- Latest articles
2021 ഡിസംബര്‍ ശാലോം ടൈംസില്‍ വന്ന അവസാന മരുന്ന് പരീക്ഷിച്ച് 41-ാം ദിവസം എന്ന ലേഖനത്തില്‍ പറഞ്ഞതുപോലെ ഞാനും പ്രാര്‍ത്ഥിച്ചു. സ്ഥലം വില്പന നടക്കാന്‍ എന്ന നിയോഗംവച്ച് 41 ദിവസം കരുണക്കൊന്ത ചൊല്ലുകയാണ് ചെയ്തത്. അതോടൊപ്പം ശാലോമില്‍ സാക്ഷ്യപ്പെടുത്താമെന്നും നൂറ് ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്നിരുന്നു. 39-ാം ദിവസം സ്ഥലംവില്‍പന ശരിയായി. നല്ല ദൈവത്തിന് ഒരായിരം നന്ദി!
'വേറിട്ടൊരു പ്രത്യാശയാണ് മലാഖി നല്കുന്നത്…
ആഗസ്റ്റ് 23, 2010. യു.എസ് കാന്‍സാസിലെ ഗോര്‍ഹാമിലുള്ള ജെന്നാ-മില്ലര്‍ ദമ്പതികളുടെ ഭവനം. നാലാമത്തെ കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ഭവനത്തില്‍ എല്ലാവരും. ജെന്നായെ സഹായിക്കാനുള്ള മിഡ് വൈഫ് വേഗം എത്തി. പക്ഷേ അപ്പോഴേക്കും കുഞ്ഞ് പുറത്തുവന്നു. ലോകത്തിലേക്ക് വരാന്‍ അത്രമാത്രം തിരക്കിലായിരുന്നുവെന്ന് തോന്നിപ്പിച്ച കുഞ്ഞ്, മലാഖി മില്ലര്‍. കുഞ്ഞായിരുന്നപ്പോള്‍മുതല്‍ ഏത് തരത്തിലുമുള്ള ആളുകളോടും മലാഖി എളുപ്പത്തില്‍ ഇടപെടും. അതിനാല്‍ ആരും അവന് അപരിചിതരായി ഉണ്ടായിരുന്നില്ല എന്നുപറയാം. അവനുതാഴെ രണ്ട് കുട്ടികള്‍കൂടി ജനിച്ചു. ആറ് കുട്ടികളെയും ചേര്‍ത്ത് ‘മില്ലറുടെ സിക്സ്പാക്ക്’ എന്നാണ് എല്ലാവരും ഓമനിച്ച് വിളിച്ചിരുന്നത്.
മലാഖിക്ക് ഏതാണ്ട് രണ്ട് വയസുള്ളപ്പോള്‍ കുടുംബമൊന്നിച്ച് പുറത്ത് പോയ സമയം. അവര്‍ ഐസ്ക്രീം കഴിച്ചുകൊണ്ടിരുന്ന നേരത്ത് കുറച്ചുമാറി അല്പം പ്രായമായ ഒരു സ്ത്രീ തനിയെയിരുന്ന് ഐസ്ക്രീം കഴിക്കുന്നത് അവന്‍ കണ്ടു. അവന്‍ പതുക്കെ എഴുന്നേറ്റ് അവരുടെയടുത്ത് പോയി ഇരുന്നു, അവര്‍ തനിയെ ആകരുതല്ലോ? അതായിരുന്നു മലാഖി. കണ്ടുമുട്ടുന്ന എല്ലാവരുടെയും മുഖത്ത് ഒരു പുഞ്ചിരി വിടര്‍ത്തണമെന്നായിരുന്നു അവന്‍റെ ആഗ്രഹം.
കോണറിന്‍റെ മാതാവ്…!
മൂന്ന് വയസുള്ളപ്പോള്‍ പരിശുദ്ധ മറിയത്തിന്‍റെ ലുത്തിനിയായില്‍ സ്വന്തമായി അവന്‍ ചില വരികള്‍ ചേര്‍ത്തു. ക്രിസ്ത്യാനികളുടെ സഹായമായ മാതാവേ എന്ന് ചൊല്ലുമ്പോഴേ അവന്‍ ഉറക്കെ കൂട്ടിച്ചേര്‍ക്കും, ‘കോണറിന്‍റെ സഹായമായ മാതാവേ….’ കോണര്‍ എന്നാല്‍ മറ്റാരുമല്ല, അവന്‍റെ ഏറ്റവും മൂത്ത ചേട്ടന്‍തന്നെ. അപ്പസ്തോലന്‍മാരുടെ രാജ്ഞീ, രക്തസാക്ഷികളുടെ രാജ്ഞീ… എന്ന് ചൊല്ലിത്തീരുമ്പോഴേ അടുത്തതായി അവന്‍റെ സ്വന്തം രചന വീണ്ടും വരും, ‘എനിക്ക് സാത്താനെ ഇഷ്ടമല്ല എന്നതിന്‍റെ രാജ്ഞീ!’ ആ പ്രായത്തില്‍ത്തന്നെ തന്‍റെ പരമ്പരാഗത കത്തോലിക്കാവിശ്വാസത്തെ അവന്‍ അത്ര കാര്യമായിത്തന്നെ പരിഗണിച്ചിരുന്നു. ആരോടും അത് പങ്കുവയ്ക്കാനും തെല്ലും മടി കാണിക്കാറില്ല.
സംഗീതവും അവന് ഏറെ പ്രിയങ്കരം. പാടും, വയലിന്‍ വായിക്കും- അതെല്ലാം ജനിച്ചപ്പോഴേ അവനറിയാമായിരുന്നു എന്ന മട്ടിലായിരുന്നു. ഒരു ഒത്തുകൂടലിനിടെ തമാശ അവതരിപ്പിക്കാനുണ്ടോ എന്നാരെങ്കിലും ചോദിച്ചാല്‍ ആദ്യം സദസിനുമുന്നില്‍ എത്തുന്നത് അവനായിരിക്കും, എല്ലാവരെയും ചിരിപ്പിക്കാന്‍. ബേസ്ബോള്‍ കളിക്കാന്‍ മലാഖിയ്ക്ക് എന്തിഷ്ടമായിരുന്നെന്നോ! ഊര്‍ജസ്വലനായി കളിക്കളത്തില്‍ ഓടുന്ന മലാഖി ആരുടെയും ഹൃദയം കവരും.
ഡാഡിക്കൊപ്പം തനിച്ചൊരു കളി?
അങ്ങനെയിരിക്കവേയാണ് കുടുംബത്തെയും പ്രിയപ്പെട്ടവരെയുമെല്ലാം വല്ലാതെ ഉലച്ച വേദനാജനകമായ ഒരു സംഭവം ഉണ്ടായത്. മലാഖിയുടെ ഡാഡി ഒരു അസുഖത്തെത്തുടര്‍ന്ന് 2017 ജൂണില്‍ മരണമടഞ്ഞു. അസുഖം മൂര്‍ച്ഛിച്ച് മരണത്തോടടുത്തപ്പോള്‍ നല്ല മരണം ലഭിക്കാനായി കുടുംബം മുഴുവന്‍ പ്രാര്‍ത്ഥിച്ചിരുന്നെങ്കിലും ആ വിയോഗത്തോട് പൊരുത്തപ്പെടാന്‍ സമയം എടുത്തു. പക്ഷേ മലാഖിക്ക് ഡാഡിക്കൊപ്പം കളിക്കണം. അതിന് സ്വര്‍ഗത്തില്‍ പോകാനും അവന്‍ തയ്യാര്‍. മറ്റ് സഹോദരങ്ങളൊന്നുമില്ലാതെ ഡാഡിക്കൊപ്പം തനിയെ കളിക്കണം.അതാണ് അവന്‍റെ ആഗ്രഹം.
