- Latest articles

ദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം.
എന്‍റെ ഭവനത്തില്‍ മദ്യപാനത്തിന്‍റെ ഒട്ടനവധി തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം?
ഈശോ തന്ന ഉത്തരം
വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്‌സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി.
വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്‍റെ സ്‌പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്.
എന്‍റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്‍ഘപ്രഭാഷണത്തിനൊടുവില്‍ അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്.
”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്‌പെഷ്യാലിറ്റി നഴ്‌സ്’ ആക്കി മാറ്റി.
എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്‍കിയ മറുപടിയായിരുന്നു ഈ ‘സ്‌പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന്‍ 13/7).
”അണ്ണീ, നിങ്ങള്‍ ദൈവമാണ്!”
ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്‍റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്‍കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി.
ഉച്ചവരെ ഞാന്‍ എന്‍റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്‍കി.
ഈശോ നല്‍കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്‍റെ കൈകളില്‍ നല്‍കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി.
പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്‍റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍.
”എന്‍റെ ഭര്‍ത്താവിന്‍റെ ജീവന്‍ തിരിച്ചു തന്നതിന് നന്ദി!”
ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്‍റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!!
ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10).
മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്‍. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന്‍ കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്‍റെ വിജയം.
യേശുവും യോഹന്നാനും ദാവീദും
യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന്‍ 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി.
വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര്‍ പൊഴിച്ചത് അവിടെ അവന്‍ നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്‍റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന്‍ വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്‍റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്‍റെ സ്വപ്നങ്ങള്‍…
ജസ്സെയുടെ പുത്രന്മാരില്‍ ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന്‍ നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്‍റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്‍റെ രാജാവായി വാഴിക്കാനായിരുന്നു.
രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്‍റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള്‍ നടന്നടുക്കുകയാണ്. നമുക്ക് മുന്‍പില്‍ കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്‍റെ കൃപ മാത്രം മതി!
'
നൈജീരിയ: ദൈവവിളി വസന്തത്തിന്‍റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത് സെമിനാരിവിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. വത്തിക്കാന്‍റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫോര്‍ത്തുനാത്തൂസ് നവാചുക്വു ഡീക്കന്‍പട്ടശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി.
വൈദികരും സെമിനാരിയിലെതന്നെ പൂര്‍വവിദ്യാര്‍ത്ഥികളും വിശ്വാസികളുമടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഏകദേശം 780 വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്നു. 100 വര്‍ഷത്തിനിടെ ഈ സെമിനാരിയില്‍നിന്ന് പരിശീലനം നേടി വൈദികരായവരില്‍നിന്ന് നാല് പേര്‍ കര്‍ദിനാള്‍മാരും 14 പേര്‍ ആര്‍ച്ച്ബിഷപ്പുമാരും 37 പേര്‍ ബിഷപ്പുമാരും ആയിട്ടുണ്ട്. ജീന്‍ ബിഗാര്‍ഡിന്‍റെ സ്മരണയ്ക്കായാണ് സെമിനാരിയ്ക്ക് പേര് നല്കിയിരിക്കുന്നത്. നൈജീരിയന്‍ സഭയില്‍ വൈദികപരിശീലനത്തിന് പിന്തുണയേകാനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്‍റെ പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ് ബിഗാര്‍ഡ്.
'
പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന 2025 ജൂബിലിവര്‍ഷ ലോഗോയില്‍ നാല് വര്‍ണങ്ങളിലുള്ള രൂപങ്ങള്‍ ഒന്നൊന്നായി ആശ്ലേഷിച്ച് മുന്നോട്ടുപോകുന്നു. ചുവപ്പ്, ഓറഞ്ച്, പച്ച, നീല വര്‍ണങ്ങളിലുള്ള രൂപങ്ങളുടെ ഒന്നിച്ചുള്ള സമുദ്രയാത്ര ലോകജനതയെ ഒന്നിപ്പിക്കുന്ന ഐക്യത്തെയും സാഹോദര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. മുന്നിലായി അവരെ നയിക്കുന്ന ചുവന്ന രൂപം കുരിശിനെ ആശ്ലേഷിക്കുന്നു. മനുഷ്യനരികിലേക്ക് ചാഞ്ഞുവരുന്നതാണ് താഴെ നങ്കൂരമുറപ്പിച്ചിരിക്കുന്ന കുരിശ്.
ദൈവത്തെയും കത്തോലിക്കാ ദൈവവിളിയെയും കുറിച്ച് വ്യക്തിപരമായി ധ്യാനിക്കാനുള്ളതാണ് 2025 ജൂബിലിവര്‍ഷം. കാലാവസ്ഥാവ്യതിയാനവും തുടരുന്ന യുദ്ധങ്ങളും ഭീഷണിയുയര്‍ത്തുന്ന ലോകത്തില്‍ സമാധാനം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന വിഷയം തിരഞ്ഞെടുത്തിരിക്കുന്നു. യുവതീര്‍ത്ഥാടകരെ ഈ വര്‍ഷം വത്തിക്കാന്‍ പ്രത്യേകമായി സ്വാഗതം ചെയ്യുന്നു. അതോടൊപ്പം വിശ്വാസം വളര്‍ത്താനുള്ള മറ്റ് തീര്‍ത്ഥാടനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. യുവജനങ്ങള്‍ക്ക് സ്വന്തം വീട്ടിലെന്നതിനെക്കാള്‍ ദൈവവുമായി അടുത്ത് കണ്ടുമുട്ടുന്നതിന് തീര്‍ത്ഥാടനങ്ങള്‍ സഹായിക്കും.
'
ഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സഹോദരി തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചു. സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം (Down syndrome) ഉള്ളതായി ജനിക്കും. അതിനാല്‍ അബോര്‍ഷന് താല്പര്യം ഉണ്ടെങ്കില്‍ ചെയ്യാം എന്നാണ്. മാനസികമായി തകര്‍ന്ന അവര്‍ തീരുമാനം എടുക്കാന്‍ കഴിയാതെ നീറി. ജീവന്‍ എടുക്കാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവരോട് എന്ത് മറുപടിയാണ് നല്കാന്‍ കഴിയുക.
ധൈര്യമായി മുന്നോട്ടുപോകാന്‍ സഹോദരിയോട് പറഞ്ഞു… ഞങ്ങള്‍ കുറച്ചുപേര്‍ ഈശോയോട് തുടര്‍ച്ചയായി ഈ നിയോഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ സ്‌കാനിങ്ങിലും ഒരു വ്യത്യാസവും ഇല്ലാതെ ഡൗണ്‍ സിന്‍ഡ്രോം ആണെന്ന റിപ്പോര്‍ട്ടാണ് വന്നത്. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതുപോലെ തോന്നി. എങ്കിലും വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്നു പറഞ്ഞ യേശുവില്‍ വിശ്വസിച്ച് പ്രാര്‍ത്ഥനയോടെ മുന്നോട്ടു നീങ്ങി. ഗര്‍ഭകാലം മുഴുവന്‍ ഈശോയോട് വാശിപിടിച്ച് പ്രാര്‍ത്ഥിച്ചു, ദൈവമഹത്വം വെളിപ്പെടുന്നതിനു വേണ്ടി… ഒടുവില്‍ ക്ലൈമാക്‌സ് ദിവസത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ, ഒരു കുറവുകളുമില്ലാത്ത പെണ്‍കുഞ്ഞിനെ ഈശോ ഭൂമിയിലേക്ക് അയച്ചു…
മറ്റൊരു സഹോദരിക്ക് ലിംഫോമ എന്ന കാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചു. വളരെ കുറച്ച് ആഴ്ചകള്‍മാത്രം വളര്‍ച്ചയുള്ള കുരുന്നു ജീവന്‍ അവളുടെ ഉദരത്തില്‍ ഉണ്ടായിരുന്നു. ആ സന്തോഷം ആസ്വദിക്കാന്‍ തുടങ്ങുമ്പോഴാണ് മരണകരമായ വേദന ജീവിതത്തിലേക്ക് കടന്നു വന്നത്. ഇതെല്ലാം കാണുമ്പോള്‍, ചിലപ്പോഴൊക്കെ ഈശോയെ വഴക്കു പറയുന്നത് ന്യായമാണെന്ന് എനിക്ക് തോന്നാറുണ്ട്. ബയോപ്‌സി എടുത്ത ശേഷം ചികിത്സ തുടങ്ങാമെന്നാണ് ചികില്‍സിക്കുന്ന ഡോക്ടറുടെ അഭിപ്രായം. എന്തായാലും ചികിത്സ തുടങ്ങേണ്ടതുകൊണ്ട് അബോര്‍ഷന്‍ ചെയ്‌തേ മതിയാകൂ എന്നതും വലിയൊരു വെല്ലുവിളിയായി നിന്നു.
