Trending Articles
1979 ജൂണ്‍ 2. ജോണ്‍ പോള്‍ രണ്ടാമന് പാപ്പ പോളണ്ടിലെ വാഴ്സോയുടെ ഹൃദയഭാഗത്തുള്ള വിക്ടറി സ്ക്വയറില്‍ എത്തി. ആയിരക്കണക്കിന് വിശ്വാസികളുടെയും പോളിഷ് കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് അധികാരികളുടെയും സാന്നിധ്യത്തില്‍ അവിടെ ദിവ്യബലിയര്‍പ്പിച്ചു. ദിവ്യബലിമധ്യേയുള്ള വചനസന്ദേശത്തില്‍ പാപ്പ പങ്കുവച്ചത് ദൈവത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു. പാപ്പ വചനം പ്രഘോഷിച്ചപ്പോള്‍ ജനങ്ങള്‍ പറയാന്‍ തുടങ്ങി, “ഞങ്ങള്‍ക്ക് ദൈവത്തെ വേണം, ദൈവത്തെ വേണം!” പാപ്പ തുടര്‍ന്നും പ്രസംഗിച്ചു, ജനങ്ങളുടെ വാക്കുകളും ആവര്‍ത്തിക്കപ്പെട്ടു. അത് ഏതാണ്ട് പതിനഞ്ച് മിനിറ്റോളം നിലയ്ക്കാതെ തുടര്‍ന്നു. പാപ്പ പോളിഷ് ഗവണ്മെന്റിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ ദുര്‍ബലമാക്കി. സോവിയറ്റ് കമ്മ്യൂണിസ്റ്റ് സാമ്രാജ്യത്തെ ശിഥിലീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. ആക്രമണങ്ങളോ പലായനമോ ഒന്നും വേണ്ടിവന്നില്ല പകരം ഒരു ചെറിയ പ്രവൃത്തിവഴി അക്രമചിന്ത പുലര്‍ത്തുന്നവരിലേക്ക് ആത്മീയ സുബോധം പകരാന്‍ പാപ്പ പരിശ്രമിച്ചു. അതെ, യോഗ്യമായ ദിവ്യബലിയര്‍പ്പണം ഒരു വിപ്ലവമാണ്!
Shalom Tidings
സെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreസിയന്നയിലെ വിശുദ്ധ കാതറിന് ഒരിക്കല്‍ ഒരു ധ്യാനഗുരു തെരുവിലൂടെ നടക്കുന്നത് കണ്ടിട്ട് ഇറങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ കാല്‍പ്പാടുകള്‍ ചുംബിച്ചു. എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് അന്വേഷിച്ചപ്പോള്‍ അവള് ഇങ്ങനെ മറുപടി നല്കി, "പ്രസാദവരത്തില്‍ ആയിരിക്കുന്ന ഒരു ആത്മാവിന്റെ സൗന്ദര്യം ദൈവം എനിക്ക് കാണിച്ചുതന്നു. അന്നുമുതല്‍ ആത്മാക്കളുടെ രക്ഷയ്ക്കായി സ്വയം സമര്‍പ്പിച്ചിരിക്കുന്നവരോട് എനിക്ക് വലിയ ആദരവാണ്. അതിനാല്‍ അവരുടെ പാദങ്ങളെ സ്പര്‍ശിച്ച പൊടിപോലും ചുംബിക്കുന്നത് ഭാഗ്യമായി ഞാന്‍ കാണുന്നു!" "നമ്മില്‍ നിക്ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു"ڔ(യാക്കോബ് 4/5).
By: Shalom Tidings
Moreരക്ഷ നേടാനുള്ള അവസാന അവസരത്തെക്കുറിച്ച് യേശു പറയുന്നു, "ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം." നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. 'ആരും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കണം' എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താന്‍ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂര്‍വം നിഷേധിക്കുന്നവര്‍ മാത്രമേ കര്‍ത്താവിന്റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതില്‍ തിരസ്കരിക്കുന്നവര്‍ക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതില്‍. ദൈവത്തിന്റെ നീതിപൂര്‍വമായ ശിക്ഷ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നല്കുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂര്‍. ഈ മൂന്നു മണിക്കൂറില്‍ എന്തെല്ലാം സംഭവിക്കും? ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളില്‍ ഭൂമി മുഴുവന്‍ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യര്‍ക്ക് ആകാശത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ ദര്‍ശനം ലഭിക്കും. യേശുവിന്റെ തിരുമുറിവുകളില്‍നിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവേളയായിരിക്കും. "അവന് വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും" (യോഹന്നാന് 16/8). ലോകത്തിന്റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് എന്ന തിരിച്ചറിവില്‍ ഞെട്ടും. ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറില്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് വിലപിക്കും. യേശുവിന്റെ കുരിശുമരണത്തിന്റെ അര്‍ത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂര്‍ കൃപയുടെ മണിക്കൂറായിരിക്കും. ലോകജനതയെ മുഴുവന്‍ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നല്കുമ്പോള് തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവര്‍ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും? ദൈവത്തിന്റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാല്‍വരിയിലെ ക്രൂശില്‍ മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്റെ നിമിഷങ്ങളിലും ഉണ്ടാകും. "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി.... ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു യേശു ജീവന് വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു.... യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന് ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു" (മത്തായി 27/45-54). അയര്‍ലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെര്‍ക്ക് നല്കപ്പെട്ട സന്ദേശത്തില്‍ മാതാവ് പറയുന്നതിപ്രകാരമാണ്. "ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നല്കപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാല്‍ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും. "ലോകത്തിലുള്ള എല്ലാവര്ക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തില്‍നിന്നാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ അന്ധകാരത്തില്‍ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്." മരിയ എസ്പരന്‍സാ (വെനിസ്വേല) "ഇതാ പ്രകാശത്തിന്റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങള്‍ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകള്‍ക്ക് പരിഹാരം ചെയ്യുവാനും അതവരെ സജ്ജരാക്കും." മുന്നറിയിപ്പിന്റെ വിശദീകരണം അമേരിക്കയിലുള്ള ഒരു ദര്‍ശകയ്ക്ക് 1992-ല്‍ ദൈവം ലോകത്തിനു നല്കുവാന് പോകുന്ന വലിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. 