണുവീണ് മൂന്നുവട്ടം തന്‍റെ പിതാവിനോട് കുരിശുമരണം തന്നെ മാറിപ്പോകാന്‍ പ്രാര്‍ത്ഥിച്ചിട്ടും അവിടുത്തെ പ്രാര്‍ത്ഥന അവിടുന്നാഗ്രഹിക്കുന്ന രീതിയില്‍ സാധിച്ചുകിട്ടുന്നില്ല. പകരം ആ കുരിശുമരണത്തെ സ്വീകരിക്കുവാനുള്ള ശക്തി പിതാവ് യേശുവിന് നല്‍കുന്നു. ”അവിടുന്ന് ഒരു മാലാഖയെ അയച്ച് അവനെ ശക്തിപ്പെടുത്തി” എന്ന് വചനങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. കുറെയേറെ പ്രാര്‍ത്ഥിച്ചതിനുശേഷം നാമും നമ്മെ നയിക്കുന്നവരും അവസാനം എത്തിച്ചേരുന്ന ഒരു നിഗമനമാണ് പൂര്‍വികരുടെ പാപംമൂലമുണ്ടാകുന്ന ശാപം എന്ന്. അങ്ങനെയും നമ്മുടെ ജീവിതത്തില്‍ സഹനമുണ്ടാകാം. പക്ഷേ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ഉത്തരം കിട്ടാത്ത എല്ലാ സഹനങ്ങളുടെയും പിന്നില്‍ പൂര്‍വകശാപമല്ല. പലതിന്‍റെയും പിന്നില്‍ യേശുവിന്‍റെ രക്ഷാകരമായ സഹനത്തിലുള്ള പങ്കുചേരല്‍ ആണെന്ന് നമുക്ക് കാണാന്‍ കഴിയും.

ബലിയായിത്തീര്‍ന്ന ഒരു കന്യാസ്ത്രീ

ഈശോയെ ഒത്തിരിയേറെ സ്‌നേഹിച്ചിരുന്ന ഒരു യുവകന്യാസ്ത്രീ. ഈശോക്കുവേണ്ടി ഓടിനടന്ന് ഒത്തിരി ചെയ്യാന്‍വേണ്ടിയിട്ടാണ് വീട്ടില്‍നിന്നുമുള്ള എല്ലാ എതിര്‍പ്പുകളെയും മറികടന്ന് സന്യാസവസ്ത്രം സ്വീകരിച്ചത്. എന്നാല്‍ അധികം താമസിയാതെ അവള്‍ രോഗിയായി. ഒന്നിനു പുറകെ ഒന്നായി 14 ഓപ്പറേഷനുകള്‍! ഒന്നിനും അവളെ സുഖപ്പെടുത്താനായില്ല എന്നു മാത്രമല്ല, കഠിനസഹനങ്ങളുടെ നീര്‍ക്കയത്തിലേക്ക് അവളുടെ ജീവിതം വലിച്ചെറിയപ്പെടുകയായിരുന്നു. ആത്മനാഥനുവേണ്ടി ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച അവളുടെ ജീവിതം ആത്മനാഥന്‍റെ മുമ്പില്‍ മറ്റനേകരുടെ പാപത്തിനുവേണ്ടിയുള്ള പരിഹാരബലിയായി ഇന്ന് എരിഞ്ഞുതീര്‍ന്നുകൊണ്ടിരിക്കുന്നു!

