• Latest articles
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

എന്‍റെ കര്‍ത്താവേ, അങ്ങ് ചെയ്തതുപോലെ സഹനങ്ങളെ സ്നേഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! അങ്ങ് ചെയ്തതുപോലെ കുരിശുവഹിക്കാനുള്ള കൃപ എനിക്ക് നല്‍കണമേ! ഓ എന്‍റെ കര്‍ത്താവേ! എന്‍റെ എല്ലാ പ്രവൃത്തികളിലും അങ്ങയെ എപ്പോഴും മഹത്വപ്പെടുത്താനും അങ്ങയുമായുള്ള ഐക്യത്തില്‍ സദാ വ്യാപരിക്കുന്നതിനും അങ്ങയുടെ ഹിതം തിരിച്ചറിഞ്ഞ് അത് നിറവേറ്റാനും വേണ്ട കൃപ എനിക്ക് നല്‍കണമേ. യേശുവിന്‍റെ അമ്മയായ മറിയമേ, എന്‍റെ ആത്മാവിന്‍റെ അമ്മേ, സഹനങ്ങളെയും ആന്തരികമായ ആത്മീയജീവിതത്തെയും സ്നേഹിക്കാനുള്ള മാര്‍ഗം ദയവായി എന്നെ പഠിപ്പിക്കണമേ, ആമ്മേന്‍.

'

By: Shalom Tidings

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

തലവേദന കാരണം ഒന്നും ചെയ്യാനാകാതെ,ആരോടും മിണ്ടാനാകാതെ കിടന്നപ്പോള്‍ ഈശോയോട് സംസാരിച്ചു. വിലപ്പെട്ട ചില രഹസ്യങ്ങളാണ് ഈശോ പറഞ്ഞുകൊടുത്തത്.

“തന്‍റെ ആറു മക്കളും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി മരണം വരിക്കുന്നത് കണ്ട ശേഷവും ആ അമ്മ ഏഴാമത്തെ മകനോട് പറഞ്ഞു: “സഹോദരന്മാര്‍ക്കു യോജിച്ചവനാണു നീയെന്നു തെളിയിക്കുക. മരണം വരിക്കുക” (2 മക്കബായര്‍ 7/29). ബൈബിളിലെ മക്കബായരുടെ പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ചിന്തിക്കുകയായിരുന്നു… ഒരമ്മയ്ക്ക് ഇങ്ങനെ പറയാനാകുമോ? ചിന്തിക്കാനാവുമോ? ഇഞ്ചക്ഷനെടുക്കാനായി സൂചി കുഞ്ഞുങ്ങളുടെ കൈയിനടുത്ത് വരുമ്പോള്‍ത്തന്നെ മനസു പിടയും… പിന്നെങ്ങനെ? ചിന്തിക്കുന്തോറും സംശയം ഏറിയതേയുള്ളൂ…

വിശുദ്ധ കൊച്ചുത്രേസ്യയുടെ നവമാലിക തുറന്ന് വായിച്ചപ്പോള്‍ കിട്ടിയതാകട്ടെ രക്ഷസാക്ഷിത്വത്തെക്കുറിച്ചുള്ള ചിന്തകള്‍! “ആരാധ്യനായ എന്‍റെ മണവാളാ, അങ്ങയെപ്പോലെ പ്രഹരിക്കപെടുവാനും ക്രൂശിക്കപെടുവാനും ഞാന്‍ ആഗ്രഹിക്കുന്നു. വിശുദ്ധ ബര്‍ത്തലോമ്യായെപ്പോലെ തോലുരിയപ്പെട്ടു മരിക്കാന്‍, വിശുദ്ധ യോഹന്നാനെപ്പോലെ തിളച്ച എണ്ണയില്‍ ആഴ്ത്തപ്പെടുവാന്‍, വേദസാക്ഷികളെ ഏല്‍പിച്ച സകല പീഡകളും സഹിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

ഇരുപത്തിമൂന്നു വയസോളം മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിക്ക് എങ്ങനെ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നു!! ചിന്തിക്കാന്‍പോലും സാധിക്കുന്നില്ല!

വൈകുന്നേരമായപ്പോള്‍ പതിവില്ലാതെ ഒരു തലവേദന… രാവിലത്തെ വായനയുടെ തീക്ഷ്ണതയില്‍ ശുദ്ധീകരണസ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി എന്നൊക്കെ നിയോഗം വച്ച് വേദന സഹിക്കാമെന്നു തീരുമാനിച്ചെങ്കിലും അധികം വൈകാതെ വേദനാസംഹാരി കഴിക്കേണ്ടി വന്നു. തലവേദന കാരണം ഒന്നും ചെയ്യാനാകാതെ, ആരോടും മിണ്ടാനാകാതെ കിടക്കുമ്പോള്‍ ഈശോയോട് സംസാരിക്കാമെന്നു കരുതി.

ഈശോയോട് മനസില്‍ തോന്നിയ സംശയംതന്നെ ചോദിച്ചു, “ആ ഏഴു മക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധ കൊച്ചുത്രേസ്യായ്ക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനാ ഇതു സാധിക്കുന്നത്? ഒരു തലവേദന പോലും എനിക്ക് താങ്ങാനാകുന്നില്ല.”

ഈശോ അടുത്തു വന്നിരുന്നപോലെ തോന്നി. നെറ്റിയില്‍ തലോടി പതിയെ ചിരിച്ചു കൊണ്ട് ഒരു കാര്യം ഓര്‍മ്മിപ്പിച്ചു. കുറെ നാളുകള്‍ക്കുമുമ്പ് കഴുത്തുവേദനയ്ക്ക് ഡോക്ടറെ കണ്ടപ്പോള്‍ കുറച്ചു ദിവസത്തേക്ക് തലയണ ഉപയോഗിക്കരുതെന്നു പറഞ്ഞത് ഓര്‍ക്കുന്നില്ലേ? പക്ഷേ തലയണ ഇല്ലാതെ ഒരു ദിവസം പോലും ഉറങ്ങാനേ പറ്റാത്തതു കൊണ്ട് അതനുസരിച്ചില്ലല്ലോ. മരുന്നു കഴിച്ച് വേദന മാറ്റി, അല്ലേ?”

അതെ എന്നര്‍ത്ഥത്തില്‍ തലയാട്ടി. ഈശോ തുടര്‍ന്നു. “എന്നാല്‍ കഴിഞ്ഞ അമ്പതു നോമ്പില്‍ ഒരു കൊച്ചു ത്യാഗമായി തലയണ ഉപയോഗിക്കാതിരുന്നില്ലേ. എന്നിട്ട് അതിന്‍റെ പേരില്‍ ഒരു ദിവസം പോലും ഉറക്കം നഷ്ടപ്പെട്ടുമില്ല, ഒരു അസ്വസ്ഥതയും ഉണ്ടായുമില്ലല്ലോ, അതെന്താ?”‘

ഈശോ അങ്ങനെ ചോദിച്ചപ്പോള്‍ അതു ശരിയാണല്ലോ എന്നാലോചിച്ച് ഇത്തിരി അഹങ്കാരത്തോടെതന്നെ മറുപടി പറഞ്ഞു: “നോമ്പില്‍ പക്ഷേ, എന്‍റെ സ്വന്തം ഇഷ്ടത്താലെ ഈശോയ്ക്കുവേണ്ടി എടുത്ത തീരുമാനമല്ലേ, അതുകൊണ്ട്…”

ഈശോ വീണ്ടും ചിരിച്ചെന്ന് തോന്നി. അടുത്തിരിക്കുന്ന ബൈബിള്‍ എടുക്കാന്‍ പറഞ്ഞു. തുറന്നപ്പോള്‍ ഉത്തമഗീതം ആണ് കിട്ടിയത്. “അവന്‍റെ ഇടതുകരം എന്‍റെ തലയണ ആയിരുന്നെങ്കില്‍!” (ഉത്തമഗീതം 8/3). ഒന്നും മിണ്ടാനാകാതെ കണ്ണടച്ചിരുന്നു. ഇങ്ങനൊരു വചനം ഇതുവരെയും ശ്രദ്ധിച്ചിട്ടില്ലല്ലോ!

ഞാന്‍ തിരിച്ചറിയുകയായിരുന്നു; ആ ദിവസങ്ങളിലെല്ലാം എനിക്കു തലയണയായി എന്നും ഈശോയുടെ ഇടതുകരം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍പ്പോലും ഉറക്കം നഷ്ടപ്പെടാതിരുന്നത്. ഈശോയെക്കൂടാതെ, ഈശോയുടെ സാന്നിധ്യം ഇല്ലാതെ ഈശോ നല്‍കുന്ന കൃപകള്‍പോലും സ്വീകരിക്കാനാകില്ലെന്ന് എനിക്ക് നന്നായി മനസിലായി. അമ്പതുനോമ്പില്‍ തലയണ വേണ്ടെന്നുവയ്ക്കാന്‍ എന്‍റെ മനസില്‍ തോന്നിച്ചത് ഈശോ ആയിരുന്നു. എന്നിട്ട് തന്‍റെ ഇടതുകരം എനിക്ക് തലയണയായി തന്നു.

ഇപ്പോള്‍ എനിക്കറിയാം, ആ ഏഴുമക്കള്‍ക്കും അവരുടെ അമ്മക്കും വിശുദ്ധര്‍ക്കുമൊക്കെ എങ്ങനെ അത് സാധിച്ചെന്ന്… ഒന്നിലും, നന്മയുടേതായ ചിന്തകളില്‍പ്പോലും, അഹങ്കരിക്കാന്‍ നമുക്കവകാശമില്ല. സിസ്റ്റര്‍ നതാലിയയോട് ഈശോ പറഞ്ഞ പോലെ- “എന്‍റെ മകളേ, ഞാന്‍ അതില്‍ വസിക്കുന്നെങ്കില്‍ മാത്രമേ ഒരാത്മാവ് വിശുദ്ധമായിരിക്കൂ…”

വിശുദ്ധ കൊച്ചുത്രേസ്യയും ‘നവമാലിക’യില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “യേശുതന്നെ എന്‍റെ പാവപ്പെട്ട കുഞ്ഞുഹൃദയത്തിന്‍റെ അടിത്തട്ടില്‍ മറഞ്ഞിരുന്ന് ഓരോ നിമിഷവും ഞാന്‍ ചെയ്യണമെന്ന് താന്‍ തിരുമനസ്സാകുന്നത് എന്നില്‍ പ്രവര്‍ത്തിക്കുകയും ഞാന്‍ ചിന്തിക്കണമെന്നു താന്‍ തിരുമനസ്സാകുന്നതെല്ലാം എന്നെക്കൊണ്ടു ചിന്തിപ്പിക്കുകയും ചെയ്യുകയാണെന്ന് തികച്ചും സരളമായ രീതിയില്‍ ഞാന്‍ കരുതുന്നു.”