'ദി തണ്ടര്‍ ആന്റ് ജസ്റ്റിസ്' എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ആ സന്ദേശം ഇപ്രകാരമാണ്. "എന്റെ കൃപയില്‍ വസിക്കുന്നവര്‍ക്ക് 'മുന്നറിയിപ്പ്' വരുമ്പോള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. എന്റെ സ്നേഹത്തെക്കാള്‍ മഹത്തരമായി യാതൊന്നുമില്ല എന്ന് നിങ്ങളെന്നാണ് ഇനി മനസിലാക്കുക? എന്റെ സ്നേഹത്തിന്റെ ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? എനിക്കുപരിയായി ആരെങ്കിലും ഉണ്ടോ? എന്തിന് നിങ്ങള്‍ മറ്റിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്നു. എന്റെ വലയത്തിലേക്ക് കടന്നുവരിക." മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തതുപോലുള്ള ഒരു സമയമായിരിക്കും അത്. മരണസമയത്ത് ഉണ്ടാകുന്ന തിരിച്ചറിവ് അപ്പോള്‍ മനുഷ്യന് നല്കപ്പെടും. എന്റെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായിരിക്കും ഇത്. തന്റെ ജീവിതത്തിലെ പാപങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ആ നിമിഷങ്ങളില്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും അതിനെ എങ്ങനെ വേണമെങ്കിലും സ്വീകരിക്കാന്‍. ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍ തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം. മനുഷ്യവംശത്തെ ബാധിച്ചിരിക്കുന്ന അന്ധകാരം നിമിത്തം ലോകത്തിലെ പാപത്തിന്റെ ആഴം ആര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. തല്‍ഫലമായി പാപത്തിന്റെ പരിണത ഫലങ്ങളുടെ ഭീകരതയും തിരിച്ചറിയാതെ പോകുന്നു. എന്റെ പീഡാസഹനത്തിന്റെ മഹത്വീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവന് ഉയര്ന്നുനില്ക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവന്‍ ഒരിക്കല്‍ക്കൂടി എന്റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്റെ പാപം നിമിത്തം എന്റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലര്‍ക്കും ബോധ്യമുണ്ടാകും. പാപത്തിന്റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളില്‍നിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്റെ ചരിത്രത്തിലാദ്യമായി ദൈവത്തിനര്‍ഹമായ ആദരവ് നല്‍കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും. മുന്നറിയിപ്പിനുശേഷമുള്ള എന്റെ ആത്മാവിന്റെ വര്‍ഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ... എന്റെ പിതാവിന്റെ ഹൃദയത്തിലെ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? എന്റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല. പിതാവായ ദൈവം സ്വര്‍ഗത്തില്‍നിന്നും സംസാരിച്ചു. "എന്റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാന്‍ സൂര്യനെ മൂന്നുമണിക്കൂര്‍ സമയത്തേക്ക് അന്ധകാരത്തിലാക്കുവാന്‍ പോവുകയാണ്." "ജനങ്ങള്‍ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവരും... അവരില്‍ ചിലരെ ആശ്വസിപ്പിക്കുവാന്‍പോലും സാധിക്കുകയില്ല. വൈദികര്‍പോലും ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടും." ജപമാല ചൊല്ലണം ജപമാല ചൊല്ലുവാനായി ജനങ്ങളോട് പറയുക. ഇത് അത്രയധികം പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ എന്നെ സഹായിക്കേണ്ടിവരും. മറ്റൊരു ഉപവാസംകൂടി അവര്‍ എടുക്കേണ്ടതുണ്ട്. ജനങ്ങള്‍ തങ്ങളെത്തന്നെ വിസ്മരിക്കണം. അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടണം. അതെ, അവര്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യും. വിവാഹിതരാകാതെ ദമ്പതികളെപ്പോലെ ജീവിക്കുന്നവര്‍ വേര്‍പിരിയും. അതിരുവിട്ടുള്ള എല്ലാത്തിനും അവസാനം കുറിക്കും. അത്യാസക്തികളാല്‍ ബന്ധിതരായവരും എന്റെ കൃപകൊണ്ടുതന്നെ വീണ്ടെടുക്കപ്പെടും. മുന്നറിയിപ്പിനെക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും അതിന്റെ സമയം. അന്തരീക്ഷം വലിയ ഇരുട്ടു നിറഞ്ഞതായിത്തീരും. ഭൂമി കുലുങ്ങും. ലോകം മുഴുവനും അസ്വസ്ഥത വ്യാപിക്കും. ഏറ്റവും വലിയ ദുരന്തം മനുഷ്യഹൃദയങ്ങളിലായിരിക്കും സംഭവിക്കുക. ലോകം അവസാനിക്കുവാന്‍ പോകുകയാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് ആനുപാതികമായിട്ടായിരിക്കും അവര്‍ അനുഭവിക്കുന്ന ഭയവും. അവര്‍ക്കാവശ്യമായ സമയം ഞാന്‍ നല്‍കും. ക്ഷമയോടെ ഞാനവരുടെ മുന്നില്‍ കുരിശില്‍ തൂങ്ങിയ നിലയില്‍ നില്ക്കും. അവര്‍ എന്നെ കാണുന്ന നിമിഷങ്ങളില്‍ത്തന്നെ പരിശുദ്ധാത്മാവിന്റെ ചൊരിയല്‍ ആരംഭിക്കും. അതു മനുഷ്യവര്‍ഗത്തിന്റെ നിര്‍ണായക സമയമാണ്. അവന് തന്റെ പാപങ്ങളില്‍നിന്നും കഴുകി വിശുദ്ധീകരിക്കപ്പെടുകയോ അവ വഴിയായി തന്റെ നാശം ക്ഷണിച്ചുവരുത്തുകയോ ചെയ്യാം. എന്റെ കരങ്ങള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും. എന്റെ കാരുണ്യം കരകവിഞ്ഞൊഴുകും. അത് അവസാനത്തേതായി മാറും. സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല - ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്). മുന്നറിയിപ്പിന്റെ സമയത്ത് കാല്‍വരി ആവര്‍ത്തിക്കുവാന്‍ പോകുകയാണോ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നല്കി. ലോകത്തിന്റെ പാപങ്ങള്‍ അത്രമാത്രം പെരുകിയതിനാല്‍ അതിനെ അതിലംഘിക്കുവാന്‍ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തില് കുരിശിനെ നിങ്ങള്‍ കാണും. ഞാന്‍ വാഗ്ദാനം ചെയ്തത് ഞാന്‍ നിറവേറ്റും. അപ്പോള്‍ നിങ്ങളെല്ലാവരും പറയും: "സത്യമായും ഇത് ദൈവപുത്രനാകുന്നു."
By: ഷെവ. ബെന്നി പുന്നത്തറ
Moreനന്നായി മരിക്കണമെങ്കില്‍ നന്നായി ജീവിക്കണമല്ലോ. അതിനായി ഓരോ ദിവസവും നാം ശ്രദ്ധാപൂര്‍വം ആത്മശോധന ചെയ്യണം. രാത്രിയില്‍ അന്നേദിവസത്തെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുക. ആ ആഴ്ച പൂര്‍ത്തിയാകുമ്പോള്‍ ആ ദിനങ്ങളെ മൊത്തത്തില്‍ അവലോകനം ചെയ്യുക. ഇപ്രകാരംതന്നെ മാസാവസാനത്തിലും വര്‍ഷാവസാനത്തിലും ചെയ്യണം. അപ്പോള്‍ നമ്മുടെ തെറ്റുകള്‍ കണ്ടെത്താനും തിരുത്താനും എളുപ്പമാകും. നാം വിശുദ്ധിയില്‍ വളരാന്‍ ശുഷ്കാന്തിയുള്ളവരായി മാറുകയും ചെയ്യും. അങ്ങനെയെങ്കില്‍ മരണത്തെ നേരിടാന്‍ നാം ഒരുക്കമുള്ളവരായിരിക്കും. സ്വര്‍ഗത്തില്‍ പോകാനുള്ള സന്തോഷത്തോടെ യാത്രയാകാനും സാധിക്കും.
