Trending Articles
നാം ആയിരിക്കുന്നിടം സ്വര്‍ഗമാക്കുന്നതിന് തടസങ്ങളേവയെന്ന് പരിശോധിക്കാം.
ഒരൊറ്റ വാക്കുമതി ഭൂമിയില്‍ സ്വര്‍ഗം പണിയാന്‍. ഒരൊറ്റ വാക്കുമതി കെട്ടുപിണഞ്ഞ പല പ്രശ്നങ്ങള്‍ക്കും ശാശ്വതമായ പരിഹാരമുണ്ടാക്കാന്‍. പക്ഷേ മനുഷ്യനതു പറയുകയില്ല. ഒരൊറ്റ വാക്കു മതി ഭൂമിയില്‍ സമാധാനമുണ്ടാക്കാന്‍. പക്ഷേ തല പോയാലും മനുഷ്യന്റെ വായില്‍നിന്നും അത് വീഴുകയില്ല. ആ വാക്ക് ഏതാണെന്നോ? ‘സോറി’ എന്ന വാക്കാണത്. ‘എനിക്ക് തെറ്റിപ്പോയി എന്നോടു ക്ഷമിക്കണമേ’ എന്ന വാക്ക്. ദൈവത്തോടു മാത്രമല്ല, മനുഷ്യനോടും പറയേണ്ടിടത്ത് അനിവാര്യമായും നാമത് പറയേണ്ടിയിരിക്കുന്നു.
മനുഷ്യചരിത്രത്തിന്റെ ഉത്ഭവംമുതലേ ‘സോറി’ പറയാനുള്ള വിനാശകരമായ ഈ മടി മനുഷ്യന്റെ വ്യക്തിത്വത്തിലുണ്ട്. വിലക്കപ്പെട്ട കനി തിന്നതുമൂലം ദൈവത്തിന്റെ മുന്നില്‍നിന്നും ഓടിയൊളിച്ച മനുഷ്യനോട് ദൈവം ചോദിച്ചു, ‘ആദം നീ എന്താണ് ചെയ്തത്?’ ‘ദൈവമേ എനിക്ക് തെറ്റുപറ്റി. നീ തിന്നരുത് എന്നുപറഞ്ഞ കനി ഞാന്‍ തിന്നു. എന്നോടു ക്ഷമിക്കണമേ’ എന്നല്ല ആദം പറഞ്ഞത്. ‘നീ എനിക്ക് കൂട്ടിനായി തന്ന ഈ സ്ത്രീ എനിക്ക് പഴം പറിച്ചുതന്നു. ഞാന്‍ തിന്നുപോയി’ എന്നാണ്. ഇവിടെ പുരുഷന് ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം സ്ത്രീക്കും സ്ത്രീയെ അവനു കൂട്ടിനായി കൊടുത്ത ദൈവത്തിനുമായി.
ദൈവം ഹവ്വയോടും ചോദിച്ചു, ‘നീ എന്താണ് ചെയ്തത്?’ അവളും ഭര്‍ത്താവിന്റെ വഴിതന്നെ പിന്തുടര്ന്നു. ‘ദൈവമേ എനിക്ക് തെറ്റിപ്പോയി, ഞാനൊരിക്കലും അത് ചെയ്യരുതായിരുന്നു’ എന്നല്ല അവള് പറഞ്ഞത്. ‘സര്‍പ്പമെന്നെ വഞ്ചിച്ചതുകൊണ്ട് ഞാനതു ചെയ്തു’ എന്നാണ്. ഇവിടെയും ചെയ്ത തെറ്റിന്റെ ഉത്തരവാദിത്വം സര്‍പ്പത്തിനും സര്‍പ്പത്തെ സൃഷ്ടിച്ച ദൈവത്തിനും കൈമാറിക്കൊണ്ട് അവള് തന്നെത്തന്നെ ന്യായീകരിച്ചു.
സ്വന്തം തെറ്റിനെക്കുറിച്ച് അനുതാപമോ തെറ്റു പറ്റിയതിലുള്ള തന്റെ വ്യക്തിപരമായ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധമോ ഇല്ലാത്ത അവര്‍ ആ അവസ്ഥയില്‍ കൈനീട്ടി ജീവന്റെ വൃക്ഷത്തില്‍നിന്നും തിന്ന് കൂടുതല്‍ വിനാശകരമായ അവസ്ഥയിലേക്ക് എത്തിച്ചേരാതിരിക്കുവാനാണ് ദൈവം അവരെ ഏദനില്‍നിന്നും പുറത്താക്കിയതും അവിടുന്ന് വാഗ്ദാനം ചെയ്ത രക്ഷകനുവേണ്ടി അനേകനാള്‍ കാത്തിരിക്കേണ്ടിവന്നതും.
അസൂയമൂലം സ്വന്തം സഹോദരനായ ആബേലിനെ കൊന്ന കായേനിലും സ്വയംന്യായീകരണത്തിന്റേതും തെറ്റുപറ്റിയതിലുള്ള സ്വന്തം ഉത്തരവാദിത്വത്തില്‍നിന്നുമുള്ള ഒളിച്ചോടലിന്റേതുമായ ഈ വിഷവിത്ത് കാണാം. സഹോദരനെ കൊന്ന കായേനോട് ദൈവം ചോദിച്ചു, ‘കായേന് നിന്റെ സഹോദരനായ ആബേലെവിടെ?’ ‘ദൈവമേ എനിക്കു തെറ്റുപറ്റി. ഞാനവനെ കൊന്നു, എന്നോടു ക്ഷമിക്കണമേ’ എന്നൊരു ഏറ്റുപറച്ചിലല്ല കായേന് നടത്തിയത്. സ്വന്തം തെറ്റിന്റെ ഉത്തരവാദിത്വത്തില്‍നിന്നും ഒരു ഒളിച്ചോട്ടം! അവന് ദൈവത്തോടു ചോദിക്കുന്നു “ഞാനോണോ എന്റെ സഹോദരന്റെ കാവല്ക്കാരന്?” ഈ മറുചോദ്യമാണ് വലിയ ദുരിതങ്ങളുടെ നീര്‍ക്കയത്തിലേക്ക് കായേന്റെ ജീവിതത്തെ തള്ളിയിടുന്നത്. “ദൈവമേ, എനിക്ക് തെറ്റുപറ്റി, എന്നോടു ക്ഷമിക്കണമേ” എന്നായിരുന്നു കായേന്റെ പ്രതികരണമെങ്കില്‍ കായേന്റെ പിന്നീടുള്ള ചരിത്രം മറ്റൊന്നാകുമായിരുന്നില്ലേ?
പിന്നീടങ്ങോട്ടുള്ള മനുഷ്യന്റെ ചരിത്രത്തിലും ഇതുതന്നെ ആവര്‍ത്തിക്കപ്പെടുന്നതായി ബൈബിളില്‍ നമുക്ക് കാണാന്‍ കഴിയും. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. “ഇതൊക്കെയായിട്ടും ഞാന്‍ കുറ്റമൊന്നും ചെയ്തിട്ടില്ല. അവിടുത്തേക്ക് എന്നോട് യാതൊരു കോപവുമില്ല എന്നു നീ പറയുന്നു. പാപം ചെയ്തിട്ടില്ല എന്നു നീ പറഞ്ഞതുകൊണ്ട് നിന്നെ ഞാന്‍ കുറ്റം വിധിക്കും” (ജറെമിയ 2/35).
സ്വന്തം തെറ്റിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയോ ‘ഹൊ, ഞാനെന്താണ് ഈ ചെയ്തുപോയത്’ എന്ന് അനുതപിക്കുകയോ ചെയ്യാന്‍ കഴിയാത്ത മനുഷ്യന്റെ പാപാവസ്ഥയെക്കുറിച്ച് ദൈവം ഇപ്രകാരം അവനെ കുറ്റപ്പെടുത്തുന്നു. “അവര്‍ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചുകേട്ടു. അവര്‍ സത്യമല്ല പറഞ്ഞത്. എന്താണ് ഞാന്‍ ഈ ചെയ്തതെന്നു പറഞ്ഞ് ഒരുവനും തന്റെ ദുഷ്ടതയെക്കുറിച്ച് അനുതപിക്കുന്നില്ല. പടക്കളത്തിലേക്ക് പായുന്ന കുതിരയെപ്പോലെ ഓരോരുത്തനും അവനവന്റെ വഴിക്കു പോകുന്നു!” (ജറെമിയ 8/6). മനുഷ്യന്റെ ദുര്‍ഭഗസ്ഥിതി. ഇതാണ് എന്റെയും ഇതു വായിക്കുന്ന നിങ്ങളുടെയുമൊക്കെ രക്ഷയ്ക്കുള്ള വലിയ തടസം! ഈ ദുഷ്ടത നിറഞ്ഞ അവസ്ഥയാണ് ഒരിക്കലും പരിഹരിക്കപ്പെടാത്ത നൂലാമാലകളില്‍ നമ്മുടെ ജീവിതങ്ങളെ കുരുക്കിയിടുന്നത്. ദൈവത്തോടുള്ള ബന്ധത്തില്‍ മാത്രമല്ല, നമുക്ക് ചുറ്റുമുള്ള നമ്മുടെ സഹജീവികളോടുള്ള നമ്മുടെ ബന്ധത്തിലും ഇതുതന്നെയാണ് അവസ്ഥ.
‘ചേട്ടാ, എനിക്കാണ് തെറ്റു പറ്റിയത്. ചേട്ടന്റെ ഹൃദയപരമാര്‍ത്ഥതയെയും എന്നോടുള്ള സ്നേഹത്തെയും മനസിലാക്കാന്‍ എനിക്ക് പറ്റിയില്ല, ക്ഷമിക്കണം’ എന്നു പറയാന്‍ ഒരു ഭാര്യയ്ക്ക് കഴിഞ്ഞാല്‍ അതൊരു വിജയമാണ്. ‘എന്റെ ഭാഗത്താ തെറ്റ്. ഞാനൊരിക്കലും നിന്നോടിങ്ങനെയൊന്നും പറയുകയും ചെയ്യുകയും ചെയ്യരുതായിരുന്നു. നീ എന്നോട് ക്ഷമിക്കണം’ എന്ന് ഒരു ഭര്‍ത്താവിന് ഭാര്യയോട് പറയാന്‍ കഴിഞ്ഞാല്‍ അതൊരു തകര്‍പ്പന്‍ വിജയമാ! ‘അപ്പാ, അപ്പനെന്നോട് ക്ഷമിക്കണം. ഞാനാണ് കുറ്റക്കാരന്‍’ എന്ന് മകന് അപ്പനോടും, ‘അല്ല മോനേ, എനിക്കാണ് തെറ്റു പറ്റിയത്. ഞാന്‍ നിന്നോട് വല്ലാതെ കാര്‍ക്കശ്യം കാണിച്ചുപോയി’ എന്ന് അപ്പന് മകനോടും പറഞ്ഞാല്‍ അതൊരു തകര്‍പ്പന്‍ വിജയമാ. അമ്മായിയമ്മ മരുമകളോടും മരുമകള്‍ അമ്മായിയമ്മയോടും ഹൃദയപൂര്‍വം ഇപ്രകാരം പറഞ്ഞാല്‍ ആ കുടുംബം സ്വര്‍ഗമാകും.
ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വ്യഭിചാരം, കൊലപാതകം, ചതിച്ചുകൊല്ലല്‍, അന്യന്റെ ഭാര്യയുടെ അപഹരണം അങ്ങനെ അനവധി തിന്മകള് ഒറ്റയടിക്കു ചെയ്തുപോയിട്ടും യഥാര്‍ത്ഥമായ അനുതാപത്തിലൂടെ ദൈവസന്നിധിയിലേക്ക് കടന്നുവന്ന ദാവീദിലാണ് തന്റെ ഹൃദയത്തിനിണങ്ങിയവനെ ദൈവം കണ്ടെത്തിയത്. ക്രിസ്തുതന്നെയും ദാവീദിന്റെ പുത്രന് എന്നു വിളിക്കപ്പെടുവാനാണ് ആഗ്രഹിച്ചതും വിളിക്കപ്പെട്ടതും. ഓശാനത്തിരുനാളില്‍ ഒത്തുകൂടിയ ജനം ആര്‍ത്തുവിളിച്ചത് ദാവീദിന്റെ പുത്രന് ഓശാന എന്നാണ്. അന്ധയാചകന് യേശുവിനെ വിളിച്ചപേക്ഷിച്ചത് ‘ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ’ എന്നാണ്. യേശുതന്നെയും ദാവീദിന്റെ പുത്രനെന്ന വിളിയില്‍ അഭിമാനംകൊണ്ടിരുന്നു.
യഥാര്‍ത്ഥമായ അനുതാപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും തെറ്റു തിരുത്തലിന്റെയും ഉത്തമമായ ഉദാഹരണമായിരുന്നു ദാവീദ്. പ്രവാചകനായ നാഥാന് ദാവീദിന്റെ അരമനയില്‍ കയറിച്ചെന്ന് രാജസിംഹാസനത്തിലിരുന്ന ദാവീദിനുനേരെ വിരല്‍ചൂണ്ടിക്കൊണ്ട് ‘ആ മനുഷ്യന് നീ തന്നെ’ എന്നു വിളിച്ചുപറഞ്ഞപ്പോള്‍, നാഥാന്റെ തലവെട്ടാന്‍ അവന് തുനിഞ്ഞില്ല. പകരം തെറ്റു തിരിച്ചറിഞ്ഞ അവന് തന്റെ രാജസിംഹാസനത്തില്‍നിന്നും എഴുന്നേറ്റ് നിലത്തിരുന്ന് ചാക്കുടുത്തും ചാരം പൂശിയും കണ്ണുനീരോടും വിലാപത്തോടും കൂടി തെറ്റ് ഏറ്റുപറഞ്ഞ് അനുതപിച്ച് ദൈവത്തിന്റെ കരുണ തേടുന്നത് നമുക്ക് കാണാന്‍ കഴിയും. ഇവിടെ ദാവീദ് ഒരു സ്വയംന്യായീകരണത്തിനും മുതിരുന്നില്ല. തന്റെ തെറ്റിന്റെ ഉത്തരവാദിത്വം മറ്റാരുടെമേലും കെട്ടിവയ്ക്കുന്നുമില്ല. ‘ദൈവമേ, ഞാന്‍ പാപി, മഹാപാപി. പാപിയായ എന്നില്‍ കരുണയായിരിക്കണമേ’ എന്ന് ദൈവത്തോട് യാചിക്കുകമാത്രം ചെയ്യുന്നു. ഈ ഘട്ടത്തില്‍ ദാവീദ് രചിച്ച അനുതാപ സങ്കീര്‍ത്തനമായ 51-ാം സങ്കീര്‍ത്തനം വായിച്ചാല്‍ ദാവീദിന്റെ അനുതാപത്തിന്റെ ആഴം നമുക്ക് മനസിലാക്കാനാകും. വചനം ഇതള്‍വിടര്‍ത്തുന്ന നീതിമാന്മാരില് ആരിലുമല്ല യഥാര്‍ത്ഥമായ അനുതാപത്തിന്റെ പ്രതീകമായ ഈ ദാവീദിലാണ് ദൈവം തന്റെ ഹൃദയം തേടിയവനെ കണ്ടെത്തുന്നത്.
നമ്മുടെ സോറി പറച്ചില് പലപ്പോഴും ദൈവത്തോടു മാത്രമാണെന്ന് പറയാതിരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ദൈവത്തോടും മനുഷ്യനോടും ഒരുപോലെ സോറി പറയുന്നവനേ അനുരഞ്ജനത്തിന്റെ പൂര്‍ണഫലം പുറപ്പെടുവിക്കാന്‍ കഴിയൂ.
