• Latest articles
ഫെബ്രു 28, 2025
Evangelize ഫെബ്രു 28, 2025

അടുത്തയിടെ ഒരു സാക്ഷ്യം കേട്ടു, അന്യമതത്തില്‍നിന്നും ഈശോയിലുള്ള വിശ്വാസത്തിലേക്ക് വന്ന ഒരു വ്യക്തിയുടെ സാക്ഷ്യം. എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. മതത്തിലോ ദൈവത്തിലോ ഒന്നും വിശ്വസിച്ചിരുന്നില്ല. ഒരു ചെറിയ നക്‌സലൈറ്റ് പ്രവര്‍ത്തകന്‍.പക്ഷേ കോളേജിലെ ഒരു പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ ചില സുഹൃത്തുക്കള്‍ നിരന്തരം ഈ യുവാവിന്‍റെ മാനസാന്തരത്തിന് വേണ്ടി സഹനങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു.

അവര്‍ ഒരു ബൈബിളൊക്കെ സമ്മാനമായി കൊടുത്തെങ്കിലും, അത് വെറുതെ ഒരു മൂലയ്ക്ക് ഇട്ടിരിക്കുകയായിരുന്നു.
ഒരു വര്‍ഷമെടുത്തു, അവരുടെ പ്രാര്‍ത്ഥനകള്‍ ഫലം കാണാന്‍. ചില പ്രശ്‌നമുഹൂര്‍ത്തങ്ങള്‍ വന്നപ്പോള്‍, അദ്ദേഹത്തിന്‍റെ കണ്ണുകള്‍ മുറിയില്‍ ഒരു മൂലയില്‍ കിടന്ന ബൈബിളില്‍ ഉടക്കുകയും അതെടുത്ത് തുറന്ന് വായിക്കുകയും ചെയ്തു.

പുസ്തകം വായിക്കുന്ന അനുഭവം ആയിരുന്നില്ലത്, മറിച്ച് സ്‌നേഹിക്കുന്ന ഒരു വ്യക്തി തന്നോട് സംസാരിക്കുന്ന അനുഭവമായിരുന്നു. തന്‍റെ പ്രയാസങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും കിറുകൃത്യം ഉത്തരം, ഒരാളിങ്ങനെ പറഞ്ഞ് തരുന്ന അനുഭവം!

അങ്ങനെയാണ് വിശ്വാസത്തിലേക്ക് വന്നത്. പിന്നീട് ആറുവര്‍ഷത്തിന് ശേഷം മാമ്മോദീസാ സ്വീകരിച്ചു. വീട്ടില്‍നിന്ന് എതിര്‍പ്പ് ഉണ്ടായിരുന്നതുകൊണ്ടാണ് വൈകിയത്.

ഞാന്‍ പറയാന്‍ വന്നത് ഇതൊന്നുമല്ല, അദ്ദേഹം പങ്കുവച്ച ഒരു സങ്കടമാണ്- ഏത് സുഹൃത്തുക്കള്‍ മൂലമാണോ താന്‍ വിശ്വാസത്തിലേക്ക് വന്നത്, അവരുടെ ഇന്നത്തെ അവസ്ഥ ദയനീയമാണത്രേ. ലൗകികമായ സുഖസൗകര്യങ്ങളും കൊച്ചുകൊച്ച് ആര്‍ഭാടങ്ങളും യുക്തിയില്ലാത്ത യുക്തിവാദവും അവരുടെ ഹൃദയങ്ങളെ, പ്രാര്‍ത്ഥനയില്‍നിന്നും ദൈവത്തില്‍നിന്നും അകറ്റി. പാവങ്ങള്‍!! ഇതുപോലത്തെ വീഴ്ചകള്‍ ഉണ്ടാകാതിരിക്കാനാണ് സുവിശേഷത്തില്‍ ഈശോ ശിഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. വിജയകരമായി തങ്ങളുടെ സുവിശേഷദൗത്യം കഴിഞ്ഞ് വന്ന ശ്ലീഹന്മാരോട് ഈശോ പറയുകയാണ്, സന്തോഷിക്കാനുള്ള കാരണം മാറി പോകരുതെന്ന്. ”പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു, എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച് നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍” (ലൂക്കാ 10/20).

ആത്യന്തികലക്ഷ്യം മാറിപ്പോവുകയോ മറന്നു പോവുകയോ ചെയ്യരുതെന്ന് സാരം. ഇന്ന് എന്നിലൂടെ ദൈവം അത്ഭുതം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ അതുകൊണ്ടുമാത്രം കാര്യമില്ല. മരണംവരെ വിശ്വസ്തതരായിരിക്കണം. വളരുംതോറും, ബുദ്ധിമാന്മാരായി നിനച്ച് മണ്ടന്മാരായി പോവാതിരിക്കാന്‍ ശ്രദ്ധ ചെലുത്തുന്നവരാവാം.

'

By: ഫാദ‌‌ർ ജോസഫ് അലക്സ്

More
ഫെബ്രു 25, 2025
Evangelize ഫെബ്രു 25, 2025

അധ്യാപകര്‍ക്ക് രക്ഷിതാവും പോലീസും ഡോക്ടറും വക്കീലും ഡ്രൈവറും തൂപ്പുകാരനും വിളമ്പുകാരനും തുടങ്ങി പലവിധ വേഷങ്ങള്‍ അണിയേണ്ട വേദിയാണ് അവരുടെ സേവനരംഗമായ സ്‌കൂള്‍. ഞാനും അങ്ങനെ വിവിധവേഷങ്ങള്‍ ഒരേ സമയം അണിയേണ്ടിവന്ന ഒരു സാഹചര്യം അടുത്ത നാളുകളിലുണ്ടായി. ഒരു ‘അപ്പന്‍വിളി അടിപിടികേസ്.’ ഇരയും വില്ലനും ദൃക്‌സാക്ഷികളും സ്റ്റാഫ്‌റൂമിന് പുറത്ത് കൂട്ടം കൂടി നില്‍ക്കുന്നു.

”കാര്യം എന്നോട് പറഞ്ഞാല്‍ പോരേ? തല്ലുകയാണോ ചെയ്യുക? മൂക്കില്‍നിന്നും ചോര വരുന്നത് കണ്ടോ?” പെട്ടെന്ന് പോലീസ് ആയി മാറിയ ഞാന്‍ കണ്ണുരുട്ടി, ശബ്ദമുയര്‍ത്തിക്കൊണ്ട് പ്രതിയായ കുട്ടിയോട് ചോദിച്ചു.

”മാഷ് എന്തു പറഞ്ഞാലും അപ്പനെ വിളിച്ചാല്‍ ഞാന്‍ ഇനിയും തല്ലും!” ആ വാക്കുകളുടെ തീവ്രതയ്ക്കുമുന്നില്‍ എന്നിലെ പോലീസ് വിരണ്ടു, ദയനീയമായി അവനെ നോക്കി.

അവന്‍ കിതയ്ക്കുന്നു. ദേഷ്യം കൊണ്ട് വിറയ്ക്കുന്നു. മൂന്ന് വര്‍ഷമായി ഞാന്‍ അവനെ പഠിപ്പിക്കുന്നുണ്ട്. മുമ്പ് ഒരിക്കലും അവന്‍ ഇങ്ങനെ പെരുമാറിയിട്ടില്ല.
”എല്ലാവരും ക്ലാസ്സിലേക്ക് പോ….” ഞാന്‍ ഉറക്കെ പറഞ്ഞു.

അവന്‍റെ നേരെ തിരിഞ്ഞപ്പോള്‍, അതുവരെ പോലിസായിരുന്ന ഞാന്‍ പെട്ടെന്ന് കരുണയുള്ള രക്ഷിതാവായി മാറി, ”മോന്‍ ഇങ്ങോട്ട് വാ… കുറച്ച് വെള്ളം കുടിക്ക്.”
”ചോര നന്നായി വരുന്നുണ്ട്. അവനെ ഡോക്ടറെ കാണിക്കേണ്ടിവരും. വീട്ടിലേക്ക് വിളിച്ച് പറയണ്ടേ?” സ്റ്റാഫ് റൂമിലാരോ പറയുന്നു.