By: Shalom Tidings
Moreരക്ഷകന്റെ പിറവി ആഘോഷിക്കാന്‍ പരമ്പരാഗതമായി ഒരുക്കാറുള്ള പുല്‍ക്കൂട്ടില്‍ കാളയും കഴുതയും കാണപ്പെടും. എന്നാല്‍ ഇതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുന്നത് സുവിശേഷങ്ങളല്ല, പഴയ നിയമമാണ് എന്നറിയാമോ? ഏറ്റവും നല്ല ഉദ്ധരണി ഏശയ്യാ 1/3 ആണ്, "കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാല്‍, ഇസ്രായേല്‍ ഗ്രഹിക്കുന്നില്ല; എന്റെ ജനം മനസിലാക്കുന്നില്ല." ആഴത്തില്‍ ചിന്തിച്ചാല്‍, സൃഷ്ടികളായ മൃഗങ്ങള്‍പോലും അവയുടെ യഥാര്‍ത്ഥ ഉടയവനെ തിരിച്ചറിയുന്നു. എന്നാല്‍ മനുഷ്യര്‍ പലപ്പോഴും അവിടുത്തെ തിരിച്ചറിയാതെ പോകുകയാണ്. പൂര്‍ണഹൃദയത്തോടെ രക്ഷകനെ തേടാനും അവിടുത്തെ കണ്ടെത്താനും സകല മനുഷ്യര്‍ക്കും ഇടയാകട്ടെ. "നിങ്ങള്‍ എന്നെ അന്വേഷിക്കും; പൂര്‍ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ എന്നെ കണ്ടെത്തും" (ജറെമിയാ 29/13).
By: Shalom Tidings
Moreഎല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയാവാം, അല്ലെങ്കില്‍ ആരെങ്കിലും ഏല്പിച്ച ജോലിയാവാം. ചാടിക്കയറി അതങ്ങ് ചെയ്യുക എന്ന പ്രലോഭനം എനിക്കെപ്പോഴും ഉണ്ടാവാറുണ്ട്. ആ നേരത്ത് ഒരു കുഞ്ഞുപ്രാര്‍ത്ഥന ചൊല്ലി ഈശോയോട് ചേര്‍ന്ന് ചെയ്യുക എന്ന പരിപാടിയില്ല. എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതുപോലത്തെ ആശ്രയബോധം 'സെറ്റ്' ആക്കുകയെന്നതാണ്. സുവിശേഷദൗത്യത്തിലും ഈ പ്രലോഭനം കയറി വരാന്‍ സാധ്യതയുണ്ട്. കുറെ സോഷ്യല്‍ വര്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൂട്ടുക എന്നതല്ല സുവിശേഷദൗത്യം. മറിച്ച്, ഈശോയോടുള്ള സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുക, അത്രയേ ഉള്ളൂ. സ്നേഹത്തോടെ ആളുകളെ കാണുക, സ്നേഹത്തോടെ ആളുകളുമായി സംസാരിക്കുക സ്നേഹത്തോടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക "ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു"ڔ(ലൂക്കാ 9/2) എന്നുപറയുമ്പോള്‍ ഈശോ ശ്ലീഹരെ ഏല്പിച്ച ദൗത്യവും ഇതുതന്നെയാണ്. സ്നേഹത്തോടെ ചെയ്യുക എന്നതാണ് കാതല്‍. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെപ്പോലെ, വിശുദ്ധരുടെ പ്രത്യേകതയും വേറൊന്നായിരുന്നില്ല. ഫ്രാന്‍സിസ് അസ്സീസ്സി ഈശോയോടുള്ള സ്നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ച് ഭിക്ഷ തേടിക്കൊണ്ട് ആളുകളെ കാണുകയും സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അവിടെയെല്ലാം വിശുദ്ധിയുടെ പരിമളം പടര്‍ന്നു. നമുക്കും ഇപ്രകാരം നമ്മുടെ സുവിശേഷദൗത്യം ചെയ്യാം, പ്രാര്‍ത്ഥനയോടെയും സ്നേഹത്തോടെയും.
By: Father Joseph Gill
Moreമരിച്ചുപോയവരുടെ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് ഫലപ്രദമോ? നമ്മുടെ പ്രാര്‍ത്ഥനകളും കൊച്ചു സഹനങ്ങളും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശുദ്ധീകരണാത്മാക്കളെക്കുറിച്ച് വായിച്ചത് മുതല്‍ അവരോട് ഒരു പ്രത്യേക സ്നേഹം എനിക്ക് തോന്നിത്തുടങ്ങി. മതബോധന ക്ലാസില്‍നിന്നും തന്ന വിശുദ്ധരുടെ ജീവചരിത്രങ്ങളിലും മറ്റ് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലുംനിന്നാണ് മരണശേഷം ശുദ്ധീകരണാവസ്ഥയിലായിരിക്കുന്ന അത്തരം ആത്മാക്കളെക്കുറിച്ചുള്ള അറിവുകളും പ്രാര്‍ത്ഥനകളും ലഭിച്ചത്. 'അതുപോലെതന്നെ, 'ഈശോ മറിയം യൗസേപ്പേ ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കണേ' എന്നുള്ള പ്രാര്‍ത്ഥന ഒരു തവണ ചൊല്ലുമ്പോള്‍ ഒരു ആത്മാവ് സ്വര്‍ഗത്തിലേക്ക് പോകും എന്ന് വായിച്ചപ്പോള്‍മുതല്‍ ദിവസവും പലതവണ ഞാനത് ആവര്‍ത്തിച്ചിരുന്നു. ഇത്തരം പ്രാര്‍ത്ഥനകളുടെ ഫലസിദ്ധിയെപ്പറ്റി അധികമൊന്നും ചിന്തിച്ചിരുന്നില്ല. എന്നാല്‍, ഏതാണ്ട് 16 വര്‍ഷം മുമ്പ്, ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഉണ്ടായ ഒരു സംഭവം ഈ നാളുകളില്‍ എന്റെ ഓര്‍മ്മയില്‍ വന്നു. ആ വര്‍ഷത്തെ സ്കൂള്‍ വിനോദയാത്രയുടെ അറിയിപ്പ് വന്നതേ ഞങ്ങള്‍ കൂട്ടുകാര്‍ ത്രില്ലടിച്ചു ചര്‍ച്ച തുടങ്ങി. അപ്പോളാണ് ഒരു കൂട്ടുകാരി സങ്കടപ്പെട്ട് പറയുന്നത്: "എന്റെ വീട്ടില്‍നിന്നും ഉറപ്പായും വിടില്ല. ഇതുവരെ ഒരു ടൂറിനും വിട്ടിട്ടില്ല." സാമ്പത്തികമായി ഞെരുക്കമുള്ള ഒരു കുടുംബത്തിലെ മൂത്ത മകള്‍ ആയിരുന്നു അവള്. ക്ലാസിലെ ഏറ്റവും മിടുക്കിയായ അവള് വരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കും അതൊരു വിരസത ആകുമെന്നുറപ്പ്. എന്തായാലും സമയം ഉണ്ടല്ലോ, അപ്പോഴേക്കും നോക്കാം എന്ന് ഞങ്ങള്‍ പറഞ്ഞെങ്കിലും അവള്‍ക്ക് ഒരു പ്രതീക്ഷയും ഇല്ല. കൂട്ടുകാരെല്ലാവരുംകൂടെ പണം ശേഖരിക്കാമെന്നോ ടീച്ചര്‍മാരോട് പറഞ്ഞു നോക്കാമെന്നോ മാതാപിതാക്കള്‍ തമ്മില്‍ സംസാരിച്ച് ശരിയാക്കാമെന്നോ ഒക്കെ മനസ്സില്‍ വിചാരിച്ചെങ്കിലും അതൊന്നും പ്രായോഗികമാക്കാനുള്ള ധൈര്യം അന്ന് ഞങ്ങള്‍ക്കില്ലായിരുന്നു. എന്തായാലും അവളുടെ വിഷമം ഓര്‍ത്തപ്പോള്‍ ഞാന്‍ രണ്ടും കല്പിച്ച് ഈശോയോട് പറഞ്ഞു: "ഞാനിത്രയും നാളും പ്രാര്‍ത്ഥിച്ചിട്ട് ഒരു ശുദ്ധീകരണാത്മാവ് എങ്കിലും സ്വര്‍ഗത്തില്‍ പോയിട്ടുണ്ടെങ്കില്‍ ഈശോയേ, ആ ആത്മാവിന്റെ മാധ്യസ്ഥ്യം വഴി കൂട്ടുകാരിയെ ടൂറിനു വിടണമേ" എന്ന്. അന്ന് സ്കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോകുന്ന സമയത്ത് ആത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ചൊല്ലുവാന്‍ എനിക്ക് പതിവിലും ഉത്സാഹമായിരുന്നു. പിറ്റേന്ന് രാവിലെ ക്ലാസ്സില്‍ വന്ന കൂട്ടുകാരി സന്തോഷംകൊണ്ട് തുള്ളിച്ചാടുകയാണ്! കാരണം ചോദിച്ചപ്പോള്‍ പറഞ്ഞു, "ഒരു തടസവും പറയാതെ എന്നെ ടൂറിന് വിട്ടു. അപ്പച്ചന് ഇതെന്തുപറ്റിയെന്നു എനിക്കിപ്പളും മനസിലാവണില്ല!!" അന്ന് അവള്‍ക്കുണ്ടായ അതേ സന്തോഷം എനിക്കും ഉണ്ടായി. ഞാന്‍ ആത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് വെറുതെയായിട്ടില്ല എന്നൊരു ബോധ്യം മനസ്സില്‍ അങ്ങനെ നിറഞ്ഞുനിന്നു. നാളുകള്‍ കഴിഞ്ഞാണ് 1000 ശുദ്ധീകരണാത്മാക്കളെ രക്ഷിക്കുവാനുള്ള വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന എന്റെ പ്രിയപ്പെട്ട പ്രാര്‍ത്ഥന ആയി മാറിയത്. ഹോസ്റ്റല്‍ മുറിയിലെ എന്റെ കിടക്കയുടെ ഭിത്തിവശത്ത് ഞാനത് എഴുതി ഒട്ടിച്ചു, എന്നും രാവിലെയും രാത്രിയും നോക്കി വായിക്കുമായിരുന്നു. ആരുടെയെങ്കിലും മരണ അറിയിപ്പ് കേട്ടാലോ, അത് ഫോണില്‍ മെസേജ് ഇടുമ്പോഴോ ഈ പ്രാര്‍ത്ഥന ചൊല്ലി അത് വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇടുന്നത്, എന്റെ ശീലമായി. പ്രാര്‍ത്ഥിക്കുവാനും ഓര്‍മിക്കുവാനും ആരും ഇല്ലാത്തവരെ സഹായിക്കുമ്പോള്‍ അവരുടെ സന്തോഷം നമ്മുടെ മനസ് നിറയ്ക്കുമെന്നത് ശരിയല്ലേ! വിശുദ്ധ കുര്‍ബാനയില്‍, കാഴ്ചവയ്പിന്റെ സമയത്ത് നമുക്ക് അവരെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കാം. നമ്മുടെ പ്രാര്‍ത്ഥന വഴി സ്വര്‍ഗത്തിലെത്തുന്ന ആത്മാക്കള്‍ ആവശ്യസമയത്ത് നമ്മളെ തിരിച്ചും സഹായിക്കും, തീര്‍ച്ച. വിശുദ്ധ ജര്‍ത്രൂദിന്റെ പ്രാര്‍ത്ഥന: നിത്യനായ ദൈവമേ, ഈ ദിവസം അര്‍പ്പിക്കപ്പെടുന്ന എല്ലാ ദിവ്യബലികളോടും ചേര്‍ത്ത് പ്രിയപുത്രനായ ഈശോമിശിഹായുടെ തിരുരക്തം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കായും ലോകമെങ്ങുമുള്ള പാപികള്‍ക്കായും സഭയിലുള്ള പാപികള്‍ക്കായും എന്റെ ഭവനത്തിലെയും എന്റെ കുടുംബത്തിലെയും പാപികള്‍ക്കായും ഞാന്‍ സമര്‍പ്പിക്കുന്നു. ആമേന്‍.
By: Tresa Tom T
Moreകുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം. പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, "സോറി.... നിങ്ങളൊരു ഡോക്ടറല്ലേ...? പിന്നെന്തിനീ സൗഖ്യം...? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല..." ഡോക്ടര്‍ വല്ലാതെയായി. "എന്റെ മാലാഖേ... പ്ലീസ്... പതുക്കെപ്പറ.... ഇങ്ങനെ പരസ്യമായി... എല്ലാരും എന്തു വിചാരിക്കും..." മാലാഖ തുടര്‍ന്നു: "രോഗത്തിന്റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്... രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക." വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3). ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. "....ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു" (2 കോറിന്തോസ് 1/4).
By: Shalom Tidings
Moreജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍... എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന് ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന് നടത്തുന്നത്. ശാസ്ത്രജ്ഞന് എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന് എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്. ബുദ്ധിയായിരുന്നു ഡ്രാഗോസിന്റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്ച്ചകള് കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്റെ ചിന്ത. ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്. അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്റെ ശക്തി അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന് കോള്മാന് രചിച്ച 'ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്' എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. "ഇനിയും യേശുവിനായി നിന്റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!" ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ 'വീഴ്ത്തി'യത്.' സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന് പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു. അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം. പ്രാര്‍ത്ഥിക്കുക: 'പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തിന്റെയും മനസിന്റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.' ഡോ. ഡ്രാഗോസിനെ 'വീഴ്ത്തിയ' ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, "ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!"
By: Shalom Tidings
Moreപ്രാചീനകാലത്ത്, വിജയശ്രീലാളിതനായ സൈന്യാധിപന്റെ രഥത്തിന് പിന്നില്‍ ഒരു ദൂതന് ഇരിക്കും. അയാള്‍ വിളിച്ചുപറയും, "നിങ്ങള്‍ ഒരു മനുഷ്യനാണെന്ന് ഓര്‍മിക്കുക!" വിജ്ഞാനികളുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തിരുന്നത്. അഹങ്കാരത്താല്‍ സൈന്യാധിപന് അന്ധനായിത്തീരാതിരിക്കാനായിരുന്നു ഈ ക്രമീകരണം. വിനയത്തില്‍ വളര്‍ന്നാല്‍മാത്രമേ ഇനിയും വിജയിയാകാന്‍ സാധിക്കുകയുള്ളൂ എന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍കൂടിയായിരുന്നു അത്. "വിനയത്തിനും ദൈവഭക്തിക്കുമുള്ള പ്രതിഫലം സമ്പത്തും ജീവനും ബഹുമതിയുമാണ്" (സുഭാഷിതങ്ങള്‍ 22/4).
