- Latest articles

പരുന്ത് സര്‍പ്പത്തെ നേരിടുകയാണങ്കില്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. അത് യുദ്ധരംഗം ഭൂമിയില്‍നിന്ന് അന്തരീക്ഷത്തിലേക്ക് മാറ്റും. അതിനായി സര്‍പ്പത്തെ കൊത്തിയെടുത്ത് പറക്കും. എന്നിട്ട് അതിനെ സ്വതന്ത്രമാക്കും. എന്നാല്‍ അന്തരീക്ഷത്തില്‍ സര്‍പ്പത്തിന് എന്ത് ശക്തിയാണ് പ്രകടിപ്പിക്കാന്‍ കഴിയുക? അത് നിസ്സഹായമായിപ്പോകുകയേയുള്ളൂ. ഇതുതന്നെയാണ് ആത്മീയജീവിതത്തിലും നാം ചെയ്യേണ്ടത്. ശത്രുവായ പിശാചിന് ജയിക്കാന്‍ എളുപ്പമുള്ള പാപസാഹചര്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവനുമായി പോരാട്ടമരുത്. പകരം പ്രാര്‍ത്ഥനയിലൂടെ ദൈവാശ്രയബോധത്തില്‍ ഉയര്‍ന്നുനിന്ന് ആത്മീയതലത്തില്‍ അവനെ നേരിടുക. അവിടെ പോരാട്ടം ദൈവം ഏറ്റെടുക്കും. നമുക്ക് വിജയം വരിക്കാനും സാധിക്കും.
”ദൈവത്തിന് വിധേയരാകുവിന്‍; പിശാചിനെ ചെറുത്തുനില്‍ക്കുവിന്‍; അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും” (യാക്കോബ് 4/7)

പ്രായമായ ഒരു അപ്പച്ചന്‍. അദ്ദേഹം അന്ന് ശാലോം ഏജന്‍സി മീറ്റിങ്ങ് നടക്കുന്ന ഹാളിലേക്ക് വളരെ പതിയെ കയറിവന്നു. ഹാള്‍ അല്പം ഉയരത്തിലായിരുന്നതിനാല്‍ കയറിവരാന്‍ അദ്ദേഹത്തിന് കൂടുതല്‍ ക്ലേശം അനുഭവപ്പെട്ടിരിക്കണം. വന്നയുടന്‍ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് പറയുകയാണ്: ”തീരെ വയ്യാതായി. ഇനി അടുത്ത വര്‍ഷത്തെ മീറ്റിങ്ങിന് വരാന്‍ പറ്റുമോ എന്ന് അറിഞ്ഞുകൂടാ.” അദ്ദേഹത്തിന്റെ ഇരുകൈകളും വിറയ്ക്കുന്നത് എന്റെ ശ്രദ്ധയില്‍പെട്ടു. ചോദിച്ചപ്പോള്‍ അപ്പച്ചന്‍ പറഞ്ഞു, കുറച്ച് കാലമായി ഞരമ്പിനും കുഴപ്പമുണ്ട്. അറിയാതെ ഞാന്‍ ചോദിച്ചുപോയി, ”അപ്പോള്‍ ഏജന്‍സി നിര്‍ത്താന്‍ പോകുവാണോ?” എന്റെ ചോദ്യത്തിന് പ്രതീക്ഷിക്കാത്ത മറുപടിയാണ് ലഭിച്ചത്, ”എന്റെ കൈയിന്റെയും കാലിന്റെയും ചലനം നഷ്ടപ്പെടുംവരെയും ഞാന്‍ ഈ ശുശ്രൂഷ മുന്നോട്ടുകൊണ്ടുപോകും!”
ഈ അനുഭവം എന്നെ വളരെയധികം ചിന്തിപ്പിച്ചു. ശാലോം പ്രസിദ്ധീകരണങ്ങളിലൂടെ ദൈവവചനം നല്കാന്‍ അദ്ദേഹം കാണിക്കുന്ന തീക്ഷ്ണത എത്ര വലുത്. പ്രായമൊന്നും പരിഗണിക്കുന്നതേയില്ല! അത് എനിക്കും വളരെ പ്രചോദനം നല്കി.
തുടര്‍ന്നും കേരളത്തിലെ വിവിധ ജില്ലകളില്‍ ഏജന്‍സി മീറ്റിംഗ് ക്രമീകരിച്ചിട്ടുള്ളതിനാല്‍ ശാലോം ടീം യാത്ര തുടര്‍ന്നു. തെക്കന്‍ ജില്ലകളിലൊന്നില്‍ മീറ്റിംഗ് നടക്കുന്ന ഒരു സ്ഥലത്ത് ഞങ്ങള്‍ കലണ്ടര്‍ ഇറക്കിയത് ഹാളിന്റെ ഒരു മൂലയിലാണ്. ആ മറവിലേക്ക് ഒരാള്‍ മാറിനിന്ന് കീശയില്‍നിന്നും കുറച്ച് പഞ്ഞി എടുത്ത് കാലിന്റെ വിരലുകളും കൈയുടെ ചില ഭാഗങ്ങളുമെല്ലാം തുടച്ച് വൃത്തിയാക്കുന്നത് കണ്ടു.
ഞാന്‍ കരുതിയത് അദ്ദേഹം സഞ്ചരിച്ച വാഹനത്തില്‍നിന്ന് വീണ് വല്ലതും സംഭവിച്ചതായിരിക്കും എന്നാണ്. പക്ഷേ അദ്ദേഹവുമായി സംസാരിച്ചപ്പോള്‍, സംഭവിച്ച കാര്യം പങ്കുവച്ചു. വര്‍ഷങ്ങള്‍ക്കുമുമ്പ് അദ്ദേഹത്തിന്റെ ശരീരത്തില്‍ അറിയാതെ ചൂടുവെള്ളം വീണ് അല്പം കാര്യമായ പൊള്ളല്‍ സംഭവിച്ചു. അദ്ദേഹം ഒരു ഷുഗര്‍ രോഗികൂടിയാണ് എന്നതിനാല്‍ ഏറെ ചികിത്സ തേടിയെങ്കിലും മുറിവ് പൂര്‍ണമായി ഉണങ്ങുന്നില്ല. ചില സമയങ്ങളില്‍ മുറിവുകളില്‍നിന്ന് പഴുപ്പ് പൊട്ടിയൊഴുകും.
അത് മറ്റുള്ളവര്‍ക്ക് ഒരു ബുദ്ധിമുട്ടാകാതിരിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധിക്കാറുണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്റെ ഹൃദയം തേങ്ങി. ഇങ്ങനെ ഒരു പ്രശ്‌നമുള്ളതിനാല്‍ എപ്പോഴും ഫുള്‍സ്ലീവ് ഷര്‍ട്ടാണ് ഉപയോഗിക്കുക. എങ്കിലും ചില സമയങ്ങളില്‍ അദ്ദേഹം അറിയാതെ പഴുപ്പ് ഷര്‍ട്ടില്‍ പുരളും. അത് ചിലരെ അസ്വസ്ഥരാക്കുന്നത് കാണാമെന്നും അദ്ദേഹം ഹൃദയവേദനയോടെ പറഞ്ഞു. അതുകൊണ്ടുതന്നെ ചില അവസരങ്ങളില്‍ ശാലോം മാസികയുമായി പോകുമ്പോള്‍ പരിചയമുള്ള ആളുകള്‍ അടുത്തുവരാനോ തൊടാനോ അറയ്ക്കുന്നതും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടത്രേ.
ഇതെല്ലാം കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ”അപ്പോള്‍ ചേട്ടന് ശുശ്രൂഷയുമായി മുന്നോട്ടുപോകുമ്പോള്‍ സങ്കടം തോന്നാറില്ലേ?” എന്റെ ചോദ്യത്തിനുത്തരം പറയുംമുമ്പ്, ആ മുഖത്ത് ഒരു പുഞ്ചിരി വിടര്‍ന്നു. എന്നിട്ട് പറഞ്ഞു: ”എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്നും ഞാന്‍ ദൈവത്തെ കാണും!” (ജോബ് 19/26).
അദ്ദേഹത്തിന്റെ പ്രത്യാശ കണ്ടപ്പോള്‍ എന്റെ ഹൃദയം ദൈവസ്‌നേഹത്താല്‍ നിറഞ്ഞു. യാത്രാക്ഷീണവും ആത്മീയമരവിപ്പുമെല്ലാം എന്നില്‍നിന്നും പെട്ടെന്നുതന്നെ മാറി. ദൈവസ്‌നേഹം കണ്ണീരായി കവിളിലൂടെ ഒഴുകി.
നമ്മള്‍ ഓരോരുത്തരും ഈ മാസിക കൈകളില്‍ എടുക്കുമ്പോള്‍ ഒന്ന് ഉറപ്പിക്കാം. ഈശോയെ ഏറെ സ്‌നേഹിക്കുന്ന ആളുകളുടെ നിശബ്ദമായ സഹനങ്ങളുടെയും ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനകളുടെയും ഫലമാണ് നമ്മുടെ കൈകളില്‍ ഇരിക്കുന്നത്. അതിനാല്‍ ഈ മാസികയിലൂടെ ഹൃദയം തകര്‍ന്നിരിക്കുന്ന മക്കളോട് ദൈവം സംസാരിക്കാതിരിക്കില്ല.
യാത്ര അങ്ങനെ തുടര്‍ന്ന് കൊല്ലം ജില്ലയില്‍ എത്തി.
അവിടെ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുന്ന ദൈവാലയത്തിന് മുന്നില്‍ ചുവന്ന നിറത്തിലുള്ള ഒരു കാര്‍ വന്നുനിന്നത് കണ്ടു. അതില്‍നിന്നും ഒരു അപ്പച്ചന്‍ വളരെ പ്രയാസപ്പെട്ട് ഇറങ്ങിവരുന്നു. മൂക്കില്‍ ട്യൂബ് ഇട്ടിരിക്കുന്നതും കാണാം. അദ്ദേഹത്തെ കണ്ടപ്പോള്‍ ഞങ്ങളെല്ലാം കരുതിയത് ആ ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാനോ നേര്‍ച്ചയിട്ട് തിരിച്ചുപോകാനോ വന്നതായിരിക്കും എന്നാണ്. പക്ഷേ ഞങ്ങളുടെ ചിന്തകളെ തെറ്റിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ പറഞ്ഞു, ”ചാച്ചന്‍ ശാലോം ഏജന്റാണ്. ചാച്ചന് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച് ഓപ്പറേഷന്‍ കഴിഞ്ഞ് ഇരിക്കുവാണ്. ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല. ആഹാരം ജ്യൂസ് രൂപത്തിലാക്കി ട്യൂബിലൂടെ ഒഴിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.”