അവന് യാതൊരു കുലുക്കവും കുറ്റബോധവും ഇല്ലാത്തത് എന്നെ അത്ഭുതപ്പെടുത്തി. അവന്‍റെ ചുമലില്‍ കൈവെച്ച് ഞാന്‍ പതുക്കെ ചോദിച്ചു, ”എന്താ പറ്റിയത്? മോന്‍ ഇങ്ങനെയൊന്നും ചെയ്യാറില്ലല്ലോ…”

അവന്‍ പതുക്കെ തേങ്ങി.
ഞാന്‍ അവനെ ചേര്‍ത്തു പിടിച്ചു കുറച്ച് നേരം നിന്നു.
”രണ്ടു ദിവസം മോന്‍ വന്നിരുന്നില്ലല്ലോ… എവിടെയായിരുന്നു?”’
”അമ്മയെ കാണാന്‍ പോയതാ…”
”ആരുടെ കൂടെയാ പോയത്?”
”അച്ചമ്മയുടെ ഒപ്പം.”
”അമ്മ എന്തു പറഞ്ഞു?”’
”ഒന്നും പറഞ്ഞില്ല… എന്നെ നോക്കി കരഞ്ഞു…”

അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചതും അമ്മ മറ്റൊരാളുടെ പങ്കാളിയായി മാറിയതും അവന്‍ മുന്‍പ് എന്നോട് പറഞ്ഞിരുന്നു. ആ ഓര്‍മ്മയില്‍ അവനോട് ചോദിച്ചു, ”അപ്പന്‍ വിളിക്കാറുണ്ടോ?”’
”ഉം…” ശോകം കലര്‍ന്ന മറുപടി. ‘
പെട്ടെന്നാണ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ വന്നത്, ”മാഷേ, മൂക്ക് പൊട്ടിയവന്‍റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്.”
അവന്‍ വല്ലാതെ പരിഭ്രമിച്ചു.
”പേടിക്കണ്ട,”അവനെ ആശ്വസിപ്പിച്ചിട്ട് ഞാന്‍ അവരുടെ അടുത്തേക്ക് നീങ്ങി.
മൂക്ക് പൊട്ടിയവന്‍റെ അമ്മയും അച്ഛനും വരാന്തയില്‍ നിന്നുകൊണ്ട് മകന്‍റെ മൂക്ക് പരിശോധിക്കുന്നുണ്ട്. എന്തൊക്കെയോ ചോദിച്ചറിയുന്നത് കാണാം. എന്നെ കണ്ടയുടനെ മൂക്കുപൊട്ടിയവന്‍റെ അമ്മ ചോദിച്ചു, ”തല്ലിയവന്‍ എവിടെയാ മാഷേ?”
”അവന്‍ സ്റ്റാഫ് റൂമിലുണ്ട്.”

വേഗം തന്നെ അവന് അനുകൂലമായി എന്തെങ്കിലും പറയാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍, ”ചേച്ചീ, ഞാനൊരു കാര്യം പറയട്ടെ…”
അവര്‍ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ എന്നെ തട്ടിമാറ്റിക്കൊണ്ട് സ്റ്റാഫ് റൂമിലേക്ക് കുതിച്ചു.

എന്തുചെയ്യണമെന്നറിയാതെ എല്ലാവരും പകച്ചുപോയ നിമിഷം…
മൂക്ക് പൊട്ടിയവന്‍റെ അമ്മ തന്‍റെ മകനെ തല്ലിയവനെ നോക്കി. അവന്‍ തല കുനിച്ചിരിക്കുകയാണ്. അവര്‍ അടുത്തുചെന്ന് കെട്ടിപ്പിടിച്ച് അവന്‍റെ മൂര്‍ദ്ധാവില്‍ തുരുതുരാ ഉമ്മവെച്ചു. ഒരു നിമിഷം എല്ലാം മറന്ന് അവനും ആ അമ്മയെ കെട്ടിപ്പിടിച്ചു. അതോടൊപ്പം, ‘ഇനി ചെയ്യില്ലമ്മേ’ എന്നു പറഞ്ഞുകൊണ്ട് ഉറക്കെയൊരു കരച്ചിലും…
”സാരമില്ലട്ടോ… പേടിക്കണ്ട,” മൂക്കുപൊട്ടിയവന്‍ ഓടിവന്ന് അവനെ കെട്ടിപ്പിടിച്ചു.
ഒരൊറ്റനിമിഷം! സ്റ്റാഫ് റൂം സ്വര്‍ഗമാവുകയും ചുറ്റുമുള്ള കുട്ടികള്‍ ദൈവത്തെ കാണുകയും ചെയ്തു.

സ്‌നേഹവും ക്ഷമയും കരുണയും പുസ്തകത്താളുകളില്‍മാത്രം പരിചിതമായ പുതുതലമുറയാണ് നമുക്ക് ചുറ്റുമുള്ളത്. എന്നാല്‍, ഉപാധികളില്ലാത്ത ക്രിസ്തുസ്‌നേഹം അനുഭവിക്കാനുള്ള അവസരം നമ്മുടെ ജീവിതംകൊണ്ട് തൊഴിലിടങ്ങളിലും കുടുംബങ്ങളിലും നാം ഉണ്ടാക്കിയെടുക്കുമ്പോള്‍ സുവിശേഷ വേലകള്‍ക്ക് പുതിയൊരു മാനം കൈവരും. അനേകര്‍ ദൈവത്തെ കാണും. ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍. നിങ്ങള്‍ക്ക് പരസ്പരം സ്‌നേഹമുണ്ടെങ്കില്‍ നിങ്ങള്‍ എന്‍റെ ശിഷ്യന്‍മാരാണെന്ന് അതുമൂലം എല്ലാവരും അറിയും” (യോഹന്നാന്‍ 13/35).
ക്രിസ്തുവാഹകരായി ജീവിക്കുവാന്‍ പരിശുദ്ധ അമ്മേ ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ…

'

By: സിൻ്റോ കുണ്ടുകുളം

More
ഫെബ്രു 18, 2025
Evangelize ഫെബ്രു 18, 2025

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1725-ല്‍ ഇങ്ങനെ പറയുന്നു ”എന്‍റെ മകളേ, എന്‍റെ സാന്നിധ്യത്തില്‍ നീ എപ്രകാരമാണ് ഒരുങ്ങുന്നത് അപ്രകാരംതന്നെ എന്‍റെ മുമ്പില്‍ കുമ്പസാരിക്കുക. വൈദികനെന്ന വ്യക്തി എനിക്കൊരു മറ മാത്രമാണ്. ഞാനുപയോഗിക്കുന്നത് എപ്രകാരമുള്ള ഒരു വൈദികനെയാണെന്ന് നീ ഒരിക്കലും അപഗ്രഥനം ചെയ്യരുത്. എന്നോടെന്നപോലെ കുമ്പസാരത്തില്‍ നിന്‍റെ ആത്മസ്ഥിതി തുറന്നു പറയുക. ഞാനതിനെ പ്രകാശത്താല്‍ നിറയ്ക്കാം.”

മാമോദീസായ്ക്കുശേഷം ചെയ്ത പാപങ്ങളുടെ മോചനം മാനസാന്തരത്തിന്‍റെയും ഏറ്റുപറച്ചിലിന്‍റെയും അനുതാപത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും കൂദാശ എന്നു വിളിക്കപ്പെടുന്ന ഈ കൂദാശയാല്‍ നല്‍കപ്പെടുന്നു (സിസിസി 1486). അനുതാപം (മനസ്താപം) വിശ്വാസത്തില്‍നിന്നും ഉത്ഭവിക്കുന്ന ലക്ഷ്യങ്ങളാല്‍ പ്രചോദിതമായിരിക്കണം. ദൈവത്തോടുള്ള സ്‌നേഹത്തില്‍നിന്നുണ്ടാകുന്ന അനുതാപമാണെങ്കില്‍ അതിനെ ‘പൂര്‍ണ മനസ്താപം’ എന്നു വിളിക്കും. മറ്റു കാരണങ്ങളില്‍നിന്നാണ് അതുണ്ടാകുന്നതെങ്കില്‍ അതിനെ ‘അപൂര്‍ണ’ മനസ്താപം എന്നു വിളിക്കുന്നു (സിസിസി 1492). തുടര്‍ന്ന് പരിഹാരത്തിന്‍റെ അല്ലെങ്കില്‍ പ്രായശ്ചിത്തത്തിന്‍റെ ചില പ്രവൃത്തികള്‍ വൈദികന്‍ നിര്‍ദേശിക്കുന്നു. ഈ കൂദാശയിലൂടെ ദൈവവുമായുള്ള അനുരഞ്ജനവും സഭയുമായുള്ള അനുരഞ്ജനവും സാധ്യമാകുന്നു. ഒപ്പംതന്നെ പാപം വഴിയുണ്ടാകുന്ന കാലികശിക്ഷകളില്‍നിന്ന് ഇളവ് ലഭിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം വ്യക്തിക്ക് സമാധാനവും മനഃസാക്ഷിയുടെ സ്വച്ഛതയും ആധ്യാത്മിക ആശ്വാസവും ലഭിക്കുന്നു.