By: Shalom Tidings
Moreആരും പറയാന്‍ മടിക്കുന്ന ചില കാര്യങ്ങള്‍ മേരി ആന്‍ എന്ന സഹോദരി, തന്നെക്കുറിച്ചുതന്നെ വെളിപ്പെടുത്തുകയുണ്ടായി. ’17 വര്‍ഷങ്ങളായി മാനസികാരോഗ്യകേന്ദ്രങ്ങള്‍ മാറിമാറി കയറിയിറങ്ങിയ വ്യക്തിയാണ് ഞാന്‍. ഡോക്ടര്‍മാര്‍ എന്നെ ഒരു ഉന്മാദ-വിഷാദരോഗിയായി മുദ്രകുത്തി. ഷോക് ട്രീറ്റ്മെന്റ് ഒഴികെയെല്ലാം അവര്‍ എന്നില്‍ പരീക്ഷിച്ചു. പക്ഷേ, സൗഖ്യത്തിന്റെ പ്രതീക്ഷ അവര്‍ക്കും അസ്തമിച്ചപ്പോള്‍ വിഷാദത്തിനുള്ള മെഡിസിന് സ്ഥിരമായി കഴിക്കാന്‍ നിര്‍ദേശിച്ച് അവര്‍ എന്നെ ‘നൈസാ’യി ഒഴിവാക്കി. എല്ലാ ദിവസവും ഉറങ്ങുംമുമ്പ്, ഉറക്കത്തില്‍ എന്നെ തിരിച്ചു വിളിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. കാരണം ഓരോ പ്രഭാതത്തെയും ഞാന്‍ അത്രമാത്രം ഭയപ്പെട്ടു. പ്രതീക്ഷകളെല്ലാം അവസാനിച്ചപ്പോള്‍ ഞാന്‍ ദൈവാലയത്തിലേക്ക് പോയി. വിശുദ്ധ ബലിയില്‍ പങ്കെടുക്കാന്‍ ആരംഭിച്ചു. അത്ഭുതമെന്നു പറയട്ടെ, ഓരോ ദിവ്യബലിയും എന്നെ വൈകാരികമായും ആത്മീയമായും സുഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇപ്പോള്‍ ഞാന്‍ ക്രിസ്തുവില്‍ പുതിയ സൃഷ്ടിയാണ്. പ്രഭാതങ്ങളെ എനിക്കിന്ന് ഭയമില്ല. ദിവ്യകാരുണ്യത്തില്‍ ഞാന്‍ സ്വീകരിക്കുന്ന ഉയിര്‍ത്തെഴുന്നേറ്റ ഈശോയുമായി ഞാന്‍ ഐക്യപ്പെടും, അങ്ങനെ അവിടുന്ന് എന്നില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. എത്ര സജീവമായാണോ ഞാന്‍ ദിവ്യബലിയില്‍ പങ്കുചേരുന്നത്, അത്രമാത്രം അവിടുന്ന് എന്നില്‍ നിറയുകയും എന്നെ സുഖപ്പെടുത്തുകയും ചെയ്യുന്നത് ഞാന്‍ അനുഭവിക്കുന്നു.’ സത്യമായും ദൈവാലയവും തിരുക്കര്‍മ്മങ്ങളും സൗഖ്യത്തിന്റെ ഉറവിടങ്ങളാണ്.’ അതിനാല്‍ ഒരു വൈദികന് പങ്കുവച്ച സംഭവം നമ്മെ ആശങ്കപ്പെടുത്തണം. ഒരു ദു:ഖവെള്ളിയാഴ്ച, ദൈവാലയത്തിലെ ഭക്തിനിര്‍ഭരമായ തിരുക്കര്‍മങ്ങള്‍ക്കിടയില്‍ കൊച്ചുകുട്ടികളുടെ വലിയ ബഹളം. പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ് വ്യക്തമായത്. ഈശോ നമുക്കുവേണ്ടി സഹിച്ച പീഡകളെ ധ്യാനിക്കാനും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനുമുള്ള ദുഖവെള്ളിയാഴ്ച, ഒരു പിതാവ് മക്കളോടൊപ്പം ദൈവാലയനടയില്‍ ഇരുന്ന് മൊബൈലില്‍ സ്ക്രോള്‍ ചെയ്ത് രസിക്കുകയും രണ്ടു കുഞ്ഞുങ്ങളെ കാണിച്ച് രസിപ്പിക്കുകയും ചെയ്യുന്നു. മൊബൈലിലെ കോമഡികള്‍ കണ്ട് തുള്ളിച്ചാടി ആര്‍ത്തു ചിരിക്കുന്ന കുഞ്ഞുങ്ങള്‍..! "ദൈവഭക്തിയില്ലാത്തവന്റെ പ്രത്യാശ നശിക്കും” (ജോബ് 8/13) എന്ന തിരുവെഴുത്ത് ഭയത്തോടെ ഓര്‍ക്കണം. പള്ളിക്കുള്ളില്‍, സൗഖ്യത്തിന്റെ, അനുഗ്രഹങ്ങളുടെ വലിയ വിരുന്ന് നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കുകയോ മക്കളെ പങ്കെടുപ്പിക്കുകയോ ചെയ്യാതെ നമുക്കും മക്കള്‍ക്കും എങ്ങനെ മേരി ആന്‍-നെപ്പോലെ സൗഖ്യവും ഉയര്‍ച്ചയും സംലഭ്യമാകും? സ്വന്തം മക്കള്‍ക്ക്, അടുത്ത തലമുറയ്ക്ക് ഏതുവിധത്തിലുള്ള സന്ദേശമായിരിക്കും ഇത്തരം മാതാപിതാക്കള്‍ നല്‍കുന്നത്…! ന്യൂജനറേഷനെ എന്തിനുമേതിനും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ ഇത്തരം കാര്യങ്ങള്‍കൂടി ഗൗനിക്കേണ്ടതല്ലേ? ‘…എന്റെ വിശുദ്ധദിവസത്തില്‍ സ്വന്തം ഇഷ്ടം അനുവര്‍ത്തിക്കുന്നതില്‍നിന്നും നീ പിന്തിരിയുക; … കര്‍ത്താവിന്റെ വിശുദ്ധദിനത്തെ ബഹുമാന്യമായി കണക്കാക്കുക. നിന്റെ സ്വന്തം വഴിയിലൂടെ നടക്കാതെയും നിന്റെ താല്പര്യങ്ങള് അന്വേഷിക്കാതെയും വ്യര്‍ത്ഥഭാഷണത്തിലേര്‍പ്പെടാതെയും അതിനെ ആദരിക്കുക. അപ്പോള്‍ നീ കര്‍ത്താവില്‍ ആനന്ദം കണ്ടെത്തും. ലോകത്തിലെ ഉന്നത സ്ഥാനങ്ങളിലൂടെ നിന്നെ ഞാന്‍ സവാരിചെയ്യിക്കും’ (ഏശയ്യാ 58/13,14).