അതുകണ്ടപ്പോള്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു, ഇദ്ദേഹം ഏജന്‍സി നിര്‍ത്താന്‍വേണ്ടി വന്നതാണ്. അതിനാല്‍ അപ്പച്ചനോട് ‘ഇനി ഏജന്‍സി എങ്ങനെ മുന്നോട്ട് കൊണ്ടുപോകും? ബുദ്ധിമുട്ടല്ലേ?’ എന്ന് ചോദിച്ചു. അദ്ദേഹത്തിന് സംസാരിക്കാന്‍ അല്പം വിഷമമുണ്ട്. അതിനാല്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു, ”നിര്‍ത്തുന്നില്ല!” വേഗം കൊച്ചുമകന്‍ പറഞ്ഞു, ”മീറ്റിങ്ങിന് വിളിച്ചുകൊണ്ടുള്ള കത്തുവന്ന അന്നുമുതല്‍ ഇവിടെ വരാനും പണം അടച്ച് ഏജന്‍സി പുതുക്കാനും കാത്തിരിക്കുകയായിരുന്നു. ചാച്ചന്റെ ഏജന്‍സിയുടെ കീഴില്‍ വരുന്ന മാസികയെല്ലാം ഇപ്പോള്‍ ഞാനാണ് വിതരണം ചെയ്യുന്നത്. മരണംവരെ ഇത് മുന്നോട്ടുകൊണ്ടുപോകണം എന്നാണ് ചാച്ചന്റെ ആഗ്രഹം!” എനിക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല.
ശുശ്രൂഷയ്ക്ക് നേതൃത്വം നല്കുന്ന ബ്രദറിനരികിലെത്തി പ്രാര്‍ത്ഥന സ്വീകരിച്ചതിനുശേഷം അദ്ദേഹം തിരിച്ചുപോയി. അധികനേരം കസേരയില്‍ ഇരിക്കാനോ നില്‍ക്കാനോ ഒന്നും ആ അപ്പച്ചന് സാധിക്കുമായിരുന്നില്ല. പക്ഷേ തീക്ഷ്ണതയില്‍ അദ്ദേഹം പറക്കുകയാണെന്ന് തോന്നി.
ഇക്കഴിഞ്ഞ നവംബര്‍ – ഡിസംബര്‍ മാസങ്ങളിലാണ് കേരളത്തില്‍ അങ്ങോളമിങ്ങോളം ശാലോം ഏജന്‍സി മീറ്റിംഗ് നടന്നത്. ആവുന്ന വിധത്തിലെല്ലാം ഈശോയുടെ ശുശ്രൂഷ ചെയ്യുന്ന തീക്ഷ്ണമതികളായ ശാലോം ഏജന്റുമാര്‍ പകര്‍ന്നുതന്ന ഊര്‍ജം ചെറുതല്ല. നമുക്കും ദൈവാത്മാവ് പ്രചോദിപ്പിക്കുന്നതുപോലെ സാധിക്കുന്ന രീതിയിലെല്ലാം ദൈവശുശ്രൂഷ ചെയ്ത് ജീവിക്കാം.

കുടുംബജീവിതത്തില്‍ ഓരോ ദിവസവും പല പ്രശ്‌നങ്ങളെ അതിജീവിച്ചാണ് മുന്നോട്ടുപോകുക. കൃപയില്‍ വളരാനുള്ള മാര്‍ഗവുംകൂടിയാണ് അത്. എങ്ങനെ നന്നായി സംസാരിക്കാമെന്ന് ഈശോ കുടുംബത്തില്‍നിന്നുതന്നെ എന്നെ പഠിപ്പിക്കാന്‍ ആരംഭിച്ച സംഭവം പങ്കുവയ്ക്കട്ടെ. ഒരു ദിവസം കുടുംബത്തില്‍ ഒരു പ്രശ്‌നമുണ്ടായി. അതെന്നെ വളരെ കുപിതനാക്കി. അതുവരെ പലപ്പോഴും നിശബ്ദത പാലിച്ചിരുന്ന എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് പറയാം. ആ അവസ്ഥയില്‍ ഭാര്യയോട് എന്തോ പറയാനായി വാ തുറന്നപ്പോള്‍ ഈശോ എന്റെ വാ പൊത്തിപ്പിടിക്കുന്ന ഒരനുഭവം. കാതുകളില്‍ ശക്തമായ ഒരു സ്വരം മുഴങ്ങുന്നതുപോലെ…
”നിനക്ക് വായില്‍ തോന്നിയതെല്ലാം വിളിച്ചു പറയാനുള്ളതല്ല കുടുംബജീവിതം!” അതെന്നെ അടക്കിനിര്‍ത്തി. തുടര്‍ന്ന് ഒരു വചനം ഈശോ കാണിച്ചുതന്നു. കൊളോസോസ് 4/6- ”ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്ന് നീ മനസിലാക്കിയിരിക്കണം.” അതോടെ എനിക്ക് സ്വയം പരിശോധിക്കാതെ തരമില്ലെന്ന് വന്നു. ഞാന്‍ സംസാരിക്കുന്നതില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്നും അത് തിരുത്തപ്പെടേണ്ടതുണ്ടെന്നും അങ്ങനെ എനിക്ക് മനസിലായി. എന്നാല്‍ എനിക്ക് സ്വയം തിരുത്താന്‍ സാധിക്കുമെന്ന് തോന്നിയില്ല. അതിനാല്‍ ഞാന്‍ പരിശുദ്ധാത്മാവിനോട് സഹായം ചോദിച്ചു, ‘എന്നെ സംസാരിക്കാന്‍ പഠിപ്പിക്കണമേ.’
പതിയെപ്പതിയെ പരിശുദ്ധാത്മാവ് നല്കുന്ന പരിശീലനം എനിക്ക് മനസിലാകാന്‍ തുടങ്ങി. എന്റെ ജീവിതത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ മര്യാദ പഠിപ്പിക്കുന്നത് എൻ്റെ മകളാണ്. രണ്ടാമത്തെ കുഞ്ഞായ അവള്‍ക്ക് ഏഴു വയസേ ആയിട്ടുള്ളു. ഇങ്ങോട്ട് വരാന്‍ പറഞ്ഞാല്‍ അവള്‍ അവിടെ തിരിഞ്ഞു നില്‍ക്കും. ‘എന്താടീ നിനക്ക് ചെവി കേള്‍ക്കത്തില്ലേ’ എന്നു ചോദിച്ചാല്‍ കേള്‍ക്കാത്തതുപോലെ പെരുമാറും. എന്നാല്‍ ‘ചക്കരമുത്തേ, പൊന്നേ ഓടിവന്നേടീ’ എന്നു പറഞ്ഞാല്‍ ഓടിവന്ന് എന്റെ തോളില്‍ കയറും. അതുതന്നെയായിരുന്നു ആശയവിനിമയത്തിന്റെ ഒന്നാമത്തെ ക്ലാസ്. ‘ഇങ്ങോട്ടു വാടീ’ എന്നുപറഞ്ഞ് ഒച്ചയിടുന്ന 37 വയസുകാരന്റെ ഭാഷ ഏഴുവയസുള്ള കുഞ്ഞിന് മനസിലാവില്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അവള്‍ക്ക് അത് മനസിലാകണമെങ്കില്‍ ഇനിയും 30 വര്‍ഷം കഴിയണം. അവളെക്കാള്‍ 30 വര്‍ഷത്തെ ജീവിതാനുഭവം എനിക്കുണ്ട്. അതില്‍നിന്നാണ് ഞാന്‍ ഒരു കാര്യം പറയുന്നത് എന്ന് അപ്പോള്‍ അവള്‍ മനസിലാക്കിയേക്കും. എന്നാല്‍ ഇപ്പോള്‍ അവളോട് ആ ഭാഷയിലല്ല സംസാരിക്കേണ്ടത്. വീട്ടില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചു കഴിയുമ്പോള്‍ അപ്പന്മാര്‍ ചില കൃപകളില്‍ വളരാന്‍ തുടങ്ങും. സ്‌നേഹം, സൗമ്യത, ആത്മസംയമനം, ക്ഷമ, സഹനം ഇതെല്ലാം പെണ്‍കുഞ്ഞുങ്ങളാണ് അപ്പന്മാരെ പഠിപ്പിക്കുന്നത് എന്ന് തോന്നുന്നു.
അതുപോലെ അമ്മമാര്‍ക്കും ദൈവം അവസരം കൊടുക്കുന്നുണ്ട്. ആണ്‍മക്കളെ വിവാഹം കഴിച്ചുകഴിയുമ്പോള്‍ അമ്മമാരും കൃപയില്‍ വളരാന്‍ തുടങ്ങും. കാരണം അതു കഴിയുമ്പോഴാണല്ലോ വളരെയേറെ ‘കമ്യൂണിക്കേഷന്‍ ഗ്യാപുകള്‍’, സംഘര്‍ഷങ്ങള്‍ എന്നിവയൊക്കെ കുടുംബത്തില്‍ ഉടലെടുക്കുന്നത്. മരുമകളുടെ തലത്തില്‍നിന്ന് അവളെ മനസിലാക്കാന്‍ അവര്‍ താഴോട്ട് ഇറങ്ങണം. അതാണ് ഈശോ പറയുന്നത്, നിങ്ങള്‍ ശിശുക്കളെപ്പോലെ ആകുവിന്‍ എന്ന്. എന്നുവച്ചാല്‍ നമുക്ക് നമ്മള്‍ നില്‍ക്കുന്ന തലത്തില്‍നിന്ന് താഴോട്ട് ഇറങ്ങാന്‍ കഴിയും. കാരണം അവിടെനിന്നാണ് നമ്മള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. പത്തുവയസുകാരനെ മനസിലാക്കണമെങ്കില്‍ പത്തുവയസുകാരനാകാതെ കഴിയില്ല.