എങ്കിലും സ്കൂള്‍ പഠനവും സംഗീതരംഗത്തെ പ്രവര്‍ത്തനങ്ങളും കായികവിനോദങ്ങളുമൊക്കെയായി അവന്‍ സദാ തിരക്കിലായിരുന്നു. ദിനംതോറുമുള്ള ജപമാലപ്രാര്‍ത്ഥന മുടക്കാറില്ല. നല്ലവണ്ണം ഒരുങ്ങിയാണ് പ്രഥമകുമ്പസാരവും പ്രഥമദിവ്യകാരുണ്യസ്വീകരണവും നടത്തിയത്. പ്രഭാതത്തിലും രാത്രിയിലും നിര്‍ബന്ധമായും പ്രാര്‍ത്ഥിക്കാന്‍ ശ്രദ്ധ പുലര്‍ത്തി.
ഡാഡിയുടെ വിയോഗത്തിന്‍റെ വേദനയുണ്ടെങ്കിലും സാവധാനം ജീവിതം സാധാരണഗതിലയിലായി. അങ്ങനെ മുന്നോട്ടുപോകവേയാണ് 2022 ജൂണില്‍ മലാഖിക്ക് സ്പൈനല്‍ കോര്‍ഡ് ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തുന്നത്. അന്ന് മലാഖിക്ക് 11 വയസ്. അടിയന്തിരമായി സര്‍ജറി നടത്തിയെങ്കിലും ട്യൂമറിന്‍റെ പത്ത് ശതമാനത്തോളംമാത്രമേ നീക്കാനായുള്ളൂ. അതേത്തുടര്‍ന്ന് ശ്വാസം എടുക്കാന്‍ കഴിയാതെ വന്നതോടെ ശ്വസനത്തിന് ട്യൂബ് ഇടേണ്ടി വന്നു. ബോധം തെളിഞ്ഞപ്പോള്‍ മലാഖി അമ്മയോട് ചോദിച്ചത് ട്യൂബ് ഇട്ടില്ലായിരുന്നെങ്കില്‍ താന്‍ നിത്യമായ ഉറക്കത്തിലേക്ക് പോകുമായിരുന്നില്ലേ എന്നാണ്. ഉവ്വെന്ന് മറുപടി ലഭിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ അതുമതിയായിരുന്നു എന്നവന്‍ അമ്മയോട് പറഞ്ഞു. ആ പതിനൊന്നുവയസുകാരന്‍റെ നിത്യസ്വപ്നമായി സ്വര്‍ഗം.
ഡോക്ടറെ പറ്റിച്ച് കളിക്കളത്തില്‍
എന്തായാലും സര്‍ജറി കഴിഞ്ഞ് ബേസ്ബോള്‍ കളിക്കാനൊന്നും സാധിക്കില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നത്. പക്ഷേ തനിക്ക് കളിക്കണമെന്നും അതിനായി പ്രാര്‍ത്ഥിക്കണമെന്നും മലാഖി തന്‍റെ ഗ്രാന്‍റ്മായോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് രണ്ടര ആഴ്ചകൊണ്ട് മലാഖി വീണ്ടും കളിക്കളത്തില്‍ ഇറങ്ങി. പിന്നീട് സ്ഥൈര്യലേപനം സ്വീകരിച്ചു. അതോടനുബന്ധിച്ച് വിശ്വാസത്തോടെ, തവിട്ടുനിറമുള്ള ഉത്തരീയം അണിഞ്ഞുതുടങ്ങിയ അവന്‍ പിന്നെയൊരിക്കലും അത് ഊരിമാറ്റിയിരുന്നില്ല, നീന്തുമ്പോഴും കുളിക്കുമ്പോഴും ഒന്നും.
“മരണത്തിനോ ജീവനോ ദൂതന്‍മാര്‍ക്കോ അധികാരങ്ങള്‍ക്കോ ഇക്കാലത്തുള്ളവയ്‌ക്കോ വരാനിരിക്കുന്നവയ്‌ക്കോ ശക്തികള്‍ക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിലൂടെയുള്ള ദൈവസ്നേഹത്തില്‍നിന്ന് നമ്മെ വേര്‍പെടുത്താന്‍ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” (റോമാ 8/38-39).
ഫാത്തിമായില്‍ പരിശുദ്ധ അമ്മ ആവശ്യപ്പെട്ട ആദ്യശനി ആചരണം ആദ്യവെള്ളി ആചരണത്തോടൊപ്പം അവരുടെ കുടുംബം പൂര്‍ത്തിയാക്കിയിരുന്നു. ഞായറാഴ്ചതോറും ദിവ്യബലിക്കുമുമ്പ് കുമ്പസാരിക്കും. അള്‍ത്താരബാലനാകുന്നതിനായി പഠിച്ച് ഒരുങ്ങി. എന്നും ജെന്ന മക്കളെക്കൊണ്ട് വിശുദ്ധരുടെ മാധ്യസ്ഥ്യം ചോദിപ്പിച്ചിരുന്നു. അക്കൂട്ടത്തില്‍ മലാഖി ഡാഡിയുടെയും മരിച്ചുപോയ മുത്തശ്ശീമുത്തശ്ശന്‍മാരുടെയും കൂടി പ്രാര്‍ത്ഥന ചോദിക്കും.
ഒരിക്കല്‍, ആഴ്ചതോറുമുള്ള ചികിത്സക്കായി പോയപ്പോള്‍ അവന്‍റെ പ്രിയപ്പെട്ട കളിക്കാരനായ ഹാരിസണ്‍ ബട്കര്‍ അവനെ സന്ദര്‍ശിച്ചു. അദ്ദേഹത്തോട് അവന്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ കത്തോലിക്കാവിശ്വാസംനിമിത്തമാണ് അവന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് എന്നാണ്. അത്രമാത്രം സജീവമായ കത്തോലിക്കാവിശ്വാസമായിരുന്നു ബാലനായ മലാഖിയുടേത്.
നിക്കോളാസുമായി ഒരു പുഞ്ചിരി
ആ നവംബറില്‍ ഒരു പ്രഭാതത്തില്‍ ഉണര്‍ന്നപ്പോള്‍ മലാഖിയുടെ കഴുത്തിന് താഴേക്ക് തളര്‍ന്നുപോയിരുന്നു. പെട്ടെന്നുതന്നെ ഒമഹയിലെ കുട്ടികളുടെ ആശുപത്രിയിലേക്ക് അവനെ എത്തിച്ചു. ട്യൂമര്‍, ബ്രെയിന്‍ സ്റ്റെം കീഴടക്കിയിരുന്നു. സ്ഥിതി വളരെ ഗുരുതരമായിരുന്നെങ്കിലും എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിശുദ്ധ നിക്കോളാസിന്‍റെ പ്രത്യേകസഹായത്താല്‍ ഡിസംബറില്‍ മലാഖി വീണ്ടും ജീവനിലേക്ക് നടന്നടുത്തു. ആശുപത്രിയില്‍ അവനെ വിശുദ്ധ നിക്കോളാസ് സന്ദര്‍ശിച്ചുവത്രേ. ഏറെനേരം അവന്‍ മുഖത്തൊരു പുഞ്ചിരിയുമായി കിടന്നു.
കഴുത്തില്‍ ട്യൂബ് ഇട്ടിരുന്നതിനാല്‍ സംസാരിക്കാനാവുമായിരുന്നില്ല. പക്ഷേ പ്രിയപ്പെട്ടവരോട് സാധിക്കുന്നവിധത്തില്‍ ആശയവിനിമയം നടത്തുമായിരുന്നു. നഴ്സുമാരെയും മറ്റ് ആശുപത്രിജീവനക്കാരെയും കളിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യാനും അവന്‍ മറന്നില്ല. ആ ക്രിസ്മസും ന്യൂ ഇയറുമെല്ലാം ആശുപത്രിയില്‍ത്തന്നെ കഴിഞ്ഞു. ക്രിസ്മസിന് അമ്മയ്ക്ക് പ്രിയപ്പെട്ട കപ്പുച്ചിനോ എത്തിച്ചുനല്കി അമ്മയ്ക്ക് അവന്‍ സര്‍പ്രൈസ് ഒരുക്കി. 49 ദിവസമാണ് അവന്‍ ആശുപത്രിയില്‍ കിടന്നത്. ബിഷപ് പിവറുനാസും വൈദികരും സന്യാസിനികളും മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ധാരാളം സന്ദര്‍ശകര്‍ വരുമായിരുന്നു.