എന്നും ഈശോയ്ക്ക് പണി കൊടുക്കുന്ന ആളായതുകൊണ്ടായിരിക്കാം ചിലപ്പോഴൊക്കെ ശക്തമായി പ്രാര്‍ത്ഥിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ഈശോ എനിക്ക് നേരെ വച്ച് നീട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു ‘ഗിവ് ആന്‍ഡ് ടേക്ക് പോളിസി!’
കുറച്ചുപേര്‍ ചേര്‍ന്ന് ദൈവകരുണയുടെ ജപമാല തുടര്‍ച്ചയായി ഒരു മാസത്തോളം പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ ബയോപ്‌സി നടത്തി പരിശോധനാഫലം വന്നു. രക്തത്തില്‍ ചെറിയ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നല്ലാതെ ക്യാന്‍സറിന്‍റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് ഈശോ സ്ഥിരീകരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി.
ജീവിതത്തിന്‍റെ ചില നിര്‍ണായക നിമിഷങ്ങളില്‍ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ നമുക്കുണ്ടാകാം. ദൈവം എന്നത് നിലനില്‍ക്കുന്ന സത്യമാണോ, പ്രാര്‍ത്ഥനകൊണ്ടൊക്കെ എന്തെങ്കിലും സാധ്യമാണോ- എന്നിങ്ങനെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന അനേകം ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉയര്‍ന്നുവരാം. എന്നാല്‍ വചനം ഓര്‍മിപ്പിക്കുന്നു, ”എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1തിമോത്തിയോസ് 2/1).
ആത്മീയ മേഖലയില്‍ പലപ്പോഴായി കണ്ടു വരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനുള്ള ഭയം. ആര്‍ക്കെങ്കിലുംവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഉടനെ തങ്ങള്‍ക്കും അതേ കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും എന്ന തെറ്റായ ചിന്ത. അമിതമായ ഭയം പലപ്പോഴും മധ്യസ്ഥപ്രാര്‍ത്ഥനയില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു.
ജറുസലേം പട്ടണത്തിലൂടെ കടന്നു പോകുമ്പോള്‍ ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്തു കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടണമെന്നും അടയാളമുള്ളവരെ ആരെയും തൊടരുതെന്നും അല്ലാത്തവരെ സംഹരിക്കണമെന്നും ദൂതനോട് കല്പിക്കുന്ന ദൈവത്തെ എസെക്കിയേല്‍ 9/4-6-ല്‍ നാം കാണുന്നു. അതായത് ഏതെങ്കിലും ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കുകയും മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ ദൈവം മുദ്രയിട്ട് സംരക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്, പീഡനങ്ങള്‍ നല്‍കി വേദനിപ്പിക്കും എന്നല്ല…
ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വ്യക്തിയും. പരിശുദ്ധ ദൈവമാതാവിന്‍റെ ജപമാലയില്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയില്‍ നാം ആവര്‍ത്തിക്കുന്നത് പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാണ്. പാപികളായ ഞങ്ങള്‍ക്കുവേണ്ടി എന്നത് ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. കരുണയുടെ ജപമാലയില്‍ ഞങ്ങളുടെയും ലോകം മുഴുവന്‍റെയുംമേല്‍ കരുണയായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ലോകം മുഴുവനുംവേണ്ടിയുള്ള ഈ പ്രാര്‍ത്ഥനകളിലൂടെയെല്ലാം പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നില്ലേ?
ഇസ്രായേല്‍ ജനം അമലേക്യരുമായി യുദ്ധം ചെയ്തപ്പോള്‍ മോശ ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. മോശയുടെ കരങ്ങള്‍ ഉയര്‍ന്നുനിന്നപ്പോഴെല്ലാം ഇസ്രായേല്‍ജനം വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ന്നുപോയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ ഉയര്‍ന്ന കരങ്ങളിലൂടെ ദൈവം ഇസ്രായേല്‍ ജനത്തിന് വിജയം നല്‍കി (പുറപ്പാട് 17/11-12).
ജറുസലേം കവാടം പണിയാനോ കോട്ടയിലെ വിള്ളലില്‍ നില ഉറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത ദൈവത്തിന്‍റെ വിലാപം എസെക്കിയേല്‍ 22/30 -ല്‍ നാം വായിക്കുന്നു. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.”
ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു. ഇതുകേട്ടു നെഹെമിയ പ്രവാചകന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു (നെഹെമിയാ 1/3-4).
ജോബ് തന്‍റെ സ്‌നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന് നഷ്ടപ്പെട്ട ഐശ്വര്യത്തിന്‍റെ ഇരട്ടിയാണ് ദൈവം തിരിച്ചു നല്‍കിയത് (ജോബ് 42/10).
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്, പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ സഹനങ്ങള്‍ ഉണ്ടാകും എന്നത് ദൈവികമായ ചിന്ത അല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിത ത്തില്‍ പിശാച് ഇത്തരത്തില്‍ പ്രലോഭകനായി വിശുദ്ധയെ സമീപിക്കുന്ന അവസരമുണ്ട്.
”മറ്റ് ആത്മാക്കളെക്കുറിച്ച് നീ എന്തിനാണ് ഇത്ര വിഷമിക്കുന്നത്. നീ നിനക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കാനേ കടപ്പെട്ടിട്ടുള്ളൂ. പാപികളുടെ കാര്യത്തില്‍ അവര്‍ നിന്‍റെ പ്രാര്‍ത്ഥന കൂടാതെതന്നെ മാനസാന്തരപ്പെട്ടുകൊള്ളും. ഞാന്‍ നിനക്ക് ഒരു ഉപദേശ ശകലം നല്‍കുവാന്‍ പോവുകയാണ്. ദൈവ കരുണയെക്കുറിച്ച് ഇനി ഒരിക്കലും സംസാരിക്കരുത്. പാപികളെ ദൈവകരുണയില്‍ ആശ്രയിക്കാന്‍ അല്പംപോലും പ്രോത്സാഹിപ്പിക്കരുത്. കാരണം അവര്‍ ശിക്ഷാവിധി അര്‍ഹിക്കുന്നവരാണ്. ആ നിമിഷത്തില്‍ ഈശോയെ ഞാന്‍ ദര്‍ശിച്ചു. അവിടുന്ന് അരുളിച്ചെയ്തു. കരുണയുടെ പ്രവൃത്തികളില്‍ നിന്‍റെ കഴിവിന്‍റെ പരമാവധി നീ ചെയ്യുന്നുണ്ടെങ്കില്‍ നിനക്ക് തീര്‍ച്ചയായും സമാധാനത്തിലായിരിക്കാം. നിന്നെ പ്രലോഭിപ്പിച്ചതിലൂടെ സാത്താന്‍ ഒന്നും നേടിയില്ല. കാരണം നീ അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല. വിശ്വസ്തതയോടെ പോരാടിക്കൊണ്ട് നീ എനിക്ക് ഇന്ന് വളരെ മഹത്വം നല്‍കി. ഇത് നിന്നില്‍ ഉറപ്പിക്കുകയും ഹൃദയത്തില്‍ കൊത്തിവയ്ക്കുകയും ചെയ്യുക. ഞാന്‍ എപ്പോഴും നിന്നോട് കൂടെ ഉണ്ട്. യുദ്ധ സമയങ്ങളില്‍ എന്‍റെ സാന്നിധ്യം നിനക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഞാന്‍ നിന്നോട് കൂടെയുണ്ട്”(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1497,1499).