വേദപാഠം പഠിപ്പിക്കുന്ന അധ്യാപകര്‍ ഇതുതന്നെയാണ് ചെയ്യുന്നത്. ഓരോ ക്ലാസിലെയും കുഞ്ഞുങ്ങളെ മനസിലാക്കാന്‍ അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലുക. കുഞ്ഞുങ്ങളുടെ ഇടയില്‍ ശുശ്രൂഷ ചെയ്യുന്നവര്‍ അവരുടെ മനസിലേക്ക് ഇറങ്ങിച്ചെന്ന് അവിടെനിന്ന് ശുശ്രൂഷ ചെയ്യുക, യുവാക്കള്‍ക്കിടയില്‍ ആയിരിക്കുമ്പോള്‍ യുവാക്കളെ മനസിലാക്കി അവിടെ ശുശ്രൂഷ ചെയ്യുക, വൈദികരോട് സംസാരിക്കുമ്പോള്‍ വൈദികര്‍ ആരാണെന്ന് മനസിലാക്കി, അവരുടെ വിചാരവികാരങ്ങള്‍ മനസിലാക്കി, അവരോട് സംസാരിക്കുക, സിസ്റ്റേഴ്‌സിനോടും ദൈവവേല ചെയ്യുന്നവരോടും അങ്ങനെ സംസാരിക്കുക. അമ്മയോടും അപ്പനോടും അവരുടെ ഭാഷയില്‍ സംസാരിക്കുക. പ്രഫഷണല്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതുപോലെ സംസാരിക്കുക- ഇതായിരുന്നു കര്‍ത്താവിന്റെ രീതി.
കൃഷിക്കാരനോട് കൃഷിക്കാരന്റെ ഉപമവഴിയും ചുങ്കക്കാരനോട് ചുങ്കക്കാരന്റെ രീതിയിലും പട്ടാളക്കാരനോട് പട്ടാളക്കാരന്റെ ഭാഷയിലും മണ്ണില്‍ കഷ്ടപ്പെടുന്നവനോട് മണ്ണില്‍ കഷ്ടപ്പെടുന്നവന്റെ ഭാഷയിലും ഈശോ സംസാരിച്ചു. പുരോഹിതരോട് പുരോഹിതരുടെ ഭാഷയാണ് കര്‍ത്താവ് പറഞ്ഞിട്ടുള്ളത്. ഈശോയുടെ ആശയവിനിമയരീതി അങ്ങനെയായിരുന്നു. അതുകൊണ്ട് നമുക്കും ആ വചനത്തെ മുറുകെ പിടിക്കാം ”ഓരോരുത്തരോടും എങ്ങനെ മറുപടി പറയണമെന്ന് നീ മനസിലാക്കിയിരിക്കണം” (കൊളോസോസ് 4/6). അതിന് നമുക്ക് പരിശുദ്ധാത്മാവിനോട് സഹായം ചോദിക്കാം.
നമ്മള്‍ പറയുന്ന കാര്യം മറ്റൊരാള്‍ക്ക് ശരിയായി മനസിലാകുന്നുണ്ടെങ്കില്‍ ആ വ്യക്തി നമ്മുടെകൂടെ നില്‍ക്കും. ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറയുന്നു ‘നീ ഒരു കാര്യം ആറുവയസുള്ള ഒരു കുഞ്ഞിനെ പറഞ്ഞു മനസിലാക്കി നോക്ക്. ആ കുഞ്ഞിന് അത് മനസിലാകുന്നുണ്ടെങ്കില്‍ നീ ആരോട് പറഞ്ഞാലും ആ കാര്യം അവര്‍ക്ക് മനസിലാകും.’ ദൈവം നമ്മെ ഏല്‍പിച്ച ഏറ്റവും വലിയ ഉത്തരവാദിത്വമാണ് ഈശോയെ പകര്‍ന്നുകൊടുക്കുക എന്നുള്ളത്. വിശ്വാസം എന്നു പറയുന്നത് കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെക്കുറിച്ചുള്ള അറിവില്‍നിന്നുമാണെന്ന് പൗലോസ് അപ്പസ്‌തോലന്‍ പറയുന്നു. വ്യക്തിപരമായി വിശ്വാസം പകര്‍ന്നു കൊടുക്കുന്നതിന്, കേള്‍വിക്കാര്‍ നാം പറയുന്ന കാര്യങ്ങള്‍ മനസിലാക്കി വിശ്വസിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് വീട്ടിലോ സമൂഹത്തിലോ എവിടെയായാലും നാമുമായി ബന്ധപ്പെടുന്നവര്‍ക്ക് വിശ്വാസം പകര്‍ന്നുകൊടുക്കാനായി, അവര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ സംസാരിക്കാനുള്ള കൃപയ്ക്കുവേണ്ടി പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം.
'
കാനഡയിലെ ഒരു പ്രസ്ബിറ്റേറിയന്‍ ക്രൈസ്തവ കുടുംബത്തില്‍ 1961-ലാണ് എന്റെ ജനനം. പക്ഷേ അത് പേരിനുമാത്രമായിരുന്നു. ക്രൈസ്തവവിശ്വാസം തെല്ലുമില്ലാത്ത ജീവിതം. മനസിന്റെ അടിത്തട്ടില്‍ കിടന്നിരുന്നത് പേരും പ്രശസ്തിയും നേടാനുള്ള ആഗ്രഹമായിരുന്നു. അതുതേടി, ചെറുപ്രായത്തില്‍ത്തന്നെ മയക്കുമരുന്ന് ഉപയോഗിച്ചുതുടങ്ങി. മോഷണവും പതിവായി. നാളുകള്‍ കഴിഞ്ഞപ്പോള്‍ എനിക്കൊരു ഗിറ്റാര്‍ സമ്മാനമായി ലഭിച്ചു. അതെന്നെ വളരെയധികം ആകര്‍ഷിച്ചു. കഠിനമായി അധ്വാനിച്ച് ഗിറ്റാര്‍വായന പഠിച്ചെടുത്തു.
അങ്ങനെ പത്തൊമ്പത് വയസായപ്പോള്‍ത്തന്നെ ന്യൂയോര്‍ക്ക് നഗരത്തില്‍ എത്തിച്ചേരുകയും തിയറ്റര്‍കലകളിലും സംഗീതത്തിലും കരിയര്‍ സ്വന്തമാക്കുകയും ചെയ്തു. നടനും സംഗീതജ്ഞനുമായതോടെ, പ്രശസ്തിയും അംഗീകാരവും വേണ്ടുവോളം കിട്ടിത്തുടങ്ങി. പക്ഷേ എത്രത്തോളം വിജയം നേടിയോ അത്രത്തോളം അസംതൃപ്തിയും കൂടിക്കൊണ്ടിരുന്നു. അതിനനുസരിച്ച് മയക്കുമരുന്നും കാമുകിമാരും ജീവിതത്തില്‍ വര്‍ധിച്ചു. ലൈംഗികവിശുദ്ധി എന്നത് അത്ര പരിഗണിക്കേണ്ട കാര്യമായി അന്ന് ഞാന്‍ കരുതിയില്ല. അങ്ങനെയിരിക്കേയാണ്, ഗേള്‍ഫ്രണ്ടിന്റെ ഉദരത്തില്‍ എന്റെ കുഞ്ഞ് വളരുന്നെന്ന വാര്‍ത്ത എന്നെത്തേടിയെത്തിയത്. അന്ന് ഞാന്‍ ഇരുപതുകളുടെ തുടക്കത്തില്‍മാത്രം എത്തിനില്‍ക്കുന്ന ചെറുപയ്യന്‍.
വിവാഹം നടത്തി കുഞ്ഞുമായി ജീവിക്കുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടുമില്ല. പിതാവാകണോ വേണ്ടയോ എന്നത് എന്റെ മാത്രം ‘ചോയ്‌സ്’ ആണെന്നായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചിരുന്നത്. അതിനാല്‍ എന്റെ കരിയര്‍ തകര്‍ത്തേക്കും എന്ന് കരുതിയ ആ കുരുന്നുജീവനെ അബോര്‍ഷന്‍ നടത്തി. പക്ഷേ ആ അബോര്‍ഷന്‍ കാമുകിയെ വല്ലാതെ അസ്വസ്ഥയാക്കി. എന്റെ സമാധാനവും പോയി. പിന്നീട് കുടുംബജീവിതത്തിലേക്ക് കടക്കാമെന്നും ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാമെന്നുമൊക്കെയാണ് ഞങ്ങള്‍ കരുതിയതെങ്കിലും വൈകാതെ ആ ബന്ധം തകരുകയാണുണ്ടായത്. ഇന്നെനിക്കറിയാം അന്നത്തെ ചിന്തകള്‍ പിശാച് പറഞ്ഞ വെറും നുണകള്‍മാത്രമായിരുന്നെന്ന്. തുടര്‍ന്ന് ഞാന്‍ പുതിയ സ്ഥലത്തേക്ക് നീങ്ങി. അതിവേഗം കരിയറില്‍ മുന്നോട്ട് കുതിക്കുകയും ചെയ്തു. പ്രശസ്തമായ ഒരു ഷോയില്‍ ആരും കൊതിക്കുന്ന റോള്‍ ലഭിച്ചു. അങ്ങനെ ഹോളിവുഡിന്റെ മാസ്മരികലോകത്ത് ജീവിതം തുടര്‍ന്നു.
പുതിയ ട്വിസ്റ്റ്
പിന്നീടാണ് ജീവിതത്തില്‍ പുതിയൊരു ട്വിസ്റ്റ് ഉണ്ടായത്. തികച്ചും അപ്രതീക്ഷിതമായ വിധത്തില്‍ എന്റെ സ്വരം നഷ്ടപ്പെട്ടു. സ്വരമില്ലാതെ, സംഗീതവുമായി ബന്ധപ്പെട്ട കരിയറില്‍ എന്ത് ചെയ്യാന്‍? ശ്രദ്ധയും അംഗീകാരവുമില്ലാതെ ജീവിക്കുക അതിലേറെ വിഷമകരവും. ആ സമയത്ത് ഞാന്‍ ‘ന്യൂ ഏജ്’ വിശ്വാസത്തിലേക്ക് വളരെയധികം ആകര്‍ഷിക്കപ്പെട്ടിരുന്നു. ന്യൂ ഏജ് വിശ്വാസത്തില്‍ തുടരാന്‍ കൂടുതല്‍ സൗകര്യത്തിനായി ന്യൂയോര്‍ക്കില്‍നിന്ന് മോണ്ട്‌റിയലിലേക്ക് മാറി.