ഒരു വൈദികനുപകരം റോബോട്ടുകളെ ഉപയോഗിക്കുന്നതിലൂടെ അതൊരു കൂദാശയായി മാറുന്നില്ല. മറിച്ച് അത് വെറുമൊരു കൗണ്‍സിലറെ സമീപിക്കുന്നതിന് തുല്യമായിരിക്കും. അതുകൊണ്ടാണല്ലോ ധ്യാനകേന്ദ്രങ്ങളിലൊക്കെ കൗണ്‍സിലിങ്ങിനുശേഷം വൈദികന്‍റെയടുത്ത് കുമ്പസാരിക്കുന്നതിന് നിര്‍ദേശം നല്‍കുന്നത്.
കൊളമ്പിയായിലുള്ള ഗ്ലോറിയാ പോളോ എന്ന ദന്തഡോക്ടര്‍ക്ക് 1995 മെയ് അഞ്ചാം തിയതി കുമ്പസാരമെന്ന കൂദാശയിലൂടെ നടക്കുന്ന രഹസ്യത്തെക്കുറിച്ച് വ്യക്തമായ വെളിപ്പെടുത്തലുകള്‍ ഈശോ നല്‍കിയിട്ടുണ്ട്. അവര്‍ക്ക് ശക്തമായ ഇടിമിന്നല്‍ ഏറ്റതിനെതുടര്‍ന്ന് മരണത്തിനടുത്ത അനുഭവം ഉണ്ടാകുകയും ചെയ്തു. മാരകപാപത്തില്‍ ജീവിച്ചിരുന്ന അവര്‍ക്ക് വിധിയാളനായ യേശുവിന്‍റെ മുന്‍പാകെ നില്‍ക്കേണ്ടിവരികയും തന്നെക്കുറിച്ചുള്ള ന്യായ വിധിയുടെ അനുഭവം ലഭിക്കുകയും ചെയ്തു.

ഭാഗ്യവശാല്‍ വളരെ എളിമയുള്ള ദൈവഭക്തനായ ഒരു കൃഷിക്കാരന്‍ ഇവരുടെ മരണവാര്‍ത്തയും ചിത്രവും പത്രത്തിലൂടെ ശ്രദ്ധിക്കുവാനിടയായി. അദ്ദേഹം അവരുടെ ആത്മാവിനുവേണ്ടി പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി യേശു അവള്‍ക്ക് രണ്ടാമതൊരു മടങ്ങിവരവിന് അനുമതി നല്‍കി. ജീവന്‍ തിരിച്ചുകിട്ടിയ ഗ്ലോറിയായ്ക്ക് പതിനായിരക്കണക്കിനാളുകളോട് ഇതിനെക്കുറിച്ച് സാക്ഷ്യം നല്‍കുവാനുള്ള വരവും ലഭിച്ചു. ഒപ്പംതന്നെ ആദ്യം ഒരവസരം ലഭിച്ചതിനാല്‍ അവളുടെ രണ്ടാമത്തെ ന്യായവിധി വളരെ കഠിനമായിരിക്കുമെന്ന് യേശു മുന്നറിയിപ്പു നല്‍കി. ഗ്ലോറിയ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.

ഇടിമിന്നലിനെ തുടര്‍ന്ന് അവളുടെ ആന്തരിക അവയവങ്ങളെല്ലാം കത്തിക്കരിഞ്ഞുപോയ അവസ്ഥയിലായി. ഒപ്പംതന്നെ വൃക്കകള്‍, ശ്വാസകോശം, കരള്‍, അണ്ഡാശയം തുടങ്ങിയ ആന്തരിക അവയവങ്ങള്‍ക്ക് കേടുപറ്റുകയും ഹൃദയസ്തംഭനം ഉണ്ടാവുകയും ചെയ്തു. ആ സമയത്ത് അവളുടെ ശരീരത്തില്‍നിന്ന് ആത്മാവ് പുറത്തുവരികയും സ്വര്‍ഗ, നരക, ശുദ്ധീകരണ സ്ഥലങ്ങള്‍ ദര്‍ശിക്കുകയും ചെയ്തു. ജനിച്ചപ്പോള്‍ മുതല്‍ താന്‍ ചെയ്ത ഓരോ പാപങ്ങളെയുംകുറിച്ച് യേശു അവള്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തു. അതുപോലെതന്നെ സഭയുടെ കൂദാശകളെക്കുറിച്ചുള്ള വിശദീകരണങ്ങളും അവള്‍ക്ക് മനസിലാക്കിക്കൊടുത്തു.

തുടര്‍ന്ന് അവളുടെ ആത്മാവ് ശരീരത്തിലേക്ക് മടങ്ങുകയും അവള്‍ ജീവന്‍ പ്രാപിക്കുകയും ചെയ്തു. ലൈംഗികവിശുദ്ധി, ജപമാല ഭക്തി, ദിവ്യകാരുണ്യഭക്തി, പ്രമാണലംഘനങ്ങള്‍, പ്രാര്‍ത്ഥനാമാധ്യസ്ഥം, ഉപേക്ഷയാലുള്ള പാപങ്ങള്‍, ഭ്രൂണഹത്യ, നാവിന്‍റെ പിഴവ്, ദൈവകരുണ എന്നീ മേഖലകളോടൊപ്പം വിശുദ്ധ കുമ്പസാരമെന്ന കൂദാശയില്‍ സംഭവിക്കുന്ന രഹസ്യങ്ങളെക്കുറിച്ചും അവള്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു. (ഗ്ലോറിയാ പോളോയുടെ ജീവിതസാക്ഷ്യം ‘ന്യായാധിപസന്നിധിയില്‍’ എന്ന പേരില്‍ ഞാന്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്).

വിശുദ്ധ കുമ്പസാരത്തെക്കുറിച്ച്…

ഈ കൂദാശകളില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഇപ്രകാരമാണ്. വൈദികരുടെ വ്രണിതമായ ഹൃദയത്തില്‍ (ഇതൊരു ആത്മീയ മുറിവാകുന്നു) ക്രൂശിതനായ ഈശോ എപ്പോഴും ജീവിക്കുന്നു. വൈദികപട്ടം ലഭിക്കുമ്പോള്‍ അഭിഷേകത്താല്‍ അവരുടെ ഹൃദയത്തില്‍ ഈ ആത്മീയമുറിവ് ലഭിക്കുന്നു. അതിലൂടെ പ്രവഹിക്കപ്പെടുന്ന തിരുരക്തത്താലാണ് ഒരു പാപി തന്‍റെ പാപം ഏറ്റുപറയുമ്പോള്‍ കഴുകപ്പെടുന്നത്. വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് ഈശോ കാണിച്ചുകൊടുത്ത തന്‍റെ തിരുഹൃദയത്തില്‍ മുള്‍മുടിയും കുരിശും ദൃശ്യമാണല്ലോ.

മനുഷ്യബുദ്ധിക്ക് മനസിലാക്കുവാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ കുമ്പസാരത്തിനായി വൈദികനെ സമീപിക്കുമ്പോള്‍ ഒരു വ്യക്തിയുടെ ആത്മാവില്‍ സംഭവിക്കുന്നുണ്ട്.

അപ്പോള്‍ ആ വ്യക്തിയുടെ ആത്മാവ് ദൈവകരുണയിലേക്ക് ഉയര്‍ത്തപ്പെടുകയും ദൈവകരുണയുടെ വാതില്‍ തുറക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ ആ വ്യക്തിയുടെ ആത്മാവ് വൈദികന്‍റെ വ്രണിതഹൃദയത്തിലേക്ക് ഉയര്‍ത്തപ്പെടുകയും അവിടെ ഈശോ തന്‍റെ കുരിശ് സ്ഥാപിച്ചിരിക്കുന്നത് വഴിയായി തിരുരക്തം അനുതാപത്തോടുകൂടി കുമ്പസാരിക്കുന്ന വ്യക്തിയുടെ ആത്മാവിലേക്ക് ഒഴുകിയിറങ്ങി, ആ വ്യക്തിയുടെ ആത്മാവിനെ കഴുകി വെടിപ്പാക്കുന്നു.