കുമ്പസാരക്കൂട്ടിലെ വൈദികനെത്തേടി നാം അണയുകയും കൂടെക്കൂടെ തെറ്റ് ഏറ്റുപറയുകയും ചെയ്യാറുണ്ട്. പക്ഷേ ഈ ഏറ്റുപറച്ചില്‍ ഭാഗികം മാത്രമാണ്. നമ്മുടെ നാവുകൊണ്ടും നോട്ടംകൊണ്ടും അവഗണന നിമിത്തവും മുറിവേറ്റവരും തകര്‍ന്നവരുമായ അനേകരോട് ‘തെറ്റിപ്പോയി, ക്ഷമിക്കണമേ’ എന്നൊരു വാക്കു പറയാന്‍ തയാറാകാതെ കുമ്പസാരക്കൂട്ടില്‍മാത്രം ഏറ്റുപറയപ്പെടുന്ന പാപങ്ങള്‍ നമുക്കോ ലോകത്തിനോ യഥാര്‍ത്ഥ സമാധാനം നല്കുകയില്ല. ദൈവത്തോടുമാത്രം നടത്തുന്ന അനുരഞ്ജനം പൂര്‍ണമായ അനുരഞ്ജനമല്ല. അത് ഇടത്തും വലത്തും മുന്‍പിലും പുറകിലും നില്ക്കുന്ന നമ്മുടെ സഹോദരങ്ങളോടുമുള്ള അനുരഞ്ജനം കൂടി ആകുമ്പോഴേ പൂര്‍ണമാകൂ. അപ്പോഴേ അത് യഥാര്‍ത്ഥമായ നീതിയാകുന്നുള്ളൂ. “നീതി വിതക്കുവിന്‍. കാരുണ്യത്തിന്റെ ഫലങ്ങള്‍ കൊയ്യാം. തരിശുനിലം ഉഴുതുമറിക്കുവിന്‍. കര്‍ത്താവിനെ തേടാനുള്ള സമയമാണിത്. അവിടുന്ന് വന്ന് ഞങ്ങളുടെമേല്‍ രക്ഷ വര്‍ഷിക്കട്ടെ” (ഹോസിയ 10/12).
വലിയ നോമ്പാചരണത്തിന്റെ ദിവസങ്ങള്‍ നമ്മെത്തേടി എത്തുന്നു. പശ്ചാത്താപത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും പരിഹാരപ്രവൃത്തികളുടെയും അരൂപിയിലൂടെ നയിക്കപ്പെടാനായി തിരുസഭ നമ്മെ ക്ഷണിക്കുമ്പോള്‍ കഴിഞ്ഞുപോയ പല നോമ്പാചരണങ്ങളിലെയും കുറവുകളിലേക്ക് നമ്മുടെ ചിന്തകള്‍ കടന്നുവരണം. കര്‍ത്താവിന്റെ വചനം നമ്മെ ഓര്‍മപ്പെടുത്തുന്നത് നമുക്ക് ശ്രവിക്കാം. “എഫ്രായിം ഞാന്‍ നിന്നോടെന്തു ചെയ്യും? യൂദാ, ഞാന്‍ നിന്നോടെന്തു ചെയ്യും? നിന്റെ സ്നേഹം പ്രഭാതമേഘംപോലെയും മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിപോലെയുമാണ്… ബലിയല്ല സ്നേഹമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ദഹനബലികളല്ല ദൈവജ്ഞാനമാണ് എനിക്കിഷ്ടം” (ഹോസിയ 6/4,6).
ദൈവത്തോട് പലവട്ടം നാം അനുരഞ്ജനപ്പെട്ടു. ഇന്നും ഇപ്പോഴും വീണ്ടുമതു ചെയ്യാന്‍, കുമ്പസാരക്കൂടിനെ സമീപിക്കാന്‍ നാം ഒരുക്കവുമാണ്. എന്നാല്‍ സഹോദരങ്ങളോടുള്ള നമ്മുടെ അനുരഞ്ജനമാണ് മിക്കപ്പോഴും വഴിമുട്ടിനില്ക്കുന്നത്. അതിന് നമ്മുടെ ‘ഈഗോ’ നമ്മെ അനുവദിക്കാറില്ല. നമ്മള് തെറ്റു ചെയ്ത നമ്മുടെ കുടുംബാംഗങ്ങളോട്, നമുക്കുചുറ്റും നില്ക്കുന്ന നാം ദ്രോഹിച്ച നമ്മുടെ സഹോദരങ്ങളോട് ആത്മാര്‍ത്ഥമായി ഒരു സോറി പറയാന്‍ ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം. ഈ സോറിപറച്ചില്‍ ഒരു പരാജയമല്ല, വിജയമാണ്. നട്ടെല്ലുള്ളവനുമാത്രമേ ‘എനിക്ക് തെറ്റിപ്പോയി എന്നോട് ക്ഷമിക്കൂ’ എന്ന് നമുക്ക് ചുറ്റും നില്ക്കുന്ന, നമ്മളാല്‍ മുറിവേറ്റവരോട് പറയാന്‍ കഴിയൂ. ഈ വലിയ നോമ്പിലെ നമ്മുടെ പരിഹാരപ്രവൃത്തികള്‍ ഈയൊരു കാഴ്ചപ്പാടോടുകൂടിയുള്ളതായിരിക്കട്ടെ. അതു നമുക്കുചുറ്റുമുള്ളവരുടെ ജീവിതത്തിലും സമാധാനം വിതയ്ക്കും. ഇതുവരെ നാം പിന്‍ചെന്ന സ്വയംന്യായീകരണങ്ങളും അപരനെ പഴിചാരലുകളും നമുക്ക് ഉപേക്ഷിക്കാം. ‘നിന്റെ പിഴ, നിന്റെ പിഴ’ എന്നു ചൊല്ലിയിടത്ത്, ‘എന്റെ പിഴ, എന്റെ പിഴ’ എന്ന് ഏറ്റുചൊല്ലാനുള്ള ശക്തിക്കുവേണ്ടി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ‘ആവേ മരിയ.’
സ്റ്റെല്ല ബെന്നി
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreസെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreകൊച്ചുസ്വര്‍ഗത്തില്‍നിന്ന് ലേഖിക പഠിച്ച വലിയ കാര്യങ്ങള്‍. മാതാപിതാക്കളുടെ സ്നേഹവും കരുതലും തികയാതെ പോയ നാളുകള്‍; കയ്പേറുന്ന ഓര്‍മ്മകള്‍ നിറഞ്ഞ എന്റെ ബാല്യകാലം. എങ്കിലും അനുദിനം വിശുദ്ധ കുര്‍ബാനയ്ക്ക് പോകും. ശനിയാഴ്ചകളില്‍ നിത്യ സഹായ മാതാവിന്റെ നൊവേനക്ക് പോയാല്‍ മാതാവിന്റെ നെഞ്ചില്‍ കുഞ്ഞിക്കൈകള്‍ വച്ച് ഞാന്‍ പറയുമായിരുന്നു, "എന്നെ ആര്‍ക്കും വേണ്ട. നിനക്ക് എന്റെ അമ്മ ആകാമോ?" എല്ലാ ശനിയാഴ്ചകളിലും ഞാന്‍ ഇത് ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരുന്നു. ആരും എന്നെ സ്നേഹിക്കുന്നില്ലെന്ന തോന്നലില്‍ നിരാശ പിടിമുറുക്കിയപ്പോള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ ഒരു കുറിപ്പ് എഴുതി എന്റെ ഈശോയ്ക്ക്. പ്രിയപ്പെട്ട ഈശോ അറിയുന്നതിന്, എന്നെ ഇവിടെ ആര്‍ക്കും ഇഷ്ടമില്ല എന്ന് നിനക്ക് അറിയാമല്ലോ. എനിക്ക് ഭയങ്കര സങ്കടം ഉണ്ട് ഈശോയേ.... നിനക്കും എന്നെ വേണ്ടേ? നിനക്ക് പറ്റുമെങ്കില്‍ എന്നെ സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ? ഞാന്‍ മരിച്ചോളാം. എന്ന് സ്നേഹത്തോടെ നിന്റെ സ്വന്തം മരിയ മരിക്കേണ്ടത് എങ്ങനെ എന്ന് അറിയാത്തതുകൊണ്ട് ഈശോയോടുതന്നെ സഹായം ചോദിക്കുന്ന എന്റെ നിഷ്കളങ്കത ഈശോ മനസ്സിലാക്കിക്കാണണം. എന്തായാലും ഇന്റര്‍വെല്‍ സമയങ്ങളില്‍ ആരും കാണാതെ ബാഗില്‍നിന്ന് ഈ എഴുത്ത് എടുത്ത് ഇടയ്ക്കു വായിക്കുന്നത് അടുത്തിരുന്ന സഹപാഠി കണ്ടുപിടിച്ചു. അവള് ആ കത്ത് ഞാന്‍ അറിയാതെ ടീച്ചറുടെ കയ്യില്‍ എത്തിച്ചു. ടീച്ചര്‍ അമ്മയെ വിളിപ്പിച്ചു. അങ്ങനെ ഈശോയോടുതന്നെ സഹായം ചോദിച്ച് മരിക്കാനുള്ള ശ്രമം വന്‍പരാജയമായി. 'കൊച്ചുസ്വര്‍ഗം' അഞ്ചാം ക്ലാസ്സുമുതല്‍ പുതിയ സ്കൂളിലേക്ക് മാറി. പരിചയമുള്ളവര്‍ വളരെ കുറവ്. അവിടെയും ഞാന്‍ ഒറ്റപ്പെടുന്നപോലെ തോന്നി. പിന്നീട് പതിയെ കുറച്ചു പേരിലേക്ക് എന്റെ സുഹൃദ്ബന്ധം വികസിച്ചു. പക്ഷേ എന്റെ ഹൃദയം തുറന്നു സംസാരിക്കാവുന്ന ഒരു ബെസ്റ്റ് ഫ്രണ്ടിനെ എനിക്ക് അവിടെയും ലഭിച്ചില്ല. നാളുകള്‍ കടന്നുപോയി. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ഏഴാം ക്ലാസ്സിലേക്ക് ജയിച്ചു. ആ സ്കൂളില്‍ ഏഴാം ക്ലാസ്സിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഒരു പ്രത്യേക മാനസിക സംഘര്‍ഷം ഉണ്ടാകും. കാരണം എല്ലാ കുട്ടികളും പ്രാര്‍ത്ഥിക്കുന്നതും ആഗ്രഹിക്കുന്നതും 7 സി ക്ലാസ്സിലേക്ക് പ്രവേശനം ലഭിക്കാനാണ്. ആ ക്ലാസ് അറിയപ്പെടുന്നത് 'കൊച്ചുസ്വര്‍ഗം' എന്നാണ്. നമുക്ക് സ്കൂള്‍ ഗ്രൗണ്ടിലേക്ക് വരാം. കുട്ടികളുടെ പേരുകള്‍ ഓരോ ടീച്ചര്മാര് വന്നു വിളിച്ചു അവരുടെ ക്ലാസ്സിലേക്ക് കൊണ്ടു പോവുകയാണ്. എ, ബി ഡിവിഷനുകളിലേക്കു പേരുകള്‍ വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കുറെ കുട്ടികള്‍ ഹൃദയം നൊന്ത് പ്രാര്‍ത്ഥിക്കുകയാണ്, 'അവര്‍ ആരും ഞങ്ങളെ വിളിക്കല്ലേ ഈശോയേ' എന്ന്.... എ, ബി ഡിവിഷനുകളിലേക്കുള്ളവര്‍ പോയി കഴിഞ്ഞപ്പോള്‍ ഗ്രൗണ്ടില്‍ കൂടി നിന്ന കുട്ടികള്‍ എല്ലാവരും ആഹ്ളാദാരവം മുഴക്കിയത് ഇന്നും ഞാന്‍ ഓര്‍ക്കുന്നു. കാരണം ഇനി ഞാനടക്കമുള്ള ബാക്കിയുള്ളവര്‍ കൊച്ചുസ്വര്‍ഗമെന്ന ഏഴ് സി ക്ലാസിലേക്ക് പോകാനുള്ളവര്‍ ആണ്, ഹേമലത ടീച്ചറിന്റെ ക്ലാസിലേക്ക്. സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും ഉള്ള ഇടമാണല്ലോ സ്വര്‍ഗം. അതെല്ലാം നിറഞ്ഞ ഒരിടമായതുകൊണ്ടാണ് ടീച്ചറുടെ ക്ലാസിന് കുട്ടികള്‍തന്നെ അങ്ങനെ ഒരു പേര് ഇട്ടിരിക്കുന്നത്. മരിച്ച് സ്വര്‍ഗത്തില്‍ പോകാന്‍ കാത്തിരുന്ന എന്നെ ഭൂമിയിലെ സ്വര്‍ഗത്തിലേക്ക് ഈശോ കൂട്ടിക്കൊണ്ടുപോയി. അതെ... അവിടെയാണ് ഞാന്‍ എന്ന മുള്‍ച്ചെടിയെ ഈശോ നനച്ചു വളര്‍ത്തി പൂച്ചെടിയാക്കിത്തുടങ്ങിയത്. എന്റെ അമ്മയാകാമോ എന്ന് മാതാവിനോടും സ്വര്‍ഗത്തില്‍ കൊണ്ടുപോകാമോ എന്ന് ഈശോയോടും നിരന്തരം ചോദിച്ചുകൊണ്ടിരുന്ന എന്റെ രണ്ടു ചോദ്യങ്ങള്‍ക്കും ഈശോ ഉത്തരം നല്കി, ഹേമലത ടീച്ചറിലൂടെ, എന്റെ ആത്മീയ അമ്മയായ ഹേമാമ്മയിലൂടെ... ഹേമലത ടീച്ചറുടെ ജീവിതം തൃശൂര്‍ പാട്ടുരായ്ക്കല്‍ ഉള്ള ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ഹേമലത എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന് രാമസ്വാമി അയ്യര്‍. അമ്മ മീനാക്ഷി. അച്ഛന്റെ അമ്പതാമത്തെ വയസ്സിലും അമ്മയുടെ നാല്പതാമത്തെ വയസ്സിലുമാണ് ദൈവം ആ പൂമ്പാറ്റയെ അവരുടെ കുടുംബത്തിലേക്ക് അയച്ചത്. പതിനൊന്നാമത്തെ വയസ്സില്‍ അമ്മ നഷ്ടപ്പെട്ടു. ഡിഗ്രി പഠിക്കുമ്പോള്‍ അച്ഛനും. സഹോദരിമാരുമായി നല്ല ബന്ധം ഉണ്ടെങ്കിലും ഒരു ശൂന്യത ആ പെണ്‍കുട്ടിയുടെ ജീവിതത്തെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ആത്മഹത്യ ചെയ്യണം എന്ന ഒരേ ഒരു ചിന്തയില്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയിക്കൊണ്ടിരുന്ന വ്യക്തി. ശൂന്യത മാറാന്‍ കോളേജുകള്‍ മാറി, രാജ്യം മാറി, പ്രസ്ഥാനങ്ങളുടെ പിറകെ പോയി. പക്ഷേ ആ ശൂന്യത മാറിയില്ല. ഒമ്പതു വര്‍ഷങ്ങള്‍ കൊണ്ടാണ് ഡിഗ്രി പഠനം അവസാനിപ്പിച്ചത്. ടീച്ചര്‍ പറഞ്ഞു കേട്ടിട്ടുള്ളത് ഇങ്ങനെയാണ്, എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു ക്രൂശിതരൂപം താന്‍ പഠിക്കുന്ന കോണ്‍വെന്റ് സ്കൂള്‍ ചാപ്പലില്‍ കാണുന്നത്. ആ ക്രൂശിത രൂപത്തില്‍ തൊട്ടു കൊണ്ടു ടീച്ചര്‍ ഈശോയോടു ചോദിച്ചു "വാട്ട് ഹാപ്പെന്‍ഡ് ഇന്‍ യുവര്‍ ലൈഫ്?" പിന്നീട് കോണ്‍വെന്റിലെ സിസ്റ്റേഴ്സിനൊപ്പം പ്രാര്‍ത്ഥിക്കാന്‍ കൂടുമായിരുന്നു. 