ധാര്‍മികമായി ഒരു വ്യവസ്ഥകളുമില്ലാതെ നിത്യമായ സന്തോഷം ലഭിക്കുമെന്ന വാഗ്ദാനമാണ് ന്യൂ ഏജിലേക്ക് ആകര്‍ഷിച്ച പ്രധാനകാര്യം. എനിക്കിഷ്ടമുള്ളതുപോ ലെയൊക്കെ ജീവിക്കാം. അന്ത്യത്തെക്കുറിച്ചുള്ള ചിന്തകളൊന്നുമില്ല, അതാണ് അവര്‍ പറയുന്ന സ്വര്‍ഗം. മാത്രവുമല്ല അത്തരം പഠനങ്ങളുടെ സ്വാധീനത്താല്‍, പ്രപഞ്ചവുമായി സംതുലനത്തിലായാല്‍ എനിക്ക് സ്വരം തിരികെക്കിട്ടുമെന്നും ചിന്തിച്ചിരുന്നു. അതിനാല്‍, സമ്പാദ്യമെല്ലാം ആ വഴിക്ക് ചെലവഴിച്ചു. ശ്രീ ബാബ പോലൊരു പേര് സ്വീകരിച്ചാലോ എന്നുവരെ ചിന്തിച്ചുകൊണ്ടിരുന്ന സമയമാണത്.
ചില പിടവിട്ട കളികള്‍
ഒരു ദിവസം മോണ്ട്‌റിയലില്‍ ആയിരിക്കുമ്പോള്‍, ബസില്‍നിന്നിറങ്ങിയ സമയത്ത് വലിയൊരു ദൈവാലയം ശ്രദ്ധയില്‍പ്പെട്ടു. വളരെ ഗംഭീരമായ ആ ദൈവാലയം ബ്രദര്‍ ആന്‍ഡ്രെയുടെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ഒറേറ്ററിയായിരുന്നു. ആ ദൈവാലയത്തിനുമുന്നില്‍ വിശ്വാസികള്‍ മുട്ടിലിഴഞ്ഞ് പടികള്‍ കയറുന്നത് അത്ഭുതത്തോടെ ഞാന്‍ നോക്കി. എന്റെ കാലുകള്‍ ദൈവാലയത്തിലേക്ക് നീങ്ങി. അവിടെ യേശുവിന്റെ രൂപത്തിനുമുന്നില്‍ പലരും പ്രാര്‍ത്ഥിക്കുന്നു. എന്തോ, അത് കാപട്യമാണെന്ന് എനിക്ക് തോന്നിയില്ല. ആ രൂപത്തോടല്ല, അത് പ്രതിനിധീകരിക്കുന്ന ആളോടാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നുണ്ടായിരുന്നു. പക്ഷേ ക്രൈസ്തവവിശ്വാസമെന്നാല്‍ എല്ലാത്തിനോടും അരുതെന്ന് പറയുന്നതാണെന്ന് തെറ്റിദ്ധരിച്ചിരുന്നതിനാല്‍ ക്രെസ്തവികതയോട് എനിക്കത്ര താത്പര്യമില്ലായിരുന്നു. പക്ഷേ, ആ ദൈവാലയത്തില്‍, എനിക്കുള്ളത് എന്തെങ്കിലും കാണുമെന്ന ശക്തമായ ഒരു തോന്നല്‍…
അവിടെ ചുറ്റിനടന്ന് ബ്രദര്‍ ആന്‍ഡ്രെയെക്കുറിച്ച് മനസിലാക്കി. ബ്രദര്‍ ആന്‍ഡ്രെ തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചതും ദരിദ്രരെ സഹായിച്ചതുമെല്ലാം അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം തെല്ല് ശാന്തമായി. മൂന്നാം നിലയിലെ ദൈവാലയത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടം ശൂന്യമായിരുന്നു. ക്രൂശിതരൂപംമാത്രം പ്രകാശത്തില്‍ കാണപ്പെട്ടു. ഞാന്‍ ആ രൂപത്തിനുമുന്നില്‍ കമിഴ്ന്നുകിടന്നു. എവിടെനിന്നെന്ന് അറിയാതെ ചില വാക്കുകള്‍ എന്നില്‍നിന്ന് പുറപ്പെട്ടു…
”യേശുവേ, എനിക്ക് നിന്നെ മനസിലാവുന്നില്ല…
എനിക്ക് നിന്റെ ആളുകളെയും മനസിലാവുന്നില്ല…
ഞാനാകെ തകര്‍ന്നിരിക്കുകയാണ്… എൻ്റെ പിടിവള്ളിയുടെ അറ്റത്ത് എത്തിയിരിക്കുന്നു. രക്ഷപ്പെടാന്‍ ഒരു വഴിയും കാണുന്നില്ല… എന്റെ ജീവിതത്തിലേക്ക് വരുമോ?”
ഇതുകഴിഞ്ഞ് ഞാന്‍ പറഞ്ഞു, ”ഞാനിതാ എന്റെ ജീവിതം നിനക്ക് തരുന്നു, എന്റെ ഹൃദയം തരുന്നു, എന്റെ ഭൂതകാലവും ഭാവിയും ഇപ്പോഴത്തെ അവസ്ഥയും എന്റേതായതെല്ലാം, നിനക്ക് ഞാന്‍ തരുന്നു. നിനക്ക് ഇഷ്ടമുള്ളതുപോലെ എന്നോട് ചെയ്യാനുള്ള അനുവാദവും ഞാന്‍ തരുന്നു.”
ഈ വാക്കുകളെല്ലാം എവിടെനിന്ന് വന്നു എന്നെനിക്കറിഞ്ഞുകൂടാ. പരിശുദ്ധാത്മാവ് പറഞ്ഞുതന്നതായിരിക്കണം. ”നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെ എന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു” (റോമാ 8/26). അതല്ലാതെ എനിക്ക് അതിനുമുമ്പ് ഒരു പരിശീലനവും കിട്ടിയിട്ടില്ലല്ലോ.
എനിക്ക് തോന്നുന്നത് നാം ദൈവത്തിനായി ഒരു വാതില്‍ തുറക്കുകയും യേശുവിന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവിടുന്ന് നമ്മിലേക്ക് വരികയും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നാണ്.
കാരണം എനിക്കപ്പോള്‍ അത്രമാത്രം ദൈവസാന്നിധ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം- ഇഇഇ 1428-ല്‍ പറയുന്ന ഹൃദയമാറ്റം അഥവാ മാനസാന്തരാനുഭവമായിരുന്നു അത്. യേശുക്രിസ്തുവുമായി ഒരു വ്യക്തിബന്ധത്തിലേക്ക് വിളിക്കപ്പെടുന്ന അനുഭവം. ആ അനുഭവം ഉണ്ടായപ്പോള്‍ ന്യൂ ഏജിലും ഗുരുവിലും മറ്റുമുള്ള എല്ലാ താത്പര്യവും പെട്ടെന്നുതന്നെ അവസാനിച്ചു. പിന്നെ യേശുവിനെ നേടാനായിരുന്നു ആഗ്രഹം. ആ സമയത്ത് ചില റോയല്‍റ്റികളില്‍നിന്ന് കിട്ടുന്ന വരുമാനംമാത്രമായിരുന്നു ആശ്രയം. ഒരു റെക്കോര്‍ഡിംഗ് സ്റ്റുഡിയോ തുടങ്ങിയെങ്കിലും അത് വിജയിച്ചില്ല.
ധൂര്‍ത്തന് വിരുന്നുമായി ഒരമ്മ
അതിനുശേഷം ഞാന്‍ ഒട്ടാവയിലേക്ക് പോയി. ഏത് ദൈവാലയം കണ്ടാലും ഞാന്‍ അവിടെ മുട്ടുകുത്തും. വിവിധ സഭകളെക്കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഒരിക്കല്‍ ഒരു ദൈവാലയത്തിനുമുന്നില്‍ പരിശുദ്ധ മറിയത്തിന്റെ രൂപം ശ്രദ്ധിച്ചു. പുരുഷബന്ധമില്ലാതെ യേശുവിനെ പ്രസവിച്ചവളാണ് മറിയം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, അതിനെക്കാളുപരി ഒരു മാസം മുമ്പ് എനിക്ക് അത്ഭുതകരമായ അനുഭവം സമ്മാനിച്ച യേശുവിന്റെ അമ്മയാണ് അതെന്ന ചിന്ത എന്റെ ഹൃദയം തുറക്കാന്‍ കാരണമായി. ആ സമയത്ത് എനിക്ക് കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. എന്നാല്‍ മറിയം എന്നെ അവളുടെ കുടുംബത്തിലേക്ക് ഒരു മേശയ്ക്ക് ചുറ്റും ഒന്നിച്ചിരിക്കാനായി ക്ഷണിക്കുന്നതുപോലെ അനുഭവപ്പെട്ടു. പിന്നീട് പല ദൈവാലയങ്ങളും കാണുമ്പോള്‍ അവരൊന്നും ഈ അമ്മയെ പരിഗണിക്കുന്നില്ലെന്ന് എനിക്ക് തോന്നി. അതുകൊണ്ട് അമ്മയുള്ള ദൈവാലയത്തിലേക്ക് ഞാന്‍ തിരികെ പോയി.
അവിടെ പ്രായമായ ഒരു സ്ത്രീ എന്നെ അകത്തേക്ക് സ്വാഗതം ചെയ്തു. ആ ദൈവാലയത്തില്‍ നിത്യസഹായമാതാവിന്റെ ഒരു ചിത്രമുണ്ടായിരുന്നു. ആ ചിത്രത്തില്‍ ഇരുവശത്തും രണ്ട് മാലാഖമാരെ ഞാന്‍ ശ്രദ്ധിച്ചു. ആ രണ്ട് മാലാഖമാര്‍ ഏതായിരിക്കും എന്ന് ഞാന്‍ മനസില്‍ ചോദിച്ചു. ഉടനെ കാതില്‍ ഒരു മൃദുസ്വരം ഇങ്ങനെ പറഞ്ഞു, ”അത് ഗബ്രിയേലും മിഖായേലുമാണ് ഡേവിഡ്!” അത് ഞാനത്ര കാര്യമായി എടുത്തില്ല. എന്നാല്‍ ദൈവാലയത്തിനകത്ത് നടന്നപ്പോള്‍ ആ ചിത്രത്തെക്കുറിച്ച് ഒരു വിവരണം കണ്ടു. മാലാഖമാരുടെ പേര് ഗബ്രിയേല്‍ എന്നും മിഖായേല്‍ എന്നും ആണ് എന്ന് അതില്‍ എഴുതിവച്ചിരുന്നു.