യഥാര്‍ത്ഥ അനുതാപത്തോടും പശ്ചാത്താപത്തോടുംകൂടി പാപം ഏറ്റുപറയുമ്പോള്‍ മാത്രമേ ഈ പ്രക്രിയ സംഭവിക്കുന്നുള്ളൂ. ഇവയെല്ലാം മനുഷ്യബുദ്ധിക്ക് ഗ്രഹിക്കുവാന്‍ സാധിക്കാത്ത യാഥാര്‍ത്ഥ്യങ്ങളാണെന്നും ഗ്ലോറിയായ്ക്ക് ഈശോ വെളിപ്പെടുത്തി. ഇങ്ങനെ ഓരോ പാപവും ഒരു വ്യക്തി ആഴമായ അനുതാപത്തോടുകൂടി വൈദികന്‍റെ മുമ്പില്‍ ഏറ്റുപറയുമ്പോള്‍ സാത്താന്‍റെ അവകാശത്തിലുള്ളതും അവന്‍റെ പക്കല്‍ ഇരിക്കുന്നതുമായ പാപത്തിന്‍റെ കടച്ചീട്ട് ഈശോ വാങ്ങി കീറിക്കളയുന്നു.

'

By: പ്രഫ. M.A ഏബ്രഹാം

More
ഫെബ്രു 12, 2025
Evangelize ഫെബ്രു 12, 2025

രോഗികളോടും പാവങ്ങളോടും കരുണ കാണിക്കുന്നതില്‍ മുമ്പനായിരുന്നു ആ വൈദികന്‍. അതിന് സാധ്യത ഒന്നുകൂടി വര്‍ധിപ്പിക്കുന്ന വിധത്തില്‍ അക്കാലത്ത് അദ്ദേഹത്തിന്‍റെ നാട്ടില്‍ കോളറ പടര്‍ന്നുപിടിച്ചു. അനേകര്‍ മരിച്ചുവീഴുന്ന സാഹചര്യം. അദ്ദേഹം ഒട്ടും മടിച്ചുനിന്നില്ല. രോഗികളെ പരമാവധി സഹായിച്ചു. മരിച്ചുവീഴുന്നവരെ സംസ്‌കരിക്കാന്‍ സദാ സന്നദ്ധനായി.

ചിലപ്പോള്‍ മഞ്ചം ചുമക്കാന്‍പോലും ആരും കാണുകയില്ല. അപ്പോള്‍ തനിച്ച് ശവമഞ്ചവും ചുമന്ന് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് മൃതസംസ്‌കാരകര്‍മം നടത്തും. ഇപ്രകാരം ദൈവശുശ്രൂഷയില്‍ തീക്ഷ്ണതയും വിശ്വസ്തതയും കാണിച്ച ആ വൈദികന്‍ നാളുകള്‍ കഴിഞ്ഞപ്പോള്‍ സഭയുടെ അമരക്കാരനായി, പില്ക്കാലത്ത് വിശുദ്ധനും!

വിശുദ്ധ പത്താം പീയൂസ് പാപ്പ!

'

By: Shalom Tidings

More
ജനു 30, 2025
Evangelize ജനു 30, 2025

ദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം.
എന്‍റെ ഭവനത്തില്‍ മദ്യപാനത്തിന്‍റെ ഒട്ടനവധി തകര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം?

ഈശോ തന്ന ഉത്തരം

വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്‌സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി.
വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്‍റെ സ്‌പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്.

എന്‍റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്‍റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്‍റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്‍ഘപ്രഭാഷണത്തിനൊടുവില്‍ അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്.
”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്‌പെഷ്യാലിറ്റി നഴ്‌സ്’ ആക്കി മാറ്റി.
എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്‍കിയ മറുപടിയായിരുന്നു ഈ ‘സ്‌പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന്‍ 13/7).

”അണ്ണീ, നിങ്ങള്‍ ദൈവമാണ്!”

ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്‍റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്‍കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി.
ഉച്ചവരെ ഞാന്‍ എന്‍റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്‍കി.

ഈശോ നല്‍കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്‍റെ കൈകളില്‍ നല്‍കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി.
പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്‍റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍.
”എന്‍റെ ഭര്‍ത്താവിന്‍റെ ജീവന്‍ തിരിച്ചു തന്നതിന് നന്ദി!”

ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്‍റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!!
ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10).
മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്‍. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന്‍ കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്‍റെ വിജയം.

യേശുവും യോഹന്നാനും ദാവീദും

യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന്‍ 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി.
വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര്‍ പൊഴിച്ചത് അവിടെ അവന്‍ നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്‍റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന്‍ വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്‍റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്‍റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്‍റെ സ്വപ്നങ്ങള്‍…

ജസ്സെയുടെ പുത്രന്മാരില്‍ ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന്‍ കിന്നരവായനയില്‍ നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന്‍ നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്‍റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്‍റെ രാജാവായി വാഴിക്കാനായിരുന്നു.

രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്‍റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള്‍ നടന്നടുക്കുകയാണ്. നമുക്ക് മുന്‍പില്‍ കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്‍റെ കൃപ മാത്രം മതി!

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ജനു 29, 2025
Evangelize ജനു 29, 2025

നൈജീരിയ: ദൈവവിളി വസന്തത്തിന്‍റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത് സെമിനാരിവിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. വത്തിക്കാന്‍റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫോര്‍ത്തുനാത്തൂസ് നവാചുക്വു ഡീക്കന്‍പട്ടശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി.

വൈദികരും സെമിനാരിയിലെതന്നെ പൂര്‍വവിദ്യാര്‍ത്ഥികളും വിശ്വാസികളുമടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഏകദേശം 780 വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്നു. 100 വര്‍ഷത്തിനിടെ ഈ സെമിനാരിയില്‍നിന്ന് പരിശീലനം നേടി വൈദികരായവരില്‍നിന്ന് നാല് പേര്‍ കര്‍ദിനാള്‍മാരും 14 പേര്‍ ആര്‍ച്ച്ബിഷപ്പുമാരും 37 പേര്‍ ബിഷപ്പുമാരും ആയിട്ടുണ്ട്. ജീന്‍ ബിഗാര്‍ഡിന്‍റെ സ്മരണയ്ക്കായാണ് സെമിനാരിയ്ക്ക് പേര് നല്കിയിരിക്കുന്നത്. നൈജീരിയന്‍ സഭയില്‍ വൈദികപരിശീലനത്തിന് പിന്തുണയേകാനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്‍റെ പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ് ബിഗാര്‍ഡ്.

'

By: Shalom Tidings

More
ജനു 06, 2025
Evangelize ജനു 06, 2025

പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന 2025 ജൂബിലിവര്‍ഷ ലോഗോയില്‍ നാല് വര്‍ണങ്ങളിലുള്ള രൂപങ്ങള്‍ ഒന്നൊന്നായി ആശ്ലേഷിച്ച് മുന്നോട്ടുപോകുന്നു. ചുവപ്പ്, ഓറഞ്ച്, പച്ച, നീല വര്‍ണങ്ങളിലുള്ള രൂപങ്ങളുടെ ഒന്നിച്ചുള്ള സമുദ്രയാത്ര ലോകജനതയെ ഒന്നിപ്പിക്കുന്ന ഐക്യത്തെയും സാഹോദര്യത്തെയുമാണ് സൂചിപ്പിക്കുന്നത്. മുന്നിലായി അവരെ നയിക്കുന്ന ചുവന്ന രൂപം കുരിശിനെ ആശ്ലേഷിക്കുന്നു. മനുഷ്യനരികിലേക്ക് ചാഞ്ഞുവരുന്നതാണ് താഴെ നങ്കൂരമുറപ്പിച്ചിരിക്കുന്ന കുരിശ്.