ഈശോ നമ്മില്‍ വസിക്കുമ്പോള്‍മാത്രമേ ഏത് സാഹചര്യങ്ങളിലും ഈശോയെപ്പോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും സംസാരിക്കാനും നമുക്ക് സാധിക്കുകയുള്ളൂ.

ഓര്‍മ്മയിലേക്ക് പല മുഖങ്ങളും കടന്നു വന്നു. ഫാനിന്‍റെ കാറ്റുപോലും അസഹനീയ വേദന ഉണ്ടാക്കുന്ന അവസരത്തിലും വേദനസംഹാരികള്‍ കഴിക്കാതെ കണ്ണടച്ചിരുന്ന് എന്‍റെ ഈശോ എന്നു വിളിച്ച് സഹിച്ചിരുന്ന ഒരു സഹോദരന്‍റെ മുഖം. ദിവസങ്ങള്‍ എണ്ണപ്പെട്ടു എന്നറിയാമായിരുന്നിട്ടും വേദന മൂലം ഒന്നു നിവര്‍ന്നിരിക്കാന്‍പോലും സാധിക്കാതിരുന്നപ്പോഴും ബൈബിള്‍ എപ്പോഴും നെഞ്ചോടു ചേര്‍ത്തുപിടിച്ച് സഹനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ച് കടന്നുപോയ പ്രിയകൂട്ടുകാരിയുടെ മുഖം.

ഈ ഭൂമിയില്‍ ഇനി രണ്ട് ദിവസം കൂടി മാത്രം എന്നു തിരിച്ചറിഞ്ഞപ്പോഴും ഒരിറ്റ് കണ്ണീര്‍ പൊഴിക്കാതെ, പുഞ്ചിരിയോടെ; നിയന്ത്രണമില്ലാതെ കരയുന്ന ഞങ്ങളെ ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച്, നെറുകയില്‍ കൈവച്ച് അനുഗ്രഹിച്ച്, ഞാന്‍ ഈശോയുടെ അടുക്കലേക്കല്ലേ പോകുന്നത് എന്നു പറഞ്ഞ് സന്തോഷത്തോടെ കടന്നുപോയ ഞങ്ങളുടെ അപ്പച്ചന്‍റെ മുഖം. അങ്ങനെ എത്രയോ മുഖങ്ങള്‍…

ഈശോയേ, ഇന്ന് ഞാനറിയുന്നു, ആ മുഖങ്ങളിലെല്ലാം നിറഞ്ഞു നിന്നത് അവിടുത്തെ തിരുമുഖമായിരുന്നെന്ന്…

ഒരു കൊച്ചു തലവേദനപോലും പരാതികളില്ലാതെ സഹിക്കണമെങ്കില്‍ ഈശോയേ അങ്ങ് ഞങ്ങളില്‍ വസിക്കണമെന്ന്. അതിനിനിയും എത്രയോ എത്രയോ വളരേണ്ടിയിരിക്കുന്നു…

'

By: Mangala Francis

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

എഴുപതു വയസ്സായ അമ്മയ്ക്ക് മുട്ടുവേദന. മാസങ്ങളായി തീക്ഷ്ണതയോടെ അമ്മ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എത്ര പ്രാര്‍ത്ഥിച്ചിട്ടും മാറുന്നില്ല.

അമ്മ പരിഭവപ്പെട്ടു, “ദൈവമേ, എഴുപതു വയസ്സുവരെ രോഗമെന്നും പറഞ്ഞ് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടില്ല. ഈ വയസ്സുകാലത്ത് നീ എന്തിനാ എന്നെ കഷ്ടപ്പെടുത്തുന്നത്.”

അമ്മ ഒരു ശബ്ദം കേട്ടു, “മക്കളാരും നോക്കാനില്ലേ?”

അല്പം അമ്പരപ്പോടെ അമ്മ മറുപടി പറഞ്ഞു, “മക്കളെല്ലാവരും പൊന്നുപോലെ നോക്കുന്നുണ്ട്. ഒരു വാക്കു പറഞ്ഞാ മതി. ഏതാശുപത്രിയിലും കൊണ്ടു പോകും. എത്ര പൈസ ചെലവാക്കാനും അവര്‍ക്ക് മടിയില്ല. എങ്കിലും എന്‍റെ കര്‍ത്താവേ എന്‍റെ മുട്ടുവേദന നിനക്ക് മാറ്റാവുന്നതല്ലേയുള്ളൂ.”

മുമ്പത്തെ ശബ്ദം അമ്മ വിണ്ടും കേട്ടു, “രോഗികളായ മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളും ചികിത്സിക്കാന്‍ പണമില്ലാതെ വിഷമിക്കുന്നവരും അത്യാസന്ന നിലയില്‍ മരണം കാത്തു കിടക്കുന്നവരും ധാരാളമുള്ള ഈ ലോകത്ത് അമ്മ വലിയ അനുഗ്രഹത്തിലല്ലേ കഴിയുന്നത്.”

അമ്മയ്ക്ക് അപ്പോഴും ചെറിയൊരു വിഷമം. “എന്നാലും എന്‍റെ മുട്ടുവേദന മാറാന്‍ ഞാനിപ്പോ എന്താ ചെയ്ക!!”

വീണ്ടും അമ്മയുടെ കാതില്‍ ആ ശബ്ദം, “അത് മാറാന്‍ എളുപ്പമല്ലേ. പ്രാര്‍ത്ഥനയൊന്നു മാറ്റിയാല്‍ മതി. ഈശോയേ, ജനിച്ച നാള്‍ മുതല്‍ ഈ എഴുപതു വയസ്സുവരെ ഒരസുഖവും ഇല്ലാത്ത എന്നെ കാത്തു പരിപാലിച്ച അങ്ങയെ ഞാന്‍ സ്തുതിക്കുന്നു, ആരാധിക്കുന്നു, നന്ദി പറയുന്നു.”

നാളുകള്‍ കഴിഞ്ഞു, അമ്മ ഇടവിടാതെ സുകൃതജപം പോലെ ഈ പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടിരുന്നു. മുട്ടുവേദന മാറിയോ ഇല്ലയോ എന്ന് അമ്മ പിന്നീട് അറിഞ്ഞിട്ടില്ല. പക്ഷേ ദൈവത്തോട് പരിഭവമൊന്നുമില്ലാതെ നന്ദി നിറത്ത ഹൃദയവുമായി ദീര്‍ഘകാലം, ആ അമ്മ സന്തോഷത്തോടെ ജീവിതം തുടര്‍ന്നു.

'

By: Tanny Parekattu

More
ഏപ്രി 29, 2024
Enjoy ഏപ്രി 29, 2024

എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന ലേഖകന്‍ പ്രാര്‍ത്ഥനാനിയോഗം മാറ്റിയപ്പോള്‍…

ഒപ്പമുണ്ടായിരുന്നവരില്‍ പലരും വിദേശത്ത് പഠിക്കാനും ജോലിക്കുമായി പോകാനൊരുങ്ങുകയാണ്. അവരെക്കണ്ട് ഞാനും അതിനുവേണ്ടിത്തന്നെ ശ്രമമാരംഭിച്ചു. ഏജന്‍സികളില്‍ പോയി പലതവണയാണ് സംസാരിച്ചത്. ഇരുപത്തയ്യായിരം രൂപ മുടക്കി IELTS പരീക്ഷയ്ക്ക് ബുക്ക് ചെയ്യുകയും ചെയ്തു. അപ്പോഴൊക്കെ ഉള്ളില്‍ എന്തോ ഒരു അതൃപ്തി മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഒരു കൃത്യത ഇല്ലാതിരുന്നതിനാല്‍ അതിനെ ഞാന്‍ കാര്യമായി എടുത്തില്ല. ഏതായാലും മറ്റുള്ളവര്‍ ചെയ്യുന്നതുതന്നെ ഞാനും ചെയ്യാന്‍ തീരുമാനിച്ചു. എങ്ങനെയെങ്കിലും പെട്ടെന്ന് വിദേശത്ത് പോകണം. അതിനുവേണ്ടിയാണ് ആ നാളുകളില്‍ ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നത്. പക്ഷേ വൈകാതെ ഉള്ളിലുണ്ടായിരുന്ന അതൃപ്തിയുടെ ആ കൊച്ചുസ്വരം ഞാന്‍ വിവേചിച്ചെടുക്കാന്‍ തീരുമാനിച്ചു. പ്രാര്‍ത്ഥന കുറച്ചുകൂടി വിശാലമാക്കി. പരീക്ഷ, ജോലി എന്നീ വിഷയങ്ങള്‍ മാത്രമായിരുന്ന പ്രാര്‍ത്ഥനയുടെ ലക്ഷ്യം അതില്‍നിന്നും മാറ്റി ദൈവഹിതം വെളിപ്പെടുത്തിക്കിട്ടാന്‍ എന്നതിന് വേണ്ടിയാക്കി.