1981 ഡിസംബര്‍ മാസത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോഴാണ് ടീച്ചര്‍ക്ക് പരിശുദ്ധാത്മാഭിഷേകം അനുഭവിക്കാന്‍ സാധിച്ചത്. ഒരു വര്‍ഷം പ്രാര്‍ത്ഥനയോടെ കാത്തിരുന്നു. 1982 ഡിസംബര്‍ 8-ന് തന്റെ ഇരുപത്തിരണ്ടാം വയസ്സില്‍ മാമ്മോദീസായും സ്ഥൈര്യലേപനവും വിശുദ്ധ കുര്‍ബ്ബാനയും സ്വീകരിച്ചു. മാമ്മോദീസ പേര് മേരി ഹേമലത എന്നാണ്. ജന്മദിനത്തെക്കാള്‍ ടീച്ചര്‍ പരിശുദ്ധാത്മാവിലുള്ള പുതിയ ജന്മദിനമാണ് ആഘോഷിക്കാറുള്ളത്. "ക്രിസ്തുവില്‍ ആയിരിക്കുന്നവന് പുതിയ സൃഷ്ടിയാണ്" (2 കോറിന്തോസ് 5/17). ഹേമലത എന്ന വ്യക്തിയെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ടീച്ചര്‍ മാത്രമല്ല പലര്‍ക്കും അമ്മയും ചേച്ചിയും സുഹൃത്തും ഒക്കെ ആയിരുന്നു. കൊച്ചുസ്വര്‍ഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുരിശുവരയ്ക്കല്‍ ആയിരുന്നു. ആരെയും നിര്‍ബന്ധിച്ചിട്ടില്ല. എങ്കിലും ജാതിയോ മതമോ നോക്കാതെ എല്ലാവരും ടീച്ചറുടെ അടുത്ത് വന്ന് കുരിശ് വരച്ചു തരാന്‍ പറയുമായിരുന്നു. പരീക്ഷാക്കാലങ്ങളില്‍ നീണ്ട നിര ഉണ്ടാകും. ഞങ്ങള്‍ക്ക് അതൊരു ശക്തി ആയിരുന്നു. കൂടാതെ കുട്ടികള്‍ പരസ്പരം കുരിശുവരയ്ക്കും. ഇന്നും ഒരു ഫോണ്‍ സംഭാഷണം ഞങ്ങള്‍ക്കിടയില്‍ അവസാനിക്കുന്നത് പരസ്പരം കുരിശുവരച്ചുകൊണ്ടാണ്. "നാശത്തിലൂടെ ചരിക്കുന്നവര്‍ക്കു കുരിശിന്റെ വചനം ഭോഷത്തമാണ്. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ" (1 കോറിന്തോസ് 1/18). ടീച്ചറുടെ മറ്റൊരു പ്രത്യേകത ആരെയും വേര്‍തിരിച്ചു കാണില്ല എന്നതാണ്. ക്ലാസ്സുകളില്‍ കുട്ടികള്‍ ഏറ്റവും മുറിപ്പെടുന്നത് കൂടുതല്‍ പഠിക്കുന്നവരോടും പഠനത്തില്‍ പുറകിലായവരോടും അധ്യാപകര്‍ കാണിക്കുന്ന വിവേചനത്തിലാണ്. കൊച്ചുസ്വര്‍ഗത്തില്‍ കൂടുതല്‍ പഠിക്കുന്നവരെന്നോ പണക്കാരെന്നോ ഭംഗിയുള്ളവരെന്നോ കഴിവുള്ളവരെന്നോ ഒന്നും വേര്‍തിരിവില്ല. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. സ്നേഹത്തെപ്രതിയുള്ള ഉപേക്ഷകള്‍ ഇനി കൊച്ചുസ്വര്‍ഗ്ഗവും ഹേമലത ടീച്ചറും ഞാന്‍ എന്ന ദുഃഖപുത്രിയെ എങ്ങനെ സ്വാധീനിച്ചു എന്ന് പറയാം. ബ്രാഹ്മണാചാര പ്രകാരം സ്ത്രീകള്‍ നിര്‍ബന്ധമായും നെറ്റിയില്‍ പൊട്ട് വയ്ക്കണം. ഈശോയെ സ്വീകരിച്ച ടീച്ചര്‍ തന്റെ ജീവിതത്തിലെ ഒഴിവാക്കാന്‍ കഴിയാത്ത വിലപിടിച്ച ആ വസ്തു ഈശോയോടുള്ള സ്നേഹത്തെ പ്രതി ഉപേക്ഷിച്ചു. ഇത് കേട്ടുകൊണ്ടിരുന്ന ഏഴാം ക്ലാസുകാരിയായ ഞാന്‍ തീരുമാനിച്ചു. ഇനി എനിക്കും ഈശോയെപ്രതി പൊട്ട് വേണ്ട. ജീവിതത്തില്‍ ആദ്യമായി, എനിക്ക് ഇഷ്ടപ്പെട്ട ഒന്നിനെ ഈശോയ്ക്കുവേണ്ടി ഉപേക്ഷിക്കാന്‍ അവിടുന്ന് കൃപ തന്നു. തുടര്‍ന്നുള്ള എന്റെ ജീവിതത്തില്‍ ശാസ്ത്രീയസംഗീതം, വയലിന്, നൃത്തം, ചലച്ചിത്രഗാനങ്ങള്‍, സിനിമ അങ്ങനെ പലതും ഈശോയെപ്രതി ഉപേക്ഷിക്കാന്‍ കൃപ ലഭിച്ചു. ഇവയൊക്കെ തെറ്റായതു കൊണ്ടല്ല ഉപേക്ഷിച്ചത്, മറിച്ച് ഞാന്‍ വളരെയധികം സ്നേഹിച്ചിരുന്നവയായതുകൊണ്ടാണ്. സംഗീതം ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല. ഹൃദയം പൊട്ടുന്ന വേദനയില്‍ ഗാനങ്ങളുടെ അനേകം സി.ഡികള്‍ കത്തിച്ചു കളഞ്ഞു. ഈശോയോട് ഒരു വാക്ക്, 'ഇവയൊന്നും ഇനി നിന്നെക്കാള്‍ വലുതല്ല എനിക്ക്!' "എന്റെ കര്‍ത്താവായ യേശുക്രിസ്തുവിനെപ്പറ്റിയുള്ള ജ്ഞാനം കൂടുതല്‍ വിലയുള്ളതാകയാല്‍, സര്‍വവും നഷ്ടമായിത്തന്നെ ഞാന്‍ പരിഗണിക്കുന്നു. അവനെപ്രതി ഞാന്‍ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടം പോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടു കൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ" (ഫിലിപ്പി 3/8-9). എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് ഞങ്ങളുടെ കോണ്‍വെന്റ് ചാപ്പലിന്റെ പിറകില്‍ ടീച്ചര്‍ക്കൊപ്പം കുറച്ചു കുട്ടികള്‍ വട്ടത്തിലിരുന്നു ഈശോക്ക് ചെറിയ വാക്കുകളില്‍ നന്ദി പറഞ്ഞു പ്രാര്‍ത്ഥിക്കുമായിരുന്നു. നല്ല മാതാപിതാക്കളെ തന്നതിന് ഞങ്ങള്‍ അങ്ങയെ ആരാധിക്കുന്നു, സ്തുതിക്കുന്നു, നന്ദി പറയുന്നു.... ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍. "എല്ലാവര്ക്കും വേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വാനം ചെയ്യുന്നു" (1 തിമോത്തിയോസ് 2/1). ഈശോ ഹേമാമ്മയിലൂടെ എന്റെ ആത്മാവില്‍ തെളിച്ച മെഴുകുതിരിനാളം ഇന്നും കത്തി നില്ക്കുന്നു. അവന്റെ സുവിശേഷം പ്രഘോഷിക്കാന്‍ ഈശോ ഒമ്പതു വര്‍ഷങ്ങളായി അനുവദിക്കുന്നു. രണ്ടുപേരും ഏകസ്ഥജീവിതം തിരഞ്ഞെടുത്തു, നസ്രായനോടുള്ള പെയ്തൊഴിയാത്ത സ്നേഹത്തില്‍... ക്രിസ്മസിനായി നമ്മെ ഒരുക്കുമ്പോള്‍ ചില വഞ്ചിയും വലയുമൊക്കെ അവനായി നമുക്കും ഉപേക്ഷിക്കാം. നമ്മുടെ ചില ഉപേക്ഷിക്കലുകള്‍ നസ്രായന് നേട്ടങ്ങളായി മാറട്ടെ. "ലജ്ജിതരായിരുന്നതിനുപകരം നിങ്ങള്‍ക്ക് ഇരട്ടി ഓഹരി ലഭിക്കും; അവമതിക്കു പകരം നിങ്ങള്‍ സന്തോഷിച്ചുല്ലസിക്കും. നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങള്‍ കൈവശമാക്കും. നിങ്ങളുടെ ആനന്ദം നിത്യമായിരിക്കും" (ഏശയ്യാ 61/7).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreകുളക്കരയില്‍ത്തന്നെ ഇരിപ്പാണ് ഡോക്ടര്‍. അതും ബെത്സെയ്ദാ കുളക്കടവില്‍. വെള്ളമിളകുമ്പോള്‍ മറ്റു രോഗികളെക്കാള്‍ മുമ്പ് കുളത്തിലിറങ്ങി സൗഖ്യം പ്രാപിക്കണം. പെട്ടെന്ന് വെള്ളമിളകി, ചാടിയിറങ്ങാന്‍ നോക്കിയ ഡോക്ടറോട് മാലാഖ പറഞ്ഞു, "സോറി.... നിങ്ങളൊരു ഡോക്ടറല്ലേ...? പിന്നെന്തിനീ സൗഖ്യം...? ഇതൊന്നും നിങ്ങള്‍ക്ക് പറ്റിയ പരിപാടിയല്ല..." ഡോക്ടര്‍ വല്ലാതെയായി. "എന്റെ മാലാഖേ... പ്ലീസ്... പതുക്കെപ്പറ.... ഇങ്ങനെ പരസ്യമായി... എല്ലാരും എന്തു വിചാരിക്കും..." മാലാഖ തുടര്‍ന്നു: "രോഗത്തിന്റെ തീവ്രതകളിലൂടെ കടന്നുപോകുന്ന സാധുമനുഷ്യരിലേക്ക് ഇറങ്ങിച്ചെല്ലാനും ദൈവത്തിന്റെ സാന്ത്വനം എത്തിക്കാനും രോഗത്തിന്റെ വേദനകളനുഭവിക്കുന്ന നിങ്ങള്‍ക്കുമാത്രമേ കഴിയൂ, സ്വര്‍ഗവാസികളായ ഞങ്ങള്‍ക്കുപോലും അത് അസാധ്യമാണ്... രോഗാവസ്ഥയില്‍ത്തന്നെ തുടരുക, അങ്ങനെ രോഗികളുടെ വേദന ഉള്‍ക്കൊണ്ട് അവര്‍ക്ക് ദൈവസ്നേഹം പകരുക." വെള്ളമിളക്കുന്ന മാലാഖ എന്ന നാടകത്തിലെ ഈ സംഭവത്തിലൂടെ മാലാഖ നല്കുന്ന സന്ദേശം, രോഗത്തിലും വേദനകളിലും സഹനങ്ങളിലും അപമാനങ്ങളിലും ആയിരിക്കുന്നവരെ ആഴത്തില്‍ അറിയാന്‍ അവരുടെ അതേ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കു മാത്രമേ സാധിക്കൂ എന്നാണല്ലോ. അതുകൊണ്ടാണ് ക്രിസ്തു നമ്മിലൊരുവനായി, നമ്മുടെ വേദനകളും ദു:ഖങ്ങളും വഹിച്ചത് (ഏശയ്യാ 53/3). ക്രിസ്തുവിനെ പിഞ്ചെല്ലുന്ന അവിടുത്ത സ്നേഹിതരും അവിടുത്തെപ്പോലെ സഹനങ്ങളെ സ്വീകരിച്ച് മറ്റുളളവരുടെ വേദനകള്‍ മനസിലാക്കി അവര്‍ക്ക് ആശ്വാസകാരണമായിത്തീരുന്നവരാകാം. ദൈവസ്നേഹത്തെപ്രതി സഹിക്കുന്നവനെ ദൈവം ആശ്വസിപ്പിക്കും. അതേ ആശ്വാസം സഹിക്കുന്ന സഹോദരങ്ങളിലേക്ക് പകരാന്‍ അവര്‍ക്ക് സാധിക്കും. "....ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും ഞങ്ങള്‍ ദൈവത്തില്‍നിന്നനുഭവിക്കുന്ന അതേ ആശ്വാസം അവരും അനുഭവിക്കേണ്ടതിനും അവിടുന്ന് ഞങ്ങളെ എല്ലാ ക്ലേശങ്ങളിലും സമാശ്വസിപ്പിക്കുന്നു" (2 കോറിന്തോസ് 1/4).