ദൈവത്തെയും കത്തോലിക്കാ ദൈവവിളിയെയും കുറിച്ച് വ്യക്തിപരമായി ധ്യാനിക്കാനുള്ളതാണ് 2025 ജൂബിലിവര്‍ഷം. കാലാവസ്ഥാവ്യതിയാനവും തുടരുന്ന യുദ്ധങ്ങളും ഭീഷണിയുയര്‍ത്തുന്ന ലോകത്തില്‍ സമാധാനം വളര്‍ത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന വിഷയം തിരഞ്ഞെടുത്തിരിക്കുന്നു. യുവതീര്‍ത്ഥാടകരെ ഈ വര്‍ഷം വത്തിക്കാന്‍ പ്രത്യേകമായി സ്വാഗതം ചെയ്യുന്നു. അതോടൊപ്പം വിശ്വാസം വളര്‍ത്താനുള്ള മറ്റ് തീര്‍ത്ഥാടനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടുന്നു. യുവജനങ്ങള്‍ക്ക് സ്വന്തം വീട്ടിലെന്നതിനെക്കാള്‍ ദൈവവുമായി അടുത്ത് കണ്ടുമുട്ടുന്നതിന് തീര്‍ത്ഥാടനങ്ങള്‍ സഹായിക്കും.

'

By: Shalom Tidings

More
ഡിസം 27, 2024
Evangelize ഡിസം 27, 2024

ഒരിക്കല്‍ ഗര്‍ഭിണിയായ ഒരു സഹോദരി തന്‍റെ ഉദരത്തിലുള്ള കുഞ്ഞിനുവേണ്ടി പ്രാര്‍ത്ഥന അപേക്ഷിച്ചു. സ്‌കാനിംഗ് നടത്തിയ ഡോക്ടര്‍ പറഞ്ഞത് കുഞ്ഞ് ഡൗണ്‍ സിന്‍ഡ്രോം (Down syndrome) ഉള്ളതായി ജനിക്കും. അതിനാല്‍ അബോര്‍ഷന് താല്പര്യം ഉണ്ടെങ്കില്‍ ചെയ്യാം എന്നാണ്. മാനസികമായി തകര്‍ന്ന അവര്‍ തീരുമാനം എടുക്കാന്‍ കഴിയാതെ നീറി. ജീവന്‍ എടുക്കാന്‍ ദൈവത്തിനുമാത്രമേ അധികാരമുള്ളൂ എന്നിരിക്കെ അവരോട് എന്ത് മറുപടിയാണ് നല്കാന്‍ കഴിയുക.

ധൈര്യമായി മുന്നോട്ടുപോകാന്‍ സഹോദരിയോട് പറഞ്ഞു… ഞങ്ങള്‍ കുറച്ചുപേര്‍ ഈശോയോട് തുടര്‍ച്ചയായി ഈ നിയോഗത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ സ്‌കാനിങ്ങിലും ഒരു വ്യത്യാസവും ഇല്ലാതെ ഡൗണ്‍ സിന്‍ഡ്രോം ആണെന്ന റിപ്പോര്‍ട്ടാണ് വന്നത്. ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കുന്ന ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നതുപോലെ തോന്നി. എങ്കിലും വിശ്വസിച്ചാല്‍ ദൈവമഹത്വം ദര്‍ശിക്കുമെന്നു പറഞ്ഞ യേശുവില്‍ വിശ്വസിച്ച് പ്രാര്‍ത്ഥനയോടെ മുന്നോട്ടു നീങ്ങി. ഗര്‍ഭകാലം മുഴുവന്‍ ഈശോയോട് വാശിപിടിച്ച് പ്രാര്‍ത്ഥിച്ചു, ദൈവമഹത്വം വെളിപ്പെടുന്നതിനു വേണ്ടി… ഒടുവില്‍ ക്ലൈമാക്‌സ് ദിവസത്തില്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ, ഒരു കുറവുകളുമില്ലാത്ത പെണ്‍കുഞ്ഞിനെ ഈശോ ഭൂമിയിലേക്ക് അയച്ചു…

മറ്റൊരു സഹോദരിക്ക് ലിംഫോമ എന്ന കാന്‍സറാണെന്ന് ഡോക്ടര്‍ അറിയിച്ചു. വളരെ കുറച്ച് ആഴ്ചകള്‍മാത്രം വളര്‍ച്ചയുള്ള കുരുന്നു ജീവന്‍ അവളുടെ ഉദരത്തില്‍ ഉണ്ടായിരുന്നു. ആ സന്തോഷം ആസ്വദിക്കാന്‍ തുടങ്ങുമ്പോഴാണ് മരണകരമായ വേദന ജീവിതത്തിലേക്ക് കടന്നു വന്നത്. ഇതെല്ലാം കാണുമ്പോള്‍, ചിലപ്പോഴൊക്കെ ഈശോയെ വഴക്കു പറയുന്നത് ന്യായമാണെന്ന് എനിക്ക് തോന്നാറുണ്ട്. ബയോപ്‌സി എടുത്ത ശേഷം ചികിത്സ തുടങ്ങാമെന്നാണ് ചികില്‍സിക്കുന്ന ഡോക്ടറുടെ അഭിപ്രായം. എന്തായാലും ചികിത്സ തുടങ്ങേണ്ടതുകൊണ്ട് അബോര്‍ഷന്‍ ചെയ്‌തേ മതിയാകൂ എന്നതും വലിയൊരു വെല്ലുവിളിയായി നിന്നു.

എന്നും ഈശോയ്ക്ക് പണി കൊടുക്കുന്ന ആളായതുകൊണ്ടായിരിക്കാം ചിലപ്പോഴൊക്കെ ശക്തമായി പ്രാര്‍ത്ഥിക്കാനുള്ള ഇത്തരം അവസരങ്ങള്‍ ഈശോ എനിക്ക് നേരെ വച്ച് നീട്ടുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഒരു ‘ഗിവ് ആന്‍ഡ് ടേക്ക് പോളിസി!’
കുറച്ചുപേര്‍ ചേര്‍ന്ന് ദൈവകരുണയുടെ ജപമാല തുടര്‍ച്ചയായി ഒരു മാസത്തോളം പ്രാര്‍ത്ഥിച്ചു. ഇതിനിടയില്‍ ബയോപ്‌സി നടത്തി പരിശോധനാഫലം വന്നു. രക്തത്തില്‍ ചെറിയ ഇന്‍ഫെക്ഷന്‍ ഉണ്ടെന്നല്ലാതെ ക്യാന്‍സറിന്‍റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്ന് ഈശോ സ്ഥിരീകരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള്‍ ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കി.

ജീവിതത്തിന്‍റെ ചില നിര്‍ണായക നിമിഷങ്ങളില്‍ വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന അവസരങ്ങള്‍ നമുക്കുണ്ടാകാം. ദൈവം എന്നത് നിലനില്‍ക്കുന്ന സത്യമാണോ, പ്രാര്‍ത്ഥനകൊണ്ടൊക്കെ എന്തെങ്കിലും സാധ്യമാണോ- എന്നിങ്ങനെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന അനേകം ചോദ്യങ്ങള്‍ ഹൃദയത്തില്‍ ഉയര്‍ന്നുവരാം. എന്നാല്‍ വചനം ഓര്‍മിപ്പിക്കുന്നു, ”എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു” (1തിമോത്തിയോസ് 2/1).

ആത്മീയ മേഖലയില്‍ പലപ്പോഴായി കണ്ടു വരുന്ന ഒരു പ്രവണതയാണ് മറ്റുള്ളവര്‍ക്ക് വേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാനുള്ള ഭയം. ആര്‍ക്കെങ്കിലുംവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ ഉടനെ തങ്ങള്‍ക്കും അതേ കഠിന പരീക്ഷണങ്ങള്‍ നേരിടേണ്ടി വരും എന്ന തെറ്റായ ചിന്ത. അമിതമായ ഭയം പലപ്പോഴും മധ്യസ്ഥപ്രാര്‍ത്ഥനയില്‍നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു.
ജറുസലേം പട്ടണത്തിലൂടെ കടന്നു പോകുമ്പോള്‍ ആ നഗരത്തില്‍ നടമാടുന്ന മ്ലേച്ഛതകളെയോര്‍ത്തു കരയുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്നവരുടെ നെറ്റിയില്‍ അടയാളമിടണമെന്നും അടയാളമുള്ളവരെ ആരെയും തൊടരുതെന്നും അല്ലാത്തവരെ സംഹരിക്കണമെന്നും ദൂതനോട് കല്പിക്കുന്ന ദൈവത്തെ എസെക്കിയേല്‍ 9/4-6-ല്‍ നാം കാണുന്നു. അതായത് ഏതെങ്കിലും ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി കണ്ണീരൊഴുക്കുകയും മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നവരെ ദൈവം മുദ്രയിട്ട് സംരക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്, പീഡനങ്ങള്‍ നല്‍കി വേദനിപ്പിക്കും എന്നല്ല…

ലോകം മുഴുവനുംവേണ്ടി മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോ വ്യക്തിയും. പരിശുദ്ധ ദൈവമാതാവിന്‍റെ ജപമാലയില്‍ നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയില്‍ നാം ആവര്‍ത്തിക്കുന്നത് പാപികളായ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്നാണ്. പാപികളായ ഞങ്ങള്‍ക്കുവേണ്ടി എന്നത് ലോകം മുഴുവനും വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ്. കരുണയുടെ ജപമാലയില്‍ ഞങ്ങളുടെയും ലോകം മുഴുവന്‍റെയുംമേല്‍ കരുണയായിരിക്കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
ലോകം മുഴുവനുംവേണ്ടിയുള്ള ഈ പ്രാര്‍ത്ഥനകളിലൂടെയെല്ലാം പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കാത്ത അത്ഭുതങ്ങള്‍ ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നില്ലേ?