മെല്ലെമെല്ലെ സാഹചര്യങ്ങളിലൂടെ ദൈവം എന്നെ നയിക്കുന്നതായി തിരിച്ചറിയാന്‍ സാധിച്ചു. ഉള്ളില്‍ത്തന്നെ മുഴുങ്ങുന്ന നേര്‍ത്ത സ്വരത്തിലൂടെയും ദൈവം ഉചിതസമയങ്ങളില്‍ അയച്ച വ്യക്തികളിലൂടെയും ഞാന്‍ അത് കണ്ടെത്തുകയായിരുന്നു. പിന്നെ വച്ചുനീട്ടിയില്ല. വേഗം വന്ന് സെമിനാരിയില്‍ ചേര്‍ന്നു. ബക്കറ്റില്‍ സോപ്പ് പതഞ്ഞു പൊങ്ങിയിരിക്കുമ്പോള്‍ അടിയിലുള്ള വെള്ളം കാണണമെങ്കില്‍ പത കൈകൊണ്ടു എടുത്തുമാറ്റണമല്ലോ? അത്തരത്തില്‍ പ്രാര്‍ത്ഥനകൊണ്ട് മനസിലെ പത എടുത്തുമാറ്റിയപ്പോഴാണ് കാര്യം പിടികിട്ടിയത്. അതായത് പ്രാര്‍ത്ഥന ആഴങ്ങളിലേക്ക് പ്രവേശിച്ചപ്പോഴാണ് വ്യക്തത കിട്ടിയത് എന്നര്‍ത്ഥം.

നമ്മള്‍ എടുക്കുന്ന തീരുമാനം ദൈവഹിതം തന്നെയാണെങ്കില്‍ ഒരുതരം ‘ഫീലിംഗ് ഗുഡ് ‘ നമുക്ക് അനുഭവിക്കാന്‍ പറ്റും. ആരോ കൂടെനിന്ന് സഹായിക്കുന്നതുപോലെ ഓരോ ഘട്ടത്തിലും അനുഭവപ്പെടുകയും ചെയ്യും. അത് നിരാശയോ ആത്മനാശമോ തകര്‍ച്ചയോ വരുത്തില്ലെന്നും പകരം അഭിവൃദ്ധിയും ആനന്ദവുമായിരിക്കുമെന്നും നമുക്കുതന്നെ മനസിലാകാന്‍ തുടങ്ങും. ഓരോ സംഭവങ്ങളുടെ പിന്നാമ്പുറത്തും ദൈവത്തിന്‍റെ കരസ്പര്‍ശം പ്രയാസം കൂടാതെ നമ്മള്‍ കണ്ടെത്തും.

കൊച്ചുകാര്യത്തില്‍പ്പോലും ഇതാണ് സംഭവിക്കുക. ദൈവഹിതം നിറവേറ്റുമ്പോള്‍ അതിന്‍റെ ഏതെങ്കിലും ഘട്ടത്തില്‍ ഭയവും സംശയവും ഉണ്ടായിക്കൂടെന്നില്ല. അത്തരത്തില്‍ നിരാശപ്പെടുത്തുന്നതായി എന്തെങ്കിലും തോന്നുന്നുവെങ്കില്‍പ്പോലും അന്ത്യത്തില്‍ നന്മയായിരിക്കും സംഭവിക്കുക. പിന്നീടത് ദൈവം അനുവദിച്ചതായിരുന്നുവെന്നും അതിലൂടെ വലിയൊരു കാര്യം കര്‍ത്താവ് പഠിപ്പിച്ചെന്നും മനസിലാക്കാനാകും, ഉറപ്പ്!

ഒരാളുടെ വിവാഹത്തിന്‍റെ കാര്യം, വിദേശത്ത് പോകുന്ന കാര്യം, ആരംഭിക്കാന്‍ പോകുന്ന സംരംഭം, കൂട്ടിച്ചേര്‍ക്കാന്‍ പോകുന്ന ബിസിനസ് അങ്ങനെ വലിയ കാര്യങ്ങളില്‍ മാത്രമല്ല, കൊച്ചുകൊച്ചു കാര്യങ്ങളില്‍ പോലും ഇത് പരിശീലിക്കുന്നതാണ് ദൈവഹിതം ജീവിക്കുന്നതിലെ ആദ്യത്തെ ചുവട്. ഇപ്പോള്‍ ഞാന്‍ ഇത് ചെയ്യണമോ, ഈ ഫോണ്‍ ഞാന്‍ എടുക്കട്ടെ, ഞാന്‍ അവനോട് ഇങ്ങനെ പറയുന്നതാണോ നിനക്കിഷ്ടം എന്നിങ്ങനെ അനുനിമിഷം ഈശോയോട് ഉള്ളില്‍ സംസാരിച്ചു ചെയ്യുന്നത് ജീവിതത്തിന്‍റെ ശീലമാക്കുക. ഒരു അഭിപ്രായം ചോദിക്കുന്നതുപോലെ.

ഉദാഹരണത്തിന്, ഈ ലേഖനം എഴുതാന്‍ പ്രേരണ ലഭിച്ചയുടനെ അത് ദൈവഹിതമാണോ എന്ന് ചോദിച്ചുറപ്പാക്കിയിട്ടാണ് ഞാന്‍ എഴുതാന്‍ തുടങ്ങിയത്. ചിന്തിച്ചുനോക്കൂ, അല്ലെങ്കില്‍ പാഴായൊരു ശ്രമം ഞാന്‍ നടത്തുകയല്ലേ? ദൈവഹിതം നിറവേറ്റൂ. അത് നമുക്ക് ലാഭമേ വരുത്തൂ. ‘അവന്‍റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും എന്നതാണ് നമുക്ക് അവനിലുള്ള ഉറപ്പ് (1 യോഹന്നാന്‍ 5/14).

ഇതിനുവേണ്ടി മൂന്ന് കാര്യങ്ങള്‍കൂടി ഒപ്പം കരുതുക. അതില്‍ ഒന്നാമത്തേത് പ്രാര്‍ത്ഥനയാണ്.

പ്രാര്‍ത്ഥനയില്‍ സ്ഥിരത കൊണ്ടുവരിക, വിലകൊടുത്ത് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങുക, പ്രാര്‍ത്ഥനയുടെ സ്വഭാവം കുറച്ചുകൂടി വിശാലമാക്കുക. ഇവയാണ് പ്രാര്‍ത്ഥനയില്‍ ശ്രദ്ധിക്കേണ്ടത്.

മനഃസാക്ഷിയുടെ വിശുദ്ധീകരണത്തിനായി അടുക്കലടുക്കല്‍ കുമ്പസാരിക്കുകയും പരിശുദ്ധ കുര്‍ബാന മുടങ്ങാതെ സ്വീകരിക്കുകയും ചെയ്യുക. രണ്ടാമത്തെ കരുതല്‍ ഇതാണ്.

വചനവായനയിലൂടെ ഹൃദയത്തില്‍ മുഴങ്ങുന്ന സ്വരം ശ്രവിക്കാന്‍ വ്യക്തിപരമായി പരിശീലിക്കുക എന്നത് മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതും.

ഇവയ്ക്കെല്ലാം മുന്നോടിയായി കൊച്ചുകൊച്ചു കാര്യങ്ങളില്‍പോലും ദൈവഹിതം നിറവേറ്റുന്ന ശീലം ഉടനെ തുടങ്ങുക, ഇപ്പോള്‍ത്തന്നെ.

ഇവ ചെയ്യുന്ന ഒരാത്മാവ് താനേ ദൈവഹിതം എളുപ്പത്തില്‍ കണ്ടെത്തുകയും അതിന് വേഗത്തില്‍ വിധേയപ്പെടുകയും ചെയ്യും. അനുഗ്രഹം പ്രാപിക്കുക എന്ന വാതിലിന്‍റെ വിജാഗിരിയിരിക്കുന്നത് ദൈവഹിതം നിറവേറ്റുക എന്നതിലാണ്.

ഓര്‍ക്കുക, തീരുമാനമാണ് ജീവിതത്തിന്‍റെ ഗതിയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം. അത് എപ്പോഴും ദൈവഹിതപ്രകാരമാകട്ടെ. ദൈവത്തെ മഹത്വപ്പെടുത്തുന്നതാകട്ടെ. ദൈവം ഒപ്പം നില്‍ക്കുന്നതാകട്ടെ.

“നിന്‍റെ ഹൃദയത്തിന്‍റെ ഉപദേശം സ്വീകരിക്കുക; അതിനെക്കാള്‍ വിശ്വാസ്യമായി എന്തുണ്ട്? ഗോപുരത്തിനു മുകളിലിരുന്ന് നിരീക്ഷിക്കുന്ന ഏഴുപേരെക്കാള്‍ സ്വന്തം ഹൃദയമാണ് കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നത്. എല്ലാറ്റിലുമുപരി സത്യമാര്‍ഗത്തില്‍ നിന്നെ നയിക്കുന്നതിന് അത്യുന്നതനോടു പ്രാര്‍ത്ഥിക്കുക” (പ്രഭാഷകന്‍ 37/13-15). ډ

'

By: Brother Augustine Christy PDM

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

ഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്‍റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന്‍ കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്‍റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്കുക, ആമ്മേന്‍.

വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന

'

By: Shalom Tidings

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

സെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്‍റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. “അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍” എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.

'

By: Sherly Sebastian

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

സിയന്നയിലെ വിശുദ്ധ കാതറിന്‍ ഒരിക്കല്‍ ഒരു ധ്യാനഗുരു തെരുവിലൂടെ നടക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്ന് അദ്ദേഹത്തിന്‍റെ കാല്‍പ്പാടുകള്‍ ചുംബിച്ചു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ഇങ്ങനെ മറുപടി നല്കി, “പ്രസാദവരത്തില്‍ ആയിരിക്കുന്ന ഒരു ആത്മാവിന്‍റെ സൗന്ദര്യം ദൈവം എനിക്ക് കാണിച്ചുതന്നു. അന്നുമുതല്‍ ആത്മാക്കളുടെ രക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നവരോട് എനിക്ക് വലിയ ആദരവാണ്. അതിനാല്‍ അവരുടെ പാദങ്ങളെ സ്പര്‍ശിച്ച പൊടിപോലും ചുംബിക്കുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു!”

“നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു”ڔ(യാക്കോബ് 4/5).

'

By: Shalom Tidings

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

രക്ഷകന്‍റെ പിറവി ആഘോഷിക്കാന്‍ പരമ്പരാഗതമായി ഒരുക്കാറുള്ള പുല്‍ക്കൂട്ടില്‍ കാളയും കഴുതയും കാണപ്പെടും. എന്നാല്‍ ഇതിന്‍റെ പിന്നിലെ കാരണം വ്യക്തമാക്കുന്നത് സുവിശേഷങ്ങളല്ല, പഴയ നിയമമാണ് എന്നറിയാമോ? ഏറ്റവും നല്ല ഉദ്ധരണി ഏശയ്യാ 1/3 ആണ്, “കാള അതിന്‍റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്‍റെ യജമാനന്‍റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്‍റെ ജനം മനസിലാക്കുന്നില്ല.”