By: Shalom Tidings
Moreചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും. പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് 'കൊണ്ടു' എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍. എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
By: Anu
Moreവിശുദ്ധരുടെ കഥകള്‍ പറഞ്ഞാണ് അമ്മ കുഞ്ഞിനെ ഉറക്കുന്നത്. ഫാത്തിമായില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട മൂന്നുപേരില്‍ ഇളയവളായ ജസീന്തയുടെ കഥ കുഞ്ഞിനെ ഏറെ ആകര്‍ഷിച്ചു. ആടുമേയ്ക്കാന്‍ പോകുമ്പോള്‍ അമ്മ കൊടുത്തുവിടുന്ന ഭക്ഷണം ദരിദ്രര്‍ക്കു നല്കി ഉപവസിച്ച് പ്രാര്‍ത്ഥിക്കുന്ന വിശുദ്ധയായ കുഞ്ഞുജസീന്ത! 'മോള്‍ക്കും ഇതുപോലെ പരിത്യാഗപ്രവൃത്തികള്‍ ചെയ്യാന്‍ പറ്റും. ഈശോയോടുള്ള സ്നേഹത്തെപ്രതി ഇഷ്ടപ്പെട്ട ചില ഭക്ഷണസാധനങ്ങള്‍ വേണ്ടെന്നു വയ്ക്കണം. മിഠായി കിട്ടുമ്പോള്‍ അപ്പോള്‍ത്തന്നെ കഴിക്കാതിരിക്കുക. കുഞ്ഞ് എല്ലാം ശ്രദ്ധാപൂര്‍വം കേട്ടു. ഒരു ദിവസം ഭക്ഷണം കഴിച്ചു പകുതിയായപ്പോള്‍, അവള്‍ക്കു മതിയായി. അവള് പറഞ്ഞു: "അമ്മേ ഞാനും ജസീന്തയെപ്പോലെ ഭക്ഷണം ഉപേക്ഷിച്ചു പരിത്യാഗപ്രവൃത്തി ചെയ്യാന്‍ പോകുകയാണ്!" കുരുന്നിന്റെ കുരുട്ടുബുദ്ധികേട്ട് അമ്മ അന്തംവിട്ടു. "ഉത്തമമായ ഉപദേശം ആദരിക്കുന്നവന് വിവേകികളോടുകൂടെ സ്ഥാനം ലഭിക്കുന്നു" (സുഭാഷിതങ്ങള്‍ 15/31)
By: Shalom Tidings
Moreഒരു ഡോക്ടറുടെ കഴിവുകളും പരിശ്രമങ്ങളും പരാജയപ്പെട്ടിടത്ത് ദിവ്യകാരുണ്യ ഈശോ ഇറങ്ങിവന്ന നിമിഷങ്ങളിലൂടെ.... നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്റെ ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല" (യോഹന്നാന് 6/44). ശാസ്ത്രം സ്വാഭാവികലോകത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കാണുന്നതിനെ വിശദീകരിക്കാനായി സിദ്ധാന്തങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പക്ഷേ അതിനുമുമ്പുതന്നെ ഈ നിയമങ്ങള്‍ നിലനില്ക്കുന്നതെന്തുകൊണ്ടാണ്? ഈ ഭൂമിയിലെ ജീവനും സൗന്ദര്യവും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? "ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു" (ഉത്പത്തി 1/2). "ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്" (യോഹന്നാന് 6/63). ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവുമാണ് ജീവന് നല്‍കുന്നത്. ശാസ്ത്രം പറയുന്നത് എന്തെങ്കിലും സംഭവിക്കുമെന്നതിനുള്ള സാധ്യതയെക്കുറിച്ചുമാത്രമാണ്. എന്നാല്‍ ഞാന്‍ ദൈവത്തെ സ്നേഹിച്ചാല്‍ എല്ലാം എന്റെ നന്മയ്ക്കായി മാറുമെന്ന് വചനം 100 ശതമാനം സാധ്യത തരുന്നു. ജീവിതത്തില്‍ ദൈവം നിരന്തരം എന്നെ നയിക്കുന്നു എന്നതിന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്. മികച്ച റിസള്‍ട്ടിന്റെ രഹസ്യം പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ധ്യാനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് ദിവ്യകാരുണ്യ ഈശോയുമായി സ്നേഹബന്ധത്തിലേക്കെന്നെ എത്തിച്ചു. അങ്ങനെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും അത് എനിക്ക് നിരന്തരം ശക്തിയും പ്രചോദനവും നല്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ 'പ്രഭാതശീലം' ജീവിതത്തിലെ സകല മേഖലകളിലും സ്വാധീനം ചെലുത്തി. ഞാനൊരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 11-ാം ക്ലാസ് അവസാനിക്കാറായപ്പോഴാണ് മെഡിസിന് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അപ്പോഴേക്കും എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളെല്ലാം ആരംഭിച്ച്, അഡ്മിഷന് ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ഉപയോഗിച്ച് തനിയെ പഠിക്കാമെന്ന് തീരുമാനിച്ചു. ഓരോ ദിവസവും പുരോഗതി പ്രാപിക്കുന്നവിധത്തില് പരിശുദ്ധാത്മാവ് എന്നെ നയിച്ചുകൊണ്ടിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോടെ ഞാന്‍ വിജയിച്ചു! അത് ഞാനുള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ മികച്ച ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഈശോയോട് ചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ ആഴപ്പെടാന്‍ ഈ അനുഭവം കാരണമായി. പരിശീലകനായി ദിവ്യകാരുണ്യ ഈശോ തുടര്‍ന്ന് മെഡിസിന് പഠനം പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ സൂപ്പര്‍ സ്പെഷ്യലൈസേഷനും ചെയ്തു. പരിശീലനകാലത്ത് കടുത്ത തിരക്കുള്ള ഡ്യൂട്ടിയായിരുന്നു. ദിവസത്തില്‍ 12 മണിക്കൂറോളം ജോലി, മാറിവരുന്ന ഷിഫ്റ്റുകളും. എല്ലാംകൂടിയായപ്പോള്‍, പലപ്പോഴും എല്ലാം സമയത്ത് ചെയ്തുതീര്ക്കാന് കഴിയില്ല എന്ന് തോന്നി. പക്ഷേ പരിശുദ്ധ ദിവ്യകാരുണ്യം എന്റെ സാന്ത്വനമായി. ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയില്‍ ചെയ്യാനും പഠിക്കാനും ദിവ്യകാരുണ്യ ഈശോ എന്നെ പഠിപ്പിച്ചു. എം.ബി.ബി.എസ് പഠനകാലത്ത് നിര്‍ബന്ധമായിരുന്ന ഒരു വര്‍ഷത്തെ ഗ്രാമീണസേവനം, ഞാന്‍ ഓള് ഇന്ത്യ ക്വോട്ടയിലായതിനാലും പി.ജി പഠനത്തിന് അര്‍ഹത നേടിയതിനാലും എനിക്ക് ചെയ്യേണ്ടിവന്നിരുന്നില്ല. അതിനാല്‍ പരിശീലനശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മാറ്റിവയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അക്കാലത്താണ്, എന്റെ സീനിയേഴ്സ് ആയിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഡോ. പോളും ഡോ. വിജോയും ആ ഹോസ്പിറ്റലില്‍ ഒരു ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അതിന് അവര്‍ക്ക് ഒരു കാര്‍ഡിയാക് സര്‍ജനെ വേണം. എറണാകുളം സ്വദേശിയെന്ന നിലയില്‍, കാര്‍ഡിയാക് സര്‍ജറി ചെയ്യുന്ന ഒരു ഗവണ്മെന്റ് ആശുപത്രി അവിടെ ഇല്ലാത്തതുകൊണ്ട് വിഷമം നേരിട്ട പലരെയും എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. അന്ന് മറ്റ് പല ഓഫറുകളും വന്നെങ്കിലും ഇത് ജീവിതത്തിലൊരിക്കല്മാത്രം ലഭിക്കുന്ന അവസരമായി എനിക്ക് തോന്നി. ഏറെ കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തിന് നല്ലൊരു സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് ബോധ്യമായി. പിന്നീട് എന്റെ സഹപ്രവര്‍ത്തകനായ ഡോ. ജോര്‍ജും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ നല്ലൊരു ടീമായി മികച്ച രീതിയിലുള്ള ഒരു കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ഒരുക്കിക്കൊണ്ടിരിക്കുന്ന സമയം. അസാധ്യമെന്നു പറഞ്ഞത് ഒരു പ്രഭാതത്തില്‍ ഡോ. ജോര്‍ജ് എന്നെ വിളിച്ചു. തയാറാക്കിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, കൊവിഡ് സാഹചര്യംമൂലം ഗവണ്മെന്റ് കൊവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നു. ആ പത്രവാര്‍ത്ത അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞങ്ങള്‍ക്കത് വിഷമകരമായിരുന്നു. ഞങ്ങളുടെ പ്രയത്നമെല്ലാം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. ആ സമയത്ത്, എന്നെ നയിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്ത്ഥിച്ചുകൊണ്ടണ്ടിരുന്നു. സാവധാനം കൊവിഡ് സാഹചര്യങ്ങള്‍ മാറി. കൊവിഡ് ചികിത്സാര്‍ത്ഥം മാറ്റിവച്ചിരുന്ന ഓപ്പറേഷന് തിയറ്ററും ഐ.സി.യുവുമടങ്ങുന്ന ബ്ലോക്ക് തിരികെക്കിട്ടി. ഒപ്പം പ്രാര്‍ത്ഥനയുടെ ഫലവും. നാളുകളായി സാങ്കേതികതടസങ്ങളില്‍പ്പെട്ട് കിടന്നിരുന്ന വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിനുകീഴില്‍ പെട്ടെന്നുതന്നെ ശരിയായിക്കിട്ടി. കൊവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഗവണ്മെന്റിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ലഭിച്ച നല്ല പിന്തുണയോടെ ആദ്യത്തെ CABG (Coronary Artery Bypass Graft) സര്‍ജറി വിജയകരമായി അവിടെ നടത്താന്‍ സാധിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ ജോലി ഞാന്‍ സ്വീകരിച്ചത്. ഇന്ത്യയില്‍, ഇതുപോലൊരു ജില്ലാ ആശുപത്രിയില്‍ ഇപ്രകാരം ഒരു ഹൃദയശസ്ത്രക്രിയ നടത്തുന്നത് ആദ്യമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലരും അത് അസാധ്യമെന്ന് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ എല്ലാം നന്മക്കായി മാറ്റുന്ന ദൈവത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിച്ചു. ഈശോ പഠിപ്പിച്ച ചികിത്സ ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് വീട്ടില്‍വച്ച് ഗുരുതരാവസ്ഥയിലായതായി അറിഞ്ഞു. വയോധികനായ അദ്ദേഹം ജീവകാരുണ്യപവര്‍ത്തനങ്ങളില്‍ വളരെ സജീവനായിരുന്നു. തിടുക്കത്തില്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോഴേക്കും ഗുരുതരമായ ഹൃദയാഘാതത്താല്‍ അദ്ദേഹം ദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വീണുകൊ ണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഞാന്‍ കഠിനപ്രയത്നം നടത്തി. ആ സമയത്ത്, ഹൃദയചികിത്സാരംഗത്ത് മികച്ച സേവനം നല്കുന്ന ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. 15 കിലോമീറ്ററോളം ദൂരത്തുള്ള ആ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എന്റെതന്നെ കാറില്‍ വേഗം എത്തിച്ചു. പോകുംവഴി മറ്റൊരു ആശുപത്രിയില്‍നിന്ന് ഇന്‍ജക്ഷനും നല്കി. കാരണം പള്‍സ് വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍, അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇത്രയും പ്രായമായ ഒരാള്‍ക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് വിഫലമായിരിക്കുമെന്നുമാണ് മറ്റ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അദ്ദേഹം രക്ഷപ്പെടുമെന്ന് എന്റെ ഹൃദയത്തില്‍ ശക്തമായ ഒരു തോന്നല്‍. എന്തായാലും എന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ് എന്ന സംവിധാനം നല്കി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പക്ഷേ വെന്റിലേറ്ററിലായ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിത്തന്നെ തുടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കിഡ്നികള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു. ദിനവും എന്റെ ജോലി ആരംഭിക്കുന്നതിനുമുമ്പും രാത്രി സര്‍ജറികള്‍ ചെയ്തുതീര്ത്തതിനുശേഷവും ഞാന്‍ അദ്ദേഹത്തിനരികില്‍ പോകുമായിരുന്നു. പതുക്കെ, ആറ് ദിവസങ്ങള്‍കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് സ്ഥിരതയിലായി. പക്ഷേ അദ്ദേഹം കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അദ്ദേഹം ജീവഛവംപോലെ കിടക്കുന്നതിനാല്‍ ഞാന്‍ അല്പം സമ്മര്‍ദ്ദത്തിലായി. വയോധികനായ ഒരു മനുഷ്യന്റെ മരണം വെറുതെ വൈകിപ്പിക്കുന്നത് ശരിയാണോ എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ചോദിക്കുകയും ചെയ്തു. ആ ഞായറാഴ്ച വെന്റിലേറ്ററില്‍നിന്ന് എടുക്കാന്‍ സാധിക്കാത്തതിനാല്‍, പിറ്റേന്ന് അദ്ദേഹത്തിന് ട്രക്കിയോസ്റ്റമി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ദൈവാലയത്തില്‍ പോയി എന്റെ എല്ലാ പരിശ്രമങ്ങളും ഞാന്‍ ദിവ്യകാരുണ്യ ഈശോയക്ക് സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, ഇങ്ങനെയുള്ള രോഗികളില്‍ കാണാറുള്ള അസാധാരണമായ അബോധാവസ്ഥക്കുള്ള ഒരു പ്രത്യേക ചികിത്സ നല്‍കണമെന്ന ഉള്‍ക്കാഴ്ച ലഭിച്ചു. പിറ്റേന്ന് ട്രക്കിയോസ്റ്റോമിക്ക് ഒരുങ്ങാന്‍ ഐ.സി.യുവില്‍ നിര്‍ദേശം നല്കിയപ്പോള് നഴ്സ് പറഞ്ഞു, രോഗി കണ്ണ് തുറന്നുവെന്ന്. മനുഷ്യന്റെ അദ്ധ്വാനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കരം യഥാര്‍ത്ഥത്തില്‍ അവിടെ ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ പുരോഗമിക്കുകയും അടുത്ത ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലെത്തി. ഈ സംഭവങ്ങളെല്ലാം അതിസ്വാഭാവികമാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം. പക്ഷേ എന്റെ കഴിവിനും പരിശ്രമത്തിനുമപ്പുറം ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകളാണിതെല്ലാം. സാധാരണഗതിയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയവയായിരുന്നില്ല ഇതൊന്നും. ഇന്നും, പല പ്രതിസന്ധികളുടെയും മുന്നില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍, പ്രശ്നങ്ങളെല്ലാം യേശുവിലേക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാനും അവിടുന്നില്‍ ശരണപ്പെടാനും ഈ അനുഭവങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.