ഇസ്രായേല്‍ ജനം അമലേക്യരുമായി യുദ്ധം ചെയ്തപ്പോള്‍ മോശ ദൈവസന്നിധിയില്‍ കരങ്ങള്‍ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. മോശയുടെ കരങ്ങള്‍ ഉയര്‍ന്നുനിന്നപ്പോഴെല്ലാം ഇസ്രായേല്‍ജനം വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ന്നുപോയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ ഉയര്‍ന്ന കരങ്ങളിലൂടെ ദൈവം ഇസ്രായേല്‍ ജനത്തിന് വിജയം നല്‍കി (പുറപ്പാട് 17/11-12).
ജറുസലേം കവാടം പണിയാനോ കോട്ടയിലെ വിള്ളലില്‍ നില ഉറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അന്വേഷിച്ചു കണ്ടെത്താന്‍ കഴിയാത്ത ദൈവത്തിന്‍റെ വിലാപം എസെക്കിയേല്‍ 22/30 -ല്‍ നാം വായിക്കുന്നു. ”ഞാന്‍ ആ ദേശത്തെ നശിപ്പിക്കാതിരിക്കേണ്ടതിന് കോട്ട പണിയാനോ കോട്ടയുടെ വിള്ളലില്‍ നിലയുറപ്പിക്കാനോ തയ്യാറുള്ള ഒരുവനെ അവരുടെയിടയില്‍ ഞാന്‍ അന്വേഷിച്ചു. എന്നാല്‍ ആരെയും കണ്ടില്ല.”

ജറുസലെം മതിലുകള്‍ തകര്‍ന്ന് കവാടം അഗ്‌നിക്കിരയായി, അതേപടി കിടക്കുന്നു. ഇതുകേട്ടു നെഹെമിയ പ്രവാചകന്‍ നിലത്തിരുന്നു കരഞ്ഞു; ദിവസങ്ങളോളം വിലപിക്കുകയും ഉപവസിക്കുകയും ചെയ്തു. സ്വര്‍ഗസ്ഥനായ ദൈവത്തിന്‍റെ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു (നെഹെമിയാ 1/3-4).
ജോബ് തന്‍റെ സ്‌നേഹിതന്മാര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ അവന് നഷ്ടപ്പെട്ട ഐശ്വര്യത്തിന്‍റെ ഇരട്ടിയാണ് ദൈവം തിരിച്ചു നല്‍കിയത് (ജോബ് 42/10).
മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത്, പ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ സഹനങ്ങള്‍ ഉണ്ടാകും എന്നത് ദൈവികമായ ചിന്ത അല്ല. വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിത ത്തില്‍ പിശാച് ഇത്തരത്തില്‍ പ്രലോഭകനായി വിശുദ്ധയെ സമീപിക്കുന്ന അവസരമുണ്ട്.

”മറ്റ് ആത്മാക്കളെക്കുറിച്ച് നീ എന്തിനാണ് ഇത്ര വിഷമിക്കുന്നത്. നീ നിനക്കുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കാനേ കടപ്പെട്ടിട്ടുള്ളൂ. പാപികളുടെ കാര്യത്തില്‍ അവര്‍ നിന്‍റെ പ്രാര്‍ത്ഥന കൂടാതെതന്നെ മാനസാന്തരപ്പെട്ടുകൊള്ളും. ഞാന്‍ നിനക്ക് ഒരു ഉപദേശ ശകലം നല്‍കുവാന്‍ പോവുകയാണ്. ദൈവ കരുണയെക്കുറിച്ച് ഇനി ഒരിക്കലും സംസാരിക്കരുത്. പാപികളെ ദൈവകരുണയില്‍ ആശ്രയിക്കാന്‍ അല്പംപോലും പ്രോത്സാഹിപ്പിക്കരുത്. കാരണം അവര്‍ ശിക്ഷാവിധി അര്‍ഹിക്കുന്നവരാണ്. ആ നിമിഷത്തില്‍ ഈശോയെ ഞാന്‍ ദര്‍ശിച്ചു. അവിടുന്ന് അരുളിച്ചെയ്തു. കരുണയുടെ പ്രവൃത്തികളില്‍ നിന്‍റെ കഴിവിന്‍റെ പരമാവധി നീ ചെയ്യുന്നുണ്ടെങ്കില്‍ നിനക്ക് തീര്‍ച്ചയായും സമാധാനത്തിലായിരിക്കാം. നിന്നെ പ്രലോഭിപ്പിച്ചതിലൂടെ സാത്താന്‍ ഒന്നും നേടിയില്ല. കാരണം നീ അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെട്ടില്ല. വിശ്വസ്തതയോടെ പോരാടിക്കൊണ്ട് നീ എനിക്ക് ഇന്ന് വളരെ മഹത്വം നല്‍കി. ഇത് നിന്നില്‍ ഉറപ്പിക്കുകയും ഹൃദയത്തില്‍ കൊത്തിവയ്ക്കുകയും ചെയ്യുക. ഞാന്‍ എപ്പോഴും നിന്നോട് കൂടെ ഉണ്ട്. യുദ്ധ സമയങ്ങളില്‍ എന്‍റെ സാന്നിധ്യം നിനക്ക് അനുഭവപ്പെടുന്നില്ലെങ്കിലും ഞാന്‍ നിന്നോട് കൂടെയുണ്ട്”(വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1497,1499).

വലിയ കാര്യങ്ങള്‍ നമുക്ക് ദൈവവേലയായി ചെയ്യാന്‍ സാധിക്കുന്നില്ലെന്നോര്‍ത്തു ഭാരപ്പെടരുത്. സുവിശേഷപ്രഘോഷണത്തിലൂടെയും മിഷന്‍ പ്രവര്‍ത്തനങ്ങളിലൂടെയും നേടാന്‍ കഴിയുന്നതിനെക്കാള്‍ ആത്മാക്കളെ നമുക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും നേടാന്‍ കഴിയും. ഈശോ നമുക്കുവേണ്ടി പിതാവായ ദൈവത്തിനുമുമ്പില്‍ മാധ്യസ്ഥ്യം വഹിക്കുന്നതുപോലെ ആത്മാക്കളുടെ രക്ഷക്കായി ഈശോയുടെ മുമ്പില്‍ നമുക്കും മാധ്യസ്ഥ്യം വഹിക്കാന്‍ സാധിക്കട്ടെ.

”എന്‍റെ മകളേ, പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും എങ്ങനെ ആത്മാക്കളെ രക്ഷിക്കാമെന്ന് നിന്നെ പഠിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു മിഷനറി സുവിശേഷ പ്രസംഗങ്ങളിലൂടെയും പ്രബോധനങ്ങളിലൂടെയും നേടുന്നതില്‍ കൂടുതല്‍ ആത്മാക്കളെ നിനക്ക് പ്രാര്‍ത്ഥനയിലൂടെയും സഹനങ്ങളിലൂടെയും മാത്രം നേടാന്‍ സാധിക്കും” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി-1767).

'

By: ആന്‍ മരിയ ക്രിസ്റ്റീന

More
ഡിസം 25, 2024
Evangelize ഡിസം 25, 2024

മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ സപ്പോപാന്‍ നഗരത്തിലെ ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററാണ് നഗരമധ്യത്തില്‍ ആത്മാക്കളെ കൊയ്തുകൂട്ടൂന്നത്. ഷോപ്പിംഗ് സെന്ററിന്‍റെ പൂന്തോട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്വാഡലൂപ്പ ദൈവമാതാവിന്‍റെ ചിത്രത്തിന് മുന്നില്‍ എല്ലാ ബുധനാഴ്ചയും ആയിരങ്ങള്‍ പരിശുദ്ധ ജപമാലയുമായി ഒരുമിച്ച് കൂടുന്നു.