എല്ലാവരും അവനുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞ ബിഷപ്പിനോട് ഉടനെവന്നു മലാഖിയുടെ ചോദ്യം, “ബൈഡനും എനിക്കായി പ്രാര്‍ത്ഥിക്കുന്നുണ്ടോ?” അതായിരുന്നു മലാഖി. ആരെയും ഒന്ന് രസിപ്പിക്കാന്‍ എപ്പോഴും അവന്‍ ശ്രമിച്ചു. സന്ദര്‍ശകരെല്ലാം അവനില്‍നിന്ന് എന്തെങ്കിലും സന്തോഷമോ ആശ്വാസമോ സ്വീകരിച്ചാണ് മടങ്ങിയത്.
എണ്ണുകയല്ല, എണ്ണം പറയണം
ആശുപത്രിക്കിടക്കയിലും മലാഖി തമാശകളും ചിരിയുമായി കഴിഞ്ഞു. തന്‍റെ വേദനകളെ ബോധപൂര്‍വം സ്വീകരിച്ചു. അതിന് രണ്ടാഴ്ച മുമ്പ് അവന്‍ അമ്മയോട് സംസാരിച്ചത് ഇങ്ങനെയാണ്, “അമ്മേ, ചിലപ്പോള്‍ നമുക്ക് പ്രിയപ്പെട്ടവരോട് ഗുഡ്ബൈ പറയേണ്ടിവരും.” അതിന് തയാറായോ എന്ന് അമ്മ ചോദിച്ചപ്പോള്‍ ‘ഗുഡ്ബൈ പറയാന്‍ തയാറായിട്ടില്ല, പക്ഷേ സ്വര്‍ഗത്തിലേക്ക് പോകാന്‍ തയാറായി’ എന്നായിരുന്നു മലാഖി മറുപടി പറഞ്ഞത്.
ആ സംഭാഷണത്തിനുശേഷം രണ്ടാഴ്ചയ്ക്കകം, 2023 മെയ് ഒന്നിന്, അവന്‍ സ്വര്‍ഗത്തിലേക്ക് പറന്നു. അവന്‍ ആഗ്രഹിച്ചതുപോലെ, സ്വര്‍ഗത്തില്‍ കര്‍ത്താവിന്‍റെയും മാലാഖമാരുടെയുംകൂടെമാത്രമല്ല, തന്‍റെ ഡാഡിയോടുംകൂടെ ആയിരിക്കാന്‍ മലാഖിയ്ക്ക് സാധിച്ചു. ‘ജീവിതം ക്രിസ്തുവും മരണം നേട്ടവും’ (ഫിലിപ്പി 1/21) ആക്കിയ 12 വയസുകാരന്‍ കത്തോലിക്കന്‍.
മില്ലര്‍ കുടുംബം ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച അത്ഭുതസൗഖ്യം മലാഖിക്ക് ലഭിച്ചില്ലെങ്കിലും
12 വര്‍ഷത്തോളംമാത്രം നീണ്ട അവന്‍റെ ജീവിതത്തില്‍നിന്ന് അവര്‍ സ്വീകരിച്ച ആപ്തവാക്യം ശ്രദ്ധേയമാണ്, “ദിവസങ്ങള്‍ എണ്ണുകയല്ല വേണ്ടത്, എണ്ണം പറയത്തക്കവിധം ദിവസങ്ങളെ ഫലപ്രദമാക്കുകയാണ് വേണ്ടത്” (Don’t count the days, make the days count). സകലതിനുമുപരി ഈശോയെ സ്നേഹിച്ചും ദൈവം നല്കിയ കുരിശ് സ്വീകരിച്ച് സന്തോഷത്തോടെ ജീവിച്ചുകാണിച്ചും കടന്നുപോയ മലാഖി ഒരു വലിയ പ്രത്യാശ നല്കുന്നു, ഇന്നത്തെ കുട്ടികളില്‍നിന്നും വിശുദ്ധര്‍ രൂപപ്പെടുന്നുണ്ടെന്ന പ്രതീക്ഷ.
പന്തക്കുസ്തായ്ക്കുശേഷം പരിശുദ്ധാത്മപ്രേരണയാല്‍ യാക്കോബ് ശ്ലീഹാ സ്പെയ്നിലേക്കാണ് സുവിശേഷവുമായി പോയത്. എന്നാല്‍ ഏറെ അധ്വാനിച്ചിട്ടും കാര്യമായ ഫലപ്രാപ്തി അവിടെയുണ്ടായില്ല. ജനങ്ങള്‍ സുവിശേഷം സ്വീകരിക്കാതെ പോകുന്നത് കണ്ട യാക്കോബ് ശ്ലീഹാ തളര്‍ന്നു. തപിക്കുന്ന മനസോടെ സരഗോസ എന്ന സ്ഥലത്തെ എബ്രോ നദിയുടെ കരയില്‍ ശ്ലീഹാ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്നപ്പോള്‍ ഒരു സ്തൂപത്തിന്‍റെ മുകളില്‍ മാതാവ് പ്രത്യക്ഷയായി.
ഉണ്ണിയേശുവിനെയും വഹിച്ചുനില്ക്കുന്ന തന്‍റെ ഒരു ചെറുരൂപം പരിശുദ്ധ മാതാവ് ശ്ലീഹായ്ക്ക് സമ്മാനിച്ചു. ആ രൂപം പില്ക്കാലത്ത് അവിടെ നിര്‍മിക്കപ്പെട്ട പരിശുദ്ധ മാതാവിന്‍റെ നാമത്തിലുള്ള ദൈവാലയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ആ രൂപത്തിന് ഒരു പ്രത്യേകതയുണ്ട്, ഒരിക്കലും പൊടിപിടിക്കില്ല! മാത്രവുമല്ല ആ രൂപം നിര്‍മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദാര്‍ത്ഥം എന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനും കഴിഞ്ഞിട്ടില്ല.
പാപത്തിന്‍റെ കറയേശാത്തവളായ കന്യാമറിയം സമ്മാനിച്ച അഴുക്കുപുരളാത്ത ആ ചെറുരൂപം നമ്മോട് പറയാതെ പറയുന്നത് എന്താണ്? പാപത്തിന്‍റെ മാലിന്യം നീക്കി വിശുദ്ധിയില്‍ മുന്നേറാന്‍ ഏറ്റവും നല്ല സഹായിയാണ് പരിശുദ്ധ അമ്മ എന്നുതന്നെ.
പരിശുദ്ധ മറിയമേ, അങ്ങേ അമലോത്ഭവത്തിന്‍റെ ശക്തിയാല്‍ എന്‍റെ ശരീരത്തെ ശുദ്ധവും ആത്മാവിനെ പരിശുദ്ധവും ആക്കണമേ. എന്‍റെ അമ്മേ, ഈ ദിനം എല്ലാ മാരകപാപങ്ങളില്‍നിന്നും എന്നെ സംരക്ഷിക്കേണമേ.
'വിശുദ്ധ ജോണ്‍ മരിയ വിയാനി പറഞ്ഞ ഒരു സംഭവം. വിശുദ്ധ ഹിലാരിയോണ്‍ ഒരിക്കല്‍ ശിഷ്യന്‍മാരോടൊപ്പം തന്‍റെ കീഴിലുള്ള ആശ്രമങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു. യാത്രയ്ക്കിടെ ഒരു ഏകാന്തവാസിയുടെ ഭവനത്തിനടുത്തെത്തി. അയാളുടെ മുന്തിരിത്തോട്ടത്തെ സമീപിക്കാന്‍ ശ്രമിച്ചപ്പോഴേക്കുംതന്നെ അതിന്‍റെ വിവിധഭാഗങ്ങളില്‍ കാവല്‍നിന്നിരുന്നവര്‍ വിശുദ്ധന്‍റെയും ശിഷ്യരുടെയും നേര്‍ക്ക് അതാ കല്ലും മണ്ണും വാരി എറിയുന്നു! അവര്‍ വേഗം
അവിടെനിന്ന് രക്ഷപ്പെട്ടു.