By: Dr. Athul Abraham
Moreഏഴ് ദിവസത്തേക്കുള്ള ഡീല്‍ ആണ് ആദ്യം മിക്കുവിന് കൊടുത്തത്. ഏഴാം ദിവസം മനസിലായി മിക്കു നിസാരക്കാരനല്ലെന്ന്! വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി. പിന്നീട് മുടങ്ങാതെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം പ്രാര്‍ത്ഥിച്ചു വരുന്നു. ഒരു ദിവസം ദുബായില്‍, എന്റെ മുറിയില്‍ കിടന്നുകൊണ്ട് ഈശോയുമായി സംസാരിക്കുകയാണ്. കിടക്കുന്ന കട്ടിലിന്റെ ഒരു വശത്തു ചുമരില്‍ ചെറിയൊരു ചിത്രം ഉണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ വളരെ ചെറിയ ഒരു ചിത്രം. വര്‍ഷങ്ങളായി മാലാഖയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്റെ കാര്യത്തില്‍ മാലാഖക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ രൂക്ഷമായി. കേട്ടുകേള്‍വി അല്ലാതെ മാലാഖയുടെ പ്രകടമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ ലഭിച്ചിട്ടില്ലാത്തതാകാം കാരണം. മിഖായേല്‍ മാലാഖേ എന്നുള്ള വിളി അല്പം നീണ്ടു പോയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ മാലാഖയോടുള്ള സ്നേഹക്കൂടുതല് കൊണ്ട് പേര് അല്പം ചെറുതാക്കി മിക്കു എന്ന് മാറ്റി. ഞാന്‍ വളരെ ഹാപ്പി! പിന്നെ എന്റെ മിക്കുവിനുള്ള ആദ്യ പരീക്ഷണം. ചുവരിലെ ചിത്രത്തില്‍ നോക്കി പറഞ്ഞു, "ഏഴ് ദിവസം സമയം തരാം. ഒരു ചെറിയ രൂപം എനിക്ക് ആരെങ്കിലും വഴി കൊടുത്തയക്കണം. ഇത് സ്വര്‍ഗത്തിലും ഭൂമിയിലും ആരും അറിയണ്ട. നമ്മള് തമ്മിലുള്ള ഡീല്‍ ആണ്." കേട്ടുകഴിഞ്ഞപ്പോള്‍ മാലാഖക്ക് എന്ത് തോന്നിക്കാണും എന്ന് അറിയില്ല. "മിക്കു ടെന്‍ഷന്‍ ആവണ്ട" എന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു ഞാന്‍ എന്റെ പതിവ് ജീവിതത്തിലേക്ക് മാറി. ദിവസങ്ങള്‍ക്കകം മനസിലായി, മിഖായേല്‍ മാലാഖ നിസ്സാരക്കാരനല്ല. ഏഴാം ദിവസം രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ എന്റെ സുഹൃത്ത് കാറില്‍ വച്ച് ഒരു സമ്മാനം തന്നു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചെറിയൊരു രൂപം. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ, ഹൃദയത്തിലെ സ്നേഹം അടക്കാന്‍ കഴിയാതെ, എന്റെ മിക്കുവിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം ഏഴു തവണ രാവിലെ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. അല്പദൂരം മുന്‍പോട്ടു പോയപ്പോള്‍ കാറിന്റെ ഫ്രണ്ട് ഗ്ലാസിന് മുന്പില് വിശുദ്ധ മിഖായേല്‍ മാലാഖ ഞങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നത് ദര്‍ശനത്തില്‍ കണ്ടു. വാഹനം ഓടിച്ചിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. നമ്മുടെ കാറിനു മുന്നില്‍ വിശുദ്ധ മിഖായേല്‍ മാലാഖ സഞ്ചരിക്കുന്നു. പറഞ്ഞുതീരും മുന്‍പ് റോഡിന്റെ ഒരു വശത്ത് വളവില്‍നിന്ന് റോങ്ങ് സൈഡ് ആയി ഒരു കാര്‍ കയറി വന്നു. തലനാരിഴക്ക് ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അല്പം നിമിഷങ്ങള്‍ എടുത്തു ഞങ്ങള്‍ ആ ഞെട്ടലില്‍നിന്ന് മുക്തരാവാന്‍. അന്ന് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത് മിഖായേല്‍ മാലാഖയെ കൂട്ടുകാരനായി തന്നതിലുള്ള നന്ദിസൂചകമായിട്ടായിരുന്നു. പിന്നീടൊരിക്കല്‍ എന്റെ അടുത്ത സുഹൃത്ത് ഒരു പ്രാര്‍ത്ഥന നിയോഗവുമായി എന്നെ സമീപിച്ചു. അവള്‍ക്ക് ഒരു മകള്‍ ഉണ്ട്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി അവള് ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവിന് മറ്റൊരു കുഞ്ഞിനെ വേണമെന്ന് ഇപ്പോള്‍ താല്പര്യമില്ല. എത്രയൊക്കെ പറഞ്ഞിട്ടും ഭര്‍ത്താവിന്റെ തീരുമാനത്തില്‍ മാറ്റമില്ല. അവളുടെ കണ്ണുനീര് എന്റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. വിശുദ്ധ മിഖായേലിനോടുള്ള എന്റെ ഇഷ്ടം അറിയാവുന്നതുകൊണ്ടോ എന്തോ അവള് ഇങ്ങനെ പറഞ്ഞു."ചേച്ചി പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു ആണ്‍കുഞ്ഞിനെ തരാന്‍. ആണ്കുഞ്ഞാണെങ്കില് ഞാന്‍ അവന് മൈക്കിള്‍ എന്ന് പേരിടും. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്." അവളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. മിക്കുവിന്റെ അടുത്തേക്ക് ഞാന്‍ പോയി."മിക്കു, ഇത് അല്പം കോംപ്ലിക്കേറ്റഡ് ആണല്ലോ. ഭര്‍ത്താവ് സമ്മതിക്കാതെ ഇതെങ്ങനെ സംഭവിക്കും!" എന്തായാലും ഞാനും അവളും വിശുദ്ധ മിഖായേലിന്റെ മാധ്യസ്ഥ്യം തേടി കഠിനപ്രാര്‍ത്ഥനയാണ്... ആ മാസം ഒടുവില്‍ ഒരു പ്രെഗ്നന്‍സി റിപ്പോര്‍ട്ട് എന്റെ വാട്സാപ്പില്‍ ലഭിച്ചു. അവള് ഗര്‍ഭിണി ആയിരിക്കുന്നു! പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അവളുടെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, "ചേച്ചി, ഒരു കാരണവശാലും ഇത് സംഭവിക്കേണ്ടതല്ല. കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ദൈവത്തിന്റെ കളിയാണ്." ഞാന്‍ മിക്കുവിനെ നോക്കി പുഞ്ചിരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കി. അവന് മൈക്കിള്‍ എന്ന് പേരിട്ടു. നമ്മുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുമ്പോള്‍, ആരും സഹായിക്കാന്‍ ഇല്ലെന്നു തോന്നുമ്പോള്‍, സ്വര്‍ഗത്തിന്റെ സഹായകരെ വിളിക്കണം. ഈശോ നമുക്കുവേണ്ടിയാണ് അവരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും ജീവിതം ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ഇവരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആവണം. കാവല്‍മാലാഖയുടെയും വിശുദ്ധ സൈന്യങ്ങളുടെയും സംരക്ഷണം നമ്മെ പൊതിഞ്ഞു പിടിക്കട്ടെ. ദൈവികസംരക്ഷണത്തിന്റെ കോട്ട കെട്ടി അവര്‍ നമ്മെ സകല തിന്മകളില് നിന്നും കാത്തുകൊള്ളും. കര്‍ത്താവിന്റെ ദൂതന് ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു" (സങ്കീര്‍ത്തനങ്ങള്‍ 34/7). രാവിലെ ഉറക്കം ഉണരുമ്പോള്‍ ബെഡ്ഡില്‍ ഇരുന്നുകൊണ്ടുതന്നെ 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന- ഇത്രയും പ്രാര്‍ത്ഥിച്ച് വിശുദ്ധ കുരിശിന്റെ മുദ്ര ഇട്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്നും എന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിത്. നമ്മുടെ ജീവിതവും ദൈവികസംരക്ഷണത്തിലേക്ക് വിട്ടുകൊടുക്കാം. "നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും" (സങ്കീര്‍ത്തനങ്ങള്‍ 91/11-12)
By: ആന്‍ മരിയ ക്രിസ്റ്റീന
Moreഒരു ജോഡി ഷൂ വാങ്ങാന്‍പോലും നിവൃത്തിയില്ലാത്ത വീട്ടില്‍ വളര്‍ന്ന ജോസഫ് എന്ന ബാലന്. സ്കൂള്‍ യൂണിഫോമിന്റെ ഭാഗമായിരുന്നതിനാല്‍ ഷൂ ധരിക്കാതെ സ്കൂളില്‍ പ്രവേശിക്കാന്‍ അനുവാദം ഇല്ലായിരുന്നു. അതുകൊണ്ട് ആകെയുള്ള ഒരു ജോഡി ഷൂ സഞ്ചിയിലാക്കി കയ്യില്‍ പിടിച്ച് നഗ്നപാദനായി മഞ്ഞ് പെയ്യുന്ന നിരത്തിലൂടെ സ്കൂളിലെത്തും. തണുപ്പുമൂലം കാലുകള്‍ പൊട്ടി രക്തം പൊടിയും. സ്കൂള്‍ വരാന്തയിലെത്തുമ്പോള്‍ ഷൂ ധരിക്കും. സ്കൂള്‍സമയം കഴിയുമ്പോള്‍ പിന്നെയും ഷൂ ഊരിപ്പിടിച്ച് വീട്ടിലേക്ക് നടക്കും. ഷൂ തേഞ്ഞുപോയാല്‍ മറ്റൊന്ന് വാങ്ങാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. വിശപ്പകറ്റാന്‍ ഭക്ഷണവും ആ ബാലന് എപ്പോഴും ഉണ്ടാകില്ല. സഹപാഠികളാണ് ഭക്ഷണം പങ്കുവച്ചുകൊടുത്തിരുന്നത്. ആ ബാലന് പഠിച്ചുവളര്‍ന്നു, വൈദികനായി, മെത്രാനായി, കര്‍ദിനാളായി, മാര്‍പ്പാപ്പയായി. അദ്ദേഹമാണ് വിശുദ്ധ പത്താം പീയൂസ്. ദാരിദ്ര്യവും വിശുദ്ധിയും തമ്മില്‍ നമുക്ക് അറിഞ്ഞുകൂടാത്ത ഒരു അതിസ്വാഭാവിക ബന്ധമുണ്ട്. അവ പരസ്പരം പരിപോഷിപ്പിക്കുന്നു. ദാരിദ്ര്യം വിശുദ്ധിയെയും വിശുദ്ധി ദാരിദ്ര്യത്തെയും ആശ്ലേഷിക്കുന്നു.
By: Shalom Tidings
Moreഒരു കൊച്ചുകുഞ്ഞ് വീടിന്റെ ജനാലയില്‍ ഇരുന്ന് കളിക്കുകയായിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന പെണ്‍കുട്ടിയും ഒപ്പമുണ്ട്. ആ ഉയര്‍ന്ന ജനാലയിലൂടെ നോക്കിയാല്‍ നഗരം മുഴുവന്‍ കാണാന്‍ സാധിക്കും. നയനമനോഹര നഗരകാഴ്ചകളില്‍ ഹരംപിടിച്ചിരിക്കുകയാണ് ആ രണ്ടു വയസുകാരി. ഒരുനിമിഷം, അവളുടെ സഹായി കുഞ്ഞിന്റെ അരികില്‍നിന്ന് തെല്ലൊന്നു മാറി. അപ്പോഴേക്കും ആ പിഞ്ചുകുഞ്ഞ് ജനാലയില്‍നിന്നും വഴുതി താഴെ മുറ്റത്തേക്കു പതിച്ചു. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി ഓടിയെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. വേറെ ആരും അവിടെയില്ല. മാതാപിതാക്കളാകട്ടെ, കുഞ്ഞിനെ പെണ്‍കുട്ടിയെ ഏല്പിച്ചിട്ട് പുറത്തുപോയിരിക്കുകയായിരുന്നു. ഇനിയെന്തുചെയ്യും..? ആ പെണ്‍കുട്ടി ആകമാനം വിറച്ചുനിന്നു... അവളുടെ ഉച്ചത്തിലുള്ള നിലവിളികേട്ട് അയല്‍ക്കാര്‍ ഓടിയെത്തി, പെട്ടെന്നുതന്നെ അവിടം ജനനിബിഡമായി. വിവരമറിഞ്ഞ് മാതാപിതാക്കളും പറന്നെത്തി. ചോരവാര്‍ന്ന് നിശ്ചലമായി കിടക്കുന്ന തങ്ങളുടെ പൊന്നോമനക്കുഞ്ഞിനെ അവര്‍ വാരിയെടുത്തു നെഞ്ചോടണച്ചു. തകര്‍ന്നുപോയിരുന്നു ആ പിഞ്ചു ശരീരം. ഇല്ല, ഇനി കാണില്ല, അവളുടെ മധുവൂറുന്ന പുഞ്ചിരി... മനംകവരുന്ന കൊഞ്ചലുകളും കുഞ്ഞുവര്‍ത്തമാനങ്ങളും എന്നെന്നേക്കുമായി അവസാനിച്ചിരിക്കുന്നു... അവര്‍ക്ക് സങ്കടവും കോപവും അടക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, യാഥാര്‍ത്ഥ്യം അംഗീകരിച്ചല്ലേ പറ്റൂ. കണ്ണുനീരിനിടയിലും അവര്‍ കുട്ടിയെ വെള്ളത്തുണികൊണ്ട് പൊതിഞ്ഞു, ശിരസില്‍ ചെറിയ പുഷ്പകിരീടവും അണിയിച്ചു. പോളണ്ടിലെ കസിമീറോയിലുള്ള മസിജിന്റെയും ജാഡ്വിക ക്ലിംസകിന്റെയും മകളാണ് മരണപ്പെട്ട ഏമ എന്ന രണ്ടു വയസുകാരി. പരിശുദ്ധ ദൈവമാതാവിന്റെ വലിയ ഭക്തരാണ് ഏമയുടെ മാതാപിതാക്കള്‍; പ്രത്യേകിച്ചും പോളണ്ടിന്റെ സ്വര്‍ഗീയ രാജ്ഞിയും പ്രത്യേക മധ്യസ്ഥയുമായ ഷെസ്റ്റോകോവ മാതാവിന്റെ. ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ (ഛൗൃ ഘമറ്യ ീള ഇ്വലീരെേവീംമ) ഒരു ഫോട്ടോകാര്‍ഡ് കുഞ്ഞിന്റെ ചലനമറ്റ കരങ്ങളില്‍ മാതാപിതാക്കള്‍ വച്ചു. അതിനുശേഷം ഇരുവരും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. ആ രാത്രി മുഴുവന്‍ അല്പംപോലും ഉറങ്ങാതെ അവര്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കാഴ്ചമറയ്ക്കുന്ന കണ്ണുനീര് പ്രവാഹത്തിനിടയിലൂടെയും കുഞ്ഞിന്റെ കരങ്ങളിലെ പരിശുദ്ധ അമ്മയുടെ രൂപത്തിലേക്ക് പ്രത്യാശയോടെ നോക്കി അവര്‍ പ്രാര്‍ത്ഥന തുടര്‍ന്നു. പെട്ടെന്ന് വലിയൊരു ഉള്‍പ്രേരണ ലഭിച്ചാലെന്നതുപോലെ ആ മാതാപിതാക്കള്‍ ഉച്ചത്തില്‍ നിലവിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി: "ഷെസ്റ്റോകോവയിലെ ഞങ്ങളുടെ പരിശുദ്ധ അമ്മേ, അമ്മയെ വിളിച്ചപേക്ഷിക്കുന്നവരെ അമ്മ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. മരണപ്പെട്ടുപോയ അനേകരെ അമ്മയുടെ സ്നേഹത്താല്‍ അമ്മ ജീവനിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ടല്ലോ. അമ്മ ഞങ്ങളെയും കൈവിടില്ല, ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് അമ്മ ഉത്തരം നല്കുകതന്നെ ചെയ്യും എന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്." ഈ പ്രാര്‍ത്ഥന വലിയ വിശ്വാസത്തോടെ അവര്‍ ആവര്‍ത്തിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ട ദു:ഖം അവരെ വിഭ്രാന്തിയിലാഴ്ത്തിയോ എന്നുപോലും കണ്ടുനിന്നവര്‍ക്ക് തോന്നിപ്പോയി. അത്ര തീവ്രമായിരുന്നു അവരുടെ നിലവിളിയും പ്രാര്‍ത്ഥനയും. പരിശുദ്ധ അമ്മയുടെ മധ്യസ്ഥത മരിച്ചവരെ ഉയിര്‍പ്പിക്കാന്‍തക്കവിധം ശക്തമാണെന്ന് പോളണ്ടുകാര്‍ വിശ്വസിച്ചിരുന്നു. കഴിഞ്ഞകാല അനുഭവങ്ങള്‍ ഏമയുടെ മാതാപിതാക്കളുടെ വിശ്വാസം ബലപ്പെടുത്തി. തങ്ങളുടെ ദൃഢമായ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് ആ മാതാപിതാക്കള്‍ ഏമയുടെ മൃതദേഹം തങ്ങളുടെ വാഹനത്തിലെടുത്തുവച്ച് യാത്രയായി; ഷെസ്റ്റോക്കോവ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം നിലകൊള്ളുന്ന ജാസ്നഗോരയിലേക്ക്. അവരുടെ നടപടിയെ അനേകര്‍ എതിര്‍ത്തു, കുഞ്ഞിന്റെ മൃതദേഹം എത്രയും വേഗം സംസ്കരിക്കണമെന്ന് ബഹളംവച്ചു. എന്നാല്‍ മറ്റൊരുഭാഗം ആ മാതാപിതാക്കളുടെ വിശ്വാസത്തെ പിന്തുണച്ചു, കൂടെ നിന്നു. ഹൃദയംനുറുങ്ങുന്നതായിരുന്നു ആ വിലാപയാത്ര. രണ്ടു-മൂന്നു ദിനരാത്രങ്ങള്‍ പിന്നിട്ടെങ്കിലും ഏമയുടെ മൃതദേഹത്തില്‍ ജീവന്റെ കണികപോലും കാണപ്പെട്ടില്ല. ഭക്ഷണവും ഉറക്കവുമില്ലാത്ത യാത്ര മാതാപിതാക്കളെ വല്ലാതെ തളര്‍ത്തി. എങ്കിലും വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റൊരുവാക്കുപോലും അവര്‍ ഉരുവിട്ടിരുന്നില്ല. നാലാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോഴും പരിശുദ്ധ അമ്മയുടെ ദൈവാലയത്തിലേക്കുള്ള യാത്രയുടെ പകുതിയോളമേ അവര്‍ പിന്നിട്ടിരുന്നുള്ളൂ. എന്നിട്ടും അവര്‍ മുമ്പോട്ടുതന്നെ പോയി. പെട്ടെന്ന് ഏമയുടെ ശരീരം ചലിക്കാനാരംഭിച്ചു. ഉടന്‍ വാഹനം നിര്‍ത്തി, ഞെട്ടലോടെ എല്ലാവരും കുഞ്ഞിനെ സൂക്ഷിച്ചുനോക്കി. അതാ അവള് കുഞ്ഞിക്കണ്ണുകള്‍ തുറക്കുന്നു. അതെ, കുഞ്ഞ് ഏമ ജീവനോടെ എഴുന്നേറ്റിരുന്നു. ആര്‍ക്കും സ്വനേത്രങ്ങളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഏമയുടെ മാതാപിതാക്കള്‍ ആവേശത്തോടെ കുഞ്ഞിനെ വാരിപ്പുണര്‍ന്നു, ദൈവത്തിനും പരിശുദ്ധ അമ്മയ്ക്കും ഉച്ചത്തില്‍ നന്ദിപറഞ്ഞു. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും കണ്ണുനീരിനും ഉത്തരം നല്കിയ പരിശുദ്ധ ദൈവമാതാവിന് കൃതജ്ഞതയും സ്നേഹവും അര്‍പ്പിച്ചുകൊണ്ട് ദൈവമാതൃസ്തുതികള്‍ ആലപിക്കാനാരംഭിച്ചു. കുഞ്ഞിന് ജീവന് ലഭിച്ചെങ്കിലും അവര്‍ യാത്ര നിര്‍ത്തി വീട്ടിലേക്ക് തിരികെപോയില്ല; പരിശുദ്ധ അമ്മയുടെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്കുതന്നെ യാത്ര തുടര്‍ന്നു. എന്നാല്‍ അത്, കണ്ണുനീരിന്റെയും നിലവിളിയുടെയുമല്ല, കൃതജ്ഞതാ സമര്‍പ്പണത്തിന്റെയും ആനന്ദഗീതങ്ങളുടെയും തീര്‍ത്ഥാടനമായി പരിണമിച്ചുവെന്നുമാത്രം. "അവിടുത്തെ ഭക്തരുടെമേല്‍ തലമുറകള്‍തോറും അവിടുന്ന് കരുണ വര്‍ഷിക്കും" (ലൂക്കാ 1/50) എന്ന പരിശുദ്ധ അമ്മയുടെ സ്തോത്രഗീതം അവിടെ യാഥാര്‍ത്ഥ്യമായി. മക്കളുടെ അപേക്ഷകള്‍ക്ക് വാത്സല്യത്തോടെ ഉത്തരം നല്കുന്ന അമ്മയാണ് പരിശുദ്ധ ദൈവമാതാവ് എന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു 1598-ലെ ഈ സംഭവം. ഏതു പ്രതിസന്ധിയിലും പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിച്ചാല്‍, അത് എത്ര വലിയ പ്രശ്നമാണെങ്കിലും അമ്മ നമ്മെ സഹായിച്ചിരിക്കും. "അവര്‍ക്കു വീഞ്ഞില്ല," എന്ന് അമ്മ ഈശോയോട് പറഞ്ഞ് അവശ്യമായത് ചെയ്തിരിക്കും (യോഹന്നാന് 2/3). അത് പോളണ്ടുകാര്‍ക്ക് നന്നായറിയാം. നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട് ഷെസ്റ്റോകോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്. സുവിശേഷകനായ വിശുദ്ധ ലൂക്കാ വരച്ചതാണ് ഈ ചിത്രമെന്ന പാരമ്പര്യവും നിലനില്ക്കുന്നു. ഷെസ്റ്റോക്കോവയിലെ പരിശുദ്ധ ദൈവമാതാവിന്റെ ചിത്രത്തിന്റെ അത്ഭുതശക്തി പതിനൊന്നാം ക്ലമന്റ് മാര്‍പാപ്പ, 1717-ല്‍ ആധികാരികമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളതാണ്. വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ നഗരമായ ക്രാക്കോവില്‍ സ്ഥിതിചെയ്യുന്ന ഈ അത്ഭുതചിത്രത്തിനുമുമ്പില്‍, സമീപകാലങ്ങളില്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമനെക്കൂടാതെ പാപ്പാ ബനഡിക്ട് പതിനാറാമനും ഫ്രാന്‍സിസ് മാര്‍പാപ്പയും പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എണ്ണമറ്റ അത്ഭുതങ്ങളാണ് നൂറ്റാണ്ടുകളായി ഈ അത്ഭുത ചിത്രത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അവയെക്കുറിച്ചുള്ള വിവരണങ്ങള്‍ വായിക്കാം അടുത്ത ലക്കങ്ങളില്‍.
By: ആന്സിമോള് ജോസഫ്
Moreദൈവമേ ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് എനിക്ക് ഇത്രയും പ്രതിസന്ധികള്‍? ഒരു മനുഷ്യായുസ്സില്‍ ഓരോരുത്തരും ദൈവത്തോട് ഏറ്റവും കൂടുതല്‍ ചോദിച്ചിട്ടുള്ള ചോദ്യമായിരിക്കും ഇത്. ആവര്‍ത്തനങ്ങള്‍ക്കൊടുവില്‍ പലപ്പോഴും ഉത്തരം ലഭിക്കാത്ത ചോദ്യം. എന്റെ ഭവനത്തില്‍ മദ്യപാനത്തിന്റെ ഒട്ടനവധി തകര്ച്ചകള് ഉണ്ടായിട്ടുണ്ട്. ഒരുപാട് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഹനകാലഘട്ടം. അപമാനവും സാമ്പത്തിക തകര്‍ച്ചയും, കുടുംബസമാധാനമില്ലായ്മ, നിരാശ… എന്നിങ്ങനെ നിരവധി വേദനകള്‍. ഈശോയോടു പല തവണ ചോദിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇങ്ങനെ ഒരു ജീവിതം? ഈശോ തന്ന ഉത്തരം വര്‍ഷങ്ങള്‍ കടന്നു പോയപ്പോള്‍ ഈശോ എന്നെ ഒരു നഴ്സ് ആക്കി. ‘ആരോഗ്യമുള്ളവര്‍ക്കല്ല രോഗികള്‍ക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം’ എന്ന് പറഞ്ഞ നസ്രായനായ യേശു ചില മനുഷ്യാത്മാക്കളുടെ ശാരീരികവും മാനസികവും ആത്മീയവുമായ മുറിവുകള്‍ വച്ചുകെട്ടാന്‍ പിന്നീട് എന്നെ നയിക്കുകയായിരുന്നു. മദ്യപിച്ചതുമൂലം രോഗികളായവര്‍, ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ളപ്പോള്‍ ആശുപത്രിയില്‍ എത്താന്‍ തുടങ്ങി. വയലന്റ് ആയി വന്നവരും അബോധാവസ്ഥയില്‍ വഴിയില്‍ വീണുകിടന്നിടത്തുനിന്ന് ആരൊക്കെയോ വഴി ആശുപത്രിയില്‍ എത്തിയവരും വഴക്കു കൂടി ശരീരം മുറിപ്പെട്ടു ചോരയില്‍ കുളിച്ചെത്തിയവരും അവരില്‍ ഉള്‍പ്പെടുന്നു. ഞാന്‍ ഡ്യൂട്ടിയില്‍ ഉള്ള ദിവസങ്ങളില്‍ ആണ് ഇത്തരം രോഗികള്‍ വരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുമായിരുന്നു. അത്തരം രോഗികള്‍ ആരെങ്കിലും എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ വന്നാല്‍ അവര്‍ എന്നോട് പറയും. ‘നിന്റെ സ്പെഷ്യാലിറ്റി രോഗി വന്നിട്ടുണ്ടെ’ന്ന്… ആ രോഗിയുടെ ഉത്തരവാദിത്വം അവര്‍ എനിക്ക് നല്‍കും. അതിനൊരു കാരണവുമുണ്ട്. എന്റെ ഡ്യൂട്ടി കഴിയുന്നതുവരെ രോഗിക്കുള്ള മരുന്നുകള്‍ നല്‍കുന്നതിനൊപ്പം ഞാന്‍ അവരോട് കുറെ സംസാരിക്കും. ആരോഗ്യം വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെകുറിച്ചും ഒക്കെ ആദ്യം സംസാരിക്കും. ഞാന്‍ കടന്നുപോയ ഞെരുക്കങ്ങളെക്കുറിച്ചു പറയും. ഒടുവില്‍ ഈശോയെക്കുറിച്ച് പറയും. ദീര്ഘപ്രഭാഷണത്തിനൊടുവില് അവരുടെ കൈകള്‍ പിടിച്ചു പ്രാര്‍ത്ഥിക്കും. ആ രംഗം അവസാനിക്കുന്നത് കവിഞ്ഞൊഴുകുന്ന നാല് കണ്ണുകളിലാണ്. ”സിസ്റ്ററിനെ ദൈവം ആണ് എന്നെ ഇവിടെ കൊണ്ടുവന്നത്, ഇനി ഞാന്‍ മദ്യപിക്കില്ല’ എന്നൊക്കെ അവര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് അവരുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് എനിക്കറിഞ്ഞുകൂടാ. പക്ഷേ സഹനം എന്ന സര്‍വകലാശാലയില്‍നിന്നും ഈശോ എന്നെ ‘സ്പെഷ്യാലിറ്റി നഴ്സ്’ ആക്കി മാറ്റി. എന്തുകൊണ്ട് എനിക്കിങ്ങനെ ഒരു ജീവിതം എന്ന ചോദ്യത്തിന് കാലങ്ങള്‍ക്കപ്പുറം ഈശോ നല്കിയ മറുപടിയായിരുന്നു ഈ ‘സ്പെഷ്യാലിറ്റി’ ശുശ്രൂഷ. ”യേശു പറഞ്ഞു: ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല; എന്നാല്‍ പിന്നീട് അറിയും” (യോഹന്നാന് 13/7). ”അണ്ണീ, നിങ്ങള്‍ ദൈവമാണ്!” ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരനുഭവം ഓര്‍ത്തു പോകുകയാണ്. എന്റെ നൈറ്റ് ഡ്യൂട്ടിക്കിടയില്‍ ഒരു രോഗി നെഞ്ചുവേദനയുമായി കടന്നു വന്നു. അന്ന് അദ്ദേഹം നന്നായി മദ്യപിച്ചിരുന്നു. അത്യാവശ്യമുള്ള ടെസ്റ്റുകളെല്ലാം നടത്തി. മരുന്നുകള്‍ നല്കി. ഇ.സി.