ക്രൈസ്തവ വിശ്വാസത്തില്‍നിന്ന് അകന്നു കഴിയുന്നവരെ ജപമാലയിലൂടെ ദൈവത്തിലേക്ക് എത്തിക്കുക എന്നതാണ് ഈ ഷോപ്പിങ് സെന്ററിന്‍റെ ലക്ഷ്യം. ഈ സ്ഥലത്തുകൂടി കടന്നുപോകുന്ന പലരും ജപമാലയില്‍ പങ്കുചേരുന്നു. ദൈവത്തിന്‍റെ വിളിയോട് കൂടുതല്‍ അടുക്കാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളെ ഷോപ്പിംഗ് സെന്റര്‍ പിന്തുണയ്ക്കുമെന്ന് ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്‍റെ കമ്മ്യൂണിക്കേഷന്‍സ് കോര്‍ഡിനേറ്റര്‍ ഡയാന ഗാര്‍സിയ വ്യക്തമാക്കുന്നു. ഗ്വാഡലൂപ്പയിലെ ദൈവമാതാവിന് സമര്‍പ്പിച്ചിരിക്കുന്ന ഷോപ്പിംഗ് സെന്ററാണ് തങ്ങളുടേത്. തങ്ങളുടെ വിശ്വാസ പ്രഘോഷണം വഴി സമൂഹത്തെ ശക്തിപ്പെടുത്തുകയും എല്ലാവരിലും സമാധാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നതായും ഗാര്‍സിയ പറയുന്നു.

ആന്‍ഡാരെസ് ഷോപ്പിംഗ് സെന്ററിന്‍റെ മുന്‍ഭാഗത്തായി മനോഹരമായ ഗ്വാഡലൂപ്പ ചിത്രം സ്ഥാപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 1531ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് ലഭിച്ച ദൈവമാതൃദര്‍ശനത്തിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്.

'

By: Shalom Tidings

More
ഡിസം 25, 2024
Evangelize ഡിസം 25, 2024

ലോസ് ആഞ്ചലസ്: കത്തോലിക്ക വിശ്വാസത്തിന്‍റെ ധീരപോരാളികളാകാന്‍ മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍റെ മിഷണറികൂട്ടം അമേരിക്കയില്‍ ഒരുമിച്ച് കൂടി. ഒക്‌ടോബര്‍ 16ന് ലോസ് ആഞ്ചല്‍സിലെ ഔവര്‍ ലേഡി ഓഫ് ദ ഏഞ്ചല്‍സ് കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍റെ വാര്‍ഷിക വിശുദ്ധ കുര്‍ബാനയിലും മറ്റ് പരിപാടികളിലും രണ്ടായിരത്തോളം കുട്ടികളാണ് പങ്കുചേര്‍ന്നത്. ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനായി വിശ്വാസവും ഭൗതികനേട്ടങ്ങളും പങ്കിടുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ട മിഷണറി ചൈല്‍ഡ്ഹുഡ് അസോസിയേഷന്‍, ഹോളി ചൈല്‍ഡ്ഹുഡ് പൊന്തിഫിക്കല്‍ സൊസൈറ്റിയെന്നും അറിയപ്പെടുന്നുണ്ട്.

കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുന്ന കുട്ടികള്‍, കുട്ടികള്‍ക്ക് സുവിശേഷം നല്‍കുന്ന കുട്ടികള്‍, ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കുന്ന കുട്ടികള്‍ എന്ന ഇവരുടെ ആപ്തവാക്യം ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ അധികാരത്തിനു കീഴിലുള്ള കത്തോലിക്ക മിഷണറി ഗ്രൂപ്പുകളുടെ നാല് പൊന്തിഫിക്കല്‍ മിഷന്‍ സൊസൈറ്റികളില്‍ ഒന്നാണിത്. ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്കിടയില്‍ സഹായമെത്തിക്കുന്നതിനും സുവിശേഷ സന്ദേശത്തിന്‍റെ വ്യാപനത്തിനു വേണ്ടിയും എല്ലാ ദിവസവും പ്രാര്‍ത്ഥിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ സുവിശേഷകരാക്കാനും കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കാനും സഹായിക്കുന്ന സംഘടനയിലൂടെ നൂറുകണക്കിന് കുരുന്നുകളാണ് മിഷന്‍ തീക്ഷ്ണതയില്‍ ഉയര്‍ന്നുവരുന്നത്.

'

By: Shalom Tidings

More
ഡിസം 19, 2024
Evangelize ഡിസം 19, 2024

2021 മെയ്മാസത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നതിനുമുമ്പുള്ള വളരെ കുറഞ്ഞ ഒരു കാലഘട്ടത്തിലാണ് കോളജ് പ്രിന്‍സിപ്പലിന്‍റെ ചാര്‍ജ് വഹിക്കുവാന്‍ അവസരം ലഭിച്ചത്. അത് കോവിഡ് കാലം ആയിരുന്നുവെങ്കിലും രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30വരെ കോളജില്‍ ഉണ്ടാകുമായിരുന്നു. ഏറ്റവും സന്തോഷകരമായ കാര്യം, നിര്‍ബന്ധം ഇല്ലായിരുന്നെങ്കില്‍പ്പോലും, മിക്കവാറും എല്ലാ അധ്യാപകരും കോളേജില്‍ വന്നിരുന്ന് കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തിയിരുന്നു എന്നതാണ്. അവരെല്ലാം കുട്ടികളെ ഊര്‍ജസ്വലരായി നിര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. കുട്ടികള്‍ക്കായി സ്വന്തം കയ്യില്‍നിന്ന് പണം മുടക്കിപ്പോലും പരിപാടികള്‍ സംഘടിപ്പിച്ചവരെയും നന്ദിയോടെ ഓര്‍ക്കുന്നു.

ആ സമയത്ത് ഞാന്‍ ആദ്യംതന്നെ ചെയ്തത് കോളജിലെ അധ്യാപക-അനധ്യാപക വിഭാഗത്തില്‍പെട്ട എല്ലാവരെയും വ്യക്തിപരമായി കാണുകയും ഓരോരുത്തരോടും വ്യക്തിപരമായി സംസാരിക്കുകയും ഓരോ ഡിപ്പാര്‍ട്ട്‌മെന്റുകളും സന്ദര്‍ശിച്ച് കൂട്ടായി അവരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും ശ്രദ്ധിക്കുകയുമാണ്. വാച്ച്മാന്‍ തുടങ്ങി കാന്റീനിലെ ജോലിക്കാര്‍, സ്വീപ്പര്‍മാര്‍ തുങ്ങിയവര്‍ ഉള്‍പ്പെടെ, മുഴുവന്‍ ആളുകളുമായി വ്യക്തിപരമായി സംസാരിക്കാനും അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഉത്കണ്ഠകളും കേള്‍ക്കുവാനും അവര്‍ക്കുവേണ്ടി അല്പസമയം പ്രാര്‍ത്ഥിക്കുവാനുമുള്ള വലിയൊരു ഉള്‍വിളി എനിക്കുണ്ടായിരുന്നു. അതിനോട് വിശ്വസ്തത പാലിക്കാന്‍ ശ്രമിച്ചു.
ഓഫീസ് സ്റ്റാഫിനോടൊപ്പം പ്രാര്‍ത്ഥനയോടുകൂടിയാണ് ഓരോ ദിവസവും ജോലി ആരംഭിച്ചത്. ബൈബിള്‍ വായിച്ച്, പ്രാര്‍ത്ഥിച്ച്, പാട്ടുപാടി സന്തോഷത്തോടുകൂടി എല്ലാവരും എല്ലാവരെയും അനുഗ്രഹിച്ച് ജോലി ചെയ്യുമ്പോള്‍ ഓഫീസില്‍ മുഴുവന്‍ സന്തോഷകരമായ അന്തരീക്ഷമായിരുന്നു. ഇടയ്ക്ക് ഞങ്ങളെല്ലാവരും ചേര്‍ന്ന് ചാപ്പലില്‍ പോയി ഓരോരുത്തരുടെയും പ്രത്യേക നിയോഗങ്ങള്‍ എഴുതിവാങ്ങി അത് പറഞ്ഞു പ്രാര്‍ത്ഥിക്കുവാനും ശ്രമിച്ചിട്ടുണ്ട്. ദിവ്യകാരുണ്യം ചാപ്പലില്‍ പ്രതിഷ്ഠിക്കപ്പെട്ടത് അക്കാലത്തുതന്നെയായിരുന്നു എന്നത് കൂടുതല്‍ അനുഗ്രഹകരമായി. അതിനാല്‍ത്തന്നെ മാറിമാറി കോളേജ് ചാപ്പലില്‍ പോയി പ്രാര്‍ത്ഥിക്കാനും എല്ലാവര്‍ക്കും സന്തോഷമായിരുന്നു.
കൊതിച്ച അനുഗ്രഹങ്ങള്‍ തേടിയെത്തി