അല്പദൂരം മുന്നോട്ടുപോയപ്പോള്‍ സാബാസ് എന്ന ഒരു ഏകാന്തവാസിയുടെ സ്ഥലമെത്തി. ഹിലാരിയോണും ശിഷ്യരും അതിലേ വരുന്നു എന്ന് കേട്ടപ്പോഴേ അയാള്‍ വേഗം തന്‍റെ മുന്തിരിത്തോപ്പിലേക്ക് വന്ന് ആ സംഘത്തോട് തന്‍റെ തോപ്പില്‍നിന്ന് ആവശ്യത്തിന് മുന്തിരിപ്പഴങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. യാത്രാസംഘം അദ്ദേഹത്തിന്‍റെ ക്ഷണം സ്വീകരിച്ചു. അല്പനാളുകള്‍ക്കുള്ളില്‍ ഈ രണ്ട് ഏകാന്തവാസികളുടെയും മുന്തിരിവിളവെടുപ്പിന്‍റെ കാലമായി.
ലുബ്ധനായിരുന്ന ആദ്യത്തെ വ്യക്തിക്ക് വളരെ കുറഞ്ഞ വിളവാണ് അത്തവണ ലഭിച്ചത്. വീഞ്ഞാകട്ടെ പുളിച്ചുപോകുകയും ചെയ്തു. എന്നാല്‍ സാബാസിന്‍റെ മുന്തിരിത്തോട്ടത്തില്‍നിന്ന് ഇരുപത് ദിവസങ്ങള്‍ക്കുശേഷം പതിവുള്ള പത്തുകുടത്തിനുപകരം മുന്നൂറുകുടം വീഞ്ഞാണ് നിര്‍മിക്കാന്‍ സാധിച്ചത്.
“എന്‍റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്‍മാരെയോ
സഹോദരികളെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ
വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും; അവന്‍ നിത്യജീവന്‍ അവകാശമാക്കുകയും ചെയ്യും” (മത്തായി 19/29).
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്‍റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്‍റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്‍റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി.
പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്‍റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന്‍ എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു.
പ്രവര്‍ത്തന ശൈലി
ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന്‍ വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്‍റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന്‍ തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്.
അറിയപ്പെടാത്ത ലക്ഷണങ്ങള്‍
അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്‍റെ സൃഷ്ടിയാണ്.
ഉള്ളിലേക്കുള്ള വാതിലുകള്‍
ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന്‍ ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്.
ശത്രുവിന്‍റെ പച്ചക്കള്ളങ്ങള്‍
നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന്‍ തന്‍റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്.
എങ്ങനെ തിരിച്ചറിയാം?
പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം.
കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്.
ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന്‍ ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന്‍ വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്.
ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത്
ഭൂതോച്ഛാടകന്‍റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്‍റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്‍റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്‍റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
'മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പകരം സന്യാസിനികളോട് അദ്ദേഹം വ്യത്യസ്തമായ കാര്യം ചെയ്യാന്‍ ആവശ്യപ്പെട്ടു
ഇറ്റലിയിലെ കെരാസ്കോ ഗ്രാമം. ടീച്ചറായ റോസാ കാര്‍ഡോണ കൊച്ചുകുട്ടികളുടെ ക്ലാസില്‍ ഒരു ചോദ്യം ചോദിച്ചു, “വലുതാകുമ്പോള്‍ ആരായിത്തീരണം?” പല കുട്ടികളും ഉത്തരം നല്കി. പക്ഷേ കുറച്ചുനേരമായിട്ടും ഒന്നും മിണ്ടാതെ നില്‍ക്കുകയാണ് ആറുവയസ്സുകാരന്‍ ജയിംസ് അല്‍ബേരിയോണ്‍. “നീയോ ജെയിംസേ? നീ താറാവിനെ വളര്‍ത്താന്‍ പോവാണോ?”
അവന്‍റെ മറുപടി പെട്ടെന്നായിരുന്നു. “എനിക്കൊരു പുരോഹിതനാവണം.” സ്കൂളില്‍ നടന്ന ഈ സംഭാഷണമെല്ലാം അറിഞ്ഞ അവന്‍റെ അമ്മ പറഞ്ഞു, ‘ഒരു പുരോഹിതനാകാനാണ് നിന്‍റെ ആഗ്രഹമെങ്കില്‍ നന്നായി പഠിക്കണം, നന്നായി പണി ചെയ്യണം, നിന്‍റെ സഹോദരന്മാരെക്കാള്‍ കൂടുതലായി നീ മുതിര്‍ന്നവരെ അനുസരിക്കണം.’ ജയിംസ് അതെല്ലാം ഗൗരവമായിത്തന്നെ എടുത്തു. അവന്‍റെ സ്വഭാവം കുറേക്കൂടി നന്നായി.
1884 ഏപ്രില്‍ 4 ന് ആണ് മൈക്കിള്‍ അല്‍ബേരിയോണിന്‍റെയും തെരേസ റോസ അലോക്കോയുടെയും ആറുമക്കളില്‍ നാലാമത്തവന്‍ ആയി ഇറ്റലിയില്‍ ക്യൂണിയോവിലുള്ള ഫോസ്സാനോ എന്ന സ്ഥലത്ത് അവന്‍ ജനിച്ചത്. അധികസമയം ജീവനോടെയിരിക്കുമെന്ന് പ്രതീക്ഷ ഇല്ലാതിരുന്നതിനാല്‍ വേഗം തന്നെ പള്ളിയില്‍ കൊണ്ടുപോയി മാമോദീസ കൊടുത്തിരുന്നു.
വൈദികനാകാനുള്ള അവന്‍റെ താല്പര്യം കണ്ട് അപ്പന്‍ അവനെ സെമിനാരിയില്‍ ചേര്‍ത്തു. ആദ്യകാലങ്ങളില്‍ വളരെ തീക്ഷ്ണതയോടെ, പഠിക്കുന്നതിലും പ്രാര്‍ത്ഥിക്കുന്നതിലും നിയമങ്ങള്‍ അനുസരിക്കുന്നതിലും തിരുത്തലുകള്‍ സ്വീകരിക്കുന്നതിലുമൊക്കെ താല്പര്യം കാണിച്ചിരുന്ന ജെയിംസ് പിന്നീട് വായനയിലേക്ക് ചുരുങ്ങി. പഠിപ്പിലും പ്രാര്‍ത്ഥനയിലും താല്പര്യം കുറഞ്ഞു. ഒടുവില്‍ അവനെ സെമിനാരിയില്‍നിന്ന് തിരികെ അയക്കേണ്ടിവന്നു. 1900 ഏപ്രിലില്‍ അവന്‍ വീട്ടില്‍ തിരിച്ചെത്തി.
താമസിയാതെ, ഒരു പുരോഹിതനാകാനുള്ള ആഗ്രഹം വീണ്ടും അവനില്‍ കത്തിപടര്‍ന്നു. ഇടവക വികാരി മോണ്ടര്‍സീനൊ അച്ചനെ ചെന്നുകണ്ടു. പരിശുദ്ധ കുര്‍ബ്ബാനയോടും ദിവ്യകാരുണ്യത്തോടുമുള്ള അവന്‍റെ സ്നേഹം പൂര്‍വാധികം ശക്തിയായി തിരിച്ചു വന്നു. വീണ്ടും ശ്രമിക്കാനും പുരോഹിതനാകാനും അച്ചന്‍ അവനെ ഉപദേശിച്ചു. അതേ കൊല്ലം വീണ്ടും ആല്‍ബയിലെ സെമിനാരിയില്‍ അവന്‍ ചേര്‍ന്നു.