ആഴത്തില്‍ ചിന്തിച്ചാല്‍, സൃഷ്ടികളായ മൃഗങ്ങള്‍പോലും അവയുടെ യഥാര്‍ത്ഥ ഉടയവനെ തിരിച്ചറിയുന്നു. എന്നാല്‍ മനുഷ്യര്‍ പലപ്പോഴും അവിടുത്തെ തിരിച്ചറിയാതെ പോകുകയാണ്. പൂര്‍ണഹൃദയത്തോടെ രക്ഷകനെ തേടാനും അവിടുത്തെ കണ്ടെത്താനും സകല മനുഷ്യര്‍ക്കും ഇടയാകട്ടെ.

“നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും” (ജറെമിയാ 29/13).

'

By: Shalom Tidings

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

കൊച്ചുസ്വര്‍ഗത്തില്‍നിന്ന് ലേഖിക പഠിച്ച വലിയ കാര്യങ്ങള്‍.

മാതാപിതാക്കളുടെ സ്നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്‍റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ശനിയാഴ്ചകളില്‍ നിത്യ സഹായ മാതാവിന്‍റെ നൊവേനക്ക് പോയാല്‍ മാതാവിന്‍റെ നെഞ്ചില്‍ കുഞ്ഞിക്കൈകള്‍ വച്ച് ഞാന്‍ പറയുമായിരുന്നു, “എന്നെ ആര്‍ക്കും വേണ്ട. നിനക്ക് എന്‍റെ അമ്മ ആകാമോ?” എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ഇത് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. ആരും എന്നെ സ്നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിരാശ പിടിമുറുക്കിയപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഒരു കുറിപ്പ് എഴുതി എന്‍റെ ഈശോയ്ക്ക്.

പ്രിയപ്പെട്ട ഈശോ അറിയുന്നതിന്, എന്നെ ഇവിടെ ആര്‍ക്കും ഇഷ്ടമില്ല എന്ന് നിനക്ക് അറിയാമല്ലോ. എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഈശോയേ…. നിനക്കും എന്നെ വേണ്ടേ? നിനക്ക് പറ്റുമെങ്കില്‍ എന്നെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ? ഞാന്‍ മരിച്ചോളാം.

എന്ന് സ്നേഹത്തോടെ നിന്‍റെ സ്വന്തം മരിയ

മരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ട് ഈശോയോടുതന്നെ സഹായം ചോദിക്കുന്ന എന്‍റെ നിഷ്കളങ്കത ഈശോ മനസ്സിലാക്കിക്കാണണം.

എന്തായാലും ഇന്‍റര്‍വെല്‍ സമയങ്ങളില്‍ ആരും കാണാതെ ബാഗില്‍നിന്ന് ഈ എഴുത്ത് എടുത്ത് ഇടയ്ക്കു വായിക്കുന്നത് അടുത്തിരുന്ന സഹപാഠി കണ്ടുപിടിച്ചു. അവള്‍ ആ കത്ത് ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ എത്തിച്ചു. ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു. അങ്ങനെ ഈശോയോടുതന്നെ സഹായം ചോദിച്ച് മരിക്കാനുള്ള ശ്രമം വന്‍പരാജയമായി.

‘കൊച്ചുസ്വര്‍ഗം’

അഞ്ചാം ക്ലാസ്സുമുതല്‍ പുതിയ സ്കൂളിലേക്ക് മാറി. പരിചയമുള്ളവര്‍ വളരെ കുറവ്. അവിടെയും ഞാന്‍ ഒറ്റപ്പെടുന്നപോലെ തോന്നി. പിന്നീട് പതിയെ കുറച്ചു പേരിലേക്ക് എന്‍റെ സുഹൃദ്ബന്ധം വികസിച്ചു. പക്ഷേ എന്‍റെ ഹൃദയം തുറന്നു സംസാരിക്കാവുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ എനിക്ക് അവിടെയും ലഭിച്ചില്ല. നാളുകള്‍ കടന്നുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ആ സ്കൂളില്‍ ഏഴാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക മാനസിക സംഘര്‍ഷം ഉണ്ടാകും. കാരണം എല്ലാ കുട്ടികളും പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും 7 സി ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കാനാണ്. ആ ക്ലാസ് അറിയപ്പെടുന്നത് ‘കൊച്ചുസ്വര്‍ഗം’ എന്നാണ്.

നമുക്ക് സ്കൂള്‍ ഗ്രൗണ്ടിലേക്ക് വരാം. കുട്ടികളുടെ പേരുകള്‍ ഓരോ ടീച്ചര്‍മാര്‍ വന്നു വിളിച്ചു അവരുടെ ക്ലാസ്സിലേക്ക് കൊണ്ടു പോവുകയാണ്. എ, ബി ഡിവിഷനുകളിലേക്കു പേരുകള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയാണ്, ‘അവര്‍ ആരും ഞങ്ങളെ വിളിക്കല്ലേ ഈശോയേ’ എന്ന്…. എ, ബി ഡിവിഷനുകളിലേക്കുള്ളവര്‍ പോയി കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ കൂടി നിന്ന കുട്ടികള്‍ എല്ലാവരും ആഹ്ളാദാരവം മുഴക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാരണം ഇനി ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കൊച്ചുസ്വര്‍ഗമെന്ന ഏഴ് സി ക്ലാസിലേക്ക് പോകാനുള്ളവര്‍ ആണ്,

ഹേമലത ടീച്ചറിന്‍റെ ക്ലാസിലേക്ക്.

സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഇടമാണല്ലോ സ്വര്‍ഗം. അതെല്ലാം നിറഞ്ഞ ഒരിടമായതുകൊണ്ടാണ് ടീച്ചറുടെ ക്ലാസിന് കുട്ടികള്‍തന്നെ അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്. മരിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരുന്ന എന്നെ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഈശോ കൂട്ടിക്കൊണ്ടുപോയി. അതെ… അവിടെയാണ് ഞാന്‍ എന്ന മുള്‍ച്ചെടിയെ ഈശോ നനച്ചു വളര്‍ത്തി പൂച്ചെടിയാക്കിത്തുടങ്ങിയത്. എന്‍റെ അമ്മയാകാമോ എന്ന് മാതാവിനോടും സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ എന്ന് ഈശോയോടും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന എന്‍റെ രണ്ടു ചോദ്യങ്ങള്‍ക്കും ഈശോ ഉത്തരം നല്‍കി, ഹേമലത ടീച്ചറിലൂടെ, എന്‍റെ ആത്മീയ അമ്മയായ ഹേമാമ്മയിലൂടെ…

ഹേമലത ടീച്ചറുടെ ജീവിതം

തൃശൂര്‍ പാട്ടുരായ്ക്കല്‍ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഹേമലത എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന്‍ രാമസ്വാമി അയ്യര്‍. അമ്മ മീനാക്ഷി. അച്ഛന്‍റെ അമ്പതാമത്തെ വയസ്സിലും അമ്മയുടെ നാല്പതാമത്തെ വയസ്സിലുമാണ് ദൈവം ആ പൂമ്പാറ്റയെ അവരുടെ കുടുംബത്തിലേക്ക് അയച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. ഡിഗ്രി പഠിക്കുമ്പോള്‍ അച്ഛനും. സഹോദരിമാരുമായി നല്ല ബന്ധം ഉണ്ടെങ്കിലും ഒരു ശൂന്യത ആ പെണ്‍കുട്ടിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യണം എന്ന ഒരേ ഒരു ചിന്തയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരുന്ന വ്യക്തി. ശൂന്യത മാറാന്‍ കോളേജുകള്‍ മാറി, രാജ്യം മാറി, പ്രസ്ഥാനങ്ങളുടെ പിറകെ പോയി. പക്ഷേ ആ ശൂന്യത മാറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡിഗ്രി പഠനം അവസാനിപ്പിച്ചത്.

ടീച്ചര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ക്രൂശിതരൂപം താന്‍ പഠിക്കുന്ന കോണ്‍വെന്‍റ് സ്കൂള്‍ ചാപ്പലില്‍ കാണുന്നത്. ആ ക്രൂശിത രൂപത്തില്‍ തൊട്ടു കൊണ്ടു ടീച്ചര്‍ ഈശോയോടു ചോദിച്ചു “വാട്ട് ഹാപ്പെന്‍ഡ് ഇന്‍ യുവര്‍ ലൈഫ്?”

പിന്നീട് കോണ്‍വെന്‍റിലെ സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ത്ഥിക്കാന്‍ കൂടുമായിരുന്നു. 1981 ഡിസംബര്‍ മാസത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴാണ് ടീച്ചര്‍ക്ക് പരിശുദ്ധാത്മാഭിഷേകം അനുഭവിക്കാന്‍ സാധിച്ചത്. ഒരു വര്‍ഷം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. 1982 ഡിസംബര്‍ 8-ന് തന്‍റെ ഇരുപത്തിരണ്ടാം വയസ്സില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബ്ബാനയും സ്വീകരിച്ചു.

മാമ്മോദീസ പേര് മേരി ഹേമലത എന്നാണ്. ജന്മദിനത്തെക്കാള്‍ ടീച്ചര്‍ പരിശുദ്ധാത്മാവിലുള്ള പുതിയ ജന്മദിനമാണ് ആഘോഷിക്കാറുള്ളത്. “ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്” (2 കോറിന്തോസ് 5/17).