വലിയ കാര്യങ്ങള്‍ നമുക്ക് ദൈവവേലയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്നോര്‍ത്തു ഭാരപ്പെടരുത്. സുവിശേഷപ്രഘോഷണത്തിലൂടെയും മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയും നേടാന്‍ കഴിയുന്നതിനെക്കാള്‍ ആത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും നേടാന്‍ കഴിയും. ഈശോ നമുക്കുവേണ്ടി പിതാവായ ദൈവത്തിനുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുന്നതുപോലെ ആത്മാക്കളുടെ രക്ഷക്കായി ഈശോയുടെ മുമ്പില്‍ നമുക്കും മാധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കട്ടെ.
”എന്‍റെ മകളേ, പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും എങ്ങനെ ആത്മാക്കളെ രക്ഷിക്കാമെന്ന് നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മിഷനറി സുവിശേഷ പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും നേടുന്നതില്‍ കൂടുതല്‍ ആത്മാക്കളെ നിനക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും മാത്രം നേടാന്‍ സാധിക്കും” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1767).
'
മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില്‍ ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്‍റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്‍റെ ചിത്രത്തിന് മുന്നില്‍ എല്ലാ ബുധനാഴ്ചയും ആയിരങ്ങള്‍ പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു.
ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്‍റെ ലക്ഷ്യം. ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പലരും ജപമാലയില്‍ പങ്കുചേരുന്നു. ദൈവത്തിന്‍റെ വിളിയോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ ഷോപ്പിംഗ് സെന്റര്‍ പിന്തുണയ്ക്കുമെന്ന് ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്‍റെ കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ഡയാന ഗാര്‍സിയ വ്യക്തമാക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്ററാണ് തങ്ങളുടേത്. തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാര്‍സിയ പറയുന്നു.
ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്‍റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച ദൈവമാതൃദര്‍ശനത്തിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.
'
ലോസ് ആഞ്ചലസ്: കത്തോലിക്ക വിശ്വാസത്തിന്‍റെ ധീരപോരാളികളാകാന്‍ മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍റെ മിഷണറികൂട്ടം അമേരിക്കയില്‍ ഒരുമിച്ച് കൂടി. ഒക്‌ടോബര്‍ 16ന് ലോസ് ആഞ്ചല്‍സിലെ ഔവര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍റെ വാര്‍ഷിക വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടികളിലും രണ്ടായിരത്തോളം കുട്ടികളാണ് പങ്കുചേര്‍ന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി വിശ്വാസവും ഭൗതികനേട്ടങ്ങളും പങ്കിടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ഹോളി ചൈല്‍ഡ്ഹുഡ് പൊന്തിഫിക്കല്‍ സൊസൈറ്റിയെന്നും അറിയപ്പെടുന്നുണ്ട്.
കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍, കുട്ടികള്‍ക്ക് സുവിശേഷം നല്‍കുന്ന കുട്ടികള്‍, ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കുന്ന കുട്ടികള്‍ എന്ന ഇവരുടെ ആപ്തവാക്യം ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ അധികാരത്തിനു കീഴിലുള്ള കത്തോലിക്ക മിഷണറി ഗ്രൂപ്പുകളുടെ നാല് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളില്‍ ഒന്നാണിത്. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കിടയില്‍ സഹായമെത്തിക്കുന്നതിനും സുവിശേഷ സന്ദേശത്തിന്‍റെ വ്യാപനത്തിനു വേണ്ടിയും എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സുവിശേഷകരാക്കാനും കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാനും സഹായിക്കുന്ന സംഘടനയിലൂടെ നൂറുകണക്കിന് കുരുന്നുകളാണ് മിഷന്‍ തീക്ഷ്ണതയില്‍ ഉയര്‍ന്നുവരുന്നത്.
'
2021 മെയ്മാസത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനുമുമ്പുള്ള വളരെ കുറഞ്ഞ ഒരു കാലഘട്ടത്തിലാണ് കോളജ് പ്രിന്‍സിപ്പലിന്‍റെ ചാര്‍ജ് വഹിക്കുവാന്‍ അവസരം ലഭിച്ചത്. അത് കോവിഡ് കാലം ആയിരുന്നുവെങ്കിലും രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30വരെ കോളജില്‍ ഉണ്ടാകുമായിരുന്നു. ഏറ്റവും സന്തോഷകരമായ കാര്യം, നിര്‍ബന്ധം ഇല്ലായിരുന്നെങ്കില്‍പ്പോലും, മിക്കവാറും എല്ലാ അധ്യാപകരും കോളേജില്‍ വന്നിരുന്ന് കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നു എന്നതാണ്. അവരെല്ലാം കുട്ടികളെ ഊര്‍ജസ്വലരായി നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. കുട്ടികള്‍ക്കായി സ്വന്തം കയ്യില്‍നിന്ന് പണം മുടക്കിപ്പോലും പരിപാടികള്‍ സംഘടിപ്പിച്ചവരെയും നന്ദിയോടെ ഓര്‍ക്കുന്നു.
ആ സമയത്ത് ഞാന്‍ ആദ്യംതന്നെ ചെയ്തത് കോളജിലെ അധ്യാപക-അനധ്യാപക വിഭാഗത്തില്‍പെട്ട എല്ലാവരെയും വ്യക്തിപരമായി കാണുകയും ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുകയും ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും സന്ദര്‍ശിച്ച് കൂട്ടായി അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കുകയുമാണ്. വാച്ച്മാന്‍ തുടങ്ങി കാന്റീനിലെ ജോലിക്കാര്‍, സ്വീപ്പര്‍മാര്‍ തുങ്ങിയവര്‍ ഉള്‍പ്പെടെ, മുഴുവന്‍ ആളുകളുമായി വ്യക്തിപരമായി സംസാരിക്കാനും അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഉത്കണ്ഠകളും കേള്‍ക്കുവാനും അവര്‍ക്കുവേണ്ടി അല്പസമയം പ്രാര്‍ത്ഥിക്കുവാനുമുള്ള വലിയൊരു ഉള്‍വിളി എനിക്കുണ്ടായിരുന്നു. അതിനോട് വിശ്വസ്തത പാലിക്കാന്‍ ശ്രമിച്ചു.
ഓഫീസ് സ്റ്റാഫിനോടൊപ്പം പ്രാര്‍ത്ഥനയോടുകൂടിയാണ് ഓരോ ദിവസവും ജോലി ആരംഭിച്ചത്. ബൈബിള്‍ വായിച്ച്, പ്രാര്‍ത്ഥിച്ച്, പാട്ടുപാടി സന്തോഷത്തോടുകൂടി എല്ലാവരും എല്ലാവരെയും അനുഗ്രഹിച്ച് ജോലി ചെയ്യുമ്പോള്‍ ഓഫീസില്‍ മുഴുവന്‍ സന്തോഷകരമായ അന്തരീക്ഷമായിരുന്നു. ഇടയ്ക്ക് ഞങ്ങളെല്ലാവരും ചേര്‍ന്ന് ചാപ്പലില്‍ പോയി ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ എഴുതിവാങ്ങി അത് പറഞ്ഞു പ്രാര്‍ത്ഥിക്കുവാനും ശ്രമിച്ചിട്ടുണ്ട്. ദിവ്യകാരുണ്യം ചാപ്പലില്‍ പ്രതിഷ്ഠിക്കപ്പെട്ടത് അക്കാലത്തുതന്നെയായിരുന്നു എന്നത് കൂടുതല്‍ അനുഗ്രഹകരമായി. അതിനാല്‍ത്തന്നെ മാറിമാറി കോളേജ് ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കാനും എല്ലാവര്‍ക്കും സന്തോഷമായിരുന്നു.