ഞാനെത്തിയിരിക്കുന്നത് ശരിയായ സ്ഥലത്താണെന്നതിന് അത് എനിക്ക് ഒരു ഉറപ്പായിരുന്നു. പതുക്കെ മയക്കുമരുന്നിനോടും അശുദ്ധജീവിതത്തോടുമെല്ലാം പൂര്‍ണമായും വിടപറഞ്ഞു. കത്തോലിക്കാസഭയുടെ പ്രബോധനങ്ങള്‍ പഠിക്കാനും അനുസരിക്കാനും തുടങ്ങി. കത്തോലിക്കാ വിശ്വാസം ഏറ്റുപറഞ്ഞ് യഥാര്‍ത്ഥസഭയിലേക്ക് പ്രവേശിച്ചു. അത് വളരെ ആനന്ദകരമായ അനുഭവമായിരുന്നു. സ്ഥൈര്യലേപനം സ്വീകരിച്ച സമയത്ത്, പല പാപങ്ങളുമായും ബന്ധപ്പെട്ട് ഞാനനുഭവിച്ചിരുന്ന പിരിമുറുക്കങ്ങളില്‍നിന്നും മോചനം ലഭിക്കുന്നത് തിരിച്ചറിഞ്ഞു. അവിശ്വസനീയമായ വിധത്തില്‍ അനുഗ്രഹിക്കപ്പെടുന്നതായും എനിക്ക് ബോധ്യമായി. 1995-ലായിരുന്നു ഈ വലിയ മാറ്റം.
കത്തോലിക്കാസഭയുടെ മറ്റുസമ്മാനങ്ങള്‍
കത്തോലിക്കാ സഭയിലേക്ക് വന്നതിനുശേഷം ഒരു ക്രൈസ്തവ റേഡിയോ സ്റ്റേഷനില്‍ ജോലി ലഭിച്ചു. മുമ്പ് നഷ്ടമായ എന്റെ സ്വരം തിരികെ ലഭിച്ചു. അങ്ങനെ സംഗീതലോകത്തേക്ക് ദൈവം എന്നെ വീണ്ടണ്ടും കൈപിടിച്ചു നടത്തി. പിന്നീട് വിസ്മയകരമായ ഒരു കുതിപ്പാണ് എന്റെ യേശു എനിക്കായി കരുതിവച്ചിരുന്നത്. സംഗീതപരിപാടികളുമായി ഇന്‍ഡ്യയിലും ഗ്വാട്ടിമലയിലുമെല്ലാം അവിടുന്നെന്നെ കൊണ്ടുപോയി. വേള്‍ഡ് യൂത്ത് ഡേയില്‍ പ്രോഗ്രാം അവതരിപ്പിക്കാന്‍ അവസരം നല്കി. ജര്‍മ്മനിയിലും ഓസ്‌ട്രേലിയയിലും ക്രിസ്തുവിന്റെ സംഗീതവുമായി ഞാന്‍ യാത്ര ചെയ്തു.
അങ്ങനെയങ്ങനെ ക്രിസ്തുവിനോടൊപ്പം മുന്നേറവേ, ഞങ്ങളുടെ ബാന്‍ഡിലെ ബാസ്സ് പ്ലേയറായ ഒരു ഇവാഞ്ചലിക്കല്‍ പാസ്റ്റര്‍ കത്തോലിക്കാവിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമായെത്തി. മാമ്മോദീസ, മറിയം തുടങ്ങി നിരവധി വിഷയങ്ങള്‍. അദ്ദേഹത്തിന് ഞാന്‍ പഠിച്ച് മറുപടി നല്കാന്‍ തുടങ്ങി. ഇമെയിലുകള്‍ വഴി നല്കിയ ഉത്തരങ്ങള്‍ ഞാന്‍ ചെറിയ ലേഖനങ്ങള്‍ ആക്കി. പിന്നീട് അത് ഒരു വെബ്‌സൈറ്റിന്റെ രൂപീകരണത്തിലേക്ക് നയിച്ചു. ഇന്ന് ആ പാസ്റ്ററും ഭാര്യയും കത്തോലിക്കാവിശ്വാസികളായി മാറിക്കഴിഞ്ഞു.
നോര്‍ത്ത് അമേരിക്കയിലും മറ്റ് വിവിധ ദൈവാലയങ്ങളിലും സംഗീതപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ എന്റെ ജീവിതസാക്ഷ്യവും പങ്കുവയ്ക്കാന്‍ തുടങ്ങി. പ്രോലൈഫ് മൂല്യങ്ങള്‍, ജീവന്റെ വില, ലൈംഗികവിശുദ്ധി, ഗര്‍ഭനിരോധനമാര്‍ഗങ്ങളിലെ ധാര്‍മികത, ന്യൂ ഏജ് മാര്‍ഗത്തിന്റെ കപടതയും പ്രശ്‌നങ്ങളും തുടങ്ങിയ വിഷയങ്ങള്‍ എന്റെ ജീവിതസാക്ഷ്യവുമായി ബന്ധപ്പെടുത്തി പങ്കുവച്ചു.
ഈ മേഖലകളിലെ എന്റെ തകര്‍ച്ചകളും ആത്മാര്‍ത്ഥമായ കത്തോലിക്കാവിശ്വാസത്തിലൂടെ അതില്‍നിന്ന് ലഭിച്ച മോചനവുമെല്ലാം ആയിരുന്നു ഊന്നിപ്പറഞ്ഞിരുന്നത്. അത് സ്വീകരിക്കാന്‍ ആളുകള്‍ക്ക് എളുപ്പമായിരുന്നു. അപ്രകാരം അനേകരെ യേശുവിലേക്കും കത്തോലിക്കാസഭയിലേക്കും ആനയിക്കാന്‍ അവിടുന്നെന്നെ ഉപകരണമാക്കി.
ഒരു വൈദികനാകാനാണ് ആഗ്രഹിച്ചതെങ്കിലും മറ്റൊരു ട്വിസ്റ്റിലൂടെ കിര്‍സ്റ്റന്‍ എന്റെ ഭാര്യയായി. തികച്ചും വ്യത്യസ്ത സാഹചര്യത്തില്‍നിന്ന് കത്തോലിക്കാസഭയെ പുല്‍കിയ ഹൃദയസ്പര്‍ശിയായ ജീവിതകഥയാണ് കിര്‍സ്റ്റന് പങ്കുവയ്ക്കാനുണ്ടായിരുന്നത്.
'
ഈശോയെ സംപ്രീതനാക്കാന്‍ താന്‍ എന്ത് ചെയ്യണം എന്ന് സിസ്റ്റര്‍ നതാലിയ ഈശോയോട് ആരാഞ്ഞു. അവിടുന്ന് പറഞ്ഞു: ”നീ ഇരിക്കുകയോ കിടക്കുകയോ എന്ത് ചെയ്താലും സാരമില്ല. നിനക്ക് എന്തുവേണമെങ്കിലും ചെയ്യാം. കായികാഭ്യാസവും ആകാം. നീ എപ്പോഴും എന്റെ ചാരെ ഉണ്ടായിരിക്കുകയും എന്നെ സ്‌നേഹിക്കുകയും ചെയ്യണമെന്നതിലാണ് കാര്യം. നീ എന്നില്‍നിന്നും ഒരിക്കലും പുറത്തേക്ക് ചുവടുവച്ച് ഇറങ്ങരുത്. നിന്റെ ചിന്തകള്‍ ഉള്‍പ്പെടെ എല്ലാം എന്നോട് പറയണം. എന്നോടുള്ള നിന്റെ സംഭാഷണം നിര്‍ത്തരുത്.
എന്നെ പ്രഹരിക്കാതിരിക്കാന്‍മാത്രം സൂക്ഷിക്കുക. ബാക്കി കാര്യങ്ങളെല്ലാം നിനക്ക് ഞാന്‍ ചെയ്ത് തന്നുകൊള്ളാം. നിന്റെ കുടുംബത്തിന്റെ ഭൗതികവും ആത്മീയവുമായ ക്ഷേമംപോലും. നീ എന്നെ സ്‌നേഹിക്കുകയാണെങ്കില്‍ ഒന്നിനുവേണ്ടിയും നിനക്ക് എന്നോട് ചോദിക്കേണ്ടിവരികയില്ല. നിനക്ക് ഒരു കര്‍ത്തവ്യം മാത്രമേ ഉള്ളൂ. എന്നെ സ്‌നേഹിക്കുക. ആത്യന്തികമായി നീ ഇത് മനസിലാക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ അമൂല്യയായ എളിയ കുഞ്ഞേ, മറ്റെല്ലാം നിനക്ക് പ്രദാനം ചെയ്യപ്പെട്ടിരിക്കും.”
'
മക്കളില്ലാത്തതിന്‍റെ അപമാനവും വേദനയും സഹിച്ച് വാര്‍ധക്യത്തോടടുത്ത ആളാണ് ഞാന്‍. ഞങ്ങളുടെ കുടുംബത്തില്‍പ്പെട്ട ദമ്പതികള്‍ക്ക് വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും മക്കളെ ലഭിക്കാതിരുന്നത് കണ്ടപ്പോള്‍ ഞാന്‍ അനുഭവിച്ച വേദന അവരും സഹിക്കാനിടവരരുത് എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു.
അങ്ങനെയിരിക്കേയാണ് 2020 സെപ്റ്റംബര്‍ ലക്കം ശാലോം ടൈംസില്‍ വന്ന ’35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത’ എന്ന സാക്ഷ്യം 2021 മെയ് മാസത്തില്‍ വായിക്കാനിടയായത്. അതിന്‍റെ ഒരു ഫോട്ടോ എടുത്ത് ഫോണിലൂടെ ഞാന്‍ അവര്‍ക്ക് അയച്ചുകൊടുത്തു. സാക്ഷ്യത്തില്‍ പറഞ്ഞതുപോലെ ഞാന്‍ അവര്‍ക്കായി ഒരു ഗര്‍ഭകാലമായ 280 ദിവസത്തേക്ക് ജപമാല അര്‍പ്പിക്കാന്‍ തുടങ്ങി. ഒപ്പം സങ്കീര്‍ത്തനങ്ങള്‍ 113/9 തിരുവചനം ആയിരം തവണ എഴുതുകയും ചെയ്തു.
അതേസമയംതന്നെ അവളോടും അവളുടെ രണ്ട് അമ്മമാരോടും ജപമാല ചൊല്ലാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ആ സമയത്ത് മുടങ്ങാതെ ദിവ്യബലി അര്‍പ്പിക്കാനും എനിക്ക് സാധിച്ചു. ആ വര്‍ഷം നടത്തിയ വിമലഹൃദയപ്രതിഷ്ഠയിലും ഇതേ നിയോഗത്തിനായാണ് പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനയ്ക്ക് ഉത്തരമായി 2022 ഏപ്രില്‍ 5-ന് അവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചു.
”അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു. മക്കളെ നല്കി
സന്തുഷ്ടയാക്കുന്നു”
(സങ്കീര്‍ത്തനങ്ങള്‍ 113/9)

“നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക. വെറുപ്പും അമര്‍ഷവും മുന്‍വിധികളും നിങ്ങളുടെ ഹൃദയത്തില്‍നിന്നും ഇല്ലാതാകട്ടെ. നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുകയും അവരുടെമേല്‍ ദൈവാനുഗ്രഹങ്ങള്‍ വര്‍ഷിക്കുകയും ചെയ്യുക. ആഴ്ചയില്‍ രണ്ടുദിവസം റൊട്ടിയും വെള്ളവും മാത്രം കഴിച്ചുകൊണ്ട് ഉപവസിക്കുക. രാവിലെയും വൈകുന്നേരവും അരമണിക്കൂര്‍ വീതമെങ്കിലും പ്രാര്‍ത്ഥനയ്ക്കായി ചെലവഴിക്കണം. വിശുദ്ധ കുര്‍ബാനയും ജപമാലയും ഓരോ ദിവസവും ഉണ്ടാകണം. അങ്ങനെ എല്ലാംകൂടി മൂന്നുമണിക്കൂര്‍ എങ്കിലും ദൈവസന്നിധിയില്‍ ദിവസവും ചെലവഴിക്കണം. ദിവസങ്ങളുടെ ഇടവേളകളില്‍ ചില നിമിഷങ്ങളെ പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കുക…. ഈ ലോകത്തിന്‍റെ കാര്യങ്ങളെക്കുറിച്ച് അമിതമായി ഭാരപ്പെടാതെ, അവയെല്ലാം പ്രാര്‍ത്ഥനയിലൂടെ സ്വര്‍ഗീയപിതാവിനെ ഭരമേല്‍പിക്കുക. നമ്മുടെ കാര്യങ്ങളെക്കുറിച്ചുള്ള ആകുലത ആന്തരികസ്വസ്ഥത നഷ്ടപ്പെടുത്തുന്നതിനാല്‍, നന്നായി പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് കഴിയാതാകും.”
'
നൈജീരിയ: ആ ഞായറാഴ്ച വേദപാഠക്ലാസില്‍ സഹപാഠികളോടൊപ്പമായിരുന്നപ്പോള്‍ വിവിയന്‍റെ സംസാരവിഷയം വിശുദ്ധ മരിയ ഗൊരേത്തി ആയിരുന്നു. അധാര്‍മികതയിലേക്ക് വീണുപോകരുതെന്ന് കൂട്ടുകാരെ അവള്‍ ഓര്‍മിപ്പിക്കുകയും ചെയ്തു. യേശുവിനെക്കുറിച്ചും ദൈവാനുഭവങ്ങളെക്കുറിച്ചും പറയാന്‍ അവള്‍ക്കെപ്പോഴും നൂറ് നാവായിരുന്നു. പതിവുപോലെ തിരക്ക് നിറഞ്ഞ 2009 നവംബര്‍ 15 ഞായറാഴ്ചയും ക്ലാസും പങ്കുവയ്ക്കലുമെല്ലാം കഴിഞ്ഞ് വിവിയന്‍ വീട്ടിലേക്ക് മടങ്ങി.
അന്ന് നൈജീരിയയും സ്വിറ്റ്സര്‍ലന്‍ഡും തമ്മില്‍ അന്താരാഷ്ട്ര ഫുട്ബോള്‍ മത്സരം നടക്കുന്നുണ്ടായിരുന്നു. കളിയുടെ ആവേശത്തിലായിരുന്ന പ്രദേശവാസികളെല്ലാം ടെലിവിഷനുമുന്നില്‍. ഈ ആരവത്തിനിടയില്‍ മൂന്ന് മോഷ്ടാക്കള്‍ വിവിയന്‍റെ വീട്ടില്‍ കയറി. ആയുധധാരികളായിരുന്നു അവര്‍. വിവിയന്‍റെ പിതാവിനെയുള്‍പ്പെടെ ആക്രമിച്ച അവര്‍ വിലപ്പെട്ട വസ്തുക്കളെല്ലാം കൈക്കലാക്കി. അതും പോരാഞ്ഞിട്ടാണ് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ വിവിയനുനേരെ തിരിഞ്ഞത്. ഒരു നിമിഷം! മരിയ ഗോരേത്തിയുടെ മാതൃക വിവിയന്‍റെ മനസില്‍ മിന്നിമറഞ്ഞുകാണണം. അവള്‍ സര്‍വ്വശക്തിയോടെ അവരെ ചെറുത്തു. ആ ചെറുത്തുനില്‍പ് അവരെ പ്രകോപിതരാക്കി. അവളുടെ വയറിനുനേരെ അവര്‍ വെടിയുതിര്‍ത്തു.
സഹായിക്കാന്‍ എല്ലാവരും ഓടിയെത്തുംമുമ്പേ അവള്‍ തന്‍റെ ചാരിത്ര്യവിശുദ്ധി കാത്തുകൊണ്ട് മരണം വരിച്ചു. മരിയ ഗൊരേത്തിയെക്കുറിച്ച് സ്നേഹത്തോടെയും ആദരവോടെയും പങ്കുവയ്ക്കുകമാത്രമല്ല ആ മാതൃക പിഞ്ചെല്ലുകയും ചെയ്ത ധീരയായ പെണ്‍കുട്ടിയായി അവള്‍ മാറി. പില്ക്കാലത്ത് 2019 ഒക്ടോബറില്‍ അസാധാരണ മിഷനറിമാസമായി ആചരിച്ചപ്പോള്‍ ലോകമെങ്ങുനിന്നും തിരഞ്ഞെടുക്കപ്പെട്ട വീരോചിതമായ 25 ജീവചരിത്രങ്ങളില്‍ ഒന്ന് വിവിയന്‍ ഉച്ചേച്ചി ഓഗു എന്ന സാധാരണക്കാരിയുടേതായിരുന്നു. നൈജീരിയയിലെ ബെനിന്‍ സിറ്റിയില്‍ 1995 ജൂലൈ ഒന്നിന് ജനിച്ച ഈ പെണ്‍കുട്ടിയുടെ വിശുദ്ധനാമകരണത്തിനുള്ള നടപടികള്‍ക്ക് വത്തിക്കാന്‍ തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍.
'
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ഒരു ചൊവ്വാഴ്ച. ഞാന്‍ പതിവുപോലെ ജോലിസ്ഥലത്തേക്ക് പോയിരുന്നു. ഭര്‍ത്താവും ഇളയ മോനുമാണ് വീട്ടിലുണ്ടായിരുന്നത്. ഉച്ചകഴിഞ്ഞ് ഏകദേശം മൂന്നുമണിക്ക് ഒരു വലിയ ഇടിവെട്ടി. വീട്ടിലേക്കുള്ള ഇലക്ട്രിക് പോസ്റ്റുമുതല്‍ മീറ്റര്‍ വരെയുള്ള മുഴുവന്‍ വയറും കത്തിപ്പോയി. മീറ്ററും ഭാഗികമായി കത്തി നശിച്ചു. അതിന്‍റെ മുകളിലായുള്ള സണ്‍ഷെയ്ഡും കുറച്ച് പൊട്ടിപ്പോയി. പിന്നെ നാശനഷ്ടമുണ്ടായത് അടുക്കളഭാഗത്താണ്. അവിടെനിന്നും വിറകുപുരയിലേക്ക് വലിച്ചിട്ടിരുന്ന വയറും അവിടെയുള്ള ബള്‍ബുമെല്ലാം കത്തിനശിച്ചു. പക്ഷേ അവിടെ ശേഖരിച്ചുവച്ചിരുന്ന വിറകിലും ചൂട്ടിലുമൊന്നും ഒരു തീപ്പൊരിപോലും വീണില്ല.
പിന്നീട് നോക്കിയപ്പോള്‍ മറ്റൊരു കാര്യവും ശ്രദ്ധയില്‍പ്പെട്ടു. അതിരുചേര്‍ന്ന് 50 മീറ്ററോളം നീളത്തില്‍ മണ്ണിലൂടെ വഴിവെട്ടിയതുപോലെ ഇരിക്കുന്നു! ഇടിമിന്നലേറ്റതാണ്! മിന്നല്‍ ആ പാതയിലൂടെ പോകുമ്പോള്‍ ഒരു വലിയ കരിങ്കല്ല് അടുക്കളഭാഗത്തേക്ക് തെറിച്ചുവീഴുകയും ചെയ്തിട്ടുണ്ട്. അതിന്‍റെ അടുത്താണ് ഗ്യാസ് സിലിണ്ടര്‍ ഇരുന്നതെങ്കിലും ഒരു അപകടവും ഉണ്ടായില്ല. മാത്രവുമല്ല, മീറ്ററില്‍നിന്ന് വീടിനുള്ളിലേക്കുള്ള ഒരു വയറുപോലും കത്തി നശിക്കുകയോ മറ്റ് വിലപിടിപ്പുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് കേടുവരുകയോ ചെയ്തില്ല. മൂന്ന് ഫാന്‍ മാത്രമാണ് പോയത്.
ഭര്‍ത്താവ് ആ സമയം ലാപ്ടോപ്പില്‍ ജോലി ചെയ്യുകയായിരുന്നു. പക്ഷേ ഒരു നിസാര ഷോക്ക്പോലും ഉണ്ടായില്ല എന്നതും വലിയ അത്ഭുതമായിരുന്നു. ആ മിന്നലിന്‍റെ സമയത്ത് ഞങ്ങള്‍ ആരും പ്രത്യേകപ്രാര്‍ത്ഥനയൊന്നും നടത്തിയിട്ടില്ല. പക്ഷേ അതിന് തൊട്ടുമുമ്പുള്ള ഞായറാഴ്ച ഞങ്ങള്‍ പരിശുദ്ധ അമ്മയുടെ രൂപം എടുത്ത് വീടിനു ചുറ്റും ജപമാലറാലി നടത്തിയിരുന്നു. അതോടുചേര്‍ന്ന് തിരുരക്തത്തിന്‍റെ സംരക്ഷണം ചോദിച്ചുകൊണ്ട് മുന്‍വാതിലിലും പിന്‍വാതിലിലും വിശുദ്ധ കുരിശാല്‍ മുദ്രണം ചെയ്ത് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ആ പ്രാര്‍ത്ഥന നടത്താന്‍ പ്രേരിപ്പിച്ചത് പരിശുദ്ധാത്മാവാണെന്ന് എനിക്ക് ബോധ്യമുണ്ട്. ആ പ്രേരണ അനുസരിക്കാനുള്ള കൃപയും നല്ല ദൈവം ഞങ്ങള്‍ക്ക് നല്കി. അതിലൂടെ, ഞങ്ങളുടെ ഭവനത്തിന് വലിയ സ്വര്‍ഗീയസംരക്ഷണം നല്‍കിയ ഈശോയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.
“കര്‍ത്താവിന്‍റെ മഹത്വം എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവുമായി നിലകൊള്ളും. അതു പകല്‍ തണല്‍ നല്‍കും. കൊടുങ്കാറ്റിലും അത് അഭയമായിരിക്കും” (ഏശയ്യാ 4/6).
'
നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ഈശോ ഉപയോഗിക്കുന്നുണ്ടോ?
നാളുകള്‍ക്കുമുമ്പ് പതിവുപോലെ ഒരു അവധി ദിവസം. ശാലോം ടൈംസിനുവേണ്ടി എഴുതാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. രോഗത്തിന്‍റെ ക്ലേശങ്ങള്‍ ഉള്ളതിനാല്‍ ഈശോയുടെ ക്രൂശിതരൂപം പിടിച്ച് കട്ടിലില്‍ കിടന്നു. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ലേഖനമെഴുതാനായി എന്‍റെ കൈകളെ ഈശോ ചലിപ്പിക്കാന്‍ തുടങ്ങിയത്. അത്രയും നേരം ഞാനും ഈശോയും സ്നേഹസംഭാഷണത്തിലായിരുന്നു.
ഈശോ നല്‍കുന്ന പ്രേരണ അനുസരിച്ചു മൊബൈലിലെ മംഗ്ലീഷ് ആപ്പില്‍ ഞാന്‍ ടൈപ്പ് ചെയ്തുകൊണ്ട് കിടക്കുകയാണ്. പെട്ടന്ന് വാട്ട്സാപ്പില്‍ ഒരു സന്ദേശം വന്നു, “ചേച്ചി ഞാന്‍ ഒരു ഏകദിന കണ്‍വെന്‍ഷന് ധ്യാനിപ്പിക്കാന്‍ പോവുകയാണ്. പ്രാര്‍ത്ഥിക്കണം.” ഈശോയെ ഒത്തിരി സ്നേഹിക്കുന്ന ഒരു വൈദികന്‍.
വാട്ട്സാപ്പ് സന്ദേശം വായിച്ചശേഷം ഞാന്‍ വീണ്ടും ലേഖനം എഴുതാന്‍ തുടങ്ങി. അഞ്ചു മിനിറ്റിനുള്ളില്‍ ഈശോയുടെ ഒരു ശബ്ദം കാതില്‍ പതിഞ്ഞു, “മഴക്കാറുണ്ട്…”
മുറിയില്‍ കിടക്കുന്ന എന്നോട് മഴക്കാറുണ്ടെന്നു ഈശോ പറഞ്ഞപ്പോള്‍ അല്പം അത്ഭുതം തോന്നി. കട്ടിലില്‍നിന്നും എഴുന്നേറ്റ് ഞാന്‍ ജനാലകള്‍ തുറന്നു പുറത്തേക്കു നോക്കി. പൊള്ളുന്ന ഉച്ചവെയില്‍. “ഈ മരുഭൂമിയില്‍ എവിടെയാണ് ഈശോയേ മഴക്കാറ്” എന്ന് കളിയാക്കിക്കൊണ്ട് ഞാന്‍ വീണ്ടും കട്ടിലില്‍ വന്നു കിടന്നു.
ഈശോ വീണ്ടും അതേ വാക്കുകള്‍ ആവര്‍ത്തിച്ചു. ഒപ്പം ആ വൈദികനെ വിളിക്കാന്‍ ഒരു പ്രേരണയും. ലേഖനം എഴുതുന്നത് തല്ക്കാലം നിര്‍ത്തി വച്ചു. അദ്ദേഹത്തെ വിളിച്ചു, “അച്ചാ അവിടെ മഴക്കാറുണ്ടോ?”‘
മറുപടി ഇങ്ങനെ, “ചെറുതായി കാര്‍മേഘം മൂടുന്നപോലെ ഉണ്ട്. പക്ഷേ മഴ പെയ്യാനുള്ളതൊന്നും ഇല്ല ചേച്ചി. ഞാന്‍ അതുകൊണ്ടു സ്കൂട്ടറില്‍ പോകാമെന്ന് കരുതി. ഇതാ ഇറങ്ങാന്‍ പോവുകയാണ്. ചേച്ചി എന്തിനാ ഇങ്ങനെ ചോദിക്കുന്നത്?”
“മഴക്കാറുണ്ടെന്ന് ഈശോ പറയുന്നു. അതുകൊണ്ട് ആരെയെങ്കിലും വിളിച്ച് ഒരു കാര്‍ ക്രമീകരിച്ചു പോയാല്‍ മതി. ഈശോ പറഞ്ഞതല്ലേ!” ഞാന്‍ കൂട്ടിച്ചേര്‍ത്തു.
‘ഈ അവസാന നിമിഷം ആരെ വിളിക്കാനാ, സമയം പോകുവാണല്ലോ’ എന്ന് അദ്ദേഹത്തിന്‍റെ ചോദ്യം. ഈശോ പറഞ്ഞെന്നു പറയുമ്പോഴും മഴയ്ക്കുള്ള സാധ്യത ആകാശത്തില്‍ പ്രകടമാകാതിരുന്നത് അദ്ദേഹത്തെ അല്പം നിരുത്സാഹപ്പെടുത്തി എന്ന് തോന്നുന്നു. മനസില്ലാ മനസോടെ ആരെയോ വിളിച്ചു കാര്‍ വരുത്തി യാത്ര പുറപ്പെട്ടു.
ലേഖനം ഞാന്‍ എഴുതി അവസാനിപ്പിച്ചു. വൈകുന്നേരമായപ്പോള്‍ മൊബൈലില്‍ അച്ചന്‍റെ സന്ദേശം. ‘ധ്യാനത്തിന് പോകുന്ന വഴിയില്‍ എല്ലാം ഒരു ചിന്ത മാത്രമേ ഉണ്ടായുള്ളൂ. വെറുതെ കാര്‍ വിളിച്ചല്ലോ എന്ന്. ഒരു തുള്ളി മഴപോലും പെയ്തതുമില്ല. പക്ഷേ ധ്യാനം കഴിഞ്ഞു കാറില്‍ കയറിയതും നിമിഷങ്ങള്‍ക്കുള്ളില്‍ ശക്തമായ മഴ. കാറില്‍ ആയതുകൊണ്ട് മാത്രമാണ് തിരിച്ചെത്താന്‍ കഴിഞ്ഞത്. റോഡ് മുഴുവന്‍ വെള്ളം നിറഞ്ഞു. ഇടിമിന്നലും ശക്തമായ കാറ്റും.’
എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. പാവം ഈശോ. അവന്‍റെ കരുതലും സ്നേഹവും എത്രമാത്രം ആണ്! ദുബായില്‍ മുറിയിലെ കട്ടിലില്‍ കിടന്ന് ശാലോമിലേക്കുള്ള ലേഖനം എഴുതിക്കൊണ്ടിരുന്ന ഈശോ എന്‍റെ വാട്ട്സാപ്പ് മെസ്സേജ് വായിക്കുന്നുണ്ടെന്ന് അന്ന് ഞാന്‍ മനസ്സിലാക്കി. അതിനുശേഷം പലപ്പോഴും എന്‍റെ മൊബൈലിലെ മെസ്സേജുകള്‍ ഞാന്‍ ഈശോയെ വായിച്ചുകേള്‍പ്പിക്കാറുണ്ട്. എനിക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനാനിയോഗങ്ങളും ഈശോയോടു വായിച്ചു പരിഹരിക്കാന്‍ പറയും.
മറ്റൊരു അനുഭവം കൂടി പങ്കുവയ്ക്കാം. ഒരു ക്രിസ്തുമസ് തലേന്ന്. ഉച്ചയോടുകൂടി ചെറിയൊരു മയക്കത്തിലേക്ക് ഞാന്‍ വഴുതിവീണു. ഉറക്കത്തിനു മുന്‍പ് മൊബൈലില്‍ ലഭിച്ച ക്രിസ്തുമസ് ആശംസാസന്ദേശങ്ങള്‍ നോക്കുന്നതിനിടക്ക് ഒരു വാട്ട്സാപ്പ് സന്ദേശം ഇങ്ങനെ ആയിരുന്നു. മേല്‍പ്പറഞ്ഞ ദൈവിക ഇടപെടല്‍ ഉണ്ടായ വൈദികന്‍റെ സന്ദേശം, “ചേച്ചീ, ഇന്ന് ഇടവകയിലെ പാതിരാ കുര്‍ബ്ബാനയ്ക്ക് എന്‍റെ ഒരു സുഹൃത്ത് വൈദികന്‍ ആണ് ക്രിസ്തുമസ് സന്ദേശം നല്‍കുന്നത്. തിരക്കായതുകൊണ്ടു ഇന്ന് അദ്ദേഹത്തെ കിട്ടിയത് ഉപകാരം ആയി. എല്ലാം ഭംഗിയായി നടക്കാന്‍ പ്രാര്‍ത്ഥിക്കണം.”
അല്‍പ നിമിഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഈശോ ഹൃദയത്തില്‍ ഒരു പ്രേരണ നല്‍കി. അദ്ദേഹം ക്രിസ്തുമസ് സന്ദേശത്തിനായി ഒരുങ്ങണം. എന്താണ് ഈശോയുടെ പ്ലാന്‍ എന്ന് മനസിലായില്ല. ഫോണില്‍ വിളിച്ചു കിട്ടാഞ്ഞതിനാല്‍ ഒരു സന്ദേശം അയച്ചു വച്ചു. കുറച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ലഭിച്ച മറുപടി സന്ദേശം ഇതായിരുന്നു. പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് സന്ദേശം നല്‍കാമെന്ന് ഏറ്റിരുന്ന സുഹൃത്ത് വൈദികന് ചില സാഹചര്യങ്ങളാല്‍ അതിനു സാധിക്കുകയില്ല. ക്രിസ്തുമസ് സന്ദേശത്തിനായി ഒരുങ്ങണം എന്ന് ഈശോ പറഞ്ഞതിന്‍റെ കാരണം അപ്പോഴാണ് മനസിലായത്.
ഈശോക്ക് നമ്മുടെ മൊബൈല്‍ ഫോണില്‍പ്പോലും ഇത്രമാത്രം ശ്രദ്ധ ഉണ്ടല്ലോ എന്ന് ഞാന്‍ ഓര്‍ത്തു. ഓരോ മൊബൈല്‍ സന്ദേശങ്ങളും ഫോണ്‍കാളുകളും നമ്മള്‍ മൊബൈലില്‍ കാണുന്നതും എല്ലാം അവന്‍റെ കണ്മുന്‍പില്‍ ഉണ്ടല്ലോ. “കര്‍ത്താവിന്‍റെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങു പ്രകാശമുള്ളതാണെന്ന് അവന്‍ അറിയുന്നില്ല; അവിടുന്ന് മനുഷ്യന്‍റെ എല്ലാ മാര്‍ഗങ്ങളും നിരീക്ഷിക്കുകയും നിഗൂഢ സ്ഥലങ്ങള്‍ കണ്ടുപിടിക്കുകയും ചെയ്യുന്നു. പ്രപഞ്ചസൃഷ്ടിക്കു മുമ്പു തന്നെ അവിടുന്ന് അത് അറിഞ്ഞിരുന്നു; സൃഷ്ടിക്കു ശേഷവും അങ്ങനെ തന്നെ” (പ്രഭാഷകന്‍ 23/19-20).
സോഷ്യല്‍ മീഡിയ വളരെ സാങ്കേതിക വളര്‍ച്ച നേടിയ കാലഘട്ടത്തിലാണല്ലോ നാമെല്ലാവരും ജീവിക്കുന്നത്. അവ ഉപയോഗിക്കുന്നത് വിവേകത്തോടെ ആയിരിക്കണം. സോഷ്യല്‍ മീഡിയകളില്‍ നാം ഷെയര്‍ ചെയ്യുന്ന കുറിപ്പുകള്‍, കമെന്‍റുകള്‍, വിഡിയോകള്‍ -എല്ലാം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നിലനില്‍ക്കും. ഒരുപക്ഷേ നാം മണ്‍മറഞ്ഞുപോയ ശേഷവും. ഈശോയുടെ കണ്ണുകളില്‍ നിന്ന് ഒന്നും മറഞ്ഞിരിക്കാത്തതിനാല്‍ അവിടുത്തെ സ്നേഹാര്‍ദ്ര ഹൃദയത്തെ മുറിപ്പെടുത്തുന്നതൊന്നും മീഡിയകളിലൂടെ ചെയ്യാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം.
“ഞാന്‍ നിങ്ങളോടു പറയുന്നു: മനുഷ്യര്‍ പറയുന്ന ഓരോ വ്യര്‍ഥ വാക്കിനും വിധി ദിവസത്തില്‍ കണക്കു കൊടുക്കേണ്ടിവരും. നിന്‍റെ വാക്കുകളാല്‍ നീ നീതീകരിക്കപ്പെടും; നിന്‍റെ വാക്കുകളാല്‍ നീ കുറ്റം വിധിക്കപ്പെടുകയും ചെയ്യും” (മത്തായി 12/ 36-37).
ഒരിക്കല്‍ വായിച്ച ഒരു വാര്‍ത്ത മനസിലേക്ക് കടന്നുവരികയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അശ്ലീലചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഒരു യുവതി ഈശോയെ അനുഭവിച്ചറിഞ്ഞപ്പോള്‍ അനേകരെ വഴിതെറ്റിച്ച തന്‍റെ ജീവിതം ഉപേക്ഷിച്ചു സന്യാസം സ്വീകരിച്ചു. വെബ്സൈറ്റുകളില്‍നിന്ന് അവര്‍ അഭിനയിച്ച പല സീരീസുകളും നീക്കം ചെയ്യാന്‍ പരിശ്രമിച്ചെങ്കിലും ചിലതൊന്നും നീക്കം ചെയ്യാനായില്ല.
ഈ നാളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുടെ കാലമാണ്. പരസ്പരം വിദ്വേഷത്തിന്‍റെയും വെറുപ്പിന്‍റെയും ത്വര വളര്‍ത്താന്‍ മാത്രമേ അതിനു സാധിക്കുന്നുള്ളൂ എന്ന് നാം തിരിച്ചറിയുന്നുണ്ടോ? ആത്മാവിന്‍റെ ദൈവികകൃപ ഒലിച്ചുപോകുന്നത് നാം അറിയുന്നില്ല.
മാനുഷിക നിയമങ്ങള്‍ പലപ്പോഴും ദൈവിക നിയമങ്ങള്‍ക്ക് എതിരാണ്. ഭൂരിപക്ഷം മനുഷ്യര്‍ ചെയ്യുന്നതോ പറയുന്നതോ ദൈവസന്നിധിയില്‍ സ്വീകാര്യമാകണം എന്നില്ല. നാശത്തിന്‍റെ കുഴിയിലേക്ക് തന്‍റെ മക്കളെ സാത്താന്‍ വലിച്ചുകൊണ്ടുപോകുന്ന നൊമ്പരപ്പെടുത്തുന്ന കാഴ്ച കണ്ണീരോടെ നോക്കിനില്‍ക്കുന്ന ഈശോയുടെ മുഖം നമുക്കോര്‍ക്കാം. സോഷ്യല്‍ മീഡിയകള്‍ക്കായി നാം ഉപയോഗിക്കുന്ന ഫോണുകള്‍, കംപ്യൂട്ടറുകള്‍, ലാപ്ടോപ്പ് ഇവയെല്ലാം ഈശോയുടെ കൈകളില്‍ ഏല്പിക്കാം. ഈശോക്ക് കൂടി ഉപയോഗിക്കാവുന്ന വിധത്തില്‍ അവന്‍ വിശുദ്ധീകരിക്കട്ടെ അവയെല്ലാം. വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റിസ് നമുക്ക് വേണ്ടി മാധ്യസ്ഥം വഹിക്കട്ടെ. ډ
'
ജീവിതത്തിലെ വളരെ സങ്കടകരമായ ഒരു സമയമായിരുന്നു അത്. ഭര്‍ത്താവ് എന്നെയും കുട്ടികളെയും അവഗണിച്ച് മറ്റൊരു സ്ത്രീയുടെ പിന്നാലെ പോയി. വീട്ടില്‍ വരുന്നത് വല്ലപ്പോഴുംമാത്രം. ഭര്‍ത്താവിന്‍റെ അവിശ്വസ്തതയെക്കുറിച്ചുള്ള വേദനയും മറ്റ് വരുമാനമില്ലാത്ത അവസ്ഥയും ചേര്‍ന്ന് ജീവിതം അത്യന്തം ക്ലേശകരം. ആ സമയത്ത് ഞങ്ങളുടെ പ്രദേശത്തുള്ള ധ്യാനകേന്ദ്രത്തിലെ വൈദികനോട് ഞാനിക്കാര്യം പങ്കുവച്ച് പ്രാര്‍ത്ഥിച്ചു. അദ്ദേഹം എന്നോട് നിര്‍ദേശിച്ചത് ഇങ്ങനെയാണ്, ”ദൈവത്തിന്‍റെ കരുണ ലഭിക്കാനായി ഭര്‍ത്താവിനെ സ്‌നേഹിച്ച് കരുണക്കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കുക.”
ഞാനത് അക്ഷരംപ്രതി അനുസരിക്കാന്‍ തുടങ്ങി. പകലും രാത്രിയും മൂന്നുമണിസമയത്ത് ഒന്നോ അതിലധികമോ കരുണക്കൊന്ത ചൊല്ലും. പിന്നെ രാത്രി ഉറങ്ങുന്നതിനുമുമ്പും ചൊല്ലും. ഭര്‍ത്താവിനെ സ്‌നേഹിക്കുക എന്നത് ആദ്യമൊക്കെ വിഷമകരമായിരുന്നു. എങ്കിലും പിന്നീട് ദൈവകരുണയുടെ സ്പര്‍ശനം എന്നിലുണ്ടാവുകയും അദ്ദേഹത്തെ സ്‌നേഹിക്കാന്‍ സാധിക്കുകയും ചെയ്തു. അപ്രകാരം ഒരു ദിവസം പുലര്‍ച്ചെ മൂന്നുമണി സമയത്ത് എഴുന്നേറ്റ് കരുണക്കൊന്ത ചൊല്ലിക്കൊണ്ടിരിക്കേ അടുത്ത് ആരോ വന്ന് മുട്ടുകുത്തിയത് ഞാനറിഞ്ഞു. അത് മറ്റാരുമായിരുന്നില്ല, എന്‍റെ ഭര്‍ത്താവ്! അദ്ദേഹം വല്ലാതെ കരയുകയാണ്! ഞാന്‍ അദ്ദേഹത്തെ സാന്ത്വനിപ്പിച്ച് ഇരുത്തി.
സാവധാനം ശാന്തനായപ്പോള്‍ ഏറെ അനുതാപത്തോടെ അദ്ദേഹം എന്നോട് ക്ഷമാപണം നടത്തി, എന്നോടൊപ്പം പ്രാര്‍ത്ഥിച്ചു. പിറ്റേന്ന് എന്നെയും കൂട്ടി ഒരിടത്ത് പോവുന്നുണ്ടെന്ന് പറഞ്ഞു. അതുപ്രകാരം അദ്ദേഹം പോയത് അവിഹിതബന്ധം പുലര്‍ത്തിയിരുന്ന സ്ത്രീയുടെ അടുത്തേക്കാണ്. എന്നെ കാണിച്ച് പരസ്യമായി അവളോട് അദ്ദേഹം പറഞ്ഞു, ”ഇതാണ് ഞാന്‍ വിവാഹം ചെയ്ത ഭാര്യ. ഇനി ഇവളോടൊപ്പമാണ് ജീവിക്കുന്നത്, നിന്നോടുള്ള തെറ്റായ ബന്ധം ഞാന്‍ ഉപേക്ഷിക്കുന്നു!”
പിന്നീട് ഉത്തരവാദിത്വമുള്ള കുടുംബനാഥനായി അദ്ദേഹം മാറി. യാതൊരു അര്‍ഹതയുമില്ലാത്തപ്പോഴും ദൈവകരുണ നമ്മിലേക്ക് ഒഴുക്കുന്ന പ്രാര്‍ത്ഥനയാണ് കരുണക്കൊന്ത എന്ന് എനിക്ക് ഉറപ്പിച്ചുപറയാനാവും.
”ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും. അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 13/6).