ഈ അടുത്ത നാളുകളില്‍ അനേകം നവവൈദികര്‍ ഓരോ വിധത്തിലുള്ള കാരണങ്ങളിലൂടെ ദൈവസന്നിധിയിലേക്ക് എടുക്കപ്പെട്ടു. പ്രത്യേകിച്ചും കോവിഡ് മഹാമാരി പെയ്തിറങ്ങിയ കാലഘട്ടത്തില്‍. ക്രിസ്തുസ്‌നേഹത്തിന്‍റെ മുമ്പില്‍ ആത്മാര്‍പ്പണം ചെയ്‌തൊരു വൈദികന്‍റെ അകാലത്തിലുള്ള വിയോഗം ആരെയാണ് കരയിപ്പിക്കാത്തത്? സഭയ്ക്കും ലോകത്തിനും അത് എത്രമേല്‍ വലിയ നഷ്ടമായിരിക്കും? ഏതു രീതിയിലുള്ള ഒരു തലേവരയായിരുന്നു ഈ കൊച്ചച്ചന്മാരുടേത് എന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. ക്രിസ്തുവിന്‍റെ ബലിജീവിതത്തോടൊപ്പം ബലിയായിത്തീരാന്‍ സമര്‍പ്പിക്കപ്പെട്ട അവരുടെ ജീവിതം മറ്റാരുടെയൊക്കെയോ പാപത്തിനു പകരമായുള്ള സമ്പൂര്‍ണ ബലിയായി ദൈവസന്നിധിയിലേക്ക് എടുക്കപ്പെടുകയല്ലായിരുന്നുവെന്ന് ആര്‍ക്കു പറയാന്‍ പറ്റും?
”സഭയാകുന്ന ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് ഞാന്‍ എന്‍റെ ശരീരത്തില്‍ നികത്തുന്നു” (കൊളോസോസ് 1/24) എന്നു പറഞ്ഞ പൗലോസ് ശ്ലീഹായെപ്പോലെ ക്രിസ്തുവിനോടൊത്ത് മറ്റനേകര്‍ക്കുവേണ്ടി സഹിക്കാന്‍ വിളിക്കപ്പെട്ട അനേകജീവിതങ്ങള്‍ ഈ ഭൂമിയിലുണ്ട്.

നാം അവരെ മനസിലാക്കേണ്ടവിധത്തില്‍ അവര്‍ ജീവിച്ചിരിക്കുന്ന കാലഘട്ടത്തില്‍ മനസിലാക്കുന്നില്ല എന്നതാണ് സത്യം. ”എന്‍റെ ജനത്തിന്‍റെ പാപംമൂലമാണ് അവന്‍ ജീവിക്കുന്നവരുടെ ഇടയില്‍നിന്നും വിഛേദിക്കപ്പെട്ടത് എന്ന് അവന്‍റെ തലമുറയില്‍ ആര്‍ കരുതി? എന്ന് യേശുവിനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെ…
പഞ്ചക്ഷതധാരിയായ പാദ്രേപിയോ, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പലരാലും മനസിലാക്കപ്പെടാത്ത, സഭാധികാരികളാല്‍പ്പോലും കഠിനമായി തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധനായ ഒരു വൈദികനായിരുന്നു. കഠിനസഹനങ്ങള്‍ നിറഞ്ഞ അദ്ദേഹത്തിന്‍റെ ഈലോകത്തിലെ ജീവിതയാത്ര അവസാനിച്ചതിനുശേഷമാണ് അനിവാര്യമായും അദ്ദേഹത്തെ മനസിലാക്കേണ്ടവര്‍പോലും മനസിലാക്കിയതും അംഗീകരിച്ചതും. ഇതും ഒരു തലേവരയാണ്. മനസിലാക്കപ്പെടേണ്ടവരാല്‍ മനസിലാക്കപ്പെടാതിരിക്കുക എന്ന തലേവര! കുടുംബജീവിതത്തിലും ഇത് വളരെ സത്യമാണ്.