കൊതിച്ച അനുഗ്രഹങ്ങള്‍ തേടിയെത്തി
പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ഫലവും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഏതാനും പേരുടെ നിയമനത്തിന് അംഗീകാരം ലഭിച്ചതും ചിലര്‍ക്ക് തടഞ്ഞുകിടന്നിരുന്ന ആദ്യശമ്പളം ലഭിച്ചതും പ്രാര്‍ത്ഥനയുടെ ഫലമെന്നോണമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ചിലരുടെ ശമ്പളകുടിശിക പാസായിക്കിട്ടിയതും വലിയ സന്തോഷവും അത്ഭുതവുമായിരുന്നു. അവരെല്ലാം സന്തോഷത്തോടെ ഓഫീസില്‍ വന്ന് നന്ദി പറയുന്നത് ഇന്നും ഞാന്‍ സ്‌നേഹത്തോടെ ഓര്‍മിക്കുന്നു. ഈശോയുടെ സ്‌നേഹം നിലയ്ക്കുന്ന സ്‌നേഹമല്ല, കൃത്യസമയത്ത് ഒരു അനുഗ്രഹം കിട്ടുമ്പോള്‍ മാത്രമുള്ളതല്ല, അതിനുശേഷവും അത് ആത്മാവില്‍ ആനന്ദത്തിന്‍റെ അലയൊലികള്‍ ഉണ്ടാക്കുന്നതാണ്.
പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിയ പേപ്പറുമായി ഞങ്ങള്‍ ചാപ്പലില്‍ ഇരുന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചതും ബുദ്ധിമുട്ടുള്ള നിരവധി നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ നീങ്ങിപ്പോയതും പലരും ഇന്നും എന്നോട് പങ്കുവയ്ക്കാറുണ്ട്. അധ്യാപക-അനധ്യാപകരുടെ പരസ്പരമുള്ള സ്‌നേഹാദരങ്ങളോടെയുള്ള പെരുമാറ്റവും ഐക്യവും കലാലയത്തിന്‍റെ ഉര്‍ജ്ജവും അനുഗ്രഹവും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയുമാണ്.
ക്രിസ്മസ് സല്യൂട്ട്
2020 ലെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ‘സല്യൂട്ട് ദി സൈലന്റ് വര്‍ക്കേഴ്‌സ്’ എന്ന പ്രോഗ്രാം നടത്താന്‍ കഴിഞ്ഞു. കലാലയത്തിന്‍റെ വൃത്തിയും ഭംഗിയും ഉറപ്പുവരുത്തുന്ന സഹോദരങ്ങളെയും രാപകല്‍ കലാലയത്തിന്‍റെ കാവല്‍ക്കാരായ സെക്യൂരിറ്റി സ്റ്റാഫിനെയും ഏവര്‍ക്കും സന്തോഷത്തോടെ ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കിതന്നിരുന്ന കാന്റീന്‍ ജീവനക്കാരെയും സ്റ്റേജില്‍ വിളിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ വികാരി ജനറലായ ബോബി മണ്ണംപ്ലാക്കല്‍ അച്ചന്‍റെയും കോളേജ് മാനേജരുടെയും കോളേജിലെ മുഴുവന്‍ അധ്യാപക-അനധ്യാപകരുടെയും സാന്നിധ്യത്തില്‍ ആദരിക്കുകയാണ് ചെയ്തത്. അവര്‍ക്കുമാത്രമല്ല, ആ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും അതീവഹൃദയസ്പര്‍ശിയായ ഒരു ദൈവസ്‌നേഹാനുഭവമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും ആ ഓര്‍മ്മകള്‍ എനിക്ക് വളരെ അമൂല്യവും ആനന്ദകരവുമാണ്.
സഹപ്രവര്‍ത്തകരോടുള്ള ബന്ധം മനോഹരമാകുവാന്‍, ഐക്യവും സ്‌നേഹവും ജോലിസ്ഥലത്ത് ആസ്വദിക്കുവാന്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷവും അതിലൂടെ ഉളവാകുന്ന ഊര്‍ജ്ജവും ഏറെ ആവശ്യമാണെന്ന് 33 വര്‍ഷത്തെ അദ്ധ്യാപകവൃത്തി എന്നെ ആഴമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരില്‍ ദൈവസ്‌നേഹം വളരുമ്പോള്‍ തീര്‍ച്ചയായും അത് ജാതിമതഭേദമെന്യേ വിദ്യാര്‍ത്ഥികളിലും സ്വാധീനം ചെലുത്തുമല്ലോ. അപ്രകാരം അധ്യാപകരുടെ പ്രാര്‍ത്ഥനയും ഈശോയോടുള്ള ബന്ധവും വിദ്യാര്‍ത്ഥികളെ ഹൃദയംപൂര്‍വം ചേര്‍ത്തുനിര്‍ത്താനും അതുവഴി കലാലയത്തിനും സമൂഹത്തിനും അനുഗ്രഹമായി അവരെ മാറ്റാനും ഇടയാക്കും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹം, നിരുപാധിക സ്‌നേഹം നിരന്തരം നല്‍കികൊണ്ട് കരുണയോടെ, കരുതലോടെ, ക്ഷമയോടെ കാത്തിരിക്കാനുള്ള കരുത്ത് നമുക്കുണ്ടോ? എങ്കില്‍ കണ്‍മുമ്പില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പ്രതിഭാശാലികളായി മാറുന്നത് കണ്ട് നമുക്ക് സന്തോഷിക്കാനാവും.
സേവനത്തിന്‍റെ 33 വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നുപോയതുപോലെ എനിക്ക് തോന്നാറുണ്ട്. നോക്കി നില്‍ക്കുമ്പോഴേക്കും സമയം കടന്നുപോകും. വിരമിച്ചുകഴിഞ്ഞാല്‍ പിന്നെ കുട്ടികളെ നമുക്ക് ലഭിക്കുകയില്ല. അതിനാല്‍, യുവ അധ്യാപകര്‍, കുട്ടികള്‍ക്ക് രണ്ടാം രക്ഷിതാവ് (സെക്കന്‍ഡ് പാരന്റ്) ആകാനുള്ള അവസരം ധന്യമാക്കുക. അപ്രകാരം നാം കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം ചെയ്ത നന്മകളുടെയും അവര്‍ നമുക്ക് നല്കിയ സ്‌നേഹത്തിന്‍റെയും ഓര്‍മകളായിരിക്കും നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം. അത് നമ്മെ വളരെയധികം സന്തോഷിപ്പിക്കും. എന്‍റെ അനുഭവത്തില്‍നിന്ന് എനിക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും, നമുക്ക് ലഭിച്ച അവാര്‍ഡുകളോ അംഗീകാരങ്ങളോ വിരമിക്കല്‍ ആനുകൂല്യങ്ങളോ നല്കുന്ന സന്തോഷമൊന്നും അത്തരം ഓര്‍മകള്‍ നല്കുന്ന സന്തോഷത്തോളം ഒരിക്കലും വരില്ല. അതിനാല്‍ സേവനകാലത്ത് അമൂല്യമായവ സമ്പാദിച്ചുവയ്ക്കാന്‍ മറക്കരുത്.
'
കാര്‍ട്ടൂണിസ്റ്റ് തോമസ് നാസ്റ്റ് ഒരിക്കല്‍ തന്‍റെ ഉറ്റസുഹൃത്തുക്കളോടൊപ്പം സമ്മേളിച്ച സമയം. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും ഓരോ കാരിക്കേച്ചര്‍ പെട്ടെന്ന് വരയ്ക്കാമോ എന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം സമ്മതിക്കുകയും ചെയ്തു. അല്പസമയം കഴിഞ്ഞ്, തയാറാക്കിയ ചിത്രങ്ങള്‍ അദ്ദേഹം അവര്‍ക്ക് കൈമാറി. എല്ലാവരും ചിത്രങ്ങള്‍ ആസ്വദിച്ചു. രസകരമായ കാര്യം അതൊന്നുമായിരുന്നില്ല! മറ്റുള്ളവരുടെ കാരിക്കേച്ചറുകള്‍ എല്ലാവരും എളുപ്പം തിരിച്ചറിഞ്ഞു. എന്നാല്‍, സ്വന്തം കാരിക്കേച്ചറുകള്‍ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ ആര്‍ക്കും സാധിച്ചില്ല.