ജി യില്‍ വ്യതിയാനം ഉള്ളതുകൊണ്ട് അഡ്മിറ്റ് ആക്കി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ അദ്ദേഹം സുബോധത്തിലായി. ഉച്ചവരെ ഞാന്‍ എന്റെ മുറിയില്‍ വന്ന് ഉറങ്ങി. വൈകിട്ട് അഞ്ചു മണിയോടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഞാന്‍ വാര്‍ഡിലേക്ക് പോയി. ഒരു മണിക്കൂറോളം അദ്ദേഹത്തോട് സംസാരിച്ചു. ഈശോയെക്കുറിച്ചു പറഞ്ഞ ശേഷം അദ്ദേഹത്തിനായി പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനക്കിടയില്‍ അദ്ദേഹം കരയുന്നുണ്ടായിരുന്നു. തമിഴ് ഭാഷ സംസാരിക്കുന്ന ആളായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി പ്രാര്‍ത്ഥനയില്ല, ദൈവാലയത്തില്‍ പോകാറില്ല എന്നൊക്കെ അദ്ദേഹം പങ്കുവച്ചിരുന്നു. അദ്ദേഹത്തോട് യാത്ര പറഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ബൈബിള്‍ കൊണ്ടുവന്നുതരാമോ എന്ന് ചോദിച്ചു. തമിഴ് ബൈബിള്‍ ആയതുകൊണ്ട് ഉടനെ സാധിക്കുമോ എന്ന് മനസ്സില്‍ ശങ്ക. എങ്കിലും നല്കിക്കൊള്ളാമെന്ന് അദ്ദേഹത്തിന് ഉറപ്പു നല്കി. ഈശോ നല്കിയ പ്രേരണയാല്‍ ഒരു വ്യക്തിയെ വിളിച്ചു. അന്ന് രാത്രിയില്‍ത്തന്നെ ലഭിച്ചു തമിഴ് ബൈബിള്‍. തൊട്ടടുത്ത ദിവസം ഡ്യൂട്ടി കഴിഞ്ഞു വീണ്ടും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ പോയി. ബൈബിള്‍ അദ്ദേഹത്തിന്റെ കൈകളില്‍ നല്കി, കൂടെ ഒരു ജപമാലയും. കുറെ നേരം അദ്ദേഹത്തോട് ഈശോയെക്കുറിച്ച് പറഞ്ഞു. ചില ദൈവവചനങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് വായിപ്പിച്ചു. അപ്പോഴും അദ്ദേഹം കരയുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥിക്കാം, വിഷമിക്കരുതെന്ന് പറഞ്ഞ് ഞാന്‍ പോകാനിറങ്ങി. പെട്ടെന്നാണ് അദ്ദേഹം ഒരു ആഗ്രഹം പറഞ്ഞത്: അദ്ദേഹത്തിന്റെ ഭാര്യക്ക് എന്നോട് സംസാരിക്കണം. അവര്‍ തമ്മില്‍ സംസാരിച്ചപ്പോള്‍ എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുവത്രേ. വീഡിയോ കോള്‍ വിളിച്ചപ്പോള്‍ രണ്ട് കുഞ്ഞുങ്ങളെ മടിയില്‍ ഇരുത്തിക്കൊണ്ട് ഒരു അമ്മ. അവര്‍ എന്നെ ‘അണ്ണി’ എന്ന് വിളിച്ചു, ചേച്ചി എന്നര്‍ത്ഥം. ”നിങ്ങള്‍ ദൈവമാണ്” എന്ന് പറഞ്ഞുകൊണ്ട് കൈകള്‍ കൂപ്പി കരയുകയായിരുന്നു അവര്‍. ”എന്റെ ഭര്‍ത്താവിന്റെ ജീവന് തിരിച്ചു തന്നതിന് നന്ദി!” ഇനി മദ്യപിക്കില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞു. ഇതുവരെ വന്നുപോയ വീഴ്ചകള്‍ക്ക് ഭാര്യയോട് മാപ്പു പറഞ്ഞു കരഞ്ഞു. പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത ഒരു ദൈവാനുഭവത്തിലൂടെ ഞങ്ങള്‍ കടന്നുപോവുകയായിരുന്നു. ഒരുപാട് വര്‍ഷത്തെ എന്റെ കണ്ണുനീരും വേദനകളും ഇത്തരം രോഗികളിലൂടെ ഈശോ സന്തോഷമാക്കി മാറ്റുകയായിരുന്നു. നസ്രായന് മാത്രം ചെയ്യാന്‍ കഴിയുന്ന മാജിക്!! ആത്മീയ വളര്‍ച്ച ആത്മീയ കാര്യങ്ങളില്‍ കൂടി മാത്രമാണ് സംഭവിക്കുക എന്ന് കരുതരുത്. ഈശോ മരപ്പണിക്കാരനാകാന്‍ വേണ്ടി ജനിച്ചവനല്ല. എന്നിട്ടും മൂന്നു വര്‍ഷത്തെ പരസ്യജീവിതത്തിനു മുമ്പ് മുപ്പതു വയസ്സ് വരെ മരപ്പണിക്കാരനായി ജോലി ചെയ്തു. അനുദിനജീവിതത്തിലെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ ദൈവഹിതത്തിനായി വിശ്വസ്തതയോടെ ചെയ്യുമ്പോള്‍ ദൈവം നമ്മെ വളര്‍ത്തുകയാണ്. ”ചെറിയ കാര്യത്തില്‍ വിശ്വസ്തന് വലിയ കാര്യത്തിലും വിശ്വസ്തനായിരിക്കും” (ലൂക്കാ 16/10). മറ്റുള്ളവരുടെ പ്രതീക്ഷകള്‍ക്കോ ആഗ്രഹങ്ങള്‍ക്കോ അനുസരിച്ച് ജീവിക്കേണ്ടവരല്ല നമ്മള്. ദൈവം നമ്മെ ഏതു വൃക്ഷമായിട്ടാണോ നട്ടു പിടിപ്പിച്ചിരിക്കുന്നത് ആ വൃക്ഷത്തില്‍ ഫലമായി നാം കായ്ക്കണം. അവന് കായ്ക്കാന്‍ പറയുന്നിടത്ത്, പറയുന്ന സമയത്ത്, കായ്ച്ചു നിലനില്‍ക്കുന്നതാണ് വിശ്വാസജീവിതത്തിന്റെ വിജയം. യേശുവും യോഹന്നാനും ദാവീദും യേശുവിനു പിശാചുണ്ട് എന്ന് പറഞ്ഞു കൊണ്ട് കല്ലെറിയാനും ബന്ധനസ്ഥനാക്കുവാനും യഹൂദര്‍ ശ്രമിച്ചു കൊണ്ടിരുന്നു (യോഹന്നാന് 10) അവിടെവച്ചാണ് ലാസര്‍ രോഗിയാണെന്ന് യേശുവിനെ അറിയിക്കുന്നത്. എന്നിട്ടും പ്രതികൂലങ്ങള്‍ക്കു നടുവില്‍ രണ്ടു ദിവസം കൂടി അവിടുന്ന് താമസിച്ചു. പിന്നീട് യൂദായിലേക്കു യാത്രയായി. തുടര്‍ന്നാണ് ലോകം അതുവരെ കാണാത്ത ഒരു അത്ഭുതം ചെയ്തത്. ചീഞ്ഞഴുകിയ ലാസറിനെ ജീവനുള്ള ശരീരത്തോടെ പുറത്ത് കൊണ്ടുവന്നു, തന്നോടൊപ്പം ഭക്ഷണത്തിനിരുത്തി. വിശ്വസിച്ചാല്‍ നീ ദൈവമഹത്വം ദര്‍ശിക്കുമെന്ന് പറഞ്ഞ യേശുവിനെ വിശ്വസിക്കാന്‍ തയ്യാറായാല്‍ എവിടെയാണോ നാം കണ്ണീര് പൊഴിച്ചത് അവിടെ അവന് നമ്മെ ഉയര്‍ത്തും. ഒരു അത്ഭുതമാക്കി നമ്മുടെ ജീവിതം മാറ്റും. നമ്മെക്കുറിച്ചുള്ള അവന്റെ പദ്ധതികള്‍ നാശത്തിനുള്ളതല്ല ക്ഷേമത്തിനുള്ള പദ്ധതിയാണ്. ശുഭകരമായ ഭാവിയും പ്രത്യാശയും നല്കുന്ന പദ്ധതി. തിളച്ച എണ്ണയില്‍ കിടന്ന, പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട, വിശുദ്ധ യോഹന്നാനിലൂടെ ലോകത്തിന് നല്കാന് വെളിപാട് ദൈവം മാറ്റിവച്ചെങ്കില്‍ നമ്മുടെ ജീവിതത്തിന്റെ മരുഭൂമി അനുഭവങ്ങള്‍ക്കൊടുവില്‍ ചില ദൈവികരഹസ്യങ്ങള്‍ വെളിപ്പെടും. തന്റെ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള അവന്റെ സ്വപ്നങ്ങള്‍… ജസ്സെയുടെ പുത്രന്മാരില് ഏറ്റവും ഇളയവനായ ദാവീദ് അല്പംപോലും പരിഗണന ലഭിക്കാത്തവനായിരുന്നു എന്നുവേണം കരുതാന്‍. പവിഴനിറവും മനോഹര നയനങ്ങളും ഉള്ള സുന്ദരനായ അവന് കിന്നരവായനയില് നിപുണനും പരാക്രമിയായ യോദ്ധാവുമായിരുന്നു. എങ്കിലും ആടു മേയിക്കാന്‍ ആയിരുന്നു അവന് നിശ്ചയിക്കപ്പെട്ടത്. ദൈവം അതനുവദിച്ചത് അവന്റെ ജീവിതത്തെ പടിപടിയായി ഉയര്‍ത്താന്‍ വേണ്ടിയായിരുന്നു. ആടുമേയിക്കാന്‍ പോകുമ്പോള്‍ ആടുകളെ രക്ഷിക്കാനായി ദാവീദ് സിംഹങ്ങളെയും കരടികളെയും കൊന്നിട്ടുണ്ട്. തുടര്‍ന്ന് ദാവീദിനെ ദൈവം ഗോലിയാത്ത് എന്ന ഫിലിസ്ത്യമല്ലനെ നേരിടാന്‍ നിയോഗിച്ചു. അവിടെ വിജയിച്ച ദാവീദിനെ സാവൂളുമായി നേരിടാന്‍ അനുവദിച്ചു. ഈ വഴികളിലൂടെയെല്ലാം ദാവീദിനെ ദൈവം നയിച്ചത് യൂദാരാജ്യത്തിന്റെ രാജാവായി വാഴിക്കാനായിരുന്നു. രാജസിംഹാസനത്തിലേക്കുള്ള ദാവീദിന്റെ യാത്ര ഒട്ടനവധി പ്രതിസന്ധികളുടെ അതിജീവന പരിശീലനത്തിലൂടെയാണ്. നമ്മുടെ ജീവിതത്തിലും പ്രതികൂലങ്ങളും പ്രതിസന്ധികളും വന്നു ചേരുമ്പോള്‍ ഓര്‍ക്കുക. നമുക്കായി അവിടുന്ന് ഒരുക്കിയ രാജസിംഹാസനത്തിലേക്കു നമ്മള് നടന്നടുക്കുകയാണ്. നമുക്ക് മുന്പില് കടന്നു വരുന്ന കരടിയെയും സിംഹത്തെയും ഗോലിയാത്തിനെയും സാവൂളിനെയും പ്രാര്‍ത്ഥനയോടും ക്ഷമയോടും വിശ്വാസത്തോടുംകൂടി നാം അതിജീവിച്ചാല്‍ നമുക്കായി ഒരുക്കപ്പെട്ട സിംഹാസനത്തില്‍ യേശു നമ്മെ ഇരുത്തും, അവന്റെ കൃപ മാത്രം മതി!
By: ആന്‍ മരിയ ക്രിസ്റ്റീന
Moreനൈജീരിയ: ദൈവവിളി വസന്തത്തിന്റെ ആനന്ദത്തില്‍ എനുഗു നഗരത്തിലെ ബിഗാര്‍ഡ് മെ മ്മോറിയല്‍ മേജര്‍ സെമിനാരി. സെമിനാരിയുടെ ശതാബ്ദി ആഘോഷിക്കുന്ന വേളയില്‍ നാല്പത് സെമിനാരിവിദ്യാര്‍ത്ഥികളാണ് ഡീക്കന്‍പട്ടം സ്വീകരിച്ചത്. വത്തിക്കാന്റെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആര്‍ച്ച്ബിഷപ് ഫോര്‍ത്തുനാത്തൂസ് നവാചുക്വു ഡീക്കന്പട്ടശുശ്രൂഷകള്ക്ക് നേതൃത്വം നല്കി. ഇതേ സെമിനാരിയിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ് അദ്ദേഹം എന്നതും ശ്രദ്ധേയമായി. വൈദികരും സെമിനാരിയിലെതന്നെ പൂര്‍വവിദ്യാര്‍ത്ഥികളും വിശ്വാസികളുമടങ്ങുന്ന ആയിരക്കണക്കിന് പേരാണ് ചടങ്ങില്‍ പങ്കുകൊണ്ടത്. ഏകദേശം 780 വൈദികാര്‍ത്ഥികള്‍ ഇപ്പോള്‍ ഈ സെമിനാരിയില്‍ പഠിക്കുന്നു. 100 വര്‍ഷത്തിനിടെ ഈ സെമിനാരിയില്‍നിന്ന് പരിശീലനം നേടി വൈദികരായവരില്നിന്ന് നാല് പേര് കര്‍ദിനാള്‍മാരും 14 പേര് ആര്‍ച്ച്ബിഷപ്പുമാരും 37 പേര് ബിഷപ്പുമാരും ആയിട്ടുണ്ട്. ജീന്‍ ബിഗാര്‍ഡിന്റെ സ്മരണയ്ക്കായാണ് സെമിനാരിയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. നൈജീരിയന്‍ സഭയില്‍ വൈദികപരിശീലനത്തിന് പിന്തുണയേകാനായി സ്ഥാപിതമായ വിശുദ്ധ പത്രോസിന്റെ പൊന്തിഫിക്കല്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളാണ് ബിഗാര്‍ഡ്.
By: Shalom Tidings
Moreതന്നെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ രാജാവിനോട് ഗുരു ചോദിച്ചു, ”അടിമയും പരാജിതനുമായ ഒരു രാജാവിന് എന്ത് അനുഗ്രഹമാണ് ഞാന്‍ നല്‍കേണ്ടത്?’ കോപം വന്നെങ്കിലും ആദരഭാവം കൈവിടാതെ രാജാവ് അന്വേഷിച്ചു, ”യുദ്ധങ്ങളില്‍ ഒരിക്കല്‍പ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത ഞാനെങ്ങനെ അടിമയും പരാജിതനുമാകും?” ഗുരു വിശദീകരിച്ചു, ”സ്വാദുള്ള ഭക്ഷണം എപ്പോഴും കഴിച്ച് അങ്ങ് നാവിന്റെ അടിമയായി. നിരന്തരം സ്തുതിപാഠകരെ ശ്രദ്ധിച്ച് കാതിന്റെ അടിമയുമായിത്തീര്ന്നു. അതും പോരാതെ കണ്ണുകള്‍ക്ക് ഇമ്പമാണെന്നുകണ്ടാല് അരുതാത്ത കാഴ്ചകള്‍പോലും കാണാന്‍ മടിയില്ലാത്തതിനാല്‍ കണ്ണും അങ്ങയെ കീഴ്പ്പെടുത്തിയിരിക്കുന്നു. സുഗന്ധദ്രവ്യങ്ങള്‍ നിരന്തരം ഉപയോഗിച്ച് മൂക്കും അങ്ങയെ ഭരിക്കാന്‍ തുടങ്ങി. വിലയേറിയ വസ്ത്രങ്ങളും ആഭരണങ്ങളും അണിയാതിരിക്കാന്‍ അങ്ങേക്കാവില്ല. അതിനാല്‍ ശരീരത്തിനുമേല്‍ വിജയം വരിക്കാനും അങ്ങേക്ക് സാധിച്ചിട്ടില്ല. യുദ്ധങ്ങളില്‍ പരാജയമറിഞ്ഞിട്ടില്ലെന്ന് പറയുന്ന അങ്ങ് മനസിനെ ഇതുവരെ ജയിച്ചിട്ടില്ല. പിന്നെങ്ങനെ ഞാന്‍ അങ്ങയെ വിജയിയെന്ന് വിളിക്കും?” ”ഏതിനാല്‍ ഒരുവന് തോല്പിക്കപ്പെടുന്നുവോ അതിന്റെ അടിമയാണവന്‍” (2 പത്രോസ് 2/19)
By: Shalom Tidings