കുടുംബത്തെ രക്ഷിച്ച അമ്മയുടെ കണ്ണുനീര്‍

ഒരു സഹോദരന്‍ തന്‍റെ മാനസാന്തരത്തിനു പിന്നിലെ രഹസ്യം പങ്കുവയ്ക്കുകയായിരുന്നു. എന്‍റെ അമ്മയുടെ കണ്ണുനീരാണ് എന്നെ ദൈവത്തിലേക്കടുപ്പിച്ചത്. ”കഴുത്തില്‍ താലിവീണ അന്നു തുടങ്ങിയതാണ് അമ്മയുടെ സഹനം. അത് മരണംവരെ നീണ്ടുനിന്നു. ഒരു വലിയ തറവാടായിരുന്നു ഞങ്ങളുടേത്. എന്‍റെ അപ്പന്‍ നിരീശ്വരവാദിയായിരുന്നു. കൂട്ടിന് മദ്യപാനവും. അപ്പന്‍റെ ക്രൂരതകളെല്ലാം അമ്മ നിശബ്ദമായി സഹിച്ചു. മക്കളായിരുന്നു അമ്മയ്ക്ക് ആകെയുള്ള പ്രതീക്ഷ. എന്നാല്‍ മക്കള്‍ വളര്‍ന്നുവന്നപ്പോള്‍ അപ്പന്‍ കാണിച്ചുതന്ന വഴിതന്നെ സ്വീകരിച്ചു. ഞങ്ങള്‍ അപ്പനും മക്കളും ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് മദ്യപിച്ച് രസിക്കുമ്പോള്‍ അമ്മ ജപമാലയുമായി അടുത്ത മുറിയിലേക്ക് പോകും. ക്രൂശിതരൂപത്തിനു മുമ്പില്‍ കൈകള്‍ വിരിച്ചുപിടിച്ചുനിന്നുകൊണ്ട് ജപമാല ചൊല്ലും.

പക്ഷേ ഞങ്ങളാരും ദൈവത്തിലേക്ക് മടങ്ങിവന്നില്ല. മാത്രമല്ല കൂടുതല്‍ കൂടുതല്‍ ദൈവനിഷേധികളായി മാറിക്കൊണ്ടുമിരുന്നു. എന്നാല്‍ അമ്മ നിരാശപ്പെട്ടില്ല. ഞങ്ങള്‍ക്കുവേണ്ടി വേദന സഹിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു. ഗദ്‌സമനിയിലായിരുന്നു അമ്മയുടെ ജീവിതം മുഴുവന്‍. ഒടുവില്‍, അവസാന ശ്വാസവും ഞങ്ങളുടെ മാനസാന്തരത്തിനുവേണ്ടി സമര്‍പ്പിച്ചുകൊണ്ട് അമ്മ മരിച്ചു. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലെങ്കിലും അമ്മയുടെ കണ്ണീര്‍ക്കണങ്ങള്‍ ഞങ്ങളുടെ മനസലിയിച്ചില്ല. എന്നാല്‍ അമ്മയുടെ ബലി പൂര്‍ത്തിയായപ്പോള്‍ ഞങ്ങളുടെ കുടുംബം രക്ഷയുടെ അനുഭവത്തിലേക്കു കടന്നുവന്നു. ഞാന്‍ ദൈവത്തെ കണ്ടുമുട്ടി. ഞങ്ങളുടെ കുടുംബം മുഴുവന്‍ ദൈവത്തിലേക്കു തിരിഞ്ഞു.” അദ്ദേഹം പറഞ്ഞുനിര്‍ത്തി. ഇന്ന് ആ സഹോദരന്‍ പരിഹാരബോധത്തോടെ അഗതികളെയും അവശരെയും സഹായിച്ചുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തി ജീവിക്കുകയാണ് (‘എന്‍റെ ജീവിതം ബലിയാക്കി’ എന്ന എന്‍റെ ആദ്യപുസ്തകത്തിന്‍റെ അവസാനത്തെ അധ്യായത്തില്‍നിന്നും കടമെടുത്തതാണ് മേല്‍ ഉദ്ധരിച്ച വാക്യങ്ങള്‍. പുസ്തകം കൈവശമുള്ളവര്‍ ഈ അധ്യായം വായിക്കുന്നത് നന്നായിരിക്കും.)