നമ്മുടെ സുപ്രധാനമായ പ്രത്യേകതകള്‍ മറ്റുള്ളവര്‍ മനസിലാക്കുന്നുണ്ടെങ്കിലും നമുക്ക് സ്വയം അത് മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നതിന് മികച്ച ഒരു തെളിവാണ് ഈ സംഭവം.
അതുകൊണ്ടാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്, ”വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്‍റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന് സദൃശനാണ്. അവന്‍ തന്നെത്തന്നെ നോക്കിയിട്ട് കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു. കേട്ടത് മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്‍റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുക. തന്‍റെ പ്രവൃത്തികളില്‍ അവന്‍ അനുഗൃഹീതനാകും” (യാക്കോബ് 1/23-25).
'
നക്‌സലൈറ്റ് പ്രസ്ഥാനം വളരെ ശക്തിയാര്‍ജിച്ചുനിന്ന കാലം. അഴിമതിക്കാരെ കണ്ടെത്തിയാല്‍ അവര്‍ മുന്നറിയിപ്പ് നല്കും. അനുസരിച്ചില്ലെങ്കില്‍ വെടിവച്ചു കൊല്ലുക എന്നതായിരുന്നു അവരുടെ രീതി. അതിനാല്‍ത്തന്നെ ഭയം നിമിത്തം നക്‌സലൈറ്റുകള്‍ വില്ലേജില്‍ വന്നാല്‍ ഗ്രാമവാസികള്‍ അവരെ സല്‍ക്കരിക്കും. അക്കാലത്ത് ഞാന്‍ ചാന്ദാ രൂപതയില്‍ മന്ദമാരി സ്‌കൂളില്‍ സേവനം ചെയ്യുകയാണ്. സ്‌കൂളിനോടുചേര്‍ന്നുതന്നെയാണ് താമസം. ഒരു ഡ്രൈവര്‍മാത്രമാണ് എന്നെക്കൂടാതെ അവിടെയുള്ളത്. ഒരു രാത്രിയില്‍ പതിവുപോലെ മുറ്റത്തെ കട്ടിലില്‍ ഞാന്‍ കിടന്നുറങ്ങുകയാണ്. ഏതാണ്ട് രണ്ടുമണിയായപ്പോള്‍ നാലുപേര്‍ വന്ന് ഡ്രൈവറെ വിളിച്ചു.
അടുത്തുചെന്നപ്പോള്‍ മുറ്റത്ത് കട്ടിലില്‍ കിടക്കുന്നതാരാണെന്ന് അവനോട് അന്വേഷിച്ചു. വൈദികനാണെന്നു പറഞ്ഞപ്പോള്‍ വിളിക്കണമെന്നായി. അവന്‍ വിളിക്കാനെത്തിയപ്പോഴേക്കും അവരെന്‍റെ കട്ടിലിന്‍റെ അരികില്‍ വന്നു.
ഞാന്‍ ചോദിച്ചു, ”എന്താ വേണ്ടത്?”
നക്‌സലൈറ്റ്‌സ് ആണെന്നു മറുപടി. അവര്‍ക്ക് പണം വേണം.
”നിങ്ങളെ കണ്ടിട്ട് നക്‌സലൈറ്റ് ആണെന്നു തോന്നുന്നില്ലല്ലോ. അവര്‍ എന്നെ ശല്യപ്പെടുത്തുകയില്ല. അവരുടെ പിള്ളേരെ ഞാന്‍ പഠിപ്പിക്കുന്നതാണ്.”
”പിന്നെന്താ ഞങ്ങള്‍ കള്ളന്മാരാണോ?”
”അത് നിങ്ങള്‍ തീരുമാനിച്ചാല്‍ മതി! ഏതായാലും പണം തരാന്‍ ഉദ്ദേശിക്കുന്നില്ല.”
ഉടനെ നാലുപേരും തോക്കെടുത്തു. ഒരാള്‍ എന്‍റെ മുമ്പിലും ഒരാള്‍ പുറകിലും മറ്റു രണ്ടുപേര്‍ തോക്ക് നീട്ടിപ്പിടിച്ചും നില്‍പായി. മുമ്പില്‍ പിടിച്ച തോക്ക് ഞാന്‍ കൂസലില്ലാതെ പിടിച്ചുമാറ്റി. ‘ഈ നാടകമൊന്നും നിങ്ങള്‍ കളിക്കേണ്ട, പണം തരാന്‍ ഉദ്ദേശിക്കുന്നില്ലെ’ന്ന് ഞാന്‍ വീണ്ടും പറഞ്ഞു. അപ്പോള്‍ അവര്‍ തോക്ക് സഞ്ചിയിലിട്ടിട്ട് കത്തിയെടുത്തു. വലിയ കത്തിയെടുത്ത് ഒരെണ്ണം എന്‍റെ പുറത്തും മറ്റൊന്ന് എന്‍റെ കഴുത്തിലും കുത്തിപ്പിടിച്ചു.
അപ്പോള്‍ ഞാന്‍ പറഞ്ഞു, ”കൊല്ലാന്‍ വന്നതാണെങ്കില്‍ കൊന്നിട്ട് പൊക്കോ. പണം തരാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഇവിടെ മരിക്കാന്‍ വന്ന ആളാണ്. അതെനിക്ക് എളുപ്പമായി, എന്‍റെ കാര്യം നേരത്തേ നടക്കും!”
ഞാന്‍ പറഞ്ഞത് സത്യമായിരുന്നു. ഒരു മിഷനറി മരിക്കാന്‍ തയാറായിത്തന്നെയാണ് മിഷന് ഇറങ്ങുന്നത്. പിന്നെ കൊല്ലുമെന്ന് പറഞ്ഞ് മിഷനറിയെ പേടിപ്പിക്കുന്നതില്‍ എന്തര്‍ത്ഥം!
ഒടുവില്‍ സഹികെട്ട് ഒരുവന്‍ ആ മുറ്റത്ത് ഇരുന്നു. മറ്റ് മൂന്നുപേര്‍ പോകാം എന്നുപറഞ്ഞ് വിളിക്കുന്നുണ്ട്. പക്ഷേ അവന്‍ എഴുന്നേറ്റില്ല. അപ്പോള്‍ വേറൊരുവന്‍ ദേഷ്യം തീര്‍ക്കാന്‍ ഒരു ഇഷ്ടിക എടുത്ത് എന്നെ എറിഞ്ഞു. ഏറ് എന്‍റെ ചങ്കിലാണ് കൊണ്ടത്. ആ ഒച്ച കേട്ട് അപ്പുറത്തെ കെട്ടിടത്തില്‍ താമസിച്ചിരുന്ന സിസ്റ്റേഴ്‌സ് ഉറക്കം തെളിഞ്ഞു. അവര്‍ ഉറക്കെ നിലവിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പെട്ടെന്ന് കള്ളന്മാര്‍ ഓടിപ്പോയി.
കുറച്ചുകഴിഞ്ഞ് സിസ്റ്റേഴ്‌സ് എന്‍റെയടുത്ത് വന്ന് കാര്യമന്വേഷിച്ചു. ഞാന്‍ പറഞ്ഞു, ”ഒന്നും പറ്റിയില്ല. നിങ്ങള്‍ പോയിക്കിടന്ന് ഉറങ്ങിക്കൊള്ളൂ.” കള്ളന്‍മാര്‍ ഇനി ഇങ്ങോട്ട് വരില്ല എന്നു ഞാന്‍ ഉറപ്പിച്ച് പറഞ്ഞതോടെ സിസ്റ്റേഴ്‌സ് മടങ്ങി. പക്ഷേ അവര്‍ കിടന്നില്ല. പകരം, ചാപ്പലില്‍ പോയിരുന്ന് പ്രാര്‍ത്ഥിച്ചു. ഞാന്‍ ആ കട്ടിലില്‍ത്തന്നെ കിടന്നുറങ്ങുകയും ചെയ്തു. പിറ്റേദിവസം രാവിലെ ഞാന്‍ നടന്ന് അടുത്ത വില്ലേജില്‍ കുര്‍ബാനയ്ക്ക് പോയി.