പുതിയ നൂറ്റാണ്ടില്‍ …
ഡിസംബര്‍ 31, 1900. പുതുവത്സരത്തിലേക്കും പുതുനൂറ്റാണ്ടിലേക്കും ലോകം കടക്കവേ, അന്ന് രാത്രി മണിക്കൂറുകളോളം ജെയിംസ് മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിച്ചു. പതിനാറ് വയസ്സ് മാത്രമുണ്ടായിരുന്ന അവന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലും ദൈവസാന്നിധ്യത്തിലും മുഴുകിയിരിക്കവേ തന്‍റെ വിളിയെക്കുറിച്ച് ഉത്തമബോധ്യം കൈവന്നു. പുതിയ നൂറ്റാണ്ടില്‍ പുതിയ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവം തന്നെ വിളിക്കുന്നു എന്നവന് മനസ്സിലായി.
പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും ആര്‍ത്തിപിടിച്ചു വായിച്ചിരുന്ന, ന്യൂസ് പേപ്പറിലെ കാര്യങ്ങളെല്ലാം ഒന്നൊഴിയാതെ ശ്രദ്ധിച്ചിരുന്ന ജെയിംസിന് പ്രസ്സിനും റേഡിയോ, സിനിമ പോലുള്ള ആശയവിനിമയ സംവിധാനങ്ങള്‍ക്കും ആളുകളില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് നല്ല നിശ്ചയമുണ്ടായിരുന്നു. ‘അതെന്‍റെ കടമയായി എനിക്ക് തോന്നി…’ അദ്ദേഹം പിന്നീട് എഴുതി.
സെമിനാരിയില്‍ ജെയിംസിന് ഒരു സുഹൃത്തുണ്ടായിരുന്നു. തത്വശാസ്ത്രം പഠിപ്പിക്കുന്ന പ്രൊഫസറായ കാനന്‍ കിയെസ. പിന്നീട് 40 കൊല്ലത്തോളം അദ്ദേഹം അവന്‍റെ ഗൈഡും ആത്മീയ പിതാവും ഒക്കെയായിരുന്നു. ‘എല്ലാത്തിനെയും ദൈവത്തിന് മുന്നില്‍ ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമുള്ള വിഷയങ്ങളാക്കി മാറ്റാന്‍, ആരാധിക്കാന്‍, നന്ദി പറയാന്‍, പരിഹാരം ചെയ്യാന്‍, താഴ്മയോടെ പ്രാര്‍ത്ഥിക്കാന്‍- എല്ലാം ഞാന്‍ പഠിച്ചത് ഫാ. കിയെസയില്‍ നിന്നായിരുന്നു,’ എന്നാണ് ജെയിംസ് അതേക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ആശയങ്ങള്‍ ഒരുപാട് മനസ്സില്‍ ഉണ്ടായിരുന്ന ജെയിംസിന് അദ്ദേഹം ഉപദേശങ്ങള്‍ നല്‍കി നയിച്ചു. കാനന്‍ കിയെസ ഇപ്പോള്‍ ധന്യപദവിയിലാണ്.
ഡോണ്‍ബോസ്കോയുടെ കൂടെ
അനാരോഗ്യം പലപ്പോഴും തളര്‍ത്തിയെങ്കിലും ജെയിംസ് സെമിനാരിപഠനം പൂര്‍ത്തിയാക്കി ഇരുപത്തിമൂന്നാം വയസ്സില്‍, 1907 ജൂണ്‍ 29-ന് ആല്‍ബയിലെ കത്തീഡ്രലില്‍വച്ച് പുരോഹിതനായി അഭിഷിക്തനായി. ഇടവകയില്‍ അസിസ്റ്റന്‍റ് വികാരിയായി സേവനം ചെയ്തു വരവേ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 1908-ന്‍റെ അവസാനം ബിഷപ്, ജെയിംസിനെ സെമിനാരി വിദ്യാര്‍ത്ഥികളുടെ ആത്മീയോപദേഷ്ടാവായും കുമ്പസാരക്കാരനായും നിയമിച്ചു.
ഇക്കാലത്ത്, ഫാദര്‍ അല്‍ബേരിയോണ്‍ തന്‍റെ ഒരു വൈദികസുഹൃത്തിനോട് പറഞ്ഞു, “ഡോണ്‍ ബോസ്കോ ചെയ്തതുപോലെ ധാരാളം യുവാക്കളെ ഒന്നിച്ചു ചേര്‍ത്ത് അപ്പസ്തോലിക വേലകള്‍ക്കായി ഒരുക്കാന്‍ എനിക്ക് ഇഷ്ടമാണ്. വെറുതെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കാനും പഠിപ്പിക്കാനും അല്ല, എഡിറ്റിങ് പഠിപ്പിച്ച്, പുസ്തകങ്ങളും ന്യൂസ് പേപ്പറുകളും പ്രസിദ്ധീകരിച്ച്, സമൂഹത്തില്‍ ക്രിസ്ത്യാനികളെ വാര്‍ത്തെടുക്കാന്‍ അവരെ ഒരുക്കാന്‍.”
പൗളൈന്‍ കുടുംബത്തിന്‍റെ സ്ഥാപകന്‍
യുവവൈദികനായിരിക്കെത്തന്നെ അല്‍ബേരിയോണ്‍ പുസ്തകങ്ങള്‍ എഴുതാനും Gazetta d’Alba എന്ന, രൂപതയിലെ പ്രതിവാര ന്യൂസ് പേപ്പറിലേക്ക് ലേഖനങ്ങള്‍ എഴുതാനും തുടങ്ങിയിരുന്നു. 1912ല്‍ ‘pastoral notes’ പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 12, 1913 ല്‍ മാസ് മീഡിയ വഴിയുള്ള അപ്പസ്തോലികസേവനത്തില്‍ മുഴുവനായും ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് മനസ്സര്‍പ്പിക്കാനുള്ള വഴി ദൈവം തുറന്നു. ബിഷപ്പ് ഫ്രാന്‍സിസ് റേ Gazetta d’Alba യുടെ എഡിറ്ററും പ്രൊപ്രൈറ്ററും ആക്കിക്കൊണ്ട് മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അദേഹത്തെ സ്വതന്ത്രനാക്കി.
തുടര്‍ന്ന് ഫാ. അല്‍ബേരിയോണിന്‍റെ പരിശ്രമഫലമായി, നിര്‍മാണത്തിലും വിതരണത്തിലും കിടപിടിക്കാന്‍ വേറെ ആരുമില്ലാത്ത, ലോകത്തിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസ് ആയിരുന്ന സെന്‍റ് പോള്‍സ് സ്ഥാപിക്കപ്പെട്ടു. വേറൊരു കത്തോലിക്ക പ്രസിദ്ധീകരണശാലയും ബൈബിള്‍ അത്രയധികം അച്ചടിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്നില്ല. അവര്‍ പ്രസിദ്ധീകരിച്ചിരുന്ന Faminglia Crustiana എന്ന മാസികക്ക്, അഭൂതപൂര്‍വമായ വിധം വരിക്കാരാണ് അന്നുണ്ടായിരുന്നത്.
1914-ല്‍ ഫാദര്‍ അല്‍ബേരിയോണ്‍, സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് പ്രസ്സ് നടത്തി പരിശീലനം കൊടുക്കാനായി ആല്‍ബയില്‍ ഒരു പ്രിന്‍റിംഗ് സ്കൂള്‍ തുടങ്ങി. ഇതായിരുന്നു socitey of St. Paul സ്ഥാപനങ്ങളുടെ തുടക്കം. ഇതെല്ലാം കൂടിച്ചേര്‍ന്ന് ‘ഗവണ്മെന്‍റ്, വിദ്യാഭ്യാസം, നിയമം, കുടുംബം, രാജ്യാന്തര ബന്ധങ്ങള്‍ ഇവയുടെയെല്ലാം നവീകരണം’ എന്ന ദൗത്യവുമായി Pauline Family ആയിത്തീര്‍ന്നു. പൊതുവായ വിളി സുവിശേഷപ്രഘോഷണം ആയിരുന്നെങ്കിലും ഈ മിനിസ്ട്രികള്‍ സവിശേഷവും പരസ്പരപൂരകങ്ങളും എന്ന നിലയില്‍ വ്യത്യസ്തങ്ങളായിരുന്നു.