ഇതില്‍ പറഞ്ഞിരിക്കുന്ന ഒരു മര്‍മ്മപ്രധാനമായ കാര്യം അമ്മ ജീവിച്ചിരുന്ന കാലത്തൊന്നും അമ്മയുടെ കണ്ണുനീരിന്‍റെ ആഴം ഞങ്ങളാരും മനസിലാക്കിയില്ല എന്നതാണ്. ആരാലും മനസിലാക്കപ്പെടാത്ത, ആരാലും അംഗീകരിക്കപ്പെടാത്ത സഹനങ്ങളിലൂടെ കടന്നുപോകുന്നവരേ, നിങ്ങളെ മനസിലാക്കുന്ന, നിങ്ങളെ അംഗീകരിക്കുന്ന ഒരുവനുണ്ട്. അവനാണ് യേശുക്രിസ്തു. അവന്‍റെ തലേവര തന്നെയായിരിക്കും ഒരുപക്ഷേ നമ്മുടെയും തലേവര. ആരാലും മനസിലാക്കപ്പെടാത്ത നിങ്ങളുടെ സഹനങ്ങള്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കും.
ഈ ലേഖനത്തിന് ഒരു മറുപുറംകൂടിയുണ്ട്. മൂക്കറ്റം മദ്യപിച്ച് കഞ്ചാവടിച്ച് ലവലില്ലാതെ കാറോടിച്ച് ഇലക്ട്രിക് പോസ്റ്റില്‍ കാറിടിച്ച് നട്ടെല്ലു തകര്‍ന്ന് നീണ്ടനാള്‍ കിടന്ന കിടപ്പില്‍ കിടന്ന് ചുറ്റുമുള്ളവരെ ശപിച്ചും പ്രാകിയും കഴിയുമ്പോള്‍, ആ തലേവര ദൈവം വരച്ച തലേവരയാണെന്ന് അവകാശപ്പെടരുത്.

ആ വര നമ്മള്‍തന്നെ വരച്ച തലേവരയാണ്. പക്ഷേ ഒരു കാര്യം നാം യേശുവില്‍ വിശ്വസിച്ച് നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമെങ്കില്‍ നമ്മളുണ്ടാക്കിയ തലേവരയെയും നന്മയ്ക്കായി പരിണമിപ്പിക്കാന്‍ തമ്പുരാനു കഴിയും.
നമുക്ക് അവന്‍റെ മുഖത്തേക്കു നോക്കാം. ”അവനെ നോക്കിയവര്‍ പ്രകാശിതരായി” എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. പ്രത്യാശപൂര്‍ണമായ ഒരു ഭാവി ആശംസിക്കുന്നു.
പരിശുദ്ധാത്മാവ് നമ്മെ നയിക്കട്ടെ.
പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ

'

By: സ്റ്റെല്ല ബെന്നി

More
ജൂണ്‍ 11, 2024
Evangelize ജൂണ്‍ 11, 2024

രോഗശാന്തിക്ക് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ് പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം- പ്രാര്‍ത്ഥിക്കുന്ന ആളിനും രോഗിക്കും. അപസ്മാരരോഗിയെ സുഖപ്പെടുത്താന്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് സാധിച്ചില്ല എന്ന ശിഷ്യന്മാരുടെ ചോദ്യത്തിന് ‘നിങ്ങളുടെ വിശ്വാസക്കുറവുകൊണ്ടുതന്നെ’ എന്നാണവിടുന്ന് മറുപടി നല്കിയത്. ചിലപ്പോള്‍ മറ്റുള്ളവരുടെ വിശ്വാസം രോഗിക്ക് സൗഖ്യദായകമായി ഭവിക്കും. അപസ്മാരരോഗിയുടെ പിതാവിൻ്റെ വിശ്വാസം, കനാന്‍കാരി സ്ത്രീയുടെ വിശ്വാസം, ശതാധിപൻ്റെ വിശ്വാസം തുടങ്ങിയവ ഉദാഹരണങ്ങളാണ്. യേശുവിന് ഇത് ചെയ്യാന്‍ കഴിയും. അവിടുന്ന് ഇത് ചെയ്യുമെന്നുള്ള വിശ്വാസമാണ് ആവശ്യം.