By: ആൻസി മോൾ ജോസഫ്
Moreഇറാക്ക്: ഇറാക്കിന്റെ നിനവേ സമതലപട്ടണങ്ങളിലും മൊസൂളിലും ഐ.എസ്.ഐ.എസ് ഭീകരര്‍ ആധിപത്യമേറ്റെടുത്തപ്പോഴത്തെ നോവിക്കുന്ന മാറ്റങ്ങളുടെ നേര്‍ക്കാഴ്ചയുമായി ഇ.ഡബ്ളിയു.ടി.എന്‍ ഡോക്യൂയമെന്ററി തയാറാക്കിയിരിക്കുന്നു. 2000 വര്‍ഷത്തോളം പഴക്കമുള്ള ഇറാക്കിലെ ക്രൈസ്തവജീവിതത്തിന് ഐ.എസ്.ഐ.എസ് 10 വര്‍ഷംകൊണ്ട് ഏല്പിച്ച ആഘാതങ്ങളും അതിനെ അതിജീവിച്ച് ഇന്നും നിലനില്‍ക്കുന്ന ക്രൈസ്തവികതയും കണ്ടറിയാന്‍ സഹായിക്കുന്ന ഡോക്യുമെന്ററിയാണ്, Christians Fight To Survive: ISIS in Iraq. നിനവേയുടെ താഴ്വാരങ്ങളിലെ അനേകം ക്രൈസ്തവര്‍ ഐ.എസ്.ഐ.എസ് അധിനിവേശത്തിന് കീഴില്‍ നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഇര്‍ബില്‍ അതിരൂപത ആര്‍ച്ച്ബിഷപ് ബാഷര്‍ മാത്തി വാര്‍ദ, മൊസൂള്‍ അതിരൂപത ആര്‍ച്ച്ബിഷപ് ബനഡിക്തൂസ് യൗനാന്‍ ഹാനോ , നാലാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സിറിയന്‍ കത്തോലിക്കാ ആശ്രമത്തിന്റെ പ്രസിഡന്റ് ഫാ. മാസിന് മട്ടോക്ക എന്നിവരുടെ പങ്കുവയ്ക്കലുകളും ശ്രദ്ധേയമാണ്. ഒരു മണിക്കൂറാണ് ഡോക്യൂമെന്ററിയുടെ ദൈര്‍ഘ്യം. തകര്‍ക്കപ്പെട്ട ദൈവാലയങ്ങളുടെയും ഗ്രാമങ്ങളുടെയും വേദനിപ്പിക്കുന്ന ദൃശ്യങ്ങളും ഡോക്യൂയമെന്ററിയില് കാണാം.
By: Shalom Tidings
Moreപ്ലസ്ടു പൂര്‍ത്തിയാക്കിയശേഷം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം അത്ര എളുപ്പമായിരുന്നില്ല. പല പരീക്ഷകളിലും തോല്‍വി രുചിക്കേണ്ടിവന്നതിനാല് വീണ്ടും ‘സപ്ലി’ എഴുതി പഠനം പൂര്‍ത്തിയാക്കി. പഠനം കഴിഞ്ഞപ്പോഴാകട്ടെ ജോലി ലഭിച്ചതുമില്ല. ആ അവസ്ഥ എനിക്കും കുടുംബാംഗങ്ങള്‍ക്കും ഏറെ അസ്വസ്ഥത സമ്മാനിച്ചു. അങ്ങനെയിരിക്കേയാണ് ഇടുക്കി സ്വദേശിയായ എനിക്ക് പോണ്ടിച്ചേരിയില്‍ ഒരു ജോലി ശരിയായത്. എന്നാല്‍ അവിടത്തെ കാലാവസ്ഥയോടും സാഹചര്യങ്ങളോടും ഒത്തുപോകാന്‍ കഴിയാതെ അല്പനാളുകള്ക്കകം ആ ജോലി ഉപേക്ഷിച്ച് പോരേണ്ടിവന്നു. പിന്നീട് വന്നത് പ്രളയകാലം. അന്ന് ജീസസ് യൂത്തിനോടും സഭാകൂട്ടായ്മയോടുമൊപ്പം ഈശോയ്ക്കായി പ്രവര്‍ത്തിക്കാന്‍ സാഹചര്യങ്ങള്‍ ലഭിച്ചിരുന്നു. സന്നദ്ധസേവനങ്ങളില്‍ സജീവമായി. പക്ഷേ ജോലിയില്ലാത്തത് വലിയ പ്രശ്നമായി അവശേഷിച്ചു. അന്നാളുകളിലെല്ലാം പ്രാര്‍ത്ഥന എന്നാല്‍ ഈശോയോട് ‘വഴക്ക്’ ആയിരുന്നു. ‘നീ എന്നെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്തിനാണ്? ശരിക്കും ഈശോ, നീയുണ്ടോ?’ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍. പക്ഷേ വഴക്ക് കൂടാനായിട്ടാണെങ്കിലും ഓടിയണയാന്‍ ഉണ്ടായിരുന്നത് ആ സന്നിധിതന്നെ. പിന്നീട് കൊവിഡ് കാലത്തും ഇടുക്കി രൂപത യുവജനകൂട്ടായ്മയോടുചേര്ന്ന് സജീവമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. അന്നാളുകളില്‍ നേരില്‍ കണ്ടറിഞ്ഞ, കൊവിഡ് രോഗികളുടെയും പ്രിയപ്പെട്ടവര്‍ മരിച്ചവരുടെയുമെല്ലാം ദൈവാനുഭവങ്ങള്‍ എന്നെയും ഏറെ സ്വാധീനിച്ചു. എങ്കിലും ഒരു ജോലി ലഭിക്കാത്തതിനാല്‍ ആകെ മടുപ്പ് അനുഭവപ്പെട്ടിരുന്നു. കുറച്ചുനാളുകള്‍ക്കകം കാനഡയിലേക്ക് വരാന്‍ അവസരം ഒരുങ്ങി. ഇവിടെയെത്തിയപ്പോഴും പ്രതിസന്ധികള്‍ ഏറെയായിരുന്നു. കൂട്ടുകാരോ പ്രിയപ്പെട്ടവരോ ഒന്നുമില്ലാത്ത ഏകാന്തതയായിരുന്നു ഏറ്റം വിഷമകരം. നാട്ടിലും ഇവിടെയും ഒരുപോലെയുള്ളത് ക്രൂശിതനായ ഈശോയും മാതാവും മാത്രമാണെന്നാണ് എനിക്ക് തോന്നിയത്. അതിനാല്‍ എല്ലാം പറയാന്‍ അവര്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഏറെ സങ്കടപ്പെട്ട് ഏതെങ്കിലും പള്ളിയില്‍ ഇരിക്കുമ്പോള്‍ ആരിലൂടെയെങ്കിലും അവിടുന്ന് ഇടപെടും. ഉദാഹരണത്തിന്, പലപ്പോഴും, ഒരു പരിചയവുമില്ലാത്തവര്‍ വന്ന് തോളില്‍ത്തട്ടി പേര് ചോദിച്ച് പരിചയപ്പെടും. എന്നിട്ട് പറയും, "ടോമിന്, എവെരിതിംഗ് വില്‍ ബി ആള്‍റൈറ്റ്-എല്ലാം ശരിയാകും!” അങ്ങനെയൊക്കെ ഈശോ എന്നോട് സംസാരിക്കുന്ന അനുഭവമുണ്ടായപ്പോള്‍ ഈശോ യഥാര്‍ത്ഥത്തില്‍ ആ കുരിശില്‍ കിടക്കുകയല്ല പലരുടെയും രൂപത്തില്‍ ഇറങ്ങിനടക്കുകയാണ് എന്നെനിക്ക് തോന്നി. അതുകൊണ്ട് ‘നീ ശരിക്കും ആ ക്രൂശില്ത്തന്നെയാണോ ഉള്ളത്?’ എന്ന് അതിശയത്തോടെയും സ്നേഹത്തോടെയും ചോദിച്ചിട്ടുണ്ട്. കാനഡയില്‍ നില്‍ക്കാനുള്ള സ്റ്റേ ബാക്ക് അനുമതി തീരാറായ സമയം. പ്രാര്‍ത്ഥിക്കുകയും പലരോടും പ്രാര്‍ത്ഥനാസഹായം ചോദിക്കുകയും ചെയ്തുകഴിഞ്ഞ് അതെപ്പറ്റിയുള്ള ആകുലത ഞാന്‍ ഉപേക്ഷിച്ചു. ഒടുവില്‍, രണ്ടുദിവസംമാത്രം അവശേഷിക്കേ അവിടെനില്ക്കാനുള്ള സമയം നീട്ടിക്കൊണ്ട് ‘എക്സ്റ്റന്‍ഷന്‍’ ലഭിച്ചു! ഇങ്ങനെയുള്ള അനുഭവങ്ങള്‍ എന്നെ ദൈവവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്തുന്നു. ഇത്രമാത്രം ഈശോയുടെ സ്നേഹം അനുഭവിക്കുമ്പോള്‍ വചനം സത്യമാണെന്ന് എനിക്കുറപ്പ്, ”നിങ്ങളെക്കുറിച്ചുള്ള പദ്ധതി എന്റെ മനസിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ള പദ്ധതിയാണത്- നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി” (ജറെമിയ 29/11). ‘
By: ടോമിന് അഗസ്റ്റിന്, കാനഡ
Moreനിത്യരാധന ചാപ്പലില്‍, ഈശോയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചപ്പോഴൊക്കെ, ‘സമയമായില്ല’എന്ന തോന്നലായിരുന്നു ജൂലിയയുടെ ഉള്ളില്‍ ഉത്തരമായി ഉയര്‍ന്നുവന്നിരുന്നത്. നാഡീവ്യൂഹത്തെ ബാധിക്കുന്ന POTS (Ptosural Orthtosatic Tachycardia Syndrome) എന്ന അസുഖമായിരുന്നു അവള്‍ക്ക്. നല്ലൊരു കത്തോലിക്കാ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അവളെയും ആറ് സഹോദരങ്ങളെയും, ഈശോക്ക് ഒന്നാം സ്ഥാനം നല്കാന് അവരുടെ മാതാപിതാക്കള്‍ പഠിപ്പിച്ചിരുന്നു. ചിക്കാഗോ നഗരത്തിനടുത്തുള്ള അവളുടെ വീട് ഇടവക ദൈവാലയത്തിന് സമീപമായിരുന്നു. കൂട്ടുകാര്‍ക്കൊപ്പം വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തിട്ടാണ് അവള് സ്കൂളില്‍ പൊയ്ക്കൊണ്ടിരുന്നത്. നിത്യരാധന ചാപ്പല്‍ വന്നതില്‍പ്പിന്നെ സാധിക്കുമ്പോഴെല്ലാം അവിടെ പോയി ഈശോയോട് ‘ഹായ്’പറയുന്നത് ശീലമാക്കി. ദിവ്യകാരുണ്യത്തിന് മുന്നില്‍ മുട്ടുകുത്തുമ്പോഴെല്ലാം അവള് സംസാരിക്കാന്‍ ശ്രമിച്ചത് അവള്‍ക്ക് ചിരപരിചയമുള്ള ഒരു വ്യക്തിയോടായിരുന്നു. എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് അവളുടെ കുടുംബാംഗങ്ങളെല്ലാവരും ഒന്നിച്ച് ദിവ്യകാരുണ്യ ആരാധന നടത്തിയിരുന്നു. ചെറുപ്പം മുതലേ നല്ല ആരോഗ്യമുണ്ടായിരുന്ന ഒരു കുട്ടിയായിരുന്നില്ല ജൂലിയ. കൗമാരത്തിലേക്ക് കടന്നപ്പോള്‍ ആരോഗ്യം പിന്നെയും വഷളായി. ഹൃദയമിടിപ്പിനെയും രക്തസമ്മര്‍ദ്ദത്തിനെയും ബാധിക്കുന്ന POTS കാരണം, കിടക്കുകയോ ഇരിക്കുകയോ ചെയ്തിട്ട് എഴുന്നേല്ക്കുമ്പോഴും, അധികനേരം നിവര്‍ന്നിരിക്കുമ്പോഴും, അവള് ബോധരഹിതയാകാന്‍ തുടങ്ങി. ആദ്യം വോക്കറിന്റെ സഹായത്തോടെ നടന്ന അവള് പിന്നീട് വീല്‍ചെയറിലായി. കുറച്ചുനാള്‍കൂടി കഴിഞ്ഞപ്പോള്‍ ഡ്രിപ്പിട്ട് വീട്ടില്‍ത്തന്നെ കിടപ്പും ആയി. പരിചാരികയുടെ സഹായത്തോടെയായിരുന്നു ജീവിതം. അവളുടെ കൂട്ടുകാര്‍ കോളേജിലായപ്പോഴും ജീവിതാന്തസ്സുകള്‍ തിരഞ്ഞെടുത്തു തുടങ്ങിയപ്പോഴും ജൂലിയ, ഹോസ്പിറ്റല്‍ അപ്പോയ്ന്റ്മെന്റുകളും ട്രീട്മെന്റുകളുടെയും ലോകത്തായിരുന്നു. അവളും പക്ഷേ പഠിക്കുകയായിരുന്നു, കുരിശിന്റെ സ്കൂളില്‍! 2017 ഏപ്രില്‍ 1 ശനിയാഴ്ച. ജൂലിയ അവളുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ആരാധനചാപ്പലില് പോയി. ഇരിപ്പിടത്തില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ പിന്നില്‍, വ്യായാമത്തിന് ഉപയോഗിക്കുന്ന ഒരു മാറ്റിലാണ് കിടന്നത്. ഇതുവരെ തന്റെ പ്രാര്‍ത്ഥനക്ക് YES എന്നുത്തരം തരാത്ത ഈശോയോട്, ആ മാറ്റില്‍ തന്റെ വീട്ടുകാര്‍ക്ക് പിന്നിലായി കിടന്നുകൊണ്ട് കുസൃതിയോടെ അവളിങ്ങനെ പറഞ്ഞു, "ഈശോയേ, ഇന്ന് ഏപ്രില്‍ 1 അല്ലേ? നമുക്ക് ഇവരെയൊക്കെ ഒന്ന് പറ്റിച്ചാലോ? നീ എന്റെ കൂടെ നില്‍ക്കാമോ? എന്റെ അസുഖം മാറിയെന്ന് ഇവരെയൊക്കെ ഒന്ന് തോന്നിപ്പിക്കണം.” ജൂലിയയെ അമ്പരപ്പിച്ചു കൊണ്ട് ഈശോ സമ്മതിച്ചു. അവള്‍ക്ക് പക്ഷേ വലിയ വ്യത്യാസമൊന്നും ശരീരത്തില്‍ തോന്നിയില്ല. വീണെങ്കിലോ എന്ന് വിചാരിച്ച് അവള് തനിയെ നടക്കാന്‍ ശ്രമിച്ചില്ല. താന്‍ കേള്‍ക്കാന്‍ ആഗ്രഹിച്ചത്, ഇപ്പോള്‍ പറഞ്ഞത് തന്റെ മനസ്സല്ല, ശരിക്കും ഈശോതന്നെയാണെന്ന് ഒരു സ്ഥിരീകരണം അവള്‍ക്ക് വേണമായിരുന്നു. അതിനാല്‍ ഈശോയോട് പറഞ്ഞു, "എനിക്ക് യഥാര്‍ത്ഥത്തില്‍ സൗഖ്യം ലഭിച്ചിട്ടുണ്ടെങ്കില്‍, എഴുന്നേല്‍ക്കാനും നടക്കാനുമായി എനിക്ക് കേള്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ ഒന്ന് പറയാമോ?” വാസ്തവത്തില്‍ ഈശോ അത് പറഞ്ഞതാണ്, പക്ഷേ തന്റെ ഹൃദയത്തിന് പുറത്ത് താന്‍ ഒന്നും കേട്ടിരുന്നില്ല എന്നാണ് ജൂലിയ അതെക്കുറിച്ച് പറയുന്നത്. അപ്പോഴേക്കും ചാപ്പലില്‍നിന്ന് പോകാന്‍ സമയമായിരുന്നു. അവളുടെ അമ്മ കളിയായി, മാറ്റില്‍ നിലത്തു കിടക്കുന്ന അവളോട് യോഹന്നാന് 5/8ല്‍ പറയും പോലെ പറഞ്ഞു, "എഴുന്നേറ്റ് നിന്റെ കിടക്കയുമെടുത്ത് നടക്കുക!” ഇതാണ് തനിക്കുള്ള അടയാളം എന്ന് ജൂലിയക്ക് മനസ്സിലായി. അവള് എഴുന്നേറ്റ് തന്റെ മാറ്റ് ചുരുട്ടി, ദിവ്യകാരുണ്യത്തെ വണങ്ങി, അവളുടെ മാതാപിതാക്കളെ അതിശയിപ്പിച്ചു കൊണ്ട് വീട്ടിലേക്ക് നടക്കാന്‍ തുടങ്ങി. അധികം വഴി നടക്കാനില്ലായിരുന്നെങ്കിലും, ഒരു മുറിക്കുള്ളില്‍ നടക്കുന്നത് പോലും അവള്‍ക്ക് ബുദ്ധിമുട്ടായിരുന്ന സമയമായിരുന്നു അത്. വീട്ടിലേക്ക് തനിയെ നടക്കുന്നത് അസാധ്യവുമായിരുന്നു. ആവശ്യമെങ്കില്‍ പിടിക്കാനായി അവളുടെ അമ്മ അവളുടെ കൂടെത്തന്നെ നടന്നു, എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ കയറ്റാനായി കാറെടുത്തു ഡാഡി പിന്നിലും വന്നു. അതിന്റെ ഒന്നും ആവശ്യമില്ലെന്ന് അവള് അവരോട് പറഞ്ഞു, അവള് യഥാര്‍ത്ഥത്തില്‍ സുഖപ്പെട്ടിരുന്നു!അവളുടെ രോഗസൗഖ്യം അവളെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളെയും ഞെട്ടിപ്പിച്ചു. തുടര്‍ന്നുള്ള കുറേ ദിവസങ്ങള്‍ എല്ലാവരുടെയും മുഖത്തെ അത്ഭുതം കാണാന്‍ രസമായിരുന്നുവെന്ന് ജൂലിയ പറയുന്നു. POTS അങ്ങനെ എളുപ്പം മാറിപ്പോകുന്ന ഒരസുഖമല്ല, അതുകൊണ്ട് തീര്‍ച്ചയായും അതൊരു അത്ഭുതം തന്നെയായിരുന്നു. അവള്‍ക്ക് അസുഖം കാരണം തുടരാന്‍ കഴിയാതിരുന്ന ഡാന്‍സ് സ്റ്റുഡിയോയിലേക്ക് ഉടന്‍തന്നെ അവള് തിരിച്ചു വന്നു. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കായി ഒരു ക്ലാസ് ആരംഭിച്ചു, സുഖമില്ലാതിരുന്നപ്പോള്‍ അവള് ഏറെ ആഗ്രഹിച്ച ഒന്ന്. ഏഴ് കൊല്ലങ്ങള്‍ക്കിപ്പുറവും ജൂലിയ സന്തോഷവതിയായി ജീവിതം നയിക്കുന്നു. നമുക്കായി അവള്‍ക്കൊരു സന്ദേശമുണ്ട്,”’ബൈബിള്‍ കാലങ്ങളിലേക്ക് മാത്രമായി ഒതുങ്ങുന്നതല്ല അത്ഭുതങ്ങള്‍. യോഹന്നാന് 5/8-ലെ തളര്‍വാതരോഗിയെ സുഖപ്പെടുത്തിയ അതേ ഈശോ, വിശുദ്ധ കുര്‍ബ്ബാനയിലെ അവന്റെ യഥാര്‍ത്ഥമായ സാന്നിധ്യത്തിലൂടെ, കാലങ്ങള്‍ക്കിപ്പുറം അതേ അനുഗ്രഹം എന്നില്‍ ചൊരിഞ്ഞു. എന്നെ കിടപ്പിലാക്കിയ അസുഖത്തില്‍നിന്ന് സൗഖ്യം നല്‍കിയതില്‍ ഞാന്‍ അളവറ്റ നന്ദിയുള്ളവളാണ്. ദൈവം എത്ര നല്ലവന്‍!” ഒരു കുഞ്ഞിനെപ്പോലെ പ്രത്യാശിച്ച, വിശ്വസിച്ച, പ്രാര്‍ത്ഥിച്ച, ജൂലിയയുടെ അനുഭവം നമ്മുടെയും കണ്ണ് തുറപ്പിക്കട്ടെ. നമ്മുടെ കൂടെയുള്ള നിറസാന്നിധ്യമായി, നമ്മുടെ ബാലിശചിന്തകള്‍ പോലും എപ്പോഴും കേള്‍ക്കുന്ന കൂട്ടുകാരനായി നമുക്കവനെ സ്നേഹിക്കാം.
By: ജില്‍സ ജോയ്
More