പെണ്‍കുട്ടികളെ തയ്യല്‍ പഠിപ്പിക്കാനായി വന്ന, ഇപ്പോള്‍ ‘ധന്യ’ പദവിയിലേക്കുയര്‍ത്തപ്പെട്ട, മദര്‍ ടെക്ല തെരേസ മെര്‍ലോയുടെ സഹായത്തോടെ The daughters of St. Paul 1915-ല്‍ സ്ഥാപിച്ചു. 1923ലെ ക്രിസ്മസിനോടനുബന്ധിച്ച് ‘Sister Disciples of the Divine Master‑’ ന് തുടക്കമായി. അവരില്‍ ഒരു ഗ്രൂപ്പിനോട്, മോശം പ്രസ്സുകള്‍ ചെയ്തുകൂട്ടുന്ന ദൈവനിന്ദക്കും പാപത്തിനും പരിഹാരമായി ദിവ്യകാരുണ്യആരാധന ശാന്തമായി നടത്താന്‍ ആവശ്യപ്പെട്ടു.
1938, ഒക്ടോബര്‍ 7-ന് ‘Institute of the Sisters of Jesus the Good Shepherd’ (pastorelle sisters)ന്‍റെ സ്ഥാപനത്തോടെ ഇടവകകളില്‍ പുരോഹിതര്‍ക്ക് ഒപ്പം വേല ചെയ്യാന്‍ സാധിക്കുന്ന സ്ന്യാസിനികളുടെ ഒരു സമൂഹം രൂപപ്പെട്ടു. 1959ല്‍ പുരോഹിത സന്യാസ ദൈവവിളി പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യവുമായി Sisters of the Queen of the Apostles‑ ലെ സ്ഥാപിച്ചു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി നാല് സഭകള്‍ കൂടെ അദ്ദേഹം സ്ഥാപിച്ചു.
അല്പനാള്‍ കഴിഞ്ഞ്, രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ഫാദര്‍ ജെയിംസ് അല്‍ബേരിയോണിന് ക്ഷണം ലഭിച്ചു. സോഷ്യല്‍ കമ്മ്യൂണിക്കേഷനുള്ള അപ്പസ്തോലേറ്റ് അംഗീകരിക്കപ്പെട്ടു എന്നാണ് ഫാ. അല്‍ബേരിയോണ്‍ അതേക്കുറിച്ച് പറഞ്ഞത്.
ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്
അനാരോഗ്യം അല്‍ബേരിയോണിന്‍റെ കൂടെത്തന്നെ ഉണ്ടായിരുന്നു എല്ലായ്പോഴും. 1923ല്‍ ശ്വാസകോശത്തില്‍ ക്ഷയരോഗം പിടിപെട്ടു. ജോലികളില്‍നിന്ന് തീര്‍ത്തും പിന്മാറി പൂര്‍ണ്ണവിശ്രമം എടുക്കണമായിരുന്നു. കൂടിവന്നാല്‍ ഒന്നരകൊല്ലത്തെ ആയുസ്സാണ് ഡോക്ടര്‍മാര്‍ കൊടുത്തത്. ആ സമയത്ത് കര്‍ത്താവ് ഫാദര്‍ ജെയിംസ് അല്‍ബേരിയോണിനെ ധൈര്യപ്പെടുത്തി, “ഭയപ്പെടേണ്ട, ഞാന്‍ നിന്നോട് കൂടെയുണ്ട്.” തന്‍റെ അസുഖത്തില്‍നിന്ന് മോചിതനായപ്പോള്‍ ഫാദര്‍ അല്‍ബേരിയോണ്‍ ആ വാക്കുകളെ തന്‍റെ ജീവിതക്രമമായി തിരഞ്ഞെടുത്തു. അതിരാവിലെ എണീറ്റ് തന്‍റെ തിരക്കുപിടിച്ച ദിനചര്യകള്‍ ആരംഭിക്കുന്നതിന് മുന്‍പ് അനേകമണിക്കൂറുകള്‍ പ്രാര്‍ത്ഥനയില്‍ ലയിച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ 52 കൊല്ലങ്ങള്‍ ഫൊസ്സാനോയിലും കെരാസ്കോയിലും ആല്‍ബയിലുമൊക്കെയായി ചെലവഴിച്ച അല്‍ബേരിയോണ്‍ 1936 ല്‍ റോമിലേക്ക് പോയി.
ചെറുപ്പം തൊട്ടേയുള്ള വാതരോഗം കൊണ്ടുള്ള വേദന വളരെയധികം കൂടിയതുകൊണ്ട് അവസാന വര്‍ഷങ്ങളില്‍ ഫാദര്‍ അല്‍ബേരിയോണിന് തന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തേണ്ടി വന്നു. അപ്പോഴും തന്‍റെ അപ്പസ്തോലേറ്റിനെ കൂടുതല്‍ നേരമെടുത്തുള്ള പ്രാര്‍ത്ഥന കൊണ്ട്, അദ്ദേഹത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ‘കാല്‍മുട്ടിന്‍റെ പണി’കൊണ്ട് അദ്ദേഹം സഹായിച്ചുകൊണ്ടിരുന്നു.
1971 നവംബര്‍ 24-ന് രോഗം മൂര്‍ഛിച്ചു. ഒരു അപ്രതീക്ഷിതസന്ദര്‍ശനം നടത്തിയ പോള്‍ ആറാമന്‍ പാപ്പയില്‍ നിന്ന് അദ്ദേഹം രോഗീലേപനം സ്വീകരിച്ചു. പാപ്പാ പോയതിന് പിന്നാലെ, നവംബര്‍ 26, വൈകുന്നേരം 6.15 ന് ഫാദര്‍ അല്‍ബേരിയോണ്‍ നിത്യതയിലേക്ക് യാത്രയായി. അദ്ദേഹത്തിന്‍റെ അവസാന വാക്കുകള്‍ വ്യക്തമായി അടുത്തുള്ളവര്‍ കേട്ടു, ‘ഞാന്‍ മരിക്കുകയാണ്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. സ്വര്‍ഗ്ഗം! മറിയമേ സ്വസ്തി!’ റോമില്‍ ശ്ലീഹന്മാരുടെ രാജ്ഞിയുടെ ദൈവാലയത്തില്‍ അദ്ദേഹത്തിന്‍റെ ഭൗതികശരീരം വിശ്രമിക്കുന്നു. 2003 ഏപ്രില്‍ 27-ന് ജോണ്‍പോള്‍ രണ്ടാമന്‍ പാ പ്പാ അദേഹത്തെ വാഴ്ത്തപ്പെട്ടവരുടെ നി രയിലേക്ക് ഉയര്‍ത്തി, നവംബര്‍ 26 തിരുനാ ള്‍ ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു.
'ഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്‍മക്കളും മൂന്നു പെണ്‍മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്‍റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. “പത്തുസെന്‍റും വീടും നിനക്കുള്ളതാണ്” അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന്‍ കരുതി, “സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍…”
എന്നാല്‍ അവന്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, “സ്വത്ത് തുല്യമായി വീതിക്കണം.”
“ചേട്ടാ വീടെനിക്കുള്ളതല്ലേ…”
പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്‍റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ?
“വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്” അവര്‍ ആവശ്യപ്പെട്ടു.
“വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്‍…? പകരം സ്ഥലം തരട്ടെ…” യാചനാപൂര്‍വം അനുജന്‍ അവരോടഭ്യര്‍ത്ഥിച്ചു.
“വേണ്ട, വീടു പൊളിക്കണം” ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്‍റെ കണ്ണു നിറഞ്ഞു. തന്‍റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു.
വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു “നിനക്ക് കിടന്നുറങ്ങാമല്ലോ?”
വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന്‍ പറഞ്ഞു, “അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു.”
ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്‍റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: “അത്യുന്നതന്‍റെ സന്നിധിയില്‍ മനുഷ്യന്‍റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല” (വിലാപങ്ങള്‍ 3/35-36).
വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന്‍ വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍… സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു “പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്‍ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി” (സങ്കീര്‍ത്തനങ്ങള്‍ 107/17).
ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5).
നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്‍റെ വഴികളിലേക്ക് കടന്നുവരാം. “തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും” (സുഭാഷിതങ്ങള്‍ 28/13).
'നന്നായി മരിക്കണമെങ്കില്‍ നന്നായി ജീവിക്കണമല്ലോ. അതിനായി ഓരോ ദിവസവും നാം ശ്രദ്ധാപൂര്‍വം ആത്മശോധന ചെയ്യണം. രാത്രിയില്‍ അന്നേദിവസത്തെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുക. ആ ആഴ്ച പൂര്‍ത്തിയാകുമ്പോള്‍ ആ ദിനങ്ങളെ മൊത്തത്തില്‍ അവലോകനം ചെയ്യുക. ഇപ്രകാരംതന്നെ മാസാവസാനത്തിലും വര്‍ഷാവസാനത്തിലും ചെയ്യണം. അപ്പോള്‍ നമ്മുടെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും എളുപ്പമാകും. നാം വിശുദ്ധിയില്‍ വളരാന്‍ ശുഷ്കാന്തിയുള്ളവരായി മാറുകയും ചെയ്യും. അങ്ങനെയെങ്കില്‍ മരണത്തെ നേരിടാന്‍ നാം ഒരുക്കമുള്ളവരായിരിക്കും. സ്വര്‍ഗത്തില്‍ പോകാനുള്ള സന്തോഷത്തോടെ യാത്രയാകാനും സാധിക്കും.
'ആ ദുര്‍ദിനങ്ങള്‍ വന്നെത്തുംമുമ്പ് നാം ചെയ്യേണ്ട ചില അത്യാവശ്യ കാര്യങ്ങള്‍
അവധികഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ അമ്മ വഴിയിലിറങ്ങി നില്‍ക്കുന്ന കാഴ്ച വല്ലാത്ത ഒന്നുതന്നെയാണ്. അങ്ങനെ ഒരു ദിവസം. ഒരാഴ്ചയായി ഞാന്‍ വീട്ടില്‍ ഉണ്ടായിരുന്നു. രണ്ടോ മൂന്നോ മാസം കഴിഞ്ഞാണ് ഇനി വരിക. വീട്ടില്‍നിന്നും ബസ്സ്റ്റോപ്പ് വരെ ഏകദേശം അഞ്ഞൂറ് മീറ്റര്‍ കാണും. അവിടെയെത്തി തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ നടന്നു പോകുന്നതും നോക്കി അമ്മ റോഡിലിറങ്ങി നില്‍ക്കുകയാണ്. പണ്ട് ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴും അമ്മ ഇങ്ങനെ നോക്കി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴാകട്ടെ, എനിക്ക് പ്രായമായി, പഠനമൊക്കെ കഴിഞ്ഞു ജോലിയായി. എന്നിട്ടും അമ്മയ്ക്ക് ഞാന്‍ ഇന്നും ആ പഴയ കുഞ്ഞുതന്നെ. അമ്മ അവിടെയുണ്ടെന്ന് അറിഞ്ഞിട്ടും അതുവരെ തിരിഞ്ഞുനോക്കാതിരുന്നിട്ട് എത്താറാകുമ്പോള്‍ തിരിഞ്ഞുനോക്കി ഒരു റ്റാറ്റാ കൊടുക്കലുണ്ട്. അതില്‍ ഇനിയുള്ള രണ്ടുമാസത്തെ സ്നേഹം നിറച്ചു വച്ചിട്ടുണ്ട്.
‘സൃഷ്ടിക്ക് തന്‍റെ സ്രഷ്ടാവിനെ സാന്ത്വനിപ്പിക്കാമെന്നും ഒരു നിസാര സൃഷ്ടിയുടെ, തന്‍റെ രൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ഒരുവന്‍റെ, സാന്ത്വനം ദൈവം ആഗ്രഹിക്കുന്നു എന്നും വളരെക്കുറച്ച് ആത്മാക്കള്‍ക്കാണ് അറിവുള്ളത്.’ ഇത് ഞാന്‍ വായിച്ചത് ഇന്‍ സിനു ജേസു എന്ന പുസ്തകത്തില്‍നിന്നാണ് (പേജ് 285).
നമ്മുടെ ഈ ജീവിതത്തില്‍ നാം എത്രയെത്ര കാര്യങ്ങളിലാണ് വ്യാപൃതരായിരിക്കുന്നത്? എത്ര തിക്കും തിരക്കുമാണ് നമ്മള്‍ കൂട്ടുന്നത്? ഇതിനിടയില്‍ ഒരു തിരിഞ്ഞുനോട്ടം, ഒരു സാന്ത്വനിപ്പിക്കല്‍; ജീവിതത്തിന്‍റെ നടന്നുകൊണ്ടിരിക്കുന്ന ഈ വഴി കഴിയും മുന്‍പ് നാം കൊടുക്കേണ്ടണ്ടതില്ലേ?
ഒരിക്കല്‍ പ്രായമായ ഒരു വല്ല്യപ്പന്‍റെ മരണക്കിടക്കയില്‍ പോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. മൂന്ന് സങ്കടങ്ങളാണ് അദ്ദേഹം എന്നോട് പങ്കുവച്ചത്. നല്ല പ്രായത്തില്‍ ദൈവത്തെ നല്ലവണ്ണം അറിഞ്ഞില്ല. ദൈവത്തിനുവേണ്ടി ഒന്നും ചെയ്തില്ല. ദൈവത്തെ ഒട്ടുംതന്നെ സ്നേഹിച്ചുമില്ല. നമ്മുടെ അനുതാപം, ഉറച്ച തീരുമാനം, ദൈവത്തോട് സ്നേഹത്തോടെയുള്ള സംഭാഷണം, ദൈവത്തെ ഏറ്റുപറയുന്നത് ഇവയെല്ലാം ആ തിരിഞ്ഞുനോട്ടത്തില്‍ വരും.
അമ്മ വഴിയിലിറങ്ങി നില്‍ക്കുന്നതുപോലെ, സൂക്ഷിച്ചു നോക്കുന്നതുപോലെ പിതാവായ ദൈവം നമ്മെ നോക്കുന്നത് ഒന്ന് ചിന്തിച്ചുനോക്കൂ. നമ്മുടെ ഭാഗത്തുനിന്നും ഒരു തിരിഞ്ഞുനോട്ടം, അതിനെക്കുറിച്ചാണ് പറയുന്നത്. നമ്മള്‍ അത്ഭുതവും അനുഗ്രഹവും അവിടെനിന്നും സ്വീകരിച്ചതുകൊണ്ട് മാത്രമാകുന്നില്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ എന്തുകൊണ്ട് കേള്‍ക്കുന്നില്ലെന്നു പരാതിപ്പെടുന്നവരുമാകരുത്. നമ്മള്‍ ദൈവത്തെ ദൈവമായിത്തന്നെ കണ്ടുകൊണ്ടു എങ്ങനെ അവിടുത്തെ സ്നേഹിക്കുന്നു എന്നതാണ് സര്‍വ്വപ്രധാനം. പിതാവ് ലോകത്തിലേക്ക് അയച്ച യേശുവില്‍ പൂര്‍ത്തിയായത് ആ സ്നേഹമല്ലേ? അതിനൊരു പ്രതിസ്നേഹം നമ്മള്‍ കാണിക്കുന്നുണ്ടോ?