ചില രോഗങ്ങള്‍ക്ക് ഉടനടി സൗഖ്യം കിട്ടുമ്പോള്‍ മറ്റ് ചിലത് ക്രമേണയായിരിക്കും സുഖപ്പെടുന്നത്. രോഗശാന്തി നല്കിക്കൊണ്ടാണ് കര്‍ത്താവ് ചിലരെ വിശ്വാസത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ മറ്റ് ചിലരെ വിശ്വാസത്തിലേക്കും ശരണത്തിലേക്കും നയിച്ചതിനുശേഷംമാത്രം രോഗശാന്തി നല്കി അനുഗ്രഹിക്കുന്നു. രോഗത്തിലൂടെ നമ്മുടെ വിശുദ്ധീകരണവും മാനസാന്തരവുമാണ് ദൈവം ലക്ഷ്യമാക്കുന്നതെങ്കില്‍ നാം ഉദ്ദേശിച്ച സമയത്ത് ഉദ്ദേശിക്കുന്ന രീതിയില്‍ സൗഖ്യം കിട്ടിയെന്ന് വരില്ല. അതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ പ്രാര്‍ത്ഥന കേട്ടില്ല എന്നതല്ല. പ്രത്യുത നിശബ്ദതയിലൂടെ ദൈവം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ്- തൻ്റെയും മറ്റുള്ളവരുടെയും രക്ഷയ്ക്കുവേണ്ടി യേശുവിനോട് ചേര്‍ന്ന് സഹിക്കാന്‍ വിളിക്കപ്പെട്ടിട്ടുള്ള അവസരങ്ങളില്‍ വേദന സഹിക്കാനുള്ള ശക്തിയായിരിക്കും രോഗശാന്തിശുശ്രൂഷയിലൂടെ ലഭിക്കുക.

കൂടോത്രം, മന്ത്രവാദം, ചാത്തന്‍സേവ തുടങ്ങിയവയുമായി ബന്ധപ്പെട്ടിട്ടുള്ളവര്‍ രോഗശാന്തിപ്രാര്‍ത്ഥനകള്‍ക്കുമുമ്പായി പിശാചിനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുകയും യേശുവിനെ കര്‍ത്താവായി ഏറ്റുപറയുകയും ചെയ്യേണ്ടത് ആവശ്യമാണ്. കഠിനമായ വെറുപ്പ്, അശുദ്ധി, ഭയം ഇവയിലൂടെയെല്ലാം പൈശാചികശക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരികയും നമ്മുടെ ശാരീരിക മാനസികതലങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇത്തരം രോഗങ്ങള്‍ ഔഷധപ്രയോഗംകൊണ്ട് ഒരിക്കലും സുഖപ്പെടുകയില്ല. എന്നാല്‍ യേശുനാമത്തില്‍ പൈശാചികശക്തികളെ ബന്ധിക്കുകയും ഒഴിവാക്കുകയും ചെയ്യുമ്പോള്‍ ഇത്തരം അസുഖങ്ങള്‍ ഇല്ലാതായിത്തീരും.

മദ്യപാനംപോലെയുള്ള മ്ലേച്ഛമായ ജീവിതചര്യകൊണ്ട് രോഗിയായിത്തീര്‍ന്ന ഒരാള്‍- ആരോഗ്യം കിട്ടിയാല്‍ വീണ്ടും കുടിക്കാന്‍ ഒരുങ്ങിയിരിക്കുന്ന മനസുള്ള വ്യക്തിയാണെങ്കില്‍ കര്‍ത്താവില്‍നിന്നും രോഗശാന്തി പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. തന്റെ പഴയ ജീവിതം ഉപേക്ഷിക്കുകയും ദൈവഹിതമനുസരിച്ചുള്ള പുതിയ ഒരു ജീവിതം നയിക്കാന്‍ തീരുമാനമെടുക്കുകയും ചെയ്തുകൊണ്ടുവേണം അത്തരം വ്യക്തികള്‍ രോഗശാന്തിപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍.