ഹേമലത എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ടീച്ചര്‍ മാത്രമല്ല പലര്‍ക്കും അമ്മയും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു. കൊച്ചുസ്വര്‍ഗത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത കുരിശുവരയ്ക്കല്‍ ആയിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും ജാതിയോ മതമോ നോക്കാതെ എല്ലാവരും ടീച്ചറുടെ അടുത്ത് വന്ന് കുരിശ് വരച്ചു തരാന്‍ പറയുമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നീണ്ട നിര ഉണ്ടാകും. ഞങ്ങള്‍ക്ക് അതൊരു ശക്തി ആയിരുന്നു. കൂടാതെ കുട്ടികള്‍ പരസ്പരം കുരിശുവരയ്ക്കും. ഇന്നും ഒരു ഫോണ്‍ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ അവസാനിക്കുന്നത് പരസ്പരം കുരിശുവരച്ചുകൊണ്ടാണ്. “നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്‍റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്‍റെ ശക്തിയത്രേ” (1 കോറിന്തോസ് 1/18).

ടീച്ചറുടെ മറ്റൊരു പ്രത്യേകത ആരെയും വേര്‍തിരിച്ചു കാണില്ല എന്നതാണ്. ക്ലാസ്സുകളില്‍ കുട്ടികള്‍ ഏറ്റവും മുറിപ്പെടുന്നത് കൂടുതല്‍ പഠിക്കുന്നവരോടും പഠനത്തില്‍ പുറകിലായവരോടും അധ്യാപകര്‍ കാണിക്കുന്ന വിവേചനത്തിലാണ്. കൊച്ചുസ്വര്‍ഗത്തില്‍ കൂടുതല്‍ പഠിക്കുന്നവരെന്നോ പണക്കാരെന്നോ ഭംഗിയുള്ളവരെന്നോ കഴിവുള്ളവരെന്നോ ഒന്നും വേര്‍തിരിവില്ല. എല്ലാവരും ദൈവത്തിന്‍റെ മക്കളാണ്.

സ്നേഹത്തെപ്രതിയുള്ള ഉപേക്ഷകള്‍

ഇനി കൊച്ചുസ്വര്‍ഗ്ഗവും ഹേമലത ടീച്ചറും ഞാന്‍ എന്ന ദുഃഖപുത്രിയെ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാം. ബ്രാഹ്മണാചാര പ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും നെറ്റിയില്‍ പൊട്ട് വയ്ക്കണം. ഈശോയെ സ്വീകരിച്ച ടീച്ചര്‍ തന്‍റെ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത വിലപിടിച്ച ആ വസ്തു ഈശോയോടുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ചു. ഇത് കേട്ടുകൊണ്ടിരുന്ന ഏഴാം ക്ലാസുകാരിയായ ഞാന്‍ തീരുമാനിച്ചു. ഇനി എനിക്കും ഈശോയെപ്രതി പൊട്ട് വേണ്ട. ജീവിതത്തില്‍ ആദ്യമായി, എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ അവിടുന്ന് കൃപ തന്നു. തുടര്‍ന്നുള്ള എന്‍റെ ജീവിതത്തില്‍ ശാസ്ത്രീയസംഗീതം, വയലിന്‍, നൃത്തം, ചലച്ചിത്രഗാനങ്ങള്‍, സിനിമ അങ്ങനെ പലതും ഈശോയെപ്രതി ഉപേക്ഷിക്കാന്‍ കൃപ ലഭിച്ചു.

ഇവയൊക്കെ തെറ്റായതു കൊണ്ടല്ല ഉപേക്ഷിച്ചത്, മറിച്ച് ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നവയായതുകൊണ്ടാണ്. സംഗീതം ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഹൃദയം പൊട്ടുന്ന വേദനയില്‍ ഗാനങ്ങളുടെ അനേകം സി.ഡികള്‍ കത്തിച്ചു കളഞ്ഞു. ഈശോയോട് ഒരു വാക്ക്, ‘ഇവയൊന്നും ഇനി നിന്നെക്കാള്‍ വലുതല്ല എനിക്ക്!’

“എന്‍റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ” (ഫിലിപ്പി 3/8-9).

എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഞങ്ങളുടെ കോണ്‍വെന്‍റ് ചാപ്പലിന്‍റെ പിറകില്‍ ടീച്ചര്‍ക്കൊപ്പം കുറച്ചു കുട്ടികള്‍ വട്ടത്തിലിരുന്നു ഈശോക്ക് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ല മാതാപിതാക്കളെ തന്നതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു…. ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍. “എല്ലാവര്‍ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1 തിമോത്തിയോസ് 2/1). ഈശോ ഹേമാമ്മയിലൂടെ എന്‍റെ ആത്മാവില്‍ തെളിച്ച മെഴുകുതിരിനാളം ഇന്നും കത്തി നില്‍ക്കുന്നു. അവന്‍റെ സുവിശേഷം പ്രഘോഷിക്കാന്‍ ഈശോ ഒമ്പതു വര്‍ഷങ്ങളായി അനുവദിക്കുന്നു.

രണ്ടുപേരും ഏകസ്ഥജീവിതം തിരഞ്ഞെടുത്തു, നസ്രായനോടുള്ള പെയ്തൊഴിയാത്ത സ്നേഹത്തില്‍… ക്രിസ്മസിനായി നമ്മെ ഒരുക്കുമ്പോള്‍ ചില വഞ്ചിയും വലയുമൊക്കെ അവനായി നമുക്കും ഉപേക്ഷിക്കാം. നമ്മുടെ ചില ഉപേക്ഷിക്കലുകള്‍ നസ്രായന് നേട്ടങ്ങളായി മാറട്ടെ. “ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും” (ഏശയ്യാ 61/7).

'

By: Ann Maria Christeena

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

എന്ത്! അമ്മമാരെ തിരിച്ചറിയാന്‍ ടെസ്റ്റോ? ഇതെന്തു കൂത്ത്. പഴയ കാരണവന്മാര്‍ കേട്ടാല്‍ പറയും അതിന്‍റെ ഒരു ആവശ്യവുമില്ല. കാരണം പെറ്റമ്മയെ തിരിച്ചറിയാന്‍ ടെസ്റ്റിന്‍റെ ഒരു കാര്യവുമില്ല. കാരണം “പത്തമ്മ ചമഞ്ഞുവന്നാലും പെറ്റമ്മയാകത്തില്ല.” അതായത് അമ്മയുടെ രൂപത്തില്‍ ചമഞ്ഞൊരുങ്ങി വരുന്ന പത്തമ്മമാരുടെ കൂട്ടത്തില്‍നിന്നുപോലും മുല കുടിക്കുന്ന ഒരു കുഞ്ഞ് തന്‍റെ സ്വന്തം അമ്മയെ തിരിച്ചറിയും. ഇതാണ് ഈ പഴമൊഴിയുടെ അര്‍ത്ഥം.

എന്നാല്‍ ഇന്ന് കാലംമാറി. ഒരു യഥാര്‍ത്ഥ സത്യത്തെ തികഞ്ഞ അസത്യമായും ഒരു യഥാര്‍ത്ഥ അസത്യത്തെ സത്യമായും ചിത്രീകരിച്ച് അതുകൊണ്ട് വിജയം കൊയ്യാന്‍ ഇന്ന് ആധുനിക ലോകത്തിലെ മനുഷ്യന് നിഷ്പ്രയാസം കഴിയും. പിന്നെയെങ്ങനെ ഒരു യഥാര്‍ത്ഥ അമ്മയെ തിരിച്ചറിയും?

സോളമന്‍റെ ജ്ഞാനം

ജ്ഞാനികളില്‍ ജ്ഞാനിയായ സോളമന്‍ രാജാവ് ഇങ്ങനെയൊരു വിഷമവൃത്തത്തില്‍പെട്ടു (1 രാജാക്കന്മാര്‍ 3/16-28). രണ്ടു വേശ്യമാര്‍ ഒരിക്കല്‍ ഒരു കൈക്കുഞ്ഞിനെയുംകൊണ്ട് സോളമന്‍റെ രാജസിംഹാസനത്തിനുമുമ്പില്‍ പരാതിയുമായി എത്തി. അതില്‍ ഒരുവള്‍ പറഞ്ഞു, മഹാരാജാവേ, കരുണ കാണിച്ചാലും. ഞങ്ങള്‍ ഒരു വീട്ടില്‍ താമസിക്കുന്നു. ഇവള്‍ വീട്ടിലുള്ളപ്പോള്‍ ഞാനൊരു കുഞ്ഞിനെ പ്രസവിച്ചു. മൂന്നു ദിവസം കഴിഞ്ഞ് ഇവളും ഒരു കുഞ്ഞിനെ പ്രസവിച്ചു. ആ ദിവസങ്ങളില്‍ ഞങ്ങള്‍ രണ്ടുപേരുമല്ലാതെ വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. ആ ദിവസം രാത്രിയില്‍ ഉറക്കബോധമില്ലാതെ ഇവള്‍ ഇവളുടെ കുഞ്ഞിന്‍റെമേല്‍ കയറിക്കിടന്നു. കുഞ്ഞു മരിച്ചുപോയി. അതു തിരിച്ചറിഞ്ഞ അവള്‍ മരിച്ച കുഞ്ഞിനെ എന്‍റെ അടുത്തുകൊണ്ടുവന്ന് കിടത്തി. എന്‍റെ അടുത്തുകിടന്ന ജീവനുള്ള എന്‍റെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയി അവളുടെ അടുത്തും കിടത്തി. മഹാരാജാവേ കരുണ കാണിച്ചാലും. എന്‍റെ കുഞ്ഞിനെ എനിക്ക് തിരികെ മേടിച്ചുതന്നാലും.

ഇതുപോലെതന്നെ മറ്റേ സ്ത്രീയും വാദിച്ചു. മഹാരാജാവേ എന്‍റെ കുഞ്ഞിനെ എനിക്ക് തിരികെ തന്നാലും. രാജാവ് അടുത്തുനിന്ന രാജസേവകനോടു പറഞ്ഞു, “വേഗം ഒരു വാള്‍ കൊണ്ടുവരിക.” വാള്‍ കൊണ്ടുവരപ്പെട്ടു. രാജാവ് കല്‍പിച്ചു. “കുഞ്ഞിനെ രണ്ടായി പിളര്‍ക്കുക. രണ്ടുപേര്‍ക്കും ഓരോ ഭാഗം കൊടുക്കുക.”