Moreസമയം വൈകിട്ട് നാലുമണിയായിക്കാണും. 1989-ലെ ഡിസംബര്‍മാസം. എനിക്ക് പെട്ടെന്ന് കടുത്ത വയറുവേദന തുടങ്ങി. അസഹനീയമായ വേദനകാരണം എന്തുചെയ്യണമെന്നറിഞ്ഞുകൂടാ. കാറുണ്ടെങ്കിലും അതെടുത്തുപോകാന് വയ്യാത്തതുകൊണ്ട് എങ്ങനെയോ ഒരു ഓട്ടോ വിളിച്ച് അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ‘ഒന്ന് വേഗം പോ’ എന്ന് ഓട്ടോ ഡ്രൈവറോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. കാഞ്ഞങ്ങാട് ഡോ.ബേബി ജോണ്‍ നടത്തുന്ന ആശുപത്രിയാണ് അത്. ഡോ.ബേബി എന്റെ സുഹൃത്തുമാണ്. അദ്ദേഹം പരിശോധിച്ചിട്ട് പറഞ്ഞു, ”കിഡ്നി സ്റ്റോണ്‍ ആണ്, അതാണ് ഇത്രയും വേദന!” അന്ധാളിച്ചുനിന്ന എന്നെ ആശ്വസിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, ”സാരമില്ല, നാല് ദിവസത്തെ മരുന്നുകൊണ്ട് ശരിയാകുന്നതേയുള്ളൂ.” അവിടെ എന്നെ അഡ്മിറ്റ് ചെയ്തു. മരുന്നുകള്‍ നല്‍കിത്തുടങ്ങി. പക്ഷേ വേദന കുറയാന്‍ അല്പസമയം എങ്കിലും എടുക്കുമല്ലോ. അതിനാല്‍ അസ്വസ്ഥതയും വേദനയും സഹിച്ച് ജനലഴികളില്‍ പിടിച്ച് ആയാസപ്പെട്ട് ചിന്തയിലാണ്ട് നില്‍ക്കുകയാണ് ഞാന്‍. നാലുദിവസം പോയിട്ട് നാലുമിനിറ്റ് പോലും ആ വേദന താങ്ങാന്‍ കഴിയില്ലെന്ന് തോന്നി. ആശുപത്രിയുടെ നാലാം നിലയിലുള്ള ആ മുറിയില്‍നിന്ന് താഴേക്ക് ചാടി മരിച്ചാലോ എന്ന ചിന്ത പെട്ടെന്ന് എന്റെ മനസില്‍ നിറഞ്ഞു. ഈ അസുഖം അത്ര മാരകമൊന്നുമല്ല എന്ന് അറിയാം, പക്ഷേ മരിക്കണം എന്ന തോന്നല്‍. അങ്ങനെ താഴേക്ക് ചാടാന്‍ മുറിയില്‍ തനിയെ ആകുന്നതിനായി തക്കം പാര്‍ത്ത് നില്‍ക്കുകയാണ്. പക്ഷേ ഒരിക്കലും അങ്ങനെ സംഭവിച്ചില്ല. എപ്പോഴും ഓരോ കാരണങ്ങള്‍കൊണ്ട് മുറിയില്‍ ആരെങ്കിലും കാണും. നഴ്സുമാര്‍, പരിചയമുള്ളവര്‍… അങ്ങനെ ആരെങ്കിലും… സമയം കടന്നുപോയി. കട്ടിലില്‍ കിടന്ന ഞാന്‍ മയക്കത്തിലേക്ക് നീങ്ങി. പന്ത്രണ്ടുമണിക്കകം ഗാഢമായ ഉറക്കമായി. പിറ്റേന്ന് ആറുമണിക്കാണ് എഴുന്നേറ്റത്. അപ്പോഴേക്കും വേദന മാറിയിരുന്നു. ആത്മഹത്യാചിന്തയും പോയി. അതോടെ മനസില്‍ ചില വീണ്ടുവിചാരങ്ങള്‍… രാവും പകലുമില്ലാതെ മദ്യവ്യവസായത്തിലൂടെ ലഭിക്കുന്ന പണത്തിനുപിന്നാലെ ഓടുന്ന എനിക്ക് വയറുവേദനയുടെ മുമ്പില്‍ പിടിച്ചുനില്ക്കാനായില്ലല്ലോ. ആത്മഹത്യയിലേക്ക് വീഴാതെ സംരക്ഷിച്ചത് ദൈവംതന്നെയല്ലേ… എന്റെ നന്മ ആഗ്രഹിച്ച കുടുംബാംഗങ്ങളെക്കുറിച്ചുള്ള ചിന്ത മനസില്‍ നിറഞ്ഞു. ഗവണ്മെന്റ് സിവില്‍ സര്‍ജനായ ഇച്ചാച്ചന്, ഭക്തയും വീട്ടമ്മയുമായ അമ്മച്ചി, മികച്ച നിലയില്‍ പഠിച്ചവരും സന്യാസജീവിതത്തിലേക്ക് കടന്നവരും ഉള്‍പ്പെടെയുള്ള പതിനൊന്ന് സഹോദരങ്ങള്‍, എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ഭാര്യ… എന്നിട്ടും എനിക്ക് കാലിടറിയല്ലോ… ബിരുദപഠനം കഴിഞ്ഞ് കാസര്‍ഗോഡ് വന്നതും ബിസിനസിലും കൃഷിയിലും വ്യാപൃതനായതും സാവധാനം പണത്തോടുള്ള താത്പര്യത്താല്‍ 1985-ല്‍ മദ്യവ്യവസായം ആരംഭിച്ചതുമെല്ലാം മനസില്‍ തെളിഞ്ഞു. ഒടുവിലായി കഴിഞ്ഞ വര്‍ഷം ആരംഭിച്ച കാവേരി ബാര്‍… ഇനി ഈ പോക്ക് അപകടമാണെന്ന് മനസ് മന്ത്രിച്ചു. ആശുപത്രിയില്‍നിന്ന് മടങ്ങിയിട്ടും ഉറക്കമില്ലാത്ത രാവുകള്‍. നാളുകളായി പ്രിയപ്പെട്ടവര്‍ പറയാറുള്ളത് അനുസരിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ മൂന്നാം ആഴ്ചയില്‍ പാലായ്ക്കടുത്തുള്ള താബോര്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനായി പോയി. എന്നോടൊപ്പം ഇച്ചാച്ചനും അമ്മച്ചിയും ധ്യാനത്തിന് വന്നു. അഞ്ചുദിവസത്തെ ധ്യാനമാണ്. ഒന്നരദിവസവും അരോചകമായി തോന്നി. തുടര്‍ന്ന് ഫാ. ജെയിംസ് മഞ്ഞാക്കല്‍ ക്ലാസെടുക്കാനെത്തി. ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല” എന്ന ഏശയ്യാ 49/15 വചനം ഉദ്ധരിച്ചുകൊണ്ട് ദൈവസ്നേഹത്തെക്കുറിച്ചുള്ള ക്ലാസ്. ദൈവം ആപത്തുകളില്നിന്ന കാത്തുരക്ഷിച്ച സമയങ്ങള്‍ ഓര്‍ത്തെടുക്കാന്‍ അച്ചന് ആവശ്യപ്പെട്ടു. കൗതുകം തോന്നിയ ഒരു ടോര്‍ച്ച് സ്വന്തമാക്കി അതുപയോഗിച്ച് നടന്ന രാത്രിയെക്കുറിച്ച് ഞാനോര്‍ത്തു. ആ ടോര്ച്ചുനിമിത്തം പാമ്പുകടിയേല്‍ക്കാതെ രക്ഷപ്പെട്ട സംഭവത്തെ ‘ഭാഗ്യം’ എന്നാണ് ഞാന്‍ വിളിച്ചത്. ദൈവപരിപാലനയെന്ന് മനസിലാക്കിയില്ല. പക്ഷേ, അന്നത്തെ പാപാവസ്ഥയില്‍ മരണത്തിലൂടെ നിത്യനാശത്തിലേക്ക് പോകാതെ കര്‍ത്താവ് കാക്കുകയായിരുന്നു എന്ന് അന്ന് ഞാന്‍ മനസിലാക്കി. പിന്നീട് ദൈവപ്രമാണങ്ങളെക്കുറിച്ച് കേട്ടു. അതിന്റെ വെളിച്ചത്തില്‍ ഞാന്‍ വേദനിപ്പിച്ചവരോട് മനസാ മാപ്പുചോദിച്ചും എന്നെ വേദനിപ്പിച്ചവരോട് ക്ഷമിച്ചും നല്ലൊരു കുമ്പസാരം നടത്താന്‍ സാധിച്ചു. ദൈവവചനത്തെക്കുറിച്ച് മനസിലാക്കി. ആത്മാവില്‍ സന്തോഷം കണ്ടെത്താന്‍ ദൈവവചനങ്ങള്‍ കൂട്ടാകുമെന്ന് തിരിച്ചറിഞ്ഞു. ധ്യാനത്തിന്റെ രണ്ടാം ദിവസം രാത്രി കൗണ്‍സലിംഗിനായി ഫാ. ജയിംസ് മഞ്ഞാക്കലിന്റെയരികില് പോയി. പരിചയപ്പെട്ട് താമസിയാതെതന്നെ ബൈബിള്‍ എടുത്ത് പ്രാര്‍ത്ഥിച്ചിട്ട് അച്ചന്റെ ചോദ്യം, ”ഔസേപ്പച്ചന് എന്താണ് ജോലി?” ബാര്‍ നടത്തുന്നു എന്ന് പറയാന്‍ മടി. അതിനാല്‍ ഞാന്‍ പറഞ്ഞു, ”കാസര്‍ഗോഡ് ഒരു ഹോട്ടലും ലോഡ്ജും നടത്തുകയാണച്ചാ.” അതങ്ങോട്ട് മുഴുവനായി വിശ്വസിക്കാന്‍ അച്ചന് സാധിക്കാത്തതുപോലെ… വീണ്ടും ചോദിച്ചു, ”വേറെ എന്തെങ്കിലും വരുമാനമാര്ഗമുണ്ടോ?” ദര്ശനവരമുള്ള ആളല്ലേ, എല്ലാം മനസിലായിക്കാണുമോ എന്ന ഭയത്തോടെ ഞാന്‍ ബാറിന്റെ കാര്യം തുറന്നുപറഞ്ഞു. അതുകേട്ടതേ അച്ചന് കസേരയില്‍നിന്നെഴുന്നേറ്റ് എന്റെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. ”എന്റെ ഈശോയേ, അങ്ങ് കുരിശില്‍ മരിച്ചത് ഈ മകനുവേണ്ടിക്കൂടിയാണല്ലോ. അങ്ങ് ഈ മകന് പാപബോധം കൊടുക്കണമേ. ബാര്‍ അടച്ചുപൂട്ടാനുള്ള കൃപ കൊടുക്കണമേ.” തുടര്‍ന്ന് കുറെനേരം സ്തുതിച്ച് പ്രാര്‍ത്ഥിച്ചതിനുശേഷം ബൈബിള്‍ തുറന്ന് വചനമെടുത്തു. മര്‍ക്കോസ് 9/42 ആണ് ലഭിച്ചത്- ”വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവന് ഇടര്‍ച്ച വരുത്തുന്നവന് ആരായാലും അവന് കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ല് കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” വചനത്തിന്റെ വെളിച്ചത്തില്‍ ബാര്‍ അടച്ചേതീരൂ എന്ന മട്ടില്‍ അച്ചന് സംസാരിക്കാന്‍ തുടങ്ങി, ”മദ്യവ്യവസായം ഒരു വലിയ പാപമാണ്. പതിനായിരങ്ങളെ നിരാശയിലേക്കും കുടുംബത്തകര്‍ച്ചയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഈ പാപത്തിന്റെ ഭാരം ഔസേപ്പച്ചന് ഇനി ചുമക്കരുത്.” ”ബാറില്‍നിന്നുള്ള വരുമാനത്തെ കേന്ദ്രീകരിച്ചാണ് ജീവിതം മുഴുവന്‍ ഓടുന്നത്. വീടുപണിയുന്നതിന് കുറ്റിയടിച്ചുകഴിഞ്ഞു. ലക്ഷങ്ങള്‍ ഉടനെതന്നെ കൊടുത്തുതീര്‍ക്കാനുമുണ്ട്,” ഞാന്‍ എന്റെ ന്യായങ്ങള്‍ നിരത്തി. ആ വിഷമതകളൊന്നും അച്ചനില്‍ അയവ് വരുത്തിയില്ല. തുടര്‍ന്ന് നിയമപരമായി ലൈസന്‍സോടെയാണ് ബാര്‍ നടത്തുന്നതെന്നും വ്യാജമദ്യം വില്ക്കുന്നില്ലെന്നും ഞാന്‍ ന്യായീകരിച്ചു. കര്‍ക്കശമായ മറുപടിയാണ് വന്നത്, ”ലോകനിയമങ്ങള്ക്കനുസരിച്ചാണെങ്കില് ലോകത്തിന്റെ വഴിക്കുതന്നെ പോകാം. പ്രശ്നങ്ങളുമായി ദൈവത്തിന്റെ പക്കല്‍ അണയേണ്ടതില്ലല്ലോ.” വീണ്ടും, മുഖം രക്ഷിക്കാനായി ഞാന്‍ പറഞ്ഞു, ”അച്ചാ, ഈ ബാര്‍ കാസര്‍ഗോഡാണ്. അവിടെയാണെങ്കില്‍ മദ്യപിക്കാനെത്തുന്നത് മുഴുവന്‍ മറ്റ് മതസ്ഥരാണ്, ക്രിസ്ത്യാനികളല്ല. പിന്നെന്താ കുഴപ്പം?” അതുകേട്ട് അച്ചന് ക്ഷോഭിച്ചു, ”നീ അങ്ങനെയാണോ കരുതിയത്? എല്ലാ മനുഷ്യരും ദൈവത്തിന്റെ മക്കളാണ്. യേശുക്രിസ്തു എല്ലാവര്‍ക്കുംവേണ്ടിയാണ് കുരിശില്‍ മരിച്ചത്. ആരുടെയും നാശത്തിന് നീ കാരണമാകരുത്!” ഞാന്‍ വീണ്ടും ചിന്തിച്ചു, ‘മകളെ കെട്ടിക്കാനില്ലേ? വീടുപണിയണ്ടേ? സമൂഹത്തില്‍ അംഗീകാരം വേണ്ടേ?’ എന്നെല്ലാമുള്ള ഒരു പ്രലോഭനസ്വരമാണ് അപ്പോള്‍ കേട്ടത്. ആശയക്കുഴപ്പത്തിലായ ഞാന്‍ പറഞ്ഞു, ”ബാര്‍ അടയ്ക്കാനൊന്നും പോകുന്നില്ല. എനിക്കും ജീവിക്കണം!” എന്റെ സംഘര്‍ഷം മനസിലാക്കിയ അച്ചന് പറഞ്ഞു, ”ടെന്‍ഷനടിക്കണ്ട. ഇപ്പോള്‍ പോയി കിടന്നുറങ്ങുക. രാവിലെ അഞ്ചുമണിക്കെഴുന്നേറ്റ് ഇവിടത്തെ ചാപ്പലില്‍ പോയി ക്രൂശിതനായ യേശുവിന്റെ മുഖത്ത് നോക്കി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നിനക്ക് ബോധ്യങ്ങള്‍ തരും.” അത്താഴം കഴിഞ്ഞ് കിടന്നുറങ്ങിയ ഞാന്‍ രാവിലെ അഞ്ചുമണിക്ക് ഉറക്കം തെളിഞ്ഞെങ്കിലും എഴുന്നേറ്റ് പോയി പ്രാര്‍ത്ഥിച്ചില്ല. പിന്നീട് എഴുന്നേറ്റപ്പോള്‍ പശ്ചാത്താപം തോന്നി. കൈയില്‍ കെട്ടിയിരുന്ന നല്ല റാഡോ വാച്ച് അഞ്ചുമണിക്ക് നിന്നുപോയതും എന്നെ ചിന്തിപ്പിച്ചു. എന്നാല്‍ പശ്ചാത്തപിച്ചപ്പോള്മുതല് വാച്ച് വീണ്ടും ശരിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അന്ന്, ധ്യാനത്തിന്റെ മൂന്നാം ദിവസം, മാനസാന്തരാനുഭവത്തിലേക്ക് ഞാന്‍ കടന്നുവന്നു. മരണാനന്തരജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ മനസില്‍ നിറഞ്ഞു. ആത്മാഭിഷേകത്തിന്റെ ലഹരിയെക്കുറിച്ച് മനസിലായി. ഒടുവില്‍ മദ്യപാനത്തില്‍നിന്നും പിന്തിരിയാനും ബാര്‍ അടയ്ക്കാനുമുള്ള ഉറച്ച തീരുമാനമെടുത്തു. അതോടെ കാര്യങ്ങളെല്ലാം മാറിമറിയുകയായിരുന്നു. പോലീസും രാഷ്ട്രീയക്കാരും സുഹൃത്തുക്കളുംവരെ എതിരായി. ഭീഷണികള്‍പോലും വന്നു. എന്നാല്‍ എന്റെ തീരുമാനത്തില്‍നിന്ന് പിന്നിലേക്കില്ല എന്ന് ഞാനും ഉറപ്പിച്ചു. ശത്രുപക്ഷത്ത് നിലയുറപ്പിച്ചവരോട് ക്ഷമിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിച്ചു. ആ പ്രാര്‍ത്ഥന ഫലം തന്നു. എതിര്‍ത്തുനിന്നിരുന്ന ചില തൊഴിലാളിനേതാക്കള്‍ അനുനയത്തിലായി. തൊഴിലാളികള്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്കി തിരികെ വിടാന്‍ തീരുമാനവുമായി. അങ്ങനെ 1989-ല്‍ തുടങ്ങിയ ബാര്‍ 1990 മാര്‍ച്ച് 31-ന് പൂട്ടിയതോടെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവ്… എന്നിലെ മാറ്റം സുഹൃത്തുക്കളുള്‍പ്പെടെ മറ്റ് ചിലരുടെയും മാനസാന്തരത്തിന് വഴിയൊരുക്കുകയും ചെയ്തു. പിന്നീട് വചനം പ്രഘോഷിക്കാനുള്ള കൃപ നല്കി ദൈവം എന്നെ അനുഗ്രഹിച്ചു. തെരുവില്‍ സുവിശേഷം പറയാനും കൃപ നല്കി. പലയിടത്തും എന്റെ സാക്ഷ്യം പങ്കുവയ്ക്കാറുമുണ്ട്. ദൈവത്തോടൊത്തുള്ള ജീവിതം എത്രയോ അര്‍ത്ഥപൂര്‍ണമാണെന്ന് ഇന്ന് ഞാന്‍ നന്നായി അറിയുന്നു. മദ്യലോകത്തെക്കാള് ലഹരി ആത്മാവ് നമുക്ക് തരും. കോതമംഗലം രൂപതയിലെ തലയനാട് ഇടവകാംഗമാണ് ഔസേപ്പച്ചന്. ദൈവശുശ്രൂഷയില്‍ സജീവമാണ്. തന്റെ മാനസാന്തരകഥ വിവരിക്കുന്ന ‘മദ്യലോകത്തില്നിന്ന് ആത്മലഹരിയിലേക്ക്’ എന്ന അദ്ദേഹത്തിന്റെ ഗ്രന്ഥം കോഴിക്കോട് സോഫിയാ ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ സാലിയും വിവാഹിതരായ ടീന, ജോര്‍ജ് എന്നീ രണ്ട് മക്കളും ഉള്‍പ്പെടുന്നതാണ് കുടുംബം. മൂത്ത മകനായ സോണി അസുഖത്തെത്തുടര്‍ന്ന് നിര്യാതനായി.
By: ഔസേപ്പച്ചന് പുതുമന
More