ഓരോ രോഗശാന്തിയും ദൈവസ്‌നേഹത്തിന്റെ അടയാളമാണ്. രോഗഗ്രസ്തമായ ഇന്നത്തെ ലോകത്തെ സുഖപ്പെടുത്താനും പുനരുദ്ധരിക്കാനും ദൈവത്തിന്റെ ഈ സ്‌നേഹത്തിനുമാത്രമേ കഴിയൂ. പാപം വര്‍ധിച്ച ഈ കാലയളവില്‍ ദൈവം തന്റെ കൃപയെയും വര്‍ധിപ്പിച്ചിരിക്കുന്നു, അടയാളങ്ങളും അത്ഭുതങ്ങളും പ്രവര്‍ത്തിച്ചുകൊണ്ട് അവിടുന്ന് ലോകത്തെ ഉണര്‍ത്തുകയും തന്നിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നു. നമുക്ക് കര്‍ത്താവിനോട് നന്ദി പറയാം. എല്ലാ വചനപ്രഘോഷണവേദികളിലും രോഗശാന്തികള്‍ ധാരാളമായി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം. അങ്ങനെ അനേകര്‍ രക്ഷയുടെ സന്തോഷം അനുഭവിച്ചറിയാന്‍ ഇടയാകട്ടെ.

'

By: Mon. C.J. Varkey

More
ജൂണ്‍ 11, 2024
Evangelize ജൂണ്‍ 11, 2024

യു.എസ്: ഡെന്‍വറിലെ ബിഷപ് മാഷെബൂഫ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ബസര്‍ ലൈറ്റ് അണയുന്നത് ആത്മാവിന്‍റെ സ്‌നാനത്തിനുള്ള ക്ഷണമാണ്. കാരണം ചാപ്ലിന്‍ ഫാ. സി.ജെ. മാസ്റ്റ് വിദ്യാര്‍ത്ഥികളെ കുമ്പസാരിക്കാന്‍ ക്ഷണിക്കുന്നതിന്റെ അടയാളമാണ് അണയുന്ന ആ ബസര്‍ ലൈറ്റ്. കുമ്പസാരത്തിന് ആഗ്രഹിക്കുന്നവര്‍ നേരത്തേതന്നെ ബസര്‍ എടുത്തുകൊണ്ട് പോകും. ക്ലാസിലോ വിശ്രമവേളയിലോ, എപ്പോഴായാലും, തങ്ങളുടെ ബസറിൻ്റെ ചുവന്ന ലൈറ്റ് അണയുന്നത് അപ്പോള്‍ ഫാ. മാസ്റ്റ് ആ വിദ്യാര്‍ത്ഥിയെ കുമ്പസാരിപ്പിക്കാന്‍ ഒരുക്കമാണെന്നതിൻ്റെ സൂചനയാണ്.

പ്രാര്‍ത്ഥനയില്‍ ഫാ. മാസ്റ്റിന് ലഭിച്ച ഒരു ആശയമാണിത്. ആദ്യം എല്ലാവര്‍ക്കും ഇത് ഒരു തമാശയായി തോന്നിയെങ്കിലും പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ സീഗലിൻ്റെ അനുവാദത്തോടെ ഇത് നടപ്പിലാക്കി. പക്ഷേ വളരെ ഫലപ്രദമാണെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും അഭിപ്രായം. കാരണം വളരെയേറെ തിരക്കുള്ളവരാണ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ക്ലാസ് സമയത്തിനു പുറത്ത് കുമ്പസാരിക്കാനായി വരിനില്‍ക്കാന്‍ അവര്‍ക്ക് സാധിച്ചെന്ന് വരില്ല. അതിനാല്‍ത്തന്നെ ആ സമയം ലാഭിച്ച്, ഭയമില്ലാതെയും സ്വസ്ഥമായും ഫാ. മാസ്റ്റിനെ സമീപിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കുന്നു. അതുവഴി കുമ്പസാരമെന്ന കൂദാശ നല്കുന്ന സാന്ത്വനവും സമാധാനവും ലഭിച്ച് പ്രത്യാശയോടെ മുന്നോട്ടുപോകാനും അവസരം ലഭിക്കുന്നു.

'

By: Shalom Tidings

More