പ്രാര്‍ത്ഥനയുടെ അത്ഭുതകരമായ ഫലവും ഞങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി. ഏതാനും പേരുടെ നിയമനത്തിന് അംഗീകാരം ലഭിച്ചതും ചിലര്‍ക്ക് തടഞ്ഞുകിടന്നിരുന്ന ആദ്യശമ്പളം ലഭിച്ചതും പ്രാര്‍ത്ഥനയുടെ ഫലമെന്നോണമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ചിലരുടെ ശമ്പളകുടിശിക പാസായിക്കിട്ടിയതും വലിയ സന്തോഷവും അത്ഭുതവുമായിരുന്നു. അവരെല്ലാം സന്തോഷത്തോടെ ഓഫീസില്‍ വന്ന് നന്ദി പറയുന്നത് ഇന്നും ഞാന്‍ സ്‌നേഹത്തോടെ ഓര്‍മിക്കുന്നു. ഈശോയുടെ സ്‌നേഹം നിലയ്ക്കുന്ന സ്‌നേഹമല്ല, കൃത്യസമയത്ത് ഒരു അനുഗ്രഹം കിട്ടുമ്പോള്‍ മാത്രമുള്ളതല്ല, അതിനുശേഷവും അത് ആത്മാവില്‍ ആനന്ദത്തിന്‍റെ അലയൊലികള്‍ ഉണ്ടാക്കുന്നതാണ്.

പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ എഴുതിയ പേപ്പറുമായി ഞങ്ങള്‍ ചാപ്പലില്‍ ഇരുന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചതും ബുദ്ധിമുട്ടുള്ള നിരവധി നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ നീങ്ങിപ്പോയതും പലരും ഇന്നും എന്നോട് പങ്കുവയ്ക്കാറുണ്ട്. അധ്യാപക-അനധ്യാപകരുടെ പരസ്പരമുള്ള സ്‌നേഹാദരങ്ങളോടെയുള്ള പെരുമാറ്റവും ഐക്യവും കലാലയത്തിന്‍റെ ഉര്‍ജ്ജവും അനുഗ്രഹവും വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയുമാണ്.

ക്രിസ്മസ് സല്യൂട്ട്

2020 ലെ ക്രിസ്മസ് ആഘോഷിക്കുന്ന വേളയില്‍ ‘സല്യൂട്ട് ദി സൈലന്റ് വര്‍ക്കേഴ്‌സ്’ എന്ന പ്രോഗ്രാം നടത്താന്‍ കഴിഞ്ഞു. കലാലയത്തിന്‍റെ വൃത്തിയും ഭംഗിയും ഉറപ്പുവരുത്തുന്ന സഹോദരങ്ങളെയും രാപകല്‍ കലാലയത്തിന്‍റെ കാവല്‍ക്കാരായ സെക്യൂരിറ്റി സ്റ്റാഫിനെയും ഏവര്‍ക്കും സന്തോഷത്തോടെ ഭക്ഷണപാനീയങ്ങള്‍ തയ്യാറാക്കിതന്നിരുന്ന കാന്റീന്‍ ജീവനക്കാരെയും സ്റ്റേജില്‍ വിളിച്ച് കാഞ്ഞിരപ്പള്ളി രൂപതയിലെ വികാരി ജനറലായ ബോബി മണ്ണംപ്ലാക്കല്‍ അച്ചന്‍റെയും കോളേജ് മാനേജരുടെയും കോളേജിലെ മുഴുവന്‍ അധ്യാപക-അനധ്യാപകരുടെയും സാന്നിധ്യത്തില്‍ ആദരിക്കുകയാണ് ചെയ്തത്. അവര്‍ക്കുമാത്രമല്ല, ആ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും അതീവഹൃദയസ്പര്‍ശിയായ ഒരു ദൈവസ്‌നേഹാനുഭവമായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ ഇന്നും ആ ഓര്‍മ്മകള്‍ എനിക്ക് വളരെ അമൂല്യവും ആനന്ദകരവുമാണ്.

സഹപ്രവര്‍ത്തകരോടുള്ള ബന്ധം മനോഹരമാകുവാന്‍, ഐക്യവും സ്‌നേഹവും ജോലിസ്ഥലത്ത് ആസ്വദിക്കുവാന്‍ പ്രാര്‍ത്ഥനയുടെ അന്തരീക്ഷവും അതിലൂടെ ഉളവാകുന്ന ഊര്‍ജ്ജവും ഏറെ ആവശ്യമാണെന്ന് 33 വര്‍ഷത്തെ അദ്ധ്യാപകവൃത്തി എന്നെ ആഴമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരില്‍ ദൈവസ്‌നേഹം വളരുമ്പോള്‍ തീര്‍ച്ചയായും അത് ജാതിമതഭേദമെന്യേ വിദ്യാര്‍ത്ഥികളിലും സ്വാധീനം ചെലുത്തുമല്ലോ. അപ്രകാരം അധ്യാപകരുടെ പ്രാര്‍ത്ഥനയും ഈശോയോടുള്ള ബന്ധവും വിദ്യാര്‍ത്ഥികളെ ഹൃദയംപൂര്‍വം ചേര്‍ത്തുനിര്‍ത്താനും അതുവഴി കലാലയത്തിനും സമൂഹത്തിനും അനുഗ്രഹമായി അവരെ മാറ്റാനും ഇടയാക്കും എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. ഈശോയുടെ ക്ഷമിക്കുന്ന സ്‌നേഹം, നിരുപാധിക സ്‌നേഹം നിരന്തരം നല്‍കികൊണ്ട് കരുണയോടെ, കരുതലോടെ, ക്ഷമയോടെ കാത്തിരിക്കാനുള്ള കരുത്ത് നമുക്കുണ്ടോ? എങ്കില്‍ കണ്‍മുമ്പില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പ്രതിഭാശാലികളായി മാറുന്നത് കണ്ട് നമുക്ക് സന്തോഷിക്കാനാവും.

സേവനത്തിന്‍റെ 33 വര്‍ഷങ്ങള്‍ പെട്ടെന്ന് കടന്നുപോയതുപോലെ എനിക്ക് തോന്നാറുണ്ട്. നോക്കി നില്‍ക്കുമ്പോഴേക്കും സമയം കടന്നുപോകും. വിരമിച്ചുകഴിഞ്ഞാല്‍ പിന്നെ കുട്ടികളെ നമുക്ക് ലഭിക്കുകയില്ല. അതിനാല്‍, യുവ അധ്യാപകര്‍, കുട്ടികള്‍ക്ക് രണ്ടാം രക്ഷിതാവ് (സെക്കന്‍ഡ് പാരന്റ്) ആകാനുള്ള അവസരം ധന്യമാക്കുക. അപ്രകാരം നാം കുട്ടികള്‍ക്ക് സ്‌നേഹപൂര്‍വം ചെയ്ത നന്മകളുടെയും അവര്‍ നമുക്ക് നല്കിയ സ്‌നേഹത്തിന്‍റെയും ഓര്‍മകളായിരിക്കും നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്പാദ്യം. അത് നമ്മെ വളരെയധികം സന്തോഷിപ്പിക്കും. എന്‍റെ അനുഭവത്തില്‍നിന്ന് എനിക്ക് ഉറപ്പിച്ചുപറയാന്‍ സാധിക്കും, നമുക്ക് ലഭിച്ച അവാര്‍ഡുകളോ അംഗീകാരങ്ങളോ വിരമിക്കല്‍ ആനുകൂല്യങ്ങളോ നല്കുന്ന സന്തോഷമൊന്നും അത്തരം ഓര്‍മകള്‍ നല്കുന്ന സന്തോഷത്തോളം ഒരിക്കലും വരില്ല. അതിനാല്‍ സേവനകാലത്ത് അമൂല്യമായവ സമ്പാദിച്ചുവയ്ക്കാന്‍ മറക്കരുത്.

'

By: ഡോ. ആന്‍സി ജോസഫ്

More