ചങ്കുറപ്പിനുപിന്നില്‍…
മിഷനുവേണ്ടി ഇറങ്ങുമ്പോള്‍ ദൈവം തരുന്ന ചങ്കുറപ്പിന്‍റെയും സംരക്ഷണത്തിന്‍റെയും മറക്കാനാവാത്ത ഒരു ഓര്‍മ്മയാണിത്. വന്ന അക്രമികളെക്കാളും ആരോഗ്യമൊന്നും എനിക്കുണ്ടായിരുന്നില്ലെങ്കിലും ദൈവം തന്ന ധൈര്യത്തിലാണ് അവരെ ഞാന്‍ നേരിട്ടത്. കര്‍ത്താവിനുവേണ്ടി അവിടുത്തെ വയലില്‍ ഇറങ്ങിയവനെ സംരക്ഷിക്കുന്നത് അവിടുന്നുതന്നെ.
മിഷനറിമാരെല്ലാം ജനങ്ങളോടുചേര്‍ന്ന് അവരുടെ ജീവിതസാഹചര്യങ്ങളില്‍ത്തന്നെ ജീവിച്ചു. ആന്ധ്രാപ്രദേശിലെ അദിലാബാദിലും മഹാരാഷ്ട്രയിലെ ചാന്ദാ, വാര്‍ധാ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടന്ന ചാന്ദാ രൂപതയില്‍ ഇത്തരത്തില്‍ മിഷന്‍ പ്രവര്‍ത്തനം ശക്തമായി നടക്കാന്‍ കാരണം ഈ രീതിതന്നെയായിരുന്നു.
ജനങ്ങള്‍ താമസിച്ചിരുന്നതുപോലുള്ള വാസസ്ഥലങ്ങളാണ് ഞങ്ങളും നിര്‍മിച്ചിരുന്നത്. വാര്‍പ്പുകെട്ടിടങ്ങള്‍പോലും കാര്യമായി പണിതിരുന്നില്ല. ഈ മിഷന്‍ ദര്‍ശനം പകര്‍ന്നുതന്നത് രൂപതയുടെ പ്രഥമമെത്രാനായിരുന്ന ബിഷപ് ജാനുവാരിയൂസ് പാലത്തുരുത്തി സി.എം.ഐയാണ്. അദ്ദേഹം എപ്പോഴും പറയും, ”ജനങ്ങളുടെ സഹകരണത്തോടുകൂടി ഒന്നിച്ചു ജീവിക്കണം. നാം അവിടെപ്പോയി വലിയ കെട്ടിടം ഉണ്ടാക്കരുത്. അവിടെ അവര്‍ ജീവിക്കുന്ന സാഹചര്യത്തില്‍ നമ്മളും ജീവിക്കണം. എന്നാലേ നമുക്ക് സുവിശേഷം പ്രസംഗിക്കാന്‍ കഴിയുകയുള്ളൂ. അതായിരുന്നു യേശുവിന്‍റെ രീതി.”
ഫിലിപ്പി 2/7-8 വചനങ്ങളില്‍ വിശുദ്ധ പൗലോസ് ശ്ലീഹാ വ്യക്തമാക്കുന്നതുപോലെ യേശുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ അര്‍ത്ഥം മനസിലാക്കിയ ആളായിരുന്നു ജാനുവാരിയൂസ് പിതാവ്. ”ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതേ കുരിശുമരണംവരെ- അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി.”
അതാണല്ലോ ക്രിസ്മസിന്‍റെ ചൈതന്യം. അത് മനസിലാക്കിയ പിതാവ് എല്ലാ മിഷനറിമാരെയും ആ ചൈതന്യത്തില്‍ ജീവിക്കാന്‍ പ്രചോദിപ്പിച്ചു. അപ്രകാരം ജനങ്ങളോട് താദാത്മ്യപ്പെട്ട് ജീവിച്ചപ്പോള്‍ സുവിശേഷം അവര്‍ പെട്ടെന്ന് സ്വീകരിക്കുകയും ധാരാളം മാനസാന്തരങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതായിരുന്നു മിഷന്‍റെ വിജയം.
ഗ്രാമവാസികളുടെ എല്ലാ സന്തോഷങ്ങളിലും വേദനകളിലും മിഷനറിവൈദികര്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഒരാള്‍ക്ക് രോഗം വന്നാല്‍ അവരെ കാളവണ്ടിയില്‍ കയറ്റി കൊണ്ടുപോകുമ്പോള്‍ ആശുപത്രിവരെ കൂടെ വൈദികരും പോകും. അവരുടെ എല്ലാ കാര്യത്തിനും വൈദികരുടെ സാന്നിധ്യം ഉറപ്പായിരുന്നു.
അദിലബാദ് മിഷന്‍
പിന്നീട് ചാന്ദാ രൂപത വിഭജിച്ച് വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ 1999-ല്‍ അദിലബാദ് മിഷന്‍ രൂപത പ്രഖ്യാപിച്ചു. 1999 ഒക്‌ടോബര്‍ ആറിനായിരുന്നു രൂപതാമെത്രാനായി ഞാന്‍ അഭിഷേകം ചെയ്യപ്പെട്ടത്. ചാന്ദാ രൂപതയില്‍നിന്നുള്ള ഏതാനും വൈദികര്‍ ആരംഭകാലത്ത് എനിക്കൊപ്പം വന്നു.
അല്മായരുടെ ആഗ്രഹം
രൂപതയിലെ അല്മായരെ വിളിച്ചുകൂട്ടി സംസാരിച്ചപ്പോള്‍ അവരെല്ലാം ഏകസ്വരത്തില്‍ ആവശ്യപ്പെട്ട പ്രധാനകാര്യം ഇതായിരുന്നു: ”മിഷന്‍പ്രവര്‍ത്തനത്തിന് ഞങ്ങളെക്കൂടി കൂട്ടണം. ഞങ്ങള്‍ മാമോദീസ മുങ്ങിയത് ഈ സുവിശേഷം പ്രസംഗിക്കാനാണ്.” അദിലാബാദ് രൂപതയുടെ വിജയത്തിന്‍റെ അടിസ്ഥാനം അതാണെന്നാണ് എന്‍റെ അഭിപ്രായം. ഏറെപ്പേരുടെ സഹായങ്ങളും കിട്ടി. ആദ്യം ചെറിയൊരു ബിഷപ്‌സ് ഹൗസ് പണിതു. പിന്നെ മൈനര്‍ സെമിനാരിയും പാസ്റ്ററല്‍ സെന്ററും തുടങ്ങി. സാവധാനം അദിലാബാദിലെ പള്ളി കത്തീഡ്രല്‍ ആയി പ്രഖ്യാപിച്ചു.
ഇവിടത്തെ മൈനര്‍ സെമിനാരിയില്‍ പ്രവേശനം നേടിയവരും പഠിച്ചവരുമായ വൈദികര്‍തന്നെയാണ് ഇന്ന് ഈ രൂപതയിലുള്ള നാല്‍പതില്‍പരം ഇടവകവൈദികര്‍. അതുകൂടാതെ സന്യാസ സഭകളില്‍നിന്നുള്ള വൈദികരുമുണ്ട്. ഈ രൂപതയിലെ യുവജനങ്ങള്‍ക്കിടയില്‍ ജീസസ് യൂത്തിന്‍റെയോ കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെയോ ശക്തമായ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ യുവജനമുന്നേറ്റം ശക്തമാണ്.
ആണ്ടിലൊരിക്കല്‍, ആയിരം പേരോളം വരുന്ന യുവജനസമ്മേളനങ്ങള്‍ നടത്തുമായിരുന്നു. ഭക്ഷണം, അച്ചടക്കം, പ്രാര്‍ത്ഥനയുടെ സമയം തുടങ്ങി അവരുടെ കാര്യങ്ങളെല്ലാം അവര്‍തന്നെ ക്രമീകരിക്കും. ഇന്നും അതങ്ങനെ തുടരുന്നു.