ഇതു കേട്ടപ്പോള്‍ കുഞ്ഞിന്‍റെ യഥാര്‍ത്ഥ അമ്മ രാജാവിന്‍റെ കാല്‍ക്കല്‍ വീണ് കരഞ്ഞുപറഞ്ഞു. “മഹാരാജാവേ, കരുണ കാണിച്ചാലും. എന്‍റെ കുഞ്ഞിനെ അവള്‍ക്കു കൊടുത്തേരേ. എനിക്കവനെ വേണ്ട. എന്നിരുന്നാലും അവനെ കൊല്ലരുത്. അവനെ അവളെടുത്തോട്ടെ.” മറ്റേ സ്ത്രീയാകട്ടെ ഇപ്രകാരം പറഞ്ഞു, “കുട്ടിയെ എനിക്കും വേണ്ട, നിനക്കും വേണ്ട. അവനെ രണ്ടായി പിളര്‍ക്കുക.” അപ്പോള്‍ രാജാവ് കല്പിച്ചു. “കുഞ്ഞിനെ എടുത്ത് ആദ്യത്തവള്‍ക്കു കൊടുക്കുക. അവളാണ് യഥാര്‍ത്ഥ അമ്മ.” അങ്ങനെ യഥാര്‍ത്ഥ പെറ്റമ്മക്ക് അവളുടെ കുഞ്ഞിനെ തിരികെ കിട്ടി. മറ്റവളെ വെറുംകയ്യോടെ പറഞ്ഞയച്ചു. അങ്ങനെ ജ്ഞാനം തിന്മയുടെമേല്‍ വിജയം വരിച്ചു.

അമ്മ = ത്യാഗം

യഥാര്‍ത്ഥ അമ്മമാര്‍ എവിടെയുണ്ടോ അവരുടെ പിന്നില്‍ മഹാത്യാഗങ്ങളുടെ ഒരു ചരിത്രവും കാണും. ഇവിടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്‍റെ പിന്നില്‍ ഹൃദയം തകര്‍ക്കുന്ന ഒരു വലിയ ത്യാഗമുണ്ട്. തന്‍റെ കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കുവാന്‍വേണ്ടി മാത്രമാണ് അവള്‍ ആ ത്യാഗത്തിന് തയാറാകുന്നത്. എന്താണാ ത്യാഗമെന്നല്ലേ, പറയാം.

ശിശുക്കളെ മുലയൂട്ടുന്ന അല്ലെങ്കില്‍ മുലയൂട്ടിയിട്ടുള്ള അമ്മമാര്‍ക്കറിയാം കുഞ്ഞിന്‍റെ നിലവിളി ചെവിയിലെത്തുമ്പോള്‍ത്തന്നെ അവളുടെ മാതൃത്വം ഉണരും. സ്തനങ്ങളില്‍ മുലപ്പാല്‍ നിറയും. ആ നിമിഷങ്ങളില്‍ താന്‍ നൊന്തുപെറ്റ തന്‍റെ കുഞ്ഞിനെ മറ്റവള്‍ മുലയൂട്ടുന്നതുകണ്ട് നിസഹായയായി നോക്കിനില്‍ക്കുക ചങ്കു പിളര്‍ക്കുന്ന ഒരു ബലിയാണ്. തന്നെ അമ്മേയെന്നു കുഞ്ഞുവായ്കൊണ്ട് വിളിക്കേണ്ട കുഞ്ഞ് മറ്റവളെ അമ്മേയെന്നു വിളിക്കുകയും തന്നെ തഴയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വേദന വാക്കുകള്‍ക്ക് വര്‍ണിക്കാന്‍ ആവാത്തതാണ്. വളര്‍ന്നു വരുമ്പോള്‍ തനിക്ക് താങ്ങും തണലുമായി മാറേണ്ട തന്‍റെ സ്വന്തം മകന്‍ തനിക്ക് കൈവിട്ടുപോവുകയും മറ്റവളെ സംരക്ഷിക്കുകയും ചെയ്യുന്ന കാഴ്ച ഏറെ വേദനാജനകമാണ്. ഇതൊന്നും ഒറ്റയിരിപ്പില്‍ ചിന്തിച്ചാലോചിച്ചിട്ടില്ലെങ്കിലും അവള്‍ മറ്റവള്‍ക്കു തന്‍റെ കുഞ്ഞിനെ വിട്ടുകൊടുത്തപ്പോള്‍ വരാനിരിക്കുന്ന വേദനകളെയെല്ലാം ഹൃദയത്തില്‍ സംവഹിച്ചുകൊണ്ടുതന്നെയാണ് ‘എന്‍റെ മോനെ നീയെടുത്തോ എനിക്കവനെ വേണ്ടാ, എന്നാലെങ്കിലും അവന്‍റെ ജീവന്‍ നഷ്ടപ്പെടാതിരിക്കട്ടെ’ എന്നു പറഞ്ഞത്. ഇതൊരു മഹാത്യാഗവും ബലിയുമാണ്. ഇതു തിരിച്ചറിഞ്ഞ ജ്ഞാനിയായ സോളമന്‍ അവളുടെ സ്വന്തം കുഞ്ഞിനെ അവള്‍ക്കുതന്നെ തിരിച്ചുനല്‍കി. പ്രെയ്സ് ദ ലോര്‍ഡ്.

വിട്ടുകൊടുക്കല്‍ = ത്യാഗം

ഓരോ വിട്ടുകൊടുക്കലിന്‍റെ പിന്നിലും ഒരു മഹാത്യാഗമുണ്ട്. ത്യാഗം കൂടാതെ നമുക്കര്‍ഹമായതൊന്നും മറ്റുള്ളവര്‍ക്ക് നിരുപാധികം കയ്യാളാനാവില്ല. ഇന്ന് നമ്മുടെയൊക്കെ കുടുംബങ്ങളിലും സമൂഹങ്ങളിലും സഭയുടെ ഉന്നതതലങ്ങളിലും നിലനില്‍ക്കുന്ന അടിപിടികള്‍ക്കും തര്‍ക്കങ്ങള്‍ക്കും കനത്ത വാദപ്രതിവാദങ്ങള്‍ക്കുമെല്ലാം പിന്നില്‍ വിട്ടുകൊടുക്കാന്‍ തയാറാകാത്ത നമ്മുടെ കടുംപിടുത്തങ്ങളും ഉള്‍പ്പോരുകളുമുണ്ട്. ആരെങ്കിലുമൊന്ന് തല കുനിക്കാനും പിന്‍വാങ്ങാനും തയാറായാല്‍ വന്‍ ദുരന്തങ്ങള്‍ ഒഴിവാകും. പക്ഷേ അതിന് നമുക്ക് കഴിയുന്നില്ല എന്നിടത്താണ് പ്രശ്നം നിലകൊള്ളുന്നത്.

എന്തുകൊണ്ട് കഴിയുന്നില്ല?

മുകളില്‍ കണ്ട യഥാര്‍ത്ഥ അമ്മയുടെ വിട്ടുകൊടുക്കലിന്‍റെ പിന്നില്‍ വലിയ ഒരു പ്രേരകശക്തി ഉണ്ടായിരുന്നു. അതു മറ്റൊന്നുമല്ല, താന്‍ പത്തുമാസം ചുമന്ന് നൊന്തുപെറ്റ കുഞ്ഞിന്‍റെ ജീവരക്ഷയായിരുന്നു. അതിനാല്‍ത്തന്നെയാണ് ആ വിട്ടുകൊടുക്കലിലൂടെ ഭാവിയില്‍ താന്‍ നേരിടാന്‍ പോകുന്ന ദുരിതങ്ങളെല്ലാം തൃണതുല്യമായി കണ്ടുകൊണ്ട് അവള്‍ ആ ത്യാഗത്തിന് തയാറായത്. ഇന്ന് തമ്മിലടിക്കുകയും സ്വന്ത സാമ്രാജ്യം സ്ഥാപിക്കാന്‍ വ്യഗ്രതപ്പെട്ട് ഓടി നടക്കുകയും ചെയ്യുന്നവരുടെ തലയില്‍ ആ തമ്മിലടിയിലൂടെ തകര്‍ക്കപ്പെടുന്ന മറ്റനേകരുടെ ജീവിതത്തെക്കുറിച്ചുള്ള ചിന്തപോലുമില്ല എന്നതാണ് ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. “ഞാന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന്” എന്ന് ഓരോരുത്തനും വാദിക്കുന്നു. അതേ സ്ഥാപിക്കാന്‍വേണ്ടി അക്ഷീണം യത്നിക്കുന്നു.

ആരു വിട്ടുകൊടുക്കണം?

ഇതൊരു വലിയ ചോദ്യമാണ്. ഉത്തരം വളരെ ലളിതവും. ആരാണോ യഥാര്‍ത്ഥ അമ്മ അവള്‍ വിട്ടുകൊടുക്കട്ടെ. ആരാണോ യഥാര്‍ത്ഥ അപ്പന്‍ അവന്‍ വിട്ടുകൊടുക്കട്ടെ. അതുകൊണ്ട് ഞാന്‍ എഴുതട്ടെ വിട്ടുകൊടുക്കല്‍ = ത്യാഗം = വിജയം = യഥാര്‍ത്ഥ അമ്മ.

യേശുവിന്‍റെ ഹൃദയം അമ്മയുടെ ഹൃദയം!

അങ്ങനെ പറയുന്നതില്‍ ഒരു തെറ്റുമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. തിബേരിയൂസ് കടല്‍പ്പുറത്ത് തന്‍റെ പീഡാസഹനത്തിന്‍റെ കഠിനവേദനകളില്‍ തന്നെ ഒറ്റയ്ക്കാക്കി, തന്നെ തള്ളിപ്പറഞ്ഞ് ഓടി രക്ഷപെട്ട ശിഷ്യന്മാരുടെ അടുത്തേക്ക് അവര്‍ക്കുവേണ്ടി സ്വന്തം കൈകൊണ്ട് പ്രാതലൊരുക്കി അവര്‍ക്ക് വിളമ്പിക്കൊടുത്ത് അവരെ തന്നോടു വീണ്ടും ചേര്‍ത്തുനിര്‍ത്തി പടുത്തുയര്‍ത്തുന്ന യേശുവിന്‍റെ ഹൃദയം അമ്മയുടേതോ അപ്പന്‍റേതോ? തീര്‍ച്ചയായും അതൊരമ്മയുടെ ഹൃദയമാണ്. വിട്ടുവീഴ്ചയുള്ള ഒരു ഹൃദയം! ഒരിക്കല്‍പ്പോലും ഒരു പരാതിപോലും അവിടുന്ന് അവരോടു പറയുന്നില്ല. അവരെക്കൊണ്ട് അവരുടെ തെറ്റുകളെല്ലാം ഏറ്റുപറയിപ്പിച്ചിട്ട് അവര്‍ക്കുവേണ്ടി ഭക്ഷണം വിളമ്പാം എന്ന് കരുതുന്നുമില്ല. ‘എന്നെ സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ, സ്നേഹിക്കുന്നുവോ’ എന്നുമാത്രം അവരോടു ചോദിക്കുന്നു. ഉദാരവും വിട്ടുവീഴ്ച നിറഞ്ഞതുമായിരുന്നു യേശുവിലെ മാതൃഹൃദയം. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം! ഈ ഹൃദയം സ്ത്രീകള്‍ക്കു മാത്രമല്ല ഏതൊരു പുരുഷനും സ്വന്തമാക്കാം. അങ്ങനെ അവന്‍ പുരുഷനായിരിക്കെത്തന്നെ യഥാര്‍ത്ഥ അമ്മയുമാകാം.

മാപ്പു നല്‍കുന്ന കോടതി

സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്ന കാലത്ത് മലയാള ഭാഷാധ്യാപകര്‍ പദ്യഭാഗങ്ങള്‍ പാടി വര്‍ണിച്ചു പഠിപ്പിക്കുമ്പോള്‍ ഒരു യഥാര്‍ത്ഥ അമ്മയെക്കുറിച്ച് ഇപ്രകാരം പറഞ്ഞിട്ടുള്ളത് ഓര്‍മിക്കുന്നു. “ഏതു തെറ്റിനും മാപ്പു നല്‍കുന്ന ഒരു കോടതിയുണ്ട് ഈ ലോകത്തില്‍. അത് ഒരു പെറ്റമ്മയുടെ ഹൃദയമാണ്.” ഒരമ്മ സ്നേഹിക്കുന്നതുപോലെ സ്നേഹിക്കുവാനോ ക്ഷമിക്കുവാനോ ഭൂമിയില്‍ ആര്‍ക്കും കഴിയുകയില്ല. അതുകൊണ്ടല്ലോ ദൈവം ഇപ്രകാരം പറയുന്നത് പെറ്റമ്മ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല (ഏശയ്യാ 49/15) എന്ന്. ഒരു യഥാര്‍ത്ഥ അമ്മയുടെ ഹൃദയം സ്വന്തമാക്കുക. നമ്മുടെ കുടുംബത്തിലാകട്ടെ, സമൂഹത്തിലാകട്ടെ, സഭയുടെ ഉന്നത തലങ്ങളിലാകട്ടെ, തമ്മിലടിച്ച് തലകീഴായി മറിഞ്ഞുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ അതിലൂടെ മാത്രമേ കഴിയൂ.

പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി

പുല്‍ക്കൂട്ടിലെ ദിവ്യ ഉണ്ണി നമുക്ക് നല്‍കുന്ന സന്ദേശവും ഇതുതന്നെയാണ്. ശൂന്യവല്‍ക്കരിക്കപ്പെട്ട മൂന്നു ജീവിതങ്ങളെ നമുക്ക് പുല്‍ക്കൂട്ടില്‍ കാണാന്‍ കഴിയും. മാതാവും യൗസേപ്പിതാവും ഉണ്ണിയേശുവും. സ്വന്തമായി പദ്ധതികള്‍ ഒന്നുമില്ലാത്തവര്‍. ദൈവഹിതം മാത്രം പദ്ധതിയായിട്ടുള്ളവര്‍. തമ്മിലടിക്കാനോ ദൈവത്തോട് അടികൂടാനോ വാദമുഖങ്ങള്‍ ഒന്നും കൈയിലില്ലാത്തവര്‍. ഓരോ നിമിഷവും ഓരോ പ്രതികൂലങ്ങളിലും ഇതാ ഞാന്‍, കര്‍ത്താവിന്‍റെ ദാസി, അല്ലെങ്കില്‍ ദാസന്‍ എന്നുമാത്രം പറഞ്ഞവര്‍. അവരെ നോക്കിയാണ് ദൈവദൂതന്‍ പാടിയത് “ഭൂമിയില്‍ സന്മനസുള്ളവര്‍ക്കു സമാധാനം” എന്ന്. തിരുക്കുടുംബത്തിന്‍റെ ആ സമര്‍പ്പണം ഭൂമിയിലുള്ള അനേകകോടികള്‍ക്കു സമാധാനത്തിന്‍റെ വഴിയായി ദൈവം മാറ്റി. ഭിന്നതയുള്ള കുടുംബങ്ങളെ, ഭിന്നതയുള്ള സമൂഹങ്ങളെ, ഭിന്നതയും തമ്മിലടിയുമായി കഴിയുന്ന സഭാവിഭാഗങ്ങളെ, ഭിന്നതയിലും മാത്സര്യത്തിലും പരസ്പര പോരാട്ടത്തിലുമായിരിക്കുന്ന ലോകജനതയെ, എല്ലാം നമുക്ക് പുല്‍ക്കൂട്ടിലെ സമാധാനത്തിന്‍റെ സരണിയിലേക്ക് ഒന്നുചേര്‍ക്കാം. കാരണം “അവന്‍ (യേശു) നമ്മുടെ സമാധാനമാണ്. ഇരുകൂട്ടരെയും അവന്‍ ഒന്നിപ്പിക്കുകയും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുകയും ചെയ്തു” (എഫേസോസ് 2/14). ക്രിസ്മസിന്‍റെ സന്തോഷവും സമാധാനവും എല്ലാ വായനക്കാര്‍ക്കും ആശംസിക്കുന്നു. പ്രയ്സ് ദ ലോര്‍ഡ്, ആവേ മരിയ.

'

By: Stella Benny

More
മാര്‍ 20, 2024
Enjoy മാര്‍ 20, 2024

ഇറ്റലിയിലെ ഒരു ഇടവകപ്പള്ളിയില്‍ ക്രിസ്മസ് രാവില്‍ ആഘോഷം തകൃതിയായി നടക്കുകയായിരുന്നു. എങ്ങും അലങ്കാരങ്ങള്‍! ആലക്തിക ദീപങ്ങള്‍! വികാരിയച്ചന്‍ ഘോരഘോരം പ്രസംഗിക്കുന്നു. പെട്ടെന്ന് അസീസ്സിയിലെ ഫ്രാന്‍സിസ് പള്ളിയുടെ പിന്നില്‍ എഴുന്നേറ്റ് നിന്ന് ആവശ്യപ്പെട്ടത്രേ, ‘ദയവായി പ്രഭാഷണം ഒന്നുനിര്‍ത്താമോ? നിശ്ശബ്ദതയില്‍ ആ കുഞ്ഞിന്‍റെ കരച്ചിലിന് നമുക്ക് കാതോര്‍ക്കാം!’ ഇത് യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണോ എന്നറിയില്ല. പക്ഷേ, ആഘോഷത്തിന്‍റെ ആരവത്തിനിടയില്‍ നിസ്സഹായരുടെ നിലവിളിയും നൊമ്പരവും ശ്രദ്ധിക്കാതെ പോകരുത്. അത് ശ്രദ്ധിക്കുന്നവര്‍ക്കാണ് ക്രിസ്മസിന്‍റെ ശാന്തിയും യഥാര്‍ത്ഥ സാഫല്യവും അനുഭവിക്കാനാവുന്നത്, പാരില്‍ പിറന്ന ദൈവത്തിന്‍റെ പൊന്നുണ്ണിയെ കാണാനാവുന്നത്.

ബാലനായ മാല്‍ക്കം ക്രിസ്മസ് ആഘോഷത്തിന് ഒരുങ്ങുകയായിരുന്നു. ക്രിസ്മസ് സന്ധ്യയുടെ ആവേശം എല്ലായിടത്തും അവന്‍ കാണുന്നുണ്ട്. അങ്കിള്‍ വാങ്ങിക്കൊടുത്ത പുതിയ ജാക്കറ്റ് അണിഞ്ഞ് തൊപ്പിയും വച്ച് ആഘോഷങ്ങളെല്ലാം ഒന്ന് അടുത്തുകാണുവാന്‍ അവന്‍ പട്ടണത്തിന്‍റെ തെരുവിലേക്കിറങ്ങി. പുറത്ത് അന്തരീക്ഷം തണുത്തുകൊണ്ടിരുന്നു. മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടായിരുന്നു.

തെരുവിലാകെ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരങ്ങള്‍. മാല്‍ക്കം എല്ലാ കടകളുടെയും മുന്നില്‍ ചെന്ന് അവിടത്തെ കാഴ്ചകള്‍ കണ്ടുകണ്ട് മുന്നോട്ടുനടന്നു നീങ്ങിക്കൊണ്ടിരുന്നു. ഒരു കടയുടെ മുന്നില്‍ ചെന്ന് നില്ക്കുമ്പോള്‍, ധനിക കുടുംബത്തിലെ അംഗങ്ങള്‍ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് പോകുന്നത് അവന്‍ കൗതുകത്തോടെയും തെല്ല് അസൂയയോടെയും നോക്കി നിന്നു. ‘ഇതുപോലെ ഒന്ന് കറങ്ങിനടക്കാനും എന്തെങ്കിലുമൊക്കെ സ്നേഹത്തോടെ വാങ്ങിത്തരാനും എനിക്ക് ആരും ഇല്ലല്ലോ’ എന്ന് അവന്‍ ഓര്‍ത്തു. ചെറുസങ്കടത്തോടെ അവന്‍ തിരിച്ച് നടന്നപ്പോള്‍ കണ്ണില്‍ പതിഞ്ഞത് ദൈവാലയത്തിന്‍റെ ഗോപുരമുകളില്‍ തിളങ്ങുന്ന കുരിശിന്‍റെ പ്രകാശമായിരുന്നു.