ഒന്നിലും സന്തോഷം തോന്നുന്നില്ല എന്ന് നീ പറയുന്ന ദിവസങ്ങളും വര്‍ഷങ്ങളും ആഗമിക്കും മുന്‍പ്, ഈ യൗവ്വനത്തില്‍ത്തന്നെ നമ്മള്‍ കര്‍ത്താവിനെക്കുറിച്ചു ചിന്തിക്കണം. അവനെ അറിയാന്‍ ശ്രമിക്കണം. അവനെ സ്നേഹിക്കണം. അവനുവേണ്ടി ജീവിക്കണം. അതിനുവേണ്ടി നീ നിന്‍റേതായ രീതി കണ്ടെത്തിക്കൊള്ളുക. നിനക്ക് യോജ്യമായ വിധത്തില്‍ അവിടുത്തോട് സംസാരിക്കുകയും അവിടുത്തെ മറ്റെന്തിനെക്കാളും ആരെക്കാളും സ്നേഹിക്കുകയും ചെയ്യുക. സ്നേഹിക്കുക! അതില്‍ അടങ്ങിയിട്ടുണ്ട് എല്ലാം!
“തന്നെ സ്നേഹിക്കുന്നവരെ കര്‍ത്താവ് കടാക്ഷിക്കുന്നു; അവിടുന്ന് ശക്തമായ സംരക്ഷണവും ഉറപ്പുള്ള താങ്ങും, ചുടുകാറ്റില്‍ അഭയകേന്ദ്രവും പൊരിവെയിലില്‍ തണലും, ഇടറാതിരിക്കാന്‍ സംരക്ഷണവും, വീഴാതിരിക്കാന്‍ ഉറപ്പും ആണ്” (പ്രഭാഷകന്‍ 34/19).
'മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലപ്രദമോ?
നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്.
‘അതുപോലെതന്നെ, ‘ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ’ എന്നുള്ള പ്രാര്‍ത്ഥന ഒരു തവണ ചൊല്ലുമ്പോള്‍ ഒരു ആത്മാവ് സ്വര്‍ഗത്തിലേക്ക് പോകും എന്ന് വായിച്ചപ്പോള്‍മുതല്‍ ദിവസവും പലതവണ ഞാനത് ആവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനകളുടെ ഫലസിദ്ധിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഏതാണ്ട് 16 വര്‍ഷം മുമ്പ്, ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം ഈ നാളുകളില്‍ എന്‍റെ ഓര്‍മ്മയില്‍ വന്നു.
ആ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്രയുടെ അറിയിപ്പ് വന്നതേ ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു ചര്‍ച്ച തുടങ്ങി. അപ്പോളാണ് ഒരു കൂട്ടുകാരി സങ്കടപ്പെട്ട് പറയുന്നത്: “എന്‍റെ വീട്ടില്‍നിന്നും ഉറപ്പായും വിടില്ല. ഇതുവരെ ഒരു ടൂറിനും വിട്ടിട്ടില്ല.” സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലെ മൂത്ത മകള്‍ ആയിരുന്നു അവള്‍. ക്ലാസിലെ ഏറ്റവും മിടുക്കിയായ അവള്‍ വരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും അതൊരു വിരസത ആകുമെന്നുറപ്പ്. എന്തായാലും സമയം ഉണ്ടല്ലോ, അപ്പോഴേക്കും നോക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അവള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല. കൂട്ടുകാരെല്ലാവരുംകൂടെ പണം ശേഖരിക്കാമെന്നോ ടീച്ചര്‍മാരോട് പറഞ്ഞു നോക്കാമെന്നോ മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്കാമെന്നോ ഒക്കെ മനസ്സില്‍ വിചാരിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു.
എന്തായാലും അവളുടെ വിഷമം ഓര്‍ത്തപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: “ഞാനിത്രയും നാളും പ്രാര്‍ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്‍ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഈശോയേ, ആ ആത്മാവിന്‍റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ” എന്ന്. അന്ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ എനിക്ക് പതിവിലും ഉത്സാഹമായിരുന്നു.
പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്! കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു, “ഒരു തടസവും പറയാതെ എന്നെ ടൂറിന് വിട്ടു. അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!”
അന്ന് അവള്‍ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി. ഞാന്‍ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് വെറുതെയായിട്ടില്ല എന്നൊരു ബോധ്യം മനസ്സില്‍ അങ്ങനെ നിറഞ്ഞുനിന്നു.
നാളുകള്‍ കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്‍ത്രൂദിന്‍റെ പ്രാര്‍ത്ഥന എന്‍റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയത്. ഹോസ്റ്റല്‍ മുറിയിലെ എന്‍റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു.
ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില്‍ മെസേജ് ഇടുമ്പോഴോ ഈ പ്രാര്‍ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്‍റെ ശീലമായി.
പ്രാര്‍ത്ഥിക്കുവാനും ഓര്‍മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള്‍ അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ! വിശുദ്ധ കുര്‍ബാനയില്‍, കാഴ്ചവയ്പിന്‍റെ സമയത്ത് നമുക്ക് അവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തിലെത്തുന്ന ആത്മാക്കള്‍ ആവശ്യസമയത്ത് നമ്മളെ തിരിച്ചും സഹായിക്കും, തീര്‍ച്ച.
വിശുദ്ധ ജര്‍ത്രൂദിന്‍റെ പ്രാര്‍ത്ഥന:
നിത്യനായ ദൈവമേ, ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായും ലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്‍റെ ഭവനത്തിലെയും എന്‍റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു. ആമേന്‍.
'നമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില ‘റോസാച്ചെടികള്‍’.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്‍ക്കാന്‍ നാമെന്താണ് ചെയ്യേണ്ടത്?
എന്‍റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്‍റെ പൂന്തോട്ടത്തിന്‍റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല.
അപ്പോഴതാ പിശാചിന്‍റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന്‍ എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്‍ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന്‍ എന്നോടു പറഞ്ഞു, “ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്‍റേതാണ്.” ഞാന്‍ പറഞ്ഞു ‘ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്‍റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്‍കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്‍റേതാവുക. അത് എന്‍റേതുമാത്രമാണ്.’ ജോളിചാച്ചന്‍ പറഞ്ഞു: ‘അല്ല അത് എന്‍റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.’
ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്‍റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്‍ക്കുന്ന ആ റോസച്ചെടി എന്‍റേതാണെന്നും ജോളിചാച്ചന് അതിന്മേല്‍ അവകാശമില്ലെന്നും അതിന്മേല്‍ തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന്‍ താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്.
പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്‍റെ റോസച്ചെടി പൂന്തോട്ടത്തിന്‍റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന്‍ അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന്‍ പറഞ്ഞു, “ഈ റോസച്ചെടി ഇപ്പോള്‍ എന്‍റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്‍റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്‍റേതാണെന്ന് മിണ്ടിപ്പോകരുത്.” ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന്‍ ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല.
ജോളിചാച്ചന്‍ വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന്‍ കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്‍റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്‍റി ഇടപെട്ടു. ആന്‍റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. “മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും.” പക്ഷേ ആന്‍റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, “പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്‍റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല.” അവസാനം ആന്‍റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി…!
അത് അന്തകാലം ഇത് ഇന്തകാലം
“മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും” എന്ന ആന്‍റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്‍റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്‍റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്‍, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്‍ക്കുമായിരുന്നു. എന്‍റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്‍റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ.
എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്‍റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. ‘മോളേ, നീയെങ്കിലുമൊന്നടങ്ങ്’ എന്ന് പണ്ട് ആന്‍റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം!
ഇതെങ്ങനെ കഴിഞ്ഞു?
ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്‍റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്’ എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. “കുഞ്ഞേ, അതെന്‍റെ മക്കളെപ്രതിയാ… അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്‍റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്‍റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്‍റെ ഓരോ വഴികള്.”
വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും
സ്ത്രീപുരുഷസമത്വം ദൈവത്തിന്‍റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്‍റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു “സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍” (1 പത്രോസ് 3/7) എന്ന്.
അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്.
പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്‍ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന്‍ അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്‍റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്.
ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്‍റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലിപ്പി 2/6-10).
ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍റെ കഠിനവേദനയുടെ ഫലം കണ്ട് അവന്‍ സംതൃപ്തനാകും.”
പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും.
പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. “ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍” (1 പത്രോസ് 3/7). ആവേ മരിയ.
'