ആദ്യകാലം മുതല്‍ ചെയ്തിട്ടുള്ള മറ്റൊരു കാര്യമാണ് ബോര്‍ഡിങ്ങുകള്‍ നടത്തുക എന്നത്. പഠിക്കാന്‍ സാഹചര്യങ്ങളില്ലാത്ത കുട്ടികളെ പള്ളിയോടു ചേര്‍ന്നുള്ള ബോര്‍ഡിങ്ങില്‍ താമസിപ്പിച്ച്, അടുത്തുള്ള സ്‌കൂളില്‍ വിട്ട് പഠിപ്പിക്കും. ബോര്‍ഡിങ്ങില്‍നിന്ന് പ്രാര്‍ത്ഥനകളും വിശ്വാസകാര്യങ്ങളും പഠിക്കുന്ന കുട്ടികള്‍ അവധിക്ക് ചെല്ലുമ്പോള്‍ മാതാപിതാക്കളെ പഠിപ്പിക്കും. ഇപ്പോഴത്തെ യുവജനങ്ങളില്‍ ഏറെപ്പേരും ബോര്‍ഡിങ്ങുകളില്‍ പഠിച്ചുവന്നവരാണ്. ഇവിടത്തെ അച്ചന്മാരില്‍ ഏറെപ്പേരും അവരില്‍നിന്നുള്ളവര്‍തന്നെ. വൈദിക-സന്യസ്ത ദൈവവിളികള്‍ ധാരാളം.
ഇപ്രകാരം സമ്പന്നമായ അദിലബാദ് മിഷനില്‍ മെത്രാനടുത്ത ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ 2015-ല്‍ 75-ാം വയസില്‍ വിരമിക്കുന്നതുവരെയും എനിക്ക് സാധിച്ചു. ഇപ്പോഴും രൂപതയിലെ പാസ്റ്ററല്‍ സെന്ററില്‍ താമസിച്ചുകൊണ്ട് മിഷനില്‍ പങ്കുചേരുന്നു.
'
കോഴിക്കോട് അമലാപുരി പള്ളിയില്‍ ഒരു ഉച്ചസമയത്ത് കണ്ട കാഴ്ച. ഒരു യുവാവ് പള്ളിയിലേക്ക് കയറിവന്ന് ബഞ്ചില്‍ ഇരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അയാളുടെ മൊബൈല്‍ ബെല്ലടിച്ചു. യുവാവ് ബാഗില്‍ നിന്ന് ഫോണെടുത്ത് പള്ളിയിലിരുന്നുതന്നെ സംസാരിക്കാന്‍ ഒരുങ്ങി. എന്നാല്‍ ഇത് കൃത്യമായി ശ്രദ്ധിച്ചുകൊണ്ടിരുന്ന ഒരു വ്യക്തി അവിടെ ഉണ്ടായിരുന്നു, പള്ളിക്കകം വൃത്തിയാക്കിക്കൊണ്ടിരുന്ന ഒരു അക്രൈസ്തവ സഹോദരി. അവര്‍ ഒരു വാക്കുപോലും പറയാതെ, ആ യുവാവിനെ പള്ളിക്കു പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. എന്‍റെ കണ്ണുംകാതും ജിജ്ഞാസയോടെ അവരെ അനുഗമിച്ചു. പള്ളിക്കു പുറത്തിറങ്ങിയ ശേഷം അവര്‍ പറഞ്ഞു, ‘ഇത് ഇവിടെ അനുവദനീയമല്ല. പള്ളിക്കുള്ളില്‍ ഫോണ്‍ പാടില്ല. ദൈവാലയത്തികത്തിരുന്ന് ഫോണില്‍ സംസാരിക്കരുതെന്ന് അറിയില്ലേ? ഇനിമേലില്‍ ഒരു ദൈവാലയത്തിലും ഇത് ആവര്‍ത്തിക്കാന്‍ പാടില്ല.’ അവരുടെ ശക്തിയുള്ള വാക്കുകള്‍ ദൈവാലയത്തിനുള്ളില്‍ കേള്‍ക്കാന്‍മാത്രം ഉറക്കെയായിരുന്നു.
ഈ അക്രൈസ്തവ സഹോദരിയുടെ ബോധ്യവും ആദരവും തീക്ഷ്ണതയും ഭക്തക്രിസ്ത്യാനികളായ നമുക്കുണ്ടോ? സ്വര്‍ഗം കണ്ണുപൊത്തിപ്പോകുന്ന ചില പ്രവൃത്തികള്‍ പള്ളികളില്‍ കത്തോലിക്കാ വിശ്വാസികളുടെ ഭാഗത്തുനിന്നും ഉണ്ടാകാറില്ലേ?
പരസ്യമായി എഴുന്നള്ളിയിരിക്കുന്ന ദിവ്യകാരുണ്യ ഈശോയുടെ മുമ്പിലിരുന്നു ലോകകാര്യം പറയുന്നവര്‍.., തമാശപറഞ്ഞ് ചിരിക്കുന്നവര്‍… തലങ്ങും വിലങ്ങും നടക്കുന്നവര്‍, ഫോണ്‍ വിളിക്കുന്നവര്‍…
കൊറോണയുടെ വരവോടെ എല്ലാ ദൈവാലയങ്ങളിലും ദിവ്യബലിയുടെയും ആരാധനയുടെയും വീഡിയോ റെക്കോഡിങ്ങും ലൈവുമെല്ലാം ആരംഭിച്ചു. അവിടങ്ങളിലെല്ലാം പാവം ദിവ്യകാരുണ്യ ഈശോയെ നോക്കാന്‍ ക്യാമറയും ലൈറ്റുകളും മാത്രമായി… മനുഷ്യരെല്ലാം റെക്കോഡിങ്ങിന്‍റെ തിരക്കിലാണല്ലോ. ദിവ്യകാരുണ്യസ്‌നേഹം അതിതീവ്രമായി അവഗണിപ്പെട്ട, അനാദരിക്കപ്പെട്ട നാളുകള്‍… അക്രൈസ്തവരോ അറിവില്ലാത്തവരോ അല്ല, ഏറ്റവും അടുത്തുനില്ക്കുന്നവര്‍ അവഹേളിക്കുമ്പോള്‍ എങ്ങനെ സഹിക്കാനാകും?
”ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ? … കര്‍ത്താവിന്‍റെ ബലിപീഠത്തെ നിസാരമെന്ന് നിങ്ങള്‍ കരുതി” (മലാക്കി 1/6,7).
ഈശോയുടെ കണ്ണുനീര്‍ നമ്മുടെ ജീവിതത്തിലും ദൈവാലയങ്ങളിലും വീഴാതിരിക്കട്ടെ…! അധികാരികളും ശുശ്രൂഷകരും വിശ്വാസികളുമെല്ലാം വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ദൈവമായ കര്‍ത്താവിന് ഉചിതമായ ആദരവും ബഹുമാനവും അര്‍പ്പിക്കപ്പെടുന്നുവെന്ന് നമുക്ക് ഉറപ്പുവരുത്താം. അങ്ങനെയെങ്കില്‍ അവിടുത്തെ അനുഗ്രഹം നമ്മുടെ അവകാശമാണ്.
”കര്‍ത്താവിന്‍റെ വിശുദ്ധരേ, അവിടുത്തെ ഭയപ്പെടുവിന്‍; അവിടുത്തെ ഭയപ്പെടുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാവുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/9).

”ആപ്കാ ഘര്‍ കഹാം ഹേ?”
”കല്‍ക്കട്ട മേം.”
”മദര്‍ നെ സംജാ? മദര്‍ തെരേസാ ഓഫ് കല്‍ക്കട്ട.”
”ജി ഹാം.”
ഒപ്പം യാത്ര ചെയ്ത സഹോദരനോട് സംഭാഷണം തുടങ്ങിയത് ഇങ്ങനെയായിരുന്നു. നാലേ നാലു മിനിറ്റാണ് കയ്യിലുള്ളത്. അതുകൊണ്ട് വ്യാകരണപ്പിശകൊന്നും നോക്കാന്‍ നേരമില്ല. താമസിക്കുന്ന സ്ഥലത്തേക്ക് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് നന്നേ ക്ഷീണിതരായ ഏതാനും പേരെ കാണുന്നത്. മലയാളികളല്ലെന്ന് മനസിലായി. ‘ഈ സഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകാണുമോ?’ ഉള്ളില്‍ ആദ്യം വന്ന ചോദ്യമിതായിരുന്നു.