സന്ധ്യമയങ്ങിത്തുടങ്ങി. നഗരം മുഴുവന്‍ നക്ഷത്രങ്ങളും വര്‍ണവിളക്കുകളും. മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി നടന്നു. പെട്ടെന്ന് അവന്‍റെ കണ്ണുകള്‍ കടത്തിണ്ണയിലിരിക്കുന്ന അമ്മയുടെയും അവരുടെ കൈക്കുഞ്ഞിന്‍റെയും മേല്‍ പതിഞ്ഞു. അവന്‍ സൂക്ഷിച്ചുനോക്കി. ആ ഓമനക്കുഞ്ഞിന്‍റെ കുഞ്ഞിക്കണ്ണുകള്‍ മങ്ങിയ വെളിച്ചത്തിലും തിളങ്ങുന്നു. ആ തണുപ്പിലും വിടര്‍ന്ന് ചുവന്നുതുടുത്ത മുഖം. പെട്ടെന്ന് എന്തോ ഒരു വിഭ്രാന്തിയില്‍ എന്നപോലെ മാല്‍ക്കം ദൈവാലയം ലക്ഷ്യമാക്കി ഒറ്റ ഓട്ടം!

പള്ളിമുറ്റത്ത് പുല്‍ക്കൂട് തയാറാക്കിക്കൊണ്ടിരുന്ന ചേട്ടന്‍റെ അടുത്ത് അവന്‍ ഓടിയെത്തി, കിതപ്പോടെ പറഞ്ഞൊപ്പിച്ചു. “ഞാന്‍ ഉണ്ണീശോയെ കണ്ടു!” അവന്‍ കൈചൂണ്ടി പറഞ്ഞു, “അതാ അവിടെ ഒരു കടത്തിണ്ണയില്‍!” പറഞ്ഞുതീര്‍ന്നതും ചേട്ടന്‍ “ഒന്നുപോടാ ചെറുക്കാ” എന്നുപറഞ്ഞ് അവനെ ഓടിച്ചുവിട്ടു. ചേട്ടനൊപ്പമുണ്ടായിരുന്ന രണ്ട് കൂട്ടുകാരോടും ചെന്നുപറഞ്ഞെങ്കിലും ആരും അവനെ ഗൗനിച്ചില്ല.

പെട്ടെന്ന് അവന്‍ ഓര്‍ത്തു, ‘തണുപ്പ് കൂടിവരുന്നല്ലോ. ഉണ്ണീശോക്ക് താങ്ങാന്‍ പറ്റുമോ, ആവോ?’ അവന്‍ തന്‍റെ ജാക്കറ്റ് ഊരിയെടുത്ത് കടത്തിണ്ണ ലക്ഷ്യമാക്കി തിരിഞ്ഞോടി. താന്‍ ഉണ്ണീശോയെ കണ്ട സ്ഥലത്തെത്തി; ചുറ്റും നോക്കി. പക്ഷേ അമ്മയെയും കുഞ്ഞിനെയും അവിടെയെങ്ങും കണ്ടില്ല. സങ്കടം കൊണ്ട് അവന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. കടത്തിണ്ണയില്‍ ഇരുന്ന് അവന്‍ വിതുമ്പി, “എന്‍റെ ഉണ്ണീശോ!”

പ്രഭാഷണത്തില്‍ കേട്ട കഥ ഇപ്രകാരമാണ്. ഗ്രാമത്തിലെ പള്ളിസ്കൂളില്‍ നിത്യവും പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം സിസ്റ്റര്‍ പ്രിന്‍സിപ്പല്‍ ബൈബിളില്‍നിന്ന് തിരഞ്ഞെടുത്ത ഒരു ഭാഗം വായിക്കും. തുടര്‍ന്ന് ചെറിയ പ്രസംഗവും. കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഉഴപ്പുന്നത് ഈ പ്രസംഗസമയത്താണ്. അന്നൊരു ദിവസം വായിച്ചത് നല്ല സമരിയാക്കാരന്‍റെ കഥയായിരുന്നു.

ജറുസലെമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിമദ്ധ്യേ കൊള്ളക്കാരുടെ പ്രഹരമേറ്റ് അവശനായി കിടന്ന ഒരു സാധുമനുഷ്യനെ അപരിചിതനായ സമരിയാക്കാരന്‍ ശുശ്രൂഷിക്കുകയും സത്രത്തില്‍ കൊണ്ടുപോയി സംരക്ഷിക്കുകയും ചെയ്ത കഥ. പ്രസംഗം തുടങ്ങിയതോടെ കുട്ടികളുടെ പതിവ് കലപിലയും തുടങ്ങി.

പ്രസംഗത്തിന്‍റെ ആദ്യവാക്യം ഇങ്ങനെയായിരുന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്ക്കൂളിന്‍റെ മുന്‍പിലൂടെയാണ്. പെട്ടെന്ന് ബഹളം നിര്‍ത്തി, കുട്ടികള്‍ ശ്രദ്ധിച്ചു.

സിസ്റ്റര്‍ തുടര്‍ന്നു. ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ സ്കൂളിന്‍റെ വരാന്തയിലൂടെയാണ്.
കുട്ടികള്‍ക്ക് അതിശയമായി. വിടര്‍ന്ന കണ്ണുകളോടെ അവര്‍ പരസ്പരം നോക്കി. സിസ്റ്റര്‍ ആവര്‍ത്തിച്ചു, ജറുസലെമില്‍നിന്നും ജറീക്കോയിലേക്കുള്ള വഴി കടന്നുപോകുന്നത് നമ്മുടെ ക്ലാസ്സുമുറികളിലൂടെയാണ്. കുട്ടികള്‍ക്ക് അര്‍ത്ഥം മനസ്സിലായി. കാരുണ്യം ആവശ്യപ്പെടുന്ന വഴികള്‍ കടന്നുപോകുന്നത് നമ്മുടെ വീട്ടുമുറ്റത്തിലൂടെയും മുറികളിലൂടെയും മനസിലൂടെയും ഒക്കെയാണ്. ആ വഴികളിലൂടെ ചരിക്കുമ്പോള്‍ ക്രിസ്തുമസ് ആയി, ദൈവകാരുണ്യത്തിന്‍റെ ഉത്സവമായി, മാനവികതയുടെ തിരുപ്പിറവിയായി.

കുളിരുകോരുന്ന പാതിരാവില്‍ ബെത്ലഹെമിലെ മലഞ്ചെരുവില്‍ വിശ്രമിച്ചിരുന്ന ആട്ടിടയന്മാര്‍ വലിയൊരു പ്രഭാപൂരം കണ്ടു. ഭയത്തോടെ അവരത് വീക്ഷിച്ചു. കര്‍ത്താവിന്‍റെ ദൂതന്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: “ഭയപ്പെടേണ്ട! വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു. പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും.” അപ്പോള്‍ മാലാഖമാര്‍ പാടിയ ഒരു സ്വര്‍ഗീയഗീതവും അവര്‍ കേട്ടു. “അത്യുന്നതങ്ങളില്‍ ദൈവത്തിനുമഹത്വം. ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം!” അവര്‍ പോയി കാലിത്തൊഴുത്തില്‍ ശയിക്കുന്ന കുഞ്ഞുപൈതലിനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദനിര്‍വൃതി അനുഭവിച്ചു. മരംകോച്ചും തണുപ്പില്‍ കാലികള്‍ക്കരികില്‍ ശയിക്കുന്ന ഒരു ശിശുവിന്‍റെ നിസ്സഹായത കണ്ടപ്പോള്‍ തങ്ങളുടെ ദൈന്യതയും ക്ഷീണവും അവര്‍ മറന്നു. ദൈവകാരുണ്യം നൊമ്പരപ്പെടുന്നവര്‍ക്കൊപ്പമുണ്ടെന്ന സദ്വാര്‍ത്ത അവര്‍ തിരിച്ചറിഞ്ഞു.

ക്രിസ്മസ് എല്ലാ വര്‍ഷവും നാം ആഘോഷിക്കുന്നു. വീടും പരിസരവുമെല്ലാം മോടിപിടിപ്പിക്കുന്നു. പുല്‍ക്കൂട് കെട്ടുന്നു; നക്ഷത്രവിളക്കുകള്‍ തൂക്കുന്നു. പുതുവസ്ത്രങ്ങള്‍, സമ്മാനങ്ങള്‍ വാങ്ങുന്നു, കൊടുക്കുന്നു, വിവിധങ്ങളായ ഭക്ഷണസാധനങ്ങള്‍ ഒരുക്കുന്നു. ക്രിസ്മസ് രാവില്‍ പള്ളികളില്‍ കരോള്‍ ഗാനങ്ങള്‍ ആലപിക്കുന്നു. ഒപ്പം മറ്റ് ആഘോഷങ്ങളും നടക്കുന്നു. എല്ലാവരിലും വലിയ സന്തോഷം ദര്‍ശിക്കാന്‍ സാധിക്കുന്ന സമയം. ഒരു വിഭാഗം ആളുകള്‍, പള്ളികളില്‍ പാതിരാ കുര്‍ബാനകളില്‍ പങ്കെടുക്കുന്നു. വേറൊരു വിഭാഗം മറ്റിടങ്ങളില്‍ ആഘോഷത്തിന്‍റെമാത്രം അന്തരീക്ഷം ആസ്വദിക്കുന്നു. രാവുണര്‍ന്നുകഴിഞ്ഞും ആഘോഷങ്ങള്‍ തുടരുന്നു! പക്ഷേ ഇതിനെല്ലാം ഇടയില്‍ നാം ഉണ്ണിയെ കണ്ടുമുട്ടാറുണ്ടോ? ‘ഹൃദയവിശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍, അവര്‍ ദൈവത്തെ കാണും.’

നിഷ്കളങ്ക ഹൃദയത്തോടെ നമുക്ക് ഉണ്ണിയെ കണ്ടുമുട്ടാനൊരുങ്ങാം. ഹൃദയത്തില്‍ സ്വീകരിക്കാന്‍ ഒരുങ്ങാം. പാരില്‍ പിറന്ന ദൈവസുതനെ കണ്‍കുളിര്‍ക്കെ കണ്ട് ആനന്ദിക്കാം.

'

By: Bishop Dr Alex Vadakkumthala

More