ഇനി ഒരിക്കല്‍ക്കൂടി ഈ ബസ്സില്‍ ഈ നേരത്ത് ഞാന്‍ കയറാനും ഇവരെയെല്ലാം ഒരിക്കല്‍ക്കൂടി കാണാനും സാധ്യത കുറവാണ്. ഇവര്‍ യേശുവിനെ കേള്‍ക്കാനും അവരോട് പറയുവാനും എനിക്ക് സ്വര്‍ഗ്ഗം വച്ചുനീട്ടിയ ഏതാനും മിനിറ്റുകള്‍ മാത്രമാണ് മുമ്പിലുള്ളത്. ഈ ചിന്തകളെല്ലാം പെട്ടെന്നുതന്നെ മനസ്സില്‍ കടന്നുകൂടി.
‘ഇവര്‍ ജോലിചെയ്തു ക്ഷീണിച്ചവര്‍ തന്നെ, ശരിയാണ്. എന്നാല്‍ നീ നിന്‍റെ ജോലി ചെയ്യാന്‍ ഇനിയും ആരംഭിക്കുന്നുപോലുമില്ലേ?’ ഒരു ചോദ്യവും മനസ്സില്‍ മുഴങ്ങി. ബസ് വളവ് തിരിഞ്ഞു. അടുത്ത സ്റ്റോപ്പില്‍ എനിക്കിറങ്ങണം.
വേഗം, അടുത്തിരുന്ന കല്‍ക്കട്ടക്കാരനോട് ”ആപ്കാ ഘര്‍ കഹാം ഹേ” എന്ന ആദ്യത്തെ ചോദ്യം ചോദിച്ചു. ഹിന്ദിയില്‍ കേട്ടയുടനെ നല്ല സൗമ്യമായ മറുപടി തിരിച്ചു കിട്ടി. സംഭാഷണം ചുരുങ്ങിയ വാക്കുകളില്‍ തുടര്‍ന്നു. ചെറിയ ക്ലാസില്‍ പഠിച്ചിരുന്നപ്പോള്‍ കിട്ടിയ ഹിന്ദിയൊക്കെ ഉപയോഗിച്ച് വ്യാകരണമൊന്നും നോക്കാതെ ആശയം വ്യക്തമാക്കാന്‍ തുടങ്ങി.
”യേശു ഹമാരാ ഭഗവാന്‍ ഹേ. ഹമാരാ രക്ഷക് ഹേ. അനുഗ്രഹങ്ങള്‍ ഉണ്ടാകും.” ബസ്സ് എനിക്ക് ഇറങ്ങേണ്ടിടത്തെത്താറായി. വേഗം ബാഗ് തുറന്നു ഹിന്ദിയിലുള്ള ‘യേശുനാമ ശക്തി’ എന്ന പുസ്തകം കയ്യില്‍ക്കൊടുത്തിട്ട്, എടുത്തോളാനും വായിക്കണമെന്നും കണ്ണുകൊണ്ട് ആംഗ്യം കാണിച്ചിട്ട് ചാടിയിറങ്ങി.
ഇറങ്ങിയിട്ട് പുറത്തുനിന്നും നോക്കുമ്പോള്‍ കയ്യിലിരിക്കുന്ന ‘യേശുനാമ ശക്തി’ എടുത്ത് വീശിക്കൊണ്ട് എനിക്ക് അവര്‍ യാത്ര പറയുന്നുണ്ടായിരുന്നു. ഏറെ സന്തോഷത്തോടെ ഞാന്‍ നടന്നുനീങ്ങി. ഇതെല്ലാം വീക്ഷിച്ചുകൊണ്ട് ഒരു അപ്പച്ചന്‍ എന്‍റെയൊപ്പം അതേ സ്റ്റോപ്പില്‍ ഇറങ്ങി. ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. പക്ഷേ, യേശുവിനെക്കുറിച്ച് പറ്റുന്നതുപോലെയൊക്കെ പറയാന്‍ ശ്രമിക്കണമെന്ന് അദ്ദേഹത്തിനും വ്യക്തമായെന്ന് അദ്ദേഹത്തിന്‍റെ ശരീരഭാഷയില്‍നിന്ന് മനസിലായി. സത്യത്തില്‍ നാലേ നാലുമിനിറ്റാണ് ഇതിനെല്ലാത്തിനും വേണ്ടി എടുത്തത്.
”നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍” എന്നാണല്ലോ കര്‍ത്താവ് നമ്മോട് പറഞ്ഞിരിക്കുന്നത്. നാം ഇതിനെ സങ്കീര്‍ണമാക്കരുത്. എല്ലാം ശരിയായിട്ട്, സമയം ലഭിച്ചിട്ട്, കേള്‍ക്കാന്‍ ശ്രോതാക്കളെ ഒരുക്കിയിട്ട്… ഒക്കെ സുവിശേഷം പറയാനിരുന്നാല്‍, എന്നെങ്കിലും സാധിക്കുമോ? ബസ്‌സ്റ്റോപ്പും ഷോപ്പിംഗ് മാളും ബാര്‍ബര്‍ ഷോപ്പുമൊക്കെ നമുക്ക് പ്രസംഗവേദികള്‍ ആകണം. തട്ടുകടയില്‍ വച്ചുപോലും ക്രിസ്തുവിനെ പങ്കുവയ്ക്കാനുള്ള മനസ്സ് നമുക്കുണ്ടാകണം. പരസ്യമായി പറ്റിയില്ലെങ്കിലും വ്യക്തിപരമായി ആളുകളോട് സംവദിക്കാമല്ലോ. ഒരു പുഞ്ചിരിയില്‍, പരിചയപ്പെടലില്‍, കുശലാന്വേഷണത്തില്‍, സഹായ വാഗ്ദാനത്തില്‍, സ്വന്തം അനുഭവത്തിന്‍റെ വിവരണത്തില്‍, കേട്ടറിവില്‍ നിന്നും, വായിച്ചറിഞ്ഞവയില്‍ നിന്നുമെല്ലാം യേശുവിനെക്കുറിച്ച് നമുക്ക് സംസാരിക്കാമല്ലോ. ഭാഷയോ സംസ്‌കാരമോ നിറമോ ജാതിയോ തടസ്സമാകാതിരിക്കട്ടെ. കണ്ണ് തുറന്ന് ചുറ്റും നോക്കുക. എങ്ങും നാം എത്തിയിട്ടില്ല.
”നാലു മാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പായി എന്നു നിങ്ങള്‍ പറയുന്നില്ലേ? എന്നാല്‍ ഞാന്‍ പറയുന്നു, നിങ്ങള്‍ കണ്ണുകളുയര്‍ത്തി വയലുകളിലേക്കു നോക്കുവിന്‍. അവ ഇപ്പോള്‍ത്തന്നെ വിളഞ്ഞുകൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്യുന്നവനു കൂലി കിട്ടുകയും അവന്‍ നിത്യജീവിതത്തിലേക്കു ഫലം ശേഖരിക്കുകയും ചെയ്യുന്നു. അങ്ങനെ, വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒപ്പം സന്തോഷിക്കുന്നു” (യോഹന്നാന്‍ 4/35-36).
ഹിമാചലിലോ ആഫ്രിക്കയിലോ ഒന്നും പോകാതെതന്നെ ഒരു മിഷണറിയാകുവാന്‍ വേണമെങ്കില്‍ നമുക്ക് സാധിക്കും. സുവിശേഷം പ്രസംഗിക്കുന്നതിന് അടിസ്ഥാനമായി വേണ്ടത് ആഗ്രഹമാണ്. തുടര്‍ന്ന് അനുകമ്പ വേണം. അതുകഴിഞ്ഞാണ് പരിശ്രമത്തിലേക്ക് കടക്കാനാകുക. അതിനാല്‍… ആഗ്രഹിക്കണം, അനുകമ്പ തോന്നണം, പരിശ്രമിക്കണം.
ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍?